'ദൃശ്യസാക്ഷ്യം' പരമ്പരയുടെ നാലാം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,2024 ഫെബ്രുവരി 24, രാത്രി 7 മണി) അതിഥികളായി എത്തിയത് വിനോദ് മങ്കരയും ഷൈനി ബെഞ്ചമിനും.
പ്രമുഖ ചലച്ചിത്ര സംവിധായകനും ഗ്രന്ഥകാരനുമായ വിനോദ് മങ്കര ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ച 'ബിയോണ്ട് ഓർ വിതിൻ','എഴുതാത്ത കത്തുകൾ', സംസ്കൃതത്തിലുള്ള ആദ്യ ശാസ്ത്ര ഡോക്യുമെൻ്ററിയായ 'യാനം' തുടങ്ങി 685 ഡോക്യുമെൻ്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.സംസ്കൃത ഭാഷയിലുള്ള ലോകത്തെ മൂന്നാമത്തെ സിനിമയായ 'പ്രിയമാനസ'ത്തിന് ദേശീയ പുരസ്കാരവും 'കാംബോജി 'ക്ക് സംസ്ഥാന പുരസ്കാരങ്ങളും വിനോദിന് ലഭിച്ചു .'കരയിലേക്ക് ഒരു കടൽ ദൂരം ', 'ഒറ്റമന്ദാരം ', 'നിത്യസുമംഗലി '(തമിഴ് ) എന്നിവയാണ് അദ്ദേഹത്തിൻ്റ മറ്റു സിനിമകൾ.
മംഗളം,സൂര്യ ടിവി, ഇന്ത്യ വിഷൻ, മിഡിൽ ഈസ്റ്റ് ടിവി, ഏഷ്യാനെറ്റ് തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്.
കോളേജിൽ പഠിക്കുന്ന കാലത്ത് സത്യജിത് റേയുടെയും മറ്റും ക്ലാസിക് സിനിമകൾ കാണുകയും സിനിമാക്കാരനാകണമെന്ന് സ്വപ്നം കാണുകയും ചെയ്തു."നാടുനീളെ നാടകങ്ങളിൽ അഭിനയിച്ചു; അവ സംവിധാനം ചെയ്തു " .
വിനോദിൻ്റെ ആദ്യ ഡോക്യുമെൻ്ററി 1991ൽ പുറത്തു വന്നു -കൊട്ട് വാദ്യങ്ങളുടെ പഞ്ചാരിഗ്രാമം.വളരെ പ്രയാസപ്പെട്ടാണ് ആദ്യ ചിത്രം ചെയ്തത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് ഗ്രാമത്തിൽ ചെണ്ട, മദ്ദളം, ഇടയ്ക്ക തുടങ്ങിയ തുകൽവാദ്യങ്ങൾ നിർമ്മിക്കുന്നവരുടെ ജീവിതത്തെക്കുറിച്ചുള്ളതായിരുന്നു,അത്. പലയിടത്തും കാണിച്ചു.
1995ൽ മയ്യഴിയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി ചെയ്തു. അതിന് പ്രേരണയായത് മേതിൽ രാധാകൃഷ്ണൻ.എം മുകുന്ദനും പ്രോത്സാഹിപ്പിച്ചു.രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെൻ്ററിയിൽ മുകുന്ദൻ്റെ പുസ്തകം വായിച്ചുള്ള അനുഭവങ്ങൾ ഒന്നാം ഭാഗത്തും മയ്യഴിയുടെ യഥാർത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണം രണ്ടാം ഭാഗത്തുമുണ്ട്.അതിന് ധൈര്യം തന്ന്,കൂടെ നിന്നത് മേതിൽ .ചെന്നൈയിൽ പോയി, യൂമാറ്റിക് ക്യാമറ കൊണ്ടുവന്നാണ് അത് ഷൂട്ട് ചെയ്തത് ."സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും കൈയിൽനിന്ന് കാശ് പിരിവെടുത്തും ഷൂട്ടിംഗ് സമയത്ത് കഴിക്കാനുള്ള ചപ്പാത്തി ഉണ്ടാക്കി, പൊതിഞ്ഞു കൊണ്ടുപോയുമൊക്കെയാണ് ആ ഡോക്യുമെൻ്ററി പൂർത്തിയാക്കിയത്. പക്ഷേ,ആ ദാരിദ്ര്യകാലം പുഷ്കലകാലമായിരുന്നു".അത് ദൂരദർശൻ പ്രക്ഷേപണം ചെയ്തു.
