'ചരിത്രസാക്ഷികൾ', ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ ഇരുപത്തി ഒമ്പതാം ഭാഗത്തിൽ (ജൂലൈ 15, 2023) അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിയത് എം.പി സുരേന്ദ്രൻ (മുൻ ഡെപ്യൂട്ടി എഡിറ്റർ, മാതൃഭൂമി, എക്സിക്യൂ ട്ടീവ് ഡയറക്ടർ, സെന്റർ ഫോർ ആർട്ട്, കൾച്ചർ & ഹെറിറ്റേജ് സ്റ്റഡീസ് ) കെ.പി സേതുനാഥ് (മുൻ ന്യൂസ് എഡിറ്റർ, ഫിനാൻഷ്യൽ എക്സ്പ്രസ്സ്, എഡിറ്റർ, മലബാർ ജേർണൽ ) എന്നിവരാണ്.
സാങ്കേതികമായി മാതൃഭൂമി ദിനപത്രം വികാസം പ്രാപിച്ച കാലത്താണ് സുരേന്ദ്രൻ ജോലിയിൽ പ്രവേശിക്കുന്നത് . പത്രത്തിന് പ്രത്യേക നയവും പേജുകൾക്ക് കൃത്യമായ ഘടനയും ഉണ്ടാക്കി പ്രൊഫഷനലിസം കൊണ്ടുവന്ന വി.പി രാമചന്ദ്രനായിരുന്നു അന്ന് ചീഫ് എഡിറ്റർ.
ജനങ്ങളെ കേൾക്കുക, അറിയിക്കുക, മുന്നറിവുകൾ നൽകുക എന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്. റിപ്പോർട്ടിംഗ് ശൈലിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
വി.പി.ആറിനുശേഷം പത്രാധിപരായ എം.ഡി നാലപ്പാട് അഗ്രസീവ് ജേണലിസത്തിന്റെ (ആക്രമണോത്സുക പത്രപ്രവർത്തനം )നയമാണ് സ്വീകരിച്ചത്. രാഷ്ട്രീയം,കായികം, ശാസ്ത്രം, കല തുടങ്ങിയവ എങ്ങനെ റിപ്പോർട്ട് ചെയ്യണം, അവതരിപ്പിക്കണം എന്ന കാര്യങ്ങളിലെല്ലാം കൃത്യമായ ധാരണ ഉണ്ടാക്കി .
മാതൃഭൂമിയിലും മലയാള മനോരമയിലും ഡിജിറ്റയ്സേഷൻ 1995 ൽ ആരംഭിച്ചു.അനലോഗിൽ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റം.1983 ലെ ക്രിക്കറ്റ് വേൾഡ് കപ്പാണ് ടെലിവിഷനിൽ ആദ്യമായി കണ്ട വലിയ സംഭവം. ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഫൈനലിൽ ഇന്ത്യ കളിക്കും എന്നുറപ്പാകും വരെ ആരും തയ്യാറെടുത്തിരുന്നില്ല. പിന്നീട് ഡെസ്കിൽ വലിയ ഉണർവുണ്ടായി.
ടെലിവിഷന്റെ വരവോടെ വാർത്തയുടെ അവതരണത്തിൽ പുതിയ മാതൃകകൾ സ്വീകരിക്കേണ്ടതായി വന്നു. തലക്കെട്ട്, ഇൻട്രോ, എല്ലാം ടെലിവിഷൻ ലൈവ് തകിടം മറിച്ചിരുന്നു.വേൾഡ് കപ്പിന്റെ മെയിൻ സ്റ്റോറിയുടെ തലക്കെട്ട് തിരുത്തി എഴുതിയത് പ്രശസ്തനായ ടി. വേണു ഗോപാലക്കുറുപ്പാണ്. 'ജയിച്ചു, ഇന്ത്യയ്ക്ക് കിരീടം' എന്ന തലക്കെട്ടിനെ, 'ജയിച്ചു, ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക് 'എന്ന് തിരുത്തിയത് അദ്ദേഹമാണ്.
