'ചരിത്രസാക്ഷികൾ' പരമ്പരയുടെ 22ആം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, മെയ് 27, 2023) അനുഭവങ്ങൾ പങ്കുവക്കാൻ എത്തിയത് സംഗീത ഗവേഷകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ രവി മേനോനും കേരളകൗമുദി സ്പെഷ്യൽ പ്രൊജക്റ്റ്സ് എഡിറ്ററും കവിയുമായ മഞ്ജു വെള്ളായണിയും.
മലപ്പുറം ജില്ലയിലെ എടരിക്കോട് ജനിച്ച രവിമേനോന്റെ കുട്ടിക്കാലം വയനാട്ടിലെ ചുണ്ടേലായിരുന്നു. അച്ഛൻ അവിടെ കാപ്പിത്തോട്ടം മാനേജരായിരുന്നു. കറന്റ് എത്തിയിട്ടില്ലാത്ത കോർട്ടേഴ്സിന്റെ 42 പടികൾ കയറിയിറങ്ങി സ്ക്കൂളിൽ പഠനം. റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ജീവിച്ച കാലം.ഏകാന്തതയെ അകറ്റാൻ കൂട്ടായി റേഡിയോ. അതിൽ ബുദ്ധിമുട്ടി, കോഴിക്കോട് ആകാശവാണി നിലയം ട്യൂൺ ചെയ്തെടുക്കും.അന്ന് ആഴ്ചയിലൊരിക്കൽ മാത്രമാണ് ഗാനങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നത്. അത് കേൾക്കാൻ കാതോർത്തിരുന്നു. വല്ലപ്പോഴുമാക്കെ മറ്റു പരിപാടികളുടെ അവസാനവും ഒന്ന്-രണ്ട് പാട്ടുകൾ കൊടുത്തിരുന്നു.
അന്നൊക്കെ പാട്ടിനെക്കാൾ ഇഷ്ടം ഫുട്ബോളിനോടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഫുട്ബോൾ കളികളുടെ ദൃക്സാക്ഷി വിവരണങ്ങൾ കേൾക്കുകയും കളിയെക്കുറിച്ച് വരുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും വായിക്കുകയും ചെയ്തിരുന്നു."വിംസി മാതൃഭൂമിയിൽ എഴുതിയിരുന്ന റിപ്പോർട്ടുകളും ലേഖനങ്ങളുമാണ് പത്രപ്രവർത്തനത്തിന്റെ വഴിയിലേക്ക് എന്നെ തിരിച്ചുവിടാൻ നിമിത്തമായത്". അവ പകർന്നുതന്ന ഊർജം വളരെ വലുതായിരുന്നു. ഓരോ കളിക്കാരനെപ്പറ്റിയും വളരെ സൂക്ഷ്മതയോടെ, ഷാർപ്പായാണ് അദ്ദേഹം എഴുതിയിരുന്നത് .വാക്കുകൾ കൊണ്ട് അദ്ദേഹം സൃഷ്ടിച്ച ചിത്രങ്ങൾ ഓർമ്മയിൽ നിൽക്കുന്നു."ആ വാക്കുകളിൽ ഞാൻ വിരൽവച്ച് നോക്കിയിട്ടുണ്ട് - അക്ഷരങ്ങൾ ത്രസിക്കുന്നുണ്ടോ എന്നറിയാൻ" .
അക്ഷരങ്ങളോടുള്ള പ്രണയം കൂടിയ അക്കാലത്ത്, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ , ആദ്യമായി ഒരു ലേഖനം എഴുതി: സുന്ദരിയായ വയനാട് . കുമാരനല്ലൂരിൽ നിന്ന് ഫാദർ ജോൺ പ്രസിദ്ധീകരിച്ചിരുന്ന സ്നേഹസേന എന്ന മാസികയ്ക്ക് അത് അയച്ചുകൊടുത്തു. സ്വന്തം പേരായ കെ. പി രവീന്ദ്രനാഥ് എന്ന് വയ്ക്കാൻ മടിയായിരുന്നു. അങ്ങനെ ഒരു തൂലികാനാമം സ്വീകരിച്ചു -സാജു ശ്രീപുരം . ശ്രീപുരം വീടിന്റെ പേരായിരുന്നു."പ്രിൻസിപ്പലച്ചന് അത് എഴുതിയത് ഞാൻ തന്നെ എന്ന് സംശയമുണ്ടായില്ല. ക്ലാസിൽ വന്ന് മാസിക കാട്ടി, അത് എഴുതിയ സാജു ശ്രീപുരം ആരെന്ന് ചോദിച്ചു. അങ്ങനെ അത് എല്ലാവരും അറിഞ്ഞു. ആ ലേഖനം അധ്യാപികമാരായ സിസ്റ്ററുമാർ ക്ലാസുകളിൽ വായിച്ചു".
അന്ന് കണ്ണൂരിൽ നിന്ന് എൻ.പി കരുണൻ ഫുട്ബോൾ ഫ്രണ്ട്സ് എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. ക്യാഷ്യസ് ക്ലേയെക്കുറിച്ച് ഒരു ലേഖനം അയച്ചു.1977 ൽ 9ആം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്.ലേഖനം അതിൽ അച്ചടിച്ചു വന്നു-ആദ്യ സ്പോർട്സ് ലേഖനം . പിന്നീട് ഇടയ്ക്കൊക്കെ അതിൽ എഴുതി.
അമ്മയുടെ ഒരു കസിനായ എ.പി ബാലാജി ടൈംസ് ഓഫ് ഇന്ത്യയിലും ഇല്ലസ്ട്രേറ്റഡ് വീക്ക് ലിയിലും പ്രവർത്തിച്ച മുതിർന്ന മാധ്യമപ്രവർത്തകനായിരുന്നു.അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. കുടുംബത്തിന്റെ ഒരേയൊരു മാധ്യമബന്ധം അതായിരുന്നു.
ദേവഗിരി കോളേജിൽ നിന്ന് ഡിഗ്രി പാസായ ശേഷം, കോഴിക്കോട് സർവ്വകലാശാലയുടെ ജേർണലിസം കോഴ്സിന് ചേരാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ , അമ്മയുടെ മറ്റൊരു ബന്ധുവായ മുല്ലശ്ശേരി രാജു (ദേവാസുരം സിനിമയിൽ ഇദ്ദേഹത്തിന്റെ ജീവിതമുണ്ട്) വിംസിയെ വിളിച്ച് അന്വേഷിച്ചു.അദ്ദേഹം പറഞ്ഞിട്ടാണ് പഠിക്കാൻ ചേർന്നത്.ബാലമംഗളത്തിലെ ഡിങ്കൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എൻ.സോമശേഖരൻ , അനിൽകുമാർ വടവാതൂർ,പത്രപ്രവർത്തകനായി വിരമിച്ച ടി.സോമൻ തുടങ്ങിയവർ സഹപാഠികളായിരുന്നു.
