ആർ.എസ്.പിയുടെ ആമുഖ്യത്തിൽ കെ.ബാലകൃഷ്ണനും കൈനിക്കര പത്മനാഭ പിള്ളയും മുഖ്യ പത്രാധിപൻമാരായി ആരംഭിച്ച കൗമുദി ദിനപത്രത്തിൽ നിന്നാണ് 1960കളുടെ ആദ്യം ജി. യദുകുലകുമാറിന്റെ മാദ്ധ്യമ ജീവിതം ആരംഭിക്കുന്നത്. വായനയും സംഗീതവും സ്പോർട്സും പിന്നെ രാഷ്ട്രീയവും കുട്ടിക്കാലത്തു തന്നെ ജ്യേഷ്ഠന്മാരിൽ നിന്ന് പകർന്നു കിട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന മൂത്ത ജ്യേഷ്ഠൻ ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ പുസ്തകങ്ങളും എൽ.പി. റെക്കാർഡുകളും കൊണ്ടുവരും. അങ്ങനെ സൈഗാൾ,പങ്കജ് മല്ലിക്, ശെമ്മങ്കുടി,എം.എസ് സുബ്ബലക്ഷ്മി, വസന്ത കോകിലം തുടങ്ങിയവരുടെയൊക്കെ ആലാപനങ്ങൾ എന്നും കേട്ടു.'സോജാ രാജകുമാരി 'യും 'ഗുസർ ഗയാ സമാന' യും പ്രിയങ്കരമായി. സ്പോർട്ട്സ്മാനായ അദ്ദേഹം 1946 ൽ യുദ്ധസേവനം അവസാനിപ്പിച്ചു നാട്ടിലെത്തിയപ്പോൾ പുസ്തകക്കെട്ടുകൾ കൊണ്ടുവന്നു.
പത്ത് -പതിനാന്ന് വയസ്സുള്ളപ്പോൾ ,തൊട്ടു മൂത്ത ജ്യേഷ്ഠനായ ജി.ഭാസ്കരൻ നായർക്കൊപ്പം മുദ്രാവാക്യം വിളിക്കാൻ പോയത് ഓർമ്മയുണ്ട്. മറ്റൊരു ജ്യേഷ്ഠനായ ജി.വേണുഗോപാൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നെ ആർ.എസ്.പിയുടെയും സജീവ പ്രവർത്തകനായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുകയും ഭീകരമായ മർദ്ദനങ്ങൾക്കിരയാകുകയും ചെയ്തു.കൗമുദി പത്രം ആരംഭിച്ചപ്പോൾ അതിന്റെ തിരുവനന്തപുരം കറസ്പോണ്ടന്റായി. "അങ്ങനെയാണ് ഞാനും കൗമുദിയിൽ എത്തുന്നത്. അവർ പേട്ടയിലേക്ക് വിളിച്ചുവരുത്തി.കോളേജിൽ നിന്ന് നേരെ പത്രത്തിൽ എത്തുകയായിരുന്നു. 75 രൂപയായിരുന്നു ശമ്പളം".
കെ.വിജയരാഘവൻ സഹപ്രവർത്തകനായിരുന്നു.പരമാവധി ഒൻപതിനായിരത്തോളം കോപ്പികൾ മാത്രം ഉണ്ടായിരുന്ന ചെറിയ പത്രം .എങ്കിലും, അത് കോളിളക്കം സൃഷ്ടിച്ച അനേകം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഇ.എം.എസ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി സി.അച്യുതമേനോന്റെ ആദ്യ ബജറ്റിന്റെ വിശദാംശങ്ങൾ ചോർത്തി പത്രത്തിൽ പ്രസിദ്ധീകരിച്ചത് ജി.വേണു ഗോപാലായിരുന്നു. അതിനെതിരെ കേസും അറസ്റ്റുമുണ്ടായി.
1962 ഒക്ടോബറിൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണ്ണറാക്കി പഞ്ചാബിലേക്ക് അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി തീരുമാനിച്ചുവെന്ന സ്ക്കൂപ്പ് വാർത്ത കെ. ബാലകൃഷണന്റേതായിരുന്നു. തുടർന്ന് അധികാരമേറ്റ ആർ. ശങ്കർ മന്ത്രിസഭയ്ക്കെതിരായ അഴിമതി ആരോപണങ്ങളും കൗമുദിയിലാണ് വന്നത്.
മലയാള പത്രങ്ങൾ അന്ന് എന്നും സ്പോർട്ട്സ് വാർത്തകൾ സ്ഥിരമായി നൽകിയിരുന്നില്ല. ന്യൂയോർക്ക് ടൈംസിന്റേയും ടൈംസ് മാഗസിന്റേയും മുൻ ലക്കങ്ങൾ മദ്രാസിലെ കോൺസുലേറ്റിൽ നിന്ന് വരുത്തുന്നുണ്ടായിരുന്നു. അതിൽ വരുന്ന ലേഖനങ്ങൾ കൂടി വായിച്ച് 'കഴിഞ്ഞ ആഴ്ച ' എന്ന പംക്തി എഴുതി.