സമയബന്ധിതമായി വാർത്ത നൽകിയിരുന്ന പി.ടി.ഐ, യു.എൻ.ഐ ഏജൻസികളെയാണ് കൂടുതൽ ആശ്രയിച്ചത്.വലിയ വാർത്താനുഭവം പ്രദാനം ചെയ്ത ക്രിക്കറ്റ് വേൾഡ് കപ്പിൽ ഇന്ത്യയുടെ വിജയം
കായികരംഗത്ത് മാറ്റങ്ങൾ വരുത്തി.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിവസം വൈകുന്നേരമായിരുന്നു ഡ്യൂട്ടി. മാതൃഭൂമി ഡ്രൈവർ ജീപ്പുമായി വന്ന് ഓഫീസിലേക്ക് എത്താൻ പറഞ്ഞു. ഡൽഹിയിൽ നിന്ന് വി. കെ മാധവൻകുട്ടി, ഇന്ദിരയ്ക്ക് വെടിയേറ്റിട്ടുണ്ട് എന്ന അവിശ്വസനീയമായ സംഭവം ടെലിഫോണിൽ വിളിച്ചു പറയുകയായിരുന്നു. പിന്നീട് വിശദവിവരങ്ങൾ ഒന്നും ലഭ്യമായില്ല. മാതൃഭൂമി കൊച്ചി ഓഫീസിൽ നിന്ന് കെ.കെ ശ്രീധരൻ നായർ, എൻ.എൻ സത്യവ്രതൻ തുടങ്ങിയവർ ഡൽഹിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു.ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപ് വി.കെ മാധവൻകുട്ടി വീണ്ടും വിളിച്ച് ,ഇന്ദിരാഗാന്ധി അന്തരിച്ച വിവരം അറിയിച്ചതോടെ ഡെസ്ക് ഉണർന്നു പ്രവർത്തിച്ചു . ഇന്ദിരയുടെ ജീവചരിത്രം, അടുത്ത പ്രധാനമന്ത്രി, സംഭവത്തെത്തുടർന്നുള്ള സംഘർഷസാദ്ധ്യത, ഇന്ദിരയുടെ ഒറീസയിൽ നടത്തിയ അവസാന പ്രസംഗം - എല്ലാം ഉൾക്കൊള്ളിച്ചു. കൂടുതലും ഏജൻസി വാർത്തകളാണ് ഉപയോഗിച്ചത് . മാധവൻകുട്ടി ഇൻട്രോ മാത്രമാണ് അയക്കുക. ബോഡി തയ്യാറാക്കേണ്ട ചുമതല ഡെസ്കിനാണ് .നാല് പേജ് സപ്ലിമെൻറ് ഇറക്കി. ഹർത്താൽ മൂലം
പല സ്ഥലത്തും സപ്ലിമെന്റ് മാത്രമല്ല പത്രവും വിതരണം ചെയ്യാൻ പറ്റിയില്ല.
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കലാപങ്ങൾ എഡിറ്റോറിയൽ സംവാദത്തിലേക്ക് മാധ്യമങ്ങളെ നയിച്ചു.പത്രപ്രവർത്തകർ ഏത് ആംഗിളിൽ റിപ്പോർട്ട് ചെയ്യണം എന്ന് പഠിപ്പിച്ചത് ഈ സംഭവമാണ് . മാധ്യമ റിപ്പോർട്ടുകൾ ജനങ്ങളുടെ വികാരങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കി . ഡൽഹിയിൽ നിന്നും മസ്ജിദ് സ്ഥിതി ചെയ്യുന്ന ഫൈസബാദിൽ നിന്നും റിപ്പോർട്ടുകളെത്തുമ്പോൾ എങ്ങനെ അവതരിപ്പിക്കണം എന്ന് ആശയക്കുഴപ്പമുണ്ടായി.ബാബരി മസ്ജിദ് എന്നോ രാമജന്മഭൂമിയെന്നോ ഉപയോഗിക്കേണ്ടത്? അവസാനം 'തർക്കമന്ദിരം' എന്നാണ് പ്രയോഗിച്ചത്. 'അയോദ്ധ്യയിലെ തർക്കമന്ദിരം കർസേവകർ തകർത്തു' എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്.
അന്നത്തെ എഡിറ്റോറിയൽ എഴുതിയത് സി.ഉത്തമക്കുറിപ്പ് ആയിരുന്നു 'ഈ കാടത്തം രാഷ്ട്രത്തിന്റെ ദുഃഖം' എന്നായിരുന്നു.
തലവാചകം.വാർത്തയുടെ റിപ്പോർട്ടിങ്ങിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളെ മാതൃഭൂമി അതിജീവിച്ചത് ആ മുഖപ്രസംഗം കൊണ്ടാണ്. മതപരമായ വിഷയം റിപ്പോർട്ടിങ്ങിൽ വന്ന വീഴ്ച പത്രം എങ്ങനെ തിരുത്തി എന്നതിന്റെ പാഠമായിരുന്നു അത് .
പത്രത്തിന്റെ പ്രൊഡക്ഷനിൽ നിർണായകമാകുന്നത് ന്യൂസ് ഡെസ്കിന്റെ പങ്ക് തന്നെയാണ്. ബ്രേക്ക് ചെയ്തു വരുന്ന വാർത്തയെ എങ്ങനെ അവതരിപ്പിക്കണമെന്നത് ഡെസ്കിന്റെ തീരുമാനമാണ്. '91ൽ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ എഡിഷനുകൾ മാതൃഭൂമിയും മനോരമയും ഇറക്കിയെങ്കിലും കോപ്പികൾ ഒരു സ്ഥലത്തും എത്തിയില്ല. രാജീവ് വധിക്കപ്പെട്ട വാർത്തയോടെ പത്രം അച്ചടിച്ചെങ്കിലും പ്രസ്സിൽ നിന്നും പുറത്തെത്തിക്കാൻ പറ്റാതെ പത്രങ്ങൾ മാതൃഭൂമിയുടെ കൊച്ചി യൂണിറ്റിൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടായി.
മൂന്നു മണിയോടെ സപ്ലിമെൻറ് ഇറക്കി. പത്രത്തിന്റെ അത്രയും കോപ്പികൾ അച്ചടിച്ചു. പക്ഷേ, പത്രം വിതരണം ചെയ്യാൻ കഴിഞ്ഞില്ല .
