'ചരിത്രസാക്ഷികൾ ' പരമ്പരയുടെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജൂലൈ 22, 2023) മുപ്പതാം ഭാഗത്തിൽ അതിഥികളായെത്തിയത് രാധാകൃഷ്ണൻ എം.ജിയും എൻ.പി.രാജേന്ദ്രനും .
എം.പി. നാരായണ പിള്ള പത്രാധിപരായി മുംബൈയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മിനറൽസ് ആന്റ് മെറ്റൽസ് റിവ്യൂ'വിൽ നിന്ന് 1980ലാണ് രാധാകൃഷ്ണൻ എം.ജി യുടെ മാദ്ധ്യമപ്രവർത്തനത്തിന്റെ തുടക്കം."പത്രപ്രവർത്തകനാകാൻ ചെറുപ്പത്തിൽ തന്നെ ആഗ്രഹിച്ചിരുന്നു. പഠിച്ചത് പ്രിയപ്പട്ട വിഷയമായ സാമ്പത്തിക ശാസ്ത്രം. രണ്ടും കൂടി ചേർന്ന് പോകുന്ന സാമ്പത്തിക പത്രപ്രവർത്തനം അങ്ങനെയാണ് തെരഞ്ഞടുത്തത്". പക്ഷേ, അതൊരു ട്രേഡ് മാഗസിനായിരുന്നു."ഒരു കത്തിയും കൊണ്ട് വന്ന്, മുന്നിലിരിക്കുന്നവർക്ക് വേണ്ട സേവനം ചെയ്തു കൊടുക്കുക എന്നാണ് ബന്ധു കൂടിയായ നാണപ്പൻ ചേട്ടൻ തമാശയായി പറഞ്ഞത്. പക്ഷേ, മിനറൽ കച്ചവടക്കാരുടെ വിവരങ്ങൾ ശേഖരിച്ച് എഴുതുന്ന ജോലി വളരെ വേഗം ബോറടിച്ചു. തിരുവനന്തപുരം എന്നെ അതിശക്തമായി തിരിച്ചു വിളിച്ചുകൊണ്ടുമിരുന്നു. അങ്ങന, ഒന്നര വർഷം കഴിഞ്ഞ് മടങ്ങി".
1982-ൽ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിൽ ചേർന്നു. ആ ബാച്ചിൽ ട്രെയ്നികളായി ഒപ്പം കെ.ജി. മുരളീധരനും വെച്ചൂച്ചിറ മധുവുമുണ്ടായിരുന്നു. സീനിയർമാരായി ജേക്കബ്ബ് ജോർജ്ജ്, ടി.ശശിമോഹൻ, എം.ഹരികുമാർ എന്നിവരുണ്ടായിരുന്നു.
നാല് മാസം കഴിഞ്ഞ് ടി.എൻ. ഗോപകുമാറും കെ.ജി. ജ്യോതിർഘോഷും എത്തി.
"കാമ്പസിൽ നിന്ന് നടന്നുകയറിയ കൂട്ടുകാരുടെ ഒരു സംഘമായിരുന്നു,അത്. ഡെസ്ക്കിലെ സീനിയർമാരും മനസ് കൊണ്ട് ചെറുപ്പക്കാരായിരുന്നു".
ആഴ്ചപ്പതിപ്പ് ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളെല്ലാം അവിടെ നിന്നായിരുന്നു ഇറങ്ങിയിരുന്നത് . ആഴ്ചപ്പതിപ്പിന്റെ ചുമതല ആദ്യം വി.ആർ.ഗോവിന്ദനുണ്ണിക്കും പിന്നീട് കെ.സി നാരായണനുമായിരുന്നു. അവിടെ സണ്ണിക്കുട്ടി എബ്രഹാമും പി.എസ്. നിർമ്മലയുമുണ്ടായിരുന്നു. ഗൃഹലക്ഷ്മിയുടെ ചുമതല ഡോ. പി.ബി ലൽക്കാറിനും ചിത്രഭൂമിയുടേത് ഗോപി പഴയന്നൂരിനുമായിരുന്നു.
"സിനിമയോട് താല്പര്യമുണ്ടായിരുന്നതു കൊണ്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾ കവർ ചെയ്യാനും പ്രമുഖ ചലച്ചിത്രകാരൻമാരെ അഭിമുഖം നടത്താനുമുള്ള അവസരങ്ങൾ കിട്ടി".
