'ദൃശ്യസാക്ഷ്യം' പരമ്പരയുടെ ഏഴാം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം, മാർച്ച് 16, 2024 ) അതിഥികളായെത്തിയത് പ്രമുഖ ഡോക്യുമെൻ്ററി സംവിധായകരായ വിജു വർമ്മയും സേതുമാധവൻ മച്ചാടും.
കഴിഞ്ഞ മൂന്നു ദശാബ്ദമായി നാടകം,സിനിമ,പരസ്യ ചിത്രം,ഡോക്ക്യുമെൻ്ററി രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിജു വർമ്മ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദമെടുത്തത് സംവിധാനത്തിൽ. മൃച്ഛഘടികം, നമ്മളൊന്ന്, ആഷാഢത്തിലെ ഒരു ദിവസം , പാവം ഉസ്മാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ ഈഡിപ്പസ്,ആൻ്റിഗണി, ടെമ്പസ്റ്റ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ഭഗവാൻ്റെ മരണം , സോവിയറ്റ് സ്റ്റേഷൻകടവ് എന്നീ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
1997ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിച്ച 'ഇ.പി ഗോപാലൻ : ഫ്രീഡം ഫൈറ്റർ ഓഫ് വള്ളുവനാട്', 2011ലെ പുരസ്കാരം ലഭിച്ച, ഒ.വി വിജയനെക്കുറിച്ചുള്ള 'സന്ദേഹിയുടെ സംവാദ ദൂരങ്ങൾ ', 'ദ ബസ് ടു മൈസൂർ ', യുനെസ്കോക്ക് വേണ്ടി ചെയ്ത 'കൂട്ടിയാട്ടം' ഡോക്യുമെൻ്ററി പരമ്പര,
'പുണ്യോദകയുടെ തീരങ്ങളിൽ' ,വേൾഡ് ബാങ്കിൻ്റെ ജലസംരക്ഷണ പദ്ധതിയെക്കുറിച്ചുള്ള 23 ചിത്രങ്ങൾ തുടങ്ങിയവയാണ് വിജു വർമ്മയുടെ പ്രധാന ഡോക്യുമെൻ്ററികൾ.2001ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നവാഗത സംവിധാനത്തിനു ള്ള പുരസ്ക്കാരവും 'ബെസ്റ്റ് ഓഫ് ദ ഫെസ്റ്റിവൽ' അവാർഡും നേടിയ 'മൺകോലങ്ങൾ' സിനിമയുടെ കോ-ഡയറക്ടറുംതി രക്കഥാകൃത്തുമാണ് അദ്ദേഹം .
ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തെക്കുറിച്ചുള്ള 'ഓടും രാജ ആടും റാണി ' എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
പട്ടാമ്പി സ്വദേശിയായ വിജു വർമ്മയ്ക്ക് സിനിമയിലായിരുന്നു ,അഭിനിവേശം. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടർന്ന്, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ബി.ടി.എയ്ക്ക് ചേർന്നു." ആ ബിരുദ പഠനമാണ് എന്നിലെ കലാകാരനെ രൂപപ്പെടുത്തിയത്.നാണം കുണുങ്ങിയും അന്തർമുഖനുമായിരുന്ന എന്നെ സ്ക്കൂൾ ഓഫ് ഡ്രാമയിലെ പഠനം അടിമുടി മാറ്റിമറിച്ചു.സമഗ്രമായ പാഠ്യപദ്ധതിയായിരുന്നു അവിടുത്തേത്. കൃഷ്ണൻ നമ്പൂതിരി, വയലാ വാസുദേവൻ പിള്ള, എസ്. രാമാനുജം തുടങ്ങിയ പ്രഗൽഭരായ അധ്യാപകരുടെ ശിക്ഷണം.എൻ്റെ സൗന്ദര്യബോധത്തെയും താളബോധത്തെയും വീക്ഷണത്തെയും ഒക്കെ അത് മാറ്റി".
നാടകം കൊണ്ട് ജീവിക്കാൻ പ്രയാസമാണെന്ന് മനസ്സിലാക്കി. പക്ഷേ, നാടകത്തെ വിടാതെ പിടിച്ചു കൊണ്ട് സിനിമാസ്വപ്നങ്ങളുമായി മുന്നോട്ടു പോയി.അന്ന് ആരംഭിച്ച ഏഷ്യാനെറ്റ് ചാനലിൽ ജോലിക്ക് ശ്രമിച്ചു. പക്ഷേ, നാടകക്കാരന് ടെലിവിഷനിൽ എന്ത് കാര്യം എന്നു പറഞ്ഞ് ഉന്നതനായ ചാനൽ അധികാരി ആ മോഹം മുളയിലേ നുള്ളി ."പിൽക്കാലത്ത് പുരസ്കാര നേട്ടത്തിൻ്റെ ഭാഗമായി ഒരു ടെലിവിഷൻ സംഘടന നൽകിയ സ്വീകരണത്തിൽ അതേ ചാനൽ മേധാവിയിൽ നിന്ന് ആദരം ഏറ്റുവാങ്ങിയത് തിരഞ്ഞെടുത്ത കലയുടെ പാതയിൽ തുടരാൻ പ്രചോദനമായി".
