മുതിർന്ന മാദ്ധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണനും (മുൻ ചീഫ് ഓഫ് ഡൽഹി ബ്യൂറോ ;സീനിയർ അസോസിയേറ്റ് എഡിറ്റർ, ഫ്രണ്ട് ലൈൻ) പി.എസ് ജോസഫുമാണ്(മുൻ എക്സിക്യൂട്ടീവ് എഡിറ്റർ, ഇന്ത്യ ടുഡേ - മലയാളം) 'ചരിത്രസാക്ഷികൾ' പരമ്പരയുടെ മുപ്പത്തിരണ്ടാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 20 23 ആഗസ്റ്റ് 5, ശനി) അനുഭവങ്ങൾ പങ്കു വച്ചത്.
1983 ആഗസ്റ്റ് 12 ന് ദേശാഭിമാനിയിൽ നിന്നാന്ന് വെങ്കിടേഷ് രാമകൃഷ്ണന്റെ മാദ്ധ്യമജീവിതത്തിന് തുടക്കം.ബി.കോമിലാണ് ബിരുദം.പക്ഷേ, കുട്ടിക്കാലം മുതൽ മലയാളത്തിലെയും ഇംഗ്ലീഷിലെയും സാഹിത്യകൃതികൾ കേട്ടും വായിച്ചും പഠിച്ചുമാണ് വളർന്നത്.അതിന് കാരണക്കാരൻ ഇൻകം ടാക്സ് പ്രാക്ടീഷ്ണറായ അച്ഛൻ എ.രാമകൃഷ്ണനായിരുന്നു. ഷേക്സ്പിയർ നാടകങ്ങളും സോണറ്റുകളും സാഹിത്യ കൃതികളുമൊക്കെ അങ്ങനെ പരിചിതമായി. മലയാളം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അങ്ങനെയാണ് ലഭിച്ചത്.
പുറത്ത് പരസ്യം നൽകി , ദേശാഭിമാനിയിൽ നിയമിക്കപ്പെട്ടപ്പെട്ടവരുടെ ആദ്യ ബാച്ചായിരുന്നു 1983ലേത്. പിന്നീട്, പല മാദ്ധ്യമമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സി. എൽ തോമസ്,രവിവർമ്മ, എൻ.പി ചന്ദ്രശേഖരൻ , രമ തമ്പായി. സി.ജോസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു."അന്ന്, പി.ഗോവിന്ദപ്പിളള, എം. എൻ കുറുപ്പ് തുടങ്ങിവരടങ്ങുന്ന ശക്തമായ ഒരു ഇൻറർവ്യൂ ബോർഡിനെ അഭിമുഖീകരിച്ചാണ് ഞങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്".
കോഴിക്കോട് യൂണിറ്റിൽ അബ്ദുറഹിമാനായിരുന്നു ന്യൂസ് എഡിറ്റർ.രണ്ട് മാസത്തെ പരിശീലനത്തിനു ശേഷം, ജില്ലാ ലേഖകനായി കാസർകോട്ടേക്ക് അയച്ചു.പത്തുമാസം അവിടെ പ്രവർത്തിച്ചു. റിപ്പോർട്ടിങ്ങിലെ ആദ്യ പാഠങ്ങൾ അവിടെ നിന്നാണ് പഠിച്ചത്.
തിരിച്ച് പിന്നെയും ഡെസ്കിൽ എത്തി. "പാർട്ടിപ്പത്രം ആയിരുന്നുവെങ്കിലും മലയാളത്തിലെ അന്നത്തെ ഏറ്റവും മികച്ച സ്പോർട്സ് പേജും അന്താരാഷ്ട്ര പേജും ദേശാഭിമാനിയുടെതായിരുന്നു". ജനകീയ പ്രശ്നങ്ങളിൽ പത്രം നിരന്തരമായി ഇടപെട്ടു.
1985 ഓഗസ്റ്റ് 15ന് ഡൽഹി ലേഖകനായി നിയമിക്കപ്പെട്ടു. അപ്പുക്കുട്ടൻ വള്ളിക്കുന്ന് അസോസിയേറ്റ് എഡിറ്ററായി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പോയ ഒഴിവിലായിരുന്നു അവിടെയെത്തിയത്. അന്ന് പ്രഭാവർമ്മയായിരുന്നു ബ്യൂറോ ചീഫ്. "അക്കാലത്ത് ഞാൻ ട്രെയിനിലെ സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെന്റിൽ കയറി, ജമ്മു മുതൽ കൽക്കട്ട വരെ നിരന്തരമായി യാത്ര ചെയ്തു". അങ്ങനെ, ജനങ്ങളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും ഇറങ്ങി.
ഇംഗ്ലീഷിൽ എഴുതിത്തുടങ്ങിയതും അക്കാലത്താണ് . കോളേജിൽ പഠിക്കുന്ന കാലം മുതൽ എൻ. റാമിനെ പരിചയമുണ്ടായിരുന്നു.1991ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ കഴിഞ്ഞായിരുന്നു മെയ് 21ന് രാജീവ് ഗാന്ധി കൊല ചെയ്യപ്പെട്ടത്. ആ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ റിപ്പോർട്ടുകൾ അക്കാലത്ത് ദേശാഭിമാനിലും ഫ്രണ്ട് ലൈനിലും എഴുതി.
