' എന്റെ ആകാശവാണിക്കാലം' പരമ്പരയിൽ (ക്ലബ് ഹൗസ് മീഡിയ റൂം, നവംബർ 11, 2023) പ്രക്ഷേപണാനുഭവങ്ങൾ പങ്കുവച്ചത് പി.തങ്കച്ചനും (മുൻ സീനിയർ അനൗൺസർ , ആകാശവാണി, തിരുവനന്തപുരം) ഷീലാരാജും (മുൻ സെലക്ഷൻ ഗ്രേഡ് അനൗൺസർ ,ആകാശവാണി, തിരുവനന്തപുരം) .
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ മൂന്ന് വർഷത്തെ മാധ്യമ പഠനത്തിനുശേഷം, 1975ൽ കാഷ്വൽ അനൗൺസറായി കോഴിക്കോട് നിലയത്തിൽ നിന്നാണ് തന്റെ റേഡിയോജീവിതം ആരംഭിച്ചതെന്ന് പി.തങ്കച്ചൻ അനുസ്മരിച്ചു .1976ൽ സ്റ്റാഫ് അനൗൺസറായി നിയമിക്കപ്പെട്ടു. രസകരമായിരുന്നു , അതിന്റെ അഭിമുഖം.മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അദ്ധ്യക്ഷനായ ഒരു ഇൻറർവ്യൂ ബോർഡിനു മുന്നിലാണ് ഹാജരായത്.പാട്ട് പാടാൻ അറിയാമോ എന്ന് ചോദിച്ചപ്പോൾ അറിയാം എന്ന് ഉത്തരം നൽകി. താഴെ ഇരുന്ന് കീർത്തനം ആലപിച്ചു.'ഒരിടത്ത് ജനനം ...' എന്ന പാട്ട് പാടിയപ്പോൾ , അദ്ദേഹം അതിന്റെ കാരണമന്വേഷിച്ചു."ഇതാണ് എന്റെ ജീവിതം എന്ന് ഉത്തരം നൽകി".
ആ ബാച്ചിലാണ് സി.പി. രാജശേഖരനും അനൗൺസറായത്. അദ്ദേഹം പിന്നീട് യു.പി.എസ്.സി വഴി പ്രോഗ്രാം എക്സിക്യൂട്ടീവായി .
തങ്കച്ചൻ തിരുവനന്തപുരം വിവിധ് ഭാരതി നിലയത്തിലായിരുന്നു. പി.പത്മരാജൻ, കെ.പി ഉദയഭാനു , നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ,വേണു നാഗവള്ളി, പൊന്നപ്പൻ പിള്ള തുടങ്ങിയവർ അനൗൺസർമാരായും ശാന്താ പി നായർ പ്രൊഡക്ഷൻ അസിസ്റ്ററായും അവിടെ ഉണ്ടായിരുന്നു. "ഉദയഭാനു ഗജരാജനായി തല ഉയർത്തിക്കൊണ്ടു നടക്കുന്നത് കണ്ടുനിന്നിട്ടുണ്ട്.കപ്പടാമീശയുള്ള വലിയ ഒരു പ്രതിഭ സീനിയർ അനൗൺസറായി തിരുവനന്തപുരം നിലയത്തിൽ ഉണ്ടായിരുന്നു. ജോബി മാഷ് എന്ന് ഞങ്ങൾ വിളിച്ചിരുന്ന ജോബി മാത്യു . അദ്ദേഹം എന്നെ ഉപദേശിച്ചു :പേടിയൊന്നുമില്ലാതെ, സന്തോഷത്തോടെ ചെയ്യേണ്ട ജോലിയാണ് ഇത്. അനൗൺസ്മെന്റ് ഡ്യൂട്ടിക്ക് എത്തുമ്പോൾ നമ്മൾ എല്ലാം മറക്കണം. ആദ്യം ഓരോ വരിയും ഉറക്കെ പറഞ്ഞു നോക്കണം. ഒരു കാരണവശാലും ആത്മധൈര്യം കൈവിടരുത്. ആ ഉപദേശമാണ് എന്നെ നയിച്ചത്. അദ്ദേഹം പിന്നിട് സർവീസിൽനിന്ന് സ്വയം വിരമിച്ച് അമേരിക്കയിലേക്ക് പോയി".