കോഴ്സ് കഴിഞ്ഞപ്പോഴാണ്,ഫോട്ടോ ടൈപ്പ്സെറ്റിംഗ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുമായി കോഴിക്കോട് നിന്ന് കേരള കൗമുദി ദിനപ്പത്രം ആരംഭിക്കുന്ന വാർത്ത ഇന്ത്യ ടുഡേയിൽ കണ്ടത്. അദ്ധ്യാപകനായ സി.വി ചാക്കപ്പൻ നിർദ്ദേശിച്ചതനുസരിച്ച് തൊണ്ടയാട് കേരളകൗമുദി ഓഫീസിലെത്തി, വാരാന്ത്യ കൗമുദിയുടെ ചുമതല വഹിച്ചിരുന്ന പ്രസാദ് ലക്ഷ്മണനെ കണ്ടു.കൗമുദിയിൽ ചേരുന്നത് നല്ല തുടക്കമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.രണ്ടുവർഷം പരിശീലനം.ആദ്യവർഷം 400 രൂപമാസ ശമ്പളം.അടുത്ത വർഷം 500 രൂപ.
മാനേജിങ്ങ് ഡയറക്ടറും എഡിറ്ററുമായ എം.എസ് മധുസൂദനൻ , റസിഡൻറ് എഡിറ്റർ വി.എം മരങ്ങോലി, എക്സിക്യൂട്ടീവ് എഡിറ്റർ എ.പി വിശ്വനാഥൻ ,ന്യൂസ് എഡിറ്റർ പി.ജെ മാത്യു എന്നിവരടങ്ങുന്ന സമിതിയാണ് അഭിമുഖം നടത്തിയത്."വളരെ ലാഘവത്തോടെ അവർക്ക് മുന്നിൽ ഇരുന്നത് കൊണ്ടാവണം എക്സിക്യൂട്ടീവ് എഡിറ്റർക്ക് എന്റെ പ്രകടനം ഇഷ്ടപ്പെട്ടില്ല.'ഗുഡ്, ബട്ട് ചൈൽഡിഷ്' എന്ന അഭിപ്രായം വന്നു. പക്ഷേ, നമുക്ക് ഇദ്ദേഹത്തെ പരീക്ഷിക്കാം എന്ന് മാത്യു സാർ പറഞ്ഞതുകൊണ്ടാണ് എന്നെ നിയമിച്ചത് എന്ന് പിന്നീട് അറിഞ്ഞു". കെ.പി. രാജീവൻ,പി കെ രവീന്ദ്രൻ, ജേക്കബ്ബ്,ആൾഡസ് ഹെൻട്രി തുടങ്ങിയവരൊക്കെ ആ ബാച്ചിൽ ഒപ്പം ഉണ്ടായിരുന്നു.
ചെറുപ്പക്കാരുടെ ഒരു നല്ല കൂട്ടായ്മ.
പി.ജെ മാത്യു എല്ലാവർക്കും പൂർണ്ണസ്വാതന്ത്ര്യം തന്നു . എല്ലാവരെയും പോത്സാഹിപ്പിച്ചു. റിപ്പോർട്ടുകൾക്ക് ബൈലെൻ തന്നു."കെ.പി.രവീന്ദ്രനാഥിനെ രവിമേനോനാക്കിയത് പ്രസാദ് ലക്ഷ്മണനാണ് ".
"1987ൽ കോഴിക്കോട് നെഹ്റു കപ്പ് നടന്നപ്പോൾ , അത് റിപ്പോർട്ട് ചെയ്യാനായി മാത്യുസാർ എന്നെയാണ് നിയമിച്ചത്".ആ നിയോഗം ലഭിച്ചത് നാടകീയമായ സംഭവവികാസങ്ങൾക്ക് ഒടുവിലായിരുന്നു. പ്രമുഖ സ്പോർട്സ് ലേഖകനായ ജി.യദ്ദുകുലകുമാറിനെയാണ് ചീഫ് എഡിറ്റർ അതിന് നിയോഗിച്ചത്."തിരുവനന്തപുരത്ത് നിന്ന് വന്ന അദ്ദേഹം മാത്യു സാറിന്റെ മുറിയിൽ നിന്ന്, എന്തോ തർക്കത്തിനൊടുവിൽ, കൊടുങ്കാറ്റ് പോലെ ഇറങ്ങിപ്പോകുന്നത് കണ്ടു. അതിനുശേഷം എന്നെ വിളിച്ചിട്ട് പറഞ്ഞു; നാളെ നീയാണ് അത് റിപ്പോർട്ട് ചെയ്യുന്നത് .കർട്ടൻ റൈസർ എഴുതിക്കൊടുത്തോളൂ".
എ.സജീവൻ ,എം.ബി സതീഷ് കുമാർ, എസ്. സുന്ദർദാസ് , ഫോട്ടോഗ്രാഫർ പി. മുസ്തഫ, യൂണിവേഴ്സിറ്റി കോച്ചായ മുഹമ്മദ് അഷ്റഫ് തുടങ്ങിയവരും ആർട്ടിസ്റ്റ് നമ്പൂതിരിയും ഉൾപ്പെട്ട ഒരു സംഘം ഉണ്ടായിരുന്നു,ഒപ്പം. കളി കണ്ട്, നമ്പൂതിരി വരച്ച ചിത്രങ്ങൾക്കൊപ്പമായിരുന്നു റിപ്പോർട്ടുകൾ പത്രത്തിൽ കൊടുത്തത്. അത്തരം ഒരു പരീക്ഷണം കേരളത്തിൽ ആദ്യമായിരുന്നു. അവ ഏറെ ശ്രദ്ധിക്കപ്പെട്ടു.
അതേ തുടർന്ന് മലയാള മനോരമയുടെ ന്യൂസ് എഡിറ്റർ അബു ബന്ധപ്പെട്ടു.മനോരമയിലേക്ക് അപേക്ഷിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു."കോഴിക്കോട് വിട്ടുപോകാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അഭിമുഖത്തിനു ശേഷം അവർ നിയമന ഉത്തരവ് അയച്ചപ്പോൾ ,അതുമായി പി.ജെ മാത്യുവിനെ കണ്ടു. അദ്ദേഹം ഉപദേശിച്ചു: അതൊരു സമുദ്രമാണ്. അവിടെ രവിക്ക് വേണ്ടത്ര എക്സ്പോഷർ കിട്ടില്ല".
