മാദ്ധ്യമ സുഹൃത്തുക്കൾക്ക് എസ്.ആർ.ശക്തിധരൻ എസ്.ആർ.എസാണ് .1970ൽ എറണാകുളത്ത് ദേശാഭിമാനിയുടെ പാർട്ട്-ടൈം കറസ്പോണ്ടൻ്റായി തുടങ്ങി, 2002ൽ തിരുവനന്തപുരത്ത് അസോസിയേറ്റ് എഡിറ്ററായി വിരമിച്ച അദ്ദേഹം പാർട്ടിയുടെ സമുന്നത നേതാക്കൾക്കു വരെ പ്രിയങ്കരൻ. ഇ.എം.എസിനെയും എം.എം ലോറൻസിനെയുമൊക്കെ പേരുചൊല്ലി വിളിക്കാൻ സ്വാതന്ത്ര്യമുള്ളയാൾ.കേരളത്തിലെ സി.പി.എമ്മിന്റെ അഞ്ചരപതിറ്റാണ്ട്കാലത്തെ വികാസപരിണാമങ്ങൾ അടുത്തറിയുമ്പോഴും ഒരു പാർട്ടിപ്രവർത്തകൻ്റെ അച്ചടക്കത്തോടെ മാത്രം അദ്ദേഹം പോയകാലത്തേക്ക് സഞ്ചരിക്കുകയാണ് .
ഒരു പാർട്ടി കുടുംബത്തിൽ ജനിച്ച ശക്തിധരൻ,. കമ്യൂണിസ്റ്റ് പാർട്ടികളിൽ അത്യപൂർവ്വമായ മത്സരത്തിൽ ജയിച്ചാണ് സി.പി.എം എറണാകുളം ജില്ലാകമ്മറ്റി അംഗമാവുന്നത്.1967ലായിരുന്നു,അത്.വിദ്യാർത്ഥി,യുവജന ഫെഡറേഷനുകളിലൂടെ വളർന്നുവന്ന അദ്ദേഹം ഉൾപ്പെടെയുള്ളവർ ഔദ്യോഗിക പാനലിനെതിരായി മത്സരിച്ചു. “മട്ടാഞ്ചേരിയിലെ ഒരു സ്കൂളിലായിരുന്നു ജില്ലാസമ്മേളനം നടന്നത്.കെ.ആർ ഗൗരിയമ്മയായിരുന്നു റിട്ടേണിങ്ങ് ഓഫീസർ. ഞാൻ ജില്ലാ കമ്മറ്റിയംഗമായി.എം.എം ലോറൻസ് ജില്ലാസെക്രട്ടറിയുമായി. പാർട്ടിക്കുള്ളിലും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട ദൗർഭാഗ്യകരമായ സംഭവമായിരുന്നു,അത്.ഇപ്പോൾ അതെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല”. അതായിരുന്നു, പത്രപ്രവർത്തനത്തിലേക്കുള്ള വഴി തുറന്നത്.
’ദേശാഭിമാനി’ക്ക് അന്ന് ബ്യൂറോയോ ലേഖകരോ ഉണ്ടായിരുന്നില്ല.ലോറൻസ് തന്നെയായിരുന്നു വാർത്തകൾ നൽകിയിരുന്നത്.അന്ന് കാനൻ ഷെഡ് റോഡിൽ അടുത്തടുത്തായിരുന്നു,രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഓഫീസുകൾ.”പാർട്ടി നേതാക്കളുടെ പ്രസംഗങ്ങൾ ,പാർട്ടി യോഗങ്ങളുടെ റിപ്പോർട്ടുകൾ തുടങ്ങിയവ എഴുതി പത്രത്തിനു നൽകാൻ സഹായിയായി എന്നെയാണ് ലോറൻസ് ചുമതലപ്പെടുത്തിയത്”.1970ൽ.
അങ്ങനെ എസ്.ആർ ശക്തിധരൻ്റെ മാദ്ധ്യമജീവിതം തുടങ്ങി.