പത്മരാജൻ ഡ്യൂട്ടിയിലുള്ള ദിവസങ്ങളിൽ, പ്രക്ഷേപണം തീരുംവരെയുള്ള ഇടവേളകളിൽ മുഴുവൻ കഥകൾ പറഞ്ഞു കൊണ്ടിരിക്കും.സുമംഗലാദേവി, ശാരദാമണി തങ്കച്ചി തുടങ്ങിവരും അന്ന് അവിടെ സഹപ്രവർത്തകരായി ഉണ്ടായിരുന്നു. പിന്നീട് കാഞ്ചിയോട് ജയൻ വന്നു. നിലയം വാണിജ്യ പ്രക്ഷേപണ കേന്ദ്രവും പിന്നീട് അനന്തപുരി എഫ് .എവമായി .
തിരുവിതാംകൂർ റേഡിയോയിൽ നിന്നുള്ള ആദ്യത്തെ ഇംഗ്ലീഷ് വാർത്താബുള്ളറ്റിൽ വായിച്ച ഇന്ദിര പൊതുവാൾ (ഇ.എം. ജെ വെണ്ണിയൂരിന്റെ ഭാര്യ) ഗുരുവായിരുന്നു."അവർ പലപ്രാവശ്യം അനൗൺസ്മെന്റുകൾ വായിപ്പിക്കുമായിരുന്നു".
കർക്കശക്കാരായിരുന്നു അക്കാലത്തെ സ്റ്റേഷൻ ഡയറക്ടർമാർ.ചലച്ചിത്ര ഗാനങ്ങളുടെ അവതരണത്തിൽ പാട്ടിലെ വരികളുദ്ധരിച്ച് ചില ആഖ്യാനങ്ങൾ നൽകിയപ്പോൾ , അന്നത്തെ സ്റ്റേഷൻ ഡയറക്ടർ കോന്നിയൂർ ആർ നരേന്ദ്രനാഥ് ചോദിച്ചു; എന്താ ഇവിടെ നടക്കുന്നത് കഥാപ്രസംഗമാണോ ?അത്തരം അനൗൺസ്മെന്റുകൾ നടത്തിയാൽ മെമ്മോ ലഭിക്കുമായിരുന്ന കാലം.
ഏത് മോശം പരിപാടിയേയും ആകർഷകമാക്കാൻ അവതരണത്തിലൂടെ ഒരു അനൗൺസർക്ക് കഴിയും.
രസകരമായ ചില പ്രക്ഷേപണാനുഭവങ്ങളുമുണ്ട്.സംഗീത സംവിധായകനായി മാറിയ കെ.പി ഉദയഭാനുവായിരുന്നു അക്കാലത്ത് ലളിത സംഗീത പാഠം അവതരിപ്പിച്ചിരുന്നത്.'പ്രിയമുള്ളവളേ പ്രിയമുള്ളവളേ' എന്ന് ആരംഭിച്ച്,'നിൻ വീണക്കമ്പികളിൽ ഒന്ന് തൊടട്ടെ' എന്ന് അവസാനിക്കുന്ന പാഠം പഠിച്ചത് ഒരു പെൺകുട്ടി . ഇതിനെചൊല്ലി ഉദയഭാനുവിന്റ ഭാര്യ അദ്ദേഹവുമായി ശണ്ഠ കൂടിയതിന് സാക്ഷിയായിട്ടുണ്ട്.'സുഖമല്ലേയോ, സഖീ' എന്ന പ്രസിദ്ധമായ ലളിതഗാനം പി.ഭാസ്കരൻ ആകാശവാണി സ്റ്റുഡിയോയിൽ ഇരുന്നാണ് എഴുതിക്കൊടുത്തത്.
പഴയ തലമുറയിൽ പെട്ട പ്രക്ഷേപകരുടെ പ്രതിബദ്ധതയ്ക്ക് സാക്ഷ്യം വഹിച്ച ഒരു ഉദാഹരണവും അദ്ദേഹം പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്നിന് ശേഷം വീട്ടിലേക്ക് പോകുമ്പോൾ കെ. പത്മനാഭൻ നായർ സ്റ്റുഡിയോയിൽ ഒരു നാടകം ചെയ്യുകയായിരുന്നു. അത് വൈകുന്നേരം തുടങ്ങിയതായിരുന്നു. അടുത്തദിവസം രാവിലെ ഡ്യൂട്ടിക്ക് വന്നപ്പോഴും അദ്ദേഹം അവിടെത്തന്നെയുണ്ട് !'ഇപ്പോൾ 7 മണിയായി' എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ ,അത് രാത്രിയാണോ പകലാണോ എന്ന് അദ്ദേഹത്തിന് മനസ്സിലായില്ല !
