ക്ലബ്ബ് ഹൗസ് മീഡിയ റൂമിന്റെ 'ദൃശ്യസാക്ഷ്യം' പരമ്പരയുടെ മൂന്നാം ഭാഗത്തിൽ ( 2024 ഫെബ്രുവരി 17 ) അനുഭവങ്ങൾ പങ്കുവെച്ചത് ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളായ ഒ.കെ ജോണിയും മധു ഇറവങ്കരയും.
വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെക്കുറിച്ച് ഒ.കെ ജോണി സംവിധാനം ചെയ്ത 'ദ ട്രാപ്ഡ് ' (1995 ),ഏറ്റവും നല്ല ആന്ത്രോപോളജിക്കൽ സിനിമയ്ക്കും ,'ദ സൈലന്റ് സ്ക്രീംസ് : എ വില്ലേജ് ക്രോണിക്കിൾ'( 1996) സാമൂഹിക പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള ഏറ്റവും നല്ല സിനിമയ്ക്കുമുള്ള ദേശീയ പുരസ്കാരങ്ങൾ നേടി.
മുൻ പത്രപ്രവർത്തകനും ചരിത്ര ഗവേഷകനും ഗ്രന്ഥകാരനുമായ ജോണി സുൽത്താൻബത്തേരി സ്വദേശിയാണ് .വയനാട്ടിലും പയ്യന്നൂരിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അന്ന് താല്പര്യം ചരിത്രത്തോട് . മൈസൂർ സർവകലാശാലയിൽ പത്രപ്രവർത്തനം പഠിക്കുന്ന കാലത്താണ് സിനിമയിൽ താൽപര്യമേറിയത്.യക്ഷഗാനം പോലുള്ള നാടൻ കലകൾ, ന്യൂവേവ് സിനിമ, നാടകങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളും അവതരണങ്ങളും സമ്പന്നമാക്കിയ കാലമായിരുന്നു, അത് . ബി.വി കാരന്തിൻ്റെയും മറ്റും നേതൃത്വത്തിൽ സാംസ്ക്കാരികരംഗം വളരെ സജീവമായിരുന്നു. ധാരാളം ഇന്ത്യൻ , വിദേശ ക്ലാസിക്കുകൾ അക്കാലത്ത് കണ്ടു.പ്രമുഖ സംവിധായകൻ ഋത്വിക് ഘട്ടക്ക് മരിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ പേരിൽ വയനാട്ടിൽ ഫിലിം സൊസൈറ്റി ആരംഭിച്ചു. അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ കണ്ടപ്പോഴാണ് സിനിമയുടെ ശക്തി തിരിച്ചറിഞ്ഞത്.കൊൽക്കത്തയിലെ ഫിലിം ആർക്കൈവ്സിൽ നിന്ന് ചിത്രങ്ങൾ വരുത്തി, പ്രദർശിപ്പിച്ചു. സിനിമയെക്കുറിച്ച് ഗൗരവതരമായി പഠിക്കുകയും എഴുതുകയും ചെയ്യാൻ തുടങ്ങി.
അന്നുവരെ കോഴിക്കോടന്റെയും സിനിക്കിന്റെയും സിനിമാനിരൂപണങ്ങൾ വായിച്ചുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ,കൂടുതൽ പഠിച്ചപ്പോൾ സിനിമയുടെ ഭാഷ വേറെയാണെന്നും അതിൻ്റെ സൗന്ദര്യശാസ്ത്രം വ്യത്യസ്തമാണെന്നും മനസ്സിലായി. അങ്ങനെ, സിനിമാലേഖനങ്ങൾ എഴുതാൻ ആരംഭിച്ചു.