ഓഫ്സെറ്റ് അച്ചടി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളുമായി പുതുതായി ആരംഭിച്ച തിരുവനന്തരം എഡിഷൻ വേഗം കേരള കൗമുദിയുടെ കുത്തക തകർക്കുകയും മലയാള മനോരമയുമായി കടുത്ത മത്സരത്തിലേർപ്പെടുകയും ചെയ്തു."ന്യൂസ് എഡിറ്റർ ടി. വേണുഗോപാലക്കുറുപ്പായിരുന്നു അതിന്റെ വിജയശില്പി. അദ്ദേഹം രൂപകല്പന ചെയ്ത പത്രങ്ങളിൽ,രാജൻ പൊതുവാളിന്റെ ചിത്രങ്ങൾ ആറുമടങ്ങ് പൊലിമയോടെ വന്നു. ഡിസൈനിങ്ങിൽ അദ്ദേഹം വലിയ പരീക്ഷണങ്ങൾ നടത്തി.അങ്ങനെ, രണ്ടു വർഷം കൊണ്ട് മാതൃഭൂമി അവിടെ ഒന്നാം സ്ഥാനത്തെത്തി. മലബാർ പത്രമെന്ന ബാദ്ധ്യതയെയും മറികടന്നു".
'ബേങ്ക്','കേപ്റ്റൻ' 'തകർത്തി' തുടങ്ങിയ മലബാറിലെ പ്രാദേശിക ഉച്ചാരണം പ്രതിഫലിക്കുന്ന വാക്കുകൾക്ക് പകരം ക്രമേണ തിരുവനന്തപുരത്തെ വാക്കുകൾ ഇടം പിടിച്ചു. ഏകീകൃതമായ പത്രഭാഷ രൂപപ്പെട്ടിരുന്നില്ല. ഇന്നും അതുണ്ടായിട്ടില്ല. തലസ്ഥാനത്തെ എല്ലാ കലാംസ്ക്കാരിക പരിപാടികളും പ്രാധാന്യത്തോടെ പത്രത്തിൽ വരാൻ തുടങ്ങി. സൂര്യ ഫെസ്റ്റിവൽ, ചലച്ചിത്രോത്സവങ്ങൾ തുടങ്ങിയവയൊക്കെ മത്സരിച്ച് റിപ്പോർട്ട് ചെയ്തു."രാത്രിയും പകലും ഓഫീസിൽ തന്നെ ചെലവഴിച്ചു". മഹാപ്രതിഭാശാലികൾക്കൊപ്പം ജോലി ചെയ്ത ആ കാലഘട്ടത്തിലാണ് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനം മുഴുവൻ പഠിച്ചത്. അന്ന് വി.പി രാമചന്ദ്രനായിരുന്നു പത്രാധിപർ."ഏറെ അനുഭവസമ്പത്തുള്ള, പ്രതാപശാലിയായ പത്രാധിപർ. മാതൃഭൂമിയുടെ ആധുനികവല്ക്കരണത്തിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്".
എം.ഡി നാലപ്പാടാണ് മാതൃഭൂമിയെ പുതിയ ലോകത്തേക്ക് വഴി നടത്തിച്ചത്.പരമ്പരാഗത രീതികളിൽ നിന്ന് വ്യതിചലിച്ച്, ആക്രമണോത്സുകമായ ഘട്ടത്തിലേക്ക് പത്രം കടന്നു. അന്വേഷണാത്മകമായ പരമ്പരകളിലൂടെ പത്രം അധികാരസ്ഥാനങ്ങളെ കടന്നാക്രമിച്ചു. ജി.ശേഖരൻ നായർ ഉൾപ്പെടെയുള്ളവർ എഴുതിയ പരമ്പരകൾ കൊടുങ്കാറ്റിളക്കിവിട്ടു. അവ യാഥാസ്ഥിതമായ പ്രവർത്തശൈലിയെ മറികടന്നു. അത് വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു.എം.ഡി നാലപ്പാട് പത്രപ്രവർത്തകർക്ക് വലിയ സ്വാതന്ത്ര്യം അനുവദിച്ചുതന്നു. ഡെസ്ക്കിലുള്ളവരെക്കൊണ്ടും അത്തരം പരമ്പരകൾ എഴുതിച്ചു.
