1977 നവംബര്‍ 4 . അന്നത്തെ പ്രധാനമന്ത്രി മൊറാര്ജി ദേശായിയും സംഘവും വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ അസമിലെ ജോര്‍ഹട്ടിലേക്ക് പുറപ്പെട്ടു. അവർ സഞ്ചരിച്ച പുഷ്പക് വിമാനം തകർന്ന് വീണ് പൈലറ്റടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയും ആകാശവാണി ലേഖകൻ കെ.ഗോവിന്ദൻകുട്ടിയുമടക്കം 19 പേർ അത്ഭുതകരമായി രക്ഷപെട്ടു.
-ആ ദുരന്തം ആദ്യമായി ലോകത്തെ അറിയിച്ച ഗോവിന്ദൻകുട്ടിയുടെ മാദ്ധ്യമജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു,അത്.
“പത്രപ്രവര്ത്തനത്തില് എനിക്ക് മുന്പരിചയമോ പരീശീലനമോ ഉണ്ടായിരുന്നില്ല”.1970ൽ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി, ഡല്‍ഹി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്നായിരുന്നു ഗോവിന്ദൻകുട്ടിയുടെ തുടക്കം. അധികം വൈകാതെ തന്നെ കോഴിക്കോട് ആകാശവാണി വാര്‍ത്താവിഭാഗത്തില്‍ സബ് എഡിറ്ററായി എത്തി.ഹ്രസ്വമെങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ളതാണ് അദ്ദേഹത്തിൻ്റെ ആകാശവാണിക്കാലം.അത് 1979 വരെയെ നീണ്ടുനിന്നുള്ളൂ.
ഒരു ഫ്രഞ്ച് പാതിരിയുടെ ഉടമസ്ഥതയിലായിരുന്ന പഴയ കെട്ടിടത്തിലായിരുന്നു, ആകാശവാണി. പഴമയുടെ അവശിഷ്ടമായി കൈകൊണ്ട് പങ്ക വലിക്കുന്നതിന് സ്ഥാപിച്ചിരുന്ന ഒരു കപ്പി മുറിയിലുണ്ടായിരുന്നു.
അക്കാലത്ത് പെരുന്ന കെ.എന്‍.നായർ , പി.സി.സി.രാജ ,ഡി.പ്രതാപചന്ദ്രൻ എന്നിവർ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർമാരായിരുന്നു ; പി.ചന്ദ്രശേഖരന്‍ കറസ്പോണ്ടന്റും. "കേരളത്തിലെ കോണ്ഗ്രസിന്റെ ചരിത്രം ആദ്യമായി ആധികാരികമായി എഴുതിയ പെരുന്ന, കെ.കരുണാകരനോടൊപ്പം ,തേക്കിൻകാട് മൈതാനത്ത് പോസ്റ്ററൊട്ടിച്ചുനടന്ന് രാഷ്ട്രീയപ്രവർത്തനം നടത്തിയയാളാണ്.സ്വാതന്ത്ര്യസമരത്തിൽ പങ്കേടുത്ത്,നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരത്ത് പ്രകടനം നടത്തിയതിന് ജി.രവീന്ദ്ര വർമ്മയ്ക്കൊപ്പം അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്”.പിന്നീട് ദീനബന്ധുവിൻ്റെ എഡിറ്ററായി മാധ്യമരംഗത്തെത്തിയ അദ്ദേഹം,ആ ചരിത്രസംഭവങ്ങളൊക്കെ സംഭാഷണങ്ങളിൽ വിവരിക്കുമായിരുന്നു.
നിലീന എബ്രഹാമുമായി ചേർന്ന് കുറെ ബംഗാളി നോവലുകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത പ്രതാപചന്ദ്രന് അതിവിദഗ്ദ്ധനായ,ധിഷണാശാലിയായ എഡിറ്ററായിരുന്നു.“എനിക്കൊരു ഗുരുവുണ്ടെങ്കില്‍ അത് അദ്ദേഹമാണ്. അദ്ദേഹം കോപ്പിയിൽ ഒന്ന് കോറിയാൽ,എഴുതിയ വാക്ക് പൊന്നാകുമെന്ന് ഞാൻ പറയുമായിരുന്നു”. അടിയന്തരാവസ്ഥക്കാലത്ത്, സർക്കാർ അദ്ദേഹത്തെ സെൻസർ ഓഫീസറായി നിയമിച്ചു.അപ്പോഴും ആകാശവാണിയിൽ തന്നെയായിരുന്നു,ഓഫീസ്. നാൽപ്പത്തിരണ്ടാം വയസ്സിൽ,പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.വലിയ ആഘാതമായിരുന്നു,അത്. “ഞാൻ ആദ്യം എഴുതിയ മരണക്കുറിപ്പ്,ഞാൻ കണ്ട ഏറ്റവും നല്ല ആ കോപ്പി എഡിറ്ററെക്കുറിച്ചായിരുന്നു”.
അന്ന് എ.പി അച്യുതൻകുട്ടി, ജയലക്ഷ്മി തുടങ്ങിയവർ വാര്ത്താവായനക്കാരായിരുന്നു.“ചില സന്ദര്‍ഭങ്ങളില്‍ രാജയും ഞാനും വാര്ത്ത വായിച്ചിരുന്നു''.
കോഴിക്കോട് നിന്ന് ഗോവിന്ദൻകുട്ടി പിന്നെപ്പോയത് ഐസ്വാളിലേക്ക്. “പേടിച്ചുവിറച്ച്, എൻ്റെ ആദ്യ വിമാനയാത്ര അങ്ങോട്ടേയ്ക്കായിരുന്നു-കൊൽക്കത്തയിൽ നിന്ന് സിൽച്ചർ വഴി.അവിടെ ആകാശവാണിയുടെ ന്യൂസ് യൂണിറ്റ് തുടങ്ങുന്നത് ഞാനാണ് .ഭാഷ അറിയാത്ത എന്നെ സഹായിക്കാന്‍ മിസോ യുവതികളുണ്ടായിരുന്നു”.