'നളചരിതം അഞ്ചാം ദിവസം ' ഡോക്യുമെൻ്ററിക്ക് പ്രചോദനമായത് കെ.സി നാരായണൻ.ഉണ്ണായി വാര്യരുടെ നളചരിതം പലയാവർത്തി വായിച്ചപ്പോൾ,അതിൽ 11 ആത്മഗതങ്ങളുണ്ടെന്ന് കണ്ടെത്തി.അദ്ദേഹത്തിൻ്റെ ഹൃദയം തുടിക്കുന്നത് കാണാൻ കഴിഞ്ഞു. അങ്ങനെ നടത്തിയ പുനർ വായനയാണ് ആ ഡോക്യുമെൻ്ററി ."അതിൽ കലാമണ്ഡലം ഗോപി ആശാൻ ബാഹുവനായും പ്രേക്ഷകനായും ക്രിട്ടിക്കായുമൊക്കെ നിറഞ്ഞുനിൽക്കുന്നു".
"അക്ഷരാർത്ഥത്തിൽ, ഭാര്യയുടെ കെട്ടുതാലി പണയം വെച്ചാണ് ആ ചിത്രം ചെയ്തത്. അത് തിരിച്ചെടുക്കാൻ പറ്റിയില്ല.2010 ൽ ആദ്യ സിനിമയായ 'കരയിലേക്ക് ഒരു കടൽ ദൂരം' ചെയ്തു. 2011 ൽ ഒറ്റ മന്ദാരം എന്ന ചലച്ചിത്രം നിർമ്മിച്ചത് വായ്പ എടുത്ത് . അത് അടച്ചു തീർത്തത് കഴിഞ്ഞവർഷം".
ഒട്ടേറെപ്പേർ സിനിമ എടുക്കുന്നത് നിരുത്സാഹപ്പെടുത്തി. പക്ഷേ, സിനിമ അസ്ഥിക്ക് പിടിച്ചിരുന്നതിനാൽ അവയെ സമരായുധങ്ങളാക്കി വാശിയുടെ പുറത്ത് മുന്നോട്ടു പോയി.വായനയും യാത്രകളുമാണ് ഊർജ്ജം നൽകിയത്. ഒ.വി വിജയൻ്റെ ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തെ പല പ്രാവശ്യം പോയി കണ്ടു. അദ്ദേഹം ചോദിച്ചു:നോവലിലെ അവസാനത്തെ വരി നീ എങ്ങനെ വിഷ്വലൈസ് ചെയ്യും? അതോടെ ആ ശ്രമം ഉപേക്ഷിച്ചു.
അദ്ദേഹത്തിൻ്റെ അവസാന നോവൽ പകർത്തിയെഴുതാൻ ഭാഗ്യം കിട്ടി.ഡൽഹിയിലും ഹൈദരാബാദിലും സ്വദേശമായ മങ്കരയിലും തസ്രാക്കിലുമൊക്കെ പല കാലങ്ങളിൽ അദ്ദേഹത്തെ പിന്തുടർന്ന് ഷൂട്ട് ചെയ്തു. അങ്ങനെ ചെയ്ത ഡോക്യുമെൻ്ററിയാണ് 'ഒറ്റക്കരിമ്പനക്കാറ്റ്'.
മഹാകവി പി. കുഞ്ഞിരാമൻ നായരെക്കുറിച്ചും ഡോക്യുമെൻ്ററി എടുത്തു - കവിയുടെ കാൽപ്പാടുകൾ .
നാഷണൽ ജോഗ്രഫിക്കൽ ചാനലിന് വേണ്ടി 'ജേണി ഓഫ് ദ മേഗസ്'(Journey of the magus)എന്ന ഡോക്യുമെൻ്ററി ചെയ്ത കഥ വിനോദ് മങ്കര വിവരിച്ചു. സൈലൻ്റ് വാലി ഉൾക്കാട്ടിൽ താമസിക്കുന്ന മുദ്ദ മൂപ്പന് പ്രായം 100 വയസിനു മേൽ. എട്ട് ഭാര്യമാരും 32 കുട്ടികളുമുള്ള, ആ പാരമ്പര്യ ചികിത്സകൻ്റെ സവിശേഷമായ ഒരു അറിവിനെക്കുറിച്ചുള്ളതായിരുന്നു ആ ചിത്രം. അദ്ദേഹം ഒരു കാട്ടുചെടി ഉയർത്തി കാണിച്ചാൽ ,ആന അനങ്ങില്ല എന്ന് കേട്ടായിരുന്നു നേഷനൽ ജോഗ്രഫി ചാനൽ ഡോക്യുമെൻ്ററി ചെയ്യാൻ ഏൽപ്പിച്ചത്. എല്ലാ സംവിധാനങ്ങളും അവർ ഒരുക്കിത്തന്നു. മൂപ്പനോടൊപ്പം പല ദിവസം താമസിച്ച് നല്ല ബന്ധമുണ്ടാക്കിയെടുത്തു. ഒരു ദിവസം,കുന്തിപ്പുഴയുടെ ഒരു കൈവഴിയിലൂടെ ഒപ്പം നടക്കുമ്പോൾ , ഒരു ചെടി ചൂണ്ടിക്കാട്ടി അത് പറിച്ചു കൊണ്ടുവരുവാൻ മൂപ്പൻ ആവശ്യപ്പെട്ടു.അതാണ് ആനവണങ്ങി എന്ന് മൂപ്പൻ പറഞ്ഞു.ബാംഗ്ലൂരിലെ ബൊട്ടാണിക്കൽ ഗാർഡനിലെ വിദഗ്ധർക്ക് ആ ചെടി അയച്ചുകൊടുത്ത്, അത് സിസേറിയ ഒവറ്റ (casearia ovata)ആണെന്ന് തിരിച്ചറിഞ്ഞു. ആ ചെടിയുടെ കണ്ടെത്തലിലാണ് ഡോക്യുമെൻ്ററി അവസാനിപ്പിച്ചത്.
