'ചരിത്രസാക്ഷികൾ' (ക്ലബ്ഹൗസ് മീഡിയ റൂം, സെപ്റ്റംബർ 16,ശനി,രാത്രി 7 മണി) പരമ്പരയുടെ 38ആം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവച്ചത് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി ശശീന്ദ്രനും കേരള കൗമുദി മുൻ ന്യൂസ് എഡിറ്ററും യൂണിറ്റ് ചീഫുമായ പി.സി ഹരീഷുമാണ്.
യാദൃച്ഛികമായാണ് താൻ മാദ്ധ്യമരംഗത്ത് എത്തിയതെന്ന് പി.പി ശശീന്ദ്രൻ അനുസ്മരിച്ചു."അത് ജീവിതാഭിലാഷം ആയിരുന്നില്ല. പത്രപ്രവർത്തനം ഒരു തൊഴിൽ മേഖലയാണെന്ന അറിവും ഉണ്ടായിരുന്നില്ല".മറ്റു ജോലികൾക്ക് അപേക്ഷിക്കാനായി , ഡിഗ്രിയുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വാങ്ങാൻ കാലിക്കറ്റ് സർവ്വകലാശാലയിൽ ചെന്നപ്പോൾ , അവിടെ പഠിച്ചിരുന്ന സുഹൃത്തായ മഹേഷ് മംഗലാട്ടാണ് ഡിപ്പാർട്ട്മെൻറ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ നടത്തുന്ന ബി.ജെ കോഴ്സിന് അപേക്ഷിക്കാൻ നിർദ്ദേശിച്ചത്.
അന്ന് ഡോ. അംജദ് അഹമ്മദായിരുന്നു ഡിപ്പാർട്ട്മെൻറ് തലവൻ."ചേരാൻ ചെന്നപ്പോൾ , എന്തുകൊണ്ടാണ് ജേർണലിസം പഠിക്കാൻ എത്തിയത് എന്ന് അദ്ദേഹം ചോദിച്ചു. മറ്റൊന്നും കിട്ടാത്തതുകൊണ്ട് എന്നാണ് ഉത്തരം പറഞ്ഞത്.'Then,don't waste your time and father's money,'എന്ന് , ക്ഷോഭിച്ചുകൊണ്ട്,അദ്ദേഹം മറുപടി നൽകി. പിന്നാലെ, അദ്ദേഹവുമായി ലോഹ്യത്തിലായി.10 പേരുള്ള ബാച്ചിൽ നിന്ന് ഒരാൾ പോയ ഒഴിവിലാണ് എനിക്ക് പ്രവേശനം കിട്ടിയത്". പി.സി ഹരീഷ്,എ.എം പ്രീതി,ഹരിഹര നന്ദനൻ, രാമവർമ്മൻ,രാജേശ്വരൻ , കെ.കെ ഉഷ തുടങ്ങിയവരായിരുന്നു സഹപാഠികൾ ."ഡോ. അംജദ് അഹമ്മദ് നല്ല അദ്ധ്യാപകനും ഗൈഡും ആയിരുന്നു".
കോഴ്സ് കഴിഞ്ഞ ഉടൻ തന്നെ, 1983 ൽ,പുതുതായി ആരംഭിച്ച കേരള കൗമുദി കോഴിക്കോട് എഡിഷനിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേർന്നു. അതും ഹരീഷിനൊപ്പം തന്നെ.ശ്രീധരൻ നമ്പൂതിരി , ഇ.എം അഷ്റഫ് തുടങ്ങി മറ്റ് അഞ്ചു പേരും ഉണ്ടായിരുന്നു.അഞ്ചു മാസം കഴിഞ്ഞ് കണ്ണൂർ ബ്യൂറോയിലേക്ക് അയച്ചു .അന്ന് അവിടെ ബ്യൂറോ ചീഫായിരുന്ന പി.സുജാതൻ അവധി എടുത്ത ഒഴിവിലായിരുന്നു അത്. ഒരു മാസം കഴിഞ്ഞ്, മാതൃഭൂമിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി നിയമനം കിട്ടി.
അങ്ങനെ, 1984 ജനുവരിയിൽ കോഴിക്കോട് എഡിഷനിൽ ചേർന്നു .രാജേന്ദ്രൻ പുതിയേടത്ത്, കെ.രാജഗോപാൽ ,പി.ആർ പരമേശ്വരൻ , പി.എ.എം ഹാരിസ് എന്നിവരായിരുന്നു ആ ബാച്ചിൽ ഒപ്പം ഉണ്ടായിരുന്നത്. വി.എം കൊറാത്ത്, ടി.വേണുഗോപാലക്കുറുപ്പ് , വിംസി തുടങ്ങിയ മഹാരഥന്മാരും അവിടെ ഉണ്ടായിരുന്നു ."ന്യൂസ് എഡിറ്ററായ വിംസിയുടെ മുന്നിലാണ് എല്ലാവരും ഹാജരായത്. വായനയുണ്ടോ എന്ന് അദ്ദേഹം തിരക്കി. കഥയും മറ്റും എഴുതാറുണ്ട് എന്ന് പറഞ്ഞപ്പോൾ , അദ്ദേഹം നൽകിയ ഉപദേശമാണ് മാദ്ധ്യമരംഗത്തെ വഴികാട്ടി -പത്രത്തിനു വേണ്ടത് സാധാരണക്കാരുടെ ഭാഷയാണ്. കഥയും കവിതയും ഒക്കെ അഴിച്ചുവയ്ക്കൂ".
