1956.
തൃശൂരിൽ ആകാശവാണി കോഴിക്കോട് നിലയത്തിന്റെ ഒരു കവിസമ്മേളനം നടക്കുകയാണ്. അക്കാലത്തെ വലിയ കവികളെല്ലാമുണ്ട്. അതിൽ ഏറ്റവും പ്രായം കുറഞ്ഞയാളുടെ ഊഴമെത്തി
. വിരഹദുഃഖമനുഭവിക്കുന്ന ഭാര്യമാരുടെ കഥയാണ് പ്രമേയം.പശ്ചാത്തലം കന്യാകുമാരി. ആ യുവാവ് ഒരു കവിത ചൊല്ലാനാരംഭിച്ചു- മഹിഷാസുരമർദ്ദിനി.
ഏതാനും വരികൾ ആലപിച്ചപ്പോഴേക്കും സദസിന്റെ ഒരു ഭാഗത്ത് നിന്ന് കൈയ്യടിയുയർന്നു. അത് പിന്നെ എല്ലായിടത്തേക്കും പടർന്നു. കവിത തീർന്നയുടൻ സദസിന്റെ മുൻനിരയിൽ നിന്നൊരാൾ എണീറ്റ് വന്ന്, അഭിനന്ദിച്ച് കെട്ടിപ്പുണർന്നു.
" ഞാൻ പി.വി.കൃഷ്ണമൂർത്തി ", കോഴിക്കോട് നിലയത്തിന്റെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ. ആ യുവകവി അദ്ദേഹത്തിന്റെ മനസിൽ ഇടം തേടി.
ആകാശവാണിയിലേക്ക് പ്രതിഭാധനരായ എഴുത്തുകാരെയും സംഗീതജ്ഞരേയുംക്ഷണിച്ചു വരുത്തി നിയമിക്കുന്ന സമയമായിരുന്നു ,അത്.
'മഹിഷാസുരമർദ്ദിനി' എൻ.വിക്കും വൈലോപ്പിള്ളിക്കുമൊക്കെ ഇഷ്ടപ്പെട്ടു. എൻ.വി. അത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനായി വാങ്ങിക്കൊണ്ടുപോയി. "എന്നെ ആകാശവാണിയിൽ എടുക്കണമെന്ന് അവർ ശുപാർശ ചെയ്തു".
-ആ കവിത എഴുതിയ അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ഏതാനും ആഴ്ചകൾക്കകം കോഴിക്കോട് ആകാശവാണിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു -കൃഷ്ണമൂർത്തിയെ ചെന്ന് കാണാൻ. ബുദ്ധജയന്തി ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്ന സമയമായിരുന്നു, അത്. രാത്രി ഒൻപതേകാലിനുള്ള ഒരു നാടകത്തിൽ ശബ്ദം നൽകാൻ അദ്ദേഹം അക്കിത്തത്തോട് ആവശ്യപ്പെട്ടു..
ഏതാനും ദിവസങ്ങൾക്കകം,1956 ജൂലൈ 1 ന് , ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്ററായി അക്കിത്തം ജോലിയിൽ പ്രവേശിച്ചു.
കോഴിക്കോട് മിഠായി തെരുവിലൂടെ പതിവ് സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു,അദ്ദേഹം.
കോതിയൊതുക്കാത്ത,പാറിപ്പറക്കുന്ന മുടി.തീക്ഷ്ണമായ കണ്ണുകൾ .മുഴുക്കൈയ്യൻ ഷട്ടിന്റെ കൈകൾ ക്രമരഹിതമായി മടക്കി വച്ചിട്ടുണ്ടു്. പരുക്കൻ മുണ്ട്.കക്ഷത്തിൽ മാസികകൾ.
മലയാളം ആനുകാലികങ്ങൾക്കൊപ്പം, 'ധർമ്മയുഗ്' എന്ന ഹിന്ദി പ്രസിദ്ധീകരണവുമുണ്ടു്. പരിചയക്കാരോട് ലോഹ്യം പറയുമ്പോൾ അവർ ഇവ വാങ്ങി, മറിച്ചു നോക്കും.
