'ചരിത്രസാക്ഷികൾ',ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ 27ആം ഭാഗത്തിൽ (ജൂലൈ 1, 2023)അതിഥികളായി എത്തിയത് കെ.സി നാരായണനും(മുൻ എഡിറ്റർ-ഇൻ-ചാർജ്, ഭാഷാപോഷിണി, മനോരമ ഇയർ ബുക്ക്; മുൻ ന്യൂസ് എഡിറ്റർ,മാതൃഭൂമി) രാജേന്ദ്രൻ പുതിയേടത്തും(മുൻ അസിസ്റ്റൻറ് എഡിറ്റർ,മാതൃഭൂമി).
അടിയന്തിരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് ,1975 ജൂൺ 9ന്, ട്രെയിനിയായി മാതൃഭൂമിയുടെ കൊച്ചി യൂണിറ്റിൽ നിന്നാണ് കെ.സി നാരായണന്റെ മാദ്ധ്യമ ജീവിതത്തിന്റെ തുടക്കം. 1997 ഒക്ടോബറിൽ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം കിട്ടി.ആറുമാസം ഡെസ്ക്കിൽ പ്രവർത്തിച്ചു.അന്ന് വി.പി രാമചന്ദ്രനാണ് പത്രാധിപർ.
'വാരാന്തപ്പതിപ്പൊന്ന് നോക്കൂ' പറഞ്ഞ് ,അദ്ദേഹം അതിന്റെ താൽക്കാലിക ചുമതല നൽകി. രണ്ട് ലക്കത്തിനുശേഷം,'ഇനി താൻ തന്നെ ഇത് കൈകാര്യം ചെയ്താൽ മതി' എന്നായി പത്രാധിപർ."അതായിരുന്നു മാദ്ധ്യമജീവിതത്തിലെ വഴിത്തിരിവ്. എനിക്ക് മാഗസിൻ ജേർണ്ണലിസത്തിൽ ചെറുതായ ഒരു വാസനയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു".
1984 വരെ ,അങ്ങനെ, വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചു. അതിന് ഒടുവിൽ , ശാസ്ത്ര രചനയെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര ശില്പശാലയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടു . ലോകമെമ്പാടും നിന്ന് 30 പത്രപ്രവർത്തകർ. ശാസ്ത്രം ജനങ്ങളിൽ എന്ത് ഫലമുണ്ടാക്കുന്നു , അതാണ് മാദ്ധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യേണ്ടത് എന്ന് മനസ്സിലായി."എം.ടി വാസുദേവൻ നായരും അതുതന്നെ പറഞ്ഞിരുന്നു. മാതൃഭൂമിയുടെ കാർഷിക വ്യവസായ സപ്ലിമെൻറ് ഇറക്കുന്ന കാലത്ത്, 1979-ൽ , അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചപ്പോൾ ,പദ്ധതികൾ ജനങ്ങൾക്ക് എന്തു നൽകുന്നു;അതാണ് അന്വേഷിക്കേണ്ടത് എന്നായിരുന്നു അദ്ദേഹം ഉപദേശിച്ചത്." എഴുത്തുകാരനായ എം. ടിക്ക് ആസൂത്രണ വിദഗ്ധരുടെ വൈദഗ്ധ്യവും ഉൾക്കാഴ്ചയുമുണ്ട് ".അത് വലിയ അനുഭവപാഠമായിരുന്നു.
1984 മുതൽ മൂന്നുവർഷം ആഴ്ചപ്പതിന്റെ പത്രാധിപരായി."അന്ന് എനിക്ക് 33 വയസ്സായിട്ടില്ല. ഒരു ദിവസം എം.ഡി. നാലപ്പാട് എന്നെ വിളിച്ചിട്ട് പറഞ്ഞു: ഞാൻ നിങ്ങളെ ഒരു ചുമതല ഏൽപ്പിക്കുന്നു. ആദ്യം അമ്പരന്നു.സീനിയറായ പലരും ഉണ്ടായിട്ടും എനിക്കാണ് ആ നറുക്ക് വീണത് .മൂന്ന് വ്യവസ്ഥകൾ അദ്ദേഹം വച്ചു.മാതൃഭൂമി ആഴ്ചപ്പതിപ്പിന് വലിയ ഒരു പാരമ്പര്യമുണ്ട് .അതിന് ഒരിക്കൽ പോലും ഇടിവ് തട്ടരുത്. എന്റെ അമ്മയും അമ്മൂമ്മയുമൊക്കെ വായിക്കുന്നതാണ് , അത് .ആഴ്ചപ്പതിപ്പിന്റെ സർക്കുലേഷൻ കൂട്ടണം.ഉള്ളടക്കത്തിലും എഴുത്തുകാർക്കുള്ള പ്രതിഫലം നിശ്ചയിക്കുന്നതിലുമുൾപ്പെടെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും".
