ക്ലബ് ഹൗസ് മീഡിയ റൂമിന്റെ മൂന്നാം വർഷത്തെ ആദ്യ പരിപാടിയിൽ ('ചരിത്രസാക്ഷികൾ':26ആം ഭാഗം, ജൂൺ 24, 2023),അനുഭവങ്ങൾ പങ്കുവച്ചത് മലയിൻകീഴ് ഗോപാലകൃഷ്ണനും (മുൻ സ്പെഷ്യൽ കറസ്പോണ്ടന്റ്,മാതൃഭൂമി) എ.സജീവനും( മുൻ യൂണിറ്റ് ചീഫ്, കേരളകൗമുദി ; മുൻ എക്സിക്യൂട്ടീവ് എഡിറ്റർ, മംഗളം,സുപ്രഭാതം).
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് എന്ന തന്റെ ഗ്രാമത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ വാർത്തകളാണ് പത്രപ്രവർത്തകനാകണമെന്ന മോഹം തന്നിൽ ഉണ്ടാക്കിയതെന്ന് മലയിൻകീഴ് ഗോപാലകൃഷ്ണൻ ഓർത്തു.സഹോദരൻ സഹോദരിയെ കുത്തിക്കൊന്നശേഷം കത്തിയുമായി പോലീസ് സ്റ്റേഷനിൽ ഹാജരായി. ആ വാർത്ത കേരളകൗമുദി, കേരള ജനത എന്നീ പത്രങ്ങളിൽ തുടർച്ചയായി വായിച്ചു.അന്ന് ഏജന്റുമാരായിരുന്നു നാട്ടിൽ നിന്ന് വാർത്തകൾ അയച്ചിരുന്നത്.
പാമ്പ് കടിയേറ്റ് കോളേജ് വിദ്യാഭ്യാസം മുടങ്ങി. അക്കാലത്ത് അഖില കേരള ബാലജന സഖ്യത്തിൽ ചേർന്ന് പ്രവർത്തിച്ചു.ചില പത്രറിപ്പോർട്ടർമാർ വാർത്തകൾ ഷോർട്ട് ഹാന്റിൽ എഴുതിയെടുക്കുന്നത് കണ്ടതിനാൽ, പത്രപ്രവർത്തകനാകാൻ വേണ്ടി മലയാളം ഷോർട്ട് ഹാന്റും ടൈപ്പ്റ്റൈറ്റിങ്ങും പഠിച്ചു പാസായി. കേരളകൗമുദിയിൽ പോയി എം.എസ്. മണിയെ കണ്ട്, ജോലി ചോദിച്ചു. ഡിഗ്രി പാസായവർക്ക് മാത്രമേ പത്രപ്രവർത്തകരാകാൻ പറ്റൂ എന്നായിരുന്നു ഉത്തരം . അന്ന് എം.എം ഹസൻ ട്രെയിനിയായി അവിടെ പ്രവർത്തിക്കുന്നുണ്ട്.
പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സായാഹ്ന കോഴ്സിൽ ബി.എ ഹിസ്റ്ററിക്ക് ചേർന്നു.
1975 ജൂൺ 25 . അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ആ വാർത്ത അറിഞ്ഞത് പുളിമൂട്ടിലെ ദേശാഭിമാനി ബുക്ക് സ്റ്റാളിൽ നിന്ന്.ഇ.എം.എസിന്റെ മകൻ അനിയനായിരുന്നു അതിന്റെ മാനേജർ . അദ്ദേഹം തൊട്ടടുത്ത ഹോട്ടലിലെ റേഡിയോയിൽ നിന്നാണ് ആ വാർത്ത കേട്ടത്.കേരള ഡീലക്സ് എന്ന ദ്വൈവാരിക നടത്തുന്ന കോളം ചന്ദ്രനോട് ഉടൻ ഒരു സപ്ലിമെൻറ് ഇറക്കാൻ അദ്ദേഹം പറഞ്ഞു. പരസ്യം കിട്ടുന്നെങ്കിൽ താൻ ഇറക്കാം എന്നായി അദ്ദേഹം.എങ്കിൽ പരസ്യം സംഘടിപ്പിച്ചു നൽകാമെന്നായി അദ്ദേഹം. അങ്ങനെ സപ്ലിമെൻറ് ഇറക്കാൻ തീരുമാനിച്ചു.
"അത് എഴുതാൻ എന്നെയാണ് ചുമതലപ്പെടുത്തിയത്. തൊട്ടടുത്ത ഗാന്ധി ഗൃഹത്തിൽ ചെന്നപ്പോൾ എം.പി മന്മഥൻ സാർ അടിയന്തരാവസ്ഥക്കെതിരെ ജാഥ നടത്താൻ ഒരുങ്ങുന്നത് കണ്ടു" .ഓവർ ബ്രിഡ്ജിനടുത്ത് അന്ന് വൈകീട്ട് എം.പി പത്മനാഭന്റെ നേതൃത്വത്തിൽ യോഗവും സംഘടിപ്പിച്ചിരുന്നു. 'ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു ' എന്ന തലക്കോട്ട സപ്ലിമെൻറ് ഇറങ്ങി. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള കേരളത്തിലെ ആദ്യത്തെ പത്രവാർത്ത അതായിരുന്നുവെന്ന് അടുത്തിടെ പി.ആർ.ഡി ഇറക്കിയ രേഖയിൽ സ്ഥിരീകരിച്ചിട്ടുണ്ട് . അന്ന് അടിയന്തരാവസ്ഥ ഇത്ര ഗുരുതരമായ ഒന്നായി കണക്കാക്കിയിരുന്നില്ല. ഓവർ ബ്രിഡ്ജിലെ പൊതുയോഗം പൊലീസ് വളയുകയും രാത്രി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് അതിന്റെ കാഠിന്യം ശരിക്കും ബോദ്ധ്യപ്പെട്ടത്.
"ദേശാഭിമാനി പത്രാധിപർ പി. ഗോവിന്ദപ്പിളളയ്ക്ക് ഒരു സ്ക്രൈബിനെ വേണം എന്ന് അറിഞ്ഞപ്പോൾ ഒരു സുഹൃത്ത് എന്റെ പേരു് നിർദ്ദേശിച്ചു.അങ്ങനെ, അദ്ദേഹത്തിന്റെ പി.എയായി.പി.ജിയാണ് എന്റെ ഗുരുവും സർവകലാശാലയും".
ചുരുട്ട് വലിച്ച്, കട്ടിലിൽ കിടന്ന് അദ്ദേഹം മുഖപ്രസംഗം പറയും. ശരവർഷം പോലെയാണത്.അത് എഴുതിയെടുക്കും.അദ്ദേഹത്തിന് പത്രങ്ങൾ വായിച്ചു കൊടുക്കും.അതിന് നല്ല തയ്യാറെടുപ്പുകൾ വേണം. ഓരോ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ചോദിക്കും. അപ്പോൾ ഉത്തരം നൽകണം.
അദ്ദേഹത്തിന്റെ ഒപ്പം നടക്കുന്നത് രസകരമായ അനുഭവമാണ്. സംസാരത്തിനിടയിൽ ആര് എന്തെങ്കിലും ചോദിച്ചാൽ, അവർക്ക് വിശദമായി ക്ലാസ്സെടുക്കും. റോഡാണന്നൊന്നും അദ്ദേഹം നോക്കില്ല. ചുവരിലൊക്കെ വരച്ചും എഴുതിയും കാണിക്കും. "ഇ.എം. എസിന്റെ ഡിക്ഷ്ണറിയായിരുന്നു, പി.ജി".
