ക്ലബ്ബ് ഹൗസ് മീഡിയ റൂമിലെ 'ദൃശ്യസാക്ഷ്യം' പരമ്പരയുടെ ആറാം ഭാഗത്തിൽ (2024 മാർച്ച് 9, ശനി,രാത്രി 7 മണി) അതിഥികളായെത്തിയത് പ്രമുഖ ഡോക്യുമെൻ്ററി സംവിധായകരായ കെ. മോഹൻ കുമാറും കെ.ആർ സുഭാഷും.
സി-ഡിറ്റിൻ്റെ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കെ. മോഹൻ കുമാർ സംവിധാനം ചെയ്ത 'ജലപ്പരപ്പിൻ്റെ വിലാപം'('The Weeping rice bowl') എന്ന ഡോക്യുമെൻ്ററിക്ക് 1992 ൽ ടോക്യോ എർത്ത് വിഷൻ പുരസ്ക്കാരം, ദൂരദർശൻ പ്രക്ഷേപണം ചെയ്ത 'ശാസ്ത്ര കൗതുകം'
പരമ്പരയ്ക്കും ജനകീയാസൂത്രണത്തെക്കുറിച്ചുള്ള 'പലതുള്ളി പെരുവെള്ളം' ഡോക്ക്യുമെൻ്ററിക്കും സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ ടെലിവിഷൻ സോഷ്യൽ റിയാലിറ്റി ഷോയായ 'ഗ്രീൻ കേരള എക്സ്പ്രസ് ' പരമ്പര എസ്. സാജനോടൊപ്പം സംവിധാനം ചെയ്തു. തുടർന്ന് മറ്റൊരു സോഷ്യൽ റിയാലിറ്റി ഷോയായ 'ഹരിത കേരളം' രണ്ടാളും ചേർന്ന് സംവിധാനം ചെയ്തു.' സുതാര്യ കേരളം','മാനവോദയം' തുടങ്ങിയ പരിപാടികളുടെ ചുമതലയും വഹിച്ചു. എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി, യുനെസ്ക്കോ, സൗത്ത് സോൺ കൾച്ചറൽ സെൻ്റർ തുടങ്ങിയവയ്ക്കു വേണ്ടി 200-ൽപ്പരം വീഡിയോകളും ചെയ്തു.
സയൻസ് കമ്യൂണിക്കേഷനിൽ മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവർത്തന പാരമ്പര്യമുള്ള കെ.മോഹൻകുമാറിൻ്റെ തുടക്കം ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായായിരുന്നു.ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ കമ്മ്യൂണിക്കേഷൻ കോഴ്സിന് പഠിച്ചപ്പോൾ, സയൻസ് ആൻഡ് ഡെവലപ്മെൻ്റ് കമ്മ്യൂണികേഷനിലാണ് സ്പെഷ്യലൈസ് ചെയ്തത്.കോഴ്സ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ, ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് ശാസ്ത്ര പ്രചാരണത്തിനായി ടെലിവിഷൻ പ്രൊഡക്ഷൻ യൂണിറ്റ് ഉണ്ടാക്കാൻ ആഗ്രഹിച്ചു.പക്ഷേ, അത് നടന്നില്ല.
പി ഗോവിന്ദപ്പിള്ള കെ.എസ്. എഫ്.ഡി.സി ചെയർമാനായപ്പോൾ അദ്ദേഹത്തെ ചെന്ന് കണ്ടു. വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു.ഡോ. എം.പി പരമേശ്വരനുമായും സംസാരിച്ച് ഒരു പ്രോജക്ട് പ്രൊപ്പോസൽ തയ്യാറാക്കി നൽകി.അതിൽ രൂപമാറ്റം വരുത്തിയാണ് സർക്കാർ സ്പോൺസർ ചെയ്ത സൊസൈറ്റിയായി സി-ഡിറ്റ് രൂപപ്പെട്ടത്.
