ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday 31 December 2009

സഫലമീയാത്ര...

സഫലമീയാത്ര
ഈ പുതുവത്സരത്തിനു എന്‍.എന്‍ കക്കാടിന്റെ പ്രശസ്തമായ ആ കവിത ജ്യോതിബായി പരിയാടത്ത് ഇവിടെ ആലപിക്കുന്നു.
ഈ ബ്ലോഗിന്റേയും ഗ്രീന്‍ റേഡിയോയുടേയും എല്ലാ വായനക്കാര്‍ക്കും ശ്രോതാക്കള്‍‍ക്കും ,ബൂലോകര്‍ക്കും ഹാര്‍ദ്ദമായ പുതുവത്സരാശംസകള്‍!

Friday 18 December 2009

രാവുണ്ണിക്കവി മുതൽ കാവ്യ വരെ..

പത്രങ്ങളായ പത്രങ്ങൾക്കൊക്കെ മുക്കിനു മുക്കിനു എഡിഷനുകൾ ഉള്ളത് മഹാനഷ്ടമായിപ്പോയി എന്ന് വായനക്കാർക്ക് തോന്നുന്നത് ചില വാർത്തകൾ വായിച്ച് രസിക്കാനുള്ള യോഗം ഇല്ലാതെ പോകുമ്പോഴാണു.ഉദാഹരണത്തിനു തൃശൂരിലെ ചില പത്രങ്ങളുടെ പ്രാദേശിക പേജിൽ വന്ന ഒരു പെട്ടി വാർത്തയുടെ കാര്യമെടുക്കുക.വരിഷ്ഠ വിപ്ലവകവിയായ രാവുണ്ണിയുടെ എറവിലെ വസതിയിൽ ഞായറാഴ്ച്ച ഒരുപറ്റം കവികൾ ഒത്തുചേർന്നു.വളരെ സദുദ്ദേശ്യപരമായിരുന്നു ആ സംഗമം.ജനങ്ങളുടെ പൊള്ളുന്ന ജീവതപ്രശ്നങ്ങളിൽ കവികൾ ഇടപെട്ടില്ലെങ്കിൽ പിന്നെ ആർ ?അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ സ്വന്തം കവിതകൾ അവതരിപ്പിച്ചു കൊണ്ടാണു അവർ പ്രതികരിച്ചത്.രാവുണ്ണിയോടൊപ്പം കെ.ആർ.ടോണി മുതൽ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വരെയുള്ള ഉത്തരവാദിത്വബോധമുള്ള കവികളുടെ അർപ്പണമനോഭാവത്തിനു മുന്നിൽ ശിരസ്സു കുനിയ്ക്കുന്നു.
കൂടുതൽ കൂടുതൽ കവികൾ ഇവരുടെ ഈ കാലടിപ്പാടുകള്‍ പിന്തുടർന്ന് നീറുന്ന പ്രശ്നങ്ങളിൽ ഇനി സജീവമായി ഇടപെടുമെന്നു നമുക്ക് പ്രത്യാശിക്കാം.ജീവത്സാഹിത്യവും പുരോഗമന സാഹിത്യവും വളർച്ച മുരടിച്ചതോടെ പിന്തിരിപ്പൻ മൂരാച്ചികൾ കഥയും കവിതയും എഴുതുക മാത്രമല്ല,സംഘടന കൂടി രൂപീകരിച്ചു കഴിഞ്ഞു,അതും പോരാഞ്ഞിട്ട് പുരോഗമനക്കാരനാകുന്നതിനു ഇങ്ക്വിലാബ് വിളിക്കേണ്ട ആവശ്യമില്ലെന്ന താത്ത്വികവ്യാഖ്യാനവുമായി ശശി തരൂരിനെപ്പോലുള്ള ആഗോളബുജികൾ കൂടി രംഗത്ത് വന്നതോടെ വെടിതീർന്നിരിക്കുകയായിരുന്നു ഇക്കൂട്ടർ.ഇക്കാലമത്രയും ലോകസമാധാനം മുതൽ ജനകീയാസൂത്രണം വരെയുള്ള വിഷയങ്ങളിൽ രായസമെഴുതി വന്ന ചിലരുടെ കൂമ്പടഞ്ഞു പോയി.പിന്നെ,കുഞ്ഞപ്പ പട്ടാന്നൂരും ഉമേഷ്ബാബുവും അടക്കമുള്ള കവികൾ മറുകണ്ടം ചാടിപ്പോകുകയും ചെയ്തപ്പോളാണു രാവുണ്ണിക്കവിയുടെ പുനരവതാരം.സംഗതി ബഹു ജോറായി.ഇനി തീവ്രവാദം,മുല്ലപ്പെരിയാർ,ആഗോളതാപനം തുടങ്ങിയ എത്രയെത്ര പൊള്ളുന്ന പ്രശ്നങ്ങളിൽ ഇവർ തൂലിക ചലിപ്പിക്കാനിരിക്കുന്നു!വെള്ളപ്പൊക്കം,വരൾച്ച,കൊടുംകാറ്റ്,സുനാമി,പകർച്ചവ്യാധി തുടങ്ങിയവ വരുമ്പോൾ സർക്കാർ മുൻ കൈയ്യെടുത്ത് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഒരു വണ്ടി കവികളെ അവശ്യസാധനങ്ങൾക്കൊപ്പം ഇട്ടുകൊടുക്കണം.ദുരിതാശ്വസപ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവും കവിസമ്മേളനം വേണം എന്ന് നിഷ്കർഷിക്കുന്ന നിയമനിർമ്മാണം കൂടി ഉടനടി നടത്തേണ്ടതാകുന്നു.
കർഷക ആത്മഹത്യക്കെതിരെ രണ്ടു വർഷം മുൻപ് വയനട്ടിൽ സാംസ്കാരിക കൂട്ടായ്മ നടത്തിയ മന്ത്രി ബേബിയുടെ കൂമ്പടഞ്ഞുപോയോ?വിലക്കയറ്റത്തിനെതിരെ എല്ലാ പഞ്ചായത്തിലും ഉടനടി സാംസ്കാരിക കൂട്ടായ്മയും കവിയരങ്ങും കൂട്ടഓട്ടവും നടത്തണം.എല്ലാറ്റിനും ഉടൻ വില ഇടിയും!
888888888888888888888888888888
മുകുന്ദൻ വളരുന്നു,കടലുണ്ടിയോളം!
തുടർച്ചയായി എന്തിനാണു ഈ കവികളുടെ മേൽക്കിട്ട് കേറുന്നത് എന്ന് തൽ‌പ്പരകക്ഷികൾ ചോദിക്കാനിടയുണ്ടു.
അവരുടെ അറിവിലേക്കായി ഉണർത്തിക്കട്ടെ. ഈ കഥാകൃത്തുക്കൾ പൊതുവേ പാവങ്ങളാണു.ശുദ്ധ ഹൃദയർ.ഓ.വി.വിജയനും,മാധവിക്കുട്ടിയും പച്ചപ്പാവങ്ങളായിരുന്നു. സാക്ഷാൽ എം.മുകുന്ദൻ ഇപ്പോൾ പച്ചവെള്ളം പോലും ചവച്ചുകുടിക്കുന്ന ഗണത്തിൽ പെട്ടയാളാണു.അല്ലെങ്കിൽ, അങ്ങ് ഡൽഹിയിൽ അന്തസായി കഴിഞ്ഞുകൂടിയിരുന്ന മുകുന്ദനു ഈ ഗതികേട് ഉണ്ടാകുമായിരുന്നോ?തേനും പാലും തരാം ,ഇങ്ങ് പോരെ എന്ന് മന്ത്രിപുംഗവൻ അരുൾ ചെയ്തപ്പോൾ കൂടും കുടുക്കയുമായി തൃശൂർക്ക് വണ്ടികയറിയ മഹാശുദ്ധനാണു അദ്ദേഹം.
സാഹിത്യ അക്കാദമി പ്രസിഡന്റ് എന്ന കസേരയിലിരുന്ന് പുരുഷൻ കടലുണ്ടി മുതൽ‌പ്പേരായ വിശ്വോത്തര പ്രതിഭകളുമായുള്ള നിരന്തരസംസർഗ്ഗം കാരണം അദ്ദേഹം മറ്റൊരു ഏ.പി.കളയ്ക്കാടോ എം.കെ.ഗംഗാധരനോ ശിവരാമൻ ചെറിയനാ‍ടോ ആയി വളരാൻ സാദ്ധ്യതയുണ്ടു.
ഇനിയും വരിയുടയ്ക്കപ്പെടാത്ത,മാനസാന്തരപ്പെടാത്ത ആരെങ്കിലും ഡൽഹിയിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ മുകുന്ദൻ ഒഴിയുന്ന കസേരയിൽ തന്നെ അവരെ ഇരുത്തുക.അപ്പുറത്തും ഇപ്പുറത്തും എരുമേലി പരമേശ്വരൻ പിള്ള,ഐ.വി.ദാസ് തുടങ്ങിയ,കടലുണ്ടി പുരുഷനെക്കൾ ഗ്രേഡ് കൂടിയ പുരോഗമന സാഹിത്യപ്രതിഭകളെ ഇരുത്തുക.തലയ്ക്കു മീതെ,വഴിതെളിയ്ക്കാനായി ഈ.എം.എസ് മുതൽ എം.എൻ കുറുപ്പു വരെയുള്ളവരുടെ ചിത്രങ്ങൾ തൂക്കുക.ഏതു കൊലക്കൊമ്പനും കുറച്ചുകാലം കൊണ്ടു ഒരു പുരുഷൻ കടലുണ്ടിയോ എം.സി കുറ്റിക്കോലോ ആയി വളർന്ന് മലയാള സാഹിത്യത്തെ സമ്പന്നമാക്കും!
888888888888888888888888888888888888
ആത്മരതിയുടെ മേളക്കാഴ്ച്ചകൾ
തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങിയാൽ അത് മാലോകരെല്ലാം അറിയും.മാദ്ധ്യമങ്ങളിൽ അത് വലിയ സംഭവമാകും.എന്തുകൊണ്ടെന്നാൽ വെള്ളംകുടി മുട്ടുന്നത് മന്ത്രിമാർക്കും ഉദ്യോഗസ്ഥപ്രമുഖർക്കും മാദ്ധ്യമമുതലാളിമാർക്കുമൊക്കെയാണു.അപ്പോൾ പിന്നെ അത് തലക്കെട്ടുകൾ പിടിച്ചടക്കാതിരിക്കുന്നതെങ്ങനെ?മറ്റിടങ്ങളിൽ ആഴ്ചകളോളം കുടിവെള്ളം കിട്ടിയില്ലെങ്കിലും പുറത്താരും അറിയുകയില്ല.അത് തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ?

-ചില മീഡിയാകവറേജുകളുടെ കാര്യത്തിലും അങ്ങനെയാണു.വെറും രണ്ടായിരത്തോളം പേർ മാത്രം കാണുന്ന അന്താരാഷ്ട്ര ചലച്ചിത്രോൽസവങ്ങൾക്ക് വൻ വാർത്താപ്രാധാന്യം ലഭിക്കുന്നത് എന്തുകൊണ്ടാണു?കോഴിക്കോട്ടെയും കൊച്ചിയിലേയും തൃശൂരിലേയും അന്താരാഷ്ട്ര ചലച്ചിത്രോൾസവങ്ങൾക്ക് ലഭിക്കുന്നതിന്റെ പതിന്മടങ്ങ് മാധ്യമസ്ഥലമാണു തിരുവനന്തപുരം മേളക്ക് കിട്ടുന്നത്.കാരണം വളരെ ലളിതം.ഈ മാദ്ധ്യമങ്ങളുടെയൊക്കെ തലതൊട്ടപ്പന്മാർ അവിടെയാണു സിനിമ കാണുന്നത്.അത് അവരുടെ ആത്മഹർഷത്തിന്റെ മേളയാകുന്നു.തങ്ങൾ വ്യാപരിക്കുന്ന പരിവൃത്തത്തിനപ്പുറത്തേക്ക് ലോകത്തെ കാണാനിഷ്ടപ്പെടാത്ത കുറേ കപട ബുദ്ധിജീവികളുടെ സ്വാർത്ഥതാൽ‌പ്പര്യങ്ങളാണു തലസ്ഥാനത്തെ ചലച്ചിത്രോൽസവത്തിനു കിട്ടുന്ന അമിതമായ വാർത്താപ്രാധാന്യത്തിനു കാരണം.ഇവയുടെ റിപ്പോർട്ടുകൾ മിക്കപ്പോഴും ആത്മരതിയുടെ തലത്തിൽ ഉള്ളവയാണു.ചലച്ചിത്രോൽസവ വേദിയ്ക്കടുത്തു കൂടി പോകാത്തവരാണു മഹാഭൂരിപക്ഷം വായനക്കാരും പ്രേക്ഷകരുമെന്ന് അവർ മറക്കുന്നു.തങ്ങളുടെ സ്വന്തം കാര്യം വരുമ്പോൾ പത്രധർമ്മം മറക്കുന്ന മഹാരഥന്മാർക്ക് നമോവാകം!
88888888888888888888888888888888888888
ഒന്നാം പുറത്തെ അടുക്കളവിശേഷങ്ങൾ
സ്വന്തം കാര്യങ്ങൾ വീട്ടിനകത്ത് തന്നെ തീർക്കുന്നതാണു മാന്യത.നാട്ടുനടപ്പുമങ്ങനെ തന്നെ.കുടുംബത്തിൽ കാരണവർ തന്നെ മഹാൻ.സംശയമില്ല.കാരണവത്തിയും ഉത്തമ മഹിള തന്നെ.മക്കൾക്കും കൊച്ചുമക്കൾക്കുമൊക്കെ അവർ കൺകണ്ട ദൈവങ്ങൾ.പക്ഷേ,അയലത്തുകാർക്കോ നാട്ടുകാർക്കോ അങ്ങനെയാകില്ലല്ലോ.അവർക്ക് അവരുടേതായ പ്രിയപ്പെട്ടവർ വേറെയുണ്ടു.ചായക്കട നടത്തുന്നവരും കച്ചവടസ്ഥാപനങ്ങൽ നടത്തുന്നവരുമൊക്കെ അവരുടെ മുതളാലിമാരുടേയും മുതളാളിച്ചിമാരുടേയും അവരുടെ കാരണവമ്മാരുടേയുമൊക്കെ പക്കപിറന്നാളും ആണ്ടടിയന്തിരവും ആഘോഷിക്കരുതെന്ന് ആർക്കെങ്കിലും പറയനാകുമോ?പക്ഷേ,കടയിൽ വരുന്നവരെല്ലാം അവ ആഘോഷിക്കണമെന്ന് വാശിപിടിച്ചാൽ എന്തുചെയ്യും? നാട്ടുഭാഷയിൽ അവരെ അൽ‌പ്പന്മാർ എന്നാണു വിളിക്കുന്നത്.
നമ്മുടെ ചില മാദ്ധ്യമങ്ങളിൽ ഇക്കൂട്ടരുടെ വിളയാട്ടമാണു.കാശുമുടക്കി പത്രങ്ങൾ വാങ്ങുകയും ചാനലുകൾ കാണുകയും ചെയ്യുന്നവരെല്ലാം ഉടമസ്ഥരുടെ അടുക്കളവിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണെന്നാണു ഇവറ്റകളുടെ ധാരണ.അതിനു ഹൌസ് മാഗസിൻ ഇറക്കിയാൽ പോരേ?
8888888888888888888888
ഹാസ്യസാഹിത്യത്തിൽ പുതിയ താരോദയം
പ്രതിസന്ധികൾക്കിടയിലും ഒന്നാംതരം വിറ്റുകൾ പറയാൻ കഴിവുള്ളവർ അംഗുലീപരിമിതം.കവ്യാമാധവനു ഈ അസാധാരണമായ കഴിവ് സ്വായത്തമായുണ്ടു.നല്ല ജാതകപ്പൊരുത്തം നോക്കി മൂകാംബികയിൽ വെച്ച് വിവാഹിതയായ കാവ്യയുടെ ദാമ്പത്യത്തിനു ആറുമാസം പോലും അയുസ്സുണ്ടായില്ല.അതിനെക്കുറിച്ച് ചോദിച്ച ഒരു ലേഖകനോട് അവർ പറഞ്ഞ തത്ത്വജ്ഞാനം എക്കാലത്തേയും ടോപ് ഗ്രേഡ് വിറ്റുകളിൽ ഒന്നാകുന്നു:എന്റെ ജീവിതത്തിൽ ജ്യോതിഷം പറഞ്ഞതൊന്നും തെറ്റിയിട്ടില്ല.
-അപ്പോൾ കല്യാണം പൊളിഞ്ഞതോ?
അത് ദൈവനിശ്ചയം എന്ന് ഉടൻ വന്നു വ്യാഖ്യാനം;ഒരു ജ്യോതിഷിക്കും അത് കാണാൻ കഴിയില്ല.ജാതകം നോക്കുന്ന സമയത്ത് ദൈവം ജ്യോത്സ്യന്റെ കണ്ണുകെട്ടുമത്രേ!
-ചിരി അരോഗ്യത്തിനു അത്യുത്തമം.അതിനാൽ കാവ്യയ്ക്ക് ശ്രീമതി മന്ത്രി അവർകളെങ്കിലും ഉടൻ ഒരു പുരസ്കാരം നൽകി ആദരിക്കണം.
സർഗ്ഗാത്മകസാഹിത്യ രംഗത്തേക്ക് കൂടി കാവ്യ പ്രവർത്തനമണ്ഡലം വ്യാപിപ്പിക്കുന്ന പക്ഷം വേളൂർ കൃഷ്ണൻ കുട്ടി ഒഴിച്ചിട്ട കസേരയിൽ ചാഞ്ഞിരിക്കാനുള്ള യോഗ്യതകൾ നിറഞ്ഞുനിൽക്കുന്നുണ്ടു!

Tuesday 15 December 2009

അമേരിക്കക്കാരന്റെ രോഗം;നമ്മുടെ ലാഭം

ഴിഞ്ഞ വര്‍ഷം ആദ്യം മാതൃഭൂമി ദിനപത്രത്തില്‍ ഞാനെഴുതിയ ഒരു മിഡിലിന്റെ തലക്കെട്ട്
ചാക്കാല ടൂറിസം എന്നായിരുന്നു.അമേരിക്കയില്‍ വൃദ്ധരെ ചികിത്സിക്കാനുള്ള ചെലവു താങ്ങാനാകാതെ അവരെ ബന്ധുക്കള്‍ സുഖമരണത്തിനായി ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത് സ്വപ്നം കണ്ട്, അവര്‍ക്കായി ഹെല്‍ത്ത് റിസോര്‍ട്ട് തുടങ്ങാന്‍ കുന്നിന്മുകളില്‍ സ്ഥിതിചെയ്യുന്ന ഒരു സ്കൂളിനു വിലപറയുന്ന കുന്നംകുളത്തുകാരന്‍ ന‍സ്രാണിയെക്കുറിച്ചായിരുന്നു ആ നര്‍മ്മഭാവന.
യാഥാര്‍ത്ഥ്യം പലപ്പോഴും ഭാവനയെ വെല്ലാറുണ്ടു.

അമേരിക്കയിലെ പത്രപ്രവര്‍ത്തകയായ സുഹൃത്ത് വിനി കഴിഞ്ഞ ദിവസം, “അമേരിക്കയിലെ ആരോഗ്യത്തിന്റെ വില” എന്ന തലക്കെട്ടില്‍ അയച്ച മെയില്‍ വായിച്ചപ്പോള്‍ ഞടുങ്ങി.ആ ഭാവന സത്യമാകാന്‍ പോകുന്നുവോ?

-നാലു ഇഞ്ചക്ഷന്റെ മരുന്നു വാങ്ങാന്‍ പോയ വിനിയുടെ അനുഭവം കേള്‍‍ക്കുക.ഒരൊറ്റ ഡോസ് സാദാ മരുന്നിന്റെ വില 2200 ഡോളര്‍;അതായത് ഒരു ലക്ഷം രൂപ.അങ്ങനെ നാലു കുത്തിവെയ്പ്പിനുള്ള മരുന്നിന്റെ മാത്രം വില 4 ലക്ഷം രൂപ!‍ പിന്നെ, ഡോക്ടര്‍ക്കും നെഴ്സിനുമടക്കം ചികിത്സക്കുള്ള ചെലവു വേറെ.ഏതു ധനാഡ്യയും കുത്തുപാളയെടുത്തു പോകും.

ഓരോ വര്‍ഷവും 72 ദശലക്ഷം അമേരിക്കക്കാരാണു മെഡിക്കല്‍ ചെലവുകള്‍ താങ്ങാനാകാതെ കടത്തില്‍ മുങ്ങിത്താഴുന്നത്.ഓരോ 30 സെക്കന്റിലും ഒരാള്‍ വീതം കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നു!ഇവരില്‍ 75 ശതമാനം പേര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുണ്ട് എന്നതാണു വിചിത്രം.പോളിസി ഉള്ളവരില്‍ തന്നെ 28 ലക്ഷം പേര്‍ ഓരോ വര്‍ഷവും വിഹിതം അടയ്ക്കാനാകാതെ അത് മുടക്കുന്നു. പ്രിമീയത്തില്‍ വര്‍ഷം തോറും ശരാശരി 6.1 ശതമാനത്തിന്റെ വര്‍ദ്ധനവാണു കമ്പനികള്‍ വരുത്തുന്നത്.ഉയര്‍ന്ന മെഡിക്കല്‍ ബില്ലാണു മിക്കപ്പോഴും വഴിമുടക്കുന്ന മറ്റൊരു പ്രശ്നം.അവ പോളിസി തുകക്കകത്ത് നില്‍ക്കുകയില്ല.കമ്പനികളാകട്ടെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് തുക കുറയ്ക്കും.മാത്രമല്ല, പോളിസിയില്‍ ഹിഡണ്‍ പേയ്മെന്റുകളുമുണ്ടായേക്കും.സാമ്പത്തിക മാന്ദ്യം കാരണം തൊഴില്‍ നഷ്ടപ്പെടുകയും കൂടി ചെയ്താല്‍ കുത്തുപാളയെടുക്കുകയല്ലാതെ മറ്റു വഴിയില്ല.അസുഖം പിടിച്ചാല്‍ ചികിത്സിക്കാതെ മരിക്കുക!ആയിരങ്ങള്‍ അങ്ങനെ ജീവന്‍ വെടിയുന്നുണ്ടെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങളും മറ്റും പറയുന്നുണ്ടു.പക്ഷേ, അതിന്റെ കണക്കുകള്‍ ലഭ്യമല്ല.

അമേരിക്കന്‍ കോടതികളില്‍ പാപ്പര്‍ഹര്‍ജി ഫയല്‍ ചെയ്യുന്നവരെക്കുറിച്ച് ആദ്യപഠനം നടന്നത് 2005ലായിരുന്നു.ഹാര്‍വാര്‍ഡ് സര്‍വകലാശാല 1771 പേരുടെ ജീവിതസാഹചര്യം പഠിച്ചു.അവരില്‍ പകുതിപ്പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരുന്നു.അവരില്‍ ഭൂരിപക്ഷവും മുന്‍പ് നല്ല സാമ്പത്തികനിലയുള്ളവരും അന്തസായി ജീവിച്ചുവന്നവരുമായിരുന്നു.ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും സ്വന്തമായി വീടും ആസ്തികളുമുള്ള അവര്‍ രോഗം വന്നതോടെ മുച്ചൂടും മുടിഞ്ഞുപോയതായി പഠനം കണ്ടെത്തി.

അസുഖം പിടിച്ചു കിടപ്പിലാകുന്നതോടെ ജോലിചെയ്തിരുന്ന സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും അവരെ പുറത്താക്കും.അപ്പോള്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് പ്രീമിയം അടയ്ക്കുന്നതും അവസാനിക്കും.
ജോലി നഷ്ടപ്പെടുകയും പാപ്പരായിത്തീരുകയും ചെയ്യുന്നവര്‍ പിന്നീട് എന്തു ചെയ്യും?അവരില്‍ അഞ്ചില്‍
ഒന്നു പേര്‍ കൊടും പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിത്താഴും.മൂന്നില്‍ രണ്ടു പേര്‍ പിന്നീടൊരിക്കലും ഡോക്ടറെ കാണില്ല.അവര്‍ രോഗത്തിനു കീഴടങ്ങും.

ഇനി പാപ്പര്‍ഹര്‍ജി ഫയല്‍ ചെയ്താലോ?ഹര്‍ജി നല്‍കുന്നതിന്റെ ചെലവും കുതിച്ചുയര്‍ന്നിരിക്കുകയാണു.കോടതിയില്‍ നിന്ന് അനുവദിച്ചു കിട്ടുന്ന ആനുകൂല്യങ്ങള്‍ പരിമിതവുമാണു.

ഇനി പോളിസിയേ ഇല്ലാത്തവരുടെ കാര്യമോ?48 ദശലക്ഷം അമേരിക്കക്കാര്‍ക്ക് യാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല.അവര്‍ എന്തു ചെയ്യും?
മെഡിക്കല്‍ പോളിസി ഉള്ളവരില്‍ നിന്ന് ഈടാക്കുന്നതിന്റെ ‍മൂന്നിരട്ടി തുക ആശുപത്രികള്‍ ഇവരില്‍ നിന്ന് പിടുങ്ങുമത്രേ.കാശില്ലത്തതു കൊണ്ട് പോളിസി പോലും എടുക്കാന്‍ പാങ്ങില്ലാവരെയാണു കണ്ണില്‍ ചോരയില്ലാതെ ഇങ്ങനെ പിഴിയുന്നത് എന്നോര്‍ക്കണം.

ആശുപത്രികളും ഇന്‍സുറന്‍സ് കമ്പനികളും കൂടി അമേരിക്കക്കാരെ പീഡിപ്പിക്കുന്നതിന്റെ ആകത്തുക ഇതാകുന്നു-2008ലെ ഒരു ഔദ്യോഗിക പഠനം അനുസരിച്ച് ഓരോ അമേരിക്കന്‍ ഡോളറിന്റേയും 87 ശതമാനം മെഡിക്കല്‍ ചെലവിനായി അവര്‍ വിനിയോഗിക്കുന്നു.അതില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവു ഡോക്ടര്‍മാര്‍ക്കും ക്ലിനിക്കുകള്‍ക്കും നല്‍കാനുള്ളതാണു;33 ശതമാനം.

-ഇപ്പോള്‍ കാലം തീരെ മോശം.ആഗോള സാമ്പത്തികമാന്ദ്യം കാരണം വികസിതരാജ്യങ്ങളില്‍ തൊഴില്‍ നഷ്ടം കൂടുന്നു.അമേരിക്ക പ്രതിസന്ധിയില്‍ ആടി ഉലയുകയാണു.പ്രസ്ണങ്ങളിലകപ്പെട്ട് ശരാശരി അമേരിക്കക്കാരന്റെ മനോനിലതന്നെ തെറ്റും.രോഗങ്ങള്‍ വര്‍ദ്ധിക്കും.ചികിത്സക്ക് ഇനിയും ചെലവേറും.അസുഖം പിടിച്ചു മരിക്കാതിരിക്കണമെങ്കില്‍ ഇനി അവശേഷിക്കുന്ന പോംവഴികളിലൊന്ന് വളരെ ലളിതമാണു;നേരെ ഇന്ത്യയിലേക്ക് വിമാനം കയറുക.മരിക്കന്‍ പാകമായ വൃദ്ധരേയും ഇങ്ങോട്ടു കൊണ്ടു വരിക.അവിടെ ചിത്സിക്കുന്നതിന്റെ അഞ്ചിലൊന്നു തുകയ്ക്ക് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മള്‍ട്ടി സ്പെഷ്യാലിറ്റി അശുപത്രികളില്‍ ഒന്നാംതരം ചികിത്സയും പരിചരണവും കിട്ടും.മാലിക്കാരും ശ്രീലങ്കക്കാരും നേപ്പാളുകാരുമൊക്കെ കേരളത്തിലേക്ക് വരുന്നത് ആ രാജ്യങ്ങളില്‍ വേണ്ടത്ര ചികിത്സാസൌകര്യങ്ങള്‍ ഇല്ലാത്തതിനാലാണു.പക്ഷേ, സമ്പന്ന രാജ്യങ്ങളില്‍ നിന്ന് അപ്പോളയിലേക്കും ജെസ്ലോഗ് ആശുപത്രിയിലേക്കും കോട്ടക്കലിലേക്കും രോഗികള്‍ എത്തുന്നത് ഏറ്റവും കുറഞ്ഞ നിരക്കില്‍ അവര്‍ക്ക് വിദഗ്ദ്ധ ചിലിത്സ ലഭിക്കുന്നതിനാലാണു.ഒഴുക്ക് ആരംഭിച്ചിട്ടേയുള്ളൂ.

