മലയാള റേഡിയോ പ്രക്ഷേപണരംഗത്തെ ഏറ്റവും തലമുതിർന്ന കലാകാരിയായ സി.എസ് രാധാദേവിയുടെ അനുഭവാഖ്യാനങ്ങളോടെ 'എൻ്റെ ആകാശവാണിക്കാലം' ക്ലബ്ബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ രണ്ടാം ഭാഗം 2024 ജനവരി 27 ന് സമാപിച്ചു.
93ൻ്റെ അവശതകളെ വകവയ്ക്കാതെ, കൊച്ചുമകൾ അശ്വതിയുടെ സഹായത്തോടെ ഈ തത്സമയ പരിപാടിയിൽ പങ്കെടുത്ത്, എട്ടുപതിറ്റാണ്ടിലേറെ നീണ്ടു നില്ക്കുന്ന തൻ്റെ പ്രക്ഷേപണ , കലാജീവിതത്തെക്കുറിച്ച്, അവർ സംസാരിച്ചു.
തിരുവിതാംകൂർ റേഡിയോ നിലയം ആരംഭിച്ച 1943-ൽ തന്നെ കുട്ടികളുടെ പരിപാടിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു റേഡിയോ ജീവിതത്തിൻ്റെ തുടക്കം. കുട്ടിയായിരുന്നപ്പോഴെ സംഗീതവും നൃത്തവും അഭ്യസിച്ചു തുടങ്ങിയിരുന്നു. വൈക്കം മണി അയ്യർ, ഇരണിയിൽ തങ്കപ്പൻ, രാമനാഥ ഭാഗവതർ എന്നിവരായിരുന്നു ഗുരുക്കൻമാർ."ഞാൻ പാടുന്നതു കേട്ട് ഇഷ്ടപ്പെട്ട് ശെമ്മങ്കുടി ശ്രീനിവാസ അയ്യർ എന്നെ കുറച്ചു കാലം പാട്ട് പഠിപ്പിച്ചിട്ടുണ്ട്".
കലാനിലയം കൃഷ്ണൻ നായരും പ്രോൽസാഹനം നൽകി.1944 -ൽ, പതിമൂന്നാം വയസ്സിൽ സി. മാധവൻ പിള്ളയുടെ കൃതിയെ ആസ്പദമാക്കി എടുത്ത 'യാചകമോഹിനി' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു.അച്ഛൻ ശിവശങ്കരപ്പിള്ളയുടെ സുഹൃത്തായിരുന്ന കെ.പരമേശ്വരൻ പിള്ളയായിരുന്നു നിർമ്മാതാക്കളിലൊരാൾ. മദ്രാസിലായിരുന്നു ഷൂട്ടിങ്ങ് . ഒരു മാസം കഴിഞ്ഞപ്പോൾ നിർമ്മാതാക്കൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായതോടെ പടം മുടങ്ങി". അങ്ങനെ, ആദ്യ സിനിമ പൂർത്തിയായില്ല. എന്നാൽ ഓർമ്മയിൽ ഇപ്പോഴും ബാക്കിയായ ഒന്നുണ്ട്."കണ്ണാ, മണിവർണ്ണാ , കലാവിലാസ പരിപൂർണ്ണ..",അന്ന് പാടി, നൃത്തം ചെയ്ത പാട്ടിൻ്റെ വരികൾ സി.എസ് രാധാദേവി തെളിമയോടെ പാടി.