പ്രക്ഷേപണ ജീവിതത്തിലെ ചില കുസൃതിത്തരങ്ങളെക്കുറിച്ചും പി. തങ്കച്ചൻ പറഞ്ഞു.താൻ നൽകിയ ഒരു വാർത്ത പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഉൾപ്പെടുത്താത്തതിനാൽ വാർത്താ വായനക്കാരനായ രാമചന്ദ്രന്റെ പേര് വാർത്താതരംഗിണിയിൽ നിന്ന് അപ്രത്യക്ഷമാക്കിയതാണ് ഒരു സംഭവം. പ്രക്ഷേപണത്തിന് നൽകിയ ടേപ്പിന്റെ അവസാനം 'വാർത്താതരംഗിണി സമാപിക്കുന്നു. അവതരണം രാമചന്ദ്രൻ' എന്ന അനൗൺസ്മെന്റിലെ അവസാന വരികൾ , പ്രക്ഷേപണത്തിന് മുൻപ് സൂത്രത്തിൽ മായിച്ചു കളഞ്ഞു !അദ്ദേഹം സ്റ്റേഷൻ ഡയറക്ടർക്ക് പരാതി നൽകി. അവർ ടേപ്പ് പരിശോധിച്ചപ്പോൾ അതിൽ ആ ഭാഗം കാണാത്തതിനാൽ രാമചന്ദ്രനെ മടക്കിയയച്ചു!
റേഡിയോയ്ക്ക് പുതിയ കാലത്തും വലിയ സാധ്യതകൾ ഉണ്ടെന്ന് പി. തങ്കച്ചൻ അഭിപ്രായപ്പെട്ടു.പുതിയ തലമുറ ജീവിതം ആഘോഷിക്കുകയാണ്. അവരെ ആകർഷിക്കുന്ന പുതിയ പരിപാടികൾ ഉണ്ടാകണം.എന്നാൽ, ഇപ്പോൾ പ്രക്ഷേപണത്തിന്റെ ചുമതല വഹിക്കുന്നവർ ഇപ്പോൾ അതിന് ശ്രമിക്കുന്നില്ല.
പി.തങ്കച്ചൻ രണ്ട് ജീവചരിത്ര ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.ഇ.എം.ജെ വെണ്ണൂരിന്റെ ജീവചരിത്രസ്മരണികയായ 'ഇ.എം.ജെ വെണ്ണിയൂർ സ്മൃതിപഥം',കൃഷ്ണദാസ് നായരുടെ ജീവചരിത്രമായ 'അനുയാത്ര'. അതിന്റെ ഇംഗ്ലീഷ് പരിഭാഷ നടത്തിയതും അദ്ദേഹമാണ്.
"കൊല്ലം തങ്കശ്ശേരിയിലെ സ്കൂളിൽ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ് ഞാൻ റേഡിയോ അംഗമായത്. പ്രിന്റിംഗ് പ്രസ് നടത്തുകയായിരുന്ന അച്ഛൻ ഒരു ദിവസം വീട്ടിലേക്ക് ഒരു ടെലിറാഡ് റേഡിയോയുമായാണ് എത്തിയത്. നെറ്റ് പോലുള്ള ആന്റിന വലിച്ച് കെട്ടി, രാത്രി അത് ഓൺ ചെയ്തപ്പോൾ 'ചിത്രവാണി ' പരിപാടിയാണ് ആദ്യം കേട്ടത് .അന്ന് അത് അവതരിപ്പിച്ചത് പ്രേംനസീർ.'സ്വർഗ്ഗപുത്രീ, നവരാത്രീ' എന്ന അന്നു കേട്ട' നിഴലാട്ട'ത്തിലെ പാട്ട് ഇപ്പോഴും ഓർമ്മയുണ്ട് ",ഷീലാരാജ് അനുസ്മരിക്കുന്നു.
