'ചരിത്രസാക്ഷികൾ' പരമ്പര 21ആം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം, മെയ് 20, 2023) അനുഭവങ്ങളും വീക്ഷണങ്ങളും പങ്ക് വച്ചത് എം.ഡി വർഗീസും ( മുൻ അസിസ്റ്റൻറ് എഡിറ്റർ- ബിസിനസ്, മലയാള മനോരമ) വി.ആർ രാജ്മോഹനും( മുൻ ചീഫ് ഓഫ് ബ്യൂറോ, മാധ്യമം).
തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂരാണ് എം.ഡി വർഗീസിന്റെ സ്വദേശം . ടെക്സ്റ്റൈൽ മില്ലുകളും ഓട്ടുകമ്പനികളും തൊഴിലാളി പ്രസ്ഥാനങ്ങളും സജീവമായ പ്രദേശം. കെ. കരുണാകരന്റെയും സി. അച്യുതമേനോന്റെയുമൊക്കെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മേഖല. കലാസാംസ്കാരിക പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിലാണ് ജനിച്ചത്. ഡിഗ്രിക്ക് പഠിച്ചത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ. "സാഹിത്യത്തിനും വായനയ്ക്കും ധാരാളം വളക്കൂറുള്ള മണ്ണ്".തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ പാസായി.
"മാന്നാനം സെന്റ് ജോസഫ്സ് കോളേജിൽ ബി.എഡിന് പഠിക്കുന്ന കാലത്ത് കോട്ടയത്തെ മലയാള മനോരമ,ദീപിക ഓഫീസുകളുടെ മുന്നിലൂടെ പോകുമ്പോൾ കൗതുകത്തോടെ അവിടേയ്ക്ക് എത്തി നോക്കിയിട്ടുള്ളത് മാത്രമാണ് മാദ്ധ്യമരംഗവുമായുള്ള ബന്ധം".പഠനാനന്തരം പാരലൽ കോളേജ് അധ്യാപകനായി. 1971-ൽ മാതൃഭൂമി ജേർണലിസ്റ്റ് ട്രെയിനികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നൽകിയത് കണ്ട് അപേക്ഷിച്ചു. അന്ന് എ.പി ഉദയഭാനുവായിരുന്നു , പത്രാധിപർ."ഞാൻ ഉൾപ്പെടെ നാല് പേർ തെരഞ്ഞെടുക്കപ്പെട്ടു -കെ.കെ മധുസൂദനൻ,കെ. പി മോഹനൻ,ടി. ബാലകൃഷ്ണൻ. മധുസൂദനനും ഞാനും കൊച്ചി ഡെസ്കിൽ മറ്റുളവർ കോഴിക്കോട്ട്" . അന്ന് കെ.എ ദാമോദര മേനോനായിരുന്നു റസിഡൻറ് എഡിറ്റർ ; വി.ആർ മേനോൻ ന്യൂസ് എഡിറ്ററും. കെ.പി വിജയൻ,ടി.വേണുഗോപാലക്കുറപ്പ് , എ.പി നമ്പ്യാർ, സി. ഉത്തമക്കുറുപ്പ്, മാത്യു ലൂക്ക് തുടങ്ങിയവർ ഡെസ്കിലും പി.രാജൻ, എൻ.എൻ സത്യവ്രതൻ, കെ. രാമചന്ദ്രൻ തുടങ്ങിയവർ ബ്യൂറോയിലും ഉണ്ടായിരുന്നു.എം.പി പൗലോസായിരുന്നു ഫോട്ടോഗ്രാഫർ .
എട്ടുവർഷം മാതൃഭൂമിയിൽ പ്രവർത്തിച്ചു."പത്രാധിപരായി വന്ന വി.പി രാമചന്ദ്രനാണ് അക്കാലത്ത് പത്രത്തിന് പുതിയ ദിശാബോധമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ കാലത്ത് ഞങ്ങളെ റിപ്പോർട്ടുകളും ഫീച്ചറുകളുമെഴുതാൻ വിട്ടു".
