ചരിത്രസാക്ഷികൾ' 19 ആം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,20023 മെയ് 6) അനുഭവങ്ങൾ പങ്കുവെച്ചത് ബി.വി പവനനും (മുൻ പൊളിറ്റിക്കൽ എഡിറ്റർ, കേരളകൗമുദി) പി.കെ സുരേന്ദ്രനും (മുൻ ന്യൂസ് എഡിറ്റർ,മാതൃഭൂമി.
നെയ്യാറ്റിൻകര അവണാക്കുഴി സ്വദേശിയാണ് ബി.വി.പവനൻ ."അന്ന് കുടുംബത്തിലോ നാട്ടിലോ മാധ്യമപ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ അധ്യാപികയായ അമ്മയുടെ കൈപിടിച്ച് പോയ ഒരു സ്കൂൾ യുവജനോത്സവത്തിൽ പേരറിയാത്ത ഒരു പത്രപ്രവർത്തകൻ നടത്തിയ പ്രഭാഷണം മനസ്സിൽ പതിഞ്ഞു.'തുറന്ന കണ്ണുമായി ചുറ്റുപാടുമുള്ള സമൂഹത്തെ കാണാൻ കഴിയുമെങ്കിൽ, ചോദ്യങ്ങൾ ചോദിക്കാൻ ത്വരയുണ്ടെങ്കിൽ, നന്മയോടൊപ്പം നിൽക്കാൻ ആർജ്ജവമുണ്ടെങ്കിൽ പത്രപ്രവർത്തകനാകാം ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം ഡിപ്ലോമിക്ക് ചേർന്നു.ഒരു ബന്ധു മുഖേന , തെക്കൻ കാറ്റ് പത്രത്തിലും ചേർന്നു. പാളയത്ത് എം.എം പ്രസ്സിൽ നിന്ന് മുൻകാല കമ്മ്യൂണിസ്റ്റ് നേതാവായ കെ.സഹദേവൻ പ്രസിദ്ധീകരിച്ചിരുന്നു ചെറിയ പത്രമായിരുന്നു , അത്. അവിടെ കമ്പോസിംഗ് ഒഴികെയുള്ള എല്ലാം ചെയ്തു. മുഖപ്രസംഗങ്ങൾ പോലും എഴുതി.പകൽ മുഴുവൻ അവിടെ ജോലി. വൈകുന്നേരം പഠനം.തിരിച്ച് പ്രസിലേക്ക് തന്നെ വരും.അവിടുത്തെ ബെഞ്ചിൽ കിടന്ന് ഉറങ്ങും. അർദ്ധരാത്രിയാകുമ്പോൾ ,പ്രസിലെ ജീവനക്കാർ വിളിച്ചുണർത്തി ,പത്രത്തിന്റെ അച്ചടിച്ച ആദ്യകോപ്പി തരും .അത് വായിച്ചു ഒപ്പിട്ടു കൊടുക്കും. ഒപ്പം,പുറത്തുനിന്ന് വാങ്ങിയ ചായയും ദോശയും ഉണ്ടാകും."അതിന്റെ ഒരു സുഖം പിന്നീട് പ്രവർത്തിച്ച ഒരു പത്രസ്ഥാപനത്തിൽ നിന്നും ലഭിച്ചിട്ടില്ല".
വക്കം പുരുഷോത്തമൻ സ്പീക്കർ ആയിരിക്കുമ്പോൾ , ദേശാഭിമാനി ലേഖകൻ ആർ.എസ് ബാബുവിന് നിയമസഭ റിപ്പോർട്ട് ചെയ്യാനുള്ള പാസ് നിഷേധിച്ചു. അത് വലിയ വിവാദങ്ങൾ ഉണ്ടാക്കി.അദ്ദേഹത്തിന് പകരം, ആറ് മാസം ദിവസവേതനാടിസ്ഥാനത്തിൽ നിയമസഭാനടപടികൾ റിപ്പോർട്ട് ചെയ്തു.
