'ചരിത്രസാക്ഷികൾ' (ക്ലബ് ഹൗസ് മീഡിയ റൂം, ഒക്ടോബർ 14, 2023) പരമ്പരയുടെ 42ആം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവച്ചത് ഫ്രാൻസിസ് പുലിക്കോടനും(മുൻ ചീഫ് സബ് എഡിറ്റർ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്),ജി. ഹരികുമാറും (മുൻ അസി. എഡിറ്റർ, ദ നേഷൻ, ബാങ്കോക്ക് ;ദ സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ്, ഹോങ്കോങ്ങ്).
സ്കൂൾ, കോളേജ് പഠനകാലം മുതൽ കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നുവെന്ന് മാദ്ധ്യമജീവിതത്തിൽ സ്പോർട്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫ്രാൻസിസ് പുലിക്കോടൻ പറഞ്ഞു. ഡിഗ്രിക്ക് പഠിച്ച പാലക്കാട് വിക്ടോറിയ കോളേജിൽ ഹോക്കി , ഫുട്ബാൾ ടീമുകളിലേക്ക് സെലക്ഷൻ കിട്ടിയിരുന്നു. ജബൽപ്പൂർ സർവകലാശാലയിൽ എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി പഠിക്കാൻ ചേർന്നെങ്കിലും അത് പൂർത്തീകരിക്കാനായില്ല. തുടർന്ന്, മദ്രാസിലെ ഒരു ടയർ കമ്പനിയിൽ ഉദ്യോഗസ്ഥനായി. അക്കാലത്ത് അവിടുത്തെ ലൈബ്രറികളിൽ സ്ഥിരം സന്ദർശകനായി.ധാരാളം ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങൾ വായിച്ചു.1977ൽ ജോലി രാജിവച്ച്, ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ പാസായി.
1981ൽ കൊച്ചി ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ സ്പോർട്സ് ഡെസ്കിൽ സബ് എഡിറ്ററായി ചേർന്നു. അന്ന് റസിഡന്റ് എഡിറ്റർ എസ്.കെ അനന്തരാമനാണ്. സ്പോർട്സ് എഡിറ്റർ സി.എസ്.എ സ്വാമിയായിരുന്നു ഇന്റർവ്യൂ നടത്തി തെരഞ്ഞെടുത്തത്. ഒപ്പം ഡി.രവികുമാറുമുണ്ടായിരുന്നു. അദ്ദേഹം പിൽക്കാലത്ത് ഡെക്കാൺ ഹെറാൾഡിൽ ചേർന്നു.
അന്ന് ഐ.ഡി. പോളായിരുന്നു സ്പോർട്ട് ഡെസ്ക്കിന്റെ ചീഫ് . ലളിതമായ വാക്കുകളിൽ ആഴത്തിലുള്ള എഴുത്തായിരുന്നു, അദ്ദേഹത്തിന്റേത്."അദ്ദേഹമാണ്,എന്റെ ഗുരു". പേജ് തയ്യാറാക്കലും എഡിറ്റിങ്ങുമടക്കമുള്ള ഡെസ്ക്കിലെ ജോലികൾ പഠിച്ചത് അശോക് കുമാറിൽ നിന്നായിരുന്നു.
"അദ്ദേഹം വളരെ നന്നായി കോപ്പി എഡിറ്റ് ചെയ്യും. മൂന്ന് പേജ് വരെ തനിയെ തയ്യാറാക്കും".
ധാരാളം ദേശീയ, അന്താരാഷ്ട്ര ടൂർണമെന്റുകളും ചാമ്പ്യൻഷിപ്പുകളും കവർ ചെയ്തിട്ടുണ്ട്. മറ്റ് റിപ്പോർട്ടുകളും എഴുതി.ഇടയ്ക്ക് ,1985 ലും 1989 ലും, തിരുവന്തപുരത്തേയ്ക്ക് മാറ്റപ്പെട്ടു. 1985 ൽ മെഡിക്കൽ കോളേജിനടുത്ത് ഒരു മത്സരം കവർ ചെയ്യാൻ പോയപ്പോൾ , അവിടെ തുടങ്ങിയ ഫിസിക്കൽ എജൂക്കേഷൻ കോളേജിലെ ഹസ്രാണി എന്ന ഒരു സ്റ്റാഫംഗത്തെ പരിചയപ്പെട്ടു. രണ്ട് മുറികളിൽ, ഒരു സൗകര്യവുമില്ലാതെയാണ് അന്ന് കോളേജ് പ്രവർത്തിച്ചിരുന്നത്. പരിതാപകരമായ അവസ്ഥ. ഈ സ്ഥാപനം കൊണ്ടുവരുവാൻ പ്രയത്നിച്ച പ്രിൻസിപ്പാൾ പ്രൊഫ. കൃഷ്ണൻ നായരുമായി സംസാരിച്ച് അതെക്കുറിച്ച് , ഫോട്ടോ സഹിതം ഒരു റിപ്പോർട്ട് എഴുതി:Can you call this a college? എന്നാരംഭിക്കുന്ന ആ റിപ്പോർട്ട് അധികാരികളുടെ കണ്ണു തുറപ്പിച്ചു. മന്ത്രി ടി.എം ജേക്കബ്ബ് ഇടപെട്ട് , കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കി. അങ്ങനെ,കാര്യവട്ടത്തെ LNCPE കോളേജ് ദേശീയ സ്ഥാപനമായി വളർന്ന് വികസിച്ചതിൽ സന്തോഷമുണ്ട്. അതിന്റെ പ്രിൻസിപ്പാളുമാരുമായി നല്ല ബന്ധമുണ്ടായിരുന്നു.
