ഒരു ദുരന്തമാണ് കെ. ഗോവിന്ദൻകുട്ടിയുടെ മാദ്ധ്യമജീവിതത്തിൽ വഴിത്തിരിവായത്.
1977 നവംബര്‍ 4.
അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയും സംഘവും വടക്കു-കിഴക്കന് സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ,അത് റിപ്പോർട്ട് ചെയ്യാൻ ആകാശവാണി നിയോഗിച്ചത് ഡൽഹി വാർത്താവിഭാഗത്തിൽ റിപ്പോർട്ടറായ ഗോവിന്ദൻകുട്ടിയെയായിരുന്നു.ഒപ്പം, പി.ടി.ഐ പ്രത്യേക ലേഖകൻ എൻ.വി.ആർ സ്വാമിയുമുണ്ടായിരുന്നു.
ദേശായിയും മകനും ഉന്നത ഉദ്യോഗസ്ഥരുമടക്കം 24 പേരെയും കൊണ്ട് വൈകീട്ട് പാലം വിമാനത്താവളത്തിൽ നിന്ന് അസമിലെ ജോർഹട്ടിലേക്ക് പുറപ്പെട്ട,റഷ്യൻ നിർമ്മിതമായ പുഷ്പക് വിമാനം അവിടെയെത്തുന്നതിന് തൊട്ടുമുപ് ഒരു വയലിൽ തകർന്ന് വീണു.മൊറാർജി ദേശായി പരിക്കൊന്നും കൂടാതെ രക്ഷപെട്ടു;ഗോവിന്ദൻകുട്ടിയും. ക്യാപ്റ്റനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. കാന്തി ദേശായിക്കും പരിക്കേറ്റു.
"രാത്രി എട്ടോടെ ജോർഹട്ടിൽ വിമാനം ഇറക്കാൻ ക്യാപ്റ്റൻ ക്ളാരൻസ് ഡി.ലിമ ഒന്നിലധികം പ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ, പെട്ടെന്ന് താഴേക്ക് മൂക്കുകുത്തി വീണ്,ഒരു കുന്നിൻ ചെരിവിൽ ഇടിച്ചു നിന്നു.വീഴ്ചയിൽ മുൻഭാഗവും ഒരു ചിറകും വേർപെട്ടു.കോക്പിറ്റിൽ നിന്ന് വൈമാനികർ തെറിച്ചുപോയി. എന്റെ തല ഇടിച്ച് മുഴവന്നു.കണ്ണട തെറിച്ചുവീണു.ഇരുട്ടിൽ തുഴഞ്ഞ് മുന്നോട്ടാഞ്ഞപ്പോൾ ,എമർജൻസി വാതിലിലെത്തി ചെളിയിലേക്ക് എടുത്തുചാടി. അവിടെ ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരുന്ന ലിമയുടെ നെഞ്ചിൽ തടവാൻ പറഞ്ഞ്,പ്രധാനമന്ത്രിയെ നോക്കാനായി ഇൻ്റലിജൻസ് ബ്യൂറോ ജോയിൻ്റ് ഡയറക്ടർ ജോൺ ലാബോ പോയി.ഞാൻ യാന്ത്രികമായി അദ്ദേഹത്തിൻ്റെ നെഞ്ചിൽ അമർത്തിക്കൊണ്ടിരിക്കെ അസുഖകരമായ ഒരു ഒച്ചയോടെ ലിമ അന്ത്യശ്വാസം വലിച്ചു.
മലയാളിയായ കോ-പൈലറ്റ് മാത്യു സിറിയക്കും മരിച്ചു. പ്രധാനമന്ത്രിക്ക് പരിക്കൊന്നും പറ്റിയില്ല.എങ്ങും ഇരുട്ടായിരുന്നു. വിമാനം തകർന്നുവീണ ശബ്ദം കേട്ട്, വിളക്ക് തെളിച്ച്, ഗ്രാമീണരെത്തി. മുട്ടറ്റം ചെളിയുണ്ടായിരുന്നു.അവര് കൊണ്ടുവന്ന കയറ്റുകട്ടിലില് കയറ്റി മൊറാര്ജിയെ തൊട്ടടുത്തുള്ള ഒരു കുടിലിൽ ഇരുത്തി. വെപ്പ്പല്ല് തെറിച്ചുപോയതല്ലാതെ മറ്റു കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ,എല്ലുകൾ പൊട്ടിയ നിലയിൽ എടുത്തുകൊണ്ടുവന്ന മകൻ കാന്തിയുടെ കാര്യത്തിൽ അദ്ദേഹത്തിൻ ചെറിയ ആശങ്ക ഉണ്ടായിരുന്നു”.വ്യോമസേനയുടെ ആശുപത്രിയിലേക്കായിരുന്നു എല്ലാവരെയും കൊണ്ടുപോയത്.(ഗ്രാമത്തിൽ ഒരു സൈക്കിൾ പോലും ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുത്ത ഇന്ദ്രേശ്വർ ബറുവ,ലളിത് ബറുവ എന്നീ ഗ്രാമീണർക്ക് പിന്നീട് മൊറാർജി ദേശായി രണ്ടു സൈക്കിളുകൾ സമ്മാനമായി നൽകി).
ആ ദുരന്തവാർത്ത ഡൽഹിയിലെത്തിക്കുകയായിരുന്നു അടിയന്തര കർത്തവ്യം.എട്ടു കിലോമീറ്റർ അകലെ ഒരു കരസേനാകേന്ദ്രമുണ്ടെന്ന് ഗ്രാമീണർ പറഞ്ഞറിഞ്ഞു. “കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടിൽ ഞാനും സ്വാമിയും അങ്ങോട്ട് നടന്നു. നാട്ടുകാർ വഴികാട്ടികളായി.സൈനിക പോസ്റ്റിലെത്തിയപ്പോൾ,അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് മലയാളിയായ ഹവിൽദാർ മാത്യുവായിരുന്നു. “സ്വാമി കാര്യങ്ങൾ വിസ്തരിച്ച് പറഞ്ഞു.അദ്ദേഹം നല്കിയ ഒട്ടേറെ നമ്പറുകളിലേക്ക് ട്രങ്ക് കാളുകള് ബുക്ക് ചെയ്തു.ഞാന് ഒരൊറ്റ നമ്പർ മാത്രമായിരുന്നു നൽകിയത്.അതായിരുന്നു ആദ്യം കിട്ടിയത്.അപ്പോള് സമയം രാത്രി പത്തേ മുക്കാല് കഴിഞ്ഞിരുന്നു.ഡല്ഹി ന്യൂസ് റൂമില് വിളിച്ച്, ന്യൂസ് എഡിറ്റർ പ്രഭാകർ മിശ്രയെ ആ ദുരന്തവാര്ത്ത അറിയിച്ചു.11 മണിയുടെ ഇംഗ്ലീഷ് ബുള്ളറ്റിനിലൂടെ ലോകം ആ വാര്ത്ത അറിഞ്ഞു”.
സ്കൂപ്പ് കൈവിട്ടുപോയ സങ്കടവും രോഷവുമായി എന്തൊക്കെയോ പുലമ്പിക്കൊണ്ട് സാമി ഫോൺ കിട്ടാന്വീണ്ടും ശ്രമിച്ചു.പക്ഷേ,അഞ്ചാറു മിനിറ്റ് കഴിഞ്ഞപ്പോൽ അത് നിശബ്ദമായി.ഏറെക്കഴിഞ്ഞ് അദ്ദേഹം ഡൽഹി ഓഫീസിൽ വാർത്ത വിളിച്ചുപറയാൻ തുടങ്ങവെ അവർ പറഞ്ഞു;ഞങ്ങൾ ആകാശവാണിയെ ഉദ്ധരിച്ച് വാർത്ത കൊടുത്തിട്ട് കുറെ നേരമായി.
-ചരിത്രത്തില് ഇടം നേടിയ ആ ന്യൂസ്ബ്രേക്ക് ,ഗോവിന്ദൻകുട്ടിക്ക് കിട്ടിയത് ,ജീവൻ നഷ്ടപ്പെടാത്തതു കൊണ്ടുമാത്രമായിരുന്നില്ല. “എല്ലാം ആകസ്മികം.ആ ദുരന്തവാർത്ത ആദ്യം ലോകത്തെ അറിയിക്കായത് അനുകൂലസാഹചര്യങ്ങൾ തുണച്ചതുകൊണ്ടായിരുന്നു.അന്ന്,ഞാൻ ചെളിയില് വീണുകിടന്നിരുന്നുവെങ്കിലോ,മാത്യു സന്മനസ് കാടിയിരുന്നില്ലെങ്കിലോ..”
ഒരു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ഡൽഹിയിൽ തിരിച്ചെത്തി.”മരിക്കാതിരുന്നതിൻ അനുമോദനം പറയാൻ കുറെപ്പേർ വിമാനത്താവളത്തിൽ തിങ്ങിക്കൂടിയിരുന്നു.ഇനിയും മരിച്ചിട്ടില്ലാത്തതിൻ്റെ സന്തോഷം പങ്കുവയ്ക്കാൻ അവസരം നൽകാതെ ന്യൂസ് ഡയറക്ടർ എസ്.സി ഭട്ട് എന്നെ ഓഫീസിലേക്ക് കടത്തിക്കൊണ്ടുപോയി.ദൂരദർശൻ്റെ ന്യൂസ് സ്റ്റുഡിയോയിൽ ,വാർത്താബുള്ളറ്റിനിൽ തൽസമയ സംപ്രേഷണത്തിൽ,വിമാനാപകടത്തെക്കുറിച്ചുള്ള പ്രതിമ പുരിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി”.
