അഞ്ചു ദേശീയ പുരസ്കാരങ്ങളും ആറ് സംസ്ഥാന പുരസ്കാരങ്ങളും നേടിയ എം.ആർ രാജൻ മൊത്തം 13 ഡോക്യുമെൻ്ററികളാണ് സംവിധാനം ചെയ്തിട്ടുള്ളത് . ജീവചരിത്ര ചിത്രങ്ങളായ 'പകർന്നാട്ടം'( സി.എസ് വെങ്കിടേശ്വരനുമായി ചേർന്ന് -അമ്മന്നൂർ മാധവ ചാക്യാർ), 'നോട്ടം'( കീഴ്പ്പടം കുമാരൻ നായർ),'മിനുക്ക്'( കോട്ടയ്ക്കൽ ശിവരാമൻ), 'ഇതിഹാസത്തിന്റെ സ്പർശം'( പ്രേംജി), 'ഉണർവിന്റെ കാലം '(വി.ടി ഭട്ടതിരിപ്പാട്),'ചെങ്കല്ലിൽ ഒരു സങ്കീർത്തനം'(ശില്പി രാജൻ),'വെൻ ദ ബേഡ്
ബിക്കെയിം എ വേവ്' (കുമാർ സാഹ്നി),'നാടകപ്പാത'( ടി.പി ഗോപാലൻ),'തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ'(സുഗതകുമാരി) തുടങ്ങിയവയാണ് എം.ആർ രാജൻ്റെ ഡോക്യുമെന്ററികൾ.
തൃശ്ശൂർ അരണാട്ടുകര സ്വദേശിയായ എം.ആർ രാജൻ ശ്രീകേരളവർമ്മ കോളേജിൽ ഡിഗ്രിക്ക് പഠിച്ച വിഷയം ഫിലോസഫി. ആ പഠനകാലമാണ് തന്നെ കവിതയിലേക്കും സിനിമയിലേക്കും സംഗീതത്തിലേക്കുമൊക്കെ അടുപ്പിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. വീടിനടുത്തു തന്നെയുള്ള സ്കൂൾ ഓഫ് ഡ്രാമയിൽ പ്രൊഫ.ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ നാടകങ്ങളും ശില്പശാലകളും പ്രചോദനമായി.1980കളുടെ ആദ്യം തൃശൂരിൽ ഫിലിം സൊസൈറ്റികൾ സജീവമായിരുന്നു. പഥേയർ പാഞ്ചാലി ഉൾപ്പെടെയുള്ള ക്ലാസിക് സിനിമകൾ കണ്ടു.സംഗീത സഭകളുടെ സംഗീതസായാഹ്നങ്ങളാലും സമ്പന്നമായിരുന്നു അക്കാലം. ഡോ. ബാലമുരളീകൃഷ്ണയുടെയും ഭീംസൺ ജോഷിയുടെയും കച്ചേരികൾ ആസ്വദിച്ചു. 1982-83 ൽ രാജൻ കോളേജിലെ മാഗസിൻ എഡിറ്ററുമായി. "ഇതൊക്കെയാണ് എന്നെ രൂപപ്പെടുത്തിയത്".
ബിരുദത്തിന് ശേഷം പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു." മൂന്നു വർഷത്തെ ആ പഠനകാലം വലിയ ഒരു ലോകമാണ് തുറന്നു തന്നത് . ഒരു പാട് നല്ല ഗുരുക്കൻമാരെ കിട്ടി; ഒട്ടേറ സൗഹൃദങ്ങളും. പഠനത്തിൻ്റെ ഭാഗമായി കുറേ ചെറിയ സിനിമകൾ ചെയ്തു.ഡിപ്ലോമ ചിത്രം മലയാളത്തിലാണ് ചെയ്തത് - ദൂരം. മുബൈയിൽ താമസിക്കുന്ന പ്രവാസിയായ മലയാളിയുടെ റിട്ടയർമെൻറ് ജീവിതത്തിലെ സന്നിഗ്ദ്ധതകളെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ മാടമ്പ് കുഞ്ഞിക്കുട്ടനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.അതിനായി അദ്ദേഹം പൂണെയിൽ വന്നു. "ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത് വഴിത്തിരിവായി". ഇന്ത്യൻ പനോരമയിലും മുംബൈയിൽ നടന്ന ആദ്യ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവലിലും 'ദൂരം' സ്ക്രീൻ ചെയ്യപ്പെട്ടു.
