'ചരിത്രസാക്ഷികൾ' പരമ്പരയുടെ ഇരുപതാം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം, മെയ് 13, 2023) അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചത് ഗീത നസീറും (മുൻ ഡെപ്യൂട്ടി ന്യൂസ് കോ-ഓർഡിനേറ്റർ, ജനയുഗം), എസ്.ഡി വേണുകുമാറും (മുൻ ചീഫ് റിപ്പോർട്ടർ, മാതൃഭൂമി).
1977 മുതൽ പല കാലഘട്ടങ്ങളിൽ ജനയുഗത്തിൽ പ്രവർത്തിച്ചു ,ഗീത നസീർ . ഡിഗ്രി പഠനം കഴിഞ്ഞ്, കൊല്ലം ഡെസ്കിൽ ചേരുമ്പോൾ , പി.എസ് നിർമലയും ഷൈല സി ജോർജ്ജും ഒപ്പമുണ്ടായിരുന്നു. അന്ന് തെങ്ങമം ബാലകൃഷ്ണനായിരുന്നു പത്രാധിപർ. 1984 ൽ ജനയുഗം വിട്ടു. കണിയാപുരം രാമചന്ദ്രൻ പത്രാധിപരായി, സ്വന്തമായി കോണ്ടിനന്റ് എന്ന ഒരു സാംസ്കാരിക പ്രസിദ്ധീകരണവും ഗീതാഞ്ജലി പബ്ലിക്കേഷൻസ് എന്ന പ്രസാധനശാലയും ആരംഭിച്ചു.
2012 ൽ ബിനോയ് വിശ്വം പത്രാധിപരായിരിക്കുമ്പോൾ വീണ്ടും ജനയുഗത്തിൽ ചേർന്നു. തിരുവനന്തപുരത്ത് ഫീച്ചർ പേജിന്റെ ചുമതല വഹിച്ചു. മുഖപ്രസംഗങ്ങളും അക്കാലത്ത് എഴുതി. സ്ത്രീകൾക്കായി സ്ത്രീയുഗം എന്ന പേജും ആരംഭിച്ചു.
പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അച്ഛൻ എൻ. ഇ ബാലറാമിനെ കുറിച്ചുള്ള പുസ്തകം എഴുതാൻ വേണ്ടിയാണ് ജനയുഗം വിട്ടത്. അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 'ബാലറാം എന്ന മനുഷ്യൻ' പുസ്തകം പുറത്തിറങ്ങി. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവർ,മാധ്യമപ്രവർത്തകർ തുടങ്ങിയവരെ കണ്ട്, അദ്ദേഹത്തിന്റെ ജീവചരിത്രവും , പാർട്ടിയിലെ പിളർപ്പു മുതൽ അടുത്ത കാലം വരയുള്ള ചരിത്രവും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളുമൊക്കെ ചേർത്താണ് പുസ്തകം എഴുതിയത്."ഹിന്ദു രാഷ്ട്രീയം പിടിമുറുക്കിയ കാലത്ത് അച്ഛന്റെ സംഭാവനകളെക്കുറിച്ച് എഴുതേണ്ടത് ആവശ്യമാണെന്ന് തോന്നി. സന്യാസ ജീവിതത്തിൽ നിന്ന് കമ്മ്യൂണിസ്റ്റായി മാറിയ ആളാണ് അദ്ദേഹം".
വനിതാമാധ്യമ പ്രവർത്തകർ ഇപ്പോഴും കേരളത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ സംഘടനയുടെ സജീവ പ്രവർത്തകയായ ഗീത നസീർ പറഞ്ഞു.മാധ്യമപ്രവർത്തകരായ സ്ത്രീകൾക്ക് പല ഹോസ്റ്റലുകളിലും പ്രവേശനമില്ല .രാത്രി വൈകിയും ജോലി ചെയ്യേണ്ടിവരുന്നവർ പലപ്പോഴും സഹപ്രവർത്തകരുടെ സഹായത്താലാണ് തിരിച്ചെത്തുന്നത്. അപ്പോൾ , സദാചാര പോലീസ് ചമയുന്നവരും ഇടപെടാറുണ്ട്.
മാധ്യമപ്രവർത്തകരായ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകേണ്ടതുണ്ട്.കൊച്ചു കുട്ടികളെ നോക്കാൻ ക്രഷെ സൗകര്യവും ആവശ്യമുണ്ട്.
