‘മാതൃഭൂമി’യ്ക്ക് പ്രായം 102. എൻ.അശോകന്റെ മാതൃഭൂമിബന്ധത്തിന് അതിന്റെ പകുതിയിലേറെ പ്രായമുണ്ട് - 56. പത്രത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധിയായ അദ്ദേഹം ചെറുപുഞ്ചിരിയോടെ തിരിഞ്ഞുനോക്കുന്നു ,"കേരളത്തിൽ എന്നെപ്പോലെ മറ്റാരുമില്ല. തൊഴിൽ ആരംഭിച്ച പത്രസ്ഥാപനത്തിൽ അരനൂറ്റാണ്ടിനപ്പുറവും പ്രവർത്തിക്കാൻ കഴിയുന്നത് മഹാഭാഗ്യം”.
കോഴിക്കോട് ചേവായൂർ സ്വദേശിയായ അശോകൻ കോളേജിൽ കെ.എസ്.യു
പ്രവർത്തകനായിരുന്നു.പഠനശേഷം സ്ട്രിങ്ങർ ആയി,1969ൽ മാതൃഭൂമിയിൽ ചേർന്നു.
1977ൽ സ്റ്റാഫ് റിപ്പോർട്ടറും രണ്ടുവർഷത്തിനകം പാലക്കാട്
കറസ്പോണ്ടൻ്റുമായി. മാതൃഭൂമി സ്റ്റഡി സർക്കിളിലൂടെയായിരുന്നു തുടക്കം. അതിൻ്റെ
യൂണിറ്റുകൾ രൂപീകരിക്കാൻ
കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചു. സത്യൻ അന്തിക്കാട് അടക്കം
സിനിമാ-സാഹിത്യ- രാഷ്ട്രീയ മേഖലകളിൽ പ്രസിദ്ധരായവർ അന്ന് സ്റ്റഡി സർക്കിളിളിൻ്റെ പരിപാടികളിൽ പങ്കെടുത്തിരുന്നു.
കോഴിക്കോട്ടെ ഡെസ്കിൽ ട്രെയിനിയായിരിക്കുമ്പോൾ എം. ജി ശശിഭൂഷൺ, എം.എൻ കാരശ്ശേരി,സി.എച്ച് ഹരിദാസ്, കെ. സി നാരായണൻ,പിൽക്കാലത്ത് മാതൃഭൂമി പത്രാധിപരായ വി.രവീന്ദ്രനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ടു കൊല്ലത്തെ ട്രെയിനിങ്ങിനു ശേഷം റിപ്പോർട്ടർ കം സബ് എഡിറ്ററായി.പിന്നീട് പാലക്കാട്, തിരുവനന്തപുരം, ഡൽഹി ബ്യൂറോകളിൽ പ്രവർത്തിച്ചു.
“കെ. പി കേശവമേനോൻ ചീഫ് എഡിറ്ററായിരുന്നപ്പോൾ അദ്ദേഹം പങ്കെടുക്കുന്ന മിക്കവാറും എല്ലാ പരിപാടികളും കവർ ചെയ്തിരുന്നു. സുകുമാർ അഴീക്കോടും സി. പി ശ്രീധരനും സാഹിത്യ പരിഷത്ത് ഭാരവാഹികളായിരിക്കെ, കാസർഗോഡ് നടത്തിയ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ പോയത് വാഗ്ഭടാനന്ദന്റെ മകനായ സ്റ്റാഫ് റിപ്പോർട്ടർ വി.പ്രഭാകരനുമൊത്തായിരുന്നു. സിനിമ,രാഷ്ട്രീയം.സ്പോർട്സ് ,ആത്മീയ വാർത്തകൾ എല്ലാം കൈകാര്യം ചെയ്തിരുന്നു പ്രഭാകരൻ”.കേശവമേനോന് പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ ഉഉള്ളതിനാൽ രാവിലെ മാത്രമേ ഓഫീസിൽ വന്നിരുന്നുള്ളൂ. അക്കാലത്ത് വീരേന്ദ്രകുമാർ മാതൃഭൂമിയിലെ ഒരു ഡയറക്ടർ മാത്രമായിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം,1977ൽ ജനത ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ മാതൃഭൂമിക്കകത്തു തന്നെ ഒരു വലിയ മാറ്റം അനുഭവപ്പെട്ടിരുന്നു. അക്കാലത്തായിരുന്നു വി. പി. രാമചന്ദ്രൻ എക്സിക്യൂട്ടീവ് എഡിറ്ററായി എത്തുന്നത്. കെ. പി കേശവമേനോന്റെ മരണത്തെത്തുടർന്ന് അദ്ദേഹം ചീഫ് എഡിറ്ററായി.ഡൽഹിയിൽ യു.എൻ. ഐ യിലെ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന അദ്ദേഹത്തിന് ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.പക്ഷേ,സഞ്ജയ് ഗാന്ധിയുമായി ഒത്തു പോകാൻ കഴിയാതെ വന്നതോടെ ജോലി ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നു. വ്യവസായ നഗരമായ റാഞ്ചിയിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി. അവിടെ നിന്നും അദ്ദേഹം അയച്ച റിപ്പോർട്ടുകൾ വികസനോൻമുഖ പത്രപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകകളാണ്.
വി.പി രാമചന്ദ്രൻ എത്തുമ്പോൾ കോഴിക്കോട് റിപ്പോർട്ടർ കം സബ് എഡിറ്റർ ആയിരുന്നു, അശോകൻ.”ദേശീയശ്രദ്ധ ആകർഷിച്ച ചിക്കമഗളൂർ ഉപതെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം എന്നെ അയച്ചു.കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ച പശ്ചാത്തലമാകാം കാരണം”. റായ്ബറേലിയിൽ തോറ്റ ഇന്ദിരാഗാന്ധിയെ പാർലമെൻ്റംഗമാക്കാൻ ചിക്കമഗളൂരിലെ കോൺഗ്രസ് എം.പി ഡി.ബി ചന്ദ്രെഗൗഡയെ രാജിവയ്പ്പിച്ചിട്ടായിരുന്നു,അവരെ മത്സരിപ്പിച്ചത്. അന്ന് ജനതാ പാർട്ടി സ്ഥാനാർത്ഥി വീരേന്ദ്ര പാട്ടീലായിരുന്നു. അദ്ദേഹത്തിൻ്റെ പ്രചാരണത്തിനു നേതൃത്വം കൊടുത്തത് ജോർജ് ഫെർണാണ്ടസ്.ഇന്ദിരാഗാന്ധി 77,000 വോട്ടിന് ജയിച്ചു .”എൻ്റെ ആദ്യത്തെ പ്രധാന രാഷ്ട്രീയ റിപ്പോർട്ടിങ്ങ് അതായിരുന്നു”.
