മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ജമാൽ കൊച്ചങ്ങാടിയും (മുൻ കൾച്ചറൽ എഡിറ്റർ, മാധ്യമം,തേജസ് ) കെ.കെ മധുസൂദനനുമാണ് (മുൻ ഡെപ്യൂട്ടി എഡിറ്റർ, മാതൃഭൂമി ) ക്ലബ്ബ് ഹൗസ് മീഡിയ റൂമിലെ 'ചരിത്രസാക്ഷികൾ' പരമ്പരയുടെ 24ആം ഭാഗത്തിൽ (2023 ജൂൺ 10)അതിഥികളായി എത്തിയത്.
മാദ്ധ്യമരംഗത്ത് 55 വർഷത്തെ പാരമ്പര്യമുണ്ട് , ജമാൽ കൊച്ചങ്ങാടിക്ക്. സ്വദേശം മട്ടാഞ്ചേരി . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പി.എ സൈനുദ്ദീൻ നൈനയാണ് പിതാവ്.1930 ൽ ഉമ്മയുമായുള്ള നിക്കാഹിന്റെ മൂന്നാം ദിവസം ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് പോയി. മൊയ്തു മൗലവിയാണ് അവിടേക്ക് ക്ഷണിച്ചത് ." അങ്ങനെ, അദ്ദേഹം മണിയറയിൽ നിന്ന് തടവറയിൽ എത്തി". കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുന്ന കാലത്ത് വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെട്ടു. ജയിൽ മോചനത്തിനു ശേഷം കൊച്ചിയിൽ നിന്ന് 'ഉജ്ജീവനം ' എന്ന പേരിൽ , ബഷീർ പത്രാധിപരായി , ഒരു പത്രം ആരംഭിച്ചു . അദ്ദേഹം അതിന്റെ പ്രസാധകനായിരുന്നു. സഹോദരൻ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നൽകിയത്. അതേക്കുറിച്ച്,'ഓർമ്മയുടെ അറകൾ ' എന്ന പുസ്തകത്തിൽ ബഷീർ എഴുതിയിട്ടുണ്ട്. ബഷീർ കൊച്ചി വിട്ട് ,അവധൂതനായി പല ദേശങ്ങളിൽ അലയാൻ തുടങ്ങിയത് അതിന് ശേഷമാണ്.
"എനിക്ക് എട്ടു വയസ്സുള്ളപ്പോൾ, ഒരേ മാസത്തിൽ ഉപ്പയും ഉമ്മയും മരിച്ചു.പിന്നീട് ജ്യേഷ്ഠൻ മുഹമ്മദ് മുസ്തഫയുടെ തണലിലാണ് വളർന്നത്. ഉപ്പയ്ക്ക് ബന്ധമുണ്ടായിരുന്ന കൊച്ചി സെൻട്രൽ കയർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ ജ്യേഷ്ഠന് ജോലി കിട്ടി".
മട്ടാഞ്ചേരിയിലെ ഹാജി ഈസ ഹാജി മെമ്മോറിയൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ ചന്ദ്രിക,കൗമുദി വാരികകളിൽ കഥകൾ എഴുതിത്തുടങ്ങി .ജി.ശങ്കരക്കുറുപ്പിന്റെ സഹോദരൻ ചന്ദ്രശേഖരക്കുറുപ്പും എൻ.പി രാമചന്ദ്രനും മലയാളം അധ്യാപകരായിരുന്നു.എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സാംസ്കാരിക പത്രപ്രവർത്തനത്തിന്റെ തുടക്കം.അതിന് കാരണക്കാരൻ രാമചന്ദ്രൻ മാസ്റ്ററായിരുന്നു. ജോൺ പനച്ചിക്കലും സഹോദരന്മാരും തുടങ്ങിയ 'സത്യധാര ' ദ്വൈവാരികയുടെ ചുമതല മാസ്റ്റർക്കായിരുന്നു.അദ്ദേഹത്തോടൊപ്പം കൂടി . അത് നിലച്ചപ്പോൾ , 'ദ്രാവിഡശക്തി' എന്ന മറ്റൊരു ദ്വൈവാരികയുടെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. തിരുവനന്തപുരത്തുനിന്ന് ഇറങ്ങിയിരുന്ന ആ പ്രസിദ്ധീകരണത്തിന്റെ പ്രവർത്തനങ്ങളിലും മാസ്റ്ററിന്റെ സഹായിയായി.
1961-ൽ ,പത്താം ക്ലാസിൽ പഠിക്കുമ്പോൾ , ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു."പിൽക്കാലത്ത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ എം.ജെ സക്കറിയ സേട്ട് എഴുതിയ അഞ്ചു കഥകളും എന്റെ മൂന്നു കഥകളും ചേർത്ത് 'അഞ്ചും മൂന്നും' എന്നായിരുന്നു ആ പുസ്തകത്തിന് നൽകിയ പേര്". സക്കറിയ സേട്ട് അന്ന് യങ്ങ് മെൻസ് അസോസിയേഷൻ എന്ന സാംസ്കാരിക സംഘടനയുടെ പ്രധാന പ്രവർത്തകനായിരുന്നു .