എം.ഡി നാലപ്പാട് തന്റെ ഷെയറുകൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൈമാറിയത് ദേശീയ തലത്തിൽ തന്നെ വലിയ കൊടുങ്കാറ്റിളക്കി വിട്ടു. തുടർന്നുണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ പല പത്രപ്രവർത്തകരും പെട്ടുപോവുകയും എം.ഡി. നാലപ്പാടിനൊപ്പം നിന്നതിനാൽ ചിലർ സ്ഥലം മാറ്റപ്പെടുകയും ചെയ്തു.
ഇന്ത്യ ടുഡേ മാഗസിൻ മലയാളം പതിപ്പ് ആരംഭിച്ചപ്പോൾ ജേക്കബ് ജോർജ്ജ് മാതൃഭൂമി വിട്ട് അതിന്റെ കറസ്പോണ്ടന്റായി. 1994 നവംബറിൽ രാധാകൃഷ്ണൻ എം.ജിയും ഇന്ത്യ ടുഡേയിൽ ചേർന്നു - ഇംഗ്ലീഷ് കറസ്പോണ്ടന്റായി. പിന്നീട് നീണ്ട 20 വർഷം അവിടെ പ്രവർത്തിച്ചു. 2014 ൽ അസോസിയേറ്റ് എഡിറ്ററായിരിക്കേയാണ് ഏഷ്യാനെറ്റിൽ ചേരുന്നത്.
"അന്ന് അരുൺ പൂരിയായിരുന്നു ഉടമസ്ഥനും എഡിറ്ററും. പൂർണ്ണമായും ദേശീയ പ്രസിദ്ധീകരണമായ അതിന്റെ ഓരോ ലക്കത്തിലും കേരളത്തെ അടയാളപ്പെടുത്തുന്ന വാർത്തകൾ, രസകരമായി അവതരിപ്പിക്കുകയായിരുന്നു ദൗത്യം. അക്കാലഘട്ടത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ ringside view എഴുതാൻ കഴിഞ്ഞു " .
നമ്മുടെ ആനുകാലിക പ്രസിദ്ധീകരണ രംഗത്ത് വഴിത്തിരിവുണ്ടാക്കി,ഇന്ത്യ ടുഡേ. പത്രപ്രവർത്തകർക്ക് എല്ലാവിധ സൗകര്യങ്ങളും അവർ നൽകി.വളരെ സൂക്ഷ്മമായ വിശദാംശങ്ങളിൽ പോലും അത് ഏറെ ജാഗ്രത പുലർത്തി."നിശിതമായ ഒരു gate-keeping സംവിധാനം അതിനുണ്ട്''.
ഐ.എസ്. ആർ. ഒ ചാരവൃത്തിക്കേസിന്റെ പിന്നിലുള്ള ഗൂഢാലോചനയും അന്വേഷണ ഏജൻസിയും മാദ്ധ്യമങ്ങളും സൃഷ്ടിച്ച മിഥ്യാധാരണകളും ആദ്യമായി പുറത്തു കൊണ്ടു വന്നത് ഇന്ത്യ ടുഡേയാണ്."പത്രാധിപർ ശേഖർ ഗുപ്ത, ഡെപ്യൂട്ടി എഡിറ്റർ രാജ് ചെങ്കപ്പ എന്നിവർ മുൻകൈയെടുത്ത്, ബാംഗ്ലൂർ കറസ്പോണ്ടന്റ് സരിത റോയിയേയും ജേക്കബ് ജോർജ്ജിനേയും എന്നെയും അതിന് നിയോഗിക്കുകയായിരുന്നു".
ശാസ്ത്രജ്ഞൻ നമ്പി നാരായണനും മറ്റുമെതിരായി വ്യാജമായി കെട്ടിച്ചയ്ക്കപ്പെട്ടതായിരുന്നു ആരോപണങ്ങളെന്ന് തെളിയിക്കുന്ന കവർസ്റ്റോറി ഉൾപ്പെടെയുള്ള സത്യസന്ധമായ റിപ്പാർട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. "എങ്ങനെ പത്രപ്രവർത്തനം നടത്താൻ പാടില്ലെന്നതിന്റെ പാഠപുസ്തകമായിരുന്നു ചിലർ വരുത്തിയ തെറ്റുകൾ".