വാർത്തകളുടെ റിപ്പോർട്ടിങ്ങിൽ പലപ്പോഴും പുരുഷകേന്ദ്രീകൃതമായ വീക്ഷണങ്ങൾ പ്രതിഫലിക്കാറുണ്ട്. ഭർത്താവിന്റെ ക്രൂരത സഹിക്കാതെ അമ്മയുടെയടുത്ത് മക്കളെ ഏല്പിച്ച് ,ജോലി തേടിപ്പോയ സ്ത്രീയെ അറസ്റ്റ് ചെയ്തപ്പോൾ ,'ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു' എന്നായിരുന്നു വാർത്ത വന്നത്."നമ്മുടേത് ഇപ്പോഴും ആൺകോയ്മ നിലനിൽക്കുന്ന സമൂഹമാണ്. കുടുംബത്തിൽ പോലും ജനാധിപത്യമില്ല".
അച്ചടി മാധ്യമങ്ങളുടെ നയ രൂപീകരണ സമിതികളിൽ സ്ത്രീകളില്ല. ടെലിവിഷനുൾപ്പെടെയുള്ള ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളിൽ സ്ത്രീ പ്രാതിനിദ്ധ്യമുണ്ട്."പക്ഷേ, മുഖപ്രസംഗം എഴുതാൻ തങ്ങൾക്ക് കഴിയുമെന്ന് പത്രങ്ങളിലെ വനിതാ മാധ്യമപ്രവർത്തകർ എപ്പോഴും തെളിയിച്ചു കൊണ്ടിരിക്കണം. രാഷ്ട്രീയ അപഗ്രഥനങ്ങളും റിപ്പോർട്ടുകളും എഴുതാൻ കഴിവുള്ള സ്ത്രീകൾ ധാരാളമുണ്ട് .പക്ഷേ, അത് നൽകാൻ ബന്ധപ്പെട്ടവർ തയ്യാറല്ല. പണ്ട്,'സ്ത്രീകൾ ഈ ജോലിക്ക് അപേക്ഷിക്കരുത് ' എന്ന് പരസ്യം ചെയ്ത പത്രസ്ഥാപനങ്ങൾ വരെ ഇവിടെ ഉണ്ടായിരുന്നു".
മാധ്യമ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അധികാരം നൽകാൻ വൈമുഖ്യമുള്ളവർ ഇപ്പോഴുമുണ്ട്.ഇത് സാമൂഹികനീതിയുടെ പ്രശ്നമാണ് . സമൂഹത്തിൽ ലിംഗാവബോധം ഉണ്ടാക്കി യെടുക്കേണ്ടിയിരിക്കുന്നു. അനീതികളേയും മറ്റും ചോദ്യം ചെയ്യാതെ എല്ലാം സഹിച്ച്, രണ്ടാം പൗരരായി ജീവിക്കുകയാണ് പലരും.ഈ അധീശത്വത്തെ തന്റേടത്തോടെ ചോദ്യം ചെയ്യുമ്പോൾ അവർ കൂടുതൽ ആക്രമണോത്സുകരാവും.
കുട്ടികളുടെ പരിപാലനം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും സ്ത്രീകളുടേത് മാത്രമാവുന്ന കുടുംബ സംവിധാനം ഉടച്ചുവാർക്കപ്പെടണം.കുടുംബത്തിനകത്തെ അഡ്ജസ്റ്റ്മെന്റുകളാണ് പല സ്ത്രീകളെയും രക്തസാക്ഷികളാക്കുന്നത് . "ഇത് ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയതാണ് കേരളത്തിൽ വിവാഹമോചനക്കേസുകൾ വർദ്ധിക്കാൻ ഇടയാക്കിയത്".സ്ത്രീകൾ സ്വന്തം തീരുമാനങ്ങൾ എടുത്തുതുടങ്ങുന്നതോടെയാണ് അവർ വിമോചിതരാവുന്നത്. നവോത്ഥാന ഊർജ്ജമാണ് അതിന് കാരണം.
ഉന്നത പദവികൾ വഹിക്കുന്ന സ്ത്രീകൾ മരിച്ചാൽ പോലും ചരമവാർത്തയിൽ അവരുടെ വ്യക്തിത്വം മറച്ചുവെയ്ക്കപ്പെടുന്നു. തങ്ങൾ നടത്തിയ ഇടപെടലുകൾ മൂലം ഇപ്പോൾ ചില പത്രങ്ങളിൽ സ്ത്രീയെ അടയാളപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
ബലാൽസംഗം എന്ന വാക്കിനു പകരം ഇപ്പോൾ ലൈംഗികാതിക്രമം എന്ന് ഉപയോഗിക്കാൻ ആരംഭിച്ചതായും അവർ ചൂണ്ടിക്കാട്ടി.
