ചരിത്രസാക്ഷികൾ' പരമ്പരയുടെ (ക്ലബ് ഹൗസ് മീഡിയ റൂം, 20023 ഏപ്രിൽ 15)പതിനാറാം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവെച്ചത് മലയാള മനോരമയുടെ ചീഫ് ന്യൂസ് എഡിറ്ററായി വിരമിച്ച പി.എ കുര്യാക്കോസായിരുന്നു.
കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് ജനിച്ചത് .കലാസംസ്കാരിക രംഗങ്ങളിൽ ഒരു പാരമ്പര്യവും കുടുംബത്തിന് ഉണ്ടായിരുന്നില്ല."സ്കൂളിൽ പഠിക്കുന്ന കാലത്ത് ദിശാബോധം പകർന്നു തരാൻ ആരും ഉണ്ടായിരുന്നില്ല. ഒഴുക്കിൽപ്പെട്ട ഒരു പൊങ്ങുതടിയെ പോലെ നടന്ന കാലം".
ഹൈസ്കൂളിൽ പഠിക്കുമ്പോൾ,വീടിനടുത്ത പാമ്പാടി വായനശാലയിൽ സ്ഥിരം സന്ദർശകനായി .പൊൻകുന്നം വർക്കി സ്ഥാപിച്ച ആ ഗ്രന്ഥശാലയുടെ പുഷ്കല കാലമായിരുന്നു അത്. രാവിലെ അവിടെ പോയി പത്രങ്ങൾ വായിക്കും .വൈകുന്നേരം പുസ്തകങ്ങൾ എടുത്തു കൊണ്ടുവരും .പക്ഷേ, കണ്ടമാനം വായിക്കുന്നത് നല്ലതല്ല എന്നായിരുന്നു വീട്ടുകാരുടെ പക്ഷം. സി.എം.എസ് കോളേജിലെ ബിരുദ പഠനത്തിനുശേഷം നാട്ടിലെ ഒരു പാരലൽ കോളജിൽ അധ്യാപകനായി. "ആത്മവിശ്വാസത്തോടുകൂടി ആളുകളെ അഭിമുഖീകരിക്കാൻ അത് എന്ന പ്രാപ്തനാക്കി". അക്കാലത്തെ എല്ലാ ചെറുപ്പക്കാരെയും പോലെ, പി.എസ്.സി പരീക്ഷകളുമെഴുതി. അതിന് പാരലൽ കോളേജിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകിയിരുന്നു. അവർക്കൊപ്പമായിരുന്നു, അദ്ധ്യാപകരും പരീക്ഷയെഴുതിയത്. ചില അദ്ധ്യാപകരും കുറേ കുട്ടികളും റാങ്ക് ലിസ്റ്റിൽ കയറിക്കൂടി.
നിരാശ മാത്രം സമ്മാനിച്ച ഒരു കാലഘട്ടം. ഒരു ജ്യേഷ്ഠൻ ജോലിചെയ്യുന്ന ആന്റമാൻ - നിക്കോബാർ ദ്വീപിലേക്ക് പോകാൻ തീരുമാനിച്ചു.ഇതറിഞ്ഞ സഹപാഠിയായ മാർക്കോസ് എബ്രഹാം, അടുത്ത ദിവസത്തെ ദീപിക പത്രം നോക്കാൻ ഉപദേശിച്ചു .അദ്ദേഹം അന്ന് തിരുവനന്തപുരത്ത് ദീപിക ലേഖകനായിരുന്നു. പത്രത്തിൽ ജേർണലിസ്റ്റ് ട്രെയിനികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഉണ്ടായിരുന്നു. അതിന് അപേക്ഷിച്ചു. നാടുവിടുന്നതറിഞ്ഞ മറ്റൊരു സുഹൃത്തായ നൈനാൻ ജോണിന് വലിയ മന:പ്രയാസം ഉണ്ടായി. അദ്ദേഹം കോട്ടയത്ത് ഒരു അന്വേഷണം നടത്തി , രണ്ട് സാദ്ധ്യതകളുണ്ടന്ന് അറിയിച്ചു-വിദ്യാർത്ഥിമിത്രം സെയിൽസ് വിഭാഗത്തിൽ കോഴിക്കോട്ടും, മനോരാജ്യം വാരികയിലും ആളിനെ ആവശ്യമുണ്ട്. എന്തുകൊണ്ടോ മനോരാജ്യത്തിന് അപേക്ഷിച്ചില്ല. അങ്ങനെ, കോഴിക്കോട് വിദ്യാർഥിമിത്രത്തിൽ ചേർന്നു. അവിടെ , മൂത്ത ജ്യേഷ്ഠൻ മലയാള മനോരമയിൽ ഡ്രൈവറായിരുന്നു.