ഇന്ത്യയില്‍ ഹെല്‍ത്ത് ടൂറിസം വരും നാളുകളില്‍ പുഷ്ടിപ്രാപിക്കുക തന്നെ ചെയ്യും.കൈനിറയെ ഡോളറുകള്‍ കിട്ടുമെങ്കില്‍ നമ്മുടെ ഭരണാധികാരികള്‍ മെഡിക്കല്‍ കോളേജുകള്‍ പോലും അവര്‍ക്കാ‍യി മലര്‍ക്കെ തുറന്നിടും.ഹെല്‍ത്ത് ടൂറിസ്റ്റുകളെ കൊട്ടും കുറവയുമായി തിലകം ചാര്‍ത്തി സ്വീകരിക്കും.അവര്‍ക്കായി സ്പെഷ്യല്‍ ബ്ലോക്കുകള്‍ തന്നെ തുറക്കും.ഇപ്പോള്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അവഗണിക്കപ്പെടുകയാണു.പകര്‍ച്ച വ്യാധികളും മാരകരോഗങ്ങളും ജീവിതം ദുസ്സഹമാക്കുന്നു. ചികിത്സ ഇടത്തരക്കാര്‍ക്കു പോലും താങ്ങാനവാത്തതായി തീര്‍ന്നിരിക്കുന്നു.സര്‍ക്കാര്‍ പൊതുജനാരോഗ്യരംഗത്തെ മുതല്‍മുടക്ക് കുറയ്ക്കുകയും അത് സ്വകാര്യ മേഖലയ്ക്ക് കൊഴുത്തുതടിക്കാനായി തുറന്നിടുകയും ചെയ്തിരിക്കുന്നു.അവര്‍ക്ക് മുന്നില്‍ ഹെല്‍ത്ത് ടൂറിസം അക്ഷയഖനിയാണു തുറന്നിടുന്നത്.അവര്‍ പുതിയ ഇരകള്‍‍ക്കായി ഫൈവ് സ്റ്റാര്‍ ആശുപത്രികള്‍ തുറക്കും.അവരെന്തിനു പിന്നെ ഇന്നാട്ടിലെ അഷ്ടിക്കു വകയില്ലാത്തവരെ ചികിത്സിക്കണം?‍
സാധാരണ ജനം വേണ്ടത്ര ചികിത്സകിട്ടാതെ മരിക്കുന്നെങ്കിലെന്ത്?ഹെല്‍ത്ത് ടൂറിസവും ചാക്കാല ടൂറിസവും നമ്മുടെ മീതെ ഡോളറുകള്‍ പെയ്യിക്കും.
രോഗികളായ അമേരിക്കക്കാര്‍ക്കായി നമുക്ക് ചുവപ്പ് പരവതാനി വിരിക്കാം.‍
അവരുടെ രോഗം, നമുക്ക് ലാഭം!

Friday 11 December 2009

ആസുര കാഴ്ചകൾ

വെളുക്കുമ്പോൾ മുതൽ പാതിരാവരെ ടെലിവിഷനു മുന്നിൽ കുടുംബം ഒന്നടങ്കം മാരത്തോണായി ചടഞ്ഞിരിക്കുന്ന പാരമ്പര്യമാണവിടെ.ഏതോ മസാലപ്പരിപാടിക്കിടെയാണു യാദൃച്ഛികമായി ഞാൻ ആ ഫ്ലാഷ് കാണുന്നത്;ലോഹിതദാസ് അന്തരിച്ചു.
അതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.ചാനലുകൾ മാറി-മാറി വാർത്തയുടെ വിശദാംശങ്ങൾ തെരഞ്ഞുകൊണ്ടിരിക്കേ രസച്ചരട് പൊട്ടിപ്പോയതിലുള്ള നീരസം ഉള്ളിലൊതുക്കി ആ ചോദ്യം വന്നു:“ആരാണു മരിച്ചത്?”
“അറിയില്ലേ-ലോഹിതദാസ്..സിനിമക്ക് കഥയെഴുതുന്ന…..കിരീടവും ഭൂതക്കണ്ണാടിയുമൊക്കെ അദ്ദേഹത്തിന്റേതാ..”
അവർ തലയാട്ടി;“അത്രയ്ക്കങ്ങു ഓർമ്മവരുന്നില്ല..മരിച്ചത് മന്ത്രിയായിരുന്ന നീലലോഹിതദാസാണോ?!”
-മാദ്ധ്യമങ്ങളുടെ മഹാപ്രളയത്തിനു നടുവിൽ നിൽക്കുമ്പോഴും മലയാളികളിൽ ബഹുഭൂരിപക്ഷവും ഈ നിലവാരത്തിലുള്ളവരാണു.അവർക്ക് എഴുത്തുമായും സാഹിത്യവുമായും എന്തു ബന്ധം?ഇൻസ്റ്റന്റ് പ്രശസ്തിയുടെ ഇത്തിരിവെട്ടത്തിലേക്ക് ഈയാമ്പാറ്റകളെപ്പോലെ പറന്നടുക്കുന്ന സ്റ്റാർ സിങ്ങർമാരേയും മൂന്നാംകിട സിനിമക്കാരുടെ വരെ അടുക്കളവർത്തമാനങ്ങളുമാണു അവർക്ക് സുപരിചിതം.അവരുടെ വിശേഷങ്ങൾ ഏത് അർദ്ധരാത്രി വിളിച്ചുണർത്തിയാലും അവർ പച്ചവെള്ളം പോലെ പറഞ്ഞുകേൾപ്പിക്കും.ഗായികമാർക്കെന്തിനു ശാരീരം?നല്ല ശരീരമുണ്ടെങ്കിൽ എല്ലാം തികഞ്ഞു!
യേശുദാസിനെ എന്തിനു കൊള്ളാം?അങ്ങോർക്ക് റിമി ടോമിയുടേയും വിധുപ്രതാപിന്റേയും മറ്റും കൂടെ ചാടിക്കളിക്കാൻ കഴിയുമോ?സ്റ്റേജ് ഷോ നടത്താൻ പറ്റുമോ?എന്നൊക്കെ ഇവർ നാളെ ചോദിക്കുകയില്ലെന്നാരു കണ്ടു?എന്തായാലും അദ്ദേഹം താമസം അങ്ങ് അമേരിക്കയിലാക്കിയത് നന്നായി.കടുമണി സുൽത്താന്മാരും സുൽത്താനകളും അരങ്ങുവാഴും കാലത്ത് മഹാബലിയെപ്പോലേ ആണ്ടറുതിക്ക് വിരുന്നുവന്നു പോകുന്നതാണു ആരോഗ്യത്തിനു ഹിതകരം.അല്ലെങ്കിൽ ചങ്കിൽ തറക്കുന്ന ദുരനുഭവങ്ങളുണ്ടായേക്കും“യേശുദാസ്,ദാറ്റ് ഓൾഡ് സിങ്ങർ!“എന്ന് ചാനലിലെ എതെങ്കിലുമൊരു കിളിമൊഴി വാമുഴുവൻ തുറന്ന്,വിഡ്ഡിചിരിയുമായി കൊഞ്ചി ചോദിച്ചേക്കും.
ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മറി വന്ന എന്റെ ഒരു സഹപ്രവർത്തകയുടെ മുന്നിൽ മഹാകവി എം.പി അപ്പൻ എത്തപ്പെട്ട രംഗം ഇപ്പോൾ ഓർമ്മവരുന്നു.കവിത അവതരിപ്പിച്ചതിനുള്ള ചെക്ക് നൽകിയശേഷം കടലാസ് മറിച്ചുനോക്കവേയാണു അദ്ദേഹം താമസിക്കുന്നത് എം.പി അപ്പൻ റോഡിലാണെന്ന് അവർ മനസിലാക്കുന്നത്.ശേഷം, അത്ഭുതം അടക്കാനാവാതെ അവർ ഒന്നാംതരം ഇംഗ്ലീഷിൽ മൊഴിഞ്ഞതിന്റെ പരിഭാഷ ഇപ്രകാരമാകുന്നു:“ഹോ! സ്വന്തം പേരിൽ ഒരു റോഡുതന്നെയുള്ള മഹാത്മാവേ!എനിക്കിത് വിശ്വസിക്കാൻ വയ്യ.ആട്ടെ, എങ്ങനെയാണു ഇത് സംഘടിപ്പിച്ചെടുത്തത്?എന്താണു അങ്ങയുടെ പണി??”
അടിയൻ ഒരു എളിയ കവിയാണെന്ന് അം.പി അപ്പൻ ഉണർത്തിച്ചു.ഉടൻ വന്നു മറുപടി:“ഒന്നാംതരം പണിയാണു കവിതയെഴുത്ത്.ഇനിയുമിനിയും എഴുതിത്തെളിയുക.ഭാവിയുണ്ടു.മംഗളാശംസകൾ!”
ഇനി ഏറ്റവും പുതിയത് ;ഏതാനും മാസം മുൻപ് ഒരു ഫോൺ-ഇൻ പരിപാടിയിൽ കൂടല്ലൂരിൽ നിന്നൊരു സ്ത്രീ വിളിച്ചു.ഇങ്ങേത്തലക്കലുള്ളത് യുവകഥാകൃത്ത്.താനാണു ലോകോത്തര സാഹിത്യകാരൻ എന്ന് വിശ്വസിക്കുന്ന ഒരു വിനീതൻ!അദ്ദേഹമാണു പരിപാടിയുടെ ആങ്കർ.
ഇനി സംഭാഷനത്തിലേക്ക് -പതിവു സ്നേഹപ്രകടനങ്ങൾക്കും കൊഞ്ചലുകൾക്കും ശേഷം ആങ്കറുടെ അന്വേഷണം:“വാസുവിന്റെ നാട്ടുകാരിയാണല്ലേ?ഇഷ്ടനെ അറിയുമോ?”
“വാസു…ഏത് വാസു?”
“കഥകളും നോവലുകളും എഴുതുന്ന വാസു ..എം.ടി എന്നും പറയും”
അവർക്കപ്പോഴും ആളെപിടികിട്ടുന്നില്ല.
കഥാകൃത്തിനു രോമാഞ്ചമുണ്ടായി:ആത്മഹർഷവും.“ആളു സിനിമക്കാരനാണു”
“സിനിമാക്കഥയെഴുതുന്നയാൾ..ഓ,കേട്ടിട്ടൊണ്ടു!”
-ആശ്വാസം.കൂടല്ലൂർകാരി അദ്ദേഹത്തെ ഒരു സീരിയൽ നടൻ ആക്കിയില്ലല്ലോ.സാക്ഷാൽ എം.ടി നാളെ ഇത്തരക്കാരുടെ മുന്നിൽ പെട്ടാൽ എന്തുണ്ടാകുമെന്നോർത്ത് ഞാൻ ആശങ്കപ്പെടുന്നു.സി.ബി.എസ്.സി,ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവരാണു നമ്മുടെ മാദ്ധ്യമങ്ങളിലെ അവതാരങ്ങൾ മിക്കവരും.അവർ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം പഠിച്ചിട്ടില്ല.പോയകാലത്തിന്റെ സാംസ്കാരികപൈതൃകവും ജീവിതരീതികളും അവർക്ക് കേട്ടുകേൾവി പോലുമുണ്ടാകില്ല.നാലുകെട്ടും നടുമുറ്റവും ആൽത്തറയും നാട്ടുപാതകളും കാവും കുളവും അവരിൽ ഒരു സ്മരണയും ഉണർത്തില്ല.അവർക്കു മുന്നിൽ ഇനി ഒരിക്കലും നീലത്താമരകൾ വിരിയില്ല.
88888888888888888888
മുഖപ്രസംഗങ്ങളെക്കാൾ പാരായണക്ഷമത പലപ്പോഴും ഒന്നോ രണ്ടോ ഖണ്ഡിക മാത്രമുള്ള കത്തുകൾക്കാണു.മറ്റാരും പറയാൻ ധൈര്യം കാട്ടാത്ത പല നഗ്നയാഥാർഥ്യങ്ങളും ഈ പംക്തികളിൽ വല്ലപ്പോഴും അച്ചടിമഷി പുറണ്ടു വരാറുണ്ടു.കഴിഞ്ഞ വർഷം ഒക്ടോബറിൽ സരസനായ ഒരാൾ പ്രമുഖ പഹ്രത്തിൽ എഴുതിയ കത്തിന്റെ സാരാശം ഇതായിരുന്നു:കേരളപ്പിറവി ദിനം പ്രമാണിച്ചു മലയളഭാഷാചരണം നടത്താൻ പോകുന്നതായി അറിഞ്ഞു,കൊള്ളാം.പക്ഷേ ഇതിന്റെ ഭാഗമയി എല്ലാ പഞ്ചായത്തിലും കവിയരങ്ങ് നടത്താനായി സർക്കാർ ഫണ്ടു അനുവദിക്കാൻ പോകുന്നതായി കേൾക്കുന്നു..ദയവായി അങ്ങനെയൊരു മഹാപാതകം ചെയ്യരുതേ.പഞ്ചായത്ത് റോഡ് നന്നാക്കാനും മൂത്രപ്പുരകെട്ടാനും പാവങ്ങളുടെ വീട് ഓടിടാനുമൊക്കെ ഉപകരിക്കുന്ന ഈ നികുതിപ്പണം എടുത്ത് ,കവികളെന്ന പേരിൽ ,മൂക്കറ്റം വെള്ളമടിച്ച് സഞ്ചീം തൂക്കി നടക്കുന്ന ഇവമ്മാർക്ക് കൊടുത്തുപോകരുത്!ഇറങ്ങിയിരിക്കുന്നു ,കുറേ കപികൾ!
-ടി വർഗ്ഗത്തെകുറിച്ച് ഈയുള്ളവനും പറയാനുള്ളത് ഇതു തന്നെയാകുന്നു.പണ്ടത്തെപ്പോലെ താടീം നാറുന്ന വസ്ത്രവും ,വാറ്റു ചാരായത്തിന്റെ രൂക്ഷഗന്ധവും ഇല്ലെന്നെയുള്ളൂ.പകരം പുതിയ കവികൾക്കെല്ലാം ഇപ്പോൾ എക്സിക്യൂട്ടീവ് ലുക്കാണു.ഒന്നാന്തരം ബാറിലേ കേറൂ..പക്ഷേ, വെള്ളമകത്തു ചെന്നാൽ വർഗ്ഗസ്വഭാവംപുറത്തുവരും;തനിഗുണംകാണിക്കും. കവിതപോലെ തന്നെയാണത്.ജീവിതത്തിനു വൃത്തവുമില്ല,താളവുമില്ല.സൌന്ദര്യം തീരെയില്ല.വാക്കും വരിയും മുറിച്ചെഴുതുന്ന വികലഭാഷയാണത്.എല്ലാ കുത്തഴിഞ്ഞ പുസ്തകം പോലെയാണു.അടിയന്തിരാവസ്ഥയ്ക്ക് ശേഷം കവികളുടെ എണ്ണം പെട്ടെന്നങ്ങ് പെരുകി.ലിറ്റിൽ മാഗസിനും കഷഠ്വെചു നടന്നവരിൽ ഏറെപ്പേരും കവികളായിരുന്നു.പന്നി പെറ്റുപെരുകും പോലെ ഇവർ കവിതകളും വിവർത്തനക്കവിതകളും എഴുതിക്കൂട്ടി.കവിയരങ്ങുകളിൽ നിറഞ്ഞാടി.ആ കവികളും കവിതകളുമൊക്കെ എവിടെ?പോയവഴിക്ക് പിന്നെ പുല്ലുപോലും കിളിർത്തിട്ടില്ല.
അടുത്തിടെ അവരുടെ പ്രേതങ്ങൾ ചിലരിൽ പരകായപ്രവേശം നടത്തിയിട്ടുണ്ടു.സംഗതി അത്ര പേടിക്കാനൊന്നുമില്ല.നിരുപദ്രവജീവികളാണു.വളരെവേഗം വംശവർദ്ധന നടത്തുന്ന ഈ പുത്തൻ കൂറ്റ് കവികൾ വിഹരിക്കുന്നത് ഇങ്ങ് ഭൂമിയിലല്ല-വിർച്വൽ ലോകത്താണു.ഇന്റെർനെറ്റിലാണു അവർ വിളയാടുന്നത്.നട്ടാർക്ക് ശല്യമൊന്നുമില്ല.പാവങ്ങൾ ആത്മാവിഷ്കാരം നടത്തിക്കോട്ടെ.
പക്ഷേ ഭൂമിയിൽ കസറുന്ന കവികളെ സൂക്ഷിക്കണം.
മലയാളത്തിനു ഒരു പി.കുഞ്ഞിരാമൻ നായർ മാത്രം മതി.ഡ്യൂപ്ലിക്കേറ്റുകളെ വേണ്ട.ഇക്കാലത്ത് ഒരു ഏ.അയ്യപ്പൻ തന്നെ ധാരാളം.മറ്റു കപികളെ താങ്ങാനുള്ള കരുത്ത് ഈ കൊച്ചു ഭാഷയ്ക്കില്ല.പൊറുക്കുക.
88888888888
കഴിഞ്ഞ ആഴ്ച തൃശൂരിൽ എൻ.എസ്.എസ് ഇ.വിദ്യാസാഗർ, കോളങ്ങട്ട് സന്തോഷ് എന്നീ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വീകരണം നൽകി.അസിസ്റ്റന്റ് സെക്രട്ടറി ജി.സുകുമാരൻ നായർ രണ്ടാളെയും ആദരിച്ചു.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കിട്ടിയവരിൽ രണ്ടേ രണ്ടു നായന്മാരായിരുന്നു,അവർ.നായരെ നായരുടെ സംഘടനയല്ലാതെ ആരു അഭിനന്ദിക്കും,ഇക്കാലത്ത്?അതിനു ഇവർക്ക് മാതൃക കാട്ടിയത് സാക്ഷാൽ പഴയ തംബ്രാക്കളാണു.കേരള ബ്രാഹ്മണ സഭ കൊച്ചിയിൽ പണ്ട് ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന ഡോ കെ.കസ്തൂരിരംഗനു ഒരു പൌരസ്വീകരണം നൽകി.ജാതിസംഘടനയ്ക്ക് അദ്ദേഹം സസന്തോഷം കഴുത്ത് നീട്ടിക്കൊടുക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ഉന്നതസ്ഥാനലബ്ധിയിൽ നാട്ടിലെ ബ്രാഹ്മണർക്കൊക്കെ രോമഞ്ചമുണർന്നതിലുള്ള സന്തോഷപ്രകടനമായിരുന്നു,അത്.
പുതിയ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ രാധാകൃഷ്ണൻ ഗുരുവായൂരിലും മമ്മിയുരിലുമൊക്കെ ഭക്തശിരോമണിയായി കറങ്ങിയതായും കച്ചേരി പാടിയതായും പത്രങ്ങളിൽ വായിച്ചു.മെഡലുകിട്ടിയ നായർ പൊലീസുകാരെ പട്ടുടുപ്പിച്ചവർ എന്തേ,ഡോ. രാധാകൃഷ്ണനെ കാണുന്നില്ല?പന്തിയിൽ പക്ഷാഭേദം പാടുണ്ടോ?
ഓരോ കൂട്ടരും തങ്ങളുടെയാളുകളെ തെരഞ്ഞുപിടിച്ച് ആനയും അംബാരിയുമായി ആദരിച്ച് എഴുന്നള്ളിക്കണം.അവർക്ക് മാത്രമായി അവാർഡ് നൽകി മറ്റുള്ളവരെ കൊതിപ്പിക്കണം.കത്തോലിക്കാ സാഹിത്യകാരമ്മാർക്കും മുസ്ലീം സാഹിത്യകാരന്മാർക്കുമൊക്കെ പുരസ്കാരം നൽകാൻ ആളുള്ളപ്പോൾ ബാക്കിയുള്ളവർക്കും പൊന്നാടയും പട്ടും വളയും കിട്ടാൻ മോഹമുദിക്കില്ലേ?വെള്ളാപ്പള്ളിയും മറ്റും മറ്റും ഈ രോദനം കേട്ട് അവരുടെ ആഗ്രഹം ഉടൻ സാധിച്ചുകൊടുക്കണം.താമസമരുത്!അല്ലെങ്കിൽ ചിലപ്പോൾ മതം മാറിക്കളയും,അവർ.അത്രയ്ക്കും ലോലഹൃദയരാണു!

Thursday 10 December 2009

കുമാരൻ മാഷിന്റെ മൌലികാവകാശം

കുമാരൻ മാഷ് രാവിലെ ശീർഷാസനത്തിൽ നിൽക്കുമ്പോഴാണു അവരുടെ വരവ്.
“എന്താണു?എന്തു വിശേഷം?റസിഡന്റ്സ് അസോസിയേഷന്റെ പുതിയ ടൂറോ മേളയോ മറ്റോ ഒണ്ടായിരിക്കും,അല്ല്യോ?”
“മാഷിങ്ങനെ തലയും കുത്തി നടുമുറ്റത്ത് നിന്നാൽ എങ്ങനാ?ഞങ്ങൾക്കൽ‌പ്പം സംസാരിക്കാനുണ്ടു.”
കാഞ്ചനയ്ക്ക് ക്ഷമ കെട്ടു.
“മാഷിങ്ങനെ മാനേഴ്സില്ലാതെ…oh God !It’s horrible.”
“കാഞ്ചൂ, പതുക്കെ…..കുമാരന്മാഷ് ശീർഷാസനത്തീന്നൊന്ന് എണീറ്റേ.ഒരു പ്രധാനകാര്യം പറയാനാ.”
“ഒരു രണ്ടു മിനിറ്റ് വൈകീന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞുവീഴില്ലല്ലോ,ഉവ്വോ”
“വീടിനു മുന്നിൽ രാവിലെ തലേം കുത്തി നിൽക്കുക!how dare you?”,കാഞ്ചനയുടെ ശബ്ദമുയർന്നു.
“ശ്ശ്..കഞ്ചന..ഞാൻ സംസാരിക്കാം”
കുമാരൻ മാഷ് അപ്പോഴേയ്ക്കും ശീർഷാസനം മതിയാക്കി.
“ആവൂ,എന്തൊരാശ്വാസം!കേട്ടോ, ക്യാപ്റ്റൻ തോമസ്സേ..ഈ ഹൌസിങ്ങ് കോളനിക്കാരോടെല്ലാം നിങ്ങൾ ഈ ശീർഷാസനത്തിന്റെ ഗുണങ്ങൾ പറഞ്ഞു മനസ്സിലാക്കണം.തലേൽ രക്തഓട്ടമൊണ്ടാകും.ഏടി കൊച്ചേ,നീ ബ്യൂട്ടി പാർലറിലൊക്കെ പോകുന്ന നേരം കൊണ്ടു വീട്ടിനകത്ത് തലയുംകുത്തി നിന്നു നോക്കിയട്ടെ- ദാ, സ്ലിമ്മാകും, ,എന്നെപ്പോലെ..നിങ്ങൾ വന്നകാലിൽ നിൽക്കാതെ ഇരിക്ക്.നല്ല സംഭാരമെടുക്കട്ടെ.”
കാഞ്ചനയ്ക്ക് ദേഷ്യം വന്നു.
“അതിനൊന്നും സമയമില്ല.മിസ്റ്റർ കുമാരൻ മാസ്റ്റർ!ഞങ്ങളെ ഇനിയും അപമാനിക്കരുത്.This is too much’’.
“എന്താ ഈ കൊച്ചു പറയുന്നത്?”
‘’അത്.. റെസിഡന്റ്സ് അസ്സോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ അംഗങ്ങളുടെ പൊതുവായ ചില വികാരങ്ങൾ..”
“അതിനു ഞാനല്ലേ ഇവിടുത്തെ തലമുതിർന്ന അംഗം;ഇന്നാട്ടിലെ ഒരേയൊരു ഒറിജിനൽ താമസക്കാരൻ?എന്താ,നിങ്ങളെല്ലാം ചേർന്ന് എന്നെ പുറത്താക്കിയോ?“
“That may happen…ഇങ്ങനെപോയാൽ അതുണ്ടായേക്കും..ഈ ഹൌസിങ്ങ് കോളനിക്കാർ ചേട്ടനെ
കൊണ്ടു മടുത്തു!ഇപ്പം തന്നെ, ഷർട്ടിടാതെ ഇവിടിങ്ങനെ….I’m ashamed of you”
“അതേ ചേട്ടാ…പഴയകാലമൊന്നുമല്ല.നമ്മുടെ കോളനിയിൽ താമസിക്കുന്നോരൊക്കെ വി.ഐ.പികളാ.അവരുടെയൊക്കെ ഒരു സ്റ്റാറ്റസ്….”
“പാട്ട മാരുതിക്കാറു പോലും കേറ്റാത്ത ഈ കോളനിയിൽ ചേട്ടനു നാണമില്ലേ,പോഷ് ബൻസ് കാറുകൾക്കിടയിലൂടെ പൊട്ട സൈക്കിളും ചവുട്ടി നടക്കാൻ!പി.കെ ലെയ്ൻ കോളനിയെക്കുറിച്ച് ജനങ്ങളെന്തു വിചാരിക്കും?”
“എന്തു ലെയ്ൻ?ഈ പറക്കുടി റോഡെന്നാ പി.കെ ലെയ്നാക്കിയത്?അതു പോട്ടെ.നിങ്ങൾ പറഞ്ഞുവരുന്നതിന്റെ ബാക്കി ഞാൻ തന്നെ പറയാം..ഞാൻ പഴയ സൈക്കിളിന്മേൽ സവാരി ചെയ്ത് മാവേലിസ്റ്റോറിൽ പോകുന്നു.ചന്തേന്ന് സഞ്ചീലും കൊട്ടേലും സാമാനം വാങ്ങുന്നു…”
“ഛേ!ഇത്തരം ഡെർട്ടി പ്ലെയ്സസിലൊക്കെ…!തൊട്ടടുത്തുതന്നെ എത്രയെത്ര സൂപ്പർമാർക്കറ്റുകളുണ്ട്..”
“അല്ല ,കുമാരൻ മാഷെ..പിള്ളാരൊക്കെ വലിയ വലിയ ഉദ്യോഗസ്ഥർ.കൈയിൽ ഇഷ്ടം പോലെ കാശ്..ഈ വീടിന്റെ മുന്നിലെ വേലി പൊളിച്ച് ഒരു മതിലെങ്കിലും പണിതൂടെ?”
“ഈ ഹൌസിങ്ങ് കോളനീടെ ബ്യൂട്ടിഫിക്കേഷൻ ചേട്ടൻ കാരണം മുഴുവൻ നശിപ്പിച്ചു.എല്ലാ വീട്ടിലും ഓർക്കിഡ് തോട്ടമുള്ള കോളനിക്കുള്ള പ്രൈസ് ചേട്ടൻ കാരണം പോയി.കുറേ അഗ്ലി ബുഷസ് വെച്ചേക്കുന്നു-ചെമ്പരത്തി..തെച്ചി…I really hate these dirty flowers”
“നിങ്ങളൊക്കെ സ്ഥലം വാങ്ങി ഇങ്ങോട്ട് വരുന്നേനും മുൻപുള്ളതാ തൊടിനിറച്ച് ഈ മരങ്ങളും ചെടികളുമൊക്കെ.ഇത് ജൈവവേലിയാ,കണ്ടോ…നിറയെ പടർന്ന് കിടക്കുന്നത്-കോവൽ,പീച്ചൽ,നിത്യവഴുതന…എന്താ,അതൊന്നും നിങ്ങളാരും കഴിക്കൂല്ലേ?ബ്യൂട്ടി പാർലറിൽ പോയി കെമിക്കലും ചായോം തലേലും മോന്തക്കുമൊക്കെ തേച്ച്പിടിപ്പിക്കുന്നേനു പകരം ദേ ഈ ചെമ്പരത്തിയെടുത്ത് താളിയൊണ്ടാക്കി തലേൽ പിടിപ്പിച്ചുനോക്ക് കൊച്ചേ.”
“പ്ലീസ് സ്റ്റോപ് ദിസ്”
“ചേട്ടൻ സമാധാനപരമായിട്ട് ഇതൊന്നു കേൾക്കണം.ഞങ്ങളുടെയൊക്കെ കളക്റ്റീവ് ഡിസിഷനാ.”
“നിങ്ങൾ പറയ്..ജനാധിപത്യമല്ലേ..ഭൂരിപക്ഷം പറയുന്നതാ നിയമം”.
“I’ll tell you..by 30th of this month ചേട്ടൻ പശുവിനെ വിൽക്കണം.ഇവിടിനി ഇതൊന്നും പറ്റില്ല.Oh shit! cowdung…mosquitoes..bad smell…ഇനി ഞങ്ങൾക്കൊക്കെ H1 N1 കൂടി പിടിച്ച് ചാകണമായിരിക്കും…ഈ ഹൌസിങ്ങ് കോളനിയിൽ പശുവിനെ വളർത്താൻ ഞങ്ങൾ ഒരു കാരണവശാലും സമ്മതിക്കില്ല..പിന്നെ,ഈ പൊട്ട സൈക്കിൾ വല്ല സ്ക്രാപ്പ് കച്ചോടക്കാർക്കും കൊടുത്തോണം.We won’t allow this..മനസ്സിലായോ?”
“പിന്നെ,ചേട്ടൻ പഴയ മർഫി റേഡിയോ എപ്പഴും ഒച്ചത്തിൽ വെക്കുന്നൂന്ന് കമ്പ്ലൈന്റുണ്ടു.പണ്ടത്തെ ചായക്കടയുടെ അന്തരീക്ഷമാ ഇവിടെന്ന് ലയണസ്ക്ലബ്ബുകാരും പറയുന്നു..അല്ല, ഇക്കാലത്ത് ആരെങ്കിലും വയലും…പിന്നെന്ത്?..ങാ,വീടും…ഇത്തരം പരിപാടികളൊക്കെ കേൾക്കുമോ?ചേട്ടനു വേണോങ്കി ഞാൻ തരുമെല്ലോ,ഒരു ഒന്നാംതരം എഫ്.എം.സെറ്റ്.അത് വാങ്ങി ചെവിയിൽ വെച്ചോ..അല്ലാതെ പഴയ ഈ പാട്ടുപെട്ടീം തൊറന്നു വെച്ച്…”
“എഫ്.എം!that will be fantastic..fashionable!പിന്നെ,ചേട്ടന്റെ ഈ വേഷം…മുണ്ടും ജൂബയും..ഛേ!“
“ഡ്രസ്കോഡൊന്നുമല്ല…കാലത്തിനനുസ്സരിച്ചൊരു ചെയ്ഞ്ച്..അത്രമാത്രം..പുതിയ ജനറേഷനു ഇതൊന്നും ഇഷ്ടമല്ല.ഈ പാർട്ടികളും, ഗെറ്റ്-റ്റുഗതേഴ്സുമൊക്കെ ഇടക്കിടെ ഉള്ളതല്ലേ.അവിടൊക്കെ ഈ വേഷത്തിൽ…സ്യൂട്ടും കോട്ടും വേണമെന്നില്ല.എന്നാലും…”
“ഞാൻ പറയാം.പാന്റും ഷർട്ടും കമ്പത്സറിയാണു.പിന്നെ,ഇതേപോലെ ബെയർ-ചെസ്റ്റഡായി മുറ്റത്തൊന്നും നിൽക്കാൻ പറ്റില്ല.”
“ശരി.കഴിഞ്ഞോ?എന്തായാലും ഈ എഴുപത്തെട്ടാം വയസ്സിൽ ഇനി ഞാനായിട്ട് നിങ്ങൾക്കൊരു ശല്യവുമുണ്ടാക്കില്ല.മക്കളും കൊച്ചുമക്കളുമൊക്കെ പറയുന്നതാ..ഇനിയിപ്പോ അങ്ങനെയായിക്കോളാം,എന്താ?”
“എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല..ഗ്രേറ്റ്..റിയലി ഗ്രേറ്റ്”‘
“നന്നായി,കുമാരൻ മാഷേ’‘
“എല്ലാം ഞാൻ ചെയ്യാം…പക്ഷേ..”
“വാട്ട്?എന്തു പക്ഷേ..?”
“എനിക്കൊരു അപേക്ഷയുണ്ട്…അതുമാത്രം വേണ്ടെന്നു പറയരുത്….ദാ,അയയിലോട്ട് ഒന്ന് നോക്ക്…കണ്ടോ?”
കാഞ്ചനയ്ക്ക് ഓക്കാനം വന്നു.
“വാട്ട്’സ് ദാറ്റ്?ങേ..!ദാറ്റ് ഡർട്ടി പീസ്?”
“അതാണു കൊച്ചേ, ഇൻഡ്യൻ ടൈ! കോണകം!”
“ങ്ങേ!വാട്ട് എ പ്രിമിറ്റീവ് തിങ്ങ്!അതും മുറ്റത്ത്…അയയിൽ തൂക്കിയിട്ട്! ഓ ഗോഡ്!“
“അച്ഛനപ്പൂപ്പന്മാരായുള്ള ശീലമാ..അതുമാത്രം ഊരരുതെന്ന്പറയരുത്…കോണകമുടുക്കാനുള്ള അവകാശമെങ്കിലും ഈ വയസ്സനു വകവെച്ചുതരണം”
കാഞ്ചനയുടെ കണ്ഠമിടറി.കണ്ണിൽ ഇരുട്ടു കയറി.അവർ പുറത്തേക്ക് കുതിച്ചു.

