' എന്റെ ആകാശവാണിക്കാലം' പരമ്പരയിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജനവരി 6, 2024) അനുഭവങ്ങൾ പങ്കുവച്ചത് കുസുമ പ്രിയദർശിനിയും (മുൻ പ്രോഗ്രം എക്സിക്യൂട്ടീവ്, അനന്തപുരി എഫ്.എം) ടി. വഹീദയും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, ആകാശവാണി, തിരുവനന്തപുരം).
തിരുവനന്തപുരത്തെ കുട്ടിക്കാലം മുതൽ റേഡിയോയുമായുള്ള ചങ്ങാത്തം തുടങ്ങിയെന്ന് കുസുമ പ്രിയദർശിനി അനുസ്മരിച്ചു.പഴയ ഒരു ഫിലിപ്സ് റേഡിയോ വീട്ടിലെ അംഗം തന്നെയായിരുന്നു. ഏഴുമക്കളും റേഡിയോ കേൾക്കുമായിരുന്നു. വിവിധ് ഭാരതി പരിപാടികൾ,ഹിന്ദിപ്പാട്ടുകൾ,റേഡിയോ നാടകങ്ങൾ ... പിന്നെ, ശാസ്ത്രീയ സംഗീതം. കേരള കൗമുദി പത്രാധിപസമിതി അംഗമായിരുന്ന അച്ഛൻ വേണാട്ട് കരുണാകരന് കഥകളി സംഗീതവും ഇഷ്ടമായിരുന്നു. അച്ഛന്റെ ഇളയ സഹോദരൻ വേണാട്ട് സദാനന്ദൻ കർണ്ണാടക സംഗീതജ്ഞനും ആകാശവാണിയിലെ ഗ്രേഡഡ് ആർട്ടിസ്റ്റുമായിരുന്നു.
"ചിറ്റപ്പൻ ഞങ്ങളെ പാട്ടു പഠിപ്പിച്ചിരുന്നു".അമ്മയും സംഗീതം പഠിച്ചയാൾ. ചേച്ചിമാർ നർത്തകർ. ഒരു സഹോദരൻ തമിഴ് പാട്ടുകളും പാടിയിരുന്നു.
"ഞാൻ ഗിറ്റാർ പഠിച്ചു. പിന്നീട് ആകാശവാണിയിൽ ഓഡിഷൻ പാസാകുകയും ചെയ്തു".
പഠനം കഴിഞ്ഞ്, സ്വന്തം കാലിൽ നിൽക്കണമെന്ന കാഴ്ചപ്പാടിന് ഒപ്പം ചേരാൻ എം.എ യ്ക്ക് സഹപാഠിയായിരുന്ന ഗിരിജയുമുണ്ടായിരുന്നു. അങ്ങനെ, ലൈബ്രറി സയൻസ് കോഴ്സും പാസായി. ആകാശവാണി ലൈബ്രറിയൻമാരെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയപ്പോൾ അപേക്ഷിച്ചു.1984-ൽ തിരുവനന്തപുരം നിലയത്തിൽ ലൈബ്രറിയനായാണ് തുടക്കം. ആ ബാച്ചിൽ പി. ഉദയഭാനുവും സി.എൻ ശ്യാമളയും ലൈബ്രേറിയൻമാരായി."അന്ന് പ്രക്ഷേപണ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് ലൈബ്രറിയായിരുന്നു. എല്ലാ പരിപാടികളുടേയും ടേപ്പുകൾ അവിടെ വരും".
