ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 16 September 2024

എൻ്റെ ആകാശവാണിക്കാലം:ബിജു മാത്യു,എൻ.വാസുദേവ്



ജേണലിസ്റ്റ് ആകാൻ ആഗ്രഹിച്ച ബിജു മാത്യു അഗ്രികൾച്ചറൽ ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം കാര്യവട്ടത്ത് ജേണലിസം കോഴ്സിന് അപേക്ഷിച്ചു.അന്ന് വകുപ്പു മേധാവി ഡോ. ജെ.വി വിളനിലമായിരുന്നു. അദ്ദേഹത്തിന് മുന്നിലാണ് ഇൻ്റർവ്യൂവിന് ഹാജരായത്..
 
മലയാളത്തിലെ ആദ്യത്തെ നാടകരചയിതാവും 'പശ്ചിമ താരകം' എന്ന ആദ്യകാല പത്രത്തിന്റെ ആദ്യത്തെ മലയാളി എഡിറ്ററുമായിരുന്ന കല്ലൂർ ഉമ്മൻ ഫിലിപ്പോസ് മുത്തച്ഛന്റെ പിതാമഹനായിരുന്നു. അക്കാര്യം ഡോ.വിളനിലത്തിന് അറിയാമായിരുന്നു.
 
എം.ജെ കഴിഞ്ഞ്, കേന്ദ്രസർക്കാരിൻ്റെ ഇൻ്റലിജൻസ് ബ്യൂറോയിൽ കുറച്ചു കാലം ജോലി ചെയ്തു.1988-ൽ ആകാശവാണി തൃശൂർ നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടിവായി നിയമനം കിട്ടി.
പത്രപ്രവർത്തനം പഠിച്ചതിന്റെ ത്രില്ലിൽ ആകാശവാണി ജോലി സ്വീകരിച്ചു.മുൻ ആകാശവാണിക്കാര നായിരുന്ന, പ്രൊഫ. എം. വിജയകുമാർ വഴി യുവവാണിയിൽ സ്ഥിരമായി ഇംഗ്ലീഷ് പരിപാടികൾ അവതരിപ്പിച്ചിരുന്ന പരിചയവുമുണ്ടായിരുന്നു. എം.ജെയുടെ ഇന്റേൺഷിപ്പും റേഡിയോയിലായിരുന്നു .
 
ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി തൃശൂർ നിലയത്തിൽ നിന്നാണു തുടക്കം.തിരുവനന്തപുരം, തൃശ്ശൂർ, ദേവികുളം, കവരത്തി, തിരുവനന്തപുരം കൊമേഴ്സ്യൽ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷൻ (അനന്തപുരി എഫ്.എം ) എന്നിവിടങ്ങളിൽ ജോലിചെയ്തു. അസിസ്റ്റൻറ് ഡയറക്ടർ( ഹെഡ് ഓഫ് സെയിൽസ് സെന്റർ)എന്ന തസ്തികയിൽ നിന്നാണ് 2023 ൽ വിരമിച്ചത്. 
 
എം. തങ്കമണി, എം.ഡി രാജേന്ദ്രൻ, കൗസല്യ മധു, കെ.വി മണികണ്ഠൻ നായർ ജി. കെ ഗീത ,വിമല വർമ്മ തുടങ്ങി ശബ്ദങ്ങളുടെ വൈവിധ്യം തന്നെ ആകാശവാണി തൃശ്ശൂർ നിലയത്തിൽ അന്നുണ്ടായിരുന്നു.
പ്രോഗ്രാം ചെയ്യാനായിരുന്നു കൂടുതൽ താല്പര്യം. സഹപ്രവർത്തകനായിരുന്ന കഥാകൃത്ത് മുഹമ്മദ് റോഷൻ സ്ക്രിപ്റ്റ് എഴുതും. താമസവും റോഷനോടൊപ്പമായിരുന്നു. കൂടുതൽസമയവും ഓഫീസിൽ തന്നെയാണ് ചെലവഴിച്ചിരുന്നത്.
 
" ഞങ്ങൾ ചെയ്ത രണ്ട് പരിപാടികൾക്ക് തൃശൂർ നിലയത്തിന് ദേശീയ അവാർഡുകൾ ലഭിച്ചു. യൂറോപ്യൻ യൂണിയന്റെ അവാർഡും ലഭിച്ചു. അവരുടെ അതിഥിയായി എനിക്ക് ഇംഗ്ലണ്ടും വെയിൽസും സന്ദർശിക്കാൻ കഴിഞ്ഞു".
 
1991ലാണ് തിരുവനന്തപുരത്ത് എത്തുന്നത്."35 വർഷത്തെ ആകാശവാണി ജീവിതം നന്നായി ആസ്വദിച്ചു. നിരവധി യാത്രകൾ നടത്തി. ദേവികുളത്തായിരുന്നപ്പോൾ, അവിടേയ്ക്ക് തിരുവനന്തപുരത്തുനിന്ന് ഒൻപത് മണിക്കൂർ യാത്രയാണ്.പരിപാടികൾക്കുള്ള വിഷയങ്ങൾ പലതും ആ യാത്രയിൽ നിന്നും കിട്ടി". 
 
അന്തർദേശീയ തലത്തിലും ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചു. നിരവധി റേഡിയോ ഫെസ്റ്റിവലുകളിൽ പങ്കെടുത്തു.ഇന്ത്യയിലും വിദേശത്തും നടന്ന ഡോക്യുമെൻററി ഫെസ്റ്റിവലുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.മലേഷ്യയിലും ഇറാനിലും പോയി, അവിടുത്തെ ഡോക്യുമെൻററി പ്രൊഡ്യൂസർമാർക്ക് പരിശീലനം നൽകിയതും പ്രത്യകം ഓർക്കുന്നു. ബി.ബി.സി റേഡിയോയിലെ പ്രോഗ്രാം പ്രൊഡ്യൂസർമാരുമായി ഇടപെടാൻ സാധിച്ചു. വോയിസ് ഓഫ് വിയറ്റ്നാം, മ്യാൻമർ റേഡിയോ, ന്യൂസിലൻഡ് റേഡിയോ എന്നിവിടങ്ങളിലും ബി.ബി.സിയിലും ധാരാളം പ്രക്ഷേപകരുമായി
അടുത്ത ബന്ധം സ്ഥാപിക്കാനായി. 
 
പല പരിപാടികൾക്കും ശബ്ദം കൊടുത്തിട്ടുള്ളതിനാൽ ശബ്ദം കേട്ട് പലയിടത്തും ആളുകൾ തിരിച്ചറിയാറുണ്ട്. തിരുവനന്തപുരം നിലയത്തിൽ ജോലി കടുപ്പമാണെങ്കിലും മറ്റു നിലയങ്ങളെക്കാൾ സ്വാതന്ത്ര്യമുണ്ട്. ദേവികുളം നിലയത്തിൽ ജോലി ചെയ്യുമ്പോൾ ആദ്യമായി പുതിയ ഡിജിറ്റൽ
ടെക്നോളജി ഉപയോഗിച്ച് റെക്കോർഡ് ചെയ്ത നാടകം 'കടൽ കൊണ്ട് കഴുകാമോ ജീവിതത്തെ' സംവിധാനം ചെയ്തു.
 
