ക്ലബ്ബ് ഹൗസ് മീഡിയ റൂമിലെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ പ്രത്യേക അതിഥിയായി(മെയ് 11,2024) ഡോ.പോൾ മണലിൽ പങ്കെടുത്തു.മലയാള മനോരമ ദിനപത്രത്തിന്റെ അസിസ്റ്റൻറ് എഡിറ്ററായി വിരമിച്ച പോൾ മണലിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ കൂടിയാണ്. ഇപ്പോൾ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാണ്.
മികച്ച ഗ്രന്ഥകാരൻ കൂടിയായ അദ്ദേഹത്തിന്റെ 'കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾ' എന്ന പുസ്തകത്തിന് 2008 കേരള സാഹിത്യ അക്കാദമിയുടെ എൻഡോമെന്റ് അവാർഡ് ലഭിച്ചു. പതിനഞ്ചോളം പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. അവയിൽ 'മലയാളത്തിന്റെ ബഷീർ', 'ബഷീറിന്റെ ചെറുകഥകളുടെ പഠനങ്ങൾ', 'ബഷീറിന്റെ കത്തുകൾ' എന്നിവ ശ്രദ്ധേയം. പ്രൊഫ. സുകുമാർ അഴീക്കോടിനെക്കുറിച്ചെഴുതിയ 'അഴീക്കോട് എന്ന വിചാരശില്പി' ഏറെ ചർച്ച ചെയ്യപ്പെട്ടു. 'കാലത്തിന്റെ കണ്ണാടിച്ചില്ലുകൾ', 'തകഴിയുടെ കയറിലൂടെ ഒരു കേരളചരിത്രാന്വേഷണം', 'പ്രസംഗകല' തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സജീവ പത്രപ്രവർത്തകനായിരിക്കെത്തന്നെ പത്രപ്രവർത്തനത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ മലയാള മാധ്യമപ്രവർത്തകനാണ് പോൾ മണലിൽ.
പത്തനാപുരത്താണ് കുടുംബവേരുകൾ. വിജനമായ കാട്ടുപ്രദേശം. വായനശാലയൊന്നും ഇല്ലാത്ത അവികസിതമായ ഒരു കുന്നിൻ പ്രദേശമായിരുന്നു അത്. അടുത്ത് ഒരു സ്കൂളുണ്ട്.
1960ൽ സ്കൂളിൽ പഠിക്കുമ്പോൾ, രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത പിതാവ് സർവീസിൽ നിന്ന് വിരമിച്ച് വീട്ടിൽ ഇരിക്കുകയാണ് . മറ്റ് ജോലിക്കൊന്നും പോകുന്നില്ല. രാവിലെ മുതൽ അദ്ദേഹം പത്രം വായിക്കും. രാത്രി 12 വരെ വായനയാണ്. പിതാവിനെ ഓർക്കുമ്പോൾ ആ ചിത്രം തെ ളിഞ്ഞുവരും. മനോരമയും വീട്ടിൽ വരുത്തുന്നുണ്ടായിരുന്നു. പക്ഷേ, ഹിന്ദു പൂർണ്ണമായും വായിക്കാൻ അദ്ദേഹത്തിന് ഒരു ദിവസം പോരാ.
" മനോരമയാണ് ഞാൻ ആദ്യം വായിച്ചു തുടങ്ങുന്നത്. ജേണലിസത്തിലേക്കു വഴിയൊരുക്കിയത്
ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠനമായിരുന്നു.അതൊരു ബോർഡിങ് സ്കൂളായിരുന്നു. ക്ലാസിലെ മോശപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഞാൻ. കയ്യക്ഷരം മോശം. എന്നാൽ അക്ഷരങ്ങളോട് താൽപര്യമായിരുന്നു ".
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ കയ്യെഴുത്തു മാസികയായ കലാലയത്തിന്റെ പത്രാധിപരായി.രണ്ട് ലക്കം പുറത്തിറങ്ങി.ഡോ. എം.വി തോമസ് അക്കാലത്ത് മലയാളം അദ്ധ്യാപകനായിരുന്നു.പത്രാധിപരാക്കിയത് അദ്ദേഹമാണ്. (പിന്നീട്
പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി അദ്ദേഹം വിരമിച്ചു ). പത്രാധിപരായതോടെ സ്കൂളിൽ അറിയപ്പെട്ടു തുടങ്ങി.
മലയാള മനോരമ ആഴ്ചപ്പതിപ്പും വീട്ടിൽ വരുത്തുന്നുണ്ടായിരുന്നു. വർഗീസ് കളത്തിലായിരുന്നു പത്രാധിപർ. നല്ല റീഡബിലിറ്റിയുള്ള പ്രസിദ്ധീകരണമായിരുന്നു. വീട്ടിലെ വായന അതായിരുന്നു. പിന്നീട് സുഗതകുമാരി പത്രാധിപയായ തളിര് മാസിക, ജനയുഗത്തിന്റെ ബാല പ്രസിദ്ധീകരണമായ ബാലയുഗം, ഇവയെല്ലാം വായിക്കാൻ തുടങ്ങി. ജനയുഗം നോവൽ പതിപ്പ്,കുങ്കുമം വാരിക, മലയാള നാട് വാരിക കൊല്ലത്തുനിന്ന് കൊല്ലത്ത് നിന്ന് ഇറങ്ങിയിരുന്ന ഇവയെല്ലാം കിട്ടുമായിരുന്നു. ആദ്യമായി സന്ദർശിക്കുന്ന പത്ര സ്ഥാപനം ജനയുഗമാണ്. അന്ന് കാമ്പിശ്ശേരിയാണ് പത്രാധിപർ. പിന്നീട് എം.എൽ.എ ആയ പ്രതാപവർമ്മ തമ്പാനും ഒന്നിച്ചാണ് ജനയുഗത്തിൽ പോയത്. പത്തനാപുരത്തുനിന്ന് 50 പൈസ മുടക്കി കൊല്ലത്തുചെന്നു. കാമ്പിശ്ശേരി കരുണാകരൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആഹാരം കഴിച്ചുവോ എന്ന് അദ്ദേഹം അന്വേഷിച്ചു. തന്നെ കാണാൻ ചെല്ലുന്നവരോട് എന്തെങ്കിലും കഴിച്ചോ എന്ന് അന്വേഷിക്കുന്ന പത്രാധിപരെ കണ്ടതോടെ പത്രപ്രവർത്തനത്തിന്റെ മറ്റൊരു വശം മനസ്സിലാക്കുകയായിരുന്നു.
പ്രൊഫ. എം.കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം മലയാളനാടിൽ പ്രസിദ്ധീകരിക്കുന്ന കാലം. മാധവിക്കുട്ടിയുടെ എന്റെ കഥ, കാക്കനാടന്റെ നോവലുകൾ, ശ്രദ്ധേയമായ പരമ്പരകൾ - അങ്ങനെ, വായനയുടെ ലോകത്തേക്ക് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ആകൃഷ്ടനായി . സ്കൂളിൽ ദർപ്പണം എന്ന സാഹിത്യ ചർച്ചാസമിതിയുടെ കയ്യെഴുത്തു മാസികയുടെ പത്രാധിപരായി.
വാർത്തകൾക്കായി കാത്തുനിന്നിരുന്ന സമൂഹമായിരുന്നു നാട്ടിൽ . രാവിലെ ആളുകൾ ബസ്സ് സ്റ്റാൻഡിൽ പോയി പത്രം വായിക്കും.അന്നത്തെ ഏജൻറ്മാർ വാർത്ത എഴുതിയിരുന്നു. "'പൗരധ്വനി എന്ന സായാഹ്ന പത്രത്തിൻറെ ഏജൻറ് മത്തായി വാർത്ത എഴുതാൻ എന്നെ ഏൽപ്പിച്ചിരുന്നു.വാർത്ത മാത്രമല്ല,തലക്കെട്ടും ഇട്ടുകൊടുക്കും. നാട്ടിലെ വാർത്തകൾ പോസ്റ്റ് കാർഡിൽ എഡിറ്ററുടെ അഡ്രസ്സിൽ മനോരമയ്ക്ക് എഴുതി അയയ്ക്കും. രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ പത്രത്തിൽ വാർത്തകൾ വരും ".
പ്രാദേശിക ഡെസ്കിന്റെ ചുമതല വഹിച്ചിരുന്നത് അന്നത്തെ ശ്രദ്ധേയനായ പത്രപ്രവർത്തകൻ,
അടൂർ സ്വദേശിയായ കെ.പത്മനാഭൻ -അടൂർ ഭാസിയുടെ സഹോദരൻ . "ഉദാരമനസ്കനായിരുന്ന അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമായിരുന്നു.1971 ൽ പത്തിൽ പഠിക്കുമ്പോൾ
മനോരമ സൺഡേ സപ്ലിമെന്റിലേക്ക് നെപ്പോളിയനെക്കുറിച്ച് ലേഖനം അയച്ചുകൊടുത്തത്
അച്ചടിച്ചു വന്നു.കൈപ്പട മോശമായതിനാൽ നല്ല കയ്യക്ഷരമുള്ള കൂട്ടുകാരനെ കൊണ്ട് മാറ്റി എഴുതിച്ചിരുന്നു. പഴയകാല പത്രപ്രവർത്തകൻ എം. കുര്യനായിരുന്നു സൺഡേ സപ്ലിമെന്റിന്റെ ചുമതല. പേജ് ചെയ്തിരുന്നത് മണർകാട് മാത്യുവായിരുന്നു എന്ന് പിന്നീടറിഞ്ഞു".
കോട്ടയത്തെ ചെറിയ മാസികകളിൽ ലേഖനങ്ങൾ കൊടുക്കാറുണ്ടായിരുന്നു. ജലജ,സുനന്ദ, കേരളനാട്,ബാലനാട്,കേരള കൗസ്തുഭം തുടങ്ങിയ ആ പ്രസിദ്ധീകരണങ്ങൾക്ക് പരമാവധി അഞ്ചൂറോളം കോപ്പികൾ മാത്രമാണ് ഉണ്ടായിരുന്നത്.
"മെഡിസിന് പഠിച്ചിരുന്ന സഹോദരൻ എം. എ വർഗീസ്, പഠിക്കാൻ മോശമായ എന്നോട് സയൻസ് ഐച്ഛികമായി എടുക്കാൻ ആവശ്യപ്പെട്ടു. പത്രപ്രവർത്തകനാകണം എന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നതിനാൽ പത്തനാപുരം സെന്റ്. സ്റ്റീഫൻസ് കോളേജിൽ ആർട്സ് പഠിക്കാനാണ് ഞാൻ തീരുമാനിച്ചത്.പിന്നീട് തിരുവനന്തപുരം മാർ ഇവാനിയോസിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ, പത്രപ്രവർത്തനമാണ് മാർഗ്ഗം എന്ന് തിരിച്ചറിഞ്ഞു" .കേരളത്തിലെ ഏറ്റവും പ്രഗത്ഭർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് വകുപ്പ്. ഡോ. ഗീവർഗീസ് പണിക്കർ,എഴുത്തുകാരനായ പ്രൊഫ. കെ.നാരായണൻ നായർ,പ്രൊഫ. ജയിംസ് സ്റ്റുവർട്ട്, പ്രൊഫ. വയലാ വാസുദേവൻ പിള്ള,ഡോ. ജോർജ്ജ് ഓണക്കൂർ, ഇ.ജെ ക്യാരി തുടങ്ങിയ അദ്ധ്യാപകർ നയിച്ചിരുന്ന കാലം.വായനയെ പ്രോത്സാഹിപ്പിക്കുന്ന വരായിരുന്നു അവരെല്ലാം.
ജീവിതത്തിൽ ശ്രദ്ധേയമായ രണ്ട് കാര്യങ്ങൾ അവിടെ സംഭവിച്ചു. ഒന്ന്, ഡോ. ജോർജ് ഓണക്കൂറിന്റെ നേതൃത്വത്തിൽ നെയ്യാറിൽ നടന്ന ഒരു സാഹിത്യ ശില്പശാലയിൽ പങ്കെടുത്തു.കേരളത്തിലെ ഒട്ടേറെ എഴുത്തുകാർ പങ്കെടുത്ത വലിയ ക്യാമ്പ്. ഇന്നത്തെ പോലെ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള ക്യാമ്പ് ആയിരുന്നില്ല. പ്രഗൽഭരെ പരിചയപ്പെടാനുള്ള അവസരം കിട്ടി. വയല വാസുദേവൻ പിള്ളയാണ് ക്യാമ്പിന്റെ വിവരം വിളിച്ചു പറഞ്ഞത്. വി. ടി ഭട്ടതിരിപ്പാട് പങ്കെടുക്കുന്ന ക്യാമ്പ്. വി. ടി ആരാണെന്നൊന്നുമറിയില്ല.നവോത്ഥാന നായകനായിരുന്നു ;"അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകത്തിന്റെ പിന്നിൽ അദ്ദേഹം ആയിരുന്നു എന്നൊക്കെ അറിയുന്നത് പിന്നീടാണ്.എഴുത്തുകാർക്കൊപ്പം പത്ത് ദിവസം താമസിച്ച അനുഭവം ജീവിതത്തിൽ വെളിച്ചം പകർന്ന ഒന്നാണ്.
കുങ്കുമം പത്രാധിപർ എൻ.വി കൃഷ്ണവാര്യരും ക്യാമ്പിൽ പങ്കെടുത്തിരുന്നു.ക്യാമ്പിനെപ്പറ്റിയുള്ള ഒരു അവലോകനം എഴുതിക്കൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കുങ്കുമം വാരികയിൽ പടവും പേരും വെച്ച് ആ ലേ ലേഖനം വന്നു. തലക്കെട്ട് മാത്രമാണ് കൃഷ്ണ വാര്യർ മാറ്റിയത്.കൂടുതൽ എഴുതാൻ ധൈര്യം കിട്ടിയത് അങ്ങനെയാണ്.
