പ്രമുഖ മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും നിരീക്ഷണങ്ങളും പങ്കുവക്കുന്ന ക്ലബ് ഹൗസ് മീഡിയ റൂമിലെ 'ചരിത്ര സാക്ഷികൾ' പരമ്പരയുടെ പതിമൂന്നാം ഭാഗത്തിൽ ( 2023 മാർച്ച് 25) എസ്. കൃഷ്ണൻകുട്ടി (മുൻ ഡെപ്യൂട്ടി എഡിറ്റർ & ലീഡർ റൈറ്റർ, മാതൃഭൂമി), കെ.പി.എം ബഷീർ (ധനം ഓൺലൈൻ എക്സിക്യൂട്ടീവ് എഡിറ്റർ,ദ ഹിന്ദു മുൻ ഡെപ്യൂട്ടി എഡിറ്റർ & ചീഫ് ഓഫ് ബ്യൂറോ) എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ച് മാദ്ധ്യമരംഗത്തേക്കുവന്ന ആളായിരുന്നില്ല എസ്. കൃഷ്ണൻകുട്ടി. പത്രവായന കുട്ടിക്കാലത്ത് ഹരമായിരുന്നു. അന്നത്തെ സമ്പ്രദായത്തിൽ സ്കൂളിൽ ചേരും മുൻപ് തന്നെ അക്ഷരങ്ങളെല്ലാം വ്യക്തമായി പഠിപ്പിക്കും. മാതൃഭൂമി പത്രമാണ് വായിച്ചിരുന്നത്. പത്രത്തിനൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പും മുടങ്ങാതെ വായിച്ചിരുന്നു. ബാലപംക്തി,ജോൺ റസ്കിന്റെ നോവലിൻ്റെ പരിഭാഷ ഇവയെല്ലാം കൗതുകത്തോടെ വായിച്ചു. 'മാതൃഭൂമി'യോട് ആത്മൈക്യം ഉണ്ടായിരുന്നുവെങ്കിലും പത്രപ്രവർത്തകൻ ആകണമെന്നോ ആകുമെന്നോ ഒരിക്കലും കരുതിയില്ല.
ബി.എ മലയാളത്തിന് ആലുവ യു.സി കോളേജിലാണ് പഠിച്ചത്. മഹാരാജാസിൽ എം. എ മലയാളത്തിന് പഠിക്കുമ്പോൾ മാഗസിൻ എഡിറ്ററായി.പിൽക്കാലത്ത്, സാഹിത്യ മാസിക നടത്തി പത്രാധിപസ്ഥാനം ഏറ്റെടുക്കണം എന്ന് ചിന്തിച്ചു. പ്രായോഗികമല്ലെന്ന് ബോധ്യമായി. എം.എ കഴിഞ്ഞ് പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിൽ അദ്ധ്യാപകനായി. അധ്യാപനത്തോട് ഭ്രമം ഉണ്ടായിരുന്നതിനാൽ ചില എയിഡഡ് കോളേജുകളിൽ ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല.
പത്രപ്രവർത്തക ട്രെയിനികളെ നിയമിക്കുന്നതിന് 'മാതൃഭൂമി'യിൽ പരസ്യം കണ്ടപ്പോൾ അപേക്ഷിച്ചു. ട്രെയിനിയായി കോഴിക്കോട് നിയമനം കിട്ടി. അധ്യാപന മോഹം ഉപേക്ഷിക്കണമല്ലോ എന്ന ദുഃഖമുണ്ടായിരുന്നു.
മാതൃഭൂമിയിൽ പരിവർത്തനത്തിന്റെ കാലമായിരുന്നു. കെ.പി കേശവമേനോനെ തുടർന്ന് വി.പി രാമചന്ദ്രൻ പത്രാധിപരായി.കെട്ടിലും മട്ടിലും പരിഷ്കരണങ്ങൾ. ഡെസ്കിലായിരുന്നു ആദ്യ ജോലി. രസകരമായ അന്തരീക്ഷം. വിംസി എന്നറിയപ്പെടുന്ന വി. എം ബാലചന്ദ്രനായിരുന്നു ന്യൂസ് എഡിറ്റർ. സ്പോർട്സ് കോളം കൈകാര്യം ചെയ്തിരുന്ന പ്രഗൽഭൻ. മുഖപ്രസംഗം എഴുതിയ കേരളത്തിലെ ആദ്യത്തെ വനിതാ പത്രപ്രവർത്തക കെ. തങ്കം അവിടെ ന്യൂസ് എഡിറ്ററായി ഉണ്ടായിരുന്നു. ലാഘവത്വം നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടെ. ജൂനിയർമാരോടും സമഭാവനയോടുള്ള പെരുമാറ്റം. ആദ്യത്തെ പൊരുത്തക്കേട് മാറി ഇഷ്ടമായി.
വാരാന്ത്യപ്പതിപ്പിന്റെ ചുമതലയുള്ള എഡിറ്റർ കെ.സി നാരായണൻ, ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച ഗോപി പഴയന്നൂർ , ശ്രീകുമാര മേനോൻ, എം.പി കൃഷ്ണദാസ്, കെ. മോഹൻദാസ് രാധാകൃഷ്ണൻ, വിക്രമൻ തുടങ്ങിയ ചീഫ് സബ് എഡിറ്റർമാരും ഉണ്ടായിരുന്നു. സണ്ണിക്കുട്ടി എബ്രഹാം, ടി.അരുൺകുമാർ, ടി. സുരേഷ് ബാബു, ടി.ആർ രാമചന്ദ്രൻ,എൽ.കെ കൃഷ്ണൻകുട്ടി എന്നിവർ ഒരുമിച്ചാണ് ജോയിൻ ചെയ്തത്.
ഹാൻഡ് കമ്പോസിംഗിൽ നിന്നുള്ള മാറ്റം എല്ലാ പത്രങ്ങളിലും വന്നു. വി.പി രാമചന്ദ്രൻ പത്രാധിപരായ കാലത്ത് പത്രത്തിന് രൂപത്തിലും ഭാവത്തിലും അടുക്കും ചിട്ടയും ഉണ്ടായി.സ്ഥാപനത്തിന്റെ അച്ചടക്കം പുതിയ ആളുകളും പഠിക്കണം, പ്രായോഗിക തലത്തിൽ കൊണ്ടുവരണം എന്നായിരുന്നു നിഷ്കർഷ. ടി. വേണുഗോപാലും വിംസിയും ഗുരുസ്ഥാനീയരായിരുന്നു.1979 മുതൽ 1984 വരെ കോഴിക്കോട് തുടർന്നു.
