ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ , റേഡിയോ പ്രക്ഷേപകർ അതിഥികളായെത്തുന്ന 'എന്റെ ആകാശവാണിക്കാലം' പരമ്പര 2023 നവംബർ 4 ന് പുന:രാരംഭിച്ചു.
ഗായകരും മുൻ സീനിയർ അനൗൺസർമാരുമായ അശോക് കുമാറും (കണ്ണൂർ എഫ്.എം) സി.കെ. തെന്നലും (കൊച്ചി എഫ് . എം) പങ്കെടുത്തു.
2021 ഒക്ടോബർ 2 ന് ആർ. കനകാംബരൻ അതിഥിയായി തുടങ്ങിയ 'എന്റെ ആകാശവാണിക്കാലം' പരമ്പര, 2022 മാർച്ച് 12 ന് , മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ജി. ജയലാലിന്റെ അനുഭവസാക്ഷ്യത്തോടെയാണ് (24 ആം ഭാഗം) സമാപിച്ചത്. തുടർന്ന് , കെ.വി ശരത്ചന്ദ്രൻ പങ്കെടുത്ത 'എന്റെ റേഡിയോ നാടകസഞ്ചാരങ്ങൾ'. മറ്റ് പരമ്പരകളുടെ ഇടവേളയിൽ, 2022 ഡിസംബർ 24 ന് , കാഞ്ചിയോട് ജയൻ അതിഥിയായെത്തിയ ഒരു അദ്ധ്യായം കൂടി കണക്കിലെടുത്താൽ , 'എന്റെ ആകാശവാണിക്കാലം' പരമ്പരയുടെ 26ആം അദ്ധ്യായമാണ് ഇതെന്ന് ആമുഖമായി ഡി.പ്രദീപ് കുമാർ പറഞ്ഞു.
കാസർകോഡ് ചെറുവത്തൂർ സ്വദേശിയായ അശോക് കുമാറിന് കലയും സംഗീതവും പകർന്ന് കിട്ടിയത് ഗായകനും സംഗീത സംവിധായകനുമായ അച്ഛൻ സി.ഗോപാലകൃഷ്ണൻ നമ്പ്യാരിൽ നിന്നായിരുന്നു. തഹസിൽദാരായിരുന്ന അദ്ദേഹത്തിന് കോഴിക്കോട്ടായിരുന്നു ജോലി. അതിനാൽ കുട്ടിക്കാലം അവിടെയായിരുന്നു. അക്കാലത്ത് ഉത്തര കേരളത്തിലെ ധാരാളം അമേച്വർ നാടകങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി.ചില കന്നഡ സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു." അക്കാലത്ത് നാടകഗാനങ്ങളിൽ സ്ത്രീശബ്ദത്തിൽ ഞാൻ പാടിയിട്ടുണ്ട്. കാഞ്ഞങ്ങാട് രാമന്ദ്രനും ഇതിൽ ഗായകനായിരുന്നു".
പന്ത്രണ്ട് വർഷം കർണ്ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു.1980 ൽ കോഴിക്കോട് ആകാശവാണിയിൽ ലളിതഗാനത്തിന് ഓഡിഷൻ പാസായി.കെ.രാഘവൻ, കെ.കുഞ്ഞിരാമൻ, ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ, കടുതുരുത്തി ടി.ആർ രാധാകൃഷ്ണൻ, ഹരിപ്പാട് കെ.പി.എൻ പിള്ള, രഘുകുമാർ തുടങ്ങിയവർ സംഗീതം നൽകിയ പാട്ടുകൾ പാടി. മഹൽ ഭാഷയിലും പാട്ടുകൾ പാടിയിട്ടുണ്ട്."പിൽക്കാലത്ത് ഇവരുമായി മാത്രമല്ല, കൈതപ്രം ദാമോദരൻ നമ്പൂതിരി, ദർശൻ രാമൻ, രമേഷ് നാരായണൻ തുടങ്ങിയവരുമായും ഉണ്ടായ സംഗീത സൗഹൃദങ്ങൾ അവിസ്മരണീയമായ ധന്യനിമിഷങ്ങളാണ്".
