‘ചരിത്രസാക്ഷികൾ’ (ക്ളബ് ഹൗസ് മീഡിയ റൂം, ജൂൺ 17,2023) പരമ്പരയുടെ 25ആം ഭാഗത്തിൽ ഇന്ത്യയിലെ പ്രമുഖ വാർത്താഏജൻസികളിൽ പ്രവർത്തിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകരായ മോഹൻദാസ് പാറപ്പുറത്തും (മുൻ ചീഫ് ഓഫ് ബ്യൂറോ,യു. എൻ.ഐ, ന്യൂഡൽഹി),ഉഷാ റാം മനോഹറും(മുൻ ചീഫ്&മാനേജർ ഓഫ് കേരള ബ്യൂറോ,പി.ടി.ഐ) അനുഭവങ്ങൾ പങ്കുവച്ചു.
“തൃശൂർ ജില്ലയിലെ ചിരാലിൽ നിന്ന് ,അനിശ്ചിതമായ ജീവിതസാഹചര്യങ്ങൾ കാരണം,ജോലിതേടി ഡൽഹിയിലെത്തുമ്പോൾ ഉപയോഗശൂന്യമായ ഒരു സയൻസ് ഡിഗ്രി മാത്രമാണ് കൈയ്യിലുണ്ടായിരുന്നത്”, 1972 മുതൽ 2009 വരെ 37 വർഷം യു.എൻ.ഐയിൽ പ്രവർത്തിച്ച മോഹൻദാസ് പാറപ്പുറത്ത് ഓർത്തു. സബ് എഡിറ്ററായാണ് തുടക്കം.''ആദ്യമൊക്കെ അപകർഷതാബോധം തോന്നിയിരുന്നു. ജെ.എൻ.യുവിലൊക്കെ പഠിച്ചവർ ഡെസ്കിലുണ്ടായിരുന്നു”.ഡെസ്കിൽ പത്തുവർഷമെങ്കിലും പ്രവർത്തിച്ച ശേഷമേ അക്കാലത്ത് ബ്യൂറോയിൽ നിയമിക്കൂ.
ചീഫ് സബ് എഡിറ്ററായിരിക്കെയാണ് റിപ്പോർട്ടിങ്ങിൽ എത്തിയത്- 1984 ഒക്ടൊബർ 31നു ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട അന്നു മുതൽ . സുരക്ഷാഭടന്മാരുടെ വെടിയേറ്റ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടുവെന്ന് വിവരം കിട്ടിയിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും വരെ അത് നൽകിയില്ല. ഡൽഹിയിൽ സിക്കുകാർക്കെതിരെ നടന്ന ഭീകരമായ നരവേട്ടയിൽ 300ൽ അധികം പേരാണ് കൊല്ലപ്പെട്ടത്.പലതിനും സാക്ഷ്യം വഹിച്ചു.''സർദാർജിമാരെ തെരഞ്ഞുപിടിച്ച്,തലയിലും താടിയിലും പെട്രോളോഴിച്ച് തീവച്ചു. കരോൾബാഗും മുഖർജി നഗറുമായിരുന്നു,കലാപം ഏറ്റവും രൂക്ഷമായ പ്രദേശങ്ങൾ. അന്ന് ഡൽ ഹി പ്രേതനഗരമായി.കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ദുർഗന്ധം കാറ്റിലുണ്ടായിരുന്നു. സിക്കുകാരെ കൂടക്കൊലചെയ്യുന്നത് അവസാനിപ്പിക്കാൻ
രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിന് നേരിട്ട് ഇടപെടേണ്ടിവന്നു.
ഇന്ദിരാഗാന്ധി വധക്കേസ് വിചാരണക്കോടതി മുതൽ സുപ്രീം കോടതി വരെ റിപ്പോർട്ട് ചെയ്തതാണ് വലിയൊരനുഭവം.തിഹാർ ജെയിലിലെ രണ്ടു സെല്ലുകൾ താൽക്കാലിക കോടതി മുറികളാക്കിയായിരുന്നു വിചാരണ നടത്തിയത്.ജഗദീഷ് ചന്ദ്രയായിരുന്നു,ജഡ്ജി. പി.ടി.ഐ യുടെയും യു.എൻ.ഐ.യുടെയും ഒരോ ലേഖകർക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ആറുമാസത്തോളം നീണ്ടുനിന്ന വിചാരണനടപടികളറിയാൻ ലോകം ആകാംക്ഷയോടെ കാത്തിരുന്നു.വളരെ ജാഗ്രതയോടെ, സൂക്ഷ്മമായാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. എന്ത് ഹൈലൈറ്റ് ചെയ്യണമെന്നത് വലിയ വെല്ലുവിളിയായിരുന്നു. “ചില ദിവസങ്ങളിൽ യു.എൻ.ഐയുടെ വാർത്ത പത്രങ്ങളുടെ ഒന്നാം പേജിൽ വരുമ്പോൾ സന്തോഷം തോന്നും.മറ്റു ചിലപ്പോൾ പി.ടി.ഐയുടെ വാർത്തയാകും അവർ കൊടുക്കുക”.
