'ചരിത്രസാക്ഷികൾ' ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ നാല്പതാം ഭാഗത്തിൽ (2023 സെപ്റ്റംബർ 30) അതിഥികളായി എത്തിയത് ഇന്ത്യ ടുഡേ മലയാളം മുൻ അസോസിയേറ്റ് എഡിറ്ററും വിവർത്തകനും കഥാകൃത്തുമായ പി.കെ ശ്രീനിവാസനും മാതൃഭൂമിയുടെ മുൻ സ്പെഷ്യൽ കറസ്പോണ്ടന്റും ന്യൂസ് എഡിറ്ററുമായ എം.ഹരികുമാറുമാണ്.
തിരുവനന്തപുരം പാലോട് സ്വദേശിയായ പി കെ ശ്രീനിവാസന്റെ മാദ്ധ്യമജീവിതം ആരംഭിക്കുന്നത് പ്രമുക്തി എന്ന ലിറ്റിൽ മാഗസിനിലൂടെയാണ്."വായനയോടുള്ള കമ്പമായിരുന്നു അതിന്റെ പ്രചോദനം". പി.ജി കഴിഞ്ഞശേഷം തിരുവനന്തപുരത്ത് പാരലൽ കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോൾ തുടങ്ങിയ ആ ലിറ്റിൽ മാഗസിൻ എട്ടാം ലക്കത്തോടെ അവസാനിച്ചു.അക്കാലത്ത് എസ്.സുധീഷിന്റെ 'ഏകലവ്യന്റെ കൈവിരൽ ', പി.എ ദിവാകരന്റെ 'അച്ചുവിന്റെ രാജകുമാരി' എന്നീ പുസ്തകങ്ങൾ പ്രമുക്തി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മരത്തണലിൽ വച്ചായിരുന്നു പ്രകാശനം .
പ്രമുക്തി നിലച്ച ശേഷം ജോലിക്കായി തുടങ്ങിയ അന്വേഷണം എത്തിച്ചത് മലയാളനാട് വാരികയിൽ. ഇ.വി ശ്രീധരൻ മുഖേന പ്രൊഫ.എം.കൃഷ്ണൻ നായർ എഴുതി നൽകിയ പരിചയപ്പെടുത്തൽ കത്തുമായി കൊല്ലത്തെത്തി എസ്.കെ നായരെ കണ്ടു." അദ്ദേഹം ചൂടായി. അവർ അപേക്ഷ ക്ഷണിച്ചിട്ട് രണ്ടു മാസമായിരുന്നു .അടുത്ത ദിവസമായിരുന്നു ടെസ്റ്റും ഇന്റർവ്യൂവും. "മലയാറ്റൂരും കാക്കനാടനുമൊക്കയായിരുന്നു അഭിമുഖം നടന്നിയത്. എനിക്ക് ഒന്നാം റാങ്ക്. ടി.പി കിഷോറിന് രണ്ടാം റാങ്ക്. അങ്ങനെ , 1980 ൽ അവിടെ സബ് എഡിറ്ററായി".
1983 ൽ കേരള കൗമുദിയിൽ ചേർന്നു. അന്ന് കലാകൗമുദിയും കേരള കൗമുദിയും വഴിപിരിഞ്ഞിരുന്നില്ല. ചെന്നൈയ്ക്ക് പോകാൻ തയ്യാറാണോ എന്ന് ചീഫ് എഡിറ്റർ എം.എസ് മണി ചോദിച്ചു. അങ്ങനെ അവിടെ സ്പെഷ്യൽ കറസ്പോണ്ടന്റായി. അതോടെ ചെന്നൈയിൽ സ്ഥിരതാമസമാക്കി. ശ്രീലങ്കൻ പ്രശ്നം തുടങ്ങുന്ന സമയം. തമിഴ് നാട് രാഷ്രീയത്തിൽ വൻമാറ്റങ്ങളുടെ കാലം. ജമിനി സ്റ്റുഡിയോ മുതൽ മൂന്ന് കിലോ മീറ്റർ വ്യാപിച്ചു കിടക്കുന്ന കോടമ്പാക്കം സിനിമയുടെ സാമ്രാജ്യമായിരുന്നു. എല്ലാം അടുത്തറിഞ്ഞു. ഫിലിം മാഗസിൻ അടക്കമുള്ള എല്ലാ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടിയും എഴുതി. കലാ കൗമുദിയും കേരള കൗമുദിയും രണ്ടായപ്പോൾ കലാകൗമുദിയുടെ കറസ്പോണ്ടന്റായി. എസ്.സുന്ദർ ദാസിനെയായിരുന്നു പകരം കേരള കൗമുദിയിൽ നിയമിച്ചത്.