“മഹാരാജാസിൽ പഠിക്കുമ്പോൾ, ഗവ. ഗസ്റ്റ് ഹൗസിലെത്തുന്ന മന്ത്രിമാരെ കാണാൻ പത്രപ്രവർത്തകർ വന്നുപോകുന്നത് കണ്ടപ്പോൾ,അത് അന്തസ്സുള്ള ജോലിയാണെന്ന് തോന്നിയിരുന്നു”.
പത്രപ്രവർത്തനം രാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗം തന്നെയായിരുന്നു,അദ്ദേഹത്തിന്.അതായിരുന്നു കുടുംബപശ്ചാത്തലം."ശമ്പളം മേഹിച്ചല്ല എത്തിയത് ".
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണകാലത്ത് കൊച്ചി പച്ചാളത്തുള്ള ഷണ്മുഖപുരത്തെ വീടിൽ അച്ഛൻ രാമനെ അന്വേഷിച്ച് പൊലീസ് വാൻ വന്നതും അതുണ്ടാക്കിയ ഭീകരാന്തരീക്ഷവും കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓർമ്മയാണ് .വീടിനടുത്തുതന്നെയുള്ള ഓയിൽ മില്ലിലെ സോഫ്റ്റ് പ്ളാൻ്റ് സൂപ്പർവൈസറായിരുന്നു, അച്ഛൻ. “മുഴുവൻ സമയ തൊഴിലാളിയും പാർട്ടി പ്രവർത്തകനുമായിരുന്നു,അച്ഛൻ”.പാർട്ടി നിരോധിക്കപ്പെട്ട കാലത്തും പരസ്യമായി പാർട്ടിപ്രവർത്തനം നടത്തി,അദ്ദേഹം. നഗരത്തിൽ പാർട്ടിക്ക് അക്കാലത്ത് കാര്യമായ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. മത്തായി മാഞ്ഞൂരാൻ്റെ കെ.എസ്.പി ക്ക് വലിയ ശക്തിയുണ്ടായിരുന്നു. മാഞ്ഞൂരാൻ പ്രസിഡൻ്റായിരുന്ന തൊഴിലാളി യൂണിയനിലായിരുന്നു അച്ഛൻ പ്രവർത്തിച്ചിരുന്നത്. “രാഷ്ട്രീയപ്രവർത്തനത്തിൽ അച്ഛനായിരുന്നു മാതൃക.വീട്ടിൽ നിരന്തരം ജനങ്ങളും നേതാക്കളുമൊക്കെ വന്നുപോയിരുന്നു.രാഷ്ട്രീയ-സാമൂഹിക പ്രവർത്തനത്തിനുള്ള പ്രചോദനം കിട്ടിയത് അവിടെ നിന്നായിരുന്നു. ടി.വി തോമസായിരുന്നു അച്ഛൻ്റെ നേതാവ്”.
അന്ന് കൊച്ചി മുനിസിപ്പാലിറ്റിയായിരുന്നു.പച്ചാളം ഉൾപ്പെടുന്ന വാർഡിൽ നിന്ന് പി.ജെ ആൻ്റണിയും ശക്തിധരൻ്റെ അച്ഛനും മത്സരിച്ചു.പക്ഷേ,രണ്ടാളും വിജയിച്ചില്ല.”അവിടെ ഇലക്ഷൻ കമ്മറ്റി ഓഫീസുണ്ടാക്കാൻ കഴിഞ്ഞത് തന്നെ വലിയ നേട്ടമായിരുന്നു”.
പച്ചാളം ഗവ. ബോയ്സ് സ്കൂളിൽ ‘നാലര’ ക്ളാസ് വരെപഠിച്ചു.പിന്നെ,പത്താം ക്ളാസ് വരെ സെൻ്റ് ആൽബർട്സ് ഹൈസ്കൂളിൽ.പ്രീ യൂണിവേഴ്സിറ്റി തേവര എസ്.എച്ച് കോളേജിൽ.ഡിഗ്രിക്ക് പഠിച്ചത് മഹാരാജാസ് കോളേജിൽ.വിഷയം സാമ്പത്തിക ശാസ്ത്രം.