അപ്പോഴുണ്ട് , ഒട്ടും പരിചയില്ലാത്ത ഒരാൾ അടുത്തേയ്ക്ക് വിളിക്കുന്നു. തമിഴ് കലർന്ന മലയാളത്തിൽ അദ്ദേഹം സ്വയം പരിചയപ്പെടുത്തി : "ഞാൻ പി.വി.കൃഷ്ണമൂർത്തി. ആകാശവാണി നിലയം മേധാവിയാണ്. എഴുത്തുകാരനാണെന്നറിഞ്ഞതിൽ സന്തോഷം. നാളെ നിലയത്തിലേക്ക് വരുമോ?''
- കറുകപ്പാടത്ത് അബ്ദുള്ള എന്ന കെ.എ. കൊടുങ്ങല്ലൂർ അടുത്ത ദിവസങ്ങളിൽ ആകാശവാണിയിൽ ചേർന്നു."ആ പ്രതിഭാപ്രഭുവിനെ തെരുവിൽ നിന്ന് പിടിച്ചു കൊണ്ട് വന്ന് ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്ററായി നിയമിച്ചു,കൃഷ്ണമൂർത്തി ", അക്കിത്തം പിൽക്കാലത്ത് എഴുതിയിട്ടുണ്ട്.
എൻ.എൻ.കക്കാടിനെയായിരുന്നു ,ഇങ്ങനെ അദ്ദേഹം ആദ്യം നിയമിച്ചത്. മൂന്നാമത് എത്തിയത് ഞാനും " . പാരലൽ കോളേജ് അധ്യാപകനായി കോഴിക്കോട്ട് എത്തിയ ,മലബാർ ബോർഡിലേക്ക് കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായ മത്സരിച്ച ചരിത്രമുള്ള എൻ.എൻ കക്കാടിനു പിന്നാലെ കെ.എ കൊടുങ്ങല്ലൂരും കമ്മ്യൂണിസ്റ്റുകാരനായ അക്കിത്തവും ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്റർമാരായി നിയമിക്കപ്പെട്ടു.
മഹാപ്രതിഭകളായ എഴുത്തുകാരെയും കലാകാരരെയും കോഴിക്കോട് ആകാശവാണി നിലയത്തിലെത്തിച്ചതിനു കാരണക്കാരനായ പി.വി കൃഷ്ണമൂർത്തി, 1953 ലാണ് ഡൽഹി ആകാശവാണിയിലെ വിദേശകാര്യ സർവീസിൽ നിന്ന് അസിസ്റ്റന്റ് ഡയറക്ടറായി കോഴിക്കോട് നിലയത്തിലെത്തിയത്.
അപ്പോഴും ഏതാനും മണിക്കൂറുകൾ മാത്രം പ്രക്ഷേപണമുള്ള നിലയം തിരുവനന്തപുരത്തിന്റെ നിയന്ത്രണത്തിലായിരുന്നു.സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയിൽ മാത്രം സ്വതന്ത്ര നിലയം മതി, അവിടെ നിന്നുള്ള പരിപാടികൾ മറ്റുള്ളവർ റിലെ ചെയ്യേണ്ട ആവശ്യമേയുള്ളൂ എന്ന നിലപാടായിരുന്നു കേന്ദ്ര അധികൃതർക്ക്: 'എന്തായാലും നിലയം പൂട്ടാൻ തീരുമാനിച്ചു കഴിഞ്ഞു. അവിടെ നിങ്ങൾക്ക് കൂടുതലൊന്നും ചെയ്യാനില്ല',എന്നു പോലും ചിലർ മുന്നറിയിപ്പു നൽകിയ സമയം. കോഴിക്കോട്ടേക്കയച്ച കൃഷ്ണമൂർത്തി, ചില ദൃഢനിശ്ചയങ്ങളുമായാണെത്തിയത് - മലബാറിലെ പ്രതിഭാധനരെയെല്ലാം കോഴിക്കോട് ആകാശവാണിയിൽ കൊണ്ടുവരുക.
