'ചരിത്രസാക്ഷികൾ' ക്ലബ്ബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ 33ആം ഭാഗത്തിൽ ( 2023 ഓഗസ്റ്റ് 12) അതിഥിയായി എത്തിയത് കേരള ശബ്ദം രാഷ്ട്രീയ വാരികയുടെ മുൻ സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടൻ്റായ ചെറുകര സണ്ണി ലൂക്കോസ് .
1989 മുതൽ 2021 വരെ കേരള ശബ്ദത്തിൽ പ്രവർത്തിച്ച അദ്ദേഹം വിരമിച്ച ശേഷവും അതിൽ എഴുതുന്നുണ്ട്.മംഗളം ദിനപത്രത്തിൽ 'വിചാരണ' എന്ന പ്രതിവാര പംക്തിയുമുണ്ട്.
ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള 2004ലെ സ്റ്റേറ്റ്സ്മാൻ പുരസ്കാരം, 2002,2007 വർഷങ്ങളിലെ സംസ്ഥാന സർക്കാർ മാദ്ധ്യമ പുരസ്കാരങ്ങൾ തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുള്ള അദ്ദേഹം കുട്ടനാട്, നീലമ്പേരൂർ ചെറുകര സ്വദേശിയാണ് .
പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം ദേവികുളത്ത് ഒരു വർഷത്തോളം താമസിച്ചതാണ് സണ്ണി ലൂക്കോസിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ മുൻസിഫ് കോടതിയിൽ ജീവനക്കാരനായിരുന്നു, സഹോദരൻ .പത്രവായനയും യാത്രകളും ശീലമാക്കിയപ്പോൾ ജേണലിസ്റ്റ് ആകാനുള്ള ആഗ്രഹം മൊട്ടിട്ടു.മിക്കപ്പോഴും മൂടൽമഞ്ഞ് . വന്യജീവികളുടെ സ്വൈര്യവിഹാരം. ഉൾപ്രദേശങ്ങിൽ കഞ്ചാവ് കൃഷി വ്യാപകമായ കാലം. കോടതിയിൽ നിന്ന് സമൻസ് കൊടുക്കാൻ പോകുന്ന ആമീനൊപ്പം മാട്ടുപ്പെട്ടി ,കുണ്ടള , ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങിയപ്പോൾ കഞ്ചാവ് കൃഷിയെക്കുറിച്ച് കുറേ കാര്യങ്ങൾ അറിഞ്ഞു. അതെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു.ഏറെ പ്രയാസപ്പെട്ട്, കടവരി, കമ്പക്കല്ല് ഭാഗത്തെ മലകളുടെ താഴ്‌വാരങ്ങളിലെ കഞ്ചാവ് കൃഷിത്തോട്ടങ്ങൾ കണ്ടെത്തി.പോലീസിന് വിവരങ്ങൾ നൽകുന്ന ഒരാളെ സഹായിയായി കിട്ടി. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് കഞ്ചാവ് കൃഷിക്കാർ അവിടെ തമ്പടിച്ചിരുന്നത്. ജീവൻ പണയം വച്ച്, ഉൾവനത്തിലുള്ള മഞ്ചപ്പെട്ടിയിൽ കുറെ ദിവസം താമസിച്ച്,കഞ്ചാവ് കൃഷിയെക്കുറിച്ച് ഒരു പരമ്പര എഴുതി. അതുമായി കോട്ടയത്തെത്തി, ദീപിക പത്രാധിപർ ഫാ. ജോസ് പന്തപ്ലാംതൊടിയെ കണ്ടു. അദ്ദേഹം അത് വാങ്ങിവച്ചു. രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ വന്നു കാണാനാവശ്യപ്പെട്ട് ഒരു കത്ത് കിട്ടി.'നല്ല ലേഖനമാണ്.പക്ഷേ , ചില കാരണങ്ങൾ കൊണ്ട് തങ്ങൾക്ക് കൊടുക്കാൻ അസൗകര്യമുണ്ട്. വേറെ എവിടെയെങ്കിലും ശ്രമിക്കുക' എന്ന് അദ്ദേഹം പറഞ്ഞു. ഒട്ടും നിരാശ തോന്നിയില്ല.