അനലോഗ് മാത്രമുള്ള അക്കാലത്താണ് ഡിജിറ്റൽ മോഡിൽ നാടകം ചെയ്തത്. ഡോ. എം.രാജീവ് കുമാറിന്റേതായിരുന്നു സ്ക്രിപ്റ്റ്. ഏറെ സ്നേഹമുള്ള ആളാണ് രാജീവ് കുമാർ. സ്ക്രിപ്റ്റ്
എഴുതാൻ വേറെ ആളില്ലങ്കിൽ, അദ്ദേഹം പെട്ടെന്ന് എഴുതിത്തരും."ഡിജിറ്റൽ ഇഫക്ടിനനുസരിച്ചാണ് രാജീവ് കുമാർ ആ നാടകം എഴുതിയത്. പെട്രോൾ ടാങ്കറിൽ ഇരിക്കുന്ന നായകനെയാണ് അവതരിപ്പിക്കേണ്ടത്. സതീഷ് ചന്ദ്രനായിരുന്നു നായകൻ. പ്രശസ്ത പ്രക്ഷേപകയും അഭിനേത്രിയുമായിരുന്ന എം.തങ്കമണി തൃശ്ശൂരിൽ നിന്ന് ദേവികുളത്ത് വന്ന് അതിൽ അഭിനയിച്ചു.
ആകെ ഒരു കമ്പ്യൂട്ടർ മാത്രമാണ് നിലയത്തിൽ അന്നുണ്ടായിരുന്നത്.
 
മധുരയിൽ പോയി mp3യിൽ സി.ഡി റൈറ്റ് ചെയ്തെടുത്താണ് നാടകം പ്രക്ഷേപണം ചെയ്തത്.
അതിനായി പുതിയ ഓഡിയോ സോഫ്റ്റ്‌വെയർ സ്വന്തം പൈസ കൊടുത്തു വാങ്ങേണ്ടി വന്നു.
വിദേശരാജ്യങ്ങളിൽ സാങ്കേതിക വിദഗ്ധരാണ് പരിപാടികളുടെ എഡിറ്റിംഗ് ജോലികൾ നിർവഹിക്കുന്നത്. സാങ്കേതിക ഘടകങ്ങളാണ് പരിപാടിയുടെ പെർഫെക്ഷന് അടിസ്ഥാനമെന്നകാര്യം വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. എങ്ങനെ സാങ്കേതിക മികവ് കൈവരിക്കാമെന്ന്‌ സ്വയം പഠിച്ചെടുക്കുകയായിരുന്നു. ഓഡിയോ മോർഫിംഗ് എന്ന വിദ്യ ആദ്യമായി പരീക്ഷിച്ചതും റേഡിയോ കാർട്ടൂൺ ആദ്യമായി അവതരിപ്പിക്കാൻ കഴിഞ്ഞതും വലിയ കാര്യമായി കരുതുന്നു.
 
പ്രപിതാമഹൻ ഉമ്മൻ ഫിലിപ്പോസിന്റെ പത്രമായ പശ്ചിമ താരകയുടെ അച്ചടിച്ച പ്രതികളൊന്നും കയ്യിലില്ലെങ്കിലും അദ്ദേഹത്തിന്റെ കയ്യെഴുത്ത് പ്രതി ഡയറിയുടെ രൂപത്തിൽ കയ്യിലുണ്ട്. 
 
ചില്ലുകൂട്ടിലാക്കി നിധി പോലെ സൂക്ഷിക്കുന്നു.റേഡിയോ ഓസ്കാർ എന്ന് പറയാവുന്ന എ.ബി.യു പ്രൈസ് (ഏഷ്യ പെസഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ പ്രൈസ്) നാലുതവണ ആകാശവാണിക്ക് വേണ്ടി
നേടാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നു. "മറ്റു രാജ്യങ്ങളിൽ നിന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങാൻ ടീം മുഴുവനുമായാണ് എത്തുക.ഇവിടെ നിന്ന് ഞാൻ ഏകനായാണ് പോവുക. ഒരുതരത്തിൽ അത് നല്ലതാണ്. ഒറ്റയ്ക്ക് ചെയ്യുമ്പോൾ വിട്ടുവീഴ്ചകൾ വേണ്ടി വരില്ല. ഔട്ട്പുട്ട് നന്നായിരിക്കും എന്ന മേന്മയുമുണ്ട്". 
 
ആകാശവാണിയിൽ അവതരിപ്പിക്കപ്പെടുന്ന പരിപാടികളുടെ വിലമതിക്കാനാവാത്ത സ്ക്രിപ്റ്റ്, ശബ്ദ ലേഖനങ്ങൾ തുടങ്ങിയവ സംരക്ഷിക്കപ്പെടണം. അവയൊന്നും വേണ്ടവിധത്തിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല.
 
ആകാശവാണി പ്രക്ഷേപണങ്ങൾ പുസ്തകമാക്കിയ ചരിത്രം അപൂർവ്വമാണ്.മഹാത്മജി മരിച്ച ദിവസം ഇന്ത്യയിലെ വിവിധ നിലയങ്ങളിൽ പ്രക്ഷേപണം ചെയ്ത ഗാന്ധി പ്രഭാഷണങ്ങളുടെ സമാഹാരം പബ്ലിക്കേഷൻ ഡിവിഷൻ പുസ്തകമായി ഇറക്കിയത് മാത്രമാണ് ഇത്തരത്തിൽ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഏക പുസ്തകം.
 
അവസാന നിമിഷങ്ങളിൽ തട്ടിക്കൂട്ടുന്നതാണ് പല പ്രോഗ്രാമുകളെങ്കിലും അവ വൈയക്തികവും നൈസർഗികവുമായ പരിപാടികൾ തന്നെയാണ്. എണ്ണിയാൽ തീരാത്തത്ര പരിപാടികളുടെ ലൈവ് പ്രക്ഷേപണങ്ങൾ തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു.
 
ഓഫീസ് ചട്ടങ്ങളുടെ സാങ്കേതികത്വമാണ് ഡോക്യുമെന്റേഷന് വിഘാതമാകുന്നത്. പരിപാടികളെ സംബന്ധിച്ച് പുസ്തകം എഴുതാൻ പോയതിന് മെമ്മോ കിട്ടിയ അനുഭവമുണ്ട്. ഒരു പരിപാടി പ്രക്ഷേപണം ചെയ്തു കഴിഞ്ഞാൽ അത് ആകാശവാണിയുടെ സ്വത്താണ് എന്ന് കുറെ പേർ ചേർന്ന് തീരുമാനിക്കും. അങ്ങനെയല്ല ചിന്തിക്കേണ്ടത്. ആകാശവാണി പ്രക്ഷേപണം കഴിഞ്ഞാൽ പരിപാടി എവിടെയും രേഖപ്പെടുത്താതെ വിസ്മരിച്ചു പോവുകയാണ്. ആകാശവാണിയുടെ ആർക്കൈവ്സിലി രുന്നാലും ആരും അറിയില്ല, ആർക്കും അതുകൊണ്ടൊരു പ്രയോജനവുമില്ല. എന്നാൽ പുസ്തകമായി പ്രസിദ്ധീകരിച്ചാൽ അതൊരു അടയാളപ്പെടുത്തലാണ്. വരും തലമുറയ്ക്ക് പ്രയോജനപ്പെടുമെന്നത് കാണാൻ ചട്ടക്കൂടുകൾക്ക് സാധിക്കുന്നില്ല. നിയമത്തിന്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടി, ചുവപ്പു നാട കൊണ്ട് കെട്ടി, മെമ്മോ അടിച്ചു കൊടുത്ത് നിർവീര്യമാക്കിക്കളയും.ഇതിന് ശ്രമിച്ച ഒരു വ്യക്തിയെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റി. പരിപാടികളെ സംബന്ധിച്ച് ആകാശവാണി ക്കുള്ളത് ബ്രോഡ്കാസ്റ്റിംഗ് റൈറ്റ് (പ്രക്ഷേപണാനുമതി) മാത്രമാണ്. അതിന്റെ സ്ക്രിപ്റ്റ് റൈറ്റ് ആകാശവാണി വാങ്ങിക്കുന്നില്ല. മറ്റൊരു മാധ്യമത്തിൽ അത് പുന:പ്രക്ഷേപണം ചെയ്യരുത് എന്നേയുള്ളൂ.
 