മാതൃഭൂമി ഡെസ്കിലും ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്. റിപ്പോർട്ടിങ്ങിൽ അവിസ്മരണീയമായ ചില അനുഭവങ്ങളുണ്ട്. ഒരിക്കൽ ദ ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു ക്ലാസിഫൈഡ് പരസ്യം ശ്രദ്ധയിൽപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പുരാവസ്തുക്കളുടെ ലേലത്തെക്കുറിച്ചായിരുന്നു അത്. ഫോട്ടോഗ്രാഫറുമായി അവിടെ എത്തിയപ്പോൾ , അമൂല്യമായ ചുവർ ചിത്രങ്ങൾ, ഫർണിച്ചർ , നിലക്കണ്ണാടി തുടങ്ങിയവ ലേലം ചെയ്യാനായി വച്ചിരിക്കുന്നത് കണ്ടു.അതിന് ചുമതലപ്പെട്ട കമ്പനി ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖയും തയ്യാറാക്കിയിരുന്നു. അവയുടെ ചിത്രങ്ങൾ സഹിതം അടുത്തദിവസം ഒന്നാം പേജിൽ വാർത്ത നൽകി. ഇതോടെ സർക്കാർ ഇടപെട്ട് ലേലം നിർത്തിവപ്പിച്ചു. ഈ പുരാവസ്തുക്കൾ മ്യൂസിയത്തിലേക്ക് മാറ്റാൻ തീരുമാനമായത് അങ്ങനെയാണ്.
മദർ തെരേസയെ ഇന്റർവ്യൂ ചെയ്യാൻ അവസരം കിട്ടിയതും അക്കാലത്താണ് . എറണാകുളത്തെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ആശ്രമത്തിൽ അവർ വരുമെന്ന് അറിഞ്ഞ് അവിടെ എത്തി. അതിന് മുൻപായി ദ ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിൽ , ഖുഷ്വന്ത്സിംഗ് നടത്തിയ അവരുടെ ആഭിമുഖവും അവരെക്കുറിച്ച് ടൈം മാഗസിൻ വന്ന 'ദ ലിവിങ് സെയ്ന്റ്' എന്ന മുഖ ലേഖനവുമൊക്കെ വായിച്ചിരുന്നു. ഒപ്പം പി. രാജനുമുണ്ടായിരുന്നു."അന്നത്തെ ചോരത്തിളപ്പിൽ മദർ തെരേസയോട് ഞങ്ങൾ ചോദിച്ചു - ഈ ജീവകാരുണ്യ പ്രവർത്തനങ്ങളൊക്കെ തൊലിപ്പുറത്തുള്ള ചികിത്സ മാത്രമല്ലേ? അപ്പോൾ സൗമ്യമായി അവർ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.സമൂഹത്തെ മാറ്റിമറിക്കുന്നത് പത്രപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയുമൊക്കെ ജോലിയല്ലേ ? ഞങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നത് ഞങ്ങളുടെ കയ്യിലുള്ളത് മാത്രമാണ്'.
1978-ൽ മാതൃഭൂമിയിൽ നിന്ന് രാജിവച്ചു. പിന്നെ 10 വർഷം നൈജീരിയയിലെ ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി. പ്രായക്കൂടുതലുള്ള വിദ്യാർത്ഥികളും ക്ലാസിലുണ്ടായിരുന്നു. ഹോസ്റ്റലിന്റെ മേൽനോട്ടവും അദ്ധ്യാപകർക്കായിരുന്നു. വിദ്യാർത്ഥികൾക്ക് എല്ലാം സൗജന്യമായിരുന്നു. ഭക്ഷണത്തിൽ ഇറച്ചി കുറഞ്ഞാൽ പോലും അവർ അക്രമാസക്തരാകും. ഹോസ്റ്റലിന് തീവയ്ക്കുക പോലും ചെയ്യും. അന്ന് എണ്ണ ഉത്പാദത്തിൽ ഏഴാം സ്ഥാനമുണ്ടായിരുന്ന ആ സമ്പന്ന രാജ്യം ഭീകരമായ അഴിമതിയും ഗോത്രങ്ങൾ തമ്മിലുള്ള വൈരവും കലാപങ്ങളും കാരണം ക്രമേണ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. നിറയെ സിമന്റുമായി തുറമുഖത്തിൽ നങ്കൂരമിട്ട കപ്പലുകൾ ചരക്കിറക്കാനാകാതെ കാത്ത് കിടന്ന ശേഷം അവയെ കടലിൽ മുക്കിയ സംഭവങ്ങൾ വരെ ഉണ്ടായി. സാമ്പത്തിക നിയന്ത്രണങ്ങൾ കടുത്തതോടെ നാട്ടിലേക്ക് മടങ്ങി.
