‘കാർട്ടൂൺ.. കാർട്ടൂൺ’ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം,ജൂൺ 11,2022),അനുഭവങ്ങൾ പങ്കുവച്ചത് മുതിർന്ന കാർട്ടൂണിസ്റ്റുകളായ കെ. ഉണ്ണികൃഷ്ണനും സജ്ജീവ് ബാലകൃഷ്ണനും.
കേരള കാർട്ടൂൺ അക്കാദമി ചെയർമാനായ കെ.ഉണ്ണികൃഷ്ണൻ ‘മാതൃഭൂമി' കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടറാണ്. സംസ്ഥാന സർക്കാരിൻ്റേയും കേരള ലളിതകലാ അക്കാദമിയുടേയും കാർട്ടൂൺ പുരസ്കാര ജേതാവാണ്.“പ്രീ-സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴേ ചിത്രങ്ങൾ വരച്ചുതുടങ്ങി.കേന്ദ്ര സർക്കാർ ജീവനക്കാരനായ അച്ഛനോടൊപ്പം അന്ന് വിശാഖപട്ടണത്തായിരുന്നു. വീട്ടുചുവരിൽ ക്രയോൺസ് കൊണ്ടു വരച്ചായിരുന്നു,തുടക്കം. പിന്നെ,കടലാസിലായി വര”.
അമ്മയാണ്
ആദ്യമായി ഒരു ചിത്രരചനാ മത്സരത്തിന് കൂട്ടിക്കൊണ്ടുപോയത്. കാർട്ടൂൺ
വരയ്ക്കുമ്പോൾ അമ്മയായിരുന്നു ആദ്യ ആസ്വാദക;ഒരു ലിറ്റ്മസ് ടെസ്റ്റ് പേപ്പർ
പോലെ . വരച്ചതിലെ ഫലിതം അമ്മയ്ക്ക് മനസിലായില്ലെങ്കിൽ ആ കാർട്ടൂൺ അവിടെ
ഉപേക്ഷിക്കുമായിരുന്നു.
കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ വരകളും ടോംസിൻ്റെ ഹാസ്യവും ഏറെ ആകർഷിച്ചു.
ആദ്യം ‘ജന്മഭൂമി'യിലാണ് കാർട്ടൂൺ വരച്ചത്.‘സദ് വാർത്ത’ ദിനപ്പത്രത്തിൽ ഒരു വർഷത്തോളം കാർട്ടൂണിസ്റ്റായായും പ്രവർത്തിച്ചു. പക്ഷേ, ‘മാതൃഭൂമി’യിൽ പത്രപ്രവർത്തകനായാണ് ജോലി കിട്ടിയത്. ആദ്യം, ലൈനറായിരുന്നു. പിന്നെ ജേണലിസ്റ്റ് ട്രെയിനിയായി.
‘ഗൃഹലക്ഷ്മി‘യിൽ പ്രവർത്തിക്കുമ്പോൾ, ഒരു തെരഞ്ഞെടുപ്പ് കാലത്ത്,രണ്ടു മാസത്തോളം,എല്ലാ ദിവസവും പത്രത്തിൽ ‘ഓപ്പൺ വോട്ട്’ എന്ന പേരിൽ കാർട്ടൂൺ വരയ്ക്കാൻ അവസരം കിട്ടി.അന്ന് കെ. ഗോപാലകൃഷ്ണനായിരുന്നു,പത്രാധിപർ.
കാർട്ടൂണിനോട് നല്ല താൽപര്യമുള്ളവരും അല്ലാത്തവരുമെല്ലാം പത്രാധിപർമാരായി വന്നിട്ടുണ്ട്. അത് പത്രത്തിൽ പ്രതിഫലിക്കാറുണ്ട്. ഇത് വരയെയും സ്വാധീനിച്ചിട്ടുണ്ട്.