("പി.ജി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നപ്പോൾ കാണാൻ പോയി. അദ്ദേഹം അധിക ദിവസം ജീവിച്ചിരിക്കില്ലെന്ന് ഡോ. ജ്യോതിദേവ് അറിയിച്ചു. അബോധാവസ്ഥയായിരുന്നു, അദ്ദേഹം.ഭാര്യയും മക്കളും വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല. ഞാനടുത്തു ചെന്ന് 'പീജീ ' എന്ന് വിളിച്ചപ്പോൾ അദ്ദേഹം വിളി കേട്ട് ,മൂളി. അന്ന് രാത്രി പി.ജി മരിച്ചു(2012 നവം.22).അദ്ദേഹത്തിന്റെ ചരമക്കുറിപ്പ് എഴുതാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. അദ്ദേഹവുമായുള്ള സ്നേഹബന്ധത്തെക്കുറിച്ച് 'എന്റെ പി.ജി' എന്ന പേരിൽ പത്രത്തിൽ എഴുതി").
പിജിയുടെ നിർദ്ദേശപ്രകാരം കുറച്ചുകാലം ദേശാഭിമാനിയുടെ പരസ്യ വിഭാഗത്തിലും പ്രവർത്തിച്ചു."അദ്ദേഹം ദേശാഭിമാനി പത്രാധിപസ്ഥാനം ഒഴിഞ്ഞപ്പോൾ, ഞാൻ കേന്ദ്ര സർക്കാരിന്റെ യോജന എന്ന പ്രസിദ്ധീകരണത്തിന്റെ പരസ്യ കാര്യങ്ങളുടെ സംസ്ഥാന പ്രതിനിധിയായി".
അക്കാലത്ത് വിദേശ മലയാളികൾക്കായി 'കേരള ആന്റ് ഫോറിൻ റിവ്യൂ ' എന്ന ദ്വൈവാരിക സ്വന്തമായി തുടങ്ങി. വിമാനത്താവളം വഴി അത് പുറത്തേക്ക് അയക്കുന്നതിന് രജിസ്ട്രേഷൻ ആവശ്യമുണ്ടായിരുന്നു. പക്ഷേ, അത് കിട്ടിയില്ല. ഗൾഫ് നാടുകളിലേക്കും മറ്റും പോകുന്നവരുടെ ബാഗേജിൽ ഉദ്യോഗസ്ഥന്മാർ അതിന്റെ പാക്കറ്റുകൾ കൊടുത്തയക്കുകയായിരുന്നു പതിവ്. അതിന് പകരമായി, വിമാനത്താവളത്തിന്റെ വാർത്തകൾ ശേഖരിച്ച് പരിചയമുള്ള പത്രങ്ങൾക്ക് നൽകി.പക്ഷേ, ഗൾഫിലെ വിമാനത്താവളത്തിൽ ഒരാൾ ഈ കെട്ട് എടുക്കാതെ പോയതോടെ വലിയ പ്രശ്നമായി. അന്വേഷണവും മറ്റും വന്നതോടെ പ്രസിദ്ധീകരണം നിലച്ചു.
പിന്നീട്, കൊല്ലത്തുനിന്ന് ഇറങ്ങുന്ന 'കേരള രാജ്യം' സായാഹ്നപ്പത്രത്തിന്റെ തിരുവനന്തപുരം ലേവകനായി. സഹദേവന്റെ 'തെക്കൻ കാറ്റ് ' ദിനപത്രത്തിന്റെയും ലേഖകനായി പ്രവർത്തിച്ചു. അക്കാലത്താണ് മാതൃഭൂമി പത്രം ഗൾഫ് എഡിഷൻ ആരംഭിച്ചത്. അന്ന് തിരുവനന്തപുരം ന്യൂസ് ബ്യൂറോയിൽ പി. സി സുകുമാരൻ നായരും പി.ആർ വാര്യരുമുണ്ടായിരുന്നു. 1981 ൽ വിമാനത്താവളത്തിലെ വാർത്തകൾ നൽകാനായി മാതൃഭൂമിയുടെ പാട്ട് ടൈം കറസ്പോണ്ടന്റായി നിയമിക്കപ്പെട്ടു. 1985ലാണ് സ്ഥിരപ്പെടുത്തിയത്.
അന്ന് ടി.വേണുഗോപാലക്കുറുപ്പാണ് ന്യൂസ് എഡിറ്റർ. മാതൃഭൂമി തിരുവനന്തപുരം എഡിഷൻ ആരംഭിച്ച കാലം. തിരുവനന്തപുരം കോർപ്പറേഷന്റെ വാർത്തകൾ കൂടുതലായി കവർ ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു. കോർപ്പറേഷൻ യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് റിപ്പോർട്ട് എഴുതിത്തുടങ്ങി. പിന്നാലെ 16 പത്രപ്രവർത്തകർ ഒപ്പം ചേർന്നു. അന്ന് എം.പി പത്മനാഭനാണ് മേയർ. അദ്ദേഹം പത്രക്കാർക്കായി ഡെസ്കും കസേരയും ഇട്ടു തന്നു .
സംസ്ഥാനത്തെ യാത്രാ ദുരിതം നേരിട്ടിയാൻ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ ബസിൽ യാത്ര ചെയ്ത് ഒരു പരമ്പര എഴുതിയതും അക്കാലത്താണ്.
ബ്യൂറോയിലെ റിപ്പോർട്ടർമാർക്ക് ചുമതലകൾ വീതിച്ചു നൽകിയപ്പോൾ കിട്ടിയത് മ്യൂസിയവും മൃഗശാലയും ഒക്കെ ആയിരുന്നു. അങ്ങനെ, എല്ലാ ദിവസവും മ്യൂസിയത്തിൽ പോയിത്തു ടങ്ങി." ദ ഹിന്ദുവിലെ കെ.എം തമ്പി എന്നെ മൃഗ കാര്യ ലേഖകൻ എന്ന് വിശേഷിപ്പിച്ചത് അക്കാലത്താണ് ".
തിരുവനന്തപുരത്തിന്റെയും തിരുവിതാംകൂറിന്റേയും ചരിത്രവഴികളിലൂടെയുള്ള യാത്ര ആരംഭിച്ചത് അവിടെ നിന്നാണ്.എ.കെ.ജി മരിച്ചപ്പോൾ , താൻ ഒരു കേരള ചരിത്രം എഴുതുമെങ്കിൽ അതിന് 'പള്ളിപ്പുറം മുതൽ പെരളശ്ശേരി വരെ' എന്നാകും തലക്കെട്ട് കൊടുക്കുക എന്ന് പി. ഗോപിപ്പിള്ള പറഞ്ഞത് ഓർമയിലുണ്ടായിരുന്നു. പള്ളിപ്പുറം ജി.പി പിള്ളയുടെ ജനന സ്ഥലമാണ്. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ട ഏക മലയാളി . മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവും പ്രസംഗകനും. അദ്ദേഹത്തെക്കുറിച്ച് മകൻ ജി.പി ശേഖർ പ്രസിദ്ധീകരിച്ച സുവനീർ കണ്ടെടുത്തു. അതിൽ ഗോപാലകൃഷ്ണ ഗോഖലെ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ ലേഖനങ്ങൾ ഉണ്ടായിരുന്നു. .' ജി.പിയെ മറന്ന കേരളം ' എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
മഹാത്മാഗാന്ധിക്ക് മാർഗദർശിയായ ആ മലയാളിയെ കേരളീയരുടെ ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടുവന്നത് ആ റിപ്പോർട്ടാണ്.ചരിത്രത്തിൽ വിസ്മൃതരായ പല നേതാക്കളുടെയും ചരിത്രവും പിൽക്കാല ജീവിതവും പത്രത്തിൽ പിന്നീട് വാർത്തകളായി എഴുതി .