ഇലക്ഷൻ കഴിഞ്ഞ്, ചിക്കമഗളൂരിൽ നിന്ന് തിരിച്ചെത്തിയ അന്ന് രാത്രി (1978 നവംബർ 9) കേശവൻ മേനോൻ അന്തരിച്ചു. ആ വാർത്ത കൂടി റിപ്പോർട്ട് ചെയ്തതിനുശേഷമാണ് വീട്ടിലേക്ക് പോയത്.അദ്ദേഹത്തിൻറെ കുടുംബത്തെ തൊട്ടടുത്തറിയാമായിരുന്നു. വീട്ടുകാരുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു.
വി.പി.ആറുമായും നല്ല അടുപ്പം ഉണ്ടായി. “അദ്ദേഹം എല്ലാ ദിവസവും രാവിലെ 11 മണിക്ക് വിളിച്ച് നിർദ്ദേശങ്ങൾ തരും. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. വൈകുന്നേരം വീണ്ടും വിളിക്കും. വ്യക്തിപരമായ കാര്യങ്ങൾ വരെ ചോദിച്ചറിയും”.
എം.പി വീരേന്ദ്രകുമാർ ആകസ്മികമായാണു 1979ൽ മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറായത്.പത്രത്തിൽ 80 ദിവസത്തോളം നീണ്ടുനിന്ന തൊഴിൽ സമരം നടക്കുകയായിരുന്നു. തൊഴിൽ മന്ത്രി ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചു. ഇതിനിടയിലാണ് മാനേജിംഗ് ഡയറക്ടർ ആയിരുന്ന കൃഷ്ണമോഹനന് ഹാർട്ട് അറ്റാക്ക് ഉണ്ടായി മരിക്കുന്നത്. കൃഷ്ണമോഹൻറെ ബന്ധുവായിരുന്ന വീരേന്ദ്രകുമാർ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായി.ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ,കോൺഗ്രസിൻ്റെ പാർലമെന്റിലെ ഡെപ്യൂട്ടി ലീഡറായിരുന്നു കൃഷ്ണമോഹനന്റെ പിതാവ് ജിനചന്ദ്രൻ.അദ്ദേഹത്തിന്റെ സഹോദര പുത്രനായിരുന്നു വീരേന്ദ്രകുമാർ.
“രാഷ്ട്രീയനേതാവും വാഗ്മിയുമായ അദ്ദേഹം കഠിനാദ്ധ്വാനിയിരുന്നു.അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാനായി അന്ന് ഞാൻ പൊതുയോഗങ്ങൾക്ക് പോകുമായിരുന്നു. കോഴിക്കോട് വന്നാൽ, സിറ്റിയിൽ തന്നെയുള്ള ലോഡ്ജിൽ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ മുറിയിൽ പോകുമായിരുന്നു.ഞാൻ അന്ന് തീരെ ജൂനിയറായിരുന്നെങ്കിലും വലിപ്പച്ചെറുപ്പം കാണിക്കാറില്ലായിരുന്നു.ഒപ്പം ഇരുന്ന് സിഗററ്റ് വലിക്കുമായിരുന്നു”.
പിൽക്കാലത്ത് എം.പിയും കേന്ദ്രമന്ത്രിയുമായി ഉയർന്ന അദ്ദേഹം ഡൽഹിയിൽ വരുമ്പോൾ സ്ഥിരമായി ബാരി ആൻഡ് സൺസ് എന്ന പുസ്തകശാല സന്ദർശിക്കുമായിരുന്നു.അപ്പോഴൊക്കെ അദ്ദേഹത്തെ അനുഗമിക്കാറുണ്ടായിരുന്നു.നിരവധി പുസ്തകങ്ങൾ ഒരുമിച്ച് വാങ്ങുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശീലം.
അദ്ദേഹത്തിൻ്റെ പുസ്തകരചനാരീതി കണ്ടിട്ടുണ്ട്.വീരേന്ദ്രകുമാർ പറയുന്നത് എഴുതിയെടുക്കാൻ സഹായിയുണ്ടായിരുന്നു . എഴുതുന്നത് പരിശോധിച്ച്, സ്വന്തമായി തിരുത്തലുകൾ വരുത്തിയതിനു ശേഷം മാത്രമായിരുന്നു പ്രസിദ്ധീകരണത്തിന് അയച്ചിരുന്നത്. 'ഹൈമവത ഭൂമിയിലൂടെ' എഴുതുന്നതിനിടെ മൂന്ന് തവണ കേദാർനാഥിൽ പോയി. അപ്പോഴെല്ലാം കൂടെ പോയിരുന്നു.
അശോകൻ റിപ്പോർട്ടിങ്ങ് രംഗത്താണ് കൂടുതൽക്കാലവും പ്രവർത്തിച്ചത്.മൂന്നു പതിറ്റാണ്ടിലേറെ ദേശീയ രാഷ്ട്രീയത്തെ അടുത്തറിഞ്ഞു,ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു.1981ൽ ഡൽഹി ബ്യൂറോയിൽ എത്തിയ അശോകൻ 1985 മുതൽ 1988 വരെ തിരുവനന്തപുരം ബ്യൂറോയിൽ പ്രവർത്തിച്ചശേഷം പ്രമോഷനോടെ തിരിച്ചെത്തി,പില്ക്കാലത്ത് ബ്യൂറോ ചീഫും പ്രത്യേക പ്രതിനിധിയുമായി തലസ്ഥാനത്തെ തന്റെ കർമ്മഭൂമിയാക്കി."ഞാൻ ഡൽഹിയിലെത്തുമ്പോൾ വി.കെ മാധവൻകുട്ടി സ്പെഷ്യൽ റെപ്രസന്റേറ്റീവിന്റെ പോസ്റ്റിൽ ബ്യൂറോ ചീഫായി പ്രവർത്തിക്കുകയായിരുന്നു. ഞങ്ങൾ രണ്ടുപേർ മാത്രമാണ് ബ്യൂറോയിലുണ്ടായിരുന്നത്. വളരെ സിസ്റ്റമാറ്റിക്കായി ജോലി ചെയ്യുന്ന,ചിട്ടയുള്ള, ഒരാളായിരുന്നു മാധവൻകുട്ടി. അദ്ദേഹത്തിൻ്റെ ഡൽഹിയിലെ ബന്ധങ്ങൾ വളരെ വിപുലമാണ്. കൃത്യം 9 മണിക്ക് ഓഫീസിൽ എത്തും. 11 മണിവരെ ടെലിഫോണിൽ എല്ലാ സുഹൃത്തുക്കളെയും വിളിക്കും. പല മേഖലകളിലുള്ളവർ, പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥർ, അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിൽ ഉണ്ടായിരുന്നു.എല്ലായിടത്തും നല്ലബന്ധങ്ങൾ. അദ്ദേഹം,പക്ഷേ ,അത് വേണ്ട രീതിയിൽ ഉപയോഗിച്ചുവോ എന്ന് സംശയമുണ്ട്. ഡൽഹിയിൽ പല മേഖലകളുടെയും തലപ്പത്ത് മലയാളികൾ തിളങ്ങി നിന്ന കാലം കൂടിയായിരുന്നു അത്.