പി.എസ്. ജോസഫ് ചുമതല വഹിച്ച മലയാളം ഇന്ത്യ ടുഡേയിൽ സുന്ദർദാസ്, പി.കെ ശ്രീനിവാസൻ , ജെ. ബിന്ദുരാജ്, നയൻതാര , ഫോട്ടോഗ്രാഫർ ശങ്കർ തുടങ്ങിയവരടങ്ങിയ നല്ലൊരു ടീമുണ്ടായിരുന്നു. അതിലും എഴുതി.
"ജീവിതത്തിന്റെ എല്ലാ തലങ്ങളിലൂടെയും കടന്നു പോയി. പത്രപ്രവർത്തകന് ഒന്നും അന്യമല്ല".
2014 നവംബറിൽ ഏഷ്യാനെറ്റ് ന്യൂസിൽ എഡിറ്ററായി ചേർന്നു.അപ്പോൾ ടി.എൻ ഗോപകുമാറായിരുന്നു ചീഫ് എഡിറ്റർ. അദ്ദേഹമാണ് അവിടേക്ക് ക്ഷണിച്ചത്.അദ്ദേഹത്തിന്റെ മരണ ശേഷം ആ ചുമതലയും ലഭിച്ചു. "ഒരിക്കലും ഉടമസ്ഥരുടെ രാഷ്ട്രീയത്തിലേക്ക് ചാനൽ വലിച്ചിഴക്കപ്പെട്ടിട്ടില്ല. എന്നും സ്വതന്ത്രമായ എഡിറ്റോറിയൽ നയങ്ങൾ പിന്തുടരുന്ന,'editorial driven' മാധ്യമ സ്ഥാപനമാണത്. കേന്ദ്ര മന്ത്രി കൂടിയായ ഉടമസ്ഥൻ രാജീവ് ചന്ദ്രശേഖർ ഒരു തവണ പോലും വാർത്തയിൽ ഇടപെട്ടിട്ടില്ല. മാദ്ധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യവും സ്വയം ഭരണാവകാശവുമുണ്ട്. ഡൽഹി കലാപങ്ങളെക്കുറിച്ചുള്ള വാർത്തകളുടെ പേരിൽ മീഡിയ വൺ ചാനലിനൊപ്പം ഏഷ്യാനെറ്റിന്റെ സംപ്രേഷണത്തിനും വിലക്കേർപ്പെടുത്തിയപ്പോൾ,ഞങ്ങളെ പിന്തുണയ്ക്കാനുള്ള പ്രൊഫഷണൽ ഔന്ന്യത്യം രാജീവ് ചന്ദ്രശേഖർ കാണിച്ചു. ആരെയും മാറ്റി നിർത്തരുതെന്നും എല്ലാവരുടെയും പ്രാതിനിദ്ധ്യം ചാനലിലുണ്ടാകണമെന്നും മാത്രമാണ് അദ്ദേഹം നൽകിയ നിർദ്ദേശം".
ഒരു ഘട്ടത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ച് ചാനൽ ബഹിഷ്ക്കരിച്ചതു തന്നെ തങ്ങളുടെ നിഷ്പക്ഷ നിലപാടിന്റെ പ്രഖ്യാപനമായിരുന്നുവെന്ന് രാധാകൃഷ്ണൻ എം.ജി പറഞ്ഞു.
രാത്രിയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സമയങ്ങളിൽ മുൻപ് കണ്ണാടി,എന്റെ കേരളം, വാക്കു പൂക്കും കാലം തുടങ്ങിയ ധാരാളം സാമൂഹിക, സാഹിത്യ, കായിക പരിപാടികളൊക്കെ കൊടുത്തിരുന്നു. മാങ്ങാട് രത്നാകരന്റെ നേതൃത്വത്തിൽ അത്തരം പരിപാടികൾക്കായി ഒരു ടീം തന്നെയുണ്ടായിരുന്നു. പ്രളയവും കോവിഡും സൃഷ്ടിച്ച ഭയവും ഉത്കണ്ഠയും കാരണം പ്രൈം ടൈമിൽ വാർത്തകൾക്ക് പ്രാമുഖ്യം ലഭിച്ചു."സീരിയലുകൾ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ പോലും വാർത്തകൾ കാണാൻ തുടങ്ങി. വാർത്തകളുടെ വിനോദവല്ക്കണത്തിന്, പൈങ്കിളിവത്കരണത്തിന്,tabloidizationന്, ഒരു കാരണമിതാണ്". ഇത് സ്പീഡ് ന്യൂസിന്റെ കാലമാണ്. ഗൗരവതരമായ വാർത്താവലോകനങ്ങൾ കാണാൻ ഒരു ന്യൂനപക്ഷം മാത്രമേയുള്ളൂ.