കെ.ഗോപാലകൃഷ്ണന് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് കാർട്ടൂണിനോട് വലിയ താൽപര്യമുള്ള മറ്റൊരു പത്രാധിപർ വന്നത് - മനോജ് കെ.ദാസ് . അദ്ദേഹത്തിന്റെ കാലത്തും വലിയ പ്രോത്സാഹനം കിട്ടി. അത്തരം എഡിറ്റർമാർ വരുമ്പോൾ ഹരം പിടിച്ച് വരയ്ക്കും. ആക്സലറേറ്ററിൽ ചവുട്ടിയതുപോലെ കാർട്ടൂണിന് സ്പീഡ് കൂടും.
സമയത്തിന്റെ സമ്മർദ്ദങ്ങളോട് മല്ലിട്ട് രസകരമായ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. മാതൃഭൂമി ഓൺലൈനിൽ ഒ. ആർ.രാമചന്ദ്രൻ പ്രോത്സാഹിപ്പിച്ചാണ് 'മഷിനോട്ടം' എന്ന കോളം തുടങ്ങിയത്.
സ്റ്റാഫ് കാർട്ടൂണിസ്റ്റല്ലാത്തതിനാൽ,എന്നും കാർട്ടൂണുകൾ വരയ്ക്കേണ്ടതില്ല.ഇടയ്ക്ക് ഏറെക്കാലം വരയ്ക്കാതെയുമിരുന്നിട്ടുണ്ട്.തെരഞ്ഞെടുപ്പ് കാലങ്ങളിൽ പക്ഷേ, മിക്ക ദിവസങ്ങളിലും കാർട്ടൂണുകൾ വരച്ചു.
തന്റെ ശ്രദ്ധേയമായ ചില കാർട്ടൂണുകളെക്കുറിച്ച് കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.വി.എസ്. മുഖ്യമന്ത്രിയായിരിക്കേ,പാർട്ടിയും അദ്ദേഹവും തമ്മിൽ വലിയ സംഘർഷമുണ്ടായി.സ്കൂൾ തുറക്കുന്ന ദിവസം,അതെക്കുറിച്ച് വരച്ച കാർട്ടൂണിൽ വി.എസ് എന്ന പാവപ്പെട്ട കുട്ടി വാഴയില തലയിൽ പിടിച്ചുകൊണ്ട് സ്കൂളിൽ പോകുമ്പോൾ, അദ്ദേഹത്തിൻ്റെ മന്ത്രിസഭാംഗങ്ങളെയെല്ലാം ആഡംബരത്തോടെ ഒരുക്കി അയയ്ക്കുന്ന അമ്മ(പിണറായി) അവരെ ഉപദേശിക്കുന്നു;കൂട്ടുകൂടി ചീത്തയാകാതെ നോക്കണം.
ഏറെ പ്രശംസകൾ കിട്ടിയ മറ്റൊരു കാർട്ടൂണിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടതാണു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കേട്ടിരിക്കുന്ന ഒരു സാധാരണക്കാരനോട്, ‘വല്ലതും കഴിച്ചോ ’ എന്ന് ചോദിയ്ക്കുന്നു,പിണറായി. പിന്നെ,കിറ്റുമായി അയാൾ അദ്ദേഹത്തോടൊപ്പം പോകുന്നു..
ഒരു ദിവസവും ശുഷ്കമല്ല.കാർട്ടൂണുകളുടെ
ആശയം സ്വയം രൂപപ്പെടുവരുന്നതാണ്. അത് സ്വാഭാവികമായി
സംഭവിക്കുന്നു.കാർട്ടൂൺ വരയ്ക്ക് ഏകാന്തമായ ഒരു സ്വന്തം ലോകം പണിപ്പുരയായി
വേണം. പക്ഷേ,ഔദ്യോഗിക ജോലി മറ്റൊന്നായതിനാൽ അടച്ചുപൂട്ടി കാബിനിൽ
ഇരിക്കാനാവില്ല."അവിടെ എന്നെ തുണച്ചത് എന്റെ പ്രകൃതം തന്നെയാണ്. മുൻപേയുള്ള
അന്തർമുഖത്വം കൂടുതലായി. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കാർട്ടൂണിനായി കൂടുതൽ
ആലോചിക്കാൻ പറ്റി. എഡിറ്റോറിയൽ ഡസ്കിലായിരുന്നപ്പോൾ പകലെല്ലാം വായനയ്ക്കും
വരയ്ക്കുമായി നീക്കിവെക്കാൻ പറ്റി".