കേരളകൗമുദിയുടെ വയനാട് ലേഖകനായി. അന്ന് കെ. ജയചന്ദ്രൻ മാതൃഭൂമിയുടെ ലേഖകനായി കൽപ്പറ്റയിൽ ഉണ്ടായിരുന്നു. "നഗ്നപാദ ജേർണലിസ്റ്റ്.ആക്ടിവിസം കൂടി ചേർന്ന പത്രപ്രവർത്തനമായിരുന്നു, അദ്ദേഹത്തിൻ്റെത്".ഇന്ത്യയിൽ റൂറൽ റിപ്പോർട്ടിങ്ങിനെ സംബന്ധിച്ച് വലിയ ധാരണയില്ലാതിരുന്ന കാലം.വയനാട്ടിലെ പാർശ്വവൽകൃതരായ ആദിവാസികളുടെയും ദളിതരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളെക്കുറിച്ച് രണ്ടു പേരും മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് നിരന്തരമായി റിപ്പോർട്ടുകൾ എഴുതി.മാതൃഭൂമിയിലും കേരളകൗമുദിലും ആ റിപ്പോർട്ടുകൾ വന്നു. വിംസിയായിരുന്നു മാതൃഭൂമി ന്യൂസ് എഡിറ്റർ."പി.ജെ മാത്യു എന്ന വലിയ ഒരു ന്യൂസ് എഡിറ്റർ ഉണ്ടായിരുന്നത് എന്റെ ഭാഗ്യമായി".
വയനാട്ടിലെ അടിയാള സ്ത്രീകൾ,ഊരിന് പുറത്തുനിന്ന് വരുന്നവരാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കഥകൾ പുറംലോകം അറിഞ്ഞു. തിരുനെല്ലി, തൃശ്ശിലേരി ഭാഗങ്ങളിൽ , അച്ഛനില്ലാത്ത 600ഓളം അനാഥക്കുട്ടികൾ ഉണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ജനശ്രദ്ധയിൽ കൊണ്ടുവരുവാൻ എന്തുകൊണ്ട് ഡോക്ക്യുമെന്ററി മാദ്ധ്യമം ഉപയോഗിച്ചുകൂടാ എന്ന് ചോദിച്ചത് ജയചന്ദ്രനാണ്. അങ്ങനെയാണ് 'ട്രാപ്പ്ഡ് ' എന്ന ആദ്യത്തെ ഡോക്യുമെൻ്ററിയുടെ പിറവി. അതിൻ്റെ പ്രൊഡ്യൂസറും ജയചന്ദ്രനായിരുന്നു.പത്രങ്ങളിൽ എഴുതിയ ന്യൂസ് സ്റ്റോറികളെക്കുറിച്ച് , വാസ്തവങ്ങളെ പിന്തുടർന്ന് നടത്തിയ അന്വേഷണങ്ങളായിരുന്നു അവ.ആദിവാസികൾക്കുവേണ്ടി സർക്കാരുകൾ കോടികൾ ചെലവഴിച്ചെങ്കിലും അടിയരും പണിയരും അടക്കമുള്ള വിഭാഗങ്ങൾ പിച്ചക്കാരായി തന്നെ ജീവിക്കാൻ നിർബന്ധിക്കപ്പെട്ടു.
തിരുനെല്ലിയിലെ അവിവാഹിതരായ അമ്മമാരെക്കുറിച്ചുള്ള ഡോക്യുമെന്ററിയായിരുന്നു രണ്ടാമത്തേത് -സൈലന്റ് സ്ക്രീംസ്."അതിൻ്റ ചിത്രീകരണം ഏറെ വേദനാജനകമായിരുന്നു. മനസ്സമാധാനത്തോടെ ഷൂട്ട് ചെയ്യാൻ പറ്റിയില്ല.ഞങ്ങളുടെ എല്ലാ മുൻധാരണകളെയും തെറ്റിച്ചുകൊണ്ട്, പിച്ചിച്ചീന്തിയെറിയപ്പെട്ട സ്വന്തം ജീവിതത്തെക്കുറിച്ച് സ്ത്രീകൾ പറയാൻ തുടങ്ങിയപ്പോൾ ഷൂട്ടിംഗ് ക്രൂ കണ്ണീരോടെ അത് കണ്ടുനിന്നു. വലിയൊരു സാമൂഹിക വിപത്തിനെക്കുറിച്ചുള്ള ആനുഭവാഖ്യാനങ്ങൾക്ക് മുന്നിൽ എല്ലാവരും പകച്ചു നിന്നു. ജീവിക്കാൻ വഴിയില്ലാതെ, വീടുപേക്ഷിച്ച് 16 വർഷം മുൻപ് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞ ഒരു സ്ത്രീയെയും കൂട്ടിയായിരുന്നു ഞങ്ങൾ മറ്റുള്ളവരെ കാണാൻ പോയത് .അവർ ഞങ്ങൾക്കൊപ്പം വീണ്ടും സ്വന്തം വീട്ടിലെത്തിയ രംഗം മറക്കാൻ കഴിയില്ല.അവരുടെ കാഴ്ചപ്പാടിലൂടെയാണ് അവസാനം ചിത്രം രൂപപ്പെട്ടത്. ശിഥില രൂപമായിരുന്നു അത്. രണ്ടു ചിത്രങ്ങളും ആദിവാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ നിസ്സംഗരായി അവർ അത് കണ്ടിരുന്നു".