ചെറിയാൻ ഫിലിപ്പിനെ പരിചയമുണ്ടായിരുന്നു. അദ്ദേഹം അന്ന് കേരള ശബ്ദം വാരികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു. അവിടെ കൊടുത്തുനോക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ , കൊല്ലത്ത് എത്തി ,മാനേജിംഗ് എഡിറ്റർ ഡോ. ബി.എ രാജാകൃഷ്ണനെ കണ്ടു. അന്ന് ആർ. പവിത്രനായിരുന്നു പത്രാധിപർ.
കുറച്ചു ദിവസം കഴിഞ്ഞ് ഒരു കത്ത് കിട്ടി. കവർസ്റ്റോയിയായി പരമ്പര പ്രസിദ്ധീകരിക്കുന്നു എന്ന അറിയിപ്പായിരുന്നു അത് .അങ്ങനെ, 1989 ജൂലൈയിൽ 'കഞ്ചാവ് പൂക്കുന്ന മലനിരകൾ' എന്ന പരമ്പര നാലു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു.അത് ഏറെ ശ്രദ്ധ നേടി.
തുടർന്ന്, കണ്ണൂരിലെ ബോസ്റ്റൽ സ്കൂളിനെക്കുറിച്ച് അവിടെ പോയി, അന്വേഷണം നടത്തി എഴുതിയ റിപ്പോർട്ട് രണ്ട് ലക്കങ്ങളിലായി കേരള ശബ്ദം പ്രസിദ്ധീകരിച്ചു."ഇതാണ് പിൽക്കാലത്ത് 'മുദ്ര' സിനിമയുടെ ഇതിവൃത്തമായത്''.
കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യകേന്ദ്രത്തെക്കുറിച്ച് നടത്തിയ അന്വേഷണം 'സൂര്യനുദിക്കാത്ത ഭ്രാന്താലയം' എന്ന പേരിൽ രണ്ട് ലക്കങ്ങളിലായി എഴുതി. "അതിന് അപ്രതീക്ഷിതമായി കിട്ടിയ ഒരു ബഹുമതി ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അത് പ്രൊഫ. എം. കൃഷ്ണൻ നായരുടെ കത്തായിരുന്നു . തൻ്റെ 'ഹൃദയത്തെ ദ്രവിപ്പിക്കുകയും പിടിച്ചു കുലുക്കുകയും ചെയ്ത പരമ്പര' എന്ന അദ്ദേഹത്തിൻ്റെ കത്ത് ഏറ്റവും വലിയ പ്രോത്സാഹനമായിരുന്നു".
തുടർച്ചയായി ഒട്ടേറെ അന്വേഷണ റിപ്പോർട്ടുകൾ എഴുതി.തിരുവനന്തപുത്തെ റീജ്യണൽ ക്യാൻസർ സെൻ്ററിലെ ചികിത്സയെക്കുറിച്ചും രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും മറ്റും എഴുതിയ പരമ്പരയ്ക്കാണ് ആദ്യമായി ഒരു പുരസ്കാരം ലഭിക്കുന്നത് .1998ൽ അതിന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മീഡിയ അവാർഡ് കിട്ടി. മരുന്നു പരീക്ഷണം നടത്തുന്നുവെന്ന വാർത്തയെ തുടർന്ന് ആർ.സി.സി ഡയറക്ടർ ഡോ. കൃഷ്ണൻ നായർക്കെതിരായ ആരോപണങ്ങളും വിവാദങ്ങളും നടക്കുന്ന കാലമായിരുന്നു അത്. ഡോ. വി.പി ഗംഗാധരനെപ്പോലുള്ളവർക്ക് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടായിരുന്നു ."ആ റിപ്പോർട്ട് വന്നതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആൻ്റണി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി".