അന്ന് തിരുവനന്തപുരത്താണ് ആഴ്ചപ്പതിപ്പിന്റെ ഓഫീസ് .പല മാറ്റങ്ങൾ വരുത്തിയെങ്കിലും, ആറുമാസം കഴിഞ്ഞിട്ടും പ്രചാരം കൂടിയില്ല.എന്ന് മാത്രമല്ല ,കോപ്പികൾ കുറഞ്ഞുവന്നു.സർക്കുലേഷൻ കൂട്ടുന്നതിനുള്ള വഴികളെക്കുറിച്ച് സഹപ്രവർത്തകരുമായി കൂടി ആലോചിച്ചു.അപ്പോൾ , അസിസ്റ്റൻറ് എഡിറ്റർ പി. രാജൻ നിർദ്ദേശിച്ചു : നമുക്ക് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്മാരുടെ സർവീസ് സ്റ്റോറി കൊടുത്താലോ ?
അതിനായി ഒരു പട്ടിക തയ്യാറാക്കി. ഏറെ അനുഭവസമ്പത്തുള്ള മലയാറ്റൂർ രാമകൃഷ്ണനെ കരമനയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. അദ്ദേഹവും ഭാര്യയും രോഗബാധിതരായിരുന്നു. തീരെ അവശയായ ഭാര്യ ഭിത്തിയിലെ കമ്പിയിൽ പിടിച്ചാണ് നടന്നിരുന്നത്. അദ്ദേഹം ചൂടായി. "ഔദ്യോഗിക രഹസ്യമൊന്നും പറയാൻ പറ്റില്ല". പക്ഷേ, നിരാശനായില്ല. മാദ്ധ്യമപ്രവർത്തകർ അങ്ങനെ ആകാൻ പാടില്ല. അതുകൊണ്ട് , വീണ്ടും അദ്ദേഹത്തെ കണ്ടു .'ഞാൻ തകഴിച്ചേട്ടനോട് ഒന്ന് സംസാരിക്കാം. അദ്ദേഹം സമ്മതിക്കുമെങ്കിൽ തുടങ്ങാം ' എന്നായി ഉത്തരം. മുതിർന്ന പത്രപ്രവർത്തകനും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എം.എം വർഗീസ് തകഴിയുമായി നല്ല സൗഹൃദത്തിലായിരുന്നു. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കാം എന്നായി പി.രാജൻ ."പക്ഷേ, അത് വേണ്ടെന്ന് ഞാൻ പറഞ്ഞു".
പിന്നെയും മലയാറ്റൂരിനെ കാണാൻ പോയപ്പോൾ , 'ഒരു ഗുഡ് ന്യൂസുണ്ട് ' എന്ന് അദ്ദേഹം പറഞ്ഞു. തകഴി സമ്മതിച്ചു. തനിക്ക് എന്ത് പ്രതിഫലം തരും എന്ന് അദ്ദേഹം ചോദിച്ചു.500 രൂപയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്ന് കഥയ്ക്ക് 250 രൂപയാണ് പരമാവധി പ്രതിഫലം നൽകിയിരുന്നത്. അത് സമ്മതിച്ചു. അങ്ങനെ, 51 ലക്കങ്ങളിലായി 'സർവീസ് സ്റ്റോറി : എന്റെ ഐ.എ.എസ് ദിനങ്ങൾ' പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ സർവീസ് സ്റ്റോറി. ഓരോ ആഴ്ചയും ആഴ്ചപ്പതിപ്പിന്റെ സർക്കുലേഷൻ കൂടി വന്നു .പത്തുമാസമായപ്പോൾ , പ്രചാരം ഒരു ലക്ഷമായി.
അക്കാലത്തു തന്നെ എം.എൻ കാരശ്ശേരിയുടെ ഒരു ലേഖനത്തോടെ ശരിയത്തിനെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചു. അങ്ങനെ, രാഷ്ട്രീയ ,സാമൂഹിക രംഗങ്ങളിലെ ഗൗരവതരമായ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചാവേദിയായി ആഴ്ചപ്പതിപ്പ് മാറി .മൗലികമായ നിരീക്ഷണങ്ങളുള്ള ആനന്ദിന്റെ ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.
മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണകളും 51 ലക്കം പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. അതും ധാരാളം വായനക്കാരെ ആകർഷിച്ചു."അന്ന് ഞാൻ മിക്കപ്പോഴും മാധവിക്കുട്ടിയുടെ വീട്ടിൽ പോകുമായിരുന്നു. കാവ്യാത്മകമായാണ് അവർ സംസാരിക്കുക. എന്നെ 'കുട്ടി' എന്നാണ് വിളിച്ചിരുന്നത് .തിരുവനന്തപുരത്തെ ചില എഴുത്തുകാരുടെ സ്വഭാവത്തെക്കുറിച്ച്,'സാഹിത്യത്തിലെ കുഴിനഖങ്ങൾ' എന്ന കൃത്യമായ ഉപമ ഉപയോഗിച്ചതും ഓർക്കുന്നു. 'തടവുകാർ ഗുഹയിൽ നിന്ന് പുറത്തേക്ക് ഒരു തുരങ്കം ഉണ്ടാക്കും പോലെയാണ് എഴുത്ത് ' എന്നതടക്കം കാവ്യാത്മകമായ പ്രതീകങ്ങളിലൂടെ അവർ സംസാരിച്ചതും ഓർക്കുന്നു".