മലയാള മനോരമയിൽപ്രവർത്തിക്കുന്നവരുടെ കുടുംബാംഗങ്ങളുടെ കാര്യങ്ങളെല്ലാം മാനേജ്മെന്റ് തിരക്കുമായിരുന്നു. "അന്ന് കോഴിക്കോട്ടെ റസിഡൻറ് എഡിറ്ററും ഇപ്പോൾ ചീഫ് എഡിറ്ററുമായ മാമൻ മാത്യുവിനോട് ജ്യേഷ്ഠൻ എന്റെ കാര്യങ്ങൾ പറഞ്ഞു .ഞാൻ അദ്ദേഹത്തെ ചെന്നുകണ്ട് പരിചയപ്പെട്ടു. ആ സമയത്ത് എനിക്ക് ദീപികയിൽ ജോലി കിട്ടി. വൈകാതെ , മലയാള മനോരമയും ജേർണ്ണലിസ്റ്റ് ട്രെയ്നിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പക്ഷേ, ഞാൻ അപേക്ഷിച്ചില്ല.അവിടെ ജോലി ലഭിക്കാനുള്ള ശേഷി എനിക്കുണ്ടോ എന്ന് സംശയമുണ്ടായിരുന്നു . പിന്നീട് ജ്യേഷ്ഠനെ കണ്ടപ്പോൾ മാമൻ മാത്യു , വൈകിയെങ്കിലും അപേക്ഷ അയയ്ക്കാൻ നിർദ്ദേശിച്ചു".
അങ്ങനെ,പരീക്ഷയിലും അഭിമുഖത്തിലും ജയിച്ച്,1980ൽ മലയാള മനോരമയുടെ കോട്ടയം യൂണിറ്റിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേർന്നു.
പരിശീലനത്തിനു ശേഷം സ്റ്റാഫ് റിപ്പോർട്ടറായി കോഴിക്കോട്ടാണ് നിയമനം ലഭിച്ചത് . കുതിരവട്ടത്തെ മാനസികരോഗ ആശുപത്രിയിൽ,രോഗം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാതെ കഴിയേണ്ടി വരുന്നവരെക്കുറിച്ച് ഒരു റിപ്പോർട്ട് എഴുതി .അതിന് വിജിൽ ഇന്ത്യ മൂവ്മെന്റിന്റെ മനുഷ്യാവകാശ റിപ്പോർട്ടിനുള്ള പുരസ്കാരം ലഭിച്ചു.
കോഴിക്കോട് നിന്ന് തൃശൂരിലാണ് നിയമിക്കപ്പെട്ടത്. ഏകാംഗ ബ്യൂറോ. ആറു വർഷം അവിടെ പ്രവർത്തിച്ചു. പിന്നീട് എറണാകുളത്ത് എട്ടുവർഷം സ്റ്റാഫ് റിപ്പോർട്ടറായി. 1998-ൽ തൃശൂർ യൂണിറ്റ് ആരംഭിച്ചപ്പോൾ , കോ-ഓർഡിനേറ്റിങ്ങ് എഡിറ്ററായി അവിടെ നിയമിച്ചു. നീണ്ട 25ഓളം വർഷം അവിടെ പ്രവർത്തിച്ച ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് വിരമിച്ചത്.