സാമ്പത്തിക പ്രശ്നങ്ങൾ കാരണം 1963ൽ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു.കുളത്തിങ്കൽ പോത്തൻ എന്ന വ്യവസായി അത് ഏറ്റെടുക്കാൻ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അങ്ങനെ, ജോലി തേടി മദിരാശിയിലെത്തി. ജ്യേഷ്ഠൻ ഭാസ്കരൻ നായർക്ക് അന്ന് അവിടെ റെയിൽവേയിലായിരുന്നു, പണി. അവിടെ നിന്ന് ബോംബെയ്ക്കു പോയി. അന്ന്, സുഹൃത്തായ ടി.പി മാധവൻ ദി ഇന്ത്യൻ എക്സ്പ്രസിന്റെ പരസ്യ വിഭാഗം മേധാവിയായി യിരുന്നു."പത്രപ്രവർത്തകനാകാൻ അവിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്തുവെങ്കിലും എന്റെ കഴിവില്ലായ്മ കൊണ്ട് അത് കിട്ടിയില്ല. സി.വി യുടെ 'രാമരാജ ബഹദൂറി'ൽ പറയുന്ന പോലുള്ള ഒരു സ്വപ്നഭീതി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇനി പത്രപ്രവർത്തനത്തിലെത്തിച്ചേരാൻ കഴിയില്ലെന്ന് ഭയപ്പെട്ടു..".
ചില പ്രസുകളിൽ ജോലിക്കാരനായി.ബോംബെ ജീവിതം, പക്ഷേ, സംഗീതമയമായിരുന്നു. ഒരിക്കൽ ഒരു മഴക്കാല സന്ധ്യയിൽ പങ്ക് മല്ലിക്കിന്റെ കച്ചേരി കേൾക്കാൻ ഭാഗ്യമുണ്ടായി. കെ.പി. കൊട്ടാരക്കരയും ലളിതയും ഒപ്പമുണ്ടായിരുന്നു.
കുറേക്കഴിഞ്ഞ് ബോംബെയിൽ നിന്ന് മദ്രാസിലേക്ക് മടങ്ങി. അവിടെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ പരസ്യ വിഭാഗത്തിൽ കുറച്ചു കാലം ജോലി ചെയ്തു.
1964-ൽ നാട്ടിലെത്തി, കേരളകൗമുദിയിൽ പത്രപ്രവർത്തകനായി. അതിനും കാരണക്കാരൻ ജ്യേഷ്ഠനായിരുന്നു. മഹാരഥൻമാരായ പി.കെ. ബാലകൃഷ്ണൻ, കെ. ഗോവിന്ദപ്പിള്ള, കെ. വിജയരാഘവൻ, എൻ രാമചന്ദ്രൻ തുടങ്ങിയവർ അന്ന് ഡെസ്ക്കിലുണ്ട്.
സ്പോർട്സ് വാർത്തകൾ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി എഴുതാൻ ശ്രമിച്ചു. കവിതാമയമായ ഭാഷയിൽ ഫുട്ട്ബാൾ ലേഖനങ്ങൾ എഴുതിയിരുന്ന ജെഫ്രി ഗ്രീനിനെയാണ്(Geoffrey Green) മാതൃകയാക്കിയത്.
കലാകൗമുദി ഫിലിം മാഗസിൻ ആരംഭിച്ചപ്പോൾ അതിന്റ ചുമതലയും ലഭിച്ചു. പക്ഷേ, അത് അധിക കാലം തുടർന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് കേരള കൗമുദിയിൽ ജീവനക്കാരുടെ പണിമുടക്കുണ്ടായി. അതിൽ പങ്കെടുത്തു.അന്ന് വക്കം പുരുഷോത്തമനായിരുന്നു തൊഴിൽ വകുപ്പ് മന്ത്രി . അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല."ആർ.എസ്.പി നേതാവായ കെ. പങ്കജാക്ഷൻ അന്ന് ജീവനക്കാർക്കൊപ്പം നിന്നില്ല. പക്ഷേ,കെ.കരുണാകരന്റെ പിന്തുണ ഉണ്ടായിരുന്നു". എങ്കിലും,സമരം പരാജയപ്പെട്ടു.ആഭ്യന്തര അന്വേഷണം നടത്തി പി. കെ ബാലകൃഷ്ണനെയും ജി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെയും പിരിച്ചുവിട്ടു.സമരത്തിൽ പങ്കെടുത്തവരെ സ്ഥലംമാറ്റി. അങ്ങനെ കൊല്ലം, ആലപ്പുഴ , എറണാകുളം ബ്യൂറോകളിൽ പ്രവർത്തിച്ചു."കൃത്യമായി ശമ്പളം തരാതെ അവർ പീഡിപ്പിപ്പിച്ചു. അപ്പോഴാണ് പത്രപ്രവർത്തക യൂണിയന്റെ നേതാവായിരുന്ന കെ.എം. റോയി പത്രാധിപരായി തുടങ്ങിയ മംഗളം പത്രത്തിലേക്ക് ക്ഷണിച്ചത്. അതിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായി . 1991-ൽ കൊച്ചിയിൽ നിന്ന് 'സദ് വാർത്ത' ദിനപത്രം ആരംഭിച്ചപ്പോൾ അതിൽ ചേർന്നു. 1993-ൽ അത് പൂട്ടിയതോടെ എന്റെ ഔദ്യോഗിക മാദ്ധ്യമപ്രവർത്തനം അവസാനിച്ചു."പിന്നെ ചില സായാഹ്ന പത്രങ്ങളിലും വാരികകളിലും മറ്റും പ്രവർത്തിച്ചു.
