'ചരിത്രസാക്ഷികൾ' പരമ്പരയുടെ ( ക്ലബ് ഹൗസ് മീഡിയ റൂം, 2023 ഓഗസ്റ്റ് 19 ശനിയാഴ്ച) 34ആം ഭാഗത്തിൽ അതിഥികളായി എത്തിയത് ഡോ.പി.കെ രാജശേഖരൻ (മുൻ ന്യൂസ് എഡിറ്റർ,മാതൃഭൂമി),എം.കെ അജിത് കുമാർ (മുൻ ഡൽഹി ബ്യൂറോ ചീഫ് ;സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് മാതൃഭൂമി) എന്നിവരാണ്.
വായനയാണ് തന്നെ എഴുത്തിലേക്കും മാദ്ധ്യമപ്രവർത്തനത്തിലേക്കും നയിച്ചതെന്ന് ഡോ. പി.കെ രാജശേഖരൻ പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ചെറുകഥകൾ എഴുതിത്തുടങ്ങി. അവയ്ക്ക് കലോത്സവങ്ങളിൽ സമ്മാനങ്ങൾ കിട്ടി .ചെറുകഥാരചനയിൽ തുടർച്ചയായി അഞ്ചുവർഷം കേരള സർവ്വകലാശാല യുവജനോത്സവത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.അക്കാലത്ത് മാതൃഭൂമിയിലും കലാകൗമുദിയിലും ചെറുകഥകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വർഷത്തിൽ രണ്ടോ മൂന്നോ കഥകൾ മാത്രമാണ് എഴുതിയിരുന്നത്.
സ്പോർട്സിലും താല്പര്യമുണ്ട്.1976-77 കാലത്ത് ക്രിക്കറ്റ് കളിച്ചു തുടങ്ങി. ടെന്നീസും കളിച്ചു."ശരീരത്തിൻ ആഖ്യാനമാണ് സ്പോർട്സ്".
എം.എ പാസായ ശേഷം കോളേജ് അദ്ധ്യാപകനാകാനായിരുന്നു താല്പര്യം.1960കൾ മുതൽ സർഗാത്മകശേഷി ഉള്ളവരെയെല്ലാം ആകർഷിച്ചിരുന്നത് കോളേജ് അദ്ധ്യാപനമായിരുന്നു .
"പക്ഷേ, ഞാൻ പാസായി നീണ്ട 12 വർഷം കഴിഞ്ഞാണ് സർക്കാർ കോളേജുകളിൽ നിയമനം ഉണ്ടായത് ".കൈക്കൂലി അംഗീകൃത മാനദണ്ഡമായ സ്വകാര്യ കോളജുകളിൽ ജോലി തേടാൻ താല്പര്യമുണ്ടായിരുന്നില്ല. മലയാള സാഹിത്യത്തിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കേ,രണ്ടാമത്തെ ഓപ്ഷനായ മാദ്ധ്യമപ്രവർത്തനം തെരഞ്ഞെടുത്തു.മലയാള മനോരമയിൽ എഴുത്തു പരീക്ഷയും അഭിമുഖവും പാസായെങ്കിലും നിയമനം കിട്ടിയില്ല.പക്ഷേ,1992ൽ ജേർണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയിൽ നിയമിക്കപ്പെട്ടു - ആദ്യം തൃശ്ശൂർ യൂണിറ്റിൽ . പിന്നീട് ഗവേഷണം പൂർത്തിയാക്കാൻ രണ്ടുമാസം അവധി തന്നു .
പല യൂണിറ്റുകളിലായി 2018 വരെ നീണ്ടുനിന്ന മാതൃഭൂമിക്കാലത്ത് പൂർണമായും ഡെസ്കിലാണ് പ്രവർത്തിച്ചത്. തിരുവനന്തപുരത്ത് ന്യൂസ് എഡിറ്റർ ആയിരിക്കെ സ്വയം വിരമിക്കുകയായിരുന്നു.
"കലാപം ചെയ്ത് ജോലി ഉപേക്ഷിച്ചതല്ല, ഞാൻ.കുലീനമായ ഒരു സ്ഥാപനത്തിൽ വളരെ അന്തസ്സായാണ് ജോലി ചെയ്തത്.മാദ്ധ്യമപ്രവർത്തനം മനുഷ്യത്വരഹിതവും അധമവുമായി അധഃപതിക്കുന്നതിന് മുമ്പ് വിരമിച്ചു".
ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് തന്റെ പത്രപ്രവർത്തന ജീവിതത്തിലെ 50 റിപ്പോർട്ടുകൾ സമാഹരിച്ച് ഇറക്കിയ 'ദ സ്കാൻഡൽ ഓഫ് ദ സെഞ്ച്വറി ആന്റ് അദർ റൈറ്റിങ്ങ്സ്' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പറഞ്ഞത് , താൻ ഒരു നോവലിസ്റ്റ് ആയല്ല ജേർണലിസ്റ്റായാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത് എന്നാണ്."ഞാനും അങ്ങനെ തന്നെ".