'റേപ്പ് ഓഫ് ദ റിവർ:നിളയുടെ കണ്ണീർ ചാലുകൾ' ഡോക്യുമെൻ്ററി ചെയ്യാൻ ആനമുടി മുതൽ അറബിക്കടൽ വരെ പുഴയിലൂടെ ഏറെ ദൂരം സഞ്ചരിച്ചു. ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടത്തിയ ഈ യാത്രയിൽ സുഗതകുമാരി അടക്കമുള്ള പരിസ്ഥിതി പ്രവർത്തകർ ഒപ്പം ചേർന്നു. കടവുകളിൽ പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു."പക്ഷേ, ഷൂട്ടിങ്ങിനിടയിൽ ക്യാമറ നശിപ്പിക്കപ്പെടുകയും ഞങ്ങൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു ".ഇതേക്കുറിച്ച് എം.ടി വാസുദേവൻ നായർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലേഖനം എഴുതി. ആ ഡോക്ക്യുമെൻ്ററി ബി.ബി.സി പ്രക്ഷേപണം ചെയ്തു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും അത് പ്രദർശിപ്പിക്കപ്പെട്ടു.
രാജാരവിവർമ്മയെക്കുറിച്ച് ചെയ്ത ഡോക്യുമെൻ്ററിയാണ് 'ബിഫോർ ദ ബ്രഷ് ഡ്രോപ്ഡ്'. സംസ്ഥാന സർക്കാർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള രവിവർമ്മയുടെ ഏഴായിരത്തോളം ക്യാൻവാസുകൾ പോയിക്കണ്ടാണ് ചിത്രം എടുത്തത്.
സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിച്ച 'എഴുതാത്ത കത്തുകൾ ',എം.എൻ കാരശ്ശേരിയുടെ 'ഉമ്മമാർക്ക് വേണ്ടി ഒരു സങ്കട ഹർജി'യെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ എഴുതിയ ചിത്രമാണ് (2010 ).മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശിയ ആ ചിത്രത്തിൻ്റെ ആദ്യ നിർമ്മാതാവ് ആനന്ദി രാമചന്ദ്രനായിരുന്നു .ദുബായിലെ ഏറ്റവും വലിയ പ്രസിൻ്റെ ഉടമസ്ഥ. അവർക്ക് എതിരെ അവിടെ ചിലർ പ്രശ്നങ്ങളുണ്ടാക്കി.പ്രസ് ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന്, ചിത്രത്തിൻ്റെ പ്രൊഡ്യൂസറായി എം.എൻ കാരശ്ശേരിയുടെ പേര് ചേർത്തു."പക്ഷേ,ഒരു സ്ഥലത്തും ഈ ചിത്രം കാണിക്കാൻ പറ്റിയില്ല. എല്ലായിടത്തും സംഘാടകർ , ഭീഷണി കാരണം, പിൻവാങ്ങി".
'നിത്യകല്യാണി ഒരു മോഹിനിയാട്ടപഥം' ഡോക്യുമെൻ്ററി എടുക്കാൻ 5 വർഷത്തോളമെടുത്തു. മോഹിനിയാട്ടത്തെ സംബന്ധിച്ച രണ്ടു ലക്ഷത്തോളം രേഖകൾ ഗവേഷണത്തിലൂടെ കണ്ടെത്തി.മോഹിനിയാട്ടം കേരളത്തിലേക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിയ കലയാണെന്ന് ആ ഡോക്യുമെൻ്ററിയിൽ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ,പലരും അത് അംഗീകരിച്ചില്ല.മോഹിനിയാട്ടത്തിന്റെ നാൾവഴികൾ വ്യക്തമാക്കുന്ന ശില്പങ്ങളുടെ ദൃശ്യങ്ങൾ അതിൽ തെളിവായുണ്ട് ."ഓരോ ഡോക്യുമെൻ്ററിക്ക് പിന്നിലും ഇത്തരം വലിയ പരിശ്രമങ്ങളുണ്ട്. ജനലുകളും വാതിലുകളും അടയ്ക്കാതിരുന്നാൽ, യഥാതഥമായ ലോകം നമുക്ക് തുറന്ന് കിട്ടും".ഈ ചിത്രത്തിനുവേണ്ടി നടത്തിയ ഗവേഷണങ്ങൾ ക്രോഡീകരിച്ച് ഒരു പുസ്തകം എഴുതാൻ ശ്രമിക്കുന്നുണ്ട്.