1989-ൽ ഇന്ത്യ ടുഡേ മലയാളം പതിപ്പ് ആരംഭിച്ചപ്പോൾ അതിൽ കോപ്പി എഡിറ്ററായി ചേർന്നു.പി.എസ്. ജോസഫും ഒപ്പമുണ്ടായിരുന്നു. അന്ന് ഇന്ത്യ ടുഡേയുടെ എഡിറ്റർ പ്രഭു ചാവ്ളയായിരുന്നു. ധിഷണാശാലിയായ പത്രാധിപരായിരുന്നു, അദ്ദേഹം. ഭാഷ അറിയില്ലെങ്കിലും തയ്യാറാക്കി അയയ്ക്കുന്ന ഓരോ പേജും സൂക്ഷ്മമായി അദ്ദേഹം പരിശോധിക്കും. ചില്ലക്ഷരങ്ങൾ, വരികൾക്കവസാനം വാക്കുകൾ മുറിക്കുന്നത് തുടങ്ങിയവയിൽ വരെ ശ്രദ്ധ പുലർത്തിയിരുന്ന പത്രാധിപർ."അദ്ദേഹം ഞങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി". തെലുങ്ക്, തമിഴ് പതിപ്പുകളും ഒരേ ഓഫീസിലായിരുന്നു.
1990 ജനവരി 7 ന് വി.പി.സിങ്ങിന്റെ മുഖചിത്രവുമായി ദ്വൈവാരികയായാണ് മലയാളം പതിപ്പ് തുടങ്ങിയത്.' പ്രതീക്ഷ നിറഞ്ഞ തുടക്കം' എന്നായിരുന്നു കവർ സ്റ്റോറിയുടെ തലക്കെട്ട്."ദേശീയ രാഷ്ട്രീയത്തോടൊപ്പം കേരളത്തിന്റെ സാഹിത്യം,സംസ്കാരം, സിനിമ തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ആകർഷകമായ രൂപകല്പനയിൽ ,നല്ല പേപ്പറിൽ മികച്ച നിലവാരത്തിൽ അച്ചടിച്ച തികച്ചും വ്യത്യസ്തമായ ഒരു പ്രസിദ്ധീകരണമായിരുന്നു അത്. ഒരു ഘട്ടത്തിൽ അതിന്റെ പ്രചാരം രണ്ടു ലക്ഷത്തോളമുണ്ടായിരുന്നു".രണ്ടര വർഷം കഴിഞ്ഞ് അത് വാരികയായി.