കാട്ടുകള്ളൻ വീരപ്പന്റെ ചിത്രം മാതൃഭൂമിയിൽ ഒന്നാം പേജിൽ അടിച്ചു വരുന്ന കാലത്ത് പത്രാധിപർ
കെ.ഗോപാലകൃഷ്ണനാണ് ."വാർത്തയെക്കുറിച്ച് കൃത്യമായ ധാരണയും
നല്ല പ്ലാനിങ്ങും കാഴ്ചപ്പാടുമുള്ള പത്രാധിപരായിരുന്നു ഗോപാൽജി.നല്ല വർക്കിംഗ് ടീം ഉണ്ടാക്കിക്കൊണ്ടാണ് പ്രവർത്തിച്ചിരുന്നത്.മഹാത്മാഗാന്ധിയുടെ ആശിർവാദത്തോടെ ആരംഭിച്ച പത്രം കാട്ടുകള്ളൻ വീരപ്പനെ മഹത്വവൽക്കരിക്കാമോ എന്ന രീതിയിൽ രൂക്ഷമായ വിമർശനം ഉണ്ടായി. പത്രത്തെ ഒരു ഡിസ്കഷൻ പോയിന്റിലേക്ക് കൊണ്ടുപോകണം, സംവാദത്തിന്റെ തലം അതിലുണ്ടാകണം എന്നായിരുന്നു ഗോപാൽജിയുടെ തത്ത്വശാസ്ത്രം".
കോട്ടയത്ത് ജോലി ചെയ്യുമ്പോൾ, ഒരു മദ്യപൻ ഭാര്യയുടെ കണ്ണിനരികെ കത്തി കുത്തിയിറക്കിയ ചിത്രത്തിനെതിരെ വിമർശനം ഉണ്ടായി. പരീക്ഷയ്ക്ക് പോകേണ്ട മകൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടായ കാര്യം അമ്മ വിളിച്ചുപറഞ്ഞു. അമേരിക്കയിൽ ഇത്തരം സംഭവം നഷ്ടപരിഹാരക്കേസാകും.കേസിൽ അകപ്പെടുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേര് സാമൂഹികമാധ്യമങ്ങളിൽ വരുന്നത് കുറ്റകരമാണ്.ധാർമികമായും നൈതികമായും രക്ഷപ്പെടാനാകില്ല.
ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചാൽ ഹോട്ടൽ നടത്തിപ്പുകാരുടെ വിശദീകരണമാണ് വാർത്തയായി കൊടുക്കുക. ഹോട്ടലിന്റെ പേര് നൽകിയാൽ ലേഖകനെതിരെ നിയമനടപടിയെടുക്കാൻ വകുപ്പുണ്ട് . നിലവിലെ നിയമമനുസരിച്ച് കള്ളനെ പിടിച്ചാൽ പോലും പിടിച്ചു എന്ന് എഴുതാൻ പറ്റില്ല. അന്വേഷണത്തെ സഹായിക്കാൻ പോലീസ് ഇന്നയാളുമായി സംസാരിച്ചു എന്നേ പറയൂ.
പുലിറ്റ്സർ അവാർഡ് ലഭിച്ച അമേരിക്കൻ എഴുത്തുകാരി ജാനറ്റ് കുക്ക് അവിടുത്തെ ചേരിയിൽ ജീവിക്കുന്ന, മയക്കുമരുന്നിന് അടിമയായ കുട്ടിയുടെ ജീവിതകഥ 13 അധ്യായങ്ങളിലായി പത്രത്തിൽ പ്രസിദ്ധീകരിച്ചു. സംഭവം രാഷ്ട്രീയ - സാമൂഹിക വിവാദമായി. ബ്യൂറോ ചീഫിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം ഭാവനാസൃഷ്ടിയായിരുന്നു എന്ന് തെളിയുന്നു. പത്രാധിപർ തിരുത്തു കൊടുത്തു.വാർത്ത വായിച്ച ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് വായനക്കാരെ പത്രാധിപർ അറിയിക്കുന്നു. പത്രപ്രവർത്തനത്തിന്റെ മഹനീയ മാതൃകയാണിത്.
ഇവിടെ പത്രത്തിൽ വരുന്ന തിരുത്ത് ഏറ്റവും അവസാന പേജിൽ അപ്രധാന സ്ഥാനത്ത് വരും. അറിയാനുള്ള വായനക്കാരന്റെ അവകാശത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്.