അവരെ സന്ദർശിക്കാൻ എത്തിയ ബന്ധുവായ ഒബ്രി മേനോനെക്കുറിച്ച് എഴുതുമോ എന്ന് ചോദിച്ചപ്പോൾ,'എല്ലാറ്റിലും സ്റ്റോറി ഉണ്ടോ , സ്റ്റോറി ഉണ്ടോ എന്ന് മാത്രമാണ് ഈ കുട്ടി അന്വേഷിക്കുന്നത്' എന്ന് അവർ പറഞ്ഞത് വലിയ അഭിമാനമായി. "എന്തിലും ഒരു സ്റ്റോറി മണക്കുക എന്നത് പത്രപ്രവർത്തകരുടെ ധർമ്മമാണ്".
കുളികഴിഞ്ഞ്, മുടി വിടർത്തിയിട്ട്, പാർക്കർ പേനകൊണ്ട് നീല മഷിയിലാണ് അവർ എഴുതുക.ഒരിക്കൽ , തപാലിൽ അവരുടെ ഒരു കവർ വന്നു. തുറന്നു നോക്കിയപ്പോൾ ,കൗതുകമുള്ള അക്ഷരങ്ങളിൽ എഴുതിയ എട്ടു പേജുള്ള ഒരു രചന -ബാല്യകാല സ്മരണകൾ .അത് പ്രസിദ്ധീകരിച്ചു തുടങ്ങി. പിന്നെയും അധ്യായങ്ങൾ വന്നുകൊണ്ടിരുന്നു.കുറച്ച് ആഴ്ച കഴിഞ്ഞപ്പോൾ ,അത് നിലച്ചു. അവരെ പോയി കണ്ടു. 'ഇനി എഴുതില്ല .വായനക്കാർക്ക് ബോറടിക്കും'എന്നാണ് അവർ പറഞ്ഞത്. അങ്ങനെയല്ല, അത് നന്നായി വായിക്കപ്പെടുന്നുണ്ട് എന്ന് അവരോട് പറഞ്ഞു.
" തന്റെ രചനകളെക്കുറിച്ച് വായനക്കാരിൽ നിന്ന് വളരെ കുറച്ചു പ്രതികരണങ്ങളെ അവർക്ക് നേരിട്ട് കിട്ടിയിരുന്നുള്ളൂ. അവർക്ക് ചുറ്റും സംരക്ഷണവലയം തീർത്ത ഭർത്താവ്, അവർക്ക് നൽകുന്ന കത്തുകളിലൂടെ മാത്രമാണ് അവർ അത് അറിഞ്ഞിരുന്നത്. അസ്വസ്ഥയാകാതെ, അവർ സ്വസ്ഥമായി ഇരുന്ന് എഴുതിക്കോട്ടെ എന്ന് വിചാരിച്ച്, വിമർശനങ്ങൾ അടങ്ങിയ കത്തുകൾ ഒന്നും അവർക്ക് നൽകിയിരുന്നില്ല".
ബാല്യകാലസ്മരണകൾ വായിച്ച് അയൽക്കാരി നഫീസു ഒരു കത്ത് അയയ്ക്കും.അത് കൊടുക്കുമോ? എന്ന് നിഷ്കളങ്കമായി അവർ ചോദിച്ചു. ആ കത്ത് ഒന്നാമതായി പ്രസിദ്ധീകരിക്കുകയും ചെയ്തു."1988 ഡിസംബർ 31 തീയതി ഞാൻ ആഴ്ചപ്പതിപ്പ് വിടും വരെ, ബാല്യകാലസ്മരണകൾ തുടർന്നു.അവയ്ക്ക് എ.എസ് വരച്ച മനോഹരമായ ചിത്രങ്ങളും വായനക്കാരെ ഏറെ ആകർഷിച്ചു".
ആഴ്ചപ്പതിപ്പിന്റ ആഘോഷകാലമായിരുന്നു , അത്. എ.ബി.സി കണക്കനുസരിച്ച് പ്രചാരം 1.2 ലക്ഷം വരെ എത്തി. "ഓരോ ലക്കമിറങ്ങിക്കഴിയുമ്പോഴും സഹപ്രവർത്തകരുടെ പ്രതികരണങ്ങൾ ഞാൻ തേടിയിരുന്നു".