സുഗതകുമാരിയും അന്നത്തെ വനിതാ കമ്മീഷൻ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവിയും കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ നടത്തിയ സ്ക്രീനിങ്ങിൽ 'സൈലൻ്റ് സ്ക്രീംസ്' ചിത്രം കണ്ടു. സുഗതകുമാരിക്ക് വലിയ ആഘാതം ഉണ്ടായി. അവിവാഹിതരായ ആദിവാസി സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാൻ വനിത കമ്മീഷൻ ഒരു സംഘത്തെ നിയമിച്ചു.തുടർന്ന് അവർക്ക് സാമ്പത്തികാശ്വാസം ലഭിക്കുന്ന ചില നടപടികൾ ഉണ്ടായി.ആദിവാസികൾ നേരിടുന്ന മുഖ്യ പ്രശ്നങ്ങളിൽ ഒന്ന് അവർക്ക് സ്വന്തമായി ഭൂമി ഇല്ലാത്തതാണ്. അടിയ സമുദായക്കാർ ഭൂരിപക്ഷവും കർഷകത്തൊഴിലാളികളാണ്.
ആനന്ദ് പട് വർദ്ധൻ ബീഹാറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ മുൻനിർത്തി അവിടുത്തെ സാമൂഹിക, രാഷ്ട്രീയാവസ്ഥകളെക്കുറിച്ച് ചെയ്ത ഡോക്യുമെൻ്ററിയാണ് ഇത് മനുഷ്യപ്പറ്റുള്ള , ഗൗരവതരമായ കലാരൂപമാണെന്ന ബോധ്യം ഉണ്ടാക്കിയത്.ദേശീയ പുരസ്കാരങ്ങൾ ലഭിച്ചതിനുശേഷം ചില ഡോക്യുമെന്ററികൾ സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ ചെയ്തിട്ടുണ്ട്. പക്ഷേ അവയൊന്നും സ്വന്തം സൃഷ്ടികളായി കണക്കാക്കുന്നില്ല , ഓ.കെ ജോണി പറഞ്ഞു.
ദക്ഷിണേന്ത്യൻ ചരിത്രം തൻ്റെ ഗവേഷണ വിഷയമാണ്.അതിന് നിമിത്തമായത് പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന ചില വാർത്തകളായിരുന്നു.തകർന്ന ക്ഷേത്രങ്ങളെല്ലാം ടിപ്പുസുൽത്താന്റെ ആക്രമണ കാലത്തുള്ളവയാണെന്ന വാർത്തകളുടെ സത്യം അന്വേഷിച്ചായിരുന്നു തുടക്കം.മിക്കവർക്കും സ്വന്തം നാടിൻ്റെ പോലും ചരിത്രം അറിയില്ലെന്ന് ബോധ്യപ്പെട്ടു.
'കാവേരിയോടൊപ്പം എൻ്റെ യാത്രകൾ ' എന്ന പുസ്തകത്തിന് വേണ്ടി സഞ്ചരിച്ചപ്പോൾ, സതി അനുഷ്ഠാനം കർണാടകത്തിലും തമിഴ്നാട്ടിലും വ്യാപകമായ കാലഘട്ടം ഉണ്ടായിരുന്നു എന്ന് തെളിവുകൾ കിട്ടി.കർണാടകത്തിൽ നിന്ന് സതി അനുഷ്ഠാനത്തിൻ്റെ ധാരാളം സ്മാരകശിലകൾ കണ്ടെത്തി.അതിൻ്റെ ചിത്രങ്ങൾ എടുത്തു. പിന്നീട് അതേക്കുറിച്ച് ഒരു ഡോക്യുമെൻ്ററി ചെയ്യാനുള്ള ശ്രമം തുടങ്ങി. ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്."ഇതായിരിക്കും ഞാൻ ചെയ്യുന്ന അവസാനത്തെ ഡോക്യുമെൻ്ററി. ഞാൻ ഇത് ഒരു പ്രൊഫഷനായി എടുത്തിട്ടില്ല".