1990-ൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടിയപ്പോൾ ഏറെക്കാലം നാടകവിഭാഗത്തിലായിരുന്നു. ആദ്യം കെ.എസ് റാണാപ്രതാപനും പിന്നെ എസ്. രാധാകൃഷ്ണനുമായിരുന്നു പ്രോഗ്രാം എക്സിക്യൂട്ടീവുമാർ. ഒട്ടേറെ നാടകങ്ങളുടെ നിർമ്മാണത്തിൽ പങ്കു വഹിച്ചു. അഖില കേരള റേഡിയോ നാടകോത്സവത്തിൽ 'ശുഭരാത്രി'(രചന, കെ.കെ. സുധാകരൻ) നാടകം സംവിധാനം ചെയ്തു."ഏറ്റവും കൂടുതൽ ആസ്വദിച്ച് ജോലി ചെയ്ത് അക്കാലത്താണ്". 2005ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടിയപ്പോൾ കുറച്ചു മാസം മൈസൂരിലും പിന്നെ രണ്ടുവർഷത്തോളം കണ്ണൂരിലും പ്രവർത്തിച്ചു. നാടകോത്സവത്തിൽ ഡോ.കെ.എം രാഘവൻ നമ്പ്യാർ എഴുതിയ 'കാദംബിനി' എന്ന നാടകം സംവിധാനം ചെയ്തു. തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോൾ അനന്തപുരി നിലയത്തിലാണ് നിയമിച്ചത്. അഖില കേരള റേഡിയോ നാടകോത്സവത്തിൽ രണ്ട് നാടകങ്ങൾ കൂടി സംവിധാനം ചെയ്തു. രണ്ടും ഹാസ്യനാടകങ്ങൾ". അന്തപുരി എഫ്.എം നിലയത്തിലെ ജനപ്രിയ പരിപാടികളായ 'ഹലോ പ്രിയഗീതം', 'അക്ഷരച്ചെപ്പ് ' എന്നീ പരിപാടികളുടെ ചുമതല വഹിച്ചു. 2017 ലാണ് കുസുമ പ്രിയദർശിനിയുടെ 33 വർഷത്തെ ആകാശവാണിജീവിതത്തിന് തിരശ്ശീല വീണത്.
താനും റേഡിയോ കേട്ടുകൊണ്ടാണ് വളർന്നതെന്ന് കൊല്ലം സ്വദേശിനിയായ ടി.വഹീദ അനുസ്മരിച്ചു."അന്ന് പ്രണയത്തിന്റെ വക്കോളമെത്തിച്ച പുരുഷശബ്ദങ്ങൾ റേഡിയോയിലുണ്ടായിരുന്നു .എന്നും രാത്രി പത്തര മുതൽ 11 വരെ ചലച്ചിത്ര ഗാനങ്ങളായിരുന്നു. കേൾക്കാനാഗ്രഹിച്ച പാട്ടുകൾ മുഴുവൻ ആസ്വദിക്കാൻ കഴിഞ്ഞു".പക്ഷേ, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി 1990- ജൂലൈയിൽ തൃശൂർ ആകാശവാണിയിൽ ചേർന്നത് അർദ്ധ മനസ്സോടെയായിരുന്നു."ഞാനന്ന് സി.എസ്.ഐ.ആർ ഫെല്ലോഷിപ്പോടെ സുവോളജിയിൽ ഗവേഷണം നടത്തുകയായിരുന്നു. അത് പാർട്ട് - ടൈമാക്കിയാണ് പോയത് :കുറച്ച് കഴിഞ്ഞ് തിരിച്ചു വരാമെന്ന പ്രതീക്ഷയിൽ". റേഡിയോയോട് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നു.
പ്രക്ഷേപണം വളരെ സീരിയസായ ഒന്നാണന്നും അത് കൃത്യവും കണിശവുമായ പ്രക്രിയയാണന്നും വൈകാതെ ബോദ്ധ്യപ്പെട്ടു.വി.ജി മാത്യു സ്റ്റേഷൻ ഡയറക്ടറായി വന്നപ്പോൾ യുവവാണി വിഭാഗത്തിലേക്കു മാറ്റി. ഡി.പ്രദീപ് കുമാറായിരുന്നു പ്രോഗ്രാം എക്സിക്യൂട്ടീവ് . അദ്ദേഹം എഴുതിയ 'ഹരിത സ്മൃതികൾ വീണ്ടും' പരമ്പര ചെയ്തത് നല്ല അനുഭവമായി. അതിനായി പലയിടത്തും സഞ്ചരിച്ചു. വനിതാവേദി പരിപാടിക്കായി 'സൗഭാഗ്യവതീ ഭവ:' എന്ന ഫീച്ചർ എഴുതി ,കെ.എസ് ഉമാദേവിക്കൊപ്പം പ്രൊഡ്യൂസ് ചെയ്തു. അതിന് സംഗീത ശകലങ്ങൾ നൽകിയത് സ്റ്റാഫ് ആർട്ടിസ്റ്റായ വീണാവാദകൻ എ. അനന്തപത്മനാഭൻ ."എന്തൊരു അലൗകികമായ നാദവിസ്മയമായിരുന്നു, അത്". അദ്ദേഹത്തിന്റെ സ്നേഹവും വിനയവും അനന്യം.