അച്ഛന്റെ കൈപിടിച്ച്,കുട്ടികളുടെ പരിപാടികളിൽ പുല്ലാങ്കുഴൽ വായിക്കാനെത്തുന്ന ഒരു കൗമാരക്കാരൻ ഒരു ദിവസം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. "1954 ഡിസംബറിലായിരുന്നു അത്. പരിപാടി കഴിഞ്ഞ് കാണണമെന്ന് ഡയറക്ടർ ആവശ്യപ്പെട്ടുകയായിരുന്നു.18 വയസ് തികഞ്ഞപ്പോൾ തന്നെ എന്നെ അവിടെ ആർട്ടിസ്റ്റായി നിയമിച്ചു", വിശ്രുത പുല്ലാങ്കുഴൽ വാദകനായി വളർന്ന ഗുരുവായൂർ എസ്. ശ്രീകൃഷ്ണന്റെ ആകാശവാണി ജീവിതത്തിന്റെ ആരംഭം ഇങ്ങനെ യാദൃച്ഛികത നിറഞ്ഞതാണ്. പിന്നാലെ,അവിടെ അനൗൺസറായി നിയമിക്കപ്പെട്ട ഗായിക ഗായത്രി ശ്രീകൃഷ്ണൻ അദ്ദേഹത്തിന്റെ ജീവിത സഖിയായി (1975 ൽ യു.പി.എസ്.സി മുഖേന പ്രോഗ്രാം എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൊച്ചി എഫ് .എം നിലത്തിന്റെ ആദ്യ ഡയറക്ടറാണ്).
കെ.പി ഉദയഭാനു
കലാകാരൻമാർക്ക് ആകാശവാണിയിൽ അവസരങ്ങളുണ്ടെന്നറിഞ്ഞ്, കെ.പി.കേശവമേനോനെ തന്റെ ഒരു അനന്തരവൻ സമീപിച്ചു. പാലക്കാട്ടെ ത്യാഗരാജ സംഗീത വിദ്യാലയത്തിൽ ശാസ്ത്രീയ സംഗീതാഭ്യസനം നടത്തിയിട്ടുണ്ട്. പാട്ടുകാരനാണ്. കേശവമേനാൻ ആകാശവാണി നിലയം മേധാവിക്ക് ഏതാണ്ട് ഇപ്രകാരം ഒരു കത്ത് എഴുതി നൽകി : ഈ കത്തുമായി വരുന്ന എന്റെ നാട്ടുകാരനായ ഈ ചെറുപ്പക്കാരൻ ഒരു ഗായകനാണത്രേ! ആകാശവാണിക്ക് ഇയാളെ ഉപയോഗപ്പെടുത്താവുന്നതാണ്.
-പി.വി.കൃഷ്ണമൂർത്തി ശബ്ദപരിശോധന നടത്തി,അദ്ദേഹത്തെ ആകാശവാണിയിൽ അനൗൺസറായി നിയമിച്ചു : ശമ്പളം 75 രൂപ.കെ.പി.ഉദയഭാനുവായിരുന്നു , അത്.
1956-ൽ കോഴിക്കോട് ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റുകൾ പി.വി.കൃഷ്ണമൂർത്തിക്കു നൽകിയ യാത്രയയപ്പ് വേളയിൽ. ഇരിക്കുന്നവർ ഇടതു നിന്ന് : ചേർത്തല ഗോപാലൻ നായർ ,ഗായത്രി ശ്രീകൃഷ്ണൻ , ശ്രീമതി കൃഷ്ണമൂർത്തി, പി.വി.കൃഷ്ണമൂർത്തി,മായാ നാരായണൻ, കെ.രാഘവൻ .