കൃഷി ചെയ്ത് ജീവിക്കാനായിരുന്നു,തീരുമാനം.പക്ഷേ, മലയാള മനോരമയിലെ തോമസ് ജേക്കബുമായി സംസാരിച്ചപ്പോൾ, വനിതയിൽ ലേഖനങ്ങൾ എഴുതാൻ അദ്ദേഹം നിർദ്ദേശിച്ചു. അന്ന് മിസ്സിസ് കെ.എം മാത്യുവായിരുന്നു, പത്രാധിപ.ദീർഘകാലം അതിന്റെ ചുമതല വഹിച്ചത് മണർകാട് മാത്യുവും.'ധനം' സാമ്പത്തിക മാസികയിലെ കുര്യൻ എബ്രഹാമിനെ കണ്ടപ്പോൾ,അതിലും എഴുതിത്തുടങ്ങി. പിന്നെ അതിന്റെ അസോസിയേറ്റ് എഡിറ്ററായി ചേർന്നു. അവിടെ നിന്നാണ് മലയാള മനോരമയിൽ എത്തിയത് - കോട്ടയത്ത് എഡിറ്റോറിയൽ റിസർച്ച് വിഭാഗത്തിൽ. ലേഖനങ്ങളും അത്യാവശ്യ ഘട്ടങ്ങളിൽ മുഖപ്രസംഗങ്ങളും എഴുതുക തുടങ്ങിയവയായിരുന്നു ജോലി. പിന്നീട് 20 വർഷം കൊച്ചിയിലായിരുന്നു - സാമ്പത്തികകാര്യ അസിസ്റ്റന്റ് എഡിറ്ററായി 2015-ൽ വിരമിച്ചു.
രത്തൻ ടാറ്റ, മുകേഷ് അംബാനി, അസിം പ്രേംജി, നാരായണ മൂർത്തി തുടങ്ങിയ വ്യവസായ പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്."അവരുടെ ലളിതജീവിതവും പെരുമാറ്റവും അർപ്പണബോധവും ആരെയും ആകർഷിക്കും".
ഫിലിപ്പ് മാത്യുവിനൊപ്പമായിരുന്നു രത്തൻ ടാറ്റയെ കണ്ടത്. കൊച്ചി വിമാനത്താവളത്തിൽ വച്ചായിരുന്നു ആ അഭിമുഖം. ചെറുപ്പകാലത്ത് കൊച്ചിയിൽ ചെലവഴിച്ച നാളുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
മലയാള മനോരമയിൽ ദീർഘകലം മൂന്ന് സാമ്പത്തികകാര്യ പംക്തികൾ എഴുതി. പ്രമുഖ വ്യവസായ സ്ഥാപനങ്ങളേയും അവയുടെ സാരഥികളേയും കുറിച്ചുള്ളതായിരുന്നു ഒന്ന്. മെട്രോ മനോരമയിൽ 'വഴിവാണിഭം', പത്രത്തിന്റെ സാമ്പത്തിക പേജിൽ 'കമ്പോള നിലവാരം'.
കൊച്ചിയിലെ സാമ്പത്തികകാര്യ ലേഖകരെ ഉൾപ്പെടുത്തി ഫിനാൻഷ്യൽ ജേർണ്ണലിസ്റ്റ് സ് ഫോറം രൂപീകരിച്ചു. ഇതിന്റെ ആഭിമുഖ്യത്തിൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, പുതുവൈപ്പിനിലെ എൽ.എൻ.ജി. ടെർമിനൽ, ഗെയ്ൽ പൈപ്പ് ലൈൻ, കൊച്ചിൻ ഷിപ്പ് യാർഡ് വികസനം തുടങ്ങിയവയ്ക്കായി പ്രചാരണ പരിപാടികൾ നടത്തി.
സംസ്ഥാന സർക്കാരിന്റെ വികസനോൻമുഖ പത്രപ്രവർത്തനത്തിനുള്ള അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചു.
മനോരമയിലെ ജീവിതത്തിൽ എല്ലാവരും ഒരു കുടുംബത്തെപ്പോലെയായിരുന്നു."എന്നും പ്രചോദനം മാത്തുകുട്ടിച്ചായനായിരുന്നു.അദ്ദേഹം വീട്ടുകാര്യങ്ങൾ വരെ ചോദിച്ചറിയും, പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും".