പ്രമുഖ നടൻ കുറ്റാരോപിതനായ കേസിൽ ഇരയായ നടിയെ ആക്ഷേപിക്കുന്ന പെയ്ഡ് വാർത്തകൾ നിരന്തരം വന്നപ്പോൾ , അതിൽ തങ്ങളുടെ സംഘടന ഇടപെട്ട കാര്യവും ഗീത നസീർ ചൂണ്ടിക്കാട്ടി. അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ,ഡബ്ലിയു.സി .സിക്കൊപ്പം തിരുവനനന്തപുരത്ത് യോഗം സംഘടിപ്പിച്ചു.
ആർ. പാർവതീദേവി, സന്ധ്യ ബാലസുമം തുടങ്ങിയവരുമായി ചേർന്ന് കൈരളി ചാനലിൽ 'പെൺമലയാളം' എന്ന 400 എപ്പിസോഡ് നീണ്ട സ്ത്രീപക്ഷ പരമ്പര ചെയ്തത് തന്റെ മാധ്യമ ജീവിതത്തിലെ ശ്രദ്ധേയമായ ഒരേടാണന്നും ഗീത നസീർ പറഞ്ഞു.
'മാതൃഭൂമി'യുടെ തിരുവല്ല പ്രാദേശിക ലേഖകനായാണ് എസ്.ഡി വേണുകുമാർ 1982ൽ മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്. അതിന് വഴിയൊരുക്കിയത് മാതൃഭൂമി സ്റ്റഡി സർക്കിളിലെ പ്രവർത്തനം.പത്തനംതിട്ട ജില്ല നിലവിൽ വരും മുമ്പ് , മാതൃഭൂമിക്ക് തിരുവല്ലയിൽ ഒരു ന്യൂസ് ബ്യൂറോ ഉണ്ടായിരുന്നു. കെ.പത്മകുമാറാണ് അന്ന് അവിടുത്തെ ലേഖകൻ . സ്റ്റഡി സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അപ്പോഴാണ് തിരുവൻമണ്ടൂരിനടുത്ത മഴുക്കീർ ഗവൺമെൻറ് യു.പി സ്കൂളിൽ ഒരു കുട്ടി പാചകത്തൊഴിലാളിയായി പണിയെടുക്കുന്ന വിവരം ഒരു അദ്ധ്യാപിക പറഞ്ഞത്. അതേക്കുറിച്ച് റിപ്പോർട്ട് എഴുതിക്കൊണ്ടുവരാൻ ലേഖകൻ നിർദ്ദേശിച്ചു. ദളിതനായ ഈ വിദ്യാർത്ഥിയെ പാചകക്കാരനാക്കാൻ വേണ്ടി തോൽപ്പിച്ചു നിർത്തിയിരുന്നു. അവിടെയെത്തി ഫോട്ടോ എടുത്ത് , വാർത്ത നൽകി. അത് വളരെ പ്രാധാന്യത്തോടെ പത്രത്തിൽ വന്നു -പഠിക്കാൻ വന്ന കുട്ടിയെ പാചകക്കാരനാക്കിയ സംഭവം വലിയ കോളിളമുണ്ടാക്കി. അതിനെ തുടർന്ന്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രതീക്ഷിച്ചിരുന്ന നല്ല അധ്യാപകനുള്ള പുരസ്കാരം അദ്ദേഹത്തിന് നഷ്ടമായി.
പുതിയ ജില്ല നിലവിൽ വന്നപ്പോൾ ബ്യൂറോ പത്തനംതിട്ടയിലേക്ക് മാറ്റി. പക്ഷേ, തിരുവല്ലയിൽ പ്രാദേശിക ബ്യൂറോ തുടരാൻ തീരുമാനിച്ചു. അങ്ങനെ,അവിടെ ലേഖകനായി നിയമിക്കപ്പെട്ടു."അന്ന് ബന്ധുക്കളൊക്കെ ഗൾഫിലായിരുന്നു.എനിക്കും വിസ വന്നുവെങ്കിലും പത്രപ്രവർത്തനത്തിന്റെ മാസ്മരിക വലയത്തിൽപ്പെട്ട് ഞാൻ ലൈനറായി അവിടെ തന്നെ തുടർന്നു".