വിദ്യാർത്ഥി ഫെഡറേഷനിൽ അംഗമായാണ് ശക്തിധരൻ്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്.സ്കൂൂളിൽ പഠിക്കുമ്പോൾ തന്നെ തിരുവില്വാമലയിൽ നടന്ന കെ.എസ്.എഫ് സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധിയായി പാർട്ടി അയച്ചു. പിന്നീട് അതിൻ്റെ ജില്ലാസെക്രട്ടറിയായി.വയലാർ രവി അന്ന് എം.എ വിദ്യാർത്ഥിയായി കോളേജിലുണ്ടായിരുന്നു. “അദ്ദേഹം മത്സരിച്ചപ്പോൾ, ക്ളാസുകളിൽ കയറി പ്രസംഗിക്കാൻ കെ.എസ്.എഫ് നിയോഗിച്ചത് എൻ.എസ് മാധവൻ,ടി.കെ രാമചന്ദ്രൻ, തൊടുപുഴക്കാരനായ ഗോപി എന്നീ ചുണക്കുട്ടികളെയായിരുന്നു”.അന്ന് കെ.എസ്.യുവിനു വലിയ ശക്തിയുണ്ടായിരുന്നു.അവരുമായി ശാരീരിക സംഘർഷങ്ങൾ സാധാരണമായിരുന്നു.കോളേജ് യൂണിയനിലേക്ക് മൂന്ന് തവണ മത്സരിച്ചെങ്കിലും ശക്തിധരൻ വിജയിച്ചില്ല
കോളേജിൽ നിന്നിറങ്ങിയപ്പോൾ,കെ.എസ്.വൈ.എഫിൽ സജീവമായി,അതിൻ്റെ ജില്ലാ സെക്രട്ടറിയായി.”അന്നാണ് ,സംസ്ഥാനത്ത് ആദ്യമായി തൊഴിലില്ലായ്മാവേതനം നൽകണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്.എൻ്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നിന്ന് എറണാകുളം കളക്ട്രേറ്റിലേക്ക് ഒരുമാസം നീണ്ടുനിൽക്കുന്ന കാൽനടജാഥ നടത്തി.അന്ന് ,ഇപ്പോഴത്തെ ഇടുക്കി ജില്ലയിലെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതായിരുന്നു എറണാകുളം ജില്ല”.
അക്കാലത്ത് വളരെക്കുറച്ച് പത്രപ്രവർത്തകർ മാത്രമേ എറണാകുളത്തുണ്ടായിരുന്നുള്ളൂ. എല്ലാം പ്രമാണിമാർ.പത്രപ്രവർത്തകർക്ക് വലിയ വിലയും സമൂഹത്തിൽ അന്തസും ഏറെയുണ്ടായിരുന്ന കാലം. “അവർക്കിടയിൽ, ചെറുപ്പക്കാരനായ എനിക്കൊരു സ്ഥാനം കിട്ടി”.വൈകാതെ,ശക്തിധരൻ പ്രസ് ക്ളബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് ഗവ. ലോ കോളേജിൽ എൽ.എൽ.ബി ഈവനിങ്ങ് കോഴ്സിനും ചേർന്നു.
ദേശാഭിമാനി കൊച്ചി എഡിഷൻ വളരെ പ്രയാസപ്പെട്ടാണ് പുറത്തിറക്കിയിരുന്നത്. പ്രസിലെ ജീവനക്കാർക്ക് ശനിയാഴ്ചകളിൽ 25 രൂപ വീതം അഡ്വാൻസ് നൽകണമായിരുന്നു. “അതിനു ചിലപ്പോഴൊക്കെ അമ്മയും സഹായിച്ചു.അമ്മയുടെ കുറിവയ്പ്പിൽ നിന്നാണു കാശ് തന്നിരുന്നത്.ബ്രോഡ് വേയിലെ ചില കച്ചവടക്കാരും സഹായിച്ചു”.
1972 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന കെ.എസ്.വൈ.എഫ് സമ്മേളനത്തിൽ പങ്കെടുക്കാൻ ശക്തിധരൻ അവിടെയെത്തി.അന്ന് എസ്.രാമചന്ദ്രൻ പിള്ളയായിരുന്നു സെക്രട്ടറി;കെ.ബാലചന്ദ്രൻ പ്രസിഡൻ്റും.” അന്നാണു ഞാൻ ആദ്യമായി നടൻ സുകുമാരനെ കാണുന്നത്.മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധിയായിരുന്നു,അദ്ദേഹം”.