ദൂരദർശന് വേണ്ടി ശാസ്ത്ര പരിപാടികൾ നിർമ്മിക്കാൻ ദേശീയതലത്തിലുള്ള സ്ഥാപനമായി അത് വളർന്നു വികസിച്ചു.അന്ന്, ശാസ്ത്ര,സാങ്കേതിക വകുപ്പിന്റെ ചുമതലിച്ചിരുന്നത് കെ.ആർ നാരായണമായിരുന്നു; ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി കെ.പി.പി നമ്പ്യാരും.'രണ്ട് പേരുടെയും പ്രോത്സാഹനം കിട്ടിയതോടെ .എൻ.സി. എസ്. ടി.സി പരിപാടികൾ നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് നൽകി.നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായുള്ള പ്രൊഡക്ഷൻ സംവിധാനമാണ് തിരുവനന്തപുരം സി-ഡിറ്റിൽ ഒരുക്കിയത്.
ആദ്യം കിട്ടിയ 5 ലക്ഷം രൂപ ഉപയോഗിച്ച് 5 ശാസ്ത്ര പ്രചാരണ വീഡിയോകൾ ചെയ്തു. രാജീവ് വിജയരാഘവൻ, ശിവകുമാർ തുടങ്ങിയവർ ടീമിൽ ഉണ്ടായിരുന്നു. പുന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിൽ നിന്ന് പഠിച്ചിറങ്ങിയവരുടെ സാങ്കേതിക സഹായവും ലഭിച്ചു .ഹരികുമാർ, ശിവകുമാർ, കെ. ജി ജയൻ, ബീന പോൾ തുടങ്ങിയ പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർമാരാണ് ഒപ്പം അന്ന് പ്രവർത്തിച്ചത്.
ഈ ഡോക്യുമെൻറികൾ ദൂരദർശനിൽ അന്ന് സംപ്രേഷണം ചെയ്തിരുന്നു.
കുട്ടികൾക്കായി മാസത്തിൽ ഒരു ശാസ്ത്ര പരിപാടി എന്ന നിലയിലാണ് 'ശാസ്ത്രകൗതുകം' ആരംഭിച്ചത്.പ്രശസ്തരായ സിനിമ താരങ്ങൾ അവതാരകരായാൽ പരിപാടി കൂടുതൽ ആകർഷകമാകും എന്ന് തോന്നി. അങ്ങനെ നെടുമുടി വീണുവിനെ സമീപിച്ചു. നിർബന്ധിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു. 48 എപ്പിസോഡുകളുള്ള പരമ്പര 5 -6 വർഷം കൊണ്ടാണ് സംപ്രേഷണം ചെയ്തത്. പലപ്പോഴും ഷൂട്ടിംഗ് സൈറ്റുകളിൽ പോയി, സെറ്റുണ്ടാക്കിയാണ് നെടുമുടി വേണുവിൻ്റെ ആഖ്യാനം ശബ്ദലേഖനം ചെയ്തത്.
'ശാസ്ത്രകൗതുകം ' കുട്ടികൾക്കിടയിൽ ഏറെ പ്രചാരം നേടി."പുതിയ രീതിയിലുള്ള അവതരണം ഉൾക്കൊണ്ട നേതൃനിര വലിയ സൗഭാഗ്യമായിരുന്നു".ആന്ധ്രപ്രദേശകാരിയായ . ഡോ. എം എസ് ദുവേരിയുടെ നേതൃത്വത്തിൽ ഡോ. അജിത് കുമാർ ,ഹരിലാൽ കെ.എം ഷാജഹാൻ തുടങ്ങിയവർ അടങ്ങിയ ഗവേഷണ വിഭാഗമാണ് പരിപാടി തയ്യാറാക്കിയിരുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാൻ ആരംഭിച്ച ദൂരദർശൻ പരമ്പരയാണ് 'ഗ്രീൻ കേരള എക്സ്പ്രസ്' സോഷ്യൽ റിയാലിറ്റി ഷോ. അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് അതിന് ആവശ്യമായ ഫണ്ട് അനുവദിച്ചു.ദൂരദർശനിലെ എസ്.സാജനുമായി ചേർന്ന് തയ്യാറാക്കിയ ആ പരിപാടിയിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു. ഡോ. കെ.പി കണ്ണൻ, ആർ.വി.ജി മേനോൻ, എം.കെ പ്രസാദ് തുടങ്ങിയവർ ഉൾക്കൊള്ളുന്ന ജൂറിയാണ് നല്ല പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ തിരഞ്ഞെടുത്തത്. ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് പൊതുജന അവബോധം വർദ്ധിപ്പിക്കാൻ ആ പരിപാടിയിലൂടെ കഴിഞ്ഞു.അതുവരെ തൊട്ടടുത്ത പഞ്ചായത്തുകളിൽ പോലും എന്താണ് നടക്കുന്നതെന്ന് പലരും അറിഞ്ഞിരുന്നില്ല. 'ഗ്രീൻ കേരള എക്സ്പ്രസ്' അന്നത്തെ പ്രധാനമന്ത്രി . മൻമോഹൻ സിംഗിന്റെ ശ്രദ്ധയിലും വന്നു. സമാനമായ പരിപാടികൾ എല്ലാ സംസ്ഥാനങ്ങളിലും സംപ്രേഷണം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.
