'ചരിത്രസാക്ഷികൾ' ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ ഇരുപത്തിയെട്ടാം ഭാഗത്തിൽ (ജൂലൈ 8,2023) അനുഭവങ്ങൾ പങ്കുവക്കാൻ അതിഥികളായി എത്തിയത് എൻ. മാധവൻകുട്ടിയും (മുൻ അസോസിയേറ്റ് എഡിറ്റർ;മുൻ റസിഡന്റ് എഡിറ്റർ-കേരള,ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ),ടി.സോമനും (മുൻ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ്, മാതൃഭൂമി).
കൊടുങ്ങല്ലൂർ സ്വദേശിയാണ് എൻ.മാധവൻകുട്ടി. കൊച്ചിയിലെ ആദ്യ എൻജിനീയറിങ്ങ് ബിരുദധാരിയായ അച്ഛൻ ചെറുപ്പത്തിലെ മരിച്ചു.നെഹ്രുവിയൻ സോഷ്യലിസ്റ്റായിരുന്നു, അദ്ദേഹം.ഏഴാം ക്ലാസ് മുതൽ പത്രം വായിച്ചും റേഡിയോ കേട്ടും ഉണ്ടായ ലോകബോധം കാരണം കോളേജിൽ സാമൂഹികശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു.ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചത് കാരണം കോളേജുകൾ മാറിമാറി പഠിക്കേണ്ടിവന്നു.തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോൾ ദിശാബോധമുള്ള ഗുരുവിനെ കിട്ടി-പ്രൊഫ. വി.അരവിന്ദാക്ഷൻ.
കവിതയോട് കമ്പം ഉണ്ടായിരുന്നു. മാതൃഭൂമി സാഹിത്യ മത്സരത്തിൽ ഒരിക്കൽ കവിതയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. പക്ഷേ, പിന്നീട് കാര്യമായി എഴുതിയില്ല.
1971ൽ പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.വിക്ഷുബ്ധവും ചലനാത്മകവുമായ കാലഘട്ടമായിരുന്നു,അത്. 'പ്രേരണ' മാസികയും നക്സൽ സാഹിത്യവും പ്രചരിപ്പിച്ചു."നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ഒളിവ് ജീവിതപ്പാത മുന്നിലുണ്ടായിരുന്നെങ്കിലും വിധവയായ അമ്മയുടെയും ചെറിയ കുട്ടികളായിരുന്ന അനിയത്തിമാരുടെയും കാര്യമോർത്തപ്പോൾ, ത്യാഗങ്ങൾക്കുള്ള സമയമല്ല അതെന്ന തീരുമാനത്തിലെത്തി. എൻ്റെ രാഷ്ട്രീയ സാമൂഹിക താൽപര്യങ്ങൾ തൃപ്തിപ്പെടുത്താൻ കഴിയുന്ന മാധ്യമ മേഖലയിലേക്ക് തിരിഞ്ഞത് അങ്ങനെയാണ്".
അതിന് നിമിത്തമായത് ഒരു അപകടത്തെക്കുറിച്ചുള്ള വർത്തമാനം. നാട്ടിലെ ആൽമരച്ചോട്ടിലിരുന്ന് സുഹൃത്തായ സഖാവ് കരീം പറഞ്ഞു; അഴീക്കോട് അഴിമുഖത്തെ മണൽഭിത്തിയിൽ തട്ടി ബോട്ട് മറിഞ്ഞ്, നാലുപേർ മരിച്ചു. ഇതൊരു സാധാരണ കാര്യമാണ് പറഞ്ഞത്. "അയാളുടെ നിർവികാരത എന്നെ പിടിച്ചുലച്ചു". പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന സുഹൃത്ത് ജോയിയുമായി അടുത്ത ദിവസങ്ങളിൽ ഈ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ സന്ദർശിച്ച്, കാര്യങ്ങൾ അന്വേഷിച്ചു. അതേക്കുറിച്ച് ഒരു റിപ്പോർട്ട് ,ടൈപ്പ്റൈറ്ററിൽ അടിച്ചു തയ്യാറാക്കി." ഇപ്പോഴും ഞാനാ തലക്കെട്ട് ഓർക്കുന്നു- ദ ട്രെച്ചറസ് സാൻഡ് ബാങ്ക്സ് ഓഫ് അഴീക്കോട്(The treacherous sand banks of Azheekode).അതുമായി നേരെ ഫോർട്ട് കൊച്ചിയിലെ ദി ഇന്ത്യൻ എക്സ്പ്രസ് ഓഫീസിലെത്തി. അന്ന് എസ്. കെ അനന്തരാമനാണ് റസിഡൻറ് എഡിറ്റർ. ശിവറാം ന്യൂസ് എഡിറ്ററും.റിപ്പോർട്ട് അദ്ദേഹത്തെ ഏൽപ്പിച്ച്,ബോട്ടുകയറി തിരിച്ച് കൊടുങ്ങല്ലൂരിലെത്തി. "അടുത്ത ദിവസം മൂന്നാം പേജിലെ പ്രധാന വാർത്തയായി അത് അച്ചടിച്ചു വന്നു- എൻ്റെ ബൈലൈൻ സഹിതം.അതാണ് എന്നെ പത്രപ്രവർത്തകനാക്കിയത്. അത് തന്ന ആത്മവിശ്വാസവും ഊർജ്ജവും,തൊഴിലിനോടുള്ള ബഹുമാനവും എന്നെ ആവേശം കൊള്ളിച്ചു. അതിന് പ്രതിഫലമായി നൂറോ നൂറ്റിയിരുപതോ രൂപയുടെ ചെക്ക് വന്നു".
തുടർന്ന്, ചേന്ദമംഗലത്തെ കോട്ടേക്കോവിലകം കുന്നിൻപുറത്തിൻ്റെ മതനിരപേക്ഷ പ്രാധാന്യത്തെക്കുറിച്ച് റിപ്പോർട്ട് എഴുതി. ജൂത, ക്രിസ്ത്യൻ,മുസ്ളീം പള്ളികളും അമ്പലവുമുള്ള അവിടം മതേതരത്വത്തിന്റെ പ്രതീകമാണ്.പുരാതനമായ ഒരുസാമ്രാജ്യത്തിൻ്റെ തലസ്ഥാനം അവിടെയായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.ആ റിപ്പോർട്ടും ഫോട്ടോ സഹിതം വന്നു. പിന്നെയും ചില റിപ്പോർട്ടുകൾ ദി ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
അപ്പോൾ,തൊഴിലാളിപ്രവർത്തകനായ ചെറിയച്ഛൻ, പ്രമുഖ പത്രപ്രവർത്തകനായ നിഖിൽ ചക്രവർത്തിക്ക് ഒരു പരിചയപ്പെടുത്തൽ കത്ത് തന്ന്, ഡൽഹിക്കയച്ചു.അദ്ദേഹത്തിൻ്റെ പ്രസിദ്ധീകരണമായ 'ലിങ്ക് ','മെയിൻസ്ട്രീം' എന്നിവ സ്വാതന്ത്ര്യബോധം അടിയറ വയ്ക്കാത്ത മാദ്ധ്യമങ്ങളായിരുന്നു. അദ്ദേഹത്തിൻറെ കീഴിൽ രണ്ടുവർഷം അവിടെ ട്രെയിനിയായി പ്രവർത്തിച്ചു. 350 രൂപയായിരുന്നു ശമ്പളം. തണുപ്പുകാലമാകുമ്പോൾ 'കമ്പിളി വാങ്ങാൻ പണമുണ്ടോ' എന്ന് അദ്ദേഹം സ്നേഹപൂർവ്വം ചോദിക്കുമായിരുന്നു.അദ്ദേഹം തന്ന ആദ്യ അസൈൻമെൻറ് തന്നെ ശ്രദ്ധേയമായിരുന്നു.വിയറ്റ്നാം യുദ്ധകാലമായിരുന്നു അത്. പ്രമുഖ പാർലൻ്റേറിയനായ പിലു മോദിയെ കണ്ട്, ഇന്ത്യയുടെ വിയറ്റ്നാം യുദ്ധനയത്തെക്കുറിച്ച് ഗവേഷണം ചെയ്ത്, ലേഖനം എഴുതാനായിരുന്നു നിർദ്ദേശം. അദ്ദേഹം എഴുതാൻ ധാരാളം അവസരങ്ങൾ തന്നു. രണ്ട് വർഷം കഴിഞ്ഞ്,അദ്ദേഹം തന്നെ മുൻകൈ എടുത്താണ് 'പേട്രിയറ്റി'ൽ ചേരാനുള്ള അവസരം ഉണ്ടാക്കിയത്.അന്ന് പത്രാധിപർ എടത്തട്ട നാരായണനും അരുണ അസഫലിയും അവിടെ ഉണ്ടായിരുന്നു.അവിടെ സബ് എഡിറ്ററായി ;ബി.ആര്.പി ഭാസ്കർ, ഒ.വി വിജയൻ,സി.രാധാകൃഷ്ണൻ എന്നിവർ ഇരുന്ന കസേര .
