മുതിർന്ന മാദ്ധ്യമപ്രവർത്തകർ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്ന ക്ലബ് ഹൗസ് മീഡിയ റൂമിന്റെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ ( 2024 മാർച്ച് 17 ) പ്രത്യേക അതിഥിയായി എത്തിയത്
മുതിർന്ന മാധ്യമപ്രവർത്തകൻ, കേരളത്തിലെ ആദ്യത്തെ മാദ്ധ്യമ അദ്ധ്യാപകരിലൊരാൾ എന്നിങ്ങനെ അര നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള പ്രൊഫസർ മാടവന ബാലകൃഷ്ണപിള്ളയാണ്.
കൊട്ടാരക്കര താലൂക്കിലെ പുയ്യപ്പിള്ളി മരുതം പള്ളിയിൽ മാടവന കൃഷ്ണപിള്ളയും ലക്ഷ്മിക്കുട്ടി അമ്മയുമാണ് ബാലകൃഷ്ണപിള്ളയുടെ മാതാപിതാക്കൾ .
കൊല്ലം ഫാത്തിമ കോളേജിൽ നിന്ന് കെമിസ്ട്രിയിലാണ് ബിരുദം നേടിയത് .പിന്നീട് നിയമത്തിൽ ബിരുദാനന്തര ബിരുദമെടുത്തു ."ഡിഗ്രി പാസ്സായ ഉടൻട്രാവൻകൂർ കൊച്ചി കെമിക്കൽസിൽ എക്സിക്യൂട്ടീവായി ജോലി കിട്ടിയെങ്കിലും വെള്ള യൂണിഫോം തൊഴിലാളികളുടെയും സെക്യൂരിറ്റിയുടെയും ആണെന്ന് തെറ്റിദ്ധരിച്ച് , ഉപേക്ഷിച്ചു".
പരിചയക്കാരനായ മുൻ നിയമസഭാ സ്പീക്കർ വി. ഗംഗാധരനോട് പറഞ്ഞ് മലയാള രാജ്യത്തിൽ ജോലി തരപ്പെടുത്തി."ആറുമാസം ജോലി ചെയ്തെങ്കിലും ദിവസവും ഓരോ പത്രം കിട്ടുമെന്നല്ലാതെ ശമ്പളം ഉണ്ടായിരുന്നില്ല.പൂട്ടിക്കെട്ടുന്ന അവസ്ഥയിലായിരുന്നു, പത്രം".
കേരള കോൺഗ്രസിന്റെ യുവജന പ്രസ്ഥാനമായ യൂത്ത് ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റും കെ.എസ്. ഇയുടെ ജില്ലാപ്രസിഡന്റുമായി. അന്ന് വാർത്തകളുമായി പത്രമോഫീസുകളിൽ പോകും. പ്രമുഖരായ നേതാക്കളെ പത്രസ്ഥാപനങ്ങളിൽ കാണുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജോലി പത്രപ്രവർത്തനമാണ് എന്നാണ് ചിന്തിച്ചിരുന്നത്.
ദീപികയുടെ കൊല്ലം ലേഖകൻ കുര്യനൊപ്പം ചീഫ് എഡിറ്റർ കൊളംബിയർ അച്ചനെ കാണാൻ പോയത് വഴിത്തിരിവായി. ടെസ്റ്റ് എഴുതി, രണ്ടാഴ്ചക്കകം അവിടെ ജോലിയിൽ പ്രവേശിച്ചു - 1971ൽ.
പത്തുമണിക്ക് ഓഫീസിൽ ചെന്ന് ഏജന്റ്മാരുടെ കത്തുകൾ തെറ്റുതിരുത്തി വാർത്തയാക്കുകയാ യിരുന്നു ജോലി . റിപ്പോർട്ടർ അവധിയായിരുന്ന ദിവസം ജില്ലാകളക്ടറുടെ പത്രസമ്മേളനം കവർ ചെയ്യാൻ പോയി.ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കൊപ്പം കാറിലിരിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്തത് ബഹുമതിയായി തോന്നി.
1975ൽ നിയമസഭ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്കയച്ചു. സ്കൂൾ അധ്യാപികയായിരുന്നകൃഷ്ണകുമാരിയെ വിവാഹം കഴിച്ചത് ആയിടെയാണ് .1975 ജൂൺ 26ന്,
വളരെ അടുപ്പമുണ്ടായിരുന്ന ദീപികയുടെ നിയസഭാലേഖകൻ കെ. സി സെബാസ്റ്റ്യൻ നേരിട്ട്
കണ്ടപ്പോൾ ആദ്യം മിണ്ടിയതേയില്ല; ഏറെക്കഴിഞ്ഞു ദുഃഖത്തോടെ പറഞ്ഞു, 'എല്ലാം തീർന്നു, തലേ ദിവസം എമർജൻസി പ്രഖ്യാപിച്ചിരിക്കുന്നു'.
ദീപിക ഉൾപ്പെടെ ഒരു പത്രവും അന്ന് ഇറങ്ങിയിരുന്നില്ല. രാത്രി 11.30ന് ദീപിക വന്നു. അകത്തെ പേജിലെ എഡിറ്റോറിയൽ കോളം പ്രതിഷേധ സൂചകമായി ബ്ലാങ്ക് ആക്കി ഇട്ടിരിക്കുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് നിയമസഭ സമ്മേളിച്ചത്. സഭയിൽ അന്ന് അടിയും ബഹളവും ആയിരുന്നു. അടിയന്തിരാവസ്ഥയാണെങ്കിലും സഭയിലെ കാര്യങ്ങൾക്കൊന്നും നിയന്ത്രണം ഉണ്ടായിരുന്നില്ല .
ഓഫീസിൽ ചെന്ന് വാർത്ത ടൈപ്പ് ചെയ്യുവാൻ ആരംഭിച്ചപ്പോൾ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു: നിങ്ങൾ ഒന്നും എഴുതേണ്ട. എല്ലാം ഇവിടുന്ന് തരും. വൈകുന്നേരം 4 മണിക്ക് വാർത്ത കിട്ടി. വെറും നാലുവരി !