കൊച്ചിയിലേക്ക് മടങ്ങിയെത്താനാവശ്യപ്പെട്ട് ശക്തിധരന് ഒരു സന്ദേശം ലഭിച്ചു.പാർട്ടി സംസ്ഥാന സെക്രട്ടറി സി.എച്ച് കണാരനെയും പ്രതിപക്ഷ മുന്നണി കൺവീനർ അഴീക്കോടൻ രാഘവനെയും കണാനായിരുന്നു നിർദ്ദേശം.അവർ പറഞ്ഞു, “സഖാവ് തിരുവനന്തപുരത്തെ ദേശാഭിമാനി ലേഖകനായി പോകണം. ജില്ലാകമ്മറ്റി അംഗമല്ലേ- ഞങ്ങളങ്ങനെ തീരുമാനിച്ചിട്ടുണ്ട്.. ”. അച്ഛനോട് ചോദിക്കണമെന്ന് പറഞ്ഞപ്പോൾ, അത് തങ്ങൾ പറഞ്ഞുകൊള്ളാമെന്നായി അവർ.അച്ഛനെ അറിയിച്ചപ്പോൾ ‘പോകേണ്ട,പക്ഷേ,പാർട്ടി തീരുമാനം അതാണെങ്കിൽ ഒന്നും പറയാനില്ല’ എന്നായിരുന്നു മറുപടി. തിരുവനന്തപുരത്ത് രണ്ടാം വർഷ എൽ.എൽ.ബിക്ക് അഡ്മിഷൻ ശരിയാക്കിനൽകാമെന്നും നേതാക്കൾ ഏറ്റു.
അങ്ങനെ,1972 ഫെബ്രുവരി 13നു ശക്തിധരൻ ദേശാഭിമാനിയുടെ തിരുവനന്തപുരം ലേഖകനായി.മിക്ക പത്രങ്ങളുടെയും ബ്യൂറോകൾ പ്രവർത്തിച്ചിരുന്ന ശാന്തിനഗറിലായിരുന്നു ഓഫീസ്. ഇരുപത്തിയെട്ടാം നമ്പർ വീട്.പക്ഷേ,അവിടെ ആരും ഉണ്ടായിരുന്നില്ല.കുറെ നാൾ ഏകാംഗ ബ്യൂറോയായിരുന്നു.പിന്നെ,കോഴിക്കോട് നിന്ന് സി.എം.അബുൾ റഹ്മാനെ അയച്ചു.അദ്ദേഹം കുറച്ചുകാലമേ അവിടെ നിന്നുള്ളൂ. “രണ്ടാൾക്കും താല്പര്യമുണ്ടായിരുന്നില്ല.ഞാൻ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിലേക്ക് പോകും.തിങ്കളാഴ്ചയാൻ പിന്നെ മടങ്ങിയെത്തുക”.പക്ഷേ,തൻ്റെ മാദ്ധ്യജീവിതത്തിൻ്റെ സിംഹഭാഗവും ശക്തിധരൻ ചെലവഴിച്ചത് തിരുവനന്തപുരത്ത്.
വീട്ടിൽനിന്ന് വന്ന അന്നു തന്നെ,കുളിച്ച് ,നേരെ പോയത് അസംബ്ളിയിലേക്ക്.ആദ്യമായായിരുന്നു നിയമസഭ കാണുന്നത് തന്നെ. സഭാനടപടികൾ റിപ്പോർട്ട് ചെയ്യാൻ ഏറെ സഹായിച്ചത് അന്ന് കേരളപ്രസ് എന്ന പ്രാദേശിക പത്രത്തിൻ്റെ ലേഖകനായിരുന്ന ജി.ശേഖരൻ നായരായിരുന്നു.കെ.ആർ ചുമ്മാർ, കെ.വിജയരാഘവൻ, കെ.ജി പരമേശ്വരൻ നായർ, കെ.സി ജോൺ,കെ.സി സെബാസ്റ്റ്യൻ തുടങ്ങിയ മഹാരഥന്മാരായിരുന്നു അന്ന് നിയമസഭാവലോകനങ്ങൾ എഴുതിരുന്നത്. അവരുടെയൊക്കെ സഹായം കിട്ടിയിട്ടുണ്ട്. “ഇടതുപക്ഷത്തുള്ളവരുടെ പ്രസംഗങ്ങളും ചോദ്യങ്ങളും ഇടപെടലുകളുമൊന്നും പ്രമുഖ പത്രങ്ങൾ അന്ന് കാര്യമായി കൊടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് പ്രാമുഖ്യം നല്കുന്ന റിപ്പോർട്ടുകളായിരുന്നു എഴുതിയത്.അങ്ങനെയൊരു പരിമിതിയും പരിധിയുമുണ്ടായിരുന്നു.നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന പത്രങ്ങൾക്ക് എക്കാലവും പക്ഷമുണ്ട്”.
