'ചരിത്രസാക്ഷികൾ' പരമ്പരയുടെ 41ആം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,ഒക്ടോബർ 7, 2023) അനുഭവങ്ങൾ പങ്കുവച്ചത് പി.വേണുഗോപാലും (മുൻ ചീഫ് ഓഫ് ന്യൂസ് ബ്യൂറോ - കേരള,ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്) ഹരിഹരനന്ദനനും (മുൻ സ്പോർട്സ് എഡിറ്റർ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്).
അച്ചടി,ഡിജിറ്റൽ മാദ്ധ്യമ മേഖലകളിലായി 45 വർഷത്തെ അനുഭവപാരമ്പര്യമുണ്ട് പി.വേണുഗോപാലിന് .തുടക്കം 1975ൽ മുംബൈയിലെ 'ഇന്ത്യൻ ഷിപ്പിംഗ്' മാഗസിനിൽ എഡിറ്റോറിൽ അസിസ്റ്റന്റായി ആയിരുന്നു."പത്രപ്രവർത്തനത്തിൽ എനിക്ക് മുൻ പരിചയമൊന്നും ഉണ്ടായിരുന്നില്ല.സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ എഴുത്തിലും വായനയിലും താൽപര്യം ഉണ്ടായിരുന്നു .ഉപന്യാസ രചനയ്ക്ക് സമ്മാനവും കിട്ടിയിരുന്നു. അന്ന് ഉദ്യോഗാർത്ഥികളുടെ പറുദീസയായ മുംബൈയിൽ ജോലി അന്വേഷിച്ചു എത്തിയപ്പോൾ യാദൃച്ഛികമായി കിട്ടിയതാണ് ഒരു ഷിപ്പിംഗ് കമ്പനിയുടെ ഹൗസ് മാഗസിനിലെ ജോലി. വലിയ കപ്പൽ കമ്പനി ഉടമസ്ഥരുമായി അഭിമുഖം നത്താനും യാത്ര ചെയ്യാനും അവസരം കിട്ടി". അക്കാലത്ത് ഭാരതീയ വിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമ എടുത്തു .എം.എ കോഴ്സും പാസായി.
അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദി ഇന്ത്യൻ എക്സ്പ്രസിൽ അപേക്ഷിച്ചത് .വീട്ടിൽ വരുത്തുന്ന പത്രം അതായിരുന്നു. പത്രം തിളങ്ങി നിൽക്കുന്ന കാലം. അടിയന്തരാവസ്ഥയെ ചെറുത്ത പത്രം .അന്ന് രാംനാഥ് ഗോയങ്കയ്ക്ക് നായക പരിവേഷമുണ്ടായിരുന്നു .ഇന്ദിര അടിയന്തരാവസ്ഥ പിൻവലിച്ച്, 1977 മാർച്ചിൽ തെരഞ്ഞെടുപ്പ് നടത്തും എന്ന കുൾദീപ് നയ്യാരുടെ സ്കൂപ്പ് സ്റ്റോറിവന്നത് ആ പത്രത്തിൽ ആയിരുന്നു.
എസ് .കെ അനന്തരാമനായിരുന്നു കേരളത്തിലെ റസിഡൻറ് എഡിറ്റർ.അദ്ദേഹത്തെ ചെന്ന് കണ്ടു. നാട്ടിൽ പോയി,കുറേ റിപ്പോർട്ടുകൾ എഴുതി അയയ്ക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ചെറിയൊരു എഴുത്തുപരീക്ഷയും അഭിമുഖവും. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് ഉത്തരം നൽകി. "Well, I don't mind. If you drink, you'll ruin your career and family", ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .
മദ്യത്തിനടിമപ്പെട്ട് പല പ്രമുഖ മാദ്ധ്യമ പ്രവർത്തകർക്കും ദാരുണമായ അന്ത്യം ഉണ്ടായ കാലഘട്ടമായിരുന്നു ,അത്."പക്ഷേ,ആ പത്രത്തിൽ നിന്ന് ഞാൻ വിരമിക്കുമ്പോൾ , എഡിറ്റർ ആദിത്യ സിൻഹ .അദ്ദേഹം ചാർജ്ജെടുത്ത ശേഷം ആദ്യ എഡിറ്റോറിയൽ യോഗം നടത്തിയത് ഒരു ബാർ ഹോട്ടലിൽ. അദ്ദേഹം എന്റെ നേരെ ഒരു ഗ്ലാസ് നീട്ടി. ഞാൻ സൗമ്യമായി നിരസിച്ചു. അതുകൊണ്ടാണോ എന്നറിയില്ല, ഒരു വർഷം മാത്രമേ എനിക്ക് അവിടെ തുടരാൻ കഴിഞ്ഞുള്ളൂ", പി.വേണുഗോപാൽ പറഞ്ഞു.
അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ എസ്.കെ അനന്തരാമൻ തന്നെ തൃശൂർ ബ്യറോ ചീഫായി നിയമിച്ചു.അനുഭവസമ്പന്നമായിരുന്നു ,ആ തുടക്ക കാലം.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയ സി.അച്യുതമേനോൻ ചോലാട്ട് ഒരു കൊച്ചു വീട്ടിൽ താമസിക്കുകയായിരുന്നു. പലപ്പോഴും അദ്ദേഹത്തെ ചെന്ന് കണ്ടിരുന്നു. ഏതാനും വാക്കുകളിൽ മാത്രമാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നത്.'നോ കമന്റ്' എന്ന് പറഞ്ഞ ശേഷം എന്തെങ്കിലും ചോദിച്ചാൽ അദ്ദേഹം പൊട്ടിത്തെറിക്കും. സമയനിഷ്ഠ കർശനമായി പാലിച്ചിരുന്നു. ഒരിക്കൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാണാൻ അനുമതി കിട്ടി. അവിടെ എത്തിയപ്പോൾ 3 മണി. അദ്ദേഹം പത്രം വായിക്കുകയായിരുന്നു. 15 മിനിറ്റായിട്ടും തല ഉയർത്തിയില്ല. ഏറെ നേരം കാത്തിരുന്നിട്ടും പ്രതികരണമില്ലാതെ വന്നപ്പോൾ , മടങ്ങിപ്പോകുകയാണ് നല്ലത് എന്ന് ഭാര്യ ആംഗ്യം കാട്ടി.
അന്ന് ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ട് എഴുതിയ ഒരു സ്ക്കൂപ്പ് വാർത്ത ശ്രദ്ധിക്കപ്പെട്ടു. ബാങ്ക് ചെയർമാനായി ചുമതലയേറ്റ ഹരിഹര അയ്യർ, ശുദ്ധീകരണ നടപടികളുടെ ഭാഗമായി,കോൺഗ്രസ് യൂണിയൻ ലീഡറെ സസ്പെന്റ് ചെയ്തു. തുടർന്ന്, കെ. കരുണാകരന്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ദേവസ്വം 55 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് പിൻവലിച്ചു. ഇതിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായി എന്നായിരുന്നു വാർത്ത. ഇതെക്കുറിച്ച് എസ്.കെ. അനന്തരാമൻ മുഖപ്രസംഗവും എഴുതി.
നാട്ടാനകളിൽ ഗർഭധാരണം സാദ്ധ്യമാക്കുന്നതിന് തൃശൂരിലെ വെറ്റിനറി കോളേജ് അധികൃതർ നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി ദേവസ്വം ആനകളെ പാർപ്പിച്ചിരിക്കുന്ന പുന്നത്തൂർ കോട്ടയിൽ വച്ച് ബ്രീഡിങ്ങ് നടത്തുന്നതിനെക്കുറിയുള്ള വാർത്ത ഒന്നാം പേജിൽ വന്നു. ആനകളുടെ ഇണചേരൽ ചിത്രങ്ങൾ ഇങ്ങനെ ഹൈലൈറ്റ് ചെയ്യാമോ എന്ന് വിമർശനങ്ങളുയർന്നു.
വാർത്ത വരാൻ പത്രലേഖർക്ക് കാശ് നൽകുന്ന paid news സമ്പ്രദായം അന്നേ ഉണ്ടായിരുന്നു. എസ്. ആർ.പിയുടെ ഒരു വാർത്തയ്ക്കൊപ്പം ലേഖകന് 500 രൂപ കൈമടക്കും വച്ചിരുന്നു.
"അന്ന് ആ പാർട്ടിയുടെ നേതാവായിരുന്ന സി.ജി ജനാർദ്ദനനെ വിളിച്ച് കാര്യം പറഞ്ഞ്,ആ പണം തിരികെ ഏല്പിച്ചു".
ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ പനമ്പിള്ളി ഗോവിന്ദമേനോനെ തൊല്പിച്ച നേതാവാണ് സി.ജി ജനാർദ്ദനൻ."പക്ഷേ, ഞാൻ മാദ്ധ്യമജീവിതത്തിൽ കണ്ട ഏറ്റവും വലിയ publicity monger അദ്ദേഹമായിരുന്നു. ഒരു വെളുപ്പാൻ കാലത്ത് എന്നെ ഫോണിൽ വിളിച്ച് അദ്ദേഹം പറഞ്ഞു ,''വലിയൊരു വാർത്തയുണ്ട്. ഇന്ന് പുലർച്ചെ എന്റെ മകൻ വെടിവച്ച് ആത്മഹത്യ ചെയ്തു".
എറണാകുളം ബ്യൂറോ ചീഫ് എൻ.ജെ എബ്രഹാമിന്റെ മരണത്തെ തടർന്ന്, കൊച്ചിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. ദീർഘകാലത്തെ റിപ്പോർട്ടിങ്ങ് ജീവിതത്തിനിടയിൽ മറക്കാനാവാത്ത അനുഭവങ്ങളേറെയുണ്ട്.