1986ൽ ബാബ്റി മസ്ജിദിന്റ വാതിലുകൾ ഹൈന്ദവ ആരാധനയ്ക്കായി തുറന്നു കൊടുക്കുന്ന കാലം മുതൽ അയോദ്ധ്യ സന്ദർശിച്ച്, അവിടെനിന്ന് റിപ്പോർട്ടുകൾ എഴുതിയിരുന്നു.1990 ഒക്ടോബർ 30 ന് എൽ.കെ. അദ്വാനിയുടെ രഥയാത്ര അയോദ്ധ്യയിൽ സമാപിച്ചപ്പോൾ , നിരോധനാജ്ഞ ലംഘിച്ച് അവിടെ തടിച്ചു കൂടിയ കർസേവകർക്കുനേര പൊലീസ് വെടി ഉതിർത്തു. അന്ന് മുലായം സിംഗ് യാദവായിരുന്നു ഉത്തർ പ്രദേശ് മുഖ്യമന്ത്രി . 75 പേർ വെടിവെയ്പിൽ കൊല്ലപ്പെട്ടതായും മൃതദേഹങ്ങൾ സരയൂ നദിയിൽ ഒഴുക്കിയതായും വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു. എന്നാൽ 26 പേർ മാത്രമേ കൊല്ലപ്പെട്ടുള്ളുവെന്ന് സർക്കാർ നിലപാട് എടുത്തു.അപ്പോൾ , കൊല്ലപ്പെട്ടവരുടേതെന്ന് പറഞ്ഞ് 75 കർസേവകരുടെ ലിസ്റ്റ് വിശ്വഹിന്ദു പരിഷത്ത് പ്രസിദ്ധീകരിച്ചു. "പക്ഷേ, അതിൽ ഉൾപ്പെട്ട ഒരാളെ പത്രപ്രവർത്തകനായ ശീതൾ പി സിംഗ് മധുരയിൽ കണ്ടെത്തിയതായി അറിഞ്ഞു(അദ്ദേഹം ഇപ്പോൾ സത്യ ഹിന്ദ് എന്ന ഹിന്ദി ന്യൂസ് പോർട്ടലിന്റെ മേധാവിയാണ്).ഞാൻ അന്ന് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പശ്ചിമബംഗാളിലായിരുന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് റിപ്പോർട്ട് എഴുതാൻ എൻ.റാം ചുമതലപ്പെടുത്തി".കിഴക്ക് ഗോരഖ്പൂർ മുതൽ മധുര വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളിലുള്ളവർ അതിലുണ്ടായിരുന്നു.അത് കടുത്ത വേനൽക്കാലം . മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണം. കൽക്കട്ടയിൽ നിന്ന് വിമാനത്തിൽ ലക്നോയിലെത്തി. ഒരു ഓംനി വാൻ സംഘടിപ്പിച്ചു. അടുത്ത മൂന്നു ദിവസം അതിൽ തന്നെ സഞ്ചരിച്ച്, ആ ലിസ്റ്റിലുള്ളവരെ കണ്ടെത്താൻ ശ്രമിച്ചു.സഹറംപൂരിലെ ബി.ജെ.പി ഓഫീസിന്റെ മേൽവിലാസത്തിൽ നൽകിയിരുന്ന ഒരു കർസേവകനെ അന്വേഷിച്ചു. അങ്ങനെ ഒരാളേ ഉണ്ടായിരുന്നില്ല.ടൈഫോയിഡ് വന്ന് മരിച്ചവർ വരെ 'കൊല്ലപ്പെട്ട' കർസേവകരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു എന്ന് കണ്ടെത്തി.ആ എസ്ക്ലൂസീവ് റിപ്പോർട്ട് വലിയ ശ്രദ്ധ പിടിച്ചുപറ്റി. ബോംബെയിൽ ഇൻഡിപെൻഡന്റ് ഇനിഷ്യേറ്റീവ് എന്ന സംഘടന വാർത്തയുടെ കട്ടൗട്ട് അവിടെ സ്ഥാപിച്ചു.
1991ൽ ഫ്രണ്ട് ലൈനിൽ ചേർന്നു.2000 വരെ അവിടെ തുടർന്നു. പിന്നെ,ഇന്ത്യ വിഷൻ ചാനൽ ആരംഭിക്കുമ്പോൾ , അതിൽ ചേർന്നു."അതിന്റെ പേരിട്ടതും ടെമ്പ്ലേറ്റ് തയ്യാറാക്കിയതും ഞാനാണ്".പക്ഷേ, ഒന്നര വർഷം മാത്രമേ അവിടെ തുടർന്നുള്ള . തുടർന്ന്, ടെലഗ്രാഫ് ദിനപ്പത്രത്തിന്റെ കേരള, കർണ്ണാടക ലേഖകനായി .ബി.ബി.സി റേഡിയോയുടെയും നെറ്റ് സർവീസിന്റെയും സൗത്ത് ഈസ്റ്റ് റീജ്യണൽ യൂണിറ്റിന്റെ കറസ്പോണ്ടന്റായും അക്കാലത്ത് പ്രവർത്തിച്ചു.അന്ന് ലോകത്തെ വിവിധ ഭാഷകളിലുള്ള ബി.ബി.സി പരിപാടികൾ ചെയ്യുന്നവർക്ക് നൽകിയ പരിശീലനത്തിന് പങ്കെടുത്തത് വലിയ അനുഭവമായി.ബി.ബി.സിയുടെ റിസർച്ച് ടീമിലും കുറച്ചുകാലം പ്രവർത്തിച്ചു.മാദ്ധ്യമ രംഗത്ത് അവർ പുലർത്തുന്ന മികവ് എന്തുകൊണ്ടാണെന്ന് മനസ്സിലായത് അപ്പോഴാണ്.ഡോക്യുമെന്ററികളും പരിപാടികളും നിർമ്മിക്കുന്നത് ഏറെ തയ്യാറെടുപ്പുകൾ നടത്തിയാണ്. മൂന്ന് പ്രാവശ്യം ടീം അംഗങ്ങൾ അതാതിടങ്ങളിൽ സന്ദർശനം നടത്തും. ആദ്യം പ്രൊഡ്യൂസർമാർ. പിന്നെ ക്യാമറ കൈകാര്യം ചെയ്യുന്നവരും മറ്റും. മൂന്നാമത്തെ സന്ദർശനത്തിലാണ് ഡോക്യുമെന്ററി അന്തിമമായി ഷൂട്ട് ചെയ്യുക.
ബി.ബി.സി റേഡിയോയ്ക്ക് വേണ്ടി മുത്തങ്ങ സംഭവത്തെയും മറ്റും കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.