അശോകൻ്റെ ആദ്യ വിദേശയാത്ര 1982 ൽ ഇന്ദിരാഗാന്ധിയ്ക്കൊപ്പം മോസ്കോയിലേക്കായിരുന്നു. ആറ് പത്രപ്രവർത്തകർ മാത്രമേ പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നുള്ളൂ.യാത്രയ്ക്ക് സഹായിച്ചത് വി.പി രാമചന്ദ്രനായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു, പ്രധാനമന്ത്രിയുടെ ഇൻഫർമേഷൻ അഡ്വൈസർ ശാരദാപ്രസാദ്. പ്രധാനമന്ത്രിയുടെ സംഘാംഗമായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പത്തിൽ നടന്നു.രാവിലെ 11 മണിക്കാണ് പാസ്പോർട്ടിനുള്ള അപേക്ഷ കൊടുത്തത്. കേരളത്തിൽ നിന്ന് പോലീസ് ക്ലിയറൻസ് കിട്ടാൻ ഡി.ജി.പിയുമായി വി.പി ആർ നേരിട്ട് ഫോണിൽ സംസാരിച്ചു. അന്ന് മൂന്നു മണിക്ക് പാസ്പോർട്ട് റെഡിയായി. “എൻ്റെ ആദ്യ വിമാനയാത്രയും അതായിരുന്നു”.
വിമാനത്തിൽ കയറിയ ഉടൻ ഇന്ദിരാഗാന്ധി ഓരോരുത്തരെയായി പരിചയപ്പെട്ടു.പ്രധാനമന്ത്രിമാരിൽ അവരെ മാത്രമേ അങ്ങനെ കണ്ടിട്ടുള്ളൂ. “എന്നെ പ്രധാനമന്ത്രിക്ക് പരിചയം ഉണ്ടായിരുന്നില്ല. പക്ഷേ, മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി കേശവമേനോനെ നന്നായിട്ടറിയാം. മാതൃഭൂമിയാണ് നെഹ്റുവിന്റെ എല്ലാ പുസ്തകങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിറക്കിയത്. 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ 'എന്ന പുസ്തകത്തിന്റെ കോപ്പി അവർക്ക് കൊടുത്തു”.കെ .പി കേശവമേനോൻ കിടപ്പായിരുന്നപ്പോൾ ഇന്ദിരാഗാന്ധി വീട്ടിൽ ചെന്ന് കണ്ടിരുന്നു”.
1982 സെപ്റ്റംബറിലായിരുന്നു റഷ്യയിലെത്തിയത്. നല്ല തണുപ്പുള്ള സമയം.അന്ന് ബ്രഷ്നേവായിരുന്നു അധികാരത്തിൽ. അദ്ദേഹം അവശനിലയിരുന്നുവെങ്കിലും, ഇന്ത്യയുടെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്തവളത്തിലെത്തി. കാലിൽ ചക്രം വച്ചപോലെ നടന്നാണ് എത്തിയത്. യു.എസ്.എസ്.ആർ പ്രസിഡൻറ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതാണ് അത് സൂചിപ്പിച്ചത്. മൂന്നുമാസത്തിനകം അദ്ദേഹം മരിച്ചു.
റഷ്യൻ പ്രസിഡൻ്റ് ക്രംലിനിലിരുന്ന് ചർച്ചകളിലും മറ്റും പങ്കെടുക്കുക മാത്രമാണ് സാധാരണ ചെയ്യുന്നത്. പക്ഷേ,നെഹ്റുവിനെക്കാൾ അടുത്തുപ്രവർത്തിച്ച നേതാവായിരുന്നു, അവർക്ക് ഇന്ദിര. അത്രയും വിലമതിച്ചിരുന്നു, ഇന്ത്യയുമായുള്ള സൗഹൃദം. “ഭീമാകാരനായ ബ്രഷ് നേവ് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നൽകിയ സ്വീകരണം, ആ കാഴ്ച,അന്നത്തെ ദൃശ്യങ്ങൾ, എല്ലാം ഇപ്പോഴും മനസ്സിൽതങ്ങി നിൽക്കുന്നു”.
ഇന്ദിരാഗാന്ധിക്കൊപ്പം റഷ്യയിലെ മോസ്കോ, ടാനിൻ, ഉക്രൈനിലെ കീവ് തുടങ്ങിയ സ്ഥലങ്ങൾ ആ യാത്രയിൽ സന്ദർശിച്ചു.
പിന്നീട് പല പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റിന്റെയും ഒപ്പം ഒരുപാട് വിദേശയാത്രകൾ നടത്തിയിട്ടുണ്ട്.“യാത്രയിൽ ഹോട്ടൽ ചെലവ് പത്രക്കാർ വഹിക്കണം.പ്രധാനമന്ത്രിയുടെ കൂടെ പോകുമ്പോൾ ഫ്ലൈറ്റ് ചാർജ് മാത്രമാണ് കൊടുക്കേണ്ടതില്ലാത്തത്”.
എ. ബി വാജ്പേയ്ക്കൊപ്പം എട്ട് യാത്രകൾ നടത്തി. ഫ്ലൈറ്റിൽ ഓരോ പത്രക്കാരെയും അദ്ദേഹം സംസാരിക്കാൻ വിളിക്കുമായിരുന്നു.പക്ഷേ, കൂടിക്കാഴ്ചയ്ക്കിടെ കുറിപ്പെടുക്കാൻ പാടില്ല എന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഓർമ്മയിൽനിന്നായിരുന്നു റിപ്പോർട്ട് എഴുതിയിരുന്നത്.
ഇന്ദിരാഗാന്ധി വധം, സിഖുകാർക്കെതിരായ കലാപം, ഗുജറാത്ത് വംശീയ ലഹള,അയോദ്ധ്യാപ്രശ്നം, ബാബറി മസ്ജിദ് തകർക്കപ്പെട്ടശേഷമുള്ള രാഷ്ട്രീയസംഭവവികാസങ്ങൾ , കാർഗിൽ യുദ്ധം, 1991 ലെ ഭൗമ ഉച്ചകോടി തുടങ്ങി സമകാലിക ഇന്ത്യയുടെ ചരിത്രത്തിൻ്റെ ഗതിമാറ്റിയ പല സംഭവങ്ങളും നേരിട്ട് കാണാനും എഴുതാനും കഴിഞ്ഞു.ഒട്ടേറെ അന്തർദ്ദേശീയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സുവർണ്ണ ക്ഷേത്രത്തിലെ സിക്ക് തീവ്രവാദികക്കെതിരായ ഓപ്പറേഷൻ ബ്ളൂസ്റ്റാർ ,ഇന്ദിരാഗാന്ധി വധം...