എല്ലാദിവസവും വൈകുന്നേരം പി.ആർ.ഡി ഇറക്കുന്ന പത്രക്കുറിപ്പല്ലാതെ സ്വന്തമായി ഒന്നും കൊടുക്കാൻ കഴിയില്ല. വാർത്തകളുടെ തമസ്കരണമാണ് അടിയന്തിരാവസ്ഥക്കാലത്ത് നടന്നത്.
ഒരിക്കൽ സിനിമാ നിർമ്മാതാവ് നവോദയ അപ്പച്ചൻ ദീപികയുടെ ഓഫീസിലെത്തി, കുട്ടനാട്ടിൽ താറാവുകളെല്ലാം ചത്തൊടുങ്ങുകയാണെന്നു പറഞ്ഞു. ബൈലൈൻ വച്ച് വാർത്ത കൊടുത്തു. അത് കൊടുക്കരുതാത്ത വാർത്തയാണെന്ന് ഇൻഫർമേഷൻ ഓഫീസർ പിന്നീട് വിളിച്ചുപറഞ്ഞു; കേന്ദ്ര സെൻസറിങ് ഉദ്യോഗസ്ഥൻ കുരുവിള വിളിച്ച് ഭീഷണിപ്പെടുത്തി.ഉദ്യോഗസ്ഥർ വിചാരിച്ചത് ഇന്ദിരയുടെയോ കരുണാകരൻ്റെയോ കുഴപ്പം കൊണ്ടാണ് താറാവ് ചത്തൊടുങ്ങുന്നത് എന്നാണ്!
അടിയന്തിരാവസ്ഥയിൽ കുറച്ചു ദിവസം മാർക്സിസ്റ്റ് പാർട്ടി നേതാക്കളായ എ.കെ.ജി യും ഇ.എം.എസും ജയിലിലായിരുന്നു.കമ്പിയില്ലാക്കമ്പി വഴി പാർട്ടിക്കാർ അറിഞ്ഞിരുന്നെങ്കിലും ഈ വാർത്തയൊന്നും പത്രത്തിൽ വരാത്തത്തിനാൽ പൊതുജനം അറിഞ്ഞില്ല.അടിയന്തിരാവസ്ഥയിൽ ചെറിയ ഇളവ് വന്നപ്പോൾ നേതാക്കൾ ജയിൽ മുക്തരായി, രണ്ടര മണിക്കൂർ പത്രസമ്മേളനം നടത്തി. അപ്പോഴാണ് സാധാരണക്കാർ അറിഞ്ഞത്. അവർ പറഞ്ഞതെല്ലാം എഴുതിക്കൊടുത്തു. രാത്രി ഇൻഫർമേഷൻ ഓഫീസർ വിളിച്ച്, വാർത്ത അവർ തരുമെന്നറിയിച്ചു. അച്ചടിക്കാൻ കൊടുത്തതെല്ലാം 'സ്റ്റോപ്പ് പ്രസ്സ് ' പറഞ്ഞ്, പിൻവലിച്ചു.
അടിയന്തരാവസ്ഥക്കാലത്ത്,ലോക തൊഴിലാളി ദിനത്തിൽ , മുഖ്യമന്ത്രി സി. അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ. കരുണാകരനും പങ്കെടുത്ത വാർത്ത കമ്പോസ് ചെയ്ത്, ഒന്നര പേജിൽ അടിച്ചു. രാത്രി 1.30ന് സന്ദേശം വന്നു,'മുഖ്യമന്ത്രിയുടെ പ്രസംഗം ഇപ്പോൾ കൊടുത്തയയ്ക്കും'. വാർത്ത വന്നപ്പോൾ ആകെ രണ്ടുമൂന്നു വാചകം മാത്രം. ഇതായിരുന്നു,അടിയന്തിരാവസ്ഥക്കാലത്തെ പത്രപ്രവർത്തനം.
കോട്ടയം ആയുർ കുന്നിലെ കൊണ്ടാണ്ടൂരിൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ വാർത്ത ദീപികയാണ് കൊടുത്തത്.
ജിയോളജിക്കൽ സർവ്വേ ഉദ്യോഗസ്ഥരെത്തി. വ്യാവസായികമായി ഖനനം ചെയ്യാൻ അനുവദിച്ചില്ലെങ്കിലും ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു.മുല്ലപ്പെരിയാർ വെള്ളം തമിഴ്നാട് ചോർത്തിയ വാർത്തയുടെ ആദ്യ റിപ്പോർട്ടുകൾ ദീപികക്ക് വേണ്ടിയാണ് റിപ്പോർട്ട് ചെയ്തത്.
ജ്ഞാനപീഠജേതാവ് യു.ആർ അനന്തമൂർത്തി എം.ജി വാഴ്സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആകുമെന്ന വാർത്തയും ആദ്യം കൊടുത്തത് ദീപികയാണ്.ലയൺസ് ക്ലബിന്റെ സമ്മേളനത്തിന് ബാംഗ്ലൂരിൽ പോയപ്പോൾ മൈസൂർ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറാണ് 'നിങ്ങളുടെ വി. സി വരുന്നത് ഞങ്ങളുടെ യൂണിവേഴ്സിറ്റിയിൽ നിന്നാണ്'എന്നു പറഞ്ഞത്.ജ്ഞാനപീഠം കിട്ടിയ അനന്തമൂർത്തിയാണ് പുതിയ വി. സി' എന്ന് മാത്രമേ അറിയാൻ കഴിഞ്ഞുള്ളൂ.അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ബാംഗ്ലൂരിൽ നിന്ന് അന്ന് തന്നെ തിരിച്ചുപോരുകയായിരുന്നു. 'Who is who ' ഡയറക്ടറിയിൽ നിന്ന് ഫോട്ടോയും വിശദാംശങ്ങളും കിട്ടി.
എം.ജി യൂണിവേഴ്സിറ്റിയിലെ ആദ്യ വി.സിയായിരുന്നു അനന്തമൂർത്തി . ഇ.ചന്ദ്രശേഖരൻ നായർ
വിദ്യാഭ്യാസ മന്ത്രി.ഇംഗ്ലീഷ് അറിയാത്ത ആളെ വി. സി ആക്കുന്നു എന്ന ആരോപണങ്ങൾ വന്നു . അനന്തമൂർത്തി ഇംഗ്ലീഷ് പ്രൊഫസർ ആണെന്ന കാര്യം ആളുകൾ അപ്പോൾ അറിഞ്ഞിരുന്നില്ല.