കാർട്ടൂണിസ്റ്റുകൾ ആളുകളെ നിരന്തരമായി നിരീക്ഷിക്കേണ്ടതുണ്ട്. പല വാക്കുകൾക്കും കാഴ്ചകൾക്കും കാലത്തിനനുസരിച്ച് അർത്ഥവ്യത്യാസമുണ്ടാകുന്നു. ഉദാഹരണത്തിന്, നോട്ടെണ്ണൽ യന്ത്രം,ചാണകം, ഏറ്റവുമൊടുവിൽ, ബിരിയാണിച്ചെമ്പ്..... അവയ്ക്കെല്ലാം പഴയ അർത്ഥങ്ങളല്ല, ഇന്നുള്ളത്.
കാർട്ടൂണിസ്റ്റുകൾ അവയെല്ലം സ്വാംശീകരിക്കേണ്ടതുണ്ട്.
കാർട്ടൂണുകളിലെ വിമർശനങ്ങളോടുള്ള അസഹിഷ്ണുത തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും രൂക്ഷമാകാറുണ്ട്. അങ്ങനെ, ആരോ പരാതിപ്പെട്ട്, തന്റെ ഫേസ് ബുക്ക് അക്കൗണ്ട് പോലും കുറച്ചുകാലത്തേക്ക് ബ്ളോക്കാക്കിയിട്ടുണ്ടന്ന് കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
കാലാതീതമായി നിൽക്കുന്ന കാർട്ടൂണുകൾ എന്നും ഓർക്കപ്പെടും. ശങ്കർ കോൺഗ്രസിനെക്കുറിച്ച് വരച്ച കാർട്ടൂണുകൾ അടുത്തിലെ കായംകുളത്തെ ശങ്കേഴ്സ് ഗാലറിയിൽ കണ്ടപ്പോൾ,അത് ബോദ്ധ്യപ്പെട്ടു.
രാഷ്ട്രീയാതിപ്രസരം കാരണം സത്യത്തെ തലനാരിഴകീറി പരിശോധിക്കാൻ ഇപ്പോൾ ഒരു മാദ്ധ്യമത്തിനും സാദ്ധ്യമല്ല. അതുകൊണ്ടു തന്നെ, കാർട്ടൂണിസ്റ്റ് യേശുദാസൻ സംഭാഷണമെഴുതിയ 'പഞ്ചവടിപ്പാലം' പോലുള്ള നർമ്മപ്രധാനമായ രാഷ്ട്രീയ സിനിമകൾ ഇപ്പോൾ ഉണ്ടാകുന്നില്ല. സാമൂഹികാന്തരീക്ഷത്തിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ വാൾമുനകൾക്കിടയിലൂടെ നൂഴ്ന്നുപോയി, നല്ല നർമ്മം കണ്ടെത്തുക പ്രയാസമാണ്.
എളുപ്പം നർമ്മം പറയാൻ ട്രോളർമാർ സിനിമയെന്ന കൊമ്പിൽ ചാരി നിൽക്കുകയാണ് ചെയ്യുന്നത്. കൃത്യസമയത്ത് മിന്നൽ പോലെ വന്ന് , മിനിമം ഡയലോഗുകളിൽ അവർ സൃഷ്ടിക്കുന്ന ട്രോളുകളിൽ നിന്ന് കാർട്ടൂണിസ്റ്റുകൾക്ക് പാഠങ്ങൾ പഠിക്കാനുണ്ട്.
കുഞ്ചൻ നമ്പ്യാരുടെ കാലം മുതൽ തുടങ്ങിയ ഹാസ്യത്തിന്റെ രസച്ചരടാണ് കാർട്ടൂണുകളിലെത്തി നിൽക്കുന്നതെന്നും കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഒരു ലക്ഷത്തിലേറെ കാരിക്കേച്ചറുകളിലൂടെ റെക്കാർഡ് സൃഷ്ടിച്ച സജ്ജീവ് ബാലകൃഷ്ണൻ കൊച്ചിയിൽ ഇൻകം ടാക്സ് ജോയിൻ്റ് കമ്മീഷ്ണറാണ്. തൻ്റെ രൂപത്തെ ആത്മഹാസത്തിലൂടെ അദ്ദേഹം വിവരിക്കുന്നതിങ്ങനെ;fatoonist;heaviest caricaturist.