ഇന്ദിര കൊല്ലപ്പെടുമ്പോൾ അശോകൻ റിപ്പോർട്ടിങ്ങിനായി ചണ്ഡിഗറിൽ പോയിരിക്കുകയായിരുന്നു. “റേഡിയോയിലാണ് ആ ദുരന്തവാർത്ത കേട്ടത് . പൊതുവേ ഹിന്ദുക്കൾക്ക് സിഖുകാരോട് അകൽച്ചയുണ്ടായിരുന്നു. ഇന്ദിര കൊലചെയ്യപ്പെട്ടതോടെ ശക്തമായ സിഖുവിരുദ്ധ വികാരമുണ്ടായി. ഒരുപാടാളുകൾ കൊല്ലപ്പെട്ടു.പാലിക ബസാറിലെ നിരവധി കടകൾ കൊള്ള ചെയ്യപ്പെട്ടു. മറക്കാനാകാത്ത അനുഭവങ്ങളാണവ”.
1989ൽ പ്രധാനമന്ത്രിയായ വി.പി സിങ്ങ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിഎഴുതിയതിനും സാക്ഷിയാണ് അശോകൻ.“ദേശീയ രാഷ്ട്രീയത്തിൽ ഓർക്കപ്പെടേണ്ടത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ അദ്ദേഹം എടുത്ത തീരുമാനമാണ് .അതോടെ രാഷ്ട്രീയത്തിന് പ്രത്യേക മാനം കൈവന്നു. ജാതി സംവരണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഹിന്ദി ഹൃദയഭൂമിയിൽ,യു.പി, ബീഹാർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കർണാടക, ഒറീസ സംസ്ഥാനങ്ങളിലും അവഗണിക്കപ്പെട്ടിരുന്ന പിന്നാക്ക വിഭാഗത്തിന്റെ രാഷ്ട്രീയ വളർച്ച തുടങ്ങുന്നത് ഇതോടെയാണ്.ഇതിനെ നേരിടാനാണ് പിന്നീട് മന്ദിർ രാഷ്ട്രീയം വന്നത്. ആ രാഷ്ട്രീയ തന്ത്രമാണിപ്പോൾ വിജയിച്ചു നിൽക്കുന്നത്.ബി.ജെ.പി തുടർച്ചയായി അധികാരത്തിലെത്തിയത് മന്ദിർ രാഷ്ട്രീയം സൃഷ്ടിച്ച ഗതിമാറ്റമാണ്”.
രാഷ്ട്രീയ സംഭവങ്ങൾ മാത്രമല്ല യുദ്ധങ്ങളും അശോകൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.1990ല്‍ നടന്ന കുവൈറ്റ് -ഇറാഖ് യുദ്ധവും കാർഗിൽ യുദ്ധവും ഇതിൽ ഉൾപ്പെടും.കാർഗിൽ യുദ്ധം നടക്കുമ്പോൾ അവിടെ താമസിച്ചാണ് റിപ്പോർട്ട് ചെയ്തിരുന്നത്. “യുദ്ധഭൂമിയിൽ സഞ്ചരിക്കുന്നത് വലിയ സാഹസം തന്നെയാണ്. രാത്രി നടക്കുമ്പോൾ തൊട്ടടുത്തു നിന്നെല്ലാം വെടിവയ്പ്പ് ശബ്ദം കേൾക്കാം”.
1991ലെ തെരഞ്ഞെടുപ്പിൽ നരസിംഹ റാവു ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിച്ചിരുന്നില്ല.എ.ഐ.സി.സി പ്രസിഡന്റായി റാവു മത്സരിക്കുന്ന സമയത്ത് പ്രവർത്തനസമിതി മെമ്പർ മാർഗരറ്റ് ആൽവയും രാജീവിന്റെ സെക്രട്ടറിയായിരുന്ന ആർ.കെ ധവാനും താങ്ങിപ്പിടിച്ചാണ് അദ്ദേഹത്തെ സീറ്റിൽ ഇരുത്തുന്നത്.“എന്നാൽ പ്രധാനമന്ത്രി ആയതിനുശേഷം കൂടുതൽ ആരോഗ്യവാനായതാണ് കണ്ടത്. ആരും പിടിക്കാതെ നടക്കുമായിരുന്നു”.
നരസിംഹ റാവു അധികാരത്തിൽ വരുമ്പോൾ ഇന്ത്യ കടത്തിൽ മുങ്ങിയിരിക്കുകയായിരുന്നു.കരുതൽ നിക്ഷേപത്തിലുള്ള സ്വർണം പണയം വച്ചിരിക്കുകയായിരുന്നു. അത് തിരിച്ചെടുത്തു .അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിങ്ങാണ് സാമ്പത്തിക ഉദാവത്കരണം കൊണ്ടുവന്നത്.ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് തുടക്കമിട്ടത് നരസിംഹ റാവു തന്നെയാണ്.“സൂത്രശാലിയും ബുദ്ധിമാനുമായിരുന്നു നരസിംഹ റാവു.18 ഭാഷകൾ അറിയാവുന്ന ബഹുഭാഷാപണ്ഡിതൻ കൂടി ആയിരുന്നു, ആറുകൊല്ലം നിർമ്മമനായി ഭരിച്ച റാവു”.
എന്നാൽ,നരസിംഹ റാവുവിന്റെ കാലത്താണ് ബാബരി മസ്ജിദ് പൊളിക്കപ്പെട്ടത്(1992 ഡിസംബർ 6). അതെക്കുറിച്ചുള്ള റാവുവിന്റെ പ്രസ്താവന ഇപ്രകാരമായിരുന്നു: "I can fight BJP. But I cannot fight Rama"(എനിക്ക് ബി. ജെ. പി യോട് പോരടിക്കാം,പക്ഷേ രാമനെ എതിർക്കാനാകില്ല).അന്ന് കല്യാൺ സിംഗ് സർക്കാരായിരുന്നു യു.പി ഭരിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ മൗനാനുവാദത്തോടെ തന്നെയാണ് പള്ളി പൊളിച്ചത്. “ബി.ജെ.പിക്കാർ ‘തർക്കമന്ദിരം’ എന്നാണ് പറഞ്ഞിരുന്നത്.പലരും ബി.ജെ.പിയെ പേടിച്ച്, ബാബരി മസ്ജിദ് എന്ന് പറയാതെ തർക്കമന്ദിരം എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാലും, ബാബരി മസ്ജിദായിരുന്നു പൊളിക്കപ്പെട്ടത് എന്ന് എഴുതി”.
" ബാബ്റി മസ്ജിദിൽ അയോദ്ധ്യാ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങു നടക്കുമ്പോൾ ഭൂട്ടാസിംഗ് ആയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.മുഖ്യമന്ത്രി എൻ.ഡി തിവാരിയാണ് ശിലാന്യാസത്തിന് നേതൃത്വം കൊടുത്തിരുന്നത്. ബുർഖ ധരിച്ച സ്ത്രീകൾ,അവിടെ നടക്കുന്നത് എന്തെന്നറിയാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുവദിച്ചതിനാൽ മുസ്ളീങ്ങൾ കോൺഗ്രസിന് എതിരായി. ശിലാസ്ഥാപനം കഴിഞ്ഞു ക്ഷേത്രം കെട്ടാൻ സമ്മതിക്കാ ത്തതിനാൽ ഹിന്ദുക്കളും എതിരായി. രണ്ട് കൂട്ടരും നഷ്ടപ്പെട്ട അവസ്ഥയായി കോൺഗ്രസിന്. അയോദ്ധ്യ പ്രക്ഷോഭം വളരുന്നതിനനുസരിച്ച് കോൺഗ്രസ് തളർന്നു”.