എറണാകുളം ഗസ്റ്റ് ഹൗസിൽ വി.പി.സിങ്ങിനെ ഇന്റർവ്യൂ ചെയ്തു.
കന്യാകുമാരിയിൽ നിന്ന് കാഷ്മീർ വരെ മുരളീമനോഹർ ജോഷി നടത്തിയ 'ഏകതയാത്ര' യ്ക്കിടയിൽ (1991 ഡിസം 11-1992 ജനു.26) കാലടിയിൽ അദ്ദേഹവുമായും അന്ന് ബി.ജെ.പി ജനറൽ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയുമായും അഭിമുഖം നടത്തി."അന്നു തന്നെ മോദിയുടെ പ്രഭാവലയം (aura, halo) ശ്രദ്ധയിൽ പെട്ടിരുന്നു. ഇദ്ദേഹം ഭാവിയിൽ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള നേതാവാണന്ന് മനസിലായി".
ഡി.ആർ.ഡി. ഒ ഡയറക്ടായിരിക്കേ ഡോ. രാജാ രാമണ്ണയുമായി നടത്തിയ അഭിമുഖമാണ് അവിസ്മരണീയമായ മറ്റൊരു അനുഭവം. കാക്കനാട്ടെ എൻ.പി.ഒ. എൽ, റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ലാബിന്റെ ഉദ്ഘാടനത്തിന് വന്ന അദേഹത്തെ താജ് റസിസൻസി ഹോട്ടലിൽ പോയി കണ്ടു. ഒപ്പം ഫോട്ടോഗ്രാഫർ ജീവൻ ജോസുമുണ്ടായിരുന്നു. വലിയ ലാളിത്യം ." 'മറൈൻ ഡ്രൈവിലൂടെ നമുക്കൊന്ന് നടന്നാലോ', അദ്ദേഹം ചോദിച്ചു. അങ്ങനെ, അദേഹത്തോടൊപ്പം വർത്തമാനം പറഞ്ഞ് ഞങ്ങൾ നടന്നു. മിക്കവരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല".
കൊച്ചിയുടെ മുഖച്ഛായ മാറ്റിയ ഗോശ്രീ പാലം, അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതികൾ ആദ്യാവസാനം കവർ ചെയ്തു.ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു കെ.കരുണാകരൻ. വിമാനത്താവള പദ്ധതിയുടെ ചുമതല അദ്ദേഹം ഏല്പിച്ചത് വി.ജെ കുര്യനെ."സർദാർ പട്ടേലും വി.പി. മേനോനും തമ്മിലുള്ള ബന്ധത്തിന് തുല്യമായ ഒന്നായിരുന്നു അത്. രാഷ്ടീയ നേതൃത്വത്തിന്റെ ഉറച്ച പിന്തുണ ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും അതിജീവിക്കാം എന്ന് കുര്യൻ തെളിയിച്ചു. വിമാനത്താവളത്തിന്റെ ഉദ്ഘാടനതിന്റെ തലേന്ന് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിൽ, പദ്ധതിക്കനുകൂലമായ ജനകീയപിന്തുണ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ച ഞാനടക്കമുള്ള നാല് പത്രലേഖകരെ (പി.എ കുര്യാക്കോസ്, മാർക്കോസ് എബ്രഹാം - മലയാള മനോരമ, കെ.കെ. മധുസൂദനൻ - മാതൃഭൂമി) പേരെടുത്ത് പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചു".
അദ്ദേഹത്തിന്റെ സഹോദരനായ ജോസഫ് തോമസായിരുന്നു അന്നത്തെ ജി.സി. ഡി.എ ചെയർമാൻ. ജവഹർലാൽ നെഹ്രു സ്റ്റേഡിയം സമയപരിധിക്കു മുൻപുതന്നെ നിർമ്മിച്ചതിനുള്ള ആദരം എന്ന നിലയിൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി കെ. കരുണാകരൻ വികാരനിർഭരനായി, സ്വന്തം മോതിരം ഊരി അദ്ദേഹത്തിന് നൽകി.
എൽ.ടി.ടി.ഇയെ ഉൻമൂലനം ചെയ്ത ശേഷം ശ്രീലങ്കയിൽ നടത്തിവന്ന സാമ്പത്തിക പുനർനിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ , ആഭ്യന്തരയുദ്ധകാലത്തിന്റെ അവശിഷ്ടമായി കൊളംബോയിലെ ബുള്ളറ്റിനുകൾ പതിച്ച ചുവരുകൾ ഡ്രൈവർ കാണിച്ചുതന്നു. വി.പ്രഭാകരനെ പിടികൂടി മിലിറ്ററി കൺടോൺമെന്റ് ഹൗസിൽ പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ചിലർ പറഞ്ഞത്.