തിരു-കൊച്ചിയുടെ ധനകാര്യ മന്ത്രിയായിരുന്ന പി.എസ് നടരാജപിള്ളയെക്കുറിച്ചുള്ള റിപ്പോർട്ടായിരുന്നു അതിൽ ഒന്ന് . ഒരിക്കൽ നിയമസഭയിൽ ബജറ്റ് അവതരണ ദിവസം , പ്രസംഗം എടുക്കാൻ മറന്ന അദ്ദേഹം, ഓർമ്മയിൽ നിന്ന് പൂർണ്ണ ബജറ്റ് അവതരിപ്പിച്ച അത്ഭുത പ്രതിഭാസമായിരുന്നു. തിരുവനന്തപുരം പുളിമൂട്ടിലുള്ള ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹർജികൾ തയ്യാറാക്കിയാണ് അദ്ദേഹം അന്ത്യകാലം ചെലവഴിച്ചത്.
ഒരിക്കൽ , മുതിർന്ന ഗാന്ധിയനായ ജി. രാമചന്ദ്രൻ സെനറ്റ് ഹാളിൽ പങ്കെടുത്ത ഒരു യോഗം റിപ്പോർട്ട് ചെയ്യാൻ പോയി.പത്രക്കാരാരും ഇല്ലാത്തതുകൊണ്ട് , താനൊരു രഹസ്യം പറയാം എന്ന് മുഖവരയുടെ അദ്ദേഹം പറഞ്ഞു: "മുസോളിനി എടുത്ത രവീന്ദ്രനാഥ ടാഗോറിന്റെ ഒരു അപൂർവ്വ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട് . അതിന്റെ പിന്നിൽ മുസോളി ഒപ്പിട്ടിട്ടുണ്ട്.ടാഗോർ സി. എഫ് ആന്ധ്രൂസിന് കൊടുത്തതാണ് ആ ചിത്രം . അദ്ദേഹത്തിന്റ കയ്യിൽ നിന്നാണ് എനിക്ക് കിട്ടിയത്".
മറ്റു പത്രക്കാർ കൂടെയുണ്ടായിരുന്നുവെങ്കിലും അക്കാര്യം അടുത്ത ദിവസം ആരും റിപ്പോർട്ട് ചെയ്തില്ല. രാവിലെ ഫോട്ടോഗ്രാഫറെയും കൂട്ടി നെയ്യാറ്റിൻകരയിലുള്ള രാമചന്ദ്രന്റെ വീട്ടിലെത്തി. ആ ഫോട്ടോ ഒന്ന് കാണിക്കുമോ എന്ന് ചോദിച്ചു .അദ്ദേഹം ആദ്യം വിസമ്മതിച്ചുവെങ്കിലും ഫോട്ടോ കിട്ടാതെ തിരിച്ചുപോകില്ലെന്ന് പറഞ്ഞ് അവിടെ ഇരുന്നപ്പോൾ ചിത്രം കാണിച്ചു തന്നു. ഫോട്ടോ സഹിതം ആ വാർത്ത നൽകി. പത്രത്തിൻ്റെ അകത്തെ പേജിൽ കൊടുക്കാനായിരുന്നു ഡെസ്കിൽ തീരുമാനിച്ചത്. അന്ന് എൻ .വി കൃഷ്ണവാര്യരാണ് പത്രാധിപർ. അദ്ദേഹം രാത്രി ഓഫീസിൽ എത്തിയപ്പോൾ അത് കണ്ടു . അത് എഴുതിയതാരെന്ന് അന്വേഷിച്ചു. അത് ബൈ ലൈനോടെ ഒന്നാം പേജിൽ വലിയ വാർത്തയായി നൽകാൻ നിർദ്ദേശിച്ചു.
തിരുവനന്തപുരത്തിന്റെ ചരിത്രവഴികളെക്കുറിച്ചുള്ള 'നഗരപ്പഴമ ' എന്ന കോളം ആരംഭിച്ചതും അക്കാലത്താണ് .ഇപ്പോൾ 23 വർഷമായി.'അനന്തൻ ' എന്ന പേരിലായിരുന്നു ആദ്യം എഴുതിയിരുന്നത് . കെ. ഗോപാലകൃഷ്ണൻ പത്രാധിപരായിരുന്നപ്പോൾ, 2000-ൽ, സ്വന്തം പേരിൽ എഴുതാൻ അദ്ദേഹം നിർദ്ദേശിച്ചു. അനന്തപുരി എഫ്.എം ൽ നഗരപുരാണം എന്ന പേരിലും നഗര ചരിത്രപരമ്പര ചെയ്യുന്നുണ്ട് .
മഹാത്മാഗാന്ധിയുടെ കേരള സന്ദർശനങ്ങൾ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രം , ശ്രീചിത്തിര തിരുനാളിന്റെ ജീവിതം തുടങ്ങിയവക്കുറിയെയൊക്കെ പഠിക്കുകയും എഴുതുകയും ചെയ്തു. അവ പുസ്തകങ്ങായി പ്രസിദ്ധീകരിക്കപ്പെട്ടു.
കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറുന്നുവെന്ന അന്വേഷണ റിപ്പോർട്ട് വലിയ കോളിളക്കമുണ്ടാക്കി. തുടർന്ന്, സർക്കാരിന് ആ തീരുമാനം മാറ്റേണ്ടി വന്നു. "പക്ഷേ, പിന്നീട് അത് രവിപിള്ളയുടെ ഉടമസ്ഥതയിലായത് മറ്റൊരു ചരിത്രം".
1988 ഓഗസ്റ്റിൽ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി വയനാട് ബ്യൂറോയിലെത്തി.എട്ടു വർഷം അവിടെയായിരുന്നു. "വില്യം ലോഗനെ ഞാൻ പഠിക്കാൻ തുടങ്ങി. പഴശ്ശിരാജയുടെയും തലക്കൽ ചന്തുവിനെയും എടച്ചൽ കുങ്കന്റേയുമൊക്കെ വേരുകൾ അന്വേഷിച്ച് യാത്രകൾ നടത്തി. അവരെക്കുറിച്ചും പിൻഗാമികളെക്കുറിച്ചും കൗതുകകരമായ ധാരാളം റിപ്പോർട്ടുകളും ലേഖനങ്ങളുമെഴുതി". പഴശ്ശിയുടെ അനന്തരവന്മാരിൽ ഒരാളായ പടിഞ്ഞാറെ കോവിലകത്തെ കെ .പി എസ് വർമ്മയെ അഭിമുഖം നടത്തിയതാണ് ഒരു അനുഭവം. അദ്ദേഹം ആകാശവാണി ഗായകനായിരുന്നു. ഗാന്ധിജിയുടെ ഒപ്പം സത്യഗ്രഹത്തിൽ പങ്കെടുത്ത രാഘവ പൊതുവാളിനെ ഷൊർണൂറിലുള്ള വീട്ടിൽ പോയി കണ്ടു ആഭിമുഖ സംഭാഷണം നടത്തി ഒട്ടേറെ വിലപ്പെട്ട വിവരങ്ങൾ അദ്ദേഹത്തിൽ നിന്ന് കിട്ടി.