കാസർകോട്ടെ ഹംസ വധക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മഹാരാഷ്ടക്കാരനായ വാടകക്കൊലയാളി വിചാരണ കൂടാതെ, തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ 10 വർഷത്തോളമായി തടവിലായിരുന്നു. അതേക്കുറിച്ച് അറിഞ്ഞപ്പോൾ,അഭിഭാഷകൻ എന്ന പേരിൽ ജയിലിൽ എത്തി, കാര്യങ്ങൾ മനസ്സിലാക്കി. തടവിനിടയിൽ അയാളുടെ ഭാര്യ ബലാത്സംഗം ചെയ്യപ്പെട്ടു. തുടർന്ന് ,അവർ ആത്മഹത്യ ചെയ്തു.നിയമസഹായം ഒന്നും ലഭിക്കാത്തതിനാൽ അയാൾ തന്നെ സ്വയം കേസ് വാദിക്കുകയായിരുന്നു. ഇതേക്കുറിച്ച് എഴുതിയ റിപ്പോർട്ടിനാണ്('പത്ത് വർഷമായി വിധിയും കാത്ത്' ) 2002 ൽ ജനറൽ റിപ്പോർട്ടിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചത്.അവാർഡ് നിർണയ സമിതി അംഗമായിരുന്ന കെ.എം റോയി,പിന്നീട് കണ്ടപ്പോൾ നേരിട്ട് അഭിനന്ദിച്ചതും ധന്യമായ ഓർമ്മയാണ്.കുടുംബശ്രീയുടെ സ്ത്രീ ശാക്തീകരണത്തെകുറിച്ച് എഴുതിയ റിപ്പോർട്ടിന് ('ഉണരുന്ന സ്ത്രീശക്തി: അകലുന്ന ദാരിദ്ര്യം') 2007 ൽ സംസ്ഥാന സർക്കാരിൻ്റെ വികസനോൻമുഖ റിപ്പോർട്ടിനുള്ള പുരസ്ക്കാരവും ലഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് ('തോൽക്കരുത്, തൊഴിലുറപ്പ്') 2014ലെ ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്മാൻ അവാർഡ് ലഭിച്ചത്.
കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള നീക്കത്തിനെതിരായി ധാരാളം റിപ്പോർട്ടുകൾ എഴുതി."എഡിറ്റർമാരുടെ പൂർണ്ണ പിന്തുണയുള്ളതുകൊണ്ടാണ് ഇതൊക്കെ സാധിച്ചത്.ഓരോ വിഷയത്തെക്കുറിച്ചും പൂർണവും സമഗ്രവുമായ വിവരങ്ങൾ നൽകാനാണ് ശ്രമിച്ചത്" .മലബാർ സിമിൻ്റ്സിലെ അഴിമതിയെക്കുറിച്ച് എഴുതിയ റിപ്പോർട്ടിനെതിരെ ഉടമസ്ഥൻ വി.എം രാധാകൃഷ്ണനും ജലസേചന വകുപ്പിലെ അഴിമതിയിയെക്കുറിച്ച് എഴുതിയ റിപ്പോർട്ടിനെതിരെ അന്നത്തെ മന്ത്രി ടി.എം ജേക്കബും മാനനഷ്ട ക്കേസുകൾ ഫയൽ ചെയ്തു."പക്ഷേ, സത്യം ഞങ്ങളുടെ പക്ഷത്താതിരുന്നാൽ ആ കേസുകൾ തള്ളിപ്പോയി.പലപ്പോഴും ഇങ്ങനെ കേസുകളും വെല്ലുവിളികളും ഭീഷണികളും ധാരാളം ഉണ്ടായി".
ഉന്നത രാഷ്ട്രീയ നേതാക്കളുമായി പലതവണ അഭിമുഖ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇ.എം.എസ്, കെ.കരുണാകരൻ, ഉമ്മൻചാണ്ടി,എ.കെ ആൻറണി ,വി.എസ് അച്യുതാനന്ദൻ, പിണറായി വിജയൻ, കെ.എം മാണി... ഇങ്ങനെ പോകുന്നു, ആ നിര .അവരുടെ രാഷ്ട്രീയ ശൈലികളും രീതികളും മനസ്സിലാക്കാൻ കഴിഞ്ഞു.രാഷ്ട്രീയ അന്തർ നാടകങ്ങളെക്കുറിച്ചും തുടർച്ചയായി എഴുതി.