'റബ്ബർ ഏഷ്യ' യുടെ പത്രാധിപരായിരിക്കേ ഒട്ടേറെ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിച്ചു. മൂന്ന് തവണ ചൈനയിൽ പോയി."അതോടെ അവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി. രാഷ്ട്രീയ തലത്തിലുള്ള ശത്രുതയ്ക്കപ്പുറം ചൈനക്കാർക്ക് നമ്മളോട് വളരെ നല്ല സൗഹൃദമാണ്. ജോലിയിൽ ശ്രദ്ധ പുലർത്തുന്നവരാണ് അവർ. ഒരു ടയർ ഫാക്ടറി സന്ദർശിച്ചു. ആരും കണ്ണെടുത്ത് നോക്കിയില്ല.
" ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുണ്ടായിരുന്നെങ്കിൽ ചൈന ഇതിനോടകം ലോക മേധാവിത്വം നേടുമായിരുന്നു."
2007ലാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് വിട്ട് എം.എസ്.എൻ. ഇന്ത്യ എന്ന ന്യൂസ് പോർട്ടലിൽ ചേർന്നത്. ഡിജിറ്റൽ മാദ്ധ്യമരംഗത്തേയ്ക്കുള്ള ചുവടുമാറ്റമായിരുന്നു ,അത്." പുതു തലമുറയ്കൊപ്പം ഇരുന്ന് എല്ലാം പഠിച്ചു. അസിസ്റ്റന്റ് എഡിറ്ററായിരിക്കെയാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് വിടുന്നത്. ഡസ്കിൽ കാര്യമായ മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. ജൂനിയർ സഹപ്രവർത്തകരാണ് പേജ് മേക്കപ്പും മറ്റും പഠിപ്പിച്ചത്".
27/11 തീവ്രവാദി ആക്രമണത്തിന്റെ വാർത്ത രാത്രിയിൽ എത്തിയപ്പോൾ തന്നെ തിരുവനന്തപുരത്തെ സഹപ്രവർത്തകൻ അനിൽകുമാറുമായി ചേർന്ന് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി പോസ്റ്റ് ചെയ്തു.
2020 ൽ റിട്ടയർ ചെയ്തുവെങ്കിലും ഫ്രീലാൻസ് ചെയ്യുന്നുണ്ട്.
വിവിധ യാത്രകളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിട്ട നോട്ടുകളുടെ സമാഹാരമാണ് 'One- Day Wonder' എന്ന പുസ്തകം. പത്രപ്രവർത്തന രംഗത്തെ അപചയത്തെക്കുറിച്ചുള്ള പുസ്തകമാണ് Generation Gap in Journalism.
പത്രപ്രവർത്തനം പണ്ട് മിഷനായിരുന്നു. മഹാത്മാ ഗാന്ധിയെയും രാജാജിയെയും പോലുള്ളവർ പോലും രാജ്യ സേവനത്തിനായി പത്രപ്രവർത്തന മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പൊതുജനതാല്പര്യത്തിന് പകരം ഇന്ന് ബിസിനസ് താല്പര്യങ്ങൾക്കാണ് പ്രാധാന്യം. ഫ്രാങ്ക് മൊറൈസ്, പോത്തൻ ജോസഫ്, എം. ചലപതിറാവു, ബി.ജി വർഗ്ഗീസ്, ദുർഗ്ഗാദാസ്, ശ്യാംലാൽ, ടി.ജെ.എസ് ജോർജ്ജ് തുടങ്ങിയ എഴുത്തുകാരായ പത്രാധിപൻ മാർ (writing editors) നമുക്കുണ്ടായിരുന്നു. അവരുടെ മുഖപ്രസംഗങ്ങൾക്കും കോളങ്ങൾക്കും വേണ്ടി വായനക്കാർ കാത്തിരുന്നു.
" ഇന്നുള്ളത് അധികവും editing editors. കോർപ്പറേറ്റുകൾക്കായുള്ളു ലെയ്സൺ വർക്കുകളാണ് മുഖ്യമായും അവർ ചെയ്യുന്നത്".പുതുതലമുറ പത്രങ്ങൾ വായിക്കുന്നതേയില്ല. താൻ ആറു വർഷമായി പത്രം വായിക്കുന്നില്ലന്നാണ് ഒരു ഐ. എ. എസ് ടോപ്പർ പറഞ്ഞത്. അറിഞ്ഞ വാർത്തകൾക്കപ്പുറത്തേയ്ക്കാണ് (beyond news) ഇപ്പോൾ മാദ്ധ്യങ്ങൾ സഞ്ചരിക്കേണ്ടത്. അതിന് അന്വേഷണാത്മക റിപ്പോർട്ടുകളും അപഗ്രഥനങ്ങളും വേണം."പക്ഷേ, സെൻസേഷണൽ വാർത്തകളല്ലാതെ ഫലപ്രദമായ ഫോളോ-അപ്പ് റിപ്പോർട്ടുകളൊന്നും ഉണ്ടാകുന്നില്ല".