ദീപികയുടെ തിരുവനന്തപുരം ബ്യൂറോയിൽ നിന്നാണ് വാർത്ത കൊടുത്തത്. എന്നാൽ യു. ആർ അനന്തമൂർത്തി വി.സി ആകുമെന്ന് ദീപിക പത്രത്തിൽ നൽകിയ വാർത്ത തെറ്റായിരുന്നു; തിരുത്ത് കൊടുക്കാൻ പോകുകയാണെന്ന് ചീഫ് എഡിറ്റർ വൈകിട്ട് കോട്ടയത്തുനിന്ന് വിളിച്ചുപറഞ്ഞു.
തിരുത്ത് കൊടുക്കരുത് എന്ന് അഭ്യർത്ഥിച്ചു . പിറ്റേന്ന് രാവിലെ അഞ്ചുമണിയ്ക്ക് ഓഫീസിലെത്തി പത്രം നോക്കിയപ്പോൾ തിരുത്തു കണ്ടില്ല.വി.സിയെ തീരുമാനിക്കാനുള്ള പാനൽ തൊട്ടടുത്ത ദിവസം രൂപീകരിക്കപ്പെട്ടു. വൈകാതെ അനന്തമൂർത്തിയെ വി. സിയായി പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞ് അനന്തമൂർത്തി യൂണിവേഴ്സിറ്റി പി.ആർ.ഒയെ കൂട്ടി ദീപികയിൽ വന്ന് എന്നെ പരിചയപ്പെട്ടു. പിന്നീട് കാണുമ്പോഴൊക്കെ 'This man made me the V.C of this University'എന്ന് പറയാറുണ്ടായിരുന്നു. ചില വാർത്തകൾ കൈ വിട്ട് പോയ അവസരങ്ങളും ഉണ്ട്.
1984 ൽ ബന്ധുവായ ആർ. ബാലകൃഷ്ണപിള്ളയുടെ വീട്ടിൽ ചെന്നപ്പോൾ മാർപ്പാപ്പ ഇന്ത്യയിൽ വരുന്നകാര്യം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. കേരളത്തിലും വരുന്നുണ്ടെന്നത് വലിയ സംഭവമാണെന്ന് തോന്നിയെങ്കിലും വാർത്തയാക്കിയില്ല. കെ.സി സെബാസ്റ്റ്യനോട് ഇക്കാര്യം പറഞ്ഞു. പുള്ളി ഒന്നും മിണ്ടിയില്ല. പിറ്റേദിവസം ദീപികയിൽ മാർപാപ്പ ഇന്ത്യയിലേക്ക് വരുന്നതായിരുന്നു പ്രധാനവാർത്ത.
1986 ൽ, 20 വർഷത്തിനുശേഷം മാർപാപ്പ ഇന്ത്യയിലേക്ക് വരുന്ന ആ വാർത്ത ഇന്റർനാഷണൽ സ്കൂപ് ആയിരുന്നു വാർത്തയുടെ സാധ്യതകളെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ആ എക്സ്ക്ലൂസീവ് കയ്യിൽ നിന്ന് നഷ്ടപ്പെട്ടത്.
ഫാത്തിമ കോളേജിലെ സ്പ്രിന്റ് റാണി, പ്രശസ്ത അത് ലറ്റ് രാധ, രാധാകൃഷ്ണനായത്, കൈ വിട്ടുപോയ മറ്റൊരു എക്സ്ക്ലൂസീവ് ആയിരുന്നു. രാധയ്ക്ക് ഓപ്പറേഷൻ നടത്തിയ ശേഷം രാധ ആൺകുട്ടിയായി. ഫാത്തിമയിലെ പൂർവവിദ്യാർത്ഥിയും സ്റ്റുഡൻറ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന എന്നോട് വിവരം പറഞ്ഞത് ജി.വിവേകാനന്ദനാണ്.
വാർത്ത കൊടുത്താൽ കോളേജിനും ആ വ്യക്തിക്കും അഭിമാനക്ഷതമാകും എന്ന് കരുതി കൊടുത്തില്ല. മനോരമയിലെ റിപ്പോർട്ടർ ഡി.വിജയകുമാറിനോട് സംഭവം പറഞ്ഞു. പിറ്റേന്ന് മനോരമയിൽ വാർത്ത വന്നു . വാർത്ത നൽകുമ്പോൾ സെന്റിമെന്റ്സും അനുകമ്പയും ആവശ്യമില്ലെന്ന് മനസ്സിലായി.
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആൾമാറാട്ടം നടത്തി, ചാക്കോ എന്ന ചെറുപ്പക്കാരനെ കൊന്ന് മൃതദേഹം കത്തിച്ച് മുങ്ങിയ സുകുമാരക്കുറുപ്പിന്റെ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയി. കത്തിയ മൃതദേഹം കണ്ട് ഡി.വൈ.എസ്.പി ഹരിദാസ് പറഞ്ഞു, 'ഇനി ഇത് സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന് എങ്ങനെ അറിയാം?' അയാൾ ആ സംശയം ചോദിച്ചപ്പോൾ എന്റെ തലയിൽ വെളിച്ചമുദിച്ചില്ല. പിറ്റേന്ന് മനോരമയിൽ സുകുമാരക്കുറുപ്പ് ആണോ മരിച്ചത് എന്ന സംശയം കണ്ടപ്പോഴാണ്
ബോധമുദിച്ചത് .