പയ്യന്നൂർ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ,ആകാശവാണിയുടെ യുവവാണി പരിപാടികളിൽ പങ്കെടുത്തു. അന്ന് കായികതാരമായിരുന്നു. കോളേജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായി.
ന്യൂസ് റീഡർ കം ട്രൻസ് ലേറ്റർ ടെസ്റ്റ് പാസായി,കോഴിക്കോട് നിലയത്തിൽ പ്രാദേശിക വാർത്തകൾ വായിച്ചു.
1986-ൽ തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് അനൗൺസറായി ചേർന്നു. പി.പത്മരാജൻ സ്വയം വിരമിച്ച ഒഴിവിലായിരുന്നു, നിയമനം.''വലിയ പ്രതീക്ഷകളോടെയാണ് അവിടെ ചേർന്നത്. സംഗീത രംഗത്തെ പ്രഗത്ഭരുടെ കേന്ദ്രമായിരുന്നു അത്. വടക്കു നിന്നുള്ള ആൾ എന്ന നിലയിൽ എന്നെ അവരാരും കണ്ടില്ല". എം.ജി രാധാകൃഷ്ണനോടൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്."എന്റെ പാട്ട് അദ്ദേഹത്തിനിഷ്ടമായിരുന്നു. തിരുവനന്തപുരത്ത് തുടർന്നാൽ സിനിമാരംഗത്ത് അവസരങ്ങൾ നൽകാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു". ചില സിനിമകളിൽ ട്രാക്ക് പാടി." 'ഞാൻ ഗന്ധർവ്വൻ ' സിനിമയിലെ ഗന്ധർവ്വന് ശബ്ദം നൽകാൻ പി.പത്മരാജൻ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തിയ സ്ക്രീനിങ്ങ് ടെസ്റ്റിൽ എന്നെയെയും ബിജു മേനോനെയുമായിരുന്നു തെരഞ്ഞെടുത്തിരുന്നത്. പക്ഷേ, അവസാനം ടി.പി രാധാമണിയുടെ മകൻ നന്ദനാണ് അവസരം കിട്ടിയത്".
തിരുവനന്തപുരത്ത് അന്ന് പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ആർ. ശ്രീകണ്ഠൻ നായർ ഏറെ പ്രോത്സാഹിപ്പിച്ചു."ഞാനന്ന് കലാഭവന്റെ കാസറ്റുകളിൽ ശബ്ദം നൽകിയിരുന്നു. അദ്ദേഹം മറ്റു പലർക്കും എന്നെ ശിപാർശ ചെയ്തു".
'പ്രഭാതഭേരി'യുടെ ആദ്യകാല അവതാരകരിലാരാളാണ്. സുഷമയും അലക്സ് വള്ളക്കാലിലുമായിരുന്നു മറ്റ് അവതാരകർ . എം.രാജീവ് കുമാറായിരുന്നു അന്ന് സ്ക്രിപ്റ്റ് എഴുതിയിരുന്നത്. 1987ലെ ദേശീയ ഗെയിംസ്, ലോക്സഭ,നിയമസഭാ തെരഞ്ഞെടുപ്പുകൾ തുടങ്ങിയവയോടനുബന്ധിച്ച പരിപടികളിൽ അവതാരകനായി.
തിരുവനന്തപുരം ദൂരദർശന്റെ ആദ്യകാല വാർത്താവതാരകരിലൊരാളാണ്. സംഗീത സംവിധായകരായ എം.ജി രാധാകൃഷ്ണൻ, കെ.പി ഉദയഭാനു , പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് തുടങ്ങിയവർ ഈണമിട്ട ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. ഉദയഭാനു ദൂരദർശനിൽ ചെയ്ത ദേശീയോദ്ഗ്രഥന ഗാനങ്ങളിലും പാടാൻ അവസരങ്ങൾ കിട്ടി.