ഒ.എൻ.വി കുറുപ്പ്, കാവാലം നാരായണ പണിക്കർ, ഡോ കെ. അയ്യപ്പപ്പണിക്കർ, കൈനിക്കര കുമാരപിള്ള, ഡോ. പി.കെ നാരായണപിള്ള,ഡോ. കെ.രാഘവൻപിള്ള, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങി അന്നത്തെ പ്രഗൽഭരായ എഴുത്തുകാർ തിരുവനന്തപുരത്താണ് താമസിച്ചിരുന്നത് . തലസ്ഥാനത്തെ പരിപാടികൾക്കും സ്ഥിരമായി പോകാറുണ്ടായിരുന്നു. അരവിന്ദൻ, കാനായി കുഞ്ഞിരാമൻ എന്നിവരെയൊക്കെ കാണാനും അവരുമായി സംവദിക്കാനുള്ള അവസരം കിട്ടി .
നാട്ടിൽ പിക്ച്ചർ പാലസ് എന്ന തീയറ്റർ ഉണ്ടായിരുന്നു.സിനിമ കാണുന്ന ശീലം അന്നേ ഉണ്ട്. തിരുവനന്തപുരത്ത് പഠിച്ചപ്പോൾ ക്ലാസ്സിൽ കയറാതെ സിനിമ കാണുന്ന ശീലം ആരംഭിച്ചു. സിനിമക്കാരുടെ ഇൻറർവ്യൂ എടുത്ത് നാനയുടെ ഓഫീസിലേക്ക് പോകും . കേരളദേശം പത്രത്തിൻറെ ചീഫ് എഡിറ്റർ കെ.വി.എസ് ഇളയതായിരുന്നു നാന പത്രാധിപർ. മലയാളം നന്നായി അറിയാവുന്ന എസ്.രാമകൃഷ്ണൻ എന്ന തെലുങ്ക് എഴുത്തുകാരനും അവിടെയുണ്ട്. അദ്ദേഹത്തിൻറെ കയ്യിലാണ് ഇൻറർവ്യൂ കൊടുക്കുക. ഫീച്ചറും എഴുതിക്കൊടുക്കും . പ്രശസ്ത കവി കോന്നിയൂർ ഭാസായിരുന്നു പ്രൂഫ് റീഡർ. കുങ്കുമം ഓഫീസിൽ കെ.എസ് ചന്ദ്രൻ ഉണ്ടായിരുന്നു. മനോരമയിലെ വളരുന്ന താരങ്ങൾ എന്ന പംക്തിയിൽ രവി മേനോൻ, ഡോ. മോഹൻ ദാസ് എന്നിവരെയൊക്കെ പറ്റി എഴുതിയിട്ടുണ്ട്. "എനിക്കറിയാത്ത ആളുകൾ ഉദാരമായ സമീപനം എന്നോട് കാണിച്ചിരുന്നു ".
വയലാർ രാമവർമ്മയുടെ മകൻ വയലാർ ശരത്ചന്ദ്ര വർമ്മ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാനെത്തി. ശരത്തിന്റെ ലോക്കൽ ഗാർഡിയൻ ഒ.എൻ.വി കുറുപ്പ് ആയിരുന്നു. " എല്ലാ ആഴ്ചയിലും അദ്ദേഹത്തെ കാണാൻ പോകുമ്പോൾ കൂടെ പോകും. ചെല്ലുമ്പോൾ ശരത്തിനോട് കാണിക്കുന്ന അതേ സ്നേഹം എന്നോടും കാണിക്കുമായിരുന്നു". പ്രശസ്ത എഴുത്തുകാരെ കോളേജിലെ വേദികളിൽ പ്രസംഗിക്കാൻ വിളിക്കുന്നതും പതിവായി.ശാന്തിനഗറിലായിരുന്നു പത്രങ്ങളുടെ ന്യൂസ് ബ്യൂ റോകൾ. മനോരമയിലെ കെ. ജി നെടുങ്ങാടി, ദീപികയിലെ കെ. സി സെബാസ്റ്റ്യൻ, കേരള കൗമുദിയിലെ കെ.ജി പരമേശ്വരൻ നായർ,മലയാളം എക്സ്പ്രസ്സിലെ ജോസഫ് ചെറുവത്തൂർ തുടങ്ങി പ്രഗൽഭരായ പത്രപ്രവർത്തകരുടെ അനുഭവങ്ങളും രാഷ്ട്രീയ പാരമ്പര്യവും തിരിച്ചറിയാൻ കഴിഞ്ഞു.
മനോരമയുടെ ഓഫീസിൽ പോയി തിരികെ വരുമ്പോൾ ഇ.എം.എസും പത്നിയും ഒരു വീടിന്റെ വരാന്തയിൽ ഇരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.പഴയ മുഖ്യമന്ത്രി ആണെന്നുള്ള മേനി ഒന്നുമില്ലാതെ
സാധാരണ മനുഷ്യരായി അവർ ജീവിച്ചിരുന്നു.അദ്ദേഹത്തെ കാണാൻ പോയിത്തുടങ്ങി. പരിചയമായതോടെ അദ്ദേഹം ചെറിയ പുസ്തകങ്ങൾ വായിക്കാൻ തന്നു.അദ്ദേഹത്തിൻറെ അവസാന കാലഘട്ടത്തിലാണ് പരിചയപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി കാര്യമായ ബന്ധമില്ലാത്തതിനാൽ ആ ബന്ധം തുടരാൻ കഴിഞ്ഞില്ല.
തിരുവനന്തപുരത്ത് കലാസാംസ്കാരിക പരിപാടികളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. തരംഗനിസരിയുടെ വാർഷികം ടാഗോർ തിയേറ്ററിൽ പാസ് വച്ചായിരുന്നു നടത്തിയത്. ഗ്രീൻ റൂമിൽ കൂടി അകത്തുകയറി യേശുദാസിനെ പരിചയപ്പെട്ടു. ജേണലിസ്റ്റാണ്, ഇൻറർവ്യൂ ചെയ്യണം എന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്.അടുത്ത ദിവസം തരംഗിണിയിൽ ചെല്ലാൻ പറഞ്ഞു.വലിയ അത്ഭുതം തോന്നി. ഫീച്ചർ എഴുതാനാണ് വന്നത് എന്ന് പറഞ്ഞ് അഭിമുഖം എടുത്തു, ഫീച്ചർ എഴുതി. എവിടെ പ്രസിദ്ധീകരിക്കണം എന്നൊന്നും അറിയില്ല. യേശുദാസിനെ അടുത്ത് കാണണം,പടം എടുക്കണം എന്നൊക്കെയുള്ള കൗതുകം ആയിരുന്നു ഫീച്ചർ പിന്നീട് മനോരമ ആഴ്ചപ്പതിപ്പിന്റെ കോട്ടയം ഓഫീസിൽ നേരിട്ട് ചെന്ന് കൊടുത്തു. ആരെയും പരിചയമുണ്ടായിരുന്നില്ല ഉറൂബായിരുന്നു എഡിറ്റർ. യേശുദാസ് പറഞ്ഞിട്ട് വന്നതാണ് എന്ന് പറഞ്ഞു. യഥാർത്ഥത്തിൽ യേശുദാസ് പറഞ്ഞിരുന്നില്ല. അടുത്ത ആഴ്ച ആഴ്ചപ്പതിപ്പിന്റെ സെൻറർ സ്പ്രെഡിൽ ഫീച്ചർ അച്ചടിച്ച് വന്നത് കണ്ട് അത്ഭുതപ്പെട്ടു പോയി.
ദ ഹിന്ദുവിൻ്റെ ഫ്രൈഡേ റിവ്യൂവിൽ ഇംഗ്ലീഷ് ഫീച്ചറുകളും എഴുതി. കൊട്ടാരക്കര ഗണപതി ക്ഷേത്രം വീടിനടുത്താണ്.ചെറിയ തുക കൊടുത്താൽ ഉണ്ണിയപ്പം കിട്ടും. ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിനെപ്പറ്റി ഇന്ത്യൻ എക്സ്പ്രസിൽ ഫീച്ചർ എഴുതി.
ഇത്തരം പരിപാടികൾക്ക് പോയി ,ബി.എക്ക് മാർക്ക് വളരെ കുറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ എം. എ യ്ക്ക് ചേരണം എന്ന് വിചാരിച്ചിതന്നു. എന്നാൽ ഒരു സ്ഥലത്തും അഡ്മിഷൻ കിട്ടിയില്ല.നാഗ്പൂരിലെ ഹിസ് ലോക് കോളേജിൽ ജേണലിസം പഠിച്ചാൽ കൊള്ളാമെന്നു തോന്നി.എന്നാൽ അഡ്മിഷൻ സമയം കഴിഞ്ഞിരുന്നു.ഝാൻസിലെ ഒരു കോളേജിൽ എച്ച്.ഒ.ഡി ആയിരുന്ന ഡോക്ടർ പി.ആർ ശർമ്മയ്ക്ക് കത്തയച്ചു. അവിടെ പ്രവേശനം കിട്ടി-എം.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് . സ്ഥലങ്ങൾ പോയി കാണുകയായിരുന്നു പ്രധാന വിനോദം ചമ്പൽ താഴ് വരയിലും ഖജുരാഹോയിലുമൊക്കെ പോയി.
ഝാൻസിയിലെ ഗവൺമെൻറ് കോളേജ് കൊള്ളക്കാരുടെ സങ്കേതം കൂടിയായിരുന്നു. രാവിലെ വിദ്യാർത്ഥികൾ തോക്കുമായാണ് ക്ലാസിൽ വരുന്നത്. അവിടത്തെ ഗ്രൗണ്ടിലാണ് വെടിവയ്പ്പ് പരിശീലനം നടത്തിയിരുന്നത്. ആർക്കും ക്ലാസിൽ കയറണമെന്ന് താല്പര്യമുണ്ടായിരുന്നില്ല. ആ പഠിപ്പുകൊണ്ട് വലിയ പ്രയോജനം ഉണ്ടായില്ല. എം. എ പാസായി എന്ന് മാത്രം.ഝാൻസി റാണിയുടെ ചരിത്രം ഝാൻസിയിലെ പത്രങ്ങളിൽ എഴുതിയിരുന്നു.
പഠനം കഴിഞ്ഞ് നാട്ടിലെ കോളേജിൽ ജോലി തരാമെന്ന് പറഞ്ഞിട്ടും അധ്യാപനത്തിനോട് താല്പര്യം തോന്നിയില്ല. നാഗ്പൂരിലെ വിശ്വവിദ്യാലയയിൽ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷന് സീറ്റ് കിട്ടി. ഒപ്പം ഹിസ്‌ലോക് കോളേജിൽ ജേണലിസം പഠിക്കണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. ബുദ്ധമതത്തിൽ ചേർന്ന ഒരു ദളിത് അധ്യാപകൻ അന്ന് ക്യാമ്പസിൽ ഉണ്ടായിരുന്നു. വലിയ ആക്ടിവിസ്റ്റായിരുന്ന അദ്ദേഹം അംബേദ്കറിന്റെ അനുയായിയായിരുന്നു. ഡോ. സവിത അംബേദ്കർ ക്യാമ്പസിൽ വന്നപ്പോൾ ഇൻറർവ്യൂ നടത്തി. അത് വനിതയിൽ പ്രസിദ്ധീകരിച്ചു. അവരുമായി പിന്നീടും എഴുത്തു കുത്തുകൾ നടത്തിയിരുന്നു.
ഇതിനിടയിൽ വലിയൊരു വഴിത്തിരിവ് ഉണ്ടായി.ആചാര്യ വിനോബ ഭാവേയെ അദ്ദേഹത്തിന്റെ അവസാനകാലത്ത് ആശ്രമത്തിൽ വച്ച് കാണാൻ സാധിച്ചു. ഗോപി ആനയടി എന്ന മലയാളിയെ പരിചയപ്പെട്ടതാണ് അതിന് നിമിത്തമായത്. മലയാളി സമാജം പ്രവർത്തകനായ അദ്ദേഹത്തിൻ്റെ കൂടെയാണ് പോയത്. അടിയന്തരാവസ്ഥ കഴിഞ്ഞ സമയം. ഇന്ദിരാഗാന്ധി പരാജയപ്പെട്ട ശേഷം അവർക്ക് അനുകൂലമായി വിനോബാജി ഒരു പ്രസ്താവന നടത്തിയത് പത്രത്തിൽ വന്നിരുന്നു. ആശ്രമത്തിൽ കണ്ണൂർകാരനായ ഒരു മലയാളി ഉണ്ടെന്നറിഞ്ഞു. സന്യാസിയെ പോലെ അവിടെ താമസിക്കുന്ന ഒരു ഗോവിന്ദൻ. കണ്ടു. വിനോബാജിയുടെ സെക്രട്ടറി ബാൽവിജയുമായി സംസാരിക്കാൻ പറഞ്ഞു. ഇന്റർവ്യൂ എടുക്കണമെന്ന് പറഞ്ഞപ്പോൾ ബാൽ വിജയ് പറഞ്ഞു, "ബി.ബി.സിയിൽ നിന്ന് ഇൻറർവ്യൂവിന് വന്നു,പക്ഷേ വിനോബാജി മൗനവ്രതത്തിലാണ്. സംസാരിക്കില്ല.അവരോട് പോലും സംസാരിച്ചിട്ടില്ല."
ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച, അത്രയും സീനിയറായ ആരും വേറെ ജീവിച്ചിരിപ്പില്ല. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള വിഷയം സംസാരിക്കണം. "വിനോബാജിയുടെ മുറിയിൽ എന്നെ കൊണ്ടുപോയി. പച്ചപ്പുള്ള മുറി. പച്ച കർട്ടൻ, ബെഡ്ഷീറ്റ്. പച്ച കസേര.ജനലിന്റെ ഒരു വശത്ത് മലയാള മനോരമ പത്രം മടക്കി വെച്ചിട്ടുണ്ട്. വിനോബാജി താഴെ ഇരിക്കുന്നു. അദ്ദേഹം ഭഗവദ്ഗീത വായിക്കുകയായിരുന്നു ". ആളുകൾ പലരും വരുന്നുണ്ട്. ചിലർ ഇരിക്കുന്നുണ്ട്. അദ്ദേഹം ആരെയും നോക്കുന്നില്ല.ജീവിതത്തിൽ ഒരാൾ ഇത്രയധികം ഏകാഗ്രത കാണിക്കുന്നത് ആദ്യമായി കാണുകയായിരുന്നു.എങ്ങനെയാണ് ഒരാൾ സ്വന്തം പരിസരത്തെ മറന്ന് ആത്മാവിൽ കേന്ദ്രീകരിച്ച് മൗനവ്രതം ആചരിക്കുന്നത് എന്ന് കണ്ടു.വാർദ്ധയിൽ ഗാന്ധിജിയെ കാണാൻ ചെന്നപ്പോൾ ചർക്കയിൽ നൂൽ നൽകുകയായിരുന്ന ഗാന്ധിജിയുടെ ഏകാഗ്രതയെക്കുറിച്ച്
അഴീക്കോട് പറഞ്ഞിട്ടുണ്ട്. ആ ഏകാഗ്രതയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നാണ് അഴീക്കോട് മാഷ് പറഞ്ഞത്.
ബാൽ വിജയ് പറഞ്ഞു, "രക്ഷയില്ല അദ്ദേഹം നോക്കുന്നില്ല." ഞാൻ പറഞ്ഞു, "എനിക്ക് ഇൻറർവ്യൂ ചെയ്തേ മതിയാകൂ".എനിക്ക് അദ്ദേഹത്തിൻറെ രീതി അറിയുമായിരുന്നില്ല. ചോദ്യങ്ങൾ എഴുതിക്കൊടുക്കാൻ പറഞ്ഞതനുസരിച്ച് പുറത്തുപോയി ചോദ്യങ്ങൾ എഴുതി.ഇന്ത്യയിലെ വർഗ്ഗീയ കലാപത്തിന് എങ്ങനെ പരിഹാരമുണ്ടാക്കും,ദേശീയ രാഷ്ട്രീയത്തിലെ അസ്ഥിരതകൾ എങ്ങനെ അവസാനിപ്പിക്കും തുടങ്ങിയ ചോദ്യങ്ങൾ. ശരിയായി പറഞ്ഞാൽ സെൻസേണഷണലായ വാർത്തകൾ ഉണ്ടാക്കാവുന്ന ചില ചോദ്യങ്ങൾ. യഥാർത്ഥത്തിൽ അങ്ങനെയുള്ള ചോദ്യങ്ങൾ ആയിരുന്നില്ല വേണ്ടത്. വിനോബാജിയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതായി പിന്നീട് തോന്നി. അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തരാനുള്ള ആളായിരുന്നില്ല ആ വലിയ മനുഷ്യൻ എന്നത് പിന്നീടാണ് മനസ്സിലാകുന്നത്. അദ്ദേഹത്തിന്റെ ആജ്ഞകളും ചിന്തകളും വേറെയായിരുന്നു ".
ദേശീയ ബോധം ഉണ്ടാക്കുന്ന ദേശീയ പ്രസ്ഥാനങ്ങൾ ആവശ്യമാണ് എന്ന ചിന്തയിൽ ഊന്നിയാണ് അദ്ദേഹം അക്കാലത്ത് പ്രവർത്തിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിൻറെ സെക്രട്ടറി പറഞ്ഞ പ്രകാരം ചോദ്യങ്ങൾ എല്ലാം ഞാൻ എഴുതി കൊടുത്തു അദ്ദേഹം മൗനവ്രതത്തിലാണ് എങ്ങിനെ സംസാരിക്കും ഞാൻ എഴുതി കൊടുത്തതിന് അദ്ദേഹം എങ്ങനെ മറുപടി തരും ബാല വിജയ് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു, " He is a journalist from Kerala, he would like to get your answers". മൗന വൃതത്തിൽ ആയിരുന്ന വിനോബാജി ഗീത വായന ഒരു നിമിഷം നിർത്തിയ ശേഷം എന്റെ ചോദ്യങ്ങൾ എടുത്തു വായിച്ചു. അതുവരെ കുനിഞ്ഞിരുന്ന അദ്ദേഹം ഒരു നിമിഷം എൻറെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു, " You go and lead a good life. " നീ പോയി നല്ല ജീവിതം നയിക്ക്. എന്റെ എട്ട് - പത്ത് ചോദ്യത്തിന് ഒറ്റ വാചകത്തിൽ ഉത്തരം പറഞ്ഞുകൊണ്ട് അദ്ദേഹം ഗീത വായന തുടർന്നു. എനിക്ക് ഭയങ്കര നിരാശ തോന്നി. പക്ഷേ , മൗനവ്രതം ഭഞ്ജിച്ചാണ് അദ്ദേഹം എനിക്ക് ഉത്തരം തന്നത്. .
ആദ്യം നിരാശ തോന്നിയെങ്കിലും എന്റെ എല്ലാ ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉള്ള ഉത്തരം വിനോബാജിയിൽ നിന്നും കിട്ടിയിട്ടുണ്ട് എന്ന് മനസ്സിലാക്കി. രാഷ്ട്രീയ പ്രവർത്തകൻ,പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ,മതപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം ഉത്തരം തന്നിട്ടുണ്ട് എന്ന് കരുതുന്നു.നിരാശ തോന്നിയ ഇൻറർവ്യൂ ആയതുകൊണ്ട് വിനോബാജിയെപ്പറ്റി അപ്പോൾ ഒന്നും എഴുതിയില്ല. എന്നാൽ മനോരമയിൽ ജോലിക്ക് കയറിയശേഷം വിനോബാജിയെ കണ്ടുമുട്ടിയ സംഭവം മനോരമ സൺഡേ സപ്ലിമെന്റിൽ എഴുതി.
ഗോപി ആനയടി പറഞ്ഞതനുസരിച്ച് നിഷാദം എന്ന പേരിൽ മാസിക തുടങ്ങി.
മൈസൂരിൽ എം.എ ജേണലിസത്തിന് അഡ്മിഷൻ കിട്ടിയതോടെയാണ് അത്. നാഗ്പൂരിലെ പഠനം പൂർത്തിയാക്കാതെയാണ് മൈസൂരിലേക്ക് എത്തിയത്. മാസികയുടെ പ്രവർത്തനം മുഴുവൻ മൈസൂറിലിരുന്നാണ് ചെയ്തത്. സനൽ ഇടമറുക്, ഗീത ഇടമറുക്, ബാബു കുഴിമറ്റം, എം.രാജീവ് കുമാർ തുടങ്ങിയവരുടെ ലേഖനങ്ങൾ, ഫീച്ചറുകൾ എല്ലാം കൊടുത്തിരുന്നു. അഡ്വക്കേറ്റ് ചെറിയാൻ കുരുവിള നാട്ടിൽ അച്ചടിയും തപാലിൽ അയക്കുന്ന പ്രവർത്തനവും നിർവഹിച്ചു.
മൈസൂർ സർവകലാശാലയുടെ ഇംഗ്ലീഷ്,ജേണലിസം വിഭാഗങ്ങളുടെ ക്യാമ്പസ് മാനസ ഗംഗോത്രിയിലായിരുന്നു.ഡോ.യു. ആർ അനന്തമൂർത്തി ഇംഗ്ലീഷ് വിഭാഗത്തിൽ അന്ന് പഠിപ്പിക്കുന്നുണ്ട്.പ്രമുഖരായ പലഎഴുത്തുകാരും അക്കാലത്ത് അവിടെയുണ്ട്. ഹിസ്റ്ററി ഓഫ് ഇന്ത്യൻ ജേണലിസത്തേക്കുറിച്ച് ആദ്യമായി പുസ്തകമെഴുതിയ നാഡി കൃഷ്ണമൂർത്തി, ഡോ.ജേക്കബ്ബ് ഈപ്പൻ തുടങ്ങിയവരുമുണ്ട്. ഈപ്പൻ പിന്നീട് കേരള യൂണിവേഴ്സിറ്റിയിലെത്തി. നാഡി കൃഷിമൂർത്തിക്ക് മലയാളികളോട് വലിയ താല്പര്യമായിരുന്നു.മലയാളികൾ ഫസ്റ്റ് റാങ്ക് നേടുന്ന കാലം.മൈസൂരിൽ ചേരാൻ ചെന്നപ്പോൾ സർട്ടിഫിക്കറ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല.അഡ്മിഷൻ ക്ലോസ് ചെയ്തെങ്കിലും എനിക്ക് സീറ്റ് നൽകി;ഏറെ സ്വാതന്ത്ര്യവും
.
മാനസ ഗംഗോത്രി എന്ന ലാബ് ജേണൽ ഉണ്ടായിരുന്നു. എഡിറ്റർ ഡോ. കെ.വി നാഗരാജ്. ക്യാമ്പസിൽ പ്രത്യേക പരിഗണന ലഭിച്ചു.കേരളത്തിൽ നായനാരായിരുന്നു അപ്പോൾ മുഖ്യമന്ത്രി.കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഇൻറർവ്യൂ എടുത്തു. പിന്നീട് ഉമ്മൻചാണ്ടിയെ ഇൻറർവ്യൂ ചെയ്തു. ചൊമനതുടി സിനിമ ഇറങ്ങിയ സമയമായിരുന്നു.സംവിധായകൻ
ശിവരാമ കാരന്ത് ക്യാമ്പസിൽ വന്നു. മൈസൂർ ക്യാമ്പസിൽ പലപ്പോഴും ഷൂട്ടിംഗ് നടക്കാറുണ്ട്. കാരന്തിന്റെ മകൻ ഉല്ലാസ് കാരന്തുമൊത്ത് ശിവരാമ കാരന്തിന്റെ താമസസ്ഥലത്ത് പോയി ഇൻറർവ്യൂ എടുത്തു .
മലയാളം വകുപ്പിൽ അധ്യാപകനായിരുന്ന പ്രശസ്ത നിരൂപകൻ കെ.പി ശങ്കരന്റെ വീട്ടിൽ ഓണത്തിനും വിഷുവിനും മലയാളികൾ ഒത്തുകൂടും. ഉച്ചയ്ക്ക് ഊണ് ഉൾപ്പെടെ ആഘോഷമാണ് . കെ.പി ശങ്കരനും കന്നഡ സാഹിത്യകാരിയുമായ അദ്ദേഹത്തിന്റെ ഭാര്യയും കൂടിയാണ് അനന്തമൂർത്തിയുടെ 'സംസ്കാര' എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. അങ്ങനെ അനന്തമൂർത്തിയുമായും കന്നട എഴുത്തുകാരുമായും അടുത്ത ബന്ധം ഉണ്ടായി. അനന്തമൂർത്തിയുമായി നടത്തിയ ഇൻറർവ്യൂ മാതൃഭൂമിക്ക് കൊടുക്കാൻ ശങ്കരൻ മാഷ് പറഞ്ഞു. പിന്നീട് ശിവരാമ കാരന്തുമായുള്ള ഇൻറർവ്യൂ മാതൃഭൂമിയുടെ സൺഡേ സപ്ലിമെൻറിൽ വന്നു. കെ. സി നാരായണനായിരുന്നു സപ്ലിമെന്റിന്റെ ചുമതല. കോഴിക്കോട് ചെന്നപ്പോൾ നേരിൽ കണ്ടു. സാഹിത്യ പത്രപ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. മാതൃഭൂമി വാരാന്തപ്പതിൽ എഴുതിയ പലരും പിന്നീട് അറിയപ്പെടുന്ന എഴുത്തുകാരായിട്ടുണ്ട്. ഫീച്ചർ എഴുതിയവർ പിന്നീട് കവികളും നോവലിസ്റ്റുകളും ആയി.
മൈസൂർ ക്യാമ്പസിൽ വന്ന ഹേമമാലിനിയെ ഗ്രീൻ റൂമിൽ കണ്ട് ,ഇൻറർവ്യൂ എടുത്തു.
ആഫ്രിക്കൻ എഴുത്തുകാരൻ ശീനു അച്ചീനിയുടെ ഇൻറർവ്യൂവും എടുത്തിരുന്നു. അച്ചീനി ആരാണെന്ന് അന്ന് അറിയുമായിരുന്നില്ല. ശിവജി ഗണേശൻ, ചട്ടക്കാരിയിൽ അഭിനയിച്ച നടി ലക്ഷ്മി,ഇന്തോ അമേരിക്കൻ എഴുത്തുകാരൻ എ.കെ രാമാനുജം, ജെമിനി ഗണേശൻ,ആർ.കെ നാരായണൻ തുടങ്ങിയവരെ കാണാൻ കഴിഞ്ഞു. മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജിൽ പ്രമുഖരായ വ്യക്തികൾ വരുമ്പോൾ സ്റ്റാഫ് അറിയിക്കുന്നത് വഴിയാണ് പ്രവേശനം തരപ്പെടുത്തുന്നത്.
ജേണലിസത്തിന്റെ ബാലപാഠം പഠിക്കാനുള്ള അവസരം ക്യാമ്പസിൽ കിട്ടി.
ബാംഗ്ലൂരിലെ ഡെക്കാൻ ഹെരാൾഡിലായിരുന്നു ഇന്റേൺ ഷിപ്പ്. മനോരമയിൽ കിട്ടിയിരുന്നില്ലെങ്കിൽ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിൽ എത്തുമായിരുന്നു.ഇൻ്റേൺഷിപ്പിൽ പ്രാദേശിക വാർത്തകളാണ് കൈകാര്യം ചെയ്തത്.എഡിറ്റോറിയൽ ഡിസ്കഷനിൽ പങ്കു വഹിക്കാൻ കഴിഞ്ഞു.. ഹാൻഡ് കമ്പോസിംഗ് രീതി ആയിരുന്നു. പത്രത്തിൻറെ പ്ലാനിങ്, എഡിറ്റോറിയൽ,കാർട്ടൂൺ, പേജിനേഷൻ എല്ലാം പരിചയപ്പെട്ടു.