നില്ക്കുന്നവർ ആദ്യ നിര: പുതുക്കോട് കൃഷ്ണമൂർത്തി,കെ.പി. ഉദയഭാനു, വെങ്കിടാച അയ്യർ(വയലിൻ), ഗോപിനാഥ് (വോക്കൽ), എം.ഉണ്ണികൃഷ്ണൻ (വീണ), ബി.എ. ചിദംബരനാഥ്, ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ , പഴയന്നൂർ പരമേശ്വര അയ്യർ .
രണ്ടാം നിര : ടി.എസ്.ബാബു, ആർച്ചിബാൾ ഹട്ടൻ, പഴയന്നൂർ എൻ. പരശുരാമൻ, പാപ്പ വെങ്കിട്ടരാമ അയ്യർ (ഗോട്ടു വാദ്യം ) .
സംഗീതജ്ഞരായ ചേർത്തല ഗോപാലൻ നായർ, പഴയന്നൂർ പരശുരാമൻ,പാപ്പ വെങ്കിട്ടരാമയ്യർ, ആർച്ചിബാൾ ഹട്ടൻ, നാടക-സിനിമ അഭിനേതാക്കളായി മാറിയ ലക്ഷ്മീദേവി, രാജം കെ.നായർ....ഇങ്ങനെ, എഴുത്തുകാരുടേയും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും വലിയൊരു നിര കോഴിക്കാട് ആകാശവാണിയിൽ സ്റ്റാഫ് അംഗങ്ങളായി. അങ്ങനെ, മലയാള സാഹിത്യത്തിന്റെ,സിനിമയുടെ , സംഗീതത്തിന്റെ , കലയുടെ മഹാക്ഷേത്രമായി മാറി, കോഴിക്കോട് ആകാശവാണി നിലയം.
ശ്രീബുദ്ധന്റെ ജീവിതത്തെക്കുറിച്ചുള്ള ബുദ്ധചരിതം ആട്ടക്കഥ, കോട്ടയ്ക്കൽ കഥകളി സംഘത്തെക്കൊണ്ട് ആദ്യമായി റേഡിയോയിൽ അവതരിപ്പിച്ചു,അദ്ദേഹം. അങ്ങനെ പുതിയ പരീക്ഷണങ്ങൾക്കും പി.വി.കൃഷ്ണമൂർത്തി തുടക്കമിട്ടു. ഭാര്യയുടെ അപ്രതീക്ഷിത വേർപാട് സൃഷ്ടിച്ച പ്രയാസങ്ങൾ കാരണം ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനായ തിക്കോടിയനെ സാന്ത്വനിപ്പിച്ച്, ആകാശവാണിയിൽ പിടിച്ചു നിർത്തിയതും അദ്ദേഹമായിരുന്നു.
- കോഴിക്കോട് നിലയത്തിൽ വെറും മൂന്ന് വർഷം മാത്രം നീണ്ടു നിന്ന ഔദ്യോഗിക ജീവിതത്തിനിടയിൽ മലയാള റേഡിയോ പ്രക്ഷേപണത്തിൽ ഇങ്ങനെ തന്റേതായ ഒരു യുഗം തന്നെ തുറന്ന ക്രാന്തദർശിയായിരുന്നു ,പി.വി.കൃഷ്ണമൂർത്തി. പിന്നീട്, ഇന്ത്യയിലെ ആദ്യ ടെലിവിഷൻ പ്രക്ഷേപണത്തിന്റെ സ്പെഷ്യൽ ഓഫീസറായും, ദൂരദർശന്റെ ആദ്യത്തെ ഡയറക്ടർ ജനറലായും മറ്റും ചരിത്രത്തിൽ അനന്യമായ ഒരധ്യായം എഴുതിച്ചേർത്തു ,അദ്ദേഹം.