എഴുത്തുകാർക്കു മാത്രല്ല, രേഖാചിത്രകാരർക്കും ഉയർന്ന പ്രതിഫലം നൽകി.ആർക്കു കൊടുക്കുന്നതിനെക്കാളും ഒരു രൂപ കൂടുതൽ തനിക്ക് നൽകണമെന്ന് ടി.പത്മനാഭൻ പറയുമായിരുന്നു. പ്രമുഖരുടെയെല്ലാം രചനകൾ വന്നു. എം.ടി. വാസുദേവൻ നായർ നാല് കഥകൾ തന്നു.അവയ്ക്ക് തികച്ചും പുതുമയാർന്ന ഇല്ലസ്ട്രേഷനുകളാണ് നൽകിയത്. ഒട്ടേറെ പരീക്ഷണങ്ങളും നടത്തി. അജയകുമാർ,ഡഗ്ലസ് തുടങ്ങിയ ചിത്രകാരൻമാർ മുതൽ അച്യുതൻ കൂടല്ലൂരും ശില്പിയായ പാരീസ് വിശ്വനാഥനും വരെ രേഖാചിത്രങ്ങൾ വരച്ചു. ഒരു ഓണപ്പതിപ്പിൽ കെ. അയ്യപ്പപണിക്കരുടെ ദീർഘമായ കവിതയ്ക്ക് പാരീസ് വിശ്വനാഥനെ കൊണ്ട് നിർബന്ധിപ്പിച്ചാണ് ഇലസ്ട്രേഷൻ വരപ്പിച്ചത്.'എന്തു തോന്നുവോ, അത് വരയ്ക്കുക ' എന്നായിരുന്നു അദ്ദേഹത്തോട് പറഞ്ഞത്. ഇന്ത്യ ടുഡേയിലെ ചിത്രങ്ങൾ കണ്ട് ഒരു പ്രമുഖ പ്രസിദ്ധീകരണം അച്യുതൻ കൂടല്ലൂരിനെക്കൊണ്ട് വരപ്പിച്ചു.ഒരു കവിതയ്ക്ക് ശില്പങ്ങളുടെ ഫോട്ടോയായിരുന്നു ,രേഖാചിത്രങ്ങൾക്കു പകരം കൊടുത്തത്.
ഒരേയൊരു നോവൽ മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ -സാറാ ജോസഫിന്റെ 'ആലാഹയുടെ പെൺമക്കൾ'. തുടർ നോവലുകൾ ഇന്ത്യ ടുഡേ നൽകിയിരുന്നില്ല. അവ വായിക്കപ്പെടുമോ എന്ന് സംശയുണ്ടായിരുന്നു.പത്രാധിപരുമായി ചർച്ച ചെയ്ത്, 13 ലക്കങ്ങളിലായി നോവൽ പ്രസിദ്ധീകരിച്ചു.
"എസ്. സുന്ദർദാസായിരുന്നു അതിന് ഈ പേര് നൽകിയത്. നോവലിസ്റ്റ് മറ്റൊരു പേരായിരുന്നു ഇട്ടിരുന്നത് ".
ഇന്ത്യ ടുഡേ മലയാളം ഇറക്കിയ പ്രത്യേക പതിപ്പുകൾ ഏറെ ശ്രദ്ധേയമായി."അടുത്തിടെ കണ്ട ഒരു വായനക്കാരൻ പറഞ്ഞു: ഇപ്പോഴും നിധി പോലെ ഞാനവ സൂക്ഷിച്ചു വച്ചിരിക്കുന്നു".
2012 ൽ അസോസിയേറ്റ് എഡിറ്റർ പദവിയിലിരിക്കേയാണ് ഇന്ത്യ ടുഡേ വിട്ടത്. പിന്നീട് വിവർത്തനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.
2015 ഫെബ്രുവരി 25നാണ് മലയാളം പതിപ്പ് പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നത്.
"ആദ്യം നിർത്തിയത് ഗുജറാത്തി പതിപ്പായിരുന്നു. രാഷ്ട്രീയ ചായ് വ് മാറിത്തുടങ്ങിയതോടെ സർക്കുലേഷൻ കുറഞ്ഞു. അരുൺ പൂരിയുടെ മക്കൾ നേതൃത്യം നൽകിയ മാനേജ്മെന്റിന് ടി.വി ചാനലുകളോടായി താല്പര്യം".
അശോക് മിത്രന്റെ 'തണ്ണീർ' നോവലാണ് ആദ്യം പരിഭാഷപ്പെടുത്തിയത്. ഇന്ദിരാ പാർത്ഥസാരഥിയുടെ മൂന്ന് നോവലുകൾ, പെരുമാൾ മുരുകന്റെ 'ചന്ദനസോപ്പ്' കഥാസമാഹാരം, കനിമൊഴിയുടെ കവിതകൾ , ലേഖനങ്ങൾ തുടങ്ങിയവയും മൊഴിമാറ്റം നടത്തി," ഞാനൊരു തമിഴ് പണ്ഡിതനല്ല. പക്ഷേ, ഭാഷ പഠിച്ചാണ് വിവർത്തനം ചെയ്തത്".
