' ചരിത്രസാക്ഷികൾ' പരമ്പരയുടെ 36 ആം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം,2023 സെപ്തംബർ 2) അനുഭവങ്ങൾ പങ്കുവച്ചത്, ആർ. പ്രസന്നൻ (റസിഡന്റ് എഡിറ്റർ, ദ വീക്ക് & മലയാള മനോര, ന്യൂഡൽഹി), കെ.ജി മുകുന്ദൻ (മുൻ ബ്യൂറോ ചീഫ്;സ്പെഷ്യൽ കറസ്പോണ്ടന്റ്, മാതൃഭൂമി).
പാല സ്വദേശിയായ ആർ.പ്രസന്നൻ അച്ഛന്റെ ജോലിയുമായ ബന്ധപ്പെട്ട് , പല സ്ഥലങ്ങളിലായാണ് പഠനം പൂർത്തിയാക്കിയത്. ബി.എയ്ക്ക് പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പൂണെ സർവകലാശാലയിൽ ഡിഫൻസ് സ്റ്റഡീസിലായിരുന്നു എം.എ. അവിടുത്തെ ഡിപ്പാർട്ട്മെന്റ് ഹെഡായിരുന്ന ബ്രിഗേഡിയർ
പിത്രേയാണ് മാദ്ധ്യമ പ്രവർത്തനത്തിലേക്ക് കൈപിടിച്ചുയർത്തിയത്. പ്രതിരോധ സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ലേഖനങ്ങൾ എഴുതിച്ചു. അവ വിവർത്തനം ചെയ്ത് അദ്ദേഹം മറാത്തി പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു.അതിൽ നിന്ന് ചെറിയ വരുമാനവും കിട്ടി.
കോഴ്സ് കഴിഞ്ഞ്, മലയാള മനോരമയിലേക്കും ദ ടൈംസ് ഓഫ് ഇന്ത്യയിലേക്കും ജേർണ്ണലിസ്റ്റ് ട്രെയിനി നിയമനത്തിന് അപേക്ഷിച്ചു. മനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ആസ്ഥാനമാക്കി ദ വീക്ക് ആരംഭിക്കുന്ന സമയമായിരുന്നു ,അത്.
"എന്റെ പശ്ചാത്തലം കാരണമാകാം അവിടെയാണ് നിയമിച്ചത് -1982 ജൂണിൽ". വി.കെ.ബി നായർ പത്രാധിപരായി അക്കൊല്ലം ഡിസംബറിലാണ് ദ വീക്ക് പ്രസിദ്ധീകരണം ആരംഭിച്ചത്. "I started with the Week and the Week started with me!" എന്ന് തമാശയായി പറയാറുണ്ട്.
ആദ്യത്തെ ഏഴുവർഷങ്ങൾ ഡെസ്കിലായിരുന്നു.1990ൽ ഡൽഹിയിൽ റിപ്പോർട്ടറായെത്തി."അതുവരെ ഇംഗ്ലീഷിൽ മാത്രം എഴുതിയിരുന്ന എന്നെ മലയാളത്തിൽ വാർത്തകളെഴുതിച്ചത് ഒരു കന്നഡക്കാരനാണ് - മലയാള മനോരമ ബ്യൂറോ ചീഫായ കെ.സച്ചിദാനന്ദമൂർത്തി . ന്യൂസ് എഡിറ്റർ തോമസ് ജേക്കബും പ്രോത്സാഹിപ്പിച്ചു".
അങ്ങനെ, 1990 മുതൽ പ്രതിരോധ കാര്യങ്ങളെക്കുറിച്ച് മലയാള മനോരമയിൽ എഴുതിത്തുടങ്ങി. ഇറാഖ്-കുവൈറ്റ് യുദ്ധകാലമായിരുന്നു അത്.ഇറാനുമായി മുൻപ് പത്തു വർഷം നീണ്ട യുദ്ധം നടത്തിയപ്പോൾ ആ വാർത്തകൾക്ക് ഇന്ത്യയിൽ വലിയ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ,ഇന്ത്യക്കാർക്ക് കുവൈറ്റ് യുദ്ധത്തിൽ വലിയ താല്പര്യമുണ്ടായിരുന്നു.