ഉമ്മൻചാണ്ടിക്കും മറ്റുമെതിരെ സരിത ഉന്നയിച്ച ആരോപണങ്ങൾ കൊടുത്തതിൽ തെറ്റുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകയായ പി.എസ്. നിർമ്മല ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി രാധാകൃഷ്ണൻ എം.ജി പറഞ്ഞു." മൈക്കുമായി പുറകേ നടന്നിട്ടും, ആരോപണ വിധേയരായവർ ഒരു വിശദീകരണവും നൽകിയില്ല. നമ്മുടെ അധികാര വ്യവസ്ഥ എത്രമാത്രം ജീർണ്ണിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ആ സംഭവം".
പക്ഷം പിടിച്ചു കൊണ്ട് നടത്തുന്ന മാധ്യമ വിചാരണ തെറ്റാണ്. ഭരണകൂടത്തിന്റെ ഒപ്പം നില്ക്കാൻ സ്വയം പ്രഖ്യാപിത പക്ഷപാതികളായി എത്തുന്നവർ ഇന്ന് ദേശീയ മുഖ്യധാരാമാദ്ധ്യമരംഗത്തുണ്ട്.അവർക്കനുകൂലമായ മനോഭവം സമൂഹത്തിലുണ്ട്. അത്തരമൊരു ദേശീയ ചാനലിന്റെ പരിപാടികളുടെ റേറ്റുയരുന്ന സത്യാനന്തര കാലമാണിത്.
പുതുതലമറയ്ക്ക് ആവശ്യമുള്ള വാർത്തകളും വിവരങ്ങളും അവർ സ്വന്തം സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കുന്നുണ്ട്. അവർ പത്രങ്ങൾ തൊട്ടുനോക്കുക പോലും ചെയ്യുന്നില്ല. ലോകമെമ്പാടും ഇതാണ് സ്ഥിതി. വിദേശ രാഷ്ട്രങ്ങളിൽ പത്രങ്ങൾ സൗജന്യമായാണ് നൽകുന്നത്;അതും നഗരങ്ങളിൽ .അവിടുത്തെ ദേശീയ പത്രങ്ങളെക്കാൾ, പ്രാദേശിക ഉള്ളടക്കമുള്ള പത്രങ്ങൾക്കാണ് മറ്റിടങ്ങളിൽ കൂടുതൽ പ്രചാരമുള്ളത് .
ഇന്ന് കേരളത്തിൽ പത്രം വായിക്കുന്നവരിലും ടി.വി കാണുന്നവരിലും ഭൂരിപക്ഷവും പ്രായമായവരാണ്. ''മുഖ്യധാരാമാദ്ധ്യമങ്ങളുടെ മാർക്കറ്റ് മരണാഭിമുഖരുടേതാണ്". അവ കാലഹരണപ്പെട്ടിരിക്കുന്നു. അത് അപകടകരമാണ്. ആർക്കും എന്തും വിളിച്ചു പറയാവുന്ന അവസ്ഥയാണിപ്പോൾ -free for all. "സാധാരണക്കാരിൽ വലിയൊരു വിഭാഗം ഓൺലൈൻ പരദൂഷണ ചാനലുകളുടെ പ്രേക്ഷകരാണ്. ദുഷ്ടലാക്കോടെ, ജുഗുപ്സാവഹമായി മാദ്ധ്യമപ്രവർത്തനം നടത്തുന്നവർക്ക് അത്ഭുതകരമായ പ്രചാരമാണിന്ന്". അടുത്തിടെ നടത്തിയ യൂറോപ്യൻ സന്ദർശനത്തിൽ പരിചയപ്പട്ടവരെല്ലാം ഇത്തരം ചാനലുകൾ മാത്രം കാണുന്നവരാണ്.