മേലുദ്യോഗസ്ഥന്മാരുടെ അഹന്ത പലപ്പോഴും രസകരമായ മുഹൂർത്തങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് സാക്ഷിയാകാൻ കഴിഞ്ഞ കാര്യം ബിജു മാത്യു അനുസ്മരിച്ചു.വൈ.എം.സി.എ പ്രൊഡ്യൂസറെ ആദരിക്കാൻ തീരുമാനിച്ചു. കഷ്ടകാലത്തിന് അതിഥിയായി വിളിച്ചത് സ്റ്റേഷൻ ഡയറക്ടറെയാണ്. സംഘാടകർ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ വായിച്ചപ്പോൾ സ്റ്റേഷൻ ഡയറക്ടർ എഴുന്നേറ്റ് പറഞ്ഞു,"ഇതെല്ലാം ഞാൻ അവനു കൊടുത്ത ജോലികളാണ്. അത് ചെയ്തില്ലെങ്കിൽ ഞാൻ മെമ്മോ കൊടുക്കും. അതിന് അവർ ശമ്പളം വാങ്ങിച്ചിട്ടുണ്ട്, പുരസ്കാരം ഒന്നും കൊടുക്കേണ്ട കാര്യമില്ല".
ഇങ്ങനെയുള്ള മനോഭാവത്തോടുകൂടിയ ഉദ്യോഗസ്ഥർ ഉള്ളപ്പോൾ പല കാര്യങ്ങളും ഏറ്റെടുക്കാൻ ആളുകൾ മടിക്കും.
 
പ്രോഗ്രാം ചെയ്യുമ്പോൾ നൂതനമായ ആശയങ്ങൾക്ക് ഊന്നൽ കൊടുക്കും. കഴിയുന്നത്ര പേരെ പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. കൂടുതൽ ആളുകളുമായി ഇടപെട്ട് മികച്ച ഫലം ഉണ്ടാക്കാൻ പരമാവധി ശ്രമിക്കും. അതുകൊണ്ടുതന്നെ നന്നായി ആസ്വദിച്ച് ജോലി ചെയ്യാൻ കഴിഞ്ഞു."എന്റെ പരിപാടികൾക്ക് സതീഷ് ചന്ദ്രൻ, റാണാപ്രതാപ് എന്നിവരൊക്കെ നല്ല പ്രോത്സാഹനം നൽകിയിരുന്നു. സ്റ്റേഷൻ ഡയറക്ടർ വിമർശിച്ചാലും മുതിർന്ന സഹപ്രവർത്തകർ സംരക്ഷിക്കും". 
 
ജോലിക്കിടയിൽ ചെറിയ അബദ്ധങ്ങളും സംഭവിക്കാറുണ്ട്. അനലോഗിന്റെ കാലത്ത് സ്പൂൾ ടേപ്പിലാണ് റെക്കോർഡിങ് ചെയ്തിരുന്നത്. മുൻപ് റെക്കോർഡ് ചെയ്ത പരിപാടി ടേപ്പിൽ നിന്ന് മായ്ച്ചുകളഞ്ഞ് ബ്ലാങ്ക് ആക്കി വേണം പുതിയത് റെക്കോർഡ് ചെയ്യാൻ എന്നാണ് നിയമം. തിരക്കിൽ ചിലപ്പോൾ ഇറേസ് ചെയ്യാൻ മറന്നു പോകും. നേരത്തെ റെക്കോർഡ് ചെയ്തതിന്റെ ബാക്കി ടേപ്പിൽ കിടക്കുന്നത് അറിയാതെ പ്രക്ഷേപണം ചെയ്ത അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. 
 
ഒരിക്കൽ 'വയലും വീടും' പരിപാടിയുടെ ടേപ്പിൽ ചരമവാർത്ത റെക്കോർഡ് ചെയ്തു."അന്ന് ഞാനായിരുന്നു ഡ്യൂട്ടി ഓഫീസർ. ലോഗ് ബുക്കിൽ തെറ്റ് രേഖപ്പെടുത്തിയെങ്കിലും 24 മണിക്കൂറും പരിപാടി കേൾക്കുന്ന സ്റ്റേഷൻ ഡയറക്ടർ എം.കെ ശിവശങ്കരൻ സാർ അന്നത്തെ പരിപാടി കേൾക്കാത്തതിനാൽ രക്ഷപ്പെട്ടു".
 
അനൗൺസർമാർ തെറ്റു വരുത്തുമ്പോൾ സംരക്ഷിക്കേണ്ട ചുമതലയും ഡ്യൂട്ടി ഓഫീസർക്ക് വന്നു ചേരുന്ന വൈരുധ്യവും സംഭവിക്കാറുണ്ട് .റിട്ടയർ ചെയ്യാൻ ഒരാഴ്ച മാത്രം ഉള്ളപ്പോഴാണ്
അനന്തപുരി എഫ്. എമ്മിന് വേണ്ടി പരസ്യം പിടിക്കേണ്ട എന്ന് അറിയിപ്പ് കിട്ടുന്നത്.
പരസ്യം ഇല്ലാതെ വരുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന് തിരിച്ചറിഞ്ഞതിനാൽ റവന്യൂ നഷ്ടമാകുമെന്നറിയിച്ചു കത്തെഴുതി.എഫ്.എം ചാനലുകൾ നിർത്തുന്നത് മുകളിൽ നിന്നുള്ള തീരുമാന മാണ് .എങ്കിലും ചാനൽ ഇപ്പോഴും മുന്നോട്ടു പോകുന്നു. പരസ്യം ബുക്ക് ചെയ്യാനും അനുവദിച്ചിട്ടുണ്ട്. പരിപാടികൾ എല്ലാം ഒന്നാക്കിയെങ്കിലും പരസ്യങ്ങൾ വ്യത്യസ്തമാണ്.ക്രമാതീതമായി ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നത് ആകാശവാണിയുടെ നിലനിൽപ്പിന് ഭീഷണിയാണ് . 
 
ഒരു സംസ്ഥാനത്തിന് ഒരു നിലയം എന്ന നിലയിൽ തിരുവനന്തപുരത്തുള്ള ദൂരദർശൻ കേന്ദ്രം പോലെ ആകാശവാണിയെയും നിലനിർത്താനുള്ള ഉദ്ദേശ്യമാണോ എന്നറിയില്ല. കരാർ വ്യവസ്ഥയിൽ ആളെ എടുത്താലും അവരെ നിയന്ത്രിക്കാനും ആളുണ്ടാവണമെന്നത് മറ്റൊരു കാര്യം."പരമ്പരാഗത മാധ്യമങ്ങൾ എന്ന സംബോധന തന്നെ കാലഹരണപ്പെട്ടു. അവ ഇപ്പോൾ ലെഗസി മീഡിയ (പഴഞ്ചൻ മാധ്യമങ്ങൾ) എന്നാണ് അറിയപ്പെടുന്നത്. അച്ചടി മാധ്യമങ്ങൾ വായിക്കപ്പെടുന്നില്ല. റേഡിയോ പരിപാടികളിലും മാറ്റം വരണം. പുതിയ തലമുറയ്ക്ക് എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കണം.
 
