'ചരിത്രസാക്ഷികൾ' പരമ്പരയുടെ പതിനേഴാം ഭാഗത്തിൽ ( ക്ലബ് ഹൗസ് മീഡിയ റൂം, 2023 ഏപ്രിൽ 22) അനുഭവങ്ങൾ പങ്കുവെച്ചത് മുതിർന്ന മാദ്ധ്യമപ്രവർത്തകരായ സെർജി ആന്റണിയും എസ്. ജഗദീഷ്ബാബുവും .
കേരള മീഡിയ അക്കാദമി മുൻ ചെയർമാനും ദീപികയുടെ മുൻ അസോസിയേറ്റ് എഡിറ്ററുമായ സെർജി ആന്റണിക്ക് മാദ്ധ്യമരംഗത്ത് 38 വർഷത്തെ അനുഭവസമ്പത്തുണ്ട്. പക്ഷേ, മാദ്ധ്യമപ്രവർത്തകനാകാൻ ആയിരുന്നില്ല കുട്ടിക്കാലത്തെ ആഗ്രഹം. അത് എത്തിപ്പിടിക്കാനാകാത്ത മേഖലയാണെന്നാണ് വിചാരിച്ചത്. അതിനാൽ, അധ്യാപകകാൻ കൊതിച്ചു. മലയാള മനോരമയുടെ ക്ലാസിഫൈഡ് പരസ്യങ്ങളിൽ അന്ന് സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്ന 'തപാലിലൂടെ ജേർണലിസം പഠിക്കാം ' എന്ന പരസ്യം ഏറെ ആകർഷിച്ചു .10 രൂപ അയച്ചാൽ പഠന സാമഗ്രികൾ തപാലിൽ കിട്ടും. അതൊരു വലിയ സംഖ്യ ആയിരുന്നു. നാലര രൂപയായിരുന്നു അന്ന് ബസ് കൺസഷനുള്ള പ്രതിമാസ നിരക്ക്.
കോളേജ് വിദ്യാഭ്യാസത്തിനുശേഷം അധ്യാപകാനുള്ള പരീക്ഷകൾ എഴുതി .പല ഇൻറർവ്യൂകളിലും പങ്കെടുത്തു. ജോലി കിട്ടാത്തതിനാൽ, അന്നത്തെ ചെറുപ്പക്കാർ ചെയ്യുന്നതുപോലെ പാരലൽ കോളേജ് അധ്യാപകനായി. അത് പന്തളത്ത് ആയിരുന്നു. അക്കാലത്ത് ദീപികയിലേക്ക് ജേർണലിസ്റ്റ് ട്രെയിനികളെ വിളിച്ചപ്പോൾ അപേക്ഷിച്ചു .അത് കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല.
വിവരമൊന്നും ലഭിക്കാതിരുന്നപ്പോൾ , പത്രത്തിലേക്ക് വിളിച്ചു ചോദിച്ചു.തെരഞ്ഞെടുത്തിട്ടുണ്ട് എന്ന സന്തോഷ വർത്തമാനം അറിഞ്ഞത് അപ്പോഴായിരുന്നു. വീട്ടിലേക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അറിയിച്ചു.ദീപികയിൽ സമരം നടക്കുന്ന കാലമായിരുന്ന, അത്. തൃശ്ശൂരിലെ ബ്യൂറോ ചീഫ് അലക്സാണ്ടർ സാം ആരോഗ്യപ്രശ്നം കാരണം വിട്ടുപോയപ്പോൾ അവിടെ റിപ്പോർട്ടറായി .തൃശ്ശൂർ യൂണിറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു.ആ കെട്ടിടത്തിലായിരുന്നു താമസം.മുന്നിൽ സത്യഗ്രഹം ഇരിക്കുന്ന സമരക്കാരെ കടന്നാണ് എല്ലാ ദിവസവും അവിടെ താമസിച്ചത്.