1984ൽ കേരളകൗമുദിയിൽ ചേർന്നു. കോഴിക്കോട് യൂണിറ്റിലായിരുന്നു , ആദ്യം .അവിടെ നിന്ന് റിപ്പോർട്ടറായി വയനാട് ബ്യൂറോയിലേക്കയച്ചു. അന്ന് വാർത്തകൾ അയക്കാനുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. കോഴിക്കോടിന് പോകുന്ന ബസ്സിൽ , കണ്ടക്ടറുടെ പെട്ടിയിൽ ഇട്ടാണ് വാർത്തകൾ എത്തിച്ചിരുന്നത്. ആദ്യമായി വയനാട് കാണുകയായിരുന്നു. കണ്ടതെല്ലാം വാർത്തയായി എഴുതി.കാപ്പി പൂക്കുന്നതുപോലും വാർത്തയിൽ ഇടം പിടിച്ചു.അതിന്റെ ലഹരിയിൽ വീട്ടിലേക്ക് കത്ത് എഴുതുന്നത്പോലും മറന്നുപോയി. അമ്മ പരിഭവിച്ചു. അവർ പരാതിയുമായി പേട്ടയിലെ ഓഫീസിൽ എത്തി . പിറവന്തൂർ ശശിയെയാണ് കണ്ടത്. "അപ്പോൾ ,ആദിവാസികൾക്കായുള്ള സുഗന്ധഗിരി പദ്ധതിയുടെ മറവിൽ നടക്കുന്ന വെട്ടിപ്പുകളെ കുറിച്ച് ഞാൻ എഴുതിയ അന്വേഷണാത്മക റിപ്പോർട്ട് അദ്ദേഹത്തിന്റെ കയ്യിൽ ഇരിപ്പുണ്ടായിരുന്നു. അമ്മയെ അത് കാണിച്ചു ,ബോധ്യപ്പെടുത്തി.ഉടൻ വീട്ടിലെത്താൻ അദ്ദേഹം എനിക്ക് സന്ദേശവും അയച്ചു".
അക്കാലത്ത്, അവിവാഹിതയായ ഒരു ആദിവാസി പെൺകുട്ടി പ്രസവിച്ചത് വാർത്തയാക്കി. അതിന് ഉത്തരവാദി ഒരു എസ്റ്റേറ്റ് ഉടമയായിരുന്നു. പക്ഷേ, കുടുംബവും സമുദായവും അവർക്ക് ഭ്രഷ്ട് കൽപ്പിച്ചു. കൈക്കുഞ്ഞുമായി കുടിലിന്റെ മുൻവശത്ത് അവർ കിടക്കുന്നത് അറിഞ്ഞ് ഫോട്ടോഗ്രാഫറുമായി എത്തി." മനസ്സ് അലിഞ്ഞു പോകുന്ന കാഴ്ചയായിരുന്നു ,അത്". ആ വാർത്ത പത്രത്തിൽ വന്നപ്പോൾ , അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അന്വേഷണത്തിന് ഉത്തരവിട്ടു. അമ്മയെയും കുഞ്ഞിനെയും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഹൈക്കോടതി ഈ വാർത്ത ഒരു ഹർജിയായി സ്വീകരിച്ചു."അപ്പോഴേക്കും കാര്യങ്ങൾ മാറി മറിഞ്ഞു. പെൺകുട്ടിക്ക് ഒരു ഭർത്താവ് ഉണ്ടായി .അവൾ കുഞ്ഞിനെയും കൊണ്ട് ഓഫീസിൽ വന്നിട്ട് പറഞ്ഞു :ഞാൻ പിഴച്ചിട്ടില്ല.വാർത്ത തെറ്റാണ്. കോടതിയിലും അവർ അതുതന്നെ പറഞ്ഞു. ജസ്റ്റിസ് കെ.സുകുമാരനായിരുന്നു കേസിൽ വിധി പറഞ്ഞത് .പത്രപ്രവർത്തകർ ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കണം എന്ന് നിർദ്ദേശത്തോടെ ആ കേസ് അവസാനിപ്പിച്ചു".