പത്രം വിപണിയിലെ ഉൽപ്പന്നമായി മാറിയതോടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ താല്പര്യങ്ങൾ അതിൽ പ്രതിഫലിക്കുന്നു. സ്ഥാപനത്തിൻറെ നിലനിൽപ്പാണ് പ്രധാനം. പ്രതിയുടെ ചിത്രം പകർത്തുന്ന ഫോട്ടോഗ്രാഫർ ക്കെതിരേയും സത്യം വിളിച്ചു പറഞ്ഞ റിപ്പോർട്ടർക്കെതിരേയും സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരേയും കേസ് എടുക്കുന്നു. ഇവരുടെ ആവലാതികൾ കേൾക്കേണ്ട സർക്കാരുകൾ അതിനെ അട്ടിമറിക്കുന്ന സ്ഥിതി വിശേഷം ജനാധിപത്യ വ്യവസ്ഥയുടെ തകർച്ചയുടെ ഭാഗമായി ലോകം മുഴുവൻ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ പത്രപ്രവർത്തകർ നിരായുധരാണ്. ശമ്പളം പോലും കിട്ടാതെ ചെയ്യുന്ന ജോലി നിർഭയമായും സത്യസന്ധമായും ചെയ്യാൻ സാഹചര്യം അനുവദിക്കുന്നില്ല. വസ്തുതകൾ സൂക്ഷ്മമായി വിശകലനം ചെയ്തവതരിപ്പിക്കേണ്ടതിനു പകരം നിസ്സഹായതയുടെയും മാനേജ്മെൻറ് തന്ത്രങ്ങളുടെയും ഇരയാകുന്നു അവർ.
ഡിജിറ്റലിലേക്കുള്ള മാറ്റം പത്രങ്ങളെ ബാധിച്ചിട്ടുണ്ട്.വിദേശ നിക്ഷേപം ഉള്ള ഇന്ത്യയിലെ എല്ലാ ചാനലുകൾക്കുമെതിരെ പലവിധത്തിലുള്ള കേസുകൾ. നിലനിൽപ്പിനായി അനുകൂല നിലപാടുകൾ എടുക്കേണ്ടിവരുന്നു. യഥാർത്ഥ ശബ്ദം കേൾപ്പിക്കേണ്ട മാധ്യമങ്ങളെ നിശബ്ദരാക്കുന്നു.
"ജനാധിപത്യത്തിന്റെ പ്രഥമപ്രധാനമായ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു", എം.പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
'ചരിത്രസാക്ഷികൾ' പരമ്പരയിൽ അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയ കെ. പി സേതുനാഥിന്
കേരള കൗമുദി, പി. ടി. ഐ, ഫിനാൻഷ്യൽ എക്സ്പ്രസ്സ് എന്നിവിടങ്ങളിലായി മൂന്നര പതിറ്റാണ്ടിലധികം പ്രവർത്തന പരിചയമുണ്ട്.
''പത്രപ്രവർത്തനത്തിലേക്ക് വഴിതെറ്റി വന്ന ആളാണ്' ' എന്നു പറഞ്ഞാണ് സേതുനാഥ് സംഭാഷണം ആരംഭിച്ചത്. 1987ലാണ് കേരളകൗമുദി ഡൽഹി ബ്യൂറോയിൽ ചേരുന്നത്. ദേശീയതലത്തിൽ തന്നെ പ്രശസ്തനായ പത്രപ്രവർത്തകൻ നരേന്ദ്രൻ (വി.എൻ നായർ) കേരളകൗമുദി ബ്യൂറോ ചീഫ് ആയി ഡൽഹിയിൽ അന്നുണ്ടായിരുന്നു.
കൗമുദിയിൽ അപേക്ഷിക്കാതെ കിട്ടിയ ജോലിയിലാണ് ആദ്യം പ്രവേശിച്ചത്. ഇന്ത്യയെ പിടിച്ചു കുലുക്കിയ ബോഫോഴ്സ് ആയുധക്കച്ചവടം വിവാദമാകുന്നത് അക്കാലത്താണ്.രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുകയാണെങ്കിൽ രണ്ടു രാജ്യങ്ങൾക്കും ആയുധം കൊടുക്കേണ്ടതില്ല എന്ന നിയമം സ്വീഡനിൽ നിലനിന്നിരുന്നു. ഇന്ത്യൻ സർക്കാരുമായുള്ള ബോഫോഴ്‌സിന്റെ
ഒരു കരാർ ഈ സ്വീഡിഷ് നിയമത്തിന് വിരുദ്ധമായിരുന്നു.
നിയമം ലംഘിച്ചതായി 1987 ൽ സ്വീഡിഷ് റേഡിയോയിൽ വന്ന ഒരു പരാമർശമായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. വാർത്ത വന്നതോടെ ഇന്ത്യയിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടായത്. ഇന്ത്യയിൽ നടന്ന ആയുധക്കച്ചവടത്തിന്കൈക്കൂലി കൊടുത്തു എന്നത് അനുബന്ധ കഥ മാത്രമായിരുന്നു. ഇറാൻ - ഇറാക്ക് യുദ്ധം നടക്കുമ്പോൾ ഇറാന് ഇവർ ആയുധം കൊടുത്തിരുന്നതായി സ്വീഡനിലെ ഒരു പരിസ്ഥിതി ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ എക്സ്പ്രസ് ഇത് വാർത്തയാക്കി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. പിൽക്കാലത്ത് കോളിളക്കമുണ്ടാക്കിയ ബോഫോഴ്‌സ് കരാറുമായി ബന്ധപ്പെട്ട ചരിത്ര റിപ്പോർട്ടുകൾ കൈകാര്യം ചെയ്യാനായതായിരുന്നു ജീവിതത്തിലെ വലിയ അനുഭവം.