പത്താം ക്ലാസോടെ വിദ്യാഭ്യാസം നിലച്ചു. ജ്യേഷ്ഠനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പിന്നെ ജോലിയിലേക്ക് തിരിഞ്ഞു. 1963ൽ 'കേരളനാദം ' സായാഹ്നപ്പത്രത്തിൽ നിന്നായിരുന്നു തുടക്കം.സി.പി മമ്മു വായിരുന്നു അതിന്റെ പത്രാധിപർ.സെൻസേഷണൽ വാർത്തകൾ ഇല്ലാത്ത, വസ്തുനിഷ്ഠമായ റിപ്പോർട്ടുകൾ കൊടുക്കുന്ന , നാല് പേജ് മാത്രമുള്ള ടാബ്ലോയ്ഡ് പത്രം. നാടകകൃത്തായ എരൂർ വാസുദേവായിരുന്നു മുഖപ്രസംഗങ്ങൾ എഴുതിയിരുന്നത്.അദ്ദേഹത്തിൽനിന്ന് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല. പിന്നീട് വന്ന സേതുമാധവൻ പത്രപ്രവർത്തനത്തിന്റെ ചില അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു തന്നു .ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിക്കാൻ ശ്യാമപ്രസാദ് ജെയ്ൻ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തതാണ് അക്കാലത്തെക്കുറിച്ചുള്ള ഒരു ഓർമ്മ.
തൊഴിൽ സമരത്തെ തുടർന്ന് പത്രം നിലച്ചപ്പോൾ , അബ്ദുൽ റഹ്മാൻ എന്നൊരാൾ 'ഭാരതരാജ്യം' എന്ന പേരിൽ ഒരു പുതിയ സായാഹ്ന പത്രം ആരംഭിച്ചു. അവർ അതിന്റെ പത്രാധിപരാക്കി. 22 ആം വയസ്സിലായിരുന്നു , അത്.പിന്നീട് 'ജയ്ഹിന്ദ്','കൊച്ചി എക്സ്പ്രസ് ' തുടങ്ങിയ സായാഹ്ന പത്രങ്ങളിലും പ്രവർത്തിച്ചു ."വലിയ ദൗത്യങ്ങൾ ഒന്നും അവയ്ക്ക് നിർവഹിക്കാൻ ഉണ്ടായിരുന്നില്ല.എഴുത്തിനോടും സാഹിത്യത്തോടുമുള്ള താല്പര്യമാണ് ഈ മേഖലയിലേക്ക് എന്നെ നയിച്ചത്".
പി.എ സെയ്ത് മുഹമ്മദ് ഹിസ്റ്ററി അസോസിയേഷന്റെ ഭാരവാഹിയായപ്പോൾ അദ്ദേഹത്തിന്റെ സഹായിയായി , അവരുടെ 'സർഗ്ഗം' മാസികയുടെ പ്രസിദ്ധീകരണത്തിലും പങ്കാളിയായി.ഡോ. സുകുമാർ അഴീക്കോട് പ്രസിഡന്റായിരുന്നപ്പോൾ , കേരള സാഹിത്യ പരിഷത്തിന്റെ ഓഫീസ് സെക്രട്ടറിയായി.'ചിത്രകാർത്തിക ','ഫിലിംനാദം' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ഇടയ്ക്ക് പ്രവർത്തിച്ചു.
1980കളുടെ ആദ്യത്തിൽ അഖിലേന്ത്യ മുസ്ലീംലീഗിന്റെ മുഖപത്രമായ 'ലീഗ് ടൈംസി 'ൽ പത്രാധിപസമിതി അംഗമായി കോഴിക്കോട്ടേക്ക് പോയി.നല്ല പത്രപ്രവർത്തകരുടെ ഒരു നിര തന്നെ അതിലുണ്ടായിരുന്നു -പി.കെ മുഹമ്മദ്, കെ.കെ മുഹമ്മദ് , ടി.പി ചെറൂപ്പ, കെ.പി കുഞ്ഞിമൂസ തുടങ്ങിയവർ .വെള്ളിയാഴ്ചയായിരുന്നു 'ഫ്രൈഡേ ഫീച്ചർ ' എന്ന വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നത്. അതിന്റെ ചുമതല വഹിച്ചു. 1985 ൽ അഖിലേന്ത്യ ലീഗ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ലയിച്ചപ്പോൾ പത്രം നിർത്തി.പത്രാധിപ സമിതിയിലുള്ള മിക്കവരെയും 'ചന്ദ്രിക'യിൽ എടുത്തു."എനിക്ക് ഒരു പാർട്ടിയുമായും ബന്ധം ഉണ്ടായിരുന്നില്ല. അതിനാൽ ഞാൻ തൊഴിൽരഹിതനായി".
'കേരള ടൈംസി'ൽ പ്രവർത്തിച്ചിരുന്ന രാമവർമ്മ കൊച്ചിയിൽ നിന്ന് ആരംഭിച്ച 'പ്രിവ്യൂ ' വാരികയുടെ പത്രാധിപരായി. ഡൽഹിയിൽ ടി.എൻ ഗോപകുമാർ , തിരുവനന്തപുരത്ത് കെ.എസ് ചന്ദ്രൻ തുടങ്ങിയവരായിരുന്നു അതിന്റെ ലേഖകർ . വലിയ സംവിധാനങ്ങളോടെ തുടങ്ങിയ ആഴ്ചപ്പതിന്റെ ആദ്യ ലക്കത്തിൽ എഴുത്തുകാരുടെ രചനകളിലെ ദേശത്തെക്കുറിച്ചുള്ള ഒരു പരമ്പര ആരംഭിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ വൈക്കത്ത് ചെന്ന് കണ്ട്, ഫോട്ടോ സഹിതമാണ് അത് എഴുതിയത്.പി.ടി.ഐയിൽ ഫോട്ടോഗ്രാഫറായ അബ്ദുൽ കലാം ആസാദായിരുന്നു ചിത്രങ്ങൾ എടുത്തത് .ഇത് വായിച്ച എം.ടി വാസുദേവൻ നായർ,'നല്ല തുടക്കം' എന്ന് പറഞ്ഞ് അഭിനന്ദിച്ചത് ഓർക്കുന്നു."ഈ പരമ്പരയാണ് മലയാളത്തിൽ എഴുത്തുകാരുടെ ദേശങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിവച്ചത്". എം വി രാഘവൻ പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന് സ്കൂപ്പ് വാർത്തയും ഈ ഈ പ്രസിദ്ധീകരണത്തിലാണ് ആദ്യം വന്നത്. പക്ഷേ, ഏതാനും മാസങ്ങൾക്കകം അതിന്റെ പ്രസിദ്ധീകരണവും നിലച്ചു.