കോട്ടയത്ത് 1979ൽ നടന്ന സാഹിത്യ ശില്പശാലയാണ് മനോരമയിലേക്ക് എത്താൽ നിമിത്തമായത്. ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ കെ.എം തരകനെ കണ്ടപ്പോൾ, മാത്തുക്കുട്ടിച്ചായനെ കാണാൻ പറഞ്ഞു. ' ഒരു കൊച്ചൻ വരുന്നുണ്ട് ' എന്ന് തരകൻ വിളിച്ചു പറഞ്ഞു. "ചീഫ് എഡിറ്റർ എന്നെ കണ്ട ഉടൻ കസേരയിൽ നിന്നെണീറ്റു, ഇരിക്കാൻ പറഞ്ഞു. ചായ വരുത്തി,വർത്തമാനം പറഞ്ഞു.വായിക്കുന്ന പുസ്തകങ്ങൾ,കർണാടക രാഷ്ട്രീയം എല്ലാം ചോദിച്ചറിഞ്ഞു". വീണ്ടും കെ.എം തരകനെ കണ്ടപ്പോൾ മനോരമയുടെ എഡിറ്റോറിയൽ ട്രെയിനികൾക്കുള്ള ടെസ്റ്റ് എഴുതാൻ മാത്തുക്കുട്ടിച്ചായൻ വിളിച്ചു പറഞ്ഞകാര്യം അറിഞ്ഞു. കോഴിക്കോട് പോയി ടെസ്റ്റ് എഴുതി.
ഹാഫിസ് മുഹമ്മദ്,തുടങ്ങിയവരും ഒപ്പം എഴുതി.
മനോരമയിൽ സെലക്ഷൻ കിട്ടുമ്പോൾ മൈസൂരിൽ പഠിക്കുകയാണ്.മനോരമയിൽ എത്തിയശേഷമാണ് പരീക്ഷ എഴുതി ,കോഴ്സ് പൂർത്തീകരിച്ചത്. ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ട്രെയിനിയുടെ ഒഴിവിലേക്ക് എടുക്കാനായിരുന്നു തരകൻ്റെ ഉദ്ദേശ്യം. എന്നാൽ പത്രത്തിലേക്കുള്ള ടെസ്റ്റ് എഴുതാനാണ് കെ.എം മാത്യു പറഞ്ഞത്.1981 ജൂണിലാണ് ജോലിയിൽ പ്രവേശിച്ചത്. ടി.വി. ആർ ഷേണായി, വി. കെ. ബി നായർ, കെ. ആർ ചുമ്മാർ, ടി കെ ജി നായർ തുടങ്ങിയ പ്രഗത്ഭരിൽ ആരെയും അറിയുമായിരുന്നില്ല.സമഗ്രമായ പരിശീലനമാണ് കിട്ടിയത്.ആളെ രൂപാന്തരപ്പെടുത്തി തികഞ്ഞ പത്രപ്രവർത്തകനാക്കുന്ന പരിശീലനം. ടി. കെ. ജി നായരായിരുന്നു ട്രെയിനിങ് ഡയറക്ടർ. അദ്ദേഹത്തെപ്പോലെ മനുഷ്യത്വമുള്ള പത്രപ്രവർത്തകനെ മനോരമയിൽ വേറെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുംനവയുഗത്തിന്റെ പത്രാധിപരുമായി തുടങ്ങിയ അദ്ദേഹം, പിന്നെ മനോരമയുടെ ലീഡർ റൈറ്ററായി." അദ്ദേഹം ട്രെയിനിങ്ങിനിടയിൽ കാണിച്ച വാത്സല്യം വലിയ അനുഭവമായിരുന്നു. സ്വന്തം മക്കളെ പരിശീലിപ്പിക്കുന്ന രീതി. ധാരാളം അവസരവും ഉണ്ടാക്കിത്തന്നു".
രണ്ടു വർഷത്തെ ക്ലാസ് ആയിരുന്നു. ഇന്നത്തെ പോലെ നേരെ വന്ന് ഡെസ്കിൽ ഇരിക്കലല്ല.
പ്രഗത്ഭരാണ് പരിശീലിപ്പിച്ചത്. ആദ്യത്തെ ക്ലാസ്സ് മാത്തുക്കുട്ടിച്ചായനാണ് എടുത്തത്. വാർത്ത എഴുതുമ്പോൾ സത്യമേ പറയാവൂ എന്നായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞത്.അതായിരുന്നു മനോരമയുടെ ശൈലി. പുതിയ പത്രപ്രവർത്തകർ സത്യസന്ധരായി, മായം ചേർക്കാതെ വാർത്തകൾ തയ്യാറാക്കണമെന്ന സിദ്ധാന്തമാണ് പറഞ്ഞത്. വി.കെ.ബിയുടെ 'കണ്ടതും കേട്ടതും' എന്ന കോളം, ടി കെ.ജിയുടെ മുഖപ്രസംഗം, എം. കുര്യന്റെ സൺഡേ സപ്ലിമെൻറ് - മനോരമ സ്വന്തം വീട് പോലെയായിത്തീർന്നു. ഡെസ്കിൽ സീനിയർ, ജൂനിയർ വേർതിരിവില്ല.
കെ.പത്മനാഭൻ നായർ എന്ന പത്മൻ സാർ. പ്രാദേശിക പേജ് ആണ് അദ്ദേഹം ചെയ്തി. രുന്നത്. അദ്ദേഹത്തിന് ചുറ്റുമായിരുന്നു ഞങ്ങൾ. ആളുകളോട് എങ്ങനെ പെരുമാറണം, ഏജൻറ് മാരോട് സംസാരിക്കേണ്ട വിധം,വാർത്തകൾ മാറ്റി എഴുതേണ്ടത്, വാർത്തകളിൽ ന്യൂസ് വാല്യൂ ഉണ്ടെന്ന് മനസ്സിലാക്കുന്നത്- എല്ലാം അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. മനോരമയുടെ എല്ലാ പ്രാദേശിക പേജുകളും കോട്ടയത്തു നിന്നാണ് ചെയ്തിരുന്നത്.വാർത്തകൾ എഴുതുക, രസമുള്ള വാർത്തകൾ ബോക്സ് ആക്കുക ഇതെല്ലാമായിരുന്നു പാഠ്യ വിഷയം. അധികം സംസാരിക്കില്ല.ചിലപ്പോൾ കുഞ്ചുക്കുറുപ്പിന്റെ അടിക്കുറിപ്പ് ആയിരിക്കും എഴുതിത്തരുക. അത് വായിക്കുമ്പോൾ നമ്മുടെ മുഖത്ത് ഹാസ്യം വരുന്നുണ്ടോ? ചിരി ഉണ്ടാകുന്നുണ്ടോ എന്ന് നോക്കും.
ശ്രദ്ധേയനായ ഫുട്ബോളർ പെലെയെക്കുറിച്ച് ഒരു ഫീച്ചർ ആഴ്ചപ്പതിപ്പിലേക്ക് വേണമെന്ന് തരകൻ തീരുമാനിച്ചു.പരമ്പര ആയിട്ടാണ് കൊടുക്കേണ്ടത്. പഠിക്കാൻ മോശമായിരുന്നെങ്കിലും, ഫുട്ബോൾ കളി കാണാറുണ്ടായിരുന്നതിനാൽ എഴുതി . അത് ആഴ്ചപ്പതിപ്പിൽ 'കറുത്ത മുത്തിന്റെ കഥ ' എന്ന പേരിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു. നല്ല റീഡർഷിപ്പ് ഉണ്ടായിരുന്ന പരമ്പര പിന്നീട് ഡിസി ബുക്സ് പുസ്തകമാക്കി. അത് പ്രകാശിപ്പിച്ചത് മാത്തുക്കുട്ടിച്ചായനാണ്.
ട്രെയിനിങ് കഴിഞ്ഞപ്പോൾ, ആംഗ്ലോ ഇന്ത്യക്കാരെക്കുറിച്ച് പ്രബന്ധം എഴുതാൻ ആവശ്യപ്പെട്ടു. കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളെപ്പറ്റിയുള്ള കൗതുകം മുൻപേ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം,എറണാകുളം ആലപ്പുഴ എന്നിവിടങ്ങളിൽ പോയി അന്വേഷണം നടത്തി, കേരളത്തിലെ ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പറ്റിയുള്ള പരമ്പര എഴുതി. സൺഡേ സപ്ലിമെന്റിലാണ് അത് വന്നത്. പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ജെ. എസ് ജോർജിന് ബാംഗ്ലൂരിൽ ഒരു വിദ്യാഭ്യാസ ട്രസ്റ്റ് ഉണ്ടായിരുന്നു കേരളത്തിലെ പത്രപ്രവർത്തകർക്ക് ഫെലോഷിപ്പും നൽകിയിരുന്നു. 1983 ൽ ഒരു ലക്ഷം രൂപയുള്ള ഫെലോഷിപ്പിന് അർഹനായി. ആദ്യമായി ഫെലോഷിപ്പ് കിട്ടിയത് ഏഷ്യാനെറ്റിലെ ടി. എൻ ഗോപകുമാറിനായിരുന്നു. രണ്ടാമത് ലഭിച്ചത് എനിക്കാണ്. 'ലാംഗ്വേജ് മൈനോറിറ്റീസ് ഓഫ് കേരള' എന്ന ടൈറ്റിലാണ് കൊടുത്തത്. മലയാളം മാതൃഭാഷ അല്ലാത്ത മറ്റു സംസ്ഥാനക്കാർ കേരളത്തിലെ എല്ലായിടത്തും ഉണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത്. ഗുജറാത്തികൾ , കൊങ്കിണികൾ , യഹൂദന്മാർ,തെലുങ്ക്,കന്നട,തമിഴ് വംശജർ- മാതൃഭാഷ മലയാളമല്ലാത്തവർ. മാതൃഭൂമി ബുക്സ് പിന്നീട് കേരളത്തിലെ ഭാഷ ന്യൂനപക്ഷങ്ങൾ എന്ന പേരിൽ ഇത് പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമി , സി.അച്യുതമേനോൻ ഫൗണ്ടേഷൻ ഉൾപ്പെടെ അര ഡസൻ അവാർഡുകൾ പുസ്തകത്തിൽ ലഭിച്ചു.
സാഹിത്യ പത്രപ്രവർത്തനം എന്ന ശാഖയിൽ ക്രമേണ താൽപര്യം വന്നു. കോഴിക്കോട് ജോലി ചെയ്തപ്പോൾ ബഷീർ, അഴീക്കോട്, തിക്കോടിയൻ,എസ്.കെ പൊറ്റക്കാട്,കുട്ടികൃഷ്ണമാരാർ തുടങ്ങി പ്രഗൽഭരായ സാംസ്കാരിക നായകന്മാർ അന്ന് അവിടെ ഉണ്ടായിരുന്നു.
എഴുത്തുകാരെ ഇന്റർവ്യൂ ചെയ്ത് ആഴ്ചപ്പതിപ്പിലേക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു. എസ് കെ. പൊറ്റക്കാടിന് ജ്ഞാനപീഠം കിട്ടിയ സമയമായിരുന്നു. സുകുമാർ അഴീക്കോട് ആയിരുന്നു മറ്റൊരാൾ. പരിമിതമായ വായന മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. പാഠപുസ്തകത്തിൽ മാത്രമായിരുന്നു എസ്.കെ പൊറ്റക്കാടിനെ അറിയുമായിരുന്നത്. എസ്.കെയുടെ വീടായ ചന്ദ്രകാന്തത്തിൽ
പോയി. കൊച്ചു കുട്ടികളുടെ കൗതുകത്തോടെ അദ്ദേഹം ജ്ഞാനപീഠം പുരസ്കാരം എടുത്തു കാണിച്ചു. എന്നാൽ പൊറ്റക്കാടിനെക്കുറിച്ച് എഴുതാൻ കൂടുതൽ സമയം ആവശ്യമായിരുന്നു.അതിനിടെ അദ്ദേഹം മരിച്ചു. സെന്റർ സ്പ്രെഡ് ആയി ഫോട്ടോ ഫീച്ചർ ചെയ്തു.
ബഷീറിനെ ഇൻറർവ്യൂ ചെയ്യാൻ പറഞ്ഞതായിരുന്നു മറ്റൊരു വെല്ലുവിളി. ജീവിതത്തിലെ വഴിത്തിരിവായി മാറിയ സംഭവം. പ്രശസ്ത ഫോട്ടോഗ്രാഫർ ടി. നാരായണനും കൂടിയാണ് ബഷീറിൻറെ വീട്ടിലേക്ക് പോയത്. അദ്ദേഹം ഉറങ്ങുകയായിരുന്നു. പതിനൊന്നരയായപ്പോൾ ഉണർന്ന് , മാങ്കോസ്റ്റീൻ മരത്തിൻറെ കീഴിൽ വന്നിരുന്നു. കെ. എം തരകൻ പറഞ്ഞയച്ച കാര്യം പറഞ്ഞു. അദ്ദേഹത്തിൻറെ പിതാവ് പുത്തൻകാവ് മാത്തൻ തരകനുമായിട്ടായിരുന്നു ബഷീറിനടുപ്പം. സി.പിയുടെ പോലീസ് വീട്ടുകാർക്ക് ശല്യം ഉണ്ടാക്കിക്കൊണ്ടിരുന്നതിനാൽ അത് ഒഴിവാക്കാൻ ബഷീർ കോട്ടയത്ത് വച്ച് അറസ്റ്റ് വരിച്ചത് പുത്തൻകാവ് മാത്തൻ തരകൻ പറഞ്ഞിട്ടാണ്. 'മതിലുകൾ' എഴുതാൻ കാരണമായ അറസ്റ്റ്. ബഷീർ അക്കാലത്ത് കോട്ടയത്ത് വാർഡനായി പ്രവർത്തിക്കുകയായിരുന്നു. എം.പി പോളിന്റെ കോളേജിൽ മാത്തൻ തരകൻ പഠിപ്പിച്ചിരുന്നു. രഹസ്യപ്പോലീസ് അന്വേഷിക്കുമ്പോൾ ബഷീർ ഒളിവിൽ ആയിരുന്നു. പിന്നീടാണ് അറസ്റ്റ് വരിച്ചത്. പുത്തൻകാവ് മാത്തൻ തരകന് സൗഖ്യം അല്ലേ എന്ന് ചോദിച്ചു തുടങ്ങിയ ഇൻറർവ്യൂ ദിവസം മുഴുവൻ നീണ്ടു. ഇടയ്ക്ക് ബഷീർ ഭാര്യ ഭാര്യയെ വിളിച്ച് സുലൈമാനി വരുത്തും. ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച് വീണ്ടും ഇൻറർവ്യൂ. ടേപ്പ് റെക്കോർഡറിൽ റെക്കോർഡ് ചെയ്യുകയായിരുന്നു.
ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ വായിക്കണം, കൃതികൾ മനസ്സിലാക്കണം.ദൗർഭാഗ്യവശാൽ ബഷീറിനെ പോലെ ഒരു എഴുത്തുകാരനെ പറ്റി എനിക്കൊന്നും അറിയുമായിരുന്നില്ല. ഒരു പരിചയവുമില്ല. പക്ഷേ, അത്ഭുതം! "അദ്ദേഹം ചോദ്യങ്ങൾ ആവശ്യമില്ലാതെത്തന്നെ ഉത്തരങ്ങൾ തന്നു. ജീവിതത്തിൽ നിരന്തരമായി ഉത്തരം പറഞ്ഞുകൊണ്ടിരുന്ന എഴുത്തുകാരനാണ് ബഷീർ. മനുഷ്യൻറെ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹത്തിൻറെ കഥകളിലും ജീവിതാനുഭവങ്ങളും ഉത്തരമുണ്ട്. അതാണ് ബഷീറിനെ മറ്റെ എഴുത്തുകാരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. ഇതുപോലെ വെളിച്ചമുള്ള എഴുത്തുകാരനെ വേറെ കണ്ടിട്ടില്ല.
"ബഷീറിൻറെ മക്കളെപ്പോലെ, ഞാൻ അദ്ദേഹത്തെ ടാറ്റ എന്ന് വിളിച്ചു.ബഷീറിൻറെ ഭാര്യയെ ഉമ്മച്ചി എന്നും", മണലിൽ പറഞ്ഞു. അടുത്ത ആത്മബന്ധത്തിന് അന്നത്തെ ഇൻറർവ്യൂ വഴിയൊരുക്കി. ആഴ്ചപ്പതിപ്പിൽ ഓരോ ഭാഗമായി അത് വന്നു.
ബഷീറിൻറെ പുസ്തകങ്ങളെല്ലാം വായിച്ചു.ബാല്യം മുതൽ സ്വതന്ത്യ സമരം വരെയുള്ള ജീവിതം അവയിൽ തെളിഞ്ഞുവന്നു. തുടർന്ന് അദ്ദേഹവുമായി വീണ്ടും സംസാരിച്ചു. മൊയ്തു മൗലവിയുടെ കൂടെയുള്ള കാലം,കണ്ണൂരിന് ജയിൽവാസം,സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ, എഴുത്തുകാരനായ വഴികൾ തുടങ്ങിയ അനുഭവകഥകൾ പറഞ്ഞു. എങ്ങനെ അദ്ദേഹത്തിൻറെ റ ഒരു ജീവചരിത്രം എഴുതാം എന്നാലോചിച്ചു. അത് എഴുതി ആദ്യം പുറത്തിറക്കാൻ ഭാഗ്യം കിട്ടിയത് എനിക്കാണ്. അതിനുമുൻപ് സിനിമ സംവിധായകൻ വിജയകൃഷ്ണൻ മാത്രമാണ് ബഷീറിനെ കുറിച്ച് എഴുതിയിട്ടുള്ളത്.മലയാളനാട് 'ഇരുട്ടില്‍ ഉറങ്ങുന്ന ഒരാൾ' എന്ന പേരിൽഅത് പ്രസിദ്ധീകരിച്ചു. രണ്ടാമത്തേത് 'മലയാളത്തിൻറെ ബഷീർ' എന്നപേരിൽ മനോരമ ആഴ്ചപ്പതിപ്പിൽ വന്ന എന്റെ ലേഖനമായിരുന്നു."ബഷീർ എനിക്ക് പിതാവിനെപ്പോലെ ആയിരുന്നു.ബഷീറിന്റെ കുറിപ്പുകൾ അദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ എഴുതി ".
പിന്നീട് കിട്ടിയ അസൈൻമെൻറ് സുകുമാർ അഴീക്കോടിന്റെ ഇൻറർവ്യൂ ആയിരുന്നു അഴീക്കോടിന്റെ മുൻപിൽ ആരും പോയി ഇരിക്കാത്ത കാലമായിരുന്നു. യൂണിവേഴ്സിറ്റിയിലെ പി.വി.സി ആയിട്ടും മറ്റും ക്യാമ്പസിലെ മലയാളം ഡിപ്പാർട്ട്മെന്റിനെയൊക്കെ വിറപ്പിച്ചിരിക്കുന്ന കാലമായിരുന്നു. അന്ന് വായിച്ചിട്ടില്ല . പിന്നെ അദ്ദേഹത്തെ വായിക്കാൻ തുടങ്ങി. അത് പക്ഷേ പുസ്തകരൂപത്തിൽ മാത്രമേ പബ്ലിഷ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ ഗൗരവതരമായ സ്വഭാവം ആഴ്ചപ്പതിപ്പിന് പറ്റാതെ വന്നു അങ്ങനെ അത് പുസ്തകമായി 'അഴീക്കോട് എന്ന വിചാര ശിൽപ്പി 'എണ്ണ പുസ്തകം. ബഷീറിനെയും അഴീക്കോടിനെയും ഇന്റർവ്യൂ ചെയ്തത് ജീവചരിത്രം ആക്കാൻ ഒരു പത്രപ്രവർത്തകൻ എന്ന നിലയിലെ പരിചയവും അനുഭവവുമാണ് വഴിയൊരുക്കിയത്.
1981 മുതൽ വിരമിക്കും വരെ ഡസ്കിൽ തന്നെ ആയിരുന്നു. സ്പെഷ്യൽ അസൈൻമെൻറ് ആയി പാലക്കാട് ബ്യൂറോയിൽ ആറുമാസം. എറണാകുളം,കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ ഡസ്കിൽ ആയിരുന്നു പ്രവർത്തനം.
കോഴിക്കോട് ന്യൂസ് എഡിറ്റർ ആയിരുന്ന അബൂബക്കർ വലിയ പ്രോത്സാഹനമാണ് തന്നത്. പി.വി അബ്ദുല്ലക്കോയയുടെ മകൻ. .പുത്ര സവിശേഷമായ സ്നേഹം കാണിക്കുന്ന പത്രപ്രവർത്തകൻ ആയിരുന്നു. വാർത്തകൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു തന്നു. മലബാറിലെ പഴയ നാടക കലാകാരരെയും സാംസ്കാരിക പ്രവർത്തകരെയും ഇൻറർവ്യൂ ചെയ്യാനും എഴുതാനുമുള്ള സ്വാതന്ത്ര്യം തന്നു.
അടുത്തിടെ അന്തരിച്ച വിശ്വപ്രശസ്തനായ നാടക സംവിധായകൻ പീറ്റർ ബ്രൂക്ക് കണ്ണൂർ വന്നപ്പോൾ ഇന്റർവ്യൂ ചെയ്യാൻ അബൂ സാർ പറഞ്ഞു. അന്ന് ഇന്നത്തെ പോലെ ഇൻറർനെറ്റ് ഒന്നുമില്ല. മനോരമയിൽ ആകെ ഉള്ളത് പ്രശസ്തരുടെ പേരിലുള്ള ചില കവറുകൾ മാത്രമാണ്. കവർ നോക്കിയപ്പോൾ ആകെ കിട്ടിയത് ഒരു പടവും ഡയറക്ടർ എന്ന പേരിൽ ടൈം വാരികയിൽ വന്ന പേപ്പർ കട്ടിങ്ങും മാത്രമാണ്. നാടക സംവിധായകൻ ആണെന്ന് മനസ്സിലായി. ലോകത്തെ നാടക കലയുടെ ആചാര്യൻ ആയിരുന്നു എന്ന് അന്ന് അറിയില്ല. നാടകവുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്ക് പുറത്തുള്ള നാടക കലയെ പരിചയമില്ല. മഹാഭാരതം നാടകം ചെയ്യാനായി ഇന്ത്യയിൽ വന്നതാണ് പീറ്റർ ബ്രൂ ക്ക്. നാടകം സംവിധാനം ചെയ്യുന്നതിനു മുൻപ് ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് ഇന്ത്യയെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. കണ്ണൂരാണ് അദ്ദേഹം വന്നത്.ഇന്ത്യയുടെ മതവിശ്വാസങ്ങളെ പറ്റിയും സംസ്കാരത്തെപ്പറ്റിയുംമനസ്സിലാക്കാൻ അദ്ദേഹം ഇന്ത്യ കാണാനിറങ്ങി.കണ്ണൂരിലെ റിസോർട്ടിൽ താമസമാക്കി. അദ്ദേഹത്തിന്റെ ഇന്റർവ്യൂ എടുക്കാൻ പോകും മുമ്പ് എൻറെ ഭാര്യ ചോദിച്ചു, "എവിടെ പോകുന്നു? " മഹാഭാരതം നാടകം ചെയ്യാനുള്ള ആളെ ഇൻറർവ്യൂ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു. . അവർ ചോദിച്ചു അതിനു മഹാഭാരതം വായിച്ചിട്ടുണ്ടോ? ജേണലിസം പഠിക്കാൻ പറയുമ്പോൾ വിദ്യാർത്ഥികളോട് പറയും, ജേണലിസ്റ്റ് ആകും മുൻപ് മഹാഭാരതം,രാമായണം,ഐതിഹ്യമാല,പഞ്ചതന്ത്രം,ബൈബിൾ എല്ലാം വായിക്കണം എന്ന്. വൈഫിന്റെ ചോദ്യത്തിന് വായിച്ചിട്ടില്ല എന്ന ഉത്തരം പറയുമ്പോൾ ചൂളിപ്പോയി. മഹാഭാരതം വായിച്ചിട്ടില്ല. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഷെയ്ക്സ്പിയറിനെയും മഹാഭാരതത്തെയും മറ്റും ഉദ്ധരിക്കും. വായന ഇല്ലാതെ പത്രപ്രവർത്തകൻ ആകാൻ കഴിയില്ല. വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ മഹാഭാരതം ഭാര്യ എടുത്തു തന്നു. ട്രെയിനിൽ ഒന്നര മണിക്കൂർ യാത്ര ചെയ്യുമ്പോൾ മഹാഭാരതം മറിച്ചു നോക്കി. കണ്ണൂരിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. നമുക്ക് അറിയുന്ന മഹാഭാരതത്തെ എത്രയോ ആഴത്തിൽ അദ്ദേഹം പഠിച്ചിരിക്കുന്നു. അനുവാദമില്ലാതെ ചെന്നതാണ്, എങ്കിലും അദ്ദേഹത്തെപ്പോലുള്ളവർ കാണിച്ച സൗമനസ്യം മറക്കാനാകില്ല. വലിയ അനുഗ്രഹമായിരുന്നു, വലിയ അനുഭവവും. ഞായറാഴ്ചപ്പതിപ്പിലേക്കുള്ള ഒരു ഇൻറർവ്യൂ ചെയ്യാനാണ് ഉദ്ദേശിച്ചത്. തിരിച്ച് രാത്രി ചെന്ന ഉടൻ അബുസാർ പറഞ്ഞു ഇപ്പോൾ തന്നെ എഴുതിത്തരണം,പത്രത്തിൽ കൊടുക്കാനുള്ളതാണ് എന്ന്. ഞാൻ അത്ഭുതപ്പെട്ടുപോയി.മനോരമയുടെ ഒന്നാം പേജിൽ പീറ്റർ ബ്രൂക്കിന്റെ ഇൻറർവ്യൂ. മാതൃഭൂമിവുമായി കടുത്ത മത്സരം നടക്കുന്ന സമയം സാഹിത്യം, കല എന്നിവയെല്ലാം അന്ന് കൂടുതൽ കൊടുത്തിരുന്നത് മാതൃഭൂമിയാണ്. മാതൃഭൂമിയുടെ തട്ടകം കൂടിയാണ് കണ്ണൂർ. മലയാള മനോരമയുടെ യൂണിറ്റ് അന്ന് കണ്ണൂരിൽ തുടങ്ങിയിട്ടില്ല. മാതൃഭൂമിക്ക് വലിയ പ്രചാരമുണ്ട്. അവിടെ പോയാണ് ഒരു വാർത്ത പബ്ലിഷ് ചെയ്യുന്നത് . മനോരമയുടെ ഒന്നാം പേജിൽ. തുടക്കക്കാരനായ എനിക്ക് കിട്ടിയ വലിയ ബ്രേക്ക് ആയിരുന്നു.