സ്വദേശാഭിമാനി - കേസരി പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു
“തിരിഞ്ഞുനോക്കുമ്പോൾ, തലസ്ഥാനത്തേക്കയയ്ക്കാൻ ദീർഘവീക്ഷണത്തോടെ പാർട്ടി എടുത്ത തീരുമാനമാണ് എന്നെ വളർത്തിയതും ഈ നിലയിലെത്തിച്ചതും.ജനകീയ താല്പര്യങ്ങൾക്കനുസൃതമായാണ് പ്രവർത്തിച്ചത്. ഇന്ദുചൂഡനും പവനനുമായിരുന്നു, ഇടതുപക്ഷ പത്രപ്രവർത്തനരംഗത്തെ ആവേശം കൊള്ളിച്ച പേരുകൾ.അവരായിരുന്നു മാർഗ്ഗദീപങ്ങൾ.ആ പൈതൃകം പേറിയാണ് പ്രവർത്തിച്ചത്”.
അച്യുതമേനോൻ മന്ത്രിസഭയിലെ പ്രബലനായൊരു മന്ത്രി ഇരുപതു രൂപ കള്ളനോട്ട് കച്ചവടത്തിൽ പങ്കാളിയാണെന്ന് വാർത്ത കൊടുത്തു. ഉത്തമബോദ്ധ്യത്തോടെയായിരുന്നു അത് നല്കിയത്. “മന്ത്രിസഭ കൂടി എന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.പോലീസ് ഓഫീസ് റെയിഡ് ചെയ്ത്എന്നെ അറസ്റ്റുചെയ്യുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. രേഖകളെടുത്ത് രക്ഷപ്പെടാൻ ദ ബ്ളിറ്റ്സ് ലേഖകൻ കെ. ആർ . എസ് നായർ ഉപദേശിച്ചു. ആകെ ഭീതിജനകമായ അന്തരീക്ഷം.വാർത്തയിൽ ഉറച്ചുനിൽക്കാനായിരുന്നു പത്രാധിപർ പി. ഗോവിന്ദപ്പിള്ളയുടെ തീരുമാനം.എനിക്കെതിരായ നടപടിയെ നേരിടാൻ പാർട്ടിയും തീരുമാനിച്ചതോടെ സർക്കാർ കേസ് ഫയൽ ചെയ്തു. അത് നടക്കവേ അടിയന്തരാവസ്ഥ വന്നു.രാഷ്ട്രീയഅന്തരീക്ഷം മാറി. പിന്നീടുവന്ന സർക്കാർ കേസുമായി മുന്നോട്ട് പോയില്ല”.
ഒട്ടേറെ നിർണ്ണായക സംഭവങ്ങൾക്ക് നേർസാക്ഷിയാണ് ശക്തിധരൻ. അടിയന്തരാവസ്ഥയ്ക്കെതിരെ പാളയത്ത് പ്രകടനം നടത്തിയതിന് ഇ.എം.എസ്, കെ.എം ജോർജ്ജ്,ആർ.ബാലകൃഷ്ണപിള്ള തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തു. “ആ പ്രകടനത്തിൽ ഞാനുമുണ്ടായിരുന്നു.പക്ഷേ, എന്നെ പിടിച്ചില്ല”. അറസ്റ്റിലായവർ ജാമ്യമെടുക്കാത്തതിനാൽ അവരെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.ഏതാനും ദിവസം കഴിഞ്ഞായിരുന്നു അവർ മോചിതരായത്.