Tuesday 8 December 2009

ഇന്ത്യ കോപ്പന്‍ഹേഗനപ്പുറം

ല്‍ഹിയില്‍ എ.സി ബസുകളെത്തിയിട്ട് രണ്ടു ദശാബ്ദമെങ്കിലും ആയിട്ടുണ്ടാകണം.മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍വിഹാറില്‍ നിന്നോ നോയിഡയില്‍ നിന്നോ രാവിലെ ഇത്തരം ഹൈടെക്ക് ബസുകളില്‍ കയറിപ്പറ്റുക വളരെ ബുദ്ധിമുട്ടാണു.പുറപ്പെടുമ്പോള്‍ തന്നെ സീറ്റുകള്‍ നിറഞ്ഞിരിക്കും.1991-92 കാലത്തെ ഡല്‍ഹി‍ ജീവിതത്തിനിടയില്‍ എന്നെ ഏറ്റവുമധികം അമ്പരപ്പിച്ച അനുഭവങ്ങളിലൊന്നു ഈ ബസ് യാത്രകളായിരുന്നു.ആദ്യം ഞെട്ടിയത് ബസില്‍ തൂങ്ങിനിന്നു യാത്രചെയ്യുന്ന സുമുഖന്‍ ഒരു ഐ.എ.എസുകാരനാണെന്നു സുഹൃത്ത് പറഞ്ഞപ്പോളായിരുന്നു.സെൻട്രൽ‍ സെക്രട്ടേറിയേറ്റിലേയും പാര്‍ലമെന്റ് സ്ട്രീറ്റിലേയും രാമകൃഷ്ണപുരത്തേയുമൊക്കെ അസംഖ്യം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം ബസുകളെയാണു ആശ്രയിച്ചിരുന്നത്;ഇപ്പോഴും അങ്ങനെ തന്നെ.

-ഇവരൊക്കെ പിശുക്കരോ സ്വന്തം വാഹനം വാങ്ങാന്‍ ത്രാണിയില്ലാത്തവരോ അല്ലല്ലോ.പിന്നെ എന്തിനാണവര്‍ പൊതുവാഹനങ്ങളെ ആശ്രയിക്കുന്നത്?ഡല്‍ഹിയിലെ തിരക്കിനിടയിലൂടെ വാഹനമോടിക്കുന്നത് വളരെ അപകടം പിടിച്ച അത്യദ്ധ്വാനമാണു.സമയ നഷ്ടവും പണനഷ്ടവും മാത്രം മിച്ചം.ഇഴഞ്ഞു നീങ്ങുന്ന,വൃത്തിഹീനമായ ഡി.ടി.സി ബസുകളില്‍ യാത്രചെയ്യാന്‍ സമൂഹത്തിന്റെ‍ ഉന്നത ശ്രേണിയില്‍ പെട്ട ഇക്കൂട്ടർക്ക് കഴിയുകയുമില്ല.അപ്പോഴാണു, നിരക്ക് അല്‍പ്പം കൂടുമെങ്കിലും, വൃത്തിയും വെടിപ്പും വേഗതയുമുള്ള ഹൈടെക്ക് ബസുകള്‍ അവരുടെ ഇഷ്ടവാഹനമായത്.ഡല്‍ഹിയില്‍ അതൊരു സ്റ്റാറ്റസ് സിബലായി.സംസ്കാരത്തിന്റെ ഭാഗമായി.

അതു സമൂഹത്തിനു നല്‍കിയത് വിലമതിക്കാനാകാത്ത എത്രയോ ഫലങ്ങളാണു.ഇവരെല്ലാം സ്വന്തം വാഹനം നിരത്തിലിറക്കിയിരുന്നെങ്കില്‍ തലസ്ഥാനത്തെ റോഡുകളില്‍ പ്രവൃത്തിദിവസങ്ങളില്‍ ഭീകരമായ ഗതാഗത സ്തംഭനം ഉണ്ടാകുമായിരുന്നു.അന്തരീക്ഷമലിനീകരണവും ശബ്ദശല്യവും അതിഗുരുതരമാകുമായിരുന്നു.എത്രയോ കോടി രൂപയുടെ ഇന്ധനം കത്തി വായുവിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് ഉയരുമായിരുന്നു.അങ്ങനെ, അന്തരീക്ഷതാപം കൂടുമായിരുന്നു .ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും ഇടയാക്കുന്ന കാര്‍ബണ്‍ വികിരണത്തിന്റെ തോത് കുറയ്ക്കുന്ന മഹത്തായ കര്‍മ്മമാണു അവര്‍ ചെയ്യുന്നത് എന്നു നാമിപ്പോള്‍ അത്ഭുതത്തോടെ മനസ്സിലാക്കുന്നു.

ജനങ്ങള്‍ പൊതുവാഹനങ്ങളെ ആശ്രയിച്ചാല്‍ അതിന്റെ ഗുണഫലങ്ങള്‍ ലോകത്തിനു മുഴുവന്‍ ലഭിക്കുമെന്നും വരും തലമുറയ്ക്കു പോലും അതിന്റെ പ്രയോജനം കിട്ടുമെന്നും മനസ്സിലാക്കുമ്പോഴാണു അതൊരു ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്.ഓരോ വ്യക്തിയും ലോകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന തീരുമാനങ്ങളില്‍ ഭാഗഭാക്കാകുകയാണു അപ്പോള്‍.ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മുംബൈയിലും ചെന്നൈയിലും മെട്രോയിലും സബര്‍ബന്‍ തീവണ്ടികളിലും ബസുകളിലും സഞ്ചരിക്കുന്നവരില്‍ പകുതിപ്പേരെങ്കിലും ഒരുനാള്‍ എല്ലാം വിറ്റുപെറുക്കി കാറുവാങ്ങുന്നുവെന്നു കരുതുക.എന്താകും സംഭവിക്കുക?ഈ നഗരങ്ങള്‍ നിശ്ചലമാകും.മരിക്കും.പുതുതായി നിരത്തിലിറങ്ങുന്ന ദശലക്ഷക്കണക്കിനു വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ വികിരണം കാരണം ജനജീവിതം തന്നെ ദുസ്സഹമാകും.എല്ലാം തകിടം മറിയും.

പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും സ്വന്തം വാഹനം എന്ന അത്യാഡംബരം താങ്ങാനുള്ള പാങ്ങില്ല.പൊതുയാത്രാ സംവിധാനങ്ങള്‍ പരിമിതമാകുകയും ,ചിലവേറുകയും ചെയ്താലോ?ഒപ്പം വാഹനവില കുറയുകയും കമ്പനികളും ബാങ്കുകളും ഉദാരമായി വായ്പകള്‍ നല്‍കുകയും ചെയ്താലോ?അഥവാ പൊതുവാഹനങ്ങളില്‍ യാത്രചെയ്യുന്നത് കുറച്ചിലാണെന്നും,നാലു കാശു കൈയ്യില്‍ വന്നാലുടന്‍ ഒരു ടൂ വീലറെങ്കിലും സ്വന്തമാക്കിയില്ലെങ്കില്‍ അതു മോശമാണെന്നും കേരളിയരെപ്പോലെ മറ്റുള്ളവര്‍ക്കും തോന്നിയാലോ?

-എങ്കില്‍ ഇന്ത്യയിലെല്ലായിടത്തും കേരളത്തിലേതു പോലെ വാഹനപ്പെരുപ്പമുണ്ടാകും.റോഡപകടങ്ങള്‍ കുത്തനെ ഉയരും.അന്തരീക്ഷ മലിനീകരണം അനുദിനം വര്‍ദ്ധിക്കും.ജീവിതം കൂടുതല്‍ പരിതാപകരമാകും.ചൂടു കൂടും.ഋതുക്കള്‍ മാറിമറിയുംകാലാവസ്ഥ തന്നെ തകിടം മറിയും.കൃഷി നശിക്കും.പട്ടിണി കിടന്നു ജനം ചാകും.

-ഇത്രയ്ക്കെന്തിരിക്കുന്നു,ഇതില്‍?കാശുള്ളവര്‍ കാറു വാങ്ങുന്നതില്‍ എന്തിനിത്ര കുശുമ്പ് എന്നാകും ഇതിനു നിങ്ങളുടെ മറുപടി.ഇത് വ്യക്തിപരമയ ഇഷ്ടാനിഷ്ടങ്ങളുടെ ചതുരത്തില്‍ ഒതുക്കേണ്ട ചെറിയ പ്രശ്നമല്ല എന്നാണു ഉത്തരം.

നാളെ ആരു കാറു വാങ്ങണം,കൊച്ചിക്കാര്‍ മെട്രോയില്‍ സഞ്ചരിക്കണോ,പെട്രോളിനു വിലകൂടുമോ,ഇലക്ട്രിക്ക് വാഹനത്തിനു വിലകുറയുമോ,സൈക്കിൾ‍ സൌജന്യമായി കിട്ടുമോ എന്നു തുടങ്ങി നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന നൂറുകണക്കിനു പ്രശ്നങ്ങള്‍ക്ക് ഉത്തരം ഡെന്മാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള കോപ്പന്‍ ഹേഗന്‍ ഉച്ചകോടിയുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും എന്നാണു പറയുവാനുള്ളത്.മിക്ക രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഇത് വിശ്വസിക്കാന്‍ പ്രയാസമുണ്ടു.പിന്നല്ലേ, സാധാരണക്കാര്‍ക്ക്?

അതുകൊണ്ട് ഇത് വിശദീകരിക്കേണ്ടതുണ്ടു.കോപ്പന്‍ഹേഗന്‍ കാലാവസ്ഥാഉച്ചകോടിയില്‍ ഇന്ത്യയടക്കം 192 രാജ്യങ്ങളാണു പങ്കെടുക്കുന്നത്.പത്രപ്രതിനിധികളും സന്നദ്ധസംഘടനാപ്രവര്‍ത്തകരുമടക്കം 8000 പേര്‍ അമെഗര്‍ ദ്വീപിലുള്ള ബെല്ലാ സെൻ ട്രലില്‍ സമ്മേളിക്കുമ്പോള്‍ തൊട്ടടുത്ത കാറ്റടിപ്പാടത്തുനിന്നുള്ള വൈദ്യുതിയാണു അവര്‍ക്ക് വെളിച്ചമേകുന്നത്.

അതൊരു വലിയ സന്ദേശമാണു ലോകത്തിനു നല്‍കുന്നത്.ഗ്രീന്‍ എനര്‍ജി ,ക്ലീന്‍ എനര്‍ജി എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന പാരമ്പര്യേതര ഊജ്ജത്തിനാണു വരും കാലങ്ങളില്‍ ലോകം പ്രാധാന്യം നല്‍കുക.പെട്രോളും ഡീസലുമടങ്ങിയ ഫോസില്‍ ഊര്‍ജ്ജമാണു ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിനു മുഖ്യകാരണം എന്ന തിരിച്ചറിവിന്റെ പ്രതിഫലനമാണിത്.അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് ഇപ്പോള്‍ 387 പി.പി.എം അഥവാ പത്തുലക്ഷം തന്മാത്രയ്ക്ക് 387 എന്ന നിലയിലാണു.ഇത് 350 പി.പി.എം ആക്കുകയാണു ലക്ഷ്യം.അല്ലെങ്കില്‍ അന്തരീക്ഷോഷ്മാവ് ഇനിയും ഉയരും.ഭൂമിക്ക് ചൂടുകൂടുമ്പോള്‍ അന്റാര്‍ട്ടിക്കയിലേയും എവറസ്റ്റിലേയും മറ്റും മഞ്ഞുരുകും.അവ നാടിനെ മുക്കുന്ന മഹാപ്രളയമയി കടലുകള്‍ നിറയ്ക്കും.സമുദ്രനിരപ്പുയര്‍ന്ന് അനേകം രാഷ്ട്രങ്ങള്‍ തന്നെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും.

അന്തരീക്ഷത്തിലെ കാര്‍ബന്‍ നിര്‍ഗമനം പടിപടിയായി കുറക്കാതെ ഈ മഹാദുന്തത്തിന്‍ നിന്ന് രക്ഷപെടാന്‍ ആര്‍ക്കും കഴിയില്ല.ലോകരാഷ്ട്രങ്ങളെല്ലാം ഒന്നിച്ച് കൂട്ടായി തീരുമാനിച്ച് സമയബന്ധിതമയി നടപ്പിലാക്കേണ്ടതാണു പരിഹാരമാര്‍ഗ്ഗങ്ങള്‍.അതില്‍ മുഖ്യപങ്കു വഹിക്കേണ്ടത് ലോകത്തെ ഏറ്റവുമധികം കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്ന രാഷ്ട്രങ്ങളായായ ചൈനയും അമേരിക്കയുമാണു.ചൈന 2020ല്‍ ഇപ്പോഴുള്ളതിന്റെ 40 ശതമാനം കാര്‍ബണ്‍ നിര്‍ഗ്ഗമനം കുറയ്ക്കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടു.അമേരിക്കയും ബൃഹത്തായ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചതിനെക്കുറിച്ച് എഴുതിയിരുന്നത് ഓര്‍മ്മിക്കുമെല്ലോ.

ഇനി ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ ഊഴമാണു.കഴിഞ്ഞ വ്യാഴാഴ്ച്ച ലോക്സഭയില്‍ നടത്തിയ അസാധാരണമായ ഒരു പ്രസംഗത്തിലൂടെ പരിസ്ഥിതി മന്ത്രി ജയറാം രമേഷ് നടത്തിയ നയപ്രഖ്യാപനം അത്യന്തം പ്രാധാന്യമുള്ളതാണു.പക്ഷേ, എന്തുകൊണ്ടോ നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ അതിനു അര്‍ഹമായ പ്രാധാന്യം നല്‍കിയില്ല.

വരും നാളുകളില്‍ സാധാരണക്കാരുടെ വരെ നിത്യജീവിതത്തെ ബാധിക്കുന്നതാണു 2020ല്‍ ഇന്ത്യയുടെ കാര്‍ബണ്‍ നിര്‍ഗമനം 20-25 ശതമാനം കുറയ്ക്കുമെന്നുള്ള പ്രഖ്യാപനം.2011ല്‍ എല്ലാ വാഹനങ്ങള്‍ക്കും ഇന്ധനക്ഷമതാ നിലവാരം നിര്‍ബന്ധമാക്കും.കെട്ടിടങ്ങള്‍ക്ക് ഹരിതമാതൃക നടപ്പാക്കും.വ്യവസായങ്ങള്‍‍ക്ക് ഊര്‍ജ്ജക്ഷമതാസര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധിതമാക്കാന്‍ ഊര്‍ജ്ജ സംരക്ഷണ നിയമം ഭേദഗതി ചെയ്യും ..എന്നിങ്ങനെ ഒട്ടേറെ നയപ്രഖ്യാപനങ്ങളാണു അദ്ദേഹം നടത്തിയിട്ടുള്ളത്.പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാനുള്ള സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടു.

വികസിതരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങല്‍ക്ക് പാരമ്പര്യേതര ഊര്‍ജ്ജോത്പാദനത്തിന്റേതടക്കമുള്ള സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കണമെന്ന് അവശ്യം ഉയര്‍ന്നിട്ടുണ്ടു.ഈ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായേക്കാം.സാങ്കേതികവിദ്യയില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ടു.ഉദാഹരണത്തിനു, സൌരോര്‍ജ്ജത്തിന്റെ കാര്യമെടുക്കുക.ഒരു വര്‍ഷം ലോകം മുഴുവന്‍ ഉപയോഗിക്കുന്നത്രയും ഊര്‍ജ്ജം ഒരു മണിക്കൂര്‍ കൊണ്ടു സൂര്യനില്‍ നിന്നു ഭൂമിയിലെത്തുന്നുണ്ടു.പക്ഷേ അതിന്റെ വളരെചെറിയൊരു അംശം മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ.ഇന്ത്യയിലിത് ചെലവേറിയതാണു.സോളാര്‍ പനലുകള്‍ക്കും ബാറ്ററിക്കും പൊള്ളുന്ന വിലയാണു;ആയുസ്സും കുറവാണു.പക്ഷേ,ബ്രിട്ടനില്‍ അതല്ല സ്ഥിതി.അവിടത്തെ ഒട്ടേറെ സന്നദ്ധസംഘടനകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലടക്കം സൌരോര്‍ജ്ജ ഉപകരണങ്ങള്‍ വളരെ കുറഞ്ഞനിരക്കില്‍ നല്‍കുന്നുണ്ടു.25 വര്‍ഷമാണു അവര്‍ നല്‍കുന്ന ഗ്യാരണ്ടി.ഉപകരണങ്ങളുടെ ആയുസ്സ് 50 വര്‍ഷം.ഒരുസോളാര്‍ റേഡിയോ ചാര്‍ജറിന്റെ നിര്‍മ്മാണച്ചെലവ് വെറും അഞ്ചു പൌണ്ടു മാത്രം.

ആഫ്രിക്കയില്‍ ബഹുഭൂരിപക്ഷം പേരും ഗാര്‍ഹികാവശ്യങ്ങള്‍ക്ക് മണ്ണെണ്ണയെയാണു ആശ്രയിക്കുന്നത്.മണ്ണെണ്ണസ്റ്റൌ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവു കൂട്ടുക മാത്രമല്ല ചെയ്യുന്നത്;വര്‍ഷം തോറും 15 ലക്ഷം പേര്‍ അവിടെ ശ്വാസകോശരോഗങ്ങള്‍ കാരണം മരിക്കുകയും ചെയ്യുന്നു.അതായത്, ഓരോ 20 സെക്കണ്ടിലും ഒരാള്‍ വീതം .തദ്ദേശീയമായിക്കിട്ടുന്ന വീഞ്ഞപ്പെട്ടിയും മറ്റും ഉപയോഗിച്ചുകൊണ്ടു വളരെകുറഞ്ഞ നിരക്കില്‍ സൌരോര്‍ജ്ജാടുപ്പുകളും റാന്തലുകളും നല്‍കുന്ന പദ്ധതി അവിടെ നടപ്പിലാക്കിവരുന്നു.

ഇന്ത്യയെപ്പോലുള്ള പിന്നാക്ക രാജ്യങ്ങള്‍ക്ക് അനുകരിക്കാവുന്നതാണു ഈ മാതൃക.പക്ഷേ, അതിന്റെ സാങ്കേതികവിദ്യ ലഭിക്കണം.കേരളവും പഞ്ചാബും ഒഴികെ രാജ്യത്തിന്റെ മിക്കപ്രദേശങ്ങളിലും ഇന്നും പുകയടുപ്പുകളാണു കൂടുതല്‍.പാചക ഇന്ധനമാണു ഗ്രാമീണ ജനതയുടെ മുഖ്യ പ്രശ്നങ്ങളിലൊന്നു.പുകയടുപ്പുകള്‍ മൂലം ആഫ്രിക്കയുടേതിനു സമാനമായ പാരിസ്ഥിതിക-അരോഗ്യ പ്രശ്നങ്ങള്‍ ഇന്ത്യയിലും ഉണ്ടു.പുകിലില്ലാഅടുപ്പുകളും സൌരോര്‍ജ്ജ,ജൈവ ഇ‍ന്ധനസംവിധാനങ്ങളും നടപ്പിലാക്കുകയാണു ഏക പോംവഴി.അത് ആഗോളതാപന ഉച്ചകോടി വരെ മാറ്റിവെയ്ക്കാവുന്നതായിരുന്നില്ല. ഗ്രാമീണജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള അസംഖ്യം പദ്ധതികളിലുള്‍പ്പെടുത്തി പണ്ടേ നടപ്പിലാക്കേണ്ടിയിരുന്ന ഒന്നാണു.കോപ്പന്‍‍ഹേഗന്‍ ഉച്ചകോടി കഴിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനു തുനിയുമെന്നു നമുക്ക് പ്രത്യാശിക്കാം. അതിനു ഒരു സാങ്കേതികവിദ്യയും ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലല്ലോ.

പുകയില്ലാ‍അടുപ്പു പോലും വിജയകരമായി നടപ്പിലാക്കാനാവാത്തവര്‍ക്ക് എങ്ങനെയാണു വികസിതരാജ്യങ്ങള്‍ പണ്ടേ വളരെ വിജയകരമായി നടപ്പിലാക്കിയ ജൈവ ഇന്ധനപദ്ധതികളെക്കുറിച്ച് ആലോചിക്കാനാകുക?ചാണകത്തില്‍ നിന്നും ചന്തയിലേയും വീടുകളിലേയും ജൈവാവിഷ്ടങ്ങളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ അനേകം പദ്ധതികളും അതിനു വന്തോതില്‍ സര്‍ക്കാര്‍ സബ്സിഡിയും ഉണ്ടായിട്ടും എന്തുകൊണ്ടാണു നഗരമാലിന്യങ്ങള്‍ കൊണ്ടുത്തള്ളുന്നതു കാരണം ഞെളിയന്‍പറമ്പിലേയും, പച്ചാളത്തേയും,ലാലൂരിലേയും വലിയശാലയിലേയും മറ്റും ലക്ഷക്കണക്കിനാളുകളുടെ ജീവിതം നരകതുല്യമായി തീര്‍ന്നത്?ഭരണാധികാരികള്‍‍ക്ക് കാര്യക്ഷമതയില്ല.സാങ്കേതികവിദ്യകള്‍ ജനനന്മക്ക് ഉപയോഗിക്കാനുള്ള താല്‍പ്പര്യമോ ജ്ഞാനമോ ഇല്ല.

-അവര്‍ക്കെങ്ങനെ കാറ്റില്‍ നിന്നും തിരമാലയില്‍ നിന്നും വേലിയേറ്റത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ കഴിയും?നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ മനുഷ്യന്‍ ഉപയോഗപ്പെടുത്തിയതാണു കാറ്റിന്റെ ശക്തിയെ.എന്നിട്ടുമെന്തേ,വര്‍ഷം മുഴുവന്‍ ശക്തമയ കാറ്റു ലഭിക്കുന്ന അട്ടപ്പാടിയിലേയും രാമക്കല്‍മേട്ടിലേയും മലനിരകളില്‍ കാറ്റാടിവൈദ്യുതി നിലയങ്ങള്‍ ഉയരാത്തത്?

ഭൂമിയുടെ ഉള്‍ഭാഗം തിളച്ചുമറിയുകയാണെന്ന് നമുക്കറിയാം.അവിടെനിന്നുള്ള വാതകങ്ങള്‍ കുഴലിലൂടെ പുറത്തുകൊണ്ടുവന്ന് ഉണ്ടാക്കുന്ന വൈദ്യുതിയ്ക്കാണു ജിയോതെര്‍മല്‍ എനര്‍ജി എന്നു പറയുന്നത്.ഐസ് ലാന്റ്,ചിലി,അമേരിക്ക,ഇറ്റലി,ഫിലിപ്പീന്‍സ് തുടങ്ങി 24 രാജ്യങ്ങള്‍ അങ്ങനെയും വൈദ്യുതി ഉണ്ടാക്കുന്നുണ്ടു.

കോപ്പന്‍ഹേഗന്‍ ഉച്ചകോടിക്കു ശേഷം ഇത്തരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളിലേക്ക് നമ്മളും തിരിഞ്ഞേ പറ്റൂ.ബജറ്റില്‍ അതിനു വൻതോതില്‍ തുക നീക്കി വെക്കണം.

കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങാതിരിക്കാന്‍ ഇനി സര്‍ക്കാരിനാകില്ല.ഇപ്പോള്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണു ട്രെയിന്‍ യാത്രയ്ക്കുള്ളത്.പൊതു യാത്രാവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആ നിരക്കുകള്‍ ആനുപാതികമായി ഇനി കുറഞ്ഞുതന്നെയിരിക്കും.മറ്റൊരു പൊതുവാഹനമായ ബസുകള്‍‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കേണ്ടി വരും.അതുള്‍പ്പെടെയുള്ള സര്‍വ്വപൊതു വാഹനങ്ങളുടേയും നികുതികള്‍ ഗണ്യമായി കുറയും.ഇപ്പോള്‍ വളരെ അപൂര്‍വ്വമായ ഇലക്ട്രിക്ക് വാഹനങ്ങളായിരിക്കും ഭാവിയിലെ പ്രധാന വാഹനങ്ങള്‍.അവയുടെ വില കുറയും.ഈ രംഗത്ത് കൂടുതല്‍ ആധുനികമായ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കേണ്ടതുണ്ടു.അപ്പോള്‍ നാനോകാറുകളേക്കാള്‍ കുറഞ്ഞവിലക്ക്,കൂടുതല്‍ സൌകര്യങ്ങളുള്ള ഇലക്ട്രിക്ക്/സോളാര്‍ കാറുകള്‍ നമ്മുടെ നിരത്തുകളിലുണ്ടാകും.

-അപ്പോള്‍ പെട്രോള്‍, ഡീസല്‍ ‍സ്വകാര്യ വഹനങ്ങളുടെ സ്ഥിതിയോ?വരുംകാല ബജറ്റുകളില്‍ അവയുടെ മേലുള്ള നികുതിയും ചുങ്കവും കുതിച്ചുയരും.അങ്ങനെ, അവയുടെ വില മേലോട്ടു കേറിക്കൊണ്ടിരിക്കും.അവയുടെ ഇന്ധനത്തിന്മേലുള്ള നികുതി നിരക്കും കൂടും.പാര്‍ക്കിങ്ങ് ഫീസ് പോലും കുത്തനെ ഉയരും.തുർക്കിയടക്കം ചില വിദേശരാജ്യങ്ങളിലുള്ളതു പോലെ നഗരാതിര്‍ത്തികള്‍ക്കുള്ളില്‍ സ്വകര്യവാഹനങ്ങള്‍ പ്രവേശിക്കുന്നതിനു നിയന്ത്രണം ഉണ്ടാകും.അങ്ങനെ, പൊറുതിമുട്ടി നല്ലൊരു ശതമാനം പേര്‍ ആസന്ന ഭാവിയില്‍ ,ഡെല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലെ,പൊതുവാഹനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബദ്ധിതരാകും.അത്തരക്കാര്‍ക്കായാണു ജവഹര്‍ലാല്‍ നെഹ്രു നഗരവികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരവും കൊച്ചിയുമടക്കം 64 നഗരങ്ങളില്‍ ഇപ്പോഴേ ഹൈടെക്ക് ബസുകള്‍ ഓടിച്ചുതുടങ്ങിയത്.

പക്ഷേ,അതിനു മുന്‍പു സര്‍ക്കാരുകള്‍ ചെയ്തു തീക്കേണ്ട ഒരുകൂട്ടം കാര്യങ്ങളുണ്ടു.എല്ലാവര്‍ക്കും യഥേഷ്ടം യാത്രചെയ്യാനുള്ള പൊതുവാഹനങ്ങളും നല്ല റോഡുകളും ഉണ്ടാക്കുക എന്ന പ്രാഥമികകടമ അവര്‍ നിര്‍വ്വഹിക്കണം.അല്ലെങ്കില്‍, സഹികെട്ട് ജനം തെരുവിലിറങ്ങും.
ഇനി അവസാനമായി ഒന്നു കൂടി.തെരുവുകളും റോഡുകളും എല്ലാവര്‍ക്കുമുള്ളതാണു.അവയിലൂടെ സഞ്ചരിക്കുന്നത് ഭൂരിപക്ഷവും കാല്‍നടയാത്രക്കാരും സൈക്കിളുകാരുമാണു;വാഹനങ്ങള്‍ എണ്ണത്തില്‍ കുറവാണു.പുതിയതായി നിര്‍മ്മിക്കുന്ന സൂപ്പര്‍ഹൈവേയിലും എക്സ്പ്രസ് ഹൈവേയിലും നടപ്പാതയേ ഉണ്ടാകില്ലെന്നാണു കേള്‍‍ക്കുന്നത്.പിന്നല്ലേ, സൈക്കിളോടിക്കുന്നവരുടെ കാര്യം?എല്ലാ റോഡുകളിലും നിശ്ചിതമായ സൈക്കിള്‍ ബേകള്‍ ഉണ്ടായിരിക്കണം.നടപ്പാതയും വേണം.അവ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ തുനിയുന്ന സര്‍ക്കാറിനു ദീര്‍ഘവീക്ഷണം ഉണ്ടെന്ന് കാലം വിധിയെഴുതും.ഇപ്പോള്‍ ശരാശരി 3000 രൂപ വിലയുണ്ടു ഒരു സൈക്കിളിനു.ഇനി,ഓരോ കൂടുംബത്തിനും ഓരോ സൈക്കിളെങ്കിലും ഉണ്ടായിരിക്കണം.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് കളര്‍ ടി.വി നല്‍കിയ തമിഴ്നാട് സര്‍ക്കാരിന്റെ മാതൃക സൈക്കിളിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍‍ക്ക് അനുകരിക്കാവുന്നതാണു.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി അവര്‍ക്ക് സൈക്കിള്‍ നല്‍കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍,കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍, ഈ പദ്ധതി ദാരിദ്ര്യരേഖയ്ക്ക് കീഴേയുള്ള എല്ലാവര്‍ക്കുമായി വ്യാപിപ്പിക്കട്ടെ.അങ്ങനെ,സര്‍ക്കാരുകള്‍ ഇപ്പോഴേ ചലിച്ചുതുടങ്ങട്ടെ.
-എങ്കില്‍ ,നമ്മളും വരും തലമുറകളും ആഗോളതാപനത്തിന്റെ മാരകഫലങ്ങളനുഭവിക്കില്ല.

Tuesday 1 December 2009

സൈബര്‍ നിയമം:ഭസ്മാസുരനു വരം കൊടുക്കുന്നവരോടു..

താനും വർഷം മുൻപ് മുംബൈയിൽ ഒരു മദ്ധ്യവയസ്കയെ പൊലീസ് പിടികൂടി.അവർ ചെയ്ത കുറ്റം ഇതായിരുന്നു;ഇന്റർനെറ്റ് ചാറ്റിലൂടെ പരിചയപ്പെട്ട ഒരു പതിനാറുകാരനെ വലവീശിയെടുത്ത് തട്ടിക്കൊണ്ടു പോയി.ആൺകുട്ടികളെ ലൈംഗികപീഡനത്തിനു ഉപയോഗിക്കുന്നവരായിരുന്നു അവർ(woman paedophile) .

കമ്പ്യൂട്ടറും ഇന്റെർനെറ്റും വ്യാപകമായിക്കൊണ്ടിരിക്കേ,ലൈംഗികവ്യാപാരം അതിന്റെ അഭിവാജ്യഘടകമായിരിക്കേ,രതി-വിനോദസഞ്ചാരം ഗോവയുംകോവളവും കൊച്ചിയും കടന്നു തിരുപ്പതിയും ഗുരുവായൂരടക്കമുള്ള ക്ഷേത്രനഗരങ്ങളിലേക്കും വ്യാപിച്ചതോടെ ഇതിനെക്കാൾ വലിയ വാർത്തകൾ നമ്മെത്തേടി എത്തും.ഇന്റർനെറ്റ് സൈറ്റുകൾ പരതിയാൽ ജിഗൊലോ,മെയിൽ എസ്കോർട്ടീ എന്നീ മനോഹര പേരുകളിൽ അറിയപ്പെടുന്ന പുരുഷവേശ്യകള്‍ “ഞാനിതാ തയ്യാർ”എന്നു പ്രഖ്യാപിച്ച് കേരളത്തിലും കസ്റ്റമേഴ്സിനെ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാം.സൈബർ രതിവ്യാപാരത്തിനു കേരളത്തിൽ ഹരിശ്രീ കുറിക്കപ്പെട്ടുകഴിഞ്ഞു.നമ്മള്‍ സ്മാര്‍ട്ടല്ലന്നാരു പറഞ്ഞു?അങ്ങനെ, സൈബർ കുറ്റകൃത്യങ്ങളുടെ പുത്തൻ മേഖലയിലും നമ്മൾ ഒന്നാംസ്ഥാനത്തിനു അർഹത നേടാനുള്ള തീവ്രയജ്ഞത്തിലാണു.

കാരണവർ വധക്കേസിൽ അറസ്റ്റിലായ മരുമകൾ ഷെറീൻ സുഹൃത്തുക്കളെ സംഘടിപ്പിരുന്നത് ഇന്റെർനെറ്റ് സൌഹൃദകൂട്ടായ്മയായ ഓർക്കിട് മുഖേനയായിരുന്നുവെന്നാണു മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.രണ്ടു വർഷം മുൻപു കേരളത്തിൽ ആദ്യമായി സൈബർകുറ്റത്തിനു ശിക്ഷിക്കപ്പെട്ടത് ഒരു പാസ്റ്ററായിരുന്നു.പിന്നീട് പൊലീസിന്റെ പിടിയിലായവരിൽ ഏറെയും ഉന്നതബിരുദധാരികളും,നല്ല ജോലിയുള്ളവരുമൊക്കെയായിരുന്നു.സൈബർ തട്ടിപ്പിനിരയായി കാശും മാനവും പോയ സുന്ദരവിഡ്ഡികളും ഇത്തരക്കാരായിരുന്നു.മെയ്യനങ്ങാതെ എളുപ്പം പണം കിട്ടുമെന്ന അത്യാഗ്രഹത്തിൽ ഏതു തരക്കാരും വീഴും:ഇനിയും.

വിർച്ച്വൽ ലോകം അതിരുകളില്ലാത്ത അനന്തവിഹായസായതിനാൽ സാദാ‍പൊലീസും അവരുടെ സ്റ്റേഷനതിർത്തിയും മഹസറെഴുത്തും മുളകുപൊടി-ലാത്തിപ്രയോഗവുമൊന്നും മതിയാകില്ല.അതുകൊണ്ടായിരുന്നു 2000 ൽ ഇന്ത്യ ഐ.ടി നിയമം പാസാക്കിയത്.പക്ഷേ .അതിനു പല്ലും നഖവും പോരെന്നു ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണു കഴിഞ്ഞ വർഷം ഡിസംബറിൽ നിയമത്തിൽ ഒട്ടേറെ ഭേദഗതികള്‍ പാസ്സാക്കിയത്.ഈ വർഷം ഫെബ്രുവരിയിൽ രാഷ്ട്രപതിയുടെ അനുമതി ലഭിച്ച് അത് നിലവിൽ വന്നത് ഇക്കഴിഞ്ഞ ഒക്ടോബർ 27 നായിരുന്നു.ഒരു പക്ഷേ,ഈ നിയമം ആദ്യമായി ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടത് കേരളത്തിലാണു.പിണറായി വിജയന്റേതെന്ന് ആരോപിച്ച് കുന്നംകുളത്തെ ഒരു ആഡംബരവീടിന്റെ ചിത്രം അപകീർത്തികരമായ അടിക്കുറിപ്പുകളോടെ ഇന്റെർനെറ്റിൽ പ്രചരിപ്പിക്കുന്നു എന്ന പരാതിയിന്മേല്‍ കേരളാ പൊലീസിന്റെ സൈബർ സെൽ ചാർജ്ജ് ചെയ്ത കേസായിരുന്നു ഇത്.തങ്ങൾക്ക് കിട്ടിയ ഈ-മെയിൽ ഫൊർവേഡ് ചെയ്ത രണ്ടുപേരെ അറസ്റ്റു ചെയ്ത് മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ പ്രദർശിപ്പിച്ച് ടോമിൻ തച്ചങ്കരിയും സംഘവും തലക്കെട്ടുകൾ പിടിച്ചുപറ്റി.വ്യാജമെയിൽ നിർമ്മിച്ചയാളെക്കുറിച്ച് അപ്പോൾ പൊലീസിനു യാതൊരു വിവരവുമുണ്ടായിരുന്നില്ല.മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിനു പേർ തങ്ങൾക്കു കിട്ടിയ ആ മെയിൽ സത്യമെന്നുകരുതി ലക്ഷക്കണക്കിനാളുകൾക്ക് ഫോർവേഡ് ചെയ്തിരുന്നു.ഒരു നിമിഷം കൊണ്ടു ലോകത്തെവിടെയും വാർ‍ത്തകൾ പ്രചരിക്കുന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യ വ്യാപകമായതോടെ ഇത് സ്വാഭാവികം.പക്ഷേ ഇതിനു ആ രണ്ടു പേരെ മാത്രം അറസ്റ്റു ചെയ്തതിന്റെ യുക്തി എന്തായിരുന്നു?കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന പൊലീസിന്റെ നടപ്പ് ദീനം തന്നെ.

അതിശക്തമായ വ്യവസ്ഥകളുള്ള പുതിയ സൈബർ നിയമം ഭാവിയിൽ ഒരു ഭീകരനിയമമായി എങ്ങനെ മാറുമെന്ന് ആശങ്ക പരത്തുന്നതായിരുന്നു പൊലീസിന്റെ ഈ നടപടി.നിയമങ്ങളെല്ലാം ജനനന്മയ്ക്കു വേണ്ടി ഉണ്ടാക്കപ്പെട്ടവയാണു.അവയ്ക്കെല്ലാം ഒരു സാമൂഹിക പശ്ചാത്തലമുണ്ടു.അതിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടു വളരെ കരുതലോടെ മാത്രമേ അവ ഉപയോഗിക്കാൻ പാടുള്ളൂ.അതാണു പാർലമെന്ററി കീഴ്വഴക്കം.അതുകൊണ്ടാണു നിയമത്തിനു കണ്ണും കാതും മൂക്കുമുണ്ടെന്ന് ആലംകാരികമായി നമ്മൾ പറയുന്നത്.നിയമപാലകർക്കും ന്യായാ‍ധിപസമൂഹത്തിനും സാമൂഹികബോധവും മനുഷ്യത്വവും വേണം എന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നത് അതുകൊണ്ടാണു.വെട്ടൊന്നു തുണ്ടം രണ്ട് എന്ന രീതിയിൽ,നിയമം പുസ്തകത്തിൽ എഴുതിവെച്ച പോലെ ,അക്ഷരാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടാൽ എന്തുണ്ടാകും?സമൂഹം മൊത്തം കുറ്റവാളികളായി അഴിയെണ്ണേണ്ടി വരും.മനസമാധാനത്തോടെ ആർക്കും ജീവിക്കാനാവാതെ വരും.നിയമം തന്നെ അന്തക വേഷം കെട്ടും.

ഒരു ഉദാഹരണം പറയാം.കേരള പൊലീസ് ആക്ട് ക്രമസമാധാനപാലനത്തിനും മറ്റും നിത്യജീവിതത്തിൽ സജീവമായി ഉപയോഗിക്കപ്പെടുന്ന നിയമമാണു.അതിലെ ഒരു വകുപ്പിതാണു;പ്രായപൂർത്തിയാകാത്ത കുട്ടികൾ സൈക്കിളോടിക്കാനോ മൃഗങ്ങളെ കൈകാര്യം ചെയ്യാനോ പാടില്ല!നാളെ ഒരേമാൻ തന്റെ സ്റ്റേഷനതിർത്തിയിൽ ഈ നിയമം അങ്ങു കർക്കശമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ എന്തായിരിക്കും ഫലം?

നിയമപാലനത്തിന്റെ വഴി അതല്ല.പ്രത്യേകിച്ച് കടുത്ത ശിക്ഷാവിധികൾ വ്യവസ്ഥചെയ്യുന്ന വളരെ സദുദ്ദേശ്യപരമായ ഐ.ടി ആക്ട് പോലുള്ള നിയമങ്ങൾ പ്രയോഗിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസുദ്യോഗസ്ഥർ വിചിന്തനം ചെയ്യണം.സൈബർ കുറ്റകൃത്യങ്ങൾക്ക് മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷയും പിഴയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.കുറ്റകൃത്യം സംശയിക്കപ്പെടുന്ന കമ്പ്യൂട്ടറുകൾ തുറന്നു പരിശോധിക്കാനായി ഏത് അർദ്ധരാത്രിക്കും പൊലീസിനു നിങ്ങളുടെ വാതിലിൽ മുട്ടാം.കമ്പ്യൂട്ടറും മറ്റും എടുത്തുകൊണ്ടു പോകാം.പൊലീസിനു ഇത് ,അങ്ങനെ ,അമിതാധികാരങ്ങൾ ധാരാളം നൽകുന്നുണ്ടു.

നമ്മുടെ പൊലീസിന്റെ ട്രാക്ക് റേക്കാര്‍ഡ് എല്ലാവർക്കുമറിയാം.രാഷ്ട്രീയക്കാരുടേയും ധനാഡ്യരുടേയും പാദസേവകരാണു പൊലീസിലെ നല്ലൊരു ശതമാനം പേർ.അവർ തങ്ങളുടെ രാഷ്ട്രീയ യജമാനർക്കായി എന്തും ചെയ്യും.സംസ്ഥാന പൊലീസിന്റെ തലപ്പത്ത് ഞെളിഞ്ഞിരിക്കുന്ന ചിലരെ നോക്കുക.സാക്ഷിയെ പ്രതിയാക്കി അടിച്ചു നട്ടെല്ലൊടിച്ചു എന്ന ക്രിമിനൽ കുറ്റം മുതൽ അനധികൃത സ്വത്തുസമ്പാദനം വരെയുള്ള സർവ്വ കുറ്റങ്ങളും ആരോപിക്കപ്പെട്ട്,ദുഷ്കീർത്തി മാത്രം കൈമുതലായുള്ള സാത്താന്മരുടെ കൈയ്യിൽ ഇത്തരം നിയമങ്ങൾ കിട്ടിയാലുള്ള ദുരന്തം ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്രീയജമാനന്മാർക്കായി എന്തു വിടുപണിയും ചെയ്യാൻ മടിയില്ലാത്ത ,സത്യസന്ധരും ധർമ്മിഷ്ഠരുമല്ലാത്ത,ചെകുത്താന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ സൈബർനിയമം പൊലെയുള്ള വളരെ പ്രധാനപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചുമതല ഏൽ‌പ്പിക്കാൻ പാടില്ല.അത് കുറ്റകൃത്യത്തെക്കാൾ കടുത്ത അപരാധമാകും.നാളെ സൈബർ ക്രൈമിനെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാനോ,അസ്സൈൻമെന്റ് തയ്യാറാക്കുന്നതിനു വിവരം ശേഖരിക്കാനോ ,ഗവേഷണം നടത്താ‍നോ നെറ്റു പരതുന്നവരെ അശ്ലീല സൈറ്റുകൾ പരതിയെന്ന കുറ്റമാരോപിച്ച് പിടികൂടില്ലെന്ന് ആരു കണ്ടു? കാനായി കുഞ്ഞിരാമന്റെ യക്ഷി ശിൽ‌പ്പത്തിന്റേയോ ഖജുരാവോയും കൊണാർക്കും മുതൽ വർക്കല ജനാർദ്ദനസ്വാമിക്ഷേത്രം വരെയുള്ള ആരാധനാലയങ്ങളിലെ രതിശിൽ‌പ്പങ്ങളുടെയോ ചിത്രങ്ങൾ നെറ്റിൽ കൈമാറിയെന്നോ കണ്ടുവെന്നോ പറഞ്ഞു ആരെയും ,വേണമെങ്കിൽ, സൈബർകുറ്റവാളിയാക്കാം.

ഐ.ടി നിയമത്തിനു ഇത്രയും വീര്യവും ശൌര്യവും ഇല്ലാതിരുന്ന കഴിഞ്ഞ വർഷം ചിത്രകാരനെ സൈബർകൊടും ഭീകരനാക്കിയ പാരമ്പര്യമുണ്ടു നമ്മുടെ പൊലീസിനു. മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളിൽ മാംസളത ഏറുന്നു എന്ന തികച്ചും സാമൂഹികമായ നിരീക്ഷണമായിരുന്നു അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയായ മുരളി “സരസ്വതിക്ക് എത്ര മുലകളുണ്ടു?”എന്ന ബ്ലോഗ് ലേഖനത്തിലൂടെ നടത്തിയത്.വംശീയ -ജാതി പ്രശ്നങ്ങളെക്കുറിച്ചു ബ്ലോഗുകളില്‍ “ഉടുപ്പിടാത്ത ഭാഷയില്‍” തീവ്രവും ശക്തവുമായ നിരീക്ഷണങ്ങള്‍ നടത്തിപ്പോന്ന ഇദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സൈബര്‍ നിയമത്തെ ചിലര്‍ നഗ്നമായി ദുരുപയോഗപ്പെടുത്തിയതാണു പിന്നീട് നാം കണ്ടത്.ഒരു സഹബ്ലോഗര്‍ ഇ-മെയിലൂടെ നല്‍കിയ പരാതിയെ തുടര്‍ന്ന് ചിത്രകാരനെതിരായി പൊലീസ് കേസ് ചാര്‍ജ് ചെയ്തു.കേരളത്തിൽ ഒരു ബ്ലോഗർക്കെതിരായ ഇത്തരത്തിലുള്ള ആദ്യ കേസായിരുന്നു അത്.അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിരാകരിക്കപ്പെട്ടു.കീഴ്കോടതിയില്‍ കീഴടങ്ങണമെന്ന വ്യവസ്ഥയോടെയായിരുന്നു‍ അവസാനം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്.ഇതിനിടയില്‍ അന്വേഷണത്തിന്റെ ഭാഗമായി ,അദ്ദേഹം നടത്തുന്ന പരസ്യ ഏജൻസിയിലെ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്കും പൊലീസ് പിടിച്ചെടുത്ത് പരി‍ശോധനയ്ക്ക് അയച്ചതടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് ഇദ്ദേഹം ഇരയാ‍യി.അതിനിയും തിരിച്ചു കിട്ടിയില്ലെന്നാണു അറിവു.കേസ് ഇപ്പോഴും വിചരണയ്ക്കെടുത്തിട്ടുമില്ല.ഇന്റനെറ്റില്‍ അശ്ലീലവ്യാപനം തടയുന്നതിനുള്ള വകുപ്പനുസരിച്ചാണു ഈ കേസ് രജിസ്റ്റെര്‍ ചെയ്തിരിക്കുന്നത് എന്നു കൂടി അറിയുക!


ഫലപ്രദല്ലെന്ന് വിദഗ്ദ്ധര്‍ വിധിയെഴുതിയ പഴയ ഐ.ടി നിയമം അനുസരിച്ച് ഇത്രയൊക്കെ ആകാമെങ്കില്‍ മൂര്‍ച്ച കൂട്ടി കടുപ്പിച്ച പുതിയ നിയമം കൊണ്ടു പൊലീസിനു ഇനിയും എന്തൊക്കെ കാട്ടിക്കൂട്ടാം!
കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഉപയോഗത്തിലും ഒന്നാം ലോകരാ‍ഷ്ട്രങ്ങള്‍‍ക്കൊപ്പമാണു കേരളത്തിന്റെ സ്ഥാനം.ഇന്റര്‍നെറ്റില്‍ വ്യാപരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും കൌമാരക്കാരും ചെറുപ്പക്കാരുമാണു.അവര്‍ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോവാനുള്ള സാദ്ധ്യത വളരെകൂടുതലാണു.സംസ്ഥാനസര്‍ക്കാരും,മാദ്ധ്യമങ്ങളും മത-സാമൂഹിക സംഘടനകളും ഇക്കാര്യം ഗൌ‍രവത്തില്‍ എടുത്തിട്ടില്ല.അനാവശ്യ സൈറ്റുകള്‍ പരതി വഴിതെറ്റിപ്പോകാതിരിക്കാനുള്ള പ്രചാരണം ഉടനടി നടത്തിയില്ലെങ്കില്‍ അവര്‍ നിയമത്തിനു മുന്നില്‍ അകപ്പെടാനിടയുണ്ടു.പൊതുജനങ്ങള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങളെപ്പറ്റി ഒന്നുമറിയില്ല.

ഇത്ര കടുത്ത ഒരു നിയമം ഒരൊറ്റ രാത്രി കൊണ്ടു ധൃതിയിൽ നടപ്പിലാക്കുന്നത് ജനാധിപത്യ സംവിധാനത്തിനു നിരക്കുന്നതല്ല.നിയമത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണു പ്രാ‍ഥമികമായി ചെയ്യേണ്ടത്.അതിനു ബാദ്ധ്യസ്ഥരായവര്‍ ആ കടമ നിറവേറ്റിയിട്ടില്ല. അവർ പതിവു പോലെ ഉറക്കത്തിലാണു.

അതുകൊണ്ടു,ഭേദഗതി ചെയ്യപ്പെട്ട ഐ.ടി നിയമത്തെക്കുറിച്ച് വ്യാപകമായ പ്രചാരണം ആദ്യം നടത്തട്ടെ.മാദ്ധ്യമപ്രവര്‍ത്തകരെയും ഗവേഷകരെയും സൈബര്‍ കൊടുംകുറ്റവാളികളാക്കാവുന്നതും പൊലീസിനു തന്നിഷ്ടം പോലെ വ്യാഖ്യാനിക്കാന്‍ ഇടം നല്‍കുന്നതുമായ വ്യവസ്ഥകളെക്കൂറിച്ച് ദേശീയ സംവാദം അനിവാര്യമാണു.അങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന പൊതുസമ്മതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കര്‍ നിയമത്തില്‍ അനുയോജ്യമായ ഭേദദഗതികള്‍ വരുത്തേണ്ടതുണ്ടു.

-എന്നിട്ടും ഇതൊരു ഭീകരനിയമമാക്കാ‍ന്‍ അതു കൈകാര്യം ചെയ്യുന്നവര്‍ക്ക് കഴിഞ്ഞേക്കാം.സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്തവരും സ്വഭാവശുദ്ധിയില്ലാത്തവരും കളങ്കിരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ ഈ നിയമം വ്യഭിചരിക്കപ്പെടും.അതുകൊണ്ട് ,രാഷ്ട്രീയ നേതൃത്വം അങ്ങനെയൊരു കൈയബദ്ധം കാണിക്കുകയില്ലെന്നു നമുക്ക് പ്രത്യാശിക്കാം.

ഭസ്മാസുരനു വരം കൊടുക്കരുത്!

Tuesday 24 November 2009

മാധവന്‍ നായര്‍ക്ക് ഒരു മണി ഓര്‍ഡര്‍..