ഐ.എസ്.ആർ.ഒ യുടെ മംഗൾയാൻ പദ്ധതിയെക്കുറിച്ച് ചെയ്ത ഡോക്കുമെന്ററിയാണ് 'യാനം'. ഇതിന് 16 അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചു.
അര നൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റ സുരക്ഷാകേന്ദ്രങ്ങളിൽ പുറത്തു നിന്നുള്ള ഒരു ക്യാമറയ്ക്ക് പ്രവേശനം അനുവദിക്കപ്പെട്ടത്.
Four lions on the moon എന്ന പുതിയ ഡോക്യുമെൻ്ററി ഐ.എസ്.ആർ.ഒ തന്നെയാണ് നിർമ്മിക്കുന്നത്."അതിൻ്റെ ഷൂട്ടിങ്ങിനായി പോയപ്പോൾ, ചന്ദ്രനിൽ ഇറങ്ങിയ ലാൻഡറിൽ ഞാൻ തൊട്ടു. അത് ചന്ദ്രനിൽ ഇറങ്ങുന്ന ദൃശ്യം ഞാൻ എന്റെ ക്യാമറയിലൂടെ കണ്ടു. വലിയ ഭാഗ്യമാണ് അത്".ചന്ദ്രോപരിതലത്തിൽ പതിഞ്ഞ റോവറിന്റെ പാടുകൾ,അവിടെ കാറ്റ് ഇല്ലാത്തതുകൊണ്ട്, എന്നെന്നേക്കുമായി കിടക്കും.
അന്ന്, ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണത്തറയിൽ വച്ചാണ് ശാസ്ത്രലേഖനങ്ങളുടെ സമാഹാരമായ 'പ്രിസം' എന്ന പുസ്തകം ഐ.എസ്.ആർ. ഒ ചെയർമാൻ പ്രകാശിപ്പിച്ചത്. അത് അവിസ്മരണീയ സംഭവമായി മാറി.ഐ.എസ് ആർ.ഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണന്റെ 'മൈ ഒഡീസി ' എന്ന ആത്മകഥയെ അടിസ്ഥാനമാക്കിയാണ് 'യാനം ' എന്ന, സംസ്കൃതത്തിലുള്ള ആദ്യത്തെ ശാസ്ത്ര ഡോക്യുമെൻ്ററി ചെയ്തത്. കെ. രാധാകൃഷ്ണനും ഇപ്പോഴത്തെ ചെയർമാൻ ഡോ.എസ്. സോമനാഥനും സംസ്കൃതത്തിൽ തന്നെയാണ് അതിൽ സംസാരിച്ചത്."കാളിദാസ കൃതികളായ കുമാരസംഭവവും മേഘസന്ദേശവും വായിക്കാൻ വേണ്ടിയാണ് ഞാൻ സംസ്കൃതം പഠിച്ചത്.ആസ്ട്രോ ഫിസിക്സും എൻ്റെ ഇഷ്ട വിഷയമായി".
സിറിയയിലെ മലൗല കുന്നിലേക്ക് നടത്തിയ ഒരു വിനോദസഞ്ചാര യാത്രയാണ് സംസ്കൃതത്തിലുള്ള സിനിമ ചെയ്യാൻ നിമിത്തമായത്. "കുന്നിൻ മുകളിൽ താമസിക്കുന്ന 25 കുടുംബത്തിൽപ്പെട്ട 100 പേർ യേശുക്രിസ്തു സംസാരിച്ചിരുന്ന അരാമിക് ഭാഷയിലാണ് ആശയവിനിമയം നടത്തിയിരുന്നത്. 'പാഷൻ ഓഫ് ക്രൈസ്റ്റ് ' എന്ന ചലച്ചിത്രവും ആ ഭാഷയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട് എന്ന അറിവ് അത്ഭുതപ്പെടുത്തി.ജപ്പാനിലെ 11 യൂണിവേഴ്സിറ്റികളിൽ സംസ്കൃത വിഭാഗം ഉണ്ടെന്നും അറിഞ്ഞു.കൈലാസ യാത്ര നടത്തിയപ്പോൾ, സംസ്കൃതത്തിൽ സംസാരിക്കുന്ന ചിലരെ പരിചയപ്പെടുകയും ചെയ്തു.അങ്ങനെ, സംസ്കൃതത്തിൽ സിനിമ ചെയ്യാൻ തീരുമാനിച്ചു".