അക്കൊല്ലം ആഗസ്റ്റിലുണ്ടായ ഇറാക്കിന്റെ കുവൈറ്റ് ആക്രമണം ഒരു അന്താരാഷ്ട്ര പ്രശ്നമായി വളർന്നു. ബുഷ് ഭരണകൂടം ബാഗ്ദാദിൽ ബോംബിട്ടു.
"ഞങ്ങളുടെ ആദ്യ കുട്ടിയുമായി ഭാര്യ ഡൽഹിയിലെത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു, അത് ".
യുദ്ധത്തെ വിലയിരുത്തിക്കൊണ്ട് തുടർന്നുള്ള 44 ദിവസം മലയാള മനോരയിൽ 'പടയോട്ടം ' എന്ന പേരിൽ കോളം എഴുതി. പത്രങ്ങളിൽ അത്തരം യുദ്ധ വിശകലനങ്ങൾ അപൂർവ്വമായിരുന്നു. മുൻ സേനാ മേധാവി ജനറൽ സുന്ദർജിയെക്കൊണ്ട് പി.ടി.ഐ മുൻപ് എഴുതിച്ചിരുന്നു. അന്ന്, ദൂരദർശന് പുറമേ സി.എൻ .എൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ചാനൽ കിട്ടുന്ന സ്ഥലങ്ങളിൽ പോയി, അതു കണ്ടും പ്രതിരോധ മന്ത്രാലയത്തിൽ നിന്നുളള വിവരങ്ങൾ ശേഖരിച്ചുമാണ് എഴുതിയിരുന്നത്.
"സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ നടന്ന കാര്യങ്ങളെ വിശദീകരിക്കുകയും അടുത്ത ദിവസം സംഭവിക്കാൻ സാദ്ധ്യതയുള്ളവയെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. അവയിൽ മിക്കതും ശരിയായി.അതോടെ എനിക്ക് ആത്മവിശ്വാസം കിട്ടി".
ഒട്ടേറെ യുദ്ധമുഖങ്ങളിൽ നിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിയാച്ചിനിൽ അഞ്ചു തവണ പോയി. കാഷ്മീർ അതിർത്തിയിൽ പാകിസ്ഥാനുമായി സംഘർഷം നിലനില്ക്കുമ്പോൾ പത്താൻകോട്ടിൽ നിന്ന് വ്യോമയാന വിമാനത്തിൽ ലേയിലും സിയാച്ചിനിലും എത്തിയതാണ് അവിസ്മരണീയാനുഭവങ്ങളിലൊന്ന്. പ്രതിരോധ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന, ഡിഫൻസ് ബീറ്റിലുള്ള ,ഡൽഹിയിലെ പത്രലേഖകർ പ്രതിരോധ മന്ത്രാലയത്തിന്റെ പി.ആർ. ഒയെ കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് വ്യോമസേനാ വിമാനത്തിലാണ് 1993ൽ അവിടേക്ക് കൊണ്ടുപോയത്. പത്താൻകോട്ടിലെ പ്രത്യേക അന്തരീക്ഷമർദ്ദത്തിലൂടെ പറക്കാൻ കഴിയുന്ന AN-32 വിമാനങ്ങൾ റഷ്യ ഇന്ത്യയ്ക്ക് നൽകിയിരുന്നു. അവരുടെ AN - 28 വിമാനങ്ങൾ പരിഷ്ക്കരിച്ചുണ്ടാക്കിയതായിരുന്നു, അവ. സൈനികർക്കുള്ള ആഹാരം, മറ്റ് സാധന സാമഗ്രികൾ (ലോജിസ്റ്റിക് സ്) എത്തിച്ചു കൊടുക്കുന്നത് ഈ വിമാനങ്ങളിലായിരുന്നു.