1950കളിലും1960കളിലും ഗ്രോ മോർ ക്യാമ്പൈയിനിന്റെ ഭാഗമായി വയനാട്ടിലെ ഉൾകാടുകളിലെ വയലുകളിൽ കൃഷി ചെയ്യാനായി കുടിയേറിയ പന്തീരായിരത്തോളം കുടുംബങ്ങൾ വനത്തിന്റെ ദേശസാല്ക്കരണത്തെ തുടർന്ന് പ്രതിസന്ധിയിലായി.അവർക്ക് ഉടമസ്ഥാവകാശം നഷ്ടപ്പെട്ടു.ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്നങ്ങൾ അന്വേഷിച്ച്, മനുഷ്യത്വപരമായ വീക്ഷണത്തിൽ എഴുതിയ റിപ്പോർട്ടിന് സംസ്ഥാന സർക്കാരിന്റെ വികസനോൻമുഖ മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരം ലഭിച്ചു. വാർത്ത വന്നതിനെ തുടർന്ന് അവരുടെ പ്രതിനിധികളെയും കൂട്ടി , മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ പോയത് മറക്കാനാവാത്ത അനുഭവമാണ് .ജഗതിയിലെ വാടകവീട്ടിലായിരുന്നു അദ്ദേഹം അന്ന് താമസിച്ചിരുന്നത് ."അവിടെ ജനപ്രളയം. അടുത്തെത്തിയപ്പോൾ , കാര്യങ്ങൾ ചെവിയിൽ പറയൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു . കാര്യങ്ങൾ ചുരുക്കി പറഞ്ഞുകൊടുത്തു. സെക്രട്ടറിയേറ്റിൽ വച്ചു കാണണം എന്ന് അദ്ദേഹം പറഞ്ഞു. അവിടെ എത്തിയപ്പോൾ , അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യെല്ലാം വിളിച്ചുകൂട്ടിയിരുന്നു . ഇവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് , ഈ കുടുംബങ്ങൾക്ക് കാടിനുപുറത്ത് ഭൂമി വാങ്ങിക്കൊടുത്ത് താമസിപ്പിക്കാൻ അദ്ദേഹം നടപടി സ്വീകരിച്ചു".
മാധ്യമപ്രവർത്തകർ എപ്പോഴും ജനങ്ങളുടെ കണ്ണും നാവുമാണന്ന് ബി.വി പവനൻ പറഞ്ഞു."നമ്മൾ എഴുതുമ്പോൾ ,അവരുടെ കണ്ണുകളിലൂടെയാണ് കാര്യങ്ങളെ കാണുന്നത്.വ്യക്തിപരമായ രാഷ്ട്രീയം ഒരിക്കലും എഴുത്തിൽ പ്രതിഫലിക്കാൻ പാടില്ല".പക്ഷേ, ഇപ്പോൾ മാധ്യമപ്രവർത്തകർ തന്നെ തങ്ങളുടെ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിക്കുന്നുണ്ട്.തങ്ങൾക്ക് ഇഷ്ടമില്ലാത്ത വാർത്തകൾ നൽകുന്നവരെ കൈകാര്യം ചെയ്യാൻ സൈബർ സേനകളുണ്ട്. അങ്ങനെ അരക്ഷിതവും കലുഷിതവുമാണ് ഇപ്പോഴത്തെ അന്തരീക്ഷം.
ദീർഘകാലം നിയമസഭാനടപടികൾ റിപ്പോർട്ട് ചെയ്തു. മുൻപ്, നിയമസഭയിൽ പ്രസ് ഫോട്ടോഗ്രാഫർമാരെ അനുവദിച്ചിരുന്നു .ഇപ്പോൾ ഔദ്യോഗിക സഭാ ടി.വി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നത്.
ആദ്യകാലങ്ങളിൽ കേരളകൗമുദിയിൽ നിയമസഭാനടപടികളുടെ വിശദമായ റിപ്പോർട്ടുകൾ , ഏതാണ്ട് പൂർണ്ണമായി തന്നെ, കൊടുത്തിരുന്നു. അതിന് ധാരാളം വായനക്കാർ ഉണ്ടായിരുന്നു. ഇപ്പോൾ , കേരള കൗമുദി ഉൾപ്പെടെയുള്ള പല പത്രങ്ങളും അത് പ്രസിദ്ധീകരിക്കുന്നത് പോലുമില്ല.കാരണം, അവയ്ക്ക് വായനക്കാർ കുറഞ്ഞു.