1974ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ ബ്രാഞ്ച് ആരംഭിക്കുന്നതിന്റെ ഭാഗമായി മദർ തെരേസ കോട്ടയത്ത് വന്നു.മദർ താമസിച്ചിരുന്ന മൗണ്ട് കാർമലിൽ പൗരസ്വീകരണം നൽകിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത ശേഷം സ്ഥാപനത്തിലേക്ക് ക്ഷണിച്ചതോടെ മദർ വരാൻ തയ്യാറായി. കത്തോലിക്കാ വൈദികർ നടത്തുന്ന ദീപിക പത്രത്തെക്കുറിച്ച് മദറിന് കേട്ടറിവ് ഒന്നുമില്ല.മദറിനെയും കൊണ്ട് ദീപികയിലെത്തി. മദറിനെ കാറിൽ ഇരുത്തി,ദീപികയുടെ എഡിറ്റോറിയൽ വിഭാഗം പ്രവർത്തിക്കുന്ന മൂന്നാം നിലയിൽ ചെന്നു വിവരം പറഞ്ഞു. ഫാദർ വിക്ടർ മാത്രമാണ് അപ്പോൾ അവിടെയുള്ളത്.മദറിനെ കൊണ്ടുവന്നു എന്ന് കേട്ടതോടെ അദ്ദേഹത്തിന്റെ മുഖം മങ്ങി. നേരിട്ട് വിളിക്കാൻ പാടില്ലായിരുന്നു, പ്രോട്ടോകോൾ പാലിക്കണമായിരുന്നു എന്നൊന്നും എനിക്കപ്പോൾ അറിയുമായിരുന്നില്ല.
മദറിനെ വൈകുന്നേരം അഞ്ചുമണിക്ക് വീണ്ടും കൊണ്ടുവരാൻ നിർദ്ദേശം കിട്ടി.ദീപികയിൽനിന്ന് നേരിട്ട് മദറിനെ ക്ഷണിച്ചു, അവരുടെ വാഹനത്തിൽ ഞാൻ തന്നെ പോയി കൊണ്ടുവന്നു. സ്വീകരണം നൽകി, ഗ്രൂപ്പ് ഫോട്ടോയുമെടുത്തു. അന്നെടുത്ത ഫോട്ടോ ഇപ്പോഴും ദീപികയുടെ ഓഫീസിൽ മദർ തെരേസയുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി വെച്ചിട്ടുണ്ട്.
പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പ്രായം ഉയർത്തിയത് റിപ്പോർട്ട് ചെയ്തത് മംഗളത്തിൽ പ്രവർത്തിക്കുമ്പോഴാണ് . മുഖ്യമന്ത്രി എ.കെ ആൻറണിയോട് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പ്രായം വർധിപ്പിക്കുന്നത് നന്നായിരിക്കും എന്ന് പറഞ്ഞത് ശരി വച്ച തീരുമാനമാണ് വാർത്തയിലേക്ക് നയിച്ചത്. വാർത്ത കൊടുത്ത ശേഷമാണ് ഉത്തരവ് ഇറങ്ങിയത്.
1975 ൽ ദീപികയിൽ ജോലി ചെയ്യുമ്പോഴാണ് മംഗളത്തിൽ'തിരക്കിനിടയിൽ' കോളം ആരംഭിക്കുന്നത് . മംഗളം വാരികയ്ക്ക് സർക്കുലേഷൻ കുറവായിരുന്നു.മംഗളം പത്രം തുടങ്ങിയിരുന്നില്ല. വാരികയിലെ കോളം പോപ്പുലറായി. സർക്കുലേഷൻ 15 ലക്ഷം കോപ്പിയിലെത്തി ."പിന്നീട് ഈ കോളം അനുകരിച്ചു കൊണ്ട് മലയാളത്തിലെ മിക്ക പത്രങ്ങളിലും കോളം ആരംഭിച്ചെങ്കിലും അവ അധികം കഴിയും മുൻപ് നിലച്ചു പോയി. മംഗളത്തിലെ കോളം 15 വർഷം തുടർന്നു. മാനേജ്മെന്റുമായി ഉണ്ടായ ആസ്വാരസ്യങ്ങളുടെ പേരിൽ ദുഃഖത്തോടെ അവസാനിപ്പിക്കുകയായിരുന്നു".
അതിന്റെ ജനകീയത കണക്കിലെടുത്താണ് 'തെറ്റും തിരുത്തും' കോളം ദീപികയിൽ വീണ്ടും ആരംഭിച്ചത്.
ദീപികയിൽ ജോലി ചെയ്യുമ്പോൾ മംഗളം വാരികയുടെ ഉടമ എം.സി വർഗീസിനെ ദൂരദർശന് വേണ്ടി ഇൻറർവ്യൂ ചെയ്തു. കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലായിരുന്ന ദീപിക ഒരു കമ്പനിയായി മാറിയത് ആയിടെയാണ്. പുതിയ മാനേജ്മെന്റിന് ഇൻറർവ്യൂ ചെയ്തതിനെതിരെ ആരോ പരാതി അയച്ചു . അതോടെ ദീപികയിൽ നിന്ന് രാജിവച്ചു.
എം.സി വർഗീസും മുതിർന്ന പത്രപ്രവർത്തകൻ കെ.എം റോയിയും നേരിൽ വന്ന് മംഗളത്തിൽ ചേരാൻ ആവശ്യപ്പെട്ടു. 1993 ൽ റെസിഡൻറ് എഡിറ്ററായി ജോയിൻ ചെയ്തു. കോഴിക്കോട് - കോട്ടയം എഡിഷന്റെ ചുമതലയായിരുന്നു. '96 വരെ അവിടെ തുടർന്നു.
കോട്ടയത്തെ നാല് ജേണലിസം പരിശീലന കേന്ദ്രങ്ങളുടേയും തുടക്കക്കാരനാകാൻ കഴിഞ്ഞതാണ് ഏറ്റെടുത്ത പ്രവർത്തികളിൽ ഏറ്റവും അഭിമാനകരമായി കരുതുന്നത്.കോട്ടയം പ്രസ് ക്ലബ്ബിലെ ജേണലിസം ഫൗണ്ടേഷൻ കോഴ്സ് പി.ജി ഡിപ്ലോമയായപ്പോൾ ആദ്യ കോഴ്സ് ഡയറക്ടറായി. കോട്ടയത്ത് ആരംഭിച്ച ഭാരതീയ വിദ്യാഭവന്റെ ജേണലിസം കോഴ്സിന്റെ വൈസ് പ്രിൻസിപ്പലും ആയി.