തിരുവല്ലയിലെ പത്രലേഖകരെല്ലാം പൊതുകാര്യങ്ങൾക്കായി ഒന്നിച്ചു പ്രവർത്തിച്ച കാലമായിരുന്നു അത്. അന്ന് കെ.എഫ് .എ നടത്തിയിരുന്ന പ്രധാനപ്പെട്ട ഒരു ഫുട്ബോൾ മത്സരമായിരുന്നു കൗമുദി ട്രോഫി .അതിന്റെ ഫൈനലിന് രണ്ട് സ്കൂൾ സ്റ്റേഡിയങ്ങൾ,ഞായറാഴ്ച ആയതിനാൽ നൽകിയില്ല.തിരുവല്ലക്ക് സ്വന്തമായി ഒരു സ്റ്റേഡിയം ഉണ്ടാക്കാൻ വേണ്ടി പ്രസ് ഫോറം ജനങ്ങളുടെ കൂട്ടഓട്ടം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പുതുതായി വന്ന സബ് കലക്ടർ തോമസ് മാത്യുവുമായി സംസാരിച്ചപ്പോൾ ,തനിക്ക് ചെയ്യാൻ പറ്റിയ പദ്ധതികൾ നിർദ്ദേശിക്കാൻ അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം മുൻകൈയെടുത്ത് കളിക്കളത്തിനായി , ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത കൂട്ടഓട്ടം തന്നെ നടത്തി. അധികം വൈകാതെ അവിടെ ഒരു സ്റ്റേഡിയം ഉണ്ടായി.കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയാണ് അത് ഉദ്ഘാടനം ചെയ്തത്.
പിന്നീട്, കോട്ടയം, കണ്ണൂർ, കൊല്ലം ,ആലപ്പുഴ എന്നിവിടങ്ങളിൽ ഡെസ്കിലും ബ്യൂറോകളിലും പ്രവർത്തിച്ചു. 2016ൽ ആലപ്പുഴ ബ്യൂറോ ചീഫ് ആയിരിക്കുകയാണ് വേണുകുമാർ വിരമിച്ചത്.
കൊലപാതക രാഷ്ട്രീയം കത്തിനിൽക്കുന്ന കാലത്താണ് കണ്ണൂരിൽ റിപ്പോർട്ടറായി പ്രവർത്തിച്ചത്. ഒരിക്കൽ പാനൂരിനടുത്ത് പോലീസ് വാൻ കത്തിച്ചു എന്നറിഞ്ഞ് രാവിലെ ഫോട്ടോഗ്രാഫർ മധുരാജിനോടൊപ്പം പുറപ്പെട്ടു. വഴിയിൽ സ്റ്റീൽ ബോംബുമായി ചിലർ വാഹനം തടഞ്ഞു.മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞ്, രക്ഷപെട്ടു. എങ്ങും കർഫ്യൂവിന്റെ പ്രതീതി. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ , സംഘർഷത്തിൽ മരിച്ച ചിലരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നത് കണ്ടു.അതുവഴി ഒരു പോലീസ് ജീപ്പ് വന്നപ്പോൾ , പിന്നാലെ വിട്ട് സംഭവസ്ഥലത്ത് എത്തി.
ഒരു തെരഞ്ഞെടുപ്പ് കാലത്ത്, ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി ബൂത്ത് പിടിച്ചെടുക്കുന്നത് ക്യാമറയിൽ പകർത്തിയപ്പോൾ , അവർ പിടിച്ചു കൊണ്ടുപോയി.ഫിലിം ഊരിക്കൊടുക്കാൻ ആവശ്യപ്പെട്ടു.എ. കെ ശശീന്ദ്രന്റെ സഹോദരൻ ഇടപെട്ടാണ് അവസാനം അവിടെനിന്ന് രക്ഷപ്പെട്ടത്.മറ്റൊരു അവസരത്തിൽ, മുളകുപൊടി എറിഞ്ഞ് ബൂത്ത് പിടിക്കുന്നതിന് സാക്ഷിയായിട്ടുണ്ട്. പലയിടങ്ങളിലും കാശ്മീരിന് സമാനമായ ഭീകരാവസ്ഥ സൃഷ്ടിക്കപ്പെട്ടു .പക്ഷേ, ഇക്കാര്യങ്ങൾ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർക്ക് വിശ്വാസ്യമായി തോന്നിയില്ല.സംഘർഷ ബാധ്യത പ്രദേശങ്ങൾ സന്ദർശിക്കാൻ ഡെസ്ക്കിൽ നിന്ന് ഒരു സംഘത്തെ അയച്ചപ്പോഴാണ് അവർക്ക് കാര്യങ്ങളുടെ രൂക്ഷത മനസ്സിലായത് .