നാടകീയമായ പല രംഗങ്ങൾക്കും വിചാരക്കോടതിയിൽ സാക്ഷ്യം വഹിച്ചിടുണ്ട്.ഇന്ദിരാഗാന്ധിയുടെ ചോരപുരണ്ട വസ്ത്രങ്ങൾ മുഴുവൻ ഹാജരാക്കിയതായിരുന്നു, അതിലൊന്ന്.
എന്നും 25 കിലോമീറ്റർ ബസിൽ സഞ്ചരിച്ചാണ് അവിടെയെത്തിയത്.ജെയിലിനുള്ളിൽ ഒരു കിലോമീറ്റർ നടക്കണം.വാർത്ത അറിയിക്കാൻ അവിടെ ഒരു സംവിധാനവുണ്ടായിരുന്നില്ല. മൂന്നു പ്രതികൾക്ക് വധശിക്ഷ വിധിച്ച വാർത്ത,പുറത്തിറങ്ങി ഓടി, അടുത്തുള്ള ഒരു സ്റ്റേഷനറിക്കടയിലെ ഫോണിൽ നിന്നാണ് ഓഫീസിൽ അറിയിച്ചത്.
വിധിക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതികൾക്കായി ഹാജരായത് റാംജത് മലാനിയായിരുന്നു. ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ മൂന്നു മാസത്തോളം നീണ്ടു നിന്നു."തൻ്റെ സുദീർഘമായ വാദങ്ങളുടെ സംഗ്രഹം, അദ്ദേഹത്തെക്കാണുമ്പോൾ ഡിക്റ്റേറ്റ് ചെയ്ത് തന്നിരുന്നു".സുപ്രീം കോടതിയിലും പ്രതികൾ അപ്പീൽ നൽകിയെങ്കിലും ശിക്ഷ ശരിവയ്ക്കപ്പെട്ടു.അതും റിപ്പോർട്ട് ചെയ്തു.
1987ൽ ഉത്തര കൊറിയൻ ഏകാധിപതി കിം ഇൽ സുങ്ങിനെ കണ്ടതാണ് മറ്റൊരു അനുഭവം. തലസ്ഥാനമായ നടന്ന യൂത്ത് കോൺഫറൻസ് റിപ്പോർട്ട് ചെയ്യാനാണ് പോയത്. കിമ്മിനെ ഹസ്തദാനം ചെയ്യാൻ വേണ്ടി സുരക്ഷാഉദ്യോഗസ്ഥർ എല്ലാവരുടേയും കൈയിൽ ഗ്ലൗസിട്ട്, പെർഫ്യൂം പുരട്ടി. കിം ഒരോരുത്തക്കും കൈതന്നു.ഇന്ത്യയിൽ നിന്നുള്ള പത്രലേഖകനാണെന്ന് പറഞ്ഞപ്പോൾ കിം ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ കാണ്ടഹാർ വിമാനറാഞ്ചൽ(ഡിസം. 24,199) റിപ്പോർട്ട് ചെയ്യാൻ അവിടെ പോയതാണ് മറ്റൊരു അനുഭവം.
രാഷ്ട്രപതിമാരുടേയും രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിങ്ങ് വരെയുള്ള പ്രധാനമന്ത്രിമാരുടെയും വിദേശസന്ദർശനങ്ങളിൽ അവരെ അനുഗമിച്ചിടുണ്ടു.മാദ്ധ്യമസംഘം പ്രധാനമന്ത്രിമാരുടെ ഇത്തരം പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ രൂപരേഖ മോഹൻ ദാസ് പാറപ്പുറത്ത് വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിൽ 30 പേരെങ്കിലുമുണ്ടാവും. മൂന്നു കമ്പാർട്ട്മെൻ്റുകളായി തിരിക്കുന്ന വിമാനത്തിൻ്റെ മുൻഭാഗത്ത് പ്രധാനമന്ത്രിയുടെ കാബിനാണു.തൊടു പിന്നിൽ അദ്ദേഹത്തിൻ്റെ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ.പിൻഭാഗത്തുള്ള മൂന്നാമത്തെ കമ്പാർട്മെൻ്റിലാണ് മദ്ധ്യമസംഘം.ഒപ്പം,സെക്യൂരിറ്റി ഉദ്യോഗസ്ഥരും വൈദ്യസംഘവുമൊക്കെ ഉണ്ടാകും. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാകും പ്രധാനമന്ത്രി കയറുക. യാത്രയിൽ മാദ്ധ്യമപ്രവർത്തകർക്ക് അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ സാധിക്കില്ല.
പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിന് തൊടടുത്ത് മറ്റൊരിടത്താകും മാദ്ധ്യമപ്രവർത്തകർ. അവിടെ ഒരു മീഡിയ റൂം ഉണ്ടാകും.സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ വിദേശകാര്യ സെക്രട്ടറിയോ വക്താവോ പത്രക്കാരെ അറിയിക്കും. ഇതല്ലാതെ, നേരിട്ട് വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ല.
എന്നാൽ,തിരികെയുള്ള യാത്രയിൽ പ്രധാനമന്ത്രി പത്രക്കാരുടെ കാബിനിലെത്തി സൗഹൃദകൂടിക്കാഴ്ച നടത്തും.അത് പത്രസമ്മേളനമല്ലെങ്കിലും, വാർത്താപ്രാധാന്യമുള്ള എന്തെങ്കിലും കിട്ടിയാൽ, ഡൽഹിയിലെത്തിയാലുടൻ അത് റിപ്പോർട്ട് ചെയ്യും-On board of PM’s special aircraft എന്നാകും ഡേറ്റ് ലൈൻ.
ഗുരുവായൂർ-തൃശൂർ റെയിൽവേപ്പാതയുടെ ഉദ്ഘാടനത്തിന് അന്നത്തെ പ്രധാനമന്ത്രി പി. വി നരസിംഹറാവുവിനെ അനുഗമിച്ചതാണ് മറക്കാനാകാത്ത ഒരു അനുഭവം. തിരുപ്പതിയിൽ നിന്ന് തൃശൂരിലെത്തി,അവിടെ നിന്ന് മൂന്നു ഹെലികോപ്റ്ററുകളിലാണ് ഗുരുവായൂർക്ക് പുറപ്പെട്ടത്. ആദ്യം പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ.പിന്നെ, ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരും.ഏറ്റവുമവസാനം സുരക്ഷാഉദ്യോഗസ്ഥർ."ഞാൻ പഠിച്ച ശ്രീകൃഷ്ണ കോളേജിലാണ് ഹെലികോപ്റ്ററുകൾ ഇറങ്ങിയത്.ആദ്യം സുരക്ഷാഉദ്യോഗസ്ഥരുടെ ഹെലികോപ്റ്റർ;ഏറ്റവുമൊടുവിൽ പ്രധാനമന്ത്രിയുടെ കോപ്റ്റർ. പണ്ട്, വി.ഐ.പികൾ വരുന്ന ഹെലികോപ്റ്ററുകൾ കൗതുകത്തോടെ നോക്കിനിന്ന ഞാൻ അങ്ങനെ,പ്രധാനമന്ത്രിയുടെ സംഘാംഗമായി അവിടെ കോപ്റ്ററിറങ്ങി”.
രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഓരോ വിദേശ സന്ദർശനത്തിനു ശേഷവും തന്നോടൊപ്പം വന്നവരെ മുഴുവൻ സകുടുംബം രാഷ്ട്രപതിഭവനിലേക്ക് ചായസൽക്കാരത്തിനു ക്ഷണിക്കും. അന്ന് ഓരോരുത്തരുടേയും അടുത്ത് വന്ന് ലോഹ്യം ചോദിക്കും.അവരോടൊപ്പം നിന്ന് ഫോട്ടൊയെടുക്കും. അത്രയ്ക്ക് ലളിതജീവിതമായിരുന്നു,അദ്ദേഹത്തിൻ്റേത്.ദേവ ഗൗഡയും സാധാരണക്കാരെപ്പോലെയായിയിരുന്നു.തോളിൽ കൈയിട്ടാണ് അദ്ദേഹം സംസാരിച്ചിരുന്നത്”.