പക്ഷേ, അക്കാലത്ത് തന്നെ അംബികാപതി എന്ന തമിഴ് സിനിമയിൽ ബാലതാരമായി, രാധാദേവി. ''പക്ഷേ, അതിൻ്റെ വിശദാംശങ്ങളൊന്നും ഓർമ്മയിലില്ല".തുടർന്ന്,ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത 'സ്ത്രീ ' സിനിമയിൽ (1950) രണ്ടാമത്തെ നായികയായ അഭിനയിച്ചു." ബന്ധുവായ തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു അതിന് വഴിയൊരുക്കിയത്. അദ്ദേഹത്തിൻ്റെ നാടകത്തെ ആസ്പദമാക്കി എടുത്ത സിനിമയിൽ കഥയ്ക്കു പുറമേ പാട്ടുകളും അദ്ദേഹമാണ് എഴുതിയത്. പ്രധാന നായകനും തിക്കുറിശ്ശി യായിരുന്നു. പരിഷ്ക്കാരിയല്ലാത്ത നാടൻപെണ്ണിൻ്റെ വേഷമായിരുന്നു എനിക്ക് . അരവിന്ദാക്ഷമേനോനായിരുന്നു എൻ്റെ നായകൻ. ഓമല്ലൂർ ചെല്ലമ്മ, ടി.ആർ ഓമന, സുമതി,നാഗവള്ളി ആർ.എസ് കുറുപ്പ് തുടങ്ങിയവരും അതിൽ അഭിനയിച്ചിരുന്നു".
1949 ൽ തിരുവിതാംകൂർ റേഡിയോയിൽ ആർട്ടിസ്റ്റായി ചേർന്നു.അന്ന് സ്റ്റാഫംഗങ്ങളായി പറവൂർ സിസ്റ്റേഴ്സ് അവിടെയുണ്ട് - പറവൂർ കെ. ശാരദാമണിയും പറവൂർ കെ. രാധാമണിയും. പിന്നെ, ഇന്ദിര പൊതുവാൾ. സ്ക്രിപ്റ്റ് റൈറ്ററായി തിരുനയിനാർകുറിച്ചി മാധവൻ നായർ, ശ്യാമളാലയം കൃഷ്ണൻ നായർ, പി.ഗംഗാധരൻ നായർ, വയലിൻ വാദകൻ ബി.എ ചിദംബരനാഥ് തുടങ്ങിയവരുമുണ്ടായിരുന്നു. "രാത്രി ഏതാനും മണിക്കൂർ മാത്രമായിരുന്നു പ്രക്ഷേപണം.കർണ്ണാടക സംഗീതം, നാടകം, കുട്ടികൾക്കുള്ള പരിപാടി തുടങ്ങിയവ അവതരിപ്പിച്ചു. എല്ലാം തത്സമയ പ്രക്ഷേപണമായിരുന്നു".
1950 ഏപ്രിൽ ഒന്നിന് തിരുവിതാകൂർ റേഡിയോ നിലയം ആൾ ഇന്ത്യ റേഡിയോയുടെ ഭാഗമായപ്പോൾ എല്ലാവരും സ്റ്റാഫ് ആർട്ടിസ്റ്റുമാരായി.
"ഞങ്ങൾ മൂന്നു പേർ - ഞാൻ, കെ.ജി ദേവകിയമ്മ, ടി. പി രാധാമണി - ഒന്നിച്ച് എത്രയത്ര പരിപാടികൾ അവതരിപ്പിച്ചു!"ആദ്യകാലങ്ങളിൽ, ഹിന്ദി സിനിപ്പാട്ടുകളുടെ ട്യൂണിൽ സ്വന്തമായി ലളിതഗാനങ്ങൾ പാടുകയായിരുന്നു പതിവ്. തൃശൂർ പി.രാധാകൃഷ്ണൻ എത്തിയതോടെ അദ്ദേഹം ലളിതഗാനങ്ങൾക്ക് ഈണം നൽകി, ചിട്ടപ്പെടുത്തി."അങ്ങനെ ഞാൻ ആദ്യഗാനം പാടി - അഞ്ജനാ ശ്രീധരാ.." . രാധാദേവി ആ ഗാനത്തിൻ്റെ ഏതാനും വരികൾ ആലപിച്ചു.തൃശൂർ പി.രാധാകൃഷ്ണൻ സംഗീതം നൽകി പഠിപ്പിച്ച ലളിത സംഗീതപാഠങ്ങളിലും ദിണ്ഡിഗൽ കൃഷ്ണമൂർത്തിയുടെയും ചേർത്തല ആർ.ഗോപാലൻ നായരുടെയും കർണ്ണാടക സംഗീത പാഠങ്ങളിലും താൻ പഠിതാവായിരുന്നുവെന്നും അവർ ഓർമ്മിച്ചെടുത്തു.