സാറേ,ഒരു മണി അയക്കുന്ന ഫോറമിങ്ങു താ…കുറച്ച് മണീസ് അയക്കാനുണ്ടേയ്”.
“മണി ഓര്‍ഡര്‍ ഫോറം,അല്ലേ ചേട്ടാ?”
“അതന്നെ സാറേ.അത്യാശ്യായിട്ട് മണീസ് വിടേണ്ടതാ.ഇന്നന്നെ കിട്ട്വോ?”
“ങാ,ഇന്റര്‍നെറ്റ് മണിഓര്‍ഡറൊണ്ടു......എവിടേയ്ക്കാ?എല്ലായിടത്തേയ്ക്കുമില്ല.അതുകൊണ്ടാ ചോദിക്കുന്നെ.”
“സാറിനറിയ്ണ്ടാവും നമ്മടെ മാധവന്‍ നായര്‍ സാറിനെ…മ്മടെ റോക്കറ്റ് വിടണ മാധവന്‍ നായര്‍സാര്‍…ഇഷ്ടന്റെ കട എവിട്യാണന്നറിയ്യോ?...എന്തൂട്ട് സാറ് മിഴിച്ചിരിക്കണേ..?ചന്ദ്രനിലേക്കൊക്കെ റോക്കറ്റ് പടപടാന്ന് കൊളുത്തിവിടണ ആ സാറന്നെ.ആള്‍നെ ഈ ടീവീലൊക്കെ കാണണല്ലാണ്ട് ഒരു പരിചയവുമില്ല്യേട്ടോ..”
“ഇതാരെക്കുറിച്ചാ ചേട്ടന്‍ പറയണത്-ഐ.എസ്.അര്‍.ഓ ചെയര്‍മാന്‍ മാധവന്‍ നായര്‍ സാറിന്റെ കാര്യമാണോ ചേട്ടനന്വേഷിക്കുന്നത്..അല്ല,എന്താ പ്രശ്ണം?”
“ന്റഷ്ടാ എന്തൂട്ട് പ്രശ്നന്നാ?സാറിനു പിടികിട്യോ മ്മളെ?.....ങ്ങോട്ട് നോക്ക് ന്റെ സാറേ..ഞാനാണു അന്തോണി…കാലിച്ചാക്ക് അന്തോണി..അന്തോണി ഏന്റ് സണ്‍സ്”.
‘മനസ്സിലായി,നല്ലോണം മനസ്സിലായി!ആക്രിക്കട മുതല്‍ ജ്വല്ലറി വരെ നടത്തുന്ന അന്തോണിച്ചേട്ടന്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരിക്കും മാധവന്‍ നായര്‍സാറിനെ അന്വേഷിക്കുന്നത്..വലിയവലിയ ശാസ്ത്രജ്ഞന്മാര്‍ക്ക് വേറെ പണിയൊണ്ടു ചേട്ടാ.അവരെ ഇതിനൊനും കിട്ടൂല്ല.ചേട്ടന്‍ പഴേപോലെ സിനിമാക്കാരെത്തന്നെ നോക്ക്.ഐശ്വര്യാറായിയെ കൊണ്ടിറക്ക്.പൂരത്തിനൊള്ള ആളു കൂടും.”
“ദേ,പിന്നേം പറഞ്ഞു സാറ് വേറെ കാര്യം…ദെന്തുട്ടാ ഞാന്‍ പറയ്യാ..മ്മക്ക് ആ റോക്കറ്റ് വിടണ സാറിനെന്നെ കിട്ടണട്ടോ.ആ സാറിനു കിട്ടണം മ്മ അയക്കണ പണം,മനസ്സിലായാ?എന്തൂട്ടാണു?ഒരു ലക്ഷം രൂപ്യാണു..എന്തൂട്ട്?ഇത് അഡ്വാന്‍സാ.അഡ്വാന്‍സ്..സാറാ ഫോറം ങ്ങട് താ സാറേ”.
“ചേട്ടന്റെ ഒരു തമാശ!”
“കളീം തമാശ്യോന്ന്വല്ല ന്റെ സാറേ..ദ് നേരാട്ടോ..റോക്കറ്റ് വിട്ട് വിട്ട് മ്മള്ളിപ്പോ അവിടെ വെള്ളം കണ്ടെത്തീല്ലേ.അത് നന്നായിട്ടോ”
“അതിനു അന്തോണിച്ചേട്ടനെന്താ?”
“സാറേ,മ്മക്ക് വിവരോംവിദ്യാഭ്യാസോന്നൂല്ല ട്ടോ.അന്തോണീടപ്പന്‍ ലോനപ്പന്‍ പള്ളിക്കൂടത്തിലൊന്നും പോയിട്ടില്ല,ട്ടോ.മ്മളു നാലീ പഠിക്കുമ്പൊ അപ്പനെ സഹായിക്കാന്‍ ആക്രിക്കടേല്‍ കേറീതാ.പിന്നങ്ങട് വെച്ചടി-വെച്ചടി കേറി..ഇതൊക്കെ ഒരു യോഗാന്റെ സാറെ.ദേ, ഇപ്പത്തന്നെ കൊരട്ടി മുത്തീടടുത്ത് ആയിരത്തിന്റെ അഞ്ചു പുത്തന്‍ നേര്‍ച്ചപ്പെട്ടീലിട്ടിട്ടിങ്ങട് പോന്നതാണു,ട്ടോ…ഇതങ്ങട് പിടിച്ചേ,അങ്ങട് പിടി,സാറേ.ദേ ഒരു ലക്ഷം റുപ്യേണ്ട്.ആ സാറിന്റെ അഡ്രസ്സെഴുതി അങ്ങട് വിടെന്റെ സാറേ.”
“ങേ!നിങ്ങക്ക് പറ്റിയ ആക്രി ഒന്നും ഐ.എസ്.അര്‍ .ഓക്കാരുടെ കൈയ്യിലില്ലല്ലോ.ഒണ്ടെങ്കിത്തന്നെ ചെയര്‍മാനു മണിഓര്‍ഡറയക്കുകയെന്നു വെച്ചാല്‍..?”
“ഇത് അഡ്വാന്‍സാ..അഡ്വാന്‍സ്,സാറേ.”
“മാധവന്‍ നായരുസാറിന്റെ തിരുവനന്തപുരത്തെ സ്ഥലം ചേട്ടന്‍ വാങ്ങാന്‍ പോവായിരിക്കും,അല്ലേ?അതിനു‍……സാറത് വില്‍ക്കുമോ?”
“ഇത് സ്ഥലത്തിനൊള്ള അഡ്വാന്‍സന്നെ.പക്ഷേങ്കില്‍ സാറ് പറേണ പോലെ തിരു‍വോന്തോരത്തെ സ്ഥലത്തിനല്ല,ട്ടോ.മ്മളു പറഞ്ഞുതരാം..ആ ഫാറത്തിന്റടീല്‍ സാറങ്ങ് എഴുതന്ന്.”
“എന്തെഴുതാന്‍?”
“എഴുതിക്കോ,സാറേ….ചന്ദ്രനില്‍ ഭൂമി കച്ചോടാക്കാനൊള്ള അഡ്വാന്‍സ് സ്വീകരിച്ചാലും..എന്ന് കാലിച്ചാക്ക് അന്തോണി!”
‘’ങേ!?”
“എന്തൂട്ടിത്..വായടക്ക് സാറേ.ഈ മണീസ് ഇന്നന്നെ മാധവന്നായരു സാറിനു കിട്ട്യാലേ ഈ അന്തോണിക്ക് മനസമാധാനംണ്ടാവുള്ളുട്ടോ..ഇതൊരൊറപ്പിനാ.ചന്ദ്രനിലെ വസ്തുവിനൊക്കെ ,ന്റീശോയേ ,എന്താ ഒരു ഡിമാന്‍ഡെന്നറിയ്യോ,ഇനി?ഇന്ന് വെള്ളം കിട്ടി.നാളെ റോക്കറ്റ് വിടുമ്പോ നിധി കിട്ടും,ട്ടൊ,സ്വര്‍ണ്ണ നിധി.അത് സായിപ്പന്മാര്‍ സ്ഥലം വാങ്ങി അടിച്ചുമാറ്റും മുന്‍പ് ഒന്നു കരാറക്കണ്ടെ മ്മക്ക് ?എപ്പോഴും ഒരു മുഴം നീട്ടിയെറിയണമെന്നാ ന്റപ്പന്‍ കാലിച്ചാക്ക് ലോനപ്പന്‍ പഠിപ്പിച്ചേ!”

Sunday 22 November 2009

എന്തുകൊണ്ടു ബി.ബി.സി?

ബി.ബി.സിയുടെ അമരക്കാരനായിരുന്ന മൈക്കല്‍ ഗ്രേഡ് മൂന്നു വര്‍ഷം മുന്‍പു ഇങ്ങനെ പറഞ്ഞു;“ചൈനയെപ്പോലെയാണു ബി.ബി.സി:പലതവണ ആക്രമിക്കപ്പെട്ടു.പക്ഷേ ഒരിക്കല്‍ പോലും കീഴടക്കപ്പെട്ടിട്ടില്ല”.
ലോകമെമ്പാടുമുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ മാര്‍ഗദീപമായി ബി.ബി.സി കഴിഞ്ഞ 82 വര്‍ഷമായി നിലനില്‍ക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമമാതൃകയായാണു.അതിന്റെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ എക്കാ‍ലവും ബ്രിട്ടീഷ് ഭരണാധികാരികള്‍ ശ്രമിച്ചിട്ടുണ്ടു.വിന്‍സ്റ്റന്‍ ചര്‍ച്ചിലും മാര്‍ഗരറ്റ് താച്ചറും മുതല്‍ ടോണി ബ്ലെയര്‍ വരെയുള്ളവരുടെ കണ്ണിലെ കരടായിരുന്നു ബി.ബി.സി.1922 ഒക്ടോബറില്‍ ജോണ്‍ റെയ്ത്ത് ബി.ബി.സി സ്ഥാപിക്കുമ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കു പൂര്‍ണ്ണ പ്രവര്‍ത്തനസ്വാതന്ത്രമുള്ള മാദ്ധ്യമം എന്ന ഉദാത്തമായ സങ്കല്‍പ്പമാണു ഉയര്‍ത്തിപ്പിടിച്ചത്.ഇന്ന് ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമശൃംഖലയാണു ബി.ബി.സി.നാല്‍പ്പതിലധികം ഭാഷകളിലായി 2000 പത്രപ്രവര്‍ത്തകര്‍ ജോലിചെയ്യുന്ന ഏറ്റവുമധികം വിശ്വാസ്യതയുള്ള മാദ്ധ്യമസ്ഥാപനം.പക്ഷേ, അതിനി എത്രനാള്‍ എന്ന് ആശങ്കപ്പെടുന്നവരുണ്ടു.
യാഥാസ്ഥിതികര്‍ വീണ്ടും അധികാരത്തിലേറിയാല്‍ ബി.ബി.സിയുടെ സ്വാതന്ത്യം തന്നെ അപകടത്തിലാകുമെന്നാണു അടുത്തിടെ ലേബര്‍ പാര്‍ട്ടി നേതാവും സാംസ്കാരിക സെക്രട്ടറിയുമായ ബെന്‍ ബ്രാഡ്ഷാ അഭിപ്രായപ്പെട്ടത്.ടോറികളുടെ മാദ്ധ്യമനയം റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഇന്റര്‍നാഷണലിനെ തൃപ്തിപ്പെടുത്തുന്നതാണത്രേ.ബി.ബി.സിയെ ശ്വാസം മുട്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സാംസ്കരികപ്രവര്‍ത്തകര്‍ ശബ്ദിക്കാത്തതില്‍ അദ്ദേഹം രോഷാകുലനാണു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപവത്കരിച്ചതു പോലെ റോയല്‍ ചാര്‍ട്ടര്‍ എന്ന രാജകീയവിളംബരം പുറപ്പെടുവിച്ചാണു ബി.ബിസിക്ക് ജനങ്ങളില്‍ നിന്ന് ലൈസന്‍സ് ഫീ ഈടാക്കുന്നത്.ടോറികള്‍ അധികാരത്തിലേറിയാല്‍ ഈ ചാര്‍ട്ടര്‍ റദ്ദാക്കുമെന്നാണു അദ്ദേഹത്തിന്റെ ആരോപണം.

പണത്തിനായി അരുടെ മുന്നിലും കൈനീട്ടുന്നില്ലെന്നതാണു ബി.ബി.സി നട്ടെല്ലു നിവര്‍ത്തിനില്‍ക്കാനുള്ള പ്രധാനകാരണം.ജനങ്ങളില്‍ നിന്നും നിര്‍ബന്ധിതമായി പിരിക്കുന്ന ലൈസന്‍സ് ഫീയാണു മൂലധനം.1946 മുതലാണു ഇത് ആരംഭിച്ചത്.കഴിഞ്ഞവര്‍ഷം ഈ ഇനത്തില്‍ 3.49 ദശലക്ഷം പൌണ്ടാണു ലഭിച്ചത്.കളര്‍ ടെലിവിഷനു 142.50 പൌണ്ടും ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയ്ക്ക് 48 പൌണ്ടുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലൈസന്‍സ് ഫീ.ഇന്റര്‍നെറ്റിലൂടെ പരിപാടി കാണുന്നതിനും ലൈസന്‍സ് ഫീ നല്‍കണം.ഇപ്പോള്‍ റേഡിയോയ്ക്ക് ഫീസ് പിരിക്കുന്നില്ല.ഓരോ വര്‍ഷവും ഇത് പുതുക്കുന്നുണ്ടു. താരതമ്യേന ഉയര്‍ന്ന നികുതിയാണു ഇതെന്നു വിമര്‍ശനമുണ്ടു.അതുകൊണ്ടു തന്നെ ഇരുപതില്‍ ഒരാള്‍ വീതം നികുതി അടക്കുന്നതില്‍ വീഴ്ചവരുത്തുന്നു.
ജനങ്ങളില്‍ ഭൂരിപക്ഷവും ,പക്ഷേ, ഇതിനെ അനുകൂലിക്കുന്നു.ബി.ബി.സിയുടെ സ്വാതന്ത്ര്യം നിലനില്‍ക്കുന്നതിനു ലൈസന്‍സ് ഫീ അവശ്യമാണെന്നു അവര്‍ കരുതുന്നു.ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ബി.ബി.സിക്ക് ഫണ്ടു നല്‍കുന്നത് ഒരു അപരാധമായാണു കണക്കാക്കപ്പെടുന്നത് എന്നോര്‍ക്കുക.

പക്ഷേ,റോയല്‍ ചാര്‍ട്ടര്‍ തന്നെ റദ്ദാക്കി ബി.ബി.സിയുടെ സാമ്പത്തിക സ്രോതസ് അടച്ചാലോ?മാറുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ അങ്ങനെ സംഭവിച്ചുകൂടാ‍യ്കയില്ല.ടോണി ബ്ലേയര്‍ സര്‍ക്കാരുമായും ബി.ബി.സി അധികൃതര്‍ നല്ല രസത്തിലല്ല.ഇറാഖ് യുദ്ധത്തിനു നിദാനമായ സദ്ദാമിന്റെ അയുധശേഖരത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പച്ചക്കള്ളമാണു പ്രചരിപ്പിച്ചതെന്നും അവര്‍ക്ക് മാരകശേഷിയുള്ള ആയുധങ്ങള്‍ ഇല്ലായിരുന്നുവെന്നും ബി.ബി.സി. ലേഖകന്‍ ആന്‍ഡ്രൂ ഗില്ലിഗന്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ കോളിളക്കമുണ്ടാക്കി.സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ക്ഷതം ഏല്‍പ്പിച്ച ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബി.ബി.സിക്കെതിരെ ഹട്ടന്‍ നടത്തിയ അന്വേഷണത്തിന്റെ നിഗമനം ആ റിപ്പോര്‍ട്ട് തെറ്റായിരുന്നു എന്നായിരുന്നു.ഈ ഇടപെടല്‍ ഡയറക്റ്റര്‍ ജനറല്‍ ഗ്രേ ഡൈക്കിന്റേയും ഗ്ഗില്ലിഗന്റേയും രാജിയിലാണു കലാശിച്ചത്.ഒരു ഭരണാധികാരി‍ക്കു മുന്നിലും സ്വാതന്ത്ര്യം അടിയറവു വെക്കാത്ത ബി.ബി.സിയുടെ മഹദ്പാരമ്പര്യം അവര്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.

1926ല്‍ ബ്രിട്ടനെ പിടിച്ചുലച്ച പൊതുപണിമുടക്കിന്റെ നാളുകളിലായിരുന്നു ബി.ബി.സി, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആദ്യമായി കടുത്ത നിലപാടെടുത്തത്.അന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ബി.ബി.സി ഏറ്റെടുക്കാന്‍ ശ്രമിച്ചു.പക്ഷെ, വിജയിച്ചില്ല.1950തുകളില്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് സൂയസ് കനാലിനെ ഏകപക്ഷീയമായി ദേശസാത്കരിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി അന്റണി ഏദന്‍ സൈനിക നടപടിക്ക് ഒരുങ്ങിയപ്പോള്‍ ബി.ബി.സി അതിനെ എതിര്‍ത്തു.ദേശദ്രോഹ ആരോപണമായിരുന്നു ഫലം.പക്ഷേ, ബി.ബി.സി സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് നിഷ്പക്ഷമായ റിപ്പോര്‍ട്ടിങ്ങിലൂടെ അവര്‍ ലോകത്തിന്റെ മുഴുവന്‍ ആദരവ് പിടിച്ചുപറ്റി.നാസികളുടെ പ്രചാരണവിഭാഗം തലവനായിരുന്ന സാക്ഷല്‍ ജോസഫ് ഗീബത്സ് പോലും ആ സത്യസന്ധതയെ പുകഴ്ത്തിയിട്ടുണ്ടത്രെ.

പക്ഷേ,മാറി-മാറി വന്ന ഭരണാധികാരികള്‍ തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കാത്ത ബി.ബി.സിയെ ഭയക്കുകയും ,അതിനു കടിഞ്ഞാണിടാന്‍ ശ്രമിക്കുകയും ചെയ്തുപോന്നു.മാര്‍ഗരറ്റ് താച്ചര്‍ ബി.ബി.സിയെ സ്വകാര്യവത്ക്കരിക്കാനയിരുന്നു ശ്രമിച്ചത്.പക്ഷേ, പൊതുസേവന മാദ്ധ്യമത്തോടുള്ള സമൂഹത്തിന്റെ കൂറും ബഹുജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധവും അതിനെയെല്ലാം പരാജയപ്പെടുത്തി.

ടോണി ബ്ലയറിന്റെ മാദ്ധ്യമ ഉപദേശകരും ബി.ബി.സിയുടെ അന്തകരാകാനുള്ള അജണ്ട ഉപേക്ഷിച്ചിട്ടില്ല.മാദ്ധ്യമങ്ങളെ രാഷ്ട്രീയ ആയുധമാക്കാനും മാദ്ധ്യമപ്രവര്‍ത്തകരെ കൂറുള്ള അടിമകളാക്കാനും ആഗ്രഹിക്കാത്ത ഭരണാധികാരികളില്ലല്ലോ.

സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാനാകാത്ത ഒരു മാദ്ധ്യമത്തിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകില്ല.രാഷ്ട്രീയക്കാരുടേയും വ്യവസായികളുടേയും ജാതി-മത ശക്തികളുടേയും,ഭരണാധികാരികളുടേയുമൊക്കെ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ അവര്‍ മുട്ടു മടക്കും;വളയും.വേണമെങ്കില്‍ മുട്ടിലിഴയും.നമുക്കു മുന്നില്‍ അതിനു എത്രയോ ഉദാഹരണങ്ങളുണ്ടു.
ബി.ബി.സി,സ്വീഡിഷ് ബ്രോഡ്കാസ്റ്റിങ്ങ് കോപ്പര്‍പറേഷന്‍ തുടങ്ങിയ ഏതാനും മാദ്ധ്യമസ്ഥാപനങ്ങള്‍ മാത്രമാണു ഇതിനു അപവാദം.ലൈസന്‍സ് ഫീയിലൂടെയുള്ള ധനസമാഹരണമാണു അവരെ അതിനു പ്രാപ്തരാക്കുന്നത്.
അനുദിനം പുതിയ മാദ്ധ്യമങ്ങള്‍ പിറന്നു വീഴുന്ന നമ്മുടെ നാട്ടില്‍ വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങൾ അംഗുലീപരിമിതം.മാദ്ധ്യമസാക്ഷരതയും ബഹുസ്വരതയും കൂടും തോറും നിര്‍ഭയവും നിഷ്പക്ഷവും സ്വതന്ത്രവുമായ മാദ്ധ്യമപ്രവര്‍ത്തനം പഴംകഥയായി മാറുകയാണു.സത്യം മിക്കപ്പോഴും ക്രൂശിക്കപ്പെടുന്നു;പൂഴ്ത്തി വെയ്ക്കപ്പെടുന്നു;വ്യഭിചരിക്കപെടുന്നു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു ,ജനങ്ങളോടു മാത്രം ഉത്തരവാദിത്വമുള്ള മാദ്ധ്യമപ്രവര്‍ത്തനം നടക്കുമ്പോള്‍ മത്രമേ ജനങ്ങളുടെ അറിയാനുള്ള അവകാശം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കപ്പെടുകയുള്ളൂ.
ആയിരക്കണക്കിനു മാദ്ധ്യമങ്ങളുടെ മഹാപ്രളയത്തിനു നടുവില്‍ നില്‍ക്കുമ്പോഴും നാം ബി.ബി.സിയെപ്പറ്റി പറയുന്നത് അതുകൊണ്ടാണു.ബാഹ്യപ്രേരണകളാല്‍ സ്വന്തം മനസാക്ഷിയെ വഞ്ചിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഓരോ മാദ്ധ്യമപ്രവര്‍ത്തകനും അത് ആഗ്രഹിക്കുന്നു.

Friday 20 November 2009

ലോനപ്പന്‍ അതിവേഗപാതയിലൂടെ പറക്കുന്നു....

"2015ലെ ആദ്യ വാര്‍ത്താബുള്ളറ്റിനിലേക്ക് എല്ലാവര്‍ക്കും ഹാര്‍ദ്ദമായ സ്വാഗതം.ഇത് സ്വതന്ത്രകേരളത്തിന്റെ വികസനചരിത്രത്തില്‍ പുതു അദ്ധ്യായമെഴുതിചേര്‍ക്കുന്ന പുതുവത്സരപ്രഭാതം.സംസ്ഥാനത്തെ ആദ്യത്തെ തെക്ക്-വടക്ക് അതിവേഗപാത അല്‍പ്പസമയത്തിനകം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തലസ്ഥാനനഗരിയില്‍ നിന്ന് കേരളത്തിന്റെ വടക്കേഅറ്റമായ കാസര്‍കോട്ടേക്ക് വെറും ആറുമണിക്കൂര്‍കൊണ്ട് റോഡു മാര്‍ഗ്ഗം എത്താവുന്ന ഈ സൂപ്പര്‍ഹൈവേയുടെ നിര്‍മ്മാണം ബി.ഓ.ടി അടിസ്ഥാനത്തില്‍ വെറും നാ‍ലു വര്‍ഷം കൊണ്ടണു പൂര്‍ത്തിയാക്കിയത്.രാവിലെ എട്ടുമണിക്ക് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആദ്യവാഹനം ചീറിപ്പായും....”
.......................
ശരവേഗത്തില്‍ കുതിച്ചുപായുന്ന പുതുപുത്തന്‍ ഫോറിന്‍ പോഷ് കാറിന്റെ മുന്‍സീറ്റില്‍ ചാഞ്ഞിരുന്ന് കുറ്റിച്ചാക്ക് ലോനപ്പന്‍ അലറി:
“കത്തിച്ചു വിടടാ ശവീ!”
“ഇപ്പം തന്നെ 130തിലാ..എനിക്ക് പേടിയാവുന്നു”
“നിനക്ക് വയ്യെങ്കി പറയടാ; ഞാന്‍ ചവിട്ടിപ്പറത്താമെടാ ശവീ.ചുമ്മാതല്ല ഈ ലോന പത്ത് ലക്ഷം എണ്ണിക്കൊടുത്ത് ആ മന്ത്രിപുത്രന്റെ കൈയ്യീന്ന് ആദ്യ ദെവസം തന്നെ വണ്ടി പറത്താനൊള്ള അവകാശം വാങ്ങീത്. എടാ ദേ, ടീവീല്‍ നോക്കടാ...കണ്ടോടാ ഈ ലോനക്ക് മുഖ്യന്‍ കൈതരുന്നത്..അങ്ങനെ ഈ റോട്ടിമ്മേലോട്ടുന്ന ആദ്യ വണ്ടി ഈ കുറ്റിച്ചാക്ക് ലോനേടേതായി..എന്റീശോയേ! എല്ലം അവിടത്തെ കൃപ!... നീ 150ല്‍ ചവുട്ടി വിടടാ‍”
“120താ,ചേട്ടാ, പരമാവധി സ്പീഡ് പറഞ്ഞിരിക്കുന്നത്”
“നീയതൊന്നും നോക്കണ്ടടാ...ഇത് പാട്ട റോട്ടൊന്നുമല്ലടാ..വേണേലിതിമ്മേല്‍ ഏറോപ്ലേന്‍ പറത്താമെടാ.നീ നോക്ക് -ഒരണ്ടനും അടകോടനും റോട്ടിലൊണ്ടോ...ഇല്ലടാ.അലവലാതി ഓട്ടോക്കാരും ലോറിക്കാരും പാട്ടവണ്ടിക്കാരുമൊന്നും ഇതിലൂടെ പോവില്ല. 120തില്‍ ചെത്തി പറപറത്തുന്ന സ്വയമ്പന്‍ വണ്ടിക്ക് മാത്രമേ ഇതില്‍ പ്രവേശനമൊള്ളൂ,കണ്ട അവമ്മാര്‍ക്ക് ഓട്ടിച്ചു കളിക്കാന്‍ എന്‍.എച്ചുണ്ടടാ ശവീ”
“ചേട്ടനെപ്പോളൊള്ളോര്‍ക്ക് ഇതൊക്കെ പറ്റും.ബാക്കിയൊള്ളോര്‍ ടോള്‍ കൊടുത്താത്തന്നെ കുത്തുപളയെടുത്തു പോകും”
“കൈക്കാശില്ലേല്‍ നീയിതിലേ സവാരിചെയ്തു സുഖിക്കേണ്ടടാ.ഇത് ഞങ്ങ പുത്തന്‍ കൈയ്യിലൊള്ളോറ്ക്ക് രസിപ്പാനും സുഖിപ്പാനുമാണേടാ.എന്തേ,നിനക്ക് രസിച്ചില്ലേ?ആറു മണീക്കൂറു കൊണ്ടു പറത്തി അങ്ങ് കാസര്‍കോട്ടെത്തുന്നേനു എന്താ അയ്യായിരം ടോളുകൊടുത്താ അത് ലാഭമല്ലേടാ ശവീ?നടുവൊടിക്കുന്ന കുണ്ടും കുഴീമൊള്ള നെന്റെയൊക്കെ സാദാ റോട്ടിലൂടെ പാട്ടവണ്ടി നെരക്കി നെരക്കി ഉരുട്ടി അങ്ങ് എത്തുമ്പോഴേക്കുനേരം വെളുക്കും. അതിനെടേല്‍ പത്തിരുപതെടുത്ത് ടോള്‍,ഏമ്മാന്മാര്‍ക്ക് കാണിക്ക,ജാഥ,ധര്‍ണ്ണ,ആന, അബാരി.....കൊരവ ..കൊട്ട് ...നെന്നെപ്പോലൊള്ളോര്‍ക്ക് അതൊക്കെയേ പറഞ്ഞിട്ടൊള്ളെടാ.ദേ,ഈ ലോനപ്പന്റെയൊക്കെ തലേമ്മേല്‍ കര്‍ത്താവു വരച്ചിട്ടൊള്ള വരയാ, മോനേ വര....നീ വണ്ടി ചവുട്ടി വിടെടാ”
“ചേട്ടാ മൂന്നു മണിക്കൂറുകൊണ്ടു തൃശൂരെത്തി.എനിക്ക് തല കറങ്ങുന്നു...ചായകുടിച്ച് അഞ്ചുമിനിട്ടിരുന്നിട്ടു പോവാം.പിന്നെ ,ഈ ടീവീക്കാരിവിടെ ചേട്ടന്റെ പടം പിടിക്കാന്‍ നില്‍പ്പൊണ്ടാവും”
.....................................................
“നീയെന്തെടാ മിഴിങ്ങസ്യാന്നിരിക്കെന്നേ.കുടിക്കെടാ ശവീ,ചായ”
“എന്നാലും ഒരു സാദാ ചായയ്ക്ക് 100 രൂപയോ?”
“വാപൂട്ടട.നെന്റെ കെട്ട്യോള്‍ടെ താലിമാല പണയം വെക്ക്യോമൊന്നും വേണ്ടെല്ലോ.ഇത് ഈ കുറ്റിച്ചാക്ക് ലോനേടെ സന്തോഷത്തിനാ..തിന്നടാ ഈ സ്പെഷല്‍ മസാല ദോശ.വെറും 550 രുപ്യേള്ളടാ”.
“ന്റമ്മോ!“
“ഇനീം വണ്ടി കത്തിച്ചു വിടാനൊള്ളതല്ലേ..ദാ മുറീക്കേറി കൊറച്ചുനേറം ശുദ്ധവായു വലിച്ചു പിടിച്ചേച്ചു പോവ്വാം..സ്വയംബന്‍ ഓക്സിജനാ‍!”
“ഓ.. ഓക്സിജന്‍ പാര്‍ലര്‍.അതെന്തു ചേട്ടാ?”
“റോട്ടിലെല്ലാം വെഷമാടാ‍ വെഷം ..ഇവിടെ കണ്ണടച്ചിരുന്ന് പാട്ടും കേട്ട് കൊറച്ചു നേരം ശുദ്ധവായു വലിച്ചു വിട്ടോ.ഉഷാറാകുമെടാ..ദാ, ഇങ്ങനെ പിടിക്കടാ”
നേര്‍ത്ത സംഗീതം ഒഴുകുന്നു.ശ്വാസോച്ഛ്വാസം നേര്‍ത്തില്ലാതെയാകുന്നു.
“സാറ് പോവല്ലേ.ബില്ല് പേ ചെയ്യണം സാര്‍,പ്ലീസ്”
“അതൊക്കെ നേരത്തെ അടച്ചട കൊച്ചനേ.ദാ ,നെനക്കുമിരിക്കട്ടെ ഒരഞ്ഞൂറിന്റെ ടിപ്പ്”
“ആ ബില്ലല്ല സാര്‍”
“ങ്ങേ!അയ്യായിരം രൂപ..ഇതെന്തിനു?”
“സ്വീറ്റ് ഡ്രീംസ് ബില്ലാണു സാര്‍”
“മനസ്സിലാകുന്ന ഭാഷേല്‍ പറേടാ കൊച്ചനേ..”
“സാര്‍ ഒക്സിജന്‍ പാര്‍ലറില്‍ പാട്ട് കേട്ട് കുറച്ചു സമയം ഉറങ്ങിയില്ലേ”
“അതിനു?”
“അപ്പോള്‍ സാറു നല്ലൊരു സ്വപ്നം കണ്ടു.എ പോസിറ്റീ‍വ് ഡ്രീം-സാറ് നോക്ക്, അത് ഈ മെഷീനില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടു.അതിനൊള്ള ബില്ലാ സാറെ ഇത്..സ്വീറ്റ് ഡ്രീംസ് ബില്‍. ജെസ്റ്റ് ഫൈവ് തൌസന്റ്..പിന്നെ, സാറിന്റെ ഒപ്പം വന്നയാളു ,ദേ നോക്ക് ,രണ്ടു സ്വപ്നം കണ്ടു.അതിനു ചാര്‍ജ് ചെയ്തിട്ടില്ല.അതു ഫ്രീയാ.ഈ സൂപ്പര്‍ ഹൈവേയിലൂടെ വന്ന ആദ്യ വെഹിക്കിള്‍ സാറിന്റേതായതിനാല്‍ സ്പെഷ്യല്‍ കണ്‍സെഷന്‍ റേറ്റാണു സാര്‍‍.സ്വീറ്റ് ഡ്രീംസ് .....ഹാപ്പി ജേര്‍ണ്ണി!ബൈ..ബൈ”.‘