1987 ജൂൺ 1 ന് മാധ്യമം ദിനപത്രം ആരംഭിച്ചപ്പോൾ , ഡെസ്ക്ക് ചീഫായി.ആദ്യ ലക്കത്തിന്റെ രൂപകല്പന ചെയ്തു.പി കെ ബാലകൃഷ്ണനായിരുന്നു മുഖ്യ പത്രാധിപർ. അദ്ദേഹം അപൂർവമായി മാത്രമേ കോഴിക്കോട് എത്തിയിരുന്നുള്ളൂ .കെ.എ കൊടുങ്ങല്ലൂരിനായിരുന്നു 'വാരാദ്യമാധ്യമ'ത്തിന്റെ ചുമതല. ആ പേര് നിർദ്ദേശിച്ചതും അദ്ദേഹമായിരുന്നു. അദ്ദേഹം അന്തരിച്ചപ്പോൾ (1989 ഡിസം.4) , അതിന്റേയും വാർഷികപ്പതിപ്പിന്റേയും ചുമതല ലഭിച്ചു.''ജമാഅത്തെ ഇസ്ലാമിയുടെ പത്രം ആണെങ്കിലും ആദ്യ ചെയർമാനായ പ്രൊഫ.സിദ്ദിഖ് ഹസൻ പത്രപ്രവർത്തകർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു".
ആദ്യകാലത്ത് പത്രത്തിൽ ഒട്ടേറെ അബദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്.പരിചയസമ്പന്നരല്ലാത്തവർ വാർത്താഏജൻസി നൽകുന്ന വാർത്തകൾ പരിഭാഷപ്പെടുത്തിയത് മൂലം ഉണ്ടായ തെറ്റുകളാണവ. യൂണിയൻ കാർബൈഡ് മേധാവിയായ ആന്റേഴ്സനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത അച്ചടിച്ച പത്രം മാറ്റി ,പുതിയത് ഇറക്കേണ്ടിവന്നു.
വരാദ്യമാധ്യമത്തിന്റെ ഉള്ളടക്കത്തിൽ പുതുമയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തി. ഒരിക്കൽ കാണാൻ വന്ന ഒരു ലിറ്റിൽ മാഗസിൻ പ്രവർത്തകൻ എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തെക്കുറിച്ച് ചോദിച്ചു. അപ്പോഴാണ് ആ പംക്തിയെക്കുറിച്ചുള്ള ഒരു ഫീച്ചർ ചെയ്യാൻ ആശയം ഉദിച്ചത് .ഒരു ചോദ്യാവലി തയ്യാറാക്കി എഴുത്തുകാർക്ക് അയച്ചു.പലരും ഒഴിഞ്ഞു മാറി. ചിലർ ആ പംക്തിയെ വിമർശിച്ച് ഉത്തരം നൽകി. അവ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ലേഖനം സാഹിത്യ പത്രപ്രവർത്തനരംഗത്ത് ചലനം ഉണ്ടാക്കി .
വാരാദ്യമാധ്യമത്തിലും വാർഷികപ്പതിപ്പിലും പുതിയ ചിത്രകാരന്മാരെയും എഴുത്തുകാരെയുമൊക്കെ കണ്ടെത്തി അവതരിപ്പിക്കാൻ കഴിഞ്ഞു.
2002ലാണ് മാധ്യമത്തിൽ നിന്ന് വിരമിച്ചത്. ഒരു ഇടവേളക്കുശേഷം, 2006ൽ ,'തേജസി'ൽ അസോസിയേറ്റ് എഡിറ്ററായി ചേർന്നു. 2018 ൽ പ്രസിദ്ധീകരണം നിർത്തും വരെ അവിടെ തുടർന്നു. 'ആഴ്ചവട്ടം' എന്ന വാരാന്തപ്പതിപ്പിന്റേയും വാർഷികപ്പതിന്റേയും ചുമതല വഹിച്ചു. സ്ത്രീകളും ദളിതരും തേജസിലൂടെ പത്രപ്രവർത്തകരായി.കേരളത്തിലെ ആദ്യ വനിതാന്യൂസ് ഫോട്ടോഗ്രാഫറായ വി.എസ് രാഖി ആദ്യം നിയമിക്കപ്പെട്ടത് അവിടെയാണ്.മാധ്യമം ദിനപ്പത്രം സ്ത്രീകളെ നിയമിക്കുന്നത് അതിന് ശേഷമാണ്. ഇപ്പോഴും ചന്ദ്രികയിൽ സ്ത്രീകൾ ഇല്ല."സർക്കാർ പരസ്യങ്ങൾ നൽകാതെ ബുദ്ധിമുട്ടിച്ചതുകൊണ്ടാണ് തേജസിന് പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടി വന്നത്. അത് ജനാധിപത്യവിരുദ്ധമായ നടപടിയായിരുന്നു".