പിന്നെ റേഡിയോയിലും മറ്റും അഭിമുഖങ്ങൾ,ആഖ്യാനങ്ങൾ.ആ വാര്ത്ത കെ. ഗോവിന്ദൻ കുട്ടിയെ ദേശീയമാദ്ധ്യമരംഗത്ത് ശ്രദ്ധേയനാക്കി.അങ്ങനെയാണ് സുഹൃത്തായ ദി ഇന്ത്യന് എക്സ്പ്രസിന്റെ കേരളത്തിലെ ചീഫ് എസ്.കെ അനന്തരാമന് അദ്ദേഹത്തെ ആ പത്രത്തിലേക്ക് ക്ഷണിക്കുന്നത്. പത്രത്തിൻ്റെ ദക്ഷിണേന്ത്യയിലെ ഒരേയൊരു സ്പെഷ്യൽ കറസ്പോണ്ടൻ്റായി അദ്ദേഹം തിരുവനന്തപുരത്ത് ജോലിചെയ്യുന്ന കാലത്ത് ആകാശവാണിയുടെ ‘സ്പോട്ലൈറ്റ്’ പരിപാടിയിൽ അദ്ദേഹത്തെക്കൊണ്ട് ഗോവിന്ദൻകുട്ടി സ്ക്രിപ്റ്റുകൾ എഴുതിച്ചിരുന്നു. “കുറഞ്ഞ വാക്കുകളിൽ നർമ്മം ചാലിച്ചെഴുതിയിരുന്ന അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ വായിക്കാനും കേൾക്കാനും ഒരുപോലെ ഇമ്പമായിരുന്നു.രണ്ട് വിരൽകൊണ്ട് അതിവേഗമായിരുന്നു ടൈപ്റൈറ്ററിൽ, മണി-മണി പോലത്തെ ഇംഗ്ളീഷിൽ അദ്ദേഹം റിപ്പോർട്ടുകൾ അടിച്ചിരുന്നത്.മുഖ്യ പത്രാധിപന്മാരായി വന്ന പലരെക്കാളും ആ സ്ഥാനത്തിൻ അർഹനായിരുന്നു, അദ്ദേഹം. പക്ഷേ, ഫോർട്ട്കൊച്ചി കൽവത്തിയിലെ മീൻ മണക്കുന്ന ഓഫീസായിരുന്നു അദ്ദേഹത്തിനു പഥ്യം ”.
സർക്കാർ ജോലി ഉപേക്ഷിച്ച്, ഒട്ടും സുരക്ഷിതമല്ലാത്ത പത്രപ്രവർത്തനരംഗം തെരഞ്ഞെടുക്കുന്നതിൽ സഹപ്രവർത്തകർക്കുള്ള ആശങ്ക അനന്തരാമനെ അറിയിച്ചു. “തന്നെ പുറത്താക്കിയിട്ടേ അവർ ഗോവിന്ദൻകുട്ടിയെ പുറത്താക്കൂ എന്ന് അദ്ദേഹം പറഞ്ഞു.ആ വാക്കിൻ്റെ,അതിൻ്റെ മാത്രം ബലത്തിലാണു ഞാൻ ജോലി രാജിവച്ചത്”.
1970ൽ കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ ഉദ്യോഗസ്ഥനായി, ഡൽഹി പ്രസ് ഇർഫർമേഷൻ ബ്യൂറോയിൽ നിന്നായിരുന്നു കെ. ഗോവിന്ദൻകുട്ടിയുടെ തുടക്കം. അധികം വൈകാതെ തന്നെ കോഴിക്കോട് ആകാശവാണി വാര്ത്താവിഭാഗത്തില് സബ് എഡിറ്ററായി എത്തി.ഹ്രസ്വമെങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ളതാണ് അദ്ദേഹത്തിൻ്റെ ആകാശവാണിക്കാലം.അത് 1979 വരെയെ നീണ്ടുനിന്നുള്ളൂ.
ഒരു ഫ്രഞ്ച് പാതിരിയുടെ ഉടമസ്ഥതയിലായിരുന്ന പഴയ കെട്ടിടത്തിലായിരുന്നു, കോഴിക്കോട്ടെ ആകാശവാണി.പഴമയുടെ അവശിഷ്ടമായി കൈകൊണ്ട് പങ്ക വലിക്കുന്നതിന് സ്ഥാപിച്ചിരുന്ന ഒരു കപ്പി മുറിയിലുണ്ടായിരുന്നു.
“പത്രപ്രവര്ത്തനത്തില് എനിക്ക് മുന്പരിചയമോ പരീശീലനമോ ഉണ്ടായിരുന്നില്ല”.അക്കാലത്ത് പെരുന്ന കെ.എന്‍.നായർ , പി.സി.സി.രാജ ,ഡി.പ്രതാപചന്ദ്രൻ എന്നിവർ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർമാരായിരുന്നു ; പി.ചന്ദ്രശേഖരന് കറസ്പോണ്ടന്റും. "കേരളത്തിലെ കോണ്ഗ്രസിന്റെ ചരിത്രമാദ്യമായി ആധികാരികമായി എഴുതിയ പെരുന്ന, കെ.കരുണാകരനോടൊപ്പം ,തേക്കിൻകാട് മൈതാനത്ത് പോസ്റ്ററൊട്ടിച്ചുനടന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയയാളാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്,നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരത്ത് പ്രകടനം നടത്തിയതിന് ജി.രവീന്ദ്ര വർമ്മയ്ക്കൊപ്പം അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്”. പിന്നീട്, ദീനബന്ധുവിൻ്റെ എഡിറ്ററായി മാധ്യമരംഗത്തെത്തിയ അദ്ദേഹം ആ സംഭവങ്ങളൊക്കെ സംഭാഷണങ്ങളിൽ വിവരിക്കുമായിരുന്നു.
നിലീന എബ്രഹാമുമായി ചേർന്ന് കുറെ ബംഗാളി നോവലുകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത പ്രതാപചന്ദ്രൻ അതിവിദഗ്ദ്ധനായ,ധിഷണാശാലിയായ എഡിറ്ററായിരുന്നു.“എനിക്കൊരു ഗുരുവുണ്ടെങ്കിൽ,അത് അദ്ദേഹമാണ്.അദ്ദേഹം കോപ്പിയിൽ ഒന്ന് കോറിയാൽ,എഴുതിയ വാക്ക് പൊന്നാകുമെന്ന് ഞാൻ പറയുമായിരുന്നു”. അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ അദ്ദേഹത്തെ സെൻസർ ഓഫീസറായി നിയമിച്ചു.അപ്പോഴും ആകാശവാണിയിൽ തന്നെയായിരുന്നു,ഓഫീസ്. നാൽപ്പത്തിരണ്ടാം വയസ്സിൽ, പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് പ്രതാപചന്ദ്രൻ അന്തരിച്ചു. വലിയ ആഘാതമായിരുന്നു,അത്. “ഞാൻ ആദ്യം എഴുതിയ മരണക്കുറിപ്പ് ,ഞാൻ കണ്ട ഏറ്റവും നല്ല ആ കോപ്പി എഡിറ്ററെക്കുറിച്ചായിരുന്നു”. അന്ന് എ.പി അച്യുതൻകുട്ടി, ജയലക്ഷ്മി തുടങ്ങിയവർ വാർത്താവായനക്കാരായിരുന്നു.“ചില സന്ദർഭങ്ങളിൽ രാജയും ഞാനും വാർത്ത വായിച്ചിരുന്നു''.
കോഴിക്കോട് നിന്ന് ഗോവിന്ദൻകുട്ടി ഐസ്വാളിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. “പേടിച്ചുവിറച്ച്, എന്റെ ആദ്യ വിമാനയാത്ര അങ്ങോട്ടേയ്ക്കായിരുന്നു-കൊൽക്കത്തയിൽ നിന്ന് സിൽച്ചർ വഴി.അവിടെ, ആകാശവാണിയുടെ ന്യൂസ് യൂണിറ്റ് തുടങ്ങുന്നത് ഞാനാണ് .ഭാഷ അറിയാത്ത എന്നെ സഹായിക്കാൻ മിസോ യുവതികളുണ്ടായിരുന്നു”.
പട്ടിയിറച്ചി തിന്നുന്ന ആ നാട്ടിലെത്തിയ , ശുദ്ധ വെജിറ്റേറിയനായ ഗോവിന്ദൻകുട്ടിയോട് സഹപ്രവർത്തകയായ പെൺകുട്ടി പറഞ്ഞു;“എനിക്ക് ഏറ്റവുമിഷ്ടം ആനയിറച്ചിയാണ്. അസമിൽ നിന്ന് ,കറുത്ത് ഉരുണ്ട്,വലിയ പന്തുപോലെ അത് വരും”.
പിന്നെ,മിസോറാമിൽ നിന്ന് തിരുവനന്തപുരത്ത് അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായെത്തി.“അന്ന്, സ്റ്റാഫ് അനൗൺസറായിരുന്ന പി.പത്മരാജൻ വാർത്ത വായിച്ചിരുന്നു.തെളിച്ചമുള്ള ശബ്ദവും സ്ഫുടമായ ഉച്ചാരണവുമുണ്ടായിരുന്നു,സുന്ദരനായ അദ്ദേഹത്തിന്”.അവിടെ നിന്നായിരുന്നുഗോവിന്ദൻകുട്ടി ഡൽഹിയിൽ എത്തിയത്.
1979 മാർച്ച് 22ന് അദ്ദേഹം ആകാശവാണി വിട്ട്,ഇന്ത്യൻ എക്സ്പ്രസിന്റെ ഡൽഹി ബ്യൂറോയിൽ ചേർന്നു - റോവിങ്ങ് കറസ്പോണ്ടന്റായി. അന്ന് എസ്. മുൾഗാവ്ക്കറായിരുന്നു പത്രാധിപർ.മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഇംഗ്ലീഷ് മാദ്ധ്യമപ്രവര്ത്തനം തുടങ്ങുന്നതങ്ങനെ.പിന്നെ ഫൈനാന്ഷ്യല് എക്സ്പ്രസ്, ഇന്ത്യ ടുഡേ,ദ പയനീയര് പത്രങ്ങളിലും അദ്ദേഹം പ്രവര്ത്തിച്ചു.