ജി.വി അയ്യരുടെ ആദിശങ്കരാചാര്യ,ഭഗവദ്ഗീത എന്നീ സംസ്കൃത ചിത്രങ്ങൾ ഇറങ്ങി,32 വർഷത്തിന് ശേഷമാണ് വിനോദ് മങ്കരയുടെ പ്രിയമാനസം പുറത്തുവന്നത്."ഭക്തിപ്രതലത്തിന് പുറത്ത് ,സാധാരണ മനുഷ്യരുടെ സങ്കടങ്ങളും പ്രണയവും പറയുന്ന ചിത്രം . ആനന്ദിക്കാനും തേങ്ങാനും ഒക്കെ സംസ്കൃത ഭാഷ പറ്റുമെന്ന് തെളിയിച്ചു".കഥകളിയുടെ പശ്ചാത്തലത്തിൽ, സാധാരണ മനുഷ്യരുടെ കഥ പറഞ്ഞ ചിത്രം ."നാലു മണിക്കൂർ കൊണ്ടാണ് ഞാൻ അതിൻ്റെ തിരക്കഥ എഴുതിയത്.നളചരിതം അഞ്ചാം ദിവസം ഡോക്ക്യുമെന്ററി ചെയ്ത ആത്മവിശ്വാസത്തിന്റെ കരുത്തിൽ നിന്നായിരുന്നു തുടക്കം. അത് നിർമ്മിക്കാൻ ബേബി മാത്യു സോമതീരം മുന്നോട്ടുവന്നു. 'സംഘി 'ചിത്രമാണ് എന്ന് ചിലർ പ്രചാരണം അഴിച്ചുവിട്ടു. പക്ഷേ, ലോകമെമ്പാടും ചലച്ചിത്ര മേളകളിൽ അത് പ്രദർശിപ്പിക്കപ്പെട്ടു.ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഒരു വർഷം അത് ഉദ്ഘാടനചിത്രമായി. അത് കവർ ചെയ്യാൻ ബി.ബി.സി ടീം വന്നു. പാകിസ്ഥാനിലെ ഡോൺ ദിനപത്രം ഒരു വരാന്തപ്പതിപ്പിൽ, 'ഇന്ത്യയിൽ സംസ്കൃതം തിരിച്ചു വരുന്നു ' എന്ന തലക്കെട്ടോടെ ഒരു പേജ് ഫീച്ചർ പ്രസിദ്ധീകരിച്ചു.
പത്രപ്രവർത്തകൻ എന്ന നിലയിലുള്ള അന്വേഷണത്വര തൻ്റെ സിനിമാജീവിതത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് വിനോദ് മങ്കര പറഞ്ഞു. "ആന്ധ്ര അതിർത്തിയിലുള്ള, അകാലത്തിൽ വിധവയും അമ്മയുമായ ഒരു പത്താം ക്ലാസുകാരിയുടെ ദുരന്തജീവിതത്തെക്കുറിച്ചുള്ള വാർത്തയിൽ നിന്നാണ് ഒറ്റമന്ദാരം സിനിമ ഉണ്ടായത്. അതിലെ ഗാനങ്ങളെല്ലാം എഴുതിയത് ഞാൻ തന്നെയായിരുന്നു. കരയിലേക്ക് ഒരു കടൽ ദൂരം എന്ന ആദ്യ ചിത്രത്തിൽ കവി സച്ചിദാനന്ദൻ ഒരു ഗസൽ എഴുതിയത്. എൻ്റെ എല്ലാ ചിത്രങ്ങളിലെയും പാട്ടുകൾ ആദ്യം എഴുതി വാങ്ങിയ ശേഷമാണ് സംഗീതം നൽകുന്നത്. ഒ.എൻ.വി കുറുപ്പിൻ്റെ അവസാന ഗാനങ്ങൾ വന്നത് കാംബോജിയിലാണ് . മരിക്കുന്നതിന് മൂന്ന് ദിവസം മുൻപായിരുന്നു അദ്ദേഹം അവസാനത്തെ പാട്ടെഴുതി എൻ്റെ കൈയിൽ തന്നത്".
കാംബോജി യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് . കിള്ളിക്കുറിശ്ശിമംഗലത്തു നടന്ന കഥയാണത്. കഥകളിയിലെ വലിയൊരു ആചാര്യൻ്റെ മരുമകനായിരുന്നു അദ്ദേഹം. കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നു. കഥകളിവേഷത്തിൽ ആടണം എന്നായിരുന്നു അയാളുടെ അന്ത്യാഭിലാഷം."ജയിലിൽ സൂക്ഷിച്ചിട്ടുള്ള എക്സിക്യൂഷൻ രജിസ്റ്റർ ഞാൻ കണ്ടിട്ടുണ്ട്".