സാമ്പത്തിക ഉദാരവല്ക്കരണത്തോടെ ഉപഭോക്തൃ ഉല്പന്നങ്ങളിൽ ജനങ്ങൾക്ക് താല്പര്യം വർദ്ധിച്ചതോടെയാണ് സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾക്ക് പത്രങ്ങളിൽ പ്രാധാന്യം കുറഞ്ഞതെന്ന് എം.ഡി വർഗ്ഗീസ് പറഞ്ഞു. അവയ്ക്ക് വായനക്കാരെ ആകർഷിക്കാൻ കഴിയുന്നില്ല. മദ്ധ്യവർഗ്ഗത്തിന് താല്പര്യമുള്ള ഉല്പന്നങ്ങൾ, വിപണികൾ, നിക്ഷേപങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകളാണ് വരുന്നത്. മുൻപ് മാതൃഭൂമി പഞ്ചവത്സരപ്പതിപ്പുകൾ വരെ പ്രസിദ്ധീകരിച്ചിരുന്നു.
ലോകമെമ്പാടും പത്രങ്ങളുടെ പ്രചാരം കുറഞ്ഞുവരുകയാണ്. പുതുതലമുറയിലുള്ളവരിൽ പത്രം വായിക്കുന്നവർ വിരളമാണ്. വേസ്റ്റ് പേപ്പർ വ്യവസായം പോലും പ്രതിസന്ധിയിലാണ്. പാക്കിങ്ങ് സാധനങ്ങൾ നിർമ്മിക്കുന്നതിന് പഴയ പേപ്പറുകൾക് പകരം ബദലുകൾ വ്യാപകമായി വരുന്നു.
എന്നാൽ, എന്നും ജനങ്ങൾ വസ്തുതകളുടെ അടിസ്ഥാനമായി കാണുന്നത് പത്രങ്ങളെ തന്നെയാണ്. വസ്തുതകളിലൂന്നി , വേഗത്തിൽ ആദ്യം വാർത്തയെത്തിക്കാൻ കഴിയുന്ന ('get it first,fast,right') പത്രങ്ങൾക്ക് ഭാവിയുണ്ട്. പക്ഷേ, ഇന്ന് തെറ്റുകൾ തിരുത്തുന്നതിൽ പല മാദ്ധ്യമങ്ങൾക്കും താല്പര്യമില്ല.പത്രങ്ങളുടെ ഭാഷയിൽ ദുർഗ്രഹതയുണ്ട് ."ലളിതമായി കാര്യങ്ങൾ പറയുന്നത് മോശമാണന്ന് കരുതുന്നവരുണ്ട്".
നമ്മുടെ ജനാധിപത്യ സംവിധാനം എത്ര കാലം ഇങ്ങനെ നിലനില്ക്കുമെന്ന ആശങ്ക എം.ഡി വർഗീസ് പങ്കുവച്ചു. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പത്രങ്ങളിൽ എന്തു വാർത്ത വന്നാലും ഇപ്പോൾ നടപടികളുണ്ടാകുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
"ആഗ്രഹിച്ചിട്ട് മാധ്യമപ്രവർത്തകനായ ആളാണ് ഞാൻ. ഒന്നുകിൽ പത്രക്കാരൻ, അല്ലെങ്കിൽ സിനിമാക്കാരൻ. ഇതായിരുന്നു, ലക്ഷ്യം'' .പെരുമ്പാവൂർ സ്വദേശിയായ വി.ആർ രാജ് മോഹൻ, പൊളിറ്റിക്കൽ സയൻസിൽ എം.എ യും ജേർണ്ണലിസത്തിൽ ഡിപ്ലോമയും നേടിയ ശേഷം,കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന, കാലിക്കട്ട് ടൈംസ് ദിനപ്പത്രത്തിൽ 1985ൽ മാദ്ധ്യമ പ്രവർത്തകനായി ചേർന്നു. അന്ന്, പ്രമുഖ സ്പോർട്ട്സ് ലേഖകനായിരുന്ന വിംസിയായിരുന്നു പത്രാധിപർ. "അദ്ദേഹത്തിന്റെ കീഴിൽ കിട്ടിയ പരിശീലനമാണ് എന്റെ പത്രപ്രവർത്തനജീവിതത്തിന്റെ അടിസ്ഥാനം. അദ്ദേഹത്തിന്റെ മരണം വരെയും ആ ബന്ധം തുടരാനായി".