എല്ലാ ആഴ്ചയിലും എഡിറ്റോറിയൽ മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ അവസരം കിട്ടി.കമലാപതി ത്രിപാഠി,കരൺ സിങ്ങ് തുടങ്ങിയ പ്രമുഖരുമായി അഭിമുഖ സംഭാഷണങ്ങൾ നടത്തി. രണ്ടു വർഷം അവിടുത്തെ പത്രപ്രവർത്തക യൂണിയന്റെ പ്രസിഡൻ്റുമായി.
അടിയന്തിരാവസ്ഥയുടെ ഇരുൾ വീഴുന്നതിനു സാക്ഷിയായി.അത് പ്രഖ്യാപിക്കപ്പെട്ടതിന്റെ അടുത്ത ദിവസം ഓഫീസിൽ എത്തിയപ്പോൾ, അടച്ച് പൂട്ടിയിരിക്കുന്നു. അവിടേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മുറ്റത്തെ ബാഡ്മിൻറൺ കോർട്ടിൽ രാജേശ്വര റാവുവും എടത്തട്ട നാരായണനും അരുണ അസഫ് അലിയും പത്രാധിപസമിതി അംഗങ്ങളും നിൽക്കുന്നു.നിഖിൽ ചക്രവർത്തി അസ്വസ്ഥനും അക്ഷമനുമായിരുന്നു.വലതുപക്ഷ ഏകാധിപത്യമാണതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാൽ, എടത്തട്ട നാരായണനടക്കമുള്ള ചില പത്രാധിപ സമിതി അംഗങ്ങൾക്ക് ഒരു ഇടതുപക്ഷ വിപ്ലവം നടന്നു എന്ന ധാരണയാണ് ഉണ്ടായിരുന്നത്."അവർക്ക് സത്യം ബോധ്യപ്പെടാൻ കാലമേറെ എടുത്തു".
പത്രം പ്രസിദ്ധീകരണം തുടർന്നപ്പോൾ വാർത്തകൾ, കർശനമായ സെൻസർഷിപ്പിന് വിധേയമായി.സുഹൃത്തുക്കളായ ജോൺ ദയാലും അജോയ് ബോസും റിപ്പോർട്ടിങ്ങിൽ ഉണ്ടായിരുന്നു."എല്ലാ ദിവസവും വൈകുന്നേരം ഏതെങ്കിലും രഹസ്യകേന്ദ്രത്തിൽ ഞങ്ങൾ സന്ധിക്കുമായിരുന്നു. സെൻസർമാർ ചവറ്റുകുട്ടയിലിട്ട റിപ്പോർട്ടുകളെക്കുറിച്ച് അവർ പറയും."വേദനയുടെയും അടിച്ചമർത്തലിന്റെയും കഥകൾ. ആ റിപ്പോർട്ടുകൾ ഞങ്ങൾ സമാഹരിച്ചുവെച്ചു". .അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട ശേഷം അവർ അക്കാലത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി:ഡൽഹി അണ്ടർ എമർജൻസി(Delhi under Emergency)."അതൊരു റിപ്പോർട്ടാഷാണ്.അതിൻ്റെ ആമുഖത്തിൽ എന്നെക്കുറിച്ച് പരാമർശിച്ചിടുണ്ട്."സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാതീതമായ അധികാരകേന്ദ്രം അന്ന് പിടിമുറുക്കിയത് എങ്ങനെയാണെന്നും ഏകാധിപത്യത്തിൻ്റെ ആ നാളുകളിൽ ഡൽഹിയിലെ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെപ്പെടത് എങ്ങനെയെന്നും ആ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ദി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം അടിയന്തരാവസ്ഥയെ ധീരമായി ചെറുത്തുനിന്നു. തൊട്ടടുത്തുതന്നെയായിരുന്നു ആ പത്രം ഓഫീസ് .1977ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോറ്റ വാർത്ത വന്നുകൊണ്ടിരിക്കുമ്പോൾ, തടിച്ചുകൂടിയ ജനങ്ങൾ ആഹ്ളാദാരവങ്ങൾ മുഴക്കി, രൂപയും നാണയവും എറിഞ്ഞു കൊടുക്കുന്നത് കണ്ടു. എങ്ങനെയാണ് ഒരു പത്രസ്ഥാപനത്തിന് ജനകീയ അംഗീകാരം കിട്ടുന്നതെന്ന് കൺനിറയെ ഞാൻ കണ്ടു.അടിയന്തരാവസ്ഥക്കാലത്ത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച മാധ്യമ പ്രവർത്തനമായിരുന്നു അവരുടേത്."ആ പത്രപ്രവർത്തനശൈലിയിൽ ഞാൻ നങ്കൂരമിട്ടു. എന്റെ mooring അങ്ങനെ സംഭവിച്ചു".
തുടർന്ന്, രണ്ടുവർഷം തമിഴ്നാട്ടിലെ സ്റ്റാഫ് കറസ്പോണ്ടൻ്റായി മദ്രാസിൽ പ്രവർത്തിച്ചു.ആസാം കലാപം രൂക്ഷമായപ്പോൾ, 1982ൽ അവിടേക്ക് അയച്ചു. ആസാം തിളച്ചു മറിയുന്ന കാലം.കല്യാണം കഴിഞ്ഞ് അധികകാലമായില്ല. കലാപഭൂമിയിലേക്ക് അയച്ചതപ്പോഴാണ്. ശമ്പളം വല്ലപ്പോഴും ഹെലികോപ്റ്ററിൽ കൊടുത്തു വിടുകയായിരുന്നു.