മെഴ്സിക്കുട്ടന് 1989-ൽ അർജുന അവാർഡ് കിട്ടാൻ വഴിയൊരുക്കിയത് ഒരു റിപ്പോർട്ടാണ്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഭർത്താവിനൊപ്പം പരിശീലനത്തിന് വന്ന അവരെ യാദൃച്ഛികമായി കണ്ടു. കുട്ടിയെ ട്രാക്കിനരികെ ഉറക്കിക്കിടത്തിയിരുന്നു. ആ വർഷത്തെ പുരസ്കാരപ്പട്ടികയിൽ തന്റെ പേര് ഇല്ലാത്തതിൽ ദു:ഖിതയായിരുന്നു,അവർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് വിലങ്ങുതടിയായിരുന്നു. അതെക്കുറിച്ച് എഴുതിയ റിപ്പോർട്ടിനെ തുടർന്ന് ആ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി.
അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻകാലങ്ങളിൽ നടത്തിയിരുന്ന പ്രഖ്യാപനങ്ങൾ നടപ്പിലാക്കിയിരുന്നില്ല. അവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്, സെക്രട്ടറി ലളിത് ഭാനോട്ടുമായി സംസാരിക്കാൻ സമയം ചോദിച്ചു. തനിക്ക് തിരക്കാണെന്നും അപ്പോൾ സംസാരിക്കാൻ പറ്റില്ലന്നും അദ്ദേഹം മറുപടി നൽകി. അത് ലറ്റിക് ഫെഡറേഷന്റെ നടപ്പിലാക്കപ്പെടാത്ത പ്രഖ്യാപനങ്ങളെക്കുറിച്ചും അതെക്കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ച സെക്രട്ടറിയെക്കുറിച്ചും റിപ്പോർട്ട് എഴുതി. രണ്ടുവർഷം കഴിഞ്ഞ്, ബോംബെ മാരത്തോൺ കവർ ചെയ്യാൻ പോയപ്പോൾ , അഞ്ജു ബോബി ജോർജ്ജിന്റെ അഭിമുഖത്തിനായി കാത്തിരിക്കവേ, ലളിത് ഭനോട്ട് അടുത്ത് വന്ന് സംസാരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു."I'll meet you later എന്ന് ഉത്തരം നൽകി".
എറണാകുളത്ത് നെഹ്രുകപ്പ് ടൂർണമെന്റ് നടന്നപ്പോൾ 1983ലും 1985ലും സംഘാടകർ തന്നെ ഡ്യൂപ്ളിക്കേറ്റ് ടിക്കറ്റുകൾ വിൽക്കുന്നതായി വിവരം കിട്ടി.1989ൽ കൊല്ലത്ത് സന്തോഷ് ട്രോഫി നടന്നപ്പോഴും ഇത് ആവർത്തിച്ചു. രണ്ടുതരം ടിക്കറ്റുകളുമായി ജനങ്ങൾ ഇടിച്ചു കയറിയതോടെ ടച്ച് ലൈനിന് അടുത്തു വരെ കന്യാസ്ത്രീകൾ അടക്കമുള്ളവർ നിറഞ്ഞു . പൊലീസ് എത്തി , അവരെ ഒഴിപ്പിച്ച ശേഷമായിരുന്നു,കളി തുടങ്ങിയത്. അതിന് സാക്ഷിയായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് അന്നത്തെ സ്പോർട്സ് ഡയറക്ടർ രാജീവ് സദാനന്ദനോട് പറഞ്ഞപ്പോൾ അതിനു സാദ്ധ്യതയില്ലെന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്.പക്ഷേ, അന്വേഷണം നടത്തി, എട്ട് ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി.