തെറ്റാൻ പാടില്ലെന്ന കഠിന പ്രയത്നത്തോടെയാണ് രാഷ്ട്രീയ റിപ്പോർട്ടുകൾ എഴുതിയത്. നേതാക്കളുമായുള്ള വ്യക്തിബന്ധങ്ങൾ അതിന് ഏറെ സഹായിച്ചിട്ടുണ്ട്."ഇരുമ്പുമറയുള്ള പാർട്ടിയെന്ന് പുറത്ത് പറയുമ്പോഴും അതിനുള്ളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആ നേതാക്കളിൽ നിന്നു തന്നെയാണ് വാർത്തകൾ കിട്ടുന്നത്".
തെരഞ്ഞെടുപ്പ് വേളകളിൽ സംസ്ഥാനത്തെമ്പാടും വ്യാപകമായി യാത്ര ചെയ്ത് സാധാരണക്കാരുമായി സംസാരിച്ചാണ് റിപ്പോർട്ടുകളും അവലോകനങ്ങളും എഴുതിയിരുന്നത്. കാർട്ടൂണിസ്റ്റ് ടി.കെ.സുജിതും ഫോട്ടോഗ്രാഫറും ഈ യാത്രകളിൽ ഒപ്പം വന്നിട്ടുണ്ട്.
"സ്ഥാനാർത്ഥികളുടെ പ്രതികരണങ്ങളിൽ നിന്നു പോലും നിഗമനങ്ങളിലെത്താനാകും."2009 ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ കെ.വി തോമസിനെതിരെ സി.പി.എംന്റെ തീപ്പൊരി യുവനേതാവ് സിന്ധു ജോയി മത്സരിച്ചപ്പോൾ , രണ്ടു സ്ഥാനാർത്ഥികളേയും കണ്ട് സംസാരിച്ചു. തോമസിന് തന്റെ വിജയത്തിൽ സംശയമുണ്ടായിരുന്നില്ല. പക്ഷേ, അത് വിശ്വസനീയമായി തോന്നിയില്ല.സി.പി.എം നേതാക്കളെ കണ്ടപ്പോൾ , അവർക്ക് ഉത്സാഹക്കുറവ്. സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നത് ശ്രദ്ധിച്ചു. പൊതുവിൽ ഒരു മന്ദത. കാര്യങ്ങൾ സിന്ധുവിന് അനുകൂലമല്ല എന്ന് മനസിലായി. അവരെ കണ്ടപ്പോൾ, താൻ ജയിക്കുമോ എന്ന് അവർ ചോദിച്ചു. ഉത്തരമായി, അവർക്ക് വിജയാശംസകൾ നേർന്നു. (11000 വോട്ടുകൾക്ക് അവർ പരാജയപ്പെട്ടു. പാർട്ടിക്കാർ തന്നെ കാലുവാരിയതായി അവർ ആരോപിച്ചു. അതെത്തുടർന്ന് പാർട്ടിയുമായി അകന്ന അവർ 2011-ൽ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച്, ബ്രിട്ടനിലേക്ക് പോയി).വർഷങ്ങൾക്കു ശേഷം, ഫേസ്ബുക്കിലൂടെ ബന്ധം പുതുക്കിയപ്പോൾ,അവർ അന്നു ചോദിച്ചത് ഓർമ്മപ്പെടുത്തി - എന്തായിരുന്നു അന്ന് മനസിൽ വിചാരിച്ചത്?തോറ്റു പോകുമെന്നായിരുന്നു അന്ന് തോന്നിയതെന്ന് പറഞ്ഞു.
2016-ലെ നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ, അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം.എ.കെ ആന്റണിയെ സന്ദർശിച്ചപ്പോൾ, അദ്ദേഹം ചോദിച്ചു: ആര് ജയിക്കും? സത്യം മാത്രം പറഞ്ഞാൽ മതി - ഭംഗിവാക്കു വേണ്ട.യു.ഡി.എഫ് തോറ്റു പോകും. അതാണ് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലായത് എന്ന് പറഞ്ഞു. കോട്ടയത്ത് യു.ഡി.എഫ് യോഗത്തിൽ പ്രസംഗിക്കവേ അദ്ദേഹം, പേരു പറയാതെ ഇക്കാര്യം സൂചിപ്പിച്ച ശേഷം, ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ അണികളോട് ആവശ്യപ്പെട്ടു.