പിന്നീട് ബാലകൃഷ്ണ പിള്ള ‘മിസ’ തടവുകാരനായി. “തടവിൽ കിടന്ന അദ്ദേഹത്തെ കാണാൻ ഞാൻ പോയിരുന്നു. ജയിലിൽ നിന്നിറങ്ങാൻ വേണ്ടി പിള്ള കെഞ്ചി.അധികൃതർ സ്വർണ്ണമാല ഊരിവെപ്പിച്ച കഥ സങ്കടത്തോടെ പറഞ്ഞു”.പക്ഷേ,അദ്ദേഹത്തിൻ്റെ പാർട്ടി ഭരണമുന്നണിയിലെത്തി.ഏതാനും മാസം കഴിഞ്ഞ്, ജയിലിൽ നിന്നിറങ്ങി അദ്ദേഹം നേരെ മന്ത്രിയായി. കിട്ടിയത് ജയിൽ വകുപ്പ്."ജയിലിൽ കിടന്നതിനാൽ അദ്ദേഹം ചോദിച്ചവർക്കെല്ലാം ഉദാരമായി പരോൾ നൽകി. സംസ്ഥാനത്തെ എല്ലാഭാഗത്തുനിന്നുമുള്ള രാഷ്ട്രീയത്തടവുകാരുടെ പരോൾ അപേക്ഷകളുമായി മന്ത്രിയെ കാണുകയായിരുന്നു എൻ്റെ ജോലി.പക്ഷേ, പരോൾ സ്വീകരിക്കാത്ത അന്തസ്സുള്ള രണ്ടു പേരുണ്ടായിരുന്നു-ഭാര്യ പ്രസവിച്ചിച്ച വാർത്തയുമായി അനുജൻ വന്നിട്ടും ആ പരോളിലിറങ്ങാൻ എസ്.രാമചന്ദ്രൻ പിള്ള തയ്യാറായില്ല.സോഷ്യലിസ്റ്റ് നേതാവ് കെ. ചന്ദ്രശേഖരനും പരോൾ വേണ്ടെന്നുവച്ചു”.
അന്ന് പത്രപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.അടിയന്തരാവസ്ഥാപ്രഖ്യാപനത്തിൻ്റെ അടുത്ത ദിവസം അതിനെ ശക്തമായി എതിർത്ത് ദേശാഭിമാനി പത്രമിറക്കി.അതോടെ കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തി.വാർത്തകളെല്ലാം എഴുതിക്കഴിഞ്ഞ് ഓരോന്നിൻ്റെയും രണ്ടു കോപ്പിയുമായി ഊറ്റുകുഴിക്കടുത്തുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫീസിലെത്തി സെൻസറെക്കാണിച്ച് അറ്റസ്റ്റ് ചെയ്ത് വാങ്ങി,ടെലക്സിലായിരുന്നു അയച്ചിരുന്നത്. “മിക്കപ്പോഴും ഞാൻ തന്നെ നടന്നായിരുന്നു പോയിരുന്നത്”.
എന്തായാലും പത്രം നിലനിർത്തിക്കൊണ്ടുപോകാനായിരുന്നു പാർട്ടിയുടെ തീരുമാനം.അനുമതി കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്ന വാർത്തകളൊന്നും അന്ന് എഴുതിയിരുന്നില്ല.സെൻസർക്ക് സംശയമുള്ള വാർത്തകൾ സ്വന്തം ഉത്തരവാദിത്വത്തിലായിരുന്നു പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്.
അദ്ദേഹം ധാർമ്മിക രോഷത്തോടെ ഇതുകൂടി പറഞ്ഞു, “അന്ന് അടിയന്തരാവസ്ഥയെ കെട്ടിപ്പുണർന്നവരാണു പിന്നീട് ജനാധിപത്യത്തെയും പത്രസ്വാതന്ത്ര്യത്തെയും കുറിച്ച് വാചാലരായത്”.