ആലപ്പുഴ സ്റ്റാഫ് റിപ്പോർട്ടറായിരിക്കുന്ന കാലം അനുഭവസമ്പന്നമായിരുന്നു. തകഴിക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോൾ കേരളകൗമുദിയുടെ സ്റ്റാഫ് റിപ്പോർട്ടർ ജി.യദ്ദുകുലകുമാറുമൊത്ത് അദ്ദേഹത്തെ കാണാൻ വീട്ടിൽ പോയി.ഒപ്പം ഫോട്ടോഗ്രാഫർ എം.എം തോമസും ഉണ്ടായിരുന്നു. പക്ഷേ, തകഴിയെ കാണാനായില്ല. തന്റെ ഉറ്റ സുഹൃത്തായ പുന്നപ്രയിലെ ഗിൽബർട്ടച്ചന്റെ വീട്ടിലേക്ക് അദ്ദേഹം പോയിരുന്നു. അതിനുമുമ്പ് അവിടെയെത്തിയ മലയാള മനോരമ ലേഖകൻ ജേക്കോബിയോട് അദ്ദേഹം സംസാരിച്ചതായി അറിഞ്ഞു. 'കയർ' നോവലിന്റെ ഒരു പ്രതി അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു.കോട്ടയം ഓഫീസിൽനിന്ന് അപ്പോഴേക്കും തേക്കിൻകാട് ജോസഫും എത്തി. യദ്ദുകുലകുമാറിന്റെ പരിചയമാണ് തുണയായത്. തകഴിച്ചേട്ടൻ തിരിച്ചുവരുമ്പോൾ ആലപ്പുഴയിലുള്ള മകളുടെ വീട്ടിൽ കയറാതിരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു .അവിടെ ചെന്ന്, കാത്തിരുന്നു. തകഴി വന്നപ്പോൾ , പത്താം ക്ലാസിൽ പഠിക്കുന്ന കൊച്ചുമകൾ ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്ന ചിത്രം ഫോട്ടോഗ്രാഫർ പകർത്തി. ഒന്നാന്തരം ഫോട്ടോയായിരുന്നു. 'അത് മാത്രം മതി. റിപ്പോർട്ട് പോലും വേണ്ട' എന്ന് യദ്ദുകുലകുമാർ പറയുകയും ചെയ്തു. പക്ഷേ, അടുത്ത ദിവസം ആ ചിത്രം ദീപികയിൽ വന്നില്ല. അടുത്ത ലക്കം ദീപിക ആഴ്ചപ്പതിന്റെ മുഖചിത്രമായി അത് പ്രസിദ്ധീകരിക്കപ്പെട്ടു.
ഡോ.പി കെ എബ്രഹാം മാനേജിങ്ങ് ഡയറക്ടറായിരിക്കുമ്പോൾ ,ദീപിക ഇന്റർനാഷണൽ എഡിഷനുവേണ്ടി പ്രത്യേക കവർസ്റ്റോറി ചെയ്യാൻ ഗൾഫിലേക്ക് അയച്ചതാണ് മറ്റൊരു അനുഭവം. യൂസഫലി, പി.സി.എൻ മേനോൻ തുടങ്ങിയ പ്രമുഖ ഗൾഫ് വ്യവസായികളെ കണ്ട്, അവരുടെ ജീവിത കഥ എഴുതി .പലരും പത്തേമാരിയിൽ കയറി ഗൾഫിലെത്തി, ബിസിനസ് ചെയ്ത് ധനാഢ്യരായവരാണ്.കവർസ്റ്റോറിയായി വന്ന ആ അഭിമുഖങ്ങൾ ഇംഗ്ലീഷിൽ പ്രത്യേക പതിപ്പു പോലെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ദുബായ് മീഡിയ സിറ്റിയിൽ നിന്ന് ദീപികയുടെ ഗൾഫ് എഡിഷൻ ആരംഭിച്ചപ്പോൾ ,അതിന്റെ ചുമതലയും ലഭിച്ചു .
"ദീപികയിലെ ജീവിതം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ ഘട്ടങ്ങളുണ്ട്. മാനേജ്മെന്റ് മാറ്റം, നിർബന്ധിത വി.ആർ.എസ് ...... വ്യക്തിജീവിതത്തിലും ജോലിയിലും ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു. അവ മനോവേദന ഉണ്ടാക്കി".
മുൻപ് മാദ്ധ്യമപ്രവർത്തനം ജീവിതത്തിന്റെ ഭാഗമായി എടുത്തവരായിരുന്നു മിക്കവരും . എന്നാൽ ഇപ്പോൾ മാദ്ധ്യമപ്രവർത്തകർ കക്ഷിരാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. മുൻപ് അവർ ആദർശങ്ങളുടേയും ചിന്തകളുടേയുമൊക്കെ അടിസ്ഥാനത്തിൽ രാഷ്ട്രീയബോധം പുലർത്തിയവരായിരുന്നു .ആ പ്രതിബദ്ധത ഇന്ന് മിക്കവർക്കും ഇല്ലെന്ന് സെർജി ആന്റണി വിലയിരുത്തി .
ചോദ്യങ്ങൾ ചോദിക്കാൻ ഇന്ന് പലർക്കും വൈമുഖ്യമാണ് .പണ്ട് അതിനുള്ള മനസ്ഥൈര്യം മാദ്ധ്യമപ്രവർത്തകർക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അധികാരികൾക്ക് നേരെ കൈ ചൂണ്ടി ചോദിക്കുമ്പോൾ , ആ വിരലുകൾ തന്റെ നേരെ ചൂണ്ടാൻ ഇടം കൊടുക്കാതെ ശ്രദ്ധിക്കണം. തെറ്റു ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവം മാദ്ധ്യമപ്രവർത്തകർക്ക് നഷ്ടപ്പെട്ടിരിക്കുന്നു.മുൻകാല പത്രാധിപന്മാർക്ക് ധൈര്യമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ദീപിക പത്രം മുഖപ്രസംഗം എഴുതാതെ ആ സ്ഥലം ശൂന്യമാക്കിയിട്ടു. ഫാദർ കൊളംബിയനായിരുന്നു പത്രാധിപർ. കേരളത്തിൽ എത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ കാണാൻ താല്പര്യപ്പെട്ടുവെങ്കിലും അദ്ദേഹം പോയി കണ്ടില്ല."വ്യക്തിപരമായ ധീരതകൾ ആവശ്യപ്പെടുന്ന പ്രൊഫഷനാണ് മാദ്ധ്യമ പ്രവർത്തനം .കണക്ക് പുസ്തകത്തിലെ മിച്ചം നോക്കാതെ പ്രവർത്തിക്കാൻ കഴിയണം. വരാനിരിക്കുന്ന തലമുറ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമെന്ന ആശങ്കയുണ്ട്".