ഏഴാം ക്ളാസിൽ മദ്രാസിലെ ശന്തനൂസ് ചിത്രവിദ്യാലയത്തിൽ ആറുമാസം ദൈഘ്യമുള്ള പോസ്റ്റൽ ചിത്രകലാക്ളാസിൽ ചേർന്നുകൊണ്ടായിരുന്നു വരയിൽ തുടക്കം കുറിച്ചത്.
അഞ്ചാം ക്ളാസു മുതൽ ‘ദി ഇന്ത്യൻ എക്സ്പ്രസ്‘ പത്രത്തിലെ വാർത്തകൾ വായിച്ച് അർത്ഥം പറയണമെന്ന് അച്ഛൻ നിഷ്കർഷിച്ചു. എട്ടാം ക്ളാസ് ആയതോടെ മൂന്ന് എഡിറ്റോറിയലും സെൻട്രൽ സ്പ്രെഡ് ലേഖനവും വായിച്ച് അർത്ഥം പറയാവുന്ന നിലയിലെത്തി. അത് ഭാഷാനൈപുണ്യം കൂട്ടുകയും രാഷ്ട്രീയാവബോധമുണ്ടാക്കുകയും ചെയ്തു. ബിരുദത്തിന് പഠിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രാഷ്ട്രീയ പ്രബുദ്ധതയുള്ള,വളരെ സജീവമായ കാമ്പസായിരുന്നു. കാർട്ടൂണിന് രണ്ടു തവണ സർവ്വകലാശാലാ യുവജനോത്സവത്തിൽ രണ്ടാം സമ്മാനം കിട്ടി.
അക്കാലത്ത് കേരളത്തിന് പുറത്തുള്ള തൂലികാസുഹൃത്തുക്കൾ ‘ദ ടൈംസ് ഓഫ് ഇന്ത്യ’ ദിനപ്പത്രത്തിലെ ആർ. കെ ലക്ഷ്മണിൻ്റെ ‘ You said it’ പോക്കറ്റ് കാർട്ടൂൺ അയച്ചുതരുമായിരുന്നു. അബു എബ്രഹാമിൻ്റെ കാർട്ടൂൺ സ്ട്രിപ്പും ആകർഷിച്ചു. അതിലെ സ്ഥിരം കഥാപാത്രങ്ങൾ ജഗ്ജ്ജീവൻ റാമിനേയും ചരൺ സിങ്ങിനേയും പോലെയാണിരുന്നത്. വളരെക്കുറഞ്ഞ വരകൾ.
ഓ.വി വിജയന്റേയും ‘ബ്ളിറ്റ്സി'ലേയും കാർട്ടൂണുകളും ഇഷ്ടമായി.
അരവിന്ദൻ്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവു'മാണ് ഏറെ ആകർഷിച്ച കാർട്ടൂൺ പരമ്പര. അതിലെ കഥാപാത്രങ്ങൾ ചാലക്കുടിക്കടുത്ത സ്വന്തം ഗ്രാമമായ പരിയാരത്തെ സാധാരണ നാട്ടുകാരെ അനുസ്മരിപ്പിച്ചു.
ഏതെങ്കിലും പത്രത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റാകുക എന്നതായിരുന്നു, അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം.പക്ഷേ, കോട്ടയത്തെ ‘മ' വാരികകളിലേക്ക് അയച്ച കാർട്ടൂണുകളിൽ ഭൂരിപക്ഷവും തിരികെക്കിട്ടി. അന്ന് വരകൾ കൂടുതലായിരുന്നു;കൈയക്ഷരം മോശവും.