പറശ്ശിനിക്കടവിൽ എം.വി രാഘവന്റെ സ്നേക്ക് പാർക്ക് ശത്രുക്കൾ കത്തിച്ചപ്പോൾ , രണ്ട് മൂന്ന് അനുയായികളെയും കൂട്ടി അടുത്ത ദിവസം , ക്ഷോഭിച്ചലറിയെത്തിയ എം.വി രാഘവനെ കണ്ടു.'മൂർഖന്റെ രോഷവുമായി രാഘവനെത്തി ' എന്ന തലക്കെട്ടിലാണ് ആ വാർത്ത നൽകിയത്.
കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ പരമ്പരയാണ് മാധ്യമജീവിതത്തിലെ നാഴികക്കല്ല്.ഹെലികോപ്റ്റർ ഉപയോഗിച്ച് , കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻതോട്ടങ്ങളിൽ എൻഡോസൾഫാൻ മരുന്ന് അടിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാക്കിയതിനെക്കുറിച്ചുള്ള ഒരു പഠനം അന്ന് ഡൗൺ ടു എർത്ത് മാഗസിനിൽ വന്നിരുന്നു. പ്രതിദിന എഡിറ്റോറിയൽ മീറ്റിംഗിൽ ന്യൂസ് എഡിറ്റർ വി. രവീന്ദ്രനാഥ് ഇതേക്കുറിച്ച് പറഞ്ഞു. ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ അവിടെ ചെന്ന് അന്വേഷിച്ച്, റിപ്പോർട്ട് തയ്യാറാക്കാം എന്നും അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെയാണ് ഫോട്ടോഗ്രാഫർ മധുരാജിനെയും കൂട്ടി കാസർഗോഡ് എത്തിയത്. ജില്ലാ ലേഖകനായ കെ.എം അഹമ്മദ് അവധിയിലായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ ,പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സ്വതന്ത്രമായി എഴുതുന്ന ശ്രീപെഡ്രെ എന്ന ഫ്രീലാൻസറെ അദ്ദേഹം പരിചയപ്പെടുത്തിത്തന്നു.
എൻമകൻജെ ഗ്രാമത്തിലെ സ്വർണ്ണ ,കോടങ്കേരി തോടുകളുടെ ഇരുകരകളിലുള്ള ഒട്ടേറെപ്പേരാണ് ജനിതക വൈകല്യത്തിന് ഇരയായത്. സെറിബ്രൽ പാലസി ബാധിച്ച ധാരാളം കുട്ടികൾ അവിടെ ഉണ്ടായിരുന്നു.അതിനെക്കുറിച്ച് പഠിച്ച ഡോക്ടർ വൈ. എസ് മോഹനൻകുമാറിനെയും കണ്ടു. അവരെക്കൂട്ടി ഈ വീടുകളിൽ പോയി , ദുരിത ബാധിതരുമായി സംസാരിച്ചു. പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികളെയും കണ്ടു. പക്ഷേ, ഇക്കാര്യങ്ങൾ അവർ നിഷേധിച്ചു. അവിടുത്തെ കൃഷി ഓഫീസറുടെ ഭർത്താവ് അസുഖം വന്ന് മരിച്ചിരുന്നു .അവരെയും കണ്ടു.മൂന്ന് ദിവസം അവിടെ നിന്ന് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി വലിയ തലയുള്ള സൈനബ എന്ന കുട്ടിയെയും കണ്ടു.മധുരാജ് ആ ഫോട്ടോയും എടുത്തു.ന്യൂസ് എഡിറ്റർ വി.രവീന്ദ്രനാഥിനെ കാണിച്ചപ്പോൾ , അസ്വസ്ഥത ഉണ്ടാക്കുന്ന അത്തരം ചിത്രങ്ങൾ കൊടുക്കാൻ പാടില്ലെന്ന നയം അദ്ദേഹം ഓർമ്മപ്പെടുത്തി. പക്ഷേ, പത്രാധിപർ കെ.ഗോപാലകൃഷ്ണനോട് ചോദിച്ചപ്പോൾ , അത് ഒന്നാം പേജിൽ പ്രാധാന്യത്തോടെ കൊടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
ആ പരമ്പരയിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു.തുടർന്ന്, ദ ഹിന്ദു അടക്കമുള്ള പത്രങ്ങളിലും വാർത്തകൾ വന്നു. പക്ഷേ, കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ അന്നത്തെ ചെയർമാൻ കെ. പി ചിത്രഭാനു , പ്ലാന്റേഷൻ കോർപ്പറേഷനെ നശിപ്പിക്കാനുള്ള ശ്രമമായാണ് ഇതിന കണ്ടത്.മന്ത്രി ഗൗരിയമ്മയെ കണ്ടപ്പോൾ , ആ പ്രദേശത്ത് അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹം നടക്കുന്നത് കൊണ്ടാണ് ജനിതകവൈകല്യമുള്ള കുട്ടികൾ ജനിക്കുന്നത് എന്നായിരുന്നു അവർക്ക് കിട്ടിയ റിപ്പോർട്ട് എന്ന് പറഞ്ഞു. എന്നാൽ, പരസ്യം നൽകാമെന്നതുൾപ്പെടെയുള്ള വലിയ വാഗ്ദാനങ്ങൾ അവഗണിച്ചായിരുന്നു ഭീമൻ കമ്പനിക്കെതിരെ മാനേജിങ്ങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാറും മാനേജ്മെന്റും പൂർണ്ണമായി ഇതിനൊപ്പം നിന്നതെന്ന് എസ്.ഡി വേണുകുമാർ ഓർത്തു.