Sunday 15 November 2009

ആഗോളതാപനം:ആര്‍ക്കുണ്ടു ചേതം?‍

വിലങ്ങന്‍ മരിച്ചാല്‍ നിനക്കെന്തു ചേതം?”,ഒന്നര പതിറ്റാണ്ടു മുന്‍പു പ്രൊ. ജി.കുമാരപിള്ള നെഞ്ചില്‍‍ കൈചേര്‍ത്തു വെച്ച് മലയാളികളോടു ഒരു കവിതയിലൂടെ ചോദിച്ചു.തൃശൂരിനടുത്ത അതിമനോഹരമാ‍യ വിലങ്ങന്‍ കുന്നു കൈയ്യടക്കാനിറങ്ങിത്തിരിച്ചവര്‍ക്കെതിരെ ഒരു പറ്റം പരിസ്ഥിതിപ്രവര്‍ത്തകര്‍ നടത്തിയ സമരത്തോടു നിസംഗത പുലര്‍ത്തിയ സമൂഹമനസാക്ഷിയോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.സൈലന്റ്വാലിയിലെ നിത്യഹരിത വനങ്ങള്‍ സംരക്ഷിക്കാനിറന്നിത്തിരിച്ചവരോടും നമ്മുടെ സമൂഹം മൌനം കൊണ്ടു മാത്രമല്ല,”സിംഹ വാലന്‍ കുരങ്ങിനോടിത്ര സ്നേഹമോ” എന്നുതുടങ്ങിയ അരോചകങ്ങളായ പ്രതികരണങ്ങള്‍ കൊണ്ടും തങ്ങളുടെ സ്വാര്‍ത്ഥതയും സങ്കുചിതത്വവും പ്രകടിപ്പിച്ചു.
ഉയര്‍ന്ന ജീവിതസാഹചര്യങ്ങളും മാദ്ധ്യമസാക്ഷരതയും ഉണ്ടായിട്ടും തങ്ങളില്‍ തന്നെ എപ്പോഴും നങ്കൂരമിടുന്ന,പ്രാദേശിക പ്രശ്നങ്ങളില്‍ അഭിരമിക്കുന്ന മലയാളികളുടെ ലോകം അനുദിനം ചെറുതായിക്കൊണ്ടിരിക്കുന്നു.നമ്മുടെ ചാനലുകളും മുഖ്യധാരാമാദ്ധ്യമങ്ങളും നോക്കുക.അവ വിളമ്പുന്ന വിഭവങ്ങളില്‍ 90 ശതമാനത്തിലുമേറെ പ്രാദേശിക വിഷയങ്ങളാണു.ഇത് നാരോ കാസ്റ്റിങ്ങിന്റെ നാളുകള്‍.ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ടി.വി ചാനലുകള്‍ പോലും ലോകത്തെ ഇട്ടാവട്ടത്തിലൊതുക്കുന്ന പ്രദേശികവാര്‍ത്തകളിലേക്ക് ചുരുക്കുന്നു.
അവരോടു,പ്രൊ കുമാര പിള്ളയെ പോലെ ചോദിക്കട്ടെ:അഗോള താപനം കൂടിയാല്‍ നിനക്കെന്തു ചേതം?കോപ്പഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ എന്തു നടന്നാലും നിനക്കെന്തു ചേതം?
-പക്ഷേ ചേതമുള്ളവരുണ്ടു.അവര്‍ ഡെന്മാര്‍ക്കിലേക്ക് ഉറ്റുനോക്കുന്നു.ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നു:നിയമ നിര്‍മ്മാണം നടത്തുന്നു.
മാനവരാശിയുടെ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കയുള്ള,സാമൂഹികബോധമുള്ള ഏതൊരു ജനതയും അഗോളതാപനത്തേക്കുറിച്ച്,അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആകുലപ്പെടുന്നുണ്ടു.അന്തരീക്ഷോഷ്മാവ് ഇനിയും ഉയര്‍ന്നാല്‍ കേരളത്തിന്റെ തീരപ്രദേശങ്ങളും കടലില്‍ മുങ്ങിപ്പോകുമെന്നറിയുന്നവര്‍ക്ക് മൌനികളായിരിക്കാന്‍ എങ്ങനെ കഴിയും?
2060 ആകുമ്പോഴേക്കും ചൂടു നാലു ഡിഗ്രി സെല്‍ ഷ്യസ് കൂടുമെന്നാണു ബ്രിട്ടനിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.അതുണ്ടാക്കുന്നത് ഭയാനകമായ പ്രത്യാഘാതങ്ങളായിരിക്കും.ഭൂമുഖത്തു നിന്നും ഒട്ടേറെ രാഷ്ട്രങ്ങള്‍ തന്നെ അപ്രത്യക്ഷമായേക്കും.
നാം വിതക്കുന്നത് നമ്മള്‍ തന്നെ കൊയ്യും.എന്തെന്നാല്‍ മനുഷ്യപ്രേരിതമാണു ഈ ദുരന്തം.അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ (Co2)അളവു അനുദിനം ഉയരുന്നതാണു അഗോളതാപനത്തിനു നിദാനം.അന്തരീക്ഷത്തില്‍ വെറും .2 ശതമാത്തില്‍ താഴെ മാത്രമേ കാര്‍ബണ്‍ ഡയോക്സൈഡുള്ളൂ.നൈട്രജന്‍,ഓക്സിജന്‍,ആള്‍ഗൊണ്‍ എന്നീ വാതകങ്ങളാണു അധികപങ്കും.വളരെ നേരിയ അളവിലെ ഉള്ളുവെങ്കിലും അന്തരീക്ഷോഷ്മാവു പിടിച്ചു നിര്‍ത്തുന്നത് കാര്‍ബണാണു.ഭൌമന്തരീക്ഷത്തിലെ താപനില ശരാശരി 14 ഡിഗ്രി സെല്‍ഷ്യസാണു.സൂര്യനില്‍ നിന്നെത്തു താപം ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നന്നത് കാര്‍ബണ്‍ ഡയോക്സൈഡും മീഥൈനുമാണു.ഭൂമിയിലെത്തുന്ന സൂര്യതാപത്തിന്റെ ഒരംശം പ്രതിഫലിച്ചും വിഗിരണം വഴിയും പുറത്തു പോവുന്നു.ഇത് തടഞ്ഞു നിര്‍ത്തുന്നത് ഈ വാതകങ്ങളാണു.ചൂടു തടഞ്ഞു നിര്‍ത്തുന്ന ഈ പ്രക്രിയയ്ക്ക ഹരിത ഗൃഹ പ്രഭാവം എന്നാണു പറയുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുമ്പോള്‍ കൂടുതല്‍ സൂര്യതാപം അത് ആഗിരണം ചെയ്യുന്നു.അതു മൂലം ഭൂമിയിലെ ചൂടു ഉയരുന്നു.മഞ്ഞുമലകള്‍ ഉരുകുന്നു.ഈ ജലം കുത്തിയൊഴുകി കടലുകള്‍ നിറയുന്നു.ദ്വീപസമൂഹങ്ങള്‍ വെള്ളത്തിനടിയിലാകുന്നു;തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു.കാലാവസ്ഥാവ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.ഋതുക്കള്‍‍ക്ക് താളപ്പിഴ സംഭവിക്കുന്നതോടെ കൃഷി മുടങ്ങുന്നു.ഭക്ഷ്യക്ഷാമവും വറുതിയും ഉണ്ടാകുന്നു.
വ്യവസായ വിപ്ലവത്തിനു മുന്‍പു അന്തരീക്ഷത്തില്‍ Co2വിന്റെ അളവു 280 പി.പി.എം അതായത് പത്ത് ലക്ഷത്തില്‍ 280 മാത്രമായിരുന്നു.ചാള്‍സ് ഡേവിഡ് കീലിങ്ങ് എന്ന ശാസ്ത്രജ്ഞന്‍ അരനൂറ്റാണ്ടോളം നീണ്ട പഠനത്തിലൂടെ കണ്ടെത്തിയത് ഇത് 100 പി.പി.എം ഉയര്‍ന്നു 380 ആയി എന്നാണു.
ഇത് മാത്രമല്ല ഭൂമിക്ക് ചൂടു കൂടാന്‍ കാരണം.ഭൂമിയുടെ അന്തരീക്ഷത്തില്‍ രക്ഷാകവചമായി സ്ഥിതിചെയ്യുന്ന ഓസോണ്‍‍ പാളിക്ക് വിള്ളലും സംഭവിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടു.ഭൂമിക്ക് 20 മുതല്‍ 50 കിലോമീറ്ററുകള്‍ വരെ മുകളിലുള്ള സ്റ്റാറ്റോസ്ഫിയറിലാണു ഓസോണ്‍ പാളികളുടെ ആവരണമുള്ളത്.സൂര്യനില്‍ നിന്നുള്ള വളരെ അപകടകാരികളായ അള്‍ട്രാവയലറ്റ് രഷ്മികളെ ‍ഭൂമിയില്‍ പതിക്കാതെ പിടിച്ചുനിര്‍ത്തുന്നത് ഈ ഓസോണ്‍ കവചമാ‍ണു.ലാഫിങ്ങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ്,ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ മുതലായവ കാരണം ഓസോണ്‍ പാളികള്‍ക്ക് ശോഷണം സംഭവിക്കുന്നു.ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കക്ക് മുകളിലുള്ള ഓസോണ്‍ പാളികള്‍ക്ക് വിള്ളല്‍ ഏറ്റതായി കണ്ടെത്തിയിട്ടുണ്ടു.ഇങ്ങനെ ഉണ്ടാകുമ്പോള്‍ ഒസോണ്‍ ഭൂമിക്കടുത്തേക്ക് താഴും.അതും വളരെ അപകടകരമാണു.എന്തുകൊണ്ടെന്നാല്‍ ഓസോണ്‍ ഒരു വിഷവാതകമാണു.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.ഫോസില്‍ ഇന്ധനങ്ങളായ പെട്രോളും ഡീസലും മറ്റു കത്തിക്കുന്നതാണു മുഖ്യകാരണം.ദശലക്ഷക്കണക്കിനു വര്‍ഷമായി സസ്യങ്ങള്‍ ആഗിരണം ചെയ്തു സൂക്ഷിച്ചിരുന്ന കാര്‍ബണാണെല്ലോ ഇന്ധനമായി നമ്മള്‍ ഉപയോഗിക്കുന്നത്.ചെടികള്‍‍ക്ക് ആഹാരം പാകം ചെയ്യുന്നതിനു കാര്‍ബണ്‍ ഡയോക്സൈഡ് വേണം.അവ പ്രകാശസംസ്ലേഷണത്തിലൂടെ ധാന്യകം ഉണ്ടാക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് ഓക്സിജന്‍ നിര്‍ഗ്ഗമിക്കപ്പെടുന്നു.‍

അതുകൊണ്ടു മരം നടുമ്പോള്‍ അന്തരീക്ഷത്തിലെ ഹാനികരമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു കുറയുന്നു.മലിനീകരണവും.അതുകൊണ്ടു ആഗോളതാപനത്തെ ചെറുക്കാനുള്ള ഏറ്റവും എളുപ്പ വഴികളിലൊന്നു മരം നട്ടുപിടിപ്പിക്കലാണു.ഉള്ള വനങ്ങള്‍ സംരക്ഷിക്കലാണു.പരിസ്ഥിതി സംരക്ഷിക്കലാണു.കാടുകളും കുന്നുകളും വയലേലകളും സംരക്ഷിച്ചുനിര്‍ത്തലാണു.അവയുടെ അന്തകരെ തുരത്തലാണു.

ഇന്ധന ഉപയോഗം കുറക്കാനുള്ള എന്തെങ്കിലും കര്‍മ്മപദ്ധതികള്‍ നമുക്കുണ്ടോ?ആഗോളതാപനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അമേരിക്ക ഇക്കാര്യത്തില്‍ കാര്യക്ഷമമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടു.2008ല്‍ പ്രതിനിധി സഭ പാസാക്കിയ “അമേരിക്കന്‍ ക്ലിയര്‍ എനര്‍ജി ആന്റ് സെക്യൂരിറ്റി ആക്ട്” നോക്കുക.പാരമ്പര്യേതര ഊര്‍ജോത്പാദനത്തിനായി 90 ബില്യന്‍ ഡോളര്‍ നിക്ഷേപത്തിനാണു പദ്ധതി.2020തോടെ കാര്‍ബണ്‍ എമിഷന്‍ 20ശതമാനം കുറയ്ക്കും.കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉള്‍പ്പെടെയുള്ള ബദല്‍ ഊജ്ജമായിരിക്കും മൊത്തം ഉപയോഗത്തിന്റെ 20 ശതമാനം.ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും എന്നിങ്ങനെ പോകുന്നു അമേരിക്കയുടെ പദ്ധതികള്‍‍.

ലോകജനസംഖ്യയുടെ വളരെചെറിയൊരു ശതമാനം മാത്രം വരുന്ന ഇല്ലിനോസ്,ഇന്ത്യാന,ലോവ,മിച്ചിഗണ്‍ ,ഒഹിയോ തുടങ്ങിയ പ്രവിശ്യകളാണത്രേ ലോകത്തെ കാര്‍ബണ്‍ മലിനീകരണത്തിന്റെ 20ശതമാനവും ഉണ്ടാക്കുന്നത്.ആ പ്രവിശ്യകളിലെ പഴയ കല്‍ക്കരിപ്പാടങ്ങളും ട്രാന്‍സ്പോര്‍ട്ട് വ്യവസായങ്ങളുമാണു ഭീകരമായ ഈ ‍മലിനീകരണം സൃഷ്ടിക്കുന്നത്.അവയൊക്കെ അടച്ചു പൂട്ടാന്‍ അമേരിക്ക തയ്യാറാകുമോ?
-ഒരിക്കലുമില്ല.ദീര്‍ഘകാല ഫലം നല്‍കുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണു പ്രായോഗിക മാര്‍ഗ്ഗം.കേരളത്തിന്റെ കാര്യമെടുക്കുക.ഉയര്‍ന്ന സാമ്പത്തികശേഷി കാരണം മിക്കവര്‍ക്കും ഇന്ന് സ്വന്തം വാഹനമുണ്ടു.മാറുന്ന സാമൂഹികമൂല്യങ്ങളാല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കവരുടെ എണ്ണം കുറയുകയാണു.വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങള്‍ നിരത്തുകളെ മരണക്കെണികളാക്കുക മാത്രമല്ല,അന്തരീക്ഷമലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും വഴിതെളിക്കുകയും ചെയ്യുന്നു.അതിനാല്‍ ട്രെയിന്‍,ബസ് തുടങ്ങിയ പൊതു യാത്രാവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.പോഷ് കാറുകളില്‍ ചീറിപ്പാഞ്ഞു നടക്കുന്ന നമ്മുടെ മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ച് മാതൃക കാട്ടട്ടെ.മെട്രോ-സബര്‍ബന്‍ ട്രെയിനുകള്‍ നഗരങ്ങളിലെ യാത്രാത്തിരക്ക് കുറക്കും;അത് ആഗോളതാപനത്തിനെതിരെ നല്ലൊരു കാല്‍ വെയ്പ്പാകും.
രാമക്കല്‍മേട്ടിലും അട്ടപ്പാടിയിലും മാത്രമല്ല കാറ്റുവീശിയടിക്കുന്നത്.കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാവുന്ന നൂറുകണക്കിനു സ്ഥലങ്ങള്‍ നമുക്കുണ്ടു.അതിനു കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സഹായവും സബ്സിഡിയുമുണ്ടു.എന്നിട്ടും പാരമ്പര്യേതരോര്‍ജ്ജഉത്പാദനമേഖയില്‍ നാം വട്ടപൂജ്യമാണു.പഞ്ചായത്ത് തോറും കാറ്റാടിപ്പാടങ്ങളുയരട്ടെ.
പിന്നെയുള്ളത് ചൈനക്കാര്‍ക്കും ജപ്പാന്‍ കാര്‍ക്കുമൊക്കെ പ്രിയപ്പെട്ട ചവിട്ടുവണ്ടിയുടെ കാര്യമാണു.കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്കും വി.എസ്.എസ്.സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.എം അണ്ണാദുരൈക്കുമൊക്കെ പ്രിയപ്പെട്ട സൈക്കിള്‍ ഓരോ വീട്ടിലും ഒരവശ്യവസ്തുവാക്കുക.ആരോഗ്യം നേരെയാകും.രോഗപീഡകള്‍ കുറയും.ലോകം നന്നാകും.നഗരങ്ങളില്‍ മലിനീകരണം കുറയും:‍ വായു ശുദ്ധമാകും.അങ്ങനെ ആഗോളതാപനം കുറയും.പക്ഷേ ,അതിനു റോഡുകളില്‍ സൈക്കിളോടിക്കാന്‍ ചൈനയിലെപ്പോലെ നിരത്തുകളില്‍ സൈക്കിള്‍ ബേ ഉണ്ടാക്കണം.
പഞ്ചായത്തു തലത്തില്‍ തന്നെ അങനെ ചെയ്യാവുന്ന എന്തൊക്കെ കാര്യങ്ങളുണ്ടു!
ലോകം നശിച്ചാല്‍ ചേതമുണ്ടെന്നു കരുതുന്ന ആരെങ്കിലും കേരളത്തില്‍ ഉണ്ടെങ്കില്‍ കര്‍മ്മപഥത്തിലിറങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

Tuesday 10 November 2009

പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....

ന്നിപ്പനി പിടിച്ച് കേരളത്തില്‍ പത്തുലക്ഷം പേരെങ്കിലും അടുത്ത നാളുകളില്‍ മരിക്കുമോ?
-നവംബര്‍ 8ന്റെ വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍(“സംസ്ഥാനത്ത് 1174 പന്നിപ്പനി ബാധിതര്‍:പ്രതിരോധ പ്രവര്‍ത്തനം വീണ്ടും ശക്തമാക്കി”),ലോകാരോഗ്യ സംഘടന സംസ്ഥാന ആരോഗ്യവകുപ്പിനു നല്‍കിയതായി പറയുന്ന മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നതു ഇതാണു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമായതിനാല്‍ ജനസംഖ്യയില്‍ മൂന്നിലൊന്നു പേര്‍ക്ക് പന്നിപ്പനി പിടിക്കുമെന്നാണു ഡബ്ലൂ എച്ച് ഓ അറിയിച്ചത്.രോഗം ബാധിക്കുന്നവരില്‍ പത്തില്‍ ഒരാള്‍ വീതം മരിക്കുമെന്നാണു കണക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ ജനസംഖ്യ 3.18 കോടിയാണു.അതില്‍ പതിനെട്ടുലക്ഷം പേര്‍ പുറത്തുണ്ടെന്നു വിചാരിക്കുക.അപ്പോള്‍ ഇവിടെ ജീവിക്കുന്നവര്‍ മൂന്നു കോടി.അവരില്‍ മൂന്നിലൊന്നു പേര്‍ക്കു പന്നിപ്പനി പിടിക്കുമെങ്കില്‍ മൊത്തം രോഗികള്‍ ഒരു കോടി വരും.ഇവരില്‍ പത്തിലൊന്നു പേര്‍ മരണത്തിനു കീഴടങ്ങുമത്രെ.അതായത് പത്തു ലക്ഷം പേര്‍ പന്നിപ്പനി ബാധിച്ച് കേരളത്തില്‍ ഇതാ മരിക്കാന്‍ പോകുന്നു!
-ഇത് ആരുടെ ഭാവനയില്‍ വിരിഞ്ഞതാണെന്നു ഊഹിക്കാവുന്നതേയുള്ളൂ.ഇന്റര്‍നെറ്റില്‍ പന്നിപ്പനി വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ തെരഞ്ഞു ഒരു സഞ്ചാരം നടത്തിയാല്‍ ഏതാനും മിനിറ്റുകള്‍ക്കകം കള്ളനെ പിടികിട്ടും.അമേരിക്കയിലേയും യൂറോപ്പിലേയും മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഇപ്പോള്‍ ജനങ്ങളെ ഭീതിപ്പെടുത്തുന്ന കഥകളുമായി പന്നിപ്പനിക്കെതിരായ വാക്സിന്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണു.ബിഗ് ഫാര്‍മ എന്ന അന്താരാഷ്ട്ര മരുന്നു കമ്പനിയാണു ഇതിന്റെ ഉത്പാദകര്‍.ഇന്ത്യലിലും അവര്‍ കണ്ണുവെച്ചിട്ടുണ്ടു.അതാണു വാര്‍ത്തകളില്‍ മരണനിരക്ക് അമ്പരപ്പിക്കുന്ന നിലവാരത്തിലേക്ക് കുതിച്ചുയരാള്ള കാരണം.

പന്നിപ്പനി മാനവരാശിയെ കാര്‍ന്നുതിന്നുന്ന ഭീകരമായ രോഗമാണോ?അല്ലെന്നാണു മെഡിക്കല്‍ വിദഗ്ദ്ധരില്‍ ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം.ഇന്‍ഫ്ലുവന്‍സ അഥവാ പകര്‍ച്ചപ്പനി എന്ന് നമ്മള്‍ വിളിക്കുന്ന പനിയെക്കാള്‍ മാരകമല്ല എച്ച് വണ്‍ എന്‍ വണ്‍ എന്ന പന്നിപ്പനി.ഇതൊരു വൈറസ് രോഗമാണു.ലോകമെങ്ങും പടര്‍ന്നു പിടിക്കാവുന്ന (പാന്‍ഡെമിക്) പകര്‍ച്ചവ്യാധിയായി ഇതിനെ കണക്കാക്കാനാവില്ലെന്നു വദിക്കുന്നവരും കുറവല്ല.അതായത് എയിഡ്സ് പോലെയോ പക്ഷിപ്പനി പോലെയോ ഇത് മാരകമല്ല എന്നര്‍ത്ഥം.കഴിഞ്ഞ 60 വര്‍ഷങ്ങളായി ലോകത്തിന്റെ ചിലഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടു.പന്നികളില്‍ പടരുന്നതിനാലാണു പന്നിപ്പനി എന്ന പേരു കിട്ടിയത്.പക്ഷേ പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അത്യപൂര്‍വ്വം.അമേരിക്കയിലെ പന്നിഫാമുകളില്‍ വളര്‍ത്തുന്ന പന്നികളില്‍ 40 ശതമാനത്തിനും പന്നിപ്പനി ഉണ്ടെന്നാണു ഒരു റിപ്പോര്‍ട്ട് പറയുന്നത്.അങ്ങനെയെങ്കില്‍ ലക്ഷക്കണക്കിനു അമേരിക്കക്കാര്‍ ഇതിനകം രോഗം പിടിച്ച് മരിക്കുമായിരുന്നുവല്ലോ.ഈ വര്‍ഷം മെക്സിക്കോയിലും കാനഡയിലും ചില സ്ഥലങ്ങലില്‍ പന്നിപ്പനി ഉണ്ടായി.പക്ഷേ, മരണം അപൂര്‍വ്വമായേ സംഭവിച്ചുള്ളൂ.
-സത്യത്തില്‍ പന്നിപ്പനിയുടെ മരണനിരക്ക് എത്രയാണു?അതറിയാന്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16നു റോയിട്ടര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതും ലോകത്തെ പ്രമുഖ മാദ്ധ്യമങ്ങളൊക്കെ മുക്കിയതായി ആരോപണം ഉയര്‍ന്നതുമായ ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയിലെ ഡോ. മാര്‍ക്ക് ലിപ്സിച്ചിന്റെ കണ്ടെത്തല്‍ നോക്കിയാല്‍ മതി.യു.എസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിസിനില്‍ നടന്ന ഫ്ലൂ വിദഗ്ദ്ധരുടെ സമ്മേളനത്തില്‍ ഡോ. ലിപ്സിച്ച് പറഞ്ഞതിനെ ഇങ്ങനെ സംഗ്രഹിക്കാം:ഇത് ഒന്നാം വിഭാഗത്തില്‍ പെടുത്താവുന്ന ഒരു പാന്‍ഡെമിക്ആകുന്നു.മരണസംഖ്യ നൂറിനു .007 മുതല്‍ .045 വരെ മാത്രം.
-അതായത് പന്നിപ്പനിമൂലം ഒരുലക്ഷത്തില്‍ ഒരാള്‍ പോലും മരിക്കുന്നില്ല.സാധാരണ പകര്‍ച്ചപ്പനിക്കും ഇതു തന്നെയാണു മരണനിരക്ക്.പക്ഷേ കേരളത്തില്‍ പന്നിപ്പനിയും ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും മുതല്‍ കോളറയുള്‍പ്പെടെയുള്ള സര്‍വ്വപകര്‍ച്ചവ്യാധികളും കാരണം ശരാശരിയിലുമേറെപ്പേര്‍ മരിക്കുന്നുണ്ടു.അതു മരുന്നും ചികിത്സയും ഇല്ലാഞ്ഞിട്ടല്ല.അമിതമായ മരുന്നുപയോഗമാണോ അതിനു കാരണം എന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു.കാരണം പ്രമുഖ ജനകീയ ആരോഗ്യവിദഗ്ദ്ധനും പത്രപ്രവര്‍ത്തകനുമായ മൈക്ക് ആഡംസ് അമേരിക്കയില്‍ നടത്തിയ പഠനമാണു.ഒരു വര്‍ഷം 2000പേരാണു അവിടെ ആസ്പിരിന്‍ കഴിച്ചു മരിക്കുന്നത്.ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നു കഴിച്ച് ഒരു ലക്ഷം പേരും മരിക്കുന്നുവത്രേ.

പന്നിപ്പനിയെ പ്രതിരോധിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് ഇത്രമാത്രം.രോഗപ്രതിരോധ ശേഷി കൂട്ടാന്‍ വെയിലു കൊള്ളുക;പച്ചക്കറികളും പഴങ്ങളും പച്ചിലയുമുള്‍പ്പെട്ട പാരമ്പര്യ ഭക്ഷണം കഴിക്കുക.നാട്ടു മരുന്നുകള്‍ തന്നെ ധാരാളമുണ്ടു.