1981ൽ തോംസൺ ഫൗണ്ടേഷന്റെ കോട്ടയത്തു നടത്തിയ ഒന്നരമാസം നീണ്ടുനിന്ന പരിശീലന ക്യാമ്പിന് പോയിരുന്നു. വിദേശീയരായിരുന്നു പരിശീലകർ. മാതൃഭൂമിയിൽ ടി. വേണുഗോപാലൻ, പി. രാജൻ എന്നിവരൊക്കെ പഠിപ്പിച്ചതിൽ അപ്പുറം ഒന്നും പഠിക്കാനുണ്ടായിരുന്നില്ല. "വാരാന്തപ്പതിപ്പിനു വേണ്ടി കെ.സി നാരായണൻ ഞങ്ങളിൽ നിന്ന് ഫീച്ചറുകൾ സ്വീകരിച്ചിരുന്നു. ഫീച്ചർ എഴുതാൻ പഠിപ്പിച്ചതും സാഹിത്യതാത്പര്യം വളർത്തിയതും കെ. സിയാണ്. ധാരാളം ഫീച്ചറുകളും പുസ്തക നിരൂപണങ്ങളും എഴുതാൻ കഴിഞ്ഞു. ചെറിയ പ്രതിഫലവും ലഭിച്ചു. കുറഞ്ഞ സ്റ്റൈപ്പൻഡ് മാത്രമുള്ളപ്പോൾ അധിക വരുമാനം ആകർഷകമായിരുന്നു".
ഗോപി പഴയന്നൂർ കൈകാര്യം ചെയ്തിരുന്ന താരാപഥം പേജിൽ സിനിമാനിരൂപണങ്ങളും എഴുതിയിരുന്നു. പുതിയ സിനിമ കാണാൻ പാസ് തരും.ആദ്യദിവസം തന്നെ സിനിമ കണ്ട് റിവ്യൂ എഴുതി കൊടുക്കും. അതിനും പ്രതിഫലം കിട്ടിയിരുന്നു. ഗൃഹലക്ഷ്മി തുടങ്ങിയ കാലത്ത് ഫീച്ചറുകൾ എഴുതിയിരുന്നു.
ഇന്നത്തെപ്പോലെ മരണ വാർത്തകൾ തയ്യാറാക്കി വയ്ക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല.
രാത്രി ഒൻപത് മണിക്കാണ് കേശവദേവ് മരിച്ച വിവരം കിട്ടുന്നത്. വാർത്ത, അനുസ്മരണം, കൃതികളെ പറ്റിയുള്ള അവലോകനം എല്ലാം ചേർത്ത് പരിമിതമായ സൗകര്യം ഉപയോഗിച്ചു പത്രം പുറത്തിറക്കുന്നത് അത്ഭുതകരമായി തോന്നി.
സൗമനസ്യത്തോടെ എഡിറ്റർമാർ തെറ്റ് തിരുത്തി തന്നിരുന്നു. സഞ്ചാരപ്രിയനായ കെ. സി നാരായണൻ അവധിയെടുത്തു പോകുമ്പോൾ വാരാന്തപ്പതിപ്പിന്റെ ചുമതല ഏൽപ്പിക്കുമായിരുന്നു. അങ്ങിനെയാണ് എഴുത്തുകാരുമായി ഇടപെടാനുള്ള അവസരം കിട്ടിയത്. സാഹിത്യ പത്രപ്രവർത്തനം എന്തെന്ന് പഠിക്കാൻ കഴിഞ്ഞു. പത്രം ഇറങ്ങിക്കഴിഞ്ഞാൽ പോരായ്മകളോ നിർദ്ദേശങ്ങളോ എന്തെങ്കിലും പറയും. അതല്ലാത്ത ഇടപെടലുകൾ ഇല്ല. സ്വതന്ത്രമായി വാരാന്തപ്പതിപ്പിൽ പ്രവർത്തിക്കാൻ കഴിഞ്ഞു.
കോഴിക്കോട്ടെ ജീവിതം, ഭക്ഷണം, ഭാഷ എല്ലാം ആസ്വാദ്കരമായിരുന്നു. പത്രത്തിൽ കാർഷിക രംഗം ആരംഭിച്ചപ്പോൾ,പിൽക്കാലത്ത് മാതൃഭൂമി എഡിറ്ററായ വി.രവീന്ദ്രനാഥ് സപ്ലിമെന്റിന്റെ ചുമതല ഏൽപ്പിച്ചു. കെ.സി യാണ് വേണ്ട ഉപദേശങ്ങൾ തന്ന് സഹകരിച്ചത്. പത്ര പ്രവർത്തന പരിചയം നേടാൻ മാത്രമല്ല, പത്രം ഓഫീസിലെ സൗഹൃദാന്തരീക്ഷം മനസ്സിലാക്കാനും കഴിഞ്ഞത് കോഴിക്കോട്ടെ പരിശീലന കാലത്താണ്.
"അന്നത്തെ മാതൃഭൂമി ന്യൂസ് റൂം സാഹിത്യ കാരന്മാരുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു. എസ്. കെ പൊറ്റെക്കാട്, കെ.എ കൊടുങ്ങല്ലൂർ, തിക്കോടിയൻ, തുടങ്ങിയവർ അവിടെ വരും. സൗമ്യനായി ബാഗ് കക്ഷത്ത് വച്ച് കയറിവരുന്ന എസ്.കെ പൊറ്റെക്കാട്, തമ്മിൽ പരിചയം ഇല്ലെങ്കിലും വളരെ സ്നേഹത്തോടെ അടുത്തുവന്ന് സംസാരിക്കുമായിരുന്നു. അവർക്കെല്ലാം ന്യൂസ് റൂമുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു".
വീടുവിട്ട് നിൽക്കാനുള്ള ബുദ്ധിമുട്ട് കൊച്ചിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ മാറി. കൊച്ചിയിൽ അന്ന് രണ്ട് ന്യൂസ് എഡിറ്റർമാരുണ്ട്.പിന്നീട് പത്രത്തിന്റെ ചീഫ് എഡിറ്ററായ കെ.കെ ശ്രീധരൻ നായർ, കെ.പി വിജയൻ എന്നിവർ. സി. ഉത്തമക്കുറുപ്പ്, എസ്. വിജയശങ്കർ എന്നിവരും ഉണ്ടായിരുന്നു.