2004ൽ സയീദ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള തേർഡ് ഐ ടെലിവിഷൻ ദൂരദർശനിൽ അവതരിപ്പിച്ചിരുന്ന വേൾഡ് വ്യൂ ഇന്ത്യ എന്ന പരിപാടിയുടെ ഭാഗമായി.എ.ബി വാജ്പേയി മന്ത്രിസഭയുടെ കാലത്തായിരുന്നു അത്. ഇറാഖ് യുദ്ധം നടക്കുമ്പോൾ അന്താരാഷ്ട്ര പ്രശസ്തനായ മാദ്ധ്യമപ്രവർത്തകൻ സതീഷ് ജേക്കബ് രണ്ടര മാസം യുദ്ധമേഖലകളിൽ താമസിച്ച്, അവിടെ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. "ഞാൻ ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള ഇടതുപക്ഷ രാഷ്ട്രീയത്തെ ക്കുറിച്ചാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. അന്ന് ദൂരദർശനിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള പരിപാടിയായിരുന്നു ഇത് റേറ്റിംഗിൽ സ്മൃതി ഇറാനി നായികയായ സീരിയലിനെയും പിൻതള്ളി ഇത് മുന്നിലത്തി". ഒന്നരവർഷം അവിടെ പ്രവർത്തിച്ചു.
2007ൽ ഫ്രണ്ട്ലൈനിൽ തിരിച്ചെത്തി. 2022 ൽ വിരമിച്ചു.
1992 ഡിസംബർ 6 ന് ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ,നവംബർ 28ന്, ഫ്രണ്ട്ലൈന് നൽകിയ റിപ്പോർട്ടിൽ കർസേവകർ പള്ളി പൊളിക്കും എന്ന് എഴുതിയിരുന്നു ."പക്ഷേ, പത്രാധിപർ എൻ.റാം അത് വിശ്വസിച്ചില്ല. മുൻപും കർസേവകർ അതിന് തയ്യാറായി വന്നുവെങ്കിലും, പള്ളി തകർക്കാത്തതിനാൽ അത്തവണയും അത് ഉണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ,ബലിദാനസേനകൾ എന്ന് അവർ വിശേഷിപ്പിച്ച കർസേവകർ പള്ളി പൊളിക്കാൻ സന്നദ്ധരായാണ് എത്തിയിരിക്കുന്നതെന്ന് എനിക്ക് വിശ്വസനീയമായ വിവരം കിട്ടിയിരുന്നു .പക്ഷേ, ഫ്രണ്ട് ലൈൻ ദ്വൈവാരിക പുറത്തിറങ്ങിയപ്പോഴേക്കും പള്ളി പൊളിച്ചുകഴിഞ്ഞിരുന്നു".
അന്ന് അയോധ്യയിലെത്തിയ മാദ്ധ്യമപ്രവർത്തക സംഘത്തിലുണ്ടായിരുന്നു .ജോൺ ബ്രിട്ടാസ് , ആർ.സുഭാഷ് ,ഫോട്ടോഗ്രാഫർ പി.മുസ്തഫ തുടങ്ങി മലയാളികളായ ഒട്ടേറെ മാദ്ധ്യമപ്രവർത്തകരും അതിന് സാക്ഷികളാണ്.
കർസേവകർ പത്രക്കാരെ വളഞ്ഞുവച്ച് ആക്രമിച്ചു."1986 മുതൽ ഉത്തർപ്രദേശ് സന്ദർശനങ്ങളിൽ എന്നെ കാറിൽ കൊണ്ടുപോയിരുന്ന രാജ്‌വീർ സിംഗിന്റെ സമയോചിതമായ ഇടപെടൽ കാരണം , എനിക്ക് സുരക്ഷിതമായി ഒരു സ്ഥലത്ത് നിൽക്കാൻ പറ്റി.എന്റെ വട്ടക്കണ്ണട ഊരിമാറ്റിയാണ് പുറത്തേക്ക് വന്നത്. ആളെ തിരിച്ചറിയാതിരിക്കായിരുന്നു അത്. രക്ഷപ്പെട്ട് ഫൈസാബാദിലെത്തി, ഒരു ബൂത്തിൽ നിന്ന് എൻ. റാമിന് ഞാൻ ഫോൺ ചെയ്തു പറഞ്ഞു: Ram,sorry,I've been proved right".
ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇക്കാര്യങ്ങൾ തുറന്ന് എഴുതിയിട്ടുണ്ട് . അയോധ്യ സംഭവത്തെക്കുറിച്ചുള്ള അനുഭവങ്ങൾ ഒരു പുസ്തകമായി അടുത്തുതന്നെ പ്രസിദ്ധീകൃതമാകും.
നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹിക നേതാക്കളുമായി അഭിമുഖങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സത്യസന്ധതയും ജനപക്ഷാഭിമുഖ്യവും കൊണ്ട് മനസ്സിൽ തങ്ങിനിൽക്കുന്നത് രണ്ടെണ്ണമാണ്. ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ ത്രിപുരയിൽ അധികാരത്തിൽ വന്നപ്പോൾ ,മുഖ്യമന്ത്രി നൃപൻ ചക്രവർത്തിയെ അഭിനന്ദിച്ചു. പക്ഷേ അദ്ദേഹം രോഷാകുലനായി."എന്തു കണ്ടിട്ടാണ് നിങ്ങൾ അഭിനന്ദിച്ചത്? ത്രിപുരയിൽ 62 ശതമാനം വീടുകളിൽ കറന്റില്ല. 58 ശതമാനം പേർക്ക് കുടിവെള്ളമില്ല..... കേരളത്തെക്കാൾ എത്രയോ പിന്നാക്കം. ഇതൊന്നുമില്ലാത്തപ്പോൾ ഞാനെങ്ങനെ സന്തോഷിക്കും എന്നാണ് അദ്ദേഹം ചോദിച്ചത്.2004 ഡിസംബറിൽ അദ്ദേഹം അന്തരിച്ചപ്പോൾ ഇക്കാര്യം ഫ്രണ്ട് ലൈനിൽ എഴുതിയ അനുസ്മരണക്കുറിപ്പിൽ എഴുതി".