ഏഴാച്ചേരി രാമചന്ദ്രനും ആർ.എസ് ബാബുവും പിൽക്കാലത്ത് ബ്യൂറോയിലെത്തിയതോടെ ശക്തിധരൻ മുഖ്യമായും രാഷ്ട്രീയ റിപ്പോർട്ടിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.തുടർച്ചയായി 30 വർഷത്തിലധികം നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്തതിന് സ്പീക്കറുടെ ആദരവിനും അദ്ദേഹവും അർഹനായി.
ഇ.എം എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു.ശാന്തി നഗറിൽ അദ്ദേഹത്തിൻ്റെ വീടിനടുത്തായിരുന്നു ശക്തിധരനും താമസിച്ചിരുന്നത്. രോഗബാധിതനായ എ.കെ.ജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയ്ക്കു വന്നപ്പോൾ അദ്ദേഹവും സുശീല ഗോപാലനും മൂന്നു മാസത്തോളം താമസിച്ചത് ‘ദേശാഭിമാനി’യിൽ ശക്തിധരൻ്റെയൊപ്പം. “അവർക്ക് നഗരത്തിലൊരോ വീടെടുത്തുകൊടുക്കാന് പാർട്ടിക്ക് ശേഷിയില്ലായിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ രോഗവിവരം അന്വേഷിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ദേശീയ നേതാക്കളും ദേശാഭിമാനി ബ്യൂറോയിലേക്കായിരുന്നു വിളിച്ചിരുന്നത്”.
1998ൽ ഇ.എം.എസ് അന്തരിച്ച വാർത്തയറിഞ്ഞ്,ദർബാർ ഹാളിൽ മൃതദേഹം കിടത്തിയപ്പോൾ, എൽ.കെ അദ്വാനി വിളിച്ചത് ശക്തിധരൻ്റെ മൊബൈൽ ഫോണിലായിരുന്നു.”ഞാനത് എസ്.രാമചന്ദ്രൻ പിള്ളയ്ക്ക് നൽകി”.
രാഷ്ട്രീയമായി എതിർപക്ഷത്തുള്ള നേതാക്കളുമായി എന്നും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ശക്തിധരൻ പറഞ്ഞു. കെ.കരുണാകരനുമായി ഏറെ അടുപ്പമുണ്ടായിരുന്നു.അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും കാണാൻ പറ്റുമായിരുന്നു.എ .കെ ആൻ്റണിക്കൊപ്പം പല പ്രാവശ്യം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് കാറിൽ പോയിട്ടുണ്ട്. “ പക്ഷേ,ഞാനൊരിക്കലും രാഷ്ട്രീയവിശ്വാസങ്ങൾ പണയം വച്ചിട്ടില്ല”.
2002 ജൂണിൽ അസോസിയേറ്റ് എഡിറ്ററായാണ് ശക്തിധരൻ വിരമിച്ചത്.2008ൽ അദ്ദേഹം കേരള മീഡിയ അക്കാദമിയുടെ ചെയർമാനായി.അക്കാലത്താണ് വീഡിയോ കോഴ്സും അതിനായുള്ള സ്റ്റുഡിയോയും ആരംഭിച്ചത്.സുഹൃത്തുക്കളുടെ സഹായം ഹോസ്റ്റൽ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തിയതും അദ്ദേഹം അനുസ്മരിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ മാദ്ധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി പുരസ്കാരം ഏർപ്പെടുത്താനുള്ള നിർദ്ദേശം വി.എസ് അച്ച്യുതാനന്ദൻ മന്ത്രിസഭയ്ക്ക് നൽകിയതും അദ്ദേഹം ചെയർമനായിരിക്കുമ്പോഴായിരുന്നു.അതിന് ഉടൻ അംഗീകാരം കിട്ടി.2020 ൽ ആ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
ഇന്ന് മാദ്ധ്യമരംഗം വലിയ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടു ണ്ടെന്നദ്ദേഹം പറഞ്ഞു.പത്രങ്ങളുടെ പ്രസക്തി കുറഞ്ഞു.പത്രങ്ങളെയും പത്രപ്രവർത്തകരെയും മതിപ്പില്ലാത്ത അവസ്ഥയാണിന്ന്. സത്യസന്ധമായി കാര്യങ്ങൾ അറിയിക്കുക എന്ന ധർമ്മത്തിൽ നിന്ന് അവർ പിന്നാക്കം പോയി.പത്രപ്രവർത്തകരെക്കാൾ അന്വേഷണാത്മകബുദ്ധിയുള്ള ഉദ്യോഗസ്ഥരുണ്ട്.ഏതു വിവരവും വിരൽത്തുമ്പിൽ കിട്ടുന്ന കാലത്ത് പത്രങ്ങളിലെ പഴയരീതിയിലുള്ള വിലയിരുത്തലുകൾ വായിക്കപ്പെടുകയില്ല.
