ദ ഹിന്ദുവിൻ്റെ സീനിയർ അസിസ്റ്റൻ്റ് എഡിറ്ററായി 2012ൽ വിരമിച്ച മുതിർന്ന പത്രപ്രവർത്തകയായ പ്രേമ മന്മഥൻ ക്ളബ് ഹൗസ് മീഡിയ റൂമിൽ(27.4.2024) പ്രത്യേക അതിഥിയായി എത്തി.
ലീലാ മേനൊനും പ്രേമ മന്മഥനും
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിയായ പ്രേമയ്ക്ക് പത്രപ്രവർത്തനവുമായി ഒരു രക്തബന്ധമുണ്ട്.അമ്മയുടെ അച്ഛനായ പള്ളിപ്പുറം വി.നാരായണ പിള്ള മലയാള മനോരമയുടെ ലീഡർ റൈറ്ററായിരുന്നു. അത് അമ്മ കെ.ഭവാനിയമ്മ പറഞ്ഞുള്ള അറിവ് മാത്രം. എൻ.എസ്.എസിൻ്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്നു മുത്തച്ഛൻ.എന്നും കോട്ടയത്തേക്ക് കാൽനടയായി പോയിവന്നിരുന്ന അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ അമ്മ പറയുമായിരുന്നു.കെ.സി മാമൻ മാപ്പിളയൊക്കെ വീടിൻ്റെ വരാന്തയിലിരുന്ന് സംസാരിക്കുന്നത് അവർ കണ്ടിട്ടുണ്ട്.
മലയയിലെ റബർ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന അച്ഛൻ എസ്.പി മേനോൻ കുടുംബസമേതം അവിടെയായിരുന്നു താമസിച്ചിരുന്നത്.ഏഴാം ക്ളാസുവരെ പ്രേമ പഠിച്ചത് മലയയിൽ.നാടുമായുള്ള ബന്ധം നിലനിർത്താൻ, അമ്മ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു. കപ്പലിൽ ഹാർമോണിയം വരുത്തി,പാട്ടും നൃത്തവും പഠിപ്പിച്ചു.അവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്ട്രൈയിറ്റ് ടൈംസ് പത്രവും ഇന്ത്യ മൂവി ന്യൂസ് എന്ന പ്രസിദ്ധീകരണവും വരുത്തിയിരുന്നു. ദ ഹിന്ദു വായിച്ചുതുടങ്ങിയത് അക്കാലത്താണ് .അന്ന് ടാബ്ളോയിഡ് രൂപത്തിലുള്ള പതിപ്പ് ആഴ്ചതോറും അവിടെ എത്തിയിരുന്നു.റീഡേഴ്സ് ഡൈജസ്റ്റും വായിച്ചുതുടങ്ങി.
എട്ടാം ക്ളാസു മുതൽ പഠനം കേരളത്തിലായിരുന്നു.മലയാളം നന്നായി പഠിക്കാൻ വേണ്ടിയാണ് നാട്ടിൽ ചേർത്തത്- കണ്ണൂരിലെ ആംഗ്ളോ ഇന്ത്യൻ ഹൈസ്കൂളിൽ.പ്രീ-യൂണിവേഴ്സിറ്റി കോയമ്പത്തൂരിൽ.തിരുവനന്തപുരം ആൾ സെയിൻ്സ് കോളെജിൽ നിന്ന് ബി .എ ഇംഗ്ളീഷ് പാസായ ശേഷം ഭാരതീയ വിദ്യാഭവനിൽ ജേണലിസം കോഴ്സിനു ചേർന്നു. “വിയറ്റ്നാം യുദ്ധം റിപ്പോർട്ട് ചെയ്ത ഒരു പത്രപ്രവർത്തകൻ്റെ അനുഭവങ്ങൾ റീഡേഴ്സ് ഡൈജസ്റ്റിൽ വായിച്ചത് പത്രപ്രവർത്തകയാ കണമെന്നുള്ള ആഗ്രഹം ശക്തിപ്പെടുത്തി. മുത്തച്ഛനെക്കുറിച്ച് കേട്ട് കഥകൾ കുട്ടിക്കാലം മുതലേ മനസിലുണ്ടായിരുന്നു”.