'കോടമ്പാക്കം ബ്ലാക്ക് ആന്റ് വൈറ്റ്' എന്ന ഓർമ്മക്കുറിപ്പുകൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ആദ്യം പരമ്പരമായി പ്രസിദ്ധീകരിക്കപ്പെട്ടതാണ്.
"1983 മുതൽ കോടമ്പാക്കത്ത് ഞാൻ കണ്ട 47 സിനിമാക്കാരുടെ ദയനീയ ജീവിതമാണ് അതിൽ. അവസരങ്ങൾ തേടി അവിടെ എത്തിയവരിൽ ഭൂരിപക്ഷം പേരും മരിച്ചു വീന്നു. നാട്ടിലേക്ക് മടങ്ങിയ പഞ്ചാബി എന്ന നടൻ പാലയിലെ തെരുവിൽ മരിച്ചു കിടന്ന വാർത്ത പത്രത്തിൽ വായിച്ചാണറിഞ്ഞത് . സിനിമാരംഗത്തെ ഗ്ലാമറില്ലാത്ത ലോകത്തെക്കുറിച്ച്, ജാനമ്മ ഡേവിഡ് ഉൾപ്പെടെയുള്ള അൻപതോളം പേരുടെ ജീവിതചിത്രങ്ങളടങ്ങിയ 'സ്വപ്നങ്ങൾ വില്ക്കാനുണ്ട്' എന്ന പുസ്തകം അടുത്തു തന്നെ പുറത്തിറങ്ങുന്നുണ്ട്".
ഈ വർഷം ആദ്യം പ്രസിദ്ധീകൃതമായ 'രാത്രി മുതൽ രാത്രി വരെ' എന്ന രാഷ്ട്രീയ നോവൽ അടിയന്തിരാവസ്ഥക്കാലത്തെ കേന്ദീകരിച്ച് എഴുതിയതാണ്. കപിലൻ എന്ന ദളിതനായ പത്രപ്രവർത്തകന്റെ ദൃഷ്ടിയിലൂടെ ഇരുണ്ട ആ കാലഘട്ടത്തിലേക്കും അതിനെ പ്രതിരോധിച്ച കേരളത്തിലെ നക്സലൈറ്റ് നേതാക്കളുടെ പിൽക്കാല ജീവിതത്തിലേക്കും സഞ്ചരിക്കുകയാണ്." നക്സൽ പ്രസ്ഥാനത്തോട് മുൻപ് അനുഭാവം തോന്നിയിരുന്നു. കാര്യമായി പഠിക്കാതെയും ചിന്തിക്കാതെയും രംഗത്തിറങ്ങിയ ചില നേതാക്കൾ അതിനെ പരാജയത്തിലെത്തിച്ചു. മറ്റുള്ളവർക്ക് പറ്റിയ മണ്ടത്തരങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞ കെ.വേണുവിന് സ്വന്തം മണ്ടത്തരങ്ങൾ മനസിലായിട്ടില്ല.".
അടിയന്തിരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെട്ട പത്രപ്രവർത്തകൻ പി. രാജൻ അടക്കമുള്ള ഒട്ടേറെപ്പേരെ സന്ദർശിച്ച്, പഠനം നടത്തിയാണ് നോവൽ എഴുതിയത്.
ഇന്ത്യ ടുഡേയിൽ നിന്ന് വിട്ട ശേഷം സൈക്കോ മാസിക പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല."ചെലവൂർ വേണുവിന് പഴയതു പോലെ സജീവമാകാൻ കഴിയാത്തതാണ് കാരണം".
അച്ചടി മാദ്ധ്യമങ്ങൾക്ക് അടുത്ത 50 വർഷത്തേയ്ക്കെങ്കിലും നിലനില്പുണ്ടെന്ന് പി.കെ. ശ്രീനിവാസൻ പറഞ്ഞു. പക്ഷേ,പുതിയ തലമുറ ഓൺലൈനിലാണ് വാർത്തകൾ അറിയുന്നത്.