സമകാലിക മാദ്ധ്യമ പരിശീലനം അപര്യാപ്തമാണെന്നും സെർജി ആന്റണി അഭിപ്രായപ്പെട്ടു. അതിൽ സമഗ്രമായ മാറ്റം വരുത്തണം. ഇപ്പോൾ മികച്ച പഠിതാക്കളെ കിട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
മാദ്ധ്യമരംഗത്ത് 40 വർഷത്തെ പ്രവർത്തനപാരമ്പര്യമുണ്ട് , എസ്. ജഗദീഷ്ബാബുവിന്. 1984-ൽ കേരള കൗമുദിയിൽ ആരംഭിച്ച പത്രപ്രവർത്തനം എസ്ക്ലൂസീവ് ഓൺലൈൻ ഡെയിലിയുടെ ചീഫ് എഡിറ്ററായി ഇപ്പോഴും തുടരുകയാണ് അദ്ദേഹം.
"സത്യത്തിൽ, സെൻറ് സേവിയേഴ്സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എന്റെ മാദ്ധ്യമപ്രവർത്തനം ആരംഭിക്കുന്നത്. ഞാനന്ന് കോളേജ് യൂണിയൻ ചെയർമാനായിരുന്നു. മാഗസിൻ എഡിറ്റർ മുങ്ങിയപ്പോൾ ,അത് പുറത്തിറക്കിക്കൊണ്ടായിരുന്നു എന്റെ തുടക്കം".
അടിയന്തരാവസ്ഥക്കാലത്ത് യൂണിവേഴ്സിറ്റി കോളേജ് മാഗസിൻ എഡിറ്ററായി.
"ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ ആറ്റിങ്ങലിൽ നിന്ന് ജ്യേഷ്ഠൻ എസ്. ജയകുമാർ എഡിറ്ററും ഞാൻ മാനേജിങ് എഡിറ്ററുമായി സമതാളം എന്ന സമാന്തര മാസിക ആരംഭിച്ചു.പിന്നീട് കേരള കൗമുദിയിൽ സഹപ്രവർത്തകനായ എം .എം സുബൈർ, ജില്ലാ ജഡ്ജിയായി വിരമിച്ച സതീഷ് ചന്ദ്ര ബാബു , പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച എസ്. സുധീർ അനുജൻ , എസ്. സജീവ് കുമാർ എന്നിവരായിരുന്നു മാസികയുടെ മറ്റ് പ്രവർത്തകർ". സമതാളത്തിന്റെ ആദ്യ പ്രതി പ്രകാശിപ്പിച്ച് പി. കെ ബാലകൃഷ്ണൻ പറഞ്ഞത് ഇന്നും പ്രസക്തമാണ്. 'മുറിബീഡിയും വലിച്ച്,പത്രപ്രവർത്തനം നടത്തുന്ന ആ ഒരു കാലം ഇനി മടങ്ങി വരില്ല. പേപ്പറും പേനയും ഇല്ലാതെ പത്രപ്രവർത്തനം നടക്കുന്ന ഒരു കാലം വരും' എന്നാണ് അദ്ദേഹം അന്ന് ദീർഘദർശനം ചെയ്തത്.ഡോ.കെ. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ , ആർ. നരേന്ദ്രപ്രസാദ്, വി .പി ശിവകുമാർ , ഡി .വിനയചന്ദ്രൻ, എ.അയ്യപ്പൻ തുടങ്ങിയ അക്കാലത്തെ എഴുത്തുകാരുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞതാണ് പത്രപ്രവർത്തനരംഗത്തെ ആദ്യകാലഅനുഭവങ്ങൾ .
