'ചരിത്രസാക്ഷികൾ'(ക്ലബ് ഹൗസ് മീഡിയ റൂം, 2023 ഏപ്രിൽ 30) പരമ്പരയുടെ പതിനെട്ടാം ഭാഗത്തിൽ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കാൻ അതിഥികളായി എത്തിയത് ദേശാഭിമാനിയുടെ മുൻ ന്യൂസ് എഡിറ്റർ തുളസി ഭാസ്കരനും മാതൃഭൂമിയുടെ മുൻ അസിസ്റ്റന്റ് എഡിറ്റർ പി.പ്രേംചന്ദും.
നെടുമങ്ങാട് സ്വദേശിനിയായ തുളസി, എസ്.എഫ്.ഐ യുടെ ആദ്യ ദേശീയ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് ചിന്തകനും ചിന്ത പബ്ലിക്കേഷൻസ് എഡിറ്ററുമായിരുന്ന സി.ഭാസ്കരനുമായുള്ള വിവാഹത്തെ തുടർന്നാണ് മാധ്യമ രംഗത്തേക്ക് എത്തിയത്. ഒരു ഇടത്തരം കർഷക കുടുംബത്തിലാണ് പിറന്നത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ സി.പി.എം മെമ്പർഷിപ്പ് ഉണ്ടായിരുന്നു .
1979ൽ ചിന്തയിൽ പ്രൂഫ് റീഡറായാണ് തുടക്കം."ജേർണലിസം പഠിക്കാതെയാണ് പത്രപ്രവർത്തകയായത്''. ഇ.എം.എസിന്റെ മകൾ രാധയും അന്നാണ് ചിന്തയിൽ ചേർന്നത്. എം.പി പരമേശ്വരനായിരുന്നു പത്രാധിപർ. അദ്ദേഹവും പി.ഗോവിന്ദപിള്ളയും കൂടി, ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ ഒരു പരിപാടി കഴിഞ്ഞ്, വീട്ടിലെത്തിയപ്പോൾ കാര്യങ്ങൾ അന്വേഷിച്ചു.ചിന്തയിൽ ജോലി ചെയ്യാൻ അവരാണ് വഴി ഒരുക്കിയത്. അന്ന് അനിയേട്ടൻ എന്ന് വിളിച്ചിരുന്ന ഇ.എം ശ്രീധരനും അവിടെ പ്രവർത്തിച്ചിരുന്നു.
അക്കാലത്ത് വിവർത്തനങ്ങൾ ചെയ്യാനും ആരംഭിച്ചു. ആദ്യം 'മൃഗയ' സിനിമയുടെ തിരക്കഥയായിരുന്നു. അതിനെ എല്ലാവരും അഭിനന്ദിച്ചു .തുടർന്ന്,ഭഗത് സിംഗിന്റെ സഹപ്രവർത്തകനായിരുന്ന ശിവവർമ്മയുടെ പുസ്തകം 'സുസ്മരണകൾ' എന്ന പേരിൽ വിവർത്തനം ചെയ്തു. അതിന്റെ അവതാരിക എഴുതിയത് ഇ.എം. എസായിരുന്നു.
1984 ജൂണിൽ സബ് എഡിറ്ററായി ദേശാഭിമാനിയിൽ ചേർന്നു.കൊച്ചി എഡിഷനിൽ നിന്നാണ് തുടക്കം.അന്ന് സി.പി.നാരായണന് ആയിരുന്നു പത്രത്തിന്റെ ചുമതല. ഇ.കെ നായനാർ ചീഫ് എഡിറ്റും പി. കണ്ണൻ നായർ മാനേജരുമായിരുന്നു. ടി.വി പത്മനാഭനായിരുന്നു ന്യൂസ് എഡിറ്റർ. അവിടെ ഏഴാച്ചേരി രാമചന്ദ്രൻ , രവി കുറ്റിക്കാട്, രവീന്ദ്രദാസ് തുടങ്ങിയവരും ഉണ്ടായിരുന്നു.ആദ്യം ആഴ്ചയിൽ മൂന്ന് ദിവസം പ്രൂഫ്റീഡിങ്ങിൽ. പിന്നെ, മൂന്നു ദിവസം ഡെസ്കിൽ .കമ്പോള നിലവാരം, ആകാശവാണി പരിപാടികൾ തുടങ്ങിയവ എഴുതുകയായിരുന്നു ആദ്യത്തെ ജോലി. പിന്നെ, വാർത്തകൾ തർജ്ജമ ചെയ്ത് എഴുതിത്തുടങ്ങി.അന്ന് അന്താരാഷ്ട്ര ഡെസ്ക്കിന്റെ ചുമതല സി.വി പാപ്പച്ചനായിരുന്നു. "പത്രഭാഷയിലല്ല എഴുതിയതെങ്കിൽ, ഉറക്കെ വായിച്ച് അഭിപ്രായം പറയും. നല്ലതാണങ്കിൽ അഭിനന്ദിക്കും"..രവീന്ദ്രദാസ് സ്പോർട്സ് വാർത്തകൾ വരെ എഴുതിക്കുമായിരുന്നു.