വ്യക്തിപരമായി അടുത്ത ബന്ധമുള്ള മിക്ക നേതാക്കളും ഓഫ് റെക്കാർഡായി വളരെ തുറന്ന് സംസാരിക്കും."എന്നാൽ, വിവേചനബുദ്ധി ഉപയോഗിച്ചേ അവ റിപ്പോർട്ട് ചെയ്യൂ .അവരുടെ വിശ്വാസം നഷ്ടപ്പെടാനിടയാക്കരുത്.പുതിയ തലമുറയിൽപെട്ടവർക്ക് ഇങ്ങനെയുള്ള ബന്ധങ്ങൾ കുറവാണ്. അവർ കാര്യങ്ങൾ ആഴത്തിൽ പഠിക്കുന്നുമില്ല".
അനിലൻ എന്ന പേരിൽ കേരള കൗമുദിയിൽ പ്രതിവാര രാഷ്ട്രീയ ആക്ഷേപഹാസ്യ പംക്തി എഴുതിയത് 17 വർഷമാണ്. അന്ന് പുതിയ കുറേ പംക്തികൾ ആരംഭിച്ച കാലമായിരുന്നു. ജനതാദളിലെ അടിയൊഴുക്കുകളെക്കുറിച്ചായിരുന്നു ആദ്യം എഴുതിയത്. അത് അന്നത്തെ എക്സിക്യൂട്ടീവ് എഡിറ്ററായ എ.പി. വിശ്വനാഥനെ കാണിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യമൊന്നും അക്കാലത്ത് പത്രത്തിൽ കൊടു ത്തിരുന്നില്ല."എഴുതിയത് മണിസാറിനെ(പത്രാധിപർ എം .എസ് മണി) കാണിക്കാൻ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. ഏറെ മൂർച്ചയോടു കൂടി എഴുതാൻ കഴിയുന്നയാളാണ്.അദ്ദേഹം അവ വായിച്ച്നോക്കി, എഡിറ്റ് ചെയ്ത്, കൂടുതൽ കാര്യങ്ങൾ എഴുതിച്ചേർത്തു. അങ്ങനെ ആ പംക്തി മുടങ്ങാതെ തുടർന്നു.വസ്തുതകളുടെ പിൻബലത്തിൽ എല്ലാ പാർട്ടികളേയും കളിയാക്കി".
2021-ൽ കേരള കൗമുദിയിൽ നിന്ന് ബി.വി.പവനൻ സ്വയം വിരമിച്ചു.
30 വയസിന് താഴെയുളള ചെറുപ്പക്കാരിൽ മിക്കവരും ഇന്ന് കാര്യമായി പത്രങ്ങൾ വായിക്കുന്നില്ല. അവർ ടെലിവിഷൻ വാർത്താ ചാനലുകൾ കാണുന്നുമില്ല. പത്രങ്ങൾ ഇനി അധികകാലം തുടരുമോ എന്ന് സംശയമുണ്ട്. മുൻപ് , കേരളത്തിൽ ടെലിവിഷന് പ്രചാരം കിട്ടിയ കാലത്ത് പത്രങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ, പിൽക്കാലത്ത് പത്രങ്ങളുടെ സർക്കുലേഷൻ വൻ തോതിൽ ഉയർന്നു. ഇത് പഠനവിധേയമാക്കേണ്ടതാണ്.പക്ഷേ, ഇപ്പോൾ പത്രവിതരണത്തിന് പോലും ആളെ കിട്ടുന്നില്ല. വിതരണം ചെയ്യാനാകാത്തതിനാൽ , വരുംകാലങ്ങളിൽ പത്രങ്ങൾ സൗജന്യമായി നൽകേണ്ടിവരും.