ഐസ്ക്രീം പാർലർ കേസ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ, മന്ത്രി പി.കെ കുഞ്ഞാലക്കുട്ടി രാജിവയ്ക്കുമെന്ന് , കൃത്യമായി തീയതി അടയാളപ്പെടുത്തിയ കലണ്ടർ സഹിതമാണ് കേരള ശബ്ദം കവർസ്റ്റോറി പ്രസിദ്ധീകരിച്ചത്. അത് സത്യമായി . മൂവാറ്റുപുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച പി.സി തോമസ് വിജയിക്കാൻ സാധ്യതയുണ്ടെന്ന് ,അവിടെപ്പോയി ആഴത്തിൽ പഠനം നടത്തി, എഴുതി. അന്ന് മറ്റൊരു മാധ്യമവും അദ്ദേഹത്തിന് വിജയസാധ്യത കൽപ്പിച്ചിരുന്നില്ല. അദ്ദേഹം വിജയിച്ചു. അയ്യൻകാളിപ്പട പാലക്കാട് കളക്ടർ ഡബ്ലിയു.ആർ റെഡ്ഡിയെ ബന്ദിയാക്കിയ കേസിൽ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോയ അതിൻ്റെ ആസൂത്രകൻ കല്ലറ ബാബുവുമായി നടത്തിയ അഭിമുഖസംഭാഷണം കവർസ്റ്റോറിയായാണ് വന്നത് .മറ്റ് മാധ്യമങ്ങൾ ആ റിപ്പോർട്ട് പിന്തുടർന്നു.എയ്ഡ്സിന് മരുന്ന് കണ്ടെത്തി എന്ന് അവകാശപ്പെട്ട ടി.എ മജീദിന്റെ ഫെയർ ഫാർമ തട്ടിപ്പ് നടത്തുകയാണെന്ന് കാര്യകാരണ സഹിതം റിപ്പോർട്ട് എഴുതി. അതിന് 2001 ൽ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ റെഡ് റിബൺ മീഡിയ പുരസ്കാരം ലഭിച്ചു.
മലിനീകരണം കാരണം കുട്ടനാട്ടിൽ ക്യാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വർധിച്ചുവരുന്നതിനെക്കുറിച്ച് ധാരാളം റിപ്പോർട്ടുകളും പരമ്പരകളും എഴുതി. അനിയന്ത്രിതമായ കീടനാശിനിഉപയോഗം കാരണം കുട്ടനാട്ടിൽ വന്നു ചേരുന്ന നദികളിൽ മുഴുവൻ വിഷാംശം നിറഞ്ഞിരുന്നു. ശുദ്ധമായ കുടിവെള്ളം പോലും ലഭ്യമല്ലാത്തതിനാൽ അവർ വിഷജലം ഉപയോഗിക്കാൻ നിർബന്ധിതരായി.ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി എഴുതിയ പുസ്തകമാണ് 'അതിജീവനത്തിനായി കേഴുന്ന കുട്ടനാട്''. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ അത് പ്രകാശനം ചെയ്തത് മന്ത്രി ജി. സുധാകരനായിരുന്നു."മങ്കൊമ്പിൽ ക്യാൻസർ ചികിത്സാകേന്ദ്രം ആരംഭിക്കുമെന്നും കാൻസർ രജിസ്റ്റർ തയ്യാറാക്കുമെന്നും അന്ന് അധികൃത നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല".
2017ൽ
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ പുരസ്കാരം ആ പുസ്തകത്തിന് ലഭിച്ചു.
ഗ്രാമീണ റിപ്പോർട്ടിംഗ് കേരളത്തിലും വലിയതോതിൽ അവഗണിക്കപ്പെടുന്നു. പരസ്യവും പ്രചാരവും നോക്കിയാണ് പത്രങ്ങൾ വാർത്തകൾ നൽകുന്നത്.അതിനാൽ, പ്രാദേശിക പേജുകളിൽ ഉത്സവങ്ങളെക്കുറിച്ചും അപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകൾ നിറയുന്നു. ഗൗരവമുള്ള വിഷയങ്ങൾ പിന്തള്ളപ്പെടുന്നു.എന്തും വാർത്തയാകുന്ന സ്ഥിതിയാണ് ഇപ്പോൾ . മാത്രമല്ല, പത്രങ്ങൾ വിവാദങ്ങൾക്ക് പിന്നാലെ പായുകയുമാണ്."ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കായി എല്ലാ പത്രങ്ങളും ഒരു പേജ് നീക്കിവയ്ക്കണം. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ നയം മാറ്റേണ്ടത് ആവശ്യമാണ്".