ദേശാഭിമാനിയിൽ അന്ന് രമാഭായ് എന്ന ജേർണലിസ്റ്റ് ട്രെയിനി മാത്രമേ പത്രപ്രവർത്തകയായി ഉണ്ടായിരുന്നുള്ളൂ.എൻ.പി.ചന്ദ്രശേഖരനടക്കമുള്ള ട്രെയ്നികളുടെ പുതിയ ബാച്ച് വരുന്നത് അപ്പോഴാണ്.
1986ൽ തിരുവനന്തപുരത്ത് നടന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനം റിപ്പോർട്ട് ചെയ്യാനയച്ചത് വലിയ അനുഭവമായി."റിപ്പോർട്ടിങ്ങിൽ ഒരു മുൻപരിചയവും ഉണ്ടായിരുന്നില്ല. ബംഗാളിൽ നിന്ന് വന്ന ഗണശക്തി ലേഖകനായ ഗോപി സഹായിക്കാമെന്ന് ഏറ്റു. മഹിളാ അസോസിയേഷന്റെ പ്രമേയത്തെക്കുറിച്ചുള്ള റിപ്പോർട്ട് അടുത്തദിവസം ദേശാഭിമാനി മുഖ്യ വാർത്തയായി കൊടുത്തു.അത് അഭിമാനകരമായി. സി.ഭാസ്കരനോടൊപ്പം ബംഗാളിൽ സഞ്ചരിച്ചപ്പോൾ അവിടുത്തെ നേതാക്കളെ പരിചയമുണ്ടായിരുന്നു. കനക് മുഖർജി ,അഹല്യ രംഗനേക്കർ, ക്യാപ്റ്റൻ ലക്ഷ്മി , മഞ്ജരി ഗുപ്ത, തെലങ്കാന സമരനായിക മല്ലൂ സ്വരാജ് തുടങ്ങിയവരെയൊക്കെ അടുത്ത് പരിചയപ്പെട്ടത് ഈ സമ്മേളനത്തിൽ വച്ചാണ് . അന്ന് പാപ്പ ഉമാനാഥിനോടാപ്പമായിരുന്നു താമസിച്ചത്.'നമ്മൾ നടക്കുന്ന വഴികളിലൂടെ നമ്മുടെ മക്കളേയും നടത്തണം' എന്ന് അവർ ഉപദേശിച്ചത് ഓർക്കുന്നു. പിന്നീട് മകൾ വാസുകിയും രാഷ്ട്രീയ പ്രവർത്തകയായി.പിൽക്കാലത്ത് ഇവരിൽ ചിലരുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്യാനും ഇത് വഴിഒരുക്കി. ഈ റിപ്പോർട്ടിംഗ് ഒരു വലിയ ചുവടുവെപ്പ് ആയിരുന്നു."പത്രപ്രവർത്തക എന്നതിനേക്കാളും സി.ഭാസ്കരന്റെ ഭാര്യ എന്ന നിലയിലാണ് എന്നെ എല്ലാവരും അംഗീകരിച്ചത്".
1989ലാണ് തിരുവനന്തപുരത്ത് എത്തിയത്.വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. ന്യൂസ് എഡിറ്ററായിരുന്നപ്പോൾ , ഡെസ്കിന്റെ ഉത്തരവാദിത്വം കിട്ടി.രാത്രി പേജുകൾ നോക്കി , അംഗീകരിച്ചു കൊടുത്ത ശേഷമേ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ. "എനിക്കെന്നും വാർത്തകളിൽ മാത്രമേ താല്പര്യമുള്ളൂ. അതിനോട് പരമാവധി നീതി പുലർത്തുക എന്നതായിരുന്നു സമീപനം. ഞാൻ വാർത്തകൾ വെട്ടി , കൊലപാതകം ചെയ്തിട്ടില്ല".