പ്രധാനമന്ത്രിപദമൊഴിഞ്ഞ ശേഷം,രോഗബാധിതനായ വി. പി സിങ്ങ് ഒന്നിടവിട്ട ദിവസങ്ങളിൽ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹത്തെ കാണാൻ അവസരം കിട്ടി. ഡൽഹിയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് തയ്യാറെടുപ്പുകളുടെ ഭാഗമായി ചേരികളിൽ താമസിക്കുന്നവരെ അവിടെ നിന്ന് കുടിയൊഴിപ്പിച്ച് നഗരത്തിന് പുറത്തേക്ക് അയക്കുന്നതിനെതിരെ , അവരെ സംഘടിപ്പിച്ച് അദ്ദേഹം സമരങ്ങൾ നടത്തിവരുകയായിരുന്നു. എന്തിനാണ് തോൽക്കുമെന്ന് ഉറപ്പുള്ള ഈ സമരം എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ,പറഞ്ഞു: 'എല്ലാ സമരങ്ങളും ജയിക്കാൻ വേണ്ടി ചെയ്യുന്നതല്ല .തോൽക്കുന്ന സമരങ്ങൾക്കും ചരിത്രപരമായ അടയാളപ്പെടുത്തലിന്റെ പ്രാധാന്യമുണ്ട്'.അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നിയ സന്ദർഭമാണ് അത്.
പാർട്ടി സംഘടനയിലെ ശക്തമായ ബ്യൂറോക്രസി സംവിധാനമാണ് പശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്റെ അപചയത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്ന്, എണ്ണമറ്റ രാഷ്ട്രീയാപഗ്രഥന റിപ്പോർട്ടുകൾ എഴുതിയിട്ടുള്ള വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. ഓപ്പറേഷൻ ബാർഗയിലൂടെ ഭൂരഹിതർക്ക് ഉടമസ്ഥാവകാശം നൽകി , ഭൂപരിഷ്കരണ നടപടികൾ പൂർത്തീകരിച്ചുവെങ്കിലും ആ ഭൂമി കൊണ്ട് ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികൾക്ക് രൂപം നൽകാൻ ഇടതുപക്ഷ സർക്കാരുകൾക്ക് കഴിഞ്ഞില്ല .
നക്സൽ ബാരി കലാപത്തിന്റെ ഇരുപതാം വാർഷികത്തിന് മുതിർന്ന മാദ്ധ്യമപ്രവർത്തകനായ വിക്രമൻ നായർ എഴുതിയ 'നെക്സൽബാരിയുടെ നാല് മുഖങ്ങൾ' എന്ന പരമ്പരയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.കനു സന്യാൽ, ജംഗൽ സന്താൾ, അഷിം മജുംദാർ എന്നിവർക്കൊപ്പം അന്ന് കലാപം നയിച്ച ദളിതനായ യുവനേതാവ് പറഞ്ഞു: ഞങ്ങളുടെ നേതാക്കന്മാർക്കാണ് ഭൂമി കിട്ടിയത്.
ഇപ്പോഴത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ മുഴുവൻ കോർപ്പറേറ് വല്ക്കപ്പെട്ടിരിക്കുകയാണന്ന് വെങ്കിടേഷ് രാമകൃഷ്ണൻ നിരീക്ഷിച്ചു. ഭീകരമായ ഭരണകൂട വിധേയത്വമാണവർക്ക്. പാർശ്വവല്കൃതരായ ആളുകൾക്കൊപ്പം നിന്ന്, പ്രതിബദ്ധതയോടെ മാദ്ധ്യമ പ്രർത്തനം നടത്താനുള്ള ശ്രമമാണ് നാല് ഭാഷകളിലുള്ള The AIDEM എന്ന തങ്ങളുടെ പുതിയ മാദ്ധ്യമ സംരംഭം. ബഹളങ്ങളില്ലാതെ, വസ്തുതകൾ മാത്രം നൽകുന്ന, ഗുണപരമായ ഉള്ളടക്കമുള്ള ഒരിടം.
ചാറ്റ് ജി.ടി.പി പോലെ കൃതിമ ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള മാദ്ധ്യമപ്രവർത്തനത്തിന് പരിമിതിയുണ്ട്. താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതത്തിലേക്കിറങ്ങണമെങ്കിൽ ഷൂസ് തേയും വരെ നടക്കണം.
ഇന്ത്യയിൽ മൊബൈൽ ഫോണുകളെക്കാൾ കുറവാണ് അച്ചടി മാദ്ധ്യമങ്ങളുടെ പ്രചാരം. അച്ചടിച്ച പത്രങ്ങളോടും പുസ്തകങ്ങളോടുമുള്ള താല്പര്യം കാരണം കേരളത്തിൽ വായന കുറച്ചു കാലം കൂടി നിലനിന്നേക്കും.നവസാക്ഷരർ ഏറെയുള്ള ഛത്തിസ്ഗഡിലും ഝാർഖണ്ടിലും ജനങ്ങൾക്ക് പത്രങ്ങൾ ആവശ്യമായി വരും. "ഓരോന്നിന്നും ഒരു എക്സ്പെയറി ഡേറ്റുണ്ട്. ഇനി അച്ചടി മാദ്ധ്യമങ്ങൾക്ക് 20 വർഷമുണ്ട്", വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു.
40 വർഷത്തിലേറെ നീണ്ടുനിന്ന തന്റെ മാദ്ധ്യമ ജീവിതത്തിന്റെ ആദ്യകാലങ്ങൾ സുവർണ്ണ ദശയും ഇപ്പോഴത്തെത് ഇരുണ്ട കാലവുമാണന്ന ആമുഖത്തോടെയാണ് പി. എസ് ജോസഫ് ആരംഭിച്ചത്.