റേഡിയോ മാധ്യമത്തിനുള്ള റീച്ച് വേറെ ഒരു മാധ്യമത്തിനും കിട്ടില്ല. എവിടെയും കൂടെ കൊണ്ടുപോകാം. ഉപയോഗിക്കാനുള്ള സൗകര്യം കൊണ്ടും ഇന്റിമേറ്റ് ആയി അനുഭവപ്പെടുന്നതിനാലും റേഡിയോ ശ്രോതാക്കൾ ഇപ്പോഴും നിരവധിയാണ് . അനിവാര്യമായ മാറ്റങ്ങൾ വരുത്തി അവശ്യം വേണ്ട ആളുകളെ വച്ച്‌ ജനങ്ങൾ ആവശ്യ പ്പെടുന്നത് കൊടുക്കാൻ കഴിയണം. പല ചാനലുകളും അങ്ങനെത്തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ജനം കേൾക്കാത്തത് കൊണ്ടല്ല, പ്രവർത്തനം നിർത്തുന്നത്. എ.എം ട്രാൻസ്മിറ്ററുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല". ടെക്നോളജി കാലഹരണപ്പെട്ടതിനാൽ സ്പെയർപാർട്ടുകൾ കിട്ടുന്നില്ല. അതുകൊണ്ട് എഫ്.എം മോഡിൽ പ്രവർത്തിക്കുന്ന ട്രാൻസ്മിറ്റർ ഉപയോഗപ്പെടുത്തി എ. എമ്മിലെ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു.
 
"സ്പെയർപാർട്സ് കിട്ടാത്തതിനാൽ ട്രാൻസ്മിറ്റർ തകരാർ പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ എഫ്. എം മോഡ് എ.എം ട്രാൻസ്മിറ്റർ ആക്കി മാറ്റുകയാണ് വേണ്ടത്. അല്ലാതെ ജനകീയമായ എഫ്.എം ട്രാൻസ്മിഷൻ നിർത്തി അതിലേക്ക് എ. എം മാറ്റുകയായിരുന്നില്ല വേണ്ടത്",ബിജു മാത്യു അഭിപ്രായപ്പെട്ടു.
 
പരമ്പരാഗത മാധ്യമങ്ങൾക്ക് പഴയ കാലത്തേക്ക് തിരിച്ചുപോകാൻ തീവ്രശ്രമം തന്നെ വേണ്ടിവരും.
ഇനി വരുന്നത് പോഡ്കാസ്റ്റിന്റെ കാലം. ഇപ്പോൾ ആളുകൾ കൂടുതൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. യാത്രയിൽ കൂടെപ്പോകാവുന്ന മാധ്യമം റേഡിയോ തന്നെയാണ്. ഇൻറർനെറ്റിന്റെ വരവ് റേഡിയോ പോഡ്കാസ്റ്റ് കൂടുതൽ പോപ്പുലർ ആകാൻ കാരണമായിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് , കാലോചിതമായ മാറ്റം വരുത്തിവേണം റേഡിയോ മുന്നോട്ടു പോകാൻ. 
 
ഓഡിയൻസ് റിസർച്ച് സർവ്വേകൾ ആവശ്യമാകുന്നത് പരസ്യക്കാർക്കാണ്. മാർക്കറ്റിംഗ് സർവ്വേ നടത്തി എവിടേയും പരിപാടിയുടെ ഉള്ളടക്കം തീരുമാനിക്കുന്നില്ല. മാർക്കറ്റിൽ പരസ്യം കിട്ടുമോ എന്ന് മാത്രമാണ് നോക്കുന്നത്.
 
പണ്ട് ശ്രോതാക്കളുടെ കത്തുകൾ കെട്ടുകണക്കിന് വരുമ്പോൾ മുറികളിലൊക്കെ കൂട്ടിയിട്ടിരുന്നു. കൊടൈക്കനാൽ നിലയത്തിൽ കത്തിടാൻ മാത്രമായി രണ്ട് മുറി ഉണ്ടായിരുന്നു. ഉള്ളടക്കത്തെ സ്വാധീനിച്ചിരുന്ന ഒരു വിഭാഗം ശ്രോതാക്കൾ ആകാശവാണിക്കുണ്ടായിരുന്നു. ശ്രോതാക്കൾ കത്തെഴുത്ത് നിർത്തി. മറുപടി കിട്ടാത്തതിനാൽ പ്രതികരണങ്ങൾ കുറഞ്ഞു.ശ്രോതാക്കളുടെ അഭിപ്രായങ്ങൾക്ക് ഇടം കൊടുത്തു ചെയ്ത പ്രഭാതഭേരി ഒരുപാടു പേരെ സ്വാധീനിച്ച ഒന്നായിരുന്നു. തുടർന്ന് പ്രഭാതഭേരി പ്ലസ് എന്ന പരിപാടിയും ചെയ്തു. "ശ്രോതാക്കളെ അത്രത്തോളം ഉൾക്കൊള്ളിച്ചിരുന്നു.
 
ആളുകൾക്ക് എന്താണ് വേണ്ടത് എന്ന് ലൈവിൽ ഇരിക്കുമ്പോൾ അറിയാൻ പറ്റും. താഴെത്തട്ടിൽ നടക്കുന്ന ഇക്കാര്യങ്ങൾ മുകളിലുള്ളവർ അറിയുന്നില്ല". ബിജു മാത്യു പറഞ്ഞു.
 
തിരുവനന്തപുരം ആർട്സ് കോളേജിലെ സാധാരണ വിദ്യാർത്ഥിയായിരുന്ന എൻ. വാസുദേവിന്റെ ജീവിതത്തിൽ വ്യക്തമായ മാറ്റം ഉണ്ടായത് തിരുവനന്തപുരത്ത് തിയേറ്ററുകളിൽ ഉച്ചപ്പടം തുടങ്ങുന്നതോടുകൂടിയാണ്. സിനിമകൾ ധാരാളമായി കണ്ടിരുന്നു. സമകാലിക വിഷയങ്ങൾ ചർച്ച ചെയ്തിരുന്ന, ഒരു സുഹൃദ് സംഘം അന്നവിടെ ഉണ്ടായിരുന്നു. സിവിൽ സർവീസ് മോഹം ഉള്ളിലുള്ളതിനാൽ പൊളിറ്റിക്സ് ഐച്ഛിക വിഷയമായി തെരെഞ്ഞെടുത്തു.സിവിൽ സർവീസ് പ്രീമിനറി കിട്ടിയതിനിടെയാണ് ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയി ജോലിയിൽ പ്രവേശിക്കുന്നത്. ആർ. ശ്രീകണ്ഠൻ നായർ, ടി. പി രാധാമണി,എം.ജി രാധാകൃഷ്ണൻ തുടങ്ങിയ പ്രഗത്ഭർ അന്ന് ആകാശവാണിയിൽ ഉണ്ടായിരുന്നു. നല്ല സൗഹൃദാന്തരീക്ഷത്തിലാണ് ജോലി ചെയ്തത്. സദാസമയവും പ്രശസ്തരും സംഗീതവും നിറഞ്ഞ, തിരക്കുപിടിച്ച അന്തരീക്ഷം,.
 
അന്ന് തിരുവനന്തപുരം നിലയത്തിലുണ്ടായിരുന്ന, പ്രശസ്ത പ്രക്ഷേപകനായിരുന്ന പി.സി സതീഷ് ചന്ദ്രൻ വലിയ പ്രോത്സാഹനം തന്നു."സതീഷ്ജി സ്പോർട്സിന്റെ ആളായിരുന്നു. സ്പോർട്സിന് അന്ന് വലിയ പ്രാമുഖ്യവും ഉണ്ടായിരുന്നു. സ്പോർട്സുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് മറ്റു പ്രോഗ്രാമുകളുടെ ചുമതല കൊടുക്കരുത് എന്നൊരു നിർദ്ദേശം തന്നെ ഇന്ദിരാഗാന്ധിയുടെ കാലത്ത് ആകാശവാണിയിൽ ഉണ്ടായിരുന്നു".സതീഷ് ചന്ദ്രന്റെ ശബ്ദനിലവാരം മികച്ചതായിരുന്നു.
'കായിക ലോകം ' പരിപാടിക്ക് വേണ്ടി റെക്കോർഡ് ചെയ്യുമ്പോൾ റെക്കോർഡിങ് നീഡിൽ ഉയർന്ന തോത് സൂചിപ്പിക്കും.
 
