'
എന്റെ ആകാശവാണിക്കാലം' (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2023 ഡിസംബർ 23)
പരമ്പരയിൽ അതിഥികളായെത്തിയത് എൻ.കെ കലാവതിയും ( മുൻ പ്രോഗ്രാം
എക്സിക്യൂട്ടീവ്, ആകാശവാണി, കോഴിക്കാട്) അരുവിക്കര വിജയകുമാറും (മുൻ
പ്രോഗ്രാം എക്സിക്യൂട്ടീവ്, ആകാശവാണി, തിരുവനന്തപുരം).
കോഴിക്കോട് പെരുവയൽ സ്വദേശിനിയായ കലാവതിയുടെ അച്ഛൻ ജ്യോതിഷിയായിരുന്നു. ഘോരശാസ്ത്രം, സംസ്കൃതത്തിലും മലയാളത്തിലുമുള്ള ശ്ലോകങ്ങൾ തുടങ്ങിയവ അച്ഛൻ ചൊല്ലുമ്പോൾ പിന്നിലിരുന്ന് കേൾക്കുമായിരുന്നു. പഠിക്കുമ്പോൾ,എല്ലാം ഉറക്കെ വായിക്കാൻ പറയുമായിരുന്നു. അങ്ങനെ, പ്രാദേശിക ഉച്ചാരണത്തിന്റെ സ്വാധീനമില്ലാതെ, നല്ല അക്ഷരസ്ഫുടതയുണ്ടായി.
സ്ക്കൂൾ അദ്ധ്യാപികയാകണമെന്നായിരുന്നു ആഗ്രഹം. ഡിഗ്രി കഴിഞ്ഞ് കുട്ടികളെ ട്യൂഷൻ പഠിപ്പിക്കുന്ന കാലത്താണ് ആകാശവാണി കോഴിക്കാട് നിലയത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത്. "നിലയത്തിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്ന നോവലിസ്റ്റ് വിനയനെ പരിചയമുണ്ടായിരുന്നു. അദ്ദേഹമാണ് അപേക്ഷിക്കാൻ പറഞ്ഞത്.അതിന്റെ പേപ്പർ കൊണ്ടുത്തന്നത് പിന്നീട് സിനിമാസംവിധായകനായിത്തീർന്ന മകൻ വിനുവായിരുന്നു".
രണ്ടു പേരാണ് അന്ന് നിയമിക്കപ്പെട്ടത്. കോന്നിയൂർ വിജയകുമാറായിരുന്നു ഒപ്പമുണ്ടായിരുന്നത്.1979 സെപ്തംബർ ഒന്നിന് ആകാശവാണിയിൽ ചേർന്നു. 1980 ജനവരിയിൽ അച്ഛൻ മരിച്ചത് വലിയ ഷോക്കായി."ശമ്പളം കിട്ടുന്ന സമയത്തൊക്കെ ഞാൻ അച്ഛനെ ഓർത്തിരുന്നു".
അന്ന് കോന്നിയൂർ ആർ നരേന്ദ്രനാഥായിരുന്നു സ്റ്റേഷൻ ഡയറക്ടർ. വിദ്യാഭ്യാസ പരിപാടിയിലായിരുന്നു തുടക്കം. അതിന്റെ ചുമതല, പിന്നീട് സ്റ്റേഷൻ ഡയക്റായ എ.പി മെഹ്റലിക്കായിരുന്നു. അസിസ്റ്റന്റ് എഡിറ്ററായി അബ്ദുള്ള നൻമണ്ടയുമുണ്ടായിരുന്നു. വയോജനങ്ങൾക്കായുള്ള വഴിവിളക്ക് പരിപാടിയിൽ ചിത്രീകരണങ്ങൾക്ക് ശബ്ദം നൽകി. പിന്നീട് ഓഡിഷൻ പാസായി , ചില റേഡിയോ നാടകങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
കെ.എ കൊടുങ്ങല്ലൂർ, എൻ.എൻ കക്കാട്, പി.പി ശ്രീധരനുണ്ണി, ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ അടക്കമുള്ള മഹാരഥൻമാർ അന്ന് നിലയത്തിലുണ്ട്."കൊടുങ്ങല്ലൂർ ആരോടുമങ്ങനെ മിണ്ടില്ല. അയച്ചുകിട്ടുന്ന നാടകങ്ങൾ മുഴുവൻ വായിച്ച്, തിരുത്തലുകൾ വരുത്തും. ഞങ്ങളെ കാണുമ്പോൾ ചിരിക്കുക മാത്രം ചെയ്യും. കക്കാടിന്റെ 'സഫലമീയാത്ര' ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തത് ഓർമയുണ്ട്".
സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥനായിരുന്ന ജി. സുധാകരനുമായുള്ള വിവാഹത്തെ തുടർന്ന്, തിരുവനന്തപുരം നിലയത്തിലേക്ക് സ്ഥലംമാറ്റം വാങ്ങി."വലിയ ആശങ്കയോടെയാണ് പോയത്. ജാതി സ്പിരിറ്റുള്ളവരുടെ കേന്ദ്രമെന്നാണ് കേട്ടിരുന്നത്.പക്ഷേ, ആ ആശങ്കയ്ക്ക് അടിസ്ഥാനമില്ലായിരുന്നു". ജോയ്സ് ജേക്കബ്ബ്, ഡോളി തോമസ്, ബേബൻ കൈമാപ്പറമ്പൻ ,രവീന്ദ്രൻ ചെന്നിലോട്, അരുവിക്കര വിജയകുമാർ തുടങ്ങിയ സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച സന്തോഷകരമായ കാലമായിരുന്നു അത്.
പ്രോഗ്രാം എക്സിട്ടീവ് ഡോ.വിജയരാഘവന്റെ വിഭാഗത്തിൽ സുഭാഷിതം, പ്രഭാഷണം തുടങ്ങിയ പരിപാടികളുടെ പ്രൊഡക്ഷൻ അസിസ്റ്റന്റായി." സ്ക്രിപ്റ്റുകൾ മുഴുവൻ അദ്ദേഹം വായിച്ചു നോക്കി , എഡിറ്റ് ചെയ്യുമായിരുന്നു. അക്ഷരശുദ്ധിയിലും ശ്രദ്ധിച്ചിരുന്നു. അങ്ങനെ,നല്ല കുറേ പാഠങ്ങൾ പഠിച്ചു".
പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടിയപ്പോൾ നിയമിക്കപ്പെട്ടത് തൃശൂർ നിലയത്തിൽ . അവിടെ വയലും വീടും, തൊഴിലാളി മണ്ഡലം പരിപാടികളുടെ ചുമതല വഹിച്ചു. പിന്നീട് കൊച്ചി എഫ്.എം നിലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്.
2012 ൽ കോഴിക്കോട് നിലയത്തിൽ നിന്നാണ് വിരമിച്ചത്. കെ.രാജൻ സ്റ്റേഷൻ ഡയറക്ടറായിരിക്കെ, തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് സ്ത്രീകൾക്കായി ആരംഭിച്ച പ്രത്യേക പരിപാടിക്ക് കുടുംബവേദി എന്ന് പേരിട്ടു. ഈ പരിപാടിയാണ് എൻ.കെ കലാവതിക്ക് തന്റെ പ്രക്ഷേപണ ജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകിയത്. സ്ത്രീജീവിതത്തിന്റെ എല്ലാ മേഖലകളക്കുറിച്ചുമുള്ള പരിപാടികൾ അതിൽ ഉൾപ്പെടുത്തിയിരുന്നു. പാടാൻ കഴിവുള്ള സ്ത്രീകൾക്കായി തുടങ്ങിയ പരിപാടിയുടെ അവതാരക സംഗീതജ്ഞയായ ഗീതാദേവി വാസുദേവനായിരുന്നു.
സ്ത്രീകൾക്കായി വിനോദ പരിപാടികൾ പുതിയ കാലത്തും ആവശ്യമാണന്ന് എൻ.കെ കലാവതി പറഞ്ഞു." മന:സമ്മർദ്ദം കുറയ്ക്കാൻ മദ്യത്തെയും മയക്കുമരുന്നിനെയുമൊന്നും ആശ്രയിക്കാത്തവരാണ് സ്ത്രീകൾ".
സ്ത്രീകൾക്ക് കുടുംബത്തിലുള്ള ചുമതലകൾ വലുതാണ്. അച്ഛനമമാർക്ക് പത്തു മക്കളെ വരെ പോറ്റാൻ കഴിയും. പക്ഷേ,പത്തു മക്കൾ ചേർന്നാലും ഒരു അച്ഛനെയും അമ്മയെയും പോറ്റാൻ കഴിയില്ലെന്ന ചൊല്ല് അവർ ഓർമ്മപ്പെടുത്തി. വീട്ടിൽ തീൻ മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിച്ച് കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. പക്ഷേ, അർദ്ധരാത്രിയിലെപ്പൊഴോ കയറിവരുന്ന ആൺമക്കൾക്കായി അമ്മമാർ കാത്തിരിക്കുന്ന കാലം കഴിഞ്ഞു. കുടുംബത്തിലെ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും ഊന്നൽ നൽകുന്ന പരിപാടികൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും എൻ.കെ കലാവതി പറഞ്ഞു. കുട്ടികളുടെ അഭിരുചികൾ ചോദിച്ചറിഞ്ഞ് അവർക്കായുള്ള പരിപാടികൾ കൂടുതൽ പ്രക്ഷേപണം ചെയ്യേണ്ടതുണ്ട്.