1993-ൽ ഗവേഷണം തുടരാനായി തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റം വാങ്ങി. വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലായിരുന്നു നിയമിച്ചത്.എബ്രഹാം ജോസഫ് നിലയം മേധാവിയായിരിക്കെ, ശ്രോതാക്കളുടെ കത്തുകൾ ഉൾപ്പെടുത്തി പ്രതിവാര പരിപാടി ആരംഭിച്ചപ്പോൾ , അതിന് 'നിങ്ങളും ഞങ്ങളും' എന്ന പേര് നിർദ്ദേശിച്ചത് ടി.വഹീദയായിരുന്നു. ഏറ്റക്കാലം അതിന്റെ അവതാരകയുമായി.
' സംവിധായകന്റെ സവിധത്തിൽ','രചനയുടെ ശില്പശാലയിൽ',' അഭിനയത്തിന്റെ ആകാശങ്ങൾ' തുടങ്ങിയ ഫീച്ചർ പരമ്പരകൾ ചെയ്തു. മിക്കവരെയും അവരുടെ വീടുകളിൽ പോയാണ് കണ്ടത്. ഒ.എൻ.വി, പ്രൊഫ.എം.കൃഷ്ണൻ നായർ ,മുരളി, നെടുമുടി വേണു, ഭരത് ഗോപി തുടങ്ങിയവരൊക്കെ ആ പരമ്പരകളിൽ പങ്കെടുത്തു.
"പക്ഷാഘാതം വന്ന് തളർന്നുവെങ്കിലും അസാധാരമാണമായ ഇന്ററാക്ഷനായിരുന്നു, ഭരത് ഗോപിയുമായി നടത്തിയത്. പങ്കെടുത്തവരുടെയെല്ലാം അതാത് മേഖലകളിലെ ആഴത്തിലുള്ള ജ്ഞാനം, അത് പ്രകടിപ്പിക്കുന്ന വാക്കുകളുടെ കരുത്ത് തുടങ്ങിയവ അമ്പരിപ്പിച്ചിട്ടുണ്ട്".
2005 ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടി തിരുവനന്തപുരം നിലയത്തിൽ അഞ്ചു വർഷം പ്രവർത്തിച്ചു. 2010-11 ൽ ഒന്നര വർഷത്തോളം ബാംഗ്ലൂർ നിലയത്തിലുമുണ്ടായിരുന്നു. .തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോൾ , മെയിൻ സ്റ്റേഷനിലും പ്രസാർ ഭാരതി മാർക്കറ്റിങ്ങ് ഡിവിഷനിലും പ്രവർത്തിച്ചു. ജെ. കമലാനാഥൻ സ്റ്റേഷൻ ഡയറക്ടറായിരിക്കെ തുടങ്ങിയ 'പൂന്തേനരുവി' ഫോൺ- ഇൻ പരിപാടി ഏറെക്കാലം ചെയ്തു."ആ തത്സമയ പരിപാടി വളരെ ജനപ്രിയമായിരുന്നു. എണ്ണമറ്റ വിളികൾ വന്നതു കാരണം ടെലിഫോൺ ലൈനുകൾ ജാമായിട്ടു പോലുമുണ്ട്. മഹാരാഷ്ട്ര, മാലി തുടങ്ങിയ പ്രശങ്ങളിൽ നിന്നുപോലും ശ്രോതാക്കൾ വിളിക്കുമായിരുന്നു. കണ്ണൂരിൽ നിന്നും മറ്റും വിളിക്കുന്ന ചിലർ തനി നാടൻ സ്ലാങ്ങിലാണ് സംസാരിക്കുക.സ്ക്കൂളിൽ പഠിപ്പിച്ച ഒരു അധ്യാപിക ഫോൺ നമ്പർ തേടിപ്പിടിച്ച് വിളിച്ചു. തനിക്ക് ആ പരിപാടി ഇഷ്ടമാണ്. നിരന്തരം വിളിച്ചെങ്കിലും ഒരിക്കൽ പോലും കിട്ടിയില്ലന്നാണ് ടീച്ചർ പറഞ്ഞത്."വ്യക്തിപരമായ ഒരു പാട് സങ്കടങ്ങളുണ്ടെങ്കിലും ചെയ്യുന്നത് വലിയ കാര്യമാണന്ന് മനസ്സിലായി".