എഴുത്തിലെ താത്പര്യം വളർത്തുന്നതിൽ സതീഷ് ചന്ദ്രന്റെ പ്രേരണയുണ്ടായിരുന്നു. പ്രോഗ്രാം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അനലോഗില് ടേപ്പിലെ മിക്സിങ്ങും ഡബ്ബിങ്ങും ബുദ്ധിമുട്ടായിരുന്നു. യൂണിറ്റ് നാലെണ്ണം മാത്രമായിരുന്നതിനാൽ സ്റ്റുഡിയോ കിട്ടാനും പ്രയാസം.തിരുവനന്തപുരത്ത്10 മിനിറ്റിൽ താഴെയുള്ള ധാരാളം പരിപാടികൾ ഉണ്ടായിരുന്നു.
 
നിലയത്തിന്റെ ഐശ്വര്യം സംഗീതമായിരുന്നു. വയലിനിൽ ബി. ശശികുമാർ, വായ്പാട്ടിന് നെയ്യാറ്റിൻകര വാസുദേവൻ, കെ.പി ഉദയഭാനു , എം.ജി രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് തുടങ്ങിയവർ.
മഹിളാലയം ചേച്ചി ബി.സരസ്വതി അമ്മയും അന്നവിടെയുണ്ട്. ചെറുപ്പക്കാരായ ഞങ്ങളോട് എല്ലാവർക്കും വാത്സല്യമായിരുന്നു.
 
ആരോഗ്യ സംരക്ഷണം, സാക്ഷരത തുടങ്ങി വികസനനോൻമുഖ പ്രവർത്തനത്തിന്റെ പല മേഖലകളിലും ആകാശവാണിയുടെ സംഭാവന വലുതാണ്."സരസ്വതി ചേച്ചി ആവശ്യപ്പെട്ടതനുസരിച്ച് യൂണിസെഫുമായി ചേർന്ന് ആകാശവാണി ചെയ്ത മാതൃത്വത്തെക്കുറിച്ചുള്ള പരിപാടിയിലാണ് ആദ്യമായി ശബ്ദം കൊടുത്തത്".
 
ക്രിക്കറ്റ് കളിക്കുമായിരുന്നെങ്കിലും സ്പോർട്സിനെ ഗൗരവമായി കണ്ടിരുന്നില്ല. സ്പോർട്സ് കൈകാര്യം ചെയ്തിരുന്നത് .രവീന്ദ്രൻ ചെന്നിലോടായിരുന്നു. കായികാവലോകനത്തിന്റെ സ്ക്രിറ്റ് എഴുതാൻ  സതീഷ്ജി പറഞ്ഞ തനുസരിച്ച് മത്സര ഇനങ്ങളെപ്പറ്റി വലിയ ധാരണയൊന്നും ഇല്ലെങ്കിലും കോട്ടയത്ത് നടന്ന ദേശീയ ജിംനാസ്റ്റിക്സ് മത്സരത്തിന്റെ റിപ്പോർട്ട് തയ്യാറാക്കി.ഡൽഹിയിലേക്ക് ക്യാപ്സൂൾ അയക്കണം. പ്രാദേശിക തലത്തിലും വാർത്ത കൊടുക്കണം.
 
സുദീർഘമായി എഴുതി. അനൗൺസർ അശോക് കുമാർ നീണ്ട സ്ക്രിപ്റ്റ് - എഡിറ്റ് ചെയ്യാൻ പറഞ്ഞു.
യുവവാണിയിൽ പ്രവർത്തിക്കുമ്പോൾ സഞ്ചരിക്കുന്ന മൈക്രോ ഫോണുമായി ക്യാമ്പസുകളിൽ പോയി ക്വിസ് പരിപാടികളും ചർച്ചകളും നടത്തി. 
 
ക്യാമ്പസുമായി ജൈവിക ബന്ധം തന്നെ ഉണ്ടായി. ആകാശവാണിയിലെ മുപ്പത്തിഅഞ്ചുവർഷത്തെ ജോലി ആഘോഷമായിട്ടാണ് തോന്നിയിട്ടുള്ളത്.ഡ്യൂട്ടി റൂം റിസപ്ഷൻ പോലെയാണ്. പരിപാടി അവതരിപ്പിച്ചവർക്കുള്ള ചെക്കുകൾ കൊടുക്കുന്നതും കോൺട്രാക്ട് ഒപ്പിടീക്കുന്നതും ജോലിയുടെ ഭാഗമാണ്. അനൗൺസ്മെൻറ് രജിസ്റ്റർ നോക്കുക, റേഡിയോ കേൾക്കുക , കമന്റ് എഴുതുക തുടങ്ങി മറ്റുജോലികളുമുണ്ട്.
 
ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവ് എന്നതിൽ നിന്ന് മാറി പ്രോഗ്രാമുകൾ കൈകാര്യം ചെയ്തു.രാജേശ്വരി  മോഹൻ മീനാക്ഷി, രാജീവ് കുമാർ, രാജകുമാരി വേണു, അങ്ങനെ നിരവധി പേർ അന്നവിടെയുണ്ട് . രാജീവ് കുമാർ ആകാശവാണിക്ക് വലിയ സംഭാവനകൾ ചെയ്ത വ്യക്തിയാണ്.ഗ്ലാസ്ഗോ, ഡൽഹി കോമൺവെൽത്ത് ഗെയിംസ് കവർ ചെയ്യാൻ സാധിച്ചു.
 
ആകാശവാണിയിൽ സ്പോർട്സിന് പ്രാമുഖ്യം കൊടുക്കുന്നുണ്ടെങ്കിലുംസ്പെഷലൈസേഷന് ഇടമില്ല. ഒരു സൗകര്യങ്ങളും ഇല്ലാത്തസ്ഥലങ്ങളിൽ പോയി വാർത്തകൾ തയ്യാറാക്കുകയും അയക്കുകയും വേണം. പത്രങ്ങൾക്ക് റിപ്പോർട്ടും ഫോട്ടോയും മതി, എന്നാൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളുടെ ശബ്ദസ ന്ദേശങ്ങളില്ലാതെ ആകാശവാണിക്ക് റിപ്പോർട്ട് അയക്കാൻ പറ്റില്ല. കളി കഴിയുന്നതുവരെ ആകാശവാ ണി റിപ്പോർട്ടർ കാത്തുനിൽക്കണം. ഇന്ത്യക്കാരൻ കളി ജയിച്ചാലും തോറ്റാലും റിപ്പോർട്ട് അയയ്ക്കണം. അതിന് പ്രൊഡക്ഷൻ സെൻററിൽ ചെല്ലണം. അപരിചിത ഭാഷ സംസാരിക്കുന്ന അപരിചിതരായ മനുഷ്യരുമായി ഇടപെട്ടുകൊണ്ട് വേണം ജോലി ചെയ്യാൻ.
 
ദേശീയ ഗെയിംസിൽ 45 ഇനം മത്സരങ്ങൾ ഉണ്ട്. കളി നിയമങ്ങൾ മനസ്സിലാക്കണം.സാമൂഹികമായി ഇംപാക്ട് ഉണ്ടാക്കിയ വാർത്തകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എയ്ഡ്സ് ബാധിച്ച കുട്ടികളുടെ വാർത്ത റെഡ് റിബൺ അവാർഡ് നേടിത്തന്നു. വാർത്ത കേട്ട് സർക്കാർ കുട്ടികളുടെ പഠനം ഏറ്റെടുത്തു. ആകാശവാണി പ്രക്ഷേപകർ,ദൂരദർശനും , സ്വകാര്യ ചാനൽ പരിപാടികൾക്കും ശബ്ദം കൊടുക്കു ന്നതിന് അക്കാലത്ത് വിലക്കുണ്ടായിരുന്നില്ല.
 