സൈന്യത്തിന്റെ ബേസ് ക്യാമ്പിൽ നിന്ന് ലേയിലേക്ക് കൊണ്ടുപോയി. പത്താൻ കോട്ടിൽ നിന്ന് വന്ന ഒരു മിഗ്- 21 ഫൈറ്റർ വിമാനം അവിടെ മലയിലിടിച്ച് തകർന്ന് വീഴുന്നത് ഞെട്ടലോടെ കണ്ടു. ഇരുപത്തിയഞ്ച് വയസ്സുള്ള പൈലറ്റ് തൽക്ഷണം മരിച്ചു." ആ ഹ്യൂമൻ ട്രാജഡി വലിയ വേദനയുണ്ടാക്കി. വലിയ വൈകാരികാഘതമായിരുന്നു. അത്".
കാർഗിൽ യുദ്ധമുഖത്ത് നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷം ആരംഭിച്ച സമയത്ത് വേനലവധിക്ക് നാട്ടിലായിരുന്നു. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറ്റക്കാർ കാർഗിൽ പ്രദേശങ്ങളിലെത്തി. യാക്കുകളെ മേയ്ക്കുന്നവരാണ് അത് റിപ്പോർട്ട് ചെയ്തത് . മഞ്ഞുരുകുന്ന സയത്ത് രണ്ട് രാജ്യങ്ങളുടേയും സൈനികർ താഴ് വാരങ്ങളിലേക്കിറങ്ങി വരും. അവർ തമ്മിൽ അത്തരം ചെറിയ ധാരണകളുണ്ടായിരുന്നു. ഒരേ അരുവികളിൽ (ഒലി) നിന്നാണ് അവർ വെള്ളം എടുത്തിരുന്നത്. പക്ഷേ, ഈ സമയത്തുണ്ടായ നുഴഞ്ഞുകയറ്റം എല്ലാം അവസാനിപ്പിച്ചു. ഈ വിശ്വാസലംഘനത്തോടെ യുദ്ധാന്തരീക്ഷം ഉണ്ടായി.
റിപ്പോർട്ട് ചെയ്യാനായി അവിടേക്കയച്ചു. അതിനോടകം തന്നെ ഒരു റിപ്പോർട്ടർ ലേയിലൂടെ ബട്ടാലിക്കിൽ എത്തിയിരുന്നു."ഞാൻ ദ്രാസിലേക്കാണ് പോയത്. തിരുവനന്തപുരത്ത് നിന്ന് ഇ.സോമനാഥിനേയും അയച്ചിരുന്നു.പീരങ്കികൾ ഉപയോഗിച്ചുള്ള യുദ്ധമായിരുന്നു, ഞങ്ങളുടെ പ്രദേശത്ത്".
"ഞങ്ങൾ ഫയറിങ്ങ് പോയന്റിന്റെ അടുത്താണ് നിന്നിരുന്നത്. അവിടെ അപകടരമായ ഒട്ടേറെ സന്ദർഭങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്".ശത്രുസൈന്യം തിരിച്ചറിയാതിരിക്കാനായി ഗൺ പോയിന്റുകൾ മാറ്റിക്കൊണ്ടിരുന്നു.
താലിബാൻ കാബൂളിൽ നിന്ന് പിൻവാങ്ങുന്ന സമയത്ത് റിപ്പാർട്ടിങ്ങിന് അവിടെ എത്തിയത് സാഹസികമായായിരുന്നു. ഇന്ത്യയിൽ നിന്ന് ആകെ മൂന്ന് പത്രലേഖകർ മാത്രമാണുണ്ടായിരുന്നത്. കസാക്കിസ്ഥാൻ വഴി താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിലെത്തി. വിദേശ പത്രലേഖകരുമുണ്ടായിരുന്നു. എല്ലാവരും ചേർന്ന് അഫ്ഗാൻ വ്യോമസേനയുടെ പഴയ ഒരു AN-28 വിമാനം വാടകയ്ക്കെടുത്തു -a ramshackled aircraft. അത് കണ്ടതോടെ ചില വിദേശ പത്രലേഖകർ പിൻവാങ്ങി. അതിൽ സീറ്റുകൾക്കുപകരം വശങ്ങളിൽ ബഞ്ചുകൾ പോലെയുള്ള ഇരിപ്പടങ്ങൾ. സാധനങ്ങളെല്ലാം നടുക്ക് കൂട്ടിയിട്ട് , നെറ്റ് ഉപയോഗിച്ച് കെട്ടിവയ്ക്കും. അതിന്റെ മുകളിലാണ് കാല് വയ്ക്കുക.