.സാമൂഹിക മാദ്ധ്യമങ്ങൾ മാദ്ധ്യമസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്ത്കയും സ്പർദ്ധ വളർത്തുകയും ചെയ്യുന്ന സംഭവങ്ങളുണ്ടെന്നും ശക്തിധരൻ പറഞ്ഞു.
അച്ചടി മാദ്ധ്യമങ്ങൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്”. പുതുതലമുറക്കാർ പത്രം വായിക്കുന്നില്ല, അവർക്ക് രാഷ്ട്രീയ താല്പര്യമില്ല.എന്നാൽ അവർ ഓരോരുത്തരെയും പഠിക്കും. “കാര്യങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും പഴയതലമുറയിലുള്ളവരെക്കാൾ അവർക്ക് ജാഗ്രതയുണ്ട്”.
വലിയ പ്രചാരമുള്ള ചില പത്രങ്ങൾക്ക് വായനക്കാർ കുറവാണ്. ആരും തിരിഞ്ഞുനോക്കാതെ , കൈകൊണ്ട് തൊട്ടുനോക്കാതെ, പത്രം വീട്ടുമുറ്റത്തു കിടക്കുന്നത് കണ്ടിട്ടുണ്ട്.ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്നത് റഷ്യയിലെ ’പ്രവ്ദ’യും ജാപ്പാനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രവുമായിരുന്നു.”അവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളൊക്കെ എവിടെപ്പോയി?”
പാർട്ടി പത്രവും മാറേണ്ടതുണ്ടെന്ന് ശക്തിധരൻ പറഞ്ഞു.കേരളത്തിലെയടക്കം പാർട്ടിപ്പത്രങ്ങൾക്ക് ഇപ്പോൾ പഴയ റിജിഡിറ്റി ഇല്ല.സ്വന്തം രാഷ്ട്രീയാശയം ജനങ്ങളിലെത്തിക്കുന്നതിൽ മാത്രമായി അവ ഒതുങ്ങരുത്.മറ്റുള്ളവരുടെ അഭിരുചികൾക്കും താല്പര്യങ്ങൾക്കും കൂടി പാർട്ടിപ്പത്രത്തിൽ ഇടം നൽകണമെന്നും എസ്.ആർ ശക്തിധരൻ പറഞ്ഞു.
. “ഞാൻ ആത്മകഥയൊന്നും എഴുതില്ല. രാഷ്ട്രീയത്തിലെ ഒട്ടേറെ അന്തർ നാടകങ്ങളറിയാം.ചിലർ വന്ന വഴികളും പോയ വഴികളുമറിയാം. യാതൊന്നും ഞാൻ വിളിച്ചുപറയില്ല. അതെല്ലാം എന്റെ ഉള്ളിൽ തന്നെയിരിക്കും”, മകന്റെ ആകസ്മിക വിയോഗം സൃഷ്ടിച്ച ദുഖം ഉള്ളിലൊതുക്കി,മലയാള മാധ്യമ ചരിത്രത്തിന്റെ ഓർമ്മകൾ തിരയിളക്കുന്ന തിരുവനന്തപുരത്തെ ശാന്തിനഗറിലെ വീട്ടിൽ ഭാര്യ ഗീതയോടൊപ്പം വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം പറഞ്ഞുനിർത്തി.
(2024 ആഗസ്റ്റ് 4ൻ ക്ളബ് ഹൗസ് മീഡിയ റൂമിലെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ എസ്.ആർ ശക്തിധരൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി. ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്)
No comments:
Post a Comment