കോഴിക്കോട്ടെ സ്റ്റേറ്റ് ആർകൈവ്സിൽ പോയി വയനാടിനെ കുറിച്ചുള്ള രേഖകൾ മുഴുവൻ പരിശോധിച്ച് അന്വേഷണാത്മകമായ റിപ്പോർട്ടുകൾ എഴുതി.അറക്കൽ, കോലത്തുനാട് രാജവംശങ്ങളിലെ പിൻഗാമികളെയും കണ്ടു. അവരുടെ ജീവിതാവസ്ഥകൾ മനസിലാക്കി.
ബാണാസുര സാഗറിൽ പണ്ട് സ്വർണ്ണഖനനം നടന്നിരുന്നതിന്റെ അവശിഷ്ടമായി കുഴികളുണ്ടായിരുന്നു. അന്ന് ഇമ്പീരിയൽ ബാങ്കിന്റെ ശാഖ അവിടെ ഉണ്ടായിരുന്നതും വാർത്തയാക്കി.
വയനാട്ടിലെ ആദിവാസികളടക്കമുള്ളവരുടെ ജീവിതദുരിതങ്ങൾ പ്രാദേശിക പേജുകളിൽ മാത്രം ഒരുങ്ങുന്നതു കൊണ്ട് ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടാതെ പോകുന്നുണ്ടെന്ന് മലയിൻകീഴ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഒരിക്കൽ, മന്ത്രി എ.സി ഷൺമുഖദാസ് പങ്കെടുത്ത ഒരു പരിപാടി റിപ്പോർട്ട് ചെയ്യാൻ പോയി. സംസ്ഥാനത്ത് എവിടെയും കുട്ടികൾക്ക് പഠിക്കാൻ തൊട്ടടുത്ത് തന്നെ സ്കൂളുകളുണ്ടെന്ന് അദ്ദേഹം പ്രസംഗിച്ചപ്പോൾ, അത് ശരിയല്ലന്ന് വിശദീകരിച്ച് ഒരു കുറിപ്പ് കൊടുത്തു. തിരുനെല്ലിയിലെ സ്ക്കൂളിൽ നിന്ന് അഞ്ചാം ക്ലാസ് പാസായ ശേഷം ആറാംക്ലാസിൽ പഠിക്കാനായി കുട്ടികൾ ദിവസവും 32 കിലോമീറ്ററകലെയുള്ള കാട്ടിക്കുളം സ്ക്കൂളിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്. പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന വാർത്ത അദ്ദേഹത്തിന്റെ പെടുത്തി. പക്ഷേ, മന്ത്രി അത് ആദ്യമായാണ് അറിയുന്നത്. ഡെസ്ക്കിൽ പറഞ്ഞ് അടുത്ത ദിവസം അതെക്കുറിച്ചുള്ള വാർത്ത ഒന്നാം പേജിൽ തന്നെ പ്രസിദ്ധീകരിച്ചു. തുടർന്ന് തൊട്ടടുത്ത അപ്പാറയിൽ പുതിയ സ്ക്കൂൾ ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു.
സ്വാമി വിവേകാനന്ദനെക്കുറിച്ച് ഫിക്ഷൻ രൂപത്തിൽ ഒരു കൃതി രചിക്കണമെന്നാണ് ആഗ്രഹം. "ഞാൻ ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത് അദ്ദേഹത്തെറിച്ചാണ് . നമ്മൾ ഇപ്പോഴും കാണാത്ത നൂലിഴകളുണ്ട് ആ ചരിത്രത്തിൽ അധ:സ്ഥിതരുടെ ഉന്നമനത്തിനായി ഒരു ആദ്ധ്യാത്മിക ഗുരുവിന് കീഴിൽ ഒന്നിക്കാൻ ഡോക്ടർ പൽപ്പുവിനോട് നിർദ്ദേശിച്ചത് അദ്ദേഹമായിരുന്നു . എസ്.എൻ.ഡി.പി യോഗത്തിന്റെ പിറവി അങ്ങനെയാണ്. അതുകൊണ്ടുതന്നെയാണ് യോഗത്തിന്റെ മുഖപത്രമായി ആരംഭിച്ച പ്രസിദ്ധീകരണത്തിന് കുമാരനാശാൻ 'വിവോകോദയം' എന്ന പേര് നൽകിയത്. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും ഫലം ചെയ്യാത്തതിനാൽ ബ്രിട്ടീഷ് പാർലമെന്റംഗങ്ങളുടെ പിന്തുണ ലഭിക്കാനായി സിസ്റ്റർ നിവേദിതയെ കാണാൻ വിവേകാനന്ദൻ ഡോ. പല്ലുവിന് കത്ത് നൽകിയതും ചരിത്രമാണന്ന് മലയിൻകീഴ് ഗോപാലകൃഷ്ണൻ പറഞ്ഞു.
1994-ൽ തിരുവനന്തപുരത്ത് വച്ചുണ്ടായ ഒരു അപകടത്തെ തുടർന്നാണ് കൽപ്പറ്റയിൽ നിന്ന് തിരുവനത്തേക്ക് സ്ഥലം മാറ്റം കിട്ടിയത്. ആദ്യം ന്യൂസ് എഡിറ്ററായും പിന്നെ സ്പെഷ്യൽ കറസ്പോണ്ടന്റായും പ്രവർത്തിച്ചു.2008 ഒക്ടോബർ 12നാണ് വിരമിച്ചത്. സർവീസ് നീട്ടിത്തരാം എന്ന് പറഞ്ഞെങ്കിലും സ്വീകരിച്ചില്ല.ഗാന്ധി ജയന്തി ദിനത്തിൽ വിരമിക്കണമെന്നായിരുന്നു ആഗ്രഹം . അതുകൊണ്ട് ഒക്ടോബർ 3 മുതൽ ബാക്കി ദിവസം ലീവ് എടുത്തു.
"ചരിത്രമാണ് ഇഷ്ട വിഷയമെങ്കിലും ഞാൻ ചരിത്രകാരനല്ല. ചരിത്രത്തിന്റെ ഒരംശം മാത്രമെടുത്ത് എഴുതുന്ന പത്രപ്രവർത്തകനാണ്. അതിനാൽ ചരിത്രലേഖകൻ എന്ന് വിശേഷിപ്പിക്കപ്പെടാനാണ് എനിക്ക് ഇഷ്ടം ".
ഇപ്പോൾ കേരളത്തിലെ പത്രങ്ങൾ സാമുദായിക, മത സംഘടനകളുടെ തടവിലാണെന്ന് മലയിൻകീഴ് ഗോപാലകൃഷ്ണൻ പറഞ്ഞു."വായന കുറഞ്ഞുവെങ്കിലും, അച്ചടി രൂപത്തിലുള്ള പത്രങ്ങൾ പെട്ടെന്ന് നിലയ്ക്കുകയില്ല. ഭാവിയിൽ പുതിയ രൂപത്തിലാവും അവ നിലനിൽക്കുക".