പട്ടിയിറച്ചി തിന്നുന്ന ആ നാട്ടിലെത്തിയ, ശുദ്ധ വെജിറ്റേറിയനായ ഗോവിന്ദൻകുട്ടിയോട് സഹപ്രവർത്തകയായ പെണ്കുട്ടി പറഞ്ഞു;“എനിക്ക് ഏറ്റവുമിഷ്ടം ആനയിറച്ചിയാണ്.അസമില്‍ നിന്ന് ,കറുത്ത് ഉരുണ്ട്,വലിയ പന്തുപോലെ അത് വരും”.
പിന്നെ, ഗോവിന്ദൻകുട്ടി മിസോറാമിൽ നിന്ന് തിരുവനന്തപുരത്ത് അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായെത്തി.“അന്ന് പി.പത്മരാജന്‍ വാര്‍ത്ത വായിച്ചിരുന്നു.തെളിച്ചമുള്ള ശബ്ദവും സ്ഫുടമായ ഉച്ചാരണവുമുണ്ടായിരുന്നു,സുന്ദരനായ അദ്ദേഹത്തിന്”.
ഡല്‍ഹി വാര്‍ത്താവിഭാഗത്തില്‍ റിപ്പോര്‍ട്ടറായി നിയമിക്കപ്പെട്ടതോടെയാണ് ഗോവിന്ദൻകുട്ടിയുടെ ജീവിതത്തിലെ നിര്ണ്ണായകവും അപ്രതീക്ഷിതവുമായ വഴിത്തിരിവുണ്ടാകുന്നത്.1977 നവംബര്‍ 4 ന്, അന്നത്തെ പ്രധാനമന്ത്രി മൊറാര്ജി ദേശായിയും സംഘവും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആകാശവാണി നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. ദേശായിയും മകനും ഉന്നത ഉദ്യോഗസ്ഥരുമടക്കം 24 പേരെയും കൊണ്ട് വൈകീട്ട് പാലം വിമാനത്താവളത്തില്‍ നിന്ന് അസമിലെ ജോര്‍ഹട്ടിലേക്ക് പുറപ്പെട്ട റഷ്യൻ നിർമ്മിതമായ പുഷ്പക് വിമാനം അവിടെയെത്തുന്നതിനു തൊട്ടുമുപ് ഒരു വയലില്‍ തകര്‍ന്ന് വീണു.മൊറാർജി ദേശായി പരിക്കൊന്നും കൂടാതെ രക്ഷപെട്ടു; ഒപ്പം ഗോവിന്ദൻകുട്ടിയും.
ക്യാപ്റ്റനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു.മൊറാർജിയുടെ മകൻ കാന്തി ദേശായിക്കും പരിക്കേറ്റു. "രാത്രി എട്ടോടെ ജോർഹട്ടിൽ വിമാനം ഇറക്കാൻ പൈലറ്റ് ഒന്നിലധികം പ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ,പെട്ടെന്ന് വിമാനം താഴേക്ക് മൂക്കുകുത്തി വീണ് വയലിലൂടെ മുളങ്കാടുകളെ അരിഞ്ഞുവീഴ്ത്തി,ഒരു കുന്നിൻ ചെരിവിൽ ഇടിച്ചു നിന്നു.വീഴ്ചയിൽ മുൻഭാഗവും ഒരു ചിറകും വേർപെട്ടു.കോക്പിറ്റിൽ നിന്ന് വൈമാനികർ തെറിച്ചുപോയി. എൻ്റെ തല ഇടിച്ച് മുഴവന്നു. കണ്ണട തെറിച്ചുവീണു. ഇരുട്ടിൽ തുഴഞ്ഞ് മുന്നോട്ടാഞ്ഞപ്പോൾ, എമർജൻസി വാതിലിലെത്തി. ഞാൻ ചെളിയിലേക്ക് എടുത്തുചാടി. അവിടെ ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരുന്ന ക്യാപ്റ്റൻ ലിമയുടെ നെഞ്ചിൽ തടവാൻ പറഞ്ഞ്, പ്രധാനമന്ത്രിയെ നോക്കാനായി ഇൻ്റലിജൻസ് ബ്യൂറോ ജോയിൻ്റ് ഡയറക്ടർ ജോൺ ലാബോ പോയി.ഞാൻ യാന്ത്രികമായി അദ്ദേഹത്തിൻ്റെ നെഞ്ചിൽ അമർത്തിക്കൊണ്ടിരിക്കെ, അസുഖകരമായ ഒരു ഒച്ചയോടെ ലിമ അന്ത്യശ്വാസം വലിച്ചു. പ്രധാനമന്ത്രിക്ക് പരിക്കൊന്നും പറ്റിയില്ല.എങ്ങും ഇരുട്ടായിരുന്നു. വിമാനം തകർന്നുവീണ ശബ്ദം കേട്ട്, വിളക്ക് തെളിച്ച്, ഗ്രാമീണരെത്തി. മുട്ടറ്റം ചെളിയുണ്ടായിരുന്നു.അവര്‍ കൊണ്ടുവന്ന കയറ്റുകട്ടിലില്‍ മൊറാര്‍ജിയെ ഇരുത്തി. അദ്ദേഹത്തിൻ്റെ വെപ്പ്പല്ല് തെറിച്ചുപോയതല്ലാതെ മറ്റു കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ,എല്ലുകൾ പൊട്ടിയ നിലയിൽ എടുത്തുകൊണ്ടുവന്ന മകൻ കാന്തിയുടെ കാര്യത്തിൽ അദ്ദേഹത്തിന് ചെറിയ ആശങ്ക ഉണ്ടായിരുന്നു”.