ബഷീറുമായി നിരന്തര ബന്ധമുണ്ടായിരുന്നു.എല്ലാ ആഴ്ചയിലും ബഷീറിൻറെ വീട്ടിൽ പോകും. ഒരിക്കൽ ബഷീർ പറഞ്ഞു,"അടുത്തയാഴ്ച വരണം. ആഷർ വരുന്നു".ചോദിച്ചു,ആരാണ് ആഷർ? ബഷീറിൻറെ നോവലുകൾ,കൃതികൾ തർജ്ജമ ചെയ്ത ആളാണ്. ബിരിയാണി കഴിക്കാൻ വരികയാണ്. സുകുമാർ അഴീക്കോട്, കെ.എ കൊടുങ്ങല്ലൂർ എന്നിവരും ഉണ്ട്. അദ്ദേഹം വന്നു. ബഷീർ വഴിയായി അദ്ദേഹത്തിന് എന്നോട് ഇഷ്ടം തോന്നി. ആ ബന്ധം ദൃഢമായി. പിന്നീട് അദ്ദേഹം കോട്ടയത്ത് വീട്ടിൽ വന്ന് ബിരിയാണി കഴിച്ചിട്ടുണ്ട്. ബഷീർ ചെയറിന്റെ അധ്യക്ഷനായി കോട്ടയത്ത് അഞ്ചാറു മാസം താമസിക്കുകയും ചെയ്തു.
ആഷറിന്റെ,'ബഷീറിൻറെ പഠനങ്ങൾ' ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചത് എഡിറ്റ് ചെയ്തു ;അവതാരിക എഴുതി.ആഷറിന്റെ പുസ്തകത്തിന് ഞാൻ അവതാരിക എഴുതുക എന്ന് പറയാൻ നാണക്കേട് തോന്നുന്നു. പക്ഷേ ആദ്ദേഹം കാണിച്ച കരുതൽ പത്രപ്രവർത്തനത്തിൽ കിട്ടിയ വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ്. ഇങ്ങനെ കുറെ ആളുകളുമായുള്ള ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു. ആഷർ എഴുതിയതെല്ലാം പുസ്തകരൂപത്തിൽ ആക്കണം എന്നുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മരണത്തിനു മുൻപ് ചെയ്യണമെന്നായിരുന്നു ആഗ്രഹം.ഇപ്പോഴും അത് കയ്യിലിരിക്കുന്നത് വലിയൊരു സങ്കടമായി അവശേഷിക്കുന്നു.
കോഴിക്കോട് പ്രധാനമായും സാഹിത്യപത്ര പ്രവർത്തനം തന്നെയായിരുന്നു ചെയ്തത്. എന്നാൽ സിനിമയുമായും വലിയ ബന്ധം ഉണ്ടായിരുന്നു. അത് ശക്തമായത് മനോരമയിൽ വന്ന ശേഷമാണ്.
താരങ്ങളെല്ലാം കോഴിക്കോട് മഹാരാജാസ് ഹോട്ടലിൽ താമസിച്ചാണ് ഷൂട്ടിങ്ങിനു പോകുക.താരങ്ങൾ വരുമ്പോൾ വിളിച്ചുപറയാൻ ആളുണ്ട്.കോഴിക്കോട് വരുന്ന താരങ്ങളെ ഇൻറർവ്യൂ ചെയ്ത് വാർത്ത കൊച്ചിയിലേക്ക് അയച്ചുകൊടുക്കും.അവിടെയാണ് ഫിലിം പേജ് ചെയ്യുന്നത്.
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ ആദ്യമായി ഇൻറർവ്യൂ ചെയ്തു. ശ്രീനിവാസൻ,നോക്കെത്താ ദൂരത്തിലെ നായികയായിരുന്ന നാദിയ മൊയ്തു, തിക്കുറിശ്ശി സുകുമാരൻ നായർ, ഹരിഹരൻ എന്നിങ്ങനെ പലരെയും ഇന്റർവ്യൂ ചെയ്തു. വടക്കൻ വീരഗാഥ റിലീസ് ചെയ്തതശേഷം എം. ടിയെ ഇൻറർവ്യൂ ചെയ്യാൻ മലയാള മനോരമയിൽ നിന്ന് ആവശ്യപ്പെട്ടു.ഒളിമ്പിക്സിൽ പോയി തിരിച്ചെത്തിയ പി.ടി ഉഷയെയും ഇന്റർവ്യൂ ചെയ്തു. സ്പോർട്സ്,സിനിമ, ലിറ്ററേച്ചർ, ജേണലിസത്തിൽ താല്പര്യങ്ങൾ മാറിമാറി വരും.
കോഴിക്കോട് ഡെസ്കിൽ മണ്ണാലത്തു ശ്രീധരൻ, ബാലഗോപാലൻ,കെ. എ ഫ്രാൻസിസ്,ധർമ്മരാജൻ ആളൂർ തുടങ്ങി പഴയ ആളുകൾ ഉണ്ടായിരുന്നു.അവരുടെ കൂടെ ജോലി വലിയ അനുഭവമായിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മനോരമയ്ക്ക് വേണ്ടി ഫീച്ചർ എഴുതാൻ രണ്ടുമാസം യാത്ര ചെയ്തു. ബാലകൃഷ്ണൻ മാങ്ങാട്,ടി. എ ഫ്രാൻസിസ്, ഫോട്ടോഗ്രാഫർമാരായ നാരായണൻ,അരവിന്ദൻ എന്നിവരോടൊപ്പം ഒരു ടീമായി ഓരോ ഗ്രാമത്തിലും താമസിച്ചു, പ്രശ്നങ്ങൾ മനസ്സിലാക്കി. വെള്ളമില്ല, വെളിച്ചമില്ല, പാലമില്ല, ആശുപത്രികൾ ഇല്ല.റൂറൽ റിപ്പോർട്ടിംഗ് എന്ന ഒരു കൺസെപ്റ്റ് ആയിരുന്നു അത്. പ്രാദേശിക പേജിൽ കൂടി സർക്കുലേഷൻ വർദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങളുടെ പൾസ് അറിയാൻ ഇത് സഹായിച്ചു.വാർത്തകൾ എങ്ങനെ ഉണ്ടാകുന്നു,ആളുകളുടെ ജീവിതം എങ്ങനെ, ആരോഗ്യം, വിദ്യാഭ്യാസം സാമൂഹിക വളർച്ച എങ്ങനെയെല്ലാം എന്ന അന്വേഷണം.ന്യൂസ് എഡിറ്റർ ആണ് ഇതിന് അവസരം ഒരുക്കിത്തന്നത്. മാങ്ങാടും ഫ്രാൻസിസും ,നാരായണനും ഇന്നില്ല.
നേരിട്ട് കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്.നല്ല എക്സ്പീരിയൻസും നല്ല എക്സ്പോഷറും ലഭിച്ചു. ഡെസ്കിൽ ഇരിക്കുമ്പോൾ ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയും.
കൊച്ചിയിലേക്ക് വന്നപ്പോൾ ചൊവ്വല്ലർ കൃഷ്ണൻകുട്ടിയായിരുന്നു ഒപ്പം ജോലി ചെയ്തിരുന്നത്.ഓരോ സ്ഥലത്തെയും അനുഭവങ്ങൾ വ്യത്യസ്തമായിരുന്നു.
സിങ്കപ്പൂറിൽ പലതവണ പോയിട്ടുണ്ട്. ഒരുതവണ പോയപ്പോൾ ദേവൻ നായർ അവിടെ പ്രസിഡണ്ടായിരുന്നു. പീറ്റർ എന്ന കൊല്ലംകാരൻ ട്രേഡ് യൂണിയൻ നേതാവ്. കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള അവിടെ അന്ന് ഹൈ കമ്മീഷണർ ആയിരുന്നു.തലശ്ശേരിക്കാരനായ ദേവൻ നായരെ ഇൻറർവ്യൂ ചെയ്തു.മനോരമയിൽ വാർത്ത വന്നു. ഒരു ചെറിയ രാജ്യം ഏറ്റവും ഡിസിപ്ലിൻഡായി പുരോഗതി പ്രാപിക്കുന്നത് എങ്ങനെ എന്ന് അടുത്ത് അറിയാൻ കഴിഞ്ഞു.യാത്രാവിവരണം അനുഭവക്കുറിപ്പ് ആയി മനോരമയിൽ വന്നു.തകർന്ന ഒരു രാജ്യം, അധ്വാനിശീലരായ ജനങ്ങളിലൂടെ എങ്ങനെ പുരോഗതി പ്രാപിച്ചു, എങ്ങനെ മാറി എന്ന കഥയാണ് പറയാൻ ശ്രമിച്ചത് മലയാളികളുടെ സിംഗപ്പൂർ എന്ന പുസ്തകമായി ഇറങ്ങി.
ധാരാളം യാത്രകൾ ചെയ്യാൻ മനോരമയിൽ ഇരിക്കുമ്പോൾ സാധിച്ചു.ആളുകളെ കാണാൻ കഴിഞ്ഞു.
ഫുട്ബോൾ കളിക്കാരൻ ആയ പെലെയെപ്പറ്റി എഴുതാൻ കഴിഞ്ഞു.പിന്നീട് ബ്രസീലിൽ പോയപ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാനും കഴിഞ്ഞു.ആദ്യത്തെ ഇൻറർനാഷണൽ മീഡിയ അവാർഡ് വാങ്ങാൻ പോയതാണ്. സാവോപോളോയിൽ പോയി കാണണം എന്നായിരുന്നു ആഗ്രഹം.
എഴുതിയ പുസ്തകവുമായാണ് പോയത് ഒരു മാസമായിരുന്നു ആദ്യത്തെ യാത്ര.രണ്ടാമത് പോയത് 10 ദിവസത്തേക്ക് ആണ് ബ്രസീലിൽ പല സ്ഥലത്തും സഞ്ചരിച്ചു പുരസ്കാര ചടങ്ങിൽ പരിചയപ്പെട്ട ജേണലിസ്റ്റുകളോട് ആഗ്രഹം പറഞ്ഞു, ഒന്ന് കാണണമെന്ന് പറഞ്ഞു അദ്ദേഹം മന്ത്രിയായി കഴിഞ്ഞ സമയമായിരുന്നു.പിന്നീട് ബിസിനസ് കാരനായി, വലിയ പണക്കാരനായി.ദരിദ്രമായ കുടുംബത്തിൽ ജനിച്ച് സമ്പന്നനായി വളർന്നുവന്ന ആളെ നേരിട്ടു കാണാൻ കഴിഞ്ഞതാണ് പത്രപ്രവർത്തനത്തിന് വലിയ ഭാഗ്യം വിലയുടെ പുസ്തകത്തിൻറെ രണ്ടാം പതിപ്പ് പിന്നീട് എസ്.പി.സി.എസ് പുറത്തിറക്കിയപ്പോൾ ആമുഖത്തിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്.ആദ്യമായി ഇന്ത്യൻ ഭാഷയിൽ ഇറങ്ങിയ പുസ്തകം എന്റേതായിരുന്നു.അദ്ദേഹത്തിൻറെ ഇൻറർവ്യൂ കിട്ടിയിരുന്നു.
സിംബാബ് വേയിൽ പോയതാണ് മറ്റൊരു അനുഭവം.വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ അസംബ്ലിക്കായി പോയതാണ്. റോബർട്ട് മുഖാബെയുടെ ഏകാധിപത്യകാലം. ഹൈ സെക്യൂരിറ്റി ആണ്. ഡബ്ല്യു.സി.സിയുടെ അസംബ്ലി ഉദ്ഘാടനത്തിനായി വരുന്നത് മുഖാബേ ആണെന്നറിഞ്ഞു. ജേണലിസ്റ്റ് ആണെങ്കിലും മാറ്റി നിർത്തിയിരിക്കുകയാണ്, എന്നെ.എങ്കിലും രണ്ട് സൈഡിലും കരിമ്പൂച്ചകളുമായി അദ്ദേഹം അടുത്തുവന്നപ്പോൾ ഞാൻ ഉറക്കെ പറഞ്ഞു, "Mr President, I'm a Journalist from India. ". ഇന്ത്യ എന്ന് കേട്ടപ്പോൾ അദ്ദേഹം തിരിഞ്ഞു നിന്നു.ഇന്ത്യയുമായി വലിയ അടുപ്പമാണ് അദ്ദേഹത്തിന്. എന്റെ അടുത്ത് വന്ന് ഷേക്ക്ഹാൻഡ് തന്നു.മുറുകെ പിടിച്ചുകൊണ്ടുള്ള ആ ഷേക്ക് ഹാൻഡ് ഇപ്പോഴും എൻറെ കയ്യിൽ അനുഭവിക്കാം
.
ഫോട്ടോ എടുക്കാൻ പറഞ്ഞു, പാക്കിസ്ഥാൻകാരൻ ഫോട്ടോ എടുത്തു.പക്ഷേ ഫോട്ടോ കിട്ടിയില്ല . പാകിസ്ഥാനിൽ നിന്ന് അത് അയക്കാൻ കഴിയാത്തതുകൊണ്ട് പടം പോയി.ലോകത്തിലെ ഏകാധിപതിയെ കാണാൻ അവസരം കിട്ടിയത് അങ്ങനെയാണ്.
തായ്‌ലൻഡിലെ പ്രധാനമന്ത്രി ഷീന വത്രക്ക് അത്ര സെക്യൂരിറ്റി ഉണ്ടായിരുന്നില്ല.പിന്നീട് അവർ ജയിലിൽ ആയി പുറത്തായി. ബ്രസീലിൽ രണ്ടാമത് .ഡബ്ലിയു . സി .സ യുടെ അസംബ്ലിക്ക് പോയപ്പോഴാണ് നോബൽ പ്രൈസ് ലഭിച്ച ബിഷപ്പ് ടുട്ടു വിനെ ഇൻറർവ്യൂ ചെയ്യാൻ കഴിഞ്ഞത്. വലിയ ആളുകളെ നേരിട്ട് കാണാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചു. ദലൈലാമയുടെ കൂടെ മൂന്നുനാലു മണിക്കൂർ ഒന്നിച്ചിരിക്കാനുള്ള അവസരം. അദ്ദേഹത്തിന്റെ കരസ്പർശനം! എനിക്കിപ്പോഴും ആത്മാവിനെ സ്പർശിച്ച ഒരു വികാരമാണ്.വലിയ compassion (ആർദ്രത )അനുഭവപ്പെട്ടു.
ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇത്തരം നിരവധി അവസരങ്ങൾ എനിക്ക് ലഭിച്ചതിന് കാരണം പുത്ര തുല്യമായി മാത്തുക്കുട്ടിച്ചായൻ എനിക്ക് നൽകിയ വാത്സല്യമാണ്. ട്രെയിനിയായി വന്ന സമയത്ത് ആണ് നിലയ്ക്കൽ പ്രശ്നം ഉണ്ടായത് നിലക്കൽ പള്ളി സ്ഥാപിച്ച സമയത്ത് എല്ലാ പത്രക്കാരും റിപ്പോർട്ട് ചെയ്യാൻ പോയി ഡെസ്കിൽ നിന്ന് എന്നെ റിപ്പോർട്ട് ചെയ്യാൻ വിട്ടു കാറിലാണ് പോയത്. ഒരു ട്രെയിനിയെ അത്ര പ്രധാനപ്പെട്ട സന്തതിക്ക് വിടാറില്ല ഫോട്ടോഗ്രാഫർ ജോർജും എനിക്കൊപ്പം ഉണ്ടായിരുന്നു നിലയ്ക്കൽ വരെ ആയിരുന്നു ആകെ കലാപന്തരീക്ഷം നിലക്കിൽ എത്താൻ ഒരുപാട് സമയമെടുത്തു. ഒൻപതുമണിക്ക് ഒന്നാം പേജ് ക്ലോസ് ചെയ്യും. അതിനു മുൻപ് വാർത്ത കൊടുക്കണം.എന്നാലെ വാർത്ത പത്രത്തിൽ വരൂ. മൊബൈൽ ഇല്ലാത്ത കാലം. 1980 കാലഘട്ടം. നേരിട്ട് വാർത്ത എഡിറ്റർക്ക് കൊടുക്കുകയാണ് പതിവ്. ഇത് ഇതു വലിയ ഒരു സെൻസേഷനിൽ ആയ വാർത്തയാണ് മാത്തുക്കുട്ടിച്ചായൻ പറഞ്ഞിരുന്നു,'നിലക്കിൽ വാർത്ത വന്നാൽ എന്നെ കാണിച്ചതിനു ശേഷമേ കൊടുക്കാവൂ' എന്ന്. സാധാരണ അദ്ദേഹം അഞ്ചുമണിക്ക് വീട്ടിൽ പോകും.വലിയ പ്രശ്നങ്ങളായിരുന്നു അന്ന് ഉണ്ടായത്.തിരിച്ചു ഞങ്ങൾ ഓഫീസിൽ എത്തിയപ്പോൾ 9 മണി. കമ്പോസിംഗിന് സ്പേസ് പിടിച്ചിട്ടിരിക്കുകയാണ്.ഞാൻ എഴുതിക്കൊണ്ടുവന്നത് മുഴുവൻ ചീഫ് എഡിറ്റ് കാണിക്കാൻ സമയമില്ല. ഒൻപത് കഴിഞ്ഞും ആയിട്ടും വാർത്ത കിട്ടാതായപ്പോൾ മാത്തുക്കുട്ടി ച്ചായൻ വിളിച്ചു. എഴുതിയോ എന്ന് ചോദിച്ചു.കുഴപ്പമൊന്നുമില്ല, ഞാൻ നോക്കി കൊടുത്തു കൊള്ളാം എന്നു പറഞ്ഞു.അദ്ദേഹം ഒന്നും പറഞ്ഞില്ല.വാർത്തു കൊടുത്തു.അതിനുശേഷം നടന്ന ഒരു പുസ്തക പ്രകാശനചടങ്ങിൽ അദ്ദേഹം പറഞ്ഞു, "പോളിനെ വിശ്വസിച്ച് എവിടെ വേണമെങ്കിലും അയക്കാം. അത് പത്രത്തിൻറെ നയത്തിന് അനുസരിച്ച് എഴുതാനും മനസ്സിലാക്കാനും കഴിവുള്ള പത്രപ്രവർത്തകനാണ്".
അന്ന് എനിക്ക് പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല. പിന്നീട് മനസ്സിലായി.നിലക്കൽ പ്രശ്നം കുഴപ്പമില്ല ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞത് അദ്ദേഹം വിശ്വസിച്ചു.എന്നോട് കാണിച്ച വിശ്വാസം വലുതാണ്.അതാണ് എനിക്ക് മനോരമയിൽ നിന്ന് കിട്ടിയത്.ഒരു നിയന്ത്രണവുമില്ല. വിശ്വാസമാണ് നിയന്ത്രണം.ഇന്ന് ആ ശൈലി എത്ര പത്രാധിപന്മാർ പിന്തുടരുന്നു ? സത്യസന്ധമല്ലാത്ത വാർത്ത കൊടുക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.ഇന്ന് സത്യമായ വാർത്ത ഏത് പത്രത്തിലാണ് വരുന്നത് ?അതാണ് മനോരമക്കളരിയിൽ നിന്ന് എനിക്ക് പഠിക്കാൻ കഴിഞ്ഞത്. കുടുംബം പോലെയാണ് മനോരമയിൽ പ്രവർത്തിച്ചത്.മാതൃഭൂമിയിൽ പേജ് ചെയ്യാൻ പ്രത്യേകം ആർട്ടിസ്റ്റ് ഉണ്ട് എന്നാൽ മനോരമയിൽ ലേഔട്ട് അടക്കം ഡമ്മി വരച്ചുകൊടുക്കണം. ടീം വർക്ക് ആയിട്ടാണ്.ഈ അടുപ്പം എഡിറ്റോറിയൽ ടീമിൽ മാത്രമല്ല നോൺ ജേർണലിസ്റ്റുകളുടെ അടുത്തും ഉണ്ടായിരുന്നു.
റിപ്പോർട്ടർമാരെക്കാൾ കൂടുതൽ ഉത്തരവാദിത്വം വാർത്തയുടെ കാവൽക്കാരനായ എഡിറ്റർമാർക്കാണ്. നാളെ ലോകം വായിക്കുന്നത് നമ്മൾ എഡിറ്റ് ചെയ്ത വാർത്തയാണ്.വാർത്തകളെ മനസ്സിലാക്കണം. ദേശീയ വിഷയങ്ങൾ,രാജ്യത്തെ വിഷയങ്ങൾ പ്രാദേശിക വിഷയങ്ങൾ എല്ലാം മനസ്സിലാക്കണം. പേജ് ചെയ്ത് പോയാൽ ഉറങ്ങാൻ പോലും പറ്റില്ല.ചരമവാർത്ത എഴുതി കൊടുക്കുന്നതിലെ സംസ്കാരം നാളെ എന്നെഴുതിയോ എന്ന് ആലോചിച്ചു രാത്രി ഉറക്കം നഷ്ടപ്പെടും.ജാഗ്രതയോടെ നിരന്തരമായി ഇരിക്കേണ്ട ആവശ്യകതയുണ്ട്.ജാഗ്രതക്കുറവുണ്ടെങ്കിൽ തെറ്റുകൾ പറ്റും. ഡെസ്കിൽ ഇരിക്കുമ്പോഴാണ് എഴുതാനും ആളുകളെ കാണാനുമുള്ള അവസരങ്ങൾ ഒരുപാടുണ്ടായത്.
ആലപ്പുഴയിൽ നിന്ന് അസിസ്റ്റൻറ് എഡിറ്ററായാണ് വിരമിച്ചത്.ഇയർ ബുക്കിന്റെ ചുമതലയാണ് അവസാനം വഹിച്ചത്.ആലപ്പുഴയിൽ രണ്ടുവർഷം സുകുമാർ അഴീക്കോടിന്റെ പുസ്തകങ്ങൾ എഡിറ്റ് ചെയ്യുന്ന ജോലിയാണ് നിർവഹിച്ചത്. തകഴിയുടെ 'കയറിലൂടെ കേരളചരിത്ര അന്വേഷണം' എന്ന പുസ്തകം പൂർത്തിയാക്കി. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് അതിനാണ് കിട്ടിയത്.മലയാളത്തിൽ ഇറങ്ങിയ കയറിനെ പറ്റിയുള്ള ഏക പുസ്തകമാണിത്.
കേരളത്തിൻറെ ചരിത്രം കയറിൽ വരുന്നുണ്ട്.ആ ചരിത്രം പിന്നീട് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തകഴിച്ചേട്ടനുമായി എസ്.പി.സി.എസ് കാലംതൊട്ട് വലിയ ബന്ധമാണ്.കോട്ടയത്ത് വരുമായിരുന്നു.വീട്ടിലും പോയിട്ടുണ്ട്.പരുമല തിരുമേനിയുടെ യാത്രാവിവരണം 100 വർഷം തികഞ്ഞപ്പോൾ ശതാബ്ദി പതിപ്പ് പ്രകാശിപ്പിക്കാൻ വന്നത് തകഴിച്ചേട്ടനാണ്.അങ്ങനെ ഒരുപാട് അടുപ്പം എന്നോട് ഉണ്ടായിരുന്നു.
മനോരമ വിട്ട ശേഷം ജീവചരിത്രങ്ങൾ എഴുതാൻ വലിയ താൽപര്യം തോന്നി. സ്വന്തം ജീവിതത്തെ ഒരാൾ എങ്ങനെയാണ് വളർത്തിയെടുക്കുന്നത് എന്ന ഒരു പത്രപ്രവർത്തകന്റെ കൗതുകം. ജോൺ എബ്രഹാമിൻ്റെയും ജീവചരിത്രം എഴുതി.ഭാരതീയ വിദ്യാഭവനിലും യൂണിവേഴ്സിറ്റിയിലും ജേണലിസം വിദ്യാർത്ഥികൾക്ക് തുടങ്ങിയിട്ട് 25 വർഷമായി . ഇപ്പോഴും തുടരുന്നുണ്ട്.
പത്രജോലിയിൽ കാണുന്ന ലോകം അതിവിശാലമാണ്.സങ്കുചിതമായി ചിന്തിക്കാൻ പറ്റില്ല. കാഴ്ചപ്പാട് വളർത്തിയെടുത്തതിൽ പത്ര ജീവിതത്തിനോട് ഏറെ കടപ്പെട്ടിരിക്കുന്നു.
സംസാരിക്കുന്ന ഭാഷ ഹൃദയം തുറന്നതാകണം .ലളിതമായ ഭാഷ, തുറന്ന സംസാരം- എല്ലാം മനോരമ കളരിയിൽ നിന്നാണ് കിട്ടിയത്. ലളിതമായി എഴുതുക,നല്ല ഭാഷ വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറയാൻ പരിശീലിപ്പിച്ചത് മനോരമയാണ്.ഇയർബുക്കിൽ പ്രവർത്തിക്കുമ്പോഴും വസ്തുനിഷ്ഠമായ കാര്യമാണ് പറയേണ്ടത്.സത്യസന്ധമായി പ്രവർത്തിക്കാൻ പത്രപ്രവർത്തനമാണ് വഴി കാട്ടിയത്.
2015ൽ വിരമിച്ചു. അതിനുശേഷം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയി .
" ഞാൻ എഴുതിത്തുടങ്ങിയത് ബാലസാഹിത്യമായിരുന്നു.ബാലരമയും ബാലയുഗവും വായിച്ചാണ് എഴുതിത്തുടങ്ങുന്നത്. തളിരിന്റെ എഡിറ്ററായ സുഗതകുമാരി ടീച്ചറും കാമ്പിശ്ശേരിയും ഒക്കെ എഴുത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് ".
ഫിലിം സെൻസർ ബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു. മുൻ രാഷ്‌ട്രപതി കെ. ആർ നാരായണനാണ് സെൻസർ ബോർഡിലേക്ക് പേര് നിർദ്ദേശിച്ചത്.സുഗതകുമാരി, എം.പി മുഹമ്മദ് തുടങ്ങിയ പ്രഗത്ഭർ ബോർഡിൽ കൂടെ ഉണ്ടായിരുന്നു.സിനിമ മാത്രമല്ല, ഡോക്യുമെന്ററികളും സെൻസർ ബോർഡിനു മുൻപിൽ വന്നിരുന്നു.തമിഴിലെ സെൻസർ ബോർഡ് കട്ട് ചെയ്ത ചിത്രങ്ങൾ അതൊഴിവാക്കാൻ ഇവിടെ കൊണ്ടുവരുമായിരുന്നു. എന്നാൽ , അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേകിച്ച് സുഗതകുമാരി ടീച്ചർ , അതിന് അനുവദിച്ചിരുന്നില്ല.
ഇപ്പോൾ, സിനിമാസംഘടനയുടെ ചെയർമാൻ ആയി പ്രവർത്തിക്കുന്നുണ്ട്.സിനിമ താൽപര്യമുള്ള വിഷയമായിരുന്നു. ആദ്യസിനിമ മാസിക കോട്ടയത്തുനിന്നായിരുന്നു പ്രസിദ്ധീകരിച്ചത്.
പിതാവിൻറെ ആഗ്രഹം നടപ്പിലാക്കണം എന്നുള്ളതുകൊണ്ടാണ് പത്രപ്രവർത്തനത്തിൽ ഡോക്ടറേറ്റ് എടുക്കണം എന്ന് തീരുമാനിച്ചത്.മൈസൂർ യൂണിവേഴ്സിറ്റിയിലെ ഡോ. സി.ഡി ചാക്കപ്പൻ സഹായിച്ചു. നിർബന്ധിച്ചു. മലയാളപത്രപ്രവർത്തനവുമായി ബന്ധപെട്ട വിഷയം എടുത്തതിനാൽ മലയാള പത്രങ്ങളെക്കുറിച്ച് മുഴുവൻ പഠിക്കാനുള്ള സാഹചര്യം ഉണ്ടായി.വിഷയം പഠിച്ചപ്പോൾ അതിൻ്റെ ആപ്ലിക്കേഷൻ വേണം എന്നായി ചാക്കപ്പൻ.മലയാളംഎങ്ങനെ പോപ്പുലർ ആയി എന്നതായിരുന്നു പഠനം.പോപ്പുലാരിറ്റി ഓഫ് പ്രിൻറ് മീഡിയ ആൻഡ് ഹിസ്റ്ററി ഓഫ് മലയാളം ജേണലിസം എന്നത് കണക്ട് ചെയ്തു. കേരള മോഡൽ കമ്മ്യൂണിക്കേഷൻ എന്ന ആശയമാണ് പഠനം കൊണ്ട് ചെയ്യാൻ സാധിച്ചത്.