ഇവരുടെ പേരുപറഞ്ഞ്, മാദ്ധ്യമങ്ങളെ തന്നെ ഒഴിവാക്കാൻ സ്വേച്ഛാധിപതികളായ ഭരണാധികാരികൾ മുന്നോട്ടു വന്നേക്കാം.Democratic despotsന്റെ കാലമാണിത്.അധികാരികളെ വിമർശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന മാദ്ധ്യമങ്ങളെ അവർ ഭയക്കുന്നുണ്ട്. "എന്നാൽ, ജാതി - മത ശക്തികളുടെ അടിമകളായി പ്രവർത്തിക്കാതെ , ഭരണകൂടങ്ങളെ വിമർശിക്കാനും ചോദ്യം ചെയ്യാനുമുള്ള ശക്തി കേരളത്തിലെ മാദ്ധ്യമങ്ങൾ ക്കുണ്ട്",രാധാകൃഷ്ണൻ എം.ജി പറഞ്ഞു.
2021-ൽ ഏഷ്യാനെറ്റ് എഡിറ്റർ സ്ഥാനം ഒഴിഞ്ഞു. അതിനു ശേഷം,2022 ഡിസംബർ വരെ, എഡിറ്റോറിയൽ അഡ്വൈസറായും പ്രവർത്തിച്ചു. അതോടെ 40 വർഷത്തിലേറെ നീണ്ട സജീവ മാദ്ധ്യമജീവിതം രാധാകൃഷ്ണൻ എം.ജി അവസാനിപ്പിച്ചു.
പത്രപ്രവർത്തകനാകും മുൻപ് താൻ കോൺഗ്രസ് പരിവർത്തനവാദി പ്രവർത്തകനായിരുന്നുവെന്ന് എൻ.പി രാജേന്ദ്രൻ പറഞ്ഞു. തലശ്ശേരി ബ്രണ്ണൻ കോളേജിലായിരുന്നു വിദ്യാഭ്യാസം.അക്കാലത്തെ പരിവർത്തനവാദി നേതാവും പിൽക്കാലത്ത് മാതൃഭൂമിയിൽ അസി.എഡിറ്ററുമായിരുന്ന പി. രാജന്റെ അനുയായിയായിരുന്നുവെന്ന് അദ്ദേഹം കൂടി പങ്കെടുത്ത പരിപാടിയിൽ ആമുഖമായി എൻ.പി രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.സിയായി ഏതാനും വർഷം സർക്കാർ സർവ്വീസിലും, പിന്നെ അസിസ്റ്റന്റായി കാലിക്കട്ട് സർവകലാശാലയിലും പ്രവർത്തിച്ച്, പ്രമോഷൻ ലഭിച്ച സമയത്തായിരുന്നു. 1981-ൽ മാതൃഭൂമിയിൽ ജേർണ്ണലിസ്റ്റ് ട്രെയ്നിയായി പാലക്കാടാണ് നിയമനം കിട്ടുന്നത്. ലീവെടുത്തായിരുന്നു ചേർന്നത്. മൂന്ന് മാസത്തിനു ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് കിട്ടിയപ്പോൾ, ട്രെയിനിങ്ങ് കാലമായിരുന്നിട്ടു കൂടി മാതൃഭൂമിയിൽ തുടരാൻ തീരുമാനിച്ചു. പിന്നീട് കോഴിക്കോട്ടേയ്ക്ക് വന്നു. വിംസിയായിരുന്നു ന്യൂസ് എഡിറ്റർ.33 വർഷം മാതൃഭൂമിയിൽ പ്രവർത്തിച്ചു. 2014 നവംബറിലാണ് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചത്.