പത്രത്തിന്റെ ആദ്യ എഡിഷൻ ഇറങ്ങിയിരുന്നത് രാവിലെ 10 മണിക്കായിരുന്നു. അതിന്റെ പണി രാവിലെ തന്നെ തുടങ്ങും. ഡെസ്കിലായിരുന്നു , ജോലി. മലപ്പുറം പി മൂസ ഉൾപ്പെടെയുള്ള ലേഖകർ നൽകുന്ന വാർത്തകൾ ഫോണിലൂടെ എഴുതി എടുക്കും.എ.ബി.വാജ്പേയി കോഴിക്കോട്ട് പ്രസംഗിക്കാൻ വന്നപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ വിംസി ആവശ്യപ്പെട്ടു. യോഗം ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു. അതേ സമയത്ത് തന്നെ അവസാന എഡിഷൻ ഇറക്കണം. ഫോട്ടോഗ്രാഫർ ചോയിക്കുട്ടിയേയും കൂട്ടിയാണ് പോയത്. ദേശീയോദ്ഗ്രഥനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് വാർത്തയാക്കി ഓഫീസിലേക്ക് പാഞ്ഞു. അത് മുഖ്യവാർത്തയാക്കിയാണ് പത്രം ഇറങ്ങിയത്.
ജോൺ എബ്രഹാമുമായി, ഒരു അഭിമുഖം നടത്തിയ രസകരമായ അനുഭവമുണ്ട്. ജനകീയ സിനിമയായി നിർമ്മിച്ച 'അമ്മ അറിയാൻ' പുത്തിറങ്ങിയതിനു പിന്നാലെ സിനിമ കണ്ട്,ജോൺ എബ്രഹാമുമായി അഭിമുഖം നടത്തി. സഹപ്രവർത്തകൻ ശ്രീകുമാർ നിയതിയാണ് അയച്ചത്. അയോദ്ധ്യ ഹോട്ടലിൽ ചെന്നപ്പോൾ ഒപ്പമുണ്ടായിരുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ റസാഖ് കോട്ടയ്ക്കലിനെ അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. "വിചിത്രമായ അനുഭവമായിരുന്നു, അത്. അങ്ങോട്ട് ചോദിക്കുന്നതിനെക്കാൾ കൂടുതൽ അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു. പെരുമ്പാവൂർകാരനാന്നെന്ന് പറഞ്ഞപ്പോൾ , പൗലോസിനെ അറിയാമോ എന്ന് തിരക്കി. കരി പൗലോസ് എന്ന നാട്ടിലെ ബുദ്ധിജീവിയെ അറിയാമായിരുന്നു.'മദ്യം അവനെ നശിപ്പിച്ചു', എന്നായി, ജോൺ ! പ്രേം നസീറിന നായകനാക്കി സിനിമ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഉത്തരം ഇങ്ങനെയായിരുന്നു :എന്റെ ആദ്യ സിനിമയിലെ നായകനാരാ? ഒരു കഴുത. ആരെ വച്ചും ഞാൻ സിനിമ എടുക്കും''.
എന്തുകൊണ്ടോ, തർക്കുത്തരങ്ങൾ നിറഞ്ഞ ആ അഭിമുഖം പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടില്ല.
1987-ൽ മാധ്യമത്തിൽ ചേർന്നു. അന്ന് പത്രത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള അച്ചടി നടന്നുകൊണ്ടിരിക്കുന്ന സമയം. 1987 മെയ് 31ന് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ നിന്ന് അദ്ദേഹം വീണു മരിച്ച ദുരന്ത വാർത്തയെത്തി. പിന്നാലെ ശ്രീകുമാർ നിയതി വിളിച്ച് ആ അഭിമുഖം ആവശ്യപ്പെട്ടു. അത് അവിടെ ഉണ്ടായിരുന്നില്ല. കൈയിൽ കോപ്പിയും സൂക്ഷിച്ചിരുന്നില്ല. അടുത്തിടെ മലയാളം ഓൺ -ലൈനിൽ ആ അഭിമുഖം ഓർത്തെഴുതി.