"മാദ്ധ്യമജീവിതത്തിന്റെ ഏറ്റവും നല്ല സമയങ്ങളിൽ മുഴുവൻ റിപ്പോർട്ടിങ്ങിൽ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് അഭിമാനം".1986ൽ , ട്രെയിനിങ് തീരുന്നതിന് മുമ്പ് തന്നെ, കണ്ണൂരിലേക്ക് അയച്ചു. ബ്യൂറോ ചീഫായിരുന്ന എൻ.അബ്ദു റഹീം ലീവിൽ പോയപ്പോഴായിരുന്നു , അത്. 2013 വരെ അവിടെ പ്രവർത്തിച്ചു. 2001ൽസ്പെഷ്യൽ കറസ്പോണ്ടന്റും ബ്യൂറോ ചീഫുമായി .സി .പി .എം -ആർഎസ്എസ്, കോൺഗ്രസ് സംഘർഷത്താൽ രാഷ്ട്രീയം തിളച്ചു മറിയുന്ന ഒരു കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചു.കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള പ്രചാരണം അക്കാലത്ത് മാതൃഭൂമി നടത്തി.വികസനത്തിൽ ഉത്തരമലബാറിനെ അവഗണിക്കുന്നതിന് എതിരായി 'മലബാർ നീതിയും തേടി ' എന്ന പരമ്പര എഴുതി.
1993ലാണ് കണ്ണൂർ എഡിഷൻ ആരംഭിക്കുന്നത്. അന്ന് എൻ.പി രാജേന്ദ്രനായിരുന്നു ബ്യൂറോ ചീഫ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ , ദൂരദർശന്റെ മലയാളം പരിപാടികൾ കണ്ണൂർ ഭാഗത്ത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വലിയ പ്രചാരണം നടത്തി .തുടർന്ന്, ഹിന്ദി പരിപാടികൾക്ക് പകരം അവിടെ മലയാള പരിപാടികൾ ലഭ്യമാക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ വന്നു .
1987 മുതൽ 2013 വരെ പത്രത്തിൽ എഴുതിയ പ്രതിവാര പംക്തിയാണ് 'കോലത്ത്നാട്ടിൽ'. അത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു.2013 ൽ മാതൃഭൂമിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് ദുബായിൽ നിന്ന് ആദ്യ വിദേശ എഡിഷൻ ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ , അവിടെ വാർത്താവിഭാഗം തലവനും പ്രത്യേക പ്രതിനിധിയുമായി . അന്ന് കണ്ണൂരിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ഇ.പി ജയരാജനും പി.ജയരാജനും അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു."തങ്ങളെ നിശിതമായി വിമർശിക്കുമ്പോഴും സൗഹൃദം ഉണ്ടാക്കിയിട്ടാണ് കടന്നു പോകുന്നത് എന്നാണ് അവർ പറഞ്ഞത്. എല്ലാവരോടും ഒരേ സമീപനം പുലർത്തി എന്നാണ് ബോദ്ധ്യം. കണ്ണൂരിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ ഇടപെടാൻ കഴിഞ്ഞു".
ഗൾഫിൽ റേഡിയോയ്ക്ക് വലിയ പ്രചാരമുണ്ടായിരുന്നു. മലയാളികളുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചത് റേഡിയോയിലെ വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളുമായിരുന്നു .റേഡിയോ താരങ്ങൾക്ക് സിനിമാതാരങ്ങളെക്കാൾ അവിടെ വിലയുണ്ടായിരുന്നു.2015 ൽ അവിടെ നിന്ന് ക്ലബ് എഫ്.എം തുടങ്ങിയപ്പോൾ , അതിൽ വാർത്തകളും ആരംഭിച്ചു.പത്രം, റേഡിയോ, ടെലിവിഷൻ എന്നിവയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധിയായി പ്രവർത്തിച്ചു.