മറക്കാനാകാത്ത ചില അനുഭവങ്ങളുണ്ട്. 1968 നവംബർ 24 ന് നെക്സലൈറ്റുകൾ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചു.ആ കേസിൽ അറസ്റ്റിലായ,അന്ന് 18 വയസുണ്ടായിരുന്ന, കെ.അജിതയെ സബ്ജയിലിൽ ചെന്ന് കണ്ടു. ജയിലറെ വീട്ടിൽ പോയിക്കണ്ട്, ഏറെ സ്വാധീനം ചെലുത്തിയാണ് അകത്ത് കയറാനുള്ള അനുമതി സമ്പാദിച്ചത്. അയാൾ ഒപ്പമുണ്ടായിരുന്നു."ജമ്പറും അടിപ്പാവാടയും മാത്രം ധരിച്ച് നിൽക്കുന്ന അജിതയെ കണ്ടപ്പോൾ മനസ്സ് പതറിപ്പോയി. ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.ഒന്നും ചോദിക്കരുത് എന്നും വിലക്കുണ്ടായിരുന്നു. പക്ഷേ,അവരെക്കുറിച്ച്, 'യവനിക വീഴും മുമ്പ് ' എന്ന പേരിൽ എഴുതിയ റിപ്പോർട്ടുകളിൽ നെക്സൽ പ്രസ്ഥാനത്തിന്റെ സാമൂഹിക പശ്ചാത്തലം ഞാൻ വിവരിച്ചു''.മറ്റു പത്രങ്ങൾ അവരെ തീവ്രവാദികളും അക്രമകാരികളുമായി കണ്ട കാലത്ത്, ബോളിവിയൻ കാടുകളിൽ ചെഗുവേര നടത്തിയ ഒളിവിലുള്ള വിപ്ലവ പ്രവർത്തനങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തിയാണ് റിപ്പോർട്ടുകൾ എഴുതിയത്.
"നെക്സൽ പ്രസ്ഥാനത്തെക്കുറിച്ച് എഡിറ്റോറിയൽ പേജിൽ ശിവറാം , സി. നാരായണപിള്ള , കെ.ബാലകൃഷ്ണൻ എന്നിവർ എഴുതിയ ലേഖനങ്ങൾക്കൊപ്പം എന്റെ ലേഖനവും പ്രസിദ്ധീകരിക്കപ്പെട്ടു. അവരുടെ ധീരതയെ കാണാനാണ് ഞാൻ ശ്രമിച്ചത്". വയനാട്ടിലെ ആദിവാസികളുടെ ജനസംഖ്യ താഴുന്നതിനെക്കുറിച്ചും എഴുതി.
ആലപ്പുഴയിലുള്ളപ്പോഴാണ് കെ.സി.എസ് മണിയെക്കുറിച്ചും കെ.വി പത്രോസിനെക്കുറിച്ചും പുസ്തകങ്ങൾ എഴുതിയത്. രണ്ടും യാദൃച്ഛികമായി സംഭവിച്ചതായിരുന്നു. സി.പി രാമസ്വാമി അയ്യരെ വെട്ടിയ കെ.സി.എസ് മണി അന്ന് ആരാലും അംഗീകരിക്കപ്പെടാതെ, അമ്പലപ്പുഴയിൽ ജീവിച്ചിരുന്നു. അദ്ദേഹം സ്വന്തം കാര്യം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കുറച്ചു കാലം ദേശബന്ധുവിൽ പത്രപ്രവർത്തകനായിരുന്നു .എങ്കിലും, വിചിത്രമായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ആരുമായും ഇടപഴകില്ല. മിക്കപ്പോഴും ഡിക്ഷ്ണറി വായിച്ചു കൊണ്ടിരിക്കും.അഡ്വക്കേറ്റ് ജി.ജനാർദ്ദനക്കുറിപ്പുമായി മാത്രം അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല .'നീ നിന്റെപാട്ടിനു പോ ' എന്നു പറഞ്ഞ് പലപ്പോഴും നിരുത്സാഹപ്പെടുത്തി."ചരിത്രത്തിലെ ദയനീയമായ ഒരു അധ്യായമായിരുന്നു അദ്ദേഹത്തിന്റേത്.ഭഗത് സിങ്ങിന്റേയും ചന്ദ്രശേഖർ ആസാദിന്റേയുമൊക്കെ ശ്രേണിയിൽ പെട്ടയാളായിരുന്നു അദ്ദേഹം.ചരിത്രം വലിയ ഘോഷയാത്ര പോലെയാണ്. പിറകിൽ ആൾക്കൂട്ട മുണ്ടെങ്കിൽ മാത്രമേ തോളിലേറ്റി നടക്കൂ".പക്ഷേ, ചരിത്രത്തിൽ അദ്ദേഹം അവഗണിക്കപ്പെട്ടു. "അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ഭാവി ചരിത്രകാരന്മാർക്ക് വേണ്ടിയായിരുന്നു".അതിന് ആമുഖമെഴുതിയത് തകഴിയാണ്. കെ.സി.എസ് മണിയുടെ അവസാന നാളുകളിലാണ് അമ്പലപ്പുഴയിൽ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. തകഴിയും ജനാർദ്ദനക്കുറുപ്പും ആ ചടങ്ങിൽ അതിഥികളായെത്തി.
'അസിധാര'എന്നാണ് ആ പുസ്തകത്തിന് പേരിട്ടത്. പക്ഷേ ,പുസ്തകം വായിച്ച ബാലരമ പത്രാധിപരും സുഹൃത്തുമായ എൻ .എം മോഹനനാണ് പുസ്തകത്തിന്റെ പേര് മാറ്റിയത്.അത് ശ്രദ്ധിക്കപ്പെട്ടു. മൂന്നാമത്തെ എഡിഷനിൽ പേര് 'സി.പി.യെ വെട്ടിയ മണിയും സ്വാതന്ത്ര്യവും' എന്നാക്കി ചുരുക്കി.