60000 കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണബാങ്കുകളിൽ എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തിൽ പഠിച്ച ഒരു റിപ്പോർട്ടും വന്നിട്ടില്ല. 2018 ലെ പ്രളയം ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ടതിനാലുണ്ടായ മനുഷ്യനിർമ്മിതമായ ദുരന്തമായിരുന്നു. അതെക്കുറിച്ച് ഇതുവരെ മാദ്ധ്യങ്ങൾ ഒരു അന്വേഷണവും നടത്തിയിട്ടില്ല.കൊറോണ സൃഷ്ടിച്ച ദുരന്തത്തിന്റെ കെടുതികളുടെ പത്ത് ശതമാനം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പി. വേണുഗോപാൽ പറഞ്ഞു.
ഇ.എം.എസ്, സി. അച്യുതമേനോൻ, കെ.കരുണാകരൻ എന്നിവരെപ്പോലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ കേരളത്തിൽ പിൽക്കാലത്ത് ഉണ്ടായിട്ടില്ല. " ഇന്ന് , കേരളത്തിൽ ഒരു കാലത്തും കണ്ടിട്ടില്ലാത്തത്രയും വ്യാപകമായ അഴിമതിയാണ്. എല്ലാ പദ്ധതികളുടേയും നല്ലൊരു ശതമാനം കമ്മീഷനായി അപഹരിക്കപ്പെടുന്നു".
ജുഡീഷ്യറി പോലും ഫലപ്രദമായി ഇടപ്പെടുന്നില്ല.മുൻപ് ജനങ്ങളും ഭരണാധികാരികളും മാദ്ധ്യമങ്ങളെ ഗൗരവതരമായി കണ്ടിരുന്നു."പൊതുജനാഭിപ്രായ രൂപവല്ക്കരണത്തെ സ്വാധീനിച്ചിരുന്ന ഒപ്പീനിയൻ ലീഡേഴ്സായിരുന്നു അവർ. സർക്കാരിന്റെ നയരൂപീകരണത്തിൽ പോലും മാദ്ധ്യമപ്രവർത്തകരുടെ അഭിപ്രായം തേടിയിരുന്നു. ഓരോ പത്രത്തിന്റേയും മുഖമായി ഓരോ ജില്ലയിലും ഓരോരുത്തരുണ്ടായിരുന്നു. ജനാഭിപ്രായമറിയാൻ രാഷ്ട്രീയ നേതാക്കൾ അവരെ വിളിക്കുമായിരുന്നു. ഇന്ന് മാദ്ധ്യമങ്ങളെ ആരും സീരിയസായി കണക്കാക്കുന്നില്ല. അതിനാലാണ് ടെലിവിഷൻ റിപ്പോർട്ടർമാരെ കോലുപിടുത്തക്കാർ എന്ന് ചിലർ വിളിച്ച് ആക്ഷേപിക്കുന്നത്. പത്രാധിപൻമാർക്ക് ഇന്ന് മുഖമില്ല. പലരും മാനേജ്മെന്റിന്റെ ഏറാൻ മൂളികളായി പ്രവർത്തിക്കുന്നവരാണ്. സർക്കാരിന്റെ പീഡനങ്ങളെയോ പ്രലോഭനങ്ങളെയോ ചെറുത്തുനിൽക്കാൻ രാം നാഥ് ഗോയങ്കയെപ്പോലെ ചങ്കൂറ്റമുള്ള പത്ര ഉടമകളോ പത്രാധിപന്മാരോ ഇന്നില്ല", പി. വേണുഗോപാൽ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ദ ഇന്ത്യൻ എക്സ്പ്രസ് വായിച്ചാണ് പത്രപ്രവർത്തനത്തിൽ താല്പര്യമുദിച്ചതെന്ന് ഹരിഹരനന്ദനൻ പറഞ്ഞു. ബി.എസ്. സി ഫിസിക്സ് കഴിഞ്ഞ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം ഡിപ്ലോമയ്ക്ക് ചേർന്നു. അത് ഈവനിങ്ങ് കോഴ്സാണന്നറിഞ്ഞതോടെ താല്പര്യം കുറഞ്ഞു. അങ്ങനെ, കാലിക്കട്ട് സർവ്വകലാശാലയിൽ ബി.ജെ കോഴ്സ് പഠിച്ചു.. ടി. രാമവർമ്മൻ, എ.എം. പ്രീതി തുടങ്ങിയർ സഹപാഠികൾ. ഇന്റേൺഷിപ്പ് ചെയ്തത് കൊച്ചിയിലെ ദ ഇന്ത്യൻ എക്സ് പ്രസിലായിരുന്നു.