മാതൃകാവൃദ്ധ സദനമായി മാറിയ അഭയത്തെക്കുറിച്ചുള്ളതായിരുന്നു ആദ്യമായി ചെയ്ത ഡോക്യുമെൻ്ററി. ഇ.പി ഗോപാലനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി ,സ്വാതന്ത്ര്യത്തിന്റെ അൻപതാം വർഷം പ്രമാണിച്ച് 1997ൽ ദൂരദർശൻ സംപ്രേഷണം ചെയ്തു. അതിനാണ് ആദ്യ സംസ്ഥാന പുരസ്ക്കാരം ലഭിച്ചത്. അതൊരു ചവിട്ടുപടിയായിരുന്നു.
തുടർന്ന്, സി-ഡിറ്റിലെ പാനൽ സംവിധായകനായി . അക്കാലത്താണ് യുനെസ്കോക്ക് വേണ്ടി 9 ഭാഗങ്ങളുള്ള കൂടിയാട്ടത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെൻ്ററിയും 100 മണിക്കൂറോളം വരുന്ന ഡോക്കുമെൻ്റേഷനും ചെയ്തത്. ഈ പരമ്പരയിൽ പദ്മശ്രീ ജേതാക്കളായ കലാമണ്ഡലം ശിവൻ നമ്പൂതിരി, മിഴാവിലെ ഇതിഹാസം പി.കെ നാരായണൻ നമ്പ്യാർ തുടങ്ങി ആറ് പ്രതിഭകളുടെ ജീവിതവും കൂടിയാട്ടത്തിലെ അഭിനയം,സംഗീതം, ചാക്യാർക്കൂത്ത് തുടങ്ങിയ വിഷയങ്ങളും ഡോക്യുമെൻ്ററികളായി. ചിത്രീകരണത്തിൻ്റെ ഭാഗമായി അമ്മന്നൂർ പരമേശ്വര ചാക്യാരുടെ വീട്ടിൽ പോയപ്പോൾ കണ്ട കാഴ്ച്ച ചില സുപ്രധാന ചിന്തകൾ ഉയർത്തി. പ്രായാധിക്യം മൂലം ക്ഷീണിതനായ അദ്ദേഹം കോണകം മാത്രമുടുത്ത്,കമുകിൻ പാളയിലിരുന്ന് കുളത്തിലേക്ക് നിരങ്ങിപ്പോകുന്നതാണ് കണ്ടത്.ആ അവസ്ഥയിൽ അദ്ദേഹത്തിൻ്റെ അവതരണം ചിത്രീകരിക്കാൻ കഴിയുമായിരുന്നില്ല. മുൻ അവതരണങ്ങളുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നില്ല . പകരം, ശിഷ്യനെക്കൊണ്ടാണ് കൂടിയാട്ടം അവതരിപ്പിച്ചത്.
"ഞാൻ ഏറ്റവും കൂടുതൽ ചെയ്തത് ബയോപ്പിക്കുകളാണ്. മഹാന്മാരായ കലാകാരരെക്കുറിച്ച് അവരുടെ വൈബ്രൻ്റായ കാലഘട്ടത്തിൽ തന്നെ ഡോക്യുമെൻ്ററികൾ എടുക്കേണ്ടതുണ്ട് .ചരിത്രത്തിന് വേണ്ടി അവ ഷൂട്ട് ചെയ്ത് സൂക്ഷിക്കണം. പിന്നീട് അവയുടെ പിന്തുടർച്ചയും ഉണ്ടാകട്ടെ ''.
നങ്ങാർകൂത്ത് കലാകാരിയായ മാർഗി സതിയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. "ഇത് അന്നത്തെ പി.ആർ.ഡി ഉദ്യോഗസ്ഥരായ ചിലരെ അറിയിച്ചു. എങ്കിലും, അത് പിന്നീടാകട്ടെ എന്ന് പറഞ്ഞ് അവർ നീട്ടിക്കൊണ്ടു പോയി.പക്ഷേ, അകാലത്തിൽ ആ കലാകാരി അന്തരിച്ചതുകൊണ്ട് ആ സ്വപ്നം നടന്നില്ല".