1980ൽ ദീപികയിൽ നിന്നാണ് അദ്ദേഹത്തിന്റെ മാദ്ധ്യമപ്രവർത്തനം ആരംഭിക്കുന്നത്. ഒരു മാസം മാത്രമേ അത് നീണ്ടു നിന്നുള്ളൂ. പിന്നീട് കുറച്ചു കാലം പാരലൽ കോളേജ് അധ്യാപകനായി. 1981 ൽ മാതൃഭൂമിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രഗൽഭരായ സഹപ്രവർത്തകർ ആ ബാച്ചിൽ ഉണ്ടായിരുന്നു. എൻ.പി രാജേന്ദ്രൻ . എ. സഹദേവൻ, എം.പി സുരേന്ദ്രൻ ,റോസ് മേരി എസ് .ജോഷ് തുടങ്ങിയവർ..
മാതൃഭൂമിയെ ആധുനിക പത്രമായി മാറ്റിയെടുത്ത അസാധാരണനായ വിപി രാമചന്ദ്രനായിരുന്നു പത്രാധിപർ. തികച്ചും അനൗപചാരികമായ അന്തരീക്ഷം.ആർക്കും എന്തും തുറന്നു പറയാം.
രണ്ട് വർഷം കൊച്ചി യൂണിറ്റിലാണ് പ്രവർത്തിച്ചത്.അന്ന് സി. ഉത്തമക്കുറുപ്പും കെ. വിജയശങ്കറും ചീഫ് സബ് എഡിറ്റർമാർ.ആദ്യം എഴുതി നൽകിയ കോപ്പി, തിരുത്തി എഴുതി തന്നത് ഉത്തമക്കുറുപ്പ്.പത്രഭാഷ എങ്ങനെയായിരിക്കണമെന്ന് പഠിച്ചത് അപ്പോഴാണ് . തലക്കെട്ടുകൾ നൽകുന്നതിൽ വിദഗ്ദ്ധനായിരുന്നു വിജയശങ്കർ .സ്കൂൾ , കോളേജ് യൂണിയൻ ഉത്സവങ്ങളും സംഭവങ്ങളും റിപ്പോർട്ട് ചെയ്യാൻ അന്ന് ധാരാളം അവസരങ്ങൾ ലഭിച്ചു . ലളിതഗാനത്തിൽ ബി. അരുന്ധതിക്ക് ഒന്നാം സമ്മാനവും കെ. എസ് ചിത്രയ്ക്ക് രണ്ടാം സമ്മാനം ലഭിച്ച സർവകലാശാല യുവജനോത്സവം റിപ്പോർട്ട് ചെയ്യാൻ എസ്.ജോഷിനൊപ്പം പോയതാണ് മറക്കാനാവാത്ത ഒരു അനുഭവം. പാതിരാത്രി കഴിഞ്ഞാണ് തിരികെ എത്തിയത്. റിപ്പോർട്ടിങ്ങിൽ മാറ്റങ്ങൾ കൊണ്ടുവരാൻ എല്ലാവരും ശ്രമിച്ചു . ഒരിക്കൽ സംസ്ഥാന സ്കൂൾ യുവജനോത്സവം നടക്കുമ്പോൾ , കർണാടക സംഗീത വേദിക്ക് മുന്നിലെ സദസ്സ് ശൂന്യമായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി പാടി തുടങ്ങുമ്പോൾ വേഗം സദസ്സ് നിറയാൻ തുടങ്ങി. ശങ്കരൻ നമ്പൂതിരിയായിരുന്നു , അത് .
എറണാകുളം ജനറൽ ആശുപത്രിക്ക് സമീപമുള്ള ഒരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത് .ഒപ്പം എസ്. ജോഷും ഉണ്ടായിരുന്നു. 1982-ലെ തിരുവോണദിവസം വൈപ്പിനിൽ മദ്യദുരന്തം ഉണ്ടായപ്പോൾ റിപ്പോർട്ട് ചെയ്യാൻ പോയതാണ് മറ്റൊരു അനുഭവം. ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്ന മൃതദേഹങ്ങൾ നിരത്തിയിട്ട ശവപ്പെട്ടികൾക്ക് മുന്നിൽ വച്ച് ബന്ധുക്കളെ ഇൻറർവ്യൂ ചെയ്ത് വിവരങ്ങൾ ശേഖരിക്കേണ്ടി വന്നു. ബ്യൂറോ ചീഫായ എൻ.എൻ സത്യവ്യതന്റെ നേതൃത്വത്തിലുള്ള സംഘം ഊർജ്ജമായി പ്രവർത്തിച്ച കാലം.
പാട്ടിനോടുള്ള കമ്പം കാരണം, കൊച്ചിയിൽ എത്തിയ ഡോ.ബി. ബാലമുരളീകൃഷ്ണയെ ഇന്റർവ്യൂ ചെയ്തു. ആ അഭിമുഖം ചിത്രഭൂമിയിൽ വന്നത് വഴിത്തിരിവായി. മദ്രാസ് ലേഖകനായി ജേക്കബ് ജോർജിനെ നിയമിക്കാനായിരുന്നു ആദ്യം തീരുമാനമെടുത്തത്. തിരുവനന്തപുരത്തെ ന്യൂസ് എഡിറ്റർ ടി. വേണുഗോപാലക്കുറുപ്പ് അതിന് ഒരു ബദൽ നിർദ്ദേശം വച്ചു."അന്ന് മലയാള സിനിമ കേന്ദ്രീകരിച്ചിരുന്നത് മദ്രാസിലായിരുന്നതിനാൽ സംഗീതവും സിനിമയുമായി ബന്ധമുള്ള ഒരാളെ അയയ്ക്കണമെന്ന് പറഞ്ഞ് അദ്ദേഹം എന്റെ പേര് നിർദ്ദേശിച്ചു".
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമാണ് മദ്രാസിൽ എത്തിയത്.തന്നെ ആക്രമിക്കുമെന്ന് ഭയന്ന് ഫ്ലാറ്റിൽ ഒളിച്ചിരിക്കുന്ന ഒരു സിഖ്കാരനെ കണ്ടതോടെ ഇന്ദിരാഗാന്ധി വധത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലായി.