സംഘാടകരുടെ കഴിവില്ലായ്മ മൂലം പല വർഷങ്ങളിൽ മുടങ്ങിപ്പോയ എറണാകുളം ജില്ലാ ഫുട്ബാൾ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നതും അക്കാലത്ത് എഴുതിയ ഒരു റിപ്പോർട്ടിനെ തുടർന്നായിരുന്നു .
1995ൽ സാഫ് ഗെയിംസിനായി ജയലളിതയുടെ ഭരണകാലത്ത് മദ്രാസിൽ പണി കഴിപ്പിച്ച സ്റ്റേഡിയത്തെക്കുറിച്ചെഴുതിയ റിപ്പോർട്ട് അവർക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും അത് എഴുതിയ ആളെ കാണാൻ താല്പര്യമുണ്ടെന്നും തമിഴ്‌നാട് ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റും മുഖ്യമന്ത്രിയുടെ വിശ്വസ്ഥനുമായ സി.ആർ വിശ്വനാഥൻ അറിയിച്ചതാണ് സന്തോഷകരമായ ഒരു അനുഭവം.
1989-ൽ ജി.വി രാജ ഹോക്കി ടൂർണമെന്റ് നടത്തിപ്പ് സംബന്ധിച്ച് സംഘാടകർക്കിടയിൽ തർക്കങ്ങളുണ്ടായി. ഒരു വിഭാഗം നടത്തിയ പത്രസമ്മേളനത്തിന്റെ 'ഇന്ത്യൻ എക്സ്പ്രസി'ൽ വന്ന റിപ്പോർട്ടും വിവാദമായി."ഞാൻ ലീവിലായിരുന്നപ്പോൾ മറ്റൊരു റിപ്പോർട്ടറായിരുന്നു അത് എഴുതിയത്". ദൗദ്യോഗിക വിഭാഗം പ്രസിഡന്റ് അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞു .'സ്പോർട്സിൽ ഗ്രൂപ്പിസമുണ്ട്. പക്ഷേ, ജി.വി രാജയുടെ പേര് അതിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരേണ്ട കാര്യമില്ല' എന്ന് സ്പോർട്സ് പേജിൽ എഴുതി. തുടർന്നാണ് ആ തർക്കം ആറിത്തണുത്തത്.
'സ്പോർട്ട് സ് അറിഞ്ഞ് റിപ്പോർട്ട് ചെയ്യുന്ന ഒരാൾ' എന്ന് മുൻ ഡി.ജി.പി എം.കെ ജോസഫ് നൽകിയ അഭിനന്ദനം വിലപ്പെട്ടതായി ഫ്രാൻസിസ് പുലിക്കോടൻ കാണുന്നു. മദ്രാസിലേക്ക് സ്ഥലംമാറ്റപ്പെട്ടപ്പോൾ അന്നത്തെ ബ്യൂറോ ചീഫ് ടി.എൻ ഗോപാലൻ,തന്റെ റിപ്പോർട്ടുകൾ വായിക്കാറുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്തതും മറ്റൊരു സന്തോഷ മുഹൂർത്തം.
"മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേതുപോലെ അതൊരു സുസംഘടിതമായ സ്ഥാപനമായിരുന്നില്ലങ്കിലും ഇന്ത്യൻ എക്സ്പ്രസിൽ ജോബ് സാറ്റിസ്ഫാക്ഷൻ കിട്ടിയിരുന്നു.എന്നാൽ നല്ലകാര്യങ്ങൾക്ക് അവിടെ അംഗീകാരം കിട്ടുന്നത് തന്നെ അപൂർവ്വം".
രാജൻ ബാല സ്റ്റോർട്ട്സ് എഡിറ്ററായതോടെ പത്രത്തിൽ ക്രിക്കറ്റിന് അമിത പ്രാധാന്യമാണ് ലഭിച്ചത്."എന്നാൽ,സ്പോർട്ട് വികസനമെന്നാൽ ക്രിക്കറ്റ് ഡവലപ്പ്മെന്റാണന്ന് ഞാൻ വിശ്വസിക്കുന്നില്ല. ക്രിക്കറ്റിന് പകരം നാഷണൽ ചാമ്പ്യൻഷിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ ഞാൻ ലീഡായി നൽകി. സ്പോർട്ട് സ് എഡിറ്റർക്ക് താളംതുള്ളി നിന്നില്ല".