തിരുവനന്തപുരത്തിനടുത്ത അരുവിക്കര ഗ്രാമത്തിലെ വായനശാലയിൽ പുസ്തകങ്ങൾ വായിക്കാൻ പോയപ്പോഴാണ് റേഡിയോയുമായി പരിചയത്തിലായതെന്ന് അരുവിക്കര വിജയകുമാർ ഓർത്തു. അവിടെ ഒരു റേഡിയോ കിയോസ്ക്കുണ്ടായിരുന്നു. വൈകീട്ട് അതിലൂടെയുള്ള ചലച്ചിത്ര ഗാനങ്ങളും വാർത്തകളും ആകാംക്ഷയോടെ കേട്ടു നിന്നു. വളരെക്കാലം കഴിഞ്ഞാണ് വീട്ടിൽ റേഡിയോ വാങ്ങിയത്. വലിയ ഒരു പെട്ടി റേഡിയോ .അത് മുറിയിൽ വച്ച് , സ്ഥിരമായി കേട്ടുതുടങ്ങി. ആകാശവാണിയുടെ മുന്നിലൂടെ പോകുമ്പോൾ കൗതുകപൂർവ്വം ഉള്ളിലേക്ക് നോക്കുമായിരുന്നു.
എം.എ പാസായി നിൽക്കുന്ന സമയത്ത് തിരുവനന്തരം നിലയത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ്മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ് ,നിയമനം കിട്ടി. ഒപ്പം, ജോയ്സ് ജേക്കബുമുണ്ടായിരുന്നു. 1981 മുതൽ 37 വർഷം നീണ്ടു നിന്നു , ആകാശവാണി ജീവിതം .
സ്പൂൾ ടേപ്പിൽ പരിപാടികൾ ശബ്ദലേഖനം ചെയ്ത്, എഡിറ്റ് ചെയ്ത്, പ്രക്ഷേപണത്തിന് തയ്യാറാക്കുകയായിരുന്നു ജോലി."അന്ന് പരിശീലന സൗകര്യമൊന്നുമില്ല. ആദ്യം പതർച്ചയുണ്ടായെങ്കിലും ക്രമേണ എല്ലാം പഠിച്ചെടുത്തു".
പ്രഗത്ഭരുടെ ഒരു വൻനിര തന്നെ അന്ന് അവിടെ ഉണ്ടായിരുന്നു. കെ.പത്മനാഭൻ നായർ, ടി.എൻ ഗ്രോപിനാഥൻ നായർ, നാഗവള്ളി, കെ.ജി സേതുനാഥ്, പി.പത്മരാജൻ, എം.ജി രാധാകൃഷ്ണൻ , ശാന്ത പി നായർ, കെ.ജി ദേവകിയമ്മ, ടി.പി രാധാമണി, ശ്യാമളാലയം കൃഷ്ണൻ നായർ.....
പ്രശസ്ത കഥാപ്രസംഗ കലാകാരനായ ജോസഫ് കൈമാപ്പറമ്പൻ ചുമതല വഹിച്ചിരുന്ന റേഡിയോ ഗ്രാമരഗം പരിപാടിയുടെ ശബ്ദലേഖനത്തിനായി അദ്ദേഹത്തോടൊപ്പവും ഒറ്റയ്ക്കും കേരളം മുഴുവൻ സഞ്ചരിച്ചു. ഓരോ ഗ്രാമത്തിലും സ്ഥാപനങ്ങളിലും റെക്കാർഡിങ്ങിനെത്തുന്ന ദിവസവും സമയവും അറിയിച്ച് അവർക്ക് കത്തോ ടെലിഗ്രാമോ അയയ്ക്കും.വലിയ റെക്കാർഡറും ടേപ്പുകളുമായാണ് യാത്ര. ഒറ്റയ്ക്കാണങ്കിൽ മിക്കപ്പോഴും ബസിലാണ് പോവുക." ഇടുക്കിയിലെ വിദൂരസ്ഥമായ ആദിവാസി കോളനികളിലെത്തി മടങ്ങുമ്പോൾ ദിവസങ്ങളെടുക്കും. റേഡിയോയുടെ മഹത്വമെന്താണന്ന് മനസിലായത് ആ യാത്രകളിലാന്ന്. ജനങ്ങൾ ആകാശവാണിക്കാരെ സ്വീകരിക്കാൻ എല്ലായിടത്തും കാത്തുനിൽക്കുമായിരുന്നു. അവർ കപ്പ പുഴുങ്ങിയതും മറ്റും തരും. റെക്കാർഡിങ്ങ് കഴിഞ്ഞ് ബസിൽ കയറ്റിവിടും".