തിരുവനന്തപുരം നിലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരിപാടിയായ പ്രഭാതഭേരിയുടെ ചുമതല വഹിച്ചതാണ് മാദ്ധ്യമ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്."എഡിറ്റോറിയൽ പ്രോഗ്രാമാണത്. അതുവരെ മിക്കവാറും പുരുഷ ശബ്ദത്തിൽ മാത്രം കേട്ടിരുന്ന ആ പരിപാടി പോഗ്രാം മേധാവി മീരാറാണി ഏല്പിക്കുമ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. റിട്ടയർമെന്റ് വരെയും പ്രഭാതഭേരി ചെയ്തു. അതിന്റെ സ്ക്രിപ്റ്റുകൾ സൂക്ഷിച്ചു വച്ചിരുന്നത് എടുത്തു നോക്കിയപ്പോൾ അത്ഭുതപ്പെട്ടു - എത്രമാത്രം ഗൃഹപാഠം ചെയ്തിട്ടുണ്ട് !"
ആകാശവാണിയുടെ രണ്ട് ദേശീയ പുരസ്ക്കാരങ്ങൾ ടി.വഹീദയ്ക്ക് ലഭിച്ചിട്ടുണ്ട് - ജലദർപ്പണം (2005), മിന്നാമിനുങ്ങിനെപ്പോലെ (2015). രണ്ടിന്റെയും രചനയും നിർമ്മാണവും നിർവഹിച്ചു. 2005 ൽ പ്രത്യേക വിഷയം,'water,the formation of life' ആയിരുന്നു."വിഷയം കേട്ടപ്പോൾ തന്നെ മഹാസമുദ്രത്തിൽ ജീവൻ രൂപപ്പെടുന്നത് വിഷ്വലൈസ് ചെയ്തു." കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കാൻ പോയത് കുടുംബസമേതമായിരുന്നു. എല്ലാവരും കൂടി ഗംഗയിലൂടെ സഞ്ചരിച്ചു.
"സന്ധ്യയിൽ ഗംഗയ്ക്ക് വല്ലാത്ത സൗന്ദര്യമാണ്. ജീവിതത്തിനു മുകളിലുള്ള അനുഭവമായിരുന്നു, അത്". 2015 ൽ 'eternal vigilance is the price of freedom' എന്നതായിരുന്നു വിഷയം. സ്വാതന്ത്ര്യത്തെ എന്തുകൊണ്ട് ജൈവികമായ ഒന്നായി കണ്ടുകൂട എന്ന് ചിന്തിച്ച് എഴുതിത്തുടങ്ങിയപ്പോൾ, ശ്രോതാക്കൾ ഈ പരിപാടി കേൾക്കുമെന്ന് തോന്നി. കൈവെള്ളയിലിരുന്ന് തിളങ്ങുന്ന മിന്നാമിനുങ്ങിനെപ്പോലെ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കണമെന്ന ആശയമായിരുന്നു അതിൽ.