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്വദേശിയായ എ.സജീവന് പഠനകാലത്ത് അധ്യാപകനാകാനായിരുന്നു ഇഷ്ടം. അതിനു കാരണം വഴികാട്ടിയായിരുന്ന പ്രൊഫ. എം അച്യുതനായിരുന്നു. അദ്ദേഹത്തിന്റെ താല്പര്യപ്രകാരമാണ് ഡിഗ്രിക്കും പി.ജിക്കും മലയാള സാഹിത്യം പഠിച്ചത്.ഡിഗ്രിക്ക് ജേർണലിസവും ഉപപാഠ്യ വിഷയമായിരുന്നു.പിന്നീട്, കേരളകൗമുദിയിലും മാതൃഭൂമിയിലും പത്രപ്രവർത്തകനായ ടി.സോമൻ പ്രീഡിഗ്രി മുതലേ സഹപാഠിയായിരുന്നു. അദ്ദേഹവുമുൾപ്പെടെയുള്ള സുഹൃത്തുക്കളുമായി ചേർന്ന് ബി. എ പഠനകാലത്ത് 'പഞ്ചഭൂതം' എന്ന പേരിൽ ആർ.എൻ.ഐ-ൽ രജിസ്റ്റർ ചെയ്ത ഒരു പ്രസിദ്ധീകരണം ക്യാമ്പസിൽ നിന്ന് ഇറക്കി."ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ ഒന്നിച്ചായിരുന്നു നടന്നിരുന്നത്. അതിനാൽ ഒരു അധ്യാപിക ഞങ്ങളെ പഞ്ചഭൂതങ്ങൾ എന്ന് വിളിച്ചിരുന്നു. ടെറ്റിലിനായി ന്യൂസ് പേപ്പർ രജിസ്ട്രാർക്ക് അപേക്ഷ നൽകിയപ്പോൾ , ഒരു തമാശയ്ക്ക്, അവസാനം പഞ്ചഭൂതം എന്ന പേരുകൂടി ചേർത്തു. പക്ഷേ, അതിനായിരുന്നു രജിസ്ട്രേഷൻ കിട്ടിയത്!".
ഡോ.സുകുമാർ അഴീകോടിന്റെയും ശിഷ്യനാകാനുള്ള ഭാഗ്യം കിട്ടി. പരീക്ഷയ്ക്ക് തൊട്ടുമുമ്പ്, 1984 ൽ, കേരളകൗമുദി ജേർണലിസ്റ്റ് ട്രെയികളെ വിളിച്ചപ്പോൾ , അപേക്ഷിച്ചു. റിസൾട്ട് വരുന്നതിന് മുമ്പ് തന്നെ അതിന്റെ പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞു. പാരലൽ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കെയാണ് നിയമന ഉത്തരവ് വന്നത്.
കേരളകൗമുദി പത്രം കോഴിക്കോട് എഡിഷൻ ആരംഭിച്ച സമയം."ആദ്യമൊന്നും അത്ര താൽപര്യം ഉണ്ടായിരുന്നില്ല. പിന്നെ ,പത്രപ്രവർത്തനം ഞരമ്പിനു പിടിച്ചു. അതിനു കാരണം മുഖ്യ പത്രാധിപരായ എം.എസ് മണിയായിരുന്നു. വൈകാതെ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായി മാറി. കലാ കൗമുദിയിൽ തുടർച്ചയായി എഴുതാൻ അദ്ദേഹം അവസരങ്ങൾ തന്നു. റീഡബിൾ ആയി എനിക്ക് എഴുതാൻ പറ്റുമെന്ന് മനസ്സിലായി".
അക്കാലത്ത് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് ജോലി കിട്ടിയിട്ടും അത് വേണ്ടെന്ന് വച്ചു. ജേർണലിസം രസകരമായി മാറി."മണി സാറിനോടുള്ള താല്പര്യവും വിധേയത്വവും പ്രശ്നങ്ങളുണ്ടാക്കി".കേരളകൗമുദി മാനേജ്മെന്റിൽ ഉടലെടുത്ത ഭിന്നത കേസുകളൾക്ക് തുടക്കമിട്ടു.കേരളകൗമുദിയും കലാകൗമുദിയും രണ്ടായി പിരിഞ്ഞു ."ഞാൻ കലാകൗമുദിയിൽ ലേഖനങ്ങൾ എഴുതുന്നതിന്റെ പേരിൽ തർക്കമുണ്ടായി. മണി സാറിനെ അനുകൂലിച്ചതിനാൽ പീഡനങ്ങൾ ഉണ്ടായി".
അന്ന് തുടങ്ങിയ കേസുകൾ സഹോദരങ്ങൾ മുഴുവൻ മരിച്ചിട്ടും ഇപ്പോഴും അവസാനിച്ചിട്ടില്ല.കേരളകൗമുദിയുടെ അസ്തമയ കാലം .2019 ൽ യൂണിറ്റ് ചീഫ് ആയിരിക്കെ, കേരളകൗമുദി വിട്ടു. ഇപ്പോഴത്തെ മാനേജിംഗ് എഡിറ്റർ ദീപു രവിയോട് കാര്യങ്ങൾ പറഞ്ഞിട്ടാണ് രാജിവച്ചത് .പിന്നീട് ഒന്നര വർഷം കലാകൗമുദിയിൽ പ്രവർത്തിച്ചു."കേരള കൗമുദിയിൽ ലഭിച്ചിരുന്ന തിനേക്കാൾ ഉയർന്ന ശമ്പളത്തിലാണ് മണിസാർ അവിടെ നിയമിച്ചത് ".തുടർന്ന് രണ്ടുവർഷം കോട്ടയത്ത് മംഗളം ദിനപ്പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി പത്രാധിപർ സാബു വർഗ്ഗീസ് ,വലിയ സ്വാതന്ത്ര്യമാണ് നൽകിയത്
2014 മുതൽ 2020 വരെ സുപ്രഭാതം ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി.മത സംഘടനയുടെ പത്രമായിട്ടും അവർ പരമാവധി സ്വാതന്ത്ര്യം അനുവദിച്ചുതന്നു. കോട്ടുമല ബാപ്പു മുസ്ല്യാരായിരുന്നു ചെയർമാൻ.വിരമിച്ച ശേഷവും അതിൽ ലേഖനങ്ങൾ എഴുതുന്നുണ്ട്.