പിൽക്കാലത്ത് സിനിമാരംഗത്ത് പ്രശസ്തരായിത്തീർന്ന രണ്ടു പേർ സഹപാഠികളായിരുന്നു-ബാലചന്ദ്ര മേനോനും വേണു നാഗവള്ളിയും. “ഇണങ്ങിയും പിണങ്ങിയും ബാലചന്ദ്ര മേനോനുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്’’.സതീർത്ഥ്യരിലൊരാളായ മോഹൻരാജ് ശിവാനന്ദ് പിന്നീട് റീഡേഴ്സ് ഡൈജസ്റ്റിൻ്റെ ഇന്ത്യ എഡിറ്ററായി.രണ്ടു പെൺകുട്ടികളും കൂടെയുണ്ടായിരുന്നു-ഫിലിപ്പ് എം.പ്രസാദിൻ്റെ ഭാര്യയായിത്തീർന്ന ഏലിയാമ്മ,ബംഗളുരു ക്രിസ്ത്യൻ അക്യൂമിനിക്കൽ സെൻ്ററിൻ്റെ ഡയറക്ടറായി വിരമിച്ച സൂസി നെല്ലിത്താനം.
പ്രഗൽഭ പത്രപ്രവർത്തകനായ കെ.സി ജോണും ആർ.രാധാകൃഷ്ണനുമായിരുന്നു അദ്ധ്യാപകരിൽ പ്രമുഖർ. “രാധാകൃഷ്ണൻ സാറായിരുന്നു ഞങ്ങളുടെ മെൻ്റർ”.ജേണലിസം സായാഹ്ന കോഴ്സായിരുന്നതിനാൽ, യൂണിവേഴ്സിറ്റി കോളേജിൽ എം.എയ്ക്കും ചേർന്നു.ബഥനി ഹോസ്റ്റലിലാണ് താമസം.അടിയന്തിരാവസ്ഥാക്കാലം.അവിടെ വരുത്തിയിരുന്ന ദ ഇന്ത്യൻ എക്സ്പ്രസ് പത്രം വായിക്കാൻ പിടിയും വലിയുമായിരുന്നു.
1976ൽ എം.എ പാസായി നാട്ടിലേക്ക് മടങ്ങി. “അച്ഛൻ സാധനം പൊതിഞ്ഞുകൊണ്ടുവന്ന ഇന്ത്യൻ എക്സ്പ്രസ് പത്രം നോക്കിയപ്പോൾ, അതിൽ ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിക്കുന്നത് കണ്ട് അപേക്ഷിച്ചു. അന്ന് തിരുവനന്തപുരത്ത് സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന എസ്.കെ അനന്തരാമനായിരുന്നു നിയമനത്തിൻ്റെ ചുമതല. അദ്ദേഹത്തെ കാണാൻ അറിയിപ്പ് കിട്ടി.ആദ്യം ഒരു ടെസ്റ്റെഴുതിച്ചു;തുടർന്ന് രണ്ട് റിപ്പോർട്ടുകളും.പോസ്റ്റ് വിമനെക്കുറിച്ചുള്ളതായിരുന്നു ആദ്യത്തെ റിപ്പോർട്ട്.അത് എഴുതി നൽകിയപ്പോൾ തലസ്ഥാനത്ത് നടന്നുവരുന്ന ഒരു പ്രദർശനത്തിൻ്റെ റിപ്പോർട്ട് എഴുതാൻ അയച്ചു.അവിടെ എല്ലാം കൊണ്ടുനടന്നു കാണിച്ച ഒരു പയ്യനെ പരിചയപ്പെട്ടു-പിൽക്കാലത്ത് പ്രശസ്തനായിത്തീർന്ന സംവിധായകൻ പ്രിയദർശൻ.
വരും നാളുകളിൽ ഏഴു റിപ്പോർട്ടുകൾ എഴുതി അയക്കണം എന്ന് അനന്തരാമൻ നിർദ്ദേശിച്ചു.മത സൗഹാർദ്ദത്തിൻ്റെ പ്രതീകമായ ചങ്ങനാശ്ശേരിയിലെ ചന്ദനക്കുട മഹോൽസവത്തെക്കുറിച്ചുള്ള തായിരുന്നു ആദ്യ റിപ്പോർട്ട്. അത് പ്രസിദ്ധീകരിക്കപ്പെട്ടു. ജേണലിസം കോഴ്സിൻ്റെ ഭാഗമായി തിരുവനന്തപുരം ചെങ്കൽചൂള ചേരിയെക്കുറിച്ചായിരുന്നു പഠനറിപ്പോർട്ട് തയ്യാറാക്കിയിരുന്നത്.അതിനെ ആസ്പദമാക്കി ഒരു സ്റ്റോറി എഴുതി.ഒപ്പം വന്ന മോഹൻ രാജ് ശിവാനന്ദൻ എടുത്ത ഫോട്ടോകളും കൈവശമുണ്ടായിരുന്നത് അയച്ചു.അതും പത്രത്തിൽ വന്നു.അതിനു കിട്ടിയ മറുപടി ഇതായിരുന്നു;for a student,your story is good.