ആ ദുരന്തവാര്‍ത്ത ഡല്ഹിയിലെത്തിക്കുകയായിരുന്നു അടിയന്തര കര്‍ത്തവ്യം. എട്ടു കിലോമീറ്റർ അകലെ ഒരു കരസേനാകേന്ദ്രമുണ്ടെന്ന് ഗ്രാമീണർ പറഞ്ഞറിഞ്ഞു. “കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടിൽ ഞാനും പി. ടി. ഐ. ലേഖകൻ രാമസ്വാമിയും അങ്ങോട്ട് നടന്നു. നാട്ടുകാർ വഴികാട്ടികളായി.സൈനിക പോസ്റ്റിലെത്തിയപ്പോൾ,അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് മലയാളിയായ ഹവിൽദാർ മാത്യുവായിരുന്നു. “സ്വാമി കാര്യങ്ങൾ വിരിച്ച് പറഞ്ഞു. അദ്ദേഹം നല്കിയ ഒട്ടേറെ നമ്പറുകളിലേക്ക് ട്രങ്ക് കാളുകള്‍ ബുക്ക് ചെയ്തു.ഞാന്‍ ഒരൊറ്റ നമ്പർ മാത്രമായിരുന്നു നൽകിയത്. അതായിരുന്നു ആദ്യം കിട്ടിയത്.അപ്പോള്‍ സമയം രാത്രി പത്തേ മുക്കാല്‍ കഴിഞ്ഞിരുന്നു.ഡല്‍ഹി ന്യൂസ് റൂമില്‍ വിളിച്ച്, ന്യൂസ് എഡിറ്റർ പ്രഭാകർ മിശ്രയെ ആ ദുരന്തവാര്ത്ത അറിയിച്ചു.11 മണിയുടെ ഇംഗ്ലീഷ് ബുള്ളറ്റിനിലൂടെ ലോകം ആ വാര്ത്ത അറിഞ്ഞു”.
സ്കൂപ്പ് കൈവിട്ടുപോയ സങ്കടവും രോഷവുമായി എന്തൊക്കെയോ പുലമ്പിക്കൊണ്ട് സാമി ഫോൺ കിട്ടാൻ വീണ്ടും ശ്രമിച്ചു.പക്ഷേ,അഞ്ചാറു മിനിറ്റ് കഴിഞ്ഞപ്പോൾ അത് നിശബ്ദമായി.ഏറെക്കഴിഞ്ഞ് അദ്ദേഹത്തിന് ഫോൺ കിട്ടി. ഡൽഹി ഓഫീസിൽ വാർത്ത വിളിച്ചുപറയാൻ തുടങ്ങവെ ,അവർ പറഞ്ഞു;ഞങ്ങൾ ആകാശവാണിയെ ഉദ്ധരിച്ച് വാർത്ത കൊടുത്തിട്ട് കുറെ നേരമായി.
-ചരിത്രത്തില്‍ ഇടം നേടിയ ആ ന്യൂസ്ബ്രേക്ക് ,ഗോവിന്ദൻകുട്ടിക്ക് കിട്ടിയത് ,ജീവൻ നഷ്ടപ്പെടാത്തതു കൊണ്ടുമാത്രമായിരുന്നില്ല. “എല്ലാം ആകസ്മികം.ആ ദുരന്തവാർത്ത ആദ്യം ലോകത്തെ അറിയിക്കായത് അനുകൂലസാഹചര്യങ്ങൾ തുണച്ചതുകൊണ്ടായിരുന്നു.അന്ന്,ഞാൻ ചെളിയില്‍ വീണുകിടന്നിരുന്നുവെങ്കിലോ,ഹവിൽദാർ മാത്യു സന്മനസ് കാട്ടിയിരുന്നില്ലെങ്കിലോ..”
ഒരു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തി.വിമാനത്തിലിരുന്ന് താഴേക്ക് നോക്കിയപ്പോൾ,വയലിൽ ആ പുഷ്പക് വിമാനം ചത്ത മീനിനെപ്പോലെ മലച്ചു കിടക്കുന്നത് കണ്ടു.“മരിക്കാതിരുന്നതിൽ അനുമോദനം പറയാൻ കുറെപ്പേർ വിമാനത്താവളത്തിൽ തിങ്ങിക്കൂടിയിരുന്നു.ഇനിയും മരിച്ചിട്ടില്ലാത്തതിന്റെ സന്തോഷം പങ്കുവയ്ക്കാൻ അവസരം നൽകാതെ ന്യൂസ് ഡയറക്ടർ എസ്.സി ഭട്ട് എന്നെ ഓഫീസിലേക്ക് കടത്തിക്കൊണ്ടുപോയി.ദൂരദർശൻ്റെ ന്യൂസ് സ്റ്റുഡിയോയിൽ ,വാർത്താബുള്ളറ്റിനിന്റെ തൽസമയ സംപ്രേഷണത്തിൽ, വിമാനാപകടത്തെക്കുറിച്ചുള്ള പ്രതിമ പുരിയുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകി”.
പിന്നെ റേഡിയോയിലും മറ്റും അഭിമുഖങ്ങൾ,ആഖ്യാനങ്ങൾ.ആ വാര്ത്ത കെ. ഗോവിന്ദൻ കുട്ടിയെ ദേശീയമാദ്ധ്യമരംഗത്ത് ശ്രദ്ധേയനാക്കി.അങ്ങനെയാണ് സുഹൃത്തായ, ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ കേരളത്തിലെ ചീഫ് എസ്.കെ അനന്തരാമന്‍ അദ്ദേഹത്തെ ആ പത്രത്തിലേക്ക് ക്ഷണിക്കുന്നത്. പത്രത്തിൻ്റെ ദക്ഷിണേന്ത്യയിലെ ഒരേയൊരു സ്പെഷ്യൽ കറസ്പോണ്ടൻ്റായി അനന്തരാമൻ തിരുവനന്തപുരത്ത് ജോലിചെയ്യുന്ന കാലത്ത്, ആകാശവാണിയുടെ ‘സ്പോട്ലൈറ്റ്’ പരിപാടിയിൽ അദ്ദേഹത്തെക്കൊണ്ട് ഗോവിന്ദൻകുട്ടി സ്ക്രിപ്റ്റുകൾ എഴുതിച്ചിരുന്നു. “കുറഞ്ഞ വാക്കുകളിൽ നർമ്മം ചാലിച്ചെഴുതിയിരുന്ന അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ വായിക്കാനും കേൾക്കാനും ഒരുപോലെ ഇമ്പമായിരുന്നു.രണ്ട് വിരൽകൊണ്ട് അതിവേഗമായിരുന്നു ടൈപ്റൈറ്ററിൽ, മണി-മണി പോലത്തെ ഇംഗ്ളീഷിൽ അദ്ദേഹം റിപ്പോർട്ടുകൾ അടിച്ചിരുന്നത്.മുഖ്യ പത്രാധിപന്മാരായി വന്ന പലരെക്കാളും ആ സ്ഥാനത്തിന് അർഹനായിരുന്നു, അദ്ദേഹം. പക്ഷേ, ഫോർട്ട്കൊച്ചി കൽവത്തിയിലെ മീൻ മണക്കുന്ന ഓഫീസായിരുന്നു അദ്ദേഹത്തിന് പഥ്യം ”.