പൂർണ്ണമായും സ്ക്രിപ്റ്റ് എഴുതി, ഡോക്യുമെൻ്ററികൾ ഷൂട്ട് ചെയ്യാനാവില്ല. "ഷൂട്ട് ആൻഡ് ലേൺ എന്നതാണ് ഡോക്യുമെൻ്ററി നിർമ്മാണത്തിന്റെ സർഗ്ഗാത്മക വശം എന്ന് തോന്നിയിട്ടുണ്ട്. എഡിറ്റിംഗും റീഎഡിറ്റിങ്ങും ഡോക്കുമെന്ററിക്ക് കൂടുതൽ സർഗ്ഗാത്മക സ്വാതന്ത്ര്യം തരുന്ന ഒന്നാണെന്നു തോന്നിയിട്ടുണ്ട്.
നിലമ്പൂരിലെ കുംഭാര സമുദായത്തിൽ പെട്ടവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചല്ലുന്ന ഡോക്യുമെൻററിയായിരുന്നു 'ഉർവരം'. ആ സാമൂഹിക പ്രശ്നത്തിൻ്റെ ആഴത്തിലേക്ക് പോകാൻ കഴിഞ്ഞു. ഈ ഡോക്യുമെൻ്ററിയാണ് പിന്നിട് ഏറെ ശ്രദ്ധയാകർഷിച്ച 'മൺകോലങ്ങൾ' എന്ന ചലച്ചിത്രത്തിൻ്റെ ആശയമായ് മാറിയത്.
അഞ്ചുവർഷം 'സുതാര്യ കേരളം' പരിപാടിയുടെ പ്രൊഡ്യൂസറായിരുന്നു. "അവിടെ വന്ന പരാതികളെ പിന്തുടർന്ന് നടത്തിയ അന്വേഷണങ്ങൾ വേദന ഉണ്ടാക്കുന്ന ജീവിതങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നവയായിരുന്നു".
മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ സീരിയൽ സിറ്റ് കോം നിർമ്മാണത്തിൻ്റെ ടെക്നിക്കൽ കോ- ഓർഡിനേറ്ററായി കുറച്ചുകാലം പ്രവർത്തിച്ചു. അവിടെ നിലനിൽക്കുന്ന മനുഷ്യവിരുദ്ധ നിയമങ്ങൾക്കിടയിലും സീരിയലുകൾ എങ്ങനെ ഉണ്ടാകുന്നു എന്ന് മനസിലാക്കി. ഇപ്പോൾ, സൗദി അറേബ്യയിൽ 8000ത്തിലധികം സിനിമ തിയേറ്ററുകളുണ്ട്.
വേൾഡ് ബാങ്കിന് വേണ്ടി ജലസംരക്ഷണത്തെക്കുറിച്ച് നിർമ്മിച്ച് നൽകിയ 23-ൽ പരം ഡോക്യുമെൻ്ററികൾ അലമാരയിൽ പൂട്ടിവച്ചിരിക്കുകയാണ്. ഇത്തരം ഡോക്യുമെൻ്ററികൾ ജനങ്ങളെ കാണിക്കുകയും സൂക്ഷിച്ചു വക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം പി.ആർ.ഡി ഏറ്റെടുക്കേണ്ടതാണ്.
"പക്ഷേ പി ആർ.ഡി ഇന്ന് അതിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നകന്നു പോകുന്നതായി തോന്നുന്നു . കലയും സംസ്ക്കാരവും സാഹിത്യവും, മാറി -മാറി വരുന്ന ചരിത്ര -സാമൂഹിക -രാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം നിരന്തരം ദൃശ്യരേഖകളാക്കേണ്ടത് അനിവാര്യമാണ്. ഈ ചരിത്രധർമ്മം ചരിത്രം തമസ്ക്കരിക്കപ്പെടുന്ന, അപനിർമ്മിക്കപ്പെടുന്ന ഈ കാലത്ത് അനിവാര്യമാണ്.ഡോക്യുമെൻ്ററി പരസ്യ ചിത്ര നിർമ്മാണ മേഖലകൾ കോർപ്പറേറ്റുകൾക്ക് തീറെഴുതിയ മട്ടാണ്.ഈ രംഗം അസംഘടിതമായ മേഖലയാണ് ". അവയിൽ പ്രവർത്തിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ട്രേഡ് യൂണിയനായി Documentary Short film makers and Technicians Association (Docushot)എന്ന സംഘടന രൂപീകൃതമായിട്ടുണ്ട് .അതിൻ്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നുണ്ടെന്നും വിജു വർമ്മ പറഞ്ഞു.