കൊച്ചിയിലായിരിക്കുമ്പോൾ ലത്തൂർ ഭൂകമ്പം റിപ്പോർട്ട് ചെയ്തത് അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു . ജെക്കോബിയെ അയയ്ക്കാനായിരുന്നു തീരുമാനം. പക്ഷേ, ഓഫ് ദിവസമായിരുന്നതിനാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ പറ്റിയില്ല .ഇപ്പോഴത്തെ എഡിറ്റോറിയൽ ഡയറക്ടറായ മാത്യൂസ് വർഗീസാണ് ഫോട്ടോഗ്രാഫർ എ.ഫിറോസ് ബാബുവിനെയും കൂട്ടി ഉടൻ ലത്തൂരിന് പുറപ്പെടാൻ നിർദ്ദേശം നൽകിയത്. മുംബൈയിൽ നിന്ന് ട്രെയിനിൽ ഷൊലാപ്പൂരിൽഎത്തി. സൂര്യകാന്തി പൂക്കൾ നിറഞ്ഞുനിൽക്കുന്ന പാടങ്ങളിലൂടെയുള്ള യാത്ര .പക്ഷേ ,അതിനടുത്ത് എത്തിയപ്പോഴേക്കും അന്തരീക്ഷം ആകെ മാറി. ഭൂകമ്പത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ . ഉഴുതു മറച്ചിട്ട പോലെ ഗ്രാമങ്ങൾ .അവിടെ എത്തിയപ്പോൾ ഒരാൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കല്ലുകൾ എടുത്തു മാറ്റുന്നത് കണ്ടു.തന്റെ മകളുടെ ശവശരീരം കണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ .വിലാപങ്ങൾ പോലും ഇല്ല . ആരുടെയെങ്കിലും മൃതദേഹങ്ങൾ കിട്ടുമ്പോൾ മാത്രം മുറിഞ്ഞു മുറിഞ്ഞ തേങ്ങലുകൾ.പ്രേതങ്ങൾ പോലെ കുറെ ആൾക്കാർ .
അന്ന് വാർത്താചിത്രങ്ങളുടെ നെഗറ്റീവുകൾ ടെലഫോൺ വഴി അയയ്ക്കുന്ന ഫോട്ടോ ട്രാൻസ്മിറ്റർ മലയാള മനോരമയ്ക്കും ദ ഹിന്ദുവിനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, മണിക്കൂറുകൾ ചെലവഴിക്കേണ്ടിവരുന്ന ശ്രമകരമായ , ഭ്രാന്ത് പിടിപ്പിക്കുന്ന പണിയായിരുന്നു അത്. വാർത്തകൾ ഫാക്സിലാണ് അയച്ചിരുന്നത്.
മലയാള മനോരമയുടെ വികസന ക്യാമ്പൈയ്‌നുകളിൽ അന്ന് സജീവമായി പങ്കെടുത്തു. വികസനോൻമുഖ പത്രപ്രവർത്തനത്തിന്റെ പുഷ്കലകാലമായിരുന്നു അത്.' 2000 എ.ഡി.യിൽ എന്തായിരിക്കും കൊച്ചി ?' എന്ന വിഷയത്തെ ആസ്പദമാക്കി പത്രം വികസന സെമിനാർ സംഘടിപ്പിച്ചു. അതിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു കൊച്ചിക്ക് സ്വതന്ത്രമായ എയർപോർട്ട് വേണം എന്നത് . സഹോദരൻ അയ്യപ്പൻ റോഡ്, കലൂർ -കതൃക്കടവ് ലിങ്ക് റോഡ് എന്നിവയുടെ വികസനവും ആ സെമിനാർ മുന്നോട്ടുവെച്ച ആശയമായിരുന്നു .അന്ന് ജി.സി.ഡി.എ ചെയർമാനായിരുന്ന ജോസഫ് തോമസ് അതിന് പൂർണ്ണ പിന്തുണയും നൽകി."വികസന പദ്ധതികളിൽ പ്രതിസന്ധികളുണ്ടായപ്പോൾ അത് പരിഹരിക്കാനുതകുന്ന,സമൂഹത്തിന്റെ വികസനത്തിനും നന്മയ്ക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് അന്ന് വാർത്തകൾ നൽകിയിരുന്നത്. മാതൃഭൂമിയുടെ ചീഫ് റിപ്പോർട്ടറായിരുന്ന കെ.കെ.മധുസൂദനനും ഇക്കാര്യത്തിൽ ഒപ്പമുണ്ടായിരുന്നു".