അവിടെ നിന്നിരുന്നുവെങ്കിൽ ചിത്രങ്ങൾ ചെയ്യാൻ അവസരം കിട്ടുമായിരുന്നെങ്കിലും 1989 തിരിച്ചു നാട്ടിലെത്തി.നാടിനോടുള്ള അടുപ്പം കാരണമാണ് മടങ്ങിയത്.പിന്നെ, എന്തു ചെയ്യണമെന്ന വലിയ ചോദ്യം മുന്നിലുണ്ടായിരുന്നു. സുഹൃത്തുക്കളായ മണിലാൽ, ഷാജി, ബാലനാരായണൻ തുടങ്ങിയക്കൊപ്പം തൃശ്ശൂരിൽ ഋത്വിക്ക് കട്ടക്ക് ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.
"മുഖ്യധാരാസിനിമയിൽ നിന്ന് മാറി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്നും ഇന്നും മെയിൻസ്ട്രീം സിനിമയുമായി സന്ധി ചെയ്യാൻ താല്പര്യമില്ല".
സിനിമയുടെ ആദിമരൂപങ്ങൾ നാട്ടിൻപുറത്തെ ചില കലകളിൽ ഉണ്ടെന്ന് തോന്നി. ഒറ്റപ്പാലത്ത് രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത് കണ്ടപ്പോൾ നമ്മുടെ ദൃശ്യ ചരിത്രത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. വിളക്ക് കത്തിച്ച് വച്ച്, തിരശ്ശീലയിൽ പ്രതിച്ഛായ ഉണ്ടാക്കി, കമ്പരാമായണ കഥ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്തും ഇടയ്ക്കൽ ഗുഹയിലെ ചുവർ ചിത്രങ്ങളും തിരുവനന്തപുരത്തെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഓലയിൽ വരച്ച രാമായണ കഥാചിത്രങ്ങളും കേരളത്തിൻ്റെ ദൃശ്യ സംസ്കാരത്തിൻ്റെ ചരിത്രം ചിത്രീകരിക്കാൻ പ്രേരണയായി."പക്ഷേ, വാണിജ്യസാദ്ധ്യതകളില്ലാത്ത ഡോക്യുമെൻ്ററിക്ക് കാശുമുടക്കാൻ ആരും തയ്യാറായില്ല".
കുറേ വർഷം കടന്നു പോയപ്പോൾ രാജൻ പൂണെക്ക് പോയി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് എടുക്കാൻ വന്നിരുന്ന സിനിമാട്ടോഗ്രാഫർ എ.കെ ബീർ 'ദാസി' എന്ന സിനിമയുടെ ചിത്രീകരണത്തിൽ സഹായിയായി ക്ഷണിച്ചു. ആന്ധ്രയിലെ നൽഗൊണ്ട ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്ങ് .നരസിംഹറാവുവായിരുന്നു ഡയറക്ടർ.ഷൂട്ടിങ്ങ് കഴിഞ്ഞ് ബാക്കിയായ കുറച്ച് 35 എം.എം ഫിലിം അവർ നൽകി. പ്രമുഖ സംവിധായകൻ മണികൗളിന്റെ 'ഇഡിയറ്റ് ' എന്ന സിനിമയിലും പ്രവർത്തിച്ചു. മുംബൈയിലും ഗോവയിലും നടന്ന ചിത്രീകരണത്തിനു ശേഷം അദ്ദേഹവും കുറച്ചു ഫിലിം രാജന് നൽകി.ഒപ്പം പഠിച്ചിരുന്ന രമണിയും സൗദാമിനിയും ചേർന്ന് എം.ഡി രാമനാഥനെക്കുറിച്ച് ഒരു ഡോക്യുമെൻ്ററി ചെയ്യാൻ തൃശൂരിൽ എത്തിയപ്പോൾ അവരുടെ ഒപ്പവും പ്രവർത്തിച്ചു. അവരും കുറച്ച് ഫിലിം നൽകി. ഇങ്ങനെ കിട്ടിയ ഫിലിം കൊണ്ടാണ് രാജൻ കാമ്പസിന് പുറത്തെ തൻ്റെ ആദ്യ ഡോക്യുമെൻ്ററിയായ 'ഛായ'(1991) നിർമ്മിക്കാൻ പുറപ്പെട്ടത്.