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചെയർമാൻ ആയിരിക്കെ ഇറക്കിയ 'ആമുഖം' കോളേജ് മാഗസിൻ വലിയ വഴിത്തിരിവായി.മുഖപ്രസംഗമായി ബ്രഹ്ത്തോൾഡ് ബ്രഹ്ത്തിന്റേയും നെരൂദയുടേയും കവിതകളാണ് കൊടുത്തത്.ജനകീയ സാംസ്കാരിക വേദി സജീവമായിരുന്ന കാലം. ഇത് വിപ്ലവ സാഹിത്യമാണെന്ന് പാർട്ടി സഖാക്കൾ വിധിയെഴുതി. എം.എ ബേബി, കോടിയേരി ബാലകൃഷ്ണൻ എന്നിവരായിരുന്നു അന്ന് എസ് .എഫ് .ഐയുടെ നേതാക്കൾ . മാഗസിന്റെ ഉള്ളടക്കം പരിശോധിക്കാൻ തോമസ് ഐസക്കിനെ അയച്ചു. മാഗസിൻ ആ രൂപത്തിൽ ഇറക്കാൻ പാടില്ലെന്ന് സംഘടന വിധിച്ചു.പക്ഷേ ,പിൻവാങ്ങിയില്ല. യൂണിവേഴ്സിറ്റി കോളേജിന്റെ മുറ്റത്തുള്ള തുറന്ന വേദിയിൽ ,അന്ന് തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന ബംഗാൾ ധനകാര്യ വകുപ്പ് മന്ത്രി ഡോ. കെ. അശോക് മിത്ര മാഗസിൻ പ്രകാശനം ചെയ്തു. ഡോ.കെ. അയ്യപ്പപണിക്കർ തലേ ദിവസം കാര്യങ്ങൾ അറിയിച്ചിട്ടും ആ ചടങ്ങിൽ പങ്കെടുക്കാൻ ഡോ.അശോക് മിത്ര തയ്യാറായി. 'സമാചാരം ' എന്ന നിമിഷ കവിത ആ വേദിയിൽ ഡോ.കെ.അയ്യപ്പപ്പണിക്കർ ചൊല്ലി.
അക്കാലത്ത് തന്നെ, ചങ്ങമ്പുഴയുടെ അപൂർവമായ കയ്യെഴുത്തു പ്രതികളുള്ള മലയാള വിഭാഗം തീവയ്ക്കാനുള്ള ശ്രമം ഉണ്ടായി. ശിവൻ കുട്ടി നായർ എന്ന പോലീസുകാരൻ റിപ്പോർട്ട് ചെയ്തതു മൂലം ആ ഉദ്യമം പരാജയപ്പെട്ടു. അദ്ദേഹത്തെ അഭിനന്ദിക്കാൻ കോളേജ് യൂണിയൻ തീരുമാനിച്ചപ്പോഴും എസ്.എഫ്.ഐയും പാർട്ടിയും അതിന് അനുമതി നൽകിയില്ല. തീവയ്പിന് പിന്നിൽ എസ്. എഫ്.ഐക്കാർ തന്നെയെന്ന് പ്രതിപക്ഷ നേതാവ് കെ. കരുണാകരൻ ആരോപിച്ചിരുന്നു.പോലീസുകാരന് ഒരു തേപ്പുപെട്ടി കൊടുക്കാനാണ് യൂണിയൻ തീരുമാനിച്ചത്. അന്ന് നിക്കറായിരുന്നു അവരുടെ വേഷം.സംസ്ഥാന ആഭ്യന്തരമന്ത്രി ടി.കെ രാമകൃഷ്ണനായിരുന്നു . ആ ചടങ്ങ് പാർട്ടിക്ക് എതിരാണ് എന്നായിരുന്നു അവരുടെ നിലപാട് ."അവർ അത് തടയാതിരിക്കായി കോളേജ് യൂണിയൻ അംഗങ്ങളെ ഓഡിറ്റോറിയത്തിന്റെ നാല് വാതിലുകളിലും കാവൽ നിർത്തി, ഗുണ്ടാ സെറ്റപ്പിലാണ് ആ പരിപാടി നടത്തിയത്.പ്രേമിച്ച കുറ്റത്തിന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ചങ്ങമ്പുഴയെ പുറത്താക്കിയപ്പോൾ, പ്രേമത്തിനും സ്നേഹത്തിനും എതിരാണെങ്കിൽ എനിക്കിതു വേണ്ട എന്ന് പറഞ്ഞ്,ദാസ് ക്യാപിറ്റൽ എടുത്തെറിഞ്ഞ്,പാർട്ടിയിൽ നിന്ന് പുറത്തു പോയ സി.ജെ തോമസിന്റെ വരികൾ ഉദ്ധരിച്ചാണ് ഞാൻ അന്ന് സംസാരിച്ചത്".ഈ സംഭവത്തെ തുടർന്ന് അച്ചടക്ക നടപടി ഉണ്ടായി.കോളേജ് യൂണിയനിലെ 11 ഭാരവാഹികളും എസ്.എഫ്.ഐയിൽ നിന്ന് രാജിവച്ചു.
തുടർന്ന് ,ജനകീയ സാംസ്കാരിക വേദി പ്രവർത്തകനായി. "ഗുരുനാഥനായ ബി.രാജീവനും അന്ന് ഒളിവിലായിരുന്ന കെ.വേണു വുമായിരുന്നു എന്റെ രാഷ്ട്രീയബോധം വികസിപ്പിച്ചത്".