2001 ഡിസംബർ 13നു പാർലമെൻറിന് നേരെ നടന്ന ഭീകരവാദികളുടെ ആക്രമണം നേരിട്ട് കണ്ട പത്രപ്രവർത്തകരിലൊരാളാണ് അശോകൻ. “ഡൽഹിയിൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയമായിരുന്നു,അത്. സിനിമാനിർമ്മാതാവ് പി.വി ഗംഗാധരനും സത്യൻ അന്തിക്കാടും പാർലമെൻറ് കാണാൻ വന്നിരുന്നു. പ്രധാനമന്ത്രി പാർലമെന്റിലേക്ക് പ്രവേശിക്കുന്ന വിജയ് ചൗക്കിലെ ഗേറ്റിനടുത്ത് കാറിൽ അവരെയും കൊണ്ട് എത്തിയപ്പോൾ, പടക്കം പൊട്ടുന്ന ഒരു ശബ്ദം കേട്ടു. അവിടെയുണ്ടായിരുന്ന പോലീസ് ഞങ്ങളോട് ഓടാൻ ആവശ്യപ്പെട്ടു.ഞങ്ങൾ കാർ തിരിച്ചു വിട്ടു.ഓഫീസിനടുത്തുള്ള സൻസദ് മാർഗിലെ ഗേറ്റിൽ കാർ നിർത്തി ഇറങ്ങിയപ്പോഴാണ് സംഭവം മനസ്സിലായത്”. അവിടെയാണ് പി. ടി. ഐ ഓഫീസ്.
അന്ന് വൈകുന്നേരം നാലു മണിയോടുകൂടി ഒരിക്കൽക്കൂടി സംഭവം നടന്ന സ്ഥലം കാണണമെന്ന് ഒരു ഉൾവിളി ഉണ്ടായി. സന്ദേശ് പത്രത്തിന്റെ ചീഫ് ഓഫ് ബ്യൂറോ, വിജയ് സാങ് വിക്കൊപ്പമാണ് പോയത്.അന്ന് പാർലമെന്റിന്റെ സെക്യൂരിറ്റി ചീഫ് മലയാളിയായ സാമുവലായിരുന്നു. പാർലമെൻറിനകത്ത് കയറാൻ സഹായിച്ചത് അദ്ദേഹമാണ്. “അകത്ത് ചെന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു.മെയിൻ ഗേറ്റിന്റെ സൈഡിലുള്ള വരാന്തയിൽ പ്രതിമ പോലെ ഒരു രൂപം. കത്തിക്കരിഞ്ഞ മനുഷ്യബോംബായിരുന്നു അത്. പാർലമെന്റിന് അലങ്കാരമായി ഒരു പ്രതിമ വച്ചത് പോലെ.രാവിലെ ആക്രമണ വേളയിൽ കത്തിക്കരിഞ്ഞ മൃതദേഹം അപ്പോഴും അവിടെ നിന്നും മാറ്റിയിരുന്നില്ല”.
മെയിൻ ഗേറ്റിന്റെ ഇടതുഭാഗത്ത് അകത്തേക്ക് പോകുന്ന വഴിയിലേക്കാണ് രാജ്യസഭയുടെ ചെയർമാൻ ഇറങ്ങുന്നത്. അവിടെ നിന്നായിരിക്കണം പോലീസിനെ വെടിവച്ചത്. അവിടെ അപ്പോഴും പാർക്ക് ചെയ്തിരുന്ന വെള്ള അംബാസിഡർ കാറിനടുത്ത് ഒരു ഫ്ലാഗ് പോസ്റ്റ് വീണു കിടപ്പുണ്ടായിരുന്നു. കാറിന്റെ ഗ്ലാസിന് മുകളിൽ ഒരു ലേബൽ ഒട്ടിച്ചിട്ടുണ്ടായിരുന്നു- കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കാവി നിറമുള്ള ലേബൽ. നിറമെല്ലാം ഒറ്റ നോട്ടത്തിൽ പാർലമെന്റിന്റെ ലേബലിൻ്റേത് തന്നെയെന്ന് തോന്നിക്കും. എന്നാൽ അതിൽ എഴുതിയിരുന്നത് അപ്പോഴാണ് വായിച്ചത്; 'Vajpey and Adwani are cheats, We will kill you' .
"പാർലമെന്റിനു മുന്നിൽ ഉണ്ടായിരുന്ന സുരക്ഷാഭടന്മാർ ഈ ലേബലിലെ നിറം കണ്ടു തെറ്റിദ്ധരിച്ചായിരുന്നു ഭീകരരെ കടത്തിവിട്ടത്. കാറിൽ ഉണ്ടായിരുന്നവർ കാക്കി യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. അതുകൊണ്ട്, അവരെ സല്യൂട്ട് ചെയ്താണ് സുരക്ഷാ ഭടന്മാർ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്.അടുത്ത ദിവസം എൻ്റെ എക്സ്ക്ലൂസീവ് വാർത്ത ഇതായിരുന്നു". പാർലമെൻറ് ആക്രമണത്തെക്കുറിച്ച് മാതൃഭൂമിയിൽ സത്യൻ അന്തിക്കാടും എഴുതി.
2002 ഫെബ്രുവരി 27ന് സബർമതി എക്സ്പ്രസ്സ് ട്രെയിനിലെ രണ്ടു ബോഗികൾ ഗോധ്രയിൽ കത്തിച്ചതിനെത്തുടർന്നുണ്ടായ ഗുജറാത്ത് സംഘർഷം റിപ്പോർട്ട് ചെയ്തതും അശോകനായിരുന്നു.58 ഹിന്ദു തീർത്ഥാടകർ വെന്തുമരിച്ചതിനെത്തുടർന്ന്, സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും ഹിന്ദു- മുസ്ളീം സംഘർഷം പൊട്ടിപ്പുറപ്പെട്ടു.മുസ്ലിം പള്ളികൾ കത്തിയമർന്നു. പോലീസിന് ഒന്നും ചെയ്യാനായില്ല. ആയിരത്തിലധികം പേർക്ക് ജീവഹാനിയുണ്ടായ കലാപം രണ്ടാഴ്ചകൾക്കകം കെട്ടടങ്ങിയെങ്കിലും, അന്തരീക്ഷം ശാന്തമായില്ല. ഇത് ഹിന്ദു, മുസ്ലിം ബന്ധത്തിൽ വലിയ അകൽച്ച ഉണ്ടാക്കി.