ഡോ. ബി.മുരളീകൃഷ്ണ സംവിധാനം ചെയ്ത 'വേട്ട' എന്ന ടെലിസീരിയലിൽ പന്തളം സുധാകരൻ എഴുതിയ ഗാനങ്ങൾ പാടി .അക്കാലത്ത് മറ്റ് സീരിയലുകളിലും പാടി. മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾക്ക് സംഗീതം നൽകി ആലപിച്ചിട്ടുണ്ട്.
ഇടയ്ക്ക് കുറച്ചു കാലം കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ചു.1990-ൽ തലശ്ശേരിയിൽ നടന്ന , കേരളവും കർണ്ണാടകവുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന്റെ ദൃക്സാക്ഷി വിവരണം നൽകിയതാണ് മറക്കാനാകാത്ത ഒരു അനുഭവം. 1992-ൽ കോഴിക്കാട് നടന്ന ലോക ജൂനിയർ ചെസ് ടൂർണമെന്റിൽ പങ്കെടുത്ത ചിലർ ആകാശവാണി നിലയത്തിൽ വന്ന് നടത്തിയ ചെസ് മത്സരത്തിന്റെ തത്സമയ ദൃക്സാക്ഷി വിവരണം നൽകി. അത്തരമൊന്ന് ആദ്യമായായിരുന്നു.
കോഴിക്കോട് വച്ച് വിക്കറ്റ് കീപ്പർ സയ്ദ് കിർമാനി, ചെസ് പ്രതിഭ മാന്വൽ ആറോൺ എന്നിവരുമായി ഇംഗ്ലീഷിൽ അഭിമുഖം നടത്തി. അതിന് വഴിയൊരുക്കിയത് പ്രോഗ്രാം എക്സിക്യൂട്ടീവ് ഇ.ടി രാമനുണ്ണിയായിരുന്നു.
വി.രാജഗോപാൽ പ്രോത്സാഹിപ്പിച്ച്, മാതൃഭൂമിയിൽ സ്പോർട്സിനെക്കുറിച്ച് ലേഖനങ്ങൾ എഴുതി. മലയാള മനോരമ, കേരള കൗമുദി, ദീപിക തുടങ്ങിയവയിലും സ്പോർട്സ് ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. കോഴിക്കോട് നടന്ന ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് മീറ്റിന്റെ കവറേജിനെ അഭിനന്ദിച്ചു കൊണ്ട് സംഘാടകർ സ്റ്റേഷൻ ഡയറക്ടർക്ക് കത്തെഴുതി." അതിന്റെ കോപ്പി എനിക്കും മാർക്ക് ചെയ്തിരുന്നത് അവിടെ വലിയ ഈഗോ പ്രശ്നമുണ്ടാക്കി".
1992-ൽ കണ്ണൂർ നിലയം ആരംഭിച്ചപ്പോൾ , ഏതാനും മാസത്തേയ്ക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ടു." മായാ നാരായണനും ഖാൻ കാവിലും ഞാനുമാണ് അവിടുത്തെ ആദ്യ അവതാരകർ. ആർ.എൻ പിള്ളയായിരുന്നു, സ്റ്റേഷൻ ഡയക്ടർ".
പിന്നീട് ഏതാനും വർഷം തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിൽ പ്രവർത്തിച്ചു. " എന്റെ സംഗീതാഭിമുഖ്യം വളർത്താൻ അതാണ് നല്ലതെന്ന് തോന്നി".
1998-ൽ കണ്ണൂർ നിലയത്തിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങി. അന്ന് ആർ. വിമലസേനൻ നായരായിരുന്നു സ്റ്റേഷൻ ഡയറക്ടർ.ഗാനമാധുരി, ഹലോ പ്രിയ ഗീതം, ഗാനവസന്തം, ഗാനസല്ലാപം തുടങ്ങി ധാരാളം പരിപാടികളുടെ അവതാരകനായി." ഞാൻ തനതായ ഒരു അവതരണശൈലി വളർത്തിയെടുത്തു. അങ്ങനെ, ആ പരിപാടികൾ പെട്ടെന്ന് ജനപ്രിയമായി. സ്പോൺസർമാരിൽ ചിലർ, ഞാൻ തന്നെ ഇവ അവതരിപ്പിച്ചു കാണാൻ ആഗ്രഹിച്ചിരുന്നു".