രമണി സൗജന്യമായി ക്യാമറ കൈകാര്യം ചെയ്യാമെന്ന് ഏറ്റു. അരിമ്പൂർ സ്കൂളിൽ നിന്ന് അദ്ധ്യാപികയായി വിരമിച്ച അമ്മയ്ക്ക് കിട്ടിയ 50000 രൂപ കൊണ്ടാണ് ചിത്രം നിർമ്മിച്ചത്.48 മണിക്കൂർ തുടർച്ചയായി ഷൂട്ട് ചെയ്ത് പൂർത്തിയാക്കി. തൃശ്ശൂരിലായിരുന്നു ആദ്യ സ്ക്രീനിംഗ്. ചില വിദേശ ചലച്ചിത്ര മേളകളിലും ഇന്ത്യൻ പനോരമയിലും 'ഛായ' ഇടം നേടി. ദൂരദർശന്റെ ദേശീയ നെറ്റ്‌വർക്കിലും അത് കാണിച്ചു. കുറച്ച് കാശ് അതിൽ നിന്ന് കിട്ടി.
പിന്നീടുള്ള ഒരു ദശാബ്ദത്തിലേറെക്കാലം ചെയ്തത് പരമ്പരാഗത കലാകാരരെക്കുറിച്ചുള്ള ജീവചരിത്ര ചിത്രങ്ങളായിരുന്നു.അമ്മന്നൂർ മാധവ ചാക്യാർ , കീഴ്പ്പടം കുമാരൻ നായർ, കോട്ടയ്ക്കൽ ശിവരാമൻ ഉൾപ്പെടെയുള്ള മഹാൻമാരായ കലാകാരന്മാരുടെ ജീവിതം രേഖപ്പെടുത്തപ്പെടാതെ പോകുന്ന ദുരവസ്ഥ വേദനിപ്പിച്ചു. ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ 'പകർന്നാട്ടം' (1995)അമ്മന്നൂർ മാധവ ചാക്യാരെക്കുറിച്ചാണ്."അദ്ദേഹം എന്നിൽ അത്ഭുതവും അമ്പരപ്പും സൃഷ്ടിച്ച നടനാണ് .70 വയസ്സുവരെ സ്ത്രീവേഷം കെട്ടിയ ആൾ . അസാമാന്യ വ്യക്തിത്വം. എനിക്കെല്ലാം അത്ഭുതമായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ ഞാനത് നോക്കിനിന്നു. ഈ പരമ്പരകൾ ചെയ്തപ്പോൾ,അവർ ജീവിച്ച കാലഘട്ടത്തിൽ ജീവിച്ചുവല്ലോ എന്ന എക്സൈറ്റ്മെൻ്റുണ്ടായി".
'പകർന്നാട്ട'ത്തിൽ അമ്മന്നൂർ സംസാരിച്ചിട്ടേയില്ല. അതിൽ സംഭാഷണമേ ഇല്ല; ആഖ്യാനവും. അഭിനയമാണ് അതിൻ്റ ഭാഷ.ഗുരുവായ കുമാർ സാഹ്നിയെക്കുറിച്ച് എടുത്ത ചിത്രം ഇംഗ്ലീഷിലാണ് -A bird became a wave."കേരളത്തെ പ്രത്യേകതയോടെ നോക്കിക്കണ്ടയാളായിരുന്നു അദ്ദേഹം. എം.ഗോവിന്ദൻ്റെ 'സർപ്പം' എന്ന നോവലിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്യാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കേരളത്തിലേക്ക് അദ്ദേഹം ധാരാളം യാത്രകളും നടത്തിയിരുന്നു".
കടം വാങ്ങിയും സുഹൃത്തുക്കളിൽ നിന്നും മറ്റും സഹായം തേടിയുമാണ് ഈ ചിത്രങ്ങൾ പൂർത്തിയാക്കിയത്. അവ ഇസാറോ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദർശിപ്പിക്കപ്പെട്ടു. ഈ ഡോക്യുമെൻ്ററികളെല്ലാം സെല്ലുലോയിഡിൽ തന്നെയാണ് നിർമ്മിച്ചത്. 'സിനിമയുടെ കാൽപ്പാടുകൾ' മുതലുള്ള ചിത്രങ്ങൾ വീഡിയോയിലും .