നരേന്ദ്ര മോദിയുടെ കാലത്തോടെ വലിയ മാറ്റങ്ങൾ ഉണ്ടായിയെന്ന് അശോകൻ പറഞ്ഞു.ആദ്യമായി പ്രധാനമന്ത്രി അമേരിക്കയിൽ പോയപ്പോൾ മഡിസൻ ഗാർഡനിൽ നടന്ന ചടങ്ങുകളും പ്രസംഗവും റിപ്പോർട്ട് ചെയ്യാൻ പോയി. “അതിൻ്റെ ചെലവ് മാതൃഭൂമിയായിരുന്നു വഹിച്ചത്”.
വികസനം സംബന്ധിച്ച് ഹൈവോൾട്ടേജ് വാർത്തകൾ കേന്ദ്ര സർക്കാർ വലിയ തോതിൽ പുറത്തേക്കു വിടുന്നുണ്ട്.“വികസനം, പദ്ധതി പ്രഖ്യാപനങ്ങൾ എന്നിങ്ങനെയുള്ള തള്ള് വാർത്തകളാണ് വരുന്നത്. അവയെ വിശദീകരിക്കാനോ വിമർശിക്കാനോ അവസരങ്ങളില്ല. വിമർശിക്കാൻ ഭയം പോലെയാണ്.വാർത്തകൾ സർക്കാറിന്റെ സ്തുതിഗീതങ്ങളായി മാറുന്നു. പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുന്നില്ല,യാത്രയിൽ പത്രക്കാരെ കൊണ്ടുപോകുന്നില്ല”.
ഇപ്പോഴത്തെ ഗവൺമെന്റിൽ വൻ വ്യവസായികളുടെ സ്വാധീനം ഉണ്ട്. പ്രധാനമന്ത്രി പോകുന്ന എല്ലാ സ്ഥലങ്ങളിലും ചാർട്ടേഡ് ഫ്ലൈറ്റുകളിൽ അവരെത്തുന്നുണ്ട്. മൻമോഹൻ സിംഗിന്റെ കാലത്തും വ്യവസായികൾ സ്വന്തം വിമാനത്തിൽ എത്തിയിരുന്നു. എന്നാൽ,കൂടെയായിരുന്നില്ല, യാത്ര.അന്നും അവർക്ക് ഗവൺമെന്റിന്റെ സഹകരണം കിട്ടുമായിരുന്നുവെന്ന് അശോകൻ പറഞ്ഞു.
പാർലമെൻ്റ് നടപടികളുടെ റിപ്പോർട്ട് ചെയ്യുന്നത് പോലും ഇപ്പോൾ ദുഷ്കരമാണ്.“ലോക്സഭ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരെ നറുക്കിട്ടാണ് തെരെഞ്ഞെടുക്കുന്നത്. സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും എല്ലാ പത്രക്കാർക്കും അവിടെ കയറാൻ ഇപ്പോൾ കഴിയില്ല. രണ്ടുദിവസം മനോരമ, ഒരു ദിവസം ദീപിക, പിന്നെ മാതൃഭൂമി എന്നിങ്ങനെ പങ്കിട്ടെടുക്കും”. വി.കെ മാധവൻകുട്ടി, ടി.വി.ആർ ഷേണായി ഒക്കെ ഉണ്ടായിരുന്ന മുൻ കാലത്ത് പാർലമെൻറിൽ പോകാൻ പാസു പോലും വേണ്ടായിരുന്നു . ഇപ്പോൾ, പാസ്സ് ഉണ്ടെങ്കിൽപോലും,പറ്റില്ല. സെൻട്രൽ ഹാളിൽ പാസ് ഉണ്ടായിരുന്നിട്ടും കയറാൻ കഴിയാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.അവിടെ അംഗങ്ങൾക്ക് മാത്രമേ പോകാൻ കഴിയൂ. സെൻട്രൽ ഹാളിൽ പത്രക്കാർക്ക് കയറാൻ പെർമിഷൻ പ്രത്യേകം എടുക്കണം.
മാധ്യമപ്രവർത്തകർക്ക് പോലും പാർലമെന്റ് റിപ്പോർട്ട് ചെയ്യാൻ നിയന്ത്രണമുണ്ട് എന്ന കാര്യം മാധ്യമങ്ങളിൽ ചർച്ചയായിട്ടില്ല. ജോൺ ബ്രിട്ടാസ് പാർലമെൻറിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ, മലയാള പത്രങ്ങൾ ഇത് വാർത്തയാക്കിയില്ല. “ദേശീയ വാർത്തകളും വിമർശനങ്ങളും മാദ്ധ്യമങ്ങളിൽ വരാതിരിക്കുക എന്നതാണ് സർക്കാറിന്റെ താല്പര്യം. അതുകൊണ്ടാണ് പാർലമെൻറ് കവർ ചെയ്യാൻപറ്റാതെ പോകുന്നതും”.
ദേശീയ രാഷ്ട്രീയത്തെ ഇപ്പോൾ മാധ്യമങ്ങൾ അവഗണിക്കുകയാണെന്ന് അശോകൻ പറഞ്ഞു. “അപഗ്രഥനങ്ങളും വിശകലനങ്ങളും ഉണ്ടാകുന്നില്ല.ഡൽഹിയിൽ നിന്നുള്ള വാർത്തകൾ പലതും മലയാള പത്രങ്ങളിൽ കാണുന്നില്ല. പാർലമെന്റ് അംഗങ്ങളുടെ പ്രസംഗങ്ങൾ ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്”. പക്ഷേ, പ്രാദേശിക പത്രങ്ങൾ അപൂർവമായി മാത്രമാണ് ഈ റിപ്പോർട്ടുകൾ കൊടുക്കുന്നത്. പാർട്ടി പത്രങ്ങൾ സ്വന്തം നേതാക്കളുടെ വാർത്തകൾ കൊടുക്കാറുണ്ട്. ആവർത്തനങ്ങളായി മാറുന്ന പല ചർച്ചകളും മാധ്യമങ്ങൾ വിട്ടുകളയുന്നുണ്ടായിരിക്കാം. ഫോക്കസ് ചെയ്യപ്പെടേണ്ട ചില വാർത്തകളും ഇതിനിടയിൽ അവഗണിക്കപ്പെടുന്നു.
രാഷ്ട്രീയത്തിൽ മുങ്ങിപ്പോകുന്ന വാർത്തകൾ ജനം വായിക്കുന്നില്ല. വ്യാഖ്യാനാത്മകമായ വാർത്തകൾ കുറയുന്നു. ചില പത്രങ്ങൾ സ്റ്റേറ്റ്മെന്റുകൾ മതിയെന്ന് തീരുമാനിക്കുന്നു. എഡിറ്റർമാരുടെ തീരുമാനങ്ങൾ പത്രത്തിന്റെ പോളിസി തീരുമാനങ്ങളാകണമെന്നില്ല.