ഡെസ്കിൽ മാത്രം പ്രവർത്തിച്ചതിനാൽ ഒരു എഡിറ്ററുടെ മനോഭാവം മാത്രമാണ് പത്രപ്രവർത്തകനായ തനിക്കുള്ളത്. പൂർണമായും ഡെസ്കിൽ നിർമ്മിക്കപ്പെടുന്ന പത്രമല്ല മാതൃഭൂമി. അത് അടിസ്ഥാനപരമായി റിപ്പോർട്ടർമാരുടെ ദിനപ്പത്രമാണ്. റിപ്പോർട്ടർ എഴുതുന്നതിനെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള മാദ്ധ്യമപ്രവർത്തനമാണ് .അതുകൊണ്ടുതന്നെ അതിനിപ്പോഴും ഒരു ബഹുസ്വരതയുണ്ട്. ചിലപ്പോഴൊക്കെ ഒരേ കാര്യത്തെക്കുറിച്ച് വൈരുദ്ധ്യങ്ങളുള്ള വാർത്തകൾ പോലും വരാറുണ്ട്. പത്രത്തിന്റെ ജനാധിപത്യ സ്വഭാവത്തിന്റെ ദൃഷ്ടാന്തമാണ് അവ."പത്രജീവനക്കാരായ എഡിറ്റർമാരുള്ള പത്രമാണ് മാതൃഭൂമി .അതിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിലാണ് എന്റെ മാദ്ധ്യമജീവിതം ആരംഭിച്ചത്".സമയക്രമം പാലിച്ച്,കൃത്യമായി ,അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്തു തീർക്കാൻ പഠിപ്പിച്ചത് മാതൃഭൂമിയാണ്.
1997ൽ 'പിതൃഘടികാരം ' എന്ന, ഒ.വി വിജയന്റെ കലയേയും ദർശനത്തേയും കുറിച്ചുള്ള കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു. "പക്ഷേ, എന്റെ ചിത്രം മാതൃഭൂമി പത്രത്തിൽ അച്ചടിച്ച് വന്നില്ല. അന്ന് സ്റ്റാഫ് അംഗങ്ങളുടെ ചിത്രങ്ങൾ കൊടുക്കുന്ന കീഴ്‌വഴക്കം പത്രത്തിനുണ്ടായിരുന്നില്ല. 'പടം വരണമെങ്കിൽ എനിക്ക് നോബൽ സമ്മാനം കിട്ടണമല്ലോ' എന്ന് തമാശയായി ചോദിച്ചു".
ധാരാളം മുഖപ്രസംഗങ്ങൾ എഴുതിയിട്ടുണ്ട്.തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിധിയെക്കുറിച്ച് എഴുതിയ മുഖപ്രസംഗമാണ് ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒന്ന് .നിലവറകളിലെ നിധി കണ്ടെത്തിയതിനെക്കുറിച്ചുള്ള വാർത്തകൾ തിരുവനന്തപുരത്തെ പ്രാദേശിക പേജുകളിലാണ് ആദ്യം വന്നത്. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പത്രാധിപർ എം. കേശവമേനോനോട് വിളിച്ചു പറഞ്ഞപ്പോൾ ,അതു സംബന്ധിച്ച വാർത്തകൾ ഒന്നാം പേജിൽ തന്നെ കൊടുത്തു തുടങ്ങി. അപ്പോൾ , അതേക്കുറിച്ച് ഒരു മുഖപ്രസംഗം എഴുതാൻ പത്രാധിപർ ആവശ്യപ്പെട്ടു.പക്ഷേ , എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് അദ്ദേഹം നിർദ്ദേശങ്ങൾ ഒന്നും നൽകിയില്ല .മുഖപ്രസംഗം മാറ്റി എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു . ഒരു വാദം അതിൽ ഉന്നയിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു.ഹിന്ദു ദൈവങ്ങൾ നിയമത്തിനു മുന്നിൽ മൈനർമാരാണെന്നും അതുകൊണ്ടുതന്നെ ആ സ്വത്തുക്കൾ ആർക്കും കൈമാറാൻ പറ്റുകയില്ലെന്നും എഴുതി.പുരാവസ്തു എന്ന രീതിയിലുള്ള മൂല്യവും വിശ്വാസമൂല്യവും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതാണെന്നും എഴുതി. "രണ്ടുപ്രാവശ്യം മാറ്റി എഴുതിയ ആ മുഖപ്രസംഗം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഇക്കാര്യത്തിൽ നമ്മൾ ഗൈഡിങ് ലൈറ്റ് ആകുമെന്ന് അദ്ദേഹം പറഞ്ഞത് ശരിയായി .ക്ഷേത്രനിധിയെക്കുറിച്ച് പിന്നീട് വന്ന ചർച്ചകളെല്ലാം ഈ നിലപാടിനെ പിന്തുടർന്നായിരുന്നു''.