ആശാൻ പള്ളിക്കൂടത്തിൽ പഠിച്ചതുകൊണ്ട് ഉച്ചാരണശുദ്ധിയും ഭാഷാശുദ്ധിയും കിട്ടി.നിലത്തെഴുതിക്കുകയും അക്ഷരങ്ങൾ ഉറക്ക പറയിപ്പിക്കുകയും ചെയ്താണ് ആശാൻ ഭാഷ പഠിപ്പിച്ചത്.
സ്പോർട്സിലും സംഗീതത്തിലുമായിരുന്നു കുട്ടിക്കാലത്ത് താൽപര്യം. അമ്മയും പാടുമായിരുന്നു. കൊല്ലം ജവഹർ ബാലഭവനിൽ ചേർന്ന് കലാപഠനം ആരംഭിച്ചതാണ് വഴിത്തിരിവായത് .പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. സി.കെ രേവമ്മയായിരുന്നു അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ. അവരുടെ മുന്നിൽ പാട്ടുകൾ പാടി കേൾപ്പിച്ച്, തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ബാലലോകം പരിപാടികൾ അവതരിപ്പിക്കാനായി തിരുവനന്തപുര ആകാശവാണിയിൽ കൊണ്ടുപോയി . "ഭക്തിവിലാസം എന്ന അത്ഭുതലോകം ആദ്യമായി അന്നാണ് ഞാൻ കാണുന്നത്. അന്ന് ഒന്നാന്തരം പൂന്തോട്ടം ഉണ്ടായിരുന്നു അവിടെ .ശാസ്ത്രീയ സംഗീതമാണ് ഞാൻ അവതരിപ്പിച്ചത്.എംജി രാധാകൃഷ്ണൻ , നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങിയവരായിരുന്നു റെക്കോർഡിങ് ഉണ്ടായിരുന്നത് .കുട്ടികളെ കൊണ്ടുപോയ സംഗീത അധ്യാപകനായ ഏറ്റുമാനൂർ എം.എസ് മോഹൻ റാം അവരെക്കുറിച്ചൊക്കെ ഞങ്ങളോട് പറഞ്ഞു തന്നു" .
പിന്നീട് ഒരു അവസരത്തിൽ അന്നത്തെ ബാലലോകം അമ്മാവനായ പി.ഗംഗാധരൻ നായർ ബാലഭവനിൽ വന്ന് പരിപാടികൾ റെക്കോർഡ് ചെയ്തപ്പോൾ ,ലളിതഗാനവും പാടി .തിരുവനന്തപുരത്ത് ശിശുദിനത്തോടനുബന്ധിച്ച് റേഡിയോ ക്ലബ്ബുകളെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് ടാഗോർ തിയേറ്ററിൽ ആകാശവാണി നടത്തിയ ശിശുദിന ബാലകലാമേളയിലും പങ്കെടുത്തു."അന്നാണ് എസ്.സരസ്വതിയമ്മ ചേച്ചിയെ കാണുന്നത്. വലിയ സംഘാടകയായിരുന്നു അവർ .ടി പി രാധാമണിയെയും അന്ന് അവിടെ വച്ച് കണ്ടു".
ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്ന പ്രശസ്ത സംഗീതജ്ഞ കമല കൈലാസനാഥൻ കൊല്ലം ആവണീശ്വരം ക്ഷേത്രത്തിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചതും ഓർമ്മയുണ്ട്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഡോ. സി.കെ രേവമ്മയ്ക്കൊപ്പം ആകാശവാണിയുടെ ഒരു സംഗീത ശില്പത്തിൽ പാടാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമായി."ചതയ ദിനത്തോട് അനുബന്ധിച്ച് മഹിളാലയത്തിൽ പ്രക്ഷേപണം ചെയ്ത ആ പരിപാടിയിൽ തനിക്ക് ഒപ്പം പാടാൻ എന്നെയാണ് അവർ തെരഞ്ഞെടുത്തത്".