ഈ പരിപാടിയുടെ തുടർച്ചയായി രണ്ടാം ഭാഗം ചെയ്യാൻ താല്പര്യമുണ്ടായിരുന്നു. അതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല.
സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ തമ്മിൽ വേണ്ടത്ര സഹകരണവും ആശയവിനിമയവും ഇല്ല.ഡോ. എം വിജയാനന്ദ് പ്രിൻസിപ്പൽ സെക്രട്ടറിയും കെ.അൻവർ സാദത്ത് ഐടി മിഷൻ സെക്രട്ടറിയുമായിരിരുന്ന സമയത്താണ് 'സുതാര്യ കേരളം' പരിപാടി ആരംഭിച്ചത്.
ഭരണത്തിൽ ഇരിക്കുന്നവർക്ക് ശാസ്ത്രത്തിൻ്റെ കാര്യത്തിൽ ഒട്ടും താല്പര്യമില്ല. അത് ഉൾക്കൊള്ളാൻ കഴിയുന്ന നേതൃത്വം വരണം."എനിക്ക് പെൻഷൻ ഇല്ലാത്തതിനാൽ റിസ്ക് ഏറ്റെടുക്കാൻ ഒരു മടിയുമില്ല;കാര്യങ്ങൾ പറയാനും ..പി.ആർ.ഡിയടക്കം പല സർക്കാർ വകുപ്പുകളും പ്രശസ്തരായ ആൾക്കാരെക്കൊണ്ട് ചെയ്യിച്ച ഡോക്യുമെൻ്ററികൾ നശിച്ചുപോയി. ആരെയും കാണിക്കാത്തതിനാൽ അവ ദയനീയമായി പരാജയപ്പെട്ടു. ഇവ ശേഖരിച്ച് സൂക്ഷിച്ചുവെക്കാനായി ആർക്കൈവലിന് പ്രൊപ്പോസൽ നൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കാരണം ഒന്നും നടന്നില്ല. നാഷണൽ ഫിലിം ആർക്കൈവ്സിൽ മിക്ക ചിത്രങ്ങളുടെയും പ്രിന്റുകളും നെഗറ്റീവുകളും സൂക്ഷിക്കുന്നുണ്ട്. പക്ഷേ, കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ചരിത്രബോധം കുറവാണ്. ഒന്നിന്റെയും ഡോക്കുമെന്റേഷൻ ഇവിടെ ചെയ്യില്ല.പുറം രാജ്യങ്ങളിൽ നിർമ്മാണം തന്നെ ഡോക്കുമെന്റ് ചെയ്യപ്പെടുന്നുണ്ട്.
ചെറുപ്പക്കാർക്കിടയിൽ എല്ലാ കാര്യങ്ങളും കൈവിരൽ തുമ്പിൽ കിട്ടുന്ന കാലമാണിത്. പുതിയ തലമുറയ്ക്ക് പഴയ രീതിയിലുള്ള കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ആവശ്യമില്ലന്നും കെ. മോഹൻ കുമാർ പറഞ്ഞു.