ട്രാൻസ്ജെൻഡറുകളുടെ ദുരിത ജീവിതത്തെക്കുറിച്ചാണ് 'ഓടും രാജ ,ആടും റാണി' എന്ന സിനിമ ചെയ്തത്. രചനാവേളയിൽ ഈ കമ്യൂണിറ്റിയിലെ നിരവധി പേരുമായി ആശയവിനിമയം നടത്തിയിരുന്നു. അവരുടെ ദുഃഖങ്ങൾ നേരിൽ കണ്ടും കേട്ടും അറിഞ്ഞു.ട്രാൻസ്ജെൻഡറായ സൂര്യയുമായി സംസാരിക്കാൻ തമ്പാനൂരിലെ ഇന്ത്യൻ കോഫി ഹൗസിൽ കയറിയപ്പോൾ ,ചുറ്റും കൂടി ജനങ്ങൾ ശല്യപ്പെടുത്തി - ഒരു അപൂർവ്വജീവിയെ കാണുംമട്ടിൽ .ആ അനുഭവത്തിൽ നിന്നാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠൻ പട്ടാമ്പിക്ക് സ്പെഷ്യൽ ജൂറി പുരസ്കാരമെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, സംസ്ഥാന അവാർഡ് ജൂറി ആ ചിത്രം കണ്ടതേയില്ല എന്നായിരുന്നു അതിൽ അംഗമായിരുന്ന ചലച്ചിത്രകാരൻ പിന്നീടൊരിക്കൽ തന്നോട് പറഞ്ഞതെന്ന് വിജു വർമ്മ വെളിപ്പെടുത്തി.
നിലവിൽ മനുഷ്യ, വന്യജീവി സംഘർഷത്തെ വിഷയമാക്കിയുള്ള ഡോക്യുമെൻ്ററിയുടെ നിർമ്മാണത്തിലാണ് വിജു വർമ്മ. ബേബി മാത്യു സോമതീരമാണ് നിർമ്മാതാവ്. ഒരു ഫീച്ചർ സിനിമയുടെ രചനയും സമാന്തരമായി നടക്കുന്നുണ്ട്.
ദൂരദർശനിൽ 1987ൽ പ്രോഗ്രാം വിഭാഗത്തിൽ പ്രവേശിച്ച സേതുമാധവൻ മച്ചാട്, 2021 ൽ പ്രോഗ്രാം എക്സിക്യൂട്ടീവായാണ് വിരമിച്ചത്.' ഹാർമണി ഓഫ് ഹ്യൂസ് ',' ഐലൻ്റ് ഓഫ് ഹാർമണി ','സ്നേഹപൂർവ്വം നിത്യ' തുടങ്ങി ഒട്ടേറെ ഡോക്ക്യുമെൻ്ററികൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം എഴുത്തുകാരനും ഗ്രന്ഥകാരനുമാണ്.
സാഹിത്യമാണ് തൻ്റെ ആദ്യ ആകർഷണം എന്ന് സേതുമാധവൻ മച്ചാട് പറഞ്ഞു.പഠനകാലത്ത് ലിറ്റിൽ മാഗസിൻ നടത്തിയിരുന്നു. കുറച്ചുകാലം അധ്യാപകനുമായി . ആകാശവാണിയിൽ ജോലിക്ക് ശ്രമിച്ചു. പക്ഷേ, തെരഞ്ഞെടുക്കപ്പെട്ടില്ല.ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിൽ നിയമിക്കപ്പെടുമ്പോൾ കെ. കുഞ്ഞികൃഷ്ണനായിരുന്നു ഡയറക്ടർ. എം.എസ് ദിലീപ്, എ.അൻവർ, ലതാ മണി, ജോൺ സാമുവൽ, എസ്.വേണു, ആർ.എസ് അയ്യർ, ഇരവി ഗോപാലൻ, ബൈജു ചന്ദ്രൻ, എസ്.സാജൻ, പി.ആർ ശാരദ തുടങ്ങിയവർ സഹപ്രവർത്തകരായി ഉണ്ടായിരുന്നു.
പൂണെ ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കിട്ടിയ ആറുമാസത്തെ ട്രെയിനിങ്ങ് വലിയ ദിശാബോധം നൽകി.ഓരോരുത്തരുടെയും പ്രതിഭ കണ്ടത്തി, ഡയറക്ടർ പ്രോത്സാഹിപ്പിച്ചു. അതിനാൽ, താല്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അനുസരിച്ച് പരിപാടികൾ ചെയ്യാൻ കഴിഞ്ഞു.