കാൽ നൂറ്റാണ്ടോളം നീണ്ടുനിന്നു ,തൃശ്ശൂരിലെ മാധ്യമ ജീവിതം . മലയാള മനോരമയിൽ , ഒരുപക്ഷേ മറ്റാരും ഒരേ തസ്തികയിൽ ഇത്രയുംകാലം ഒരു യൂണിറ്റിൽ തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ടാവില്ല. ആദ്യകാലത്ത് തൃശ്ശൂർ പൂരത്തിന്റെ റിപ്പോർട്ടിംഗ് വലിയ വെല്ലുവിളിയായി തോന്നി. ഒരു പൂരം കഴിഞ്ഞപ്പോൾ തന്നെ ആ വിസ്മയത്തിന്റെ അതുല്യത മനസ്സിലായി. ഓരോ പൂരത്തിന്റെ വാർത്തയ്ക്കും നല്ല ഒരു ഇൻട്രോ കിട്ടുക വലിയ ബുദ്ധിമുട്ടാണ്. പൂരത്തിന്റെ വ്യത്യസ്തമായ ഫോട്ടോ കിട്ടുക അതിലേറെ ബുദ്ധിമുട്ടും. വൈവിധ്യത്തോടെ റിപ്പോർട്ടുകൾ തയ്യാറാക്കുകയായിരുന്നു വലിയ വെല്ലുവിളി. ഓരോ വർഷവും അതിന് പറ്റുന്ന ആൾക്കാരെ മാറി,മാറി ചുമതല ഏൽപ്പിച്ചു. ഒരിക്കൽ പൂരത്തിന്റെ 360 ഡിഗ്രി ആംഗിളിലുള്ള മുഴുവൻ പേജ് പടം കൊടുത്തു. ഡ്രോൺ ഉപയോഗിച്ച് , വടക്കുംനാഥ ക്ഷേത്രസമുച്ചയം മുതൽ മഹാരാജ പ്രതിമയ്ക്ക് അടുത്ത് വരെയുള്ള ഭാഗം വരെ കിട്ടുന്ന ഫോട്ടോയും കൊടുക്കാൻ കഴിഞ്ഞു .തൃശ്ശൂർ ജില്ലയിൽ വെടിക്കെട്ട് അപകടങ്ങൾ ഉണ്ടാവുക സാധാരണമാണ്. അപ്പോൾ ജനങ്ങളിൽ പരിഭ്രമം ജനിപ്പിക്കാതെയും ഭീകരാന്തരീക്ഷം ഉണ്ടാക്കാതെയുമുള്ള തരത്തിൽ റിപ്പോർട്ട് നടത്താൻ ശ്രദ്ധിച്ചു.
മാധ്യമരംഗത്ത് അടുത്തിടെ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പി.എ കുര്യാക്കോസ് പറഞ്ഞു.