ഏറ്റുമാനൂർ വയല സ്വദേശിയായ പി.കെ.സുരേന്ദ്രൻ 1985 മുതൽ 2021 വരെയാണ് മാതൃഭൂമിയിൽ പ്രവർത്തിച്ചത്.''മാദ്ധ്യമരംഗത്ത് എത്തപ്പെട്ടത് എങ്ങനെയെന്നറിയില്ല. ബാദ്ധ്യതകളുള്ള കുടുംബത്തിലെ ഏക ആൺതരിയായിരുന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദത്തിന് പഠിക്കുമ്പോൾ ,ഒരു സഹപാഠിയുടെ ജ്യേഷ്ഠനായ അദ്ധ്യാപകനാണ്
കാര്യവട്ടം കാമ്പസിൽ എം.ജെ രണ്ടാമത്തെ ബാച്ചിൽ പ്രവേശനം കിട്ടി. തിരുവനന്തപുരത്തെ ആറു വർഷത്തെ ജീവിതമാണ് എല്ലാം മാറ്റിമറിച്ചത്. സംക്രമണം ലിറ്റിൽ മാഗസിൻ നടത്തിയിരുന്ന പ്രിയദാസ് ജെ മംഗലത്തിനൊപ്പമായിരുന്നു താമസം. അങ്ങനെ , അതിന്റെ നടത്തിപ്പ് മുഴുവൻ പഠിച്ചെടുത്തു. കോഴ്സ് തീരുന്നതിനു മുൻപ് തന്നെ കേരള സർവകലാശാലയിൽ ഉദ്യോഗസ്ഥനായി. നടൻ മുരളി അന്ന് അവിടെ ഒപ്പമുണ്ടായിരുന്നു.
ഗൾഫിൽ ജോലി ചെയ്യുന്ന നാല് സുഹൃത്തുക്കൾ മുൻകൈയെടുത്ത് 'ശ്രീരാഗം ' എന്ന മാസിക ആരംഭിച്ചപ്പോൾ, അതിന്റെ ചുമതലക്കാരനായി. കലാ കൗമുദിയിൽ പ്രവർത്തിച്ചിരുന്ന എസ്. രാജേന്ദ്രൻ, ആർട്ടിസ്റ്റ് ഭട്ടതിരി തുടങ്ങിയവർ ഇതുമായി സഹകരിച്ചു. ഗൾഫുകാർക്കുവേണ്ടി ഒരു പ്രസിദ്ധീകരണം നടത്തിയിരുന്ന മലയിൻകീഴ് ഗോപാലകൃഷ്ണനും കലാകൗമുദിയിലെ കെ. വേലപ്പനും വലിയ പ്രചോദമായി.ആറു മാസം അതിനായി കഠിനമായി പ്രയത്നിച്ചു.
1985 ഒക്ടോബറിൽ മാതൃഭൂമിയിൽ ചേർന്നു. കോഴിക്കോട് യൂണിറ്റിലായിരുന്നു, തുടക്കം. അവിടുത്തെ സംസ്കാരവുമായും ജനതയുമായും ഇഴുകിച്ചേർന്നു. കെ.ജയചന്ദ്രനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു."പ്രസാദാത്മകത വിട്ട് ആക്രമണോത്സുകമായ പത്രപ്രവർത്തനത്തിന്റ തീവ്രമായ കാലഘട്ടമായിരുന്നു, അത്".
പത്തനംതിട്ട ലേഖകനായി ആറു വർഷം. പിന്നെ,ആലപ്പുഴ, കൊല്ലം ബ്യൂറോകളിലും,കണ്ണൂർ, പാലക്കാട് യൂണിറ്റുകളിലും പ്രവർത്തിച്ചു. പാലക്കാട് യൂണിറ്റ് ആരംഭിച്ചതു മുതൽ 16 വർഷം അവിടെ ന്യൂസ് എഡിറ്ററായിരുന്നു.
പത്തനംതിട്ടയിൽ റിപ്പോർട്ടറായിരിക്കേ, ഒരു ലോക്സഭാ തെരഞ്ഞെടുപ്പിൽ അവിടെ നിന്ന് മത്സരിച്ച പ്രമുഖസ്ഥാനാർത്ഥി ഒരു ആവശ്യവുമായി രാത്രിയിൽ കാണാൻ വന്നു - ഞാൻ നായർ വിഭാഗത്തിൽ പെട്ടെ ആളാണന്ന് എവിടെയെങ്കിലും ഒന്ന് സൂചിപ്പിക്കണം!