ആദ്യത്തെ 25 വർഷത്തെ പ്രവർത്തനം പരിശോധിച്ചാൽ മിഷനറി പത്രങ്ങൾ അടിത്തറ ഇട്ടത് പോപ്പുലർ വിഷയങ്ങൾ പറയുക വഴി വായനക്കാരുടെ താൽപര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ്.
അങ്ങനെ വിവരവും പ്രദാനം ചെയ്യാം, മാറ്റം ഉണ്ടാക്കാം എന്നാണ് അവർ മനസ്സിലാക്കിയത്.
അന്ധവിശ്വാസം,അനാചാരം ,ജാതി വ്യവസ്ഥ എല്ലാം മാറി വന്നത് ഈ പരിശ്രമത്തിന്റെ ഭാഗമായാണ്.
ഇതായിരുന്നു ഗവേഷണ വിഷയം.
രാജ്യസമാചാരം,പശ്ചിമോദയം എന്നിവയല്ല മലയാളത്തിലെ ആദ്യപത്രം,മലയാള പഞ്ചാംഗമാണ്.
ജനങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് വാർത്തകളും ഇൻഫർമേഷൻ കൊടുക്കുന്ന ശൈലി, ജനങ്ങളെ സ്പർശിക്കുന്ന കാര്യങ്ങൾ ഇവയാണ് പഞ്ചാംഗത്തിന്റെ ജനകീയത. 2012 ലാണ് ഡോക്ടറേറ്റ് ലഭിച്ചത്.
കോഴിക്കോട് പ്രവർത്തിക്കുമ്പോൾ എം എ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം എടുത്തു.വർക്കിംഗ് ജേണലിസ്റ്റ് ആയിരിക്കെ പി.ജി ആദ്യമായി എടുത്ത ആൾ കൂടിയാണ്.
ആദ്യത്തെ പത്രം പഞ്ചാംഗം, വായനക്കാരന്റെ അഭിരുചിക്കനുസരിച്ച് നിർമ്മിച്ചതാണ് .
പത്രം തുടങ്ങുമ്പോൾ അന്നത്തെ വായനക്കാരന്റെ അഭിരുചി, ഗൃഹപ്രവേശനത്തിനുള്ള സമയം ശകുനം,വിശ്വാസങ്ങൾ (അന്ധവിശ്വാസവുമാകാം) പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ, അങ്ങനെയുള്ള വിശ്വാസങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് ബാസൽ മിഷൻ പഞ്ചാംഗം ഉണ്ടാക്കിയത്.ജീവിതത്തെയും വായനക്കാരന്റെ ഇഷ്ടത്തെയും നിയന്ത്രിക്കുന്നത് ഇത്തരം വിശ്വാസങ്ങളാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് മിഷനറിമാർ പഞ്ചാംഗം ഉണ്ടാക്കിയത്.
അഭിരുചി കണ്ടുപിടിക്കുന്ന രീതി ഇപ്പോഴും ഉണ്ട്. മനോരമ
ആഴ്ചപ്പതിപ്പിന്റെ ഓരോ ലക്കവും വായനക്കാരന്റെ അഭിരുചി മനസ്സിലാക്കിയിട്ടാണ് പ്രവർത്തിക്കുന്നത്.
ഏത് ടി.വി പ്രോഗ്രാമും വായനക്കാരുടെ അഭിരുചിക്കനുസരിച്ച് മാത്രമാണ് വാർത്തകൾ കൊടുക്കുന്നത്.
മാധ്യമ മേഖലയിൽ ഉണ്ടായ വലിയ മാറ്റം ടെക്നോളജിയുടെ കടന്നുകയറ്റമാണ്.
ദീർഘമായ ഫീച്ചറുകൾ ആവശ്യമില്ലാതായി. ഇപ്പോഴും അച്ചടിച്ച വാർത്തകൾക്ക് വിശ്വാസ്യത കൂടുതലാണ്. സാമൂഹ്യ മാധ്യമങ്ങളിൽ സത്യം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയുണ്ട്.
ചില വാർത്തകൾ പുറത്തുവരുന്നില്ല.മത്സരം കടുക്കുമ്പോൾ വിട്ടുവീഴ്ചകൾ സ്വാഭാവികം.
പരസ്യങ്ങൾ കുറയുന്ന അവസ്ഥയിൽ പരസ്യ കമ്പനികൾക്ക് കോട്ടം തട്ടാത്ത വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്.
സത്യം പുറത്തുകൊണ്ടുവരാൻ പത്രങ്ങൾക്ക് പലപ്പോഴും കഴിയുന്നില്ല. സത്യാനന്തരകാലം എന്നത് വാസ്തവത്തിൽ സത്യമില്ലാത്ത കാലം എന്ന ആശയത്തിലേക്ക് വരുന്നു.എത്ര സത്യം സോഷ്യൽ മീഡിയയ്ക്ക് ഉണ്ട് എന്ന് അറിയാൻ കഴിയുന്നില്ല.
ചെറുപ്പക്കാരുടെ ഇടയിൽ യൂട്യൂബിന് വലിയ സ്വാധീനമാണ് ഉള്ളത്.എപ്പോൾ വേണമെങ്കിലും വാർത്ത കേൾക്കാം,സെൻസേഷണൽ ആയ വാർത്തകൾ കിട്ടും. അവർക്ക് വാർത്തയുടെ വ്യാഖ്യാനവും ആവശ്യമുണ്ട്, പക്ഷേ സത്യമാകണമെന്നില്ല. എത്ര കാലം ചെറുപ്പക്കാർ പത്രങ്ങൾ വായിക്കും എന്ന് അറിയില്ല. ആളുകൾക്ക് ആഴത്തിൽ ഇൻഫർമേഷൻ കിട്ടണമെന്നില്ല.ഇപ്പോൾ ചെറിയൊരു തലക്കെട്ട് വായിക്കാവുന്ന സമൂഹമായി വായനക്കാർ മാറി. സത്യത്തിന്റെ പ്രസക്തി വായനക്കാർക്ക് പ്രധാനമല്ലാതായി.
ടിവി ചാനലുകാർക്കും കൂടുതൽ വരുമാനം കിട്ടുന്ന സോഷ്യൽ മീഡിയയിലേക്ക് മാറാനുള്ള പ്രവണതയുണ്ട്. പഴയ പ്രവർത്തന ശൈലി അല്ല, ഇപ്പോൾ. ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ സോഷ്യൽ മീഡിയയുമായി മത്സരിക്കുന്നു. അത്തരം വെല്ലുവിളികളാണ് പത്രങ്ങൾക്ക് നേരിടേണ്ടിവരുന്നത്. ഇങ്ങനെ വരുമ്പോൾ മൂല്യങ്ങൾ കൈമോശം വരും,വസ്തുതകൾ നഷ്ടപ്പെട്ടു പോകും.
പത്രത്തിന് ഭാവിയില്ല എന്ന് പറയാൻ ആവില്ല.എങ്ങനെ ഈ വെല്ലുവിളികൾ ഏറ്റെടുക്കുന്നു എന്നതിലാണ് കാര്യം. മുൻപുള്ള അത്രയും ഇച്ഛാശക്തിയുള്ള പത്രപ്രവർത്തകർ ഇപ്പോഴുമുണ്ടോ? വിദ്യാർത്ഥികൾക്ക് സാമാന്യമായ നോളജ് ഇല്ല. ടെക്നോളജി ഓറിയന്റഡ് ആണ് പുതിയ വിദ്യാർത്ഥികൾ.വാർത്തകൾ ഉത്പാദിപ്പിക്കുന്ന ഇടമായി പത്രങ്ങൾ മാറുന്നു. അറിവും അനുഭവവും ഉള്ളവരില്ല.ആഴത്തിൽ വിഷയം പറയാൻ അറിയില്ല.
യൂട്യൂബിൽ പ്രവർത്തിക്കുന്നവർക്ക് ഉത്തരവാദിത്തപ്പെട്ട പത്ര സ്ഥാപനങ്ങൾ തന്നെ ട്രെയിനിങ് നൽകുന്നുണ്ട്. ഇനി അത്തരം സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ വ്യൂവർ ഷിപ്പ് ഉണ്ടായേക്കാം.തീർച്ചയായും ഒരു കുടമാറ്റം ഉണ്ടാകാം. പത്രപ്രവർത്തന ശൈലിയിൽ മാറ്റം സംഭവിക്കും. എങ്കിലും, വസ്തുതകൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം.
പത്രങ്ങളുടെ ഭാവി എന്താകുമെന്ന് പ്രവചിക്കുക വയ്യ.കോവിഡ് കാലത്ത് സർക്കുലേഷൻ ഏറെ കുറഞ്ഞു. പല ആനുകാലികങ്ങളും നിർത്തി.വലിയ മാഗസിനുകൾക്ക് 15, 000 മുതൽ 10, 000 മാത്രം കോപ്പിയായി സർക്കുലേഷൻ ഇടിഞ്ഞു. അത് തിരിച്ചു പിടിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇനി അതിന് കഴിയുമോ എന്ന് സംശയമുണ്ട്.
വിദേശത്തേക്ക് ചെറുപ്പക്കാരെ അയക്കുന്ന ഒരു ട്രെൻഡ് നിലനിൽക്കുന്നു.എത്രകാലം പുറത്തേക്ക് പോകാൻ കഴിയും എന്ന് പറയാൻ ആവില്ല. ചെറുപ്പക്കാർ മാധ്യമങ്ങളെ അനുധാവനം ചെയ്യാതെ, മാധ്യമങ്ങൾക്ക് റീഡർഷിപ്പ് ഉണ്ടാകാൻ പോകുന്നില്ല.ജേണലിസം പഠിക്കുന്നവർ പോലും പത്രം വായിക്കുന്നില്ല.മലയാള പത്രങ്ങൾ വായിക്കപ്പെടുന്നില്ല.തെറ്റില്ലാതെ എഴുതുന്നവർ ഇല്ലാതെയാകുന്നു.ഭരിക്കുന്ന മന്ത്രിമാർ ആരെന്ന് പത്രപ്രവർത്തന വിദ്യാർത്ഥികൾക്ക് പോലും അറിയില്ല. പത്രവായന സ്കൂൾതലത്തിൽ തിരിച്ചുകൊണ്ടുവരുമെന്ന് പറയുന്നു.
രാഷ്ട്രീയ താൽപര്യം വിദ്യാർത്ഥികളിൽ കുറഞ്ഞു വരുന്നു.ജേണലിസം പഠിക്കാൻ വരുന്നവരിൽ കൂടുതൽ പെൺകുട്ടികളാണ്. അവർക്ക് രാഷ്ട്രീയ താല്പര്യം കുറവാണ്. ജോലി വേണം. വാർത്ത വായിക്കുന്നവരുടെ വേഷമാണ് അവർ ആഗ്രഹിക്കുന്നത് .ബൈറ്റ് എടുക്കണം,ആങ്കർ ചെയ്യണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരമോ തിരുവിതാംകൂർ പ്രക്ഷോഭ ചരിത്രമോ പഠിക്കേണ്ട.എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാത്തവരുണ്ട്. എങ്കിലും, ഇവർക്കെല്ലാം ജോലി കിട്ടുന്നുണ്ട്.പരിശീലിപ്പിച്ച് എടുക്കുന്ന പുതിയ തലമുറയ്ക്ക് നാട്ടിൽ ഒരു ജോലി കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടവരും ഉണ്ട്. ക്ലാസിൽ പോലും വരാത്ത കുട്ടികൾ.പഴയ പഠനാന്തരീക്ഷം അല്ല ഉള്ളത്. ഇങ്ങനെ ഒരു തലമുറ മാധ്യമ രംഗത്ത് വന്നാൽ എങ്ങനെ മുന്നോട്ടു പോകും?
ടെക്നോളജി ഉള്ളതുകൊണ്ട് മാധ്യമങ്ങൾ മുന്നോട്ടു പോകും.പഴയ ശൈലി ഇനി തിരിച്ചു വരുമോ എന്ന് പറയാൻ പറ്റില്ല. ഇൻട്രോ വാർത്തയുടെ അവസാനഭാഗത്ത് കൊടുക്കുന്ന രീതി പോലും നിലവിലുണ്ട്.ഒരുപാട് മാറ്റങ്ങൾ. പരസ്പരബന്ധം ഇല്ലാത്ത തലക്കെട്ടുകൾ.പത്രങ്ങൾ മാഗസിൻ ശൈലി സ്വീകരിക്കുന്നു. ഇലക്ട്രോണിക് ഡിജിറ്റൽ മാ ധ്യമങ്ങളുമായി മത്സരിക്കുന്ന രീതി ഉള്ളതും ശൈലിയിൽ മാറ്റം വരാൻ കാരണമായിട്ടുണ്ട്.എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നത് വലിയ ആശങ്ക തന്നെയാണ്, ഡോ.പോൾ മണലിൽ പറഞ്ഞു നിർത്തി.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്:https://youtu.be/MNlXfVK6iqY?si=T-i57jlzxajnFuvz
(* റിപ്പോർട്ട് തയ്യാറാക്കിയത് കെ. ഹേമലത )
No comments:
Post a Comment