മാധ്യമപ്രവർത്തകരുടെ ഇടയിൽ വലിയ റിപ്പോർട്ടിംഗ് അനുഭവമാണ് ബോഫോഴ്സ് കരാർ സമ്മാനിച്ചത്. അന്ന് മാധ്യമപ്രവർത്തനം അച്ചടി മാധ്യമങ്ങളെ കേന്ദ്രീകരിച്ച് മാത്രമായിരുന്നു. ടെലിവിഷൻ, ഇൻറർനെറ്റ് ഒന്നുമില്ല ദൂരദർശൻ മാത്രമാണ് അന്നുള്ളത്. പലതരം പ്രക്രിയകളിലൂടെ കടന്നുപോയിട്ടാണ് പത്രത്തിൽ വാർത്ത തീരുമാനിക്കപ്പെടുന്നത്. ആ കാലഘട്ടത്തിൽ പത്രപ്രവർത്തനത്തിലേക്ക് വരാൻ കഴിഞ്ഞത് വലിയ മേന്മയാണ്.
വാർത്തയുടെ പലതരം പ്രോസസിങ്ങുകളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു.
ബോഫോഴ്‌സ് കമ്പനിക്ക് കമ്മീഷൻ കൊടുത്ത വാർത്ത ഗവൺമെൻറ് നിഷേധിച്ചു. രാജീവ് ഗാന്ധി '84ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായി വരുമ്പോൾ സർക്കാർ
പ്രതിരോധക്കരാറിൽ മദ്ധ്യവർത്തികളായ ഏജൻറ്മാർ പാടില്ല എന്ന നിയമം നടപ്പിലാക്കി. അങ്ങനെയൊരു നിയമം ഉള്ളപ്പോഴാണ് എ.ബി ബോഫോഴ്സ് എന്ന കമ്പനിക്ക് ഏജൻറ് ഉണ്ടായിരുന്നു, കമ്മീഷൻ കൊടുത്തു എന്ന് പറയുന്നത്. ഗവൺമെൻറ് വാർത്ത നിഷേധിച്ചതോടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. അതോടെ കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഏജന്റിനെ പറഞ്ഞുവിടാൻ കൊടുത്തതാണ് കമ്മീഷൻ എന്നായി വാദം. ഈ ഘട്ടത്തിലാണ് ഇത് സംബന്ധിച്ച് സർക്കാരിന്റെ വാദങ്ങൾ ഖണ്ഡിക്കുന്ന പുതിയ രേഖകൾ വരുന്നത്. പ്രൊഫഷനപ്പുറത്തേക്കുള്ള ഡൈമെൻഷനിൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
ഇന്ത്യൻ എക്സ്പ്രസ്സ് എന്നും ഭരണകക്ഷിക്ക് സുഖകരമല്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്ന,
ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് പത്രം ആയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതോടെ സർക്കാർ അതുവരെ പറഞ്ഞിരുന്നതിൽ നിന്ന് പിന്നോട്ട് പോയി. വി.പി സിങ്ങും അരുൺ സിങ്ങും മന്ത്രിസഭ വിട്ട് പുറത്തുവന്നു. വിവാദങ്ങൾക്കൊപ്പം പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെട്ടു. മാധ്യമപ്രവർത്തനത്തിലേക്ക് വരുന്ന ഒരു പുതിയ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇലക്ട്രിഫൈയിങ് എന്ന് പറയാവുന്ന സംഭവങ്ങൾ. തുടക്കത്തിൽ കിട്ടിയ പാഠങ്ങൾ വിസ്മയാവഹമായിരുന്നു.
ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ പ്രധാനമായ കാലമായിരുന്നു അത് . വാജ്പെയ്ക്ക് പകരം അദ്വാനി ബി.ജെ.പിയുടെ പ്രസിഡന്റായി. ഔദ്യോഗികമായി ബി.ജെ.പി രാമജന്മഭൂമിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് അദ്വാനി പ്രസിഡൻറ് ആയശേഷമാണ്. രാഷ്ട്രീയം കൈകാര്യം ചെയ്തത് അദ്വാനിയാണ്. ബി.ജെ.പി അന്നൊരു പാർലമെൻററി ഫോഴ്സ് അല്ല. രണ്ട് പ്രതിനിധികൾ മാത്രമാണ് അവർക്ക് പാർലമെൻറിലുള്ളത്. പള്ളി പൊളിക്കുന്നത് രാഷ്ട്രീയപരമായി ഗുണം ചെയ്യും എന്നുറപ്പിച്ചിരുന്നു.
അദ്വാനിയുടെ പ്രശസ്തമായ രഥയാത്ര, ഹിമാചൽ പ്രദേശ് ഭവനിലെ പത്രസമ്മേളനം - എല്ലാം റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ സന്യാസിമാരുടെ പത്രസമ്മേളനം ഡൽഹിയിൽ നടന്നു. പ്രാദേശിക ഹിന്ദിയിലുള്ള അവരുടെ സംസാരം വിദേശ മാധ്യമപ്രവർത്തകർ അടക്കമുള്ള വേദിയിൽ പരിഹാസം ഉയർത്തി. ഇന്ത്യൻ ഭരണഘടനയൊന്നും ബാധകമല്ല എന്നവർ പറഞ്ഞു. അവർക്ക് വിശ്വാസമാണ് പ്രധാനം. ശ്രീരാമൻ ജനിച്ചത് പള്ളി നിൽക്കുന്ന സ്ഥലത്താണ്. അത് സർക്കാർ ഏറ്റെടുത്തു തരണം, ഇല്ലെങ്കിൽ ബലമായി ഏറ്റെടുക്കും. കോടതികൾക്കൊന്നും തീരുമാനമെടുക്കാൻ കഴിയില്ല.