സർക്കാർ ഇപ്പോഴൊരു ഏകാധിപത്യസമീപനമാണ് എടുത്തിട്ടുള്ളത്. “ ഗവൺമെൻറ് ഡിക്റ്റേറ്റ് ചെയ്യുന്നു, പത്രക്കാർ അനുസരിക്കുന്നു. പത്രക്കാർക്ക് വലിയ റോളൊന്നുമില്ല. കടുത്ത നിയന്ത്രണങ്ങൾക്ക് മാനേജ്മെന്റുകൾ നിർബന്ധിതമാകുന്നു. പല വാർത്തകളും മൂടി വയ്ക്കേണ്ടി വരുന്നു. വാർത്തകൾ എഴുതാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു. നിലനിൽപ്പിന്റെ പ്രശ്നമാണ്. സാമ്പത്തികവും ഒരു ഘടകമാണ്”. അദ്ദേഹം പറഞ്ഞു.
“ഒരു പരിധി വരെ ഇന്ദിരാഗാന്ധി ബുദ്ധിയില്ലാത്ത ആളായിരുന്നു എന്ന് ഇന്നത്തെ സ്ഥിതി വച്ചുനോക്കുമ്പോൾ ചിന്തിക്കേണ്ടി വരും. സെൻസർഷിപ്പ് ഏർപ്പെടുത്തി. പത്രങ്ങൾക്കെതിരെ പത്രമാരണ നിയമം ഉപയോഗിച്ച്, ഭീകരജീവി പരിവേഷം കാട്ടി. ഇന്ന് പക്ഷേ,തങ്ങൾക്ക് പറ്റിയ ആളുകളെക്കൊണ്ട് മാധ്യമത്തെ വിലയ്ക്കെടുക്കുകയാണ് . കൂടുതൽ മുട്ടുമടക്കിയാണ് ഇന്ന് മാധ്യമങ്ങൾ നിൽക്കുന്നത്. ഉടമസ്ഥരുടെ താല്പര്യം എങ്ങനെയാണെന്ന് നോക്കി അവ നടപ്പിലാക്കുകയാണ് പലരും. ആ താത്പര്യങ്ങൾക്കെതിരെ വാർത്ത കൊടുത്താലുള്ള സ്ഥിതി എന്താണെന്നവർക്കറിയാം.
“നിയമസഭാ,പാർലമെൻറ് റിപ്പോർട്ടിംഗിന് പകരം കൊടുക്കുന്നത് ആന,പുലി ഒട്ടകം തുടങ്ങിയ കാര്യങ്ങൾ. അക്രമസംഭവങ്ങളൊക്കെ വാർത്തയാകുമ്പോൾ സഭാവാർത്തകൾക്ക് സ്ഥലം തികയാതെ വരുന്നു”.
ഇന്ത്യയിൽ സാമ്പത്തിക പത്രപ്രവർത്തനത്തിന് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കൂടുതൽ ആളുകൾ വായിക്കുന്ന അച്ചടി മാധ്യമത്തിന്റെ വിശ്വാസ്യത ഇപ്പോഴും കൂടുതൽ തന്നെയാണ്. സാമൂഹിക മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു. അവയ്ക്ക് വിശ്വാസ്യതയും കുറവാണ്. ആ മാധ്യമങ്ങളിലെ വാർത്തകൾ ജനങ്ങളെ കബളിപ്പിക്കുന്നു. വാർത്തകളുടെ വിശ്വാസ്യത വളരെ പ്രധാനമാണ്. എന്നാൽ,അച്ചടിമാദ്ധ്യമത്തെ വിദൂരഭാവിയിൽ നിലനിർത്തിക്കൊണ്ടുപോകാനാവില്ല. അവയ്ക്ക് വാർത്തകൾ വേഗത്തിൽ കവർ ചെയ്യുന്ന കാര്യങ്ങളിൽ പരിമിതിയുണ്ട്. പത്രത്തിന്റെ വിതരണവും പ്രതിസന്ധിയിലാണ്. 50വയസ്സ് കഴിഞ്ഞവരാണ് പത്രവിതരണക്കാരിൽ വലിയൊരു പങ്കും. “ടെക്നോളജിയിൽ ഉണ്ടായിട്ടുള്ള മാറ്റം പത്രത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു.ഈ തലമുറ കഴിയുന്നതോടെ വായിക്കുന്ന രീതി മാറും. ന്യൂസ് പ്രിന്റ് കിട്ടാനുള്ള സാധ്യതകൾ ഇല്ലാതെയാകും. എന്നാൽ, പത്രങ്ങൾ ഓൺലൈനിൽ നിലനിൽക്കും”.
കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളായ കെ. കരുണാകരൻ,എ. കെ ആൻറണി, വയലാർ രവി തുടങ്ങിയവർ ഡൽഹിയിലുള്ളപ്പോൾ പത്രപ്രവർത്തകർക്ക് അവരോട് ഇടപെടാനും കാര്യങ്ങൾ ചോദിക്കാനും ഉള്ള അവസരങ്ങൽ ധാരാളം കിട്ടിയിരുന്നുവെന്ന് അശോകൻ പറഞ്ഞു. “എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം കരുണാകരൻ നൽകിയിരുന്നു . എ. കെ ആൻറണി പ്ലാൻ ചെയ്ത്, തയ്യാറെടുപ്പോടെയാണ് വരുക.അദ്ദേഹത്തിന് പറയാനുള്ളതല്ലാതെ അപ്പുറത്തേക്ക് ഒന്നും ചോദിക്കാൻ കഴിയില്ല.വയലാർ രവി സംസാരിക്കുന്ന ആളാണ്. സൗഹാർദ്ദ പൂർവ്വം പെരുമാറും. വീട്ടിലേക്ക് ഭക്ഷണത്തിനു ക്ഷണിക്കും, യാത്രകളിൽ കൂടെ കൊണ്ടുപോകും. പത്രക്കാരുമായി നന്നായി തന്നെ ബന്ധപ്പെട്ട ആളാണ് ഉമ്മൻ ചാണ്ടി”.ഇവരെല്ലാം തുറന്നു സംസാരിക്കും.
ഉദ്യോഗസ്ഥരാണ് പല വാർത്തകളുടെയും സോഴ്സ്; കോൺഗ്രസിന്റെ കാലത്തും ഇപ്പോഴും. വിവരങ്ങൾ പലപ്പോഴും ചെറിയ കോക്കസുകളിൽ നിന്നാണ് അറിയുക.
ഡൽഹിയിൽ ഐ.എൻ.എസ് ബിൽഡിങ്ങിൽ ഒന്നാം നിലയിലാണ് മാതൃഭൂമി പ്രവർത്തിക്കുന്നത്. കേരളകൗമുദിയുടെ ഓഫീസ് രണ്ടാം നിലയിൽ . കേരളകൗമുദിയിലെ നരേന്ദ്രനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. മലയാള മനോരമയുടെ ചീഫ് ഓഫ് ബ്യൂറോ ടി.വി.ആർ ഷേണായി, സ്പെഷ്യൽ കറസ്പോണ്ടന്റ് കെ. ഗോപാലകൃഷ്ണൻ , 'ദ് വീക്കി'ലെ ആർ. പ്രസന്നൻ, സച്ചിദാനന്ദ മൂർത്തി തുടങ്ങിയവരുമായും നല്ല സൗഹൃദം പുലർത്താൻ കഴിഞ്ഞു.”ഒരിക്കൽ മോസ്കോയിലേക്ക് പോയപ്പോൾ ഇടാനുള്ള കോട്ട് നൽകിയത് ടി.വി.ആർ ഷേണായിയായിരുന്നു”.