തൊട്ടു പിന്നിലുള്ള ഭൂതകാലത്തെക്കുറിച്ച് പോലും ഇപ്പോൾ കെട്ടുകഥകളാണ് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ആശയസംഹിതകൾക്ക് അനുസൃതമായ ചരിത്രം നിർമിക്കുന്ന പ്രക്രിയയിലാണ് ചിലർ.ഗാന്ധിജിയെക്കുറിച്ചും നെഹ്റുവിനെക്കുറിച്ചും ഭരണ നേതൃത്വം കള്ളക്കഥകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു."യഥാർത്ഥ ചരിത്രത്തെ പഠനത്തിലൂടെ വീണ്ടെടുക്കുക ഇന്ന് വളരെ പ്രസക്തമാണ് ".
ദേശീയ പുരസ്കാരങ്ങൾ ലഭിച്ച തൻ്റെ ഡോക്യുമെൻ്ററികളുടെ നെഗറ്റീവ് പ്രസാദ് ലാബിൽ നിന്ന് നഷ്ടപ്പെട്ടു. മുംബൈ ചലച്ചിത്ര മേളയിൽ പ്രദർശനത്തിന് അയച്ച അവയുടെ ഫിലിം പെട്ടി, മുൻപ് മാതൃഭൂമി ബുക്സിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അവിടേക്ക് തിരിച്ചയച്ചിരുന്നത് അടുത്തിടെ കണ്ടെടുത്ത്, സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഫിലിമിന് കുഴപ്പമൊന്നുമില്ലെങ്കിൽ, അത് ഡിജിറ്റൈസ് ചെയ്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ നൽകുമെന്ന് ജോണി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അക്കാദമി ഡോക്യുമെൻ്ററി ഫിലിം നിർമ്മിക്കുന്നവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. പുരസ്കാരം ലഭിച്ച സിനിമകളുടെ ആർക്കൈവ്സും അവർക്കില്ലന്ന് അദ്ദേഹം പറഞ്ഞു.
1999ലെദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ സിനിമയെക്കുറിച്ചുള്ള ഗ്രന്ഥത്തിന് ('മലയാള സിനിമയും സാഹിത്യവും') സമ്മാനം ലഭിച്ച മധു ഇറവങ്കര 27 ഡോക്യുമെൻ്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. കടമ്മനിട്ട രാമകൃഷ്ണനെ കുറിച്ചുള്ള 'നിഷാദം' (2003 ),'പുന:രാഖ്യാനം'( 2007 ) എന്നീ ഡോക്യുമെൻ്ററികൾക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചു. 'കാഴ്ചയുടെ മൂന്നാമിടങ്ങൾ','അലിവിന്റെ മന്ദാരങ്ങൾ,'കാലത്തിൻ്റെ അടരുകൾ,'ഇന്ത്യൻ സിനിമ: 100 വർഷം, 100 സിനിമ' തുടങ്ങിയ ഇരുപതോളം പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാവേലിക്കര ഇറവങ്കര സ്വദേശിയായ മധു, സ്കൂളിൽ പഠിക്കുന്ന കാലത്ത് ആകെ കണ്ടത് ഒരേ ഒരു സിനിമ."അത് ഒരു ഓണക്കാലത്തായിരുന്നു .സിനിമയല്ല, സാഹിത്യമാണ് അന്ന് കൂടുതൽ ആകർഷിച്ചത്". ഹൈസ്കൂളിൽ പഠിക്കുമ്പോഴേ കഥ ഞരമ്പിൽ പിടിച്ചു. ബിഷപ്പ് മൂർ കോളേജിൽ ചേർന്നപ്പോൾ വായനയും കഥയെഴുത്തും ഒപ്പം കൊണ്ടുനടന്നു. ധാരാളം ക്ലാസിക് കൃതികൾ വായിച്ചു .അമ്മ സ്കൂൾ ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ടുവരുന്ന പുസ്തകങ്ങളിൽ ബിമൽ മിത്രയുടെയും ശരത് ചന്ദ്ര ചാറ്റർജിയുടെയുമൊക്കെ നോവലുകൾ ഏറെ ഇഷ്ടപ്പെട്ടു. പന്തളം എൻ.എസ്.എസ് കോളേജിൽ എം.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ യൂണിവേഴ്സിറ്റി കഥാമത്സരത്തിൽ സമ്മാനം കിട്ടി. യൂണിവേഴ്സിറ്റി യൂണിയൻ നടത്തിയ സാഹിത്യ, കലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി. തകഴി, ഉറൂബ്,എസ്.കെ പൊറ്റെക്കാട് എന്നീ മഹാരഥർക്ക് മുന്നിൽ കഥ വായിക്കാൻ അവസരം ലഭിച്ചു.