മാധ്യമത്തിലും തേജസിലുമായി 25ഓളം വാർഷികപ്പതിപ്പുകൾ ചെയ്തതതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.
1980കളിലാണ് സിനിമയുമായി ബന്ധപ്പെടുന്നത്.തളിരിട്ട കിനാക്കൾ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും അതിലെ രണ്ട് ഗാനങ്ങളും എഴുതി.കൊച്ചിയിലെ അഡ്വക്കേറ്റ് അബ്ദുൽ ഖാദറാണ് ഈ സംരംഭവുമായി അടുപ്പിച്ചത് .പി .ഭാസ്കരന്റെ സഹായിയായിരുന്ന പി.ഗോപികുമാറായിരുന്നു സംവിധായകൻ. അദ്ദേഹവും സത്യൻ അന്തിക്കാടും ഭാസ്കരൻ മാസ്റ്ററുടെ സിനിമകളിൽ സഹസംവിധായകരായിരുന്നു.
സിനിമയിൽ മുഹമ്മദ് റഫിയെക്കൊണ്ട് പാടിക്കണം എന്ന് നിർമ്മാതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. ജിതിൻ ശ്യാമായിരുന്നു സംഗീത സംവിധായകൻ.അദേഹം റഫിയെ പോയിക്കണ്ടു .പക്ഷേ, തനിക്ക് മലയാളം തീരെ വഴങ്ങുന്നില്ലെന്ന് റഫി പറഞ്ഞു.ഹിന്ദിയിൽ ഒരു പാട്ടുപാടാം എന്ന് സമ്മതിച്ചു. അങ്ങനെ, ആ പാട്ടിനായി ('ശബാബ് ലേകേ വോ..)സിനിമയിൽ ഒരു സീൻ ഉണ്ടാക്കി. പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം തനൂജ അഭിനയിച്ച ഒരേയൊരു മലയാള ചിത്രവും ഇതാണ്.(ആ സിനിമയിൽ എസ് ജാനകി പാടിയ 'എൻ മൂകവികാരം ആരറിയാൻ ' എന്ന ഗാനം ജ്യോതി മേനോൻ , പരിപാടിയുടെ അവസാനഭാഗത്ത് ആലപിച്ചു ).
1982ൽ മലയാളത്തിലെ ഏറ്റവും നല്ല ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ചാപ്പയുടെ കഥ ജമാൽ കൊച്ചങ്ങാടിയുടേതാണ്.കൊച്ചി തുറമുഖത്ത് ജോലി കാത്തുനില്ക്കുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ചരക്ക് കയറ്റിയിറക്കുന്നതിന് ചുമതലപ്പെട്ടവർ (stevedores) ലോഹ ടോക്കൺ എറിഞ്ഞു കൊടുക്കുന്ന ചാപ്പ സമ്പ്രദായത്തെക്കുറിച്ച് എഴുതിയ കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.കൊച്ചിയിൽ വച്ച് പി.എ ബക്കറിനോട് ആ കഥ പറയുമ്പോൾ ദേശാഭിമാനി പത്രാധിപർ പി.ഗോവിന്ദപ്പിള്ളയുമുണ്ടായിരുന്നു. അടുത്തകാലത്ത് ഇറങ്ങിയ 'തുറമുഖം ' സിനിമയിലും ചാപ്പയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ജീവചരിത്രങ്ങൾ, നോവലുകൾ, വിവർത്തനങ്ങൾ ഉൾപ്പെടെ 30ഓളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. 25 പ്രമുഖരുടെ അഭിമുഖസംഭാഷണങ്ങൾ ഉൾപ്പെടുത്തിയ 'ക്ലാസിക് അഭിമുഖങ്ങൾ ', കാർട്ടൂണിസ്റ്റുകളുടെ ജീവിതത്തെക്കുറിച്ചുള്ള ,'സത്യം പറയുന്ന നുണയന്മാർ ' തുടങ്ങിയവയാണ് ഗ്രന്ഥങ്ങൾ ."പത്രങ്ങളിൽ നിന്ന് വിട്ടു നിൽക്കേണ്ടിവന്ന ഇടവേളകളിലാണ് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതിയിട്ടുള്ളത് ".
വൈക്കം മുഹമ്മദ് ബഷീറുമായി നല്ല ബന്ധമായിരുന്നു. കോഴിക്കോട് വന്ന ആദ്യ ദിവസം തന്നെ അദ്ദേഹത്തെ പോയി കണ്ടു .സൈനുദ്ദീൻ നൈനയുടെ മകനാണെന്ന് അറിഞ്ഞപ്പോൾ, അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. അങ്ങനെ, കുടുംബ മിത്രമായി. അദ്ദേഹം മരിച്ച ശേഷം ബേപ്പൂരിലെ വീട്ടിൽ, അദ്ദേഹത്തിന്റെ അപ്രകാശിതമായ കൃതികൾ അന്വേഷിച്ചെത്തി. ഒരു കഥ തന്നെ ഏഴ് പ്രാവശ്യം അദ്ദേഹം മാറ്റി എഴുതിയത് കണ്ട് അത്ഭുതപ്പെട്ടു."എഴുത്തിൽ പഴയ ആൾക്കാർക്കുള്ള പ്രതിബദ്ധത പുതിയ തലമുറയ്ക്ക് ഇല്ല " , ജമാൽ കൊച്ചങ്ങാടി പറഞ്ഞു.