2016 ൽ മാതൃഭൂമിയുടെ ശൈലീപുസ്തകം സമഗ്രമായി പരിഷ്കരിച്ച് ഇരുനൂറോളം പേജുകളിൽ പുറത്തിറക്കിയതാണ് മറ്റൊന്ന്.അതിനുമുമ്പ് 1996-ൽ ഗോപി പഴയന്നൂരും 2006 ൽ സി.ഉത്തമക്കുറുപ്പും ശൈലീപുസ്തകത്തിൽ കാലോചിതമായ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഉത്തമക്കുറുപ്പിന്റെയൊപ്പം ആ പരിഷ്ക്കരണത്തിൽ പങ്കുചേർന്ന അനുഭവവുമുണ്ടായിരുന്നു.
എന്നാൽ ,മാദ്ധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളില്ലാതെ അടുത്തകാലത്ത് കേരള സർക്കാർ പുറത്തിറക്കിയ ശൈലീപുസ്തകത്തിൽ ധാരാളം തെറ്റുകളും ആശയക്കുഴപ്പങ്ങളും ഉണ്ട് . ശുചിമുറി പോലെ,ചില പത്രങ്ങൾ ഉപയോഗിക്കുന്ന, പുതിയ ചില മലയാള പദങ്ങൾ ഭാഷാശാസ്ത്രപരമായി ശരിയല്ല. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന അന്യഭാഷാപദങ്ങൾ നമ്മുടെ പദസമ്പത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്.
ഭാഷയ്ക്ക് നിയതമായ ചില നിയമങ്ങളുണ്ട്. അവ പാലിക്കപ്പെടണം. ബഷീറും എം.ടിയും മറ്റും വ്യാകരണങ്ങൾ പാലിച്ചല്ല എഴുതിയതെന്ന് വാദിക്കുന്ന ചിലരുണ്ട്. പക്ഷേ, അവർ എഴുതിയതിൽ ഒന്നും വ്യാകരണം തെറ്റിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇംഗ്ലീഷിൽ എഴുതുമ്പോൾ ആർക്കും അക്ഷരത്തെറ്റ് പോലും ഉണ്ടാവാറില്ല എന്നും പി കെ രാജശേഖരൻ ചൂണ്ടിക്കാട്ടി."റോഡ് നിയമവും ആരും ലംഘിക്കില്ല. പക്ഷേ, മലയാള ഭാഷയിലെ വ്യാകരണ നിയമങ്ങൾ തെറ്റിക്കാം എന്നാണ് ചിലരുടെ നിലപാട്".
സാഹിത്യനിരൂപണം വ്യത്യസ്തമായ വ്യവഹാരമാണെന്ന് ഡോ. പി.കെ രാജശേഖരൻ പറഞ്ഞു ."നോവലുകളുടെ കഥാസാരം പറഞ്ഞ് തരുന്ന ഡിറ്റക്ടീവിന്റെ റോൾ അല്ല സർഗാത്മക നിരൂപകന്റേത്.ആശയങ്ങൾ വ്യക്തമാക്കാൻ നിരൂപണത്തിൽ സാഹിത്യ തത്ത്വങ്ങളും അങ്ങനെയുള്ള പദങ്ങളും മാതൃകകളും മറ്റും ഉപയോഗിക്കും . ആ സംജ്ഞകൾ വിഷയവുമായി ബന്ധമുള്ളവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. അതുകൊണ്ടുതന്നെ അവ സാഹിത്യത്തിന്റെ താത്ത്വിക ,സൗന്ദര്യാത്മക തലങ്ങളിൽ മാത്രമേ മനസ്സിലാക്കപ്പെടുകയുള്ളൂ".