2021ൽ കോവിഡ് പിടിപെട്ട് ദുബായിലെ ഒരു ആശുപത്രിയിൽ കുറേ ദിവസം ഏകാന്തവാസത്തിൽ കിടന്നു. അതേക്കുറിച്ച് മാതൃഭൂമി ദിനപ്പത്രത്തിൽ 5 ലക്കം നീണ്ട പരമ്പര എഴുതി.ഗൾഫിലെ ജീവിതത്തെക്കുറിച്ച് 2013 മുതൽ 2020 വരെ ആ എഡിഷനിൽ എഴുതിയ 'ഈന്തപ്പനച്ചോട്ടിൽ' എന്ന പ്രതിവാര പരമ്പരയിലെ തെരഞ്ഞെടുത്ത ചില അധ്യായങ്ങൾ ഉൾപ്പെടുത്തി അതെ പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2021 ൽ ഡെപ്യൂട്ടി എഡിറ്ററായി കോഴിക്കോട്ടേക്ക് മടങ്ങി.സ്പോർട്സ് റിപ്പോർട്ടിംഗാണ് ഇഷ്ടപ്പെട്ട മറ്റൊരു മേഖല.ഖത്തർ വേൾഡ് കപ്പ് (1996), ജർമ്മനിയിൽ നടന്ന ഫിഫ വേൾഡ് കപ്പ് (2006), ചാമ്പ്യൻസ് ഹോക്കി (ചെന്നൈ),നാഷണൽ ഗെയിംസ് ഉൾപ്പെടെയുള്ള ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങൾ കവർ ചെയ്തിട്ടുണ്ട്.ഫിഫ കപ്പ് റിപ്പോർട്ടിംഗ് കാലത്തെ അനുഭവങ്ങളെക്കുറിച്ച് 'ജർമൻ ഡയറി' എന്ന പുസ്തകം എഴുതി. മ്യൂണിക്കിൽ തുടങ്ങി ,ബെർലിനിൽ അവസാനിച്ച ഒരു മാസം നീണ്ടുനിന്ന മത്സരങ്ങൾക്കിടയിൽ കളിക്കളത്തിന് പുറത്ത് കണ്ട ജീവിതങ്ങളെയും അവിടുത്തെ അനുഭവങ്ങളെയും കുറിച്ചാണ് 'ജർമ്മൻ ഡയറി'യിൽ എഴുതിയത്.
ജർമ്മനിയും ഇക്ക്വഡോറും തമ്മിലുള്ള ആദ്യ കളി കാണാൻ ഇക്വഡോറിൽ നിന്ന് എത്തിയ ഒരു ഭാര്യയേയും ഭർത്താവിനേയും കണ്ടു.ഓരോ ലോകകപ്പ് കാണാനും തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് അവർ മാറ്റിവയ്ക്കും. ബ്രസീൽ, അർജന്റീന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ കാണികൾ എത്തിയത് .അവരുടെ ടീം തോൽക്കുമ്പോൾ ആ നാട്ടുകാർ തിരിച്ചുപോകും.ടീമുകളുടെ ഉള്ളറകളിലേക്കും കൗതുകകരമായ മറ്റു വിശേഷങ്ങളിലേക്കുമൊക്കെയാണ് സഞ്ചരിച്ചത്. അന്നത്തെ ജർമ്മനി എന്തായിരുന്നു എന്നും എഴുതി.
ഇപ്പോൾ സ്ഫോടനാത്മകമായ ,എക്സ്ക്ലുസീവായ,വാർത്തകളൊന്നും പത്രങ്ങളിൽ വരുന്നില്ലന്ന് പി.പി. ശശീന്ദ്രൻ പറഞ്ഞു. വി.കെ. മാധവൻകുട്ടി, ടി.വി. ആർ ഷേണായി അടക്കമുള്ള മുൻകാല പത്രപ്രവർത്തകർക്ക് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രഹസ്യ ഫയലുകൾ പോലും അവർക്ക് പ്രാപ്യമായിരുന്നു."പക്ഷേ, ഇന്ന് എല്ലാ വാതിലുകളും അടഞ്ഞുപോയി. മാദ്ധ്യമ പ്രവർത്തകരുടെ ജോലിയും ജീവിതവും പ്രയാസകരമായി. ഭരണകൂടം അവരെ ഗോപ്യമായാണ് എതിർക്കുന്നത്".
ഡൽഹിയിലെ കേന്ദ്രമന്ത്രിമാർ പോലും സംസാരിക്കുന്നത് ഭീതിയോടെയാണെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് ന്യൂസ് എഡിറ്റർ ഉണ്ണിരാജ ശങ്കർ പറഞ്ഞത് പി.പി. ശശീന്ദ്രൻ ഉദ്ധരിച്ചു.
ചെറുപ്പക്കാർക്കിടയിൽ വായന കുറഞ്ഞുവരുന്നു എന്നത് സത്യമാണ്.എന്നാൽ ജോലി കിട്ടിയ ശേഷം അവർ പത്രം വായിക്കുന്നു എന്ന അനുഭവങ്ങളുമുണ്ട്. അച്ചടിമാദ്ധ്യമങ്ങൾ അടുത്ത ഭാവിയിൽ നിലയ്ക്കും എന്ന അഭിപ്രായമില്ല.കോവിഡ് കാരണം ലോകമെമ്പാടും പത്രങ്ങളുടെ പ്രചാരം 30% വരെ കുറഞ്ഞപ്പോൾ , കേരളത്തിൽ 10 - 12% മാത്രമാണ് ഇടിവ് ഉണ്ടായത്.