പത്രപ്രവർത്തകർക്ക് എപ്പോഴും നിഷ്പക്ഷരായിരിക്കാൻ കഴിയില്ലന്ന് ചെറുകര സണ്ണി ലൂക്കോസ് പറഞ്ഞു. "ഞാൻ നിഷ്പക്ഷനാണെന്ന് അവകാശപ്പെടില്ല. എപ്പോഴും പ്രതിപക്ഷ ധർമ്മം നിർവഹിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്ന് ആഗ്രഹമുണ്ട്. അതൊഴികെ മറ്റൊരു താൽപര്യവും എന്നെ സ്വാധീനിക്കാറില്ല.ഓരോ റിപ്പോർട്ട് എഴുതുമ്പോഴും പരമാവധി റഫർ ചെയ്യും. ലഭ്യമായ വിശദാംശങ്ങളെല്ലാം ശേഖരിച്ച്, സത്യസന്ധമായി എഴുതും".
1964 ൽ ആർ . കൃഷ്ണ സ്വാമി റെഡ്ഢ്യായാർ സ്ഥാപിച്ച കേരള ശബ്ദത്തിന്റെ ആദ്യ പത്രാധിപർ കെ.എസ് ചന്ദ്രനായിരുന്നു എന്ന് ചെറുകര സണ്ണി ലൂക്കോസ് അനുസ്മരിച്ചു . ടാബ്ലോയിഡ് രൂപത്തിലാണ് ആദ്യകാലങ്ങളിൽ ഇറങ്ങിയിരുന്നത്. സാഹിത്യത്തിന് പ്രാധാന്യം നൽകിയ അക്കാലത്താണ് പ്രമുഖരുടെ ഒട്ടേറെ രചനകൾ അതിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കാക്കനാടൻ്റെ 'ഏഴാംമുദ്ര', എം.ടിയുടെ 'കാലം', എം.മുകുന്ദൻ്റെ 'ഡൽഹി', പി.പത്മരാജന്റെ 'അരപ്പട്ട കെട്ടിയ ഗ്രാമം' ,'രതിനിർവേദം' തുടങ്ങിയ നോവലുകൾ അതിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിൽക്കാലത്ത് രാഷ്ട്രീയ വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകിയെങ്കിലും, രാജൻ ചിന്നങ്ങത്ത്, പി.അയ്യനേത്ത് തുടങ്ങിയവരുടെ ജനപ്രിയ നോവലുകളും കേരള ശബ്ദത്തിൽ വന്നു.കെ.എസ് ചന്ദ്രനെ തുടർന്ന് പ്രഭാകരൻ പുത്തൂർ ,ആർ.പവിത്രൻ എന്നിവർ എഡിറ്റർമാരായി.ആർ.കൃഷ്ണസ്വാമി റെഡ്ഢ്യാരുടെ മരണത്തെ തുടർന്ന്, മരുമകൻ ഡോ. ബി.എ രാജാകൃഷ്ണനും തുടർന്ന്, അദ്ദേഹത്തിൻ്റെ മകൻ മധു ബാലകൃഷ്ണനുമാണ് മാനേജിങ് എഡിറ്റർമാരായത്.ടെലിവിഷൻ്റെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും പ്രചാരം കാരണം കേരള ശബ്ദം ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രചാരം കുറഞ്ഞിട്ടുണ്ട്.പക്ഷേ, സ്ഥിരം വായനക്കാർ ഇപ്പോഴും ഉണ്ടെന്നും ചെറുകര സണ്ണി ലൂക്കോസ് പറഞ്ഞു .എം .മനോഹരൻ,പി.ജയചന്ദ്രൻ, പ്രദീപ് ഉഷസ് , നെല്ലിക്കുത്ത് ഹനീഫ, എം.ആർ അജയൻ തുടങ്ങിയ തൻ്റെ സഹപ്രവർത്തകരായ റിപ്പോർട്ടർമാരെയും അദ്ദേഹം അനുസ്മരിച്ചു.
പരിപാടിയിൽ ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട് .
No comments:
Post a Comment