-അത് അയച്ചത് അന്നത്തെ റസിഡൻ്റ് എഡിറ്റർ കെ.ശിവറാമായിരുന്നു (1973 ലാണ് കൊച്ചി എഡിഷൻ ആരംഭിച്ചത്). വിധുബാലയുടെ അച്ഛൻ കെ.ഭാഗ്യനാഥിൻ്റെ സഹോദരനായിരുന്നു ശിവറാം.അദ്ദേഹത്തിൻ്റെ ഭാര്യ അമ്മിണി ശിവറാം ഡെസ്കിലെ സ്വതന്ത്ര പത്രപ്രവർത്തകയായിരുന്നു . കേരളത്തിലെ ഇംഗ്ളീഷ് ദിനപത്രങ്ങളിലെ ആദ്യ വനിതാ ഫ്രീലാൻസർ. മൂവാറ്റുപുഴയിൽ ജനിച്ച അമ്മിണി ബോംബെയിൽ പോയി സ്വന്തം പ്രയത്നത്താലാണ് പത്രപ്രവർത്തകയായത്. “വനിതാ പത്രപ്രവർത്തകരിലെ ധിഷണാശാലിയായിരുന്നു,അവർ.'My town,my people’ എന്നൊരു പുസ്തകം അവർ എഴുതിയിട്ടുണ്ട്.
ഏഴു റിപ്പോർട്ടുകളും അയച്ച ശേഷം,1977ൽ പ്രേമ കൊച്ചി ഡെസ്കിൽ നിയമിക്കപ്പെട്ടു. ഫോർട്ട് കൊച്ചി കൽവത്തിയിലെ ആസ്പിൻവാൾ ബിൽഡിങ്ങിലാണ് അന്നത്തെ ഓഫീസ്(ഇപ്പോൾ ബിനാലെയുടെ വേദി).അവിടെയെത്തി ഏതാനും മാസത്തിനകം കെ.ശിവറാമും അമ്മിണി ശിവറാമും സ്ഥലം മാറിപ്പോയി.പകരം, സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന എസ്.കെ അനന്തരാമൻ റസിഡൻ്റ് എഡിറ്ററായി. “അദ്ദേഹം വലിയ ഡിസിപ്ളിനേറിയനായിരുന്നു.മദ്യപാനവും പുകവലിയുമൊക്കെ അദ്ദേഹം വന്നതോടെ ഡെസ്കിനു പുറത്തായി”.എ.പി വിശ്വനാഥനായിരുന്നു യൂണിറ്റ് മാനേജർ. “സാധാരണ മാനേജറായിരുന്നില്ല,അദ്ദേഹം. പത്രപ്രവർത്തകനായ അദ്ദേഹത്തിനു മാനേജ്മെൻ്റും എഡിറ്റോറിയലും വഴങ്ങുമായിരുന്നു”.
നീലകകണ്ഠായിരുന്നു ആദ്യം ന്യൂസ് എഡിറ്റർ.പിന്നെ, തോമസ് ,എ.ഗോപിനാഥ് . പി.ജെ മാത്യു, സർവദമനൻ,മാധവൻകുട്ടി, പി.അനന്തകൃഷ്ണപിള്ള ,സെബാസ്റ്റ്യൻ പോൾ,വിജയകുമാർ തുടങ്ങിയവർ ഡെസ്കിലുണ്ടായിരുന്നു. അന്ന് അക്ഷരങ്ങൾ മെറ്റലിൽ വാർത്തെടുക്കുന്ന ലൈനോടൈപ്പ്, മോണോ ടൈപ്പ് സംവിധാനമാണുണ്ടായിരുന്നത്. ഓഫ്സെറ്റിലേക്കും പുതിയ സംവിധാനത്തിലേക്കും മാറിയത് 1989 ഏപ്രിൽ 14ന് കലൂരിലേക്ക് ഓഫീസ് മാറ്റിയതിന് ശേഷമാണ് .അപ്പോഴേക്കും എം.കെ ദാസ് റസിഡറ്റ് എഡിറ്ററായി വന്നു.