58 ഡോക്യുമെൻ്ററികളും രണ്ട് ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുള്ള കെ.ആർ സുഭാഷിന് അന്താരാഷ്ട്ര, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'മിഴാവ്: എ സൈലൻറ് ഡ്രം ബീറ്റ് 'നാല്പത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നോൺ ഫീച്ചർ വിഭാഗത്തിൽ സംവിധായക്കൻ്റെ ആദ്യ സിനിമയ്ക്കുള്ള പുരസ്കാരവും സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ നല്ല ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരവും നേടി. 'കൊങ്കൺ യാഥാർത്ഥ്യങ്ങളുടെ പാലങ്ങൾ'ചിത്രത്തിനും സംസ്ഥാന പുരസ്കാരം ലഭിച്ചു. 'കേരളീയ താളങ്ങൾ' രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി.'ട്രയംഫ് ', 'നിമഞ്ജനം' ,'ലാത്തൂർ :ബ്രോക്കൺ ഇമേജസ്' എന്നിവയാണ് സുഭാഷിന്റെ മറ്റ് പ്രധാന ഡോക്യുമെൻ്ററികൾ.
തൃശ്ശൂർ സ്വദേശിയായ സുഭാഷിന്റെ രണ്ട് അടുത്ത ബന്ധുക്കൾ അറിയപ്പെടുന്ന ഡോക്യുമെൻ്ററി സംവിധായകരാണ് -എം. ആർ രാജനും അന്തരിച്ച കെ.കെ ചന്ദ്രനും. "ഇവരുടെ സ്വാധീനവും ഫിലിം സൊസൈറ്റികളിലൂടെ കണ്ട ചിത്രങ്ങളും ഉണ്ടാക്കിയ അഭിവേശവുമാണ് എന്നെ ഡോക്യുമെൻ്ററി രംഗത്ത് എത്തിച്ചത് 1987 ൽ മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിനായി ഉണ്ടാക്കിയ ഡോക്യുമെൻ്ററിയാണ് ആദ്യ സംരംഭം". അത് ഒട്ടും നിലവാരം പുലർത്തിയില്ലെന്ന് എസ്. ശർമയുടെ വിമർശനം സിനിമയെക്കുറിച്ചുള്ള പഠനത്തിന് വഴിയൊരുക്കി. അക്കാലത്ത്, 1987 മുതൽ 91 വരെ സംസ്ഥാന സർക്കാർ സർവീസിൽ ഫോട്ടോഗ്രാഫറായും ജോലി ചെയ്തു.1990 മുതൽ 2001 വരെ തൃശ്ശൂർ എക്സ്പ്രസ് ദിനപത്രത്തിൽ പ്രൂഫ് റീഡറായി. ഗോവയിലേതുൾപ്പെടെ 22 അന്താരാഷ്ട്ര ചലച്ചിത്ര മേളകൾറിപ്പോർട്ട് ചെയ്യാൻ കിട്ടിയ അവസരം വലിയ പ്രചോദമായി.പി.ശ്രീധരൻ, നീലൻ തുടങ്ങിയ പ്രഗൽഭ പത്രപ്രവർത്തകർ അന്ന് അവിടെ ഉണ്ടായിരുന്നു.
ഡോക്യുമെൻററികൾ നിർമ്മിക്കാനായി 1997 ൽ ഐഡിയ വേൾഡ് എന്ന പേരിൽ സ്വന്തം പ്രൊഡക്ഷൻ യൂണിറ്റ് ഉണ്ടാക്കി. അക്കാലത്ത് ചെയ്ത ഡോക്യുമെൻററുകൾ ദൂരദർശനിൽ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്.