ഇന്ത്യാചരിത്രത്തിലെ അവിസ്മരണീയമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു, ഇന്ത്യൻ എക്സ്പ്രസിലെ തുടക്കം.ആദ്യ ദിവസം പാർലമെൻ്റിൽ എത്തിയപ്പോൾ ഇരു സഭകളിലും ലോക് നായക് ജയപ്രകാശ് നാരായണൻ ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ചരമോപചരപ്രസംഗങ്ങൾ നടക്കുകയായിരുന്നു.കോൺഗ്രസിനെ പുറത്താക്കി അധികാരത്തിൽ വന്ന ജനതാപാർട്ടിയുടെ മുഖ്യ ശില്പിയായ ജയപ്രകാശ് നാരായണൻ അടിയന്തരാവസ്ഥയിലെ ജയിൽവാസത്തെത്തുടർന്ന് വൃക്കരോഗത്തിന് ചികിൽസയിലായിരുന്നു.മുംബൈയിലെ ഒരു ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചെവെന്ന വാർത്ത എത്തിയിട്ട് അധിക നേരമായിരുന്നില്ല.പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ ശബ്ദമിടറിയതായി തോന്നി.അപ്പോൾ പ്രസ് ഗാലറിയിൽ നിന്ന് ആകാശവാണിയിലെ സീനിയർ സഹപ്രവർത്തകനായിരുന്ന കെ.എസ് ഛെത്രി അസ്വസ്ഥനായി പുറത്തേക്ക് പോയി.പിന്നാലെ പുറത്തേക്കിറങ്ങിയ പത്രലേഖകരിലാരോ അടക്കം പറഞ്ഞു;ജെ.പി മരിച്ചിട്ടില്ല!
അപ്പോഴേക്കും പാർലമെൻ്റ് അനുശോചനം നടത്തി പിരിഞ്ഞു.ആ വാർത്ത വന്ന വഴി ദുരൂഹമായിരുന്നു. ജെസ് ലോക് ആശുപത്രിയിൽ നിന്ന് എങ്ങനെ തെറ്റായ ഈ വാർത്ത വന്നു അന്ന് ആർക്കും മനസ്സിലായില്ല.
ആകാശവാണിയിലായിരിക്കെ, 1978ൽ പട്നയിൽ മൂന്നാഴ്ച താമസിച്ച് ജെ.പിയുടെ ആരോഗ്യനില ഗോവിന്ദൻകുട്ടി റിപ്പോർട്ട് ചെയ്തിരുന്നു.അന്ന് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മണിക്കൂറുകൾ നീണ്ട ഡയാലിസിസിലൂടെ ജീവൻ നിലനിർത്തിപ്പോരുകയായിരുന്നു ,അദ്ദേഹം. അവിടെച്ചെന്നപ്പോൾ,ജെ.പിയുടെ വിശ്വസ്ഥനായ സഹായിയെ പരിചയപ്പെട്ടു-മാന്നാർകാരനായ മാത്യു. “ഡോ. സി.പി താക്കൂറിനോടൊപ്പം ദിവസം മൂന്നുനേരമെങ്കിലും ഞാൻ അദ്ദേഹത്തെ കാണുമായിരുന്നു. മണിക്കൂറുകൾ നീണ്ട ഡയാലിസിസിനിടയിലും ഏറെ വിലപ്പെട്ട രോഗിയെ നോക്കിനിൽക്കാൻ മാത്യു എന്നെ കൂട്ടിക്കൊണ്ടുപോയി”.
ദേശീയ,സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒട്ടേറെ വാർത്തകൾ മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന ഗോവിന്ദൻ കുട്ടിയുടെ പത്രജീവിതത്തിലുണ്ട്.അതിലൊന്ന് കിട്ടിയത് തികച്ചും യാദൃച്ഛികമായി. അന്ന് എസ്.എഫ്.ഐ നേതാവായിരുന്ന എൻ.പി ചെക്കുട്ടി ഒരു സമ്മേളനത്തിൽ പങ്കേടുക്കാൻ ഡൽഹിയിലെത്തി. “ ഞാൻ ദേശാഭിമാനി ബ്യൂറോയിലിരിക്കുമ്പോൾ അവിടെയെത്തിയ അദ്ദേഹം ഒരു പുസ്തകത്തിൻ്റെ അന്വേഷണത്തിലായിരുന്നു.അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും ന്യായീകരിച്ച്,രണ്ട് റഷ്യൻ ചരിത്രകാരന്മാർ എഴുതിയ പുസ്തകം സി.പി.ഐയുടെ പ്രസിദ്ധീകരണശാലയായ പീപ്പിൾസ് പബ്ളിഷിങ്ങ് ഹൗസായിരുന്നു ഇറക്കിയത്.സി.പി.ഐ നയം മാറ്റി,ഇന്ദിരയെ തള്ളിക്കളഞ്ഞ സമയമായിരുന്നു,അത്.അതിനാൽ പുസ്തകം അവർ പിൻവലിച്ചെന്ന സംശയവും ചെക്കുട്ടിക്കുണ്ടായിരുന്നു”.
അജയ് ഭവനിലും ന്യൂ ഏജിലും തെരഞ്ഞ് ആ പുസ്തകം ഗോവിന്ദൻകുട്ടി കണ്ടെടുത്തു. പുസ്തകത്തിൻ്റെ വിൽപ്പന നിർത്തിയതായി പ്രസിദ്ധീകരണശാലയിൽ അന്വേഷിച്ച് ഉറപ്പു വരുത്തി.’സി.പി.ഐ ഇന്ദിരാസ്തുതി പിൻവലിക്കുന്നു’ എന്ന ഒന്നാം പേജ് വാർത്ത പത്രത്തിൽ വന്നപ്പോൾ മാത്രമായിരുന്നുപാർട്ടിക്കാർക്ക് കാര്യം പിടികിട്ടിയത്. “അടിയന്തരാവസ്ഥയിൽ ജോലിപോയി നാടുവിടേണ്ടിവന്ന പത്രാധിപർക്ക് ആ റിപ്പോർട്ട് ഏറെ ഇഷ്ടമായി.എഡിറ്റോറിയൽ യോഗത്തിൽ അദ്ദേഹം എന്നെ അഭിനന്ദിച്ചു”.
സി.പി.ഐ, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് പോകുന്നതിനെ പാർട്ടി ചെയർമാൻ എസ്.എ ഡാങ്കെയും കെ.കല്യാണസുന്ദരവും എതിർത്തു. മുംബൈയിലായിരുന്ന ചെയർമാൻ പാർട്ടി ജനറൽ സെക്രടറിയുടെ നിലപാടുകളെ തള്ളി,ഇന്ദിരാഗാന്ധിയെ പിന്തുണച്ചുകൊണ്ട് പ്രസ്താവനകളിറക്കി നേതൃത്വത്തെ വെട്ടിലാക്കി.ആർ.കെ ഗാർഗ്ഗും മൊഹിത് സെന്നും ഡാങ്കെ പക്ഷത്തായിരുന്നു.അന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രടറിയായിരുന്ന കെ.ജി ശ്രീവാസ്തവയും ചെയർമാൻ്റെ ഒപ്പമായിരുന്നു.നിർണ്ണായകമായ ഒരു കേന്ദ്ര നിർവ്വാഹകസമിതി യോഗത്തിന് ഡാങ്കെ ഡൽഹിയിലെത്തി. ഒരു ബദൽ രേഖ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ നീക്കമെന്ന് സൂചന കിട്ടി.അതീവ രഹസ്യമായിരുന്നു ആ നീക്കം.പക്ഷേ,അത് ചോർത്തിക്കിട്ടാൻ ഇടയുണ്ടെന്ന് ശ്രീവാസ്തവയുമായും ഗാർഗ്ഗുമായും സംസാരിച്ചപ്പോൾ തോന്നി.അതോടെ ആവേശം കയറി.ആനന്ദ് ബസാർ പത്രികയുടെ ലേഖകൻ തരുൺ ഗാംഗുലിയും ഒപ്പമുണ്ടായിരുന്നു.
“ശ്രീവാസ്തവ ഞങ്ങളെ,ഡാങ്കെ താമസിക്കുന്ന ഹോട്ടലിലെത്തിച്ചു.ആളറിയാതിരിക്കാൻ വായ് മുഴുവൻ മൂടിക്കെട്ടിയായിരുന്നു അദ്ദേഹം വന്നത്”.ഡാങ്കെയ്ക്കൊപ്പം മകൾ റോസ ദേശ്പാണ്ടെയുമുണ്ടായിരുന്നു.അദ്ദേഹത്തിന് പേടിയൊന്നുമുള്ളതായി തോന്നിയില്ല. “ കാരണം,അദ്ദേഹത്തിന് നഷ്ടപ്പെടാൻ ചങ്ങലപോലും ഉണ്ടായിരുന്നില്ല.ഞങ്ങളുടെ ദുരുദ്ദേശ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ, അദ്ദേഹം ചിരിച്ചു”.ബദൽ രേഖ നൽകാൻ അദ്ദേഹം റോസയോട് ആംഗ്യം കാണിച്ചു.രേഖയുടെ രണ്ടു കോപ്പി കിട്ടി.അടുത്ത ദിവസം രണ്ടു പത്രങ്ങളിലും വലിയ പ്രാധാന്യത്തോടെ ഡാങ്കെയുടെ ബദൽ രേഖ അച്ചടിച്ചുവന്നു.