സർക്കാർ ജോലി ഉപേക്ഷിച്ച്, ഒട്ടും സുരക്ഷിതമല്ലാത്ത പത്രപ്രവർത്തനരംഗം തെരഞ്ഞെടുക്കുന്നതിൽ സഹപ്രവർത്തകർക്കുള്ള ആശങ്ക അദ്ദേഹം അനന്തരാമനെ അറിയിച്ചു. “തന്നെ പുറത്താക്കിയിട്ടേ അവർ ഗോവിന്ദൻകുട്ടിയെ പുറത്താക്കൂ എന്ന് അദ്ദേഹം പറഞ്ഞു.ആ വാക്കിൻ്റെ, അതിൻ്റെ മാത്രം ബലത്തിലാണ്, ഞാൻ ജോലി രാജിവച്ചത്”.
“ആകാശവാണി വിട്ടപ്പോള്‍ അവിടെന്നൊരു പ്രണയിനിയെ ഭാര്യയായി കിട്ടി;കോഴിക്കോട്ടും പിന്നെ തിരുവനന്തപുരത്തും സ്റ്റാഫ് അനൗണ്‍സറായിരുന്ന ശാരദാമണി തങ്കച്ചി. ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു”,അദ്ദേഹം ചിരിക്കുന്നു. “പിന്നെ, പിരിഞ്ഞു പോരുമ്പോള്‍ കിട്ടിയ തുകകൊണ്ട് ഞാനൊരു മിക്സി വാങ്ങി!”.
ആകാശവാണി ജീവിതം പില്ക്കാല മാദ്ധ്യമപ്രവര്ത്തനത്തെ സഹായിച്ചിട്ടുണ്ട്."ആകാശവാണിയിലെ പ്രക്ഷേപണ ഭാഷയുടെ ആര്ജ്ജവവും ഊഷ്മളതയും ഭംഗിയും ശക്തിയുമൊക്കെ അച്ചടിമാദ്ധ്യമത്തില്‍ എഴുതിയ വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു”.
1979 മാർച്ച് 22ന് ഗോവിന്ദൻകുട്ടി ഇന്ത്യൻ എക്സ്പ്രസിൻ്റെ ഡൽഹി ബ്യൂറൊയിൽ റോവിങ്ങ് കറസ്പോണ്ടന്റായി ചേര്ന്നു.അന്ന് എസ്. മുൾഗാവ്ക്കറായിരുന്നു പത്രാധിപർ.മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഇംഗ്ലീഷ് മാദ്ധ്യമപ്രവര്ത്തനം തുടങ്ങുന്നതങ്ങനെ.പിന്നെ ഫൈനാന്‍ഷ്യല്‍ എക്സ്പ്രസ്, ഇന്ത്യ ടുഡേ,ദ പയനീയര്‍ പത്രങ്ങളിലും പ്രവര്‍ത്തിച്ചു.
ഇന്ത്യാചരിത്രത്തിലെ അവിസ്മരണീയമായ ഒരു സംഭവത്തിൻ സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു,തുടക്കം.ആദ്യ ദിവസം പാർലമെൻ്റിൽ എത്തിയപ്പോൾ ഇരു സഭകളിലും ലോക് നായക് ജയപ്രകാശ് നാരായണന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ചരമോപചാരപ്രസംഗങ്ങൾ നടക്കുകയായിരുന്നു.കോൺഗ്രസിനെ പുറത്താക്കി അധികാരത്തിൽ വന്ന ജനതാപാർട്ടിയുടെ മുഖ്യ ശില്പിയായ ജെ.പി അടിയന്തരാവസ്ഥയിലെ ജയിൽവാസത്തെത്തുടർന്ന് വൃക്കരോഗത്തിന് ചികിൽസയിലായിരുന്നു.മുംബൈയിലെ ഒരു ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചെന്ന വാർത്ത എത്തിയിട്ട് അധികനേരമായിരുന്നില്ല.പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ ശബ്ദമിടറിയതായി തോന്നി.അപ്പോൾ, പ്രസ് ഗാലറിയിൽ നിന്ന് ആകാശവാണിയിലെ സീനിയർ സഹപ്രവർത്തകനായിരുന്ന കെ.എസ് ഛെത്രി അസ്വസ്ഥനായി പുറത്തേക്ക് പോയി.പിന്നാലെ പുറത്തേക്കിറങ്ങിയ പത്രലേഖകരിലാരോ അടക്കം പറഞ്ഞു;ജെ.പി മരിച്ചിട്ടില്ല!
അപ്പോഴേക്കും പാർലമെൻ്റ് അനുശോചനം നടത്തി പിരിഞ്ഞു.ആ വാർത്ത വന്ന വഴി ദുരൂഹമായിരുന്നു. ജെസ് ലോക് ആശുപത്രിയിൽ നിന്ന് എങ്ങനെ തെറ്റായ ഈ വാർത്ത വന്നു അന്ന് ആർക്കും മനസ്സിലായില്ല.