മാർ ഇവാനിയോസ് കോളേജിൽ ബിരുദത്തിന് ബോട്ടണിയാണ് പഠിച്ചതെങ്കിലും, അക്ഷരങ്ങളോടുള്ള സ്നേഹമാണ് കാര്യവട്ടം ക്യാമ്പസിലെ ആദ്യ എം.ജെ ബാച്ചിൽ ചേരാൻ പ്രേരണയായതെന്ന് എം.ഹരികുമാർ അനുസ്മരിച്ചു. പിന്നീട് മാതൃഭൂമിയിൽ സഹപ്രവർത്തകരായ ജേക്കബ് ജോർജ്, കെ.ജി മുരജീധരൻ തുടങ്ങിയവ രായിരുന്നു സഹപാഠികൾ."അന്ന് മാക്സ്‌വെൽ ഫെർണാണ്ടസ് മാത്രമേ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമ വിദഗ്ദ്ധർ ക്യാമ്പസിൽ വന്ന് താമസിച്ച്, ഞങ്ങൾക്ക് ക്ലാസ്സെടുത്തതിനാൽ വലിയ അക്കാദമിക്ക് എക്സ്പോഷർ കിട്ടി".
1981-ൽ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിൽ ചേരുമ്പോൾ , ആ ബാച്ചിൽ ഒപ്പമുണ്ടായിരുന്നത് ടി.എൻ ഗോപകുമാർ, കെ.ജി. ജ്യോതിർഘോഷ് , ടി. ശശിമോഹൻ തുടങ്ങിയവരായിരുന്നു.പത്രരൂപകല്പനയിലും ന്യൂസ് പ്ലാനിങ്ങിലും വിദഗ്ദ്ധനായ ടി. വേണുഗോപാലക്കുറുപ്പായിരുന്നു ന്യൂസ് എഡിറ്റർ.
"എൽ.കെ അദ്വാനി, ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളേയും സത്യജിത് റേ അടക്കമുള്ള ചലച്ചിത്ര - കലാരംഗങ്ങളിലെ മഹാരഥരേയും കാണാനും ചിലരുമായി സംസാരിക്കാനും അവർ പങ്കെടുത്ത പരിപാടികളെക്കുറിച്ച് എഴുതാനും അവസരങ്ങൾ കിട്ടി".
1982 ൽ ആദ്യമായി നിയമസഭാനടപടികൾ റിപ്പോർട്ട് ചെയ്യാൻ അയച്ചു. പിന്നീട് പല കാലഘട്ടങ്ങളിലായി രണ്ട് ദശാബ്ദത്തിലേറെക്കാലം റിപ്പാർട്ടുകൾ എഴുതി.
1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോൾ, അത് മുഖ്യ വാർത്തയാക്കി ഇറങ്ങിയ കേരളത്തിലെ ഏക പത്രം മാതൃഭൂമിയായിരുന്നു. മറ്റു പത്രങ്ങളിലൊക്കെ വെസ്റ്റ് ഇൻഡീസ് ബാറ്റ് ചെയ്യുന്നതു വരെയുള്ള വാർത്തയേ ഉണ്ടായിരുന്നുള്ളൂ."രാത്രി ഒരു മണിക്ക് ഇറങ്ങേണ്ട എഡിഷൻ ന്യൂസ് എഡിറ്റർ വൈകിപ്പിച്ചു. കപിൽ ദേവ് കപ്പ് വാങ്ങുന്ന ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയിൽ നിന്നെടുത്ത് നൽകി. അന്ന് ഒന്നര രൂപയുണ്ടായിരുന്ന പത്രം പലയിടത്തും അഞ്ചു രൂപയ്ക്കായിരുന്നു വിറ്റു പോയത്".