വൈക്കം മറവന്തുരുത്ത് സ്വദേശിയായ കെ.കെ മധുസൂദനൻ , പഠന കാലത്തോ ജോലി അന്വേഷിച്ചു നടന്ന സമയത്തോ മാദ്ധ്യമപ്രവർത്തനം സ്വപ്നം കണ്ടിരുന്നില്ല.തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ പാസായ ശേഷം കുറച്ചുകാലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി മൂന്ന് ഹൈസ്കൂളുകളിൽ താല്ക്കാലികാദ്ധ്യാപകനായി ജോലി ചെയ്തു." എന്നെ മാദ്ധ്യമവഴിയിലൂടെ കൊണ്ടു പോകണമെന്നാഗ്രഹിച്ച ഒരാൾ നാട്ടിലുണ്ടായിരുന്നു - നവയുഗത്തിലും ജനയുഗത്തിലുമൊക്കെ ലേഖനങ്ങൾ എഴുതിയിരുന്ന പി.എ. പരമേശ്വരൻ നായർ".
1971 ൽ മാതൃഭൂമിയുടെ കൊച്ചി യൂണിറ്റിൽ സബ് എഡിറ്റർ ട്രെയിനിയായി നിയമിക്കപ്പെട്ടു. ആദ്യ വർഷം 200 രൂപയും രണ്ടാം വർഷം 300 രൂപയുമായിരുന്നു സ്റ്റൈപ്പന്റ്. രണ്ടു മണിക്കൂർ നീണ്ട എഴുത്തു പരീക്ഷയ്ക്ക് ചെന്നപ്പോൾ സൂപ്പർവൈസറെ കണ്ട് അത്ഭുതപ്പെട്ടു. അത് എ.പി. ഉദയഭാനുവായിരുന്നു. അദ്ദേഹവും കെ.പി.കേശവ മേനോനും മാനേജിംഗ് ഡയറക്ടർ വി.എം നായരുമടങ്ങിയ ഇൻറർവ്യൂ ബോർഡിന് മുന്നിൽ അഭിമുഖത്തിന് പോയത് വല്ലാത്ത ഒരു അനുഭവമായിരുന്നു. നാല് പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.കൊച്ചിയിൽ ഒപ്പമുണ്ടായിരുന്നത് എം.കെ. വർഗ്ഗീസ്. തൊട്ടടുത്ത ബാച്ചിൽ കെ.സി. നാരായണനും എൻ. ബാലകൃഷ്ണനും മാതൃഭൂമിയിൽ ചേർന്നു.
വി.ആർ മേനോനായിരുന്നു ന്യൂസ് എഡിറ്റർ. സുകുമാരൻ പൊറ്റെക്കാട്ട്, കെ.കെ. ശ്രീധരൻ നായർ, ടി. വേണുഗോപാലക്കുറുപ്പ്, സി.ഉത്തമക്കുറുപ്പ്, കെ.പി വിജയൻ,മാത്യു ലൂക്ക് തുടങ്ങിയവർ ഡെസ്ക്കിലുണ്ടായിരുന്നു. കെ.രാമചന്ദ്രനായിരുന്നു, ബ്യൂറോ ചീഫ് .എൻ.എൻ. സത്യവ്രതൻ, പി.രാജൻ തുടങ്ങിയവർ റിപ്പോർട്ടർമാരായും അന്ന് കൊച്ചിയിലുണ്ട് ."തുടക്കക്കാർക്ക് വലിയ സ്വാതന്ത്ര്യവും പരിഗണനയുമാണ് കിട്ടിയത്. വലിയ ചുമതലകൾ പോലും ഞങ്ങളെ ഏല്പിച്ചു.അത് നൽകിയ ആത്മവിശ്വാസം വലുതാണ്. എല്ലാവരെയും തുല്യരായി കാണുന്ന ആ സമീപനം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പിറന്ന മാതൃഭൂമിയുടെ സവിശേഷതയാണ്".
കേരളത്തിന് അകത്തും പുറത്തും ഡെസ്കിലും ബ്യൂറോയിലും വിവിധ തസ്തികകളിൽ 2010 വരെ പ്രവർത്തിച്ചു .ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്.
1978ൽ മുംബൈയിൽ നടന്ന നാവികസേന ദിനാഘോഷം റിപ്പോർട്ട് ചെയ്തതാണ് മറക്കാനാവാത്ത ഒരു അനുഭവം. അന്ന് മൊറാർജി ദേശായിയാണ് പ്രധാനമന്ത്രി.അദ്ദേഹം പങ്കെടുക്കുന്നുണ്ട്."വളരെ ജൂനിയറായ എന്നെ അയച്ചപ്പോൾ നല്ല പരിഭ്രമം ഉണ്ടായി.ഒരു പി.ആർ പരിപാടി.പ്രത്യേകിച്ച് സ്പോട്ട് റിപ്പോർട്ട് ചെയ്യാൻ ഒന്നുമുണ്ടാകില്ല. അഭ്യാസ പ്രകടനങ്ങളെക്കുറിച്ച് ഒരു ആസ്വാദം എഴുതാനായിരുന്നു നിർദ്ദേശം". ഐ. എൻ. എസ് വിക്രാന്ത് വിമാനവാഹിനി കപ്പലിൽ പുറം കടലിലേക്ക് കൊണ്ടുപോയി. ആദ്യ കപ്പൽ യാത്ര.അവിടെ യുദ്ധക്കപ്പലുകൾ വിന്യസിച്ച്,അഭ്യാസ പ്രകടനങ്ങൾ നടന്നുകൊണ്ടിരിക്കവേ, ഉദ്യോഗസ്ഥർ പരിഭ്രാന്തനായി ഓടുന്നതും എന്തോ ചർച്ച ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടു .പ്രധാനമന്ത്രിക്ക് റോപ്പിലൂടെ മറ്റൊരു യുദ്ധകപ്പലിൽ കയറണം.ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അങ്ങനെ, സ്റ്റേ വയറിൽ ഒരു ഇരിപ്പിടം ഉണ്ടാക്കി, അദ്ദേഹത്തെ ആ കപ്പലിൽ എത്തിച്ചു. കേരളത്തിൽ നിന്ന് വന്ന സീനിയറായ മലയാള മനോരമ ലേഖകൻ ഈ രംഗം കണ്ടിരുന്നില്ല. അപ്പോൾ , ഇതൊരു സ്കൂപ്പ് വാർത്തയാണന്ന് മനസിലായി.കരയിൽ എത്തിയശേഷം നേരെ മാതൃഭൂമി ഓഫീസിലേക്ക് പാഞ്ഞു .പക്ഷേ ,അവിടെ അറ്റൻഡർ മാത്രമാണ് ഉണ്ടായിരുന്നത് . ടെലിപ്രിന്റർ പ്രവർത്തനം അറിയാവുന്നതുകൊണ്ട് അരക്കോളത്തിൽ വാർത്ത അയച്ചു. അടുത്ത ദിവസം അത് മാതൃഭൂമിയുടെ ഒന്നാം പേജിൽ 3 കോളം വാർത്തയായി വന്നു.