ബാക്കിയെല്ലാം ചരിത്രം.പാർട്ടി വിരുദ്ധപ്രവർത്തനത്തിൻ്റെ പേരിൽ ഡാങ്കെയും റോസയും പുറത്താക്കപ്പെട്ടു.പിന്നാലെ മൊഹിത് സെന്നും.
പാർട്ടി പരിപാടിയും ഭരണഘടനയും മാറ്റി എഴുതാൻ നേതൃത്വം നിയോഗിച്ചത് എൻ.ഇ ബലറാമിനെയായിരുന്നു.സന്യാസമുപേക്ഷിച്ച് കമ്യൂണിസ്റ്റായ അദ്ദേഹം അന്ന് രാജ്യസഭാംഗമായിരുന്നു.താമസം വിതൽഭാായ് പട്ടേൽ ഹൗസിൽ.കമ്യൂണിസത്തെ ജനാധിപത്യവൽക്കരിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.പക്ഷേ ,അദ്ദേഹമൊന്നും വിട്ടുപറഞ്ഞില്ലങ്കിലും വിടാതെ പിൻതുടർന്നു.ഉച്ചഭക്ഷണത്തിന് ശേഷം നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കെ, ഗോവിന്ദൻകുട്ടി വിഷയം വീണ്ടുമെടുത്തിട്ടു.പാർട്ടി അച്ചടക്കത്തിന്റെ പേരിൽ നടന്നുവരുന്ന കൊള്ളരുതായ്മകളെപ്പറ്റി പറഞ്ഞ്, ബലറാം ശബ്ദമുയർത്തി. “ കൈയ്യും കാലും വായുവിൽ എറിഞ്ഞുകൊണ്ട് അദ്ദേഹം ക്ഷുഭിതനായി.പാർട്ടി ജനറൽ സെക്രടറിയുടെ സ്വേച്ഛാധിപത്യത്തിൻ്റെ മറ്റൊരു പേരാണു ഡെമോക്രാറ്റിക് സെൻട്രലിസം.ഇതാണു വില്ലൻ.വെച്ചേക്കില്ലതിനെ. ഇതവസാനിപ്പിച്ചാലെ പാർട്ടിയിൽ പ്രാണവായു കടക്കൂ”.
ബലറാം സമർപ്പിച്ച പുതുക്കിയ പാർട്ടിപ്പരിപാടിയും ഭരണഘടനയും ചർച്ച ചെയ്യാൻ 1992 ഏപ്രിലിൽ ഹൈദരാബാദിൽ പാർട്ടി കോൺഗ്രസ് ചേർന്നപ്പോൾ,അവ സ്വീകരിക്കപ്പെട്ടില്ല.ഇന്ദ്രജിത് ഗുപ്തയ്ക്ക് പിന്നാലെ പുതിയ ജനറൽ സെക്രട്ടറിയാകുമെന്ന് കരുതിയിരുന്ന ബലറാം അനഭിമതനായി.1994 ജൂലൈയിൽ അദ്ദേഹം മരിച്ചു. രണ്ടു വർഷത്തിനുശേഷം എ.ബി ബർധൻ ജനറൽ സെക്രട്ടറിയായി.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച് ,1991ജൂൺ 21 ന് പി.വി നരസിംഹറാവു പ്രധാനമന്ത്രിയായി. രാഷ്ട്രീയം ഉപേക്ഷിച്ച് ഒതുങ്ങിക്കൂടിയിരുന്ന അദ്ദേഹം അതോടെ ഊർജ്ജസ്വലനായി.ആളിക്കത്തിയ വിവാദങ്ങളുടെ കാലമായിരുന്നു,അത്. അദ്ദേഹത്തിന് ഓഹരിദല്ലാൾ ഹർഷദ് മേത്ത ,ഒരു കോടി രൂപ കൈക്കൂലിയായി നൽകിയെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്ത്യൻ എക്സ്പ്രസിൽ വന്നത് പ്രകമ്പനം സൃഷ്ടിച്ചു. ഓഹരി കുംഭകോണത്തിൽ സാമ്പത്തിക തിരിമറിക്ക് കേസിൽ അകപ്പെട്ട അയാൾ അതിൽ നിന്ന് രക്ഷപെടാൻ ഒരുകോടി രൂപ , വ്യവസായിയായ ഒരു രാജ്യസഭാംഗത്തിനൊപ്പം , പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി, സ്യൂട്ട്കേസിലാക്കി റാവുവിനു നൽകി.അദ്ദേഹം അതിൽ തൊട്ട് അനുഗ്രഹിച്ചു എന്നായിരുന്നു വാത്ത.
-അത് എഴുതിയത് കെ.ഗോവിന്ദൻകുട്ടി.അന്ന് പത്രാധിപർ പ്രഭു ചാവ്ള. “ഇന്ത്യ ടുഡേയിൽ നിന്നുവന്ന അദ്ദേഹം ഭാരതീയ ജനതാപാർട്ടിക്കാരനായിരുന്നു.എല്ലാ നേതാക്കളുമായും അടുപ്പം പുലർത്തിയിരുന്ന അദ്ദേഹത്തിൻ നരസിംഹ രാവുവിനോട് ആദ്യം വലിയ അടുപ്പവും ആദരവുമായിരുന്നു.പിന്നെ എങ്ങനെയോ തെറ്റി”.ഒരു ഞായറാഴ്ച ന്യൂസ് റുമിലെത്തിയപ്പോൾ മുംബൈയിൽ നിന്ന് ചാവ്ള വിളിച്ചു-ഒരു കിടിലൻ വാർത്തയുമായി വരുന്നുണ്ട്.കാത്തിരിക്കണം.
“കേട്ടറിഞ്ഞ വിവരമായിരുന്നു,അത്.ആരോ പറഞ്ഞു;പ്രഭു കേട്ടു.ഞാൻ കഥയായി കൊരുത്തെടുത്തു.തന്നെത്തന്നെ നാണം കെടുത്താവുന്ന ഒരു നുണ,രാഷ്ട്രീയ ലാഭം ഉണ്ടാകാമെങ്കിൽ പോലും ഒരു എഡിറ്ററും തൻ്റെ പത്രത്തിൽ തള്ളിക്കേറ്റുകയില്ലല്ലോ.പ്രധാനമന്ത്രി പണപ്പെട്ടി തൊട്ടനുഗ്രഹിച്ചെന്ന് എഴുതിയാൽ വാർത്തയുടെ വിശ്വാസ്യത കുറയുമെന്ന് ഞാൻ വാദിച്ചെങ്കിലും മുംബൈയിലെ ഒരു പ്രമാണി നൽകിയ വാർത്ത സത്യം തന്നെയെന്ന് അദ്ദേഹം പറഞ്ഞു”.
രാജ്യത്തെ പിടിച്ചുലച്ച ആ വാർത്തയിൽ ബ്യൂറോ ചീഫായ ദേവ് സാഗർ സിങ്ങിനു സംശയമുണ്ടായി.പത്രാധിപർ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം ഗോവിന്ദൻകുട്ടിയോട് ചോദിച്ചു, “ഇതിനൊക്കെ വല്ല തെളിവുമുണ്ടോ?”. എല്ലാറ്റിൻ്റെയും വീഡിയോ റാം ജത് മലാനിയുടെ കൈയിലുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.വിവാദങ്ങൾ കത്തിപ്പടർന്നപ്പോഴും നരസിംഹറാവു മൗനം പാലിച്ചു. “എന്തിലും കുലുങ്ങാത്തയാളായിരുന്നു,റാവു.കൊടുങ്കാറ്റ് വരുമ്പോൾ,അതിനെ അതിൻ്റെ വഴിക്ക് അടിച്ചുപോകാൻ വിടുകയായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതതന്ത്രം”. ജത് മലാനിക്കൊപ്പം പത്രസമ്മേളനം നടത്തിയ ഹർഷദ് മേത്ത ആരോപണങ്ങൾ ആവർത്തിച്ചു.
പക്ഷേ,മേത്ത സ്യൂട്ട്കേസുമായി പോയ സമയത്ത് റാവു, പുറത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്ന വിശ്വസനീയമായ വിശദീകരണം പുറത്തുവന്നു.അപ്പോൾ ബ്യൂറോ ചീഫ് ഗോവിന്ദൻകുട്ടിയോട് ചോദിച്ചു, “നമ്മൾ കബളിപ്പിക്കപ്പെട്ടു;അല്ലേ?”
പക്ഷേ,അത് സമ്മതിയ്ക്കാൻ പത്രാധിപർ ഒരുക്കമല്ലായിരുന്നു. ‘നമ്മൾ മാത്രമല്ലല്ലോ,രാജ്യം മുഴുവൻ കബളിപ്പിക്കപ്പെട്ടില്ലേ?’ എന്നായിരുന്നു പ്രഭു ചാവ്ള ചോദിച്ചത്.
അക്കാലത്ത് താൻ ‘വാക്കുകൾ കൂട്ടിയെഴുതുന്ന കിടാവ്’ മാത്രമായിരുന്നുവെന്ന് ഗോവിന്ദൻ കുട്ടി ആത്മഹാസത്തോടെ ഒരു ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി പി.വി.നരസിംഹറാവുവുമായി ശത്രുതയിലായി ,തെരഞ്ഞെടുപ്പുകളെല്ലാം മാറ്റിവയ്ക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എൻ ശേഷൻ പുറത്തിറക്കി. ആ സമയത്തായിരുന്നു,അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ ഗോവിന്ദൻകുട്ടി നിയോഗിക്കപ്പെട്ടത്.“പ്രശ്നങ്ങളോട് ഓവർ റിയാക്ട് ചെയ്യുന്ന സ്വഭാവം.അധൃഷ്യൻ.ആർക്കും അങ്ങനെ സമീപിക്കാൻ കഴിയാത്ത വ്യക്തിത്വം.ആദ്യമായി കണ്ടപ്പോൾ എന്നെ അളക്കുന്ന മട്ടിലായിരുന്നു പെരുമാറ്റം”.