മാതൃഭൂമിയിൽ ഉണ്ടായ മാറ്റങ്ങളെ തുടർന്ന്, കെ.സി നാരായണന് പിന്നീടുള്ള കുറേ വർഷം പ്രവാസ ജീവിതമായിരുന്നു. ആദ്യം കൊൽക്കത്ത.പിന്നെ മദ്രാസ് .അനുഭവസമ്പന്നമായിരുന്നു ബംഗാൾ ജീവിതം .കെൽട്രോണിൽ വർഷങ്ങളായി ജോലി ചെയ്യുന്ന മലയാളിയായ വിജയകൃഷ്ണൻ , ഓഫീസിലെ സഹായിയായ ശങ്കർ ഘോഷ് തുടങ്ങിയവരുടെ സഹായത്തോടെ ബംഗാളി പഠിച്ചു .ഉൾനാടൻ ബംഗാൾ അവികസിതമായ മറ്റൊരു ലോകമായിരുന്നു .അവിടെ ബാലവിവാഹം നടക്കുന്നതിനും സാക്ഷിയായിട്ടുണ്ട്. ഓഫീസിൽ സഹായിയായി വന്നിരുന്ന ആരതി നസ്കർ എന്ന ദളിത് പെൺകുട്ടി, തന്റെ 14 കാരിയായ മകളെയും കൊണ്ടുവന്നിരുന്നു.. ഒരിക്കൽ അവളെ കാണാതായപ്പോൾ ,അന്വേഷിച്ചു.'അടുത്ത ആഴ്ച അവളുടെ വിവാഹമാണ്. ക്ഷണിച്ചാൽ സാർ വരുമോ?',എന്നായിരുന്നു ഉത്തരം.
ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ ടീമുകൾ തമ്മിൽ മത്സരം നടക്കുമ്പോൾ , ശങ്കർ ഘോഷ് ഗോൾവലയത്തിനടുത്ത് കല്ലുമായാണ് നിൽക്കുക . ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കുതിര പോലീസ് എവിടെയും ഉണ്ടാകും. തന്റെ ടീം തോറ്റു കഴിഞ്ഞാൽ, ഗോളിക്കു നേരെ ശങ്കർ കല്ലെറിയും. അത്രയ്ക്ക് കളിപ്രാന്തന്മാരായിരുന്നു അവർ.
ജ്യോതി ബസുവിന്റെ മകൻ ചന്ദൻ ബസുവിന്റെ അധ്യാപകനായ പി.എൻ ചാറ്റർജിയെ കാണാൻ വിഷ്ണുവൂർ എന്ന അദ്ദേഹത്തിന്റെ വീട്ടിൽ പോയി താമസിച്ചു. അവിടെ ശൗചാലയം ഉണ്ടായിരുന്നില്ല. പ്രഭാതകൃത്യങ്ങൾ ഗംഗയുടെ കരയിൽ തന്നെ നടത്തണം.
ഒരിക്കൽ,ഡി.വൈ.എഫ്.ഐ നടത്തിയ ഒരു സാംസ്കാരിക യോഗത്തിലേക്ക് അവർ ക്ഷണിച്ചു. ബംഗാളിൽ പ്രസംഗിക്കാനുള്ള ഭാഷാവൈദഗ്ധ്യം ഇല്ലാത്തതിനാൽ, ചങ്ങമ്പുഴയുടെ കാവ്യനർത്തകി എന്ന കവിത ആലപിച്ചു.അവർക്ക് മലയാളം നന്നേ ഇഷ്ടമായി."സ്ഫടികക്കുപ്പിയിൽ ഗോട്ടിയിട്ട് കിലുക്കുന്ന പോലത്തെ ശബ്ദമായാണ് അത് അവർക്ക് അനുഭവപ്പെട്ടത് ".
അവനവനെ തന്നെ കേന്ദ്രീകരിച്ച സംസ്കാരമാണ് ബംഗാളികളുടെത് . അവരുടെ ലോകബോധം തന്നെ ബംഗാളിനെ കേന്ദ്രീകരിച്ചാണ് .കേരളത്തിൽനിന്ന് രണ്ടുപേരെ മാത്രമേ അവർക്കറിയൂ -നമ്പൂതിരിപ്പാടും പി.ടി ഉഷയും.
ആദ്യ പുസ്തകമായ 'ബലിയപാലിന്റെ പാഠങ്ങൾ ' എഴുതിയത് അക്കാലത്താണ് . ഒഡീഷയുടെ പടിഞ്ഞാറൻ തീരത്തുള്ള , വെറ്റിലക്കൃഷിക്ക് പ്രസിദ്ധമായ പ്രദേശം. സഹസ്ര ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന അവിടെ മിസൈൽ ടെസ്റ്റ് റേഞ്ച് സ്ഥാപിക്കുന്നതിനെതിരെ അഞ്ചുവർഷമായി ജനങ്ങൾ നടത്തിയ ഉപരോധ സമരത്തെ ആസ്പദമാക്കിയായിരുന്നു ആ പുസ്തകം. പാഠഭേദമാണ് അത് പ്രസിദ്ധീകരിച്ചത്. അവിടേയ്ക്ക് സർക്കാർ ജീവനക്കാരെ കടത്തി വിടാതെ, ഡോക്ടർ നാരായണന്റെ നേതൃത്വത്തിലാണ് ആ സമരം നടന്നത്.