ഏഷ്യാനെറ്റിലെ 'കണ്ണാടി'ക്കായി ശബ്ദം കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് ടി.എൻ ഗോപകുമാറാണ്.
ഏഷ്യാനെറ്റിന്റെ തുടക്കകാലമായിരുന്നു . നീലൻ,സക്കറിയ,ബി.ആർ.പി  ഭാസ്കർ, പി.ഭാസ്കരൻ, ശശികുമാർ എന്നിവരായിരുന്നു നേതൃനിരയിൽ.'കണ്ണാടി'ക്ക് മാത്രമേ ശബ്ദം പോകാവൂ എന്ന് ടി.എൻ.ജി നിർബന്ധം പിടിച്ചിരുന്നെങ്കിലും ചിന്ത രവിയുടെ 'എന്റെ കേരളം' പരിപാടിക്കും ശബ്ദം നൽകി.
'കണ്ണാടി'ക്ക് 10 വർഷം ശബ്ദം നൽകി. 1999 ലെ ടെലിവിഷൻ കമന്റേറ്റർക്കുള്ള സംസ്ഥാന അവാർഡ് 'കണ്ണാടി'ക്ക് ശബ്ദം നൽകിയതിന് ലഭിച്ചു .ഒരിക്കൽ ശബ്ദം പോയി റെക്കോർഡിങ്ങിന് എത്താനാവി ല്ലെന്ന് അറിയിച്ചെങ്കിലും ടി.എൻ.ജി സമ്മതിച്ചില്ല.
 
പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ എം. ആർ രാജന്റെ 'ഉത്സവങ്ങളുടെ താഴ് വര' എന്ന ഡോക്യുമെൻററിയ്ക്ക് ശബ്ദം കൊടുത്തു. സി.എസ് വെങ്കിടേഷ് ആണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. 

പാലക്കാട് നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ കമന്ററി പറഞ്ഞ വാസുദേവ് മലയാളത്തിൽ ക്രിക്കറ്റ് കമന്ററി പറഞ്ഞ ആദ്യത്തെ അവതാരകനായി.പിന്നീട് സ്പോർട്സ് കമൻററിയിൽ മികവ് തെളിയിക്കാൻ കഴിഞ്ഞു.
 
പ്രമുഖരായ ഡോക്ടർമാരുടെ 10 മിനിറ്റ് സംഭാഷണമാണ് ഏറെ ജനകീയമായ 'പ്രകാശധാര'യിൽ  അവതരിപ്പിച്ചത്. ഈ ഫാമിലി വെൽഫെയർപരിപാടിയുടെ സ്ക്രിപ്റ്റ് പോലും സൂക്ഷിച്ചു വെച്ചിട്ടില്ല. ബി.ബി.സി നാടകങ്ങൾ വരെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കു മ്പോൾ പ്രഗത്ഭരുടെ വിലമതിക്കാനാകാത്ത സ്ക്രിപ്റ്റുകൾ പലതും തിരിച്ചെടുക്കാൻ പറ്റാത്ത വിധം നഷ്ടപ്പെട്ടു കഴിഞ്ഞു.ആകാശവാണി സ്ക്രിപ്റ്റ് റൈറ്റ് വാങ്ങി വയ്ക്കാത്തതാണ് പ്രശ്നം.മറ്റു  മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യാതിരിക്കാൻ ബ്രോഡ്കാസ്റ്റിംഗ് റൈറ്റ് മാത്രമാണ് വാങ്ങി സൂക്ഷിക്കുന്നത്.
 
അബദ്ധങ്ങൾ ധാരാളം സംഭവിച്ചിട്ടുണ്ട്. ഒരു പരിപാടിക്ക് മുൻപ് നിജാം പാക്കിന്റെ സ്പോട്ട് (പരസ്യം)കൊടുക്കാൻ വിട്ടു പോയി.'സ്പോട്ട് പോയില്ല എന്നുള്ളതിന് എന്താണ് തെളിവ്? എന്നായി ഡ്യൂട്ടി നോക്കിയിരുന്ന രാജീവ്. ലോഗ് ചെയ്തുവച്ചിരിക്കുന്നത് കൊണ്ട്, 'പോകാതിരിക്കുന്നത് എങ്ങനെ'യെന്നാണ്. പോകാതിരിക്കാൻ ഒരു കാരണവുമില്ല എന്നാണ് അദ്ദേഹത്തിന്റെ ന്യായം. ചിലരെയൊക്കെ സഹായിക്കാൻ ഇത്തരം സാഹചര്യങ്ങളിൽ ഇടപെടേണ്ടി വന്നിട്ടുണ്ട്.
റേഡിയോ ഏറെ മാറേണ്ടതുണ്ട് . സ്റ്റാഫ്‌ റിക്രൂട്ട്മെന്റ് തീരെ കുറവാണ് ആകാശവാണിയിൽ. പുതിയ ആളുകൾ പ്രക്ഷേപണ രംഗത്ത് എത്തുന്നില്ല.  

ആകാശവാണിയുടെ മുകളിൽ നിന്നുള്ള ഉത്തരവുകളോ മാനേജ്മെൻറ് തീരുമാനങ്ങളോ കൃത്യമായി അറിയാറില്ല.1995ൽ നടന്ന കർണാടകയുടെ രഞ്ജി ചാമ്പ്യൻസിന്റെ പരിശീലന മത്സരങ്ങളിൽ ഒന്ന് കൊച്ചിയിൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരുന്നു.കേരളത്തിൽ ഏത് മത്സരം നടന്നാലും കമന്ററി കൊടുക്കും. രാവിലെ 8 മണി. കളിക്കാരും സ്പോർട്സ് റിപ്പോർട്ടർമാരും വന്നിട്ടുണ്ട്. ഇ.എസ്.പി.എൻ പ്രതിനിധിയായ ഒരു സ്ത്രീ പറഞ്ഞു, അവർക്കാണ് റിപ്പോർട്ടിങിനും ഷൂട്ടിങ്ങിനും ഉള്ള എക്സ്ക്ലൂസീവ് റൈറ്റ്. നിങ്ങൾക്ക് ഇത് എടുക്കാൻ പറ്റില്ല.കളിയുടെ വാമപ്പ് മാത്രം എടുക്കാം. കളിയെടുക്കാൻ പറ്റില്ല
.ആറ് ക്യാമറമാൻമാർ പ്രൊഡ്യൂസർ തുടങ്ങി അവരുടെ ടീമിൽ എട്ടു പേരുണ്ടായിരുന്നു.ഇങ്ങനെ ഒരു സംഭവം
അന്ന് കേരളത്തിലെ മാധ്യമങ്ങൾക്കറിയില്ല . ഇ.എസ്.പി.എൻ കളി പൂർണ്ണമായും കവർ
ചെയ്യുകയായിരുന്നു.
 
ആകാശവാണിയിൽ മുൻ കാലത്തെ അത്രയും അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുണ്ടോ എന്ന് ആലോചിക്കണം. സ്വകാര്യ റേഡിയോയിൽ ആകെ നാലുപേർ മാത്രമാണ് ഉള്ളത്. 24 മണിക്കൂറും പ്രക്ഷേപണം നടക്കുന്നുണ്ട്. മാനേജ്മെൻറ് നിലപാട് മാറ്റിയാൽ പരസ്യവും കിട്ടും.വികസനാത്മകമായ ഒരു മേഖല ആകാശവാണിക്കിപ്പോഴും ഉണ്ട്. 
 