ഗറ്റൗട്ടോടെ തുടക്കം
-1944 ൽ ഡൽഹി ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിൽ, വിദേശകാര്യ വിഭാഗത്തിൽ തമിഴ് വാർത്താപ്രക്ഷേപണത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ 'ഗറ്റൗട്ട് ' ആക്രോശത്തോടെയായിരുന്നു ,കൃഷ്ണമൂർത്തിയുടെ മാധ്യമ ജീവിതത്തിന്റെ ഔദ്യോഗികാരംഭം. തമിഴ് വാർത്തകൾ വായിക്കാൻ കാഷ്വൽ അവതാരകനായി നിയോഗിക്കപ്പെട്ട അദ്ദേഹം ആദ്യ ദിവസം ആകാശവാണിയിലെത്താനുള്ള വഴി തെറ്റി, വൈകിയാണ് ജോലിക്കെത്തിയത്. അപ്പോഴക്കും മറ്റാരോ ബുള്ളറ്റിൻ വായിച്ചു തുടങ്ങിയിരുന്നു.
'നിങ്ങളെ ഈ പണിക്ക് കൊള്ളില്ല' എന്ന് പറഞ്ഞ മേലുദ്യോഗസ്ഥനെക്കൊണ്ട്, ആ അഭിപ്രായം മാറ്റിച്ച്, നല്ല വാർത്താ വായനക്കാരനും അനൗൺസറുമായിമാറി,കൃഷ്ണമൂർത്തി. പിന്നെ,അവിടെ തന്നെ പ്രോഗ്രാം അസിസ്റ്റന്റും പ്രോഗ്രാം എക്സിക്യൂട്ടീവുമായി.
റംഗൂൺ റേഡിയോ നിലയത്തിലെ ചില പരിപാടികൾ അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അന്ന് കുടുംബം അവിടെയായിരുന്നു. മൂത്ത സഹോദരി രാജേശ്വരിയും, 'സുബുദ്ധു' എന്ന തൂലികാ നാമത്തിൽ സംഗീത - നൃത്ത വിമർ ശനങ്ങളെഴുതിയിരുന്ന പി.വി. സുബ്രഹ്മണ്യം എന്ന സഹോദരനും കൃഷ്ണമൂർത്തിയെ കർണ്ണാടസംഗീതം പഠിപ്പിച്ചിരുന്നു. 1942 - ൽ റംഗൂണിൽ ജപ്പാൻ സൈന്യം ബോംബ് വർഷിച്ചപ്പോൾ ,അവിടെ നിന്ന് പലായനം ചെയ്ത് തമിഴ്നാട്ടിലെത്തി, കുടുംബം . അച്ഛൻ അവിടെ 'കലാക്ഷേത്ര'യുടെ മാനേജരായി.
' സാംസ്ക്കാരിക പശ്ചാത്തലമുള്ള കുടുംബമാണ്. പ്രക്ഷേപണ പരിചയവുമുണ്ട് ' എന്ന് , രുഗ്മിണിദേവി അരുണ്ടേൽ നൽകിയ പരിചയപ്പെടുത്തൽ കത്തുമായായിരുന്നു, കൃഷ്ണമൂർത്തിആകാശവാണിയിലെത്തിയത്. പ്രതിഭാധനരായ കലാകാരർക്ക് ആകാശവാണിയിലേക്കും ദൂരദർശനിലേക്കും വഴി തുറന്നു നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തന്റെ ഈ പശ്ചാത്തലമാകാം.
1956-ൽ കോഴിക്കോട് നിലയത്തിൽ നിന്ന് പി.വി.കൃഷ്ണമൂർത്തിയെ സ്ഥലംമാറ്റിയപ്പോൾ, അതിനെതിരെ കെ.പി.കേശവമേനോൻ 'മാതൃഭൂമി'യിൽ മുഖപ്രസംഗം എഴുതിയത് മറ്റൊരു ചരിത്രം.
അദ്ദേഹത്തെ നിയമിച്ചത് ഒറീസയിലെ കട്ടക്കിൽ. അവിടെ വിദ്യാർത്ഥി പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമായിരുന്നു. കാമ്പസുകൾ സന്ദർശിച്ച്, കുറേ നേതാക്കളെ അദ്ദേഹം റേഡിയോ നിലയത്തിലേക്ക് ക്ഷണിച്ചു. അവർക്ക് പറയാനുള്ളത് പ്രക്ഷേപണം ചെയ്തു. തുടർന്നും അവർ റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു. അവരിലൊരാൾ പിന്നീട് ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി - നന്ദിനി സത്പതി.