വ്യക്തിപരമായി ഉണ്ടായ ഒരു അസൗകര്യം കാരണം കെ .സി നാരായണന് തന്റെ മാദ്ധ്യമാനുഭവങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
"കോളേജ് അധ്യാപകനാകാനായിരുന്നു എനിക്ക് ആഗ്രഹം", മാതൃഭൂമിയിൽ നിന്ന് അസിസ്റ്റൻറ് എഡിറ്ററായി 2017-ൽ വിരമിച്ച രാജേന്ദ്രൻ പുതിയേടത്ത് ഓർത്തെടുത്തു. സർക്കാർ സർവീസിൽ ജോലി കിട്ടിയിട്ടും അത് രാജിവച്ച് ,കേസരി സ്മാരക പാരലൽ കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായി പ്രവർത്തിക്കുന്ന സമയത്താണ് മാതൃഭൂമി പത്രപ്രവർത്തക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടത്.'ജേണലിസ്റ്റ്സ് ആർ ബോൺ; നോട്ട് ട്രെയിൻഡ് ' എന്ന പരസ്യവാക്യം ഏറെ ആകർഷിച്ചു.
എഴുത്തു പരീക്ഷയ്ക്ക് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ നൽകിയത് പശ്ചിമബംഗാൾ ധനകാര്യ മന്ത്രിയായിരുന്ന ഡോ. അശോക് മിത്ര എകെജി സെന്ററിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗമായിരുന്നു."കമ്മ്യൂണിസ്റ്റ് പദാവലികൾ നിറഞ്ഞ അത് നന്നായി വിവർത്തനം ചെയ്തു. കാരണം,അവയുമായി എനിക്ക് നല്ല പരിചയമുണ്ടായിരുന്നു".
അഭിമുഖത്തിന് എത്തിയപ്പോൾ, എന്തൊക്കെയാണ് വായിക്കുന്നത് എന്ന് ചോദിച്ചു.ചില ഇംഗ്ലീഷ് , മലയാളം നോവലുകളും സംക്രമണം എന്ന ലിറ്റിൽ മാഗസിനുമാണ് വായിച്ചിരുന്നത്. ലിറ്റിൽ മാഗസിനുകൾ വായിക്കുന്നവർ നെക്സലൈറ്റ് അനുഭാവികളാണ് എന്ന പൊതുധാരണ ഉള്ളതുകൊണ്ടാകാം, എന്തുകൊണ്ടാണ് സംക്രമണം വായിക്കുന്നതെന്നായി ടി.വേണു ഗോപാലക്കുറുപ്പിന്റെ ചോദ്യം. അതിന് വില കുറവായിരുന്നു എന്ന് ഉത്തരം നൽകി.
1984 ജനുവരി 25ന് ൽ കോഴിക്കോട് നിന്നാണ് തുടക്കം. ഒപ്പം, അവിടെ പി.എ എം ഹാരിസ്, കെ. രാജഗോപാൽ, പി.പി ശശീന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു. അന്ന് ന്യൂസ് എഡിറ്റർ വിംസി യായിരുന്നു." മഹാനായ ഒരു ന്യൂസ് എഡിറ്റർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി".ഓഫീസിലുള്ള എല്ലാവരെയും പരിചയപ്പെടണം എന്നായിരുന്നു അദ്ദേഹം ആദ്യം നൽകിയ നിർദ്ദേശം. അദ്ദേഹവുമായി എതിർപ്പുള്ള ഒരു ന്യൂസ് എഡിറ്ററും അവിടെ ഉണ്ടായിരുന്നു -ശിവശങ്കരൻ എഴുത്തച്ഛൻ. അദ്ദേഹത്തെയും കണ്ട് പരിചയപ്പെടാൻ നിർദ്ദേശിച്ചു."അദ്ദേഹം ഒന്നിനും ദേഷ്യപ്പെടില്ല. അഥവാ എന്തെങ്കിലും പറഞ്ഞാൽ തന്നെ , പിന്നെ അത് മനസ്സിൽ വെയ്ക്കുകയുമില്ല".ഏറെ സമയവും ഓഫീസിൽ തന്നെയായിരുന്നു അദ്ദേഹം ചെലവഴിച്ചിരുന്നത്. പിരിഞ്ഞപ്പോൾ നൽകിയ യാത്രയപ്പിൽ അദ്ദേഹം പറഞ്ഞത് ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു : ഞാൻ എന്റെ കുട്ടികളുടെ ബാല്യം കണ്ടിട്ടില്ല.