ശുചീന്ദ്രം ക്ഷേത്ര രഥോത്സവത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററി ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നു. ടി.എൻ ഗോപകുമാറിന്റെ കുടുംബക്ഷേത്രമായ അവിടെ അദ്ദേഹത്തിൻ്റെ അച്ഛനെയും ജ്യേഷ്ഠനെയും കണ്ടു. നാല് ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനിടയിൽ ക്യാമറയ്ക്ക് മുന്നിൽ തന്നെ ഒരു പരുന്ത് വന്നു. എങ്ങനെ ഡോക്ക്യുമെൻ്ററി തുടങ്ങും എന്ന് ചിന്തിച്ചിരുന്ന ഞാൻ എഡിറ്റർ മധുവിനോട് ചോദിച്ചു; നമുക്ക് ഈ പരുന്തിനെ വെച്ച് കഥ പറയാം അല്ലേ?" അങ്ങനെ, യാദൃച്ഛികമായി എത്തപ്പെട്ട ആ പരുന്തും പുരാവൃത്തവും ഡോക്യുമെൻ്ററിയുടെ കഥയുടെ ഭാഗമായി.
ലാത്തൂരിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഡോക്യുമെൻ്ററി ഷൂട്ടിങ്ങിനു പോയപ്പോൾ തകർന്നടിഞ്ഞ കോൺക്രീറ്റ് തൂണുകൾക്കടയിൽ, മരിച്ച മനുഷ്യർ ഉണ്ടായിരുന്നു. അവരെ പുറത്തെടുക്കുന്നത് കണ്ടത് വല്ലാത്ത അനുഭവമായിരുന്നു. കടുത്ത ഭീകരതയും ശൂന്യതയും അനുഭവപ്പെട്ട നിമിഷങ്ങൾ.
കൊങ്കൺ റെയിൽവെയെ ക്കുറിച്ചുള്ള ഡോക്യുമെൻ്ററി ചെയ്തപ്പോൾ, തൊഴിലാളികൾക്കൊപ്പം നിന്ന് അവരെ ചേർത്ത് പിടിച്ച് ജോലി ചെയ്യുന്ന ഇ. ശ്രീധരനെ കണ്ട് അത്ഭുതപ്പെട്ടു. മണ്ണ് ഇടിയുമ്പോൾ, ഒരു ഭാഗത്തേക്ക് ഓടി മാറാൻ വിളിച്ചു പറഞ്ഞ അദ്ദേഹത്തിനെ മറക്കാൻ കഴിയില്ല.
സംഗീതം അറിയില്ലെങ്കിലും, നീണ്ട പഠനത്തിനു ശേഷമാണ് 'മിഴാവ് 'എന്ന ഡോക്യുമെൻ്ററി ചെയ്തത്. ആറ് വർഷം എടുത്തു, അത് പൂർത്തിയാക്കാൻ.ഓരോ വർഷവും 41 ദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്രത്തിലെ കൂത്തും കൂടിയാട്ടവും കണ്ടു. ജോർജ്ജ് എസ് പോൾ ,മാടമ്പ് കുഞ്ഞിക്കുട്ടൻ തുടങ്ങിയവരാണ് അതിൻ്റെ ഗവേഷണം നടത്തിയത്.പഞ്ചതാള പദ്ധതിയിൽ അധിഷ്ഠിതമായ താളക്രമത്തെ നിർണ്ണയിക്കുന്നതിനുള്ള ശ്രമമായിരുന്നു ആ ചിത്രം. അഞ്ചാറ് തവണ ഷൂട്ട് ചെയ്യുകയും റീ-എഡിറ്റ് ചെയ്യുകയും വേണ്ടിവന്നു. അത് പൂർത്തിയാക്കാൻ ഏറെ മാനസിക സംഘർഷം അനുഭവിച്ചു നടത്തിയ അന്വേഷണമായിരുന്നു അത്.ഞാൻ ആദ്യമായി സെല്ലിലോയ്ഡിൽ ചെയ്ത ചിത്രമാണ് 'മിഴാവ് '. നാലര ലക്ഷം രൂപ അതിന് ചെലവായി . രണ്ട് ലക്ഷത്തോളം രൂപ കൈയിൽനിന്ന് പോയി.