'മലയാളത്തിൻ്റെ ചിരി' എന്ന പേരിൽ കുഞ്ചൻ നമ്പ്യാരെക്കുറിച്ച് ചെയ്ത ഡോക്യുമെൻ്ററിയാണ് ആദ്യ സൃഷ്ടികളിലൊന്ന്.കിള്ളിക്കുറിശ്ശിമംഗലത്ത് ഒരു മഴക്കാലത്തായിരുന്നു ഷൂട്ടിംഗ്. പറയൻതുള്ളൽ ആദ്യമായി കാണുന്നത് അപ്പോഴായിരുന്നു. ഞെരളത്ത് രാമപ്പൊതുവാളിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയാണ് 'തവവിരഹേ വനമാലി'. അത് ചിത്രീകരിക്കാൻ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എത്തിയപ്പോൾ, കുട്ടിയായ മകൻ ഹരിഗോവിന്ദനെ അദ്ദേഹം സോപാന സംഗീതം പഠിപ്പിക്കുകയായിരുന്നു. താണ്ഡവഛായയുള്ള ആലാപനരീതിയായിരുന്നു അദ്ദേഹത്തിൻ്റേത്. "വരുതിയിൽ നിൽക്കുന്ന ആളായിരുന്നില്ല, ഞെരളത്ത്.ഒരു സ്വപ്നാടകനെപ്പോലെ അങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കും. രണ്ടു ദിവസം, രാവിലെ മുതൽ ക്യാമറയുമായി ചന്ദ്രശേഖരൻ അദ്ദേഹത്തിൻ്റെ പിന്നാലെ പോയി". അദ്ദേഹം കേരളീയ രാഗങ്ങളെക്കുറിച്ച് ധാരാളം സംസാരിച്ചു.സോപാന ശീലുകൾ ഉൾപ്പെടുത്തിയ ഡോക്യുമെൻ്ററിയ്ക്ക് ശബ്ദം നൽകിയത് രഞ്ജിത്തായിരുന്നു.
സ്വാതന്ത്ര്യ സമര സേനാനി കെ.കേളപ്പനെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയാണ് 'മനുഷ്യനായി ജീവിച്ച ഒരാൾ'. അദ്ദേഹത്തിൻ്റെ മകൻ കുഞ്ഞിരാമൻ കിടാവും കൊച്ചുമകൻ നന്ദകുമാർ മൂടാടിയും ഡോക്യുമെൻ്ററിയിൽ സംസാരിച്ചിട്ടുണ്ട്. കേളപ്പൻ്റെ പ്രവർത്തനമേഖലയായിരുന്ന തവന്നൂരിൽ നിന്നുള്ള ദൃശ്യങ്ങളും ഉൾപ്പെടുത്തി.
ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സുശീല വിജയരാഘവൻ നിർദേശിച്ചതനുനുസരിച്ചാണ് , ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എഴുതിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ ക്കുറിച്ചുള്ള ഡോക്യുമെൻ്ററി ചെയ്തത്. "ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ചെമ്പൈയുടെ മരണം. അദ്ദേഹത്തിൻ്റെ അവസാന കച്ചേരി കേൾക്കാൻ (1974 ഒക്ടോബർ 16) ഒറ്റപ്പാലത്തിനടുത്ത പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഞാനുമുണ്ടായിരുന്നു. 'കരുണ ചെയ്യാൻ എന്തു താമസം..' എന്ന കീർത്തനമാണ് അദ്ദേഹം അവസാനം ആലപിച്ചത്. ഘനഗാംഭീര്യമാർന്ന ശബ്ദം. അടുത്ത ദിവസത്തെ പത്രത്തിൽ, അദ്ദേഹം മരിച്ച വാർത്ത വായിച്ചത് വലിയ ഷോക്കായിരുന്നു. അന്ന് ക്ഷേത്രത്തിൽ ഓടിനടന്ന് ചിത്രങ്ങൾ എടുത്തിരുന്ന ഒരു കൗമാരക്കാരനെയും ഓർക്കുന്നുണ്ട്. അത് ഒറ്റപ്പാലം യുണൈറ്റഡ് സ്റ്റുഡിയോ ഉടമസ്ഥന്റെ മകനായിരുന്നു. പേര് രാജൻ പൊതുവാൾ".