ആരോഗ്യപ്രശ്നങ്ങൾ കാരണം ഒന്നര വർഷമായി പത്രങ്ങളൊന്നും വായിക്കുകയോ എഴുതുകയോ ചെയ്യാൻ കഴിയുന്നില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. ഇപ്പോൾ പല കാര്യങ്ങളും ഓർത്തെടുക്കാൻ കഴിയുന്നില്ല.ഈ പരിപാടിയിൽ സംസാരിക്കുന്നതിനായി നാല് നോട്ടുകൾ എഴുതി വച്ചിരുന്നെങ്കിലും അവ നോക്കി സംസാരിക്കാൻ കഴിയുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന്, ചില ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. പത്രങ്ങളുടെ സ്വീകാര്യത ഇപ്പോൾ കുറഞ്ഞുവരുകയാണ്. അവയിലുള്ള വിശ്വാസത്തിന് ഇടിവുണ്ടായിരിക്കുന്നു. പക്ഷേ, അവ ഇല്ലാതാകുകയില്ല."നാളെ പുതിയ തലമുറയാണ് തീരുമാനമെടുക്കാൻ പോകുന്നത്. മാറ്റങ്ങൾ അനിവാര്യമാണ്. പത്രങ്ങൾ പഴയ രീതിയിൽ തന്നെ തുടരണമെന്നത് ഒരു വ്യാമോഹം മാത്രമാണ് ".
2011-ൽ കേരള മീഡിയ അക്കാദമി ചെയർമാനായി ചുമതലയേല്ക്കുമ്പോൾ മാദ്ധ്യമങ്ങളെ സംബന്ധിച്ച ഒരു നയം ഉണ്ടായിരുന്നില്ല. അത് രൂപപ്പെടുത്താൻ ശ്രമിച്ചു.
ചർച്ചയിൽ പങ്കെടുത്ത മുതിർന്ന മാദ്ധ്യമപ്രവർത്തകനായ പി.രാജൻ,1975 ജൂലൈ 20 ന് അർദ്ധരാത്രി തന്നെ അറസ്റ്റ് ചെയ്ത സംഭവം അനുസ്മരിച്ചു. തൃപ്പൂണിത്തുറ സബ്ജയിലിൽ പാർപ്പിച്ച്, അടുത്ത ദിവസം രാവിലെ എറണാകുളത്ത് മജിസ്ട്രേട്ട് എലിസബത്ത് കുരുവിള മുൻപാകെ ഹാജരാക്കി. കോൺഗ്രസ് പരിവർത്തനവാദികളുടെ 'നിർണ്ണയം' മാസികയിൽ 'ഇന്ദിരയുടെ അടിയന്തിരം' എന്ന പേരിൽ എഴുതിയ ലേഖനത്തെ തുടർന്നായിരുന്നു അറസ്റ്റ് . താൻ ആവശ്യപ്പെട്ടതിനാൽ, വിലങ്ങണിയിച്ചായിരുന്നു കോടതിയിൽ കൊണ്ടു പോയത്.
എം.ഡി നാലപ്പാടിന്റെ കാലത്ത് , സംസ്ഥാനത്തെ ആദ്യ എയിഡ്സ് രോഗിയെക്കുറിച്ചുള്ള വാർത്തയിൽ മാതൃഭൂമി, വ്യക്തിപരമായ വിശദാംശങ്ങൾ നൽകിയതിനെ അദ്ദേഹം ന്യായീകരിച്ചു. അക്കാലത്ത് The Time എയിഡ്സ് ബാധിച്ച ഒരു കുട്ടിയുടെ ഫോട്ടോ മുഖചിത്രമായി കൊടുത്തിരുന്നു.
ചർച്ചയിൽ പങ്കെടുത്ത മാതൃഭൂമി മുൻ സീനിയർ സബ് എഡിറ്ററും 'വൺ ഇന്ത്യ' ഓൺലൈൻ പോർട്ടൽ പത്രാധിപരുമായിരുന്ന പി.വി ഹരികൃഷ്ണൻ, ഈ മാദ്ധ്യമങ്ങൾക്ക് തുടക്കത്തിലുള്ളത്ര പ്രചാരം ഇപ്പോഴില്ല എന്ന് പറഞ്ഞു. പലരും വാർത്തകൾക്ക് ജനങ്ങളെയാണ് ആശ്രയിക്കുന്നത് -curated citizen journalism. കേരളത്തിലാകും പത്രങ്ങൾ വേഗം ഇല്ലാതാകുകയെന്നും അദ്ദേഹം പറഞ്ഞു.
രാജേന്ദ്രൻ പുതിയേടത്ത് , മോഹൻദാസ് പാറപ്പുറത്ത്,വൈശാഖ് ആര്യൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' മുപ്പതാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/oTbFhX5q_p4
No comments:
Post a Comment