കെ.ജെ ബേബിയുടെ 'നാട്ടുഗദ്ദിക' നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന സമയം. സംവിധായകനും പ്രധാന നടനും അദ്ദേഹമായിരുന്നു.പിന്നീട് ആ നാടകം നിരോധിക്കപ്പെട്ടു. "ഞങ്ങളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. നാടകത്തിൽ അഭിനയിച്ച മല്ലിക ,ഗീത എന്നീ ആദിവാസിക്കുട്ടികളെ പ്രായപൂർത്തിയായില്ല എന്ന കാരണം പറഞ്ഞ് ദുർഗുണപരിഹാര പാഠശാലയിലാക്കി".
കേരള കൗമുദിയിൽ തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായാണ് ആദ്യ നിയമനം.ചേരും മുമ്പ് പി. കെ ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. അന്ന്, തന്റെ പുറത്താക്കലിനെതിരെ കേരള കൗമുദിയുമായി നിയമയുദ്ധം നടത്തിവരുകയായിരുന്നു , അദ്ദേഹം.പക്ഷേ,അദ്ദേഹം പറഞ്ഞു,"ഇന്നും കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റിയ പത്രം കേരള കൗമുദി തന്നെയാണ്".
സർഗാത്മക രചനകൾക്ക് വിഘാതമായതിനാൽ റിപ്പോർട്ടറാകരുതെന്ന് പി.കെ.ബാലകൃഷ്ണൻ ഉപദേശിച്ചു.സമതാളം മുടങ്ങരുതെന്നും നിർദ്ദേശിച്ചു. മറ്റുള്ളവർ പ്രസിദ്ധീകരണം തുടർന്ന് നടത്തി.പക്ഷേ, ആറ് -ഏഴ് വർഷം മാത്രമേ അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.അത് പത്രമാക്കിയതോടെ, പ്രസിദ്ധീകരണം നിലച്ചു. "സംക്രമണം, ആൾക്കൂട്ടം, പൃഥ്വി ......മാദ്ധ്യമരംഗത്ത് സമാന്തര പ്രസിദ്ധീകരണങ്ങളുടെ ഒരു വസന്തകാലമായിരുന്നു അത്".
സ്ഥലംമാറ്റമായി പാലക്കാടും കാസർഗോഡും എത്തിയപ്പോഴാണ് മലബാറിലെ മനുഷ്യരുടെ നന്മ ബോധ്യമായത്. കാപട്യം ഇല്ലാത്ത, ഇരട്ടമുഖമില്ലാത്ത മനുഷ്യർ.ഉത്തര മലബാറിലെ ജനങ്ങൾ മാധ്യമപ്രവർത്തകരെ എത്രമാത്രം സ്നേഹിക്കുന്നവരാണന്ന് ബോദ്ധ്യപ്പെട്ടു. മലബാറിൽ തന്നെ തുടരാൻ തീരുമാനിച്ചതങ്ങനെയാണ്.
റിപ്പോർട്ടിംഗ് ജീവിതത്തിലെ അവിസ്മരണീയമായ ചില അനുഭവങ്ങൾ അദ്ദേഹം വിശദീകരിച്ചു. പാലക്കാട് ബ്യൂറോയിൽ പ്രവർത്തിക്കുമ്പോൾ , സുഗതകുമാരി അട്ടപ്പാടി ബെന്യാൻപതിയിൽ നടപ്പാക്കിയ വനവൽക്കരണ പദ്ധതി കാണുവാൻ വന്നു.18 മാധ്യമപ്രവർത്തകരും അവരെ അനുഗമിച്ചു .മുൻപ് നട്ടുപിടിപ്പിച്ച മരങ്ങൾ കാണാൻ അവിടെ എത്തിയപ്പോൾ ,സംസാരത്തിനിടയിൽ ,വൃദ്ധനായ ഒരു ആദിവാസി പറഞ്ഞു: ഞങ്ങളുടെ കുട്ടികൾ നാലാം ക്ലാസ് ജയിച്ചിട്ട് , ഇപ്പോൾ ഒന്നാം ക്ലാസിൽ പഠിക്കുകയാണ്.