കുറേക്കാലം ഡെസ്കിലും ബ്യൂറോയിലും മറ്റൊരു സ്ത്രീയുമുണ്ടായിരുന്നില്ല.പിന്നെ ഗീത റിപ്പോർട്ടിങ്ങിലും
,റെബേക്ക കോശി,ശ്രീലതമേനോൻ എന്നിവർ ഡസ്കിലും എത്തി.ഗീത കുറച്ചുകാലം മാത്രമേ ഉണ്ടായിരു ന്നുള്ളൂ.പിന്നീട് അവരെക്കുറിച്ച് ഒന്നും അറിയില്ല.ഡൽഹിയിൽ നിന്ന് റിപ്പോർട്ടറായി ഇതിനിടയിൽ ലീല മേനോൻ എത്തി.ആദ്യം കൊച്ചിയിലും പിന്നീട് ദീർഘകാലം കോട്ടയത്തും അവർ റിപ്പോർട്ടറായി-കേരള ത്തിലെ മാദ്ധ്യമരംഗത്തെ ആദ്യ വനിതാറിപ്പോർട്ടർ.“ലീലച്ചേച്ചിയുമായി വളരെയടുത്ത ബന്ധമുണ്ടായി രുന്നു. ആദ്യം ഫോർട്ട് കൊച്ചി ഓഫീസിലായിരുന്നു.പിന്നെ കോട്ടയത്ത് . അക്കാലത്ത് അത്ര ബന്ധമി ല്ലായിരുന്നു.അർബുദത്തെ അതിജീവിച്ച് അവർ തിരിച്ചു വന്നപ്പോൾ,കലൂരെ ഓഫീസിൽ ഒന്നിച്ചായി രുന്നു.അന്നാണ് ഏറെ അടുത്തത്.”നിലമ്പൂരിലെ അരുവക്കോട്ടെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് ലീലാ മേനോൻ എഴുതിയ ,ഏറെ ദേശീയ ശ്രദ്ധ ലഭിച്ച റിപ്പോർട്ടുകളിൽ സ്റ്റാഫ് ഫോട്ടോഗ്രാഫർ ജീവൻ ജോസിനും വലിയ പങ്കുണ്ട്. പ്രാഥമിക വിവരങ്ങൾ അദ്ദേഹമായിരുന്നു മിക്കപ്പോഴും നൽകിയിരുന്നത്.
കുട്ടികൾക്കായുള്ള പ്രതിവാര പംക്തിയായ 'കിഡ്സ് കോർണ്ണർ' ആരംഭിച്ചപ്പോൾ അതിൻ്റെ ചുമതല പ്രേമയ്ക്ക് കിട്ടി. ആ കോളം ഒൻപത് വർഷം തുടർന്നു.അതിൽ ‘ഗ്രാൻഡ്മ’ എന്ന പേരിൽ എല്ലാ ആഴ്ചയും എഴുതി.‘എണ്ണയൊക്കെ തേച്ച്, ഞങ്ങളുടെ ഗ്രാൻഡ്മായെപ്പോലെയിരിക്കുമോ? എന്നൊക്കെ ചോദിച്ച് കുട്ടികൾ കത്തുകളയക്കുമായിരുന്നു.അവരുടെ രചനകൾ ആ പേജിൽ കൊടുത്തിരുന്നു.അവരിൽ ചിലരും തൂലികാനാമത്തിലാണ് എഴുതിയിരുന്നത്.ദശാബ്ദങ്ങൾക്കിപ്പുറം അവരിലൊരാളെ ഫേസ്ബുക്കി ലൂടെ കണ്ടുകിട്ടി .’അരുണ’ എന്ന പേരിൽ എഴുതിയിരുന്നത് തൻ്റെ അനുജത്തിയായിരുന്നുവെന്ന് ഒരു ഫേസ്ബുക്ക് സുഹൃത്ത് വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സന്തോഷം വലുത്.