വിദ്യാഭ്യാസരംഗം പരിപാടിയിൽ പി.കുഞ്ഞിരാമൻ നായരെക്കുറിച്ചുള്ള ഫീച്ചറിൽ പങ്കെടുക്കാനായി ക്ഷണം കിട്ടി. സംഭാഷണത്തോടൊപ്പം അദ്ദേഹത്തിന്റെ കവിതകളുടെ ആലാപനവും നടത്തി. ചെക്ക് വാങ്ങാൻ ചെന്നപ്പോൾ, കസേരയിൽ ഇരുന്ന് ഒപ്പിടാനായിരുന്നു,പരിപാടിയുടെ ചുമതല വഹിച്ചിരുന്ന പ്രോഗ്രാം എക്സിക്യൂട്ടീവ് ആർ.എസ് അയ്യർ നിദ്ദേശിച്ചത്." 'ഇനിയും ഇതുപോലെ സൈൻ ചെയ്യാൻ ഇടവരട്ടെ',എന്ന അദ്ദേഹത്തിന്റെ ആശംസ വലിയ അനുഗ്രഹമായി.അത് ഒരിക്കലും മറക്കില്ല". ആ ഫീച്ചർ പിന്നീട് പല പ്രാവശ്യം പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്.
1985ൽ യുവാവാണി പരിപാടികളുടെ കാഷ്വൽ അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് സതീഷ് ചന്ദ്രനാണ് അതിന്റെ പ്രൊഡ്യൂസർ ."ഞങ്ങൾ കുറച്ചുപേർ ഉണ്ടായിരുന്നു. പ്രോഗ്രാം പ്രൊഡക്ഷൻ ജോലികൾ മുഴുവൻ ബേബൻ കൈമാപ്പറമ്പൻ തന്നെ ചെയ്യുമായിരുന്നു. അതിനാൽ കാര്യമായ പണികളൊന്നും ഞങ്ങളെ ഏൽപ്പിച്ചില്ല. പക്ഷേ, പ്രൊജക്ഷൻ അസിസ്റ്റന്റ് അരുവിക്കര വിജയകുമാർ എന്നെക്കൊണ്ട് ചില അനൗൺസ്മെന്റുകൾ എടുപ്പിക്കുമായിരുന്നു'.
അപ്പോഴാണ് സ്റ്റാഫ് അനൗൺസറുടെ ഒരു ഒഴിവിലേക്ക് ആകാശവാണി അപേക്ഷ ക്ഷണിക്കുന്നത്. "വിദൂര സ്വപ്നത്തിൽ പോലും ഗ്ലാമറസായ ഈ ജോലി കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല.പക്ഷേ, പരീക്ഷ നന്നായി എഴുതി.അന്ന് പി.എസ് സിയുടെ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സമയമായിരുന്നു. ഡോ. കെ.എം ജോർജ് അധ്യക്ഷനായ ഇന്റർവ്യൂ ബോർഡിനു മുന്നിലാണ് അഭിമുഖത്തിന് ഹാജരായത്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന യയാതി നോവൽ വായിച്ചിരുന്നു. എന്തു വായിക്കുന്നു എന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ച് സംസാരിച്ചു.അങ്ങനെ, തിരഞ്ഞെടുക്കപ്പെട്ടു".
1986 ഡിസംബർ ഒന്നിന് തിരുവനന്തപുരം നിലയത്തിൽ ചേർന്നു. അന്ന് വി.എൻ ഉണ്ണിയായിരുന്നു സ്റ്റേഷൻ ഡയറക്ടർ.ടി.എൻ രാധ,അലക്സ് വള്ളക്കാലിൽ, സുഷമ,ചന്ദ്രികകുമാരി ,കെ . ആർ ചാർളി, അശോക് കുമാർ തുടങ്ങിയ സഹപ്രവർത്തകർക്കൊപ്പം അങ്ങനെ ഔദ്യോഗികജീവിതം തുടങ്ങി.
37 വർഷവും 7 മാസവും നീണ്ട സേവനത്തിൽ നിന്ന് 2023 ജൂണിലാണ് വിരമിച്ചത്." പക്ഷേ വിരമിച്ചതാണെന്ന് തോന്നുന്നതേയില്ല.ഞാനിപ്പോൾ ഒരു ലോങ്ങ് ലീവിലാണ് എന്നാണ് വിചാരിക്കുന്നത്. ഇത്ര കാലവും അനൗൺസ്മെന്റ് ഡ്യൂട്ടി സ്നേഹിച്ച്,ഇഷ്ടപ്പെട്ട്, ആസ്വദിച്ചു ചെയ്യുകയായിരുന്നു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയായിരുന്നു അത് .ഓരോ ദിവസവും ആരംഭിക്കും മുമ്പ് കൺസോളിൽ തൊട്ട് നമസ്കരിച്ചിട്ടാണ് ഡ്യൂട്ടി ചെയ്തിരുന്നത്".