പുന്നപ്ര വയലാർ സമരത്തിന്റെ ഡിക്ടേറ്ററും തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെക്കുറിച്ച് പുസ്തകം എഴുതിയതും (കെ.വി പത്രോസ് : കുന്തക്കാരും ബലിയാടും) ആലപ്പുഴയിലെ ജീവിത കാലത്താണ് . പാർട്ടിയിൽ നിന്ന് തരംതാഴ്ത്തപ്പെടുകയും പിന്നെ ഒറ്റപ്പെടുകയും ചെയ്ത പത്രോസ് നഗരത്തിലെ ഒരു കടയിൽ പത്രം വായിക്കാൻ വരുമായിരുന്നു.താൻ മരിച്ചാൽ എസ് എൻ .ഡി .പി യോഗത്തിന്റെ മംഗലത്തെ ശ്മശാനത്തിൽ അടക്കണമെന്ന് മുൻ സഹപ്രവർത്തകനായ രാമൻകുട്ടിനോട് പത്രോസ് പറഞ്ഞിരുന്നു.മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളെ അടക്കിയ വലിയ ചുടുകാട്ടിൽക്കിടന്ന് തനിക്ക് അവരുമായി വഴക്ക്കൂടാൻ വയ്യ എന്നായിരുന്നു പത്രോസ് പറഞ്ഞിരുന്നത്.
1980-ൽ അദ്ദേഹം മരിച്ചപ്പോൾ , ഒരു ഇടതുപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്താൻ അവിടെ എത്തിയില്ല.ആദ്യകാലങ്ങളിൽ പത്രോസിന്റെ കുടിലിൽ ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ താമസിച്ചിരുന്നു. പുസ്തകം എഴുതും മുമ്പ് ജവഹർ നഗറിലെ വീട്ടിൽ പോയി , ഇ.എം.എസിനെ കണ്ട അനുഭവവും അദ്ദേഹം അനുസ്മരിച്ചു.പത്രോസിന്റെ വീട്ടിൽ താമസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താനത് ഓർക്കുന്നില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത് .അന്ന് അദ്ദേഹത്തെ അവിടെ കൊണ്ടുചെന്നാക്കിയ കാക്ക കരുണാകരനും ഒപ്പമുണ്ടായിരുന്നു. അത് ഓർമ്മപ്പെടുത്തിയപ്പോൾ അദ്ദേഹം നിശബ്ദത പാലിച്ചു.അക്കാലത്തൊക്കെ താൻ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചത്. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ , കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി.സി ജോഷിയെ തഴം താഴ്ത്തിയില്ലേ എന്നായിരുന്നു , അദ്ദേഹത്തിന്റെ മറുപടി.'''ജോഷിയെ പാർട്ടി പിന്നീട് തിരിച്ചെടുത്തല്ലോ' എന്ന് ചോദ്യത്തിന് ഉത്തരം പറയാതെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അദ്ദേഹം പറയേണ്ടതു മാത്രമേ പറയുകയുള്ളൂ".
കമ്മ്യൂണിസത്തിന്റെ പതനത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. മകൾ ജോലി ചെയ്യുന്ന ലണ്ടനിൽ പോയപ്പോൾ , അവിടുത്തെ ലൈബ്രറി ഉപയോഗപ്പെടുത്തി ഗവേഷണം നടത്തി, 'മാർക്സ് മുതൽ പുട്ടിൻ വരെ ' എന്ന പഠനം എഴുതി.ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ പതനത്തെക്കുറിച്ചും എഴുതി. 'കമ്മ്യൂണിസം: പച്ചയും കത്തിയും' എന്ന് പേരിട്ട ആ ഗ്രന്ഥം അടുത്തുതന്നെ പ്രസിദ്ധീകരിക്കപ്പെടും.
വർക്കല രാധാകൃഷ്ണൻ നിയമസഭാസ്പീക്കറായിരിക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വനിതാനേതാവിനെക്കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോർട്ട് എഴുതി. അത് , പറന്നു പറന്നു നടക്കുന്ന ഡെപ്യൂട്ടി സ്പീക്കറെക്കുറിച്ചായിരുന്നു.യാത്രാപ്പടി വാങ്ങാൻ കള്ളക്കണക്കെഴുതിയ അവരുടെ രാഷ്ട്രീയഭാവി അതോടെ അടഞ്ഞു. അവർക്കെതിരെ പാർട്ടി ശിക്ഷണ നടപടികളും എടുത്തു."എന്നാൽ, സ്പീക്കർ എനിക്ക് നോട്ടീസ് അയച്ചു.കുറ്റം കണ്ടുപിടിച്ചവരാണ് ശിക്ഷിക്കപ്പെടുന്നത് എന്നാണ് അന്ന് സഹപ്രവർത്തകൻ ജോയ് തിരുമൂലപുരം പ്രതികരിച്ചത്".തിരിഞ്ഞു നോക്കുമ്പോൾ, അവരുടെ രാഷ്ട്രീയഭാവി തകർന്നതിൽ വിഷമം തോന്നാറുണ്ട്.
ഇപ്പോഴും സംഗീതം ഒപ്പമുണ്ട്. പഴയ ഒരു ഹിന്ദി ഗാനം ജി. യദുകുലകുമാർ ആലപിച്ചു.
വളരെ യാദൃച്ഛികമായാണ് മാദ്ധ്യമമേഖലയിൽ എത്തിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ്, ദ ഹിന്ദു പത്രങ്ങളിൽ 30 വർഷത്തോളം പ്രവർത്തിച്ച കെ.പ്രദീപ് അനുസ്മരിച്ചു.