കേരളകൗമുദിയിൽ കൂടുതൽ കാലം റിപ്പോർട്ടിങ്ങിലാണ് പ്രവർത്തിച്ചത്. ധാരാളം അനുഭവങ്ങൾ ഉണ്ട് .മരണ വാർത്തകൾ കാത്തിരിക്കുന്ന പത്രപ്രവർത്തകരെക്കുറിച്ച് പലരും പറയാറുണ്ട്. അത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയാണ് എൻ.വി കൃഷ്ണവാര്യരുടെ മരണം റിപ്പോർട്ട് ചെയ്തത്. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കിടക്കുന്നു. മറ്റു പത്രങ്ങൾ പുലർച്ചെയാണ് അച്ചടിച്ചിരുന്നത്. പക്ഷേ, കേരളകൗമുദി അതിന് മുൻപേ പുറത്തിറങ്ങും. അദ്ദേഹത്തിന്റെ മരണം ഏതു നിമിഷം സംഭവിക്കാം. ആശുപത്രിയിൽ ലേഖകൻ ചന്ദ്രശേഖരനെ നിർത്തി. പത്രം തയ്യാറാക്കേണ്ട ഡെഡ്ലൈൻ അടുത്തതോടെ അന്നത്തെ റസിഡൻറ് എഡിറ്റർ എൻ .എൻ സത്യവ്രതൻ വിളിച്ചു ചോദിച്ചു: ഇനിയും കാത്തിരിക്കന്നോ? കുറച്ച് നേരം കൂടി കാത്തിരിക്കാൻ അദ്ദേഹത്തോട് പറഞ്ഞു . അധികം വൈകാതെ എൻ.വി മരിച്ച വാർത്ത എത്തി(ഒക്ടോബർ 12, 1989).
2009 ൽ രണ്ടാം യു.പി.ഐ സർക്കാരിന്റെ കാലത്ത്, ഡൽഹിയിൽ കുറച്ചുകാലം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ്, കേന്ദ്രത്തിൽ മന്ത്രിമാരാകാൻ കോൺഗ്രസിലെ ചില എം.പിമാർ നടത്തിയ നാടകങ്ങൾ നേരിട്ട് കാണാൻ ഇടയായി. നേദിച്ച ഉണ്ണിയപ്പവുമായി കേരള ഹൗസിൽ നിന്ന് രാവിലെ സോണിയ ഗാന്ധിയെ കാണാൻ ഒരു എം.പി പുറപ്പെട്ടു.മന്ത്രിസ്ഥാനത്തിനായി നേതാക്കൾ നടത്തിയ കുതികാൽ വെട്ടും സേവയും നേരിട്ട് കണ്ടു. സ്വന്തം സഹപ്രവർത്തകരെക്കുറിച്ച് നേതാക്കൾ പറയുന്ന പരദൂഷണങ്ങളും കേട്ടു.
എ.കെ ആൻറണി കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ , പഞ്ചാബിലെ കൊയ്ത്തുത്സവം റിപ്പോർട്ട് ചെയ്യാനായി കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ ക്ഷണിച്ചു. അന്ന്, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള നീക്കം നടക്കുന്ന സമയമായിരുന്നു. തിരികെ ഡൽഹിയിലെത്തിയപ്പോൾ , എ.കെ ആൻറണി വിളിപ്പിച്ചു. "മുല്ലപ്പള്ളി രാമചന്ദ്രന്റെ കാറിലാണ് ഞങ്ങൾ അദ്ദേഹത്തെ കാണാൻ പോയത്. നേതൃമാറ്റ നീക്കങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ , അദ്ദേഹം ഒരക്ഷരവും പറഞ്ഞില്ല. അദ്ദേഹത്തിന്റെ സെക്രട്ടറി എൻ.എസ് മാധവനായിരുന്നു.'നിങ്ങൾ അദ്ദേഹത്തെ കണ്ടില്ലല്ലോ' എന്നാണ് ഉത്തരം പറഞ്ഞത്. അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി , സാഹിത്യത്തെക്കുറിച്ചും മറ്റുമാണ് ആന്റണി സംസാരിച്ചത്.തിരികെ ട്രെയിനിലാണ് കേരളത്തിലേക്ക് മടങ്ങിയത്. വണ്ടിയിൽ വി.എം സുധീരനും ഉണ്ടായിരുന്നു. ആൻറണി ഒന്നും പ്രതികരിച്ചില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: നിങ്ങൾ നാട്ടിലെത്തിയാലുടൻ പത്രം ഒന്നു നോക്കണം .ചിലപ്പോൾ , സ്പെഷ്യൽ ഫ്ലൈറ്റിൽ ആൻറണി നാട്ടിലെത്തി, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ട്.ഞങ്ങൾ കേരളത്തിൽ എത്തി ഏതാനും ദിവസം കഴിഞ്ഞ്, അതുതന്നെ സംഭവിച്ചു !".
(മാർച്ച് 22,1995)
ദൂരെ നിന്ന് വളരെ ആരാധനയോടെ കണ്ടിരുന്ന എം.ടി വാസുദേവൻ നായരുമായി പിണങ്ങാനും പിന്നെ ഏറെ അടുക്കാനും ഇടയായ കഥ സജീവൻ വിവരിച്ചു. കോഴിക്കോട് കേരളകൗമുദി സ്റ്റാഫ് റിപ്പോർട്ട് ആയിരിക്കുമ്പോൾ കലാകൗമുദി പത്രാധിപർ എസ്. ജയചന്ദ്രൻ നായർ ഏല്പിച്ച ഒരു ജോലിയാണ് അതിന് ഇടയാക്കിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകൾക്കെതിരായി ചിലർ നടത്തുന്ന അധിക്ഷേപം ശക്തിപ്പെട്ടപ്പോൾ , അതേക്കുറിച്ച് ഉറ്റസുഹൃത്തായ എം.ടിയുടെ അഭിപ്രായമാരായാൻ അദ്ദേഹത്തെ പോയിക്കണ്ടു.'ബഷീറിനെ ഇടിച്ചുതാഴ്ത്തുന്നതിനെക്കുറിച്ച് എം.ടിയെ പോലുള്ള ഒരാൾ പ്രതികരിക്കാത്തത് മോശമല്ലേ' എന്ന് ചോദിച്ചപ്പോൾ,'ഒന്നും പറയാനില്ല'എന്ന ഒറ്റ വാക്യം മാത്രമായിരുന്നു മറുപടി.'താങ്കൾ ഇക്കാര്യത്തിൽ മിണ്ടാതിരിക്കുന്നത് ശരിയല്ല' എന്ന് ചെറുപ്പത്തിന്റെ ആവേശത്തിൽ പറഞ്ഞപ്പോൾ,
,'നിങ്ങളെപ്പോലുള്ള പത്രക്കാരാണ് ഇത് മോശമാക്കുന്നത് ' എന്ന് പറഞ്ഞ്, ശബ്ദമുയർത്തി രൂക്ഷമായി അദ്ദേഹം പ്രതികരിച്ചു. പിന്നെ തന്റെ ജോലിയിൽ മുഴുകി.പിന്നീട് പല കാര്യങ്ങൾക്ക് സമീപിച്ചുവെങ്കിലും അദ്ദേഹം മുഖം തിരിച്ച് ഒഴിഞ്ഞുമാറി.