-അത് മനസ്സിൽ പതിഞ്ഞു. മറ്റു പത്രക്കാരാരും ഒന്നും അദ്ദേഹത്തോട് ചോദിച്ചില്ല . സംഘം പാലക്കാടിന് മടങ്ങിയപ്പോൾ , മുക്കാലിയിൽ ഇറങ്ങി.സുഹൃത്തായ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേംകുമാറിനോട് കാര്യങ്ങൾ പറഞ്ഞു .അദ്ദേഹം ക്യാമറ നൽകി.ഒരു ജീപ്പ് ഡ്രൈവറെയും കൂട്ടി അടുത്ത ദിവസം പാലൂരിലെത്തി.അവിടെ നിന്ന് ഒരു മണിക്കൂറോളം നടന്ന് , ഗൊട്ടിയാർകണ്ടി ഗവ. ട്രൈബൽ എൽ.പി സ്കൂളിലെത്തി. 70ഓളം വിദ്യാർത്ഥികൾ അവിടെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ അവരിൽ മിക്കവരും മുതിർന്ന കുട്ടികളാണെന്ന് മനസ്സിലായി. പക്ഷേ, ഹെഡ്മാസ്റ്റർ അത് സമ്മതിക്കാൻ തയ്യാറായില്ല.കുട്ടികളുടെ അടുത്ത് ചെന്ന് 'നാലാം ക്ലാസ് പാസായവർ മാറിനിൽക്കുമോ, പടമെടുക്കാം' എന്നു പറഞ്ഞപ്പോൾ 60ഓളം കുട്ടികൾ മാറി നിന്നു.അവരുടെ ഫോട്ടോ എടുത്തു. മറ്റു കുട്ടികളുടെ പടവും എടുത്തു. അടുത്ത ദിവസത്തെ കേരള കൗമുദിയിൽ വലിയ പ്രാധാന്യത്തോടെയാണ് ആ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്. അന്ന് കോഴിക്കോട്ടെ ന്യൂസ് എഡിറ്റർ കെ.പി സദാനന്ദൻ ആയിരുന്നു .ഇത് ട്രെയിനിൽ വച്ച് വായിച്ച അന്നത്തെ ഹൈക്കോടതി ജഡ്ജിയായ കെ.ജി ബാലകൃഷ്ണൻ അത് വിവർത്തനം ചെയ്ത് ചീഫ് ജസ്റ്റിസ് വി.എസ് മളീമഠിന് നൽകി .അദ്ദേഹം അത് ഹർജിയായി പരിഗണിച്ചു.ഈ സംഭവത്തെക്കുറിച്ച് അന്വേഷണവും തുടർനടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. അങ്ങനെ അവിടെ ഒരു ഹൈസ്കൂൾ അനുവദിക്കപ്പെട്ടു.
കാസർഗോഡ് ബ്യൂറോയിൽ പ്രവർത്തിക്കുന്നകാലത്ത് രസകരമായ ഒരു വാർത്ത കിട്ടി. അന്ന് ഭാര്യ ബിന്ദുവിന് കാഞ്ഞങ്ങാട് നെഹ്റു കോളേജ് അധ്യാപികയായി നിയമനം കിട്ടിയതിനാൽ അങ്ങോട്ട് ചോദിച്ചു വാങ്ങുകയായിരുന്നു. പക്ഷേ, അന്നത്തെ ബ്യൂറോ ചീഫായ കെ. കൃഷ്ണന് അത് ഇഷ്ടപ്പെട്ടില്ല.നല്ലൊരു വാർത്ത സംഘടിപ്പിക്കാൻ , അന്ന് കാരവൽ സായാഹ്നപ്പത്രം നടത്തിയിരുന്ന എസ്. സുരേന്ദ്രനെ സമീപിച്ചു. അദ്ദേഹം മുൻപ് കേരള കൗമുദിയുടെ റിപ്പോർട്ടറായിരുന്നു. 1993 ഒക്ടോബർ 9 ന് ബന്ദിയടുക്ക ദേവലോകത്ത് ശ്രീകൃഷ്ണ ഭട്ട് ,ഭാര്യ ശ്രീമതി എന്നിവരെ ഇമാം ഹുസൈൻ എന്ന ദുർമന്ത്രവാദി തലയ്ക്കടിച്ച് ജീവനോടെ കുഴിച്ചിട്ട കേസിന്റെ കഥ അദ്ദേഹം പറഞ്ഞു.വീട്ടിൽ നിധിയുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തി.അയാളെക്കൊണ്ട് തെങ്ങു നടാൻ കുഴി എടുപ്പിച്ചപ്പോൾ, ഭാര്യയുടെ സൗന്ദര്യം കണ്ട് മോഹം തോന്നിയ മന്ത്രവാദി ,അയാളെ തലക്കടിച്ചു കൊന്നു.തുടർന്ന് ഭാര്യയെ ആക്രമിച്ച അയാൾ അവരെയും കൊന്ന് കുഴിയിലിട്ട് മൂടി പണവും സ്വർണ്ണവും അപഹരിച്ച് രക്ഷപെട്ടു.പൂജ നടക്കുമ്പോൾ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട അവരുടെ രണ്ട് കുട്ടികൾ അതിനെല്ലാം ദൃക്സാക്ഷികൾ ആയിരുന്നു.പ്രതിയെ അന്ന് അറസ്റ്റ് ചെയ്തിരുന്നില്ല. പക്ഷേ, പൂജയ്ക്കായി അയാൾ കൊണ്ടുവന്ന രണ്ട് കോഴികളെ സാക്ഷികളായി കസ്റ്റഡിയിലെടുത്തിരുന്നു.