രാമജന്മഭൂമി നിൽക്കുന്ന സ്ഥലം വഖഫ് ബോർഡിൻറെ കീഴിലായിരുന്നു. ഭൂമി ആരുടേതാണ് എന്ന് തർക്കമാണ് കോടതിക്ക് മുന്നിൽ എത്തിയത്. സുപ്രീം കോടതിയുടെ വിധി മറികടക്കാൻ രാജീവ് ഗാന്ധി കൊണ്ടുവന്ന ഒരു നിയമം ഷാബാനു കേസിലേതാണ്. ( മുത്തലാക്ക് ലഭിച്ച സ്ത്രീക്ക് ജീവനാംശം കൊടുക്കണം എന്ന് പറയുന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനായിട്ടാണ് രാജീവ് ഗാന്ധി നിയമം കൊണ്ടുവന്നത്.) അയോധ്യ കേസിന് കിട്ടിയ ലെജിറ്റിമസി (നിയമസാധുത ) അതായിരുന്നു.
സുപ്രീംകോടതിയുടെ വിധിയെ മറികടന്നു കൊണ്ട് മുസ്ലിമുകൾക്ക് വേണ്ടി നിയമനിർമാണം നടത്താമെങ്കിൽ അയോദ്ധ്യ കേസിലും എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് അദ്വാനി നിരന്തരമായി ഉന്നയിച്ചിരുന്ന ചോദ്യം. സംഭവം കോടതിയുടെ ഉത്തരവിനെ മറികടന്നത് ഫലത്തിൽ ഇവർ അംഗീകരിക്കുകയാണ്.
'90 വരെ മൂന്ന് വർഷം കേരളകൗമുദിയിൽ തുടർന്നു. പിന്നീട് പി.ടി. ഐ യുടെ ന്യൂസ് ഡെസ്കിലേക്ക് മാറി. '95 ൽ ഡൽഹി വിട്ടു.
അസാധാരണമായ പഠനാനുഭവമാണ് പി. ടി. ഐ സമ്മാനിച്ചത്. ആഗോള വാർത്തകൾ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ. യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന കാര്യം മനസ്സിലാക്കാൻ കഴിയും എന്നതാണ് ഏജൻസി ജോലിയുടെ ഗുണം. പൊലിപ്പിക്കുന്ന ഒന്നുമില്ല. 'ഹിറ്റ് വിത്ത് എ ന്യൂസ്'എന്നതാണ് തത്വം റോയിട്ടർ ഉൾപ്പെടെയുള്ള ഇൻറർനാഷണൽ ന്യൂസ് ഏജൻസികൾ പി.ടി. ഐ, യു.എൻ. ഐ തുടങ്ങിയ ഇന്ത്യൻ ഏജൻസികൾ വഴിയാണ് വാർത്തകൾ കൊടുക്കുന്നത്.
രാഷ്ട്രീയ വാർത്തകളുടെ കാര്യത്തിൽ യു. എൻ. ഐ ആയിരുന്നു പി. ടി.ഐയെക്കാൾ ഒരു പടി മുന്നിൽ. പി.ടി.ഐ യുടെ ഫീച്ചർ, എക്കണോമിക്സ് സർവീസ് എന്നിവ എടുത്തു പറയേണ്ടതാണ്. വലിയ പഠനാനുഭവം നൽകിയ വിശാല ചക്രവാളമായിരുന്നു പി. ടി.ഐ. അന്തർദേശീയ വാർത്തകളിൽ നിന്ന് ഉപയോഗിക്കേണ്ടവയുടെ സൂക്ഷ്മമായ തെരഞ്ഞെടുപ്പ് പ്രധാനമായിരുന്നു.
അസാധാരണക്കാരായ രണ്ട് വ്യക്തികളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു: നരേന്ദ്രൻ എന്ന വി. എൻ നായർക്കൊപ്പം ഡൽഹിയിലും കൊച്ചിയിൽ 95 ൽ ആരംഭിച്ച ഫിനാൻഷ്യൽ എക്സ്പ്രസ്സിന്റെ പുതിയ എഡിഷനിൽ കെ.ഗോവിന്ദൻകുട്ടിയോടൊപ്പവും.
ഫ്രീ പ്രസ്സ് ജേണലിൽ പ്രവർത്തിച്ചിരുന്ന നരേന്ദ്രൻ ചെയ്യാത്ത വാർത്തകളുണ്ടായിരുന്നില്ല. കലാകൗമുദിയിൽ അദ്ദേഹം കോളം എഴുതിയിരുന്നു. വാർത്തകൾ ഉണ്ടാകുന്നതിന്റെയും വ്യത്യസ്തമായ ആംഗിളിൽ അവതരിപ്പിക്കുന്നതിന്റെയും മാതൃകകൾ അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. തൊഴിൽപരമായി കാർക്കശ്യം കാണിച്ചിരുന്നു, രണ്ടുപേരും.എങ്കിലും ഒപ്പം സ്വാതന്ത്ര്യവും അനുവദിച്ചു.