ചെന്നൈയിലെ കൊടമ്പക്കത്ത് എത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ ജയ,പരാജയങ്ങളുടെ കഥയാണ് കർമ്മകാണ്ഡത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ ഡോക്യുമെൻ്ററിയാണ് '.'ട്രയംഫ് '. ജീവിതമേഖലകളിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് അത് വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
'ജൂൺ 6 ' എന്ന തമിഴ് സിനിമയുടെ പ്രൊഡ്യൂസറുമായിട്ടുണ്ട് കെ. ആർ സുഭാഷ് ." ഒരു സുഹൃത്തിനെ സഹായിക്കാൻ വേണ്ടിയായിരുന്നു ജ്യോതികയെ നായികയാക്കി സിനിമ എടുത്തത് . ഖുഷ്ബു,സരിത ,ഗോപിക , ബിജുമേനോൻ തുടങ്ങിയവർ അഭിനയിച്ച സിനിമ, വിവാഹപൂർവ്വ ബന്ധത്തെക്കുറിച്ച് ഖുഷ്ബു നടത്തിയ ഒരു പ്രസ്താവന ഉണ്ടാക്കിയ വിവാദത്തിൽപ്പെട്ട് തകർന്നുപോയി".
പ്രശസ്തമായ ഒട്ടേറെ പരസ്യചിത്രങ്ങൾ ചെയ്തിട്ടുണ്ട് .''പക്ഷേ, അവയ്ക്ക് ചെലവഴിക്കുന്ന സമയം ഭീകരമാണ്.കിട്ടുന്ന മാനസികമായ പ്രതിഫലം തീരെ തുച്ഛവും ".
"ഡോക്യുമെൻ്ററി ചിത്രങ്ങൾ എന്തെങ്കിലും ചെയ്തു വെറും കാട്ടിക്കൂട്ടലുകൾ മാത്രമാകരുത്.അവയിൽ ആത്മാംശമുണ്ടാകണം. ചെയ്യുന്നതിന് ജീവിതാർപ്പണം വേണം. മനസ്സും ശരീരവും ജ്ഞാനവും ബുദ്ധിയും അർപ്പിക്കപ്പെടുമ്പോൾ അതിൽ ക്രിയാംശം ഉണ്ടാകും".
കഥാചിത്രം പോലെതന്നെ ആകർഷകമായി വരുന്ന കാലത്തേ ഡോക്യുമെൻ്ററികൾക്ക് പ്രേക്ഷകർ ഉണ്ടാവുകയുള്ളൂ .അവയുടെ സ്ക്രീനിങ്ങിനായി സർക്കാർ നയം രൂപീകരിക്കേണ്ടതുണ്ട്. പ്രദർശിപ്പിക്കാൻ തിയേറ്ററുകളും ഉണ്ടാവണം.
കേരളത്തിൽ ഡോക്കുമെൻ ൻ്ററി, ഹ്രസ്വചിത്രനിർമ്മാണ മേഖലയിൽ മാത്രം പതിനായിരത്തോളം പേർ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടന്ന് സുഭാഷ് പറഞ്ഞു. അവർക്ക് വേണ്ടി അടുത്തിടെ ഒരു ട്രേഡ് യൂണിയൻ രൂപവൽകൃതമായി.
ആധുനിക കാലത്ത് ശാസ്ത്ര ,സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചാണ് ഡോക്ക്യുമെൻ്ററികളും മറ്റും മുന്നോട്ടുപോവുക. മനുഷ്യബുദ്ധി എല്ലാത്തിനും മീതെയാണ്.കേരളം വരും നാളുകളിൽ ഈ രംഗത്ത് ഹബ് ആവാൻ പോവുകയാണ്. തൊഴിൽ എന്ന രീതിയിലാണ് ഡോക്യുമെൻ്ററി മേഖലയെ ഇനി കാണേണ്ടത്.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ദൃശ്യസാക്ഷ്യം' പരിപാടിയുടെ ആറാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://www.clubhouse.com/.../RXpcyJYe4qBo5V9Bror3d1GkDEr...
No comments:
Post a Comment