റൺവേയിൽ നിന്ന് പറന്നുയരാൻ തുടങ്ങവേ, വിമാനം പാളിപ്പോയി, വലിയ ശബ്ദത്തോടെ നിന്നു . അതിന്റെ ടയർ പൊട്ടിപ്പോയിരുന്നു . ഇതോടെ പത്തിലേറെ ലേഖകർ കൂടി യാത്ര മതിയാക്കി. വിമാനം ഹിന്ദുക്കുഷ് മലനിരകളുടെ മുകളിലൂടെ പറന്ന് കാബൂളിലെത്തി."അത് ലാന്റ് ചെയ്യുമ്പോഴാണ് ടയർ പൊട്ടിയിരുന്നതെങ്കിൽ എന്നാലോചിച്ചപ്പോൾ ഞടുങ്ങി. മരണം മുന്നിൽ കണ്ടു. പക്ഷേ അത് അറിഞ്ഞില്ല".
വാർലോർഡിസിനൊപ്പം ലാന്റ് മൈനുകൾ നിറഞ്ഞ വടക്കൻ അഫ്ഗാൻ പ്രദേശങ്ങളിലേക്ക് പോയി. തിരിച്ച് താജിക്ക്സ്ഥാനിലേക്ക് മടങ്ങവേ, സലാം പർവ്വത നിരകൾക്ക് മുകളിലൂടെയുള്ള റോഡ് മഞ്ഞു കൊണ്ട് മൂടിയിരുന്നു. തെന്നിമാറാതിരിക്കാൻ ജീപ്പിന്റെ ടയർ ചെയിനിട്ട് ലോക്ക് ചെയ്തിരുന്നു.എന്നിട്ടും അത് തെന്നിമാറി ഇടിച്ചു നിന്നു." ഒരിഞ്ചു കൂടി പോയിരുന്നെങ്കിൽ ഞങ്ങളെല്ലാം അഗാധമായ കൊക്കയിലേക്ക് പതിച്ച് അജ്ഞാതരായി മരിക്കുമായിരുന്നു. അതു വഴി പോകുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഞങ്ങളുടെ മൃതദേഹങ്ങൾ പോലും കണ്ടെത്താൻ കഴിയുമായിരുന്നില്ല".
ഗുജറാത്തിലെ കച്ച് മേഖലയിൽ അതിക്രമിച്ചു കയറിയ പാകിസ്ഥാന്റെ അറ്റ്ലാന്റീക്ക് എന്ന ചാരവിമാനം ഇന്ത്യ വെടിവച്ചിട്ടുവെന്ന വാർത്ത വന്നപ്പോൾ പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസിനെ കണ്ടതാണ് മറ്റാരു അനുഭവം. പത്രപ്രവർത്തകരെ പ്രത്യേക വിമാനത്തിൽ അവിടെ കൊണ്ടുപോകാമെന്ന് അദേഹം അറിയിച്ചു. "നാലിയ എയർ ബേസിൽ നിന്ന് മൂന്ന് ഹെലികോപ്റ്ററുകളിലാണ് ഞങ്ങളെ , വെടിവച്ചിട്ട വിമാനം കാണിക്കാൻ കൊണ്ടുപോയത്. അത് ഇന്ത്യൻ പ്രദേശത്ത് തന്നെയായിരുന്നുവെന്ന് ബോദ്ധ്യപ്പെടുത്താനായിരുന്നു ആ യാത്ര . ഞങ്ങളുടെ കോപ്റ്റർ പെട്ടെന്ന് താഴേക്ക് താഴ്ത്തി. അതിലുണ്ടായിരുന്ന ഗണ്ണർ ആംഗ്യം കാണിച്ചു. ഞങ്ങൾക്ക് നേരെ സ്റ്റിങ്ങർ മിസൈൽ ഫയറിങ്ങ് നടക്കുകയായിരുന്നു".
സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് മോസ്ക്കോയിൽ ഒന്നര മാസം താമസിച്ച് റിപ്പോർട്ടുകൾ അയച്ചതാണ് മറ്റൊരു അനുഭവം."1990 മുതൽ ഇങ്ങനെ അന്താരാഷ്ട്ര പ്രാധാന്യമുള്ള ധാരാളം സംഭവങ്ങൾ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു. അക്കാലം മുതലുള്ള ആഗോള നയതന്ത്ര മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞു. റിപ്പോർട്ടുകൾ മിക്കതും സംഘർഷങ്ങളെക്കുറിച്ചായിരുന്നു. യുദ്ധങ്ങൾ ജയിക്കുന്നത് സമർത്ഥമായ തന്ത്രങ്ങളിലൂടെയാണ്", ആർ. പ്രസന്നൻ പറഞ്ഞു.
സൈന്യത്തിനൊപ്പം പോകുമ്പോൾ അവർ നല്കുന്ന വിവരങ്ങൾ മാത്രമേ നൽകാൻ കഴിയൂ എന്ന പരിമിതിയുണ്ട്. യുദ്ധ മേഖലയിൽ നിന്ന് മറുപക്ഷത്തിന്റെ വ്യാഖ്യാനം ശേഖരിക്കുക അസാദ്ധ്യമാണ്. മുൻപും യുദ്ധമുഖങ്ങളിൽ നിന്ന് റിപ്പോർട്ടു ചെയ്യുമ്പോൾ ഇങ്ങനെ തന്നെയായിരുന്നു. ബംഗ്ലാദേശ് രൂപവത്കരണത്തിന് വഴിയൊരുക്കി പാക് സൈന്യം കീഴടങ്ങിയപ്പോൾ , അത് സൈന്യത്തോട് ഒപ്പം പോയി റിപ്പോർട്ട് ചെയ്യാൻ ആകാശവാണി ലേഖകനെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇതിനെ embedded journalism എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം - മുൻപ് ആ പേരില്ലായിരുന്നുവെങ്കിലും.
ഇന്ത്യൻ സൈന്യത്തിൽ വേണ്ടത്ര മാനവവിഭവശേഷിയില്ലെന്ന് ദ വീക്കിൽ കവർ സ്റ്റോറി ചെയ്തത് വലിയ ചർച്ചയായി . അത് ശത്രുക്കളെ സഹായിക്കാനാണന്ന് വരെ വിമർശനം ഉയർന്നു. പക്ഷേ, സൈന്യത്തിന്റെ തന്നെ താല്പര്യമനുസരിച്ചായിരുന്നു ആ വാർത്ത നൽകിയത്.
കോവിഡ് കാലത്ത് പാർലമെന്റ് നടപടികൾ കവർ ചെയ്യാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നത് മന:പൂർവ്വമാണോ എന്ന് സംശയമുണ്ടന്ന് ആർ.പ്രസന്നൻ പറഞ്ഞു. ഇപ്പോൾ സെൻട്രൽ ഹാളിലേക്കും മാധ്യമ പ്രവർത്തകർക്ക് പ്രവേശനമില്ല. പാർലമെന്റ് അംഗങ്ങളുമായും മന്ത്രിമാരുമായും നടത്തുന്ന ചാറ്റുകളിലൂടെയാണ് വാർത്തകൾ കിട്ടിക്കൊണ്ടിരുന്നത്. അതെല്ലാം ഇപ്പോൾ നിലച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പോലും വിവരങ്ങൾ ലഭ്യമാക്കുന്നില്ലെന്നും ആർ.പ്രസന്നൻ പറഞ്ഞു.