മുൻ മുഖ്യമന്ത്രി ശരത് ചന്ദ്ര സിൻഹയോടൊപ്പം ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം നടക്കുന്ന അതിർത്തി ഗ്രാമങ്ങൾ സന്ദർശിച്ച് റിപ്പോർട്ടുകൾ എഴുയിട്ടുണ്ട്."1983 ഫെബ്രുവരി 18 ന് മദ്ധ്യ ആസാമിലെ നെല്ലിയിൽ ബംഗാളി കുടിയേറ്റക്കാരായ രണ്ടായിരത്തിൽപ്പരം മുസ്ലീങ്ങളെ ആദിവാസി വിഭാഗക്കാർ ക്രൂരമായി കൊലപ്പെടുത്തിയ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ഞാനാണ്".അവിടം സന്ദർശിക്കാൻ എത്തിയ എ.ബി വാജ്പേയിയുടെ വാഹനത്തിന് പിന്നിലിരുന്നാണ് നെല്ലിയിലേക്ക് പോയത്.അദ്ദേഹം സ്നേഹത്തോടെ പെരുമാറി.'യുദ്ധം','യുദ്ധം' എന്ന് അലറിവിളിച്ചുകൊണ്ട് നിയാമർ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ മുസ്ളിങ്ങൾക്കുനേരെ അമ്പെയ്യുന്നതു കണ്ടു. വാജ്പേയി വണ്ടി നിർത്തി അവരുമാായി സംസാരിച്ചു. മുറിവേറ്റവർ, ആദിവാസികൾ,പൊലീസുകാർ തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തിരിച്ചുപോരുമ്പോൾ തേ സ്പൂരിലിറങ്ങി ആ വാർത്ത ഓഫീസിലേക്ക് ടെലഗ്രാം ചെയ്യുകയായിരുന്നു.വലിയ സംവിധാനങ്ങളുള്ള ദ ഇന്ത്യൻ എക്സ്പ്രസിൻ്റെ ശേഖർ ഗുപ്തയൊക്കെ അന്ന് അത് കവർ ചെയ്യാനുണ്ടായിരുന്നു." ഡെൽഹിയിലെത്തിയപ്പോൾ പത്രാധിപർ എടത്തട്ട നാരായണൻ ഒരു പാർക്കർ പേന സമ്മാനമായി നൽകി.അരുണ അസഫ് അലി ഒരു അഭിനന്ദനക്കത്തും മകന് ഒരു രൂപയും തന്നു".
നാട്ടിലെത്തിയപ്പോൾ കുടുംബസുഹൃത്തും, അന്ന് മദ്രാസിലെ ഫിനാൻഷ്യൽ എക്സ്പ്രസ് റസിഡൻറ് എഡിറ്ററുമായ എം.കെ ദാസിനെ കണ്ടത് വഴിത്തിരിവായി.ദി ഇന്ത്യൻ എക്സ്പ്രസ് മലബാറിൽ ഒരു ലേഖകനെ അന്വേഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ, എസ്. കെ അനന്തരാമനെ പോയി കണ്ടു." അദ്ദേഹത്തിന് എന്നെ ഇഷ്ടപ്പെടു. തിരിച്ച് ആസാമിലെത്തിയശേഷം, ഗുവാഹത്തിൽ നിന്ന് തനിക്ക് മാത്രമായി ഒരു റിപ്പോർട്ട് അയക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു".
1983 അവസാനമാണ് ദി ഇന്ത്യൻ എക്സ്പ്രസിൽ ചേരുന്നത്.സി.എച്ച് മുഹമ്മദ് കോയ മരിച്ച വർഷം. മുസ്ളീം ലീഗ് രാഷ്ട്രീയത്തിൽ മാറ്റങ്ങളുടെ കാലം. സമസ്തയിൽ ആഭ്യന്തര കലാപം രൂക്ഷമായി.ഷബാനു കേസിന്റെ വിധിയെ തുടർന്ന്, ശരീരത്ത് നിയമങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ കത്തിപ്പടരുന്നു. സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും വാർത്തകളിൽ നിറഞ്ഞ കാലം.മാവൂർ റയോൺസ് ഫാക്റ്ററിയുടെ മലിനീകരണത്തിനെതിരായ ജനകീയ സമരം നടക്കുന്നു. അങ്ങനെ, സംഭവബഹുലമായ കാലഘട്ടം.
"മാവൂരിൽ സമരം ചെയ്യുന്ന ഗ്രോ വാസുവിനും മറ്റുമൊപ്പം ഞാൻ ആക്ടിവിസ്റ്റ് റിപ്പോർട്ടറായി. അവരുടെ പക്ഷം ചേർന്ന് നിൽക്കുന്നതിന്റെ അപകടം അറിഞ്ഞുകൊണ്ട് തന്നെ ഞാൻ അതിൽ പങ്കെടുക്കുക പോലും ചെയ്തു".
ധാരാളം എതിർപ്പുകളുണ്ടായി."മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാറിന് എന്റെ ഇടപെടൽ ഇഷ്ടമായില്ല. അദ്ദേഹം മാടമ്പി മുതലാളിയായിരുന്നു. രാംനാഥ് ഗോയങ്കയുടെ മകളെ വിളിച്ച് അദ്ദേഹം എനിക്കെതിരെ പരാതി അറിയിച്ചു. ഇതൊക്കെക്കോണ്ട് സ്പെഷ്യൽ കറസ്പോണ്ടൻ്റായുള്ള എന്റെ പ്രമോഷൻ ഒരു വർഷം വൈകി".
കെ.ഗോവിന്ദൻകുട്ടി ഡൽഹിയിലേക്ക് പോയ ശേഷം, തിരുവനന്തപുരത്ത് സ്പെഷ്യൽ കറസ്പോണ്ടൻ്റായി നിയമിക്കപ്പെട്ടു."സീനിയറായ ലീലാമേനോൻ അന്ന് കോട്ടയം ബ്യൂറോയിലുണ്ട്. എനിക്കെതിരെ ചിലർ കുനുഷ്ടും ഉപജാപവുമൊക്കെ നടത്തി".
അക്കാലത്താണ് കോഴിക്കോട് എഡിഷൻ ആരംഭിക്കുന്നതിന്റെ ചുമതല ഏൽപ്പിച്ചത്. അതിന്റെ സ്ഥലം കണ്ടെത്തി നിശ്ചയിക്കുന്നതിനായി "കൊച്ചിയിലെത്തിയ രാംനാഥ് ഗോയങ്ക ഇന്ത്യൻ എക്സ്പ്രസ്സിൻ്റെ മാരുതി 800 കാറിൽ കയറി, എന്നോടൊപ്പം കോഴിക്കോടിന് പോയി". മാതൃഭൂമിയിലെ പി.വി ചന്ദ്രനും പി.വി ഗംഗാധരനു മൊക്കെ അറിഞ്ഞാണ് വെസ്റ്റ് ഹില്ലിലെ സ്ഥലം നിശ്ചയിച്ചത്.
പിന്നീട്, തിരുവനന്തപുരം എഡിഷനും ആരംഭിച്ചു." ദി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിങ്ങ് പാരമ്പര്യം നിലനിർത്താൻ പരമാവധി ശ്രമിച്ചു". 1989 ജൂൺ 4നു ടിയാനെന്മെൻ സ്ക്വയറിൽ ഉണ്ടായ വിദ്യാർഥികളുടെ കൂട്ടക്കൊലയെക്കുറിച്ച് പി. ഗോവിന്ദപ്പിള്ളയുമായി നടത്തിയ അഭിമുഖത്തിൻ്റെ റിപ്പോർട്ട് വലിയ വിവാദമായി.വിദ്യാർത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ച അദ്ദേഹത്തിനെതിരെ പാർട്ടി അച്ചടക്കനടപടി എടുത്തു.