അദ്ദേഹത്തിന്, എന്തുകൊണ്ടോ,ഗോവിന്ദൻകുട്ടിയെ ഇഷ്ടമായി.തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് കൊടുക്കാത്തവരെയും ക്രമത്തിലധികം ചെലവാക്കുന്നവരെയും അയോഗ്യരാക്കാൻ അദ്ദേഹം നീക്കം നടത്തി. അതാത് സംസ്ഥാനങ്ങളിൽ സ്ഥിരമായി താമസിക്കുന്നവർക്ക് മാത്രമേ അവിടെനിന്ന് രാജ്യസഭാംഗങ്ങളാകാൻ പറ്റൂ എന്ന വ്യവസ്ഥയും അദ്ദേഹം കൊണ്ടുവന്നു. ഭരണാധികാരികളെയും രാഷ്ട്രീയ പാർട്ടികളെയും ശേഷന്റെ നടപടികൾ ചൊടിപ്പിച്ചു. എങ്കിലും ജനങ്ങളുടെ പിന്തുണ അദ്ദേഹത്തിനായിരുന്നു. അദ്ദേഹം കളം നിറഞ്ഞു നിൽക്കുമ്പോൾ, ഡൽഹിയിലെ പബ്ലിക്കേഷൻസ് അദ്ദേഹത്തിൻറെ ജീവചരിത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു കടുത്തുരുത്തിക്കാരൻ കെ. പി .ആർ നായർ ആയിരുന്നു അതിൻറെ ഉടമസ്ഥൻ'. പ്രസാധകൻ ശേഷനെ സമീപിച്ചപ്പോൾ തിരക്കിനിടയിൽ തനിക്ക് എഴുതാൻ കഴിയില്ലെന്നും ഗോവിന്ദൻകുട്ടിയെ ചുമതല ഏൽപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഔദ്യോഗിക വസതിയിൽ രാവിലെയും വൈകുന്നേരവും ദിവസം മൂന്നു-നാല് മണിക്കൂർ ശേഷൻ തന്റെ കഥ പറഞ്ഞു. നൂറോളം മണിക്കൂർ നീണ്ടുനിന്ന സംഭാഷണം ശബ്ദലേഖനം ചെയ്ത്, എഴുതിത്തുടങ്ങി."വീട്ടിൽ ചമ്രം പിടിച്ചിരുന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്.അദ്ദേഹത്തിന്റെ പൊട്ടിത്തെറികളും പൊട്ടിച്ചിരികളും ,മന്ത്രിമാരെ ഒതുക്കുന്ന രീതികളും കണ്ടു നിന്നു”.അങ്ങനെയാണ് ആ ജീവചരിത്രഗ്രന്ഥം (T.N.Seshan;An intimate story) എഴുതിയത്.
എല്ലാ പത്രങ്ങളിലും പുസ്തകത്തെക്കുറിച്ച് വാർത്ത വന്നു. പുസ്തകപ്രകാശനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു .ചന്ദ്രശേഖർ, ഇന്ദ്രജിത് ഗുപ്ത,എൽ. കെ അദ്വാനി തുടങ്ങിയവർ പ്രസംഗിക്കാമെന്ന് ഏറ്റു. പക്ഷേ, സമയമായപ്പോൾ അദ്വാനി ഒഴികെയുള്ളവർ പിൻവലിഞ്ഞു . പ്രകാശനത്തിന്റെ തലേന്ന് ചെന്നൈ ഹൈക്കോടതിയിൽ മുഖ്യമന്ത്രി ജയലളിത നൽകിയഹ ർജിയിൽ, പുസ്തകപ്രകാശനം നിരോധിച്ചു.തമിഴ്നാടിനെ താഴ്ത്തിക്കെട്ടുന്ന പരാമർശങ്ങൾ അതിൽ ഉണ്ടെന്നായിരുന്നു പരാതി.ആ ഹർജി ഹൈക്കോടതിയിലെ ഒരു ജഡ്ജി ഞായറാഴ്ച ദിവസം തന്റെ വസതിയിലാണ് കേട്ടത്.
പക്ഷേ, പുസ്തക പ്രകാശനത്തോടനുബന്ധിച്ചുള്ള ചർച്ചയുമായി മുന്നോട്ട് പോകാൻ തീരുമാനമായി.തെക്കൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് എത്തിയ അദ്വാനിയെ നേരിട്ട് കണ്ടു. ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ തന്റെ മേൽ സുഹൃത്തുക്കളുടെ സമ്മർദ്ദം ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.വരണം എന്ന് അദ്ദേഹത്തോട് അപേക്ഷിച്ചപ്പോൾ ചടങ്ങ് തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് താൻ അവിടെ എത്തിയിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.പ്രകാശനത്തിന് മുൻപ് തന്നെ പുസ്തകം കടകളിൽ എത്തിയിരുന്നു. പുസ്തകത്തിന്റെ കോപ്പികളുമായിട്ടായിരുന്നു പലരും എത്തിയത്. ചർച്ചയിൽ പുസ്തകഭാഗങ്ങൾ ഉദ്ധരിച്ച് പലരും സംസാരിച്ചു.ചടങ്ങിൽ സംസാരിച്ച അരുൺ ഷൂരി പറഞ്ഞു, “ഈ പുസ്തകത്തിനെതിരായ നീക്കം തകർക്കാൻ ഒറ്റ വഴിയേ ഉള്ളൂ- നിങ്ങളെല്ലാവരും പുസ്തകത്തിന്റെ ഓരോ കോപ്പി ഇന്ന് തന്നെ വാങ്ങുക”.
തമിഴ്നാട്ടിൽ പുസ്തകം വലിയ കോലാഹലം സൃഷ്ടിച്ചു .കരുണാനിധി, ഗോപാലസ്വാമി, ഇ. വി രാമസ്വാമിയുടെ ഭാര്യ തുടങ്ങിയവർ കോടതിയിലെത്തി.പുസ്തകത്തിന്റെ കോപ്പികൾ ചിലർ കത്തിച്ചു. ചെന്നൈയിൽ സന്ദർശനത്തിനെത്തിയ ടി.എൻ ശേഷന് പ്രതിഷേധം കാരണം പകൽ മുഴുവൻ വിമാനത്താവളത്തിൽ കാത്തിരുന്ന ശേഷം ഡൽഹിക്ക് മടങ്ങേണ്ടി വന്നു.ശേഷൻ അണ്ണാദുരൈയെ ആക്രമിച്ചു എന്നായിരുന്നു ദ്രാവിഡ പാർട്ടികളുടെ ആക്ഷേപം.വിപണിയിലുള്ള പുസ്തകം മുഴുവൻ പിൻവലിക്കാൻ ചില കോടതികൾ ഉത്തരവിട്ടു.അതോടെ, വിവാദ ഭാഗങ്ങൾ ഒഴിവാക്കി പുസ്തകം വീണ്ടും അച്ചടിച്ചു.“ആന്ധ്ര ഹൈക്കോടതിയിലായിരുന്നു ഏറ്റവും അവസാനം കേസ് ഉണ്ടായിരുന്നത്. അതിന്റെ വിധി വന്നപ്പോഴേക്കും എല്ലാവർക്കും പുസ്തകത്തിലുള്ള താല്പര്യം കുറഞ്ഞിരുന്നു”.
രാജീവ് വധം അന്വേഷിച്ച ജെയിൻ കമ്മീഷന് മുമ്പാകെ, പുസ്തകത്തിലെ ഒരു പരാമർശത്തിന്റെ പേരിൽ, ഗോവിന്ദൻകുട്ടിക്ക് ഹാജരാകണ്ടിയും വന്നു.രാജീവ് ഗാന്ധി വധത്തിന് പിന്നിൽ വിദേശ കരങ്ങൾ ഉണ്ടെന്ന ഒരു സംശയം അദ്ദേഹം പുസ്തകത്തിൽ പങ്കുവെച്ചിരുന്നു."എന്നെ ജയിൻ കമ്മീഷൻ ആറുമണിക്കൂർ വിസ്തരിച്ചു. ശേഷന് അറിയാവുന്നത് എന്തൊക്കെ എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു ശ്രമം". കമ്മീഷന്റെ അന്വേഷണം നീണ്ടു പോയി. റിപ്പോർട്ടിൽ ഡി.എംകെയെ രാജീവ് വധവുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണം ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ ഐ.കെ ഗുജ്റാൾ മന്ത്രിസഭയ്ക്കുള്ള പിന്തുണ അവർ പിൻവലിച്ചതും ചരിത്രം."ഒടുവിൽ, കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അങ്ങനെ ഒരു നിരീക്ഷണവും അതിൽ ഉണ്ടായിരുന്നില്ല ".
കെ. കരുണാകൻ്റെ ജീവചരിത്രവും പിൽക്കാലത്ത് ഗോവിന്ദൻകുട്ടി എഴുതിയിട്ടുണ്ട്.ഒരു പ്രസാധകൻ ആവശ്യപ്രകാരമായിരുന്നു, അത് ."ജീവചരിത്രരചനയ്ക്കായി നീണ്ടകാലത്തെ ഗവേഷണമൊന്നും നടത്തിയില്ല.അദ്ദേഹത്തെ മുഷിപ്പിക്കുകയും ചൊടിപ്പിക്കുകയും അദ്ദേഹത്തിന് കണ്മഷമുണ്ടാക്കുകയും ചെയ്ത റിപ്പോട്ടുകൾ ഞാൻ എഴുതിയിരുന്നു.പക്ഷേ,അതൊക്കെ അദ്ദേഹം വ്യക്തിപരമായി എടുക്കുകയോ അതിൻ്റെ പേരിൽ ശത്രുത പുലർത്തുകയോ ചെയ്തില്ല.അങ്ങനെയുള്ള വിരോധം വച്ചുപുലർത്തുന്നയാളായിരുന്നില്ല,ലീഡർ".