മറക്കാനാകാത്ത ഒരു അനുഭവം ,ഞായറാഴ്ചകളിൽ രാവിലെ 8.30 ന് പ്രക്ഷേപണം ചെയ്തിരുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ' ഗാനവസന്തം' എന്ന പരിപാടിയെക്കുറിച്ചുള്ളതാണ്. ഒരു ശ്രോതാവ് വിളിച്ചു പറഞ്ഞു." മകളുടെ കല്യാണമാണ് അന്ന്. പക്ഷേ, ഈ പരിപാടി കഴിഞ്ഞേ കല്യാണപ്പാർട്ടി സ്ഥലത്തേയ്ക്ക് പുറപ്പെടൂ".
എന്നാൽ, പ്രൊഫഷണൽ ജലസിയും അധികാരികളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഔദ്യോഗിക ജീവിതത്തിൽ ധാരാളം ദുരനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്ന് അശോക് കുമാർ പറഞ്ഞു.തിരുവനന്തപുരം നിലയത്തിലെ ഒരു സ്റ്റേഷൻ ഡയറക്ടറുടെ അപ്രീതി കാരണം സ്റ്റാഫംഗമായ എസ്. രമേശൻ നായർ എഴുതിയ 'ചന്ദനം മണക്കുന്ന പൂന്തോട്ടം ' എന്ന ഗാനം പ്രക്ഷേപണം ചെയ്യാതെ മാറ്റിവച്ചു." ഞാനാണ് അവിടെ ആദ്യമായി ഈ പാട്ട് കൊടുത്തത്."
കണ്ണൂർ നിലയത്തിലെ ഒരു അധികാരി ലൈവ് സ്റ്റുഡിയോയിൽ വന്ന് തന്റെ ജോലി തടസ്സപ്പെടു ത്തിയെന്നും അശോക് കുമാർ പറഞ്ഞു."അങ്ങനെ, കണ്ടുകൂടായ്മകളേറെയുണ്ട്".
ആകാശവാണി എന്നും ഒരു ഓഡിയോ സ്ക്കൂളാണ്. പ്രക്ഷേപണത്തിൽ പ്രാദേശിക ഭാഷാഭേദങ്ങളല്ല, മാനക ഭാഷ തന്നെ ഉപയോഗിക്കണം. പക്ഷേ, പുതിയ ചാനലുകൾക്കും ഗായകർക്കും ഉച്ചാരണശുദ്ധിയും ഭാഷാശുദ്ധിയും കുറവാണ്. എന്നാൽ, സാങ്കേതിക മികവിൽ അവയെല്ലാം ആകാശവാണിയെക്കാൾ ഏറെ മുന്നിലാണന്നും അശോക് കുമാർ പറഞ്ഞു.
ചെറുവത്തൂരിലെ 'ധ്വനിതരംഗം' എന്ന ഓർക്കസ്ട്ര ട്രൂപ്പുമായി പ്രൊഫഷണൽ സംഗീതരംഗത്ത് ഇപ്പോഴും സജീവമാണ് അശോക് കുമാർ.