കക്കി ജലസംഭരണിയിലെ തടി കടത്തൽ, വനംകൊള്ള, ശബരിഗിരി പദ്ധതിയിലെ അഴിമതി, ആദിവാസികളുടെ പ്രശ്നങ്ങൾ തുടങ്ങി വാർത്തകളാൽ സമ്പന്നമായിരുന്നു ,അക്കാലം. ഭീഷണി ഫോൺവിളികൾ ധാരാളം കിട്ടിയിട്ടുണ്ട്. "വാർത്തകൾക്ക് പെട്ടെന്ന് പ്രതികരണം കിട്ടും. ഉടനടി ഫലം കിട്ടുന്നതിനാൽ റിപ്പോർട്ടിങ്ങ് എന്നെ ഭ്രമിപ്പിച്ചു കൊണ്ടിരുന്നു".
മൂന്നരവർഷം ആലപ്പുഴയിൽ പ്രവർത്തിച്ച കാലത്തും വാർത്തകൾക്ക് ക്ഷാമമില്ലായിരുന്നു."ചില വാർത്തകൾ റിപ്പോർട്ട് ചെയ്ത് , അവയിൽ ഈയാംപാറ്റയെപ്പോലെ അകപ്പെട്ട് പോയിട്ടുണ്ട്. എവിടെ നിന്നും പിന്തുണ കിട്ടിയില്ല." മദ്യവുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ സി.ബി.ഐ കേസ് വരെ ഉണ്ടായിട്ടുണ്ട്. അവയൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല.
ചേർത്തലയിൽ എ.കെ.ആന്റണിയും സി.കെ.ചന്ദ്രപ്പനും മത്സരിച്ച 1996-ലെ നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ ചന്ദ്രപ്പൻ പരിക്കു പറ്റി ആശുപതിയിൽ കിടപ്പിലായി. പ്ലാസ്റ്ററിട്ടു കിടക്കുന്ന അദ്ദേഹത്തെ ആന്റണി സന്ദശിക്കാൻ സാദ്ധ്യതയുണ്ടെന്നും ആ ഫോട്ടോ പത്രത്തിൽ കൊടുക്കരുതെന്നും അഭ്യർത്ഥന വന്നു. പക്ഷേ, പത്രത്തിൽ ആ പടം വന്നു.
പാലക്കാട് മാതൃഭൂമി എഡിഷൻ ആരംഭിക്കുമ്പോൾ, അവിടെ മലയാള മനോരമ വേരുറപ്പിച്ചുകഴിഞ്ഞിരുന്നു. താരതമ്യേന ജൂനിയറായ ഒരാളെ അതിന്റെ ചുമതലക്കാരനാക്കിയത് വലിയ പരീക്ഷണമായിരുന്നു. "മുഴുവൻ സമയവും അതിൽ മുഴുകി പ്രവർത്തിച്ച 16 വർഷങ്ങൾ".
കോഴിക്കോട് എൻ.ആർ.ഐ ഡെസ്കിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററായാണ് വിരമിച്ചത്.
പത്രങ്ങൾക്ക് മാത്രമല്ല ഇന്ന് പ്രതിസന്ധിയിലെന്ന് പി.കെ.സുരേന്ദ്രൻ പറഞ്ഞു. വളർച്ച മുരടിച്ച്, ടെലിവിഷൻരംഗവും നിശ്ചലാവസ്ഥയിലാണ്. ഡിജിറ്റൽ മാദ്ധ്യമത്തിന്റെ പരസ്യ വരുമാനം 2019-ൽ 19- ശതമാനമുണ്ടായിരുന്നത് ഇപ്പോൾ 27 ശതമാനമായി ഉയർന്നിട്ടുണ്ട്. 2030ൽ പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനവും ആ മാദ്ധ്യമത്തിനാകും.
പക്ഷേ,സമൂഹമദ്ധ്യമങ്ങൾ നുണ ഫാക്ടറികളാണ്.
"വരുംകാലത്ത് പത്രങ്ങൾ മറ്റൊരു രൂപത്തിൽ നിലനില്ക്കുക തന്നെ ചെയ്യും".
ഇന്ന് അസംതൃപ്തരുടെ കൂടാരമാണ് മാദ്ധ്യമപ്രവർത്തകരെന്നും പി.കെ.സുരേന്ദ്രൻ നീരീക്ഷിച്ചു.
ചർച്ചയിൽ കെ.ആർ ജ്യോതിഷ് പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' പത്തൊൻപതാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂടൂബ് ചാനലിലുണ്ട്.https://youtu.be/ayy0Q1enSRI
No comments:
Post a Comment