അങ്ങനെ, കേരള കൗമുദിയിൽ തന്നെ തുടർന്നു. മൂന്ന് കൊല്ലം കൊണ്ട് സബ് എഡിറ്ററായി കൺഫർമേഷൻ കിട്ടി. അത് അവിടെ വിരളം. അഞ്ചും ആറും വർഷം കഴിഞ്ഞാണ് സാധാരണ നിലയിൽ അവിടെ സ്ഥിരം നിയമനം നൽകുന്നത്.ധാരാളം ഫുട്ബോൾ മത്സരങ്ങളും കായിക വിനോദങ്ങളും റിപ്പോർട്ട് ചെയ്തു. നാഗ്ജി ഫുട്ബോൾ ടൂർണ്ണമെൻറ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ, ദി ഇന്ത്യൻ എക്സ്പ്രസിലെ സ്പോർട്സ് റിപ്പോർട്ടർ കെ. ഒ പോൾസണെ കണ്ടു. അദ്ദേഹം ചോദിച്ചു: ഇംഗ്ലീഷിൽ എഴുതിക്കൂടെ ? കേരളകൗമുദിക്ക് വേണ്ടി എഴുതിയ റിപ്പോർട്ട് ഇംഗ്ലീഷിലാക്കി അദ്ദേഹത്തെ കാണിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.ഇംഗ്ലീഷിൽ എഴുതാൻ വിശ്വാസമുണ്ടെങ്കിൽ ഇന്ത്യൻ എക്സ്പ്രസിൽ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെത്തി റസിഡൻറ് എഡിറ്റർ എം .കെ ദാസിനെ കാണാൻ നിർദ്ദേശിച്ചു.ഏറെ ആശങ്കയോടെയാണ് അവിടെ എത്തിയത്. അപ്പോൾ സബ് എഡിറ്റർ ഡി.പ്രദീപ് കുമാറിനെ കണ്ടു. അദ്ദേഹത്തെ മദ്രാസ് ഡെസ്ക്കിലേക്ക് സ്ഥലംമാറ്റിയ ദിവസമായിരുന്നു,അത്.
പ്രതീക്ഷിച്ചതിൽ നിന്ന് വിരുദ്ധമായി, റസിഡന്റ് എഡിറ്റർ മലയാളത്തിലാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ചെറിയ ഒരു ടെസ്റ്റും നടത്തി. അങ്ങനെ, ഇന്ത്യൻ എക്സ്പ്രസ് സ്പോർട്സ് ഡെസ്ക്കിൽ 1991ൽ ചേർന്നു.ഹരിഹരനന്ദനൻ , കെ.പ്രദീപ് , സ്റ്റാൻ രായൻ, വൈദ്യനാഥൻ തുടങ്ങിയവരായിരുന്നു, അന്ന് സ്പോർട്ട്സ് ഡസ്ക്കിലുണ്ടായിരുന്നത്.12 വർഷം അവിടെ പ്രവർത്തിച്ചു. ഒട്ടേറെ ദേശീയ ,അന്താരാഷ്ട്ര മത്സരങ്ങൾ കവർ ചെയ്തു. ഫുട്ബോളിലാണ് സ്പെഷ്യലൈസ് ചെയ്തത്. സ്പോർട്സ് എഡിറ്റർമാരായിരുന്ന സുരേഷ് മേനോൻ , രാമു ശർമ്മ, പത്രാധിപർ ശേഖർ ഗുപ്ത തുടങ്ങിയവരുടെയൊക്കെ അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ട്.മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളുണ്ട്.
മാനേജ്മെന്റിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് ദി ഇന്ത്യൻ എക്സ്പ്രസ് നോർത്ത് , സൗത്ത് വിഭാഗങ്ങളായി രണ്ട് പത്രങ്ങളായി പിരിഞ്ഞു. തെക്കൻ സംസ്ഥാനങ്ങളിലെ പത്രം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസായി. ക്രമേണ,കൃത്യമായി ശമ്പളം കിട്ടാതെയായി. അതോടെ പത്രം വിടാൻ തീരുമാനിച്ചു. പുതുതായി ആരംഭിച്ച വർത്തമാനം പത്രത്തിലേക്ക് പി.ജെ. മാത്യു ക്ഷണിച്ചു. ഡോ.സുകുമാർ അഴീക്കോടായിരുന്നു പത്രാധിപർ. സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാം. കൂടുതൽ ശമ്പളവും കിട്ടും. എങ്ങനെ,അവിടെ അസിസ്റ്റൻറ് എഡിറ്ററായി ചേർന്നു. "ആറു മാസം മാത്രമേ അവിടെ പ്രവർത്തിച്ചുള്ളൂ. എന്റെ മാധ്യമജീവിതത്തിൽ ഏറ്റവും ആസ്വദിച്ച് ജോലി ചെയ്തത് അവിടെയാണ്. മുഖപ്രസംഗങ്ങളും ലേഖനങ്ങളൊക്കെ എഴുതി". പക്ഷേ,മുജാഹിദ് സംഘടനയായ കെ.എൻ.എം മുൻകൈയെടുത്ത് ആരംഭിച്ച പത്രം,അപ്പോഴേക്കും സംഘടനയിൽ ഉണ്ടായ പിളർപ്പു കാരണം, പ്രതിസന്ധിയിലായി. ആ സമയത്താണ് കേരളകൗമുദിയിൽ നിന്ന് പ്രസാദ് ലക്ഷ്മണന്റെ വിളി വന്നത് -പത്രാധിപർ എം.എസ് മണിയുമായും സംസാരിച്ചു. അങ്ങനെ തിരുവനന്തപുരത്ത് , സ്പോർട്സിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററായി വീണ്ടും കേരള കൗമുദിയിൽ എത്തി.
പത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ നടക്കുന്ന സമയമായിരുന്നു , അത്. അതിന്റെ ഒരു തീം മ്യൂസിക് രമേശ് നാരായണനെ കൊണ്ട് ട്യൂൺ ചെയ്യിക്കുന്ന സമയത്താണ് മാതൃഭൂമിയിൽ നിന്ന് എച്ച്.ആർ.ഡി മാനേജർ ആനന്ദ് വിളിക്കുന്നത്. പുതുതായി ആരംഭിക്കുന്ന അവരുടെ എഫ്.എം റേഡിയോയുടെ (ക്ളബ്ബ് എഫ്.എം) സംഗീത ഗവേഷണ വിഭാഗത്തിന്റെ മേധാവിയായി ചേരാനുള്ള ക്ഷണമായിരുന്നു അത്. അതൊരു പുതിയ മേഖല. എം.വി ശ്രേയാംസ് കുമാറുമായും സംസാരിച്ചു. അങ്ങനെ, പാട്ടും ഡാൻസുമൊക്കെയായി ജീവിതം ആഘോഷിക്കുന്ന ചെറുപ്പക്കാരായ ആർ.ജെ മാരോടൊപ്പം തിരുവനന്തപുരത്ത് റേഡിയോജീവിതം തുടങ്ങി. മാതൃഭൂമി ടെലിവിഷൻ ആരംഭിച്ചപ്പോൾ, മുഴുവൻ ചാനലുകളുടേയും സംഗീത വിഭാഗം മേധാവിയായി.
മാതൃഭൂമി ഇലക്ട്രോണിക് മീഡിയ സി.ഇ.ഒയായിരുന്ന മോഹനൻ നായർ നിർദ്ദേശിച്ചതനുസരിച്ചാണ് മാതൃഭൂമി ടെലിവിഷനിൽ ചക്കരപ്പന്തൽ എന്ന പരമ്പര ആരംഭിച്ചത്. അനന്തപത്മനാഭനാണ് ആ പേരിട്ടത്.ആ പരമ്പര പത്തു കൊല്ലത്തോളം നീണ്ടുനിന്നു .2022 ഓഗസ്റ്റിൽ മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ ദ ഫോർത് ന്യൂസ് ലൈവിന്റെ പ്രോഗ്രാം ഹെഡ്ഢായി പ്രവർത്തിക്കുന്നു.