കുഞ്ഞായിരുന്നപ്പോൾ അമ്മ പാടി ഉറക്കിയ ' ഇല്ലിമുളം കാടുകളിൽ ലല്ലലല്ലം പാടിവരും തെന്നലേ , തെന്നലേ 'എന്ന നാടകഗാനത്തിൽ നിന്നാണ് തന്റെ പേര് ഉണ്ടായതെന്ന് സി.കെ തെന്നൽ അനുസ്മരിച്ചു.എറണാകുളം മുളവുകാട് ദ്വീപിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. എട്ട് മക്കൾ.അച്ഛൻ പാടും ;നാടകത്തിൽ അഭിനയിക്കും. അമ്മാവനും നാടക നടനായിരുന്നു . പി.ജെ ആൻറണി, സുജാത ഡെൽമ ജോർജ് തുടങ്ങിയവർ നാടക പരിശീലനത്തിന് വീട്ടിൽ എത്തിയത് ഓർമ്മയുണ്ട് ."അമ്മയും പാടുമായിരുന്നു.നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളുവെങ്കിലും അമ്മയിൽ അയൽവാസികൾ കാരണം പോർച്ചുഗീസ് സംസ്കാരത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. 'വ്യക്തമായി സംസാരിക്കണം;നീട്ടിക്കുറുക്കുന്ന സ്ലാങ്ങ് പാടില്ല ' എന്ന് കുട്ടിയായിരുന്നപ്പോൾ തന്നെ നിർബന്ധിച്ചിരുന്നു."വീടിനടുത്ത് പുൽമേലിരുന്ന് ഞാൻ കവിതകൾ ഉറക്കെ ചൊല്ലി ശീലിച്ചു. പത്രവും ആഴ്ചപ്പതിപ്പും വായിച്ചു. പിന്നീട്, കവിതകളുമെഴുതി".
അഞ്ചു വയസ്സ് മുതൽ ഗാനമേളകളിൽ പാടിത്തുടങ്ങി.അന്ന് ഒരു ജ്യേഷ്ഠനും പാടുമായിരുന്നു .പിന്നീട് നിർത്തി.സോളമൻ എന്ന ജ്യേഷ്ഠൻ ഡ്രം, ജാസ് ആർട്ടിസ്റ്റും അനുജൻ സെൽവൻ തബല വാദകനുമാണ്. ചേച്ചിയും നാടകങ്ങളിൽ അഭിനയിച്ചിരുന്നു."നാട്ടിലും അടുത്തുള്ള എല്ലാ ദ്വീപുകളിലും പാടി, 'സ്വീറ്റ് വോയിസ്' ആണെന്ന പേര് നേടി.അന്നൊക്കെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ച് ഗാനമേളകൾക്ക് കൊണ്ടുപോയിട്ടുണ്ട്.അച്ഛൻ പറഞ്ഞതനുസരിച്ച് എട്ടു വർഷത്തോളം ,കേരള ഫൈൻ ആർട്സ് സൊസൈറ്റിയിൽ മഹാദേവ അയ്യരുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീത അഭ്യസനവും നടത്തി.പക്ഷേ, പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് അച്ഛൻ നിർദ്ദേശിച്ചിരുന്നു".
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ,തൃശ്ശൂർ നിലയത്തിന്റെ ലളിത സംഗീത ഓഡിഷൻ പാസായി ആർട്ടിസ്റ്റ് ആയതാണ് വഴിത്തിരിവായത്.ഒരു യുവവാണി പരിപാടിയുടെ ശബ്ദലേഖനത്തിന് അവിടെ ചെന്നപ്പോൾ ,ഗാനരചയിതാവായ സ്റ്റാഫ് അനൗൺസർ എം.ഡി രാജേന്ദ്രനാണ് പാട്ട് കേട്ട് , ഓഡിഷന് അപേക്ഷിക്കാൻ നിർദ്ദേശിച്ചത്.
സെന്റ് തെരേസസ് കോളേജിലായിരുന്നു ഡിഗ്രി പഠനം. അതിന് ശേഷം രണ്ട് വർഷം ഫാദർ ആബേലിന്റെ കലാഭവൻ ട്രൂപ്പിൽ പാടി .അക്കാലത്ത് ഭക്തിഗാനങ്ങൾ,ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ, വിപ്ലവഗാനങ്ങൾ എല്ലാം ആലപിച്ച് പേരെടുത്തു.നാടക ഗാനങ്ങളിലേക്ക് വഴി ഒരുക്കിയത് കുമരകം രാജപ്പനാണ്.