ഡോക്യുമെൻ്ററിയിൽ, സ്റ്റുഡിയോയിൽ നിന്ന് കണ്ടെത്തിയ ആ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പല ഭാവങ്ങൾ മാറി-മാറി വരുന്ന ചിത്രങ്ങൾ. ചെമ്പൈയുടെ അന്ത്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പൂമുള്ളി മനയിലെ നീലകണ്ഠൻ നമ്പൂതിരിപ്പാട്, ഡോ. ബാലമുരളികൃഷ്ണ, ടി.വി ഗോപാലകൃഷ്ണൻ, ജയ വിജയന്മാർ, ടി.വി ഗോപാലകൃഷ്ണൻ,ചെമ്പൈയുടെ മകൾ പാർവതി തുടങ്ങിവരുമായുള്ള അഭിമുഖങ്ങളുടെ ഭാഗങ്ങളും അതിൽ ഉൾപ്പെടുത്തി. പൂമുള്ളി മനയിൽ നിന്ന് നൽകിയ അദ്ദേഹത്തിൻ്റെ അപൂർവമായ കീർത്തനങ്ങളും ഉപയോഗിച്ചു. സ്പൂളിൽ റെക്കോർഡ് ചെയ്യപ്പെട്ട അവ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ഡോക്ക്യുമെൻ്ററിയിലേക്ക് പകർത്തിയത്.പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിലും പിന്നീട് ദൂരദർശൻ സ്റ്റുഡിയോയിലും ചെമ്പൈയുടെ കച്ചേരി പുന:സൃഷ്ടിച്ചു.
ദൂരദർശന്റെ ദേശീയ പുരസ്കാരം ലഭിച്ച ഡോക്ക്യുമെൻ്ററിയാണ് 'ഹാർമണി ഓഫ് ഹ്യൂസ്'. ചുവർചിത്രകലയെക്കുറിച്ചുള്ള ആ ഡോക്ക്യുമെൻ്ററിയിൽ മമ്മിയൂർ കൃഷ്ണൻകുട്ടി ആശാനുമായി ആർട്ടിസ്റ്റ് അഴിക്കോട് നടത്തിയ അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്. പുളിയിലക്കര വണ്ണം ഉണ്ടാക്കുന്ന പരമ്പരാഗത രീതികൾ സൂക്ഷ്മമായി ക്യാമറാമാൻ മൈക്കിൾ ചിത്രീകരിച്ചു.കക്ക ഇളനീരിലിട്ട് നീറ്റിയും നീലയമരിയിലച്ചാറിൽ സൾഫർ ചേർത്തും നിറക്കൂട്ടുകൾ ഉണ്ടാക്കുന്നതും അതിലുണ്ട്.
നിത്യ ചൈതന്യ യതിയെക്കുറിച്ച് ചെയ്ത ഡോക്യുമെൻ്ററിയാണ് 'സ്നേഹപൂർവ്വം നിത്യ'. അദ്ദേഹവുമായി വ്യക്തിബന്ധം ഉണ്ടായിരുന്നു.തൃശ്ശൂർ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോൾ കോളേജ് മാഗസിനായി,അദ്ദേഹത്തിന് ചോദ്യങ്ങൾ എഴുതി അയച്ച്, ഉത്തരങ്ങൾ വാങ്ങി ലേഖനമെഴുതി. പിന്നീട്,ഊട്ടി ഫേൺഹിൽ ആശ്രമത്തിൽ പോയി, അദ്ദേഹത്തെ കണ്ടു. മുൻപ് , സ്നേഹസംവാദത്തിനായി അദ്ദേഹം നാട്ടിലെത്തിയപ്പോൾ, വീട്ടിൽ വന്നിരുന്നു.ഡോക്യുമെൻ്ററി ചെയ്യുമ്പോൾ അദ്ദേഹത്തോടൊപ്പം അമ്മ വാമാക്ഷിയമ്മയും ഉണ്ടായിരുന്നു. ശ്രീനാരായണ ഗുരുവിനെയും നടരാജ ഗുരുവിനെയും കണ്ടതിനു ശേഷം ക്ഷേത്രാരാധനയിൽ തനിക്ക് വിശ്വാസമില്ലാതായതിനെക്കുറിച്ച് അവർ സംസാരിച്ചതും ഉൾപ്പെടുത്തി. ജി.ബാലചന്ദ്രനായിരുന്നു യതിയുമായി അഭിമുഖം നടത്തിയത്.