"സെല്ലുലോയിഡ് ജൈവവമായിരുന്നു. അനന്തസാധ്യതയുള്ള ഫോർമാറ്റാണത്".'സിനിമയുടെ കാൽപ്പാടുകൾ' മലയാള ചലച്ചിത്ര രംഗത്തെ 1960, 70 കാലഘട്ടത്തിൻ്റെ ഓർമ്മകളാണ്. നിർമ്മാതാവായ ശോഭന പരമേശ്വരൻ നായർ ധാരാളം സാഹിത്യകൃതികളെ ആസ്പദമാക്കി സിനിമ നിർമ്മിച്ച കാലം. കഥയ്ക്കും സ്ത്രീകഥാപാത്രങ്ങൾക്കും പ്രാമുഖ്യം ഉണ്ടായിരുന്ന അക്കാലത്തെക്കുറിച്ച് ശോഭന പരമേശ്വരൻ നായർ,കെ.രാഘവൻ ,എം.ടി വാസുദേവൻ നായർ, എ.വിൻസെൻ്റ് പി. ജയചന്ദ്രൻ തുടങ്ങിയവരുടെയൊക്കെ ഓർമ്മകൾ ആ ഡോക്യുമെൻ്റെറിയിലുണ്ട്.
ഇന്ന് ഫീച്ചർ ഫിലിമും ഡോക്യുമെന്ററിയും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുകയാണെന്ന് എം.ആർ രാജൻ നിരീക്ഷിച്ചു. രണ്ടിലും കഥ പറയുകയാണ് ചെയ്യുന്നത്.എന്നാൽ,ഡോക്യുമെൻ്ററികൾ അത് നിർമ്മിക്കുന്ന ആളിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസൃതമായ വ്യക്തിപരമായ ഇടമാണ്. അവയ്ക്ക് വാണിജ്യ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന സമകാലിക ടെലിവിഷൻ മാധ്യമങ്ങളിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്യുമെൻററികൾ ജനങ്ങളെ കാണിക്കുക എന്നത് വളരെ ശ്രമകരമാണ്.2019-ൽ കോവിഡിന് തൊട്ടുമുൻപാണ് സുഗതകുമാരിയെക്കുറിച്ചുള്ള 'തോല്ക്കുന്ന യുദ്ധത്തിലെ പടയാളികൾ' നിർമ്മിച്ചത്.ക്യാമറയെ നോക്കി, സുഗതകുമാരി തൻ്റെ പോരാട്ടജീവിതത്തിലെ ചില സന്ദർഭങ്ങളെക്കുറിച്ച് വിവരിച്ചത് കണ്ട് സ്ത്രീകൾ വൈകാരികമായി പ്രതികരിച്ചത് രാജൻ ഓർത്തു. തൃശ്ശൂരിലും തിരുവനന്തപുരം തിയേറ്ററുകൾ വാടകയ്ക്ക് എടുത്താണ് പ്രദർശിപ്പിച്ചത്.
"മാനുഷികമായ ഭാഷയാണ് ആ ഡോക്യുമെൻ്ററിക്ക് ഉപയോഗിച്ചത്. മനുഷ്യനും മനുഷ്യൻ തമ്മിൽ സംസാരിക്കുന്ന ഭാഷ.ഓരോ ഡോക്യുമെന്ററിക്കും വ്യത്യസ്തമായ ശൈലിയാണ് ''.