ഒരിക്കൽ , ഇടുക്കി ലേഖകനായ കെ.പി ഗോപിനാഥിനൊപ്പം മൂന്നാറിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ഒരു സ്വകാര്യ സന്ദർശനത്തിന് പോയി. അപ്പോൾ , ടാറ്റ സ്കൂളിലേക്ക് പത്രക്കാരുടെ ഒരു സംഘം പോകുന്നത് കണ്ടു. എസ്.എസ്. എൽസിക്ക് എല്ലാ കൊല്ലവും ആരും ജയിക്കാത്ത സ്കൂളാണത്. അവിടെ പോകണമെന്ന് തോന്നി. ടാറ്റ ടീ എസ്റ്റേറ്റിലെ ഇടിഞ്ഞു വീഴാറായ വിറകുപുരയുടെ പിന്നാമ്പുറത്തായിരുന്നു സ്കൂൾ . ഒരു സൗകര്യവും അവിടെ ഉണ്ടായിരുന്നില്ല .30ഓളം കുട്ടികൾ പരീക്ഷ എഴുതിയിരുന്നു .തങ്കമണി എന്ന കുട്ടി മാത്രം ജയിക്കും എന്നായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷേ ,അത്തവണയും ആരും ജയിച്ചില്ല.അത് എട്ടുകോളം വാർത്തയായി അടുത്തദിവസം പത്രത്തിന്റെ ഒന്നാം പേരിൽ വന്നു. ഹൈക്കോടതി ജസ്റ്റിസ് കെ.സുകുമാരൻ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തു.
തുടർന്ന്,ടാറ്റ ടീ മാനേജ്മെൻറ് സ്കൂളിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി. അന്ന് കോടതി നടപടികൾ റിപ്പോർട്ട് ചെയ്തിരുന്ന ജി.ഷഹീദ് ഈ വാർത്ത വിടാതെ പിന്തുടർന്നു.പ്രശ്നങ്ങൾ പരിഹൃതമായപ്പോൾ അദ്ദേഹം എഴുതിയ റിപ്പോർട്ടിന്റെ തലക്കെട്ട് 'അൻപുള്ളവരെ ചരിപ്പോർ ' എന്നായിരുന്നു..
കൊച്ചി കപ്പൽ നിർമ്മാണശാലയെക്കുറിച്ച് തുടർച്ചയായി റിപ്പോർട്ടുകൾ നൽകി. കിട്ടുന്ന ഓർഡറുകൾ പോലും റദ്ദാക്കേണ്ട സാഹചര്യം അന്ന് അവിടെ ഉണ്ടായിരുന്നു. വാർത്തകൾ വന്നതോടെ ഹൈക്കോടതിയും ഇക്കാര്യത്തിൽ ഇടപെട്ടു .ആരാണ് ഇവ ചോർത്തി നൽകുന്നതെന്ന് അന്വേഷിക്കാൻ മാനേജ്മെൻറ് പത്രം ഓഫീസിനടുത്ത് വരെ ആൾക്കാരെ നിയമിച്ചു.വാർത്തകളുടെ ഉറവിടമായിരുന്ന ഉദ്യോഗസ്ഥന് ജോലി രാജിവെക്കേണ്ടി വന്നു .അദ്ദേഹം പിന്നീട് ഹൈക്കോടതിയിൽ അഭിഭാഷകനായി.
സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ അഴിമതികളെക്കുറിച്ച് തുടർച്ചയായി വാർത്തകൾ നൽകിയപ്പോൾ , അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ ജോസഫ് തോമസ് ക്ഷുഭിതനായി.ജി.ഷഹീദാണ് ഇക്കാര്യം അറിയിച്ചത്. കമീഷണറുടെ സഹോദരൻ അവിടെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശം വരുന്നുണ്ടെന്ന വിവരം,പ്രീതി പിടിച്ചു പറ്റാനായി , ഒരു ജീവനക്കാരൻ ചോർത്തി നൽകി.