അക്കാലത്ത് ഇറങ്ങിയ കെ.ജി ജോർജിൻ്റെ 'സ്വപ്നാടനം' സിനിമ കാണുവാൻ കിട്ടിയ ക്ഷണമാണ് സിനിമയിലേക്ക് ആകർഷിക്ക പ്പെടാനുള്ള കാരണം .തിരുവനന്തപുരത്ത് മൂന്നുമാസം പാരലൽ കോളേജ് അധ്യാപകനായിരുന്നപ്പോൾ, ധാരാളം സിനിമകൾ കണ്ടു. പിന്നെ, പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിൽ അദ്ധ്യാപകനായി. അവിടെ ചിത്രസംഘം എന്ന ഫിലിം സൊസൈറ്റി സജീവമായി പ്രവർത്തിച്ചിരുന്നു.അത് സിനിമയിലേക്ക് കൂടുതൽ അടുപ്പിച്ചു.
പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഫിലിം അപ്രീസിയേഷൻ കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എല്ലാ തലത്തിലും സഹായകരമായി. മിക്ക ക്ലാസിക് സിനിമകളും കണ്ടു.അവിടെവച്ച് പരിചയപ്പെട്ട രാഗേഷ് സരയ്യ ബസ്തറിൽ സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ,'സ്ട്രഗിൾസ് ടു ബി കണ്ടിന്യൂഡ്' എന്ന ഡോക്യുമെൻ്ററി എടുത്തപ്പോൾ, അതിലേക്ക് ക്ഷണിച്ചു. അങ്ങനെ ഡോക്കുമെൻ്ററി സിനിമാ നിർമ്മാണത്തിൻ്റെ അടിസ്ഥാനപാഠങ്ങൾ പഠിച്ചു."സിനിമ എൻ്റെ മാധ്യമമായി സ്വീകരിച്ചു".
സിനിമയെ ഒരു ബോധന മാധ്യമമായാണ് കണ്ടത്. സിനിമയെക്കുറിച്ചുള്ള അധ്യാപനം, സിനിമാപഠനം ,സിനിമാനിർമ്മാണം എന്നിങ്ങനെ മൂന്ന് മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.1994ൽ സി-ഡിറ്റിനു വേണ്ടി നിർമ്മിച്ച 'പ്ലാസ്റ്റിക്സാ'ണ് ആദ്യ ഡോക്യുമെൻ്ററി .
കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളിലൂടെയുള്ള ഒരു യാത്രയാണ് 'നിഷാദം'. അത് പൂർണ്ണ അർത്ഥത്തിൽ ഒരു ബയോപിക് ഡോക്യുമെൻ്ററിയല്ല."അദ്ദേഹത്തിൻ്റെ കവിതകളെ എന്റേതായ രീതിയിൽ,ബിംബങ്ങളിലൂടെ പുന:രാഖ്യാനം ചെയ്യാൻ ശ്രമിച്ചു. 'കോഴി ' എന്ന കവിതക്ക്,പടയണിയിലെ അമ്മ മറുത, കുഞ്ഞുമറുത സങ്കല്പമനുസരിച്ചാണ് ആവിഷ്കാരം നൽകിയത്" . ചിത്രത്തിൽ ഒരു ആഖ്യാനവും ഇല്ല.ലോകമെമ്പാടുമുള്ള മിക്ക ചലച്ചിത്രമേളകളിലും ആ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു."മാഞ്ചെസ്റ്ററിൽ നടന്ന പ്രദർശനം കണ്ട് , ദക്ഷിണാഫ്രിക്കക്കാരനായ ഒരു സംവിധായകൻ എണീറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു: ഇത് നിങ്ങളുടെ സിനിമയല്ല; ഞങ്ങളുടെ സിനിമ".