പത്രങ്ങളുടെ ഭാവി വളരെ ശോഭനമാണ് . പ്രിന്റിനെ എന്നും പ്രിന്റ് എന്ന് കാണണ്ട. ഡിജിറ്റൽ ഉൾപ്പെടെ മറ്റു രൂപങ്ങളിൽ അത് നിലനിൽക്കും. കോവിഡ് കാലം കഴിഞ്ഞ് മലയാള പത്രങ്ങൾക്ക് സർക്കുലേഷൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞത് ഉത്തരേന്ത്യ ക്കാർക്ക് അത്ഭുതമാണ്. ക്യൂറേറ്റഡ് മീഡിയയ്ക്ക് എന്നും ഡിമാൻഡ് ഉണ്ടാകും.സമൂഹമാധ്യമങ്ങൾ അങ്ങനെയല്ല. എഡിറ്റ് ചെയ്തുവിടുന്ന വാർത്തക്ക് ഡിമാൻഡ് ഉണ്ടാകും.വരുന്ന അൻപതു കൊല്ലത്തേക്കെങ്കിലും അവ നിലനിൽക്കും. വാർത്തയ്ക്കും എഡിറ്റഡ് മാധ്യമങ്ങൾക്കും ഭാവി ഉണ്ടെന്നും ആർ.പ്രസന്നൻ പറഞ്ഞു.
മാതൃഭൂമി സ്റ്റഡി സർക്കിൾ പ്രവർത്തനമാണ് തന്നെ പത്രപ്രവർത്തകനാക്കിയതെന്ന് കെ.ജി മുകുന്ദൻ അനുസ്മരിച്ചു. സ്ക്കൂൾ പഠനകാലം മുതൽ ജൻമദേശമായ മാവേലിക്കര തഴക്കരയിലെ മാതൃഭൂമി സ്റ്റഡി സർക്കിളിലൂടെയായിരുന്നു അതിന്റെ തുടക്കം. കോളേജ് പഠനകാലത്തിനു ശേഷം ജില്ലാ പ്രസിഡന്റായി.
അക്കാലത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടനകളിലൊന്നായിരുന്നു അത്. മാതൃഭൂമിയിലെ ഉന്നതരുമായി പരിചയത്തിലായി. ആർ.എം മനയ്ക്കലാത്തായിരുന്നു അന്ന് പബ്ലിക്ക് റിലേഷൻസ് മാനേജർ. അദ്ദേഹം എം.പി വീരേന്ദ്രകുമാറിനേയും എം.ഡി നാലപ്പാടിനേയും പരിചയപ്പെടുത്തി.
പത്തനംതിട്ട ജില്ല രൂപവത്കരിക്കപ്പെട്ടപ്പോൾ കെ.പത്മകുമാർ ജില്ലാ ലേഖകനായി. അദ്ദേഹവുമായും അടുപ്പമുണ്ടായിരുന്നു.1984 ൽ ജനവരിൽ പത്തനംതിട്ട ജില്ലാ ബ്യൂറോയിൽ നിയമിക്കപ്പെട്ടു. 1991 വരെ അവിടെ തുടർന്നു.
"അങ്ങനെ, കോളേജ് അദ്ധ്യാപകനാകാനാഗ്രഹിച്ച ഞാൻ പത്രപ്രവർത്തകനായി. അത് ആഗ്രഹിച്ച് നേടിയ മേലങ്കിയല്ല - ജീവിതവൃത്തിക്കായി കിട്ടിയതായിരുന്നു".
1994ൽ സബ് എഡിറ്റർ ട്രെയ്നിയായി കോട്ടയം ഡെസ്കിലെത്തി. 11 വർഷം അവിടെയായിരുന്നു. 2006 ൽ തൃശൂരിലും 2008-ൽ കൊല്ലത്തും 2010-ൽ ആലപ്പുഴയിലും ഡെസ്കിൽ പ്രവർത്തിച്ച ശേഷം, 2015 ൽ തൃശൂരിലും 2019 -20 ൽ കോട്ടയത്തും ബ്യൂറോ ചീഫായി.