ആകാശവാണിയിലായിരിക്കെ, 1978ൽ പട്നയിൽ മൂന്നാഴ്ച താമസിച്ച്, ജെ.പിയുടെ ആരോഗ്യനില ഗോവിന്ദൻകുട്ടി റിപ്പോർട്ട് ചെയ്തിരുന്നു.അന്ന് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു.മണിക്കൂറുകൾ നീണ്ട ഡയാലിസിസിലൂടെ ജീവൻ നിലനിർത്തിപ്പോരുകയായിരുന്നു,അദ്ദേഹം.അവിടെച്ചെന്നപ്പോൾ,ജെ.പിയുടെ വിശ്വസ്ത നായ സഹായിയെ പരിചയപ്പെട്ടു-മാന്നാർകാരനായ മാത്യു. “ഡോ. സി.പി താക്കൂറിനോടൊപ്പം ദിവസം മൂന്നുനേരമെങ്കിലും ഞാൻ അദ്ദേഹത്തെ കാണുമായിരുന്നു. മണിക്കൂറുകൾ നീണ്ട ഡയാലിസിസിനിടയിലും,ഏറെ വിലപ്പെട്ട രോഗിയെ നോക്കിനിൽക്കാൻ മാത്യു എന്നെ കൂട്ടിക്കൊണ്ടുപോയി”.
ദേശീയ,സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒട്ടേറെ വാർത്തകൾ മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന ഗോവിന്ദൻ കുട്ടിയുടെ പത്രജീവിതത്തിലുണ്ട്.അതിലൊന്ന് കിട്ടിയത് തികച്ചും യാദൃച്ഛികമായി. അന്ന് എസ്.എഫ്.ഐ നേതാവായിരുന്ന എൻ.പി ചെക്കുട്ടി ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി. “ഞാൻ ദേശാഭിമാനി ബ്യൂറോയിലിരിക്കുമ്പോൾ അവിടെയെത്തിയ അദ്ദേഹം ഒരു പുസ്തകത്തിൻ്റെ അന്വേഷണത്തിലായിരുന്നു.അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും ന്യായീകരിച്ച്,രണ്ട് റഷ്യൻ ചരിത്രകാരന്മാർ എഴുതിയ പുസ്തകം സി.പി.ഐയുടെ പ്രസിദ്ധീകരണശാലയായ പീപ്പിൾസ് പബ്ളിഷിങ്ങ് ഹൗസായിരുന്നു ഇറക്കിയത്.സി.പി.ഐ നയം മാറ്റി,ഇന്ദിരയെ തള്ളിക്കളഞ്ഞ സമയമായിരുന്നു,അത്. മാറിയ സാഹചര്യത്തിൽ പുസ്തകം അവർ പിൻവലിച്ചെന്ന സംശയവും ചെക്കുട്ടിക്കുണ്ടായിരുന്നു”.
അജയ് ഭവനിലും ന്യൂ ഏജിലും തെരഞ്ഞ്, ആ പുസ്തകം ഗോവിന്ദൻകുട്ടി കണ്ടെടുത്തു. പുസ്തകത്തിൻ്റെ വിൽപ്പന നിർത്തിയതായി പ്രസിദ്ധീകരണശാലയിൽ അന്വേഷിച്ച് ഉറപ്പു വരുത്തി.’സി.പി.ഐ ഇന്ദിരാസ്തുതി പിൻവലിക്കുന്നു’ എന്ന ഒന്നാം പേജ് വാർത്ത പത്രത്തിൽ വന്നപ്പോൾ മാത്രമായിരുന്നു പാർട്ടിക്കാർക്ക് പോലും കാര്യം പിടികിട്ടിയത്. “അടിയന്തരാവസ്ഥയിൽ ജോലിപോയി നാടുവിടേണ്ടിവന്ന പത്രാധിപർക്ക് ആ റിപ്പോർട്ട് ഏറെ ഇഷ്ടമായി.എഡിറ്റോറിയൽ യോഗത്തിൽ അദ്ദേഹം എന്നെ അഭിനന്ദിച്ചു”.
സി.പി.ഐ,കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് പോകുന്നതിനെ പാർട്ടി ചെയർമാൻ എസ്.എ ഡാങ്കെയും കെ.കല്യാണസുന്ദരവും എതിർത്തു. മുംബൈയിലായിരുന്ന ചെയർമാൻ,പാർട്ടി ജനറൽ സെക്രട്ടറിയുടെ നിലപാടുകളെ തള്ളി,ഇന്ദിരാഗാന്ധിയെ പിന്തുണച്ചുകൊണ്ട് പ്രസ്താവനകളിറക്കി നേതൃത്വത്തെ വെട്ടിലാക്കി.ആർ.കെ ഗർഗ്ഗും മൊഹിത് സെന്നും ഡാങ്കെ പക്ഷത്തായിരുന്നു.അന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയായിരുന്ന കെ.ജി ശ്രീവാസ്തവയും ചെയർമാന് ഒപ്പമായിരുന്നു. നിർണ്ണായകമായ ഒരു കേന്ദ്ര നിർവ്വാഹകസമിതി യോഗത്തിന് ഡാങ്കെ ഡൽഹിയിലെത്തി. ഒരു ബദൽ രേഖ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശ്യമെന്ന് സൂചന കിട്ടി.അതീവ രഹസ്യമായിരുന്നു ആ നീക്കം.പക്ഷേ,രേഖ ചോർത്തിക്കിട്ടാൻ ഇടയുണ്ടെന്ന് ശ്രീവാസ്തവയുമായും ഗാർഗ്ഗുമായും സംസാരിച്ചപ്പോൾ തോന്നി.അതോടെ ആവേശം കയറി.ആനന്ദ് ബസാർ പത്രികയുടെ ലേഖകൻ തരുൺ ഗാംഗുലിയും ഒപ്പമുണ്ടായിരുന്നു.