ടൈംസ് ഓഫ് ഇന്ത്യ മുൻ പത്രാധിപരായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ ജോസഫ് ജോൺ,
മുംബൈ ഭാരതീയ വിദ്യാഭവൻ ജേണലിസം കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്നു.
പ്രകൃതി സ്നേഹികൾക്കായി ഫ്രണ്ട്സ് ട്രീ എന്ന സംഘടന തുടങ്ങി. അതിന്റെ വാർത്ത കൊടുക്കാൻ പല പത്രസ്ഥാപനങ്ങളിലും ചെല്ലുമെങ്കിലും ആളെ അറിയാത്തത് കൊണ്ട് ആരും കൊടുക്കാറില്ല. അന്ന് 70 വയസ്സുണ്ട് അദ്ദേഹത്തിന്. പരിചയപ്പെട്ടപ്പോൾ പ്രശസ്ത പത്രപ്രവർ ത്തകൻ കെ. സി ജോണിന്റെ സഹോദരനുംകേന്ദ്രമന്ത്രിയായിരുന്ന പ്രശസ്ത മാധ്യമപ്രവർത്തകൻ എം. ജെ അക്ബറിന്റെ ഭാര്യാപിതാവുമാണെന്ന് മനസ്സിലായി .
"ഭാരതീയ വിദ്യാഭവന്റെ ബ്രാഞ്ച് കോട്ടയത്തു തുടങ്ങുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു.
മനോരമയിലെ മാമ്മൻ വർഗീസ് ചെയർമാനായി ഒൻപതംഗ കമ്മിറ്റി ഉണ്ടാക്കി. ഡിഗ്രി കഴിഞ്ഞവർക്കുള്ള ഡിപ്ലോമ കോഴ്സിന് ബസേലിയോസ് കോളേജിലെ പ്രൊഫസർ ഒ.എം മാത്യു പ്രിൻസിപ്പലും ഞാൻ വൈസ് പ്രിൻസിപ്പലുമായി ".
എം. ജി സർവ്വകലാശാലയുടെ വി. സിയായിരുന്ന ഡോക്ടർ എ.സുകുമാരൻ നായരാണ്
എം.ജിയിൽ ജേണലിസത്തിൽ എം.സി.ജെ ആരംഭിക്കണമെന്നും അധ്യാപകനായി വന്ന് ചുമതല വഹിക്കണം എന്നുമാവശ്യപ്പെട്ടത് .ഔപചാരികമായി ജേണലിസം പഠിച്ചിട്ടില്ലെങ്കിലും
ദീപികയിൽ വച്ച് ലണ്ടനിലെ തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ പത്രാധിപർമാർക്കുള്ള ട്രെയിനിങ് കോഴ്സിൽ പങ്കെടുത്തിരുന്നു.പ്രസ് ക്ലബ്ബിലും ഭാരതീയ വിദ്യാഭവനിലും കോഴ്സിന്റെ മേധാവി ആയിരുന്നു.
പഠിപ്പിക്കുന്ന മേഖലയിൽ സ്കോളർ ആയാൽ നേരിട്ട് പ്രൊഫസർ ആകാം എന്ന് യൂണിവേഴ്സിറ്റി ചട്ടമുണ്ട്. എന്നാലും പത്രപ്രവർത്തനത്തിന്റെ ഗ്ലാമർ കളഞ്ഞ് യൂണിവേഴ്സിറ്റിയിലേക്ക് പോകാൻ ആഗ്രഹിച്ചില്ല. ഡോക്ടർ എ. സുകുമാരൻ നായർ നിർബന്ധിച്ചു,"യഥാർത്ഥത്തിൽ ഞാൻ ആ പോസ്റ്റിലേക്ക് അപേക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ബയോഡാറ്റ പോലും അവരാണ് സംഘടിപ്പിച്ചത്." ബാലകൃഷ്ണപിള്ള പറഞ്ഞു. പ്രൊഫസർ ആയിട്ടായിരുന്നു നിയമനം.വി. സി മാറിയപ്പോൾ വീണ്ടും നിയമിച്ചു. ഇതിനെതിരെ എതിർപ്പ് ഉണ്ടായി. "പത്രമേഖലയിൽ നിന്ന് ഒരാൾ കുത്തിത്തിരിപ്പുണ്ടാക്കിയെങ്കിലും 1996ൽ വീണ്ടും നിയമിതനായി."പഠിപ്പിച്ചു പരിചയമില്ലാത്ത, അക്കാദമിക് ബാക്ഗ്രൗണ്ട് ഇല്ലാത്ത ഞാൻ ഭഗീരഥ പ്രയത്നത്തിലൂടെയാണ് ജേണലിസം ഡിപ്പാർട്ട്മെൻറ് ഉണ്ടാക്കിയെടുത്തത്". അവിടെ പഠിച്ച് പ്രായോഗിക പരിശീലനം നേടിയനിരവധി പേർ മലയാളത്തിലെ വാർത്താ ചാനലുകളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റിയിൽ കോഴ്സ് തുടങ്ങി മൂന്ന് വർഷം കഴിഞ്ഞപ്പോൾ യു.ജി.സിയുടെ നെറ്റ് പരീക്ഷ എഴുതിയ എം. സി. ജെ വിദ്യാർത്ഥികളിൽ 13 പേർ വിജയിച്ചപ്പോൾ യു.ജി.സി യുടെ ഓഫീസിൽ നിന്ന് നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
യു.ജി.സി നെറ്റ് പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് പൂനനെയിലേക്കു വിളിപ്പിച്ചു. ചോദ്യപേപ്പർ തയ്യാറാക്കൽ കൂടാതെ പരീക്ഷാ ബോർഡ് അംഗമായും പ്രവർത്തിച്ചു.25 വർഷം ജേണലിസം പഠിപ്പിച്ചു. 60 വയസ്സാകുമ്പോൾ പിരിഞ്ഞു പോരേണ്ടതാണ്; 70 വയസ്സ് വരെ തുടർന്നു. വീണ്ടും തുടരാൻ പറഞ്ഞിട്ടും സ്ഥാനമൊഴിയുകയായിരുന്നു.