കലാപഭരിതമായ ശ്രീലങ്കയിൽ 1998മുതൽ മൂന്ന് വർഷം റിപ്പോർട്ടറായി.ജീവൻ പണയപ്പെടുത്തിയായിരുന്നു പല റിപ്പോർട്ടുകളും ചെയ്തത്.മുല്ലത്തീവും ജാഫ്നയും സന്ദർശിച്ചപ്പോൾ, ജീവനോടെ തിരിച്ചുവരാൻ കഴിയുമോ എന്ന ആശങ്കണ്ടായിരുന്നു. ഒരു വിമാനം തമിഴ് പുലികൾ വെടിവെച്ചിട്ടതിനു തൊട്ടടുത്തനാളുകളിൽ സൈനിക വിമാനത്തിലാണ് ജാഫ്നയിൽ പോയത്. റോഡുകളിൽ നിറയെ മൈൻ വിരിച്ചിരുന്ന കാലം.
തലസ്ഥാനത്ത് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ,ഒരു തമിഴ് വിമത നേതാവ് ചാവേറാക്രമണത്തിൽ കൊല്ലപ്പെടുന്നതിനും സാക്ഷിയായി.മൃതദേഹം ഛിന്നഭിന്നമായി. “ഇങ്ങനെ സ്വയം പൊട്ടിത്തെറിച്ച് ജീവൻ ത്യജിക്കാൻ സന്നദ്ധരായ 300 ചാവേറുകൾ പ്രഭാകരനുണ്ടായിരുന്നു.നറുക്കിട്ടായിരുന്നു ഒരോ ദൗത്യവുമേൽപ്പിച്ചിരുന്നത്. നറുക്കുവീഴുന്നയാൾക്ക് തലേന്ന് രാത്രി പ്രഭാകരൻ വിരുന്നൊരുക്കും”.
1998 ഡിസംബറിൽ പ്രധാനമന്ത്രി ചന്ദ്രിക കുമരതുംഗയ്ക്കു നേരെ ചാവേറാക്രമണമുണ്ടായപ്പോൾ ആ പ്രദേശത്തുണ്ടായിരുന്നു.രാത്രി 9 മണിയോടെ ചവേറായ സ്ത്രീ പൊട്ടിച്ച ബോംബിന്റെ കഷ്ണങ്ങൾ ബുള്ളറ്റ് പ്രൂഫ്കാർ തകർത്ത് ,മറുവശത്ത് നിൽക്കുകയായിരുന്ന അവരുടെ ഇടതേ കണ്ണിനു പരുക്കേൽപ്പിച്ചു. ചാവേർ സ്ഫോടനത്തിൽ അവർ കൊല്ലപ്പെട്ടു എന്ന് ഒരു സിംഹള ചാനൽ റിപ്പോറ്ട് ചെയ്തു.”പക്ഷേ,ആ വാർത്ത സ്ഥിരീകരിക്കാതെ നൽകാനാവുമായിരുന്നില്ല. ഓഫീസിൽ നിന്ന് വിളിച്ചുകൊണ്ടിരുന്നു. കൃത്യമായ വിവരം കിട്ടുക വളരെ ബുദ്ധിമുട്ടായിരുന്നു.അവിടെ എനിക്ക് ബന്ധങ്ങൾ പരിമിതം. അവസാനം,രാത്രി 11 മണിയോടെ അവർ അപകടനില തരണം ചെയ്തതായി ഔദ്യോഗിക അറിയിപ്പ് വന്നു. അത്രയും കാത്തിരിക്കാതെ തെറ്റായ വാർത്ത ഫയൽ ചെയ്തിരുന്നുവെങ്കിൽ എന്താകുമായിരുന്നു...ഇന്ത്യക്കാരെല്ലാം തമിഴ് പുലികളെ അനുകൂലിക്കുന്നവരാണെന്നു വിചാരിച്ച് സിംഹളർക്ക് വിദ്വേഷമുണ്ടായിരുന്നു”.
“സർക്കാരും എൽ.ടി.ടി.ഇയുമായി തായ്‌ലൻ്റിലും ജപ്പാനിലും നടത്തിയ സമാധാന ചർച്ചകൾ റിപ്പോർട്ട് ചെയ്ത ഏക പത്രപ്രവർത്തകൻ ഞാനാണ്”. ‘ഏഷൻ ഏജ്’ പത്രം വളരെ പ്രാധാന്യത്തോടെ ശ്രീലങ്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു.