ഇന്ദുലേഖയുടെ മൂലകൃതി കണ്ടെത്തിയതിന്റെ കഥയും ഡോ. പി.കെ രാജശേഖരൻ വിവരിച്ചു."ഇടയ്ക്കൊക്കെ ഞാൻ ഇന്ദുലേഖ വായിക്കുമായിരുന്നു. ഏറ്റവും കൂടുതൽ പിന്തുടർന്നത് ആ നോവലിനെയാണ്.ഒന്നാം അദ്ധ്യായത്തിൽ ,'മാധവനും പഞ്ചുമേനോനും തമ്മിലുള്ള ബന്ധം പീഠികയിൽ പറഞ്ഞിട്ടുണ്ട്' എന്ന ഒരു വാക്യമുണ്ട്. പക്ഷേ, എവിടെയും ആ പീഠിക ഉണ്ടായിരുന്നില്ല.'ഇങ്ങനെ ചില സല്ലാപങ്ങൾ നടത്തിയ ശേഷം അവർ മുറിയിൽ പ്രവേശിച്ചു' എന്ന് ഒരു അധ്യായത്തിൽ പറഞ്ഞിട്ടുണ്ട് .പക്ഷേ, സല്ലാപം എന്താണെന്ന് നോവലിൽ ഉണ്ടായിരുന്നില്ല. 'മാധവൻ ഇന്ദുലേഖയെ സ്വയംവരം ചെയ്തു' എന്നും കണ്ടു.പുരുഷനല്ല ,സ്ത്രീയാണ് സ്വയംവരം നടത്തുന്നത്.നിയമജ്ഞനായ ഒ. ചന്തുമേനോൻ ഇങ്ങനെ എഴുതിയിരിക്കുകയില്ല എന്ന് വിചാരിച്ചു".
പകർപ്പവകാശ കാലാവധി കഴിഞ്ഞ ശേഷം, 1960 ൽ എൻ.ബി.എസ് പ്രസിദ്ധീകരിച്ചുതുടങ്ങിയ നോവലിന്റെ കോപ്പികളായിരുന്നു മിക്ക ലൈബ്രറികളിലും ഉണ്ടായിരുന്നത്. കേസരി , മാരാർ തുടങ്ങിയ നിരൂപകരൊന്നും ഇന്ദുലേഖയെക്കുറിച്ച് ഒന്നും എഴുതിയിരുന്നില്ല. മൂല്യമുള്ള കലാവസ്തുവായി അവർ നോവലിനെ കണക്കാക്കിയില്ല.മൂർക്കോത്ത് കുമാരൻ മാത്രമാണ് ഇന്ദുലേഖയെക്കുറിച്ച് മുൻപ് എഴുതിയിട്ടുള്ളത്.പക്ഷേ ,നോവലിനെക്കുറിച്ച് അക്കാലത്ത് ദ ഹിന്ദു പത്രം മുഖപ്രസംഗം എഴുതിയിരുന്നു എന്ന് പലരും പറഞ്ഞിരുന്നു.മദ്രാസിൽ, ദ ഹിന്ദുവിൽ പ്രവർത്തിച്ചിരുന്ന ജി.പ്രമോദ് കുമാറിന്റെ സഹായത്തോടെ പത്രത്തിന്റെ ആർക്കൈവ്സിൽ നിന്ന് ആ മുഖപ്രസംഗം കണ്ടെടുത്തു.അവസാന ഖണ്ഡിക പൊടിഞ്ഞുപോയ ആ മുഖപ്രസംഗം പത്രാധിപ മാലിനി പാർത്ഥസാരഥി അയച്ചുതന്നു .
നോവലിന്റെ ആദ്യ പതിപ്പ് തേടി കൽക്കട്ടയിലെ നാഷണൽ ലൈബ്രറിയിലും ആർക്കൈവ്സിലുമൊക്കെ പരതിയെങ്കിലും കിട്ടിയില്ല. അവസാനം,ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നാണ് അത് കിട്ടിയത്.ഇരുപതാം അദ്ധ്യായത്തിൽ 'കഥ ഇവിടെ സമാപിക്കുന്നു ' എന്ന വാക്യം കഴിഞ്ഞ് രണ്ടര പേജ് കൂടി ഉണ്ടായിരുന്നു. നോവലിസ്റ്റ് സ്ത്രീകളോട് നേരിട്ട് സംസാരിക്കുന്ന ഭാഗമായിരുന്നു , അത്.ഇംഗ്ലീഷ് പഠിച്ച് ,സ്വതന്ത്രരാകാൻ സ്ത്രീകളെ ആഹ്വാനം ചെയ്യുന്ന ഭാഗമാണ് പിന്നീട് പുസ്തകത്തിൽ നിന്ന് വെട്ടിമാറ്റപ്പെട്ടത്.
" 2011-ൽ കേരള സർവകലാശാലയുടെ ഇംഗ്ലീഷ് ഭാഷാപഠന വിഭാഗം തിരുവനന്തപുരം സെനറ്റ് ചേമ്പറിൽ സംഘടിപ്പിച്ച 'റീഇമേജിങ് കേരള' എന്ന വിഷയത്തിൽ, 10 വ്യാഴാഴ്ചകൾ നീണ്ടുനിന്ന പ്രഭാഷണ പരമ്പരയുടെ ആദ്യദിവസം,ഞാൻ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു".