എന്നാൽ, പത്രങ്ങൾക്ക് പകരം സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസേഴ്സിനേയും ബ്ലോഗർമാരേയുമൊക്കെ പത്രസമ്മേളനത്തിന് ക്ഷണിക്കുന്നവരും ഇപ്പോൾ ഉണ്ട് . അങ്ങനെയുള്ള അനുഭവം ദുബൈയിൽ ഉണ്ടായിട്ടുണ്ട്.അവർക്ക് കാശ് നൽകി , തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഒക്കെ പ്രചരിപ്പിക്കുന്ന പ്രവണതയുമുണ്ട്.
ഇപ്പോൾ,അച്ചടി മാദ്ധ്യമങ്ങൾ വാർത്തകൾ അപഗ്രഥിക്കുന്ന സ്വഭാവത്തിലേക്ക് മാറേണ്ടതുണ്ട് .വാർത്തകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് അവർ വായനക്കാരോട് പറയേണ്ടത്.ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുള്ള ചില മാദ്ധ്യമങ്ങൾ വളരെ ഗൗരവതരമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് ഇഷ്ടമില്ലാത്തത് എഴുതുന്നവരെ 'മാപ്രകൾ ' എന്ന് വിളിച്ച് ആക്ഷേപിച്ച്, അവരുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന പ്രവണത വ്യാപകമായി വരുന്നുണ്ട്.തൊഴിൽ എടുക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണിത്.
മാദ്ധ്യമരംഗത്തേക്ക് പുതിയ തലമുറ വരാതിരിക്കാനുള്ള കാരണം ജീവിത സുരക്ഷിതത്വം ഇല്ലാത്തതും കൃത്യമായ വേതനം കിട്ടാത്തതുമാണ്.
മാദ്ധ്യമപ്രവർത്തനം ഒരു പാഷനായി ഇപ്പോൾ ആരും കാണുന്നില്ലന്നും പി.പി ശശീന്ദ്രൻ പറഞ്ഞു.
കാർട്ടൂൺ വരച്ചായിരുന്നു തന്റെ മാദ്ധ്യമ ജീവിതത്തിന്റെ തുടക്കമെന്ന് പി.സി. ഹരീഷ് അനുസ്മരിച്ചു.1980 ൽ ഫറൂക്ക് കോളേജിൽ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ദേശാഭിമാനി പത്രത്തിൽ കാർട്ടൂണുകൾ വരച്ചു തുടങ്ങി-ഏതാണ്ട് രണ്ടു വർഷം തുടർച്ചയായി."അന്ന് സർവകലാശാലാ കലോത്സവങ്ങളിൽ തുടർച്ചയായി, സഹപാഠിയായ കെ.കെ ബലരാമന് ഒന്നാം സമ്മാനവും എനിക്ക് രണ്ടാം സമ്മാനവുമായിരുന്നു".
അതിനിടയിൽ വീക്ഷണം, മലയാളനാട് രാഷ്ട്രീയ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണുകൾ വരച്ചു.
രാജൻ പി തൊടിയൂരായി രുന്നു മലയാളനാട് രാഷ്ട്രീയ വാരികയുടെ പത്രാധിപർ. അതിൽ വരച്ചുകൊണ്ടിരുന്ന 1980-81ൽ,കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ ഒരു അന്തേവാസിനിയെ പുറത്തുനിന്ന് ചിലരെത്തി ബലാത്സംഗം ചെയ്ത നടുക്കുന്ന സംഭവം പുറത്തുവന്നിരുന്നു. മാനസികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. 'ചങ്ങലക്കിടേണ്ട ആശുപത്രി ' എന്ന തലക്കെട്ടിൽ, അങ്ങനെ, ആദ്യ ഫീച്ചർ അച്ചടിച്ചുവന്നു.
ആ കാലത്ത് മാതൃഭൂമി ഞായറാഴ്ചപ്പതിപ്പിലും ദേശാഭിമാനി ഞായറാഴ്ചപ്പതിപ്പിലും ഫീച്ചറുകൾ
എഴുതി.മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അന്നത്തെ എഡിറ്റർ വി.ആർ ഗോവിന്ദനുണ്ണിയുടെ നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളെപ്പറ്റി ഒരു കവർ സ്റ്റോറി ചെയ്തു:പുറത്തെ സൂര്യനും പൂക്കാത്ത മതിലുകളും."അത് ഇന്നും എന്റെ എഴുത്തുശേഖരത്തിലെ പ്രിയപ്പെട്ടതാണ്".
ഇതിനൊക്കെ ശേഷമാണ് പത്രപ്രവർത്തനം പഠിക്കാൻ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.ജെയ്ക്ക് ചേരുന്നത്. അതും ,കേട്ടറിഞ്ഞ്, യാദൃച്ഛികമായായിരുന്നു. രണ്ടാം ബാച്ചായിരുന്നു, അത്.