സ്കൂൾ പഠനകാലത്ത് തന്നെ സ്പോർട്സ് ആയിരുന്നു ഇഷ്ടമേഖല. ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.കൊച്ചി എസ്.എച്ച് കോളേജിൽ എം.എ ഇംഗ്ലീഷിന് ചേർന്നത് തന്നെ രണ്ട് വർഷം കൂടി യൂണിവേഴ്സിറ്റി ടീമിൽ കളിക്കാൻ വേണ്ടിയായിരുന്നു. എന്റെ മാദ്ധ്യമ ജീവിതം സ്പോർട്ടിന്റെ പിൻതുടർച്ചയായിരുന്നു".
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ വാർത്തകൾ നൽകാൻ ദ ഹിന്ദുവിന്റെ സ്പോർട്ട്സ് ഡെസ്ക്കിലുള്ള എസ്. ആർ സൂര്യനാരായണനെ സ്ഥിരമായി കാണുമായിരുന്നു. അദ്ദേഹം അവിടെ നിന്ന് മദ്രാസിലേക്ക് പോകുമ്പോൾ , സ്പോർട്സ് റിപ്പോർട്ടിങ്ങിൽ ഒരു സ്ട്രിങ്ങറെ നിയമിക്കാൻ തീരുമാനിച്ചു. അതിന് അപേക്ഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു."പക്ഷേ, അന്ന് ഞാൻ അപേക്ഷിച്ചില്ല. എനിക്ക് താല്പര്യമുണ്ടായിരുന്നില്ല".
1988-ൽ എം.എ കഴിഞ്ഞപ്പോൾ,ദൂരദർശൻ അസിസ്റ്റന്റ് ന്യൂസ് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നതിനായി അഖിലേന്ത്യാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ആദ്യം എഴുത്തു പരീക്ഷ യായിരുന്നു."What's NEWS?' എന്നതായിരുന്നു ഒരു ചോദ്യം. ജേർണ്ണലിസം പഠിക്കാത്തതിനാൽ, അത് അറിയില്ലായിരുന്നു. പക്ഷേ, ആ ടെസ്റ്റ് പാസായി, ഡൽഹിയിൽ ഇന്റർവ്യൂവിന് ക്ഷണിക്കപ്പെട്ടു."അവിടെ വച്ചാണ് ഡി.പ്രദീപ് കുമാറിനെ ആദ്യം കാണുന്നത്. രണ്ടാമതും ഒരു ഇന്റർവ്യൂ നടത്തി. അതിലും ഞങ്ങൾ രണ്ടാളുമുണ്ടായിരുന്നു. ആ നിയമനത്തിൽ എന്തോ പ്രശ്നമുണ്ടെന്നും അത് നടക്കില്ലെന്നും ടി.എ. നൽകിയ ഉദോഗസ്ഥർ പറയുന്നത് കേട്ടിരുന്നു". (ടെസ്റ്റിൽ പാസാകാത്ത , ഉന്നതന്റെ മകളെ നിയമിച്ചതിനെച്ചൊല്ലി അന്ന് പാർലമന്റ് ദിവസങ്ങളോളം സ്തംഭിച്ചതായി ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു. തുടർന്ന് നിയമനപ്രക്രിയക്കെതിരെ ഹൈക്കോടതികളിൽ ഒട്ടേറെ കേസുകൾ ഫയൽ ചെയ്യപ്പെട്ടുകയും ദീർഘകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ 1994 - ൽ ഈ നിയമനം തന്നെ റദ്ദാക്കപ്പെടുകയും ചെയ്തു)." അന്ന് കേരളത്തിൽ നിന്ന് അവസാന റൗണ്ട് വരെ എത്തിയത് നാലോ അഞ്ചോ പേരായിരുന്നു. മീഡിയയിലേക്ക് വരാനുള്ള എന്തൊക്കയോ ചില യോഗ്യതകൾ എനിക്കുണ്ടായിരുന്നിരിക്കണം".
അക്കാലത്ത് അഞ്ചുവർഷത്തോളം വിവിധ ഇടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിച്ചു. 1991 ൽ, ദി ഇന്ത്യൻ എക്സ്പ്രസ്സ് കൊച്ചി യൂണിറ്റിലെ സ്പോർട്സ് വിഭാഗം തലവനായിരുന്ന കെ. ഒ പോൾസൺ പത്രത്തിലേക്ക് അപേക്ഷിക്കാൻ നിർദ്ദേശിച്ചു. അദ്ദേഹം എസ്.എച്ച് കോളേജിൽ സീനിയർ ബാച്ചിൽ പഠിച്ചിരുന്നു."അങ്ങനെ ഞാൻ അപേക്ഷിച്ചു. റസിഡന്റ് എഡിറ്റർ എം.കെ ദാസ് ഒരു ടെസ്റ്റ് നടത്തി. അടുത്ത ദിവസം തന്നെ സ്പോർട്സ് ഡെസ്കിൽ നിയമിക്കപ്പെട്ടു. അന്ന് അഞ്ചോളം പേർ അവിടെ ഉണ്ടായിരുന്നു. എഡിറ്റിംഗ് , റിപ്പോർട്ടിംഗ് , പേജ് മേക്കിങ്ങ് എല്ലാം മാറി -മാറി ചെയ്യും. വളരെ രസകരമായ ,സാഹസികമായ , ഏറെ തൃപ്തി നൽകുന്ന, പ്രവർത്തന മേഖലയായിരുന്നു അത്. ആദ്യമായി കവർ ചെയ്യാൻ അയച്ചത് ഒരു ക്രിക്കറ്റ് എക്സിബിഷൻ മാച്ചായിരുന്നു. ഗവാസ്കർ ,സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവരൊക്കെ കളിച്ച മത്സരം. ആദ്യ റിപ്പോർട്ട് ചീഫ് സബ്ബ് എഡിറ്റർ സർവ്വദമനനായിരുന്നു ( ചൊവ്വര പരമേശ്വരന്റെ മകൻ) എഡിറ്റ് ചെയ്തത്."ആ കോപ്പി ഞാനിപ്പോഴും സൂക്ഷിച്ചിച്ചു വച്ചിട്ടുണ്ട്. നല്ല എഡിറ്റേഴ്സ് ഉണ്ടെങ്കിൽ മാത്രമേ നല്ല പത്രം ഇറങ്ങൂ. ശക്തമായ ഒരു ഡെസ്ക് അക്കാലത്തുണ്ടായിരുന്നു".