പത്രാധിപർ എം.ഡി നാലപ്പാടിനെ ഇക്കാര്യങ്ങൾ അറിയിച്ചു.അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചു. ഇതെത്തുടർന്ന്, തന്നെ വന്ന് കാണണം എന്ന് ജോസഫ് തോമസ് അറിയിച്ചു. ഫോട്ടോഗ്രാഫർ സി.ഒ പൗലോസിനെയും കൂട്ടിയാണ് കമ്മീഷണറുടെ ഓഫീസിൽ എത്തിയത്. കാര്യങ്ങൾ സംസാരിച്ചപ്പോൾ , അദ്ദേഹവുമായി നല്ല സൗഹൃദത്തിലായി.അത് വളരെ ദൃഢമായ ബന്ധമായി.അങ്ങനെ ഒട്ടേറെ വാർത്തകൾ കിട്ടി.കൊച്ചിയിലെ സ്വപ്ന പദ്ധതിയായ ഇന്റർനാഷണൽ സ്റ്റേഡിയം അദ്ദേഹം ജി.സി.ഡി.എ ചെയർമാനായിരുന്ന സമയത്താണ് റെക്കോർഡ് സമയത്തിൽ പൂർത്തീകരിച്ചത്. സഹോദരനായ വി. ജെ കുര്യനാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശില്പി. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും പ്രായോഗിക സമീപനത്തിന്റേയും ഫലമായാണ് വിമാനത്താവളം യാഥാർത്ഥ്യമായത്. ആദ്യം സഹകരണ സംഘമായാണ് അത് രജിസ്റ്റർ ചെയ്യപ്പെട്ടത്.ഈ പദ്ധതികളെക്കുറിച്ച് വളരെ പോസിറ്റീവായ രീതിയിലാണ് വാർത്തകൾ നൽകിയത്.
1300 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കേണ്ടിവന്നത്. ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് പദ്ധതി പൂർത്തിയാക്കിയത് ."പലപ്പോഴും വാർത്തകളുടെ മെരിറ്റ് നോക്കി റിപ്പോർട്ട് ചെയ്യാൻ സാധിക്കാറില്ല. മാതൃഭൂമി പോലെയുള്ള പത്രങ്ങൾ കൂടുതൽ സ്വാതന്ത്ര്യം പത്രപ്രവർത്തകർക്ക് കൊടുക്കുന്നതിന്റെ പ്രശ്നങ്ങളും റിപ്പോർട്ടിങ്ങിൽ പ്രതിഫലിക്കാറുണ്ട് .വികസനനോൻമുഖ പത്രപ്രവർത്തനത്തിൽ പൊതുജന നന്മയ്ക്ക് ഉതകുന്ന രീതിയിലുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ട്".
1995 ൽ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ഈജിപ്ത്, കൊളംബിയ, അമേരിക്ക സന്ദർശനത്തിൽ മാധ്യമസംഘാംഗമായി അദ്ദേഹത്തെ അനുഗമിച്ചതാണ് മറ്റൊരു അനുഭവം.
തിരുവനന്തപുരത്ത് ചീഫ് സബ് എഡിറ്റർ ആയിരിക്കവേയാണ് ഹൈദരാബാദിലേക്ക് സ്ഥലം മാറ്റപ്പെട്ടത് .അന്ന് അവിടെ പൂർണ്ണസമയ ലേഖകനോ ബ്യൂറോയോ ഉണ്ടായിരുന്നില്ല. മുകുന്ദൻ സി മേനോൻ ആയിരുന്നു വാർത്തകൾ അയച്ചിരുന്നത്. ഹോട്ടൽ മുറിയിൽ താമസിച്ചാണ് അവിടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മലയാളികളായ പി. വി തോമസും സി.ജി ചന്ദ്രമോഹനും മറ്റു പത്രങ്ങളുടെ ലേഖകരായി അന്ന് അവിടെ ഉണ്ടായിരുന്നു .സെക്കന്ദറാബാദിൽ മാതൃഭൂമിയുടെ ബ്യൂറോ സ്ഥാപിച്ചു.എൻ .ടി രാമറാവുവിന് അധികാരം നഷ്ടപ്പെട്ട 1989ലെ നിയമസഭാതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്തു.
1978 ലും 1984ലും കൊച്ചി പ്രസ് ക്ലബ് സെക്രട്ടറിയായി പ്രവർത്തിച്ചു. പത്രപ്രവർത്തന രംഗത്തെ മുതിർന്ന തലമുറയിൽപ്പെട്ട പെരുന്ന തോമസ്, എ.പി വിശ്വനാഥൻ കെ.എം റോയി തുടങ്ങിയവരൊക്കെയായിരുന്നു പ്രസ് ക്ലബ്ബിൻറെ സ്ഥാപകർ.1977ലെ നിർണായകമായ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം പ്രസ് ക്ലബ്ബിൽ നിന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തത് കേൾക്കാൻ നൂറുകണക്കിന് ആൾക്കാരാണ് അന്ന് അവിടെ തടിച്ചു കൂടിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്നുകൊണ്ടിരിക്കവേ,തൊട്ടടുത്ത ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന് , അവിടെ കൂടിയ ജനങ്ങളോട് സംസാരിക്കണമെന്ന് താല്പര്യം തോന്നി. രാത്രി 8 മണിക്ക് എം.എം ലോറൻസ് അക്കാര്യം അറിയിച്ചു. കെ.ടി തര്യനായിരുന്നു, പ്രസ്ക്ലബ്ബ് പ്രസിഡന്റ്.എല്ലാവരും കൂടി ആലോചിച്ച്, അത് അനുവദിക്കേണ്ട എന്നാണ് തീരുമാനിച്ചത്. സ്വതന്ത്ര സ്ഥാപനമായ പ്രസ് ക്ലബ്ബിന് അത് കളങ്കം ഉണ്ടാക്കുമെന്ന് ലോറൻസിന് അറിയിച്ചപ്പോൾ അദ്ദേഹത്തിന് എതിർപ്പുണ്ടായില്ല. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ തോറ്റതായ പ്രഖ്യാപനം ഉണ്ടായത് അർദ്ധരാത്രിയോടെയായിരുന്നു.അത് കഴിഞ്ഞ് അനൗൺസ്മെന്റ് നിർത്താനായിരുന്നു തീരുമാനം. പക്ഷേ,ജനങ്ങൾ പിരിഞ്ഞു പോയില്ല .അങ്ങനെ വെളുപ്പാൻകാലം വരെയും അത് തുടർന്നു ദ ടൈംസ് ഓഫ് ഇന്ത്യ ഇതെക്കുറിച്ച് അടുത്ത ദിവസം ഒന്നാം പേജിൽ വാർത്ത നൽകി.