ആദ്യ ബാച്ചിൽ 35 സീറ്റാണുണ്ടായിരുന്നത് .ഇപ്പോൾ ജേണലിസം പഠിക്കാൻ മികച്ച വിദ്യാർത്ഥികളെത്തുന്നില്ല. കേരളത്തിലെ മാധ്യമ മേഖലയ്ക്ക് ആയിരത്തോളം പേരെ സംഭാവന ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു.
ആകാശവാണിയുടെ ഇൻറർവ്യൂ ബോർഡ് അംഗവും ഇൻവിജിലേറ്ററുമായി പ്രവർത്തിച്ചു. അന്ന് നിയമിക്കപ്പെട്ട വി.എം അഹമ്മദ് ആകാശവാണിയിൽ അസിസ്റ്റൻറ് ന്യൂസ് എഡിറ്ററായി,ദൂരദർശനിൽ ന്യൂസ് എഡിറ്റർ ആയി വിരമിച്ചു.
മംഗളത്തിൽ ജോലി ചെയ്യുമ്പോളാണ് കേരളത്തിലെ ആദ്യത്തെ സമൂഹവിവാഹം നടന്നത്. അന്നത്തെ ഗവർണർ ജ്യോതി വെങ്കിടാചലമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രിമാരും ,പ്രസിഡന്റുമാരും , സന്യാസിമാരുമൊക്കെയായി നിരവധി വ്യക്തികളുമായി അടുത്ത് ഇടപെടാൻ കഴിഞ്ഞു. രാജീവ് ഗാന്ധി, വി.പി സിംഗ്, എ.ബി വാജ്പെയി തുടങ്ങിയ പ്രധാനമന്ത്രിമാരെ നേരിട്ട് കാണാൻ കഴിഞ്ഞു.വാജ്പെയി വ്യക്തിപരമായ സന്ദർശനത്തിന് കുമരകത്തെത്തിയപ്പോഴും സന്ദർശിക്കാൻ കഴിഞ്ഞു.2000 ഡിസംബർ 31നായിരുന്നു വാജ്പേയിയുടെ സന്ദർശനം.
ദീപികയുടെ ശതാബ്ദി ആഘോഷവേളയിൽ കോട്ടയം പ്രസ് ക്ലബ്ബിന്റെ പ്രസിഡൻറ് ആയിരുന്നു.
തിരുവനന്തപുരത്ത് ദീപികയിൽസന്ദർശനത്തിന് എത്തിയ സൂര്യ കൃഷ്ണമൂർത്തിക്കൊപ്പം സ്കൂട്ടറിൽ നീല ഷർട്ട് ധരിച്ച ഇരുണ്ട ഒരു വ്യക്തി കൂടെയുണ്ടായിരുന്നു. സാധാരണ ചപ്പലുകൾ ധരിച്ച് വന്ന അദ്ദേഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഐ.എസ്.ആർ.ഒയിലെ എൻജിനീയർ ആണെന്ന് അറിഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് തിരുവനന്തപുരത്ത് ഒരു പരിപാടിക്കും കണ്ടു, തിരുവനന്തപുരത്ത് അരുൾ ജ്യോതി ഹോട്ടലിൽ വീണ്ടും കണ്ടു,പരിചയപ്പെട്ടു.അബ്ദുൽ കലാം എന്നാണ് പേര്. സ്ഥിരമായി വൈകുന്നേരം കാപ്പി കുടിക്കാൻ പോകുമ്പോൾ കാണും. അവസാനം കണ്ടത് കോട്ടയത്ത് റബ്ബർ ബോർഡിലെ പരിപാടിക്കാണ്. അന്ന് ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം ഇന്ത്യൻ പ്രസിഡന്റായി ക്കഴിഞ്ഞിരുന്നു.
ഇന്ത്യൻ പ്രസിഡണ്ട് ആകും മുൻപ് കെ.ആർ നാരായണനുമായി അഭിമുഖം നടത്താണ് കഴിഞ്ഞു.
കോട്ടയം കളക്ടറായിരുന്ന ജെ.ലളിതാംബിക ഐ.എ.എസിനെ ഒരു പരിപാടിക്ക് ക്ഷണിച്ചപ്പോൾ നാരായണൻ സാറിനെ കാണാൻ പോകുന്നതിനാൽ വരാൻ കഴിയില്ല എന്ന് പറഞ്ഞു. ജില്ലാ കളക്ടർ അങ്ങോട്ട് പോയി കാണുന്ന നാരായണൻ സാർ ആരാണെന്ന് അന്വേഷിച്ചു. അമേരിക്കയിൽ അംബാസഡർ ആണ്, ഉഴവൂരൂള്ള വീട്ടിലേക്കാണ് വരുന്നത്. ഉടൻ ഫോട്ടോഗ്രാഫറുമായി അവിടെയെത്തി,രണ്ടുമൂന്നു മണിക്കൂർ അദ്ദേഹത്തോട് സംസാരിച്ചു. പിറ്റേന്ന് ഒന്നാം പേജിൽ ബൈ ലൈൻ വെച്ച് ഫോട്ടോ സഹിതം ഇൻറർവ്യൂ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന് സന്തോഷമായി.
അദ്ദേഹം വിദേശകാര്യ സഹമന്ത്രി ആയിരുന്നപ്പോൾ ഗൾഫിലെ ജയിലിൽ അകപ്പെട്ട ഒരാളെ മോചിപ്പിക്കാൻ ആവശ്യപ്പെട്ട് കത്തയച്ചു.ഉടൻ നടപടി ഉണ്ടായി.രാഷ്ട്രപതിയായി അദ്ദേഹം വന്നപ്പോൾ ഗസ്റ്റ് ഹൗസിൽ പോയി കണ്ടു. കണ്ടപ്പോൾ പഴയ സ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു.