ദി ഇന്ത്യൻ എക്സ്പ്രസ് കാലത്ത് തന്നെ ജനാധിപത്യ സോഷ്യലിസം മുഖ്യലക്ഷ്യമാക്കി 'ഇടപെടൽ' എന്ന സമാന്തര പ്രസിദ്ധീകരണം നടത്തി.കമ്മ്യൂണിസത്തിൽ നിന്ന് മോഹമുക്തിയുണ്ടായി ജനാധിപത്യ വാദിയായിമാറിയ ടി.എൻ ജോയി എന്ന ദാർശനിക സുഹൃത്ത് ഉൾപ്പെടെയുള്ളവർ അതുമായി സഹകരിച്ചു.ഗാന്ധിവധത്തിലുള്ള ഗോഡ്സെയുടെ പങ്കിനെക്കുറിച്ച് പ്രമോദ് രാമൻ എഴുതിയ 'ഈ ചിരി അവസാനിപ്പിച്ചതാർ?' എന്ന ലേഖനവും അതിൽ അക്കാലത്ത് പ്രസിദ്ധീകരിച്ചു.
എം.കെ ദാസ് വിരമിച്ചതിനെ തുടർന്ന്, ആദ്യം ഡെപ്യൂട്ടി റസിഡൻറ് എഡിറ്ററും പിന്നീട് റസിഡൻറ് എഡിറ്ററുമായി ."വി.എസ് അച്യുതാനന്ദനെ കേന്ദ്രീകരിച്ച് ഇടതുപക്ഷനാട്യക്കാരായ ഒരു മാധ്യമ സിൻഡിക്കേറ്റ് വ്യക്തിപൂജാരാഷ്ട്രീയം പടുത്തുയർത്തുകയാണെന്ന് ഞാൻ എന്റെ കോളങ്ങളിൽ എഴുതി. ഒരു ലിബറൽ ഡെമോക്രാറ്റായ സെയ്ദ് നഖ്വിയാണ് അന്ന് പത്രാധിപർ."എന്റെ നൈതിക ബോധത്തിൽ ഉറച്ചു നിന്നുകൊണ്ട് ,ഇടതുപക്ഷ പങ്കാളിയെ പോലെയാണ് ഞാൻ എഴുതിയതെങ്കിലും അദ്ദേഹം അതിൽ ഇടപെട്ടില്ല".പക്ഷേ, എഡിറ്റോറിയൽ അഡ്വൈസർ ടി.ജെ.എസ് ജോർജ് കടുത്ത വി.എസ് അനുഭാവിയായിരുന്നു.
" ശത്രുക്കളെല്ലാം കൂടി മുതലാളിയിൽ കടുത്ത സമ്മർദ്ദം ചെലുത്തി.വി.എസും ഇടപെടു.അങ്ങനെയാണ് എന്നെ ഡൽഹിയിലേക്ക് മാറ്റിയത്.ചവുടി മുകളിലേക്ക് വിടുകയായിരുന്നു". അവിടെ അസോസിയേറ്റ് എഡിറ്ററായി നാലു വർഷം പ്രവർത്തിച്ചു. ഒന്നാം യു .പി. ഐ സർക്കാറിന്റെ കാലമായിരുന്നു , അത്.
2010ൽ വിരമിച്ച്, നാട്ടിൽ തിരിച്ചെത്തിയ ശേഷം നാലുവർഷം ദേശാഭിമാനിയുടെ കൺസൾട്ടിംഗ് എഡിറ്ററായി."പാർട്ടിക്കാരനല്ലാത്ത എന്നെ നിയമിക്കുന്നതിനെതിരെ വിമർശനം ഉണ്ടായി.ഞാൻ പിണറായി പക്ഷക്കാരനെന്ന് ആക്ഷേപിക്കപ്പെട്ടു. അക്കാലത്താണ് ടെലിവിഷൻ ചർച്ചകളിൽ സ്ഥിരമായി പങ്കെടുത്തത് .അതിന് എല്ലാ ചാനലുകളിൽ നിന്നും ഞാൻ പ്രതിഫലം വാങ്ങിയിരുന്നു. എന്റെ സമയത്തിന് ഞാൻ വില ചോദിച്ചു. പക്ഷേ, ജോൺ ബ്രിട്ടാസിൻ്റെ നേതൃത്വത്തിൽ എല്ലാ ചാനലുകാരും ചേർന്ന് എനിക്ക് പ്രതിഫലം നൽകേണ്ട എന്ന് തീരുമാനിച്ചതോടെ, അത് നിർത്തി".
കൊച്ചിയിൽ മടങ്ങിയെത്തിയപ്പോഴാണ് എം.വി നികേഷ് കുമാർ റിപ്പോർട്ടർ ചാനലിലെ കൺസൾട്ടിംഗ് എഡിറ്ററായി ക്ഷണിച്ചത്. "പരിതാപകരമായിരുന്നു , അവിടുത്തെ അവസ്ഥ. ജീവനക്കാർക്ക് ശമ്പളമേ നൽകിയിരുന്നില്ല.അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനുമുണ്ടായിരുന്നില്ല.കോവിഡ് ലോക്ഡൗൺകാലത്ത് ഞാൻ അതും നിർത്തി".
ഇപ്പോൾ, സാമൂഹികമാദ്ധ്യമങ്ങളിൽ സജീവമായി എഴുതുന്നുണ്ട്.
'സിറ്റിസൺ ' ഓൺലൈൻ ന്യൂസ് പോർട്ടന്റെ കൺട്രിബ്യൂട്ടിങ്ങ് എഡിറ്ററുമാണ്.
"നൈതികതയും മൂല്യബോധവും ജീവിതാവേശമായി കൊണ്ടുനടക്കാൻ പത്രപ്രവർത്തകർക്ക് കഴിയണം.തന്റെ സ്വാതന്ത്ര്യത്തിന്റെ അതിർത്തി സ്വയം വരയ്ക്കണം",എൻ. മാധവൻകുട്ടി പറഞ്ഞു.അരുൺ ഷൂരി പത്രാധിപരായിരിക്കുമ്പോൾ,മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരായ സമരത്തെ അദ്ദേഹം അനുകൂലിച്ചു. അതേക്കുറിച്ച് കേരളത്തിൽ നിന്നുള്ള വാർത്തകൾ ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, റിപ്പോർട്ടിന് അനുകൂലമായ വാർത്തകളാണ് അയച്ചത്. മറ്റൊരിക്കൽ, മംഗലാപുരത്ത് നടന്ന ഒരു വിശ്വഹിന്ദു പരിഷത്ത് സമ്മേളനം കവർ ചെയ്യണമെന്ന് രാംനാഥ് ഗോയങ്ക ആവശ്യപ്പെട്ടു. 'റിപ്പോർട്ട് ചെയ്യാം. പക്ഷേ, അതിനെ പുകഴ്ത്തി എഴുതാൻ കഴിയില്ല ' എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്."സ്വന്തം നീതിബോധത്തിനനുസൃതമായി പ്രവർത്തിക്കാൻ പറ്റാത്ത ഭൗതിക സാഹചര്യമുണ്ടാകുമ്പോൾ, 'പോടാ, പുല്ലേ' എന്ന് പറഞ്ഞ് പുറത്ത് പോകാനുള്ള ധൈര്യം കാണിക്കണം".ഇത് സിറ്റിസൺ ജേർണത്തിന് സാധ്യതകളുള്ള കാലമാണ്.'ദ വയർ' പോലെയുള്ള പ്രസിദ്ധീകരണങ്ങൾ സ്വതന്ത്രമായി പോരാടി മുന്നോട്ടുപോകുന്ന ഉദാഹരണം നമ്മുടെ മുന്നിലുണ്ടെന്നും എൻ. മാധവൻകുട്ടി പറഞ്ഞു.