'91 ന് ശേഷമാണ് ബിസിനസ് ജേണലിസത്തിൽ എത്തുന്നത്. ഫിനാൻഷ്യൽ എക്സ്പ്രസിൽ ചേരുന്നത് '95 ലാണ്.
കൺട്രോൾ ആൻഡ് പെർമിറ്റ് രാജിന്റെയും ആഗോളീകരണത്തിന്റെയും കാലമായിരുന്നു അത്.
സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് ഇംഗ്ലീഷിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നും തർജ്ജമ ചെയ്തുവരുന്ന വാർത്തകളാണ് മലയാളത്തിൽ കൂടുതൽ. ഒറിജിനൽ കണ്ടന്റ് ഉണ്ടാകാറില്ല.
കെ.റെയിൽ വാർത്തക്ക് സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ വശങ്ങൾ ഉണ്ട്.
കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള ല്ല ചർച്ച ചെയ്യപ്പെടുന്നത്. പദ്ധതിയുടെ ഗുണദോഷപരമായ പ്രശ്നങ്ങൾ ചെയ്യപ്പെടുന്നില്ല.
ടെലിവിഷനു മുൻപുള്ള കാലഘട്ടത്തിന്റെ പ്രതിനിധികളാണ് അന്നത്തെ പത്രപ്രവർത്തകർ.
ഒരുകാലത്ത് വിജ്ഞാന പ്രപഞ്ചമായിരുന്ന വാർത്താപത്രങ്ങൾ ടെലിവിഷനും ഇന്റർനെറ്റിനു ശേഷം വാർത്തയുടെയും അറിവിന്റെയും ഉറവിടം എന്ന നിലയിൽ നിന്നുമാറി. അരക്ഷിതമായ മേഖലയായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. പത്രങ്ങൾക്ക് ലഭ്യമായിരുന്ന പ്രിവിലേജുകൾ, അനിവാര്യതകൾ ഇല്ലാതെയാകുന്നു. സാങ്കേതികതയുടെ കടന്നുവരവോടെ വാർത്തകൾ ആവർത്തനവിരസമാകുന്നു.
കേന്ദ്രീകൃത മാധ്യമ ഉടമസ്ഥത വലിയ വെല്ലുവിളിയാണ് .
ലോകത്തിലെ ആശയ വിനിമയ സംവിധാനങ്ങളുടെ ഉടമസ്ഥത കയ്യാളി യിരിക്കുന്നത് ഒരു ഡസനിൽ താഴെ മാത്രം കമ്പനികളാണ്. ഈ കുത്തകവൽക്കരണത്തിന്റെ ഇരകളാകുന്നത് മാധ്യമപ്രവർത്തകർ തന്നെയാണ്. ഡിസ്പെൻസിബിൾ (ഒഴിവാക്കപ്പെടാവുന്ന) ആയ ഉൽപ്പന്നങ്ങൾ ആയി അവർ മാറുന്നു.
നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് മനുഷ്യ വിഭവശേഷി കുറയ്ക്കാൻ ആലോചിക്കുകയാണ് കുത്തകകൾ. ഗുണപരമായും നൈതികമായും ധാർമികമായുമുള്ള വിഷയങ്ങളൊന്നും ഇപ്പോളില്ല. കേവലവിവരം വാർത്തയാക്കുന്നതിനിടയിൽ നടക്കേണ്ട ചില പ്രക്രിയകൾ, ചില മാനദണ്ഡങ്ങൾ ഉണ്ട്.വിവരത്തെ വാർത്തയാക്കുന്ന മൂല്യങ്ങൾ, ഘടകങ്ങൾ അത്തരം പ്രോസസിംഗ് ഒന്നുമില്ലാതെ, ടെലിവിഷനും നവമാധ്യമങ്ങളും നിരന്തരമായി ഇൻഫർമേഷൻ കൈമാറുന്നു. സാങ്കേതികവിദ്യയുടെ വികസനവും ഉടമസ്ഥതയുടെ കേന്ദ്രീകരണവും കാരണങ്ങളാണ്.
ക്വാളിറ്റി കണ്ടന്റ് ഉള്ള ചെറിയ സാമൂഹ്യ മാധ്യമങ്ങളുടെ പ്ലാറ്റ്ഫോമുകൾക്കാണ്
ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ കഴിയുക.
വാർത്തയുടെ തെരഞ്ഞെടുപ്പിലും വിന്യാസത്തിലും ലോകോത്തരനിലവാരമുള്ള പ്രശസ്ത പത്രങ്ങൾ പോലും പക്ഷപാതം കാണിച്ചിട്ടുണ്ട്.2003 ലെ രണ്ടാം ഗൾഫ് യുദ്ധ സമയത്ത് യുദ്ധ വാർത്തകളും വിശകലനവും മാത്രമാണ് കൊടുത്തുകൊണ്ടിരുന്നതെന്ന് ന്യൂയോർക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് പത്രങ്ങളുടെ ക്ഷമാപണം ശ്രദ്ധേയമാണ്.