കുട്ടിയും പിന്നീട് എ. സഹദേവനുമായിരുന്നു മാതൃഭൂമിയുടെ മദ്രാസിലെ മുൻ ലേഖകന്മാർ. അവരുണ്ടാക്കിയ ബന്ധങ്ങൾ കാരണം, ഒത്തിരി പ്രയോജനങ്ങൾ കിട്ടി. പക്ഷേ ,വാർത്തകൾ അയക്കാൻ അന്ന് ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. പ്രശസ്തമായ ഒരു വോളിബോൾ മാച്ച് കവർ ചെയ്ത്, അതിന്റെ വാർത്ത അയക്കാൻ ട്രങ്ക് ബുക്ക് ചെയ്ത് കാത്തിരുന്നു. കിട്ടിയപ്പോൾ സമയം രാത്രി 11.30. അപ്പോഴേക്കും പത്രം അച്ചടിച്ചു കഴിഞ്ഞിരുന്നു.
എം.ജി.ആറിന്റെ രോഗം, മരണം, ജയലളിതയുടെ ഉയർച്ച-താഴ്ചകൾ, അങ്ങനെ സംഭവബഹുലമായ ആ കാലഘട്ടം റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു. അവിടെ നിന്നുള്ള രാഷ്ട്രീയ റിപ്പോർട്ടുകൾ എഴുതുന്നത് കേരളത്തിൽ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിലാണ്. "നേതാക്കൾ മിക്കവരും മാദ്ധ്യമപ്രവർത്തകർക്ക് പ്രാപ്യരല്ല. അതുകൊണ്ട് , എഴുതുമ്പോൾ കൂടുതൽ അനുമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കാലമായിരുന്നു അത്". ജയലളിതയുടെ പത്രസമ്മേളനം നടക്കുമ്പോൾ പാർട്ടി പ്രവർത്തകർ ചുറ്റും വളഞ്ഞു നിൽക്കും. ഒരിക്കൽ ഒരു എ.ഐ.എ.ഡി.എം.കെ നേതാവിനെതിരായ സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് പത്രസമ്മേളനത്തിൽ ചോദിച്ചു.ഭാഗ്യത്തിന്, അന്ന് മർദ്ദനമേൽക്കേണ്ടി വന്നില്ല.
എം.ജി.ആറും ജാനകി രാമചന്ദ്രനും സ്ഥിരമായി മാതൃഭൂമി വായനക്കാരായിരുന്നു. ഒരിക്കൽ എ. സഹദേവനോടൊപ്പം അദ്ദേഹത്തെ രാമാവാരം ഗാർഡനിൽ ചെന്ന് കണ്ടു. അദ്ദേഹം ചിരിയോടെയാണ് സ്വാഗതം ചെയ്തത്.
ഓഫീസിന് തൊട്ടടുത്തായിരുന്നു സി.ബി.ഐയുടെ ആസ്ഥാനം. കോളിളക്കം സൃഷ്ടിച്ച റഷീദ് വധക്കേസിനെക്കുറിച്ചുള്ള ഒരു പ്രത്യേക റിപ്പോർട്ട് അക്കാലത്ത് നൽകി.നടി റാണി പത്മിനി കൊല്ലപ്പെട്ടപ്പോൾ , അതിന്റെ അന്വേഷണം നടത്തിയ ഒരു ഡി.ഐ.ജിയുമായി സംസാരിച്ചു. ഡ്രൈവർതന്നെയാണ് കൊലയാളി എന്ന സൂചന യാദൃച്‌ഛിചികമായി അദ്ദേഹത്തിന് നിന്ന് ലഭിച്ചു. അങ്ങനെ അത് എക്സ്ക്ലുസീവ് വാർത്തയായി.മേരിക്കുട്ടി കൊലക്കേസിൽ നേപ്പാളിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട വികാരിയെ സി.ബി.ഐ ഓഫീസിൽ കൊണ്ടുവന്നു. അയാളെ കാണാൻ പോയപ്പോൾ , ഓഫീസറാണെന്ന് വിചാരിച്ച്, താൻ എങ്ങനെ, എന്തുകൊണ്ട് , കൊല നടത്തി എന്ന് അയാൾ വിസ്തരിച്ചു പറഞ്ഞു.
അക്കാലത്ത് സിനിമാനിർമാതാവ് കൂടിയായ ഒരു ധനകാര്യ സ്ഥാപനത്തിന്റെ മുതലാളിയെ ജനക്കൂട്ടം വളഞ്ഞത് കണ്ടു.നിക്ഷേപകരുടെ പണം തട്ടിയെടുത്ത തായിരുന്നു പ്രശ്നം. അതേക്കുറിച്ച് അയച്ച റിപ്പോർട്ട് വളരെ ചുരുക്കിയാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. പക്ഷേ, അടുത്ത ദിവസം മറ്റു പത്രങ്ങൾ അത് ഏറ്റെടുത്തു."ഞാൻ കാരണം ആ സ്ഥാപനം നശിച്ചുപോയി എന്ന് ആരോപണങ്ങൾ ഉയർന്നു ".
മദ്രാസിൽ താമസിച്ചിരുന്ന എം.ഗോവിന്ദനുമായി നടത്തിയ സുദീർഘമായ അഭിമുഖസംഭാഷണം മാതൃഭൂമി വാരാന്തപതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷേ, അത് നൽകിയതിനെ തുടർന്ന് പി. ആർ പരമേശ്വരനെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി. "പക്ഷേ, അതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല".
ചിത്രഭൂമിയുടെ ചുമതല വഹിച്ചിരുന്ന എ. ജനാർദ്ദനൻ സിനിമയെക്കുറിച്ചെഴുതാൻ പ്രേരിപ്പിച്ച് വിളിച്ചു കൊണ്ടിരുന്നു. ഒരിക്കൽ,അഭിമുഖത്തിനായി എസ്. ജാനകിയെ കണ്ടപ്പോൾ ,അവർ കുറച്ചു പാട്ടുകൾ പാടി കേൾപ്പിച്ചു. എന്നിട്ട് പറഞ്ഞു:നിങ്ങൾ പി. ലീലയെ കാണണം. അവരാണ് ഇന്ത്യയിൽ നിറഞ്ഞുനിൽക്കുന്ന ഗായിക.അവരുടെ എളിമ മനസ്സിൽ തട്ടി.