ഇന്ത്യൻ എക്സ്പ്രസിൽ വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഫ്രൈഡേ ഫീച്ചേഴ്സ് എന്ന വീക്കിലി ഫീച്ചർ പേജിന്റെ ചുമതല വഹിച്ചിരുന്ന പ്രേമ മന്മഥൻ, സുമോ ഗുസ്തിക്കാരുടെ (zumo wrestlers)ഒരു പടം കാണിച്ചിട്ട് , അതെക്കുറിച്ച് ഒരു ഫീച്ചർ എഴുതാമോ എന്ന് ചോദിച്ചു. 1991ൽ , അങ്ങനെ ആദ്യമായി ഒരു ഫീച്ചർ എഴുതി. അത് ഇന്ത്യൻ എക്സ്പ്രസിന്റെ ഫീച്ചർ പേജുള്ള എല്ലാ എഡിഷനുകളിലും വന്നു .തുടർന്ന് ധാരാളം ഫീച്ചറുകൾ എഴുതി.
സ്പോർട്സ് റിപ്പോർട്ടിംഗിൽ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളുണ്ട്. സന്തോഷ് ട്രോഫിയുടെ കേരളത്തിൽ നടന്ന ക്ലസ്റ്റർ മത്സരങ്ങൾ കവർ ചെയ്യാനായി ഇരിങ്ങാലക്കുടയ്ക്ക് പോയി. തിരിച്ചുവന്നത് ഗുജറാത്ത് ടീമിലെ മലയാളികൾക്കൊപ്പം. ചാലക്കുടിയിൽ അവർ താമസിച്ചിരുന്നത് മോശപ്പെട്ട ലോഡ്ജ് മുറികളിലായിരുന്നു.പഞ്ചാബ് ടീമിന്റെ കോച്ചിനെ കണ്ടപ്പോൾ അദ്ദേഹവും , തങ്ങൾക്ക് നല്ല മുറിയിൽ താമസിക്കാനുള്ള അലവൻസ് കിട്ടുന്നില്ല എന്ന് പറഞ്ഞു. അന്ന് രഞ്ജി ട്രോഫി കളിക്കുന്ന അംഗങ്ങൾക്ക് പ്രതിദിനം 100 രൂപ നൽകിയിരുന്നു:സന്തോഷ് ട്രോഫി ടീമംഗങ്ങൾക്കാകട്ടെ 30 - 40രൂപയും. അതേക്കുറിച്ച് എഴുതിയ റിപ്പോർട്ടിനെ തുടർന്ന് അവരുടെ ബത്ത വർദ്ധിപ്പിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷൻ, ക്യാപ്റ്റൻ അനന്തപത്മനാഭന് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതിനെക്കുറിച്ച് എഴുതിയ റിപ്പോർട്ടിനെ തുടർന്ന് അത് പിൻവലിക്കാൻ അവർ നിർബന്ധിതരായി. 2001ൽ ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ച് കവർ ചെയ്യാൻ മഡ്‌ഗാവിൽ പോയപ്പോൾ രാവിലെ തന്നെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. പക്ഷേ, ടിക്കറ്റുമായി നൂറുകണക്കിനാളുകൾ പുറത്ത് നിൽക്കുന്നു. ഗോവ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ തന്നെ കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുന്നു എന്ന് മനസ്സിലായി. ഇതേക്കുറിച്ച് റിപ്പോർട്ട് എഴുതി .തുടർന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന് അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിന് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തി.
വൺഡേ ഇൻറർനാഷണൽ ക്രിക്കറ്റ് മത്സരങ്ങൾ നടന്നപ്പോൾ , ബിഹൈൻഡ് ദ വിക്കറ്റ് എന്ന കോളവും എഴുതിയിരുന്നു.
ആകാശവാണിക്കും ദൂരദർശനം വേണ്ടി ക്രിക്കറ്റ് മത്സരങ്ങളുടെ ദൃക്സാക്ഷി വിവരണങ്ങളും റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്. "1994 ൽ പാലക്കാട് നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഏറെ ഭാബ്ദങ്ങൾക്ക് ശേഷം കേരളം ആദ്യമായി പ്രീക്വാർട്ടർ ഫൈനൽസിൽ എത്തിയപ്പോൾ ആകാശവാണിക്കുവേണ്ടി ദൃക്സാക്ഷി വിവരണം നൽകിയത് ഞാനായിരുന്നു .അന്ന് അതിന്റെ ചുമതല വഹിച്ചിരുന്ന പി.സി. സതീഷ്ചന്ദ്രൻ അവസാനത്തെ നിർണ്ണായക സമയത്തെ ദൃക്സാക്ഷിവിവരണം എന്നെ ഏല്പിച്ചു. കളിക്കാരെ ഇൻറർവ്യൂ ചെയ്യാനും അവസരം ലഭിച്ചു".1994 നവംബറിൽ കോഴിക്കോട്ട്, വെസ്റ്റിൻഡീസിലെ പ്രമുഖ താരങ്ങളായ ബ്രയാൻ ലാറയും കെവിൻ കൂപ്പറുമടക്കമുള്ളവർ പങ്കെടുത്ത , മുംബൈയുമായുള്ള ത്രിദിന മത്സരത്തിന്റെ ആദ്യ ദിവസം 176 റണ്ണിനു വെസ്റ്റിൻഡീസ് ഓൾ ഔട്ട് ആയി . പക്ഷേ, കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്നുള്ള കലുഷിതമായ അന്തരീക്ഷം കാരണം ആ മത്സരം ഉപേക്ഷിക്കപ്പെട്ടു.