ചലച്ചിത്ര വിശേഷങ്ങളുള്ള ഫിലിം പേജ്,സാംസ്കാരിക വാർത്തകൾക്കായി ആർട്ട്സ് ആൻ്റ് കൾച്ചർ,ഫീച്ചറുകൾക്കായി ഫ്രൈഡേ ഫീച്ചേഴ്സ് , കാമ്പസ് എന്നീ പേജുകളുടേയും ചുമതല കിട്ടി.
അക്കാലത്ത് മുൻ നിര താരങ്ങളൊഴികെയുള്ളവർ ഓഫീസിൽ വന്നുകാണുമായിരുന്നു.’മേള’ത്തിൽ അഭിനയിച്ച് മമ്മൂട്ടി വന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് എഴുതി. “രണ്ടാഴ് ച കഴിഞ്ഞ് അദ്ദേഹം വീണ്ടും കാണാൻ വന്നു.'രണ്ടു മാസം കഴിഞ്ഞ് വരൂ' എന്ന് പറഞ്ഞ് മടക്കി അയച്ചു”.ഒട്ടേറെ സിനിമകളിൽ അഭിനയിച്ച് പ്രശസ്തനായ കാലത്ത് ക്യാപ്റ്റൻ രാജു കാണാൻ വന്നു. “ഞാൻ ക്യാൻ്റീനിലായിരുന്നു .ഡെസ്കിലുണ്ടായിരുന്ന മുതിർന്ന സഹപ്രവർത്തകന് ആളെ തീരെ മനസിലായില്ല”( തൻ്റെ പേർ ക്യാപ്റ്റർ രാജു എന്ന് അറിയിച്ചപ്പോൾ,അദ്ദേഹം പട്ടാളത്തിലാണെന്ന് വിചാരിച്ച്,ചോദിച്ചു;ലീവിന് വന്നതായിരിക്കും,അല്ലേ?,അന്ന് ഡെസ്കിൽ ഒപ്പം പ്രവർത്തിച്ച ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു ) .
എല്ലാ ആഴ്ചയും സിനിമാനിരൂപണങ്ങളും കൊടുത്തിരുന്നു.“ഞാനും ഫ്രീലാൻസറായ റാംജിയുമായിരുന്നു മിക്ക ആഴ്ചയിലും എഴുതിയിരുന്നത്.തീയറ്ററിൽ ക്യൂ നിന്ന് ടിക്കറ്റ് വാങ്ങി സിനിമ കണ്ട്,ഓഫീസിലെത്തി കൈയോടെ എഴുതുകയായിരുന്നു പതിവ്
.ബാലചന്ദ്ര മേനോൻ സഹപാഠിയായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ സിനിമകളെക്കുറിച്ച് നിരൂപണമെഴുതുമ്പോൾ അതൊന്നും നോക്കിയിരുന്നില്ല. അതിൻ്റെ പേരിൽ പിണങ്ങിയിട്ടുമുണ്ട്. അന്നെഴുതിയ പല നിരൂപണങ്ങളിലെയും ഭാഷ കടുത്തതായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. കുറച്ചുകൂടി മയത്തിൽ എഴുതാമായിരുന്നു”.ഏറെക്കാലം ‘ലെറ്റേഴ്സ് റ്റു ദി എഡിറ്റർ’ പംക്തിയും നോക്കി.
പത്രത്തിൽ ചേർന്നതിന്റെ ആദ്യ വർഷങ്ങളിൽ,‘ദ ഇന്ത്യൻ എക്സ് പ്രസിൽ’ നടന്ന വലിയ പണിമുടക്കിനും പ്രേമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. “പക്ഷേ,സമരകാലത്ത് ഞാൻ പ്രസവാവധിയിലായി രുന്നു”. അന്ന് സബ് എഡിറ്ററായ സെബാസ്റ്റ്യൻ പോളിൻ്റെ നേതൃത്വത്തിലായിരുന്നു സമരം.”വളരെ മിടുക്കനായ സബ് എഡിറ്ററായിരുന്നു അദ്ദേഹം.എഡിറ്റു ചെയ്യുന്ന കോപ്പികൾ വളരെ നീറ്റ്”.