2001 അവസാനം ശ്രീലങ്കയിൽ നിന്ന് തിരിച്ചെത്തി. ഡിസംബർ 13 നു പാർലമെൻ്റ് നടപടികൾ റിപ്പോട്ട് ചെയ്യാൻ അവിടേക്ക് നടന്നു പോകുമ്പോൾ മന്ദിരവളപ്പിനുള്ളിൽ മുഖംമൂടി ധരിച്ച അഞ്ച് തീവ്രവാദികൾ വെടിഉതിർക്കുന്ന്ത് കണ്ടു. പി.ടി.ഐ കെട്ടിടത്തിനടുത്ത ഒരു മരത്തിൻ്റെ മറവിൽ നിന്ന് ഓഫീസിലേക്ക് ഫോൺ ചെയ്ത്, ദൃക്സാക്ഷിവിവരണം പോലെ ആ വാർത്ത വിളിച്ചുപറഞ്ഞു.ഫോൺ എടുത്ത പെൺകുട്ടി വെടിയൊച്ചയുടെ ശബ്ദം കേട്ട് പേടിച്ചുവിറച്ചു.
20 വർഷത്തോളം പാർലമെൻ്റ് നടപടികൾ റിപ്പോർട്ട് ചെയ്തു. ഒരോ അരമണിക്കൂറിലും പാർലമെൻ്റിൽ നിന്നുള്ള റിപ്പോർട്ടുകളയയ്ക്കും.
തലസ്ഥാനത്തെ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും റിപ്പോർട്ട് ചെയ്യാൻ 35 റിപ്പോർട്ടർമാരുണ്ടായിരുന്നു.യു. എൻ.ഐയ്ക്ക് ഇന്ത്യ മുഴുവൻ ആയിരത്തിലധികം റിപ്പോർട്ടർമാരുണ്ടായിരുന്നു. ഇപ്പോൾ എല്ലാം ശുഷ്കിച്ചു.
“വളരെ വസ്തുനിഷ്ഠമായി, വേഗത്തിൽ റിപ്പോർട്ടുകൾ അയയ്ക്കണം എന്നതാണു വാർത്താഎജൻസിയിൽ പ്രവർത്തിക്കുന്നവർ അഭിമുഖീകരിക്കുന്ന വെല്ലുവിളി.ഏറ്റവും ആദ്യം വാർത്ത നൽകുന്നതിൽ പി.ടി.ഐയുമായി സൗഹാർദ്ദപരമായ മത്സരമുണ്ടായിരുന്നു”, മോഹൻ ദാസ് പാറപ്പുറത്ത് പറഞ്ഞു.
പക്ഷേ, വാർത്താ ഏജൻസികളുടെ റിപ്പോർട്ടർമാരെ ആർക്കുമറിയില്ല. ആരും ബൈലൈൻ കൊടുക്കില്ല."ഞങ്ങൾ ബാക്ക് റൂം ബൊയ്സാണ്;അജ്ഞാത ഭടന്മാരും.ബ്രേക്കിങ്ങ് ന്യൂസ് നൽകുമ്പോൾ,പത്ര റിപ്പോർട്ടർമാരുടെ കൈയ്യിലെത്തുന്നസമയം വരെ,ഒന്നോ രണ്ടോ മണിക്കൂറേ, അതിൻ്റെ ക്രെഡിറ്റ് നിലനിൽക്കൂ.പത്രങ്ങളിൽ വരുന്ന അത്തരം വാർത്തകളുടെ 70 ശതമാനത്തിൻ്റേയും ഉള്ളടക്കം ഏജൻസിയുടേതാകും”.
ഇപ്പോൾ വാർത്താഏജൻസികളുടെ ആവശ്യമില്ല.പത്രങ്ങളെ അലർട്ട് ചെയ്യുന്നത് സമൂഹമാദ്ധ്യമങ്ങളാണ്.അത് വെരിഫൈ ചെയ്യേണ്ട ജോലി മാത്രമേ അവർക്കുള്ളൂവെന്നും മോഹൻ ദാസ് പാറപ്പുറത്ത് പറഞ്ഞു.
ഭരണസിരാകേന്ദ്രമായ ഡൽഹിയിൽ പ്രവർത്തിച്ച കാലത്തെക്കുറിച്ച് 'ഡൽഹി ഫയൽ;ഒരു മാധ്യമപ്രവർത്തകൻ്റെ കയ്യൊപ്പ്'', ശ്രീലങ്ക അനുഭവങ്ങളെക്കുറിച്ച് 'ശ്രീലങ്ക;യുദ്ധദിനങ്ങളിലെ നേർക്കാഴ്ച്ചകൾ' എന്നീ പുസ്തകങ്ങൽ പ്രസിദ്ധീകരിച്ചിടുണ്ട്.