പ്രഗൽഭരായ പത്രപ്രവർത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്ന കോഴിക്കോട് കല്ലായിലെ കുട്ടിക്കാലത്താണ് പത്രപ്രവർത്തകനാകാനുള്ള മോഹമുദിച്ചതെന്ന് 38 വർഷം മാദ്ധ്യമപ്രവർത്തകനായിരുന്ന ടി. സോമൻ ഓർത്തു.
മാതൃഭൂമി റസിഡന്റ് എഡിറ്ററായിരുന്ന എ.പി ഉദയഭാനു എഴുതിയ 'ഓരോ തളിരിലും ഓരോ മലരിലും ' എന്ന ഗദ്യം ആറിലോ ഏഴിലോ പഠിക്കാനുണ്ടായിരുന്നു. അതിലും ചെറിയ കുട്ടിയായിരിക്കെ,കട്ടയാട്ട് കരുണാകര മേനോൻ, രവിവർമ്മ എന്നിവരോടൊപ്പം അദ്ദേഹം വീട്ടിനു മുന്നിലൂടെ പ്രഭാത സവാരി നടത്തുന്നത് കണ്ടതും 'മാതൃഭൂമിയി'ലേക്ക് അടുപ്പിക്കുന്ന ഘടകമായി.വല്ലപ്പോഴും വി.എം നായരും ഇവർക്കൊപ്പമുണ്ടാകും.
ചെറുപ്പത്തിലേ പത്രവായനയും തുടങ്ങിയിരുന്നു.കോഴിക്കോട് ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ്കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കാൻ ചേർന്നത് മറ്റൊരു വഴിത്തിരിവായി. എൻ.എസ്.എസ്. ദശദിന ക്യാമ്പുകളിൽ പങ്കെടുത്തപ്പോൾ , വിനോദോപാദിയായി ക്യാമ്പ് വിശേഷങ്ങളുമായി ഒരു പത്രം എഴുതിത്തയ്യാറാക്കുമായിരുന്നു.
മലയാളം ബിരുദത്തിന് മീഞ്ചന്ത ഗവ. ആർട്സ് കോളേജിൽ ചേരണമെന്ന് അന്നേ ആഗ്രഹിച്ചുറപ്പിച്ചു. കാരണം, ജേണലിസം ഉപവിഷയമായി ബിരുദ പഠനം നടത്താവുന്ന കേരളത്തിലെ ഏക കോളേജായിരുന്നു ,അത്. അധ്യാപകനായ സുഭാഷ് ഒരിക്കൽ പത്രങ്ങളുടെ രജിസ്ട്രേഷനെക്കുറിച്ച് ക്ലാസെടുത്തപ്പോൾ മറ്റൊരു ആഗ്രഹം മനസ്സിലുദിച്ചു. ഒരു രജിസ്ട്രേഡ് കാമ്പസ് ന്യൂസ് പേപ്പർ എന്ന ആശയം. പ്രീ ഡിഗ്രി മുതൽ കൂടെയുണ്ടായിരുന്ന, സീനിയർ പത്രപ്രവർത്തകൻ എ.സജീവനും മറ്റു മൂന്നു പേരും ചേർന്ന് 'പഞ്ചഭൂതം' എന്ന പേരിൽ അങ്ങനെ ആർ.എൻ.ഐ.യിൽ രജിസ്റ്റർ ചെയ്ത പത്ര മിറക്കി. അതൊരുപക്ഷേ , അത്തരത്തിലുള്ള കേരളത്തിലെ ആദ്യ സംരംഭമായിരിക്കും. പിന്നീട് പത്രപ്രവർത്തകനും നടനുമായ ജോയ്മാത്യു , മധുശങ്കർ എന്നിവർ ബി.എ. ക്ക് സഹപാഠികളായിരുന്നു.
ബി.എ കഴിഞ്ഞപ്പോൾ കാലിക്കട്ട് സർവകലാശാല ക്യാമ്പസിൽ ബാച്ചിലർ ഓഫ് ജേർണലിസം കോഴ്സിനു പഠിക്കുക മാത്രമായി ലക്ഷ്യം. സജീവനും മധുവിനുമൊപ്പം എം.എ. മലയാളത്തിനു പ്രവേശനം ഉറപ്പായിട്ടു കൂടി അതിനു മെനക്കെടാതെ ജേണലിസം പ്രവേശന പരീക്ഷയെഴുതി. രവിമേനോൻ ബി.ജെ.ക്ക് സഹപാഠിയായിരുന്നു. "ഞങ്ങളൊരുമിച്ചാണ് മാതൃഭൂമിയിൽ ഇന്റേൺഷിപ്പ് ചെയ്തത്. വിംസി , വി.എം. കൊറാത്ത് എന്നിവരുടെ സാന്നിധ്യത്തിലെ അന്നത്തെ ദിവസങ്ങൾ വേറിട്ടൊരു അനുഭവമായിരുന്നു ".
ആദ്യമായി ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത് ബി.ജെയ്ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് . 'ലേഖയുടെ മരണം;ഒരു ഫ്ളാഷ്ബാക്ക്' സിനിമയെക്കുറിച്ച് സംവിധായകൻ കെ.ജി ജോർജ്ജുമായി നടത്തിയ അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി എഴുതിയ ആ ലേഖനം കലാകൗമുദി ഫിലിം മാഗസിനിൽ അച്ചടിച്ചുവന്നു.പിന്നീട് കോഴിക്കോട്ടും പാലക്കാട്ടും പ്രവർത്തിക്കവെ സിനിമാ സംബന്ധമായ ലേഖനങ്ങൾ തയ്യാറാക്കാൻ ധാരാളം അവസരങ്ങൾ വന്നുവെങ്കിലും എല്ലാം നിസ്സംശയം തള്ളി."അത് എൻ്റെ മേഖലയല്ല".
1984 ൽ കോഴിക്കോട് നിന്ന് കേരള കൗമുദി യൂണിറ്റ് ആരംഭിച്ചപ്പോൾ, രവി മേനോനും മറ്റും ഒപ്പം ജേർണലിസ്റ്റ് ട്രെയിനിയായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, അന്ന് ബോണ്ടെഴുതി നൽകണമായിരുന്നു. അതിനാൽ ചേർന്നില്ല. ഏതാനും മാസങ്ങൾ കഴിഞ്ഞ്, ന്യൂസ് എഡിറ്റർ പി.ജെ മാത്യു സാറിനെ കണ്ടപ്പോൾ, 'അത് സാരമില്ല' എന്ന് അദ്ദേഹം പറഞ്ഞതുപ്രകാരം ബോണ്ട് നൽകാതെ ജോലിയിൽ പ്രവേശിച്ചു..".