ഇനി എന്ത് എന്ന സന്ദേഹമുണ്ടായപ്പോൾ,എം.എ ഇംഗ്ലീഷിന് ചേർന്നു.അതു കഴിഞ്ഞ് മുംബൈയിലെത്തി. അളിയൻ അവിടെ ഐ.ഐ.ടിയിൽ ജോലി ചെയ്തിരുന്നു.
1984 - ൽ ആർ. കരഞ്ചിയയുടെ The Daily എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തിൽ സബ് എഡിറ്റർ-കം- റിപ്പോർട്ടറായി ചേർന്നു. രണ്ടര വർഷം അവിടെ പ്രവർത്തിച്ചു.
എ.ടി.പി സാരഥിയായിരുന്നു , സ്പോർട്ട്സ് എഡിറ്റർ.
"അദ്ദേഹത്തെ കണ്ടതാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായത്. എല്ലാവർക്കും പേടിയായിരുന്നുവെങ്കിലും അദ്ദേഹം നൽകിയത് നല്ല അച്ചടക്കത്തോടെയുള്ള ട്രെയ്നിങ്ങ് .എന്റെ ബയോഡേറ്റയിൽ ചെസ് കളിക്കാരൻ എന്ന് എഴുതിയിരുന്നത് അദ്ദേഹം കണ്ടിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ , ഒരു അന്താരാഷ്ട്ര ചെസ് മത്സരം കവർ ചെയ്യാൻ അദ്ദേഹം എന്നെ അയച്ചു".
സ്പോർട്ട്സ് പേജിൽ അന്ന് ചെസ്കളിയുടെ വാർത്തകൾ കൊടുത്തിരുന്നില്ല." സാങ്കേതികൾ നിറഞ്ഞ ചെസ് കവർ ചെയ്യപ്പെടേണ്ട കളിയാണന്ന് തോന്നിയിരുന്നില്ല".അന്ന് ചില പത്രങ്ങളുടെ സാംസ്കാരിക പേജിൽ ചെസ് കളിക്കാർ തന്നെ എഴുതുന്ന ചില ആസ്വാദനങ്ങൾ മാത്രമാണ് വന്നിരുന്നത്."ചെസ് മത്സരത്തിനെക്കുറിച്ച് പ്രൊഫഷണൽ രീതിയിൽ എഴുതാൻ പേടിയുണ്ടായിരുന്നു. ആനന്ദ്, ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായ നാഷണൽ ടൂർണമെന്റ് റിപ്പോർട്ട് ചെയ്ത് ചെസ് കവറേജിന് തുടക്കമിട്ടു''.
1987ൽ ദ ഇന്ത്യൻ എക്സ്പ്രസിന്റെ കൊച്ചി സ്പോർട്ട്സ് ഡെസ്കിൽ ചേർന്നു. അശോക് കുമാർ വിട്ടുപോയ ഒഴിവിലായിരുന്നു നിയമനം. റിപ്പോർട്ടിങ് രംഗത്ത് ഒട്ടേറെ അനുഭവങ്ങളുണ്ട്.
പ്രകാശ് പദുകോൺ ഡെൻമാർക്കിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഒരു എക്സിബിഷൻ മാച്ചിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തി. അദ്ദേഹത്തെ കണ്ടു. ഗുണനിലവാരമില്ലാത്ത അശോക എന്ന ഷട്ടിൽ എല്ലാവരും വാങ്ങണമെന്ന് അന്നത്തെ ബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറി നിർദേശിച്ചിരുന്നു. അതിന്റെ പിന്നിൽ കോഴപ്പണം ഉണ്ടെന്നും ആരോപണങ്ങഇയർന്നു." ഈ ഷട്ടിൽ മാറ്റിയില്ലെങ്കിൽ ഞാനിനി ഇന്ത്യയിൽ കളിക്കില്ല". അത് എക്സ്ക്ലൂസീവ് വാർത്തയായതോടെ സർക്കാർ സെക്രട്ടറിയെ മാറ്റി. പദുകോണിനെ എക്സിക്യൂട്ടീവ് പ്രസിഡന്റുമാക്കി.
പക്ഷേ, പിന്നീടൊരവസരത്തിൽ കണ്ടപ്പോൾ അദ്ദേഹം നിരാശനായിരുന്നു." എനിക്കൊരു സെക്രട്ടറിയെ വയ്ക്കാൻ പോലുമുള്ള അവകാശമില്ല. ഞാൻ രാജി വയ്ക്കുകയാണ്".