കൊല്ലത്തായിയിരിക്കുമ്പോൾ , 2003 ഏപ്രിലിൽ കുപ്പണയിൽ മദ്യദുരന്തമുണ്ടായി. എന്തുകൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് അന്വേഷിച്ച് ഒരു പരമ്പര ചെയ്യാൻ പത്രാധിപർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു. അന്വേഷണത്തിനിടയിൽ അലി അക്ബർ എന്ന പൊലീസുകാരനെ പരിചയപ്പെട്ടു. ഇദ്ദേഹം കല്ലുവാതുക്കൽ മദ്യദുരന്തം അന്വേഷിച്ച പോലീസ് സംഘത്തിലുണ്ടായിരുന്നു. എന്നാൽ, അപ്പോൾ സസ്പെൻഷനിലായിരുന്നു. അദേഹത്തിന്റെ കഥ പറഞ്ഞു കൊണ്ടായിരുന്നു ആ പരമ്പര ആരംഭിച്ചത് - അലി അക്ബർ അഥവാ മദ്യനയം. ബാംഗ്ലൂരിലെ ഡിസ്റ്റിലറിക്കുള്ളിൽ കടന്നുകയറി,നിർണായകമായ വിവരങ്ങൾ ശേഖരിച്ച സാഹസികനായ പോലീസുകാരനായിരുന്നു , അലി.ഒരു മുൻമന്ത്രിയുടെ ഉടമസ്ഥതയിലുള്ള കാറിൽ നിന്ന് വ്യാജമദ്യം പിടിച്ചതിന്റെ പ്രതികാരമായി , അദ്ദേഹത്ത ഒരു കള്ളക്കേസിൽ കുടുക്കി .
മദ്യവ്യവസായ രംഗത്തെ അഴിമതികളെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. പരമ്പര വന്നതിന്റെ അന്ന് രാത്രി ഒരു മണിക്ക് പല്ലനയിലെ വീട്ടിൽ നിന്ന് അദ്ദേഹത്തിന്റെ ഫോൺ വന്നു. തന്നെ പിടിക്കാൻ പോലീസുകാർ വീട് വളഞ്ഞിരിക്കുന്നു. അത് പറഞ്ഞു തീരും മുമ്പ് ഫോൺ കട്ടായി . ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.പോലീസ് വന്നപ്പോൾ , രക്ഷപ്പെടാനായി അദേഹം ഓടിപ്പോയി എന്ന് ഭാര്യ കരഞ്ഞുകൊണ്ട് അറിയിച്ചു.20 മിനിട്ട് കഴിഞ്ഞ് മറ്റൊരു നമ്പറിൽ നിന്ന് അലി വിളിച്ചു. കടപ്പുറത്ത് നിൽക്കുകയായിരുന്നു, അദ്ദേഹം.എങ്ങനെയെങ്കിലും കൊല്ലം ഓഫീസിലെത്താൻ ആവശ്യപ്പെട്ടു, രാത്രി വൈകി ഒരു കാറിൽ രണ്ടു -മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം അദ്ദേഹം വന്നു.നൈറ്റിയാണ് ഇട്ടിരുന്നത്. ഓട്ടത്തിനിടയിൽ കിട്ടിയതായിരുന്നു ,അത്. റോഡിലെത്തിയപ്പോൾ ,ഒരു സ്റ്റേറ്റ് കാർ പോകുന്നത് കണ്ടു. അതിന്റെ പിന്നാലെ പാഞ്ഞുവന്നതുകൊണ്ട് പോലീസ് പരിശോധിച്ചില്ല.