ഐ.വി ദാസ് കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കേ,തിക്കോടിന്റെ ജീവചരിത്രം എഴുതാൻ ഏൽപ്പിച്ചു. തിക്കോടിയന്റെ ആത്മകഥയായ 'അരങ്ങു കാണാത്ത നടൻ ' പുറത്ത് വന്നിരുന്നതിനാൽ, അതിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും എഴുതണം എന്ന് നിശ്ചയിച്ചു.. അടുത്ത സുഹൃത്തുക്കളുടെ അനുഭവങ്ങളിലൂടെ അദ്ദേഹത്തിന്റെ ജീവിതം ചിത്രീകരിക്കാനായിരുന്നു ശ്രമം. അതിനായി എം.ടിയെ കാണാൻ അനുമതി ചോദിച്ചു. താൻ തിരക്കിലാണെന്നായിരുന്നു മറുപടി.വ്യക്തിപരമായ കാര്യത്തിനാണ് എന്ന് അദ്ദേഹത്തെ അറിയിച്ചപ്പോൾ , വീട്ടിൽ വന്നു കാണാൻ സമ്മതിച്ചു. അവിടെ എത്തിയപ്പോൾ ഒരു അടുപ്പവുമില്ലാത്ത ഭാവം.കാര്യം പറഞ്ഞപ്പോൾ ,തിക്കോടിയനെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ അദ്ദേഹം കുറേശ്ശ പറഞ്ഞു തുടങ്ങി. പിന്നെ, ദിവസങ്ങളോളം അദ്ദേഹത്തെ കണ്ടു.അദ്ദേഹത്തിന്റെ അനുഭവങ്ങളെ പിൻതുടർന്നാണ് പുസ്തക രചന പൂർത്തിയാക്കിയത്."ആത്മകഥയിൽ പറയാത്ത തിക്കോടിയന്റെ ജീവിതം കണ്ടെത്താനായി അദ്ദേഹത്തിന്റെ നാട്ടിൽ പോയി ,ഒരു മാസത്തോളം താമസിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും മറ്റും അനുഭവങ്ങൾ കൂടി ചേർത്താണ് 'തിക്കോടിയന്റെ കാലം' എന്ന ആ ജീവചരിത്രം എഴുതിയത് .പുസ്തകം വായിച്ചശേഷം അദ്ദേഹം പറഞ്ഞു:മറ്റുള്ളവരുടെ വീക്ഷണത്തിലൂടെ എഴുത്തുകാരന്റെ ജീവിതം പുന:സൃഷ്ടിക്കുന്ന ഒരു അമേരിക്കൻ ഗ്രന്ഥകാരനുണ്ട്. ആ സങ്കേതമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്."എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണ് ആ വാക്കുകൾ. അതുവരെ ശത്രുവിനെപ്പോലെ എന്നെ കണ്ടിരുന്ന എം.ടി യുടെ നാവിൽ നിന്ന് അത് വന്നത് ഏറെ സന്തോഷിപ്പിച്ചു. പുസ്തക പ്രകാശനച്ചടങ്ങിൽ അദ്ദേഹം ഇത് സൂചിപ്പിക്കണേ എന്ന് ആഗ്രഹിച്ചു. സുദീർഘമായി സംസാരിച്ച അദ്ദേഹം, പ്രസംഗത്തിന്റെ ഒടുവിൽ , ഇക്കാര്യം വീണ്ടും പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ല" .
-അങ്ങനെ,അദ്ദേഹവുമായി വളരെ അടുത്ത ബന്ധം ഉണ്ടായി. എം.ടി യുടെ കൃതികളിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന 'എഴുത്തിന്റെ ആകാശം : എം.ടി യുടെ ജീവിതം' എന്ന പുസ്തകം എഴുതിയപ്പോൾ, ഓരോ അധ്യായവും അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ചു.അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള രണ്ട് അധ്യായങ്ങൾ നൽകിയപ്പോൾ ,കടുത്ത ആശങ്കയുണ്ടായിരുന്നു. അദ്ദേഹം ദേഷ്യപ്പെടുമോ എന്ന് ഭയന്നു. പക്ഷേ, വിദേശ സന്ദർശനം കഴിഞ്ഞ് എത്തി,അത് വായിച്ച ശേഷം, എം.ടി പറഞ്ഞു; മറ്റാരും കാണാത്ത കാര്യങ്ങൾ നിങ്ങൾ കണ്ടു."എന്നോട് പിതൃതുല്യമായ വാൽസ്യം വാത്സല്യമുണ്ട് , അദ്ദേഹത്തിന്".
'എം. ടി നോവൽ പഠനങ്ങൾ'എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. അങ്ങനെ മൊത്തം 7 പുസ്തകങ്ങൾ.
മറ്റൊരു അനുഭവം വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചാണ് . "ബേപ്പൂരിൽ അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്താണ് ഞാൻ താമസിക്കുന്നത്. എന്റെ വീട് പോലെ തന്നെയായിരുന്നു ആ വീടും. 'ടാറ്റ' എന്നാണ് ഞാനും അദ്ദേഹത്തെ വിളിച്ചിരുന്നത്". ഒരു ദിവസം ഉച്ചയ്ക്ക് അദ്ദേഹം ഓഫീസിലേക്ക് ഫോൺ ചെയ്ത്,വീട്ടിലെത്താൻ നിർദ്ദേശിച്ചു. ബസ് കയറി അവിടെ എത്തുമ്പോൾ , കുറെ കുട്ടികളും ടീച്ചർമാരുമായി അദ്ദേഹം സംസാരിക്കുകയായിരുന്നു. ഒന്ന് നോക്കുക മാത്രം ചെയ്തു. കുറെ നേരം അവിടെ ഇരുന്ന് ശേഷം പോകാൻ എണീറ്റു. അപ്പോൾ അദ്ദേഹം കണ്ണിറുക്കി,'അവിടെ ഇരിക്ക്' എന്ന് പറഞ്ഞു. അവരെല്ലാം പോയ ശേഷം, ഒരു പൊതി അഴിച്ചു. ഹോട്ടലിൽ നിന്ന് വരുത്തിയ പൊറോട്ടയും ബീഫ് കറിയുമായിരുന്നു , അത്. അന്ന് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല."അദ്ദേഹത്തോടൊപ്പം അത് കഴിക്കാനാണ് എന്നെ ക്ഷണിച്ചത്.സ്നേഹത്തിന്റെ മാധുര്യവും രുചിയും ഉണ്ടായിരുന്നു അതിന്. ഏറ്റവും രുചികരമായ ആഹാരമായിരുന്നു അത്. മുഹമ്മദ് ബഷീർ വലിയ വികാരമാണ്. എന്നെന്നും അത് ഓർമ്മയിൽ നിൽക്കും".
കോഴിക്കോട് വിമാനത്താവളത്തിന്റെ നിർമ്മാണഘട്ടത്തിൽ പലപ്പോഴും അവിടെ പോയിട്ടുണ്ട്. ഒരിക്കൽ ഫോട്ടോഗ്രാഫർ പി.മുസ്തഫയോടൊപ്പം പോയപ്പോൾ , പരീക്ഷണ പറക്കൽ നടത്തിയ ഒരു വിമാനം ലാൻഡ് ചെയ്യുന്നതു കണ്ടു. അതിനു പിന്നാലെ കുട്ടികളും നാട്ടുകാരും , 'നമ്മുടെ വിമാനം' എന്ന് സന്തോഷത്തോടെ വിളിച്ചു പറഞ്ഞുകൊണ്ട് , ഓടുന്ന ദൃശ്യം മുസ്തഫ ക്യാമറയിൽ പകർത്തി. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി പ്രദർശനങ്ങളിൽ ആ ചിത്രവും ഇടം നേടിയിട്ടുണ്ട്. അക്കാലത്ത് പൊള്ളുന്ന വെയിലിൽ വിമാനത്തിന്റെ ചിറകുകൾക്ക് താഴെ വിശ്രമിച്ച അവസരങ്ങളും ഉണ്ട് .