മാതൃഭൂമി ദിനപത്രത്തിൽ ഒരു ചെറിയ , രണ്ട് കോളം വാർത്തയാണ് അതേക്കുറിച്ച് വന്നത്."ആ കണ്ടെത്തലിന് സാഹിത്യ,സാംസ്കാരിക മൂല്യമുണ്ടെന്ന് ആ പത്രപ്രവർത്തകർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അടുത്ത ദിവസത്തെ പ്രഭാഷണം കേട്ട് വാർത്ത എഴുതിയതിന് ഒരു യുവ റിപ്പോർട്ടർക്ക് അന്നത്തെ ബ്യൂറോ ചീഫ് മെമ്മോ കൊടുത്തു".പക്ഷേ, ദ ഹിന്ദു ദിനപ്പത്രം ഒന്നാം പേജിൽ ആറ് കോളത്തിൽ,'Lost pages of Indulekha found ' എന്ന തലക്കെട്ടിൽ ,വലിയ വാർത്ത നൽകി.ചില പ്രസിദ്ധീകരണങ്ങളിലും അതേക്കുറിച്ച് വാർത്തകൾ വന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അത് കവർസ്റ്റോറിയാക്കി.
തുടർന്ന്,നീക്കം ചെയ്യപ്പെട്ട എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തി,തെറ്റുകൾ തിരുത്തി, വ്യാഖ്യാന സഹിതം ഇന്ദുലേഖയുടെ ക്രിട്ടിക്കൽ എഡിഷൻ പ്രസിദ്ധീകരിക്കപ്പെട്ടു.
മലയാള കഥാസാഹിത്യത്തിൽ സുഭാഷ് ചന്ദ്രനും കെ.ആർ മീരയ്ക്കും പിൻതലമുറക്കാരായി പ്രതിഭാധനരായ യുവഎഴുത്തുകാർ വളർന്നു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ അച്ചടി മാധ്യമങ്ങൾ വളർച്ച മുരടിച്ച്, ഇപ്പോൾ സാച്ചുറേഷൻ പോയിന്റിൽ എത്തിനിൽക്കുകയാണെന്ന് ഡോ. പി.കെ രാജശേഖരൻ നിരീക്ഷിച്ചു. 10 വർഷം മുമ്പ് , സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത്, അമേരിക്കൻ പത്രങ്ങൾക്ക് സംഭവിച്ചതും ഇതുതന്നെ ആയിരുന്നു. ഇപ്പോൾ തിളങ്ങിനിൽക്കുന്ന പുസ്തക പ്രസിദ്ധീകരണ രംഗത്തിനും വൈകാതെ മങ്ങലേൽക്കും. സാങ്കതികവിദ്യകളോട് ആഭിമുഖ്യമുള്ള പുതിയ തലമുറയുടെ അഭിരുചികൾ പാടെ മാറുകയാണന്നും അദ്ദേഹം പറഞ്ഞു.
36 വർഷം മാതൃഭൂമിയിൽ പ്രവർത്തിച്ച്, 2023 ഫെബ്രുവരിയിൽ ന്യൂഡൽഹി ബ്യൂറോ ചീഫും സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റുമായി വിരമിച്ച എം.കെ അജിത് കുമാർ , 1986 നവംബറിൽ തിരുവനന്തപുരം യൂണിറ്റിൽ നിന്നാണ് തന്റെ മാദ്ധ്യമജീവിതം ആരംഭിക്കുന്നത്."അന്ന് ദേശീയ പത്രദിനം ആയിരുന്നു. പിന്നീട് ,പത്താം പ്രസ് കൗൺസിൽ അംഗമായപ്പോഴും ഞാൻ ഈ ദിനം ഓർത്തു".
ഒരു മാസം മാത്രമേ ഡിസ്കിൽ പ്രവർത്തിച്ചിട്ടുള്ളൂ. പിന്നീട് ബ്യൂറോയിലേക്ക് പോയി.എൻ. അശോകനായിരുന്നു ചീഫ് റിപ്പോർട്ടർ. അന്ന് കെ.പ്രഭാകരൻ രാഷ്ട്രീയ ലേഖകനായി അവിടെയുണ്ട്. സി.പി.എമ്മിലെ ബദൽ രേഖയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ ദിവസവും പത്രത്തിൽ വരുന്ന കാലം.
1988 ഡിസംബറിൽ സ്റ്റാഫ് റിപ്പോർട്ടറായി ഡൽഹിയിലേക്ക് വന്നു. സുദീർഘമായ മൂന്നര പതിറ്റാണ്ട് പിന്നെ തലസ്ഥാന നഗരിയിൽ . അന്ന് അവിടെ റിപ്പോർട്ടറായിരുന്ന സണ്ണിക്കുട്ടി എബ്രഹാമിനെ തിരുവനന്തപുരത്തേക്ക് മാറ്റിയ ഒഴിവിലായിരുന്നു നിയമനം.അതിന് മുൻപ് എൻ. അശോകൻ അവിടെ സ്പെഷ്യൽ കറസ്പോണ്ടന്റായി എത്തിയിരുന്നു.