പി.ടി.ഐയുടെ കേരള ബ്യൂറോ ചീഫും മാനേജരുമായി 2021ൽ വിരമിച്ച ഉഷ റാം മനോഹർ തലശ്ശേരി സ്വദേശിനിയാണു.പോർട്ട് ബ്ളയറിലും ബാംഗ്ളൂൂരിലുമാണു വിദ്യാഭ്യാസം.
1985ൽ ചെന്നൈ ഡെസ്കിൽ നിന്നാണു ഉഷ മാദ്ധ്യമപ്രവർത്തനം ആരംഭിച്ചത്. “ആദ്യമായി മൂന്ന് സ്ത്രീകൾ നിയമിക്കപ്പെട്ടത് അന്നാണ്”. പക്ഷേ, ഒരു ദിവസം മാത്രമേ രാത്രി ഷിഫ്റ്റിൽ ജോലിചെയ്തുള്ളൂ.ഒറ്റയ്ക്ക് സ്ത്രീകളെ ഡ്യൂട്ടിക്കിടാൻ കഴിയുമായിരുന്നില്ല. വാഹനസൗകര്യവും ഉണ്ടായിരുന്നില്ല.
പരീശീലനത്തിൻ്റെ ഭാഗമായി തമിഴ്‌നാട് അസംബ്ളിയും പൊലീസ് വാർത്തകളുമൊക്കെ കവർ ചെയ്തു. അന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജ്യണൽ ഡെസ്ക് അവിടെയായിരുന്നു. ജില്ലാ ആസ്ഥാനങ്ങളിലെ സ്ട്രിങ്ങർമാരുടെ റിപ്പോർട്ടുകൾ ടെലഗ്രാമായാണ് വന്നിരുന്നത്.
1987 ഡിസംബർ 24 ന് എം.ജി.ആർ മരിച്ചതറിഞ്ഞപ്പോൾ വീട്ടിലായിരുന്നു. എല്ലായിടത്തും ഹർത്താലായിരുന്നു. കറുത്ത സാരി ധരിച്ച്, ഭർത്താവിനൊപ്പം 12 കിലോമീറ്റർ നടന്ന് ഓഫീസിലെത്തി. ഇടയ്ക്ക് പലയിടത്തും ആളുകൾ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു.തിരികെ വന്നതും അതേപോലെ.നടന്ന് പാദങ്ങളിൽ കുമിളകൾ രൂപപ്പെടു. ‘’അന്നത്തെ ന്യൂസ് എഡിറ്റർ ഭാസ്കര മേനോൻ ഒരു കമൻ്റേഷൻ ലെറ്റർ തന്നു”.
1989ൽ കൊച്ചിയിൽ റിപ്പോർട്ടറായി എത്തുമ്പോൾ ടി.എൻ വിശ്വനാഥനായിരുന്നു,ബ്യൂറോ ചീഫ്. “അവിടുത്തെ ഒരേയൊരു സ്ത്രീയായ എനിക്ക് അദ്ദേഹം എല്ലാ സ്വാതന്ത്ര്യവും തന്നു”.കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന സീനിയർ റിപ്പോർട്ടർ വി.രാമകൃഷ്ണൻ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോയതിനെത്തുടർന്ന് നിയമകാര്യലേഖികയുമായി. എല്ലാ പ്രവൃത്തിദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം വരെ ഹൈക്കോടതിയിലാകും. ജഡ്ജിമാരുടെ ചേംബറുകളിൽ കയറിയിറങ്ങിയാണ് വാർത്തകൾ ശേഖരിക്കുക.വിധിന്യായങ്ങളും ഉത്തരവുകളും വായിച്ചു നോക്കി ,നോട്ട് എഴുതിയെടുത്ത്,റിപ്പോർട്ടർമാർക്കുള്ള മുറിയിൽ കൊണ്ടുവന്ന് എല്ലാവരും കൂടി ചർച്ച ചെയ്ത്, വാർത്തകൾ തയ്യാറാക്കുകയായിരുന്നു പതിവ്.
2000ൽ ബ്യൂറോ ചീഫായി.അതിനുശേഷവും അഞ്ചുവർഷം ലീഗൽ റിപ്പോർട്ടിങ്ങ് തുടർന്നു. 2007ൽ ജസ്റ്റിസ് കെ. ജി ബാലകൃഷ്ണൻ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടപ്പോൾ,സത്യപ്രതിജ്ഞയ്ക്ക് മുൻപ്,കൊച്ചിയിൽ അദ്ദേഹവുമായി അഭിമുഖം നടത്തി.അത് ക്രെഡിറ്റ് ലൈൻ സഹിതം അടുത്ത ദിവസം ദ ഹിന്ദു ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു.