അക്കാലത്താണ് ആദ്യ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത് .പക്ഷേ, അത് ദേശാഭിമാനി വാരാന്തപ്പതിപ്പിലായിരുന്നു. അത് കേസരിയുടെ ഭാര്യയെക്കുറിച്ചുള്ളതായിരുന്നു. അദ്ദേഹത്തിന്റെ വീടിനടുത്ത് പാരലൽ കോളേജിൽ പഠിപ്പിക്കുമ്പോൾ, മലയാള അധ്യാപകനായ പി.എ ആൻറണിക്കൊപ്പം അവരെ കണ്ട് സംസാരിച്ച് എഴുതിയ ലേഖനമായിരുന്നു ,അത് .ആദ്യം ഗൃഹലക്ഷ്മിക്ക് നൽകിയെങ്കിലും അവർ കൊടുത്തില്ല. ഒരു കവറിലിട്ട് , ദേശാഭിമാനി വാരാന്തപ്പതിപ്പിലേക്ക് അയച്ചു. കേസരിയുടെ കല്യാണ ഫോട്ടോ സഹിതം അത് രണ്ടാളുടേയും പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് പി.രാജേന്ദ്രൻ എന്ന പേരിലാണ് എഴുതിയിരുന്നത് .പാലക്കാട് നിന്ന് എൻ.പി രാജേന്ദ്രൻ കോഴിക്കോട് എത്തിയശേഷം, ഡസ്കിൽ രണ്ട് രാജേന്ദ്രൻമാരുണ്ടായി. അപ്പോൾ ,ഓഫീസിൽ നിന്ന് പൂർണ്ണ പേര് അന്വേഷിച്ചു."അങ്ങനെ, ഞാൻ വീട്ടുപേർ കൂടി ചേർത്ത് , രാജേന്ദ്രൻ പുതിയേടത്തായി".
മാദ്ധ്യമജീവിതത്തിൽ മുഴുവനും ഡെസ്കിലാണ് പ്രവർത്തിച്ചത്. പക്ഷേ, ആദ്യകാലത്ത് ചില റിപ്പോർട്ടിംഗ് അനുഭവങ്ങളുമുണ്ട് .ഒരിക്കൽ , നിലമ്പൂരിലെ സ്വർണ്ണ നിക്ഷേപ പ്രദേശങ്ങൾ സന്ദർശിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഒരു ടീം വന്നപ്പോൾ , ഒപ്പം അയച്ചു. അങ്ങനെ, 'നിലമ്പൂർ സ്വർണ്ണം, ഒരു കടങ്കഥ ' എന്ന പേരിൽ പരമ്പര എഴുതി. പിൽക്കാലത്ത്,കൊച്ചിയിലുള്ളപ്പോൾ , അതിനെക്കുറിച്ച് ഫോളോ അപ്പ് സ്റ്റോറിയും എഴുതിയിട്ടുണ്ട്.
1987 ഡിസംബറിലാണ് കൊച്ചിയിൽ എത്തിയത് .ഒപ്പം ചീഫ് സബ് എഡിറ്ററായി പ്രമോഷൻ ലഭിച്ച കെ.സി നാരായണനും ഉണ്ടായിരുന്നു. രണ്ടുപേർക്കും ഒന്നിച്ചാണ് യാത്രയയപ്പ് നൽകിയത്.അന്ന് എസ് വിജയശങ്കറാണ് ന്യൂസ് എഡിറ്റർ." അദ്ദേഹത്തെ പലർക്കും ഭയമായിരുന്നു. വലിയ ബലംപിടുത്തക്കാരൻ .എന്നെ അദ്ദേഹം ജൂനിയർ ആയാണ് കണക്കാക്കിയത്".സാമ്പത്തിക രംഗം പേജ് കുറച്ചുകാലം നോക്കി. പിന്നീട്,വിദ്യാഭ്യാസരംഗം ഫീച്ചർ പേജ് ആരംഭിച്ചപ്പോൾ , അതിന്റെ ചുമതല നൽകി.
അക്കാലത്ത് വിദ്യാർത്ഥികൾക്കായി വിദ്യാരംഗം എന്ന മാസിക ആരംഭിക്കാൻ മാനേജ്മെൻറ് തീരുമാനിച്ചു. അതിന്റെ ചർച്ചകൾക്കായി കോഴിക്കോട്ടേക്ക് വിളിപ്പിച്ചു."പുതിയ പ്രസിദ്ധീകരണത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് അത് അസ്വീകാര്യമായി .ഞാൻ ട്യൂഷൻ മാസ്റ്റർ ആയല്ല ജേർണസ്റ്റായാണ് വന്നത്. ഇക്കാര്യത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല".
-ധൈര്യമായി പറഞ്ഞുവെങ്കിലും, മാനേജ്മെന്റിന്റെ തീരുമാനത്തെ വി.രാജഗോപാലോ എൻ.പി രാജേന്ദ്രനുമടക്കമുള്ളവരോ എതിർത്തില്ല.അങ്ങനെ, വിദ്യാരംഗം പ്രസിദ്ധീകരണം ആരംഭിച്ചു. പക്ഷേ ,അത് ഏറെക്കാലം തുടർന്നില്ല.