ഹരിപ്രസാദ് ചൗരസ്യ,സ്മിതാ പാട്ടീൽ...
കട്ടക്ക് നിലയത്തിൽ വാദ്യസംഗീത കലാകാരൻമാരുണ്ടായിരുന്നില്ല. ആർക്കെങ്കിലും അവിടേക്ക് വരാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് അദ്ദേഹം മറ്റ് നിലയങ്ങൾക്ക് കത്തയച്ചു. കുട്ടികളുടെ പരിപാടിയിൽ പുല്ലാങ്കുഴൽ വായിക്കുന്ന ബി-ഗ്രേഡുള്ള ഒരാൾക്ക് താല്പര്യമുണ്ടെന്ന് കാണിച്ച് അലഹബാദ് നിലയത്തിൽ നിന്ന് മറുപടി വന്നു.തന്നെ വന്നു കാണാൻ അയാൾക്ക് കൃഷ്ണമൂർത്തി എഴുതി. "പുലർച്ചെ അഞ്ചു മണിക്ക് അയാളെത്തി, 9 ന് ഞാൻ വരും വരെ കാത്തിരുന്നു. "
-ലൈബ്രറിക്കടുത്ത ഒരു മുറിയിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. ലൈബ്രറിയിൽ നിന്ന് റെക്കാർഡുകൾ കേട്ട്, സ്റ്റുഡിയോയിൽ ഒഴിവുള്ള സമയം പ്രാക്ടീസ് ചെയ്യാനും അനുമതി നൽകി.
ഏതാനും ദിവസത്തിനകം അയാളെ സ്റ്റാഫ് ആർട്ടിസ്റ്റായി അവിടെ നിയമിച്ചു - പുല്ലാങ്കുഴലിൽ ഇതിഹാസമായി മാറിയ ഹരിപ്രസാദ് ചൗരസ്യയായിരുന്നു അത്.( അദ്ദേഹം പിന്നീട് ബോംബെ നിലയത്തിലേക്ക് മാറി. പുറത്ത് കൂടുതൽ അവസരങ്ങൾ ഉണ്ടായപ്പോൾ ജോലി രാജിവച്ചു).
ബോംബെ ടെലിവിഷൻ കേന്ദ്രം ഡയറക്ടറായിരിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരി കരഞ്ഞു കൊണ്ട് അദ്ദേഹത്തെ കാണാനെത്തി. അടുത്തിടെ നടത്തിയ ന്യൂസ് റീഡർ ഓഡിഷനിൽ പങ്കെടുത്ത തന്നെ അന്യാമായി തോല്പിച്ചു എന്നായിരുന്നു അവരുടെ പരാതി. ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് ടെലിവിഷൻ അവതാരകയാകാനുള്ള ഗുണങ്ങളുണ്ടെന്ന് കൃഷ്ണമൂർത്തിക്ക് തോന്നി. വീണ്ടും ഓഡിഷൻ നടത്തിയപ്പോൾ അവർ പാസായി. അങ്ങനെ ടെലിവിഷൻ വാർത്താ അവതാരകയും അനൗൺസറുമായി, ആ യുവതി. 1975-ൽ അവരെ ശ്യാം ബെനഗൾ തന്റെ സിനിമയിലവതരിപ്പിച്ചു : സ്മിതാ പാട്ടീൽ.
- അങ്ങനെ, ആകാശവാണി, ടെലിവിഷൻ ജീവിതകാലത്ത് പി.വി.കൃഷ്ണമൂർത്തി കൈപിടിച്ചുയർത്തിയവർ അനവധി.