പത്തനംതിട്ടയിൽ ബ്യൂറോ ചീഫായി വന്ന കെ.ജി ജ്യോതിർഘോഷിനൊപ്പം പ്രവർത്തിച്ചതാണ് സന്തോഷകരമായ കാലഘട്ടം."പത്രപ്രവർത്തനം ഉപേക്ഷിച്ച് കോളേജ് അദ്ധ്യാപകനാകാൻ വീണ്ടും ശ്രമിച്ച എന്നെ ഈ രംഗത്ത് പിടിച്ചു നിർത്തിയത് അദ്ദേഹമാണ്".
1987-ൽ മാതൃഭൂമി ശബരിമലയിൽ ബ്യൂറോ തുറന്നു. ആദ്യമായാണ് സന്നിധാനത്ത് ഒരു പത്രം ഉത്സവകാലത്ത് സ്ഥിരം റിപ്പോർട്ടറെ നിയമിക്കുന്നത്. മണ്ഡല , മകര വിളക്ക് കാലത്ത് അഞ്ച് വർഷം അവിടെ താമസിച്ച് റിപ്പോർട്ട് ചെയ്തു. തീർത്ഥാടകർ വളരെയേറെ ദുരിതങ്ങൾ അനുഭവിച്ചിരുന്നുവെങ്കിലും പത്രങ്ങൾ അതൊന്നും അന്ന് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നില്ല. അത് തീർത്ഥാടകരുടെ വരവിനെ ബാധിക്കുമെന്നായിരുന്നു ഭയം. എന്നാൽ ഇതെക്കുറിച്ച് വിശദമായി ഒരു പരമ്പര ചെയ്യാൻ തിരുവനന്തപുരം ന്യൂസ് എഡിറ്റർ വി.രവീന്ദ്രനാഥ് അനുമതി നൽകി. ഫോട്ടോകളെടുക്കാൻ ടി.രാജൻ പൊതുവാളിനെ അയച്ചു.അദ്ദേഹം എടുത്ത മനോഹരമായ ചിത്രങ്ങൾ സഹിതം ഒന്നാം പേജിൽ ഏറെ പ്രാധാന്യത്തോടെ ആറു ദിവസം ആ പരമ്പര പ്രസിദ്ധീകരിച്ചു. ദേവസ്വം ബോർഡിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും ആ പരമ്പരയിലെ പല നിർദ്ദേശങ്ങളും അക്കൊല്ലം തന്നെ നടപ്പിലാക്കി.
ആദ്യ കാലങ്ങളിൽ ശബരിമലയിൽ നിന്ന് വാർത്തകളും ഫോട്ടോകളും അയയ്ക്കാൻ ഏറെ ബുദ്ധിമുട്ടി. തിരുവനന്തപുരത്തേയ്ക്ക് ബസിലാണ് വാർത്തകൾ അയച്ചിരുന്നത്. മകരവിളക്കിന്റെ ഫോട്ടോകളെടുത്തതിന്റെ ഫിലിം റോളുകൾ ഒരാൾ പമ്പയിലെത്തി, അവിടെ നിന്ന് കാറിൽ ചെങ്ങന്നൂരിലെത്തിച്ച്, തിരുവനന്തപുരത്തിനും കൊച്ചിക്കും അയയ്ക്കുകയായിരുന്നു, പതിവ്.
തീർത്ഥാടന സമയത്ത് അപകടങ്ങൾ, ഹൃദയാഘാത മരണങ്ങൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാൽ രാത്രി 12 മണി വരെയെങ്കിലും റിപ്പോർട്ടർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട് .തീർത്ഥാടകന്റെ മനസുള്ള ഒരു റിപ്പോർട്ടർക്കു മാത്രമേ ശബരിമല റിപ്പോർട്ടിങ്ങ് ഭംഗിയായി നടത്താൻ കഴിയുകയുള്ളുവെന്നും കെ.ജി. മുകുന്ദൻ പറഞ്ഞു.
ചർച്ചയിൽ മോഹൻദാസ് പാറപ്പുറത്തും എം.ഷെറീഫും പങ്കെടുത്തു.
ഡി പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/U7oZ_MsXdNY?si=V6hpxgm5Ihbb496p
No comments:
Post a Comment