'മാതൃഭൂമി'യിൽ മാറ്റങ്ങൾ നടക്കുന്ന സമയത്താണ് ഇന്ത്യ ടുഡേയുടെ മലയാളം പതിപ്പ് ആരംഭിക്കുന്നത്. വി.കെ മാധവൻകുട്ടിയായിരുന്നു അന്ന് മാതൃഭൂമിയുടെ പത്രാധിപർ.1989ൽ മലയാളം ഇന്ത്യ ടുഡേയിൽ ചേർന്നു.അതിനുമുമ്പ് , തമിഴിലും പതിപ്പ് ആരംഭിച്ചിരുന്നു. സർവ്വേകൾ നടത്തിയ ശേഷമാണ് മലയാളത്തിൽ തുടങ്ങാൻ പത്രാധിപർ പ്രഭു ചൗള തീരുമാനിച്ചത് . "കലാകൗമുദി, മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ പോലെ ഒന്നായിരിക്കും അത് എന്നായിരുന്നു എന്റെ വിചാരം. പക്ഷേ, അത് എന്റെ തന്നെ ജീവിതത്തിൽ മാറ്റം വരുത്തുന്ന ഒരു പ്രസിദ്ധീകരണമാകുമെന്ന് ഞാൻ വിചാരിച്ചതേയില്ല" .
പി.കെ ശ്രീനിവാസൻ , എസ്. സുന്ദർദാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.പുതിയ ആൾക്കാരെ കിട്ടാൻ തന്നെ അന്ന് ഏറെ ബുദ്ധിമുട്ടി.
മുഖ്യമായും ദേശീയ രാഷ്ട്രീയ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യ ടുഡേയുടെ മലയാളം വിഭാഗത്തിൽ കഥകൾ ഉൾപ്പെടുത്താൻ ഒരു നിർദ്ദേശം വന്നു. പ്ലേബോയിയിൽ മുതിർന്ന എഴുത്തുകാരുടെ കഥകൾ നൽകാറുണ്ടെന്ന് പറഞ്ഞത് ദ ഹിന്ദുവിന്റെ കോഴിക്കോട്ടെ ലേഖകനായ മാധവൻ നായരായിരുന്നു. ഇക്കാരും പ്രഭു ചൗളയുമായി ചർച്ച ചെയ്തു. അദ്ദേഹം സമ്മതിച്ചു .പക്ഷേ ,ഓരോ ലക്കത്തിലെയും കഥകൾക്ക് നാല് പേജുണ്ടായിരിക്കണം എന്ന് നിബന്ധന വച്ചു.അങ്ങനെ, കഥകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. പ്രഗൽഭരായ ചിത്രകാരന്മാർ അവയ്ക്കായി വരച്ചു.അച്യുതൻ കൂടല്ലൂർ ,ഡഗ്ലസ് തുടങ്ങിയവർ വ്യത്യസ്തമായ ഇലസ്ട്രേഷൻ ചെയ്തു. പെയിന്റിങ്ങുകളും ശില്പങ്ങളും കൂടി ഉൾപ്പെടുത്തി. ആനന്ദിന്റെ ഒരു കഥയ്ക്ക് ശില്പങ്ങളായിരുന്നു ഒപ്പം ചേർത്തത്. അങ്ങനെ ശില്പ കലയേയും കഥയിലേക്ക് സന്നിവേശിപ്പിച്ചു.ഒരിക്കൽ എൻ.പ്രഭാകരൻ അയച്ച കുതിര എന്ന കഥ രണ്ട് പേജ് മാത്രമായിരുന്നു.പേജിന്റെ ദൈർഘ്യമല്ല, കഥയുടെ ഉള്ളടക്കമാണ് പ്രധാന്യമെന്ന് പത്രാധിപരെ ബോധ്യപ്പെടുത്തിയാണ് അത് പ്രസിദ്ധീകരിച്ചത്."ചില പ്രഗൽഭരുടെ കഥകൾ തിരിച്ചയച്ചയയ്ക്കേണ്ടി വന്നിട്ടുണ്ട് .ചിലതിൽ മാറ്റങ്ങളും വരുത്തി. പുതിയ ഒട്ടേറെ കഥാകൃത്തുക്കളെ കണ്ടെത്താനും കഴിഞ്ഞു".
സാറാ ജോസഫ് ഒരു പുതിയ നോവൽ എഴുതുന്നതായി എസ്. സുന്ദർദാസ് അറിയിച്ചപ്പോൾ , അവരെ സമീപിച്ചു. അങ്ങനെ, വലിയ തുക പ്രതിഫലമായി നൽകി ' ആലാഹയുടെ പെൺമക്കൾ' ഇന്ത്യ ടുഡേ മലയാളം പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് ഒപ്പം അസാധാരണമായ പെയിൻറിംഗ് ചിത്രങ്ങളാണ് ചേർത്തത്.
ഓണപ്പതിപ്പുകൾ, വനിതാപ്പതിപ്പ് തുടങ്ങിയവയും ശ്രദ്ധേയമായി.രാഷ്ട്രീയത്തോടൊപ്പം സിനിമയും മുഖ്യ വിഷയമായി.അങ്ങനെ വേണമെന്ന് നിർദ്ദേശിച്ചത് സംവിധായകൻ കെ. ജി ജോർജ് ആയിരുന്നു.മമ്മൂട്ടിയും രജനീകാന്തും അങ്ങനെ കവർ സ്റ്റോറികളായി.