മറ്റു വർഷങ്ങളിൽ പുരസ്ക്കാരങ്ങൾ ലഭിച്ചില്ലെങ്കിലും പരിപാടികൾ തയ്യാറാക്കി അയച്ചിരുന്നു. കുരുക്ക്, ഉറുമ്പരിക്കാത്ത ഉപ്പ്, വസന്തത്തിന്റെ കൂട്ടുകാരി, കാഴ്ച്ചപേടകം..
പുതുതലമുറയിലേക്ക് റേഡിയോ പരിപാടികൾ എത്തുന്നില്ലന്ന് ടി. വഹീദ പറഞ്ഞു. വൈവിദ്ധ്യ പൂർണ്ണമായ റേഡിയോ പരിപാടികൾ തയ്യാറാക്കാൻ വലിയ തോതിലുള്ള ജ്ഞാനസമ്പാദനവും വായനയും വേണ്ടി വരുന്നുണ്ട്. കുട്ടികളുടെ പരിപാടികൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. റേഡിയോ കേൾക്കുന്ന ശീലം വളർത്തിയെടുത്താൽ അവരുടെ ഭാഷയും ഉച്ചാരണവും മെച്ചപ്പെടും. മാതൃഭാഷ നഷ്ടമായിൽ അസ്തിത്വം തന്നെ നഷ്ടമാകും.റേഡിയോ കേട്ടാൽ, അതിലെ വാർത്തകളും വിജ്ഞാനശകലങ്ങളും എത്രമാത്രം ആധികാരികമാണന്ന് അവർക്ക് ബോദ്ധ്യപ്പെടും. കുട്ടികൾ ലോകത്തെ കാണുന്നത് വിശാലമായ വാതായനത്തിലൂടെയാണ്. അദ്ധ്യാപകർക്ക് അവരെ സ്വാധീനിക്കാൻ കഴിയും.റേഡിയോ പരിപാടികൾ കേൾക്കുന്നത് സ്ക്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
റേഡിയോ നിലനിൽക്കേണ്ടതുണ്ട്. അത് ഭാവിയിലേക്കുള്ള വലിയ ഈടുവയ്പ്പാണ്. ഇതൊരു പൈതൃക സ്ഥാപനമാണ്. പ്രവർത്തനച്ചെലവ് വലുതായതിനാൽ സർക്കാർ ഫണ്ടിങ്ങ് തുടരണം. സർവകലാശാലകൾക്കു നൽകുന്നതു പോലുള്ള പരിരക്ഷയും കൈത്താങ്ങും ആകാശവാണിക്ക് വേണമെന്നും വഹീദ പറഞ്ഞു.
ആകാശവാണിയിലെ മാദ്ധ്യമസ്വാതന്ത്ര്യം സോഡാക്കുപ്പിയിലെ ഗോലിയുടേതു പോലെയാണ്. പ്രക്ഷേപകർ നിഷ്കാമകർമമാണ് ചെയ്യുന്നത്.പ്രക്ഷേപണം ചെയ്യപ്പെടുന്ന ഓരോ വാക്കും പല പ്രാവശ്യം ചെക്ക് ചെയ്തിട്ടാണ് നൽകുന്നത്.എത്രയോ മാദ്ധ്യമങ്ങൾ വന്നിട്ടും റേഡിയോ ഇന്നും നിലനില്ക്കുന്നു. അത് എല്ലാവരും കേൾക്കണമെന്ന് വിചാരിക്കരുത്. എല്ലാ ജില്ലകളിലും പ്രാദേശിക എഫ്.എം നിലയങ്ങൾ ആരംഭിച്ചാൽ, റേഡിയോയ്ക്ക് ശ്രോതാക്കൾ വർദ്ധിക്കുമെന്നും ടി. വഹീദ പറഞ്ഞു.
ചർച്ചയിൽ വി.എം മനോജ്, നിഷി രവീന്ദ്രൻ , പത്നനാഭ മല്യ എന്നിവർ പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ് സ് ചാനലിലുണ്ട്. https://youtu.be/m_Lmvd1xhWw?si=C423e2ii4ZPeSqCm
No comments:
Post a Comment