"ആബേലച്ചനാണ് എന്റെ പേര് നിർദ്ദേശിച്ചത്".ആദ്യത്തെ ഗാനം കലാശാല ബാബുവിന്റെ ഒരു നാടകത്തിൽ, പിന്നീടങ്ങോട്ട് 300ൽ അധികം പാട്ടുകളാണ് പാടിയത്.അന്ന് നാടകഗാനങ്ങൾക്ക് സംസ്ഥാന പുരസ്കാരം ഏർപ്പെടുത്തിയിരുന്നില്ല."അവാർഡുകൾ കിട്ടാത്തതിൽ വിഷമമോ നിരാശയോ ഒന്നുമില്ല. അംഗീകാരങ്ങൾ ഒരുപാട് കിട്ടിയെന്ന സംതൃപ്തിയുണ്ട് താനും.നാടകം കളിക്കുമ്പോൾ സദസ്സിൽ ഇടയിൽ ചെന്നിരുന്ന എന്നെ പലരും തിരിച്ചറിഞ്ഞ് അഭിനന്ദിച്ചിരുന്നു",തെന്നൽ ഓർത്തു.
എം.എ ഇക്കണോമിക്സിന് സെൻറ് തെരേസാസിൽ ചേർന്നെങ്കിലും പഠനം തുടരാൻ താൽപര്യം തോന്നിയില്ല.അതിനിടയിൽ, ജി.സി.ഡി.എ ൽ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റായി ജോലി കിട്ടി. "കണക്കിൽ വളരെ മോശമായിരുന്നതിനാൽ എഴുതിയ ബാങ്ക് ടെസ്റ്റുകളിൽ ഒക്കെ പരാജയപ്പെട്ടു".
കൊച്ചി എഫ് .എം നിലയം ആരംഭിച്ചപ്പോൾ ഓഡിഷൻ അങ്ങോട്ട് മാറ്റുന്നത് അന്വേഷിക്കാൻ അവിടെ എത്തി.പ്രാദേശിക നിലയമായതിനാൽ അതിന് കഴിഞ്ഞില്ല. തുടർന്നാണ് അവിടെ സ്റ്റാഫ് അനൗൺസമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം വന്നത്. അച്ഛന്റെ നിർബന്ധപ്രകാരം അപേക്ഷിച്ചു."ആ പരീക്ഷയിൽ കണക്കുണ്ടായിരുന്നില്ല. ടെസ്റ്റ് എഴുതിയപ്പോൾ ആത്മനിർവൃതി ഉണ്ടായി.പരീക്ഷയിലും ശബ്ദപരിശോധനയിലും മുന്നിലെത്തി, ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടു".
1991ൽ സ്റ്റാഫ് അനൗൺസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു."അതിന് മുൻപ് തന്നെ എന്റെ നാടക ഗാനങ്ങൾ കൊച്ചി എഫ്.എം നിലയം പ്രക്ഷേപണം ചെയ്തു തുടങ്ങിയിരുന്നു. കുമരകം രാജപ്പൻ മാഷ് അവയല്ലാം ടേപ്പുകളിലാക്കി നിലയത്തിലെത്തിച്ചു. ശബ്ദവ്യക്തതയോടെ അവ റേഡിയോയിൽ കേട്ടത് വലിയ സന്തോഷമുണ്ടാക്കി".
വേദികളിൽ പാടിയിരുന്നതിനാൽ മൈക്കിനെ ഭയമുണ്ടായിരുന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്ന ബോബി സി മാത്യുവും വി.എം ഗിരിജയുമൊക്കെ ബാലപാഠങ്ങൾ പറഞ്ഞു തന്നു .ബാക്കിയെല്ലാം സ്വയം പരിശീലിക്കുകയായിരുന്നു.
ആകാശവാണിയിൽ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം ടി. പി രാധാമണിയുടേതായിരുന്നു.