കമൽറാം സജീവാണ് പാട്ട് എഴുത്തിന്റെ വഴിയിൽ ഉറച്ചുനിർത്തിച്ചത്. ആഴ്ചപ്പതിന്റെ ചുമതല അദ്ദേഹം ഏറ്റെടുക്കുന്ന സമയത്ത് സ്പോർട്ടിനെക്കുറിച്ച് ഒരു കോളം എഴുതാനാണ് ആദ്യം നിർദ്ദേശിച്ചത്.ആഴ്ചപ്പതിന്റെ വായനക്കാർക്ക് അത് ഇഷ്ടപ്പെടുമോ എന്ന ആശങ്ക അറിയിച്ചപ്പോൾ പാട്ടിനെക്കുറിച്ച് ഒരു ലേഖനം എഴുതാൻ നിർദ്ദേശിച്ചു.സംഗീതരംഗത്തെ അടിത്തട്ടിലെ പ്രശ്നങ്ങളേയും കലഹങ്ങളെയുമൊക്കെക്കുറിച്ച് എഴുതിയ ആ ലേഖനത്തിന് നല്ല പ്രതികരണങ്ങൾ കിട്ടി. അങ്ങനെയാണ് , ഒരു വർഷം കഴിഞ്ഞ് നിർത്തണം എന്ന ധാരണയിൽ , ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന കോളം ആരംഭിച്ചത് - രണ്ടാഴ്ചയിൽ ഒരിക്കൽ . ഒരു വർഷം കഴിഞ്ഞ് കോളം നിർത്തിയെങ്കിലും വായനക്കാരുടെ ആവശ്യം മാനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ വീണ്ടും എഴുതിത്തുടങ്ങി. അങ്ങനെ പത്തു വർഷം .അത് വായിച്ച എം.കെ മുനീർ,അത് തന്റെ ഉടമസ്ഥതയിലുള്ള ഒലിവ് പുസ്തകമാക്കാം എന്ന് അറിയിച്ചു.ആദ്യം അത് മാതൃഭൂമി ബുക്സിന് നൽകിയെങ്കിലും അതിന് വായനക്കാർ ഉണ്ടാകില്ല എന്ന് പറഞ്ഞ് അവർ സ്വീകരിച്ചില്ല.അങ്ങനെ ഒലിവ് തന്നെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു -സോജ രാജകുമാരി . അത് പ്രകാശിപ്പിച്ചത് എം.ടി വാസുദേവൻ നായരായിരുന്നു. അതിന് പല പതിപ്പുകൾ ഉണ്ടായി.
ആകെ 21 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പൂരണ്ണേന്ദുമുഖി, മധുരമായി പാടി വിളിക്കുന്നു , എങ്ങനെ നാം മറക്കും, ഒരു കിളി പാട്ട് മൂളവേ,പാട്ടുചെമ്പകം പൂത്തുലയുമ്പോൾ ,ഇവിടെ പാട്ടിനു സുഗന്ധം, അതിശയരാഗം, ഹൃദയഗീതങ്ങൾ തുടങ്ങിയവ..
ദി ഇന്ത്യൻ എക്സ്പ്രസിൽ ആയിരിക്കുമ്പോൾ , 1997ൽ വേൾഡ് കപ്പ് നടക്കുന്ന സമയത്ത് മദ്രാസിലെ ജനറൽ ഡെസ്കിലേക്ക് ഡ്യൂട്ടിക്ക് അയച്ചതാണ് സംഗീതഎഴുത്തിലെ വലിയ വഴിത്തിരിവിന് നിമിത്തമായത്. രാത്രിയായിരുന്നു ഡ്യൂട്ടി . പകൽ മുഴുവൻ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല . അങ്ങനെ, ഒരു നാൾ ടി നഗറിൽ താമസിക്കുന്ന ഗായകൻ പി. ജയച്ചന്ദ്രനെ കാണാൻ തീരുമാനിച്ചു. അന്ന് വെള്ളിനക്ഷത്രം സിനിമ പ്രസിദ്ധീകരണത്തിൽ സംഗീത കാസറ്റുകളെ വിലയിരുത്തിക്കൊണ്ട് ഗാനം എന്ന ഒരു പംക്തി എഴുതിയിരുന്നു. സിദ്ധാർത്ഥ സിനിമയുടെ കാസറ്റിൽ ഉൾപ്പെടുത്തിയ പി.ജയച്ചന്ദ്രന്റെ 'കൈവന്ന തങ്കമല്ലേ..' ഗംഭീര പാട്ടാണെന്നും, എന്നാൽ സിനിമയിൽ ഇത് ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും എഴുതിയിരുന്നു. അദ്ദേഹത്തിന് അന്ന് തിരക്കുള്ള കാലമല്ല. അദ്ദേഹം പാടിയ പല പാട്ടുകളും സിനിമയിൽ ഉൾപ്പെടുത്തപ്പെടാതെ പോയിരുന്നു.
സിനിമ ഇറങ്ങിയപ്പോൾ ആ പാട്ടും അതിൽ ഉണ്ടായിരുന്നില്ല. ജയച്ചന്ദ്രൻ മുൻകോപിയാണ്. അദ്ദേഹത്തെ കണ്ടപ്പോൾ , തനിക്കൊന്നും പറയാനില്ല എന്ന് അറിയിച്ചു. അപ്പോൾ , സിദ്ധാർത്ഥ സിനിമയിലെ ആ പാട്ടിനെക്കുറിച്ച് എഴുതിയ ആളാണ് താനെന്ന് പറഞ്ഞു. അദ്ദേഹം അപ്പോൾ ശാന്തനായി സംസാരിച്ചു .തന്റെ വണ്ടിയിൽ കയറ്റി വിദ്യാസാഗറിന്റെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി.തന്റെ പാട്ട് എന്തുകൊണ്ട് സിനിമയിൽ ഉൾപ്പെടുത്തിയില്ല എന്ന് ചോദിച്ചു. അപ്പോഴാണ്, അദ്ദേഹവും അത് അറിയുന്നത്. പിന്നീടുള്ള നാളുകളിൽ പകൽ മുഴുവൻ അദ്ദേഹത്തിന്റ കാറിൽ സംഗീത സംവിധായകർ ,സംഗീത ഗുരുക്കന്മാർ ഇവരുടെയൊക്കെ അടുത്തേയ്ക്ക് ജയച്ചന്ദ്രൻ കൂട്ടിക്കൊണ്ടുപോയി. സ്റ്റുഡിയോകൾ, അദ്ദേഹവുമായി ബന്ധമുള്ളവർ തങ്ങിയവരെയൊക്കെ പരിചയപ്പെടുത്തിത്തന്നു. എം.എസ് വിശ്വനാഥൻ, പുകഴേന്തി, പി സുശീല, ടി .എം സൗന്ദർരാജൻ ഇവരെയൊക്കെ ആ യാത്രയിൽ കണ്ടു. സ്റ്റുഡിയോകൾ, അദ്ദേഹം താമസിച്ച ലോഡ്ജുകൾ തുടങ്ങിയയിടത്തൊക്കെയും കൊണ്ടുപോയി. ഒരു സ്മൃതി യാത്രയായിരുന്നു അത്.അങ്ങനെ,അദ്ദേഹവുമായി വളരെ അടുത്ത ബന്ധം ഉണ്ടായി. ഇവരെയൊക്കെ പരിചയപ്പെടുത്തിത്തന്നതിൽ അദ്ദേഹത്തോട് തീരാത്ത കടപ്പാടുണ്ട്.ഇപ്പോഴും മിക്ക ദിവസങ്ങളിലും അദ്ദേഹം വിളിക്കും. ചിലപ്പോൾ കലഹിക്കും.വളരെ നിഷ്കളങ്കനായ ഒരു മനുഷ്യനാണ് അദ്ദേഹം.