ഇന്റേൺഷിപ്പിന് തിരുവനന്തപുരം കേരളകൗമുദിയാണ് തെരഞ്ഞെടുത്തത് ."അതാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന ജി.വിവേകാനന്ദന് എന്നോട് വലിയ സ്നേഹമായി. എസ്.ജയചന്ദ്രൻ നായർ, എൻ.ആർ.എസ് ബാബു എന്നിവരുമായും അടുത്ത സൗഹൃദമുണ്ടായി". അങ്ങനെ, കലാകൗമുദിയിലും ഫീച്ചറുകൾ എഴുതി."ആ ത്രില്ലിലാണ് 1983ൽ കോഴിക്കോ്ട് കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേരുന്നത്. അന്ന് അവിടെ യു.കെ.കുമാരൻ, പ്രസാദ് ലക്ഷ്മണൻ, എസ്. ജഗദീഷ് ബാബു തുടങ്ങിയവരുണ്ടായിരുന്നു ;പി.പി. ശശീന്ദ്രനും".
പത്രപ്രവർത്തനജീവിതത്തിന്റെ മൂന്നര പതിറ്റാണ്ടുകാലം ഡസ്‌ക്കിലായിരുന്നു. റിപ്പോർട്ടിങ്ങിൽ ആകെ ഒരു വർഷക്കാലം മാത്രം."അത് ഒരു പണിഷ്മെന്റിന്റെ ഭാഗമായായിരുന്നു. എനിക്ക് വാർത്തകൾ കിട്ടാനുള്ള സോഴ്സുകളുണ്ടായിരുന്നില്ല.ഫീച്ചുകൾ എഴുതിയ പരിചയം മാത്രമേയുള്ളൂ. സമൂഹത്തിന്റെ ശ്രദ്ധയിൽ വരേണ്ട ചില പ്രശ്നങ്ങളെക്കുറിച്ച് എഴുതാൻ തീരുമാനിച്ചു".
അന്ന്, ബംഗ്ലാദേശ് കോളനി എന്നറിയപ്പെട്ടിരുന്ന ചേരിയിൽ താമസിച്ചിരുന്ന നളിനി ജമീലയെ പോയി കണ്ടു.കേരളത്തിലെ ലൈംഗിക തൊഴിലാളികളെക്കുറിച്ച് എട്ട് ഭാഗങ്ങളുള്ള പരമ്പര എഴുതി-വിൽക്കാൻ ശരീരവും വാങ്ങാൻ വേദനകളും .അതിന് കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള മാധവക്കുറുപ്പ് പുരസ്കാരം കിട്ടി. എം.ടി യാണ് അത് സമ്മാനിച്ചത്.നളിനി ജമീലയുടെ പ്രണയനാനുഭവങ്ങളെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ കലാകൗമുദിയിൽ ഫീച്ചറായും എഴുതി.
"ഇതിന് പിന്നാലെ, കോഴിക്കോട്ടെ ലൈംഗിക തൊഴിലാളികൾ നളന്ദ ഓഡിറ്റോറിയത്തിൽ എനിക്ക് ഒരു സ്വീകരണവും മെമന്റോയുമൊക്കെ തന്നു. അത് ഓർക്കാൻ ഏറെ സന്തോഷമുള്ള സംഭവം ".
2006ൽ, ഐസ്ക്രീം പെൺവാണിഭക്കേസിൽ ഇരയായ റെജീനയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കി -ഒന്നും മറക്കാതെ ഒന്നും മറയ്ക്കാതെ റജീന. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദൻ സാറാ ജോസഫിന് നൽകി ആ ഡോക്യുമെന്ററി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തു. അത് വലിയ കോളിളക്കമുണ്ടാക്കി."റെജീന കോഴിക്കോട്ടെ എന്റെ വീടിന് മുമ്പിലെത്തി രാത്രി ബഹളം വച്ചു".