മാധ്യമത്തിൽ മഹാരഥൻമാർക്കൊപ്പം പ്രവർത്തിച്ചു. 1987 ജൂൺ ഒന്നിന് പത്രം പ്രസിദ്ധീകരണമാരംഭിക്കുമ്പോൾ പി.കെ.ബാലകൃഷ്ണൻ മുഖ്യ പത്രാധിപരും കെ.എ കൊടുങ്ങല്ലൂർ വാരാദ്യ മാധ്യത്തിന്റെ പത്രാധിപരുമായിരുന്നു. അന്ന് മെയ് 1നു പോലും പത്രം പ്രസിദ്ധീകരിച്ചിരുന്നു. അക്കൊല്ലം ഒക്ടോബർ 23 ന് മുൻ മന്ത്രിയും അന്ന് കോഴിക്കാട്ടെ എം.പി യുമായ ഡോ.കെ.ജി അടിയോടി മരിച്ചത് രാത്രി ഒരു മണിക്ക് .ആ വാർത്ത റിപ്പാർട്ട് ചെയ്തതിന് മാനേജ്മെന്റ് പുരസ്കാരം നൽകി.
രാജ്യസഭയിൽ 25 വർഷം പൂർത്തിയാക്കിയ മുസ്ലീം ലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയയെ ഇന്റർവ്യൂ ചെയ്തതും മറക്കാനാവാത്ത അനുഭവം. അദ്ദേഹത്തിന്റെ മകനും മലയാള മനോരമയുടെ ന്യൂസ് എഡിറ്ററുമായ അബു വിളിച്ച് അഭിനന്ദിച്ചു. അക്കാലത്ത് മാതൃഭൂമി ചീഫ് എഡിറ്റർ എൻ.വി കൃഷ്ണവാര്യരുമായും അഭിമുഖം നടത്തി. എം.ഡി. നാലപ്പാട് തന്റെ ഓഹരികൾ ദ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൈമാറിയ വിവാദം കത്തി നിൽക്കുന്ന സമയത്തായിരുന്നു അത്. വിനയാന്വിതനായ, എല്ലാവരോടും കുലീനമായി പെരുമാറുന്ന എൻ.വി , എം.ഡി നാലപ്പാട് ഓഹരി വിറ്റതിനെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ചത് ഇപ്പോഴും ഓർമ്മയുണ്ട് - പശുവിനെ കൊണ്ടുപോയി അറവുകാരന് വിറ്റിട്ട്, ഗോഹത്യക്കെതിരെ പ്രസംഗിക്കുന്നതു പോലെ!'
മാധ്യമം വാർഷികപ്പതിപ്പിന് വേണ്ടി പ്രമുഖ ചിത്രകാരൻ എ.എസ്. നായരെയും ഇന്റർവ്യൂ ചെയ്തു. ഒപ്പം സഹപ്രവർത്തകൻ ഫസൽ ഹഖുണ്ടായിരുന്നു. ബിലാത്തിക്കുളത്തെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു സംസാരിച്ചത്. അന്തർമുഖനായ അദ്ദേഹത്തെ കൊണ്ട് നിർബന്ധിപ്പിച്ച് ഒരു സെൽഫ് പോർട്രൈറ്റും വരപ്പിച്ചു. അത് ഫീച്ചറിൽ കൊടുത്തിരുന്നു. വാർഷികപ്പതിപ്പിന്റെ ഒരു കോപ്പി അദ്ദേഹത്തിന് നൽകി.
പക്ഷേ,അത് വിപണിയിലെത്തും മുൻപ്, 1988 ജൂൺ 30 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചു.
-മരിക്കും മുൻപ് ആ അഭിമുഖം അദ്ദേഹം വായിച്ചിരിക്കുമോ? ശവസംസ്കാരച്ചടങ്ങിന് പോയപ്പോൾ അന്വേഷിച്ചു. തന്റെ അഭിമുഖം അച്ചടിച്ചു വന്നത് വായിച്ചിട്ട് അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞത്രേ: ആ കുരങ്ങൻമാർ അത് കുഴപ്പമാക്കിയില്ല!
മദനനേയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.ഭാര്യ സെബീനയുടെ മരണശേഷം ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പോഞ്ഞിക്കര റാഫിയുമായി അഭിമുഖം നടത്തിയതാണ് മറ്റൊരു അനുഭവം.
റേഷൻ മൊത്തവ്യാപാരികൾ അരി സ്വകാര്യ അരിമില്ലുകളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് എഴുതിയ അന്വേഷണാത്മക റിപ്പോർട്ടാണ് മറ്റൊന്ന്. ഇതുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലെ ക്ലാർക്കാണന്ന വ്യാജേനയാണ് സെയിൽ ടാക്സ് ചെക്ക് പോസ്റ്റിൽ പോയി അരി കടത്തിയ ലോറിയുടെ നമ്പർ ശേഖരിച്ചത്. അതിനായി അവരുടെ കാല് പിടിക്കണ്ടി വന്നു.ആർ.ടി.ഒ ഓഫീസിൽ നിന്ന് വണ്ടി ഉടമസ്ഥനെ കണ്ടെത്തി വാർത്ത നൽകിയതോടെ ഭീഷണികളുണ്ടായി. അന്നത്തെ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ടി.എച്ച് മുസ്തഫ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് മൊത്ത വ്യാപാരികളുടെ ലൈസൻസ് സസ്പെന്റ് ചെയ്തു.