എൻ.എസ്. ഐസക്ക് നാടകത്തിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവായപ്പോൾ റേഡിയോ നാടകങ്ങൾ ചെയ്തു തുടങ്ങി." വളരെ വിഷമം പിടിച്ച ജോലിയാണത്. പലയാവർത്തി എടുക്കുമ്പോൾ ദൈർഘ്യം കൂടും. അത് കുറയ്ക്കാൻ ടേപ്പ് വെട്ടിക്കളയും. അതിനായി പോക്കറ്റിൽ എപ്പോഴും ഒരു കത്രികയും സലോടേപ്പുമുണ്ടായിരുന്നു" . നാടകത്തിൽ ചേർക്കാൻ വിവിധ ശബ്ദങ്ങൾ വേണം. അതിനായി മൃഗശാലയിലും കാടുകളിലും മറ്റും പോയിട്ടുണ്ട്. അങ്ങനെ ഉണ്ടാക്കിയ വലിയൊരു ശബ്ദശേഖരം നൂറിലധികം ടേപ്പുകളിലായി കൈയിലുണ്ടായിരുന്നു. ഇത്തരം ധാരാളം ടേപ്പുകളുമായാണ് നാടകം തയ്യാറാക്കുന്നത് ." പക്ഷേ , വളരെ രസകരമായിരുന്നു അത്. നാടകം കേട്ട് നൂറ്കണക്കിന് ശ്രോതാക്കൾ എഴുത്തുപെട്ടിയിലേക്ക് കത്തുകൾ അയയ്ക്കുമായിരുന്നു".
അഖില കേരള റേഡിയോ നാടകോത്സവത്തിലുൾപ്പെടെ ധാരാളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.ചലച്ചിത്ര ശബ്ദരേഖകളും തയ്യാറാക്കിയിട്ടുണ്ട്. അതിനായി ഒരു ഷോ ബുക്ക് ചെയ്യും. സിനിമയുടെ പെട്ടിയുമായി നിർമ്മാക്കൾ വരും. സിനിമ കളിക്കുമ്പോൾ , ഓഡിയോ മുഴുവൻ റെക്കാർഡറിൽ ശബ്ദലേഖനം ചെയ്യും. സാങ്കേതിക സഹായത്തിന് എഞ്ചിനിയറിങ്ങ് വിഭാഗത്തിൽ നിന്ന് രണ്ടു - മൂന്നാളും ഉണ്ടാകും. മറ്റ് കാണികളാരുമുണ്ടാവില്ല." അടുത്ത് റിലീസ് ചെയ്ത സിനിമകൾ നിർമ്മാതാക്കൾ തരില്ല. കുറച്ച് പഴതിന്റെ ശബ്ദരേഖകളാണ് തയ്യാറാക്കുന്നത്. ഒരു മണിക്കൂറിൽ താഴെ സമയം. ചിലപ്പോൾ ഇടയ്ക്ക് ആഖ്യാനങ്ങളും വേണ്ടിവരും".