പത്രങ്ങൾ കമ്പോട് കമ്പ് വായിക്കുന്ന രീതി മാറിയിരിക്കുന്നു. ഇപ്പോൾ താല്പര്യമുള്ള കാര്യങ്ങൾ മാത്രം തെരഞ്ഞെടുത്തു വായിക്കുന്ന രീതിയാണ് ഉള്ളത്. വിവര ശേഖരണത്തിന്റെ ഉപാധികളിലൊന്നു മാത്രമാണ് പത്രങ്ങൾ.ഇത് പത്രങ്ങളുടെ പ്രചാരത്തെയും ബാധിച്ചിട്ടുണ്ട്. പുതിയ തലമുറയെ ആകർഷിക്കാനുള്ള ഇനങ്ങൾ പത്രങ്ങളിൽ ഉണ്ടാവണം.സിനിമയും സ്പോർട്സുമാണ് ചെറുപ്പക്കാരെ ആകർഷിക്കാനുള്ള വഴികളിൽ മുഖ്യം.ലോകത്തെ മാറ്റങ്ങൾ വളരെ സൂക്ഷ്മമായി പിന്തുടരണം. ലോകം തന്നെ ഒരു ഗ്രാമമായി മാറിയിരിക്കുമ്പോൾ ,അതിനനുസൃതമായ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയണം. മാറുന്ന അഭിരുചികളാണ് കണക്കിലെടുക്കേണ്ടത്. ഇന്ന് പത്രങ്ങളുടെ വിതരണം പോലും വലിയ പ്രശ്നമാണ്. ഒരുപക്ഷേ,പാലു വാങ്ങുന്നതുപോലെ, ഒരു കടയിലോ കേന്ദ്രത്തിലോ എത്തി പത്രങ്ങൾ വാങ്ങേണ്ട കാലവും വന്നുകൂടായ്കയില്ല. പല വിദേശരാജ്യങ്ങളിലും പത്രങ്ങളുടെ രൂപം തന്നെ മാറി. പലതും ടാബ്ലോയിഡ് സൈസിൽ എത്തിയിട്ടുണ്ട്. വായനാരീതി മാറി.ഓൺലൈൻ എഡിഷനുകളിലൂടെയും മറ്റും അവ വായിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്.
വിദ്യാഭ്യാസരംഗത്തെ അപചയം മാധ്യമ മേഖലയിലേക്ക് കടന്നു വരുന്നവരുടെ ഗുണനിലവാരത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഒട്ടും അനുയോജ്യല്ലാത്തവർ ഈ രംഗത്ത് എത്തിയിരുന്നു .എന്നാൽ , മലയാള മനോരമയിൽ എത്തിയവരിൽ നല്ല പ്രതിഭ ഉള്ളവരുണ്ട് .അടുത്തിടെ ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പഠിക്കുന്നവരുടെ എണ്ണത്തിൽ വന്ന വർദ്ധനവാകാം ഇതിന് കാരണം.
റേഡിയോ നാടക കലാകാരൻ കൂടിയാണ് പി.എ കുര്യാക്കോസ് . കോഴിക്കോട് പ്രവർത്തിക്കുമ്പോൾ 1983ലാണ് ഓഡിഷൻ ടെസ്റ്റ് പാസായി , റേഡിയോനാടകങ്ങളിൽ ശബ്ദം നൽകാൻ ആരംഭിച്ചത്. തൃശൂർ നിലയത്തിൽ പ്രവർത്തിക്കുമ്പോൾ അന്ന് നാടകത്തിന്റെ ചുമതല വഹിച്ചിരുന്ന എൻ.കെ സെബാസ്റ്റ്യൻ ഇടയ്ക്കിടെ റേഡിയോ നാടകത്തിന് ശബ്ദം നൽകാൻ വിളിക്കുമായിരുന്നു. നിലയത്തിന്റെ ആദ്യ ദേശീയ നാടകത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഏകാംഗ ബ്യൂറോ ആയിരുന്നതിനാൽ രാവിലെയും ഉച്ചയ്ക്കുമായിരുന്നു നാടക റിഹേഴ്സൽ. അക്കാലത്താണ് ഏറ്റവും കൂടുതൽ റേഡിയോ നാടകങ്ങളിൽ പങ്കെടുത്തത്. സാവിത്രി ലക്ഷ്മണൻ , ടി.ജി രവി തുടങ്ങിയവരുടെയൊക്കെ ഒപ്പം ശബ്ദം നൽകിയിട്ടുണ്ട്."ശബ്ദം കൊണ്ട് ഭാവപ്രപഞ്ചം തീർക്കുന്ന അവരുടെയൊക്കെ സമർപ്പണം ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്".
പരിപാടിയിൽ ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ചരിത്രസാക്ഷികൾ പതിനാറാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/kTrj1nqxVM4
No comments:
Post a Comment