പണിമുടക്ക് മൂലം പത്രം മുടങ്ങാതിരിക്കാൻ മാനേജ്മെൻ്റ് കടുത്ത നടപടികൾ സ്വീകരിച്ചു.റസിഡൻ്റ് എഡിറ്റർ എസ്.കെ അനന്തരാമന് വലിയ വാശിയായിരുന്നു.അനന്തകൃഷ്ണ പിള്ള, ഏ.ഗോപിനാഥ്, വിജയകുമാർ തുടങ്ങിയവരെ അദ്ദേഹം മധുരയ്ക്ക് അയച്ചു. അവിടെ നിന്ന് അച്ചടിച്ച പത്രമായിരുന്നു കേരളത്തിൽ വിതരണം ചെയ്തത്.അവസാനം ,ചർച്ച നടത്തി, ഒത്തുതീർപ്പിലെത്തി, സമരം പിൻവലിച്ചു.അങ്ങനെ,സെബാസ്റ്റ്യൻ പോൾ അടക്കം 18 പേർ ആനുകൂല്യങ്ങൾ വാങ്ങി രാജിവച്ചു. ഭൂരിപക്ഷം പേരും പ്രസിലെ ജീവനക്കാരായിരുന്നു.അവരിൽ മൂന്നു പേർ തുടങ്ങിയതാണ് കൊച്ചിലിലെ അനശ്വര പ്രസ്.അതെക്കുറിച്ച് പിൽക്കാലത്ത് ദ ഹിന്ദു വീക്കെന്റ് മാഗസിനിൽ സ്റ്റോറി എഴുതിയിട്ടുണ്ട്,പ്രേമ.
എം.കെ ദാസ് റിട്ടയർ ചെയ്ത ശേഷം,എഡിറ്റോറിയൽ അഡ്വൈസറായ ടി.ജെ.എസിൻ്റെ നേതൃത്വത്തിൽ പത്രത്തിൽ ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി. “അദ്ദേഹത്തിൽ നിന്ന് വിലപ്പെട്ടത് പലതും പഠിച്ചത് പിൽക്കാലത്ത് ദ ഹിന്ദുവിൽ ഉപയോഗപ്പെട്ടു”. സ്പെഷ്യൽ പേജുകൾ ഉടച്ചു വാർക്കപ്പെട്ടു. തുടർന്ന് , പ്രേമ നാലു വർഷത്തോളം ഡെസ്കിലും പ്രവർത്തിച്ചു.അക്കാലത്ത് രാത്രി ഷിഫ്റ്റിൽ ജോലിചെയ്തു.ആദ്യം വാഹനത്തിൽ കൊണ്ടുവിട്ടിരുന്നില്ല. ഏറെ സമ്മർദ്ദം ചെലുത്തിയാണ് അതിനുള്ള സൗകര്യം ഉണ്ടാക്കിയത്.അക്കാലത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.കൂട്ടായി ഒരു നായ മാത്രം.രാത്രി രണ്ടരയ്ക്ക് വീട്ടി ൽ കയറി, മുറിയൊക്കെ പരിശോധിച്ച്, കുഴപ്പമൊന്നുമില്ലെന്ന് കൈ കാണിക്കും വരെ ഡ്രൈവർ കാത്തുനിൽക്കുമായിരുന്നു. “സഹപ്രവർത്തകരിൽ നിന്ന് വലിയ സഹകരണമാണ് എനിക്ക് കിട്ടിയത്”.
അപ്പോഴേക്കും പുതുതായി ഒരു റെസിഡന്റ് എഡിറ്റർ ചുമതലയേറ്റു.അദ്ദേഹത്തിൻ്റെ പല നടപടികളും സഹപ്രവർത്തകർക്കിടയിൽ കടുത്ത സംതൃപ്തിയുണ്ടാക്കി.“ മുതിർന്ന സഹപ്രവർത്തകർ പോലും പീഡിപ്പിക്കപ്പെട്ടു. ലീലാമേനോനും അപമാനിതയായി. എനിക്കും സങ്കടകരമായ ഒട്ടേറെ അനുഭവങ്ങളുണ്ടായി. അവ പരസ്യമായി പറയാൻ വിഷമമുണ്ട്”.( റസിഡൻ്റ് എഡിറ്ററിൽ നിന്ന് തനിക്കേറ്റ അപമാനങ്ങൾ ഒന്നൊന്നായി എണ്ണിയെണ്ണിപ്പറഞ്ഞ്,താൻ പത്രത്തിൽ നിന്ന് രാജിവയ്ക്കുന്നതായി കൊച്ചി എഫ്.എം നിലയത്തിൽ നടത്തിയ ഒരു അഭിമുഖത്തിൽ, ലീലാ മേനോൻ പ്രഖ്യാപിച്ചത് അവരുമായി അന്ന് സംസാരിച്ച ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു).