2005ൽ അമ്പത്തിയൊന്നാം ദേശീയചലച്ചിത്ര അവാർഡിൽ ഏറ്റവും നല്ല ശാസ്ത്ര,പരിസ്ഥിതി സംരക്ഷണ ചിത്രം, ഫോട്ടോഗ്രാഫി (കെ.ജി ജയൻ), ആഖ്യാനം ( ബാലചന്ദ്രൻ ചുള്ളിക്കാട്) എന്നിവയ്ക്ക് രജതകമലവും, ഗ്രീൻ ഓസ്കാർ പാണ്ട അവാർഡ്, റാം ബഹാദൂർ പ്രൈസ് തുടങ്ങിയ അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ച 'പതിനെട്ടാമത്തെ ആന : മൂന്ന് ആത്മഗതങ്ങൾ', ഏറ്റവും നല്ല ഡോക്യുമെൻ്ററി ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ച 'ആൺപൂവ്',' മേലാവളവ്','ദ സൈലൻസ്ഡ് വിറ്റ്നസ് ', 'സഹോദരൻ അയ്യപ്പൻ 'എന്നീ ഡോക്യുമെന്ററികളുടെ സംവിധായകനായ ബാലനാരായണൻ കണ്ണൂർ സ്വദേശിയാണ് . 'ആകാശവാണിയുടെ ദേശീയ പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ മാധ്യമപുരസ്കാരവും ലഭിച്ചിട്ടുള്ള അദ്ദേഹം ആകാശവാണി കൊച്ചി എഫ്.എം നിലയത്തിന്റെ പ്രോഗ്രാം മേധാവിയാണ്.
തലശ്ശേരി ബ്രണ്ണൻ കോളേജിലെ തൻ്റെ പഠനകാലമാണ് സാഹിത്യത്തിലും സിനിമയിലും കലയിലും താൽപര്യം ജനിപ്പിച്ചതെന്ന് ബാലൻ അനുസ്മരിച്ചു. അന്ന് ഐ.ഷണ്മുഖദാസിന്റെ നേതൃത്വത്തിൽ നല്ല സിനിമകൾ പ്രദർശിപ്പിച്ചത്, സിനിമയിൽ താല്പര്യമുണ്ടാക്കി. പിന്നീട് തൃശൂർ കേരളവർമ്മ കോളേജിൽ എത്തിയപ്പോൾ, അവിടെ സീനിയർ വിദ്യാർത്ഥിയായിരുന്ന എം.ആർ രാജൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സ് കഴിഞ്ഞ് നാട്ടിൽ തിരിച്ചത്തിയിരുന്നു. അദ്ദേഹത്തിൻ്റെ കൂടെ നിന്നാണ് ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ വശങ്ങൾ പഠിച്ചത്. അദ്ദേഹത്തിൻ്റെ 'ഛായ' ഡോക്ക്യുമെന്ററിയുടെ ഷൂട്ടിംഗ് ആയിരുന്നു ആദ്യ കളരി. ഇടയ്ക്കൽ ഗുഹയിലും മറ്റും ചിത്രീകരണത്തിന് പോയിട്ടുണ്ട്.തുടർന്ന്, എം.പി സുകുമാരൻ നായരുടെ 'കഴകം' സിനിമയിൽ സഹായിയായി. അങ്ങനെ, സാങ്കേതിക വശങ്ങൾ നന്നായി പഠിച്ചെടുത്തു. അക്കാലത്ത് ഡൽഹി, കൊൽക്കട്ട , മുംബൈ തുടങ്ങിയ നഗരങ്ങളിൽ നടക്കുന്ന ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു. പൂണെ ഫിലിം ആർക്കൈവ്സ് ഡയറക്ടർ പി.കെ നായരുടെ സഹായത്തോടെ സുരേഷ് പട്ടാലി തൃപ്രയാറിൽ ചെറിയ ചിത്രങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു . "അത്തരം ചിത്രങ്ങളുടെ ശക്തി തിരിച്ചറിഞ്ഞത് അപ്പോഴാണ് ''.
'ആൺപൂവാ'ണ് ആദ്യ ഡോക്യുമെൻ്ററി .17 വയസ്സുവരെ പെണ്ണായി ജീവിച്ച സീതാലക്ഷ്മി ശ്രീധരനായി മാറിയ കൗതുക വാർത്തയാണ് ചിത്രത്തിന് ആധാരം.നാം അറിയാത്ത അവരുടെ ജീവിതത്തിലെ സംഘർഷങ്ങളും വൈരുദ്ധ്യങ്ങളുമാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ആ ചിത്രത്തിൽ ദൃശ്യവൽക്കരിച്ചത്.സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ച 'ആൺപൂവ്' ജർമ്മനിയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള വേദികളിൽ പ്രദർശിപ്പിച്ചു. അതിൻ്റെ നിർമ്മാണത്തിനുവേണ്ടി കെ.ജി രഘുരാമൻ, ശ്രീനിവാസൻ തുടങ്ങിയവർ ചേർന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കി. അൻവർ അലി, ജോസ് തോമസ്, ഗിരീഷ്,മിനി സുകുമാരൻ, സാറ തുടങ്ങിയവരൊക്കെ സഹായിച്ചു.