2003-ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടിയപ്പോൾ നാഗർകോവിലിലാണ് നിയമിച്ചത്. നാലുവർഷം അവിടെ പ്രവർത്തിച്ചു. കിസാൻവാണി പരിപാടികളുടെ ചുമതലയാണ് വഹിച്ചത്. തമിഴ് അറിയാവുന്നവർ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം നിലയത്തിൽ തിരിച്ചത്തിയപ്പോൾ നാടൻ പാട്ടിന്റെ ചുമതലയാണ് കിട്ടിയത്. നൂറ് കണക്കിന് നാടൻ കലാകാരരുടെ കൃത്യമായ വിലാസമോ ഫോൺ നമ്പറോ നിലയത്തിലുണ്ടായി രുന്നില്ല. അവരെ കത്തയച്ച് വരുത്തി, വിവരങ്ങളെല്ലാം പുതുക്കി. പാവപ്പെട്ടവരാണ് നാടൻ കലകൾ അവതരിപ്പിക്കാൻ വരുന്നവരിൽ ഭൂരിപക്ഷ പേരും."ആഹാരം വല്ലതും കഴിച്ചോ എന്ന് ആദ്യം ചോദിക്കും. ഇല്ലെങ്കിൽ ,ആകാശവാണി കാന്റീനിൽ പോയി കഴിച്ചോളൂ എന്ന് പറഞ്ഞ് അയയ്ക്കുമായിരുന്നു. അതിന്റെ കാശ് ഞാൻ തന്നെ കൊടുത്തിരുന്നു". ചിലരൊകെ വീട്ടിലുണ്ടാക്കിയ വിഭവങ്ങളുമായാകും വരുക. അത് എല്ലാവരും ചേർന്ന് കഴിക്കും.
അന്നൊക്കെ റെക്കാർഡിങ്ങ് വലിയ ഉത്സവമായിരുന്നുവെന്ന് അരുവിക്കര വിജയ കുമാർ ഓർത്തു.കലാകാരരുമായി വ്യക്തിബന്ധങ്ങൾ സ്ഥാപിച്ചു."പ്രോഗ്രാമിന്റെ ചുമതല വഹിക്കുന്നവർ റെക്കാർഡിങ്ങിന് വരുന്നവരോട് സംസാരിക്കുകയും സ്റ്റുഡിയോയിൽ പോവുകയും വേണം".
ഇന്ന് കാർഷിക പരിപാടികൾക്ക് പോലും കർഷകരെ അങ്ങോട്ട് പോയി ശബ്ദലേഖനം ചെയ്യുന്നത് കുറഞ്ഞു. ഫോണിലൂടെ ശബ്ദലേഖനം ചെയ്യാം. അവരുമായി ആത്മബന്ധം നഷ്ടമായിവരുന്നത് ഖേദകരമാണ്.
രണ്ടു വർഷം കൊച്ചി എഫ്.എംൽ പ്രവർത്തിച്ചത് അവിസ്മരണീയമായ അനുഭവമാണ്. അവിടെയും കിസാൻവാണി പരിപാടിയുടെ ചുമതല വഹിച്ചു. സഹായികളായി അവതാരകരുടെ ഒരു സംഘം ഒപ്പ മുണ്ടായിരുന്നു ഉൾപ്രദേശങ്ങളിൽ വരെ പോയി കർഷകരുടെ ശബ്ദലേഖനങ്ങളെടുത്തു. അവരുടെ മേൽവിലാസം ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കി.
2014 ൽ തിരുവനന്തപുരം നിലയത്തിൽ മടങ്ങിയെത്തിയപ്പോൾ നാടകത്തിന്റെയും , നേർവഴി തുടങ്ങിയ പരിപാടികളുടെയും ചുമതലയാണ് വഹിച്ചത്. ആയിരത്തിലധികം വരുന്ന നാടക കലാകാരരുടെ വിവരങ്ങൾ പുതുക്കി കമ്പ്യൂട്ടറിൽ ഉൾപ്പെടുത്താനായത് ചാരിതാർത്ഥ്യം ഉണ്ടാക്കി.
1987, 89,90, 2016 വർഷങ്ങളിൽ ആകാശവാണി ദേശീയ പുരസ്കാരങ്ങൾ കിട്ടി. 1987 ൽ കുടും:ബ ക്ഷേമ പരിപാടിക്കായിരുന്നു ആദ്യ സമ്മാനം. പി.ജെ ജോസഫ് , എസ്.ചന്ദ്രൻ തുടങ്ങിയവരടങ്ങിയ ടീമായിരുന്നു ആ പരിപാടി തയ്യാറാക്കിയത്." എല്ലാ വർഷവും ഞാൻ പുരസ്കാരത്തിന് ഒരു പരിപാടി അയയ്ക്കുമായിരുന്നു".
റേഡിയോയുടെ ഭാവിയിലുള്ള ആശങ്ക അരുവിക്കര വിജയകുമാറും പങ്കുവച്ചു.
ചർച്ചയിൽ അജിത അരവിന്ദ്, മൊയ്തീൻ കുഞ്ഞ് തൃക്കാക്കര എന്നിവർ പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/Mb-fZFEDrWU?si=bcZS1_va6Dh9asOR
No comments:
Post a Comment