1984 നു ശേഷം ഇന്ത്യൻ അത് ലറ്റിക് രംഗം പതനത്തിലാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇന്ന് കൂടുതലും വരുന്നത്. സ്പോർട്സ് അറിയാവുന്ന ഭരണാധികാരികൾ അതിന്റെ തലപ്പത്ത് ഉണ്ടാവുന്നില്ല. വ്യായാമം കൊണ്ട് നിത്യജീവിതത്തിൽ പ്രയോജനം ഉണ്ടാകുമെന്ന് ജനങ്ങളെ പഠിപ്പിക്കണ്ടത് സർക്കാരാണ്. ജനങ്ങളിൽ കായികസംസ്കാരം വളർത്താൻ അവർ മുൻ കൈയെടുക്കണം.
പുതിയ തലമുറയിൽ പെട്ടവർക്ക് മറ്റു കാര്യങ്ങളിലാണ് താല്പര്യം. കായികമായി വികസിച്ച തലമുറ (physically developed generation) ഉണ്ടെങ്കിൽ മാത്രമേ അവർക്ക് സ്പോർട്സ് വാർത്തകളിൽ താല്പര്യമുണ്ടാകൂ എന്നും ഫ്രാൻസിസ് പുലിക്കോടൻ പറഞ്ഞു.
1985ൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് വിരമിച്ച അദ്ദേഹം പാലക്കാടാണ് താമസിക്കുന്നത്.
യാദൃച്ഛികമായാണ് താൻ മാദ്ധ്യമ രംഗത്തെത്തിയതെന്ന് ജി.ഹരികുമാർ പറഞ്ഞു. ഇന്നും സറ്റയർ ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹം ഓർക്കുന്നതിങ്ങനെ,"സ്റ്റാച്യുവിൽ വായിനോക്കി നിന്ന സമയത്താണ് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ ജേർണ്ണലിസം ഡിപ്ലോമ കോഴ്സിന് ടെസ്റ്റ് എഴുതാൻ ആരോ പറഞ്ഞത്. അവിടെ ചേർന്നു.പിന്നെ കാര്യവട്ടത്തും".
എം.ജെ അവസാന ബാച്ചിൽ(1984-86) വിദ്യാർത്ഥിയായി.1985 ഒക്ടോബറിൽ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിൽ നിന്നാണ് മാദ്ധ്യമ ജീവിതത്തിന്റെ തുടക്കം.ഡി. പ്രദീപ് കുമാർ, പി.വി ഹരികൃഷ്ണൻ തുടങ്ങിയവരുമുണ്ടായിരുന്നു ,ആ ബാച്ചിൽ .
മൂന്ന് വർഷം മാത്രമേ മാതൃഭൂമിയിലുണ്ടായിരുന്നുള്ളൂ.അന്ന് സ്പോർട്സ് റിപ്പോർട്ടുകളും ചെയ്തു.
"1988-ൽ രാജിവച്ച് ബാംഗ്ലൂരിലെ ഡെക്കാൺ ഹെറാൾഡിന്റെ ഡെസ്കിൽ ചേർന്നു. ഇംഗ്ളീഷ് ജേണ്ണലിസത്തിലേക്ക് മാറണമെന്ന ആഗ്രഹമായിരുന്നു പ്രധാന കാരണം.മാതൃഭൂമിയിൽ അത് കൂട്ട ട്രാൻസറുകളുടെ കാലമായിരുന്നു".
പിന്നീട് കുറച്ചു കാലം ഡൽഹിയിൽ പേട്രിയറ്റിലും പ്രവർത്തിച്ചു. അവിടെയും സ്പോർട്സിലായിരുന്നു. 1991ൽ ഗൾഫ് ടൈംസിൽ ചേർന്നു. പിന്നീട് ദീർഘകാലം വിദേശ രാജ്യങ്ങളിലായിരുന്നു മാദ്ധ്യമപ്രവർത്തനം .
''ഗൾഫ് ടൈംസിൽ ചേർന്ന് ഏതാനും ദിവസങ്ങൾക്കകം പത്രത്തിൽ എന്റെ ഫോട്ടോ വന്നു. എന്നെ വെൽക്കം ചെയ്യാൻ ഒരു ഹോട്ടലിൽ നിന്ന് കേക്ക് കൊടുത്തയച്ചു. അത് കട്ട് ചെയ്തതിന്റെ ഫോട്ടോ അടിക്കുറിപ്പ് സഹിതം അവർ സോഷ്യൽ ഇവന്റ്സ് കോളത്തിൽ കൊടുത്തു!".