പക്ഷേ, പ്രക്ഷേപണജീവിതത്തിൽ നൊമ്പരപ്പെടുത്തുന്ന ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്ന് പെരുമൺ തീവണ്ടി അപകടമായിരുന്നു.അന്ന് വൈകുന്നേരത്തെ ഡ്യൂട്ടിക്ക് എത്തിയപ്പോൾ,ആകാശവാണിയിൽ ബോംബ് വച്ചെന്ന ഭീഷണി കാരണം പരിശോധനകൾ നടക്കുകയായിരുന്നു ആ ദുരന്തവാർത്ത അറിഞ്ഞതു മുതൽ പതിവ് പരിപാടികളൊക്കെ മാറ്റിവച്ച് ഭക്തിഗാനങ്ങൾ പ്രക്ഷേപണം ചെയ്തു തുടങ്ങി. രണ്ടുപേർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മരിച്ചവരുടെ വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. മെഡിക്കൽ കോളേജിലെ അധ്യാപകനായിരുന്നു പൂജപ്പുരയിലെ ഡോക്ടർ ജയകുമാറിന്റെ മരണവാർത്ത അനൗൺസ് ചെയ്തത് ഇപ്പോഴും ഓർമ്മയിലുണ്ട്.
1991 മെയ് 21 ന് , ലോക്സഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ്, നാട്ടിൽ പോയി വോട്ട് ചെയ്യാനായി തയ്യാറെടുത്താണ് വെളുപ്പിന് വണ്ടി കാത്ത് വീട്ടിൽ നിന്നത്. ബാഗുമായി കയറിയപ്പോൾ ഡ്രൈവർ ചോദിച്ചു: ഇതും കൊണ്ട് എവിടെ പ്പോകുന്നു ?ചേച്ചി അറിഞ്ഞില്ലേ - രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
ആശങ്കയോടെ സ്റ്റേഷനിൽ എത്തിയപ്പോൾ , അന്നത്തെ ഡയറക്ടർ തിരുവെങ്കിടം, പ്രോഗ്രാം എക്സിക്യൂട്ടീവ് പറക്കോട് ഉണ്ണികൃഷ്ണൻ , ഡ്യൂട്ടി ഓഫീസർ രാജേശ്വരി മോഹൻ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരുന്നതിനാൽ, അതിന് അനുസൃതമായമായ ഡിസ്കുകളും ടേപ്പുകളും സംഘടിപ്പിച്ചു. ജ്ഞാനപ്പാന ഉൾപ്പെടെ ഭക്തി ഗാനങ്ങളും. പ്രഭാതഭേരിയിൽ പത്രവൃത്താന്തം വേഗത കുറച്ച് വായിച്ചു .ഒപ്പം ചന്ദ്രിക കുമാരിയുമുണ്ടായിരുന്നു.
"ഞങ്ങൾ ഉള്ളുകൊണ്ട് കരയുകയായിരുന്നു. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി .പക്ഷേ, വിഷമങ്ങൾ പ്രകടിപ്പിക്കാൻ പാടില്ല.അത് ഉള്ളിൽ ഒതുക്കി, പതിയെ വായിച്ചു".വളരെ ഉത്തരവാദിത്തപ്പെട്ട ജോലിയാണ് അനൗൺസറുടേത്."സഹനശക്തിയും ക്ഷമാശീലവും ഉള്ളവരാണ് അനൗൺസർമാർ.ടെൻഷൻ വച്ച് ഡ്യൂട്ടി ചെയ്യാൻ കഴിയില്ല. സ്റ്റുഡിയോയിൽ എത്തിയാൽ ഇത്തരം കാര്യങ്ങളൊക്കെ മറക്കണം". വെളുപ്പിന് എത്തിയാൽ ഉച്ചയ്ക്ക് 12 മണി വരെ തുടർച്ചയായി ജോലി ചെയ്യണം.ടേപ്പുകൾ ക്യൂ ചെയ്ത് പ്ലേ ചെയ്യുക , അനൗൺസ്മെൻറ് , പരസ്യങ്ങൾ എല്ലാം ക്യൂ ഷീറ്റ് അനുസരിച്ച് കൃത്യസമയത്ത് കൊടുക്കുക അങ്ങനെ നീളുന്ന ജോലികൾ ...അവസാനം, ക്യൂഷീറ്റിൽ ഒപ്പിടുമ്പോഴാണ് ഡ്യൂട്ടി അവസാനിക്കുക.