"വി.കെ മാധവൻകുട്ടി സാർ കുറച്ചുകാലം പത്രാധിപരായപ്പോഴും ന്യൂഡൽഹി ഓഫീസിൽ തന്നെയായിരുന്നു മിക്ക ദിവസവും . അദ്ദേഹത്തിന്റെ മുറി എഴുത്തുകാരുടേയും മാദ്ധ്യമപ്രവർത്തകരുടെയുമൊക്കെ വലിയൊരു സംഗമസ്ഥലം ആയിരുന്നു . ഒ.വി വിജയൻ,എം.മുകുന്ദൻ , സക്കറിയ, അരവിന്ദൻ ,ഇങ്ങനെ ധാരാളം പേർ മിക്ക ദിവസവും അവിടെ വന്നു പോകും. ഏഷ്യാനെറ്റിന്റെ രൂപവൽക്കരണത്തെക്കുറിച്ചുള്ള ധാരാളം ചർച്ചകൾ നടന്നത് അവിടെയാണ്.അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു''.
ഒട്ടേറെ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1988 മുതൽ 2000 വരെയുള്ളത് സങ്കീർണമായ ഒരു കാലഘട്ടമായിരുന്നു.ബോഫോസ് അഴിമതി ആരോപണം, പ്രതിപക്ഷ എം.പിമാരുടെ രാജി, രാജീവ് ഗാന്ധി വധം, പി.വി നരസിംഹറാവുവിന്റെ ഭരണം, സാമ്പത്തിക ഉദാരവൽക്കരണ നയം അങ്ങനെ ഒട്ടേറെ പ്രാധാന്യമുള്ള സംഭവപരമ്പരകൾ .
1991 മെയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് രാത്രി ബി.ബി.സി വാർത്തയിലൂടെയാണ് അറിഞ്ഞത്.അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആരെയും കടത്തി വിട്ടില്ല.ദക്ഷിണേന്ത്യക്കാർക്കെതിരെ അക്രമം ഉണ്ടാകുമെന്ന് ഭീതി ഉണ്ടായിരുന്നു. രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ രാജീവ് ഗാന്ധിയുടെ വീട് സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനെതിരായി മുദ്രാവാക്യങ്ങൾ ഉയർന്നു. സൈന്യം നഗരത്തിൽ പരേഡ് നടത്തി.
സമഗ്രമായ സാമ്പത്തിക പരിഷ്കരണ നയങ്ങൾ പ്രഖ്യാപിച്ച്, 1991 ജൂലൈ 24 ന് ഡോ. മൻമോഹൻ സിംഗ് തന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് 'no power on earth can stop an idea whose time has come ' എന്ന വിക്ടർ ഹ്യൂഗോയുടെ വാക്യത്തോടെയായിരുന്നു. അന്ന് , വൈകുന്നേരം ആറുമണിക്കാണ് ബഡ്ജറ്റ് അവതരിപ്പിക്കുക. രാത്രി ഏഴര മണി കഴിഞ്ഞ് അതിന്റെ രേഖകൾ കിട്ടിത്തുടങ്ങും.മുഴുവൻ രേഖയും കിട്ടാൻ പത്ത് മണിയെങ്കിലുമാകും .അപ്പോഴേക്കും വാർത്താ ഏജൻസികൾ റിപ്പോർട്ടുകൾ അയക്കും. എല്ലാംകൂടി മലയാളത്തിലാക്കി റിപ്പോർട്ട് എഴുതി ,ടെലിപ്രിന്ററിൽ കുറഞ്ഞ സമയത്തിനുള്ളിൽ അയയ്ക്കുക ശ്രമകരമായ ജോലിയായിരുന്നു 2001ലെ വാജ്പേയി സർക്കാരിന്റെ കാലത്താണ് ബഡ്ജറ്റവതരണം രാവിലെ 11 മണിയിലേക്ക് മാറ്റിയത്.
1997 ലെ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കവർ ചെയ്യാനായി പോയതാണ് ഒരു അനുഭവം.10 ദിവസം അവിടെ താമസിച്ചു .ചില ബൂത്തുകളിൽ പോകാനുള്ള പാസ് സർക്കാർ തന്നു . പക്ഷേ ,ശക്തമായ നിരീക്ഷണത്തിൽ ആയിരുന്നു എല്ലാവരും .അവിടെ ദ ഹിന്ദുവിനും പി.ടി.ഐ ക്കും മാത്രമേ റിപ്പോർട്ടർ ഉണ്ടായിരുന്നുള്ളൂ.