കല്ലേൻ പൊക്കുടനെയും ആർട്ടിസ്റ്റ് പുളിഞ്ചിത്തായ യെയും കുറിച്ച് ഡോക്യുമെൻ്ററികൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും സാധിച്ചില്ലെന്നും സേതു പറഞ്ഞു.രാജലക്ഷ്മിയുടെ ആദ്യ കഥയായ 'മകൾ', 'കഥാസരിത' എന്ന പരമ്പരയ്ക്ക് വേണ്ടി കണ്ണൻ ടെലിഫിലിമാക്കിയപ്പോൾ, അതിൻ്റെ തിരക്കഥ എഴുതി. കുട്ടിയായിരുന്നപ്പോൾ, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന അവരുടെ 'ഒരു വഴിയും കുറേ നിഴലുകളും' നോവൽ വായിച്ച്, അമ്മ അഭിപ്രായം പറയുന്നത് കേട്ടിരുന്നു. അതിൻ്റെ പ്രാഗ് രൂപമായിരുന്നു,'മകൾ'.
രാജലക്ഷമിയെക്കുറിച്ച് പുസ്തകം എഴുതിയ രഘുനാഥൻ നായർക്കൊപ്പം ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലും രാജലക്ഷ്മിയുടെ സഹപ്രവർത്തകരുടെയടുത്തും പോയതും തിരക്കഥാരചനയെ സഹായിച്ചു.
ആ തിരക്കഥയ്ക്ക് പ്രത്യേക ജൂറി പരാമർശം കിട്ടിയതിനെ തുടർന്ന്, ക്വലാലമ്പൂരിൽ നടന്ന ഒരു ശില്പശാലയിലേക്ക് ക്ഷണം കിട്ടി. പ്രത്യേക വിഷയത്തെ ആസ്പദമാക്കി ഒരു ഡോക്യുമെൻ്ററി നിർമിക്കാൻ അവസരം ഉണ്ടായത് അങ്ങനെയാണ് . കമൻ്ററിയും സംഗീതവും പശ്ചാത്തല സംഗീതവും പാടില്ല എന്നതായിരുന്നു നിബന്ധന. ക്യാമയാണ് സംസാരിക്കേണ്ടത് .അങ്ങനെ, വരാപ്പുഴയിലെ പോർച്ചുഗീസ് ആംഗ്ലോ- ഇന്ത്യൻ സമൂഹത്തെക്കുറിച്ച് ചെയ്ത ഡോക്യുമെൻ്ററിയാണ് 'ഐലൻഡ് ഓഫ് ഹാർമണി'.അത് സാർക്ക് രാജ്യങ്ങളിലെ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യപ്പെട്ടു.
ടി.പത്മനാൻ്റെ 'രാമേട്ടൻ' എന്ന കഥയ്ക്കും തിരക്കഥ എഴുതി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'നിറമില്ലാത്ത ചിത്രങ്ങൾ ' എന്ന ടെലി ഫിലിമിന്റെ തിരക്കഥയും സേതുമാധവൻ മച്ചാടാണ് എഴുതിയത്.
കാർഷിക പരിപാടികളുടെ പ്രൊഡ്യൂസറായിരുന്ന ജി. സാജനോടൊപ്പം ദീർഘകാലം പ്രവർത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്. പത്തു വർഷം വാർത്താവിഭാഗത്തിൽ പ്രൊഡ്യൂസറായും പ്രവർത്തിച്ചു.
ക്യാമറയോട് പുറംതിരിഞ്ഞുനിന്നിരുന്ന വിലാസിനിയുമായി അഭിമുഖസംഭാഷണം നടത്തി ,സംപ്രേഷണം ചെയ്യാൻ കഴിഞ്ഞതാണ് അവിസ്മരണീയമായ ഒരു അനുഭവം. മച്ചാടുകാരനായ അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു.അദ്ദേഹത്തിൻ്റെ കൃതികൾ വായിച്ച്, നിരന്തരം കത്ത് എഴുതിയിരുന്നു. നാട്ടിൽ വരുമ്പോൾ അദ്ദേഹവുമായി മണിക്കൂറുകൾ സംസാരിച്ചിരിക്കും."അദ്ദേഹം സ്വന്തം കഥകളേ എഴുതിയിട്ടുള്ളൂ. എല്ലാ നോവലുകളും സ്വന്തം ചെലവിൽ പ്രിൻറ് ചെയ്ത്, വിതരണത്തിന് എൻ.ബി.എസിനെ ഏൽപ്പിക്കുകയായിരുന്നു പതിവ്. ഏറ്റവും അവസാനം എഴുതിയ നോവൽ ('യാത്രാമുഖം')മരണത്തെക്കുറിച്ചായിരുന്നു".കവാബത്തയുടെ കൃതിയുടെ വിവർത്തനമായ 'സഹശയനം' അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ കൃതിയാണ് . 1989 ൽ പ്രൊഫ. എം. തോമസ് മാത്യുവാണ് വിലാസിനിയുമായി അഭിമുഖ സംഭാഷണം നടത്തിയത്.