കോഴിക്കോട് ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് പുറത്ത് കൊണ്ടുവന്നത് പത്രപ്രവർത്തകരല്ലാത്ത രണ്ട് സ്ത്രീകൾ ,അന്നത്തെ പോലീസ് കമ്മീഷണർ നീര റാവത്തിന്റെ പിന്തുണയോടെ നടത്തിയ അന്വേഷണ യാത്രയാണ് .കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനടുത്ത ആർകൈവ്സ് ഐസ്ക്രീം പാർലർ കേന്ദ്രീകരിച്ച് പെൺ വാണിഭം നടക്കുന്നു എന്ന് സംശയിക്കുന്നതായി അന്വേഷി സ്ത്രീ സംഘടനയുടെ കൺവീനറായ കെ.അജിത അറിയിച്ചു.അവരെയും കൂട്ടി പോലീസ് കമ്മീഷണറെ കണ്ടു.ഇക്കാര്യം അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുവാൻ അവർക്ക് വലിയ താല്പര്യം ഉണ്ടായിരുന്നു.പക്ഷേ, പോലീസിൽ നിന്ന് വിവരങ്ങൾ ചോരും. അതിനാൽ മറ്റ് രീതിയിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമോ എന്ന് ആരാഞ്ഞു. അന്വേഷി പ്രവർത്തകരായ റമീല സുഖദേവ് , ജമീല മാങ്കാവ് എന്നീ യുവതികൾ അപ്പോൾ സ്വയം തയ്യാറായി ,മുന്നോട്ടുവന്നു. അവർ , സ്വന്തം ശരീരം വിൽക്കാൻ തയ്യാറായി പോകുന്ന സ്ത്രീകളായി നടിച്ചുകൊണ്ടാണ് അന്വേഷണത്തിന് ഇറങ്ങിയത്. അവരുടെ കയ്യിൽ മൈക്രോ കാസറ്റുകൾ ഉണ്ടായിരുന്നു. അവർ പോകുന്ന ഹോട്ടലുകളിലും വിമാനത്താവളത്തിലും മറ്റും സുരക്ഷക്കായി വിശ്വസ്തരായ പോലീസുകാരെയും മഫ്റ്റിയിൽ അയച്ചിരുന്നു. ഒരിക്കൽ , പെൺവാണിഭത്തിൽ ഉൾപ്പെടുന്നു എന്ന് സംശയിക്കപ്പെട്ട നഗരത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലുള്ള ഒരു ഹോട്ടലിലേക്ക് ഇവരെ അനുഗമിക്കാൻ കമ്മീഷണർ ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫർ സെൽവരാജ് കയ്യൂരിനെയും കൂട്ടിയാണ് പോയത്. അദ്ദേഹത്തോട് കാര്യം പറഞ്ഞിരുന്നില്ല .അവിടെ രണ്ട് യുവതികളും ഒപ്പം രണ്ടു പുരുഷൻമാരും ഉണ്ടായിരുന്നു.ചായയ്ക്കും കട്ലറ്റിനും ഓർഡർ നൽകി കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. സംസാരത്തിനിടയിൽ കാസറ്റ് എടുത്ത്, ഒരു യുവതി സംഭാഷണം റെക്കോർഡ് ചെയ്യുന്നത് കണ്ടു.അപ്പോൾ , രണ്ട് പോലീസുകാർ മഫ്ത്തിയിലെത്തി. അവർ.വെയിറ്ററോട് കുടിക്കാൻ വെള്ളം ചോദിച്ചു. അവരുടെ രൂപം കണ്ട് പോലീസുകാരാണെന്ന് ഹോട്ടലുകാർ തിരിച്ചറിഞ്ഞു. അവർ യുവതികളുടെ ടേബിളിന് അടുത്ത് ചെന്ന്, അവിടെ ഇരുന്ന യുവാക്കളോട് എന്തോ ചോദിച്ചപ്പോൾ ,അവർ പുറത്തേക്ക് ഓടിപ്പോകുന്നത് കണ്ടു.ഇതോടെ രഹസ്യ അന്വേഷണങ്ങൾ പരാജയപ്പെടുമെന്ന് ഉറപ്പായി. വിവരം കമ്മീഷണറോട് പറഞ്ഞു. അടുത്ത ദിവസം മുഖ്യമന്ത്രി ഇ.കെ നായനാർ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വരുമ്പോൾ, അദ്ദേഹത്തിന് പരാതി നൽകാൻ തീരുമാനമായി. അങ്ങനെ, അജിതയും മറ്റും അവിടെയെത്തി അദ്ദേഹത്തെ കണ്ട്, അന്വേഷിയുടെ പേരിൽ പരാതി നൽകി. അത് അന്വേഷിച്ചു നടപടിയെടുക്കാൻ അപ്പോൾ തന്നെ മുഖ്യമന്ത്രി നടക്കാവ് പോലീസിന് നിർദ്ദേശം നൽകി.കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഐസ്ക്രീം പാർലർ കേസ് തുടങ്ങുന്നത് അങ്ങനെയാണ്.
അച്ചടി മാദ്ധ്യമരംഗത്തെ മാറ്റങ്ങളെ ഇപ്പോൾ ആർക്കും പിടിച്ചുനിർത്താൻ ആവില്ലെന്ന് എ.സജീവൻ അഭിപ്രായപ്പെട്ടു .അച്ചടിച്ച പത്രങ്ങളുടെ വായന കാര്യമായി കുറഞ്ഞിട്ടുണ്ട് .ഓൺലൈൻ വായന കൂടി . ഇത് ഉൾക്കൊണ്ടുള്ള മാറ്റങ്ങളിലേക്ക് പത്രങ്ങൾ എത്രയും പെട്ടെന്ന് എത്തേണ്ട കാലമായി. വലിയ സാമ്പത്തികത്തകർച്ചയിലാണ് പത്രങ്ങൾ . പിടിച്ചുനിൽക്കാൻ തന്നെ ബുദ്ധിമുട്ടാണ് , ഇപ്പോൾ .
"ഏതു രൂപത്തിൽ ആയാലും വിശ്വസനീയമായ വാർത്തകൾ നൽകിയാൽ അവ വായിക്കപ്പെടും". പക്ഷേ,പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വലിയ ധാരണകൾ ഒന്നുമില്ല. അവർ ശരിയായ ഗൃഹപാഠം ചെയ്യുന്നില്ല . സ്വയം അപ്ഡേറ്റ് ചെയ്യുന്നുമില്ല.
ടെലിവിഷൻ ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ , ഗൾഫ് രാജ്യങ്ങളിൽ നിന്ന് ധാരാളം പ്രതികരണങ്ങൾ ചൂടായി ലഭിക്കാറുണ്ട്. ചെറിയ ഒരു ശതമാനം പേർ പത്രങ്ങളും ടെലിവിഷൻ ചാനലുകളും കണ്ട് ഇപ്പോഴും അഭിപ്രായങ്ങൾ രൂപവൽക്കരിക്കുന്നുണ്ടെന്നും എ.സജീവൻ പറഞ്ഞു.
ചർച്ചയിൽ പി.തമ്പാൻ പങ്കെടുത്തു. കെ.ഹേമലതയും ഡി.പ്രദീപ് കുമാറും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' 26 ആം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/J9MUjrrSifo
End of results
No comments:
Post a Comment