ഇന്ദിരയുടെ മരണം റിപ്പോർട്ട് ചെയ്ത പത്രം തിരുവനന്തപുരത്ത് നിന്നിറങ്ങിയത് എല്ലാ കീഴ് വഴക്കങ്ങളും ഭേദിച്ചു കൊണ്ടാണ്. ഒന്നാം പേജ് നിറയുന്ന ഇന്ദിരയുടെ ഫോട്ടോ. ടി. വേണുഗോപാൽ രൂപകൽപ്പന ചെയ്ത പത്രം വിപ്ലവകരമായ ഒന്നായിരുന്നു.
വരാന്തപ്പതിപ്പ് കൊച്ചിയിലേക്ക് മാറ്റിയപ്പോൾ, അതിന്റെ ചുമതല വഹിച്ചു. എൻ.വി കൃഷ്ണവാര്യർ പത്രാധിപരായി വന്ന സമയത്ത് സാഹിത്യരംഗം എന്ന മുഴുവൻ പേജ് പംക്തി ആരംഭിച്ചു. അതിൽ എൻ.വിയുടെ 'പ്രതിവാര ചിന്തകൾ' എന്ന കോളം ഉണ്ടായിരുന്നു. ആ പേജിന്റെ ചുമതല വഹിക്കാൻ കഴിഞ്ഞു.
കൊച്ചിയിലെ അന്നത്തെ ന്യൂസ് എഡിറ്റർ കെ.പി വിജയൻ രക്തദാനത്തെ കുറിച്ച് എഡിറ്റോറിയൽ എഴുതാൻ ആവശ്യപ്പെട്ടു. "അന്ന് പുതിയ പലരെക്കൊണ്ടും മുഖപ്രസംഗം എഴുതിച്ചിരുന്നു. മിഡിൽ പീസെഴുതാൻ ആവശ്യപ്പെട്ടതും കെ.പി വിജയൻ തന്നെ. വിംസിയിൽ നിന്നു കിട്ടിയ ഹാസ്യബോധം ഉപകാരപ്പെട്ടു".
തിരുവനന്തപുരത്തിനും പിന്നീട് തൃശൂരിനും സ്ഥലംമാറ്റമുണ്ടായി. കെ. സി നാരായണനായിരുന്നു തൃശൂരിൽ ന്യൂസ് എഡിറ്റർ. കുറഞ്ഞ കാലത്തിനു ശേഷം ലീഡർ റൈറ്ററായി വീണ്ടും കോഴിക്കോട് എത്തി.
"മാതൃഭൂമിയിൽ ഏറ്റവും ചെറിയ മുഖപ്രസംഗം എഴുതിയത് കൃഷ്ണവാര്യരാണ്.
മുഖപ്രസംഗം വലിച്ചു നീട്ടരുത് എന്ന ഉപദേശമായിരുന്നു അദ്ദേഹം തന്നത്.മദർ തെരേസ മരിച്ചപ്പോൾ
ഒരു പാരഗ്രാഫ് മാത്രമുള്ള മുഖപ്രസംഗമാണ് അദ്ദേഹം എഴുതിയത്. മദറിനെപ്പറ്റി എല്ലാവർക്കും അറിയാം എന്നാണ് ന്യായമായി പറഞ്ഞത്. വാർത്തയിലും ഫീച്ചറിലും ഇല്ലാത്ത കാര്യങ്ങൾ മാത്രം പറയുന്ന മുഖപ്രസംഗം മാതൃകയായിരുന്നു. എന്നാൽ ഇതു പറഞ്ഞ എൻ.വി തന്നെ, അനുവദിച്ചതിൽ കൂടുതൽ വലുപ്പത്തിൽ എഴുതിയിട്ടുമുണ്ട്- അദ്ദേഹത്തിന് വേണമെന്ന് തോന്നിയ വിഷയങ്ങളിൽ ".
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മലയാള മനോരമ നിരോധിച്ച സംഭവം വാർത്തയായി. സർവ്വകലാശാലയ്ക്ക് എതിരെയായിരുന്നു വാർത്ത. സംഭവത്തെക്കുറിച്ച് എഡിറ്റോറിയൽ എഴുതാൻ പത്രാധിപർ പറഞ്ഞു. മറ്റൊരു പത്രത്തിന്റെ പേര് കഴിയുന്നതും സ്വന്തം പത്രത്തിൽ കൊടുക്കാറില്ല. എന്നാൽ, എഡിറ്ററുടെ പ്രത്യേക നിർദ്ദേശപ്രകാരം മനോരമക്കെതിരെയുള്ള അപ്രഖ്യാപിത വിലക്കിനെ കുറിച്ച് മുഖപ്രസംഗം എഴുതി. മനോരമയുടെ പേരെടുത്ത് പറഞ്ഞ്, പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണ്, വായ് മൂടി കെട്ടാനുള്ള ശ്രമമാണ് എന്ന് എഴുതി പ്രസിദ്ധീകരിച്ചു. ഞങ്ങൾക്ക് പറയാനുള്ളത് ഇതു തന്നെ എന്ന രീതിയിൽ മലയാള മനോരമ അടുത്തദിവസം ഇതേ മുഖപ്രസംഗം അവരുടേത് എന്ന നിലയ്ക്ക് പ്രസിദ്ധീകരിച്ചു.
എ.കെ ആൻറണി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച് രാജഹംസം എന്ന വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വന്നു. വിമാനയാത്രക്കൂലി ആര് കൊടുക്കണം എന്ന തർക്കം വാർത്തയായി. സർക്കാരിന് അത് വഹിക്കാൻ ബാധ്യതയില്ല. വിമാനയാത്രക്കൂലി കോൺഗ്രസ് തന്നെ കൊടുക്കണം എന്ന എഡിറ്റോറിയൽ എഴുതാൻ അന്നത്തെ എഡിറ്റർ ആവശ്യപ്പെട്ടു . 'വിമാനയാത്രക്കൂലി കോൺഗ്രസ് കൊടുക്കണം' എന്ന തലക്കെട്ടിൽ എഴുതി. അത് ദേശാഭിമാനി പത്രം പുന:പ്രസിദ്ധീകരിച്ചു. ഇങ്ങനെ വിചിത്രവും രസകരവുമായ നിരവധി അനുഭവങ്ങൾ.പന്ത്രണ്ട് വർഷത്തോളം മുഖപ്രസംഗത്തിന്റെ ചുമതല വഹിച്ചു. അവധി എടുക്കുമ്പോൾ പുതിയ ആളുകൾ എഴുതും.