അപ്പോഴേക്കും ന്യൂസ് എഡിറ്ററും വന്നു. അദ്ദേഹത്തെ ഒരു വീട്ടിൽ ഒളിവിൽ പാർപ്പിച്ചു.അന്ന് എ.കെ ആന്റണിയാണ് മുഖ്യമന്ത്രി .പത്രാധിപർ തന്നെ മുഖ്യമന്ത്രിയെ വിളിച്ച് ഈ വേട്ടയാടലിനെക്കുറിച്ച് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ അംഗം ഡോ. എസ്.ബലരാമനും ഇടപെട്ടു.അലി അക്ബറിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് അന്നത്തെ പോലീസ് മേധാവികളായ ടി.പി സെൻകുമാറും വിൻസൻ എം പോളും സമ്മതിച്ചിരുന്നു. അവസാനം, ആ കേസിൽ അദ്ദേഹത്തെ കോടതി വെറുതെവിട്ടു .അടുത്തിടെ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം ഫേസ്ബുക്കിൽ എഴുതിയിരുന്നു.
കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ കൊയ്ത്ത് യന്ത്രം ഇറക്കുന്നതിനെതിരെ യൂണിയനുകൾക്ക് നിലപാട് സ്വീകരിച്ചപ്പോൾ വാർത്ത നൽകി.നേതാക്കൾക്ക് സമ്മാനങ്ങൾ നൽകിയായിരുന്നു കൊയ്ത്ത് യന്ത്രം ചിലർ ഇറക്കിയിരുന്നത്.മഴപെയ്ത് നെല്ല് കിളിർത്ത പാടങ്ങളുടെ പടം സഹിതം പിന്നെയും വാർത്ത നൽകിയതോടെ ചർച്ചയായി .പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി അടക്കമുള്ളവർ കുട്ടനാട് സന്ദർശിച്ചു. അവിടെ കൊയ്ത്ത് യന്ത്രം വ്യാപകമായത് ഇതിനെത്തുടർന്നായിരുന്നു.
കെ.ആർ ഗൗരിയമ്മയുമായി അടുത്ത ബന്ധം പുലർത്തി. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അവരുമായി നടത്തിയ അഭിമുഖസംഭാഷണം 2020 ലെ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു -അവരുടെ അവസാനത്തെ അഭിമുഖം. പല തവണ അതിനായി ഗിരിയമ്മയെ കണ്ടു.
പാർട്ടിക്കുള്ളിൽ താൻ അനുഭവിച്ച അവഗണനയേയും പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന സർവണ്ണാധിപത്യത്തേയും കുറിച്ച് അവർ മുൻപ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ ദുഃഖങ്ങളും പങ്കുവെച്ചിട്ടുണ്ട്.'ടി.വി തോമസവുമായി അകന്നത് വലിയ അബദ്ധമായിപ്പോയി. അദ്ദേഹവുമായി രമ്യതയിൽ പോകേണ്ടതായിരുന്നു' എന്ന് അവർ പറഞ്ഞിരുന്നു.
ഒരിക്കൽ കാണാൻ ചെന്നപ്പോൾ , ഗൗരിയമ്മ ടി.വി സീരിയൽ കാണുകയായിരുന്നു. പരസ്യത്തിന്റെ ഇടവേളയിലാണ് സംസാരിച്ചത്.സുരക്ഷയ്ക്കായി നിയമിച്ച പോലീസുകാരൻ പാലു വാങ്ങാൻ പുറത്തുപോകാൻ ഒരുങ്ങുകയാണ്. അവർ ചോദിച്ചു:തനിക്ക് കുറച്ചുനേരം എന്റെ കൂടെ ഇരിക്കാമോ? എന്നിട്ട് അവർ പറഞ്ഞു,"മക്കളില്ലെങ്കിൽ വലിയ പ്രയാസമാണ്".
മറ്റൊരു അവസരത്തിൽ ആലപ്പുഴയിലെ ഒരു അബലാമന്ദിരത്തിൽ പ്രസംഗിക്കവേ അവർ പറഞ്ഞു: നിങ്ങളും ഞാനും ഒരുപോലെയാണ്. ഞാൻ പോലീസുകാരുടെ കാവലിൽ കഴിയുന്നു എന്നത് മാത്രമാണ് വ്യത്യാസം.
അവരുടെ മുറിയിൽ ഒരു ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടായിരുന്നു. അവർ പറയുമായിരുന്നു , 'ഞാനിപ്പോൾ എല്ലാ കാര്യങ്ങളും കൃഷ്ണനോടാണ് സംസാരിക്കുന്നത്'.