തിരുവനന്തപുരത്തെ ഒരു മുസ്ലീം സ്ത്രീ, ജമായത്തെ നേതാക്കൾക്കെതിരെ കേസ് കൊടുത്ത് നടത്തിയ പോരാട്ടത്തിന്റെ വാർത്ത വലിയ ചർച്ചാവിഷയമാക്കിയതും ടി.വേണുഗോപാലക്കുറുപ്പിന്റെ ന്യൂസ് പ്ലാനിങ്ങിന്റെ മറ്റൊരു ഉദാഹരണമാണ്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിന്റെ വാർത്തയുമായി അദ്ദേഹം രൂപകല്പന ചെയ്തിറക്കിയ പത്രത്തിന്റെ ഒന്നാം പേജ് റിവേഴ്സിലായിരുന്നു - കറുത്ത പശ്ചാത്തലത്തിൽ ഫോട്ടോയും അക്ഷരങ്ങളും .
റിപ്പോർട്ടിങ്ങ് രംഗത്ത് മറക്കാനാകാത്ത ഒട്ടേറെ അനുഭവങ്ങളുണ്ട്. ശ്രീലങ്കൻ പ്രശ്നം രൂക്ഷമായ സമയത്ത്, അവിടേയ്ക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഇന്ത്യ തീരുമാനിച്ചു. അത് റിപ്പോർട്ട് ചെയ്യാൻ പത്രാധിപർ എം.ഡി നാലപ്പാട് രാമേശ്വരത്തേയ്ക്കയച്ചു. 20 വള്ളങ്ങൾ നിറയെ സാധനങ്ങൾ. മുന്നിൽ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും അടങ്ങിയ കപ്പൽ .ഡൽഹിയിൽ നിന്ന് വി..കെ മാധവൻകുട്ടിയും കെ.ഗോപാലകൃഷ്ണനുമടക്കമുള്ളവരും എത്തിയിരുന്നു. ശ്രീലങ്കൻ നാവിക സേന അവരുടെ സമുദ്രാതിർത്തിയിൽ തടഞ്ഞുനിർത്തി. ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയെങ്കിലും അവർ സമ്മതിച്ചില്ല. വലിയ സംഘർഷത്തിലേക്ക് വളരാതെ ഇന്ത്യൻ സംഘം തിരിച്ചു രാമേശ്വരത്തെത്തി. അതെക്കുറിച്ച് 'ബംഗാൾ ഉൾക്കടലിൽ നാടകീയ രംഗങ്ങൾ' എന്ന റിപ്പോർട്ട് എഴുതി.
രാജീവ് ഗാന്ധിയെ വധിച്ച സംഘത്തിൽപ്പെട്ട ശിവരശന്റെ വഴികൾ തേടി തമിഴ് നാട്ടിലെ വേദാരണ്യം എന്ന മുക്കുവ ഗ്രാമത്തിലെത്തി എഴുതിയ റിപ്പോർട്ടാണ് മാദ്ധ്യമ ജീവിതത്തിലെ അവിസ്മരണീയമായ മറ്റൊരു അനുഭവം.
ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയം ദുരന്തത്തെ,ദുർമരണങ്ങൾ വേട്ടയാടിയ കെന്നഡി കുടുംബവുമായി താരതമ്യം ചെയ്ത് അന്ന് ഒരു ലേഖനം എഴുതി - വിളക്കിന് ചുവട്ടിലെ നിഴൽ പോലെ. ജോൺ എഫ് കെന്നഡിയുടെ അമ്മ റോസ് കെന്നഡിയെക്കുറിച്ച് പിന്നീട് പഠിച്ചു. അവരെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണിപ്പോൾ.
കേരളത്തിലേക്കു വരുന്ന തോവാള പൂക്കൾ തേടി നാഗർകോവിലിൽ പോയതാണ് മറ്റൊരു അനുഭവം. എം.ഡി നാലപ്പാടായിരുന്നു അങ്ങോട്ടയച്ചത്. അവിടുത്തെ ചന്തയിലും മറ്റുപോയി വിവരങ്ങൾ ശേഖരിച്ചാണ് കൗതുകകരമായ റിപ്പോർട്ട് എഴുതിയത്.