"പുതിയ ആളുകൾ മുഖപ്രസംഗം എഴുതണമെന്ന് ചീഫ് എഡിറ്റർ ആഗ്രഹിച്ചു. പരിചയസമ്പന്നർ തന്നെ വേണമെന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം". പുതിയ പല ചെറുപ്പക്കാരെയും എഴുത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച മിഡിൽ പീസുകളുടെ രണ്ട് സമാഹാരങ്ങൾ പുസ്തകമാക്കി. "അക്കാലത്ത് ആരെക്കുറിച്ചും ഹാസ്യാത്മകമായി എഴുതാം. വായിക്കാനുള്ള സഹിഷ്ണുത അവർക്കുണ്ടായിരുന്നു. അത്തരം എഴുത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു".
സ്ത്രീകളെ ജോലിക്ക് എടുക്കുമ്പോൾ പ്രത്യേക സൗകര്യം ചെയ്യേണ്ടി വരുമോ എന്ന ചിന്ത സ്ഥാപനങ്ങളെ അലട്ടുന്നുണ്ട്. പഴയ രീതിയിലുള്ള ചിന്തയിൽ നിന്ന് പത്രങ്ങൾ മാറി. സമൂഹത്തിൽ പ്രബുദ്ധത ഉണ്ടാക്കണമെന്ന ലക്ഷ്യം മാധ്യമങ്ങൾക്ക് കുറഞ്ഞുവരുന്നു. മറ്റു മേഖലകളിൽ ധാരാളം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. മാധ്യമ മേഖലയിലേക്ക് വരാൻ സന്നദ്ധത ഇല്ലാത്തതുകൊണ്ടല്ല, സ്ത്രീകളുടെ എണ്ണം ഈ മേഖലയിൽ കുറഞ്ഞു വരുന്നത്.
വികസന കാര്യങ്ങളിൽ മാധ്യമങ്ങൾ ജനപക്ഷത്തു നിൽക്കണമെന്ന് തന്നെയാണ് അഭിപ്രായം. അധികാരികളുടെ താല്പര്യവും ജനാഭിരുചിയും പഠിച്ച ശേഷം മാധ്യമപ്രവർത്തകരുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തിയും ആവശ്യമായ പഠനം നടത്തിയും തീരുമാനങ്ങൾ എടുക്കണം. ഇരു കൂട്ടരെയും നേർവഴിക്ക് നടത്തുന്ന സമീപനമാണ് അഭികാമ്യം. വികസന വാർത്തകളിൽ കുറവു വരുന്നത് കമ്മ്യൂണിക്കേഷൻ രംഗത്ത് വന്ന വലിയ മാറ്റം കാരണമാണ്. ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വാർത്തകൾ തയ്യാറാക്കുന്ന രീതി മാറി. സ്ത്രീ വിവേചനം അവസാനിപ്പിക്കുന്നത് ലക്ഷ്യം വച്ചുള്ള പംക്തികൾ മുൻപ് ഉണ്ടായിരുന്നു. പി. രാജൻ എഴുതിയ വാമപക്ഷം എന്ന കോളം ശ്രദ്ധേയമായിരുന്നു. ഫെമനിസം പറയുന്നവരെ അധിക്ഷേപിക്കുന്നത് പ്രബലമായിരുന്നു. അത്തരം പ്രസ്ഥാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉണ്ടായിരുന്ന എതിർപ്പിന്റെ പ്രതിഫലനം മാധ്യമങ്ങളിലും തുടക്കത്തിൽ ഉണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങൾ സമർത്ഥമായി വിഷയം കൈകാര്യം ചെയ്തതോടെ വിവേചനം ഉണ്ട് എന്ന ബോധ്യം പൊതു സമൂഹത്തിന് ഉണ്ടായി. എങ്കിലും വിവേചനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പ്രവർത്തനം ഇനിയും തുടരണം.
പത്രവായന കുറഞ്ഞു എന്ന അഭിപ്രായമില്ല. വായിക്കുന്ന രീതിയിൽ മാറ്റം വന്നു. ഇപ്പോൾ പത്രം വായിക്കുകയല്ല, കാണുകയാണ്. വാർത്തയ്ക്കൊപ്പം ഹൈലൈറ്റ് കൊടുക്കുന്നു. മുഖപ്രസംഗങ്ങളിൽപ്പോലും എഡിറ്റോറിയൽ സമ്മറി കൊടുക്കുന്നു. പുതിയ തലമുറ വായിക്കുന്നില്ല. വായന കുറഞ്ഞിട്ടുണ്ടെങ്കിലും പത്രം ഉപേക്ഷിക്കില്ല.പുസ്തകത്തിന്റെ കാര്യത്തിൽ എന്ന പോലെ പത്രവും വാങ്ങിക്കുന്നവർ കൂടുതലും വായിക്കുന്നവർ കുറവുമാണ്. പണ്ട് വാങ്ങിക്കുന്നവർ കുറവും വായിക്കുന്നവർ കൂടുതലും ആയിരുന്നു. "രാവിലെ പത്രം വായിക്കണമെന്ന അനിവാര്യത എനിക്ക് ഇന്നും ഉണ്ട്",അദ്ദേഹം പറഞ്ഞു.
സമീപഭാവിയിൽ പത്രം നിലയ്ക്കുമെന്ന് തോന്നുന്നില്ല.ചെറുതാണ് സുന്ദരം എന്ന രീതിയിൽ വാർത്തയും ഹെഡിങ്ങും മുഖപ്രസംഗങ്ങളും മാറാം. പത്രങ്ങളുടെ കെട്ടും മട്ടും മാറും. ദീർഘമായ വായനാസമ്പ്രദായത്തോടെ അവ നിലനിൽക്കും എന്ന് പറയാനവില്ല.എന്നാൽ ഭാവി അപകടത്തിലാണെന്ന ചിന്തയില്ല.