ഭീഷണികളെ അതിജീവിച്ച് നടത്തിയ റിപ്പോർട്ടിങ്ങുകളെക്കുറിച്ച് പത്തു വർഷം മുൻപ് ദ സൺഡേ ഇന്ത്യൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇത് ഇടം പിടിച്ചു.
ജനപ്രിയ വാർത്താവതാരകനായിരുന്ന എം.രാമചന്ദ്രൻ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ,'രാമചന്ദ്രൻ ഇനി വാർത്തകൾ വായിക്കുന്നതല്ല' എന്ന പേരിൽ അദ്ദേഹത്തെക്കുറിച്ച് എഴുതിയ വാർത്ത ഏറെ ശ്രദ്ധ നേടി. 'എനിക്ക് ജലദോഷം വന്നാൽ കൂടി ഭൂമിമലയാളത്തിൽ എല്ലാവരും അറിയും' എന്ന് രാമചന്ദ്രൻ പറഞ്ഞത് ഓർക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ ഇത് പരാമർശിച്ചിട്ടുണ്ട്. ഈ വാർത്ത കണ്ടാണ് തന്നെ റാസൽഖൈമ റേഡിയോയിൽ വാർത്ത വായിക്കാൻ ക്ഷണിച്ചതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
വിവിധ ബ്യൂറോകളിലാണ് ഏറെക്കാലം പ്രവർത്തിച്ചത്. ഏറ്റവുമൊടുവിൽ ഇടുക്കിയിൽ . ഇക്കാലത്തിനിടയിൽ കുറേ പരമ്പരകളും എഴുതിയിട്ടുണ്ട്. പി.എസ്.സി നിയമനങ്ങളിലെ കാലതാമസത്തെക്കുറിച്ചുള്ള പരമ്പര വന്നുകൊണ്ടിരിക്കേ,വിരമിക്കൽ പ്രായം കഴിഞ്ഞ ഒരാൾക്ക് നിയമന ഉത്തരവ് അയച്ച വാർത്ത പുറത്തു വന്നു. കൂട്ടആത്മഹത്യയെക്കുറിച്ചുള്ള പരമ്പര തുടങ്ങിയ ദിവസം, മറ്റൊരു കൂട്ട ആത്മഹത്യയുണ്ടായി.
പെമ്പിളൈ ഒരുമൈ സമരം, കല്ലുവാതുക്കൽ മദ്യദുരന്തം തുടങ്ങി കേരളത്തെ പിടിച്ചുലച്ച പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തു.
മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കള്ളൻ തനിക്ക് വക്കീൽ നോട്ടീസയച്ച സംഭവവും വി.ആർ രാജ്‌മോഹൻ വിവരിച്ചു. മറ്റു പല കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞത് റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിയല്ലന്നു കാണിച്ചായിരുന്നു അയാൾ നോട്ടീസയച്ചത്. പൊലീസിന്റെ കൈയ്യിലും അതിന് തെളിവുണ്ടായിരുന്നില്ല.
പുതുതലമുറയിലെ മാദ്ധ്യമ പ്രവർത്തകരിൽ മിക്കവരും വാർത്തകൾക്ക് സമൂഹമാദ്ധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാറ്റിയെഴുതുക പോലും ചെയ്യാതെ അവയുടെ ഈച്ചക്കോപ്പികളാണ് വരുന്നത്.കട്ട് ആന്റ് പേസ്റ്റ് ചെയ്യുന്നത് ശീലമാക്കിയവരാണ് അവർ.
തൃശൂർ, എറണാകുളം പ്രസ് ക്ലബുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ച വി.ആർ രാജ്മോഹൻ 2021 ജൂലൈയിലാണ് വിരമിച്ചത്.
ചർച്ചയിൽ ഫാ. റെജി ഫിലിപ്പോസ് പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരമ്പരയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/YkyL5qfWg-
No comments:
Post a Comment