യാദൃച്ഛികമായി പരിചയപ്പെട്ട ഒരു റിട്ടയേഡ് എക്സൈസ് ഇൻസ്പക്ടറിൽ നിന്ന് വലിയൊരു വാർത്ത കിട്ടിയ കഥയും എം.ഹരികുമാർ വിവരിച്ചു. വിമോചന സമര പ്രക്ഷോഭകാലത്ത് ഫ്ലോറിയെന്ന ഗർഭിണി വെടിയേറ്റ് മരിച്ച സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു അത്. പൊലീസിനെ സഹായിക്കാനായി ഒപ്പം പോയ അയാളെ മത്സ്യത്താഴിലാളികൾ ചൂണ്ടയെറിഞ്ഞ് ആക്രമിച്ചു. അന്ന് നെഞ്ചിലേറ്റ പരുക്കിന്റെ പാട് അപ്പോഴുമുണ്ടായിരുന്നു. അയാളെ രക്ഷിക്കാൻ പൊലീസ് നടത്തിയ വെടിവയ്പിലായിരുന്നു ഫ്ലോറി മരിച്ചത്."പക്ഷേ,ആ വാർത്ത അഞ്ചാം പേജിലാണ് നൽകിയത്".
വാർത്തകളുടെ ഡിസ്പ്ലേ വളരെ പ്രധാനപ്പെട്ട കാര്യമാണ്. വാർത്തകൾ ഗംഭീരമായി അവതരിപ്പിക്കാൻ രൂപകല്പനയ്ക്ക് കഴിയും. ഡെസ്കിന്റെ പ്രാധാന്യം അവിടെയാണ്."എന്നാൽ റിപ്പോർട്ടിങ്ങിനാണ് പ്രാധാന്യം കൂടുതൽ.
"വാർത്തയ്ക്കുള്ളിൽ പോലും വാർത്ത കണ്ടെത്താൻ അവർക്ക് കഴിയും. ഡെസ്ക്കും ബ്യൂറോയും കൂടി ഏകോപിച്ച് പ്രർത്തിക്കുമ്പോഴേ ഉദാത്തമായ മാദ്ധ്യമ പ്രവർത്തനം നടക്കൂ".
മാദ്ധ്യമരംഗത്തുൾപ്പെടെ അക്ഷരപ്പിശകുള്ള ഒരു തലമുറ ഉണ്ടാകാൻ കാരണം ഡി.പി. ഇ.പി പാഠ്യപദ്ധതിയാണന്നും എം. ഹരികുമാർ പറഞ്ഞു.
ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള പത്രങ്ങൾ ഓൺലൈൻ എഡിഷൻസിന് പ്രാധാന്യം നൽകുകയും പുതുതലമുറ അച്ചടി മാദ്ധ്യമങ്ങളോട് മുഖംതിരിക്കുകയും ചെയ്തെങ്കിലും അവ നിലനില്ക്കുക തന്നെ ചെയ്യും."എഴുതപ്പെടുന്ന അക്ഷരത്തിനാണ് വിശ്വാസ്യതയുള്ളത്. അച്ചടിക്കപ്പെടുന്നവ റഫറൻസിന് ഉപയാഗിക്കാം",എം. ഹരികുമാർ പറഞ്ഞു.
എഴുത്തിന്റേയും പ്രസാധനത്തിന്റെയും മാദ്ധ്യമങ്ങൾ കാലാനുസൃമായി മാറിക്കൊണ്ടിരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത പി.വി ഹരികൃഷ്ണൻ പറഞ്ഞു."നിയോ-ഡിജിറ്റൽ ലിറ്ററേറ്റുകൾക്ക് പുതിയവ യോട് അസഹിഷ്ണുത ഉണ്ടാവുക സ്വാഭാവികമാണ് ".
മോഹൻദാസ് പാറപ്പുറത്ത്, എസ്. ജോർജ്ജ്കുട്ടി, എം. ഷെറീഫ്, കെ.പി മുഹമ്മദ് ഷെറീഫ് കാപ്പ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/0kvcg6QDvPs?si=cFF9hrylzQwBo3Jd (edited and uploaded by Shibu Pm )
No comments:
Post a Comment