വരുംകാലത്തെ പത്രഭാഷയിലും മാറ്റം വരാം. കഠിന പദങ്ങൾ ഒഴിവായി , വാചകങ്ങൾ കൂടുതൽ ലളിതമാകും. വാർത്തയുടെ ദൈർഘ്യം ഇപ്പോഴേ കുറഞ്ഞിട്ടുണ്ട് . മറ്റു പേജുകളിലേക്ക് തുടർച്ച ഇല്ല. ഇന്ന് ഭാഷ മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് പത്രം വായിക്കാതെ പോകുന്നില്ല. കർത്താവ്, കർമ്മം,ക്രിയ എന്ന രീതിയിലുള്ള വാക്യഘടന മാറി. ഭാഷ കടമെടുക്കുമ്പോൾ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വാക്കുകൾ വേണം ഉപയോഗിക്കാൻ. സമവായം എന്നത് മനസ്സിലായില്ലെങ്കിൽ അഭിപ്രായ ഐക്യം എന്ന് പ്രയോഗിക്കണം,കൃഷ്ണൻകുട്ടി പറഞ്ഞു.
'ദ ഹിന്ദു' പത്രത്തിൽ നിന്ന് ഡെപ്യൂട്ടി ന്യൂസ് എഡിറ്ററും ബ്യൂറോ ചീഫ്യുമായി വിരമിച്ച കെ പി. എം ബഷീർ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു പിന്നാക്ക ഗ്രാമമായ കരുവാരക്കുണ്ടിലാണ് ജനിച്ചത്. ഗ്രാമത്തിൽ നിന്ന് അക്കൊല്ലം എസ്. എസ്. എൽ.സി പരീക്ഷ എഴുതിയ 103 പേരിൽ ജയിച്ചത് അഞ്ചുപേർ. പത്ര പ്രവർത്തകനായ ശേഷം, 1992ൽ മാത്രമാണ് വീട്ടിൽ കറണ്ട് വന്നത്. പിന്നാക്കാവസ്ഥയിലുള്ള ജനങ്ങളുള്ള ഗ്രാമമായിരുന്നു, കരുവാരക്കുണ്ട്. "ഗ്രാമത്തിൽ നിന്ന് ആദ്യമായി ബിരുദം കരസ്ഥമാക്കിയവരിൽ ഒരാൾ ഒരുപക്ഷെ ഞാനായിരിക്കും".
ബഹുഭാര്യത്വം, വിവാഹമോചനം എന്നിങ്ങനെ പല പ്രവണതകളും അന്ന് പൊതുവേ മുസ്ലീം സമുദായത്തിൽ ഉണ്ടായിരുന്നു.ഉമ്മയുടെ ബാപ്പ എട്ട് പ്രാവശ്യം കല്യാണം കഴിച്ചിട്ടുണ്ട്. ഏഴ് സ്ത്രീകളെ എട്ടു പ്രാവശ്യം. ഉമ്മയുടെ ഉമ്മ അഞ്ച് പ്രാവശ്യം വിവാഹം കഴിച്ചു. മറ്റൊരു സാമൂഹിക വിപത്ത് ബാല്യ വിവാഹം ആയിരുന്നു. 12-13 വയസ്സിൽ പെൺകുട്ടികൾ കല്യാണം കഴിച്ചു പോകുന്നത് കണ്ടാണ് വളർന്നത്.രണ്ടുവർഷത്തിനകം അവർ അമ്മയാകുന്നു. "50 വർഷം കൊണ്ട് വലിയ മാറ്റം മുസ്ലിം സമുദായത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കുട്ടികൾ കൂടുതൽ ശാക്തീകരിക്കപ്പെട്ടു".
കുട്ടിക്കാലത്ത് ധാരാളം വായിച്ചിരുന്നു. രണ്ടാം ക്ലാസ് മുതൽ പത്രം വായിച്ചു. വീട്ടിൽ പത്രം വരുത്താറില്ല;റേഡിയോ പോലുമില്ല. ചുരുക്കം വീടുകളിൽ മാത്രമാണ് പത്രം വരുത്തിയിരുന്നത്. ഉപ്പയ്ക്ക് ചെറിയൊരു കടയുണ്ട്. അതിനോട് ചേർന്നുള്ള ഒരു ഹോട്ടലിൽ വരുത്തിയിരുന്ന മലയാള മനോരമ പത്രം വായിക്കും. ഒരു ചെറിയ വായനശാല ഗ്രാമത്തിൽ ഉണ്ടായിരുന്നു.
ബിരുദത്തിന് മമ്പാട് എം.ഇ.എസ് കോളേജിലാണ് പഠിച്ചത്. ബിരുദം കഴിഞ്ഞപ്പോൾ ഗ്രാമീൺ ബാങ്കിൽ ജോലി ലഭിച്ചു. വീട്ടിൽ മോശമായ സാമ്പത്തികാവസ്ഥയായിരുന്നു . ഒരു കൊല്ലം കഴിഞ്ഞ് രാജിവെച്ച് എം. എ ഇക്കണോമിക്സിന് വിക്ടോറിയ കോളേജിൽ ചേർന്നു.
അധ്യാപകനാകാനായിരുന്നു മോഹം. പക്ഷേ, അതിനൊരുപാട് പണം വേണ്ടിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി. ജെ കോഴ്സിന് പ്രവേശനപ്പരീക്ഷയിൽ രണ്ടാം റാങ്കോടെ സീറ്റ് ലഭിച്ചു. ഇന്ത്യൻ എക്സ്പ്രസ്സിൽ ഉണ്ടായിരുന്ന എൻ.പി ചെക്കുട്ടി അന്ന് സഹപാഠിയായിരുന്നു. പഠിക്കുന്ന കാലത്ത് വിദേശ പത്രങ്ങളും ആനുകാലികങ്ങളും വായിച്ചത് ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന് പ്രചോദനമായി . കോഴിക്കോട് മാതൃഭൂമിയിലായിരുന്നു ഇന്റേൺഷിപ്പ്. കെ.സി നാരായണന്റെ കൂടെ ഒരു മാസം നല്ല ട്രെയിനിങ് ലഭിച്ചു.
36 വർഷത്തെ അനുഭവപരിചയം മാധ്യമരംഗത്ത് കെ.പി.എം ബഷീറിനുണ്ട്. അതിൽ 26 വർഷവും ദ ഹിന്ദു പത്രത്തിൽ ആണ് പ്രവർത്തിച്ചത്.ഇപ്പോൾ ധനം ഓൺലൈനിൽ എക്സിക്യൂട്ടീവ് എഡിറ്റർ.
1985 ൽ ഇന്ത്യൻ എക്സ്പ്രസിന്റെ വിജയവാഡ യൂണിറ്റിലാണ് സബ് എഡിറ്ററായി ജോലി ആരംഭിച്ചത്.എൻ.പി ചെക്കുട്ടിയും ഒപ്പം ഉണ്ടായിരുന്നു.