മീഞ്ചന്ത പോലീസ് സ്‌റ്റേഷന് മുമ്പിൽ ഏകയായി ,അർദ്ധരാത്രി പോലീസിനെ പ്രതിരോധിക്കുന്ന റെജീനയെ കണ്ടുമുട്ടിയതാണ് അവരുമായുള്ള ബന്ധത്തിന്റെ തുടക്കം. തുടർന്നായിരുന്നു വിജി പെൺകൂട്ടിന്റെ സഹകരണത്തോടെ ഡോക്യുമെന്ററി എടുത്തത്. നളന്ദ ടൂറിസ്റ്റ് ഹോമിൽ ബബി എന്ന വീഡിയോഗ്രാഫർ അത് ഷൂട്ട് ചെയ്തു. രണ്ടു മണിക്കൂർ നീണ്ടുനിന്ന സംഭാഷണം . "അവൾ എല്ലാം തുറന്നു പറഞ്ഞു. ഒറ്റ പ്രാവശ്യം മാത്രമാണ് ഞാൻ ഇടപെട്ടത്. സുന്ദരിയായിരുന്ന അവളുടെ പഴയ ഫോട്ടോ കാണിച്ച് ,ഇതാണ് അക്കാലത്തെ റെജീന എന്ന് പറഞ്ഞു".പക്ഷേ, ഈ ഡോക്യുമെന്ററി പുറത്തിറക്കാൻ പാടില്ലെന്ന് അന്ന് രാത്രി, അവളെ നിയന്ത്രിക്കുന്നവരുടെ സ്വാധീനം കാരണമാകാം, അവൾ അറിയിച്ചു. മൂന്ന് മാസം അത് കൈയിലിരുന്നു.പക്ഷേ ഈ റെക്കോർഡിങ്ങ് താൻ സാമ്പത്തികനേട്ടത്തിനായി ഉപയോഗിക്കുകയാണ് എന്ന പ്രചാരമുണ്ടായപ്പോഴാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചത് .അതിന് അന്നത്തെ എക്സിക്യൂട്ടീവ് എഡിറ്റർ ബി.സി ജോജോയും വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനുമാണ് സഹായിച്ചത്."റെജീന വ്യവസ്ഥാപിതമായ അന്നത്തെ രാഷ്ട്രീയ ,സാമ്പത്തിക കൂട്ടുകെട്ടിനെതിരെ ഒറ്റയ്ക്ക് നിന്ന് , വേട്ടക്കാരനോട് പോരാടിയ സ്ത്രീയാണ്".
ഡസ്‌ക്കിൽ പ്രവർത്തിക്കുമ്പോഴും തുടർച്ചയായി ഫീച്ചറുകൾ എഴുതുമായിരുന്നു. പ്രത്യേകിച്ചും ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്ത്രീകളുടെ പ്രശ്‌നങ്ങൾ എന്നിവയാണ് ഫോക്കസ് ചെയ്തിരുന്നത്. സംസ്ഥാന കലോത്സവങ്ങൾ വർഷങ്ങളോളം സ്ഥിരമായി കവർ ചെയ്തു. കേരളകൗമുദി ടീമിനെ ഇക്കാര്യത്തിൽ കോ ഓർഡിനേറ്റ് ചെയ്തു.
പത്രത്തിന്റെ രൂപകല്പനയാണ് ഇഷ്ടപെട്ട മറ്റൊരു മേഖല.1983ൽ കേരള കൗമുദിയില് ആദ്യമായി ഫോട്ടോ കമ്പോസിംഗ് യൂണിറ്റ് വരുന്നത് -കട്ട് ആൻഡ് പേസ്റ്റ് ലേ ഔട്ട്.പിന്നെ, പേജ് മേക്കറിലേക്കും ഇൻഡിസൈനിലേക്കുമൊക്കെയുള്ള മാറ്റം.ലേഔട്ടിലെ പുതിയ പരീക്ഷണങ്ങൾ.പിക്ചർ പേപ്പർ എന്ന കൺസെപ്റ്റ്,ഇൻഫോഗ്രാഫിക്‌സ്..പത്രം ഡിസൈനിംഗിൽ ടെക്‌നോളജി വരുത്തിയ വലിയ മാറ്റങ്ങളിൽ നേരിട്ട് പങ്കാളിയായി.
കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊച്ചി യൂണിറ്റുകളിലായി ട്രാൻസ്ഫറുകളുടെ ഒരു ഘോഷയാത്രയായിരുന്നു.
"ന്യൂസ് എഡിറ്ററായിരുന്ന എന്നെ ഒരു സബ് എഡിറ്ററുടെ കീഴിലാണ് തൃശൂർ യൂണിറ്റിൽ നിയമിച്ചത്".
നാടകസംവിധാന രംഗത്തേക്കു വഴിതെളിച്ചതിന് നിമിത്തമായത് ഇതാണ്. വൈകുന്നേരം വരെ ജോലി യൊന്നും ഇല്ലാത്തതിനാൽ, കേരള സാഹിത്യ അക്കാദമിയിലെ നാടകങ്ങളും മറ്റും കാണുക ശീലമാക്കി."നാടകജാടക്കാരുടെ കേന്ദ്രമായിരുന്നു അത്".അങ്ങനെയാണ് , സ്വന്തമായി ഒരു നാടകം എഴുതി അവതരിപ്പിക്കാൻ തോന്നിയത് .'ഒരു പെൺകുട്ടിയെ എങ്ങനെ ബലാൽസംഗം ചെയ്തു കൊല്ലാം' എന്ന നാടകം എഴുതി ,സംവിധാനം ചെയ്തു.തീയേറ്റർ ആർട്ടിസ്റ്റ് സുനിൽ സുഗതയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്."വളരെ ചെലവുള്ള ഏർപ്പാടായിരുന്നു. ജയപ്രകാശ് കുളൂരിനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു ;20 രൂപയ്ക്ക് നാടകം കളിക്കാം.10 രൂപ അങ്ങോട്ട് പോകാൻ .പത്ത് രൂപ തിരിച്ചുവരാൻ !" .