“അത് എനിക്ക് സ്വന്തം വീടുപോലെയായിരുന്നു. അവസാനം എല്ലാം മാറി -a thankless job.ഞാൻ 2000 നവംബർ 19 ന് രാജിവച്ചു; അടുത്ത ദിവസം ലീലാ മേനോനും”.തുടർന്ന് ,2000 ഡിസംബറിൽ ദ ഹിന്ദുവിൽ ചേർന്നു.കൊച്ചി ഡെസ്കിൽ മെട്രോ പ്ളസിൻ്റെ ചുമതലയുള്ള സീനിയർ അസിസ്റ്റൻ്റ് എഡിറ്ററായി പന്ത്രണ്ടു വർഷം. മെട്രോ പ്ളസ് പേജ് തുടങ്ങിയത് ഒറ്റയ്ക്കായിരുന്നു.അന്ന് പേജ് ലേ ഔട്ട് ചെയ്തിരുന്നത് തിരുവനന്തപുരത്ത്.ഒരു വർഷത്തിനു ശേഷം, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് കെ.പ്രദീപും പ്രിയദർശിനി ശർമ്മയും കൂടെച്ചേർന്നു. “ധാരാളം സമയം കിട്ടി.അത് നന്നായി ഉപയോഗിച്ചു.ഒട്ടനവധി ഫീച്ചറുകളും ലേഖനങ്ങളുമെഴുതി. ഇപ്പോൾ പത്രത്തിന്റെ പഴയ ലക്കങ്ങൾ കാശടച്ചാലേ ഓൺലൈനിൽ വായിക്കാൻ പറ്റൂ.എന്റെ ലേഖനങ്ങൾക്കും ഞാൻ സബ്സ്ക്രൈബ് ചെയ്യണം ”.
ധാരാളം വായനക്കാരുണ്ടായിരുന്ന ഫീച്ചർ പേജുകളൊക്കെ പത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയോ അവയുടെ പ്രാധാന്യം കുറയുകയോ ചെയ്തു. “മറ്റു മാദ്ധ്യമങ്ങളും മൊബൈൽ ഫോണും വ്യാപകമായ തോടെ അച്ചടി മാദ്ധ്യമങ്ങളുടെ പ്രസക്തി തന്നെ കുറഞ്ഞു.പത്രങ്ങളുടെ കട്ടിങ്ങുകൾ സൂക്ഷിച്ചുവയ്ക്കാമെ ന്നതിനാൽ പരിമിതമായ തോതിലുള്ള പ്രാധാന്യം മാത്രമേ അവയ്ക്ക് ഇപ്പോഴുള്ളൂൂ.ഡോക്യുമെൻ്റേഷൻ പോലും ഇലക്ട്രോണിക് രൂപത്തിൽ സാദ്ധ്യമാണ് .അതിനാൽ, പത്രങ്ങൾക്ക് പണ്ടുണ്ടായിരുന്ന പദവി ഇപ്പോൾ ഇല്ല”, പ്രേമ പറഞ്ഞു.
ഇടപ്പള്ളിയിലാണ് പ്രേമ താമസിക്കുന്നത്.ഭർത്താവ് സി.ആർ മന്മഥൻ മാതൃഭൂമിയിൽ ന്യൂസ് എഡിറ്ററായിരുന്നു.മാദ്ധ്യമജീവിതത്തിന്റെ തുടക്കകാലത്ത് കുറച്ചുകാലം റിപ്പോർട്ടിങ്ങിൽ ജോലിചെയ്തപ്പോഴാണ് അന്ന് മാതൃഭൂമിയിൽ റിപ്പോർട്ടറായിരുന്ന നൂറനാട് സ്വദേശി മന്മഥനെ പരിചയപ്പെട്ടത്. ഇരട്ടക്കുട്ടികളാണ് മക്കൾ -മനുവും മിഥുനും.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്: https://youtu.be/cu-lSCbuZ6c?si=N1HxEUQuO8lqv1_B
No comments:
Post a Comment