ഡോക്യുമെൻ്ററികളിൽ ദൃശ്യങ്ങളാണ് സംസാരിക്കേണ്ടത്. വിഷ്വൽസ് പൂർണമാണെങ്കിൽ ആഖ്യാനത്തിന്റെ ആവശ്യമില്ല. സബ്ടൈറ്റിലുകൾപോലും അത്യാവശ്യത്തിന് മാത്രം മതി.
'പുന:രാഖ്യാനം' വേശ്യാവൃത്തിയിൽ നിന്ന് മടങ്ങിയ മൂവാറ്റുപുഴയിലെ10 സ്ത്രീകളെ ക്കുറിച്ചുള്ളതാണ്.ലൈംഗികത്തൊഴിൽ ഉപേക്ഷിച്ച്, ക്ലീൻ കേരള പദ്ധതി പ്രകാരം ജോലി ചെയ്തു വന്ന, സ്വരുമ എന്ന സംഘടനയിൽ പെട്ട സ്ത്രീകൾ തങ്ങളുടെ കഥ പറഞ്ഞു.രൂപശില്പത്തിൽ ഒരു പരീക്ഷണമായിരുന്നു അത്."പക്ഷേ വേദനാജനകമായ ആ ജീവിതകഥകൾ അവർ പറയുമ്പോൾ ഞങ്ങൾ എല്ലാം മറന്ന്,അമ്പരന്നിരുന്നു"..'മാജിക് ലാൻഡ് ' എന്ന സ്വന്തം പ്രൊഡക്ഷൻ സ്ഥാപനത്തിൻ്റെ പേരിലാണ് നിഷാദവും പുന:രാഖ്യാനവും നിർമ്മിച്ചത്. പ്രമുഖരായ നിർമ്മാതാക്കളും സുഹൃത്തുക്കളുമൊക്കെ അവയുടെ സഹനിർമ്മാതാക്കളായി.പലരെയും പരിചയപ്പെടുത്തിയത് എം.എ ബേബിയായിരുന്നു."ലക്ഷ്യം നല്ലതെങ്കിൽ ഡോക്യുമെന്ററികൾ നിർമ്മിക്കാനുള്ള കാശ് എവിടെനിന്നെങ്കിലും കിട്ടും എന്നതാണ് അനുഭവം".
സർക്കാർ ഏജൻസികളുടെയും മറ്റും ധനസഹായത്തോടെ ഡോക്യുമെൻ്ററികൾ നിർമ്മിച്ചിട്ടുണ്ട് .എങ്കിലും അവരുടെ പ്രചാരണത്തിന് വേണ്ടി അത് ഉപയോഗപ്പെടുത്തിയിട്ടില്ല. കെ. കരുണാകരനെക്കുറിച്ചുള്ള 'ലീഡർ ' എന്ന ഡോക്യുമെൻ്ററി പി.ആർ.ഡിക്ക് വേണ്ടിയാണ് നിർമ്മിച്ചത്."അവർ നൽകിയത് 5 ലക്ഷം രൂപ. പക്ഷേ ,എൻ്റെ കയ്യിൽ നിന്ന് ചെലവായത് 7 ലക്ഷം ". കണ്ണൂർ മുതൽ തിരുവനന്തപുരം വരെ അദ്ദേഹത്തെ അനുഗമിച്ചു. കെ.കരുണാകരൻ എന്ന ഭരണാധികാരിയെയും വ്യക്തിയെയും മാത്രമല്ല, കേരളത്തിൻ്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനയെയും എടുത്തു കാണിക്കുന്നതായിരുന്നു ആ ചിത്രം. പക്ഷേ ,അത് എവിടെയും പ്രദർശിപ്പിക്കപ്പെട്ടിട്ടില്ല എന്നും മധു ഇറവങ്കര പറഞ്ഞു.