1990ൽ പൂജ ക്രിക്കറ്റ് ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ പരിചയപ്പെട്ട കേരള കൗമുദി ലേഖകൻ ആർ. ഉപേന്ദ്ര വർമ്മ മുന്നോട്ടുവച്ച ഒരു നിർദ്ദേശം ഏറെ സഹായകരമായി. ചെസ് ഒളിമ്പ്യാഡ് മത്സരങ്ങൾ പത്രത്തെക്കൊണ്ട് സ്പോൺസർ ചെയ്യിക്കുക. അന്നത്തെ സ്പോർട്ട്സ് എഡിറ്റർ രാമു ശർമ്മയുമായി ചർച്ച ചെയ്ത്, സ്പോൺസർഷിപ്പോടെ ഒളിമ്പ്യാഡ് കവർ ചെയ്തു. പിന്നീട് വന്ന സ്പോർട്ട്സ് എഡിറ്റർ സുരേഷ് മേനോനും ചീഫ് എഡിറ്റർ പ്രഭു ചാവ് ലയും വലിയ പ്രോത്സാഹനമാണ് നൽകിയത്.
ചെസ് നൊട്ടേഷന് ഭാഷയില്ല. പക്ഷേ, ചലനങ്ങൾ നൊട്ടേഷനിൽ മാത്രം ഒരുങ്ങി നിൽക്കുകയുമില്ല.സാധാരണക്കാർക്ക് ഇത് എങ്ങനെയാണ് വിശദീകരിച്ചു കൊടുക്കുക എന്നതായിരുന്നു ചെസ് റിപ്പോർട്ടിങ്ങിലെ വെല്ലുവിളി.ആദ്യമൊക്കെ സാങ്കേതിക കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് എഴുതിയിരുന്നത്. അന്ന് വാർത്തകൾ ടെലിഗ്രാമായി അയയ്ക്കുമ്പോൾ തെറ്റുകളും പറ്റിയിരുന്നു. യുദ്ധ പ്രതീതി സൃഷ്ടിക്കുന്ന ഭാഷയിലൂടെ, കവിതയിലെ വരികൾ വ്യാഖ്യാനിക്കുന്നതുപോലെ
(annotation) എഴുതി. ഒപ്പം,പിന്നാമ്പുറക്കഥകളും.
1995 ൽ ന്യൂയോർക്കിൽ സെപ്തം. 10 മുതൽ ഒക്ടോബർ 16 വരെ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരം റിപ്പോർട്ട് ചെയ്തതാണ് മറക്കാനാവാത്ത മറ്റൊരു അനുഭവം. വേൾഡ് ട്രേഡ് സെന്ററിന്റെ 107ആം നിലയിലായിരുന്നു മത്സരം -നിലവിലെ ചാമ്പ്യൻ ഗാരി കാസ്പറോവും വിശ്വനാഥൻ ആനന്ദും തമ്മിൽ. ഇരുപത് ഗെയിം മാച്ചുകൾ . പതിനെട്ടാമത്തെ ഗെയിമിൽ കാസ്പറോവ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടു."നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു, മത്സരം. ചവുട്ടിയും ക്ലോക്ക് വലിച്ചറിഞ്ഞും കാസ്പറോവ് ആനന്ദിനെ പീഡിപ്പിച്ചു. അങ്ങനെ ധാരാളം പിന്നാമ്പുറക്കഥകളുണ്ട്".
1950 ന് ശേഷം ഇന്ത്യയിലെ ആദ്യ ചെസ് മാസ്റ്ററും ഒൻപതു തവണ ദേശീയ ചാമ്പ്യനുമായിരുന്ന മാന്വൽ ആരോൺ അന്ന് ദ ഹിന്ദു വിൽ സ്പോർട്ട്സ് കോളമിസ്റ്റായിരുന്നു. ആൾ ഇന്ത്യ ചെസ് ഫെഡറേഷന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം അറിയാതെ അന്നത്തെ ട്രഷറർ കാര്യങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ട് എഴുതി. തുടർന്ന് മന്ത്രാലയം നടത്തിയ അന്വേഷണത്തിനൊടുവിൽ 1989ൽ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നു. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ചെസ്സിന് പ്രവർത്തനവിലക്ക് ഏർപ്പെത്തുകയും ചെയ്തു.
2000 മുതൽ 2008 വരെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ സ്പോർട്ട്സ് എഡിറ്ററായിരുന്നു.
2008 ൽ ദ ടൈംസ് ഓഫ് ഇന്ത്യയുടെ ചെന്നൈ എഡിഷനിൽ സ്പോർട്സ് എഡിറ്ററായി ചേർന്നു.
"പക്ഷേ, ദ ഇന്ത്യൻ എക്സ്പ്രസിൽ ഉണ്ടായിരുന്ന സ്വാതന്ത്ര്യം മറ്റെവിടെയും കിട്ടിയിട്ടില്ല. അവിടുത്തെ ജോലി വെറും ക്ലറിക്കൽ പണിയായി മാറിത്തുടങ്ങിയതോടെയാണ് വിട്ടത്".