യഥാർത്ഥ അർത്ഥത്തിൽ അതൊരു പത്രമായിരുന്നില്ല. സർക്കാരിന്റെ അറിയിപ്പുകളും വാർത്തകളുമായിരുന്നു മുഖ്യമായും നൽകിയിരുന്നത്."അതിൽ രണ്ടാമതും എന്റെ ഫോട്ടോ വന്നു-ലോക ബോക്സിങ്ങ് ഇതിഹാസം മുഹമ്മദാലിയുമായി ബോക്സിങ്ങ് നടത്തുന്നത്". തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ ഖത്തറിലെത്തിയ മുഹമ്മദലിക്കൊപ്പം ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ അവസരം കിട്ടി. അതിന് വഴിയൊരുക്കിയത് മുതിർന്ന സഹപ്രവർത്തകനായ ബാബു മേത്തറായിരുന്നു."ബോറടിച്ചിരുന്ന മുഹമ്മദലി ഞാനുമായി തമാശയ്ക്ക് ബോക്സിങ്ങ് നടത്തി.ഫോട്ടോഗ്രാഫർ അവ പകർത്തി.അന്ന് അലിക്ക് പാർക്കിൻസൺസ് ഡിസീസിന്റെ തുടക്കമായിരുന്നു".
1992 മുതൽ 2003 വരെ, തായ്ലാന്റ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ നേഷൻ പത്രത്തിലാണ് പ്രവർത്തിച്ചത്. "സ്പോർട്സിൽ നിന്ന് മാറണമെന്നുണ്ടായിരുന്നു. പക്ഷേ ,ആദ്യ അസൈൻമെന്റ് തന്നെ ബാർസലോണ ഒളിമ്പിക്സ് കവർ ചെയ്യാനായിരുന്നു".അവിടെ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ 2003 - ൽ ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിങ്ങ് പോസ്റ്റിൽ അസി.എഡിറ്ററായി ചേർന്നു. 2013 മുതൽ 2021 വരെ അവരുടെ റേഡിയോ ആന്റ് ടെലിവിഷൻ ഹോങ്കോങ്ങിൽ(RTHK) വെബ് എഡിറ്ററായി.
"മാദ്ധ്യമരംഗം വളരെ ഊർജ്ജസ്വലമായ-vibrant- കാലമായിരുന്നു. എല്ലാവരും സൗത്ത് ചൈന മോണിങ്ങ് പോസ്റ്റിനെ ഉറ്റുനോക്കിയിരുന്നു. ലോകത്തെ തന്നെ ഏറ്റവും വരുമാനമുള്ള പത്രങ്ങളിലൊന്നായിരുന്നു. അത്.അന്ന് ക്ലാസിഫൈഡ് പരസ്യങ്ങൾ തന്നെ 100-ൽ അധികം പേജുകളുണ്ടായിരുന്നു".
"സാർസ് (SARS)വൈറസ് പൊട്ടിപ്പുറപ്പെട്ട്, എല്ലാവരും മാസ്ക്കിട്ട് നടക്കുന്ന കാലത്താണ് ഹോങ്കോങ്ങിൽ എത്തിയത്. ആറു മാസത്തോളം ആരുടേയും മുഖം കണ്ടില്ല". നൂറു വർഷത്തിലേറെ നീണ്ടു നിന്ന കോളനി ഭരണത്തിന് ശേഷം ഹോങ്കോങ്ങ് ബ്രിട്ടൻ ചൈനയ്ക്ക് കൈമാറിയത് 1997ലായിരുന്നു. അതിനു ശേഷം ചൈനയുടെ കീഴിലുള്ള പത്യേക പ്രവിശ്യയാണ് ഹോങ്കോങ്ങ് . അമ്പതു വർഷത്തേയ്ക്ക് ഹോങ്കോങ്ങിന്റെ ജീവിത രീതിയിലും സംസ്ക്കാരത്തിലും മാറ്റം വരുത്തില്ലെന്നും
കൈമാറ്റക്കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. ചൈനയുടേതിൽ നിന്ന് വ്യത്യസ്തമായ സ്വതന്ത്ര നീതിന്യായ സംവിധാനം അവിടെ നിലവിലുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ചൈനയിലേതു പോലെ, നീതിന്യായ സംവിധാനത്തിലുൾപ്പെടെ എല്ലാറ്റിലും പാർട്ടിയുടെ അധീശത്വമുള്ള വ്യവസ്ഥിതിയിലേക്ക് അത് അധ:പതിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചൈനയെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്ന വിവിധ രാഷ്ട്രീയ പാർട്ടികളും ഇംഗ്ലീഷ്, ചൈനീസ് പത്രങ്ങളും മുൻപ് വളരെ സജീവമായിരുന്നു.പക്ഷേ,2014,2019 വർഷങ്ങളിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്, 2020ൽ നിലവിൽ വന്ന ദേശീയ സുരക്ഷാ നിയമത്തോടെ ഹോങ്കോങ്ങിൽ,ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്തിനു തുല്യമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ.