ഇതില്‍ വെയില്‍ കായുന്നതിന്റെ മാഹാത്മ്യത്തെപ്പറ്റി ആയുര്‍വേദക്കാര്‍ മുതല്‍ പ്രകൃതിജീവനക്കാരും സൂര്യോപാസകരും വരെ യുഗങ്ങളായി പ്രചാരണം നടത്തുന്നെങ്കിലും നമുക്ക് ബോദ്ധ്യം വന്നിട്ടില്ല.അവര്‍ക്കായി ഇനി ഇതിന്റെ ശാസ്ത്രീയ വശം കൂടി പറയാം.വിറ്റാമിന്‍ ഡി നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്നു.‍അതിനു വെയില്‍ കായണം.സൂര്യപ്രകാശം ത്വക്കില്‍ പതിക്കുമ്പോളാണു ഇതു ഉണ്ടാക്കപ്പെടുന്നത്.വെയിലുകൊള്ളാതെ വീട്ടിലും ഓഫീസിലും വാഹനത്തിലും ഏ സിയുടെ സുഖ ശീതളിമയില്‍ അടച്ചിരുന്നാള്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാകും.അപ്പോള്‍ കുടലിലെ കാത്സ്യം ആഗിരണം ചെയ്യപ്പെടുകയില്ല.അങ്ങനെ എല്ലുകളും പല്ലുകളും ദുര്‍ബലമാകും.വന്‍ കുടലിലെ ക്യാന്‍സര്‍ മുതല്‍,സോറിയാസിസും ഡിപ്രഷനും വരെ ഇതുമൂലം ഉണ്ടാകുന്നു.രോഗപ്രതിരോധ ശേഷി കുറയുന്നതു കാരണം പന്നിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടുന്നു.

അതുകൊണ്ടു പന്നിപ്പനിയെ പേടിച്ച് സ്കൂള്‍ അസംബ്ലി വേണ്ടെന്നു ഉത്തരവിറക്കിയവര്‍ അതു പിന്‍ വലിക്കാന്‍ സമയമായി.കുട്ടികള്‍ രാവിലെ കുറച്ചു നേരം വെയില്‍ കൊള്ളട്ടെ.വിയര്‍ക്കട്ടെ.അവര്‍ നാടന്‍ ഭക്ഷണം കഴിക്കട്ടെ.പ്രകൃതിയുമായി ഇണങ്ങി ജീവിക്കട്ടെ.ഇതൊക്കെ മതി രോഗപ്രതിരോധപ്രവര്‍ത്തനം.നയാപൈസയുടെ മുടക്കില്ല.പക്ഷേ ഫണ്ടില്ലാത്ത ഒരേര്‍പ്പാടിനും രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അശേഷം താല്‍പ്പര്യമില്ല.

പന്നിപ്പനിയെ തുരത്താന്‍ സ്കൂള്‍ അസംബ്ലി ഉപേക്ഷിച്ചവര്‍ അമേരിക്കക്കാര്‍ പോലും അംഗീകരിക്കാത്ത വാക്സിന്‍ നല്‍കി കേരളത്തിലെ കുട്ടികളെ “രക്ഷിക്കാന്‍” നാളെ രംഗത്തിറങ്ങിയേക്കും.കുട്ടികളില്‍ പന്നിപ്പനി വരാനുള്ള സാദ്ധ്യത തുലോം വിരളമാണെന്നാണു‍ ഡോ മാര്‍ക്ക് ലിപ്സിച്ചിന്റെ പഠനത്തില്‍ കണ്ടെത്തിയത് എന്നു കൂടി ഓര്‍ക്കുക.പന്നിപ്പനി വാക്സിനു യു.എസ് ഫൂഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയത് വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താതെയും ഫെഡറല്‍ നിയമം ലംഘിച്ചുമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടു.ഈ വാക്സിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതമാണു.ഇത് ആഫ്രിക്കന്‍ കുരങ്ങുകളില്‍ നിന്ന് ഉണ്ടാക്കിയതാണെന്നു അനുമാനിക്കപ്പെടുന്നു.ഇതിന്റെ ഉപയോഗം മൂലം ശരീരത്തിലുണ്ടാകുന്നത് സ്വാഭാവികമായ രോഗപ്രതിരോധമല്ലെന്നും വാദമുണ്ടു.പന്നിപ്പനിയുടെ വൈറസിനു രൂപപരിണാമം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഭാവിയില്‍ ഇവ വാക്സിനെ അതിജീവിക്കാനും ഇടയുണ്ടു.

മരുന്നുകച്ചവടക്കാര്‍ ആഗോളവ്യാ‍പകമായി പന്നിപ്പനിയുടെ പേരില്‍ പരത്തുന്ന പെരുപ്പിച്ച മരണസംഖ്യ ദുഷ്ടലാക്കോടെയുള്ള ഒരു കച്ചവട തന്ത്രമാണു.അതില്‍ കുടുങ്ങുന്ന ശുദ്ധഹൃദയര്‍ക്കായി ഒരു സംഭവകഥ പറയാം.
എട്ടുവര്‍ഷം മുന്‍പു ഒരു നാള്‍ ഒരു പ്രമുഖ മലയാളം ദിനപത്രത്തില്‍ കൊച്ചിയില്‍ നിന്നൊരു സ്തോഭജനകമായ വാര്‍ത്തവന്നു:നഗരത്തില്‍ വില്‍ക്കുന്ന പ്രാദേശിക സോഡകള്‍ മലിനജലം കൊണ്ടു,വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഉണ്ടാക്കുന്നവയാണു.അടുത്ത ദിവസം മറ്റൊരു പത്രം ഈ വാര്‍ത്ത ഏറ്റെടുത്ത് പൊലിപ്പിച്ചു.പിന്നാലെ മറ്റു പത്രങ്ങളും ഏതാനും ചാനലുകളും ലോക്കല്‍ സോഡാകമ്പനികളുടെ സോഡയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പറ്റി പ്രത്യേക റിപ്പോര്‍ട്ടുകളും ജനങ്ങളുടെ പ്രതികരണങ്ങളും പ്രക്ഷേപണം ചെയ്തു.
ഒരാഴ്ച കഴിഞ്ഞ് എല്ലാ മാദ്ധ്യമങ്ങളിലും ഈ പത്രവാര്‍ത്തകളുടെ കട്ടിങ്ങുകള്‍ സഹിതം ഒരു ഇന്ത്യന്‍ കുത്തക ബ്രാന്റിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു;നിങ്ങളെന്തിനു ഈ വൃത്തികെട്ട സോഡ ഇനിയും കുടിക്കണം?ഇതാ വരുന്നു,കേരളത്തിലെ ആദ്യത്തെ ഹൈജീനിക്ക് സോഡ..!

Saturday 7 November 2009

എനിക്കിപ്പം പ്രസവിക്കണം!

(ഇതിന്റെ ഓഡിയോയ്ക്ക് ഇവിടെ ഞെക്കുക)
ഗൈനക്കോളജിസ്റ്റിന്റെ മുറിയിലേക്ക് ഒരു പൂർണ്ണഗർഭിണി ധൃതിയിൽ എത്തുന്നു;
“ഡോക്ടറേ....ഡോക്ടറേ എന്നെയിപ്പം തന്നെ ലേബർ റൂമിൽ കേറ്റ്”.
“ങ്...എന്താ പ്രശ്നം?"
“ഡോക്ടറേ,എനിക്കിപ്പം തന്നെ സിസേറിയൻ ചെയ്യണം”.
“നിങ്ങൾക്ക് എന്തു പറ്റി? നിങ്ങളുടെ ഡേറ്റാകുന്നതേയൊള്ളൂ.”
“ഡേറ്റൊന്നും നോക്കണ്ട,സാറേ.ഇന്ന്തന്നെ വേണം...മാറ്റിവെയ്ക്കാൻ പറ്റൂല്ല”.
“അതിനു.. നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല..അബ്സലൂട്ടിലി ഓക്കെ.നോര്‍മൽ ഡെലിവറിക്കാണു സാദ്ധ്യത.”
‘“അതൊന്നും ഡോക്ടറു നോക്കണ്ട..എനിക്കിന്നു തന്നെ സിസേറിയൻ നടത്തണം...സാറ് മാറ്റിവെയ്ക്കരുത്“.അവൾക്ക് കണ്ഠമിടറി.
“വാട്ട്’എ സ്ട്രേൻജ് കേയ്സ്! എന്തുപറ്റി,എന്താ പേരു? ഓ..ദിവ്യ..ദിവ്യയ്ക്ക് എന്താ പ്രശ്നം?സിറ്റ് ഡൌൺ പ്ലീസ്.”
“എന്തായാലും ഡെലിവറി മാറ്റിവെക്കാൻ പറ്റില്ല,ഡോക്ടറേ“.
“സിസേറിയനെന്നു കേട്ടാൽ വിറക്കുന്നോരാ എല്ലാരും.അപ്പോ,ദേ സിസേറിയൻ തന്നെ വേണം,അതും ഇമ്മീഡിയറ്റായി ചെയ്യണമെന്നു പറഞ്ഞാൽ..!ദിവ്യാ ആർ യു അപ്സെറ്റ്?....ഹസ്ബന്റും വീട്ടുകാരുമൊക്കെ?ഞാനവരോട് സംസാരിക്കാം.പ്ലീസ് ഗോ,പ്ലീസ്..”
“സാറവരോടൊന്നുമിനി സംസാരിക്കാൻ നിൽക്കണ്ട”.
“അതെന്ത്?എനി ഫാമിലി പ്രോബ്ലം?ഈ സമയത്ത് വളരെ പ്ലസന്റായിരിക്കണം”.
“ഞാൻ ഹാപ്പിയാണു ഡോക്ടർ....പെണ്‍കുട്ടിയെന്നല്ലേ സ്കാനിങ്ങിൽ കണ്ടത്?”
“അതൊന്നും ചെയ്യാൻ പാടില്ലാത്തതാണു”.
“നേഴ്സ് പറഞ്ഞു അതറിഞ്ഞ പാടേ ചേട്ടൻ സമയം നോക്കിക്കാൻ ഒരോട്ടമായിരുന്നു.അച്ഛനും ബ്രഹ്മമഠത്തീന്ന് നോക്കിച്ചു.രാജകീർത്തിയൊള്ള പെൺകുഞ്ഞു പിറക്കാന്‍ ഉത്തമമായ സമയം ദാ കുറിച്ചുവെച്ചിട്ടൊണ്ടു”.
“ദിവ്യ..വാട്ട് യു മീൻ? സമയം..എന്തിന്റെ സമയം?”
“അപ്പം ഡോക്ടർക്കിതൊന്നുമറിയത്തില്ല,അല്ല്യോ!ആകെയൊള്ള ഒരു കുഞ്ഞാ.ഇതോടെ നിർത്താൻ പോവാ”.
“അതിനു?”
“ഡോക്ടർക്കറിയുമോ,പഠിക്കുന്ന കാലത്ത് ഞാൻ നേഴ്സറി സ്കൂൾ കലാതിലകമായിരുന്നു....അന്ന് ഈ ചാനലൊന്നുമില്ല ഡോക്ടറേ”.
“നിങ്ങൾ അതുമിതും പറയാതെ വാർഡിലേക്ക് പോകണം.”
“ഡോക്ടർക്കറിയുമോ,എന്റെ മോളെ ഒരു ചാനൽ സ്റ്റാറാക്കണമെന്നാ എന്റേം ചേട്ടന്റേം ഒരേയൊരു മോഹം”.
“അതിനു...?..ഓ, കവടി നിരത്തുകാരു വല്ല ചരടും ജപിച്ചുതന്നു കാണും!“
“ഡോക്ടറേ, മൊലകുടിക്കുന്ന പ്രായത്തിമൊതലേ ചാനലിൽ തെളങ്ങണോങ്കില്‍ അതിനൊള്ള യോഗം വേണം..നല്ല മുഹൂർത്തം നോക്കി പ്രസവിക്കണം.ഇന്ന് കഴിഞ്ഞാലിനി ഉത്തമമുഹൂർത്തമില്ല,ഡോക്ടറേ.ദാ,നോക്ക്”.
“മുഹൂർത്തം!”
“ഇന്ന് വൈകിട്ട് ഏഴുമണി കഴിഞ്ഞു ഏഴുമിനിറ്റിനും പത്തുമിനിറ്റിനുമിടേലാ ശുഭമുഹൂർത്തം.ആ സമയത്ത് തന്നെ സിസേറിയൻ നടത്തി മോളെ പൊറത്തേടുത്ത് തരണം...ദേ,അതിനു എന്തുവേണേലും ഡോക്ടർക്ക് തരാം”.
“ങ്ങേ!ഓ മൈ ഗോഡ്!”
“അയ്യോ!അയ്യോ!എനിക്കിപ്പം പ്രസവിക്കണം...അയ്യോ!എന്നെ ഓപ്പറേഷൻ തീയറ്ററിൽ കേറ്റി സിസേറിയൻ നടത്ത് ഡോക്ടറേ..... അയ്യോ!അയ്യയ്യോ!!‘

Friday 30 October 2009

വിലയ്ക്കു വാങ്ങാം,വാര്‍ത്തകള്‍!

,ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍‍ മഹാരാഷ്ട്രയിലും ആ‍ഡ്രയിലും രാഷ്ട്രീയപാര്‍‍ട്ടികളും സ്വതന്ത്രരും ചേര്‍‍ന്ന് പ്രമുഖ ദിനപ്പത്രങ്ങളേയും ചാനലുകളേയും കാശെറിഞ്ഞു വിലക്കു വാങ്ങിയ കഥ
ഒക്ടോബര്‍ 26-ലെ ദ ഹിന്ദുവില്‍പ്രശസ്ത പത്രപ്രവര്‍‍ത്തകന്‍ പി.സായ് നാഥ് വിവരിച്ചിട്ടുണ്ടു.ലക്ഷങ്ങള്‍ മുതല്‍‍ കോടികള്‍ ‍വരെ വിലമതിക്കുന്ന പാക്കേജുകളായിട്ടായിരുന്നു,ഈ കച്ചവടം-കവറേജ് പാക്കേജ് എന്ന ഓമനപ്പേരില്‍‍.

വളരെ ലളിതമായിരുന്നു ഇതിന്റെ മൊഡസ് ഒപ്പറണ്ടി.ഉദാഹരണത്തിനു, സ്ഥാനാര്‍ത്ഥിയുടെ ഗുണഗണങ്ങള്‍‍ വര്‍ണ്ണിക്കുന്ന ജീവചരിത്രവും ഒപ്പം ഇഷ്ടപ്പെട്ട നാലു വാര്‍‍ത്തകളും കൂടി ഒരു തവണ പത്രത്തില്‍‍ കൊടുക്കാനുള്ള കുറഞ്ഞ നിരക്ക് വെറും നാലു ലക്ഷം
രൂപ!ഇഷ്ടപ്പെട്ട വാര്‍ത്ത കൂലിയെഴുത്തുകാര്‍‍ ഉണ്ടാക്കിക്കൊള്ളും.“ഇതാ വികസനനായകന്‍‍”,“കരുണാമയന്‍‍”.”ത്യാഗി”,“ഊര്‍ജ്ജസ്വലന്‍‍” എന്നൊക്കെ സ്ഥാപിക്കുന്നതാകും ഈ വാര്‍ത്തകള്‍‍.അതുമല്ലെങ്കില്‍‍ മുഖ്യ എതിരാളിയെ താറടിച്ചു കാണിക്കുന്നവ;അയാള്‍‍ ഒരു കാശിനുംകൊള്ളാവനും വികസനവിരുദ്ധനുമാണെന്നു വ്യാജസാക്ഷിമൊഴികളിലൂടെ പ്രചരിപ്പിച്ചുകളയും, കൂലിയെഴുത്തുകാര്‍‍...ഇങ്ങനെ പോകുന്നു, പാക്കേജുകള്‍.കാശു കൂടുന്നതനുസ്സരിച്ച് ലഭിക്കുന്ന കവറേജും കൂടും;എതിരാളികളെക്കുറിച്ചുള്ള അപഖ്യാതിപ്രചാരണത്തിനു വീര്യവും കൂടും.കോളമെഴുത്തുകാര്‍‍ ആവേശഭരിതരായി അപദാനസാഹിത്യരചന നടത്തും.
കാശുമുടക്കാത്തവരെക്കുറിച്ചു പത്രങ്ങളും ചാനലുകളും മിണ്ടിയെന്നു വരില്ല.അതേസമയം,കാശുമുടക്കുന്നസ്ഥാനാര്‍‍ത്ഥിയോടൊപ്പം ക്യാമറയുമായി അവര്‍‍ എപ്പോഴും കറങ്ങി നടക്കുകയും,പ്രചാരണപരിപാടികള്‍‍ ലൈവായിപോലും കൊടുക്കുകയും ചെയ്യും.

വയറ്റിപ്പെഴപ്പിനായി പത്രക്കാരും ചാനലുകാരുമടങ്ങിയ മാദ്ധ്യമസമൂഹം മനസാക്ഷിക്കുത്തില്ലാതെ ഇതു ചെയ്യുമെന്ന് നമുക്കറിയാം.എന്തുകൊണ്ടെന്നാല്‍, ഓരോ മാദ്ധ്യമത്തിനും അതിനു കാശുമുടക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍‍ സംരക്ഷിക്കേണ്ടതുണ്ടു.മാദ്ധ്യമമുതലാളി വരക്കുന്ന വരക്കപ്പുറത്തേക്ക് കടക്കാന്‍‍ മാദ്ധ്യമപ്രവര്‍‍ത്തകര്‍ക്കാകില്ല.ആ വൃത്തത്തിനകത്ത് വ്യാപരിക്കുകയാണു നിലനില്‍പ്പിനു ആരോഗ്യകരം:സുരക്ഷിതം.

ഉടമയ്ക്കു വേണ്ടിഎതിരാളികളുടേ മേല്‍‍ കുരച്ചുചാടണം:അവരെ കടിച്ചു കീറണം. മുഴുത്ത എല്ലിന്‍‍ കഷണങ്ങള്‍ കിട്ടാന്‍ മുതലാളിയുടെ പാദം നക്കണം.വാലാട്ടി നില്‍ക്കണം.ഈ ജീവനകലയില്‍‍ വിരുതുകാട്ടുന്നവര്‍‍ മാത്രമേ സമകാലിക മാദ്ധ്യമലോകത്ത് അതിജീവിക്കൂ.അതിനു
തയ്യാറല്ലാത്തവര്‍‍ക്ക് ചവറ്റുകുട്ടയിലാണു സ്ഥാനം.മാദ്ധ്യമ ഉടമ കല്‍പ്പിക്കുന്നതാണു വേദവാക്യം.ആന്‍ഡ്ര പ്രദേശ് വര്‍‍ക്കിങ് ജേര്‍‍ന്നലിസ്റ്റ് യൂണിയന്‍‍ പടിഞ്ഞാറന്‍‍ ഗോദാവരി ജില്ലയില്‍‍ നടത്തിയ സാമ്പിള്‍‍ സര്‍‍വേയെ അടിസ്ഥാനമാക്കി എത്തിച്ചേര്‍ന്ന നിഗമനം നോക്കുക.കഴിഞ്ഞ ലോക് സഭാ- അസംബ്ലി തെരഞ്ഞെടുപ്പുകളില്‍‍ കൂലിയെഴുത്തുകച്ചോടത്തിലൂടെ മാത്രം തങ്ങളുടെ മുതലാളിമാര്‍‍ 350 മുതല്‍‍ 400 കോടിവരെ വരുമാനമുണ്ടാക്കിയത്രേ. ഇത് ആദ്യ സംഭവമൊന്നുമല്ലെന്ന് നമ്മുടെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കറിയാം.

വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ വാര്‍ത്തകള്‍ അവര്‍‍ക്കിഷ്ടപ്പെട്ടപോലെ കൊടുക്കാനായി കൃത്യമായൊരു പേ ഓഡര്‍ സംവിധാനം ഉണ്ടാക്കിക്കൊണ്ട് ദി ടൈംസ് ഓഫ് ഇന്ത്യ മാദ്ധ്യമലോകത്തെ ഞെട്ടിച്ചത് ഓര്‍‍ക്കുക.മുന്‍പ് റിപ്പോര്‍ട്ടര്‍‍മാര്‍ ‍ ഗിഫ്റ്റുകളും
സല്‍ക്കാരങ്ങളും സ്വീകരിച്ചുകൊണ്ടു അവര്‍‍ക്കിഷ്ടം പോലെ നല്‍കിയിരുന്ന വാര്‍‍ത്തകള്‍‍ ,മാനേജ്മെന്റിനു കാശടച്ച് അവശ്യാനുസ്സരണം ഇന്റര്‍‍വ്യൂ ആയോ ,സ്പെഷ്യല്‍‍ റിപ്പോര്‍‍ട്ടായോ, എക്സ്പേര്‍ട്ട് ഒപ്പീനിയനായോ പേജില്‍‍ എവിടെ എങ്ങനെ
എത്ര കോളത്തില്‍‍ കൊടുക്കണമെന്നു കസ്റ്റമര്‍ക്ക് തന്നെ നിശ്ചയിക്കാം.അതിനൊക്കെ നേഗോഷിബിള്‍‍ റേറ്റുകളുണ്ടു.എന്തു ഉദാത്തമായ പത്രപ്രവര്‍‍ത്തനം!

-കേരളത്തിലോ?നമ്മള്‍‍ അത്ര വരെ പോയിട്ടില്ലെന്നേയുള്ളൂ.കാശുമുടക്കി പരസ്യം തരുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍‍ എന്തുവിലകൊടുത്തും സംരക്ഷിക്കുന്നവരാണു നമ്മുടെ മാധ്യമങ്ങള്‍‍.ആടു-തേക്ക് മാഞ്ചിയം മുതല്‍‍ മുസ്ലി പവര്‍‍ ലൈംഗികോത്തേജനമരുന്നുകള്‍‍ വരെ നീളുന്ന തട്ടിപ്പുകാരുടെ പരസ്യങ്ങള്‍‍ യാതൊരു ഉളുപ്പുമില്ലാതെ മാദ്ധ്യമങ്ങള്‍‍ നല്‍കും.മജീദിന്റെ എയിഡ്സ് മരുന്നിനും,ലിംഗവര്‍
‍ദ്ധകയന്ത്രം വരെയുള്ള നൂറുകണക്കിനു തട്ടിപ്പുകള്‍ക്കും മാദ്ധ്യമസ്ഥലം നല്‍കുന്നവര്‍ പ്രതിദിനം ആയിരക്കണക്കിനു മനുഷ്യരെ പറ്റിച്ച് പണമുണ്ടാക്കുകയാണു.ഈ പാപപങ്കിലമായ പണത്തിന്റെ പങ്കു പറ്റുന്നതു കാരണം ,ഈ തട്ടിപ്പുകാര്‍ക്കെതിരായ ഒരു വാര്‍ത്തയും ഇവര്‍‍ നല്‍കില്ല.എന്തിനു, കഴിഞ്ഞ ഒരു ദശാബ്ദമായി ഒരൊറ്റപത്രവും സ്വകാര്യ സ്ഥാപനങ്ങള്‍‍ക്കെതിരായായ ഉപഭോക്തൃ ഫോറങ്ങളുടെ വിധികള്‍‍ പ്രസിദ്ധീകരിക്കാറില്ലല്ലോ.സര്‍‍ക്കാര്‍ സ്ഥാപനങ്ങള്‍‍ക്കെതിരായ അപൂര്‍വ്വം വിധികള്‍‍ മാത്രമാണു ചില മാദ്ധ്യമങ്ങളിലെങ്കിലും വരുന്നത്.ഏതെങ്കിലും തരത്തില്‍‍ പരസ്യം നല്‍കുന്ന,ഇപ്പോള്‍‍ കിട്ടുന്നില്ലെങ്കിലും ഭാവിയില്‍‍ അതിനു സാദ്ധ്യതയുള്ള ഒരൊറ്റ സ്ഥാപനത്തിന്റേയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു വിദൂര പരാമര്‍ശം പോലും ഒരൊറ്റ മാദ്ധ്യമത്തിലും വെളിച്ചം കാണുകയില്ല.അത്രയ്ക്ക് പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു,മാദ്ധ്യമലോകം.
അവിടെ ധര്‍‍മ്മവും നീതിയുമൊക്കെ മരിച്ചുമണ്ണടിഞ്ഞിരിക്കുന്നു.

പണ്ടു വയറ്റിപ്പെഴപ്പിനായി നാട്ടിലെ പ്രധാനികളെക്കുറിച്ച് അപഖ്യാതി എഴുതുമെന്ന് ഭീഷണി മുഴക്കി
പണം വാങ്ങുന്ന മഞ്ഞപത്രപ്രവര്‍ത്തകരെക്കാള്‍ അപകടകാരികളായി വളര്‍ന്നിരിക്കുകയാണു മാന്യതയുടെ മുഖം മൂടിയണിഞ്ഞ പ്രമുഖ മാധ്യമങ്ങളൊക്കെ.അവര്‍ ആരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നില്ല;സമ്മതിച്ചു.നിശബ്ദതയാണു അവരുടെ സെല്ലിങ്ങ് ട്രിക്ക്.ഇവിടെ മൌനത്തിനു കോടികളാണു വില. ഒരു ഉദാഹരണം പറയാം.മൂന്നാര്‍‍ ഓപ്പറേഷനു ഇപ്പോള്‍‍ എന്തു സംഭവിച്ചു എന്ന് ഒരൊറ്റ മാദ്ധ്യമവും മിണ്ടാത്തതെന്താണു?പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍‍ തിരിച്ചു പിടിച്ച് അധികഭൂമി ഭൂരഹിതര്‍‍ക്ക് വിതരണം ചെയ്യണമെന്ന ചെങ്ങറ സമരം ഉള്‍‍പ്പെടെയുള്ള ഭൂസമരങ്ങളുടെ മുഖ്യ മുദ്രാവാക്യം ഇവര്‍‍ തമസ്കരിക്കുന്നതെന്തിനാണു?

-ഇവരൊക്കെയാണു ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകര്‍;കാവല്‍‍ നായ്ക്കള്‍‍.സത്യ-ധര്‍മ്മാദികളെക്കുറിച്ച് നിരന്തരം ഗിരിപ്രഭാഷണങ്ങള്‍‍ നടത്തുന്നവരാണിവര്‍.പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതും ഇവരാണു.

ഇനി ഇതു കൂടി കേള്‍ക്കുക.ഡല്‍ഹിയിലെ അഴിമതി വീരനായ ഒരു സബ് റജിസ്ട്രാരുടെ ഓഫീസില്‍ നടത്തിയ റെയിഡില്‍‍ പൊലീസ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങള്‍‍ ഞെട്ടിക്കുന്നതായിരുന്നു-അയാള്‍‍ക്കെതിരായ വാര്‍‍ത്തകള്‍ പൂഴ്ത്തിവെയ്ക്കാനായി 70 മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ആയിരം മുതല്‍ ആറായിരം രൂപവരെ മാസപ്പടി നല്‍കുന്നുണ്ടായിരുന്നു.ഇത്രയും മാദ്ധ്യമപ്രവര്‍ത്തകര്‍‍ക്കെതിരായി അഴിമതി നിരോധനനിയമമനുസ്സരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണു.ദിവസ്സവും പത്തോളം പത്രങ്ങള്‍ ‍ മുടങ്ങാതെ വായിക്കുന്ന ഈ ലേഖകന്‍ ഈ സംഭവമറിഞ്ഞത് ഒരു വാരികയില്‍‍ നിന്നായിരുന്നു എന്നുകൂടി അറിയുക.സഹപ്രവര്‍ത്തകരോടുള്ള സ്നേഹം കാരണമാവാം ഈ വാര്‍ത്ത ഇവിടുത്തെ പത്രങ്ങള്‍ ‍പൂഴ്ത്തിവെച്ചു!