'ഒരിക്കൽ നിയമസഭ സമ്മേളിക്കുമ്പോൾ മുഖ്യമന്ത്രി കരുണാകരൻ ആരെയും അറിയിക്കാതെ മുംബൈയ്ക്ക് പറന്നു. സംസ്ഥാന രഹസ്യപ്പോലീസിന്റെ ഒരു ഡി.വൈ.എസ്.പിയായിരുന്നു അത് വിളിച്ചു പറഞ്ഞത്. വിമാനത്തവളത്തിൽ അന്വേഷിച്ചപ്പോൾ, അത് സത്യമാണ് മനസിലായി. മുഖ്യമന്തിയുടെ വീട്ടിൽ വിളിച്ചപ്പോൾ അദ്ദേഹം തൃശൂർക്കോ മറ്റോ പോയതാണെന്ന് പറഞ്ഞു.
“വാർത്ത വന്നതോടെ വലിയ ബഹളമായി. അതിനെ ചുറ്റിപ്പറ്റി അപസർപ്പക കഥകൾ ഉണ്ടായി. എം.വി. രാഘവൻ സഭയിൽ ഇത് ഉന്നയിച്ചു. ആർക്കും ഉത്തരം പറയാനുണ്ടായിരുന്നില്ല. വിവാദം കത്തിനിൽക്കേ, അന്തർധാനം ചെയ്ത വേഗത്തിൽ, ദുരൂഹതയോടെ,' ഞാൻ ഇവിടെയുണ്ട്' എന്ന് പറഞ്ഞുകൊണ്ട് കരുണാകരൻ സഭയിലേക്ക് ഓടി വന്നു!”
പ്രതിപക്ഷം,പക്ഷേ, അടങ്ങിയിരുന്നില്ല ദേശാഭിമാനി അപ്പുക്കുട്ടൻ വള്ളിക്കുന്നിനെ മുംബൈയ്ക്കയച്ച് അന്വേഷണം നടത്തി, ലേഖന പരമ്പര എഴുതി. പക്ഷേ, സംശയങ്ങൾ തീർന്നില്ല. ഏതാനും മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോട് പത്രക്കാർ കരുണാ കരന്റെ യാത്രയെപ്പറ്റി ചോദിച്ചു. അവർ പറഞ്ഞു:കരുണാകർജിയെ ഞാനൊരു രാഷ്ട്രീയ ആവശ്യത്തിന് പറഞ്ഞയച്ചതാണ്!
അതോടെ ആ വിവാദം കെട്ടടങ്ങി.
രാജീവ് ഗാന്ധി വധത്തിന് ശേഷം സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ശ്രമിച്ചപ്പോൾ കരുണാകരൻ അതിനെ അനുകൂലിച്ചില്ല.അതിൻ്റെ പേരിൽ, തന്നെ ചിലർ വില്ലനാക്കാൻ നോക്കിയതായി അദ്ദേഹം ഗോവിന്ദൻകുട്ടിയോട് പറഞ്ഞിട്ടുണ്ട്.
"അങ്ങ് കരിങ്കാലി എന്ന് അറിയപ്പെടാൻ കാരണമെന്താണ്?",ലീഡറോട് ഈ ചോദ്യം ചോദിച്ചു കൊണ്ട്,ഏഷ്യാനെറ്റിൽ ഗോവിന്ദൻകുട്ടി അവതരിപ്പിച്ചിരുന്ന 'കാഴ്ചവട്ടം' പരിപാടിയുടെ ഒരു എപ്പിസോഡ് ആരംഭിക്കാമെന്ന് പറഞ്ഞപ്പോൾത്തന്നെ പരിപാടിയുടെ പ്രൊഡ്യൂസർ എതിർത്തു. അദ്ദേഹം തട്ടിക്കയറും,കാണികൾ എതിർക്കും എന്നൊക്കെ അദ്ദേഹം ഭയന്നു. പക്ഷേ, കരുണാകരൻ ഈ ചോദ്യം കേട്ട് ചിരിച്ചു."അതും ഒരു ബഹുമതി എന്ന മട്ടിലായിരുന്നു അദ്ദേഹത്തിൻ്റെ പെരുമാറ്റം.തന്നെ അങ്ങനെ വിളിക്കുന്നതിൽ അദ്ദേഹം രസിക്കുക പോലും ചെയ്തിരുന്നു".
വി.എസുമായും ഗോവിന്ദൻകുട്ടിക്ക് ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്നു."എങ്ങനെയോ അദ്ദേഹം എനിക്ക് അല്പം സ്വാതന്ത്ര്യം അനുവദിച്ചിരുന്നു എന്ന് തോന്നുന്നു.വി.എസ് പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ, എ.കെ.ജി സെന്ററിലെ മുറിയിൽ ഏറെ നേരം സംസാരിച്ചിരിക്കുമായിരുന്നു. ഒരിക്കൽ ഇതുകണ്ട്, എം.വി രാഘവൻ അസ്വസ്ഥനായി ,ചോദിച്ചു ,"അങ്ങേരുമായി നിങ്ങൾ ഇത്രനേരം എന്താണ് സംസാരിക്കുന്നത്?"
ഇടമലയാർ അഴിമതി കേസിൽ ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങി കൊടുത്ത സുദീർഘമായ നിയമയുദ്ധം വി.എസായിരുന്നു നടത്തിയത്. ഇതിൽ അദ്ദേഹം ഇടപെടാൻ കാരണം ഗോവിന്ദൻകുട്ടിയായിരുന്നു. സി. പി. എം നേതാവ് വി.വിശ്വനാഥ മേനാൻ, ഒരിക്കൽ തൻ്റെ ബന്ധുവും ഇടമലയാർ പദ്ധതിയുടെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറും ബാലകൃഷ്ണപിള്ളയുടെ നോട്ടപ്പുള്ളിയുമായിരുന്ന വി.ജി.കെ മേനോനെ ഗോവിന്ദൻകുട്ടിയുടെ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു .പദ്ധതിയിലെ അഴിമതികളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. പക്ഷേ, പത്രത്തിൽ കൊടുക്കാൻ വേണ്ടത്ര തെളിവുകൾ ഉണ്ടായിരുന്നില്ല. അതു കിട്ടും വരെ കാത്തിരിക്കുന്നതും ശരിയായി തോന്നിയില്ല. ഇക്കാര്യം വി. എസിനെ അറിയിച്ചപ്പോൾ താൻ അത് ഏറ്റെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. "മേനോൻ പറഞ്ഞ കാര്യങ്ങളെ ആസ്പദമാക്കി ഞാൻ പ്രസ്താവന തയ്യാറാക്കി. ഇന്ത്യൻ എക്സ്പ്രസ് ഓഫീസിലെത്തി അത് കേട്ടെഴുതിയത് ദേശാഭിമാനി ലേഖകനായിരുന്ന എസ്.ആർ ശക്തിധരൻ". അങ്ങനെ, ഇടമലയാർ അഴിമതിയെക്കുറിച്ച് വി.എസിൻ്റെ പ്രസ്താവന വന്നു. പിന്നെയും കുറച്ചു പ്രസ്താവനകൾ കൂടി തയ്യാറാക്കിക്കൊടുത്തു.
ഇതിനിടയിൽ ഇടമലയാർ അണക്കെട്ടിൽ നിന്ന് ടണലിലൂടെ വൈദ്യുതി നിലയത്തിലേക്ക് രഹസ്യമായി വെള്ളം തുറന്നു വിട്ടപ്പോൾ ചോർച്ച ഉണ്ടായി. ആദ്യ എഡിഷൻ പത്രം അടിക്കും മുൻപായിരുന്നു വാർത്ത കിട്ടിയത്. മന്ത്രിയുമായി ഇടഞ്ഞ കോൺട്രാക്ടർ ഗോപിയായിരുന്നു ഇത് വിളിച്ചറിയിച്ചത്. ഒന്നു രണ്ടു ഫോൺ വിളികളിൽ, സംഭവം സത്യമെന്നറിഞ്ഞ് റിപ്പോർട്ടു ചെയ്തു.അത് വലിയ സംഭവപരമ്പരകൾക്ക് തുടക്കം കുറിച്ചു. ജസ്റ്റിസ് കെ.സുകുമാരനെ സർക്കാർ അന്വേഷണ കമ്മീഷനായി നിയമിച്ചു. അവസാനം, ഇടമലയാർ അഴിമതിക്കേസിൽ ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടു.
ബദൽരേഖയുടെ പേരിൽ സി.പി.എം-ൽ നിന്ന് എം.വി രാഘവൻ പുറത്താക്കപ്പെടുമെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഗോവിന്ദൻകുട്ടിയായിരുന്നു. കണ്ണൂർ എ.കെ.ജി സ്മാരക ആശുപത്രിക്ക് വിദേശത്തു നിന്ന് ആരോ അയച്ച വാഷിങ്ങ് മെഷീൻ തീരുവ കൊടുക്കാതെ എടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻകുട്ടിയുടെ സുഹൃത്തായ കസ്റ്റംസ് അസിസ്റ്റൻ്റ് കളക്ടറെ, അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ കാണാൻ എം.വി.ആ.ആറിനൊപ്പം പോയി. അതിനായി വീട്ടിൽ വരുമ്പോൾ, തൻ്റെ മേൽ നടപടി ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിനൊപ്പം പോയത് ,'ബൂർഷ്വാ പത്രലേഖകനുമായി പാർട്ടി രഹസ്യം പങ്കിടാൻ നക്ഷത്ര ഹോട്ടലിൽ സന്ധിച്ചതായി’ വ്യാഖ്യാനിച്ച്, അദ്ദേഹത്തിനെതിരായി പിന്നീട് അതും ഒരു കുറ്റാരോപണമായി .