യേശുദാസുമായും അടുത്ത ബന്ധമുണ്ട് .കുട്ടിക്കാലത്ത് നാട്ടിൽ അദ്ദേഹത്തിന്റെ ഗാനമേള നടത്തിയപ്പോൾ ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം അതിന് പോകാൻ പോലും കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെപ്പോലുള്ളവരെ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് ചിന്തിച്ചിട്ടില്ല. അവരുമായി സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞത് വിധിയുടെ നിയോഗമാണ്.
ടി.എം സൗന്ദരരാജനും പി.ബി ശ്രീനിവാസുമൊത്ത് മദ്രാസിൽ ദീർഘനേരം ചെലവഴിച്ചിട്ടുണ്ട്. പല ദിവസങ്ങളിലും വൈകീട്ട് നാലുമണിക്ക് ശ്രീനിവാസ് വുഡ്ലാന്റ് ഡ്രൈവ് ഇൻ റസ്റ്റാറന്റിലെത്തും. അവിടെ ഏറെനേരം സംസാരിച്ച് ഇരിക്കും. ഒരിക്കൽ, ഒരു മഴയത്ത്, ജി.വേണു ഗോപാലിന്റെ കാറിൽ അദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കാൻ പോയി. വയലാർ എഴുതി അദ്ദേഹം എഴുരാത്രികളിൽ ആലപിച്ച ഗാനങ്ങൾ ശ്രീനിവാസ് മധുരതമായ ശബ്ദത്തിൽ പാടിയത് മറക്കാനാവാത്ത അനുഭവമാണ്.....
ഹൃദയത്തിൽ തട്ടുന്ന ഒട്ടേറെ അനുഭവങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്.
ബാബുരാജിന്റെ മരണശേഷം ,ആ കുടുംബത്തെ സഹായിക്കാനായി ഫണ്ട് സ്വരൂപിക്കാൻ മുൻകൈ എടുത്തത്, അദ്ദേഹവുമായി കാര്യമായ അടുപ്പമില്ലാതിരുന്ന ജി. ദേവരാജനായിരുന്നു എന്ന് ബഹദൂർ ഫിലിം മാഗസിനിൽ എഴുതിയിയത് ഓർക്കുന്നു. ദേവരാജന് ഉള്ളിൽ അദ്ദേഹത്തോട് ബഹുമാനമായിരുന്നു.
ഫുട്ബോളിൽ ഉദിച്ചുവരുന്ന കാലം മുതൽ ഐ.എം വിജയനുമായും കുടുംബവുമായും അടുത്ത ബന്ധമുണ്ട് .അദ്ദേഹത്തിന്റെ വീട്ടിൽ പല പ്രാവശ്യം പോയിട്ടുണ്ട്. സംഗീതവും ഇഷ്ടമാണ്,വിജയന് . അദ്ദേഹത്തിന്റെ ഫുട്ട്ബാൾ അക്കാദമിയുടെ ധനശേഖരണാർത്ഥം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഫുട്ബോൾ പ്രദർശനമത്സരം നടത്താൻ തീരുമാനിച്ചു. അതെക്കുറിച്ച് കോഴിക്കോട്ടെ താജ് മലബാറിൽ പത്രസമ്മേളനം നടത്താൻ എത്തിയപ്പോഴാണ് യേശുദാസ് അവിടെ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞത് ."വിജയനെയും കൂട്ടി ദാസേട്ടനെ കണ്ടു .അവർ ആദ്യമായാണ് നേരിൽ കാണുന്നത്. വിജയന് അദ്ദേഹത്തിന്റെ മുന്നിലെത്താൻ മടിയായിരുന്നു. വാതിൽക്കൽ നിൽക്കുകയായിരുന്നു .നിർബന്ധിച്ചിട്ടാണ് അകത്ത് കയറിയത്. വിജയനെ കണ്ടതോടെ, യേശുദാസ് പറഞ്ഞു: ഞാൻ പണ്ട് ഫുട്ബോൾ കളിക്കുക മാത്രമല്ല,ഫോർട്ട് കൊച്ചിയിൽ ഗോളടിക്കുക വരെ ചെയ്തിട്ടുണ്ട്. ഞാനും കളിക്കാൻ വരാം.അപ്പോൾ , ഭാര്യ പ്രഭ ഇടപെട്ട് , 'ഈ പ്രായത്തിൽ ഇതൊക്കെ വേണോ ' എന്ന് ചോദിച്ചു. എങ്കിൽ, മകൻ വിജയ് നെ വിട്ടുതരാം എന്നായി,അദ്ദേഹം".
തൃശൂരിൽ നടന്ന കളിയിൽ മോഹൻലാൽ ഇലവനും മമ്മൂട്ടി ഇലവനും 1-1 ന് ഡ്രോയായി.ആവേശഭരിതരായ കാണികളെ നോക്കി ജയച്ചന്ദ്രൻ, 'പ്രായം നമ്മിൽ...' എന്ന ഹിറ്റ് ഗാനം ആലപിച്ചതും ഓർക്കുന്നു.
സിനിമയിലും സംഗീതത്തിലും വിസ്മൃതിയിലാവുകയും അവഗണിക്കപ്പെടുകയുമൊക്കെ ചെയ്തവരെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ജീവിക്കാൻ ബുദ്ധിമുട്ടിയിരുന്ന അവരിൽ പലർക്കും ആശ്വാസം എത്തിക്കാനും ഈ എഴുത്തുകൾ നിമിത്തമായതിൽ കൃതാർത്ഥതയുണ്ട്. മേരി ഷൈല, ഷെറിൻ പീറ്റേഴ്സ്, ബോംബെ എസ് കമാൽ, എ.കെ സുകുമാരൻ ,നജ്ബൽ ബാബു, കൊച്ചിൻ ഇബ്രാഹിം, മച്ചാട് വാസന്തി തുടങ്ങിയവരെക്കുറിച്ച് എഴുതിയപ്പോൾ,കെ.എസ് ചിത്രയുടെ സ്നേഹനന്ദന ട്രസ്റ്റ് അവരിൽ ചിലർക്കൊക്കെ പ്രതിമാസ പെൻഷൻ അനുവദിച്ചു. അവരൊക്കെ ഇടയ്ക്ക് വിളിക്കാറുണ്ട്.