തമിഴ്നാട്ടിലെ ജാതി സമ്പ്രദായത്തെക്കുറിച്ച് ചെയ്ത ഡോക്യുമെൻ്ററിയാണ് 'മേലെവളവ്'.ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് വേണ്ടിയാണ് അത് സംവിധാനം ചെയ്തത്.തമിഴ്നാട്ടിൽ ദളിതർ ജാതിവിവേചനം അനുഭവിക്കുന്നത് പിന്നാക്ക സമുദായങ്ങളിൽ നിന്നാണെന്ന് ജാതിക്കൊലയെക്കുറിച്ചുള്ള അന്വേഷണത്തിൽ മനസ്സിലായി.
മനുഷ്യകേന്ദ്രീകൃതമായ സന്തോഷത്തിനായി ആനകളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിത്രമാണ് 'പതിനെട്ടാമത്തെ ആന:മൂന്ന് ആത്മഗതങ്ങൾ'.മനുഷ്യർ വിശ്വാസത്തിൻ്റെ പേരിൽ കാട്ടുന്ന ക്രൂരതകളാണ് ആന ഇടയുന്നതിന് കാരണം . 'അഞ്ചര വർഷമെടുത്തു, അതിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ.ഒട്ടേറെ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നു. ദിവാകരൻ, സാവിത്രി ദമ്പതിമാർ ഉൾപ്പെടെയുള്ളവർ ലാഭേച്ഛയില്ലാതെ കൂടെ നിന്നു.രാജീവ് രവി , നീലകണ്ഠൻ തുടങ്ങിയവർ പ്രതിഫലം വാങ്ങാതെ പ്രവർത്തിച്ചു. അതൊരു വലിയ ടീം വർക്ക് ആയിരുന്നു.ബീഹാറിലെ ആനച്ചന്തകളിലും മറ്റും നിന്നുള്ള ദൃശ്യങ്ങൾ പല ദിവസങ്ങൾ എടുത്താണ് ഷൂട്ട് ചെയ്തത്.മൂന്ന് മിനിറ്റ് ദൃശ്യം എടുക്കാൻ 10 ദിവസം മിനക്കെടേണ്ടിവന്നു.ആനയെക്കുറിച്ചുള്ള കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കാൻ പറ്റില്ല.അങ്ങനെ, ഷൂട്ടിംഗ് പലപ്പോഴും നീണ്ടു പോയി."50 മണിക്കൂറോളം ഷൂട്ട്ചെയ്തു.
ചരിത്ര,സാമൂഹിക പ്രാധാന്യമുള്ള ദൃശ്യങ്ങളാണ് അതിലുള്ളത്. അതിൻ്റെ റഷസ് എ.സി മുറികളിൽ സൂക്ഷിക്കണം. അതിനുള്ള സാമ്പത്തികശേഷി ഇല്ല .ഡിജിറ്റൈസ് ചെയ്ത് അത് സംരക്ഷിക്കാനും കഴിഞ്ഞിട്ടില്ല. ജീവിതമാണ് നമ്മുടെ മുന്നിലെ വലിയ വെല്ലുവിളി.അതുകൊണ്ട് ഏറെ സമ്മർദ്ദത്തിലാണ്.ഈ ദൃശ്യങ്ങളുടെ മൂല്യം ആർക്കും മനസ്സിലായിട്ടില്ലന്ന് ബാലനാരായണൻ പറഞ്ഞു.
ഈ ചിത്രത്തിനു വേണ്ടി തയ്യാറാക്കിയ പശ്ചാത്തല സംഗീതം മുഴുവനും സ്റ്റുഡിയോയിൽ നിന്ന് , 'അവരുടെ പിഴവ് മൂലം, നഷ്ടപ്പെട്ടു. പിന്നീട് മറ്റു പലയിടത്തുനിന്നും എടുത്താണ് ചിത്രത്തിൽ ചേർത്തത്. അതിനാൽ യൂട്യൂബിൽ അത് ഇപ്പോൾ അപ്‌ലോഡ് ചെയ്താൽ പ്രശ്നങ്ങളുണ്ടാകും.