ഒരിക്കൽ കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന ഒരു ദേശീയ ബാഡ്മിന്റൺ മത്സരത്തിന് ദൂരദർശനുവേണ്ടി കമന്ററി നൽകാൻ പോയപ്പോൾ , അതിനുള്ള കമന്ററി ബോക്സ് ഉണ്ടായിരുന്നില്ല. ടീമിനെ കൊണ്ടു വന്ന ബസിന്റെ മുകളിൽ കയറി നിന്നാണ് ക്യാമറാമാൻ ഷൂട്ട് ചെയ്തത് .ബസ്സിനകത്തിരുന്നാണ് അന്ന് കമന്ററി നൽകിയത്.
സംഗീതം, സിനിമ, നാടകം, നാടോടി കലകൾ, ക്ലാസിക്കൽ സംഗീതം, നൃത്തരൂപങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ധാരാളം റിപ്പോർട്ടുകളും ഫീച്ചറുകളും എഴുതി.കൂടിയാട്ടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തയ്യാറാക്കിയപ്പോൾ അതെക്കുറിച്ച് കൂടുതൽ പഠിച്ചു. അമ്മന്നൂർ മാധവ ചാക്യാർ തന്റെ ജന്മദിനത്തിലെ പരിപാടിയിൽ വച്ച് അരങ്ങ് ഒഴിഞ്ഞതിന് സാക്ഷിയായി . അത് സ്ഥിരീകരിച്ച ശേഷം നൽകിയ റിപ്പോർട്ട് ഇന്ത്യൻ എക്സ്പ്രസിന്റെ ഒന്നാം പേജിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. മറ്റു പത്രങ്ങൾക്ക് അടുത്ത ദിവസമാണ് അത് നൽകാൻ കഴിഞ്ഞത്.
മലയാള ചലച്ചിത്രസംഗീതത്തിന്റെ 50 ആം വാർഷികം തിരുവനന്തപുരത്ത് ആഘോഷിച്ചപ്പോൾ, ഈ രംഗത്തെ ആദ്യകാല സംഗീതജ്ഞരായ ഗോവിന്ദ റാവു ,സരോജിനി മേനോൻ, ജാനമ്മ ഡേവിഡ്, ബി.എ ചിദംബരനാഥ്,മുതിർന്ന നടീനടന്മാരായ മീന , ശങ്കരാടി , പറവൂർ ഭരതൻ ,ഫിലോമിന ,ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിവരുമായി അഭിമുഖങ്ങൾ നടത്തി ഫീച്ചർ എഴുതി.1999ൽ കൊച്ചിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്നപ്പോൾ , അതിന്റെ റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാ ദിവസവും നാല് പേജ് ടാബ്ലോയിഡ് ഇറക്കി. അത് സൗജന്യമായാണ് വിതരണം ചെയ്തത്. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വൈക്കം വിജയലക്ഷ്മി ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സമ്മാനം നേടിയപ്പോൾ രാത്രി വളരെ വൈകി , അവർ അച്ഛനും അമ്മയ്ക്കും ഒപ്പം അവർ പുറത്തേക്ക് വരുന്ന ചിത്രം സഹിതമായിരുന്നു അടുത്ത ദിവസത്തെ പത്രം ഇറങ്ങിയത്. അതെക്കുറിച്ച് ഇപ്പോഴും അവർ സന്തോഷത്തോടെ സംസാരിക്കാറുണ്ട്.
2002 കൊച്ചിയിൽ നടന്ന ഇന്ത്യ - സിംബാബ്‌വെ ക്രിക്കറ്റ് മാച്ച് റിപ്പോർട്ടായിരുന്നു അവസാനത്തെ റെഗുലർ സ്പോർട്സ് റിപ്പോർട്ട് .
2002 മെയിൽ ദ ഹിന്ദുവിൽ ചേർന്നു.ധാരാളം ഫീച്ചറുകൾ എഴുതിയതുകൊണ്ടാണ് ഹിന്ദുവിൽ ഫീച്ചർറൈറ്ററായി നിയമിക്കപ്പെട്ടത്. പക്ഷേ, ആഭിമുഖത്തിന് എത്തിയപ്പോൾ , അവർ ചോദിച്ചു :എന്തുകൊണ്ടാണ് നിങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും എഴുതാത്തത് ?'പാർട്ടി പൊളിറ്റിക്സിനെ കുറിച്ച് എഴുതാൻ താല്പര്യമില്ല. പക്ഷേ കലകളിലെയും സ്പോർട്ട്സിലെയും രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് 'എന്നായിരുന്നു മറുപടി നൽകിയത്.
ദ ഹിന്ദുവിൽ ധാരാളം അവസരങ്ങൾ കിട്ടി. എല്ലാ ആഴ്ചയിലും മെട്രോ പ്ലസ്, ഫ്രൈഡേ റിവ്യൂ, യങ്ങ് വേൾഡ്,സൺഡേ മാഗസിൻ തുടങ്ങിയ പേജുകളിൽ ധാരാളം സ്ഥലം.ഹിഡൻ ഹിസ്റ്ററിസ്, ആൾട്ടർ പോയിന്റ്സ്, ലിവിങ്ങ് സ്പേസ്,മെമ്മറി ഓഫ് കൊച്ചി,തുടങ്ങിയ കോളങ്ങൾ ..