ഗൗരിയമ്മയെ സി.പി.എമ്മിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ഡോ.ടി.എം തോമസ് ഐസക് തീവ്രശ്രമം നടത്തിയിരുന്നു.അത് ഏതാണ്ട് ഫലപ്രാപ്തിയിൽ എത്തിയതാണ്. പക്ഷേ, ആലപ്പുഴയിലെ ചില നേതാക്കൾക്ക് അത് ഇഷ്ടമായില്ല . 'വൃദ്ധയായ അവരെക്കൊണ്ട് ഇപ്പോൾ പാർട്ടിക്ക് എന്ത് പ്രയോജനം ?' എന്നായിരുന്നു ഒരു നേതാവ് ചോദിച്ചത്.
എം .എസ് സുബ്ബുലക്ഷ്മിയെ ഇന്റർവ്യൂ ചെയ്തതാണ് മാധ്യമജീവിതത്തിലെ മറക്കാനാവാത്ത മറ്റൊരു സംഭവം.അവർ ആറന്മുളയ്ക്കടുത്തുള്ള മാലക്കരയിൽ ഒരു കച്ചേരിക്ക് എത്തിയതറിഞ്ഞ് അവിടെ പോയി.മുൻകൂട്ടി അനുമതി വാങ്ങിയിരുന്നില്ല. ഭർത്താവ് സദാശിവവും കൂടെ ഉണ്ടായിരുന്നു. അവരുടെ സഹായി അകത്തേക്ക് കയറ്റിവിടാൻ തയ്യാറായില്ല. മിസ്സിസ് കെ.എം മാത്യുവിന് അവർ സമയം നൽകിയിട്ടുണ്ടെന്ന് അറിഞ്ഞു. അപ്പോൾ എങ്ങനെയെങ്കിലും അവരെ കാണണമെന്നായി. അങ്ങനെ നിർബന്ധിച്ചപ്പോൾ ,അനുമതി കിട്ടി."ഞാൻ ചെന്നപ്പോൾ വിനയാന്വിതരായി അവർ എഴുന്നേറ്റു നിന്നു. അതിനെ അവരുടെ ഔന്നത്യത്തിന്റേയും ഉയർന്ന സാംസ്കാരിക ബോധത്തിന്റേയും ദൃഷ്ടാന്തമെന്ന നിലയ്ക്കാണ് ഞാൻ കണ്ടത്. എന്നെപ്പോലെ നിസ്സാരനായ ഒരു പത്ര പ്രവർത്തകന്റെ മുമ്പിൽ ലോക സംഗീത ചക്രവർത്തിനി എഴുന്നേറ്റ് ആദരം പ്രകടിപ്പിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷേ, അവരുടെ പെരുമാറ്റവും സംസാരവും തലക്കനം അശേഷമില്ലാതെയായിരുന്നു. പിന്നീട്,ചലച്ചിത്ര മേഖലയിലേതടക്കം നിസ്സാരരായ ആളുകൾ ജാഡ കാട്ടിയ അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് എം.എസ്.ന്റെ വലുപ്പം മനസ്സിലാകുന്നത്".
മാധ്യമപ്രവർത്തകർക്ക് സ്വീകാര്യതയും അംഗീകാരവുമുള്ള പുഷ്കലകാലത്ത് ആരംഭിച്ച്, അതിന്റെ പ്രസക്തി കുറഞ്ഞുവരുന്ന കാലത്താണ് പടി ഇറങ്ങിയത്. ഇന്ന് മാധ്യമപ്രവർത്തനത്തിൽ ധാർമികത ഇല്ലാതായിരിക്കുന്നു.പത്ര വാർത്തകൾക്ക് വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്നു. മാധ്യമരംഗത്ത് മൂല്യച്യുതി ധാരാളമുണ്ട് . അതിനാൽ ബഹുമാനവും മതിപ്പും പോയി.ഉപരിപ്ലവമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വസ്തുതകൾ സൂക്ഷ്മമായി പരിശോധിക്കാതെ നൽകുകയും ചെയ്യുന്നത് കാരണം മാധ്യമപ്രവർത്തകർ സ്വയം അപമാനിതരാകുന്ന സന്ദർഭങ്ങളും ഉണ്ടെന്ന് എസ്.ഡി വേണു കുമാർ പറഞ്ഞു.
ചർച്ചയിൽ ബോവസ് ചാക്കോ(ന്യൂയോർക്ക്), ഷഹീൻ( യു.എ.ഇ)ബി.സുജ എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ ' പരമ്പരയുടെ ഇരുപതാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. https://youtu.be/vinQJ5cC3Hs
No comments:
Post a Comment