ഗ്രാമീണ, കാർഷിക പരിപാടിയിൽ വൈകിട്ട് പ്രക്ഷേപണം ചെയ്തിരുന്ന നാട്ടിൻപുറം എന്ന സ്കിറ്റിൽ വർഷങ്ങളോളം സ്ഥിരം കഥാപാത്രത്തിനും ശബ്ദം നൽകി. ഒട്ടേറെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചു ."അന്ന് വിശേഷദിവസങ്ങളിൽ പുറത്തെ വേദികളിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ ആകാശവാണി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു".
മറ്റു നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബഹദൂർ സംവിധാനം ചെയ്ത 'ബല്ലാത്ത പഹയനി'ൽ നായികയായിരുന്നു.' പരിവർത്തനം' ഉൾപ്പടെ ടി.എൻ ഗോപിനാഥൻ നായരുടെ നാടങ്ങളിലും വേഷമിട്ടു.
എല്ലാത്തരം റേഡിയോ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ പ്രാദേശിക വാർത്തകളും വായിച്ചു. എസ്. സരസ്വതിയമ്മ മഹിളാലയം പരിപാടിയുടെ ചുമതല വഹിക്കുന്ന കാലത്ത് യാദൃച്ഛികമായി ഒരു കഥാപ്രസംഗവും അവതരിപ്പിക്കേണ്ടിവന്നു. മുൻകൂട്ടി നിശ്ചയിച്ച കലാകാരി എത്താത്തപ്പോൾ കഥാപ്രസംഗം അവതരിപ്പിക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു. മുൻപ് പ്രക്ഷേപണം ചെയ്തവ കേട്ടു നോക്കി, കഥാപ്രസംഗം തയ്യാറാക്കി അവതരിപ്പിച്ചു.
ചലച്ചിത്രപിന്നണിഗാനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്, രാധാദേവി.1950-ൽ 'നല്ലതങ്ക'യിൽ യേശുദാസിൻ്റെ അച്ഛൻ അഗസ്റ്റിൽ ജോസഫിനൊപ്പം പാടിക്കൊണ്ടായിരുന്നു തുടക്കം. അങ്ങനെ പതിനാല് സിനിമകളിലായി മൊത്തം 34 പാട്ടുകൾ. അവകാശി, ബാല്യസഖി,അനിയത്തി, ഹരിശ്ചന്ദ്ര,മന്ത്രവാദി രണ്ടിടങ്ങഴി, മറിയക്കുട്ടി തുടങ്ങിയവയാണ് ചിത്രങ്ങൾ.സഹപ്രവർതകനായിരുന്ന തിരുനയിനാർക്കുറിച്ചി മാധവൻനായരായിരുന്നു അതിനു പിന്നിൽ."ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത് ബന്ധുവായ കമുകറ പുരുഷോത്തമനൊപ്പം, യുഗ്മഗാനങ്ങൾ".
യേശുദാസിന് തന്നോട് വലിയ ഇഷ്ടമാണന്ന് രാധാദേവി പറഞ്ഞു."ആകാശവാണിയിൽ റെക്കാർഡിങ്ങിനു വരുമ്പോഴൊക്കെ അദ്ദേഹം സംസാരിക്കും.വീട്ടിലും വന്നിട്ടുണ്ട്".'സ്ത്രീ'യെ തുടർന്ന്, സി. ഐ.ഡി, ബീന,മോർച്ചറി, യുദ്ധം, എൻ.എച്ച് 47 തുടങ്ങി ഏതാനും സിനിമകളിൽ കൂടി രാധാദേവി അഭിനയിച്ചു.
ചില മലയാളം, തെലുങ്ക്, തമിഴ് സിനിമകൾക്ക് ശബ്ദവും നൽകിയിട്ടുണ്ട്. 'വനമാല'യിൽ നിന്നായിരുന്നു തുടക്കം. 'വാനമ്പാടി'യിൽ സുജാതയ്ക്കും 'കടലി'ൽ ശാരദയ്ക്കും ശബ്ദം നൽകി. 'ഭാർഗ്ഗവീനിലയ'ത്തിലും ശബ്ദം കൊടുത്തിട്ടുണ്ട്.