ഇംഗ്ലീഷിലും ജർമ്മനിയിലും ചെയ്യുന്ന ഒരു ഹോളിവുഡ് സിനിമയാണ് അടുത്തത്. ഹിറ്റ്ലറുടെ വലംകൈയായി പ്രവർത്തിച്ച്, ക്രൂരതകൾക്കെല്ലാം കൂട്ടുനിന്ന ഒരാളുടെ പിൽക്കാല ജീവിതത്തെ ക്കുറിച്ചാണ് ആ ചിത്രം.
ഡോക്യുമെൻ്ററി സിനിമാനിർമ്മാണത്തിൽ അതിജീവനം വളരെ ബുദ്ധിമുട്ടാണന്ന് വിനോദ് മങ്കര പറഞ്ഞു."പാഷൻ ഉള്ളത് കൊണ്ട് മാത്രമാണ് ഈ രംഗത്ത് നിലനിൽക്കുന്നത്".യൂമാറ്റിക് ഫിലിമിൽ ചെയ്ത തൻ്റെ പല ഡോക്യുമെൻ്ററികളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. മന്ത്രവാദ പരമ്പര്യത്തെ കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ പ്രിൻറ് പി.ആർ.ഡിയിയിലിരുന്ന് നശിച്ചുപോയി. ഒട്ടേറെ ഡോക്യുമെൻററികളുടെ പ്രിൻറുകൾ അടങ്ങിയ പെട്ടി സൂക്ഷിക്കാൻ കൃത്യമായ ശീതീകരണസംവിധാനം അവിടെ ഇല്ലാത്തതിനാൽ അവെയെല്ലാം ഉപയോഗശൂന്യമായി.എന്നാൽ, അടുത്തിടെ തന്റെ അഞ്ച് ഡോക്യുമെൻ്ററികൾ കേംബ്രിഡ്ജ് സർവകലാശാലയിൽ സൂക്ഷിച്ചിട്ടുണ്ടന്നറിഞ്ഞത് ഏറെ സംതൃപ്തി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു ദേശീയ പുരസ്കാരങ്ങളും എട്ട് സംസ്ഥാന പുരസ്കാരങ്ങളും ലാഡ്ലി മീഡിയ അവാർഡ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയ ഷൈനി ബെഞ്ചമിൻ മാധ്യമപ്രവർത്തകയായാണ് തുടക്കം കുറിച്ചത്. ഒട്ടേറെ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ഫീച്ചറുകൾ എഴുതി.1999-ൽ ഏഷ്യാനെറ്റ് പ്രൊഡ്യൂസറായി ചേർന്നു.
"ആളുകളുടെ ഉള്ളിലേക്ക് കടന്നു ചെല്ലാനുള്ള താൽപര്യമാണ് ഡോക്യുമെന്ററികൾ ചെയ്യാൻ പ്രേരിപ്പിച്ചത്.പക്ഷേ, ആദ്യകാലത്തൊന്നും ആ പദം പോലും തിട്ടമുണ്ടായിരുന്നില്ല". ഏഷ്യാനെറ്റിൽ സുപ്രഭാതം ,അകത്തളം തുടങ്ങിയ പരിപാടികളുടെ ചുമതലയാണ് ലഭിച്ചത്. പക്ഷേ, വിശേഷ ദിവസങ്ങളിൽ സംപ്രേഷണം ചെയ്യാനായി പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ധാരാളം ഹ്യൂമൻ ഇൻട്രസ്റ്റ് ഫീച്ചറുകൾ ചെയ്യാൻ അവസരം കിട്ടി. അങ്ങനെ ചെയ്ത ഒന്നാണ് 'നമുക്കും അവർക്കും ഇടയിൽ'. കുട്ടികളനുഭവിക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 'ഷാഡോസ്',സ്വവർഗ ലൈംഗിക തൊഴിലാളികളെക്കുറിച്ചുള്ള അന്വേഷണമായ 'ഹി', എന്നിവയും 'മഴ', 'മൺസൂൺ ' തുടങ്ങിയവയും ഉണ്ടായത് അങ്ങനെയാണ്.
2010ലാണ് ദയാബായിയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി , 'ഒറ്റയാൾ', ചെയ്തത്. മലയാളിയായ ആ സാമൂഹികപ്രവർത്തകയെപ്പറ്റിയുള്ള ഒരു പത്രവാർത്തയിൽ നിന്നാണ് ഡോക്യുമെൻ്ററി ചെയ്യാനുള്ള ആഗ്രഹം ഉണ്ടായത്."അന്ന് ഫോൺ വിളിക്കാനൊന്നും സൗകര്യമില്ല. മൂന്നാം ക്ലാസിൽ പഠിക്കുന്ന മകനെയും ക്യാമറാമാനെയും കൂട്ടി മധ്യപ്രദേശിലെ ചിദ്വാഡ ജില്ലയിലുള്ള അവരുടെ താമസസ്ഥലത്ത് ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നു.അവർക്ക് ആദ്യം അത്ര ഇഷ്ടപ്പെട്ടില്ല.ഞങ്ങൾ അവിടെ കൂടെക്കൂടി. മുറ്റത്തെ വേപ്പുമര ചുവട്ടിൽ ഞങ്ങൾ കിടന്നുറങ്ങി. ദിവസവും ക്യാമറയുമായി അവരുടെ പിന്നാലെ സഞ്ചരിച്ചു. സ്ക്രിപ്റ്റൊക്കെ എഴുതിയത് ഷൂട്ട് കഴിഞ്ഞാണ്" .