ഫോട്ടോഗ്രാഫർ ശെൽവരാജ് കയ്യൂരിനെയും കൂട്ടി ,ബദിയടുക്ക പോലീസ് സ്റ്റേഷനിൽ എത്തി. ലോക്കപ്പിൽ ഒരു പൂവൻ കോഴി ഉണ്ട്. മറ്റേത് ചത്തുപോയിരുന്നു.ദുർമന്ത്രവാദത്തിന് ഉപയോഗിച്ച തൊണ്ടിമുതൽ ജീവനുള്ളത് ആയതിനാൽ പോലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.എസ്.ഐയുമായി വർത്തമാനം പറഞ്ഞ്, ലോഹ്യം കൂടി .ലോക്കപ്പിന്റെ പടമെടുക്കാൻ അദ്ദേഹം സമ്മതിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, തന്ത്രത്തിൽ ഫോട്ടോ എടുക്കാൻ ചട്ടം കിട്ടിയിരുന്നു. പക്ഷേ, കുറെ കഴിഞ്ഞപ്പോൾ എസ്.ഐയോട് കാര്യം പറഞ്ഞു. പുറത്തു നിന്നെന്ന രീതിയിൽ പടമെടുത്തുകൊള്ളാൻ അദ്ദേഹം അനുമതി നൽകി .അങ്ങനെ, ബയണറ്റ് പിടിച്ചുനിൽക്കുന്ന ,നിക്കറിട്ട പോലീസുകാരൻ കൂടി ആ ഫ്രെയിമിൽ വന്നു.ബന്ധുക്കളുടെ കൂടെ താമസിക്കുന്ന കുട്ടികളെയും കണ്ടാണ് റിപ്പോർട്ട് എഴുതിയത്.ആ വാർത്തയും വലിയ പ്രാധാന്യത്തോടെ കേരള കൗമുദി പ്രസിദ്ധീകരിച്ചു.കെ ജയചന്ദ്രൻ അടുത്ത ദിവസം ഇത് ഏഷ്യാനെറ്റ്ലും വലിയ വാർത്തയാക്കി. അന്നത്തെ കളക്ടർ പി .മാരാപാണ്ഡ്യൻ ഇടപെട്ട് ലോക്കപ്പിലെ കോഴിയെ മോചിപ്പിച്ചു (പത്തൊൻപത് വർഷം കഴിഞ്ഞാണ് ക്രൈം ബ്രാഞ്ച് ഇമാം ഹുസൈനെ കർണ്ണാടകത്തിൽ നിന്ന് അറസ്റ്റു ചെയ്തത്. വിചാരണക്കോടതി ഇരട്ട ജീവപര്യന്തന്തിന് ശിക്ഷിച്ച അയാളെ , തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു).
എം.എസ് മണിയെ പോലെ ധീരരായ പത്രാധിപർ ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്തരം വാർത്തകൾ അന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്. എം.എസ് മധുസൂദനനും ആ ഗുണമുണ്ടായിരുന്നു. ആർക്കെങ്കിലും എതിരെ വാർത്തകൾ കൊടുക്കുമ്പോൾ തെളിവുണ്ടോ എന്ന ഒറ്റ ചോദ്യം മാത്രമേ ചോദിക്കുമായിരുന്നുള്ളൂ.എം. വി രാഘവനെതിരായ പാമ്പിൻ വിഷം കടത്തൽ വാർത്ത വലിയ കോളിളക്കം ഉണ്ടാക്കി.തലശ്ശേരി കോടതിയിൽ അദ്ദേഹത്തിന് എതിരെ സമർപ്പിക്കപ്പെട്ട എഫ് .ഐ .ആർ അടിസ്ഥാനമാക്കിയായിരുന്നു ആ റിപ്പോർട്ട് .
1991 ജനവരിയിൽ വനം വകുപ്പ് മന്ത്രി പി.ആ കുറുപ്പിന്റെ രാജിയിലേക്ക് നയിച്ചതാണ് മറ്റൊരു പ്രധാന റിപ്പോർട്ട് .വനമേഖലയ്ക്കെടുത്ത് ചന്ദന ഫാക്ടറി അനുവദിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച്, അദ്ദേഹം വാളയാറിൽ ഒരു ഫാക്ടറി ആരംഭിക്കാൻ അനുമതി നൽകിയതിനെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചു . നിയമസഭയിൽ പാലോട് രവി ഇതു സംബന്ധിച്ച് സബ്മിഷൻ ഉന്നയിച്ചപ്പോൾ അദ്ദേഹം അത് പാടെ നിഷേധിച്ചു.മന്ത്രി സ്വന്തം കൈയക്ഷരത്തിൽ ഒപ്പിട്ട് നൽകിയ എൻ .ഒ .സിയുടെ കോപ്പി കൈവശം ഉണ്ടായിരുന്നത് പത്രാധിപർക്ക് നൽകി.ആ പരാമർശത്തിന്റെ പേരിൽ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു.അങ്ങനെ ധാരാളം അനുഭവങ്ങളുണ്ട് .