പതിനെട്ടാം വയസ്സിൽ സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു അച്ഛൻ്റെ ഉപദേശം. അന്ന് നാട്ടിലുള്ള പലരും തിരക്കഥയെഴുതും. അങ്ങനെ, അതിൽ ചില ശ്രമങ്ങൾ നടത്തിയെങ്കിലും തുടർന്നില്ല.
1988ൽ, ഇരുപത്തിയഞ്ചാം വയസിൽ ഇംകം ടാക്സ് വകുപ്പിൽ ജോലി കിട്ടി. അതോടെ രാഷ്ട്രീയ കാർട്ടൂണുകൾ വരയ്ക്കുന്നത് അപകടകരമായി. അങ്ങനെ, കാരിക്കേച്ചറിലേക്ക് തിരിഞ്ഞു. അതിനെ മേലുദ്യോഗസ്ഥരടക്കം എല്ലാവരും പ്രോൽസാഹിപ്പിച്ചു. അതിന് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
കാരിക്കേച്ചറുകൾ വരയ്ക്കുന്നത് പുതിയ ബന്ധങ്ങൾ ഉണ്ടാക്കി. 2014 മുതൽ ഡൽഹി ഇൻ്റർനാഷണൽ ട്രേഡ് ഫെയറിൽ എല്ലാവവർഷവും നവംബർ മുതൽ രണ്ടാഴ്ചക്കാലം കാരിക്കേച്ചർ വരയ്ക്കാൻ പോകുന്നുണ്ട്. വ്യത്യസ്ത രൂപഭാവങ്ങളുള്ള മനുഷ്യരുടെ ചിത്രങ്ങൾ. തങ്ങളുടെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നതും ഫോട്ടോയിലെപ്പോലെ റിയലിസ്റ്റായിരിക്കുന്നവയുമാകണം കാരിക്കേച്ചറുകളെന്നാണു സ്ത്രീകൾക്ക് പൊതുവായുള്ള ധാരണ.
ഭാവം പ്രകടിപ്പിക്കുന്ന ഫീച്ചറുകളുള്ള വളരെക്കുറച്ച് പേരേയുള്ളൂ. അവരുടെ പ്രത്യേകതകൾ പെരുപ്പിച്ച് കാരിക്കേച്ചറുകൾ വരയ്ക്കാൻ പറ്റും. ബാക്കിയെല്ലാം,സത്യത്തിൽ,സ്കെച്ചുകളാണ് .
രാഷ്ട്രീയ കാർട്ടൂണുകൾ ബൗദ്ധികരചനകളാണ്. അതിന് ചരിത്രബോധവും രാഷ്ട്രീയാവബോധവും ആവശ്യമാണ്. അത് വളരെയധികം വെല്ലുവിളികൾ നിറഞ്ഞതാണ്. രാഷ്ട്രീയ കാർട്ടൂണിസ്റ്റുകൾക്ക് വേണ്ട ഭാവുകത്വവും അറിവും ഫലിതബോധവുമൊക്കെയുള്ളവരാണ് ഇപ്പോഴത്തെ ട്രോളർമാർ. അസാധാരണമായ പ്രതികരണങ്ങളാണ് അവയുണ്ടാക്കുന്നത്. അത് വളരെ പോസിറ്റീവാണ്. ട്രോളർമാർക്ക് വരയ്ക്കാൻ കൂടി കഴിയുമായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ കാർട്ടൂണിസ്റ്റുകളെ അവർ വെല്ലുമായിരുന്നു.
പരമ്പരാഗത മാദ്ധ്യമങ്ങളിൽ ഇപ്പോൾ രാഷ്ട്രീയ കാർട്ടൂണുകൾക്ക് പ്രാധാന്യം തീരെ കുറഞ്ഞുവരുകയാണ്. ജി.ആർ.സന്തോഷ് കുമാർ , സുനിൽ (സുനിൽ നമ്പൂതിരി) തുടങ്ങി അതി ശക്തമായ രാഷ്ട്രീയ കാർട്ടൂണകൾ വരയ്ക്കുന്നവർ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലാണുള്ളത്.