പത്രപ്രവർത്തകൻ എന്ന നിലയിൽ 53 രാജ്യങ്ങൾ സന്ദർശിച്ചു. കേരള ടൂറിസം കോർപ്പറേഷനിൽ ഡയറക്ടർ ആയി നിയമിക്കപ്പെട്ട കാലത്ത്, മാനേജിങ് ഡയറക്ടർ എസ്. കെ പിള്ള ഫിനാൻഷ്യൽ സെക്രട്ടറി ഹരികൃഷ്ണൻ നായർ ഐ.എ.എസ് എന്നിവർക്കൊപ്പം ഏഴ് വിദേശ രാജ്യങ്ങളിൽ പര്യടനം
നടത്തി. ബാങ്കോക്ക് ഫിലിപ്പീൻസ്,ജപ്പാൻ സിംഗപ്പൂർ,ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു.ജപ്പാനിൽ നായർ സാനുമായി പരിചയപ്പെട്ടു.
എൻജിനീയറിങ് പഠിക്കാൻ ജപ്പാനിൽ പോയ ആൾ. സുഭാഷ് ചന്ദ്രബോസ് ജപ്പാനിൽ എത്തും
മുൻപ് ബിഘാരി ഘോഷുമായി അവിടെ ഇന്ത്യൻ സ്വാതന്ത്ര്യസമര ത്തിന്റെ ഭാഗമായി പട്ടിണി കിടന്നയാളാണ് നായർസാൻ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വന്നപ്പോൾ പോലും അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശനം നടത്തി . ഇന്ത്യ ഗേറ്റ് ഹോട്ടലിന് അടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തമായ ഹോട്ടൽ. മലയാളികൾ ജോലി ചെയ്യുന്നില്ല എന്നായിരുന്നു നായർസാന്റെ പരിഭവം. അദ്ദേഹത്തിന്റെ ഹോട്ടലിൽ ഭാര്യ പോലും വിളമ്പുകാരിയാണ്.
ഉന്നത പദവി വഹിക്കുന്ന ഇക്കണോമിസ്റ്റായ പദവി വഹിക്കുന്ന മകൻ ഏപ്രൺ കെട്ടി സന്ദർശകർക്ക് ഭക്ഷണം വിളമ്പുന്നതും കണ്ടു. ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന നായർസാൻ എല്ലാ വർഷവും പൗരത്വം പുതുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു.
പത്രപ്രവർത്തകനും മാദ്ധ്യമാദ്ധ്യാപകനുമായിരുന്ന മാടവന ബാലകൃഷ്ണപിള്ള ഇരുപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മംഗളത്തിലും ദീപികയിലും എഴുതിയ കോളങ്ങൾ പുസ്തകമാക്കിയിട്ടുണ്ട്. 'തിരക്കിനിടയിൽ ത്തന്നെ', 'കാഴ്ചയിൽ വട്ടം', 'ചുരുക്കത്തിൽ' എന്നീ കോളങ്ങളും പ്രസിദ്ധീകൃത മായിട്ടുണ്ട്. നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.ഡൽഹിയിൽനിന്ന് ഭാരത് ഗൗരവ് പുരസ്കാരം, ഡോക്ടർ ഭീഷ്മനാരായണൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 25 വർഷം മാദ്ധ്യമ രംഗത്തും അത്രയും തന്നെ കാലം മാദ്ധ്യമ അധ്യാപന രംഗത്തും പ്രവർത്തിച്ചു.
"പത്രങ്ങളില്ലാത്ത ഒരു അവസ്ഥയെപ്പറ്റിയും ചിന്തിക്കാൻ കഴിയില്ല നമ്മുടെ നാവാണ്,പവറാണ്,നമ്മുടെ ദൈവം തമ്പുരാൻ ആണ് എന്ന് പറയാം." അദ്ദേഹം പറഞ്ഞു.പത്രം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു . ചെറുപ്പക്കാർ വാർത്തകളോട് മുഖം തിരിക്കുന്നു. ടി. വി പ്രേക്ഷകരുടെ എണ്ണം കുറയുന്നു. പണ്ട് പ്രസ് എന്നാൽ പത്രമായിരുന്നു.പിന്നീട് പ്രസ് ടെലിവിഷനും ഇൻറർനെറ്റും.
പ്രസ്സ് എന്നാൽ ഇപ്പോൾ സെൽ ഫോൺ ആണ്. ഏറ്റവും വലിയ കമ്മ്യൂണിക്കേഷൻ ടൂൾ സെൽ ഫോൺ ആണ്. ഏറ്റവും ഡെയിഞ്ചറസുമാണത്. സോഷ്യൽ മീഡിയ ഉൾപ്പെടെ വാർത്തകൾ കൈമാറുന്ന ഭൂരിപക്ഷം പ്ലാറ്റ്ഫോമുകളും പ്രവർത്തിക്കുന്നത് അതിലൂടെയാണ്.സോഷ്യൽ മീഡിയയെ അഗണ്യ കോടിയിൽ അവഗണിച്ച് പുച്ഛിച്ചിരുന്നു. പക്ഷേ ഇപ്പോൾ വാർത്ത ആദ്യം അറിയാൻ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു.പക്ഷെ കൺട്രോൾ ഇല്ലാത്ത ഒരവസ്ഥയുണ്ട് . സത്യത്തിന്റെ അംശം പോലും ഇല്ലാതെ എന്തും അവതരിപ്പിക്കുന്നു .
,
മാനേജ്മെൻറ് പറഞ്ഞാൽ പത്രാധിപർ കേൾക്കണം എന്ന സ്ഥിതിയുണ്ട്.ടെലിവിഷനിലും സോഷ്യൽ മീഡിയയിലും കണ്ട കാര്യങ്ങളുടെ വിശദീകരണത്തിന് വേണ്ടിയാണ് പത്രം വായിക്കുന്നത്. അതിൽ കേട്ടത് വച്ച് പത്രം വായിക്കാതിരിക്കാനാവില്ല. പണ്ട് ന്യൂസ് ആൻഡ് വ്യൂസ് ആയിരുന്നു.ഇന്ന് വ്യൂസ് വേണ്ട. വ്യാഖ്യാനാത്മകമായ വാർത്തകൾക്ക് പകരം പത്രത്തിൽ ചെടിപ്പിക്കുന്ന വാർത്തകളാണ്.
"പുതിയ തലമുറയിൽ മലയാളം വായിക്കാൻ അറിയാത്തവർ കൂടി വരുന്നു. ഈ അവസ്ഥയിൽ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാൻ വയ്യ.