“ശ്രീവാസ്തവ ഞങ്ങളെ,ഡാങ്കെ താമസിക്കുന്ന ഹോട്ടലിലെത്തിച്ചു.ആളറിയാതിരിക്കാൻ വായ് മുഴുവൻ മൂടിക്കെട്ടിയായിരുന്നു അദ്ദേഹം വന്നത്”.ഡാങ്കെയ്ക്കൊപ്പം മകൾ റോസ ദേശ്പാണ്ടെയുമുണ്ടായിരുന്നു.അദ്ദേഹത്തിന് പേടിയൊന്നുമുള്ളതായി തോന്നിയില്ല. “കാരണം,അദ്ദേഹത്തിന് നഷ്ടപ്പെടാൻ ചങ്ങലപോലും ഉണ്ടായിരുന്നില്ല.ഞങ്ങളുടെ ദുരുദ്ദേശ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ, അദ്ദേഹം ചിരിച്ചു”.ബദൽ രേഖ നൽകാൻ അദ്ദേഹം റോസയോട് ആംഗ്യം കാണിച്ചു.രേഖയുടേ രണ്ടു കോപ്പി കിട്ടി.അടുത്ത ദിവസം രണ്ടു പത്രങ്ങളിലും വലിയ പ്രാധാന്യത്തോടെ ഡാങ്കെയുടെ ബദർ രേഖ അച്ചടിച്ചുവന്നു.
ബാക്കിയെല്ലാം ചരിത്രം.പാർട്ടി വിരുദ്ധപ്രവർത്തനത്തിൻ്റെ പേരിൽ ഡാങ്കെയും റോസയും പുറത്താക്കപ്പെട്ടു;പിന്നാലെ മൊഹിത് സെന്നും.
പാർട്ടി പരിപാടിയും ഭരണഘടനയും മാറ്റി എഴുതാൻ നേതൃത്വം നിയോഗിച്ചത് എൻ.ഇ ബലറാമിനെയായിരുന്നു.സന്യാസമുപേക്ഷിച്ച് കമ്യൂണിസ്റ്റായ അദ്ദേഹം അന്ന് രാജ്യസഭാംഗമായിരുന്നു.താമസം വിതൽഭായ് പട്ടേൽ ഹൗസിൽ.കമ്യൂണിസത്തെ ജനാധിപത്യവൽക്കരിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.പക്ഷേ ,അദ്ദേഹമൊന്നും വിട്ടുപറഞ്ഞില്ലങ്കിലും വിടാതെ പിൻതുടർന്നു.ഉച്ചഭക്ഷണത്തിന് ശേഷം നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കെ, ഗോവിന്ദൻകുട്ടി വിഷയം വീണ്ടുമെടുത്തിട്ടു.പാർട്ടി അച്ചടക്കത്തിന്റെ പേരിൽ നടന്നുവരുന്ന കൊള്ളരുതായ്മകളെപ്പറ്റി പറഞ്ഞ് അദ്ദേഹം രോഷാകുലനായി. “കൈയ്യുംകാലും വായുവിൽ എറിഞ്ഞുകൊണ്ട് അദ്ദേഹം ക്ഷുഭിതനായി.പാർട്ടി ജനറൽ സെക്രട്ടറിയുടെ സ്വേച്ഛാധിപത്യത്തിൻ്റെ മറ്റൊരു പേരാണ് ഡെമോക്രാറ്റിക് സെൻട്രലിസം.ഇതാണ് വില്ലൻ.വെച്ചേക്കില്ലതിനെ. ഇതവസാനിപ്പിച്ചാലേ പാർട്ടിയിൽ പ്രാണവായു കടക്കൂ”.
ബലറാം സമർപ്പിച്ച പുതുക്കിയ പാർട്ടിപ്പരിപാടിയും ഭരണഘടനയും ചർച്ച ചെയ്യാൻ 1992 ഏപ്രിലിൽ ഹൈദരാബാദിൽ പാർട്ടി കോൺഗ്രസ് ചേർന്നപ്പോൾ, അവ സ്വീകരിക്കപ്പെട്ടില്ല.ഇന്ദ്രജിത് ഗുപ്തയ്ക്ക് പിന്നാലെ പുതിയ ജനറൽ സെക്രട്ടറിയാകുമെന്ന് കരുതിയിരുന്ന ബലറാം അനഭിമതനായി.1994 ജൂലൈയിൽ അദ്ദേഹം മരിച്ചു. രണ്ടു വർഷത്തിനുശേഷം എ.ബി ബർദൻ ജനറൽ സെക്രട്ടറിയായി.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച് ,1991ജൂൺ 21ന് പി.വി നരസിംഹറാവു പ്രധാനമന്ത്രിയായി . രാഷ്ട്രീയം ഉപേക്ഷിച്ച് ഒതുങ്ങിക്കൂടി യിരുന്ന അദ്ദേഹം അതോടെ ഊർജ്ജസ്വലനായി.ആളിക്കത്തിയ വിവാദങ്ങളുടെ കാലമായിരുന്നു,അത്. അദ്ദേഹത്തിന് ഓഹരിദല്ലാൾ ഹർഷദ് മേത്ത ,ഒരു കോടി രൂപ കൈക്കൂലിയായി നൽകിയെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്ത്യൻ എക്സ്പ്രസിൽ വന്നത് പ്രകമ്പനം സൃഷ്ടിച്ചു. ഓഹരി കുംഭകോണത്തിൽ സാമ്പത്തിക തിരിമറിക്ക് കേസിൽ അകപ്പെട്ട മേത്ത അതിൽ നിന്ന് രക്ഷപെടാൻ ഒരുകോടി രൂപ സ്യൂട്കേസിലാക്കി ,വ്യവസായിയായ ഒരു രാജ്യസഭാംഗത്തിനൊപ്പം,പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി റാവുവിനു നൽകി;അദ്ദേഹം അതിൽ തൊട്ട് അനുഗ്രഹിച്ചു എന്നായിരുന്നു വാർത്ത.