ബദൽ രേഖയുടെ പേരിൽ അദ്ദേഹത്തിനെതിരെ ഇ.എം.എസിൻ്റെ നേതൃത്വത്തിൽ നീക്കങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. നിർണ്ണായകമായ സംസ്ഥാന കമ്മറ്റി യോഗം നടക്കവേ, മലയാള മനോരമയിലെ കെ.ആർ ചുമ്മാർ ഓഫീസിൽ കയറി വന്ന് പറഞ്ഞു: സഹായിക്കണം. മാർക്സിസ്റ്റ് പാർട്ടിക്കാരാരും എനിക്ക് വിവരമൊന്നും തരില്ല. എ.കെ.ജി സെൻ്റ്റിനു പുറത്ത് ജോയി ശാസ്താംതാപടിക്കലിനെ നിർത്തിയിട്ടുണ്ട്.
എം.വി രാഘവനും പി.വി കുഞ്ഞിക്കണ്ണനും മാത്രം പുറത്തേക്കിറങ്ങിപ്പോയതായി അദ്ദേഹം അറിയിച്ചു. ഗോവിന്ദൻകുട്ടിഎം വി ആറിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു, "നിങ്ങൾ എഴുതിയതു പോലൊക്കെ വരാൻ പോകുന്നു. സെക്രട്ടറിയോട് ചോദിക്കിൻ".
അപ്പോഴേക്കും എം.എൽ.എ ഹോസ്റ്റലിൽ നിന്ന് എം.മനോഹരൻ ഗോവിന്ദൻകുട്ടിയെ വിളിച്ചു. വൈദ്യുത ബോർഡിലെ സി.പി.എം യൂണിയൻ അംഗമായിരുന്ന അദ്ദേഹം മിക്ക സമയത്തും എം.എൽ എ ഹോസ്റ്റലിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഹോസ്റ്റലിലെത്തിയ ഉടൻ അദ്ദേഹം പി.വി കുഞ്ഞിക്കണ്ണനൊപ്പം കൂടി . അദ്ദേഹം സത്യം പറഞ്ഞു: എന്നെയും എം.വി ആറിനെയും ആറു മാസത്തേയ്ക്ക് സസ്പെൻ്റ് ചെയ്തു .അഞ്ചു പേരെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചു.
വൈകാതെ എം.വി രാഘവൻ പാർട്ടിക്ക് പുറത്തായി പക്ഷേ ,സി.എം.പി രൂപീകരിച്ച് പൊരുതാനായിരുന്നു അദ്ദേഹത്തിൻ്റെ തീരുമാനം. അദ്ദേഹം നിയമസഭയിൽ ആക്രമിക്കപ്പെട്ടപ്പോഴും. പക തീർക്കാനായി സി.പി.എം പറശ്ശിനിക്കടവിലെ സർപ്പോദ്യാനത്തിന് തീയിട്ടപ്പോഴും ഗോവിന്ദൻകുട്ടി തീവ്രമായ ഭാഷയിൽ എഴുതി."അച്ചടിയിൽ അവ രൗദ്രത പൂണ്ടു. വാർത്ത തരുകയോ വാർത്തയ്ക്ക് വിഷയമാകുകയോ ചെയ്യുന്ന ആളെന്നതിനെക്കാൾ കൂടുതൽ എന്തൊക്കെയോ ആയി, എനിക്ക് എം.വി.ആർ".പാർട്ടിക്കാര്യങ്ങൾ ഗോവിന്ദൻകുട്ടിയുമായി നിരന്തരം ചർച്ച ചെയ്യുമായിരുന്നു അദ്ദേഹം .മലയാള മണ്ണ് എന്ന പാർട്ടി പ്രസിദ്ധീകരണത്തിൽ സി.കെ ചക്രപാണിയുടെ പേരിൽ രാഷ്ട്രീയ കോളം എഴുതിയതും ഗോവിന്ദൻകുട്ടിയായിരുന്നു.
1992 ൽ ചെന്നൈയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് കവർ ചെയ്യാൻ പോയത് കെ.ആർ ചുമ്മാറിനൊപ്പമായിരുന്നു. സമ്മേളന നഗറിൽ അതാ നിൽക്കുന്നു, നെറ്റിയിൽ നിറയെ ചന്ദനവും ചാർത്തിയെത്തിയ വരിഷ്ഠ നേതാവ്. ഗോവിന്ദൻകുട്ടി അത് കണ്ടു. പക്ഷേ,അത് ചുമ്മാറിൻ്റെ കണ്ണിൽപ്പെട്ടില്ല. കുളിച്ചു കുറിയിട്ട് കമ്യൂണിസം പറയാനെത്തിയ പി.ഗോവിന്ദപ്പിള്ള അടുത്ത ദിവസത്തെ വാർത്താവിഷയമായി. വൈകീട്ട് അദ്ദേഹവുമായി സംസാരിച്ചപ്പോൾ, പാർട്ടിക്കുള്ളിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി അദ്ദേഹം വാചാലനായി. പത്രത്തിൽ വന്നു കാണാൻ ആഗ്രഹിക്കുന്ന മറ്റൊന്നിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പ്രസംഗിച്ചപ്പോഴും അദ്ദേഹം അക്കാര്യം തുറന്നടിച്ചു - മനഷ്യരാക്ഷസനെന്ന് തിരിച്ചറിയപ്പെട്ടു കഴിഞ്ഞ സ്റ്റാലിനിനെ എന്തിന് ചുമക്കുന്നു ?
“തന്റെ വികാരവും വിചാരവും പാർട്ടിക്കാർ മാത്രം അറിഞ്ഞാൽ പോരെന്ന് അദ്ദേഹം വിചാരിച്ചിരിക്കും”. പ്രസംഗം കഴിഞ്ഞിറങ്ങിയ അദ്ദേഹം അതിൻ്റെ സാരം ഗോവിന്ദൻ കുട്ടിയോട് പറഞ്ഞു കൊടുത്തു - ഇന്ത്യൻ എക്സ്പ്രസ് അടുത്തനാൾ ആ വാർത്ത ആഘോഷമായി നൽകി; ' PG pleads for de- Stalinization '.
കേന്ദ്ര കമ്മിറ്റിയിൽ എടുക്കുമെന്ന് കരുതപ്പെട്ടിരുന്ന പി.ജി അതോടെ തരംതാഴ്ത്തപ്പെട്ടു.
പാർട്ടി കോൺഗ്രസ് ചർച്ചചെയ്ത, ഒട്ടേറെ കാര്യങ്ങൾ അന്ന് ഇന്ത്യൻ എക്സ്പ്രസിൽ വന്നിരുന്നത് പാർട്ടിക്കാർക്കിടയിൽ ചർച്ചയായി .യോഗം കഴിഞ്ഞ്, ഒരു ട്രെയിനിലായിരുന്നു പത്രക്കാരും പാർട്ടിക്കാരും ചെന്നൈയിൽ നിന്ന് മടങ്ങിയത്."ചർച്ച കേട്ടിരുന്ന എന്നോട് എം.സത്യനേശൻ പറഞ്ഞു - ഗോവിന്ദൻകുട്ടി എന്നൊരാളുണ്ട്. അയാൾക്ക് പോളിറ്റ് ബ്യൂറോയിൽ എവിടെയോ പിടിപാടുണ്ട്!
- എല്ലാ പാർട്ടി രഹസ്യങ്ങളും അറിയാവുന്ന ഒരാളായിരുന്നു എന്നും ഗോവിന്ദൻകുട്ടിയെ തൻ്റെ മുറിയിൽ വിളിച്ചു വരുത്തി പാർട്ടി കോൺഗ്രസിൽ ഓരോ ദിവസവും നടന്നതും അടുത്ത ദിവസം നടക്കാനിരിക്കുന്നതുമായ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തിരുന്നത് – സാക്ഷാൽ എം. ബാസവ പുന്നയ്യ !"അതൊക്കെ നാലാളറിഞ്ഞാൽ പാർട്ടി തകരുകയില്ലെന്നു മാത്രമല്ല അവ പുറത്ത് അറിയേണ്ടതാണെന്ന് കൂടി അദ്ദേഹം വിചാരിച്ചിരിന്നിരിക്കും".
ഡൽഹിയിൽ വച്ചുണ്ടായ അടുത്ത ബന്ധമാണ് ബസവ പുന്നയ്യയുമായി മാധവൻ കുട്ടിക്കുണ്ടായിരുന്നത്. പാർട്ടിക്കു കിട്ടിയ ഒരു ബംഗ്ലാവിൻ്റെ ഒരു ഭാഗത്തായിരുന്നു അദ്ദേഹവും ഭാര്യയും താമസിച്ചിരുന്നത്.മിക്ക ദിവസവും അദ്ദേഹത്തെ കാണുമായിരുന്നു. പത്തു വർഷത്തിനു ശേഷം പാർട്ടി കോൺഗ്രസ് വേദിയിൽ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു,"എൻ്റെ പുസ്തകമെവിടെ?". തെലങ്കാന സമരത്തെക്കുറിച്ചുള്ള ഒരു പുസ്തകം അദ്ദേഹം വായിക്കാൻ തന്നിരുന്നത് മടക്കിക്കൊടുത്തിരുന്നില്ല.ആ പുസ്തകം പിന്നീട് കണ്ടെടുത്തപ്പോഴേക്കും അദ്ദേഹം വിടവാങ്ങിയിരുന്നു.
മാദ്ധ്യമപ്രവർത്തകനായി അടുത്തറിഞ്ഞ പ്രധാനമന്ത്രിമാരിൽ ഏറ്റവും ബഹുമാനം തോന്നിയത് പി.വി.നരസിംഹ റാവുവിനോടാണ്.അതിനു കാരണം, സാമ്പത്തിക ഉദാരവല്ക്കരണ നയമാണ്.