അങ്ങനെ , ഏക കഥാപാത്ര നാടകങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. മൊത്തം അൻപതോളം നാടകങ്ങൾ സംവിധാനം ചെയ്തു. അതിൽ 40 എണ്ണത്തിലും ഒറ്റ പെൺകുട്ടി മാത്രം കഥാപാത്രം.സ്കൂൾ കലോത്സവങ്ങളിൽ കലാതിലകങ്ങളായിരുന്ന അഷിത അഷ്റഫ്, അനുശ്രീ,പാർവതിരാജ് തുടങ്ങിയ കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങളായത്. "ഫീച്ചർരചനയുടെ അനുബന്ധമായിരുന്നു ആ നാടകങ്ങൾ. കഥാകൃത്തുക്കൾ നിർത്തിയിടത്ത് നിന്നാണ് എന്റെ നാടകങ്ങൾ ആരംഭിച്ചത്.ഖസാക്കിന്റെ ഇതിഹാസത്തിലെ പത്മ ഖസാക്കിൽ വന്ന് അള്ളാപ്പിച്ച മൊല്ലാക്കയെ കാണുന്നതായിരുന്നു ഒരു നാടകം".
'തിയേറ്റർ ഓഫ് ഇന്റിമസി', അഥവ 'ആത്മബന്ധത്തിന്റെ അരങ്ങ്' എന്നാണ് ആ നാടകങ്ങളെ വിശേഷിപ്പിച്ചത്.കഥാപാത്രമാകുന്ന പെൺകുട്ടി മിക്കപ്പോഴും സദസ്സിനിടയിലായിരിക്കും. 'മരണത്തിന്റ തണുപ്പുള്ള എന്റെ കൈ നിങ്ങൾ ഒന്ന് തൊട്ടു നോക്കിയേ' എന്ന് പറഞ്ഞ്, സദസ്സിലുള്ള ഒരാളുടെ കൈപിടിച്ചമർത്തിയ ഒരു നാടകസന്ദർഭമുണ്ടായിരുന്നു. "അന്ന് രാത്രി കൊല്ലത്തുനിന്ന് ഒരു ബാങ്ക് മാനേജർ എന്നെ വിളിച്ചു. യാദൃച്ഛികമായി നാടകം കാണാനെത്തിയ താൻ രാത്രി ഉറങ്ങിയിട്ടില്ല.ആ പെൺകുട്ടിയുടെ തണുത്ത കൈ ഇപ്പോഴും തന്നെ അസ്വസ്ഥനാക്കുന്നുണ്ടന്ന് അയാൾ പറഞ്ഞു".
ഇങ്ങനെ, പ്രേക്ഷകരാണ് നാടകത്തെ വളർത്തുന്നത്.പക്ഷേ, കേരളത്തിലെ നാടകരംഗം ശുഷ്ക്കിക്കുകയാണ്. അതിന് കാരണം, നാടകം സൗജന്യമായി കാണേണ്ടതാണ് എന്ന ബോധമാണ്.കോവിഡ് കാലത്ത് പ്രശസ്തനായ ഒരു നാടകക്കാരൻ പട്ടിണി കിടന്നതറിയാം. സുഹൃത്തുക്കൾ കൊടുത്ത കിറ്റ് കൊണ്ടാണ് അദ്ദേഹം ജീവിച്ചത്.
'ഭൂമിക്കൊരു ചരമഗീതം ' നാടകമാക്കി അവതരിപ്പിച്ചതിന്റെ സി.ഡി ഒ.എൻ.വി കുറുപ്പിന് കൊടുത്തു.അദ്ദേഹം അത് കാണാൻ കൂട്ടാക്കിയില്ല .പലപ്രാവശ്യം വിളിച്ചു .ആറുമാസം കഴിഞ്ഞ്, നിർബന്ധം കാരണം, അദ്ദേഹം അത് കണ്ട ശേഷം ഏറെ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു :നമുക്ക് ഇത് വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രത്തിൽ അവതരിപ്പിക്കണം.
2017ൽ കേരളകൗമുദി വിട്ടു. അന്ന് കോഴിക്കോട് ന്യൂസ് എഡിറ്ററായിരുന്നു. പി. വത്സല ഉൾപ്പടെയുള്ളവർ പങ്കെടുത്ത ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്തുവെന്നതിന്റെ പേരിൽ പെട്ടെന്നൊരു ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച്,പണിഷ്‌മെന്റായി വീണ്ടും മറ്റൊരു സ്ഥലം മാറ്റത്തെക്കുറിച്ച് അറിയിച്ചപ്പോൾ,അവർക്ക് ഷെയ്ക്ക്ഹാൻഡ് കൊടുത്ത്, ഗുഡ്‌ബൈ പറഞ്ഞ് പടി ഇറങ്ങുകയായിരുന്നു."മണി സാറായിരുന്നു എന്റെ റോൾ മോഡൽ. പഴയ മാനേജ്മെന്റുമായി ബന്ധമുള്ള ആൾ എന്ന് മുദ്രകുത്തി പുതിയ മാനേജ്മെൻറ് എന്നെ ശത്രുവായി കണ്ടു. അവരുടെ പ്രതിലോമകരമായ ഇടപെടലുകൾക്കെതിരെ ദീർഘകാലം ഞാൻ പൊരുതി നിന്നു . സാമ്പത്തിക സുരക്ഷിതത്വമില്ലാതിരുന്നിട്ടും, വിട്ടുപോന്നപ്പോൾ സ്വാതന്ത്ര്യത്തിന്റെ ലോകം തിരിച്ചുകിട്ടി".