മുൻപ് വാർത്തകൾക്ക് കൈക്കൂലി നൽകുന്ന ഒരു കാലമുണ്ടായിരുന്നു. മരണവാർത്ത തരാൻ ബ്യൂറോയിൽ വരുമ്പോൾ പോലും ടെലിഫോണിന്റെ അടിയിൽ കാശ് വച്ചിട്ട് പോകുന്നതായിരുന്നു ഒരു കീഴ്‌വഴക്കം. കോഴിക്കോട് ബ്യൂറോയിൽ പ്രവർത്തിക്കുമ്പോൾ ,ഇത് നിർത്തലാക്കാൻ മുന്നിട്ടിറങ്ങി.ചില പത്രസമ്മേളനം കഴിയുമ്പോൾ കവറിലിട്ട് കാശ് നൽകുമായിരുന്നു. ചിലപ്പോൾ രാത്രി പാർട്ടികളും . ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടറായിരുന്ന എൻ.മാധവൻകുട്ടി, മലയാള മനോരമ സ്റ്റാഫ് റിപ്പോർട്ടർ ആൻഡ്രൂസ് എന്നിവരോടൊപ്പം ചേർന്ന് അതിനെതിരെ പോരാടി.
വെള്ളിമാട്കുന്നിലെ ഒരു യത്തീംഖാനയെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടാതെ പോയ കഥയും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്ന അറബികളെ ക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ട് ആയിരുന്നു അത്. ഇഷ്ടപ്പെടുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും അറബികൾ അവിടെ നിന്ന് കൊണ്ടുപോകും.വാർത്ത വായിച്ച് ,തലയ്ക്ക് കൈവച്ചുകൊണ്ട് അന്നത്തെ ന്യൂസ് എഡിറ്റർ പി.ജെ മാത്യു ചോദിച്ചു ;വാർത്ത അടിക്കണോ അതോ പത്രസ്ഥാപനം നാളെ ഉണ്ടാകണോ?
മാദ്ധ്യമപ്രവർത്തകർ കൈക്കൂലി വാങ്ങുന്ന കാലം കടന്ന്, ഇപ്പോൾ വീണ്ടും കൈക്കൂലിയുടേയും പ്രലോഭനത്തിന്റേയും കാലഘട്ടത്തിലൂടെയാണ് അവർ ഇപ്പോൾ കടന്നുപോകുന്നതെന്ന് എസ്. ജഗദീഷ് ബാബു നിരീക്ഷിച്ചു. സമൂഹത്തോട് മാദ്ധ്യമപ്രവർത്തകർക്ക് എന്തെങ്കിലും പ്രതിബദ്ധത വേണം.അവരും നിൽക്കേണ്ടത് ഇരകളോടൊപ്പമാണ്. വേട്ടക്കാരുടെ ഒപ്പം അല്ല,സത്യത്തിന്റെ പക്ഷത്താകണം അവർ നിൽക്കേണ്ടത്.
ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളിൽ ഇപ്പോഴും ശക്തമായി അവശേഷിക്കുന്നത് മാദ്ധ്യമരംഗം തന്നെയാണ്. ജുഡീഷ്യറി പോലും കളങ്കിതമായിരിക്കുന്നു . ജഡ്ജിമാർ ഗുരുതരമായ ആരോപണങ്ങൾ നേരിടുകയാണന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറ സുഖസൗകര്യങ്ങൾക്ക് പിന്നാലെയാണ്. അതുകൊണ്ടാണ് അവർക്ക് സാമൂഹിക പ്രതിബദ്ധതയില്ലാത്തത്. പക്ഷേ, ശുഭാപ്തിവിശ്വാസമുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് ധീരരായ പത്രാധിപൻമാരുടെ പിൻതലമുറകളുണ്ടായി. അതിനാൽ പ്രതിബദ്ധ മാദ്ധ്യമപ്രവർത്തനം തിരിച്ചു വരുക തന്നെ ചെയ്യുമെന്ന് എസ്. ജഗദീഷ് ബാബു പറഞ്ഞു.
മുഖ്യമന്ത്രി ഇ.കെ നായനാരുടെ പോലും മുഖത്തുനോക്കി പത്രപ്രവർത്തകരുടെ അവകാശങ്ങളെ ക്കുറിച്ച് ഉറക്കെ ചോദിക്കാൻ ധൈര്യം കാട്ടിയവരാണ് മലപ്പുറം പി മൂസ, സി .ആർ രാമചന്ദ്രൻ തുടങ്ങിയ കേരള പത്രപ്രവർത്തക യൂണിയൻ നേതാക്കൾ എന്നും അദ്ദേഹം അനുസ്മരിച്ചു. പക്ഷേ, ഇപ്പോൾ ശബ്ദിക്കാൻ പോലും ആർക്കും കഴിയുന്നില്ല.നട്ടെല്ലില്ല,അവർക്കൊന്നും .
കെ .പി .രാജീവൻ , സുരേഷ് നെല്ലിക്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' പരമ്പരയുടെ പതിനേഴാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് .https://youtu.be/9U7NAhD2U8A
No comments:
Post a Comment