1960കളിലും 70കളിലും മധ്യ തിരുവിതാംകൂറിൽ നിന്ന് പടിഞ്ഞാറൻ ജർമ്മനിയിൽ നേഴ്സുമാരായി കുടിയേറിയ അയ്യായിരത്തോളം മലയാളികളുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയാണ് 'ദ ട്രാൻസ്ലേറ്റഡ് ലൈവ്സ് '.അവിടെയുള്ള ജോസ് പുന്നംപറമ്പിൽ എന്ന പത്രപ്രവർത്തകനാണ് അത് ഡോക്യുമെന്ററിയാക്കണമെന്ന് നിർദ്ദേശിച്ചത്. സക്കറിയ തിരക്കഥ എഴുതി.കുടുംബം പുലർത്താൻ വേണ്ടി വിദൂരതസ്ഥമായ രാജ്യത്ത് ചേക്കേറിയ പതിനാറും പതിനേഴും വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടികളുടെയും അവരുടെ പിൻതലമുറകളുടെയും ജീവിതക്കുറിച്ചുള്ള അന്വേഷണമായിരുന്നു ആ ചിത്രം ''ചരിത്രം അവരെ രേഖപ്പെടുത്തിയിരുന്നതേയില്ല .അവർ ചിത്രത്തിൽ നിന്ന് മാഞ്ഞു പോയിരുന്നു. അവരെ അടയാളപ്പെടുത്തുകയാണ് ചെയ്തത്". ഒരു മാസത്തോളം ജർമ്മനിയിൽ താമസിച്ചാണ് ചിത്രീകരണം നടത്തിയത്.ദേശീയചലച്ചിത്ര പുരസ്കാരവും ലാഡ്‌ലി മീഡിയ അവാർഡും അതിന് ലഭിച്ചു.
പെരുമ്പടവും ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ' നോവലിനെ ആസ്പദമാക്കി സക്കറിയ തിരക്കഥ എഴുതിയ ഡോക്യുമെൻ്ററിയാണ് 'ഇൻ റിട്ടേൺ :ജസ്റ്റ് എ ബുക്ക്' , ദസ്തയേവ്സ്കിയുടെയും അന്നയുടെയും പ്രണയകഥ ആവിഷ്കരിച്ച ആ നോവലിന് ഒട്ടേറെ പതിപ്പുകൾ ഇറങ്ങി.പക്ഷേ, പെരുമ്പടവം അന്ന് റഷ്യ സന്ദർശിച്ചിട്ടേ ഉണ്ടായിരുന്നില്ല. നിർമ്മാതാവായ ബേബി മാത്യു സോമതീരം , അദ്ദേഹത്തെ റഷ്യയിൽ കൊണ്ടുപോകണമെന്ന് നിർദ്ദേശിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പടവം ഗ്രാമത്തിലും റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗ്ഗിലും നോവലിസ്റ്റ് നടത്തുന്ന സന്ദർശനങ്ങളും അന്നയുടെയും ദസ്തയേവ്സ്കിയുടെയും പ്രണയകഥയുടെ ദൃശ്യാവിഷ്കാരവുമുള്ള ഒരു ഡോക്യുഫീച്ചറായാണ് അത് ചെയ്തത്. റഷ്യൻ തീയറ്റർ ആർട്ടിസ്റ്റുകളായിരുന്നു അഭിനയിച്ചത്. റഷ്യൻ സംഘത്തിൻ്റെ സഹായത്തോടെയായിരുന്നു അവിടെ ഷൂട്ട് ചെയ്തത്.സംഭാഷണങ്ങൾ റഷ്യനിലേക്ക് വിവർത്തനം നടത്തി ഡബ്ബ് ചെയ്തു.
വേലുത്തമ്പി ദളവയുടെ ജീവചരിത്രമാണ് 'സോർഡ് ഓഫ് ലിബർട്ടി' അഥവാ സ്വാതന്ത്ര്യത്തിന്റെ ഉടവാൾ.2018 ഏറ്റവും നല്ല ജീവചരിത്ര ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും രമേശ് നാരായണന് ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു.അന്തരിച്ച ബി.ആർ പ്രസാദാണ് അതിൻ്റെ കഥയും പാട്ടുകളും എഴുതിയത്. തോൽപ്പാവക്കൂത്തും കൂത്തും ഉൾപ്പെടെയുള്ള നാടൻ കലകൾ ഉപയോഗിച്ചാണ് ദൃശ്യാവിഷ്ക്കാരം നടത്തിയത്.