ദൂരദർശന്റെ ആദ്യ സാരഥി
കട്ടക്ക് നിലയത്തിൽ നിന്ന് ഡൽഹി ആകാശവാണിയിലേക്കാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ആകാശവാണിയുടെ ഭാഗമായി പുതിയൊരു പരീക്ഷണം ആരംഭിക്കുന്നതിന്റെ ചുമതക്കാരനായ സ്പെഷ്യൽ ഓഫീസർ .അത് ടെലിവിഷൻ പ്രക്ഷേപണത്തിന്റെ തുടക്കം. 1959-ൽ പ്രഗതി മൈതാനത്ത് നടന്ന ഒരു പ്രദർശനത്തിൽ ഫിലിപ്സ് കമ്പനി സ്റ്റാപിച്ച ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ സ്റ്റുഡിയോ അവർ ആകാശവാണിക്ക് നൽകി. അത് വച്ച് ആകാശവാണിയുടെ അഞ്ചാം നിലയിൽ സാങ്കേതിക വിഭാഗംസ്റ്റുഡിയോയും ,അമേരിക്കയിൽ നിന്ന് ലഭിച്ച ശക്തി കുറഞ്ഞ ഒരു പ്രസരണിയും മറ്റ് സംവിധാനങ്ങളുമൊരുക്കി. അങ്ങനെ 1959 - സെപ്തം 15 ന് പരീക്ഷണാടിസ്ഥാനത്തിൽ,ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ചു. അത് ഉദ്ഘാടനം ചെയ്തത് പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദായിരുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം ഒരു മണിക്കൂർ പ്രക്ഷേപണം. 25 കിലോമീറ്റർ പരിധിയിൽ മാത്രമേ പരിപാടികൾ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
പി.വി.കൃഷ്ണമൂർത്തി വിശ്രമ ജീവിതത്തിൽ : (വലത്) 'സൈറ്റ്' ടെലിവിഷൻ പരിപാടി കാണാൻ ഒരു ഗ്രാമത്തിൽ സംവിധാനമൊരുങ്ങുന്നു(1975).
സൈറ്റ്
‘സൈറ്റ്’’പരീക്ഷണം
ഇന്ത്യയുടെ ടെലിവിഷൻ ചരിത്രത്തിലെ വലിയ സംഭവമായിരുന്നു ഉപഗ്രഹമുപയോഗിച്ച് ഗ്രാമങ്ങളിൽ വിദ്യാഭ്യാസ - കാർഷിക വിജ്ഞാനമെത്തിച്ചെ 'സൈറ്റ്', അഥവാ സാറ്റലൈറ്റ് ഇൻസ്ട്രക്ഷണൽ ടെലിവിഷൻ എക്സ്പിരിമെന്റ്(SITE ). ലോക ഇലക്ട്രോണിക്ക് മാധ്യമ രംഗത്തെ തന്നെ ഏറെ തിളക്കമുള്ള ഒരദ്ധ്യായമായി മാറിയ ഈ ടെലിവിഷൻ പരിപാടിയുടെ നേതൃത്വം, അന്ന് അഡീഷണൽ ഡയറക്ടർ ജനറലായിരുന്ന പി.വി.കൃഷ്ണമൂർത്തിക്കായിരുന്നു. അമേരിക്കയിലെ കേപ്പ് കെന്നഡിയിൽ നിന്ന് എ.ടി.എസ് -6 എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നത് കാണാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്നെ കൃഷ്ണ മൂർത്തിയെ അവിടേക്ക് അയച്ചു.