ഇന്ത്യയിലെ പ്രമുഖരായ ഹിന്ദുസ്ഥാനി സംഗീതജ്ഞരേയും നർത്തകരേയും മറ്റും ഇന്റർവ്യൂ ചെയ്ത് ലേഖനങ്ങൾ എഴുതി. ബിസ്മില്ലാഖാൻ , അംജത് അലി ഖാൻ തുടങ്ങിയവർ ഓട്ടോഗ്രാഫ് ഒപ്പിട്ട് തന്നിട്ടുണ്ട്.
മലേഷ്യയിൽ നടന്ന ഫോർമുല വൺ മത്സരം കവർ ചെയ്യാനും അവസരം ലഭിച്ചു. 2018 - ൽ സീനിയർ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു.
രണ്ടാം പത്രം എന്ന നിലയിലാണ് ഇംഗ്ലീഷ് പത്രങ്ങൾ ഇന്നും കേരളത്തിൽ വായിക്കപ്പെടുന്നതെന്ന് കെ. പ്രദീപ് പറഞ്ഞു.വാർത്തകൾ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അറിയുന്ന ഒരു തലമുറയ്ക്ക് മുന്നിൽ ഇപ്പോഴത്തെ റിപ്പോർട്ടിംഗ് രീതി തന്നെ തുടരുന്നതിൽ അർത്ഥമില്ല.എല്ലാവർക്കും അറിയുന്ന വാർത്തകൾക്ക് പകരം അവയുടെ പുതിയ അങ്കിളുകൾ നൽകാൻ കഴിയണം. റിപ്പോർട്ടുകൾ ഫീച്ചറൈസ്ഡ് ആവണം. അപഗ്രഥനാത്മകമായിരിക്കണം അവ. നമ്മൾ മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ഇന്ന് പ്രാദേശികമായ വാർത്തകളുടെ ഉള്ളടക്കമാണ് പത്രങ്ങളുടെ കരുത്ത് .നെയ്ബർഹുഡ് ന്യൂസ് പേപ്പേഴ്സ് എന്ന നിലയിൽ അവയ്ക്ക് സാധ്യതയുണ്ട്.
ഇപ്പോൾ പത്രപ്രവർത്തനരീതി തന്നെ മാറി. റിപ്പോർട്ടർമാർ വാർത്തകൾ എഴുതുക മാത്രമല്ല, അവയുടെ ചിത്രങ്ങളും വീഡിയോയും കൂടി എടുത്ത് വാർത്തയ്ക്ക് ഒപ്പം അപ്‌ലോഡ് ചെയ്യുക കൂടി വേണം. അതിനാലാണ് അതിനെ 'ബാക്ക്പാക്ക് ജേർണലിസം' എന്ന് വിശേഷിപ്പിക്കുന്നത്.
മാധ്യമ രംഗത്തെ രീതികളും ഉപകരണങ്ങളും മാറിയെങ്കിലും പത്രങ്ങളിലെ മാധ്യമ പ്രവർത്തന മാതൃകയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.ബേസിക്സ് അതാണ് .
മാധ്യമ രംഗത്ത് നൈതികത പ്രധാനപ്പെട്ട വിഷയമാണന്ന് അദ്ദേഹം നിരീക്ഷിച്ചു. ഓഫ് റിക്കാർഡ് ആയി പറയുന്ന കാര്യങ്ങൾ പത്രപ്രവർത്തകർ കൊടുക്കില്ല. പലപ്പോഴും ഓഡിയോ കാസറ്റുകളിലും മറ്റും റെക്കോർഡ് ചെയ്യപ്പെടുന്ന പ്രമുഖരുമായുള്ള സംഭാഷണങ്ങളിൽ സ്ഫോടനാത്മകമായ പല വിവരങ്ങളും ഉണ്ടാവും. പക്ഷേ, പ്രസിദ്ധീകരിക്കരുത് എന്ന് നിർദ്ദേശിച്ചിട്ടാവും അവർ അത് പറയുക. അവ കൊടുത്താൽ , വലിയ സെൻസേഷൻ ഉണ്ടാകും .പക്ഷേ, അവർക്ക് മാധ്യമപ്രവർത്തകരിലുള്ള വിശ്വാസം നഷ്ടപ്പെടും. അവരുമായുള്ള ബന്ധം തകരും. "എസ്.പി ബാലസുബ്രഹ്മണ്യവുമായി എപ്പോഴും ഫോണിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു .ഇങ്ങനെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചത് കൊണ്ടാണ് അത് സാധിക്കുന്നത്".
ഇന്ന് കലാസാംസ്കാരിക സംഭവങ്ങളെക്കുറിച്ച് എഴുതാനുള്ള അവസരങ്ങൾ ഏറെ കുറഞ്ഞിരിക്കുന്നു. ദ ഹിന്ദു ഫ്രൈഡേ റിവ്യൂ ഉൾപ്പെടെയുള്ള ഫീച്ചർ പേജുകൾ നിർത്തലാക്കിയതിനാൽ അതിനുള്ള പത്രസ്ഥലം ലഭ്യമല്ല. പല അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളും ഫീച്ചർ പേജുകൾ നിർത്തലാക്കിയത് കെ.പ്രദീപ് ചൂണ്ടിക്കാട്ടി.
ഡി പ്രദീപ്കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' 23 ആം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. https://youtu.be/sr8xFx3PV3k
No comments:
Post a Comment