മുൻപ് ഹോങ്കോങ്ങ് കേന്ദ്രീകരിച്ചായിരുന്നു മിക്ക വിദേശ മാദ്ധ്യമങ്ങളും ഏജൻസികളും ചൈനയിൽ നിന്നും മറ്റുമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നത്. അന്ന് അവർക്ക് വർക്കിങ്ങ് വിസ കിട്ടുവാൻ ചൈനയെക്കാൾ എളുപ്പം ഹോങ്കോങ്ങായിരുന്നു.ഇപ്പോൾ മിക്കവരും അവിടം വിട്ടു പോയി.
കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതോടെ ചൈനയിൽ നിന്ന് സർക്കാർ വിദേശ പത്രപ്രവർത്തകരെ പുറത്താക്കിത്തുടങ്ങി. ഓദ്യോഗിക വിശദീകരണങ്ങൾക്ക് വിരുദ്ധമായ വാർത്തകൾ നൽകിയതിനായിരുന്നു ഇത്.ഷി ജിൻ പിങ്ങ് അധികാരത്തിൽ പിടിമുറുക്കിയതോടെ ബെയ്ജിങ്ങിൽ അവശേഷിച്ച വിദേശ മാദ്ധ്യമപ്രവർത്തകർ കടുത്ത നിരീക്ഷണത്തിലാണ്.
അവിടെ ഇപ്പോൾ ഇന്ത്യൻ പത്രലേഖകരാരുമില്ല. അവർക്ക് സർക്കാർ വിസ പുതുക്കി നൽകാത്തതിനെ തുടർന്ന് ഏറ്റവും അവസാനം ചൈനയിലെ ബ്യൂറോ പൂട്ടിയത് ദ ഹിന്ദു പത്രമാണ്.
മുൻപും ഗൂഗിളോ സോഷ്യൽ മീഡിയയോ ചൈനീസ് സർക്കാർ അ നുവദിച്ചിരുന്നില്ല. ഫേസ്ബുക്ക്,യൂട്യൂബ്,ട്വിറ്റർ തുടങ്ങിയവ ചൈനയിൽ ബ്ളോക്ക് ചെയ്യപ്പെട്ടു.അതിനെ 'ഗ്രേറ്റ് ഫയർവാൾ ഓഫ് ചൈന' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പകരം, സർക്കാർ നിയന്ത്രണത്തിലുള്ള വി-ചാറ്റ് , സിനോ വെയ്ബോ(Sino Weibo) എന്നീ സമൂഹ മാദ്ധ്യമങ്ങളാണുള്ളത്.
ചൈനയിൽ കോവിഡ് പടർന്ന് പിടിച്ച വാർത്ത ആദ്യം പുറത്തു കൊണ്ടുവന്നത് മോണിങ്ങ് പോസ്റ്റ്, ദ ആപ്പിൾ ,RTHK തുടങ്ങിയ മുഖ്യധാരാമാദ്ധ്യമങ്ങളായിരുന്നു. ആ സമയത്ത് തന്നെ ഹോങ്കോങ്ങിലെ വൈറോളജി വിദഗ്ദ്ധർ ലോകത്തിന് അപകട മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന്, എന്തുകൊണ്ട് അതിർത്തി അടച്ചില്ലെന്നും ഈ മാദ്ധ്യമങ്ങൾ സർക്കാാരിനോട് ചോദിച്ചു.
ഹോങ്കോങ്ങിൽ ചൈനയുടെ താല്പര്യങ്ങൾക്ക് എതിരായതെന്തെങ്കിലും പത്രങ്ങളിൽ വന്നാൽ ചൈനീസ് അധികാരികൾ എഡിറ്റർമാരെ വിളിച്ചു വരുത്തുകയാണ് പതിവ് -'call the editor for a tea' എന്നാണ് ഇത് അറിയപ്പെടുന്നത്.
ചൈനീസ് മാദ്ധ്യമങ്ങൾക്കായി പ്രവർത്തിക്കുന്ന വിദേശപത്രപവർത്തകർ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻപ് ഹോങ്കോങ്ങിലെ എല്ലാ പത്രങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങളെയും സർക്കാരിനെയും വിമർശിക്കുന്ന എഡിറ്റോറിയലുകളുമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അതുമില്ല.