കോഴിക്കോട് ബ്യൂറോയിലാണ് ആദ്യം നിയമിക്കപ്പെട്ടത്.ഒപ്പം എസ്.ജഗദീഷ് ബാബുവും ഉണ്ടായിരുന്നു.അന്ന് പി.ഡി ദാമോദരനായിരുന്നു ബ്യൂറോ ചീഫ്.അദ്ദേഹത്തിന്റെ വീടായിരുന്നു ഓഫീസ്. പിന്നീട്, യു.കെ കുമാരൻ ബ്യൂറോ ചീഫായി വന്നു. കുറേ കഴിഞ്ഞ് എ.സജീവനും റിപ്പോർട്ടിങ്ങിൽ ഒപ്പം ചേർന്നു.
ആധുനിക സംവിധാനങ്ങളുമായി ആരംഭിച്ച കേരള കൗമുദിയിൽ ചെറുപ്പക്കാരുടെ വലിയ കൂട്ടായ്മ അന്നുണ്ടായിരുന്നു. അത് വലിയ ഊർജ്ജം പകരുന്ന സൗഹൃദ സംഗമ വേദികളായിരുന്നു."മാത്യു സാർ എല്ലാവരെയും പ്രോത്സാഹിപ്പിക്കും. അതിനിടെ മാതൃഭൂമിയിൽ ട്രെയിനിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരു വേള ഈ സൗഹൃദങ്ങൾ വിട്ട്,അവിടെ ചേരണമോ എന്ന സംശയം പോലുമുണ്ടായി".
പക്ഷേ, എന്നും ആഗഹിച്ചതു പോലെ, ഉചിതമായ തീരുമാനം തന്നെ എടുത്തു.1986ൽ മാതൃഭൂമിയിൽ ചേർന്നു. കൊച്ചി യൂണിറ്റിൽ നിന്നാണ് തുടക്കം.കെ.എം നരേന്ദ്രനും സിറിയക് മാത്യുവും ഒപ്പമുണ്ടായിരുന്നു. കെ. വിജയശങ്കർ എന്ന 'ഭീകരൻ' ആയിരുന്നു ന്യൂസ് എഡിറ്റർ.കർക്കശക്കാരൻ. തെറ്റുകളെ നിശിതമായി വിമർശിക്കും."അദ്ദേഹം രാത്രി 8 മണിയോടെ പേജുകൾ തയ്യാറാക്കാൻ താഴത്തെ നിലയിലേക്ക് പോകുമ്പോഴാണ് ഡെസ്ക് സജീവമാകുക. മാതൃഭൂമി ഡസ്കിലെ സൗഹൃദാന്തരീക്ഷം വളരെ പ്രശസ്തമാണ്. വലുപ്പച്ചെറുപ്പമില്ലാതെ ആർക്കും എന്തും പറയാവുന്ന അന്തരീക്ഷം. പക്ഷേ, കൊച്ചിയിൽ വിജയശങ്കർ അതനുവദിച്ചിരുന്നില്ല. അദ്ദേഹം പേജ് ചെയ്യാൻ പോകുമ്പോഴാണ് സീനിയറായിരുന്ന പി.രാജൻ, കെ.പി. വിജയൻ എന്നിവരെല്ലാം ഡസ്കിലെത്തുക.
ബ്യൂറോയിൽ നിന്ന് ചീഫ് റിപ്പോർട്ടർ കെ.കെ.മധുസൂദനൻ , സീനിയർ പത്രപ്രവർത്തകരായ സണ്ണിക്കുട്ടി എബ്രഹാം ,എം.പി സുരേന്ദ്രൻ, ജി.ഷഹീദ് തുടങ്ങിയവരും വരും. ചീഫ് സബ് എഡിറ്റർമാരായ കെ. എസ്.ജോസഫ് ,എൻ. ബാലകൃഷ്ണൻ, കെ.സി. നാരായണൻ , മന്മഥൻ പിള്ള , ടി.ആർ.രാമചന്ദ്രൻ , പി.ആർ. പരമേശ്വരൻ, രാജേന്ദ്രൻ പുതിയേടത്ത് എന്നിവരെല്ലാമുണ്ടാകും.
പിന്നീടൊരു പൂരം തന്നെയാകും.അപ്പോൾ ആർക്കും എന്തുകാര്യവും പറയാം".
റിപ്പോർട്ടിങ്ങിൽ പരിചയമുണ്ടെങ്കിലും എഡിറ്റിങ്ങ്,പേജ് തയ്യാറാക്കൽ ഉൾപ്പെടെയുള്ള ഡെസ്കിലെ പ്രവർത്തനങ്ങൾ എന്താണെന്ന് പഠിപ്പിച്ചത് വിജയശങ്കറായിരുന്നു. ആ നിലക്ക് വിദ്യ അഭ്യസിപ്പിക്കുന്നതിൽ ഒരു അധ്യാപകനു വേണ്ട കാർക്കശ്യമായിരുന്നു അദ്ദേഹത്തിന്റെ 'ഭീകരത' . ക്ലാസുകളിൽ നിന്ന് കിട്ടിയതിനപ്പുറത്തെ പ്രായോഗിക വിജ്ഞാനമായിരുന്നു അവ."പിൽക്കാലത്ത് എന്റെ വ്യക്തിത്വം നിലനിർത്തി, മാദ്ധ്യമരംഗത്ത് പ്രാപ്തി നേടാൻ കഴിഞ്ഞതിൽ അദ്ദേഹത്തിന്റെ പരിശീലനം സഹായകമായിട്ടുണ്ടെന്ന് ഞാൻ അഭിമാനത്തോടെ പറയും".
1988 ൽ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം കിട്ടി. എം.ഡി നാലപ്പാടിൻ്റെ നേതൃത്വത്തിൽ മാതൃഭൂമി പ്രൊഫഷണൽ ജേർണലിസത്തിന്റെ ലോകത്തേക്ക് പരിവർത്തനം ചെയ്യപ്പെട്ട കാലം .അന്ന് ബ്യൂറോയിലാണ് നിയമിതനായത്. സ്പോർട്സിനോടുള്ള താല്പര്യം ബ്യൂറോ ചീഫായ വി.രാജഗോപാലിന് അറിയാമായിരുന്നു. അതിനകം തന്നെ, ടെയിനിയായിരിക്കെ , ചാലക്കുടിയിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയും പാലക്കാട്ട് നടന്ന ബി.സി.റോയി ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പും കവർ ചെയ്തിരുന്നു. കോഴിക്കോട് എത്തിയപ്പോൾ സ്വാഭാവികമായും അദ്ദേഹം കൂടുതൽ അവസരങ്ങൾ തന്നു. അന്ന് സ്പോർട്ട് സ് ലേഖകരായി അറിയപ്പെട്ടിരുന്ന സി.പി. വിജയകൃഷ്ണൻ , വി.എൻ . ജയഗോപാൽ എന്നിവരും പ്രോത്സാഹനം നൽകി.നാഗ്ജി ഫുട്ബോൾ , ഹൈദരാബാദിൽ നടന്ന പ്രീ ഒളിംപിക് ഫുട്ബോൾടൂർണ്ണമെൻറ് ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾ കവർ ചെയ്തു.