1997-ൽ എലിസബത്ത് രാജ്ഞി കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി സന്ദർശിച്ചപ്പോൾ വളരെക്കുറച്ച് റിപ്പോർട്ടർമാരെ മാത്രമേ പള്ളിക്കുള്ളിൽ പ്രവേശിപ്പിച്ചുള്ളൂ. പി.ടി.ഐയ്ക്കു വേണ്ടി അത് കവർ ചെയ്തു.
2013-ൽ ചാൾസ് രാജകുമാരനും ഭാര്യ കാമില്ല പാർക്കറും കൊച്ചി സന്ദർശിച്ചപ്പോൾ പി.ആർ.ഡി നൽകുന്ന പത്രക്കുറിപ്പുകൾ ഉപയോഗിക്കാനായിരുന്നു നിർദേശം കിട്ടിയത്. അത് പി.ടി.ഐയ്ക്ക് സ്വീകാര്യമായില്ല."അവർ കൊച്ചി ഷിപ്പ് യാർഡും ജൂതപ്പള്ളിയും മറ്റും സന്ദർശിക്കുന്നത് കവർ ചെയ്യാൻ ഞങ്ങൾ അനുമതി വാങ്ങി".അവരെ പിൻതുടർന്നപ്പോൾ, മട്ടാഞ്ചേരിയിലെ ഒരു കടയിൽ നിന്ന് ദമ്പതിമാർ തങ്ങളുടെ കൊച്ചുമക്കൾക്കായി തടി കൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങൾ വാങ്ങിയത് വാർത്തയാക്കി.
2012 ഫെബ്രുവരിയിൽ എൻട്രിക്ക ലെക്സി എന്ന ഇറ്റാലിയൻ ഓയിൽ ടാങ്കറിൽ നിന്നുള്ള വെടിയേറ്റ് കൊച്ചിക്കടുത്ത് കടലിൽ രണ്ടു മീൻപിടുത്തത്തൊഴിലാളികൾ കൊല്ലപ്പെട്ട വാർത്തയുടെ റിപ്പോർട്ടാണ് മറക്കാനാകാത്ത മറ്റൊന്ന്. കപ്പൽ കണ്ടെത്തി,കൊച്ചിയിലെത്തിച്ച് പൊലീസ് കമ്മീഷ്ണർ എം.ആർ.അജിത്കുമാറും സംഘവും പരിശോധന നടത്തിയ ശേഷം രണ്ടു പേരെ അറസ്റ്റു ചെയ്തത് വെളുപ്പിനു മൂന്ന് മണിയോടെ. ഫോട്ടോഗ്രാഫർ സതീഷും ഒപ്പമുണ്ടായിരുന്നു. ഡൽ ഹിയിൽ വിളിച്ചാണു ആ സ്റ്റോറി ഫയൽ ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുകൾ കിട്ടാൻ ഏറെ ബുദ്ധിമുട്ടി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്പെല്ലിങ്ങ് ഒന്നൊന്നായി പറഞ്ഞുതന്നു.“എങ്കിലും പേരുകൾ ശരിയാണോ എന്ന് ആശങ്കയുണ്ടായിരുന്നു. രാവിലെ 9 മണിയ്ക്ക് കമ്മീഷ്ണർ പത്രസമ്മേളനം നടത്തുംവരെ ടെൻഷനിലായിരുന്നു”.
മൻമോഹൻ സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ, താജ് മലബാറിൽ അദ്ദേഹം പങ്കെടുത്ത് ഒരു ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ പോയി.''അവിടെയെത്തിയപ്പോൾ എൻ്റെ പ്രസ് പാസ്സ് മാത്രം ഇല്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥരോട്, പി.ടി.ഐ ലേഖികയാണെന്ന് പറഞ്ഞ് ഹിന്ദിയിൽ സംസാരിച്ചപ്പോൾ അവർ കയറ്റിവിട്ടു”.