നീണ്ട 23 വർഷമാണ് വിദ്യാഭ്യാസ പംക്തികളുടെ ചുമതല വഹിച്ചത്. വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കെ. ചന്ദ്രശേഖരൻ,, പി.ജെ ജോസഫ് , ഇ.ടി മുഹമ്മദ് ബഷീർ എന്നിവരുമായി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മാസം വിരമിച്ച വി.പി ജോയി പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരിക്കെ, അദ്ദേഹത്തിന്റെ സഹകരണത്തോടെ പത്താം ക്ലാസ് പരീക്ഷയ്ക്കായി ക്വസ്റ്റ്യൻ ബാങ്ക് ഇറക്കി.
വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുമായുള്ള ബന്ധങ്ങൾ കാരണം ചില എക്സ്ക്ലുസീവ് വാർത്തകളും ലഭിച്ചിട്ടുണ്ട്. ഒരിക്കൽ കൊച്ചി സർവകലാശാല വി.സി ഡോ.പി.കെ അബ്ദുൾ അസീസിന്റെ ഫോൺ വന്നു. പ്ലസ് ടു പാസാകാത്ത ഒരു കുട്ടി അവിടെ ബി.ടെക്കിന് പഠിക്കുന്നുണ്ട്.ആ വാർത്ത അടുത്ത ദിവസം പത്രത്തിൽ നൽകി.
ഡോ.കെ. ജി അടിയോടി കൊച്ചി സർവകലാശാല വൈസ് ചാൻസ്‌ലറായിരിക്കെ അവധിയിൽ പോയപ്പോൾ , ചുമതല പ്രോ-വൈസ് ചാൻസ് ലർ പ്രൊഫ. വി.ജെ പാപ്പുവിന് നൽകിയില്ല. ഇതിനെക്കുറിച്ച് സൂചന നൽകിയത് സബ് എഡിറ്റർ എബ്രഹാം മാത്യുമായിരുന്നു. വി.സിയോട് സംസാരിച്ചപ്പോൾ , അദ്ദേഹം കാര്യങ്ങൾ വിശദമായി പറഞ്ഞു. "പി.വി.സി ആകാൻ പോലും യോഗ്യതയില്ലാത്ത ആളിന് ചാർജ് കൊടുക്കുന്ന പ്രശ്നമില്ല''. ആ വാർത്ത എഴുതി രാത്രിയിൽ ബ്യൂറോയിൽ കൊടുത്തു. ഒരു ചെറിയ വാർത്തയായാണ് അത് പത്രത്തിൽ വന്നത്. പക്ഷേ, അടുത്ത ദിവസം 8 കോളം വാർത്തയായി അത് മാധ്യമത്തിൽ വന്നു;'പാപ്പു അയോഗ്യനെന്ന് അടിയോടി'എന്ന തലക്കെട്ടിൽ .
മറ്റൊരിക്കൽ , വൈസ് ചാൻസ് ലർ ഡോ. എൻ ഉണ്ണികൃഷ്ണൻ നായരെ കണ്ടപ്പോൾ , അദ്ദേഹം വളരെ കാഷ്വലായി പറഞ്ഞു,"എനിക്ക് മടുത്തു , ഞാൻ കൊടുത്തു ". അദ്ദേഹത്തോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ, തന്റെ രാജിക്കത്ത് ഗവർണർക്ക് അയച്ചതായി പറഞ്ഞു.ഏറെ നിർബന്ധിച്ചാണ് അദ്ദേഹം വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. അതും വാർത്തയായി നൽകി.
കേരളത്തിൽ സാങ്കേതിക സർവ്വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം ആദ്യമായി ചർച്ച ചെയ്യപ്പെട്ടത് മാതൃഭൂമിയിലാണ്. ബി.എസ് വാര്യർ എഴുതിയ ലേഖനം ഏഴ് കോളം തലക്കെട്ടിലാണ് അന്ന് നൽകിയത് ; നമുക്കൊരു സാങ്കേതിക സർവ്വകലാശാല വേണ്ടേ?