"അസാധാരണരായ റിപ്പോർട്ടർമാരായിരുന്നു അന്ന് ഉണ്ടായിരുന്നത് ". മലയാളത്തിൽ ജേക്കബ് ജോർജ് , ഇംഗ്ലീഷിലും മലയാളത്തിലും രാധാകൃഷ്ണൻ എം.ജി തുടങ്ങിയവർ.ഓരോ വിഷയവും ആഴത്തിൽ പഠിച്ച്, കുറഞ്ഞ വാക്കുകളിൽ, ലളിതമായി തേച്ചു മിനുക്കിയെടുത്ത ഭാഷയിലുള്ളയായിരുന്നു റിപ്പോർട്ടുകൾ .തിരുവനന്തപുരം ലോ അക്കാദമി പ്രശ്നം മുതൽ ഐ.എസ്.ആർ.ഒ കേസുവരെ , അങ്ങനെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി , ഇന്ത്യ ടുഡേ .
ഐ.എസ്.ആർ.ഒ ചാരവൃത്തിക്കേസ് കെട്ടിച്ചമക്കപ്പെട്ടതാണെന്ന് ആധികാരികമായി റിപ്പോർട്ട് ചെയ്തത് ഇന്ത്യ ടുഡേ യാണ് . പത്രാധിപർ ശേഖർ ഗുപ്ത നേരിട്ട് എത്തി അതിന് നേതൃത്വം നൽകി. രാധാകൃഷ്ണനും ജേക്കബ് ജോർജ്ജും ഉൾപ്പെടെയുള്ള ടീം തയ്യാറാക്കിയ ആ റിപ്പോർട്ടുകൾ ഇന്ത്യയുടെ മാദ്ധ്യമ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ റിപ്പോർട്ടുകൾ ആയിരുന്നു. ചില പത്രങ്ങൾ പെരിപ്പിച്ചെടുത്ത ആ കഥ ബലൂൺ പോലെ പൊട്ടിച്ചുകളഞ്ഞു."ഇന്നും എനിക്ക് നമ്പി നാരായണനെ അറിയില്ല. അന്ന് അദ്ദേഹത്തിനായി സംസാരിക്കാൻ കഴിഞ്ഞത് വലിയ ഒരു കടമ നിർവഹിക്കലായി എനിക്ക് തോന്നുന്നുണ്ട്".
അന്നത്തെ ജനവികാരത്തിനെതിരായിരുന്നു ആ റിപ്പോർട്ട്. അത്തരം റിപ്പോർട്ടുകളെല്ലാം , സമഗ്രമായി അന്വേഷണം നടത്തിയ ശേഷമാണ് നൽകിയിരുന്നത്. ഒരോന്നും സെൻസേഷനലിസം തീരെയില്ലാത്തവ.
ഇംഗ്ലീഷിൽ നിന്നുള്ള വിവർത്തനങ്ങൾ വലിയ കടമ്പയായിരുന്നുവെന്ന് പി.എസ്. ജോസഫ് അനുസ്മരിച്ചു.അതിൽ മാതൃഭൂമിയുടെ ശൈലിയാണ് പിന്തുടരാൻ ശ്രമിച്ചത്.രാഷ്ട്രീയം, സ്പോർട്സ്, സിനിമ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ലേഖനങ്ങളും വിവർത്തനം ചെയ്യുക എളുപ്പമായിരുന്നു. എന്നാൽ ബിസിനസ് സംബന്ധിച്ച് വിഷയങ്ങളിൽ തത്തുല്യമായ മലയാള പദങ്ങൾ സുലഭമായി ഉണ്ടായിരുന്നില്ല. ചില ഇംഗ്ലീഷ് പ്രയോഗങ്ങൾക്കു പകരം മലയാളത്തിൽ പുതിയവ നിർമ്മിക്കേണ്ടി വന്നു. അക്കാലത്ത് പറ്റിയ വീഴ്ചകളും തിരുത്തലകളുമൊക്കെ ഉൾക്കൊള്ളിച്ച് ഒരു പുസ്തകം എഴുതിയാലോ എന്ന് ചിന്തിക്കുന്നുണ്ട്."വിവർത്തനത്തിൽ പത്രപ്രവർത്തകർക്ക് ആദ്യം വേണ്ടത് കോമൺ സെൻസാണ്. വാക്യഘടനയും പദവിന്യാസവും പ്രധാനപ്പെട്ടതാണ്".
മാദ്ധ്യമപ്രവർത്തകർ നല്ലപോലെ ഗൃഹപാഠം ചെയ്യേണ്ടതുണ്ടെന്ന് പി.എസ്. ജോസഫ് പറഞ്ഞു.ചോദ്യങ്ങൾ ചോദിക്കേണ്ടത് ചോദിക്കുക തന്നെ വേണം.എന്നാൽ, ഇപ്പോൾ പോസ്റ്റ് ട്രൂത്തിന്റെ കാലത്ത്, മാദ്ധ്യമരംഗം അപ്പാടെ മാറി. പുതിയ തലമുറയിലുള്ളവർക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. അവർക്ക് വസ്തുതകളോട് പ്രതിബദ്ധത മുൻപുള്ളവരുടെയത്രയില്ല. നുണ പറയുന്നതിൽ പോലും തെറ്റില്ലെന്ന മനോഭാവം വളരുന്നുവരുന്നുണ്ട്. കാര്യങ്ങളെക്കുറിച്ച് അശാസ്ത്രീയമായി ചിന്തിക്കാൻ കൂടി അവർക്ക് മടിയില്ല.
ഇന്ത്യയിൽ അച്ചടി മാദ്ധ്യമങ്ങളെക്കാളും മുൻപ് ടെലിവിഷൻ അസ്തമിക്കുമെന്ന് പി.എസ് ജോസഫ് നിരീക്ഷിച്ചു.ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള പത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരിക്കുകയാണ്. അങ്ങനെ, കുറഞ്ഞ ചെലവിൽ ജനങ്ങളിലേക്ക് എത്തുന്ന ഉപാധികൾ മാദ്ധ്യമരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ രാജേന്ദ്രൻ പുതിയേടത്തും എസ്.ജോർജ്ജ്കുട്ടിയും പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് :https://youtu.be/9JYu93GqGC0.
No comments:
Post a Comment