കോഴിക്കോട് നിന്ന് പിന്നെ നിയമിക്കപ്പെട്ടത് തൃശൂരിൽ. അവിടെ നിന്ന് എത്തിയത് പാലക്കാട്ട്.അവിടെ ബ്യൂറോ ചീഫായിരുന്ന പി.ടി രത്നസിങ്ങിന് പകരമായിരുന്നു നിയമനം. "എന്റെ പ്രൊഫഷണൽ ജീവിതത്തിലെ സുവർണ കാലഘട്ടമായിരുന്നു അത് ", ടി.സോമൻ ഓർക്കുന്നു.
പുതുതായി തുടങ്ങിയ മലയാള മനോരമയുടെ എഡിഷനുമായി കടുത്ത മത്സരമുള്ള സമയം."അവർ പൂരങ്ങളുടെ ഭാഗമായി പുലർച്ചെ നടക്കുന്ന വെടിക്കെട്ടുകളുടെ വരെയുള്ള പടങ്ങൾ വീശിക്കൊടുക്കും". തൃശ്ശൂരിൽ നിന്ന് അടിക്കുന്ന മാതൃഭൂമിയുടെ പാലക്കാട് പേജിൽ രാത്രി ഒമ്പതര മണി വരെയുള്ള വാർത്തകൾ മാത്രമേ വരൂ. അത് വലിയ ക്ഷീണമായപ്പോൾ പകൽപ്പൂരങ്ങളുടെ വലിയ കളർ ഫോട്ടോകൾ എടുത്തയച്ച് കടുത്ത പ്രതിരോധം തുടങ്ങി. പകൽ ഉത്സവസംഭവങ്ങളുടെ നല്ല റിപ്പോർട്ടുകളും കൂടി തയ്യാറാക്കിയതോടെ മനോരമയുടെ കുതിപ്പു തടയപ്പെട്ടു. ഇക്കാര്യത്തിൽ തൃശ്ശൂർ ന്യൂസ് എഡിറ്റർമാരായി വന്ന എം.പി.കൃഷ്ണദാസും കെ.സി. നാരായണനും നല്ല പ്രോത്സാഹനം നൽകി. പത്രരംഗത്ത് ആരോഗ്യകരമായ മത്സരം എങ്ങനെ നടത്താമെന്നതിന്റെ ഉദാഹരണം കൂടിയായി അക്കാലം.
അന്ന് മലയാള മനോരമയ്ക്ക് ആർ.എസ്. അയ്യർ, ഇ.വി.ശ്രീകുമാർ,ജിജോ എന്നിങ്ങനെ മൂന്നു ഫോട്ടോഗ്രാഫർമാർ ഉണ്ടായിരുന്നു. എഡിഷൻ വരുന്നതിനുമുൻപ് അവർക്ക് ഫോട്ടോ എടുത്തിരുന്നത് അയ്യപ്പ ഫോട്ടോസ് കൃഷ്ണൻകുട്ടിയായിരുന്നു. സ്റ്റാഫ് ഫോട്ടോഗ്രാഫർമാർ വന്നതോടെ കൃഷ്ണൻ കുട്ടിയുടെ സേവനം അവർ അവസാനിപ്പിച്ചു. പറഞ്ഞുവിട്ടത് നല്ലൊരു ക്യാമറ സമ്മാനമായി നൽകിക്കൊണ്ടായിരുന്നു. "കൃഷ്ണൻകുട്ടിയെ ഞങ്ങൾ മാതൃഭൂമിക്ക് വേണ്ടി ഫോട്ടോ എടുക്കാൻ ചുമതലപ്പെടുത്തി. അങ്ങനെ, മനോരമ നൽകിയ ക്യാമറയുമായി കൃഷ്ണൻകുട്ടിയും മാതൃഭൂമി സംഘത്തിലെ പോരാളിയായി.വല്ലപ്പോഴും ഇടവേളകളിൽ ഞങ്ങൾ അയ്യപ്പ ഫോട്ടോസിൽ ഒത്തുചേരും. രണ്ടു കൂട്ടരും ഭാവിയിൽ പണി തരുന്നുണ്ടെന്ന് വെല്ലുവിളിക്കും. കാര്യമെന്താണെന്നു മാത്രം പറയില്ല. ആന്റണി ജോൺ, റോമി മാത്യു തുടങ്ങിയവരൊക്കെ അക്കാലത്തെ മനോരമ പോരാളികളാണ് ".
അന്ന് സമകാലിക പ്രശ്നങ്ങളെക്കുറിച്ച് 'പാലക്കാടൻ കാറ്റ്' എന്ന കോളം എഴുതിയിരുന്നു. വളരെ സ്വതന്ത്രവും സത്യസന്ധവുമായി കാര്യങ്ങൾ അവതരിപ്പിച്ച്, വീഴ്ചകളെ വിമർശിക്കുന്ന ഒരു കോളം. അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം വി.കെ.എൻ വിളിച്ചു."താനല്ലേ, പാലക്കാടൻ കാറ്റ് എഴുതുന്ന ആൾ? എനിക്കൊരു ഗ്യാസ് സിലിണ്ടർ കൂടി വേണം. താൻ വിചാരിച്ചാൽ പുഷ്പം പോലെ സാധിക്കും".ഒരു സിലിണ്ടർ പോലും കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്താണ് അദ്ദേഹം രണ്ടാമത്തെ സിലിണ്ടർ വേണമെന്ന് ആവശ്യപ്പെടുന്നത്.പാലക്കാട്ട്,സ്വാതന്ത്ര്യ സമര സേനാനി ഐ.സി.പി നമ്പൂതിരിയുടെ മകൻ നടത്തുന്ന ഒരു ഏജൻസി മാത്രമാണ് ആശ്രയം. പക്ഷേ, വിളിച്ചത് വി.കെ.എൻ. അല്ലേ? ഐ. ഒ. സി അധികാരികളുമായി ബന്ധപ്പെട്ടു സംഗതി സാധിച്ചു കൊടുത്തത് കൗതുകകരമായ ഒരോർമ്മയാണ്.
' ചന്ദനക്കാറ്റിന് അഴിമതിഗന്ധം' എന്ന പരമ്പര എഴുതിയത് അക്കാലത്താണ്. ചന്ദന മരങ്ങൾ ഇല്ലാത്ത പാലക്കാട്ട് 9 ചന്ദന ഫാക്ടറികളുണ്ടായിരുന്നു. തമിഴ്നാട്ടിലെ വനങ്ങളിൽ നിന്ന് ആംബുലൻസിലും മറ്റുമായിരുന്നു ചന്ദനത്തടി കൊണ്ടുവന്നിരുന്നത്.ഇതിലെ കള്ളക്കളികൾ കണ്ടെത്താനായി സത്യമംഗലത്തെയും സേലത്തെയും വനമേഖലയിൽ പോയി അന്വേഷണം നടത്തിയാണ് ആ പരമ്പര എഴുതിയത്.
1997 ൽ വീണ്ടും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റമായി. മാതൃഭൂമി ആസ്ഥാനത്തെ ജോലി എളുപ്പമായിരുന്നില്ല. അധികാരകേന്ദ്രങ്ങളെല്ലാം ഒരിടത്താകുമ്പോൾ താഴെത്തട്ടിലുള്ളവർക്കുണ്ടാകുന്ന സ്വാഭാവിക പരിമിതികൾ. എങ്കിലും, ചീഫ് റിപ്പോർട്ടറായി കുറെ വ്യത്യസ്തമായ പംക്തികൾ ആസൂത്രണം ചെയ്തു.ന്യൂസ് എഡിറ്ററായാണ് അടുത്ത നിയമനം. ആദ്യം എൻ.ആർ. ഇ ഡസ്കിലായിരുന്നു. പിന്നീട് കോഴിക്കോട്ട് ബൂറോ ചീഫായി."ഈ കാലഘട്ടങ്ങളിലെല്ലാം കോഴിക്കോട്ട് മാതൃഭൂമി മനോരമയെക്കാൾ മുന്നിലായിരുന്നു ".