വലിയ ത്രില്ലുള്ള ജോലിയാണത് .ഏത് പ്രതിസന്ധിയിലും പത്രം നിശ്ചിത സമയത്തിനകം തന്നെ ഇറക്കണം.ദുഃഖകരമായ മുഹൂർത്തങ്ങളും ജോലിക്കിടയിൽ ധാരാളം ഉണ്ടായിട്ടുണ്ട്. സെൻട്രൽ ഡെസ്കിന്റെ ചുമതല വഹിച്ച കാലത്ത് കാർഗിൽ യുദ്ധവാർത്തകൾ വലിയ അസ്വസ്ഥത ഉണ്ടാക്കി. "കാരണം, മകൻ അന്ന് സൈന്യത്തിൽ ഓഫീസറായിരുന്നു.മറ്റൊരു അവസരത്തിൽ, ഏഴാച്ചേരി രാമചന്ദ്രൻ തന്ന ഒരു വാർത്ത വായിച്ച് എനിക്ക് സമനില പോലും തെറ്റി. ഞാനന്ന് കരഞ്ഞു ബഹളം കൂട്ടി.മാനസികരോഗിയായ ഒരു അമ്മ തന്റെ രണ്ട് കുട്ടികളെ കുത്തിക്കൊന്ന വാർത്തയായിരുന്നു അത്".
ഇ.എം.എസ്,ഇ.എം ശ്രീധരൻ , ഇ.കെ നായനാർ തുടങ്ങിയവരുടെ മരണങ്ങളും വൈകാരികമായ ആഘാതം ഏൽപ്പിച്ചിട്ടുണ്ട്.നായനാരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോയപ്പോൾ , ദുഃഖം കടിച്ചമർത്തിയാണ് പത്രം ഇറക്കിയത് .
ഇ.എം.എസിന്റെ മക്കളായ മാലിനിയുമായും ശശിയുമായും അടുത്ത ബന്ധമുണ്ട്. നേതാക്കളുമായി അടുക്കുവാനും കുടുംബാംഗങ്ങളെ പോലെയാകാനും കഴിഞ്ഞിട്ടുണ്ട്. ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്ററും ചീഫ് എഡിറ്ററുമായ കാലം മുതൽ പി. രാജീവുമായുണ്ടായ സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നു. ജോൺ ബ്രിട്ടാസുമായും അടുത്ത ബന്ധമുണ്ട്. ഇളയ മകൻ മനീഷ് ഭാസ്കരൻ കോവിഡ് ബാധിച്ചു മരിച്ചപ്പോൾ ,ആ നാളുകളിൽ സമാശ്വാസവുമായി എല്ലാവരും എത്തി.
പി.രാജീവ് പത്രാധിപരായിരിക്കെയാണ് 'സ്ത്രീ' എന്ന പ്രതിവാരപംക്തി പത്രത്തിൽ ആരംഭിച്ചത് -എല്ലാ ചൊവ്വാഴ്ചയും . ഒരു കാലത്ത് ആ ദിവസം 50,000ത്തോളം കോപ്പികൾ കൂടുതൽ അടിച്ചിരുന്നുവെന്ന് അന്നത്തെ ജനറൽ മാനേജർ ഇ.പി ജയരാജൻ പറഞ്ഞത് ഓർക്കുന്നു. ഒരിക്കൽ 'ദ്രൗപദിമാർ ഇന്നും ജീവിക്കുന്നു' എന്ന ലേഖനത്തിന്റെ തലക്കെട്ട് കണ്ട്,അഭിനന്ദിക്കാൻ ചലച്ചിത്ര നടനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓഫീസിലേക്ക് വിളിച്ചതാണ് മറ്റൊരു അനുഭവം.
സരോജ് മുഖർജിയുടെ 'കഴിഞ്ഞകാല കഥകൾ',ഹർകിഷൻ സിംഗ് സുർജിത് , ജ്യോതി ബസു, തുടങ്ങിയവരുടെ രചനകളുടെ വിവർത്തനങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ.കെ നായനാരെക്കുറിച്ചുള്ള 'സ്നേഹിച്ച് മതിയാവാതെ' എന്ന പുസ്തകം സി.ഭാസ്കരനുമായി ചേർന്നാണ് എഴുതിയത് .അദ്ദേഹത്തിന്റെ ഒളിവ് ജീവിതത്തെക്കുറിച്ചുള്ള പുസ്തകമാണ് 'ഒളിവുകാല ഓർമ്മകൾ'.എന്നാൽ, ആര്യ അന്തർജ്ജനത്തെക്കുറിച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകൃതമായില്ല.'കേരളത്തിന്റെ അമ്മ' എന്നായിരുന്നു അതിന്റെ പേര്.