"എന്നാൽ, കെ.പി അപ്പനെയും നിർമ്മൽ കുമാറിനെയും ദൂരദർശനിൽ കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചില്ല".
കടവല്ലൂർ അന്യോന്യം, രേവതി പട്ടത്താനം, സഹപ്രവർത്തകൻ ശ്രീകുമാർ കക്കാടുമായി ചേർന്ന് അതിരാത്രം എന്നിവ ഡോക്യുമെന്റ് ചെയ്തു. പിന്നെ, വനപർവം, വയനാട്, മൂന്നാർ മേഖലകളെക്കുറിച്ചും കൽപ്പാത്തി രഥോത്സവം, വള്ളുവനാട്ടിലെ പൂരങ്ങൾ തുടങ്ങിയവയെക്കുറിച്ചുൾപ്പെടെ അനേകം ഡോക്യുമെന്ററികളും ചെയ്തു.
സഹപ്രവർത്തകരായ ഡി. രാജൻ, കെ.എസ് രാജശേഖരൻ എന്നിവർക്കൊപ്പം ചായക്കൂട്ട്, സുദിനം തുടങ്ങിയ അഭിമുഖ പരിപാടികൾ ആയിരം എപ്പിസോഡുകൾ നിർമിച്ചു. കേരളത്തിലെ ഒട്ടു മിക്ക കലാകാരരും സാമൂഹിക, രാഷ്ട്രീയ ,പരിസ്ഥിതി പ്രവർത്തകരും ഇതിൽ പങ്കെടുത്തു. നിത്യ ചൈതന്യ യതി, പെരുമ്പടവം ശ്രീധരൻ, ആഷാ മേനോൻ, ഹിമാലയ യാത്രികൻ എം.കെ രാമചന്ദ്രൻ എന്നിവരുമായുള്ള അഭിമുഖങ്ങളും നടത്തി.
തനിക്ക് ഹൈക്കു കവിതകളിൽ ആഭിമുഖ്യമുണ്ടായത് 1990ൽ നിത്യചൈതന്യ യതി എഴുതിയ ഒരു ലേഖനത്തിൽ നിന്നാണന്ന് സേതുമാധവൻ മച്ചാട് പറഞ്ഞു. കുമാരനാശാൻ്റെ 'ഈ വല്ലിയിൽ നിന്ന് ചെമ്മേ..' എന്ന കവിതാശകലം ഹൈക്കു പരാവർത്തനം ചെയ്തതാണെന്ന അദ്ദേഹത്തിൻ്റെ പരാമർശം ഓർമ്മയിലുണ്ട്. മൂന്നു വരിയിൽ ദർശനവും ആശ്ചര്യ നിമിഷങ്ങളും ഉൾക്കൊള്ളിച്ചുള്ള ഹൈക്കു കവിതയിൽ ജാപ്പനീസ് ജീവിതചിത്രങ്ങളും സമുറായി യോദ്ധാക്കളുടെ വാൾപ്പയറ്റിന്റെ ശബ്ദവുമൊക്കെ വായിച്ചെടുത്തിട്ടുണ്ട് ,സേതുമാധവൻ മച്ചാട് . വി. രവികുമാർ,ശ്രീജിത്ത്, സോജൻ ജോസഫ്, പി.എൽ ലതിക, രാമകൃഷ്ണൻ കുമരനെല്ലൂർ തുടങ്ങി ധാരാളം പേർ വിവർത്തനങ്ങളുമായി ഹൈക്കു സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ കഴിഞ്ഞ 12 വർഷമായി സജീവമാണ്.'ഹൈക്കു' , 'പുൽക്കുടിതുമ്പിലെ മഞ്ഞുതുള്ളി ' എന്നീ ഹൈക്കു പുസ്തകങ്ങളും സേതുമാധവൻ മച്ചാട് എഴുതിയിട്ടുണ്ട്.
ചർച്ചയിൽ സുരേഷ് നെല്ലിക്കോട് പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം 'മീഡിയ വേവ്സ്' യൂട്യൂബ് ചാനലിലിലുണ്ട്. https://youtu.be/5EACwCSZPVk?si=p4I60Jd_5_BMW3m7
സേതുമാധവൻ മച്ചാടിൻ്റെ ഡോക്ക്യുമെൻ്ററി
No comments:
Post a Comment