ആദ്യമൊക്കെ അല്പം ബലം പിടിച്ച്, ബാസ് കൂട്ടി , അനൗൺസ് ചെയ്തുവെങ്കിലും പിന്നീട് അത് മാറ്റി, കാഷ്വൽ രീതിയിലാക്കി. സ്വന്തമായ ഒരു അവതരണശൈലി ഉണ്ടാക്കി.ഏതു പരിപാടി അവതരിപ്പിക്കുമ്പോഴും സ്വന്തമായി എഴുതിയ ആമുഖം നൽകി, ഒരു പ്രത്യേക അന്തരീക്ഷം ഉണ്ടാക്കിയെടുത്ത് ശ്രോതാക്കളുടെ ഉള്ളിലേക്ക് കയറി ചെല്ലുന്ന ശൈലിയാണ് സ്വീകരിച്ചത് ."ചലച്ചിത്ര ഗാനാവതരണത്തിൽ ഇത്, പാട്ട് കേൾക്കുന്നവരെ പ്രത്യേക അനുഭൂതി മണ്ഡലത്തിലേക്ക് കൊണ്ടുപോകും എന്നാണ് അനുഭവം.ഏറെ ഗൃഹപാഠം ചെയ്ത് , അനുബന്ധ കാര്യങ്ങളിൽ അറിവുകൾ ശേഖരിച്ച് (allied knowledge) നടത്തുന്ന ഈ അവതരണം ശ്രോതാക്കൾക്ക് ഇഷ്ടപ്പെട്ടതോടെ എന്റെയും കൊച്ചിനിലയത്തിന്റെയും ഗ്രാഫ് പതുക്കെ ഉയരാൻ തുടങ്ങി.
അഭിസംബോധന പോലും മാറ്റി.'പ്രിയ ശ്രോതാക്കളേ' എന്നതിന് പകരം, 'പ്രിയ സുഹൃത്തുക്കളേ / പ്രിയ സ്നേഹിതരേ' എന്നാക്കി മാറ്റി. അത് ജനങ്ങളുമായി ആത്മബന്ധമുണ്ടാക്കി. പല പരിപാടികളിലും സ്പോൺസർമാർ ഈ ശബ്ദം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. അവതരണത്തിൽ എന്നും സാധകം ചെയ്യുക എന്നതാണ് എന്റെ ശീലം".
ഒരു പ്രാദേശിക റേഡിയോ നിലയത്തിന്റെ പരിമിതികൾ ഉണ്ടായിരുന്നുവെങ്കിലും,വലിയ സ്വാതന്ത്ര്യമാണ് മേലധികാരികൾ നൽകിയത്.പഴയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചൊവ്വാഴ്ചകളിൽ രാത്രി പ്രക്ഷേപണം ചെയ്യുന്ന സ്മൃതിഗീതം,അമ്മ മക്കൾക്ക് സ്നേഹപൂർവ്വം ആഹാരം വിളമ്പുന്ന രീതിയിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. പാദമുദ്രകൾ ,ഫോൺ- ഇൻ പരിപാടികൾ, മഹിളാവേദി , നോവൽ വായന , നാടകങ്ങൾ എങ്ങനെ എല്ലാ മേഖലകളിലും പ്രവർത്തിച്ചു. റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്തു.റിട്ടയർ ചെയ്യുന്നതിന് ഒരു വർഷം മുൻപാണ് നന്തനാരുടെ 'ഉണ്ണിക്കുട്ടന്റെ ലോകം' നോവൽ കുട്ടിയുടെ ശബ്ദത്തിൽ വായിച്ച് അവതരിപ്പിച്ചത് .
കെ.ജെ ബേബിയുടെ 'മന്ത്രക്കനവ്', ജോൺ. ടി. വേക്കന്റെ 'വായന' തുടങ്ങിയ സ്റ്റേജ് നാടകങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തു.
റഫീക്ക് അഹമ്മദ് എഴുതിയ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഒരു പരിപാടി പ്രക്ഷേപണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ,അത് കേട്ട ഒരു സുഹൃത്ത് അദ്ദേഹത്തിന് ഫോൺ ചെയ്ത്, ആ പരിപാടി കേൾക്കാൻ പറഞ്ഞതാണ് സന്തോഷകരമായ മറ്റൊരു അനുഭവം.