സച്ചിദാനന്ദമൂർത്തിയും ജോർജ് കള്ളിവയലിലും മറ്റും അടങ്ങിയ മാദ്ധ്യമസുഹൃത്തുക്കളുമായി ഡൽഹി എയർപോർട്ടിന്റെ അടുത്തുള്ള ഒരു ഹോട്ടലിൽ കൂടാറുണ്ടായിരുന്നു. പ്രൊഫ. കെ.വി തോമസും ഈ കൂട്ടായ്മയിൽ ഉണ്ട്. അദ്ദേഹത്തിൻറെ വിദ്യാധനം ട്രസ്റ്റ് ടി. വി. ആർ ഷേണായിയുടെ പേരിൽ അവാർഡ് നൽകുന്നുണ്ട്.മലയാള മനോരമയിലെ ഡി.വിജയമോഹനുമായി കുടുംബബന്ധം പോലെ അടുപ്പമുണ്ടായിരുന്നു. “എനിക്ക് പോകേണ്ട വഴിയിലായിരുന്നു അദ്ദേഹം ആദ്യം താമസിച്ചിരുന്ന ലോഡ്ജ്. രണ്ടുപേർക്കും കുടുംബം ആകുന്നതിനു മുൻപ് പല ദിവസങ്ങളിലും അവിടെ താമസിച്ചിരുന്നു. ചിലപ്പോൾ രണ്ടുപേരും ഒരു സ്കൂട്ടറിലായിരുന്നു ഓഫീസിൽ പോയിരുന്നത്”.
രാഷ്ട്രപതിയായിരുന്ന കെ. ആർ നാരായണനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂടെ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്-ഫ്രാൻസ്,ദക്ഷിണാഫ്രിക്ക... പാരീസിൽ നാല് ദിവസം ഒരുമിച്ചുണ്ടായിരുന്നു.
മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിദുമായി കുടുംബപരമായി അടുപ്പമുണ്ടായിരുന്നു. ഭാര്യ സുധ ആയുർവേദ ഡോക്ടർ കൂടിയായതിനാൽ പല നേതാക്കളും ചികിത്സയ്ക്കായി എത്താറുണ്ട്. അതിനാൽ പലരുമായി അടുത്ത ബന്ധം തന്നെയുണ്ട്. വാജ്പേയ്, നരസിംഹ റാവു, ചന്ദ്രശേഖർ, വി. പി സിംഗ്, എ.കെ ആന്റണി, പത്നി എലിസബത്ത്, തുടങ്ങിയവരും പല ലോക നേതാക്കളും വരെ സുധാസ് ആയുർവേദ കേന്ദ്രത്തിന്റെ ചികിത്സാ വിധികൾ സ്വീകരിച്ചവരാണ്. “ഗുലാം നബി ആസാദിന്റെ നടുവേദനയ്ക്ക് ഇവിടെ ചികിത്സ നിർദ്ദേശിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു നേതാക്കളുടെ വരവിന് തുടക്കം കുറിച്ചത്”.
ഡൽഹി ബ്യൂറോ ചീഫായി 2015ലാണ് എൻ. അശോകൻ വിരമിച്ചത്. തുടർന്ന്, മാതൃഭൂമിയുടെ ഡൽഹി പ്രത്യേക പ്രതിനിധിയായി പ്രവർത്തിക്കുന്നു.
'ഡൽഹി കത്തി'ന്റെ പേരിലാണ് മലയാളികൾ തന്നെ ഓർക്കുന്നതെന്ന് അശോകൻ പറഞ്ഞു . രാഷ്ട്രീയ സ്ഥിതിഗതികളെ സസൂഷ്മം നിരീക്ഷിച്ച്, അയച്ചു കൊണ്ടിരുന്ന 'ഡൽഹി കത്ത്' 25 വർഷത്തോളം ലക്ഷക്കണക്കിന് ആളുകൾ വായിച്ചു. അത് മാതൃഭൂമി പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്."ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വാഴ്ചകളെയും വീഴ്ചകളെയും വ്യക്തികളെയും തൊട്ടറിയുന്ന പുസ്തകം ' എന്ന് ചിന്തകനും എഴുത്തുകാരനുമായ എം.എൻ കാരശ്ശേരി പുസ്തകത്തിന്റെ അവതാരികയിൽ എഴുതി. അശോകന്റെ തെരഞ്ഞെടുത്ത 100 ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
‘ചരിത്രത്തിന്റെ എഫ്.ഐ.ആർ’ എന്നാണ് ഡോ.സെബാസ്റ്റ്യൻ പോൾ ഈ പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. “അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് പ്രവചനസ്വഭാവമുണ്ട്. അവയ്ക്ക് പ്രശംസനീയമായ നിഷ്പക്ഷതയും സത്യസന്ധ്യതയുമുണ്ട്”.
എഴുപതിൽ 67 സീറ്റുമായി 2015ൽ അരവിന്ദ് കെജ്രിവാൾ അധികാരത്തിൽ വന്നപ്പോൾ എൻ.അശോകൻ എഴുതിയ ‘ഡൽഹി കത്തി’ലെ അവസാന വാക്യം ഇതായിരുന്നു; “ആം ആദ്മി പാർട്ടിയും ദുഷിക്കുകയാണെങ്കിൽ, ഒരു സജീവ ജനാധിപത്യത്തിൽ ജനങ്ങൾ അവരെയും മാറ്റും.ജനാധിപത്യത്തിൽ ജനവിധി നിരുപാധികമല്ല”.’
പക്ഷേ,പത്രപ്രവർത്തകർ ഇപ്പോൾ മിക്കകാര്യങ്ങളിലും നിസ്സഹായരാണെന്ന ദുഖം അശോകനുണ്ട്. “ജേണലിസ്റ്റുകൾക്ക് സ്വന്തം convictions (വിശ്വാസപ്രമാണങ്ങൾ ) അനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത കാലമാണിത്”.മൃദുഭാഷിയെങ്കിലും,സൂക്ഷ്മദൃക്കായ ഈ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജാഗരൂകനാണിപ്പോഴും.
എൻ അശോകൻ തൻ്റെ മാദ്ധ്യമജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ക്ലബ്ബ് ഹൗസ് പരിപാടിയുടെ ശബ്ദലേഖനം 'മീഡിയ വേവ്സ്' ചാനലിൽ : https://youtu.be/bGg2PYsGQnk?si=_JVg30gR3S0GgU5L
No comments:
Post a Comment