നാസയുടേയും ഐ.എസ്.ആർ.ഒ യുടേയും സഹകരണത്തോടെ, ഈ ഉപഗ്രഹം വഴി , രാജസ്ഥാൻ, ബീഹാർ,ഒറീസ, മദ്ധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ 2400 ഗ്രാമങ്ങളിലെ ജനങ്ങളിലേക്ക് പ്രതിദിന കാർഷിക , ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണ ടെലിവിഷൻ പരിപാടികൾ എത്തിച്ചു. കുട്ടികൾക്കും പ്രായമുള്ളവർക്കും പ്രത്യേക പരിപാടികളുണ്ടായിരുന്നു.1975 ആഗസ്റ്റ് 1 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പരിപാടി ഒരു വർഷം നീണ്ടു നിന്നു . കട്ടക്ക്, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്ഥാപിച്ച സ്റ്റുഡിയോകളിലൂടെ ഓരോ സംസ്ഥാനത്തേയും മാതൃഭാഷകളിൽ മൊത്തം 1320 മണിക്കൂർ നീണ്ട ടെലിവിഷൻ പരിപാടികളാണ് പ്രക്ഷേപണം ചെയ്തത്. വൈദ്യുതി പോലുമെത്താത്ത ഗ്രാമങ്ങളിൽ ആന്റിന സ്ഥാപിച്ച്,ബാറ്ററി കൊണ്ട് ടെലിവിഷൻ സെറ്റുകൾ പ്രവർത്തിപ്പിച്ച് ഈ പരിപാടികൾ കാണിച്ചു. ഇതിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഡോ. വിക്രം സാരാഭായി, ഡോ. യശ്പാൽ കപൂർ തുടങ്ങിയവർ ഈ ടെലിവിഷൻ വിപ്ലവത്തിൽ വലിയ പങ്കു വഹിച്ചു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തെ മാറ്റിയെഴുതിയ, ലോകമെമ്പാടുമുള്ള മാധ്യമ വിദഗ്ധരുടെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ ആ പരിപാടിയോടെ ദൂരദർശൻ ആകാശവാണിയിൽ നിന്ന് വേർപ്പെടുത്തി,സ്വതന്ത്ര്യ സ്ഥാപനമാക്കി.
1976 ഏപ്രിൽ ഒന്നിന് ദൂരദർശന്റെ ആദ്യ ഡയറക്ടർ ജനറലായി പി.വി.കൃഷ്ണമൂർത്തി നിയമിക്കപ്പെട്ടു - അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ.
1979-ൽ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും മാദ്ധ്യമരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു ,അദ്ദേഹം.
കോഴിക്കോട് ആകാശവാണി നിലയത്തിൽ 2006 ഓഗസ്റ്റിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ 'പെൺ മനസ്' സെമിനാർ പി.വി.കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യുന്നു. പി.ടി. രുഗ്മാവതി, ഫാബി ബഷീർ, ഇമ്പിച്ചി പാത്തുമ്മബി, പി. കാത്തുംബി, സി.പി.രാജശേഖരൻ എന്നിവർ സമീപം.
2006 ഓഗസ്റ്റിൽ കോഴിക്കോട് നിലയം മഹാനായ ഈ പ്രക്ഷേപകനെ ആദരിച്ചിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'പെൺ മനസ്' സെമിനാർ അദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്. മുൻ സഹപ്രവർത്തകനായ എൻ.എൻ.കക്കാടിന്റെ ഭാര്യ ശ്രീദേവി കക്കാട്, വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ഉൾപ്പെടെയുള്ളവർ അനുഭവങ്ങൾ പങ്കുവച്ചു.
തിക്കോടിയൻ മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് എഴുതിയ 'പാടും കുയിലേ..' എന്ന ലളിതഗാനത്തിന് പി.വി.കൃഷ്ണമൂർത്തി വീണ്ടും ഈണം നൽകി. സ്റ്റേഷൻ ഡയറക്ടർ സി.പി.രാജശേഖരൻ എഴുതിയ ഓണപ്പാട്ടുകൾക്കും അദ്ദേഹം അന്ന് സംഗീതം നൽകിയതും വാർത്തയിൽ ഇടം നേടിയിരുന്നു.
ഇന്ത്യയിലെ റേഡിയോ - ടെലിവിഷൻ രംഗത്തെ ഇതിഹാസമെന്ന വിശേഷണത്തിന് തികച്ചും അർഹനായ പി.വി.കൃഷ്ണമൂർത്തി(94), 2019 ഒക്ടോബർ 16നാണ് ചെന്നൈയിൽ അന്തരിച്ചൂ.