2011 ഏപ്രിൽ 9ന് സി.ഭാസ്കരൻ അന്തരിച്ചു."സഖാവ് പോയതിനുശേഷം എഴുതാൻ മനസ്സ് വന്നില്ല. ജീവിച്ചിരുന്നപ്പോൾ വടിയെടുത്ത് എന്നെക്കൊണ്ട് എഴുതിക്കുമായിരുന്നു". അദ്ദേഹത്തിൻറെ ജീവചരിത്രം എഴുതിത്തുടങ്ങിയെങ്കിലും പൂർത്തീകരിച്ചിട്ടില്ല.ദീർഘകാലത്തിനു ശേഷം എഴുതിയത് മകൻ പോയ ശേഷം നാലാം ദിവസമാണ്."സ്വപ്നാടനക്കാരിയെ പോലെ എഴുന്നേറ്റ്, വേദനകൾ മുഴുവൻ എഴുതി. മൂത്ത മകന്റെ ഭാര്യയായ ശ്രീലേഖ അവ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. അങ്ങനെ, ധാരാളം പേർ അവ വായിച്ചു നല്ല അഭിപ്രായം പറഞ്ഞു. ഡോ.കെ.എം അബ്രഹാം വീട്ടിലെത്തി അഭിനന്ദിച്ചു. തുടർന്നും എഴുത്തിൽ സജീവമാകാൻ ഉദ്ദേശിക്കുന്നതായി തുളസി ഭാസ്കരൻ പറഞ്ഞു.
മാതൃഭൂമിയുടെ അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ച പി പ്രേംചന്ദ് , അടിയന്തിരാവസ്ഥക്കു ശേഷം ജനതാ പാർട്ടിയിലൂടെ പൊതുരംഗത്തെത്തി.തുടർന്ന്, വിപ്ലവ വിദ്യാർത്ഥി സംഘടനയുടെ ആക്ടിവിസ്റ്റായി."അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായിരുന്ന മധു മാസ്റ്റർ പുറത്തുവന്ന ശേഷം കോഴിക്കോട് ടൗൺഹാളിൽ അവതരിപ്പിച്ച 'പടയണി' നാടകത്തിന്റെ കാഴ്ചയാണ് ഞങ്ങളെയെല്ലാം ആക്ടിവിസ്റ്റുകളാക്കി മാറ്റിയത്".തുടർന്ന് അദ്ദേഹത്തിന്റെ 'അമ്മ' നാടകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചു. 1982 വരെ ജനകീയ സാംസ്കാരിക വേദിയുമായും നവ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചു."അതിന്റെ തുടർച്ചയാണ് എന്റെ മാദ്ധ്യമ പ്രവർത്തനം".
അക്കാലത്ത് കെ.സച്ചിദാനന്ദന്റെ 1965 മുതൽ 1982 വരെയുള്ള കവിതകളുടെ സമ്പൂർണ്ണ പതിപ്പ് പുറത്തിറക്കി .അതിനെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പിൽ ലേഖനം എഴുതി. അതായിരുന്നു ,തുടക്കം. അന്ന് കെ.സി നാരായണനായിരുന്നു അതിന്റെ ചുമതല. അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 1982-ൽ നടന്ന വിപ്ലവ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ രാജന്റെ ഓർമ്മയ്ക്കായി,'നീതിയുടെ വൃക്ഷം' എന്ന കവിത അദ്ദേഹം എഴുതി അവതരിപ്പിച്ചു."രക്തസാക്ഷിയായ രാജനെ ഓർമിക്കുന്ന ഒരു തലമുറയുണ്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് , എന്റെയും അദ്ദേഹത്തിന്റ മക്കളായ സബിത, സരിത തുടങ്ങിയവരുടേയും പേരുകൾ ആ കവിതയിൽ നൽകിയിട്ടുണ്ട്.
2021-ൽ ,'പാതാളക്കരണ്ടി' എന്ന നോവലെഴുതി, പ്രകാശിപ്പിച്ചു കൊണ്ടാണ് ഞാൻ മാതൃഭൂമിയിൽ നിന്ന് വിരമിച്ചത്. അതിന്റെ അവതാരികയായി കൊടുത്തത് ഈ കവിതയാണ്".