കേരളകൗമുദിയിൽ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ കലാകൗമുദിലേക്ക് ചെല്ലാൻ എം.എസ് മണി ക്ഷണിച്ചിരുന്നു."അദ്ദേഹത്തിന് മകനെ പോലെയായിരുന്നു ഞാൻ". തുടർന്ന് കുറച്ചുകാലം കലാകൗമുദിയിൽ പ്രവർത്തിച്ചു.അദ്ദേഹത്തിന്റെ മരണത്തോടെ അത് വിട്ടു.പിന്നീടാണ് സ്വന്തമായി ഒരു ഡിജിറ്റൽ പത്രവും ന്യൂസ് പോർട്ടലും തുടങ്ങുന്നത് -ട്രൂത്ത് ലൈവ് ന്യൂസ്.മൊബൈലിൽ വായിക്കാൻ വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്ത പത്രം. രണ്ടുവർഷമായി ഈ പത്രം സോഷ്യൽ മീഡിയ വഴി സർക്കുലേറ്റ് ചെയ്യുന്നു.
2023ൻ്റെ തുടക്കത്തിൽ ട്രൂത്ത് ലൈ് മലയാളം യൂ ട്യൂബ് ചാനൽ ആരംഭിച്ചു. ഈ മാസം കേരള ലൈഫ് എന്ന മറ്റൊരു യൂ ട്യൂബ് ചാനലും തുടങ്ങി. സ്ഥിരമായി വാർത്താധിഷ്ഠിത വീഡിയോകളും അഭിമുഖങ്ങളും ഇതിൽ പോസ്റ്റ് ചെയ്യുന്നു. എല്ലാം ചെയ്യുന്നത് സ്വന്തമായി." ഇവിടെ പ്രതികരണങ്ങൾ അപ്പപ്പോൾ അറിയാം".
പത്രപ്രവർത്തകനായ ശേഷം കാർട്ടൂൺവര നിർത്തി. തുടർച്ചയായി വരയ്ക്കാൻ കഴിഞ്ഞില്ല. "ഒ.വി വിജയന്റെ കാർട്ടൂൺ ശൈലി പകർത്താൻ അബോധതലത്തിൽ ഞാൻ ശ്രമിച്ചിരുന്നു.അത് മനസ്സിലാക്കിയപ്പോഴാണ് വര നിർത്തിയത്.അദ്ദേഹത്തോട് കടുത്ത ആരാധനയായിരുന്നു. വിജയന്റെ കൈവിരലുകളിൽ തൊടണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്. കോളേജിൽ പഠിക്കുന്ന കാലത്ത് 200 പേജുള്ള നോട്ട്പുസ്തകത്തിൽ ഖസാക്കിന്റെ ഇതിഹാസം ഞാൻ പകർത്തി എഴുതിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം, എസ്. ജഗദീഷ്ബാബുവാണ് ആ ആഗ്രഹം സാധിപ്പിച്ചു തന്നത്. അദ്ദേഹം പാലക്കാട് സംഘടിപ്പിച്ച ഒരു ചടങ്ങിൽ, ഒ.വി വിജയന് മെമെന്റോ കൊടുക്കുന്നതിന് എന്നെയാണ് ഏൽപ്പിച്ചത്".
മാദ്ധ്യമപ്രവർത്തനത്തിന്റെ മരണമണി ഇപ്പോൾ മുഴങ്ങുന്നുണ്ടെന്ന് പി.സി ഹരീഷ് പറഞ്ഞു."എല്ലാ വാർത്തകളും അറിഞ്ഞുകഴിഞ്ഞ് പത്രം പൈസ കൊടുത്ത് വാങ്ങുന്നത് അസംബന്ധമാണ്".പത്രം വരുത്തുന്നവരിൽ മിക്കവരും അത് കൈകൊണ്ട് തൊടാത്ത അവസ്ഥയാണ്. ഇപ്പോൾ , ചാനലുകളുടെ കാലവും കഴിഞ്ഞു .മാദ്ധ്യമരംഗത്തേക്ക് വരുന്നവർക്ക് ജീവിതസുരക്ഷിതത്വവും ഇല്ല .
ചർച്ചയിൽ രാജേന്ദ്രൻ പുതിയേടത്ത്, മോഹൻദാസ് പറപ്പുറത്ത്, കെ.പി മുഹമ്മദ് ഷെരീഫ് കാപ്പ് എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി .
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യു ട്യൂബ് ചാനലിലുണ്ട് :
No comments:
Post a Comment