മൂന്നുവർഷം അവിടെ തുടർന്നു. പിന്നീട് കൊച്ചി ഡെസ്കിലേക്ക് സ്ഥലംമാറ്റം.1992ൽ ചെന്നൈയിൽ സീനിയർ സബ് എഡിറ്റർ ആയി ദ ഹിന്ദു പത്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1995ൽ റിപ്പോർട്ടറായി. 2019 മലബാർ മേഖല ഡെപ്യൂട്ടി എഡിറ്റർ ആൻഡ് ബ്യൂറോ ചീഫ് ആയാണ് വിരമിച്ചത്.
ഹിന്ദു പത്രത്തിൽ പ്രവർത്തന സ്വാതന്ത്ര്യം നന്നായി അനുഭവിക്കാൻ കഴിഞ്ഞു. സ്പെഷ്യലൈ സേഷൻ സാധ്യതകൾ ധാരാളം ഉണ്ടായിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന പാഠങ്ങൾ അവിടെ നിന്ന് പഠിക്കാൻ കഴിഞ്ഞു. ലൈനോ ടൈപ്പിൽ അച്ച് നിരത്തിക്കൊണ്ടുള്ള രീതിയിലായിരുന്നു പത്രങ്ങൾ അക്കാലത്ത് അച്ചടിച്ചിരുന്നത്. വെളുപ്പിന് മൂന്ന് മണിയ്ക്കൊക്കെ യായിരിക്കും ജോലി കഴിയുന്നത്. സബ് എഡിറ്റർ എന്ന നിലയിൽ നൂതനമായ നിരവധി സാങ്കേതിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു.
ഇന്ത്യൻ എക്സ്പ്രസിൽ ആദ്യത്തെ ഒരു മാസം മാത്രമാണ് ടൈപ്പ് റൈറ്ററിൽ ജോലി ചെയ്യേണ്ടിവന്നത്.
കമ്പ്യൂട്ടറുകൾ വന്നതോടെ സ്റ്റോറി ഫയൽ ചെയ്യുന്നത് അതിലായി. അരുൺ ഷൂറിയുടെ കാലത്താണ് പ്രവർത്തിച്ചത്. "ത്രസിപ്പിക്കുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്".
അടിസ്ഥാനപരമായി അക്കാദമീഷ്യൻ ആയിരുന്ന ഷൂറി,സുദീർഘമായ ലേഖനങ്ങളാണ് എഴുതുക. എഴുത്ത് പത്ര പ്രവർത്തന രീതിക്ക് അനുസൃതമായിരുന്നില്ല.ഷൂറിയുടെ ലേഖനങ്ങൾ എഡിറ്റ് ചെയ്യാൻ കിട്ടിയിരുന്നു. വൈകുന്നേരം വാർത്ത, പ്രസ്സിൽ പോകും വരെ തിരുത്തലുകൾ വന്നു കൊണ്ടേയിരിക്കും.
ചെന്നൈയിൽ ഒരൊറ്റ യൂണിറ്റ് മാത്രമുള്ള, കേന്ദ്രീകൃതമായി വാർത്തകൾ തീരുമാനിച്ചിരുന്ന പത്രമായിരുന്നു ആദ്യകാലത്ത് 'ദ ഹിന്ദു'. വിമാനത്തിലാണ് പത്രം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നത്. പിന്നീട് സംസ്ഥാനാടിസ്ഥാനത്തിൽ എഡിഷനുകൾ തുടങ്ങി . രണ്ടു മൂന്നു പേജുകൾ പ്രാദേശിക വാർത്തകൾക്കായി മാറ്റിവയ്ക്കുന്ന രീതി അടുത്തകാലത്താണ് വന്നത്.
ഇന്ത്യൻ എക്സ്പ്രസ് യൂണിറ്റുകൾ സ്വതന്ത്രമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. എഡിറ്റ് പേജ് ഒഴിച്ച് ബാക്കിയെല്ലാം ലോക്കൽ എഡിഷനുകൾ ആയിരുന്നു.
ഹിന്ദു പത്രത്തിൽ പല പേജുകളും പൊതുവാണ്. ദേശീയ പേജ്, വിദേശ പേജ് അങ്ങനെ പലതും. ഒരു പാൻ ഇന്ത്യൻ രീതിയാണ് ഹിന്ദുവിന്. ഹിന്ദുവിന് ചൈനയിൽ ബ്യൂറോയുണ്ടായിരുന്നു. ചൈനയുടെ സാമ്പത്തിക വളർച്ചയുടെ കാലമായിരുന്നു അത്. ചൈന സൂപ്പർ പവറായി. ഐക്യരാഷ്ട്രസഭയുടെ
ശില്പശാലയ്ക്കായി ചൈനയിൽ പോയപ്പോൾ ബ്യൂറോ സന്ദർശിച്ചു.
എല്ലാ കാലത്തും ചൈന ഇന്ത്യയുടെ ശത്രു രാജ്യം തന്നെയായിരുന്നു. എങ്കിലും ഒരുപാട് വാർത്തകൾ സംഭവിക്കുന്ന ഒരു രാജ്യം എന്ന നിലയ്ക്ക് നിരവധി ചൈന വാർത്തകൾ ഹിന്ദുവിൽ
വന്നു. അന്നത്തെ എഡിറ്ററായിരുന്ന എൻ. റാം ഇടത് ചായ് വുള്ള ആളായിരുന്നെങ്കിലും വാർത്തയിൽ അത്തരം താല്പര്യങ്ങൾ പ്രതിഫലിക്കാറില്ല.
2005ൽ ലോസ് ഏഞ്ചൽസ് ടൈംസിൽ ട്രെയിനിങ്ങിനു പോയിരുന്നു.പത്രത്തിന്റെ എഡിറ്റർ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. കോഴ്സ് കഴിഞ്ഞ് പറയാം എന്ന മറുപടി കൊടുതെങ്കിലും പോയില്ല. ലോസ് ഏയ്ഞ്ചൽസിൽ വലിയ മാറ്റങ്ങളുടെ കാലമായിരുന്നു അത്.
200 പത്രപ്രവർത്തകരെ അവർ പിരിച്ചു വിട്ടിരുന്നു.
നിരവധി അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്ന് ട്രെയിനിങ് ലഭിച്ചിട്ടുണ്ട്.