ജനകീയ സാംസ്കാരിക വേദി ശിഥിലമായ ശേഷം, അതിൽ പ്രവർത്തിച്ചിരുന്നവർ പല വഴികളിലേക്ക് പോയി. ടി.കെ രാമചന്ദ്രനും ടി.എൻ ജോയിയുമുൾപ്പെടെ 32 പേർ ചേർന്ന് സൊസൈറ്റി ഫോർ സോഷ്യൽ സ്റ്റഡീസ് എന്ന സംഘടന രൂപീകരിച്ചു. ബി.രാജീവൻ ,കെ.രാജീവൻ,എസ്. ഭാസുരേന്ദ്ര ബാബു, സേതു, മൈത്രേയൻ എന്നിവരായിരുന്നു കോ -ഓർഡിനേറ്റർമാർ.നിത്യ ചൈതന്യ യതിയുടെ ആശ്രമത്തിൽ നിന്ന് മടങ്ങി വന്ന മൈത്രയൻ ചിങ്ങോലിയിലെ തന്റെ വീടും പറമ്പും ഇതിനായി നൽകി. അവിടെ അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു.
കെ.സച്ചിദാനന്ദൻ പത്രാധിപരായി 'ഉത്തരം ' ദ്വൈമാസികയും തുടങ്ങി. അതിൽ കവി സുബ്രഹ്മണ്യദാസും ഉണ്ടായിരുന്നു.പത്രാധിപസമിതിയിൽ തന്റെ പേര് അച്ചടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അടുത്ത ലക്കം ഇറങ്ങും മുൻപ് അദ്ദേഹം ആത്മഹത്യ ചെയ്തു. വലിയ ഷോക്കായിരുന്നു, അത്.
സിനിമാരംഗത്തും സൊസൈറ്റി സജീവമായി ചില ഇടപെടലുകൾ നടത്തി. കവിയൂർ ബാലൻ, സേതു തുടങ്ങിയവരായിരുന്നു അതിന് നേതൃത്വം നൽകിയത്. ഉത്തരം പത്രാധിപ സമിതിയിൽ സംവിധായകനായ ജോൺ എബ്രഹാം ഉണ്ടായിരുന്നു. കയ്യൂർ സമരത്തെക്കുറിച്ച് ഒരു ചിത്രം നിർമ്മിക്കാൻ അന്ന് അദ്ദേഹം ആലോചിച്ചിരുന്നു .1986ൽ 'അമ്മ അറിയാൻ ' സിനിമ ജനകീയ പങ്കാളിത്തത്തോടെയാണ് നിർമ്മിക്കപ്പെട്ടത്."അതും 'അമ്മ' നാടകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കാണാച്ചരടുണ്ട്. അത് കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലാണ് .അതിന്റെ പരിഭാഷ പുരന്തരദാസ് സംഗീതം നൽകി , നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നു. സിനിമയിൽ അതേ ഈണത്തിൽ ജോൺ എബ്രഹാം അത് ശക്തമായി ഉപയോഗിച്ചു".
ബി.രാജീവൻ മുൻകൈയെടുത്ത് 'കലാവിമർശം -മാർക്സിസ്റ്റ് മാനദണ്ഡം' എന്ന ബൃഹദ്ഗ്രന്ഥം നിള പബ്ലിഷേഴ്സ് പുറത്തിറക്കി. ഇ.എം എസ്, പി.ഗോവിന്ദപിള്ള ,കെ.സച്ചിദാനന്ദൻ, ബി.രാജീവൻ തുടങ്ങിയവരടക്കമുള്ള പ്രമുഖരെല്ലാം അതിൽ എഴുതിയിരുന്നു. ചിന്ത രവീന്ദ്രനായിരുന്നു എഡിറ്റർ.പുസ്തക പ്രകാശനച്ചടങ്ങിൽ ഇ.എം.എസിനെയും ഗൗരിയമ്മയെയും വേദിയിലിരുത്തി, സി.പി.എംന്റേയും സി.പി.ഐയുടേയും 'വൃദ്ധ മാർക്സിസ'ത്തെ അതിനിശിതമായി വിമർശിച്ച് ബി.രാജീവൻ നടത്തിയ പ്രസംഗം പ്രസ്ഥാനത്തിനകത്ത് വലിയ വിള്ളലുണ്ടാക്കി.ക്രമേണ സംഘടനയെ നിഷ്ക്രിയമാക്കാൻ അത് നിമിത്തമായി.