"എന്നിട്ടും കഴിഞ്ഞ മൂന്ന് വർഷമായി ജീവൻ പണയം വച്ച് സത്യം എഴുതുന്ന മാദ്ധ്യമപ്രവർത്തകർ ഇപ്പോഴും ഹോങ്കോങ്ങിലുണ്ട്".
ടിയനൻമെൻസ്ക്വയർ കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്നതാണ് 6,4 എന്നീ അക്കങ്ങൾ(ജൂൺ 4, 1989).കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഒന്നും രണ്ടും സമ്മാനങ്ങൾ കിട്ടിയ രണ്ട് വനിതാ
അത് ലെറ്റുകളുടെ ചിത്രങ്ങൾ ആദ്യദിവസം സോഷ്യൽ മീഡിയയിൽ വന്നു. അടുത്ത ദിവസം സൈറ്റുകളിൽ നിന്ന് അവ എടുത്തു മാറ്റി.അവരുടെ ജെഴ്സിലെ നമ്പറുകൾ 6 , 4 എന്നിവയായിരുന്നു!
ടിയനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ ഓർമ്മ പുതുക്കി, ചൈനയിൽ അനുസ്മരണങ്ങൾ നടന്നിരുന്നത് ഹോങ്കോങ്ങിൽ മാത്രമായിരുന്നു.കൈയിൽ കത്തിച്ചുവച്ച മെഴുകുതിരികളുമായി പതിനായിരങ്ങൾ പാർക്കിൽ ജൂൺ 4 ന് ഒത്തുകൂടിയിരുന്നു.2021ന് ശേഷം അത് നിരോധിക്കപ്പെടു.
"നമ്മൾ കാണുന്ന ചൈനയല്ല, ചൈനീസ് ജനതയ്ക്ക് സ്വന്തം രാജ്യം. അത് മറ്റൊരു ലോകമാണ്. ടിയനൻമെൻസ്ക്ക്വയർ കൂട്ടക്കുരുതി എല്ലാ റെക്കാർഡുകളിലും നിന്ന് മായ്ക്കപ്പെട്ടിരിക്കുന്നു. സർക്കാർ കുത്തിവച്ച രാജ്യസ്നേഹമാണവർക്ക്. ചൈനയേയും കമ്യൂണിസ്റ്റ് പാർട്ടിയേയും തമ്മിൽ തിരിച്ചറിയാൻ അവർക്ക് കഴിയില്ല".
2000ൻ്റെ ആദ്യം വരെ മാവോയെയും ഡെങ്ങിനെയും ഒഴിച്ച് ആരെയും വിമർശിക്കുകകയോ കളിയാക്കുകയോ ചെയ്യാമായിരുന്നു. പാർട്ടിക്കകത്തു നടക്കുന്ന അഴിമതികളെക്കുറിച്ച് അകത്തുള്ളവർ തന്നെ പറഞ്ഞിരുന്നു."ഇവിടുത്തെ കോൺഗ്രസിലേതു പോലെയായിരുന്നു മുൻപ് ചൈനീസ് പാർട്ടി".പക്ഷേ, ഇപ്പോൾ എല്ലാവരും കടുത്ത നിരീക്ഷണത്തിലാണ്. എങ്കിലും,ന്യൂയോർക്ക് ടൈംസ്, ബ്ലൂംബർഗ്ഗ് എന്നീ മാദ്ധ്യങ്ങൾ വളരെ സാഹസികമായി ചൈനയിലെ അഴിമതികളെക്കുറിച്ചും മറ്റുള്ള അന്വേഷണാത്മക വാർത്തകൾ പുറത്തുകൊണ്ടുവരുന്നുണ്ടെന്നും ജി. ഹരികുമാർ പറഞ്ഞു.
2021ൽ കാലിക സംഭവങ്ങളെക്കുറിച്ച് എല്ലാ ആഴ്ചയും ദ ആപ്പിൾ പത്രത്തിൽ സറ്റയറിക്കൽ കുറിപ്പുകൾ എഴുതിയിരുന്നുവെന്ന് ജി.ഹരികുമാർ പറഞ്ഞു. അവ നേരിട്ടുള്ള വിമർശനമായിരുന്നില്ല. "പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും അറിയാമായിരുന്നു.പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടിക്ക് സറ്റയർ ഇഷ്ടമല്ലെന്ന് പല സുഹൃത്തുക്കളും അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു''.മൂന്ന് വർഷം മുൻപ് ദ ആപ്പിളിന്റെ പത്രാധിപർ അറസ്റ്റ് ചെയ്യപ്പെട്ടു.വാടക നിയമം ലംഘിച്ചെന്ന നിസ്സാര കേസിൽ പിടിയിലായ അദ്ദേഹത്തിനെതിരെ അടിമറി ഉൾപ്പെടെ ധാരാളം കുറ്റങ്ങൾ ചുമത്തി. അവയുടെ വിചാരണ പോലും തുടങ്ങിയിട്ടില്ല.