1997 ഏപ്രിലിൽ ദേവ ഗൗഡ മന്ത്രിസഭ രാജിവച്ചത് കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനെ തുടർന്നായിരുന്നു. ആ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് സൂചന നൽകി തൊട്ടു മുൻപുള്ള ദിവസങ്ങളിൽ റിപ്പോർട്ടുകൾ നൽകി. പിന്തുണ പിൻവലിക്കുന്നതിന്റെ തലേന്ന് എക്സ്ക്ലൂസീവ് റിപ്പോർട്ടും നൽകി. അത് കിട്ടിയത് കെ.കരുണാകരനിൽ നിന്നായിരുന്നു."അന്ന് മിക്ക ദിവസവും വൈകീട്ട് മൂന്നുമണിയോടെ പത്രക്കാർ ലീഡറെ കാണാൻ പോകും. ആറുമണിയോടെ എല്ലാവരും മടങ്ങും. ഞാൻ രാത്രി 9 മണിയോടെ അദ്ദേഹത്തെ പോയി കണ്ട് വീണ്ടും സംസാരിക്കും. അന്ന് തലസ്ഥാനത്തിന് പുറത്തായിരുന്ന ദേവ ഗൗഡ മടങ്ങി എത്തിയാലുടൻ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന വ്യക്തമായ സൂചന ലീഡറിൽ നിന്ന് കിട്ടി".
1996ലെ ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ, പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കാനുള്ള ശുപാർ യുണ്ടെന്ന എക്സ്ക്ലൂസീവ് വാർത്തയും നൽകാൻ സാധിച്ചു. അങ്ങനെ ധാരാളം വാർത്തകളുണ്ട്.
ഇ .എം .എസ് പാർട്ടി ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓഫീസും വീടും 14,അശോക റോഡിലായിരുന്നു.ഐ.എൻഎസ് ബിൽഡിങ്ങിൽ നിന്ന് മലയാളി പത്രപ്രവർത്തകരായ എം. കേശവമേനോൻ , അശോക് ദാമോദരൻ, ജോൺ ബ്രിട്ടാസ് തുടങ്ങിയവർക്കൊപ്പം നടന്നാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങൾക്ക് പോയിരുന്നത്.അന്ന് സ്റ്റേറ്റ്സ്മാൻ റിപ്പോർട്ടർ മാത്രം സൈക്കിൾ ചവുട്ടിയാണ് വന്നിരുന്നത്."സാമ്പത്തിക ഉദാരവൽക്കരണത്തിന് മുമ്പ് ഡൽഹിയിൽ എണ്ണമറ്റ സൈക്കിൾ യാത്രികരുണ്ടായിരുന്നു. പത്രക്കാർ ഭൂരിപക്ഷം പേരും സൈക്കിൾ യാത്രികരായിരുന്നു. വി.കെ. മാധവൻ കുട്ടി, ടി.വി.ആർ ഷേണായി എന്നിവരടക്കം നാലോ അഞ്ചോ പത്രപ്രവർത്തകർക്കു മാത്രമേ അക്കാലത്ത് സ്വന്തമായി കാറുണ്ടായിരുന്നുള്ളൂ".
1998 മെയ് 11ന് പൊഖ്രാനിൽ ആണവസ്ഫോടനം നടത്തിയ വാർത്ത ലഭിച്ചത് വളരെ അപ്രതീക്ഷിതമായായിരുന്നു.മെയ് 13 ന് വൈകീട്ട് 14 ,റേസ് കോഴ്സിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്താൻ ഒരു അറിയിപ്പ് കിട്ടി.അവിടെ ചെന്നപ്പോൾ , പുൽത്തകിടിയിൽ പ്രധാനമന്ത്രിയുടെ പ്രസ് ബ്രീഫിംഗിനായി മന്ത്രി പ്രമോദ് മഹാജൻ ഒരു ദേശീയ പതാക വച്ചപ്പോൾ തന്നെ പ്രധാനപ്പെട്ടതെന്തോ സംഭവിച്ചു എന്ന് തോന്നി.വളരെ കുറച്ചു വാക്യങ്ങൾ മാത്രമേ പ്രധാനമന്ത്രി പറഞ്ഞുള്ളൂ. ബാക്കി ബ്രിജേഷ് മിശ്ര വിവരിക്കുമെന്നു പറഞ്ഞു. അദ്ദേഹം പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്നാണ് രാജസ്ഥാൻ മരുഭൂമിയിലെ ആണവ വിസ്ഫോടനത്തിന്റെ വിശദാംശങ്ങൾ ലഭിച്ചത്.