ബീഹാറിലെ ഒരു പിന്നാക്ക പ്രദേശത്ത്,എലികളെ ഭക്ഷണമാക്കുന്ന ജനങ്ങൾക്കൊപ്പം ജീവിച്ച്, സാമൂഹിക പ്രവർത്തനം ചെയ്യുന്ന സുധാ വർഗ്ഗീസിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയാണ് 'വി വിൽ നോട്ട് ബി അഫ്രൈഡ്'. ഷൈനി ബഞ്ചമിൻ്റെ ഏറ്റവും പുതിയ ചിത്രം ഇതാണ്.അവരുടെ പ്രസംഗം കേട്ട്, താല്പര്യമുണ്ടായി ചെയ്തതാണ്.
കലാപരമായി സൗന്ദര്യമുള്ള ഡോക്യുമെന്ററികളെക്കുറിച്ച് പലർക്കും നല്ല അഭിപ്രായമില്ലാത്തത് ഖേദകരമാണന്ന് ഷൈനി പറഞ്ഞു. പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ളവയായിരിക്കണം ഡോക്യുമെൻ്ററികൾ എന്ന് ശഠിക്കുന്നവരുണ്ട്.ഫിക്ഷൻ ഉപയോഗിച്ചാൽ അവാർഡുകൾക്ക് പോലും അവ പരിഗണിക്കുകയില്ല ."പക്ഷേ എനിക്ക് സൗന്ദര്യാത്മകമല്ലാത്ത ഡോക്യുമെൻ്ററികൾ എടുക്കാൻ കഴിയില്ല. ക്യാമറയും സംഗീതവുമൊക്കെ നല്ല നിലവാരമുള്ളതാകണം. ഭാഗ്യത്തിന് നല്ല പ്രൊഡ്യൂസർമാരെയാണ് എനിക്ക് കിട്ടിയത്. പക്ഷേ, മിക്കപ്പോഴും പ്രൊഡ്യൂസർമാർക്ക് ഒന്നും തിരിച്ചു കൊടുക്കാൻ കഴിയില്ല. അതിൽ കുറ്റബോധം തോന്നാറുണ്ട്" .
ചലച്ചിത്ര മേളകളിൽ ഡോക്യുമെൻ്ററി മേക്കർമാരെ രണ്ടാംകിടക്കാരാണ് പരിഗണിക്കുന്നത്. പ്രേക്ഷകരുടെ എണ്ണവും പരിതാപകരമാണ്. "ഒരിക്കൽ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ രാഷ്ട്രപതി നൽകേണ്ട സമ്മാനം എനിക്ക് ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്ക് നൽകിയില്ല.തലേദിവസം റിഹേഴ്സൽ വരെ നടത്തിയിരുന്നു. പരിപാടിക്ക് എത്തിയപ്പോൾ,രാഷ്ട്രപതിക്ക് സമയക്കുറവുണ്ട് എന്ന് പറഞ്ഞ് , ഞങ്ങളുടെ സമ്മാന വിതരണം മന്ത്രിയെ ഏല്പിച്ചു.ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഞങ്ങൾ സമ്മാനം വാങ്ങാൻ വിസമ്മതിച്ചു".
ഇപ്പോൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഡോക്യുമെൻറുകളെ ഒഴിവാക്കിയിരിക്കുന്നു. ടെലിവിഷൻ പരിപാടികളുമായാണ് ഡോക്യുമെൻ്ററികൾ മത്സരിക്കുന്നത്. ഇത് അവസാനിപ്പിക്കണം.
ഏറെ ഗവേഷണം നടത്തി, വളരെ സത്യസന്ധമായാണ് ഡോക്യുമെന്ററികൾ ചെയ്യേണ്ടത്. അത് വളരെ പ്രധാനമാണ്."ചരിത്രത്തോടുള്ള പ്രതിബദ്ധതയാണത്. അതിൽ വെള്ളം ചേർക്കാൻ പാടില്ല. ഈ ഡോക്യുമെൻ്ററികളിലൂടെ ആയിരിക്കാം അടുത്ത തലമുറ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നത്",ഷൈനി ബെഞ്ചമിൻ പറഞ്ഞു.
ചർച്ചയിൽ ഡോക്യുമെൻ്ററി സംവിധായകനായ വിജു വർമ്മ ,സുരേഷ് നെല്ലിക്കോട്, പി .തമ്പാൻ എന്നിവർ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
'ദൃശ്യസാക്ഷ്യം ' നാലാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/F5pg75YiHUI?si=MAMbhbZUPGS5X5Iy
No comments:
Post a Comment