അമൃതാനന്ദമയിയുടെ അൻപതാം ജന്മദിനാഘോഷം കൊച്ചിയിൽ നടന്നപ്പോൾ, ഹിന്ദുജ സഹോദരൻമാരും ഹോട്ട് മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയ ഉൾപ്പെടെയുള്ള വ്യവസായ-വാണിജ്യ പ്രമുഖരും പങ്കെടുക്കുന്ന സമ്മേളനം കവർ ചെയ്തതാണ് മറ്റൊരു അനുഭവം. വിശദമായ റിപ്പോർട്ടുകളും ഫോട്ടോകളും വേണമെന്ന് എഡിറ്റർ ഇൻ ചീഫ് എം.കെ റസ്ദാൻ നിർദ്ദേശിച്ചിരുന്നു. പക്ഷേ, ക്യാമറയ്ക്ക് കേടുപറ്റിയതിനാൽ ഫോട്ടോയൊന്നും കിട്ടിയില്ല. അത് എന്തുകൊണ്ട് എന്ന് ചോദ്യമുണ്ടായപ്പോൾ, ഫോട്ടോഗ്രാഫറെ കടത്തിവിട്ടില്ലെന്ന് പറയേണ്ടിവന്നു.റിപ്പോർട്ടുകൾ ഫയൽ ചെയ്തതുകൊണ്ട് അവർക്ക് സമാധാനമായി. വൈകാതെ,സുഹൃത്തുക്കളായ മറ്റ് ചില ഫോട്ടോഗ്രാഫർമാരുടെ കൈയ്യിൽ നിന്ന് പടങ്ങൾ വാങ്ങി അയച്ചു.
2015ൽ കേരള ബ്യൂറോ ചീഫും മാനേജരുമായപ്പോൾ തിരുവനന്തപുരത്താണു പ്രവർത്തിച്ചത്.വിരമിച്ചതും അവിടെവച്ചായിരുന്നു. ദക്ഷിണേന്ത്യയിൽ ആ പദവിയിലെത്തിയ ആദ്യ വനിതയാണ്.പുറ്റിങ്ങൽ വെടിക്കെട്ടപകടം, 2017 ലെ ഓഖി ചുഴലിക്കാറ്റ്,2018,19 വർഷങ്ങളിലെ പ്രളയം,പെട്ടിമുടി ഉരുൾപൊട്ടൽ,കോഴിക്കോട് വിമാനാപകടം തുടങ്ങിയ ദുരന്തങ്ങളുടെ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദമനുഭവിച്ചിട്ടുണ്ട്.
2020 ഓഗസ്റ്റ് ഏഴാം തീയതി പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പെട്ടിമുടിയിൽ ഉരുൾ പൊട്ടിയത്.
ഈ ദുരന്തത്തിൽ 62 പേർ മരിച്ചു.ദുരന്ത സ്ഥലം ഉൾപ്രദേശമായതിനാലും വാർത്താവിനിമയ ബന്ധങ്ങൾ തകർന്നതിനാലും ദുരന്തം പുറംലോകം വൈകിയാണ് അറിഞ്ഞത്.സംഭവം അറിഞ്ഞ ഉടൻ ഇടുക്കി പോലീസുമായി സംസാരിച്ച് സ്ഥിരീകരിച്ചു.തേയിലത്തോട്ടം തൊഴിലാളികളുടെ വീടുകൾ ഒന്നടങ്കം നാമാവശേഷമായി. തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് മരിച്ചവരിൽ ഭൂരിപക്ഷവും.
ഇതേ ദിവസം കേരളം മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയായി.ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റെവകീട്ട് 5 മണിക്ക് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങവേ, റൺവേയിൽ നിന്ന് താഴെയുള്ള ഗർത്തത്തിലേക്ക് വീണു. രണ്ട് പൈലറ്റുമാർ ഉൾപ്പടെ 19 പേർ കൊല്ലപ്പെട്ടു.
.
"എയർ ഇന്ത്യ അധികാരികൾ ആദ്യം മുഖ്യ പൈലറ്റിന്റെ പേര് മാത്രമാണ് വെളിപ്പെടുത്തിയിരുന്നത്. രാത്രി 12 മണിക്ക് എഡിറ്റർ ഫോണിൽ വിളിച്ച്, സഹ പൈലറ്റിന്റെ പേര് വാർത്തയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.ഉടൻ എയർ ഇന്ത്യ എക്സ്പ്രസ്സുമായി ബന്ധപെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും, പിന്നീട് അവർ പേര് വെളിപ്പെടുത്തി ".
ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി. ചർച്ചയിൽ വിപിൻ ചന്ദ്രൻ ബാബു, ജോസ്കുട്ടി പനയ്ക്കൽ എന്നിവർ പങ്കെടുത്തു.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/Zequzvi5H5Y
No comments:
Post a Comment