ഇന്ത്യയിലെ മാദ്ധ്യമരംഗം അതിന്റെ ചരിത്രത്തിലെ ഏറ്റവും മലീമസമായ ഒരു ദശാസന്ന്ധിയിലൂടെ കടന്നുപോവുകയാണു.സമൂഹത്ത ആകെ ബാധിച്ച ജീര്‍ണ്ണത ജൂഡീഷ്യറിയേപ്പോലെ തന്നെ ,ജനാധിപത്യത്തിന്റെ മറ്റൊരു നെടുംതൂണായ മാദ്ധ്യമങ്ങളെ കൂടി ബാധിച്ചിരിക്കുന്നു.പത്രപ്രവര്‍
ത്തനത്തെ പാവനമായൊരു ധര്‍മ്മമായി കണ്ടു സത്യത്തിന്റെ പാതയിലൂടെ സുധീരം അചഞ്ചലരായി മുന്നേറിയവരാണു പൂര്‍വ്വികര്‍.അവര്‍ക്കിത് ധനസമ്പാദനത്തിനുള്ള വഴിയായിരുന്നില്ല.അഴിമതിപ്പണം വെളുപ്പിക്കാനുള്ള സുരക്ഷിത പാതയായിരുന്നില്ല.ബിസിനസ് സാമ്രാജ്യം വളര്‍ത്താനുള്ള ഉപകരണമായിരുന്നില്ല.അധികാരവും പദവികളും വെട്ടിപ്പിടിക്കാനുള്ള ആയുധമായിരുന്നില്ല.
ലക്ഷ്യബോധവും ആത്മാര്‍ത്ഥതയുമുള്ള, നിസ്വാര്‍ത്ഥരായ പത്രാധിപന്മാര്‍ക്കും ഉടമകള്‍ക്കും പകരം നിക്ഷിപ്തതാല്‍പ്പര്യങ്ങളുള്ള ധനാഡ്യരും ബിസിനസുകാരും മാദ്ധ്യമരംഗം തങ്ങളുടെ വരുതിയിലാക്കിയതോടെയാണു ഈ ദുരന്തമുണ്ടായത്.ദ ഹിന്ദു ഒക്ടോബര്‍ 30നു പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ തലവാചകം പോലെ ,ഇപ്പോഴിതാ,പത്രപ്രവര്‍ത്തനവും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു.കാശുള്ളവര്‍ക്ക് ഓഡര്‍ കൊടുക്കാം;എന്നെക്കുറിച്ച് ഒന്നാം പേജില്‍ ഒരു എട്ടുകോളം സചിത്ര ഫീച്ചര്‍ കൊടുക്ക്!എന്റെ കുടുംബത്തെക്കുറിച്ച് വാരാന്തപ്പതിപ്പില്‍ കവര്‍ സ്റ്റോറി വരട്ടെ!എഴുത്, ഉടന്‍ ഒരുഗ്രന്‍ മുഖപ്രസംഗം!!

Monday 26 October 2009

പത്രപ്രവര്‍ത്തകരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍

ഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ച ക്രൈംത്രില്ലറുകളിലൊന്നിലെ നായിക എറണാകുളം ജില്ലാപഞ്ചായത്ത് അംഗം ഗോപികയായിരുന്നു.
ദുരൂഹസാഹചര്യത്തില്‍ കാണാതായ അവരെക്കുറിക്കുള്ള ആദ്യവാര്‍ത്തയില്‍ തന്നെ മിക്ക മാദ്ധ്യമങ്ങളും വളരെ നിഷ്കര്‍ഷയോടെ കേരളീയരെ അറിയിച്ച പ്രധാനപ്പെട്ടൊരു കാര്യം അവര്‍ ഞാറയ്ക്കല്‍ സംവരണ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണു എന്നതായിരുന്നു.

ജില്ലാപഞ്ചായത്ത് അംഗം പോലുള്ള പൊതുപ്രവര്‍ത്തകരെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നതും ,പൊലീസ് അന്വേഷിക്കുന്നതും കണ്ടെത്തുന്നതുമൊക്കെ തീര്‍ച്ചയായും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതു തന്നെ.വളരെ നാടകീയതകള്‍ നിറഞ്ഞ ഒരു സസ്പെന്‍സ് ത്രില്ലറിനെ വെല്ലുമ്പോലെ കൈക്കുഞ്ഞുമായി അവരെ കണ്ടെത്തിയതും,കുഞ്ഞിന്റെ പിതൃത്വം അവര്‍ സാങ്കല്‍പ്പിക കാമുകനില്‍ ആരോപിച്ചതും,പൊലീസ് യഥാര്‍ത്ഥ വില്ലനെ തെരഞ്ഞു പിടിച്ചതും കേരളീയന്റെ സിരകളെ മത്തുപിടിപ്പിക്കുന്നുണ്ടു;സംശയമില്ല.
ഇതൊരു ജീവിത ദുരന്തത്തിന്റെ കഥയാണു.പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിനു മാതൃകയാകേണ്ടവരാണു.അവര്‍ക്ക് കാലിടറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.അത് നല്‍കുന്ന ആപത്സന്ദേശങ്ങള്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും;പ്രത്യേകിച്ച് അടുത്തു നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സ്ഥാനങള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ട സാഹചര്യത്തില്‍.സ്ത്രീകളെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടണമെന്നു വാദിക്കുന്നവര്‍,അവര്‍ക്ക് പള്ളികളില്‍ പോലും പ്രവേശനം അനുവദിക്കാത്തവര്‍ ,മതമൌലികവാദികളായ ഇക്കൂട്ടര്‍ക്ക് ലഭിച്ച മാരാകായുധമാണിത്.ഈ ഉറുമി ചുഴറ്റി അവര്‍‍ സ്ത്രീകളെ ആട്ടിയോടിക്കും.അങ്ങനെ‍ ചിലരെങ്കിലും പിന്മാറും.അത് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.

ഈ ദുരന്ത വാര്‍ത്തയില്‍ മാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന, ദുസ്സൂചനയും ദുരുദ്യേശ്യവും മാത്രമുള്ള ,ലിംഗപരവും വംശീയവുമായ ഒരു പരാമര്‍ശത്തെക്കുറിച്ച് ഇവിടെ എഴുതാതെ വയ്യ.ഗോപിക തെരഞ്ഞെടുക്കപ്പെട്ടത് ഒരു സംവരണമണ്ഡലത്തില്‍ നിന്നാണു എന്ന് ഇവര്‍ ആവര്‍ത്തിക്കുന്നത് എന്തിനാണു?എന്താണു ഇത് എടുത്തു പറയേണ്ടതിന്റെ ആവശ്യം?ദളിതര്‍ക്കും സ്ത്രീകള്‍ക്കുമാണു സംവരണമുള്ളത്.ഈ സീറ്റുകള്‍ ഏതോ ഔദാര്യം പോലെ നല്‍കുന്നതാണെന്ന് ധാരണയുള്ളവര്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ടു.തങ്ങളുടെ മഹാമനസ്കതയില്‍ സ്ഥാനമാനങ്ങളിലെത്തിയവരായതിനാല്‍ ഇക്കൂട്ടര്‍ കഴിവു കുറഞ്ഞവരും കാര്യക്ഷമതയില്ലാത്തവരുമാണെന്ന് അവര്‍ നിരന്തരം പ്രചരിപ്പിച്ചു പോരുന്നു.അവരിപ്പോള്‍ ആഹ്ലാദചിത്തരാണു-ദേ,ഇപ്പോഴിതാ ഇങ്ങനേയും ഒരുത്തി!

-ഈ മനസ്ഥിതിയില്‍ നിന്നാണു,അതുണ്ടാക്കിയ കടുത്ത വംശീയ-ലൈംഗിക വിവേചനത്തില്‍ നിന്നാണു,മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഗോപികയുടെ മണ്ഡലത്തിന്റെ റിസര്‍വേഷന്‍ റോസ്റ്റര്‍ തിരക്കിപ്പോകാന്‍ തോന്നിയത്. മലീമസമായ കഴുകന്‍ കണ്ണുകളുമായി പൊതുരംഗത്തെ സ്ത്രീകളേയും അധസ്ഥിതരേയും പിന്തുടരുന്നവരാണു ഇത്തരം മാദ്ധ്യമപ്രവര്‍ത്തകര്‍.ഇവര്‍ എന്തേ,കൊടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉന്നതകുലജാതരും സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുമുള്ള “മാന്യന്മാരും”പൊതു പ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ടിട്ടുപോലും അവരുടെ ജാതിയും മറ്റും തെരഞ്ഞു പിടിക്കുന്നില്ല?പെണ്‍ വാണിഭക്കേസുകളില്‍ പിടിയിലായവരുടെ ജാതിമഹിമ എന്തേ ഇവര്‍ വിളമ്പുന്നില്ല?
കേരളാ ഹൈക്കോടതിയും സുധാകരന്‍ മന്ത്രിയുമൊക്കെ കൊണ്ടുപിടിച്ച് പരിശ്രമിച്ചിട്ടും ദൈവത്തിന്റെ പേരിലുള്ള കൊടും കൊള്ളയ്ക്കറുതിയില്ലന്നു നമുക്കറിയാം.ദേവസ്വം ബോര്‍ഡിന്റെ ഏഴയലത്തൊന്നും ഏഴകളായ ദളിതരെ അടുപ്പിച്ചിട്ടില്ല.ജന്മനാ ബ്രഹ്മഗുണമുള്ളവരും സാത്വിക ജീവിതം നയിക്കുന്നവരുമായവര്‍ മാത്രമാണു ശ്രീകോവില്‍ മുതല്‍ ഊട്ടുപുരവരെ.വെള്ളാപള്ളിയുടെ കൂട്ടരെ മാലകെട്ടുന്നിടത്തു പോലും കയറ്റി അവിടം അശുദ്ധമാക്കിയിട്ടില്ല.നാരായണപ്പണിക്കരുടെ ആള്‍ക്കാര്‍ പോലും കുഞ്ചികസ്ഥാനങ്ങളില്‍ അംഗുലീപരിമിതം.ഇങ്ങനെ സര്‍വഥാ യോഗ്യരായവര്‍ മാത്രം വിലസ്സുന്നിടങ്ങളില്‍ നിന്നാണു അവര്‍ ഭണ്ടാരപ്പെട്ടിയില്‍ നിന്ന് കൈയ്യിട്ടുവാരുന്നത്.നിവേദ്യത്തില്‍ മായം ചേര്‍ക്കുന്നത്.തിരുവാഭരണവും കിരീടവും അടിച്ചുമാറ്റുന്നത്.അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങളില്‍ ഏര്‍പ്പെടുന്നത് .വിഗ്രഹം പോലും അടിച്ചു മാറ്റാന്‍ മടിയില്ലിവര്‍ക്ക്.ഇത്തരം ദൈവിക കൊള്ളക്കാരെ പിടിക്കാന്‍ കൊച്ചി ദേവസ്വം ബോര്‍ഡില്‍ നിയോഗിക്കപ്പെട്ട വിജിലന്‍സ് സംഘം ഒന്നടങ്കം കഴിഞ്ഞ ദിവസം രാജി വെച്ച വാര്‍ത്തയും പത്രങ്ങളില്‍ വന്നു.ദേവസ്വം അഴിമതികളില്‍ പിടിക്കപ്പെടുകയും അന്വേഷണവും വിചാരണയും നേരിടുകയും ചെയ്യുന്നവരുടെ ജാതി എന്തേ ഈ മാദ്ധ്യമങ്ങള്‍ അന്വേഷിക്കുന്നില്ല?അതേപോലെ,ടെലികോം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖറാമിന്റെ സമൂഹിക പശ്ചാത്തലം/ജാതി എന്തായിരുന്നു? രാജയുടെ ജാതി തിരക്കുന്നവരെങ്കിലും ഇതിനു ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണു.

-ഈ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വംശീയ പദവികള്‍ അന്വേഷിക്കുന്നതിനു സാമൂഹിക പ്രസക്തിയുണ്ടു.അതിനൊരു സാംഗത്യവുമുണ്ടു.അതിനു മുതിരാതെ, ദുഷ്ടലാക്കോടെ ഗോപികയെപ്പോലുള്ളവരുടെ പശ്ചാത്തലം ചികഞ്ഞു പരിശോധിക്കുന്നവരുടെ ലക്ഷ്യം വ്യക്തം.അത് അവരുള്‍പ്പെടുന്ന വിഭാഗത്തെ താറടിച്ചു കാണിക്കാന്‍ മാത്രം വേണ്ടിയാണു.പൊതുരംഗത്തു വരുന്ന സ്ത്രീകളെ സംശയദൃഷ്ടിയോടെ നിരംതരം സ്കാന്‍ ചെയ്യുന്നവര്‍ സൃഷിച്ച ഈ മാധ്യമസംസ്കാരം അപകടകരമാണു.

ഇതേ വിഷലിപ്തമായ മനസ്സാണു ജാതി-മത രഹിത വിവാഹിതരോടും ഇവര്‍ക്കുള്ളത്.കഴിഞ്ഞ ദിവസം കൊച്ചി കായലില്‍ ചാടി മരിച്ച നവവരന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് നോക്കുക.ഈ ദമ്പതിമാര്‍ വ്യത്യസ്ത മതക്കാരായിരുന്നു.ഇവരുടേത് പ്രണയവിവാഹമായിരുന്നു എന്ന് സര്‍വ മാദ്ധ്യമങളും അടിവരയിട്ട് അറിയിച്ചിട്ടുണ്ടു.അസ്വാഭവിക മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ അതിലുള്‍പ്പെട്ട പ്രണയവിവാഹിതരുടെ വിവരങ്ങള്‍ ‍കിറുകൃത്യമായി വിശദീകരിക്കുന്നതില്‍ ജാഗ്രതപുലര്‍ത്തുന്ന ഒരൊറ്റ മാദ്ധ്യമവും മറ്റുള്ളവരുടെ കാര്യത്തില്‍ ഈക്കണ്ണു തുറക്കാറില്ല. വീട്ടുകാരുടെ അനുഗ്രഹാ‍ശ്ശിസോടെ സാഘോഷം നടന്ന ആയിരക്കണക്കിനു വിവാഹബന്ധങ്ങള്‍ തകരുന്നു.വരനോ വധുവോ ആതഹത്യ ചെയ്യുന്നു.ചിലപ്പോള്‍ കുടുംബം തന്നെ ഇല്ലാതാകുന്നു.അപ്പോഴൊന്നും ഇവരുടേത് ആചാരാനുഷ്ഠാനങ്ങളോടെയുള്ള വിവാഹമായിരുന്നുഎന്ന് എന്തേ ഇവര്‍ ജനങ്ങളെ അറിയിക്കുന്നില്ല?പത്തു ‍പൊരുത്തവും ഒത്തുവന്നിട്ടും മധുവിധുവിന്റെ മധുരം തീരും മുന്‍പു കാവ്യാമാധവന്റെ വിവാഹബന്ധം തകര്‍ന്നപ്പോള്‍ അതില്‍ അസ്വാഭാവികതയുടെ ഒരംശം പോലും ദര്‍ശിക്കാത്തവരാണു ഇവര്‍.അങ്ങനെയുള്ള നല്ലതമ്പിമാര്‍‍ ചെയ്ത ഭീകരമായ ഒരു ക്രൂരകൃത്യം കൂടി ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ടു.

-മലബാറില്‍ നിന്ന് വീട്ടുജോലിക്കായി ഗള്‍ഫിലെക്ക് കൊണ്ടുപോയ പാവപ്പെട്ട സ്ത്രീകളെ അവിടെ വ്യഭിചാരശാലകള്‍ക്ക് കൈമാറിയ ദാരുണ സംഭവമാണു വാര്‍ത്ത.അതില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ കദനകഥ വിവരിച്ച ലേഖകന്റെ ഒരു കണ്ടെത്തലിതായിരുന്നു: ഇരയായ ഒരു സ്ത്രീയുടേത് പ്രേമവിവാഹമായിരുന്നു!

ഇത്തരം ദുരുദ്യേശ്യപരമായ വാര്‍ത്തകള്‍ മാത്രം വായിച്ചും കണ്ടും ശീലിച്ചു പോന്ന മലയാളികള്‍ ധരിച്ചുവശായിരിക്കുന്നത് ഇങ്ങനെയാണു:പൊതുവെ ജാതി-മതാതീത വിവാഹങ്ങള്‍ അപകടകരമാണു. അവയില്‍ മിക്കതും വിവാഹമോചനം,ആത്മഹത്യ തുടങ്ങിയ ദുരന്തങ്ങളില്‍ കലാശിക്കുന്നു.പൊതുപ്രവര്‍ത്തന രംഗത്തിറങ്ങുന്ന സ്ത്രീകളും ദളിതരും മറ്റ് അധസ്ഥിതരുംസ്വഭാവശുദ്ധിയില്ലാത്തവരും കഴിവുകെട്ടവരുമാകുന്നു!
-കുറ്റകരമായ സാമൂഹിക ദ്രോഹമാണിത്. പത്രപ്രവര്‍ത്തകരുടെ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മ്മാണം ആവശ്യമാണു.

Wednesday 21 October 2009

ഗുണ്ടകള്‍ ഉണ്ടാകുന്നത്...

ഗുണ്ടാനിയമപ്രകാരം അറസ്റ്റു ചെയ്യപെട്ടയാളുടെ പേരും ചിത്രവും കണ്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ തോന്നിയില്ല.നാട്ടിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഇരുപത്തിരണ്ടോ അതിനടുത്തോ മാത്രം പ്രായമുള്ള,ഒറ്റ നോട്ടത്തില്‍ ഒരു റൌഡിയുടെ യാതൊരു മുഖലക്ഷണങ്ങളുമില്ലാത്ത ഇയാളെങ്ങനെ ഇത്രപെട്ടെന്ന് നാടിനെ വിറപ്പിക്കുന്ന ഗുണ്ടാനേതാവായി?കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായി?

-എല്ലാം സംഭവിച്ചത് കഴിഞ്ഞ ഒരു ദശാ‍ബ്ദത്തിനുള്ളിലായിരുന്നു.നിശബ്ദമായി നടന്ന ഒരു വലിയ പരിണാമത്തിന്റെ കഥയാണത്.

നാട്ടിലെ കൂലിപ്പണികളൊക്കെ തലമുറകളായി ചെയ്യുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരാണു.അവരില്‍ മഹാഭൂരിപക്ഷവും ദളിതരാണു.മറ്റു ചില വിഭാഗക്കാരും അപൂര്‍വമായുണ്ടു.ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റം ശക്തമായതോടെ നാടിന്റെ മുഖച്ഛായ തന്നെ അതിവേഗം മാറി.എണ്‍പതുകള്‍ വരെ മുഖ്യമായും കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍,വിദേശത്തുനിന്നുള്ള പണം ഒഴുക്ക് കനത്തതോടെ ആദ്യം നെല്‍കൃഷിയോടു വിടപറഞ്ഞു.പിന്നെ മറ്റു കൃഷികളോടും.പറമ്പുകളില്‍ കൊട്ടാരസദൃശ്യമായ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു.തുടര്‍ന്ന് ,നികത്തിയ നെല്‍പ്പാടങ്ങള്‍ ഹൌസിങ്ങ് കോളനികളായി.നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ,കൃഷിപ്പണി നഷ്ടപ്പെട്ടവര്‍ അങ്ങോട്ട് തിരിഞ്ഞു.കട്ടയും സിമന്റും ചുമ്മാന്‍ സ്ത്രീകള്‍ രംഗത്തെത്തി.മൈക്കാടിനും മേസ്ത്രിപ്പണിക്കും പുരുഷന്‍മാരും.

എന്നും പണി.മെച്ചപ്പെട്ട കൂലി.കൂടുതല്‍ ജീവിത സൌകര്യങ്ങള്‍.കട്ടിള വെയ്പ്പിനും,വാര്‍പ്പിനും ,വീട് കേറിത്താമസത്തിനുമൊക്കെ പുതുപ്പണക്കാരുടെ വക മദ്യ സല്‍ക്കാരങ്ങള്‍.ചാരായം നിരോധിക്കപ്പെട്ടതോടെ,കള്ളിനും സ്റ്റാറ്റസ് കുറഞ്ഞു.പണ്ടു അന്തിക്കള്ളു മോന്തി രാജ്യവിചാരം നടത്തിയിരുന്ന കാരണവന്മാരോട് പുതു തലമുറക്ക് പുച്ഛമായി .അവരുടെ വാരാന്ത്യങ്ങള്‍ നഗരത്തിലെ ബാറുകളിലെ വിലകുറഞ്ഞ മദ്യം ആഘോഷപൂര്‍ണ്ണമാക്കി.

വിദേശപണം അവരെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു.ചുറ്റും സമ്പന്നതയുടെ കോട്ടകൊത്തളങ്ങള്‍.ആഡംബരങ്ങള്‍;ആര്‍ഭാടങ്ങള്‍.അവര്‍ ദുരയുടെ രാജാക്കന്മാരായി.അവര്‍ പഴയ റേഡിയോ വലിച്ചെറിഞ്ഞു ,ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി വാങ്ങി.പഴയ,തുരുമ്പിച്ച സൈക്കിളിനു പകരം വട്ടിപ്പലിശക്ക് പണമെടുത്ത് ബൈക്ക് വാങ്ങി ചെത്തിനടന്നു.തിളങ്ങുന്ന വേഷങ്ങള്‍ ധരിച്ചു.വിലകൂടിയ സിഗരറ്റ് വാങ്ങി പുക ഊതിവിട്ടു രസിച്ചു.അവരില്‍ കുറച്ചു പേര്‍ ഗള്‍ഫില്‍ ഭാഗ്യം തേടിപ്പോയി.

-അതെല്ലം കണ്ടു വളര്‍ന്നു വന്ന ഒരു ഇളം തലമുറയുണ്ടായിരുന്നു.അവരുടെ മക്കളോ ഇളയ സഹോദരരോ അടങ്ങിയ തലമുറ.മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായിട്ടും ഇവര്‍ പഠിച്ചില്ല.മിക്കവരും പത്തിലോ പ്ലസ് ടുവിലോ പഠിപ്പു മതിയാക്കി.ഗള്‍ഫായിരുന്നു ഇവരുടെ ഏദന്‍ തോട്ടം.പറുദീസ കിട്ടാത്തവരോ?സുഖലോലുപരും ധാരാ‍ളികളുമായി ജീവിച്ചുശീലിച്ച ഇക്കൂട്ടര്‍ക്ക് ഒരു കൈത്തൊഴിലും ചെയ്ത് ശീലമില്ല.കൃഷിപ്പണിയെക്കുറിച്ച് കേട്ടുകേള്‍വി മാത്രമേ ഇവര്‍ക്കുള്ളൂ.മുതിര്‍ന്നവര്‍ ചെയ്യുന്ന കെട്ടിടനിര്‍മ്മാണ തോഴിലൊന്നും ചെയ്യാന്‍ ഇവര്‍ തയ്യാറല്ല.ദുരഭിമാനം അവരെ അതിനനുവദിക്കുന്നില്ല!

പുത്തന്‍ പണക്കാരുമായുള്ള ചങ്ങാ‍ത്തം കാ‍രണം അവരുടെ ജീവിത വീക്ഷണം തന്നെ വ്യത്യസ്തമായിരുന്നു.ധനാഡ്ഡ്യരുടെ കൈയ്യാളുകളായി മാറാന്‍ ഇവര്‍ക്ക് വേഗം കഴിഞ്ഞു.അത്യാവശ്യത്തിനു വിദ്യാഭ്യാസം;ചെത്ത് വേഷം.തടി മിടുക്ക്.എന്തിനും തയ്യാര്‍.പോരാത്തതിനു വാഹനങ്ങള്‍ പറപ്പിക്കുന്ന എക്സ്പേര്‍ട്ട് ഡ്രൈവര്‍മാരും.പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല താനും.കാശു കൊടുത്താല്‍ എന്തും വിശ്വസ്തതയോടെ ചെയ്യും.

-പുതുകാലത്തിന്റെ ഗുണ്ടകള്‍ പിറക്കുകയായി. അബ്കാരികള്‍,ബ്ലേഡ് കാര്‍,കരാര്‍പ്പണിക്കാര്‍,എസ്റ്റേറ്റുടമകള്‍,റിയല്‍ എസ്റ്റേറ്റുകാര്‍ ,വാഹനകച്ചവടക്കാര്‍,ബിനാമി ബിസിനസ്സുകാര്‍,വ്യാജവാറ്റുകാര്‍,പെണ്‍ വാണിഭക്കാര്‍,ആദ്ധ്യാത്മിക വ്യാപാരികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം ശിങ്കിടികളും പിണിയാളുകളുമൊക്കെയായി ഗുണ്ടാസംഘങ്ങളെ വേണം.അതാണു നാട്ടു നടപ്പ്.പണം വാരിയെറിഞ്ഞാല്‍ എന്തു അതിക്രമവും ചെയ്യാന്‍ മടിയില്ലാത്ത ക്വട്ടേഷന്‍ സംഘങ്ങളായി ഇവരെ ‍ വളര്‍ത്തിയെടുക്കാന്‍ അധികകാലം വേണ്ടി വന്നില്ല.

കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനകം നടന്ന കൊലപാതകങ്ങളുടേയും അക്രമങ്ങളുടേയും കണക്കെടുക്കുക.അതില്‍ ബഹുഭൂരിപക്ഷവും നടത്തിയത് ഈ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന ചെറുപ്പക്കാരാണെന്നു നിസ്സംശയം പറയാം.ചുവന്നു തുടുത്ത ഉണ്ടക്കണ്ണും,കൊമ്പന്‍ മീശയും സ്റ്റീല്‍ ബോഡിയുമൊന്നുമില്ലാത്ത,കൌമാരം വിട്ടുമാറാത്തവര്‍ കൂടി അടങ്ങുന്ന ക്വട്ടേഷന്‍ സംഘങ്ങളാണു പിടിയിലായതില്‍ ഭൂരിപക്ഷവും.

അടുത്തിടെ ഇതിനൊരു മതേതരസ്വഭാവം കൂടി കൈവന്നിട്ടുണ്ടെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.എങ്ങനെയെങ്കിലും പണം ഉണ്ടാക്കി അടിച്ചുപൊളിച്ച് ജീവിക്കണം എതു മാത്രമാണു പുതുതലമുറയുടെ ജീവിതലക്ഷ്യം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അതിനായി പെണ്‍ വാണിഭം മുതല്‍ ഹൈടെക്ക് തട്ടിപ്പു വരെ നടത്താന്‍ മടിയില്ലാത്തവരാണു ഇക്കൂട്ടര്‍.അതിനുഅവര്‍ക്ക് മനസാക്ഷിക്കുത്തില്ല.

നമ്മുടെ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കള്‍‍ക്ക് എവിടെയോ പിഴച്ചു പോയിരിക്കുന്നു.അല്ലെങ്കില്‍ ഇത്ര വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇങ്ങനെ ഗുണ്ടകളായി മാറുമോ?കൂടുതല്‍ ശക്തിയോടെ,മാദ്ധ്യമപിന്തുണയോടെ സര്‍വ്വ ജാതി-മത സംഘടനകളുംജനങ്ങളെ തങ്ങളുടെ കൂട്ടത്തിലേക്ക് ആകഷിക്കാനും ,കൂടുതല്‍ മതനിബദ്ധരാക്കാനും പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ എങ്ങെനെയാണു ഇവര്‍ ഈ ചെളിക്കുണ്ടില്‍ വീഴുന്നത്?എങ്ങനെയാണു മതബദ്ധരായ ഗുണ്ടകള്‍ പിറക്കുന്നത്?

രാഷ്ട്രീയരംഗത്തെ ധാര്‍മ്മികാ‍പചയമാണു ഗുണ്ടകള്‍ക്ക് കേരളം വളക്കൂറായ മണ്ണാ‍ക്കിയതില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ച മറ്റൊരു ഘടകം.സത്യസന്ധരായ നേതാക്കളുടെ എണ്ണം ഇപ്പോള്‍ അംഗുലീപരിമിതം.പാവങ്ങളുടെ പേരില്‍ ആണയിടുന്ന പ്രസ്ഥാനങ്ങളെ നയിക്കുന്ന നേതാക്കള്‍ പോലും അഴിമതിയിലും ആഡംബരത്തിലും മുങ്ങിക്കുളിച്ചിരിക്കുന്നു.അവരുടെ മക്കള്‍ തന്നെ സര്‍വ്വ തിന്മയുടെടേയും പ്രതിരൂപമാകുമ്പോള്‍,എങ്ങനെ മറ്റുള്ളവര്‍ക്ക് കാലിടറാതിരിക്കും?ഗുണ്ടകളേയും ക്വട്ടേഷന്‍ സംഘങ്ങളേയും കൂടെക്കൂട്ടി കൊള്ളപ്പണവും അവിഹിതസ്വത്തും സംരക്ഷിക്കുന്ന ധാരാളം നേതാക്കളുള്ളപ്പോള്‍ ഇനിയുമിനിയും ഗുണ്ടകള്‍ പിറക്കും.
ഈ ഗുണ്ടാരാജില്‍ നിന്ന് നമുക്ക് മോചനമില്ല.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