ബി.എസ് വാര്യർ അന്ന് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുറിച്ച് തുടർച്ചയായി എഴുതിയിരുന്നു." ഒരു എഡിറ്റിങ്ങും വേണ്ടാത്ത ഭാഷ". അക്കാലത്ത് ചില ബിരുദ കോഴ്സുകളുടെ അംഗീകാരത്തെക്കുറിച്ച് പലർക്കും സംശയമുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ കോഴ്സുകളെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളെല്ലാം സമാഹരിച്ച് ഒരു പുസ്തകമാക്കിയാ ലെന്തെന്ന് ചിന്തിച്ചു. പത്രാധിപർ കെ.കെ. ശ്രീധരൻ നായരുമായി ചർച്ച ചെയ്തപ്പോൾ ആദ്യം സമ്മതിച്ചില്ല. പിന്നെ, സമ്മതിച്ചു. സഹായിയായി വി.എൻ. പ്രസന്നനെയും നൽകി.1992 ൽ മലയാളത്തിൽ ആദ്യമായി അങ്ങനെ, ഒരു ഉന്നത വിദ്യാഭ്യാസ ഡയറക്ടറി മാതൃഭൂമി പുറത്തിറക്കി. കോഴിക്കോട്ട് നടത്തിയ യോഗത്തിൽ ഏറെ ചർച്ചകൾക്ക് ശേഷമായിരുന്നു അത് ഇറക്കിയത്.'എല്ലാവരും നിരുത്സാസപ്പെടുത്താൻ നോക്കി. നല്ല പേപ്പറിൽ അച്ചടിച്ച്,50 രൂപ വിലയിട്ടാൽ , ആവശ്യമുള്ളവർ വാങ്ങും' എന്ന് മറുപടി നൽകി. അത് വിജയമായിരുന്നു.പിൽക്കാലത്ത്, കെ.സി നാരായണൻ മലയാള മനോരമ ഇയർ ബുക്കിന്റെ എഡിറ്ററായിരുന്നപ്പോൾ ആ കോപ്പി അന്വേഷിച്ചിരുന്നു. അവർ ഇതേപോലെ ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് ആലോചിച്ച സമയത്തായിരുന്നു അത്."അവർ ഇറക്കിയത് കണ്ടപ്പോഴാണ്, മാതൃഭൂമിയുടേത് മോശമായിരുന്നു എന്ന് മനസിലായത്. പത്രാധിപസമിതിയിൽ നിന്ന് അന്ന് ഇതിന് വേണ്ടത്ര പ്രോത്സാഹനമാന്നും ലഭിച്ചിരുന്നില്ല".
പിൽക്കാലത്ത് മലയാള മനോരമ പ്രസിദ്ധീകരണങ്ങളിൽ എഴുതിയതിന്റെ പേരിൽ ബി.എസ്. വാര്യർക്ക് മാതൃഭൂമി വിലക്ക് ഏർപ്പെടുത്തി.
ജനറൽ ഡെസ്കിൽ പ്രവർത്തിച്ച കാലത്ത് മറക്കാനാവാത്ത ചില അനുഭവങ്ങളുണ്ട്. ഇന്ദിരാഗാന്ധിയുടെ ശവസംസ്കാരത്തിന് പത്രാധിപർ എം.ഡി നാലപ്പാടും പോയിരുന്നു .അദ്ദേഹത്തിന്റെ റിപ്പോർട്ടുകളും അക്കാലത്ത് വന്നു. ഇംഗ്ലീഷിൽ അയക്കുന്നവ ഓരോ യൂണിറ്റിലും വിവർത്തനം ചെയ്യുകയായിരുന്നു .''കോഴിക്കോട്ട് വിവർത്തനം നടത്തിയത് ഞാനായി രുന്നു. രാജീവ് ഗാന്ധി വധ സമയത്തും ജനറൽ ഡസ്ക്കിലുണ്ടായിരുന്നു".
ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ , ആ വാർത്തയ്ക്ക് ആദ്യം നൽകിയ തലക്കെട്ട് 'കർസേവകർ തർക്കമന്ദിരം തകർത്തു ' എന്നായിരുന്നു .പക്ഷേ ആ തലക്കെട്ട് പത്രാധിപകർക്ക് സ്വീകാര്യമായില്ല.
1995ൽ , പി.എഫ് പെൻഷൻ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ , സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് വി.ബി ചെറിയാനായിരുന്നു അന്ന് ബോർഡിൽ ഉണ്ടായിരുന്നത്. അതേക്കുറിച്ച് നൽകിയ ലേഖനത്തിന് 'പി.എഫ് പെൻഷൻ എന്ന ചതി' എന്നായിരുന്നു തലക്കെട്ട് നൽകിയത്. പക്ഷേ, അതും അന്ന് മാറ്റപ്പെട്ടു.
കെ.പി വിജയൻ ധിഷണാശാലിയായ പത്രപ്രവർത്തകനായിരുന്നു. ഒരിക്കൽ അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിലെ ഒരു കണക്ക് തെറ്റിപ്പോയി. ഇന്ത്യയുടെ മൊത്തം ഉൽപാദനത്തേക്കാൾ കൂടുതലായ തുകയായിരുന്നു കമ്മിയായി കാണിച്ചിരുന്നത്. അത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ , തലേ ദിവസത്തെ ദ ഹിന്ദു നോക്കി. മില്യനും ത്രില്ല്യനും തമ്മിൽ അദ്ദേഹത്തിന് തെറ്റിപ്പോയിരുന്നു. അത് സമ്മതിക്കാൻ ഒരു മടിയും അദ്ദേഹത്തിന് ഉണ്ടായില്ല.
ഇന്ന് കഴിവുള്ള മാധ്യമപ്രവർത്തകർ പുതുതലമുറയിൽ ഏറെ കുറയുന്നുണ്ട്. ഇത് പത്രങ്ങളുടെ വാർത്തകളുടെ നിലവാരത്തെയും ബാധിക്കുന്നുണ്ടന്നും രാജേന്ദ്രൻ പുതിയേടത്ത് പറഞ്ഞു.
ചർച്ചയിൽ എ.എം പ്രീതി പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് .https://youtu.be/FKDj2pij49w
No comments:
Post a Comment