വികസനോൻമുഖ പത്ര പ്രവർത്തനത്തിൽ വാഷിംഗ്ടൺ പോസ്റ്റിൽ വേൾഡ് ബാങ്കും ഐ. എം. എഫും സംഘടിപ്പിച്ചതായിരുന്നു പങ്കെടുത്ത ഒരു ശില്പശാല.
യു.എസിലെ പ്രശസ്തമായ മേരി ലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഒരു വർഷത്തെ മാസ്റ്റർ ബിരുദവുമെടുത്തു. യൂണിവേഴ്സിറ്റി ഓഫ് ഫിൻലാന്റിൽ നിന്ന് ഫുൾ ബ്രൈറ്റ് ഫെലോഷിപ്പ് കിട്ടി.ഭാഷ, ഫാക്ട് ചെക്കിംഗ് ഒക്കെയാണ് അവിടെ പഠിച്ചത്. വാഷിംഗ്ടൺ പോസ്റ്റിൽ ഒരു മാസത്തെ പരിശീലനമാണ് ലഭിച്ചത്. ടൈംസ് മാഗസിനിലും ട്രെയിനിങ് കിട്ടി. കൂടുതലും സാങ്കേതിക കാര്യങ്ങളാണ് പഠിച്ചത്.
2005ൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശീലനം ലഭിച്ചു.പരിശീലനകാലത്ത് യുദ്ധകാല പത്രപ്രവർത്തനത്തെപ്പറ്റി എഡിറ്റ് പേജിലേക്ക് ആർട്ടിക്കിൾ എഴുതാൻ ആവശ്യപ്പെട്ടു. ഇറാക്ക് യുദ്ധം നടക്കുന്ന സമയം. നേരിട്ടുള്ള ഒരു ആക്രമണമായിരുന്നു അത്. അമേരിക്കൻ സർക്കാറിന് വേണ്ടി അവിടുത്തെ പത്രങ്ങൾ എക്സ്ക്ലൂസീവ് വാർത്തകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അമേരിക്കൻ സാമ്രാജ്യ ശക്തികളുടെ വേട്ടപ്പട്ടികൾ ആണ് അവിടുത്തെ മാധ്യമങ്ങൾ എന്ന തോന്നലാണ് യുദ്ധ വാർത്തകൾ വായിച്ചപ്പോൾ ഉണ്ടായത്. ഇറാഖ് യുദ്ധം തുടങ്ങിയപ്പോൾ അതിനെ അമേരിക്കൻ മാധ്യമങ്ങൾ എങ്ങനെ പിന്താങ്ങും, റിപ്പോർട്ടിംഗ് എങ്ങിനെയായിരിക്കും എന്ന വിമർശനാത്മകമായ ലേഖനമെഴുതി.
10 ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ട യുദ്ധം. വലിയ സാമ്രാജ്യത്വ ശക്തി മൂന്നാം ലോക രാജ്യത്തെ നേരിട്ട് ആക്രമിക്കുന്ന യുദ്ധത്തെ അമേരിക്കക്കാർ എതിർത്തില്ല. യുദ്ധം തീർന്നു കഴിഞ്ഞപ്പോൾ വിഡ്ഢിത്തം ആയിരുന്നു, ഇൻറലിജൻസ് ഏജൻസി സൃഷ്ടിച്ചതാണ് എന്ന രീതിയിൽ പ്രസ്താവനകൾ വന്നു. ഇതിനെയെല്ലാം വിമർശിച്ചു കൊണ്ടായിരുന്നു ലേഖനം. എഡിറ്റർ ലേഖനമെടുത്തെറിഞ്ഞു, ദേഷ്യപ്പെട്ടു."This paper caters to the American people. അമേരിക്കൻ ഗവൺമെന്റിന്റെ മനയങ്ങളെ വിമർശിച്ചുകൊണ്ടാണ് നിങ്ങൾ എഴുതിയിട്ടുള്ളത്. വായനക്കാരിൽ നിന്ന് പ്രതിഷേധം വരും''.
പാശ്ചാത്യ മാധ്യമങ്ങളുടെ പ്രവർത്തന രീതികളെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇങ്ങനെ ഒരു ലേഖനം വന്നു കഴിഞ്ഞാൽ വായനക്കാരിൽ നിന്ന് പ്രതിഷേധമുണ്ടാകും.
അമേരിക്കൻ പത്രങ്ങൾക്ക് രണ്ട് മാനേജിംഗ് എഡിറ്റർമാർ ഉണ്ടാകും. വാർത്തയ്ക്കും , എഡിറ്റോറിയൽ പേജിനും പ്രത്യേക എഡിറ്റർമാർ. പല കാര്യങ്ങളിലും ഇവർക്ക് വ്യത്യസ്തമായ വീക്ഷണങ്ങൾ ആയിരിക്കും.
വാഷിംഗ്ടൺ പോസ്റ്റിൽ പരിശീലനകാലത്ത് അന്വേഷണാത്മക കുറ്റകൃത്യങ്ങളുടെ എക്കാലത്തെയും വലിയ ഉദാഹരണമായ വാട്ടർ ഗേറ്റ് സ്കാൻഡൽ കേസിലെ പത്രപ്രവർത്തകൻ ബോബ് വുഡ് വാർഡുമായി പരിചയപ്പെടാൻ കഴിഞ്ഞു.
ഇന്ത്യൻ പത്രങ്ങളിൽ ഉള്ളടക്കം, ഡിസ്പ്ലേ, ലേ ഔട്ട്,അവതരണം ഇവയിലെല്ലാം
ഏറ്റവും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്ന പത്രമാണ് 'ദ ഹിന്ദു'. അച്ചടിയിൽ ഏറ്റവും ആധുനികമായ വിദ്യയാണ് പത്രത്തിൽ ഉപയോഗിച്ചിരുന്നത്.
മറ്റു മേഖലകളെ അപേക്ഷിച്ച് പത്രങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്.ഇതിൽ മാറ്റം ഉണ്ടാകണം . പത്രങ്ങളിലെ ഡെസ്ക് സജീവമാകുന്നത് രാത്രിയാണ്. വെളുപ്പിന് 4 മണിയൊക്കെയാകും ചിലപ്പോൾ ജോലി തീരുമ്പോൾ. പുരുഷന്മാർ അവിടെയിരുന്ന് നേരം വെളുപ്പിക്കും. എന്നാൽ സ്ത്രീകൾക്ക് തിരിച്ച് വീട്ടിലെത്തണം. ഇതൊരു പ്രായോഗിക പ്രശ്നമായി തോന്നിയിട്ടുണ്ട്. അന്നുണ്ടായിരുന്ന ലോജിസ്റ്റിക്സ് പ്രശ്നം ഇപ്പോൾ ഇല്ല.
മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ തിരുത്തലുകൾ കൂടുതലായാലും കുഴപ്പമില്ല. ഒരു പ്രശ്നമുണ്ട് എന്ന് അറിയുമ്പോൾ മാത്രമേ ആളുകൾ കൂടുതലായും ആ ബോധ്യത്തിലേക്ക് വരൂ എന്നതിനാൽ ജനപക്ഷത്തു തന്നെ നിൽക്കണം. ശരിയോ തെറ്റോ ആകട്ടെ വിഷയത്തിന്റെ അടിസ്ഥാനത്തിൽ വേണം തീരുമാനം. വരവ്, ചെലവ് സാധ്യതകൾ ഇവ വിശകലനം ചെയ്യണം. പല കാര്യങ്ങളിലും ഗവൺമെൻറ് ആസൂത്രണം ചെയ്യുമ്പോൾ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കുന്നില്ല .കേരളം മുഴുവൻ ഒറ്റ നഗരം തന്നെയാണ്.
പാരിസ്ഥിതിക കാര്യങ്ങളിൽ കൃത്യമായ പഠനം ആവശ്യമാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം എന്താണെന്നറിയണം. ധാരാളം സ്ഥലമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന് വേറിട്ട നിലപാട് വേണം. സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റി പഠനം ഉണ്ടാകണം. അപ്പോഴും ജനപക്ഷത്തു തന്നെ നിൽക്കണം.
ഇപ്പോൾ പത്രങ്ങളിൽ വികസന വാർത്തകൾ അധികമായി കാണുന്നില്ല. വികസനം എന്നു പറയുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയമായി ശരിയല്ല. പത്രപ്രവർത്തകർ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതി കുറവാണ്. ഫീൽഡിൽ ഇറങ്ങി കാര്യങ്ങൾ പഠിച്ചു വേണം എഴുതാൻ. അതിനുള്ള സന്നദ്ധത പുതിയ തലമുറയിൽപ്പെട്ടവർക്ക് കുറവാണ്. ആളുകളോട് കാര്യങ്ങൾ നേരിട്ടന്വേഷിച്ച് അവതരിപ്പിക്കുന്നത് കുറഞ്ഞുവരുന്നു.
ഇന്ത്യയിൽ മുഴുവൻ ഇതാണ് സ്ഥിതി.പരസ്യം കിട്ടണം എന്നതിനാൽ മാനേജ്മെൻറ്കൾക്കും നഗര വാർത്തകളോടാണ് താല്പര്യം, ഗ്രാമീണ റിപ്പോർട്ടുകൾ കൊണ്ട് ഗുണമില്ലെന്ന തോന്നൽ പൊതുവേയുണ്ട്.
"ഇതിനെതിരെ സമ്മർദ്ദം ചെലുത്തേണ്ടത് പത്രപ്രവർത്തകർ തന്നെയാണു് ".
വാട്സാപ്പിലോ ഇ-മെയിലിലോ കിട്ടുന്ന വിവരങ്ങളിൽ നിന്നുള്ള വാർത്തകളാണ് കൂടുതൽ.പത്രം വായന കുറഞ്ഞിട്ടില്ല. പക്ഷേ, വായനാരീതി മാറി. "പത്രം വിദൂര ഭാവിയിൽ മരിക്കാം . എന്നാൽ ജേണലിസം നിലനിൽക്കുക തന്നെ ചെയ്യും. ഫിസിക്കൽ പ്രോഡക്റ്റ് ഉണ്ടാകില്ല. വായന നിലനിൽക്കും ഇന്ന് കാണുന്ന പത്രം അധികകാലം ഉണ്ടാകില്ല".
90 ശതമാനം ജനങ്ങളും മൊബൈലിലാണ് പത്രം വായിക്കുന്നത്. പുതിയ തലമുറ വാർത്ത എങ്ങനെ വായിക്കുന്നു എന്നതിന്റെ സൂചനയാണിത്. 15-16 സെൻറീമീറ്ററുള്ള സ്ക്രീനിൽ വായിക്കുന്നു.
വായനയിലെ ഏകാഗ്രതയും ദീർഘമായ വാർത്തകൾ വായിക്കാനുള്ള താത്പര്യവും കുറഞ്ഞു. ഫോട്ടോ , വീഡിയോ പോലുള്ള ദൃശ്യാവിഷ്കാരങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ടെക്സ്റ്റ് കുറയുന്നത് സാങ്കേതികതയുടെ മാറ്റത്തിൽ സംഭവിക്കുന്നതാണ്. ഭാഷയിലും മാറ്റം വരുന്നു. ആളുകളെ പിടിച്ചുനിർത്താൻ പര്യാപ്തമായ കഴിയുന്നത്ര ലളിതമായ ഭാഷ, അവരുടെ ഏകാഗ്രത തടസ്സപ്പെടുത്താത്ത രീതിയിൽ ഉപയോഗിക്കണം.
'ഗ്രാസ്പ് ദി ഐ ബോൾസ്' എന്ന പ്രയോഗം തന്നെയുണ്ട്. കഠിന പദങ്ങൾ വരുമ്പോൾ വാർത്ത തന്നെ ഒഴിവാക്കപ്പെടാം. പരിമിതമായ അറ്റെൻഷൻ കിട്ടാൻ വൈകാരികമായ ഭാഷ ഉപയോഗിക്കണം. മറ്റു ഭാഷകളിൽ നിന്ന് കടമെടുത്ത വാക്കുകൾ ഇംഗ്ലീഷ് ഭാഷ ഉപേക്ഷിക്കുകയാണ്. മലയാളത്തിൽ ഭാഷ ലളിതമാക്കാൻ സംസ്കൃതത്തിനു പകരം ഇംഗ്ലീഷ് പദങ്ങളാണ് ഉപയോഗിക്കുന്നത്. തമിഴിലെ പോലെ മലയാള പദങ്ങൾ തന്നെ കണ്ടെത്താൻ ശ്രമിക്കാവുന്നതേ ഉള്ളൂ.
പരിപാടിയിൽ ഡി. പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
പരിപാടി മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ലിങ്ക് :https://youtu.be/-9id6kupQBY?si=T7LGtkUookbAPg8V
- റിപ്പോർട്ട് എഴുതിയത് കെ. ഹേമലത.
No comments:
Post a Comment