മൊറാർജി ദേശായി തത്ത്വങ്ങളിൽ ഉറച്ചുനിന്ന ഗാന്ധിയനായിരുന്നു.ഒരിക്കൽ, വിദേശപര്യടനം കഴിഞ്ഞെത്തിയ അദ്ദേഹത്തോട് ഒരു പത്രലേഖകൻ ചോദിച്ചു:മൂത്രം കുടിച്ചാൽ ലൈംഗികരോഗങ്ങൾ മാറുമോ?
ഇത് കേട്ടിട്ടും അക്ഷോഭ്യനായി നിന്ന അദ്ദേഹം ഉത്തരം നല്കിയത് ഇങ്ങനെ:“അതറിയാൻ എന്ന പ്രത്യേകമായി കൺസൾറ്റ് ചെയ്യണം!”
ഇന്ത്യൻ എക്സ്പ്രസ് ഉടമ രാംനാഥ് ഗോയങ്കയ്ക്ക് തന്നെ വിശ്വാസമായിരുന്നുവെന്ന് ഗോവിന്ദൻകുട്ടി ഓർക്കുന്നു. അദ്ദേഹത്തെ എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു.ഗോയങ്ക തന്ത്രശാലിയായിരുന്നുവെന്ന് ഒരു സുഹൃത്ത് മുന്നറിയിപ്പ് നൽകിയത് ഇങ്ങനെ:“സൂക്ഷിച്ചോളൂ. ഗോയങ്ക തന്റെ ഇരകളെ തെരഞ്ഞെടുക്കുന്നതു പോലും വളരെ സൂക്ഷ്മതയോടെയാണ്”. കോഴിക്കോട് എഡിഷൻ തുടങ്ങാനുള്ള വെസ്റ്റ്ഹില്ലിലെ സ്ഥലവും കെട്ടിടവും ലേലം വിളിച്ച് എടുക്കാനുള്ള ചുമതല അദ്ദേഹം ഏൽപ്പിച്ചത് ഗോവിന്ദൻകുട്ടിയെയായിരുന്നു.കസ്റ്റംസിന്റെ ഉടമസ്ഥതയിലായിരുന്നു അവ. മാതൃഭൂമിയിലെ എം.പി വിരേന്ദ്രകുമാറും പി.വി ചന്ദ്രനുമൊക്കെ അതിനു വേണ്ട സഹായങ്ങൾ നൽകിയതും ഗോവിന്ദൻകുട്ടി ഓർക്കുന്നു.
ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് ഫൈനാൻഷ്യൽ എക്സ്പ്രസിലെത്തിയ ഗോവിന്ദൻകുട്ടി പ്രഭു ചാവ്ള പത്രാധിപരായിരിക്കെ,ഇന്ത്യ ടുഡേയുടെ ദക്ഷിണേന്ത്യൻ ഭാഷാ പതിപ്പുകളുടെ 9മലയാളം,തമിഴ്,കന്നട) എഡിറ്ററായി.അക്കാലത്ത് അദ്ദേഹം മലയാളം പതിപ്പിൽ ‘നേരും നുണയും’ എന്ന പേരിൽ രസകരമായ ഒരു സാംസ്കാരിക കോളം എഴുതി.ഇ.എം.എസ് മരിച്ചപ്പോൾ കെ.കരുണാകരനെക്കൊണ്ട് അനുസ്മരണക്കുറിപ്പ് എഴുതിച്ചു.രണ്ട് വർഷത്തിലധികം മാത്രമേ അത് നീണ്ടുനിന്നുള്ളൂ.ശേഖർ ഗുപ്ത പത്രാധിപരായതോടെ അദ്ദേഹം ഇന്ത്യ ടുഡേ വിട്ടു.തുടർന്ന് ദ പയനിയർ പത്രത്തിൻ്റെ കേരളത്തിലെ റസിഡൻ്റ് എഡിറ്ററായും കുറച്ചുകാലം പ്രവർത്തിച്ചു.
തിഹാർ ജെയിലിൽ ചികിൽസ കിട്ടാതെ മരിച്ച വ്യവസായ പ്രമുഖൻ രാജൻ പിള്ളയെക്കുറിച്ച്,അദ്ദേഹത്തിൻ്റെ സഹോദരൻ ജെ.രാജ്മോഹൻ പിള്ളയുമായിച്ചേർന്ന് ‘A wasted death’( ‘പാഴായിപ്പോയ മരണം’ ) എന്ന ശ്രദ്ധേയമായ മറ്റൊരു പുസ്തകവും ഗോവിന്ദന്കുട്ടി എഴുതിയിട്ടുണ്ട് .കെ. എം മാണിയുടെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും അദ്ദേഹം പുസ്തകം എഴുതിയിട്ടുണ.2007 ൽ പുററത്തിറങ്ങിയ,ഇംഗ്ളീഷിലുള്ള ഈ പുസ്തകത്തിന്റെ പേര് ;K.M Mani;A study in regionalism’.
മലയാള മനോരമ,കലാകൗമുദി അടക്കമുള്ള പ്രസിദ്ധീകരണങ്ങളിലും ബ്ളോഗിലും അദ്ദേഹം തുടർന്ന് എഴുതി. അടുത്തിടെ രോഗങ്ങൾ വിടാതെ പിടിക്കൂടും വരെ എഴുത്തിൽ സജീവമായിരുന്നു.
അടുത്തിടെ വരെ മാദ്ധ്യമരംഗത്തെ ഓരോ ചലനവും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.ഇന്ന് എല്ലാ മാദ്ധ്യമങ്ങളും ഒരേ വിഭാഗത്തെ തന്നെ പ്രീണിപ്പിക്കാന് ശ്രമിക്കുകയാണ്.“എല്ലാവരും സൂപ്പർലേറ്റീവ്സ് ഉപയോഗിക്കുന്നു. അതുകൊണ്ട് മരണ വാർത്തകളെപ്പോലും ഭയക്കുന്നു.മാദ്ധ്യമരംഗം മത്സ്യച്ചന്ത പോലെയാണിന്ന്.
പത്രങ്ങള് സ്വയം മാറിയേ തീരൂ. ഇന്ന് മറ്റ് ധാരാളം വാർത്താവിനിമയോപാധികളുണ്ട്. മാദ്ധ്യമങ്ങളുടെ സ്വഭാവവും രൂപവും മാറിക്കൊണ്ടിരിക്കുന്നു.”.
ഇന്ന് എഡിറ്റർമാരെ അദൃശ്യരാക്കുന്ന ഉടമസ്ഥരുണ്ട്.“പുതുകാലത്തെ എഡിറ്റർമാർ മുൻഗാമികളെപ്പോലെയല്ല.എല്ലാവരും എല്ലാം ചെയ്യുന്നുണ്ട്.പണ്ട് എഡിറ്റർമാർ ഒന്നാം പേജും എഡിറ്റോറിയൽ പേജും മാത്രം നോക്കി സ്ഥലംവിടുന്നവരായിരുന്നു.ഇന്ന് അങ്ങനെയല്ല”.
"മലയാള പത്രങ്ങളിലെ ചരമപേജുകൾ മാത്രമേ ഞാൻ ഇപ്പോൾ വായിക്കുന്നുള്ളൂ.ഓൺലൈനായി ദ ന്യൂയോർക്ക് ടൈംസും ദി ഇക്കണോമിസ്റ്റും വായിച്ചിരുന്നു. എന്നാൽ, ആകാശവാണി വാർത്തകൾ കേൾക്കാറില്ല”, തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്ന കെ.ഗോവിന്ദൻകുട്ടി പറഞ്ഞു.
കൂട്ടായി ഭാര്യ ശാരദാമണി തങ്കച്ചിയുണ്ട്."ആകാശവാണി വിട്ടപ്പോൾ അവിടെ നിന്ന് കിട്ടിയ പ്രണയിനിയാണ്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.അന്ന് കോഴിക്കോട്ടെ സ്റ്റാഫ് അനൗൺസർ . പിന്നെ ദീർഘകാലം തിരുവനന്തപുരം നിലയത്തിൽ .ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. ആകാശവാണിയിൽ നിന്ന് പിരിഞ്ഞു പോരുമ്പോൾ എനിക്ക് കിട്ടിയ തുകകൊണ്ട് ഞങ്ങൾ ഒരു മിക്സി വാങ്ങി!”, അദ്ദേഹം ചിരിക്കുന്നു.
ആകാശവാണി ജീവിതം തൻ്റെ പില്ക്കാല മാദ്ധ്യമപ്രവർത്തനത്തെ സഹായിച്ചിട്ടുണ്ടന്ന് ഗോവിന്ദൻകുട്ടി കൂട്ടിച്ചേർത്തു."ആകാശവാണിയിലെ പ്രക്ഷേപണ ഭാഷയുടെ ആർജ്ജവവും ഊഷ്മളതയും ഭംഗിയും ശക്തിയുമൊക്കെ അച്ചടിമാദ്ധ്യമത്തിൽ എഴുതിയ വാക്കുകളിൽ പ്രതിഫലിപ്പിക്കാൻ ഞാൻ ശ്രമിച്ചു”.
ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലും വശ്യമധുരമായ ശൈലിയിൽ എഴുതാൻ അദ്ദേഹത്തിന് കഴിയും. തേജസ് ഉൾപ്പെടെയുള്ള പത്രങ്ങളിൽ തൻ്റെ മാദ്ധ്യമ ജീവിതത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'കാലക്ഷേപം: വാർത്തയുടെ വഴിയേ ഒരു സവാരി ' നോവൽ പോലെ വായിക്കാവുന്ന ആഖ്യാനമാണ്. ജീവൻ തുടിച്ചു നിൽക്കുന്ന ഓർമ്മത്തിരകൾ.അതിനിപ്പോൾ മങ്ങലേറ്റുതുടങ്ങി.....