പത്രപ്രവർത്തനത്തെ കുറെക്കൂടി ഗൗരവത്തോടെയും ഉൾക്കാഴ്ചയോടെയും സമീപിക്കാനായെന്ന തോന്നലുണ്ടായത് ഇക്കാലത്താണ്. കാര്യമായ പഠനങ്ങൾ നടത്തി, പുതിയ പരമ്പരകൾ എഴുതാൻ തീരുമാനിച്ചു. രാംനാഥ് ഗോയങ്ക ദേശീയ പുരസ്കാരം, ജനറൽ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന പുരസ്കാരം,ശിവറാം അവാർഡ് ഉൾപ്പെടെയുള്ള 8 പുരസ്കാരങ്ങൾ ലഭിച്ച 'പ്രവാസികളുടെ നാട്ടിൽ ഇവർക്ക് നരകജീവിതം' എന്ന പരമ്പര എഴുതിയത് അപ്പോഴാണ് .മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ തൊഴിൽ ചെയ്യാൻ വരുന്നവർ, സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അന്യസംസ്ഥാനക്കാരായ കുട്ടികൾ ,തിരുവനന്തപുരം, കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രങ്ങളിലെ പുറംനാട്ടുകാരായ അന്തേവാസികൾ തുടങ്ങിയവരുടെയൊക്കെ ജീവിതദുരന്തങ്ങളായിരുന്നു അതിലെ പ്രതിപാദ്യ വിഷയം. അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവർ നേരിടുന്ന ദുരന്തങ്ങൾ സംബന്ധിച്ചുള്ള ഓരോ ജില്ലകളിൽ നിന്ന് വരുന്ന വാർത്തകൾ ന്യൂസ് എഡിറ്ററായിരിക്കെ ശ്രദ്ധിച്ചിരുന്നു. തികച്ചും പ്രാദേശിക പേജുകളിൽ ഒതുങ്ങുന്ന അത്തരം സംഭവങ്ങൾ ക്രോഡീകരിച്ചും അനാഥാലയങ്ങളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പോയി അന്വേഷിച്ചുമായിരുന്നു പരമ്പര തയ്യാറാക്കിയത്.
ഇത്തരം ഗൗരവതരമായ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും അതിനായി വലിയ പരിശ്രമങ്ങളും നടത്തി."എനിക്ക് കൃത്യമായ സമീപനവും നിലപാടുകമുണ്ടായിരുന്നു". പരിമിതികളെ മറികടന്ന്, മാദ്ധ്യമ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകണമെന്നു തീരുമാനിച്ചു.
റൂറൽ അഫയേഴ്സ് സ്പെഷ്യൽ കറസ്പോണ്ടന്റായി നിയമിതനായപ്പോൾ ഡപ്ത് റിപ്പോർട്ടിങ്ങിൽ നിന്ന് ഡവലപ്മെന്റ് റിപ്പോർട്ടിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടു.തെക്കൻ കേരളത്തിൽ തെങ്ങുകളെ ഗുരുതരമായി ബാധിച്ച കാറ്റുവീഴ്ച രോഗത്തെക്കുറിച്ചുള്ള പരമ്പരയ്ക്ക് വികസനോന്മുഖ പത്ര പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം കിട്ടി.
ആലപ്പുഴ ജില്ലയിലെ അർബുദ രോഗബാധയെക്കുറിച്ച് ചെയ്ത പരമ്പരയാണ് 'അർബുദം വിഴുങ്ങുന്ന കേരള ഗ്രാമങ്ങൾ'.
കോവിഡ് കാലത്ത് എവിടെയും യാത്ര ചെയ്യാതെ തയ്യാറാക്കിയ പരമ്പരയാണ് 'കടക്കെണിയിലായ കച്ചവടം '. നോട്ടുനിരോധനം, രണ്ട് പ്രളയങ്ങൾ, കോവിഡ് എന്നിവ മൂലം വലഞ്ഞ വ്യാപാരികളുടെ ദുരന്തക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വളരെ ആഴത്തിലും പരപ്പിലും അപഗ്രഥനാത്മകമായി അവതരിപ്പിച്ച പരമ്പരയായിരുന്നു,അത്.
2008ലെ ബെയ്ജിങ് ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്തു. "അഭിനവ് ബിന്ദ്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണം നേടിയത് നേരിട്ടു കണ്ടുറിപ്പോർട്ട് ചെയ്യാനായത് വലിയ ഭാഗ്യമായി കരുതുന്നു". കൊളംബോ സൗത്ത് ഏഷ്യൻ ഗെയിംസും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2022 ൽ ടി. സോമൻ മാതൃഭൂമിയിൽ നിന്ന് വിരമിച്ചു.
രാഷ്ട്രീയത്തിൽ വലിയ നാൽപര്യമില്ലാത്ത ഒരു തലമുറയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം നിരീക്ഷിച്ചു. പത്രം പോലും വായിക്കാത്തവരാണ് അവർ. മിക്കവരും അവർക്ക് വേണ്ട കാര്യങ്ങളിൽ മാത്രമേ വൈജ്ഞാനിക ശേഖരണം നടത്തുന്നുള്ളൂ.മാദ്ധ്യമരംഗത്ത് മൂല്യബോധമുള്ള ആളുകളുടെ എണ്ണം കുറഞ്ഞ് വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.പത്രപ്രവർത്തക സംഘടനകൾ ശക്തമായിരുന്ന മുൻകാലത്ത് പോലും അവകാശങ്ങൾക്കായി പത്ര മുതലാളിമാരോട് ആജ്ഞാപിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മാദ്ധ്യമപ്രവർത്തകരെ അടിച്ചമർത്തിയ പാരമ്പര്യമാണ് മുതലാളിമാർക്കുള്ളത്. ഇന്ന് മിക്കവരും കരാർ വ്യവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. അത് സംഘടനാ ശക്തിക്ക് വലിയ ക്ഷതമേൽപ്പിക്കും.
വാർത്തകൾ അറിയേണ്ടതിനാൽ ഏതുകാലത്തും മാദ്ധ്യമങ്ങൾ ഉണ്ടാവും. പക്ഷേ, പത്രങ്ങൾ എത്ര കാലം ഉണ്ടാകും എന്ന് സംശയമുണ്ട്. അവ കനത്ത വെല്ലുവിളി നേരിടുകയാണ്. വേട്ടയാടപ്പെടുന്നവരുടെ ശബ്ദമാകാൻ ദിശാബോധമുള്ള മാദ്ധ്യമപ്രവർത്തകർ ഉണ്ടാകണമെന്നും ടി. സോമൻ പറഞ്ഞു.
ചർച്ചയിൽ പി. മുസ്തഫ പങ്കെടുത്തു. ഡി. പ്രദീപ്കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' പരമ്പരയുടെ 28ആം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/dDTxgP0b95g
No comments:
Post a Comment