"എനിക്ക് ഏകാന്തതയിലിരുന്നു മാത്രമേ പാട്ട് ആസ്വദിക്കാനാവൂ. പക്ഷേ, ആൾക്കൂട്ടത്തിൽ ഇരുന്നു കളികൾ ആസ്വദിക്കുന്നതാണിഷ്ടം. പാട്ടെഴുത്തിനും കളിയെഴുത്തിനും രണ്ട് വായനാസമൂഹമാണുള്ളത്. പക്ഷേ, കോഴിക്കോട്ടുകാർക്ക് രണ്ടും പ്രിയമാണ്. വിംസി യെ ഇന്റർവ്യൂ ചെയ്തപ്പോൾ കളിയെഴുത്തിന് ചിമുക്ക് വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കുകൾ ഇടനെഞ്ചിലേക്ക് കുതിച്ചു പായുന്ന ബുള്ളറ്റിന്റെ ഭാഷയിൽ,നല്ല പഞ്ചോടെ, എഴുതണം.എന്നാൽ, പാട്ടെഴുത്തിന്റെ ഭാഷ ആർദ്രവും സാന്ദ്രവുമാണ്.
പാട്ടിനെ ആകർഷകമാക്കുന്നത് ശബ്ദവും പിന്നെ സംഗീതവുമാണ്. വരികൾ മോശമായാൽ പോലും നമ്മൾ പാട്ട് ആസ്വദിക്കും. അതിന് ഭാഷാഭേദങ്ങളില്ല. ഇന്ന് പാട്ടെഴുത്തുകാർ വലിയ പാരതന്ത്ര്യമനുഭവിക്കുന്നു. അവർക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല.പാട്ടുകളുടെ നിലവാരം ഏറെ ഇടിഞ്ഞിട്ടുണ്ട്."കഴിഞ്ഞ വർഷം ഒരു ചാനലിന് വേണ്ടി പത്ത് പാട്ട് തെരഞ്ഞെടുക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി".
മനസ്സിനെ സ്പർശിക്കുന്ന താളമുള്ള പാട്ടുകൾ ആരും ഇഷ്ടപ്പെടും. മുൻപ് ലോകത്തിന് ഇത്ര വേഗത ഉണ്ടായിരുന്നില്ല.മന്ദം, മന്ദം ചലിക്കുന്ന ലോകമായിരുന്നു ,അത് . നമുക്ക് തിടുക്കങ്ങൾ ഉണ്ടായിരുന്നില്ല.ഇപ്പോൾ പലവിധ ഡെഡ് ലൈനുകൾക്ക് നടുവിലാണ് നമ്മൾ ജീവിക്കുന്നത്. ഇത് അഭിരുചികളെയും മാറ്റിമറിച്ചിട്ടുണ്ട്. വളരെ അപരിചിതമായ താളങ്ങളുള്ള പാട്ടുകൾ വരെ ചിലർ ഇഷ്ടപ്പെടുന്നതിന് കാരണമിതാണ്..
പക്ഷേ, 35 വയസിന് താഴെയുള്ള ചെറുപ്പക്കാർ റേഡിയോയിൽ പാട്ടുകേൾക്കാറില്ല. അവർക്കായി തുടങ്ങിയ റേഡിയോ ചാനലിൽ പ്രവർത്തിച്ചപ്പോൾ,പരിപാടികളിലേക്ക് വിളിക്കുന്നവരിൽ ഭൂരിപക്ഷവും ആ പ്രായത്തിന് മുകളിലുള്ളവരാണെന്ന് മനസിലായി. അതിൽ 85 വയസ്സുള്ളവർ വരെ ഉണ്ടായിരുന്നു.
വിംസിയുടെ ഭാഷയാണ് കളിയെഴുത്തിൽ ഏറെ സ്വാധീനിച്ചത്. മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കാലിക്കറ്റ് ടൈംസ് പത്രത്തിലാണ് പ്രവർത്തിച്ചത് . അദ്ദേഹത്തിന്റെ സ്പോർട്സ് കോളം മാതൃഭൂമി നിർത്തലാക്കി. അന്ന് കണ്ടപ്പോൾ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. കോളം മുടങ്ങാതെ, അടുത്ത ആഴ്ച മുതൽ കേരള കൗമുദിയിൽ കൊടുക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. ഇത് തന്റെ അഭിമാന പ്രശ്നമാണന്ന് അദ്ദേഹം പറഞ്ഞു."എല്ലാ ആഴ്ചയും അദ്ദേഹം എഴുതുന്നത് വാങ്ങാൻ ഞാൻ കാലിക്കട്ട് ടൈംസിൽ പോകുമായിരുന്നു. കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ അക്ഷരം വായിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു".
സ്പോർട്ടിൽ വിംസിയെപ്പോലെ നിർഭയനായി എഴുതാനുള്ള സ്വാതന്ത്ര്യം കുറവാണ്. അദ്ദേഹത്തേയും അബുവിനെയും മുഷ്താക്കിനേയും പോലെ സ്വതന്ത്രമായി ചിന്തിക്കുന്നവർ ഇന്ന് കുറവാണന്നും രവി മേനോൻ പറഞ്ഞു.
"പുതുതലമുറയിൽപെട്ടവർ പത്രം വായിക്കുനതേയില്ല. അടുത്ത 20 വർഷമെങ്കിലും അച്ചടി മാധ്യങ്ങൾ നിലനില്ക്കണമെന്നാണ് എന്റെ പ്രാർത്ഥന".
എഴുത്ത് തുടങ്ങിയത് ബാലയുഗം,ബാലരമ എന്നീ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ നിന്നായിരുന്നുവെന്ന് കേരളകൗമുദി സ്പെഷ്യൽ പ്രൊജക്റ്റ്സ് എഡിറ്റർ മഞ്ജു വെള്ളായണി ഓർത്തു. പിന്നീട് വാരാന്ത്യ കൗമുദിയിൽ കവിതകളും ഫീച്ചറുകളും എഴുതി. നാട്ടിലെ വിളിപ്പേരാണ് മഞ്ജു. അതിനോടൊപ്പം ഗ്രാമത്തിന്റെ പേര് കൂടി ചേർത്താണ് തൂലികാനാമമുണ്ടാക്കിയത്.
തിരുവനന്തപുരം വെള്ളായണിയിലെ കായൽക്കരയിൽ നിന്ന് നോക്കിയാൽ സഹ്യപർവതവും ,നല്ല തെളിച്ചമുള്ള ദിവസങ്ങളിൽ ദൂരെ അഗസ്ത്യകൂടവും കാണാം.ആ കാഴ്ചകൾ വിഭ്രമിപ്പിച്ചിട്ടുണ്ട്.
ബി.എഡിനു ശേഷം പാരൽ കോളേജിൽ പഠിപ്പിക്കുമ്പോഴായിരുന്നു കേരള കൗമുദിയിൽ പത്രപ്രവർത്തകനാകുന്നത്. 1985-ൽ ട്രെയ്നിയായി നിയമിച്ചത് കോഴിക്കോട് യൂണിറ്റിൽ .അന്ന് മുതിർന്ന സ്പോർട്ട്സ് ലേഖകനും കാലാവസ്ഥാപ്രവചനത്തിൽ വിദഗ്ദനുമായ കെ. കോയ മുതൽ രവി മേനോനും കെ.പി. രാജീവനും വരെയുള്ളവർ ഡെസ്ക്കിലുണ്ടായിരുന്നു. ശബളത്തിന് പുറമേ ഫോട്ടോ കമ്പോസിംഗ് പഠിക്കാൻ 125 രൂപയും കിട്ടുമായിരുന്നു.