മാധ്യമങ്ങളെ നിരീക്ഷിക്കാനായി നിരവധി ഏജൻസികൾ ലോകമെമ്പാടും ഇന്നുണ്ട്. അമേരിക്കയിലെ 'ഫെയർ' (Fair and Accuracy Reporting ), ലണ്ടനിലെ 'മീഡിയ ലെൻസ്' അവയിൽ ചിലതാണ്.
എഡിറ്റർമാരും റിപ്പോർട്ടർമാരും ഇല്ലാത്ത മാധ്യമ പ്രവർത്തനമാണ് നവമാധ്യമങ്ങളിൽ. എത്ര പ്രശസ്തനായ റിപ്പോർട്ടർ ആണെങ്കിലും വാർത്ത എവിടെ കൊടുക്കണം എന്ന കാര്യം തീരുമാനിക്കുന്നത് പത്രത്തിന്റെ ഡെസ്കിലാണ്. കോപ്പി ഡെസ്ക് വെറ്റ് ചെയ്യണം എന്നാണ് നിയമം. ഇൻഫർമേഷൻ വാർത്തയാകുന്ന പ്രക്രിയയെ അട്ടിമറിക്കുന്ന രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങളുടെ പ്ലാറ്റ്ഫോമുകൾ വരുന്നത്. യൂട്യൂബ് തുറന്നു വച്ച് എന്തിനെക്കുറിച്ചും വർത്തമാനം പറയും. പുലഭ്യം പറയുന്നത് ഔദ്യോഗിക മാധ്യമപ്രവർത്തനമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഗൗരവതരമായ മാധ്യമപ്രവർത്തനവും പുലഭ്യം പറച്ചിലും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയപ്പെടാതെ പോകുന്നതാണ്, കേരളത്തിലെ
വലിയ അപചയം.
മര്യാദയുടെ സീമകൾ ലംഘിക്കുന്ന തരത്തിലുള്ള ബ്ലാക്ക് മെയിലിംഗും വളച്ചൊടിക്കലുകളും ചേർന്ന രീതികൾ ഉദാത്തമായി നടത്തേണ്ട മാധ്യമപ്രവർത്തനത്തിന്റെ ചിഹ്നങ്ങൾ ആയി മാറുന്നു. നവമാധ്യമങ്ങളെ പിന്തുടരാൻ ശ്രമിക്കുന്ന മുഖ്യധാരരാമാധ്യമങ്ങളാണ് ഒരു പരിധിവരെ ഇതിന് ഉത്തരവാദികൾ.
കാര്യങ്ങൾ വിശദമായി പഠിച്ച് വേണം പറയാൻ എന്ന ചിന്ത പുതിയ തലമുറ മാധ്യമപ്രവർത്തകർക്കില്ല.വാൾ പയറ്റ് നടത്തുന്ന രീതിയിൽ ഭാഷയോടും വസ്തുതകളോടും ആദരവില്ലാതെ വാക്കുകൾ ഉപയോഗിക്കുന്നു. തർക്കിക്കുന്നവർക്കും അഭിപ്രായം പറയുന്നവർക്കും സംവാദത്തിൽ കൊടുക്കേണ്ട ബഹുമാനം കൊടുക്കുന്നില്ല. ഡിസ്കോഴ്സിന്റെ (സംവാദം ) പ്രാഥമിക മര്യാദകൾ പഴഞ്ചൻ ആണ് എന്ന ചിന്ത, പുതുതലമുറയ്ക്ക് ഭാഷ ബാധകമല്ലെന്ന് തോന്നൽ ഇതെല്ലാമാണ് ഇവരെ നയിക്കുന്നത്.
ഗാർഡിയൻ പത്രംനവ മാദ്ധ്യമഭീഷണിയെ അതിജീവിച്ചത് ഗുണ മേന്മനിലനിർത്തിക്കൊണ്ടാണ്.
ഇപ്പോൾ ആ സ്പേസും ടെക്നോളജി കൈയടക്കുന്നു. വാർത്ത അറിയാൻ പുതിയ തലമുറ
ഡിജിറ്റൽ ഡിവൈസുകളെയാണ് ആശ്രയിക്കുന്നത്.
പുതിയ സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ വാർത്തകൾ, അഭിപ്രായങ്ങൾ ആശയങ്ങൾ എന്നിവയുടെ പ്രചാരത്തിനായി നൂതനമായ വിദ്യകൾ ഉണ്ടായിക്കൊണ്ടിരിക്കും. "മാദ്ധ്യമങ്ങൾ ഇന്ന് കാണുന്ന പ്രിന്റ് രൂപത്തിൽ ആയിരിക്കണം എന്നില്ല",സേതുനാഥ് പറഞ്ഞു.
പ്രശസ്ത മാധ്യമപ്രവർത്തകരായ പി. മുസ്തഫ, മോഹൻദാസ് പാറപ്പുറത്ത്, രാജേന്ദ്രൻ പുതിയേടത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് :https://www.youtube.com/watch?v=Eu-5Hg32O74&t=107s...
( കെ.ഹേമലത എഴുതിയത്)
No comments:
Post a Comment