"ആകാശവാണിയിലെ ജോലി കാരണം സിനിമാരംഗത്ത് തുടരാൻ കഴിഞ്ഞില്ല. അതിനായി മദ്രാസിൽ തങ്ങണമായിരുന്നു. അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയും വാങ്ങണമായിരുന്നു".സ്റ്റേഷൻ ഡയറക്ടറുടെ അനുമതി വാങ്ങി മാത്രമേ പുറത്തെ സംഗീതക്കച്ചേരികൾക്കു പോലും പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ." ചെങ്ങന്നൂർ ദേവി ക്ഷേത്രത്തിൽ കച്ചേരി പാടിക്കൊണ്ടിരിക്കേ,സദസിൻ്റെ മുൻനിരയിൽ സ്റ്റേഷൻ ഡയറക്ടർ ഇരിക്കുന്നതു കണ്ടു. അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. അടുത്ത ദിവസം ഓഫീസിലെത്തിയപ്പോൾ വിളിപ്പിച്ച്,ചോദിച്ചു". അങ്ങനെ ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്.
1989ലാണ് ആകാശവാണിയിൽ നിന്ന് വിരമിച്ചത്.
ഇപ്പോഴും റേഡിയോ പരിപാടികൾ കേൾക്കും ' സംഗീതക്കച്ചേരികൾ ഏറെ ഇഷ്ടമാണ്. പുതുകാലത്തെ സിനിമാപ്പാട്ടുകളൊന്നും കേൾക്കാറില്ല. പുതിയ തലമുറയ്ക്ക് പ്രിയം അവയോടാണെന്നറിയാം. കുട്ടിക്കാലത്ത് തുടങ്ങിയ നാമജപം ഇപ്പോഴും മുടങ്ങാതെ തുടരുന്നുണ്ട്."നാമം ഉറക്കെ ചൊല്ലി ശീലിച്ചതുകൊണ്ട് അക്ഷരശുദ്ധി കിട്ടി. റേഡിയോ പ്രക്ഷേപകർക്ക് അവതരണത്തിലും സംഭാഷണത്തിലും ഉച്ചാരണ ശുദ്ധി നിർബന്ധമാണ്".
ഇത്ര വർഷത്തിനു ശേഷവും ശ്രോതാക്കൾ തന്നെ ഓർക്കുന്നതിൽ ധന്യതയുണ്ടെന്ന് പറഞ്ഞാണ് പ്രക്ഷേപണ കലാരംഗത്തെ മനീഷിയായ സി.എസ് രാധാദേവി സംഭാഷണം അവസാനിപ്പിച്ചത്.
രണ്ട് ഭാഗങ്ങളായി (2021 ഒക്ടോബർ 2 -2022 മാർച്ച് 12, 2023 നവം 4- 2024 ജന.27) 37 ആഴ്ചകളിലായി 73 പ്രമുഖ പ്രക്ഷേപകർ അനുഭവങ്ങൾ പങ്കുവച്ച 'എൻ്റെ ആകാശവാണിക്കാലം' എന്ന ഈ പരമ്പരയെക്കുറിച്ചും കേരളത്തിലെ റേഡിയോ പ്രക്ഷേപണത്തിൻ്റെ ഭാവിയെക്കുറിച്ചും ബാലകൃഷ്ണൻ കൊയ്യാൽ, പ്രമോദ് ഗോപു,എം.പി പൗലോസ് പട്ടിമറ്റം,പത്മനാഭ മല്ല്യ,മൊയ്തീൻ കുഞ്ഞ് തൃക്കാക്കര ,കെ.പി മുഹമ്മദ് ഷെരീഫ് കാപ്പ് , ഗായത്രി,അജിത അരവിന്ദ് എന്നിവർ സംസാരിച്ചു.
ഡി. പ്രദീപ് കുമാറും കെ ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/ieZFsXwjSYg?si=EVbrB0083B0mw81R
No comments:
Post a Comment