പത്രങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെങ്കിലും മുൻപ് സർക്കാരിനെ വിമർശിച്ചിരുന്നത് വസ്തുതകൾ നിരത്തിവച്ച് മാത്രയിരുന്നു. അതിനായി സാങ്കേതിക വിദ്യയും ഡേറ്റ അനാലിസിസും വരെ ഉപയോഗപ്പെടുത്തി.
മോണിങ്ങ് പോസ്റ്റ് ചില ദിവസങ്ങളിൽ ചൈനയിൽ വിതരണം ചെയ്യുന്നത് വിലക്കിയിരുന്നു. ചില ദിവസങ്ങളിൽ ചൈനീസ് അധികൃതർ ചില വാർത്തകൾ കറുപ്പിച്ചിരുന്നു. ഇപ്പോൾ നിയന്ത്രണങ്ങൾ വളരെ കടുത്തതാണ്.മുൻ സഹപ്രവർത്തരിൽ പകുതിയോളം പേർ വിട്ടുപോയതായും ഹരികുമാർ പറഞ്ഞു.
വിവിധ രംഗങ്ങളിൽ നിന്നുള്ളവർക്ക് പ്രാതിനിദ്ധ്യമുള്ള പ്രാദേശിക തല തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ചീഫ് എക്സിക്യൂട്ടീവ് നടത്തുന്ന ഭരണമാണ് ഹോങ്കോങ്ങിൽ.ഭരണ സംവിധാനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ശ്രദ്ധാലുക്കളാണ് അവിടുത്തെ ജനങ്ങൾ. ഹോങ്കോങ്ങിൽ കുറ്റകൃത്യങ്ങൾ വളരെ കുറവാണ്. ശിക്ഷ കടുത്തതാണ്.
ഹോങ്കോങ്ങിലെ ടെലിവിഷൻ, റേഡിയോ ചാനലുകൾ വിനോദ പരിപടികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്."പക്ഷേ, ഇന്ത്യയിലെ ചാനലുകളിലെ മോശം വാർത്താ പരിപാടികളുമായി അവയെ താരതമ്യം ചെയ്യാനേ കഴിയില്ല. വസ്തുതകൾക്കാണ് അവർ പ്രാധാന്യം നൽകുന്നത്".
സാമ്പത്തിക പുരോഗതിക്കപ്പുറം ആധിപത്യത്തിനാണ് ചൈന ഇന്ന് പ്രധാന്യം നൽകുന്നതെന്ന് ജി.ഹരികുമാർ പറഞ്ഞു. മിക്ക ബഹുരാഷ്ട്ര കുത്തകകളും രാജ്യങ്ങളും ഉല്പാദനത്തിനും വിപണനത്തിനും ചൈനയെയാണ് ആശ്രയിക്കുന്നത്. അമേരിക്ക പോലും അതാണ് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ വിപണി അവരുടേതാണ്. മിക്ക രാജ്യങ്ങളിലും സ്ഥാപനങ്ങളുടെ മേധാവിമാരായി ചൈനക്കാരെ നിയമിക്കുന്നത് ഇത് ലക്ഷ്യമാക്കിയാണ്.
ചൈനക്കാർ ലോകമെമ്പാടും കുടിയേറുകയും അവിടങ്ങളിലെല്ലാം വസ്തുവകകൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്. അമേരിക്കയിൽ പോലും അവർ കൂടിയ വിലയ്ക്ക് വസ്തുകൾ വാങ്ങുന്നുണ്ട്.
"ചൈനയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ രക്ഷപെട്ടു പോവാനാണിത്- a parachute for next generation".
2021 ൽ കേരളത്തിൽ മടങ്ങിയെത്തിയ ജി.ഹരികുമാർ , തിരുവനന്തന്തപുരം ആസ്ഥാനമായി ടിക് ടോക് എന്ന കേരള ടെക്നോളജി ന്യൂസ് ലെറ്റർ ആരംഭിച്ചു.
ചർച്ചയിൽ സുരേഷ് നെല്ലിക്കോട്, മോഹൻദാസ് പാറപ്പുറത്ത് , പി.വി ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാർ, കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/e0d9iaHaZzw?si=w8xGBHYf0PqtoDhf
No comments:
Post a Comment