വിശ്വനാഥൻ ആനന്ദ് രണ്ടാമതും ലോക ചെസ് ചാമ്പ്യനായപ്പോൾ അദ്ദേഹത്തെ അഭിനനിക്കാൻ വിളിച്ചു. പത്രസമ്മേളനത്തിന് പോകാനൊരുങ്ങുകയായിരുന്ന ആനന്ദ് അഞ്ചു മിനിറ്റോളം സംസാരിച്ചു. അത് അടുത്ത ദിവസം ഒന്നാം പേജ് സ്റ്റോറിയായി."ടൂർണമെന്റ് കവർ ചെയ്യാൻ അയച്ചിരുന്നവർക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇങ്ങനെയുള്ള വാർത്തകൾ പലപ്പോഴും വിനയായി മാറാറുണ്ട്".
ഇപ്പോൾ ചെസും ക്രിക്കറ്റുമുൾപ്പെടെയുള്ള സർവതും ഫീൽഡിൽ പോകാതെ, ഡെസ്കിലിരുന്ന് റിപ്പോർട്ട് ചെയ്യാം. സാങ്കേതിക സംവിധാനങ്ങൾ വളർന്നതോടെ ഓൺ സ്പോട്ട് റിപ്പാർട്ടിങ്ങ് നിന്നു പോകുകയാണ്. ലൈവ് സ്ട്രീമിങ്ങ് കണ്ട് റിപ്പോർട്ടെഴുതുകയാണ് എളുപ്പം - ഡെസ്ക് ടോപ്പ് ജേർണ്ണലിസത്തിന്റെ കാലമാണത്.
എം.ആർ.എഫ് മോട്ടോർ റാലി കവർ ചെയ്യാൻ പോയിട്ടുണ്ട്. അതൊക്കെ സംഘാടകരുടെ ചെലവിലുള്ള ആഘോഷങ്ങളാണ് - ജങ്കറ്റ് (junket).
പഴയ രീതിയിലുള്ള ഡയറക്ട് റിപ്പോർട്ടിങ്ങിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല. കളിയുടെ വഴിത്തിരിവായ ഒരു നിമിഷം, മൂഹൂർത്തം, എടുത്ത് അതിനെ വിശദീകരിക്കുകയാണ് ചെയ്യേണ്ടത്. റിപ്പോർട്ടിങ്ങിൽ മുന്നോട്ടേയ്ക്കാണ് നോക്കേണ്ടത്.
"പ്രജ്ഞാനന്ദയുടെ കളികൾ എട്ടുവയസ് മുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമുക്കിപ്പോൾ മൂന്ന് - നാല് ആനന്ദുമാരുണ്ടാകും. പക്ഷേ,ഒരു മീഡിയയും അവരെ കവർ ചെയ്യുന്നില്ല".
പത്രങ്ങളിലെ സ്പോർട്സ് കവറേജ് ഗണ്യമായി കുറഞ്ഞുവരുകയാണന്ന് ഹരിഹര നന്ദനൻ പറഞ്ഞു. ദ ടൈംസ് ഓഫ് ഇന്ത്യയിൽ പലപ്പോഴും സ്പോർട്ട്സ് ഒരു പേജായി ചുരുങ്ങി. മുൻപ് ഏഷ്യൻ ഗെയിംസിന്റെ വാർത്തകൾ മിക്ക പത്രങ്ങളിലും പല പേജുകളിൽ വളരെ വിശദമായി നൽകിയിരുന്നു.
ഡെയ്ലി തന്തി നെക്സ്റ്റ് സ്പോർട്ട്സ് എഡിറ്ററായി 2020ലാണ് വിരമിച്ചത്. മിന്റ്, മാതൃഭൂമി സ്പോർട്ട് മാസിക തുടങ്ങിയവയിൽ എഴുതുന്നുണ്ട്."മലയാളം പ്രസിദ്ധീകരണങ്ങളിലും പണ്ട് മുതൽ എഴുതിയിരുന്നു. മാതൃഭാഷയിൽ ഒരു സ്വാതന്ത്ര്യമുണ്ട്. വി.കെ.എൻ എഴുതുന്നതുപോലെ സറ്റയറിക്കലായി എഴുതാൻ മലയാളമാണ് ഉചിതം".
പത്രങ്ങൾ മാത്രമല്ല ടെലിവിഷനും കാലഹരണപ്പെട്ടതായി ഹരിഹരനന്ദനൻ പറഞ്ഞു.
"ഒന്നര വർഷമായി ഞാൻ ഒരു പത്രവും വായിക്കാറില്ല".
ചർച്ചയിൽ സുരേഷ് നെല്ലിക്കോട്, കെ.പി മുഹമ്മദ് ഷെറീഫ് കാപ്പ് എന്നിവർ പങ്കെടുത്തു.
ഡി. പ്രദീപ് കുമാർ, കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം 'മീഡിയ വേവ്സ് ' ചാനലിലുണ്ട്.https://youtu.be/lo_NcmKGdKs?si=sn3i58M505a3cyni
No comments:
Post a Comment