ബോൾഗാട്ടി പാലസ് സന്ദർശിക്കാൻ വരുന്ന ചില ശ്രോതാക്കൾ തൊട്ടടുത്തുള്ള വീട്ടിൽ തന്നെ കാണാൻ എത്തുന്നതും സന്തോഷകരമാണന്ന് തെന്നൽ ഓർത്തു."വർഷങ്ങൾക്കു മുമ്പ് , ശബ്ദത്തോടുള്ള ആരാധന മൂത്ത ഒരു 20 വയസ്സുകാരൻ കാണാൻ വന്നു. അവന് എന്നെ കല്യാണം കഴിക്കണം. അവസാനം, പോലീസിൽ പരാതിപ്പെടേണ്ടി വന്നു.കാഴ്ചവൈകല്യമുള്ള റിയാസ് എന്നയാൾ എന്റെ അവതരണങ്ങൾ ശബ്ദലേഖനം ചെയ്ത കാസറ്റുമായി കാണാൻ വന്നതും മറ്റൊരനുഭവം".
ഇടയ്ക്ക് കുറച്ചു കാലം തൃശൂരിലും ദേവികുളത്തും ജോലി ചെയ്തു.തൃശൂരിൽ ആയിരുന്നപ്പോൾ , എസ്.ഗോപാലകൃഷ്ണൻ എഴുതിയ ഗാന്ധിമാർഗം സ്ക്രിപ്റ്റ് അദ്ദേഹത്തിന് പരിപാടിയായി പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ല. അത് വായിച്ച്, തൽസമയം പശ്ചാത്തല സംഗീതം കൊടുത്ത് ,15 മിനിറ്റ് നേരം അവതരിപ്പിച്ചതും മറക്കാനാവില്ല."തിരിച്ച് കൊച്ചിക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ ,അതിൽ ദുഃഖം പ്രകടിപ്പിച്ച് ,ശ്രേതാവായ മധു ഒമ്പതുങ്ങൽ എഴുതിയ കത്ത് ഇപ്പോഴും ഓർമ്മയുണ്ട്".
ദേവികുളത്തേക്കുള്ള സ്ഥലംമാറ്റം ഏറെ വേദനയുളവാക്കിയെങ്കിലും, അവിടെ വലിയ സ്വീകരണമാണ് ലഭിച്ചത്. കാതോട് കാതോരം എന്ന ഫോൺ - ഇൻ പരിപാടി ജനപ്രിയമായി അവതരിപ്പിച്ചു.
2018ലാണ് സർവീസിൽനിന്ന് വിരമിച്ചത്."ചങ്ങമ്പുഴ പാർക്കിലെ യാത്രയപ്പിൽ ശ്രോതാക്കളുടെ സ്നേഹം എത്രയെന്ന് തിരിച്ചറിഞ്ഞു. അത്രയ്ക്ക് ജനക്കൂട്ടം ഉണ്ടായിരുന്നു ,അവിടെ" .
അവതരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ,പ്രാദേശിക ഛായയില്ലാത്ത ശുദ്ധമായ ഭാഷ തന്നെ ഉപയോഗിക്കണം എന്ന് സി.കെ തെന്നൽ പറഞ്ഞു.പുതിയ തലമുറയെ റേഡിയോയിലേക്ക് ആകർഷിക്കാൻ ഏറെ ശ്രമിക്കേണ്ടതുണ്ട്.
ചർച്ചയിൽ എം. ഷെരീഫ്, റംല എം ഇഖ്ബാൽ,ഷഹീൻ സിദ്ദിഖ്,എം.മൊയ്തീൻ കുഞ്ഞ് തൃക്കാക്കര എന്നിവർ പങ്കെടുത്തു.
ഡി. പ്രദീപ്കുമാറും കെ.ഹേമമലതയും മോഡറേറ്റർമാരായി.'എന്റെ ആകാശവാണിക്കാലം' പരമ്പരയുടെ ഈ അദ്ധ്യായം 'മീഡിയ വേവ്സ് ' ചാനലിലുണ്ട് .https://youtu.be/VAyn7W-SE5A?si=UYbRUTJgRdggArxp
No comments:
Post a Comment