ആകാശവാണി പരിപാടികൾ ആരിലേക്കാണ് എത്തുന്നത്, ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന് അറിയണം.കാഴ്ചയില്ലാത്ത, ശയ്യാവലംബികളായ ആളുകൾ ആയിരിക്കാം ഒരുപക്ഷേ പഴയ ഗാനങ്ങൾ കേൾക്കാനുള്ളത്.അവരുടെ താൽപ്പര്യം, രുചി അറിയണം. ആകാശവാണിക്ക് ഇത്രയും ജീവനക്കാരും ഇൻഫ്രാസ്ട്രക്ചറും ആവശ്യമുണ്ടോ എന്നാലോചിക്കണം. സ്ക്രിപ്റ്റ് എഴുതി പ്രോഗ്രാം ചെയ്യുന്നവർ തന്നെ സാങ്കേതിക കാര്യങ്ങൾ നിർവഹിക്കേണ്ടി വരുന്ന അവസ്ഥ മാറണം. പരിപാടിയുടെ പേരുകളിൽ പോലും മാറ്റം ആവശ്യമുണ്ട്.തിരുവനന്തപുരം നിലയത്തിലെ 'മഹിളാലയം' എന്ന പരിപാടിയുടെപേര് തികച്ചും സ്ത്രീവിരുദ്ധമാണ്. കാലാനുസൃതമായി മാറ്റണം.അവതരണ രീതിയിലും വേണം പരിഷ്കാരം.കേൾക്കുന്നവരുടെ പ്രായം മാനിക്കണം.
 
ആകാശവാണിയുടെ വലിയ സമ്പത്ത് ആർക്കേവ്സ് ആണ്.എത്രയോ നാടകങ്ങൾ,സംഗീത കച്ചേരികൾ, പഴയ ചലച്ചിത്ര ഗാനങ്ങൾ. വിലപിടിപ്പുള്ള ഈ ശേഖരങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെടണം.1950ലെ ബി.ബി.സി പ്രോഗ്രാം ഇപ്പോഴും ഇൻറർനെറ്റിൽ ലഭ്യമാണ്.
ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്ത് ആവശ്യക്കാർക്ക് വിൽക്കാവുന്ന തരത്തിലാക്കണം.
യൂട്യൂബ് ചാനൽ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുക മാത്രം മതി. 
 
ഇത്തരം മാറ്റം വന്നില്ലെങ്കിൽ റേഡിയോ നിലനിൽക്കും, പക്ഷേ ആകാശവാണി നിലനിൽക്കില്ല.
ഹെഡ് ഫോണിൽ ചെവിയിലിരുന്ന് പറയുന്നതുപോലെ ഇൻറർനെറ്റ് റേഡിയോ നന്നായി കേൾക്കുമ്പോൾ പൊട്ടലും ചീറ്റലും ഉള്ള ആകാശവാണി ആരു കേൾക്കും എന്ന് ആലോചിക്കണം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം.അനന്തപത്മനാഭൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി, ജയറാം എന്നിവർ അഭിനയിച്ച ഒരു നാടകം പറഞ്ഞ സമയത്ത് പ്രക്ഷേപണം ചെയ്തില്ല.
പിറ്റേദിവസം 11 മണിക്കാണ് അനന്തപുരി എഫ്.എം നാടകം അവതരിപ്പിച്ചത്. ഇത്തരം പോരായ്മകൾ ആവർത്തിക്കുന്നത് വലിയ പോരായ്മയാണ്. 
 
കൃഷിപാഠം പരിപാടിയിൽ പറയുന്നതിനേക്കാൾ അറിവ് ഇന്നത്തെ കർഷകനുണ്ട്.കാർഷിക വാർത്തകൾ നേരിട്ട് കർഷകന് ലഭ്യമാകുന്ന സംവിധാനങ്ങളും ലഭ്യമാണ്.കേൾവിയുടെ പഴയ സംസ്കാരം മാറ്റുകയാണ് വേണ്ടത്.ഇപ്പോഴുള്ള പാരഫെർണേലിയയുടെ ആവശ്യമില്ല. വലിയ കെട്ടിടത്തിന്റെ ഒരു മുറി. ഒരൊറ്റ സ്റ്റുഡിയോ മാത്രം മതിയാകും റേഡിയോ പ്രവർത്തിക്കാൻ.
ആകാശവാണിയും മറ്റു മുഖ്യധാര മാധ്യമങ്ങളും ചെയ്യുന്ന പരിപാടികൾ കമ്മ്യൂണിറ്റി റേഡിയോ
24 x7 സമയംപരിമിതമായ സൗകര്യങ്ങളോടെചെയ്യുന്നുണ്ട്‌. ട്രാൻസ്മിറ്ററിന്റെ പവർ കുറവാണെന്ന വ്യത്യാസം മാത്രമാണുള്ളത്. ആകാശവാണി കുറേക്കാലം ഡി.ആര്.എം ടെക്നോളജിയുടെ പിറകെ പോയി. എല്ലാവരും ഡിജിറ്റൽ റേഡിയോയിലേക്കും അതിനപ്പുറമുള്ള വിഷ്വൽ റേഡിയോയിലേക്കും മാറിക്കഴിഞ്ഞു.
ഇൻറർനെറ്റിൽ,ഓൾ ഇന്ത്യ റേഡിയോ ആപ്പിന് 'ന്യൂസ് ഓൺ എയർ 'എന്നാണ് പേര്.ആകാശവാണിയുടെ ആപ്പ് ആണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.
സാങ്കേതികവിദ്യ അടിമുടി മാറുന്നു. നിർമ്മിത ബുദ്ധി വികസിക്കുമ്പോഴുള്ള ഭീഷണികൾ നിലനിൽക്കുന്നുണ്ട്.ജന താൽപര്യം പരിഗണിച്ചുകൊണ്ടുള്ളമാറ്റം അനിവാര്യമാണ്.
ആകാശവാണിയുടെ തലപ്പത്ത് മണ്ഡി ഹൗസിൽ ഇരിക്കുന്നത് ഇതിന്റെ എബിസിഡി അറിയാത്ത രാഷ്ട്രീയക്കാരാണ് എന്നതാണ് പുതിയ പ്രശ്നം.സ്ഥാപിത താല്പര്യമുള്ള രാഷ്ട്രീയ നിയമനങ്ങളാണ് നടക്കുന്നത്.
 
നല്ല ആത്മശക്തിയുള്ള വ്യക്തികൾ സമരം ചെയ്ത് നേടിയതാണ് പ്രസാദ് ഭാരതി.
ഹിന്ദി പ്രക്ഷേപണം മാത്രം മതി, പ്രാദേശിക ഭാഷകൾ വേണ്ട എന്ന തീരുമാനം കുറച്ചു കാലം മുൻപ് കേട്ടിരുന്നു. പണ്ട്ഉദ്യോഗസ്ഥരിൽ നിന്നൊരാളായിരുന്നു ഡയറക്ടർ ജനറൽ പോസ്റ്റിലേക്ക് എത്തുക.
പരിപാടി എങ്ങനെ നന്നായിപ്രൊഡ്യൂസ് ചെയ്യാം എന്നതാണ് പ്രധാന പരിഗണനാവിഷയം.
ഗ്രൗണ്ട് റിയാലിറ്റി അറിയാൻ താഴെ തട്ടിലുള്ളവരോട് ചോദിക്കുന്ന രീതി ഇല്ലാതെയായി.
ഓഡിഷൻ പ്രോസസ് എന്തുകൊണ്ട് ലൈവ് ആക്കിക്കൂടാ എന്ന്ഐ.ടി ബിരുദധാരിയായ
ഒരു എ.ഡി.ജി ചോദിച്ചു. റേഡിയോ പ്രക്ഷേപണവുമായി കാര്യമായി ബന്ധമുള്ള ആളായിരുന്നില്ല.
ജനത്തിന് എന്താണ് ആവശ്യം എന്ന് പറയാൻ സാധിക്കുന്ന താഴെത്തട്ടിലുള്ളവരുടെ ശബ്ദം ഇവർ കേൾക്കുന്നില്ല.
 