എറിത്രിയയിൽ കുറച്ചുകാലം അധ്യാപകനായി പ്രവർത്തിച്ചതും വലിയ വഴിത്തിരിവായി .തൻ്റെ സിനിമാപരിചയം മനസ്സിലാക്കി അവർ എറിത്രിയ ഓഡിയോ വിഷ്വൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിച്ചു.അക്കാലത്ത് നാല് ഡോക്യുമെൻ്ററികൾ ചെയ്തു.' അസ്മാര: ദ സിറ്റി ഓഫ് ട്രീസ്', 'വിക്റ്റിംസ് ഓഫ് സൈലൻസ് ' തുടങ്ങിയവ ഇംഗ്ലീഷിലാണ് എടുത്തത്. പൂർവ രാജ്യമായ എത്യോപ്യയിൽ നിന്ന് പിഴുതെറിയപ്പെട്ട എറിത്രിയൻ ജനതയുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന 'വിക്റ്റിംസ് ഓഫ് സൈലൻസ് ' ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിലിൽ പ്രദർശിപ്പിക്കപ്പെട്ടു.ഈ അഭയാർത്ഥിപ്രവാഹത്തിന്റെ ഗുരുതരാവസ്ഥ ലോകത്തിന് ബോധ്യപ്പെട്ടത് അങ്ങനെയാണ് . എറിത്രിയയുടെ പ്രാദേശിക ഭാഷയിൽ നെഹ്ന എന്ന ടെലിവിഷൻ പരിപാടിയും ചെയ്തു.
ഡെപ്യൂട്ടേഷനിലാണ് പോയത്. കാലാവധി കഴിഞ്ഞപ്പോൾ തിരികെ എത്തി , കത്തോലിക്കേറ്റ് കോളേജിൽ ജോലിയിൽ പ്രവേശിച്ചു .
'എറിത്രിയൻസിനിമയുടെ പയനിയർ ' എന്നാണ് തന്നെ അവിടുത്തെ സർക്കാർ രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്, അദ്ദേഹം അനുസ്മരിച്ചു.നമ്മുടെ വിദ്യാർഥികളെ സിനിമ നിർമ്മിക്കാനല്ല ,സിനിമയെക്കുറിച്ച് പഠിപ്പിക്കാനാണ് ശ്രമിക്കേണ്ടത്; മധു ഇറവങ്കര പറഞ്ഞു. തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ ഫിലിം സ്റ്റഡീസ് വകുപ്പ് മേധാവിയായിരിക്കുമ്പോൾ അങ്ങനെ ഒരു പാഠ്യപദ്ധതി താൻ തയ്യാറാക്കിയിരുന്നു. ഇന്ന് ഹൈസ്കൂൾ കുട്ടികൾ വരെ സിനിമ നിർമ്മിക്കുകയാണ് .തുമ്പിയെക്കൊണ്ട് കല്ല് എടുപ്പിക്കാൻ പാടില്ല.എല്ലാ കോളേജുകളിലും ഡോക്യുമെൻ്ററികൾ കാണിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പല വിദേശ രാജ്യങ്ങളിലും ഫീച്ചർ ഫിലിമിൻ്റെയത്രയും ദൈർഘ്യമുള്ള ഡോക്യുമെൻ്ററികളാണ് ഇപ്പോൾ നിർമ്മിക്കപ്പെടുന്നത് .ജപ്പാനിലെ യമഗാട്ടാ അന്താരാഷ്ട്ര ഡോക്യുമെൻ്ററി ഫെസ്റ്റിവലിലും മോസ്കോയിലെ സെൻ്റ് പീറ്റേഴ്സ് ബർഗ് ഫെസ്റ്റിവലിലും, ടിക്കറ്റ് എടുത്ത് കയറി ശ്രദ്ധയോടെ ഡോക്യുമെൻ്ററികൾ കാണുന്ന ജനങ്ങളെ കണ്ടുവെന്ന് ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ജൂറി അംഗമായിരുന്ന മധു ഇറവങ്കര അനുസ്മരിച്ചു.
ബാവുൽ ഗായികയായ പാർവതി ബാവുലിനെക്കുറിച്ചും വാർദ്ധക്യത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ചും ഡോക്യുമെൻ്ററി നിർമ്മിക്കാൻ ഉദ്ദേശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ചർച്ചയിൽ വി.എ ആഷിഖ് ,പി.കെ പബ്ലിക് എന്നിവർ പങ്കെടുത്തു.ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ദൃശ്യസാക്ഷ്യം' മൂന്നാം ഭാഗത്തിൻ്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/6wqWjsOLn04?si=0rUqEWeNHTisMXMN
No comments:
Post a Comment