-അത് എഴുതിയത് കെ.ഗോവിന്ദൻ കുട്ടി.അന്ന് പത്രാധിപർ പ്രഭു ചാവ്ള. ഇന്ത്യ ടുഡേയിൽ നിന്നുവന്ന അദ്ദേഹം ഭാരതീയ ജനതാപാർട്ടിക്കാരനായിരുന്നു.എല്ലാ നേതാക്കളുമായും അടുപ്പം പുലർത്തിയിരുന്ന അദ്ദേഹത്തിന് നരസിംഹ റാവുവിനോട് ആദ്യം വലിയ അടുപ്പവും ആദരവുമായിരുന്നു.പിന്നെ എങ്ങനെയോ തെറ്റി. “ഒരു ഞായറാഴ്ച ന്യൂസ് റൂ മിലെത്തിയപ്പോൾ, മുംബൈയിൽ നിന്ന് ചാവ്ള വിളിച്ചു-ഒരു കിടിലൻ വാർത്തയുമായി വരുന്നുണ്ട്.കാത്തിരിക്കണം.കേട്ടറിഞ്ഞ വിവരമായിരുന്നു,അത്.ആരോ പറഞ്ഞു,പ്രഭു കേട്ടു .ഞാൻ കഥയായി കൊരുത്തെടുത്തു.
പത്രാധിപരെത്തന്നെ നാണംകെടുത്താവുന്ന ഒരു നുണ,രാഷ്ട്രീയലാഭം ഉണ്ടാകാമെങ്കിൽ പോലും, ഒരു എഡിറ്ററും സ്വന്തം പത്രത്തിൽ തള്ളിക്കേറ്റുകയില്ലല്ലോ.പ്രധാനമന്ത്രി പണപ്പെട്ടി തൊട്ടനുഗ്രഹിച്ചെന്ന് എഴുതിയാൽ വാർത്തയുടെ വിശ്വാസ്യത കുറയുമെന്ന് ഞാൻ വാദിച്ചെങ്കിലും മുംബൈയിലെ ഒരു പ്രമാണി നൽകിയ വാർത്ത സത്യം തന്നെയെന്ന് അദ്ദേഹം പറഞ്ഞു”.
രാജ്യത്തെ പിടിച്ചുലച്ച ആ വാർത്തയിൽ ബ്യൂറോ ഫീഫായ ദേവ് സാഗർ സിങ്ങിനും സംശയമുണ്ടായി.പത്രാധിപർ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം ഗോവിന്ദൻകുട്ടിയോട് ചോദിച്ചു, “ഇതിനൊക്കെ വല്ല തെളിവുമുണ്ടോ?”എല്ലാറ്റിൻ്റേയും വീഡിയോ റാം ജത്മലാനിയുടെ കൈയിലുണ്ടെന്ന് പ്രഭു ചാവ്ള പ്രഖ്യാപിച്ചു.
വിവാദങ്ങൾ കത്തിപ്പടർന്നപ്പോഴും, നരസിംഹറാവു മൗനം പാലിച്ചു.“എന്തിലും കുലുങ്ങാത്തയാളായിരുന്നു,റാവു.കൊടുങ്കാറ്റ് വരുമ്പോൾ,അതിനെ അതിൻ്റെ വഴിക്ക് അടിച്ചുപോകാൻ വിടുകയായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതതന്ത്രം”.ജത്മലാനിക്കൊപ്പം പത്രസമ്മേളനം നടത്തിയ ഹർഷദ് മേത്ത ആരോപണങ്ങൾ ആവർത്തിച്ചു.
പക്ഷേ,മേത്ത സ്യൂട്കേസുമായി പോയ സമയത്ത്, റാവു പുറത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്ന വിശ്വസനീയമായ വിശദീകരണംപിന്നാലെ പുറത്തുവന്നു.അപ്പോൾ ബ്യൂറോ ചീഫ് ഗോവിന്ദൻകുട്ടിയോട് ചോദിച്ചു, “നമ്മൾ കബളിപ്പിക്കപ്പെട്ടു;അല്ലേ?”
പക്ഷേ,അത് സമ്മതിയ്ക്കാൻ പത്രാധിപർ ഒരുക്കമല്ലായിരുന്നു. ‘നമ്മൾ മാത്രമല്ലല്ലോ,രാജ്യം മുഴുവൻ കബളിപ്പിക്കപ്പെട്ടില്ലേ?’ എന്നായിരുന്നു പ്രഭു ചാവ്ള ചോദിച്ചത്.
അക്കാലത്ത് താൻ ‘വാക്കുകൾ കൂട്ടിയെഴുതുന്ന കിടാവ്’മാത്രമായിരുന്നുവെന്ന് ഗോവിന്ദൻ കുട്ടി ഇതേക്കുറിച്ച്,ആത്മഹാസത്തോടെ ഒരു ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി പി.വി.നരസിംഹറാവുവുമായി ശത്രുതയിലായി ,തെരഞ്ഞെടുപ്പുകളെല്ലാം മാറ്റിവെയ്ക്കുന്ന, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എന്‍.ശേഷന്‍ പുറത്തിറക്കി. ആ സമയത്തായിരുന്നു,അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍, ഗോവിന്ദൻകുട്ടി നിയോഗിക്കപ്പെട്ടത്.“പ്രശ്നങ്ങളോട് ഓവര്‍ റിയാക്ട് ചെയ്യുന്ന സ്വഭാവം.അധൃഷ്യൻ.ആര്ക്കും അങ്ങനെ സമീപിക്കാന്‍ കഴിയാത്ത വ്യക്തിത്വം”.
അദ്ദേഹത്തിന്, എന്തുകൊണ്ടോ,ഗോവിന്ദൻകുട്ടിയെ ഇഷ്ടമായി. "വീട്ടില്‍ ചമ്രം പടിഞ്ഞിരുന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്.അദ്ദേഹത്തിന്റെ പൊട്ടിത്തെറികളും പൊട്ടിച്ചിരികളും ,മന്ത്രിമാരെ ഒതുക്കുന്ന രീതികളും ഞാൻ കണ്ടു നിന്നു”.അങ്ങനെയാണ് ആ ജീവചരിത്രഗ്രന്ഥം (T.N.Seshan;An intimate story) എഴുതിയത്.