ഓഡിയൻസ് റിസർച്ച് സർവ്വേകളുടെ കാര്യം കഷ്ടമാണ്. മറ്റു മാധ്യമങ്ങളിൽ വായനക്കാരുടെ മനസ്സ് അറിയാൻ സാധിക്കുന്നുണ്ട്.ടെലിവിഷൻ ചാനലുകളിൽ റേറ്റിംഗ് ഉണ്ട്. റേഡിയോയ്ക്ക് റേറ്റിംഗ് സംവിധാനമില്ല. പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ പേർ കേൾക്കുന്ന പരിപാടി ഏതെന്ന് റേഡിയോ പരസ്യ ഏജൻസികൾ പറയും.
 
ടോപ് മാനേജ്മെന്റിന് മാത്രമാണ് കാര്യങ്ങളെക്കുറിച്ച് ധാരണയുള്ളത്. വരാൻ പോകുന്നത് എന്തെന്ന്
കാത്തിരുന്ന് കാണാമെന്നേ പറയാൻ കഴിയൂ.ആകാശവാണിയുടെ യൂട്യൂബിൽ പരിപാടികൾ വീണ്ടും കേൾക്കാൻ അവസരം ഉണ്ടാക്കണം.ആകാശവാണി നിലയത്തിൽ റേഡിയോ തുറക്കുമ്പോൾ പാട്ട് കേൾക്കാൻ പറ്റുന്ന രീതി ഉണ്ടാകണം. രാത്രി 10 മണിക്ക് കടയടയ്ക്കുന്ന രീതിയാണ്.മുമ്പ് നാടകവും സംഗീതവും ആസൂത്രണം ചെയ്യുമ്പോൾ ആകാശവാണിക്ക്‌ എതിരാളികൾ ഇല്ല.1990 നു ശേഷം കടുത്ത മത്സരമുണ്ട്.
പ്രൈവറ്റ് എഫ്.എം റേഡിയോ സ്റ്റേഷൻ തിരുവനന്തപുരത്തു തുടങ്ങിയപ്പോൾ  അതുവരെയുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായ പരിപാടികളാണ് അനന്തപുരി എഫ്.എം അവതരിപ്പിച്ചത്.
 
അരമണിക്കൂർ റേഡിയോ നാടകം പ്രൊഡ്യൂസ് ചെയ്യാൻ 15000 രൂപയോളം ചെലവുണ്ട്. രാവിലെ നാടകം എയറിൽ പോയിക്കഴിഞ്ഞാൽ പിന്നീട് ചവറ്റുകുട്ടയിലേക്കാണ് പോകുന്നത്.
ഒരിക്കൽ പ്രക്ഷേപണം ചെയ്ത പരിപാടികൾ ആവർത്തിച്ചു കൊടുക്കുക
വിദേശത്ത് സാധാരണമാണ്.
 
വിദഗ്ധരെ വലിയ തുക നൽകി സ്റ്റുഡിയോയിൽ കൊണ്ടുവന്ന്‌ റെക്കോർഡ് ചെയ്യുന്ന പരിപാടികൾ പലപ്പോഴും അധികം പേർ കേൾക്കാതെ പോകുന്നു.ആകാശവാണിയിൽ തന്നെ പുന:പ്രക്ഷേപണം നടത്തുന്നതിന് അവസരം ഉണ്ടാകണം.
 
പ്രകാശ ധാര പോലെ സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന പരിപാടികൾ പോലും ആർക്കൈവ് ചെയ്യുന്നില്ല. സൂക്ഷിക്കാൻ ഇപ്പോൾ ടേപ്പ് വേണ്ട. യൂട്യൂബിൽ അപ് ലോഡ് ചെയ്താൽ മതി.
രാവിലെ മുതൽ ആകാശവാണിയിൽ വൈവിധ്യപൂർണ്ണമായ പരിപാടികളാണ് . ഭാഷാ പണ്ഡിതന്മാർ,വിവിധ മേഖലയിൽ പ്രശസ്തരായവർ തുടങ്ങി സാധാരണക്കാർ വരെ അവതരിപ്പിക്കുന്ന പരിപാടികൾക്ക് പിന്നിൽ വലിയ അദ്ധ്വാനമുണ്ട്. പുറത്ത് പോയി ശബ്ദലേഖനം ചെയ്തുകൊണ്ടുവരുന്ന പരിപാടികൾ തയ്യാറാക്കാൻ ചിലപ്പോൾ അരമണിക്കൂർ സമയം മാത്രമാണ് കിട്ടുന്നത്.
പ്രമുഖ സംഗീതജ്ഞരുടെ നിരവധി കച്ചേരികൾ റെക്കോർഡ് ചെയ്തത് ശബ്ദ ശേഖരത്തിലുണ്ട്.ഇവയെല്ലാം ശരിയായി ഡോക്യുമെന്റ് ചെയ്ത്, യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ ആകാശവാണിയുടെ ബ്രാൻഡ് പ്രശോഭിക്കും. വിവിധ കാലഘട്ടങ്ങളിലെ ശബ്ദലേഖനങ്ങൾ ഇനം തിരിച്ചു വച്ചിട്ടുണ്ട് . അഞ്ച് മിനിറ്റ് ശബ്ദലേഖനത്തിന് 15,000 രൂപ വരെ നൽകി വാങ്ങാൻ ആളുണ്ട്. അത്ര വില കൊടുത്തു വാങ്ങേണ്ട അക്ഷയഖനിയാണ് ആകാശവാണിയുടെ സൂക്ഷിപ്പിലുള്ളത്.
പി.പത്മരാജൻ മരിച്ച ദിവസം അദ്ദേഹത്തിൻ്റെ ശബ്ദം പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞു. കേരളത്തിലെ നവോത്ഥാന നായകരുടെയും സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ശബ്ദങ്ങൾ ശേഖരത്തിൽ ഉണ്ട്. ഇതാണ് ആകാശവാണിയുടെ സ്വത്ത്.
അവിടെ മാത്രമാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്ര രേഖകൾ ഇനി ലഭ്യമാകാനിടയുള്ളത്.
പി.കേശവദേവിന്റെ അഭിമുഖത്തിൽ തന്നെ ആകാശവാണിയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.
 
ചെമ്പൈ വൈദ്യനാഥ ഭാഗവതർ അടക്കമുള്ള പ്രമുഖ സംഗീതജ്ഞർ, പ്രശസ്ത കഥകളി കലാകാരന്മാർ, സാഹിത്യ നായകർ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ ശബ്ദലേഖനങ്ങൾ ആകാശവാണിക്ക് മാത്രം സ്വന്തം.
 
1980തിന് മുൻപുള്ള സിനിമ ഗാനങ്ങൾ പോലും മറ്റാരുടേയും കയ്യിൽ ഉണ്ടാകാനിടയില്ല.
രാവിലെ പ്രക്ഷേപണം ചെയ്തിരുന്ന 'തേൻ തുള്ളികൾ' പരിപാടി, തിരക്കിട്ട ജീവിതത്തിലേക്ക് ഇറങ്ങും മുൻപ് അല്പം ധ്യാനാത്മകമായ സദ്ചിന്ത പങ്കുവയ്ക്കുക ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതെല്ലാം ആകാശവാണി ശേഖരത്തിൽ ഉണ്ട്‌, എൻ. വാസുദേവ് പറഞ്ഞു.
 
ബിജു മാത്യുവും എൻ.വാസുദേവും പങ്കെടുത്ത ക്ലബ്ബ് ഹൗസ് പരിപാടിയുടെ ശബ്ദലേഖനം 'മീഡിയ വേവ്സ്' ചാനലിൽ: Link :https://youtu.be/qcbpApo-zgg?si=Q3c-n4RJhc15P57L
*റിപ്പോർട്ട് തയ്യാറാക്കിയത് കെ. ഹേമലത.
 

No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (2) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