കമ്പ്യൂട്ടർ വന്നപ്പോൾ ആദ്യം പേടിച്ചു. പക്ഷേ, അതിന്റെ പ്രവർത്തനരീതികൾ കടലാസിൽ എഴുതിയെടുത്ത് വേഗത്തിൽ പഠിച്ചു.ആകാശവാണി ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ പലസ്ഥലങ്ങളിലും പരിപാടികൾ അവതരിപ്പിച്ചപ്പോൾ ശ്രോതാക്കൾ എത്തി , തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷീല ഓർത്തു. "എന്റെ ശബ്ദത്തിന്റെ ആരാധകർ പലപ്പോഴും പ്രായമുള്ളവരാണ്.പരിപാടികളിൽ പങ്കെടുക്കാൻ വന്ന ഡോ. കെ.എം ജോർജ്ജും ജി.വിവേകാനന്ദനം ആരാണ് ഷീലാരാജ് എന്ന് തിരക്കിയത് എന്റെ മുന്നിൽ വച്ചായിരുന്നു.വിവേകാനന്ദൻ പറഞ്ഞു: കുട്ടിയുടെ ഒരു ആരാധകനാണ് ഞാൻ".
ആകാശവാണിയിൽ ചേർന്നശേഷം സംഗീത അഭ്യസനം മുടങ്ങി. ഓഡിഷനും അപേക്ഷില്ല.എങ്കിലും പാട്ട് കൈവിട്ടില്ല. ഞായറാഴ്ചകളിൽ പഴയ ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടുത്തി പ്രക്ഷേപണം ചെയ്തിരുന്ന ഓർമ്മച്ചെപ്പിൽ ഇടയ്ക്കിടെ കുറച്ചു വരികൾ ആലപിക്കുമായിരുന്നു.
2005ൽ തുടങ്ങിയ പൂന്തേനരുവി ഫോൺ - ഇൻ പരിപാടിയുടെ ആദ്യകാലത്ത് അത് അവതരിപ്പിച്ചിരുന്നു. പക്ഷേ, പിന്നീട് എന്തുകൊണ്ടോ അനൗൺസർമാരെ അതിൽ നിന്ന് മാറ്റി നിർത്തി.മറ്റു നിലയങ്ങളിൽ കാഷ്വൽ അനൗൺസർമാർ വരെ തൽസമയ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. മറ്റ് ധാരാളം പരിപാടികൾ അവതരിപ്പിക്കാനും അവർക്ക് അവസരം ലഭിക്കുന്നുണ്ട്.
ജീവിച്ചിരിക്കുന്നവരെക്കുറിച്ച് പരിപാടികൾ ചെയ്യാൻ പാടില്ല എന്നത് ഉൾപ്പെടെയുള്ള ചില നിയന്ത്രണങ്ങൾ ആകാശവാണിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എഫ്.എം നിലയങ്ങൾ പുതിയ ധാരാളം പരിപാടികൾ രക്ഷേപണം ചെയ്യുന്നുണ്ട്. ഇങ്ങനെ കുള്ള പരിപാടികൾ ആകാശവാണിയിലും തുടങ്ങേണ്ടത് ആവശ്യമാണന്ന് ഷീലാരാജ് പറഞ്ഞു. പക്ഷേ, ഉച്ചാരണ സ്ഫുടതയിൽ ശ്രദ്ധിക്കണം.
"എനിക്ക് നിലയത്തിലെ പുതിയ തലമുറയുമായാണ് മാനസികമായി ഏറ്റവും കൂടുതൽ അടുപ്പമുള്ളത്. മക്കളുടെ പ്രായമുള്ള അവരുമായി ഞാൻ എളുപ്പം പൊരുത്തപ്പെട്ടു".
ചർച്ചയിൽ ഡോ. ആസിഫ് താഹ,എം.വി ശശികുമാർ , പി.എം ഷിബു, ലീലാരാജിന്റെ മകൾ ഡോ. പൗർണ്ണമി എസ് രാജ് എന്നിവർ പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട് https://youtu.be/5-64ypplHr0?si=LXoK9M4ccmRNHHrf
No comments:
Post a Comment