വാർത്തകൾ എഡിറ്റ് ചെയ്ത്, തലക്കെട്ട് നൽകി , പേജ് തയ്യാറാക്കുന്നതടക്കുള്ള എല്ലാക്കാര്യങ്ങളും സ്വന്തമായി ചെയ്ത് നേടിയ കൈത്തഴക്കം പിൽക്കാലത്ത് ഉപകാരപ്രദമായി."എന്റെ മൂകാംബിക യാത്രയ്ക്ക് തുടക്കം കുറിച്ചതും അവിടെ നിന്നായിരുന്നു''.
റസിഡന്റ് എഡിറ്റർ എൻ.പി മുഹമ്മദിനെക്കൊണ്ട് 'ജാലകസന്ധ്യ' എന്ന ആദ്യ കവിതാസമാഹരത്തിന് അവതാരിക എഴുതിപ്പിച്ചെങ്കിലും അന്ന് അത് പ്രസിദ്ധീകരിക്കാൻ പറ്റിയില്ല.1993-ൽ കെ.ജി പരമേശ്വരൻ നായർ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായിരിക്കുമ്പോഴാണ് ആ പുസ്തകം പ്രകാശിപ്പിക്കപ്പെട്ടത്.അവിടെ നടന്ന ആദ്യ പുസ്തക പ്രകാശനച്ചടങ്ങായിരുന്നു അത്.കല്യാണത്തോടനുബന്ധിച്ച് 1987-ൽ തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റം വാങ്ങി.
ഇത്രകാലവും ഡെസ്ക്കിൽ തന്നെയാണ് പ്രവർത്തിച്ചത്. വാരാന്തപ്പതിപ്പ്, ഗൾഫ് എഡിഷൻ , ആഴ്ചപ്പതിപ്പ് തുടങ്ങിയവയുടെ ചുമതലകൾ വഹിച്ചു.ഇപ്പോൾ ഓണപ്പതിപ്പ് ഉൾപ്പെടെയുള്ള പ്രത്യേക പതിപ്പുകളുടെ ചുമതലയുള്ള സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്ററാണ്.
മഹാന്മാരിരുന്ന കസേരയിൽ ഇരിക്കുമ്പോൾ മുൻഗാമികളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്." നമ്മുടേതായ വഴികളിലൂടെ വെട്ടിപ്പിടിക്കലില്ലാതെയിങ്ങനെ മുന്നോട്ടു പോകുന്നു".
പത്രപ്രവർത്തനവും സർഗ്ഗാത്മക രചനയും രണ്ടായാണ് കൊണ്ടുപോകുന്നത്. പത്രപ്രവർത്തനം എഴുത്തിനെ നശിപ്പിക്കില്ല.
തനിക്ക് കാരണവൻമാരുടെ അനുഗ്രഹമുണ്ടെന്ന് മഞ്ജു വെള്ളായണി പറഞ്ഞു.പൂജാമുറിയിൽ അമ്മയുടെ അച്ഛന്റെ ചിത്രവുമുണ്ട്. അമ്മയ്ക്ക് ആറു വയസ്സുള്ളപ്പോൾ മരിച്ചുപോയതാണ് അച്ഛൻ . അന്ന് അദ്ദേഹത്തിന് 36 വയസാണ് പ്രായം.അദ്ദേഹത്തിന്റെ ഇരുമ്പ്പെട്ടിയിൽ നിന്ന് കണ്ടെടുത്ത ഒരു സ്കൂൾ ഫോട്ടോയിൽ നിന്ന് ഡെവലപ്പ് ചെയ്തെടുത്ത ചിത്രമാണത്. പെട്ടിയിൽ നിന്ന് അദ്ദേഹത്തിന്റെ കുറേ കവിതകളും കിട്ടി.
.
യാത്രകൾ വലിയ ഊർജ്ജമാണ് നൽകിയത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു ; യൂറോപ്പിലും അമേരിക്കയിലുമടക്കം. ഏറ്റവും അവസാനം പോയത് ബാലിയിൽ. 2012-ൽ രക്തസമ്മർദ്ദം കൂടി ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഡോക്ടറോട് ചോദിക്കാൻ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ -ഇനി യാത്ര ചെയ്യാൻ പറ്റുമോ ? കൈലാസം സന്ദർശിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. എല്ലാം ശരിയാകും എന്ന് പറഞ്ഞ് ഡോക്ടർ സമാശ്വസിപ്പിച്ചു. അതിനുശേഷം കൈലാസത്തിലും പോയി.അതേക്കുറിച്ച് എഴുതിയ പുസ്തകമാണ് മാനസകൈലാസം. കാനായി കുഞ്ഞിരാമന് ഏറ്റവും അധികം ഇഷ്ടപ്പെട്ട പുസ്തകമാണിത്.പല പതിപ്പുകൾ പുറത്തിറങ്ങി. ഹിമഗിരിനന്ദനം,ദൈവദശകം യൂറോപ്പിലൂടെ തുടങ്ങിയ യാത്രാവിവരണ ഗ്രന്ഥങ്ങളും കവിതകളും ആധ്യാത്മിക രചനകളും ഉൾപ്പെടെ 25 പുസ്തകങ്ങൾ .
കേരള കൗമുദിയിൽ ഒരു ദശാബ്ദത്തിലധികമായി എഴുതിവരുന്ന പംക്തിയാണ് മയിൽപ്പീലി . അതിലെ ലേഖനങ്ങൾ സമാഹരിച്ച് മയിൽപ്പീലിവർണ്ണങ്ങൾ എന്ന പേരിൽ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .2022 ഡിസംബറിൽ ജലജമന്തികൾ എന്ന കവിതാസമാഹാരവും പുറത്തിറങ്ങി.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ദർശനങ്ങളെയും ആസ്പദമാക്കി കൗമുദി ടെലിവിഷൻ പ്രക്ഷേപണം ചെയ്ത മഹാഗുരു എന്ന 100 എപ്പിസോഡുള്ള പരമ്പരയുടെ തിരക്കഥ എഴുതിയതാണ് മറ്റൊരു അനുഭവം.നവോത്ഥാനനായകരായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും തമ്മിലുള്ള ആത്മബന്ധം ആഴത്തിലുള്ളതായിരുന്നു. ഒരേ ആത്മാവും രണ്ട് ശരീരങ്ങളുമായിരുന്നു അവർ.
ആധ്യാത്മികരചനകൾക്ക് നിമിത്തമായത് മുഹൂർത്തം മാസികയാണ്. അതിന്റെ ചുമതല വഹിച്ചിരുന്ന പ്രസാദ് ലക്ഷ്മണൻ ആവശ്യപ്പെട്ടാണ് മഹാദേവി ഭാഗവതം പദ്യരൂപത്തിൽ എഴുതിയത്. പിന്നീട് ഗരുഡപുരാണവും ഇങ്ങനെ എഴുതി. "അവയുടെ വായനയും എഴുത്തും എന്റെ കാഴ്ചകളിലും ചിന്തകളിലും ആഴവും പരപ്പും നൽകി''.മധുര സുന്ദരേശ സ്വാമിയെ കുറിച്ചുള്ളതാണ് ഹാലാസ്യ മാഹാത്മ്യം.