ഹിന്ദു പോലുള്ള ഇംഗ്ലീഷ് പത്രങ്ങൾ ഓൺലൈൻ എഡിഷനുകൾക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്.
ഓൺലൈൻ ആയിട്ടല്ലാതെ ഇനി പത്രങ്ങൾക്ക് നിലനിൽപ്പില്ല.വിശ്വസിനീയമായ ഓൺലൈൻ പത്രങ്ങൾക്ക് സാധ്യതയേറെയാണ്.ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ഗ്ലോബലി അഡ്രസ് ചെയ്യുന്ന വാർത്തകളാണ് വേണ്ടത്. ഓൺലൈൻ, സോഷ്യൽ മീഡിയ എവിടെയിരുന്നും ഓപ്പറേറ്റ് ചെയ്യാം, കേൾക്കാം,അഭിപ്രായങ്ങൾ പറയാം. വായനക്കാരെ അടിച്ചമർത്തിയിരുന്നഅച്ചടി മാധ്യമങ്ങൾക്കുള്ള തിരിച്ചടി കൂടിയാണ് സോഷ്യൽ മീഡിയ. സർക്കുലേഷനെ ബാധിച്ചിട്ടുണ്ടെങ്കിലും
വാർത്താ സാധ്യത കൂടുതലുള്ള പത്രങ്ങൾ നിലനിൽക്കും.
വർത്താ ചിത്രങ്ങൾ , ഹ്യൂമൻ ഇന്റെറസ്റ്റ് ഫീച്ചറുകൾ, ഇൻറർവ്യൂ ഇങ്ങനെയുള്ള സാദ്ധ്യതകൾ പത്രങ്ങൾക്കുണ്ട്.ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ ചാനലുകളെക്കാൾ കൂടുതൽ വിവരങ്ങൾ പത്രങ്ങളിൽ വന്നു. താത്പര്യമുള്ളവർക്ക് വ്യാഖ്യാനാത്മകമായ പുതിയ നാറേറ്റീവ് ആംഗിളുകൾ കണ്ടെത്താം.
പത്രപ്രവർത്തകർക്ക് തൊഴിൽ സുരക്ഷിതത്വം ഇപ്പോഴില്ല.ഇന്ന് പത്ര നടത്തിപ്പ് വൻ ബിസിനസ് ആണ്. സാമ്പത്തിക ഭദ്രത ഉള്ള വൻകിട പത്രങ്ങൾക്ക് മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിയുക.
ന്യൂസ് പേപ്പർ ഇൻഡസ്ട്രിക്ക് ഏറ്റവും അത്യാധുനികമായ പ്രിന്റിങ് മെഷിനറി വേണം. കൂടുതൽ വാർത്ത കുറഞ്ഞ സമയം കൊണ്ട് എത്തിക്കണം.
ദേശാഭിമാനിയെപ്പോലെ പാർട്ടിയിൽ നിന്ന് കാശുമുടക്കുന്ന പാർട്ടി പത്രങ്ങളും ദീപികയെപ്പോലെയുള്ള സാമുദായിക പത്രങ്ങളും നിലനിൽക്കും. മനോരമ,മാതൃഭൂമി പോലുള്ളവയല്ലാത്തവയുടെ നിലനിൽപ്പ് ഭീഷണിയിൽ തന്നെയാണ്.പത്ര വ്യവസായത്തിൽ മുടക്കിക്കൊണ്ടിരിക്കുന്നത് കോടികളാണ്. ബിസിനസിനു പ്രോഫിറ്റ് വേണം.പത്രസ്വാതന്ത്ര്യം എന്നൊന്നില്ല.
സിനിമ സംവിധാനം ചെയ്ത സംവിധായകന്റെ, പുസ്തകമെഴുത്തുകാരന്റെ സ്വാതന്ത്ര്യം പോലെ പത്ര മുതലാളിക്കുമുള്ള സ്വാതന്ത്ര്യമാണ് പത്രസ്വാതന്ത്ര്യം എന്ന ഘട്ടത്തിലാണ് നമ്മൾ എത്തിനിൽക്കുന്നത്.
പൈസ മുടക്കുന്ന ആളിന്റെ ആശയം അതിനകത്ത് ഉണ്ടായേക്കും.പക്ഷേ,നല്ല മുതലാളിക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ഏഷ്യാനെറ്റ് ബി.ജെ.പിക്കാരനായ മന്ത്രിയുടെതാണെ ങ്കിലും ബി.ജെ.പിക്ക് കൂടുതൽ തല്ലു കൊടുക്കുന്നത് ഏഷ്യാനെറ്റാണ് . എല്ലാ വാർത്തകളിലും മുതലാളിമാർ ഇടപെടാറില്ല. കുടുംബസൂത്രണ വാർത്ത,റബ്ബറിന് വില നിയന്ത്രിക്കുന്ന വാർത്ത ഒക്കെ കൊടുക്കരുത് എന്ന് പറഞ്ഞേക്കാം.അത് പത്രങ്ങളുടെ പോളിസി ആണ്. മുതൽ മുടക്കാൻ മുതലാളി വേണം.കാശ് മുടക്കുന്നവർക്ക് ലാഭം വേണം ."സ്വർണ്ണക്കട റെയ്ഡ് ചെയ്ത വാർത്ത കൊടുത്താൽ അവരുടെ പരസ്യം കിട്ടില്ല. പത്രസ്ഥാപനം നടത്തിക്കൊണ്ട് പോകാൻ പരസ്യം വേണം . ഇല്ലെങ്കിൽ പത്രക്കടലാസും മഷിയും വാങ്ങാനും ശമ്പളം കൊടുക്കാനും പറ്റില്ല. പത്രം ഇറങ്ങില്ലെന്ന സ്ഥിതിവരും. വിപ്ലവം പറയാം എന്നല്ലാതെ പ്രായോഗികതലത്തിൽ നടക്കില്ല", മാടവന ബാലകൃഷ്ണപിള്ള പറഞ്ഞു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/YP9w1jkROHU?si=_nrfgIeTCgzRLU_N
(റിപ്പോർട്ട് എഴുതിയത് : കെ. ഹേമലത )
No comments:
Post a Comment