പ്രസ് ക്ലബ് പണിയാൻ വേണ്ടി ലോട്ടറി നടത്തി സംഭരിച്ച തുകയിൽ ബാക്കി ഉണ്ടായിരുന്നതുകൊണ്ട് മാമംഗലത്ത് വാങ്ങിയ സ്ഥലത്ത്, പത്രപ്രവർത്തകർക്കായി ഒരു ഭവന നിർമ്മാണ പദ്ധതി ആരംഭിച്ചതും അക്കാലത്താണ് . കേരളത്തിലെ ആദ്യത്തെ പത്രവർത്തക ഭവന പദ്ധതിയായിരുന്നു, അത്. ജി.സി.ഡി.എ സ്ഥാപക ചെയർമാനായിരുന്ന എസ് .കൃഷ്ണകുമാർ മുൻകൈയെടുത്ത് 13 വീടുകൾ ആറുമാസംകൊണ്ട് പൂർത്തിയാക്കി. എ.കെ ആന്റണിയാണ് അത് ഉദ്ഘാടനം ചെയ്തത്. പൈപ്പ് ലൈൻ റോഡിൽ പത്രപ്രവർത്തകർക്കായി സ്ഥലം വാങ്ങിയത് 1984ൽ വീണ്ടും സെക്രട്ടറിയായപ്പോഴാണ്.
ഡെപ്യൂട്ടി എഡിറ്ററായിരിക്കുമ്പോൾ ,ഭാരതീയ വിദ്യാഭ്യാഭവൻ ഭരണസമിതി അംഗമായി പ്രവർത്തിച്ചു .വിഷ്വൽ മീഡിയ പരിശീലനം നൽകാനായി വിദ്യാഭവന്റെ ആഭിമുഖ്യത്തിൽ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണമെന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടു. അതിന്റെ റിപ്പോർട്ടും സിലബസും തയ്യാറാക്കി നൽകി. പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകിക്കൊണ്ട്, സ്റ്റുഡിയോ സഹിതമാണ് 2010-ൽ കോഴ്സ് ആരംഭിച്ചത്. ആദ്യ ബാച്ചിൽപെട്ട 80 ശതമാനം പേർക്കും ടെലിവിഷൻ ചാനലുകളിൽ ജോലി കിട്ടി.
മഹത്തായ ആദർശങ്ങൾക്കു വേണ്ടി തുടങ്ങിയ പത്രങ്ങളെല്ലാം ഇന്ന് അതിൽ നിന്ന് വ്യതിചലിച്ചുവെന്ന് കെ.കെ. മധുസൂദനൻ നിരീക്ഷിച്ചു. എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യം എന്ന വിശാല കാഴ്ചപ്പാടിലാണ് മാതൃഭൂമി പത്രം ആരംഭിച്ചത്. "ഇപ്പോൾ പത്രങ്ങൾ പൊതുവിൽ വളരെ കൊമേഴ്സ്യലായി . അവയ്ക്ക് മൂല്യങ്ങളോടുള്ള ആത്മാർത്ഥത നഷ്ടപ്പെട്ടിരിക്കുന്നു. പരസ്യങ്ങൾ നൽകുന്നവരുടെ പ്രമോഷണൽ വാർത്തകളാണ് ഇപ്പോൾ കൂടുതലും.അവർക്കായി വാർത്തകളിൽ വിട്ടുവീഴ്ചകൾ വരുത്തുന്നു. എല്ലാ മാധ്യമങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ് .ഗുണപരമായ തകർച്ച എല്ലാ മാധ്യമങ്ങളെയും ബാധിച്ചിട്ടുണ്ട്".
ഇപ്പോൾ പത്രവായന കാര്യമായി കുറഞ്ഞിരിക്കുന്നു.എങ്കിലും വായനാസംസ്കാരം ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.നമ്മുടെ പ്രത്യേകതയാണ് അതെന്നും കെ.കെ മധുസൂദനൻ പറഞ്ഞു. പക്ഷേ, പുതിയ മാദ്ധ്യമ പ്രവർത്തകരിൽ പലരും ഇപ്പോൾ ഈ രംഗം തന്നെ ഉപേക്ഷിച്ചു പോവുകയാണ്..
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ചർച്ചയിൽ സുരാഗ് രാമചന്ദ്രൻ , രാജേന്ദ്രൻ പുതിയേടുത്ത് , വി.ആർ രാജ്മോഹൻ എന്നിവർ പങ്കെടുത്തു.
' ചരിത്രസാക്ഷികൾ ' പരമ്പരയുടെ 24 ആം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/i57tuWExR8k
No comments:
Post a Comment