വിശ്വകർമ്മ സമുദായത്തിൽ പെട്ടവർ പൂജ നടത്തുന്ന വെള്ളായണി ക്ഷേത്രത്തെക്കുറിച്ച് ഗവേഷണം നടത്തി എഴുതിയ ഗ്രന്ഥമാണ് മധുപൂജ .അതിൽ നിന്ന് ലഭിച്ച റോയൽറ്റി തുകയായ 50,000 രൂപ നിക്ഷേപിച്ച് ഓരോ മൂന്ന് വർഷവും കാളിയൂട്ട് ഉത്സവസമയത്ത് 10 പേർക്ക് 1000 രൂപ വീതം ധനസഹായവും നൽകി വരുന്നുണ്ട്.
യാത്രയിലെ അനുഭവങ്ങൾ ആധ്യാത്മികവും വൈകാരികവുമായ ധാരാളം മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ചതുർധാം യാത്രയിൽ ചൈനീസ് അതിർത്തിക്കടുത്തുള്ള ബാനാ ഗ്രാമത്തിൽ എത്തിയപ്പോൾ കുട്ടികൾ കൈനീട്ടി. അവർക്ക് നൽകാൻ കയ്യിൽ ചില്ലറ ഉണ്ടായിരുന്നില്ല.തിരിച്ചിറങ്ങുമ്പോൾ ആ കുട്ടികൾ മഞ്ഞിൽ വിരിഞ്ഞ കുറച്ചു മഞ്ഞപ്പൂക്കൾ സമ്മാനിച്ചു ."ദേവഭൂമിയിൽ എത്തിയാലും ദൈവികതയിൽ പിന്നെയും എന്തൊക്കെയോ തരണം ചെയ്യണം..ഈ കുട്ടികൾ അവരുടെ നിഷ്കളങ്കമായ സ്നേഹം പൂക്കളായി തന്നു " .
അമേരിക്കയിലും ദാരിദ്ര്യം ഉണ്ടെന്നറിഞ്ഞത് നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയപ്പോഴായിരുന്നു.ഒരു ഡോളർ തരുമോ എന്ന് എഴുതിയ ബോർഡ് തൂക്കി ഒരു മദാമ്മയും സായിപ്പും അവിടെ നിൽക്കുന്നത് കണ്ടു.
എത്രയോ ഉയരമുള്ള കൈലാസം കാണുമ്പോഴാണ് അതിന്റെ ഔന്യത്വവും നമ്മുടെ നിസ്സാരതയും ഓർമ്മയിൽ വരുന്നത്.നമ്മൾ എത്രയോ ചെറുതാണ്."അവിടെവച്ച് ഞാൻ സെൽഫി എടുക്കാറില്ല. ഇതൊക്കെ സ്വകാര്യ അനുഭവങ്ങളായി മനസ്സിൽ സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത്. വലിയ ഗൃഹപാഠങ്ങളാണ് അവ.കടലിലെ തിരമാലകൾക്കിടയിലൂടെ ഒരു ചാളത്തടിയിൽ പറ്റിപ്പിടിച്ചു പോകുന്ന മനുഷ്യരെപ്പോലെയാണ് നമ്മൾ . വലിയ സാമൂഹിക പാഠങ്ങളുമാണ് അവ സമ്മാനിക്കുന്നത്".
മയിൽപ്പീലി പംക്തിയിൽ എല്ലാ ആഴ്ചയും എഴുതുന്ന അനുഭവങ്ങളിൽ ഭൂരിഭാഗവും യാഥാർത്ഥ്യമാണ്. നേരിട്ട് അറിയാവുന്നത്,അല്ലെങ്കിൽ ഫോണിലൂടെ വായനക്കാർ വിളിച്ച് പങ്ക് വയ്ക്കുന്നത്. ഒരിക്കൽ ഒരു സ്ത്രീ വിളിച്ച്, തങ്ങളുമായി ബന്ധമില്ലാതെ കഴിയുന്ന മകനെക്കുറിച്ച് പറഞ്ഞു .അയാൾ തമിഴ്നാട്ടിൽ സബ് കളക്ടറാണ് .വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രമേ വീട്ടിൽ താമസിച്ചുള്ളൂ. പിന്നെ ബന്ധമില്ലാതായി. എല്ലാ പക്കപ്പിറന്നാളിനും ക്ഷേത്രത്തിൽ പോയി മകനുവേണ്ടി അവർ പ്രാർത്ഥിക്കും. ഈ അനുഭവം കുറച്ചു മാറ്റങ്ങൾ വരുത്തി എഴുതി.ഇത് വായിച്ച ഭർത്താവ് അവരോട് പറഞ്ഞു: നമ്മളെപ്പോലെ ദുഃഖം അനുഭവിക്കുന്ന ആൾക്കാർ വേറെയുമുണ്ട് -ഇതുപോലെ .
പത്രപ്രവർത്തനത്തിലെ തിരക്കുകൾ യാത്രകൾക്ക് വിഘാതമായില്ല."എന്റെ പ്രാർത്ഥനയും സഹപ്രവർത്തകരുടെ സ്നേഹവും കാരണം അവർ പൂർണമനസ്സോടെ യാത്രകൾക്കായി അവധി അനുവദിക്കുന്നുണ്ടു്.എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന എ.പി വിശ്വനാഥനോട് അവധി ചോദിക്കുന്നത് ക്ഷേത്രദർശനങ്ങളുടെ പേര് പറഞ്ഞായിരുന്നു !
അറിയാനുള്ള ആകാംക്ഷ ഉള്ളിടത്തോളം കാലം പത്രങ്ങൾക്ക് പ്രാധാന്യം കുറയുകയില്ലെന്ന് മഞ്ചു വെള്ളായണി അഭിപ്രായപ്പെട്ടു.പക്ഷേ, അച്ചടി മാധ്യമരംഗത്ത് പരിഷ്കാരങ്ങൾ ഉണ്ടാകും. തലമുറകൾ മാറും പോലെ, മാധ്യമരംഗത്തും മാറ്റങ്ങൾ ഉണ്ടാകും.
ചർച്ചയിൽ രവി മേനോന്റെയും മഞ്ജു വെള്ളായണിയുടെയും മുൻ സഹപ്രവർത്തകർ കൂടിയായ കെ. പി രാജീവൻ , എസ്. ജഗദീഷ് ബാബു, കെ.ആർ ജ്യോതിഷ് എന്നിവരും മുതിർന്ന പത്രപ്രവർത്തകരായ രാജേന്ദ്രൻ പുതിയേടത്ത്, വി.ആർ രാജ്മോഹൻ, അഭിഭാഷക ബി. സുജ എന്നിവരും പങ്കെടുത്തു. രണ്ടു പേരുടേയും മുൻ സഹപ്രവർത്തകൻ കൂടിയായ ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ ' പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/7a_NXCeEbZU
No comments:
Post a Comment