ആത്മഹാസങ്ങളാന്ന് കാർട്ടൂണുകൾ. ഉള്ളിലേക്കു തന്നെ നോക്കി ചിരിക്കലാണത്. നമ്മുടെ ഈഗോകളുടെ കാറ്റൂരിവിട്ട് , പ്രദർശിപ്പിക്കുകയാണ് കാരിക്കേച്ചറുകളിൽ ചെയ്യുന്നത്.
ഒന്ന്-രണ്ടു മിനിറ്റിനുള്ളിൽ വളരെ വേഗത്തിലാണ് കാരിക്കേച്ചറുകൾ വരയ്ക്കുക. ആദ്യം സംസാരത്തിലും ഈ വേഗതയുണ്ടായിരുന്നു. വരയിലെ സ്പീഡ് കുറയ്ക്കാൻ കഴിയുന്നില്ല. കുട്ടികളെ സന്തോഷിപ്പിക്കാനായാണ് വേഗത്തിൽ വരച്ചുതുടങ്ങിയത്.
വളരെകുറച്ച് വി. ഐ. പികളെ മാത്രമേ വരച്ചിട്ടുള്ളൂ. മമ്മൂട്ടി. മോഹൻലാൽ, നെടുമുടി വേണു തുടങ്ങി പത്തോളം പേരൊഴികെയുള്ളവരിൽ ഭൂരിപക്ഷവും അപരിചിതർ. ഐപാഡിൽ വരച്ച കാരിക്കേച്ചറുകളിൽ ഭൂരിപക്ഷവും കൈയ്യിലുണ്ട്. ഫേസ്ബുക്കിൽ ഏറെ സമയമെടുത്താണ് കുറിപ്പുകൾ എഴുതുക.
കാർട്ടൂൺ അക്കാദമിയുടെ കുട്ടികൾക്കായുള്ള ക്യാമ്പുകളിലൂടെ ഈ രംഗത്തേക്ക് ധാരാളം പേർ വരുന്നുണ്ടന്ന് സജീവ് ബാലകൃഷ്ണൻ പറഞ്ഞു. തൃക്കാരിയൂരിൽ നടന്ന ഒരു കാർട്ടൂൺ കാമ്പിൽ വെച്ചാണ് അക്കാലത്തെ പ്രമുഖ കാർട്ടൂണിസ്റ്റുകളായ സുകുമാർ,ടോംസ് തുടങ്ങിയ പ്രമുഖ കാർട്ടൂണിസ്റ്റുകളെയൊക്കെ താൻ കാണുന്നതും പരിചയപ്പെടുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനങ്ങളിലൂടെ കാർട്ടൂണിസ്റ്റുകൾ ഉണ്ടാകും.
ഡിജിറ്റൽ കാരിക്കേച്ചറിലുൾപ്പെടെ, കുട്ടികൾക്ക് ഇപ്പോൾ കാർട്ടൂൺ അക്കാദമി പരിശീലനം നൽകുന്നുണ്ട്. 60 കുട്ടികൾക്ക് സൗജന്യ കാർട്ടൂൺ ക്ളാസുകൾ നൽകിയി. അത് തുടരാനും ആലോചനയുണ്ടെന്ന് അക്കാദമിയുടെ വൈസ് ചെയർമാൻ കൂടിയായ സജ്ജീവ് ബാലകൃഷ്ണൻ .
"വിക്ടേഴ്സ് ചാനലിലൂടെ കുട്ടികളെ വര പഠിപ്പിക്കാനുള്ള എന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചിട്ടുണ്ട്".
ചൈന,ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അന്താരാഷ്ട്ര കാർട്ടൂൺ മത്സരങ്ങൾ നടത്തുന്നുണ്ട്. വരയിൽ പുതുമയും അസാധാരണമായ ആശയങ്ങളുമുള്ള ഈ കാർട്ടൂണുകൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ലഭ്യമാണ്.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. കാർട്ടൂണിസ്റ്റ് സനീഷ് ദിവാകരൻ, പത്മനാഭ മല്ല്യ, വിശ്വപ്രഭ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബ് ‘മീഡിയ വേവ്സ്’ ചാനലിലുണ്ട്