നല്ല സിനിമകൾ കണ്ട്, ഒരു നല്ല ദൃശ്യസംസ്കാരം നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ചിത്രത്തിൻ്റെ ആദ്യ സ്ക്രീനിങ്ങ് നടത്തിയത് ഏറെ ആനപ്രേമികളും ആന മുതലാളിമാരുമുള്ള തൃശൂരിലായിരുന്നു. സത്യം ബോദ്ധ്യപ്പെടുത്തിയാൽ അവർ തല കുനിച്ച് മിണ്ടാതെയിരിക്കും എന്നാണ് അനുഭവം.
"ഡോക്യുമെൻ്ററികൾ ഒരു വിഷയത്തിൻ്റെ പല തലങ്ങളിലേക്ക് ആഴത്തിൽ സഞ്ചരിക്കണം. പക്ഷേ, ഇന്ന് ആഘോഷിക്കപ്പെടുന്ന പല ചിത്രങ്ങളും ആക്ഷേപ തലത്തിലേക്ക് ചുരുങ്ങുന്നു".
ഓർമ്മകൾക്ക് ഇത്രയും മാന്ദ്യം ഉണ്ടായ ഒരു കാലഘട്ടമില്ലെന്ന് ബാലനാരായണൻ പറഞ്ഞു. ഒറ്റപ്പെട്ട് ജീവിക്കുന്നവർക്ക് ഓർമ്മകൾ വീണ്ടെടുക്കാൻ കഴിയില്ല. ചരിത്രത്തെക്കുറിച്ചുള്ള അവബോധം വേണം. പൊതുബോധം വളരെ പ്രധാനപ്പെട്ടതാണ്. മഹാരാജാസ് ഹോസ്റ്റലിൽ അയിത്തം അനുഭവിച്ച് പഠിച്ച വൈപ്പിൻകാരിയായ ദാക്ഷായണി വലായുധന് ഭരണഘടനാനിർമ്മാണ സഭയിൽ അംഗമാകാൻ കഴിഞ്ഞതിൽ, എ.ആർ മേനോൻ, പണ്ഡിറ്റ് കറുപ്പൻ, അയ്യൻകാളി തുടങ്ങിയവരുടെ പ്രവർത്തനഫലമായി അക്കാലത്ത് സമൂഹത്തിൽ രൂപപ്പെട്ട പൊതുബോധവും സഹായിച്ചുവെന്ന് ചരിത്രകാരിയായ അവരുടെ മകൾ മീരാ വേലായുധൻ പറഞ്ഞിട്ടുണ്ട്. എറണാകുളത്ത് സഹോദരൻ അയ്യപ്പൻ്റെ എസ്.എൻ.വി സദനം ഹോസ്റ്റൽ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ സമൂഹത്ത നയിച്ച പല സ്ത്രീകളും ഉയർന്നു വരുമായിരുന്നില്ല.നമ്മൾ ആ ചരിത്രമൊക്കെ ഓർക്കണം.
പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഡോക്യുമെൻ്ററി സിനിമകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് സമൂഹം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ബാലനാരായണൻ പറഞ്ഞു. ചെറുപ്പക്കാർ ഈ രംഗത്തേയ്ക്ക് വരാത്തതിന് കാരണം ഈ സമീപനമാണ് . 'പഥേർ പാഞ്ചാലി' സിനിമ നിർമ്മിക്കാൻ പണം മുടക്കിയത് പശ്ചിമ ബംഗാൾ സർക്കാരായിരുന്നുവെന്ന് ബാലനാരായണൻ അനുസ്മരിച്ചു. പക്ഷേ, ഇത് അപചയകാലമാണ്. പൊതുമുതൽ കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ദുരന്തമാകരുത്.
ചർച്ചയിൽ പി.തമ്പാൻ, ബി.എം മനോജ് ,പത്മനാഭ മല്ല്യ എന്നിവർ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ദൃശ്യസാക്ഷ്യം' പരമ്പരയുടെ ആദ്യ ഭാഗത്തിന്റെ ശബ്ദലേഖനം 'മീഡിയ വേവ്സ് ' യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/1Ud_65xEDmA?si=UJAUpQVli9t9LApL
No comments:
Post a Comment