അടുത്തകാലത്ത് സർക്കാരിന് മാദ്ധ്യമപ്രവർത്തകരോടുള്ള സമീപനത്തിൽ വളരെയേറെ മാറ്റം വന്നിട്ടുണ്ടന്ന് എം.കെ അജിത് കുമാർ പറഞ്ഞു. മുൻപ് പാർലമെന്റ് കവർ ചെയ്യാൻ പത്രപ്രവർത്തകർക്ക് പാസ് കിട്ടാൻ വളരെ എളുപ്പമായിരുന്നു .ഇപ്പോൾ കർക്കശമായ വ്യവസ്ഥകളുണ്ട് .പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ആഴ്ചയിൽ അഞ്ച് ദിവസത്തേക്ക് ചിലർക്ക് പാസ്സ് കൊടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.15 വർഷം തുടർച്ചയായി സമ്മേളനം കവർ ചെയ്തവർക്ക് പെർമനന്റ് പാസും 20 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളവർക്ക് പ്രത്യേക പാസ്സും സെൻട്രൽ ഹാളിൽ എപ്പോഴും പ്രവേശനവും അനുവദിച്ചിരുന്നു. ഇപ്പോൾ അതെല്ലാം മാറി.
അഴിമതിക്കെതിരായി അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വലിയ ജനകീയ മുന്നേറ്റമാണ് പിൽക്കാലത്ത് ബി.ജെ.പിക്ക് ഭരണത്തിലേറാനുള്ള സാഹചര്യം ഒരുക്കിയതെന്ന് അജിത് കുമാർ പറഞ്ഞു.അഴിമതിക്കെതിരായ ലോക്പാൽ സംവിധാനം ആവശ്യപ്പെട്ട് നടന്ന ആ സമരത്തെ തുടർന്നാണ് ഇത്തരം നിയമങ്ങളെല്ലാം പൊതുജനാഭിപ്രായത്തിന് വിധേയമാക്കണമെന്ന് ചർച്ച പോലും ദേശീയ രാഷ്ട്രീയത്തിൽ ഉയർന്ന വന്നത്.
പി.ഐ. ബിയിൽ അക്രഡിറ്റേഷനുള്ള പത്രപ്രവർത്തകരുടെ സംഘടനയായ
പ്രസ് അസോസിയേഷന്റെ പ്രതിനിധിയായാണ് പത്താം പ്രസ് കൗൺസിലിൽ അംഗമായത്. പെയ്ഡ് ന്യൂസ് ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അന്ന് വോട്ടിനിട്ടാണ് പ്രസ് കൗൺസിൽ അംഗീകരിച്ചത്.
നിയമ,ഭരണ രംഗങ്ങളിലെ പുതിയ ചില സംജ്ഞകൾക്ക് തത്തുല്യ മലയാള പദങ്ങൾ ഉണ്ടാക്കാനുള്ള നിയോഗം ലഭിച്ചിട്ടുണ്ടെന്നും എം.കെ അജിത് കുമാർ പറഞ്ഞു.കേന്ദ്രം സംവരണ ആനുകൂല്യങ്ങളിൽ നിന്ന് ക്രീമിലെയറിനെ ഒഴിവാക്കിയപ്പോൾ , ആ വിഭാഗത്തെ ചില പത്രങ്ങൾ അന്ന് വെണ്ണപ്പാളി എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ദേശാഭിമാനി റിപ്പോർട്ടറായിരുന്ന ജോൺ ബ്രിട്ടാസുമായി കൂടി ആലോചിച്ച് അതിന് മേൽത്തട്ട് എന്ന വാക്കാണ് മാതൃഭൂമി നൽകിയത്. പിന്നീട് അത് അംഗീകരിക്കപ്പെട്ടു.കേന്ദ്രം റാപ്പിഡ് ആക്ഷൻ ഫോഴ്സിന് രൂപം നൽകിയപ്പോൾ , ദ്രുത കർമ്മസേന എന്നാണ് മാതൃഭൂമി വാർത്ത നൽകിയത് പക്ഷേ,എൻ.വിജയമോഹൻ മിന്നൽപ്പട എന്ന വാക്കാണ് ഉപയോഗിച്ചത്."അതായിരുന്നു നല്ല പദം .മലയാള മനോരമ പിൽക്കാലത്ത് മാതൃഭൂമിയെ അനുകരിച്ച് അതിന് ദ്രുത കർമ്മസേന എന്ന് തന്നെ നൽകിത്തുടങ്ങി.അങ്ങനെ നല്ലൊരു മലയാളത്തനിമയുള്ള വാക്ക് നഷ്ടമായതിൽ വിഷമമുണ്ട് ",എം.കെ അജിത് കുമാർ പറഞ്ഞു.
അച്ചടിച്ച പത്രമാസികൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ മാറിയ രൂപത്തിൽ നിലനില്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ എം.ഹരികുമാർ . പി.എസ് നിർമല, സ്റ്റീലൻ എന്നിവർ ചോദ്യങ്ങൾ ചോദിച്ചു.
ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' പരമ്പരയുടെ 34 ആം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/mwYeA641Arc
No comments:
Post a Comment