ഒരു പ്രസാധകന്‍ ആവശ്യപ്പെട്ടായിരുന്നു,കരുണാകരൻ്റെ ജീവചരിത്രം എഴുതിയത്.അതിനായി നീണ്ടകാലത്തെ ഗവേഷണമൊന്നും നടത്തിയില്ല."അദ്ദേഹത്തെ മുഷിപ്പിക്കുകയും ചൊടിപ്പിക്കുകയും അദ്ദേഹത്തിന് കൺമഷമുണ്ടാക്കുകയും ചെയ്ത റിപ്പോര്‍ട്ടുകള്‍ ഞാന്‍ എഴുതിയിരുന്നു”.പക്ഷേ,അതൊക്കെ അദ്ദേഹം വ്യക്തിപരമായി എടുക്കുകയോ അതിന്റെ പേരിൽ ശത്രുത പുലര്‍ത്തുകയോ ചെയ്തില്ല.അങ്ങനെയുള്ള വിരോധം വച്ചുപുലര്ത്തുന്നയാളായിരുന്നില്ല,ലീഡര്‍.
മാദ്ധ്യമപ്രവര്ത്തകനായി അറിഞ്ഞ പ്രധാനമന്ത്രിമാരില്‍ ഏറ്റവും ബഹുമാനം തോന്നിയത് പി.വി.നരസിംഹറാവുവിനോടാണ്.അതിനു കാരണം, സാമ്പത്തിക ഉദാരവല്രണ നയമാണ്.
മൊറാര്ജി ദേശായി തത്ത്വങ്ങളില്‍ ഉറച്ചുനിന്ന ഗാന്ധിയനായിരുന്നു:രസികനും. ഒരിക്കല്‍, വിദേശപര്യടനം കഴിഞ്ഞെത്തിയ അദ്ദേഹത്തോട് ഒരു പത്രലേഖകന്‍ ചോദിച്ചു:മൂത്രം കുടിച്ചാല്‍ ലൈംഗികരോഗങ്ങള്‍ മാറുമോ?ഇത് കേട്ടിട്ടും അക്ഷോഭ്യനായി നിന്ന അദ്ദേഹം ഉത്തരം നല്‍കിയതിങ്ങനെ:“അതറിയാന്‍ എന്ന പ്രത്യേകമായി കണ്സള്റ്റ് ചെയ്യണം!”
ഇന്ത്യന്‍ എക്സ്പ്രസ് ഉടമ രാംനാഥ് ഗോയങ്കയ്ക്ക് തന്നെ വിശ്വാസമായിരുന്നുവെന്ന് ഗോവിന്ദൻകുട്ടി ഓർക്കുന്നു. അദ്ദേഹത്തെ എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഒരു കെട്ടിടം കസ്റ്റംസ് ലേലത്തിനുവച്ചപ്പോൾ ,അത് ലേലത്തിൽ വിളിച്ചെടുക്കാൻ നിയോഗിച്ചത് ഗോവിന്ദൻകുട്ടിയെയായിരുന്നു.അതിലാണ് കോഴിക്കോട് എഡിഷൻ ആരംഭിച്ചത്. എം. പി വീരേന്ദ്രകുമാറും പി.വി ചന്ദ്രനും പുതിയ എഡിഷൻ തുടങ്ങാൻ മാനേജ്മെന്റിനെ സഹായിച്ചു. ഗോയങ്ക തന്ത്രശാലിയായിരുന്നുവെന്ന് പറഞ്ഞ് , ഒരു സുഹൃത്ത് മുന്നറിയിപ്പ് നൽകിയത് ഇങ്ങനെ, “സൂക്ഷിച്ചോളൂ. ഗോയങ്ക തന്റെ ഇരകളെ തെരഞ്ഞെടുക്കുന്നതു പോലും വളരെ സൂക്ഷ്മതയോടെയാണ്”.
ഇന്ന് എല്ലാ മാദ്ധ്യമങ്ങളും ഒരേ വിഭാഗത്തെ തന്നെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്.“എല്ലാവരും സൂപ്പര്ലേറ്റീവ്സ് ഉപയോഗിക്കുന്നു. അതുകൊണ്ട് മരണ വാർത്തകളെപ്പോലും ഭയക്കുന്നു.മാദ്ധ്യമരംഗം മത്സ്യച്ചന്ത പോലെയാണിന്ന്.പത്രങ്ങള്‍ സ്വയം മാറിയേ തീരൂ. ഇന്ന് മറ്റ് ധാരാളം വാര്ത്താവിനിമയോപാധികളുണ്ട്.മാദ്ധ്യമങ്ങളുടെ സ്വഭാവവും രൂപവും മാറുന്നു”.
എഡിറ്റര്മാരെ അദൃശ്യരാക്കുന്ന ഉടമസ്ഥരുണ്ടന്നും ഗോവിന്ദൻകുട്ടി പറഞ്ഞു.“പുതുകാലത്തെ എഡിറ്റര്‍മാര്‍ മുന്‍ഗാമികളെപ്പോലെയല്ല.എല്ലാവരും എല്ലാം ചെയ്യുന്നുണ്ട്.പണ്ട് എഡിറ്റര്മാർ ഒന്നാം പേജും എഡിറ്റോറിയല്‍ പേജും മാത്രം നോക്കി സ്ഥലംവിടുന്നവരായിരുന്നു”.
" മലയാള പത്രങ്ങളിലെ ചരമപേജുകൾ മാത്രമേ ഞാൻ ഇപ്പോൾ വായിക്കുന്നുള്ളൂ.ഓണ്ലൈനായി ദ ന്യൂയോര്ക്ക് ടൈംസും ദി ഇക്കണോമിസ്റ്റും വയിക്കും.ആകാശവാണി വാര്‍ത്തകള്‍ കേള്‍ക്കാറില്ല”, തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്ന കെ.ഗോവിന്ദൻകുട്ടി പറഞ്ഞു.
No comments:
Post a Comment