1986 മെയ് മാസത്തിലാണ് മാതൃഭൂമിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേരുന്നത്. അത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കാലം. പത്രാധിപർ എം.ഡി നാലപ്പാടിനെ മുൻപ് പരിചയം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവനായ ഡോ.മോഹൻദാസ് കോഴിക്കോട് വീടിന് തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നത്. 'പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്യൽ ഇനി വേണ്ട; വാർത്തകൾ മാത്രം മതി' എന്നായിരുന്നു അദ്ദേഹം നൽകിയ നിർദ്ദേശം.പത്രപ്രവർത്തകർക്ക് 99% സ്വാതന്ത്ര്യം. മാതൃഭൂമിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളെക്കുറിച്ച് എഴുതുന്ന വാർത്തകൾ മാത്രം തനിക്ക് വിട്ടു തരുക."എന്റെആക്ടിവിസ്റ്റ് ഭൂതകാലത്തിന് ചേർന്ന കാലാവസ്ഥ".അങ്ങനെ, കോഴിക്കോട് മെഡിക്കൽ കോളേജ്, മാനസിക ആരോഗ്യ കേന്ദ്രം എന്നിവയെക്കുറിച്ച് ധാരാളം അന്വേഷണാത്മക റിപ്പോർട്ടുകൾ പത്രത്തിൽ എഴുതി. ഗൃഹലക്ഷ്മി മാസികയിലും ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ആദ്യത്തേത് വി.അശോകൻ എഴുതിയതായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികൾക്ക് മദ്യം നൽകി നൃത്തം ചെയ്യിക്കുന്നുവെന്ന ആ റിപ്പോർട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു."അടുത്ത റിപ്പോർട്ട് എന്റേതായിരുന്നു. ഭ്രാന്തില്ലാത്ത സ്ത്രീയെ സ്വത്തുതർക്കത്തിന്റെ പേരിൽ മാനസികരോഗാശുപത്രിയിൽ ഉപേക്ഷിച്ചതിനെക്കുറിച്ചായിരുന്നു അത്".
കൊയിലാണ്ടിയിലും പരിസരപ്രദേശത്തുമുള്ള പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത്, ഗർഭഛിദ്രത്തിന് വിധേയരാക്കുന്ന പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് അടുത്തതായി എഴുതിയത്. മുൻകാല സഹപ്രവർത്തകനായിരുന്ന എൻ.കെ രവീന്ദ്രൻ , എ.സോമൻ തുടങ്ങിയവരായിരുന്നു അതേക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. കോഴിക്കോട്ടെ ഒരു ആശുപത്രിയിൽ നടത്തിയ ഗർഭഛിദ്രത്തിൽ കുറെ പെൺകുട്ടികൾ മരിച്ചു. ചിലർ ആത്മഹത്യ ചെയ്തു.അവരെ പീഡിപ്പിച്ചവരുടെ പേരുകൾ സഹിതമാണ് റിപ്പോർട്ട് എഴുതിയത്. അന്ന് ഡോ.പി ബി ലൽകാറും എ.ജനാർദ്ദനനുമായിരുന്നു ഗൃഹലക്ഷ്മിയുടെ ചുമതല വഹിച്ചിരുന്നത്.പുതിയ ലക്കത്തിന്റെ അഡ്വാൻസ് കോപ്പി കിട്ടി. അടുത്തദിവസം ഓഫീസിൽ എത്തിയപ്പോൾ , ഡെപ്യൂട്ടി എഡിറ്റർ ടി. വേണുഗോപാലക്കുറുപ്പ് ഗേറ്റിൽ തന്നെ നിൽക്കുന്നു. അദ്ദേഹം ക്ഷുഭിതനായിരുന്നു.എന്താണ് തെളിവ് എന്ന് അദ്ദേഹം ചോദിച്ചു.അത് ശബ്ദലേഖനം ചെയ്തിരുന്നില്ല. പെൺകുട്ടികൾ മൊഴിമാറ്റിയാൽ എന്തു ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല.
എന്തായാലും, ആ ലക്കം മാർക്കറ്റിൽ ഇറക്കാൻ പറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു. അന്ന് രാത്രി പത്രാധിപസമിതി അംഗങ്ങൾ കൂടി ഒരു തീരുമാനമെടുത്തു -പീഡകരുടെ പേരുകളുള്ള പേജ് കീറി കളയുക. പത്രാധിപർ കേരളത്തിന് പുറത്തായിരുന്നു.ഇത് അറിഞ്ഞ് എം.ഡി നാലപ്പാട് ഓഫീസിലേക്ക് ഒരു കമ്പി സന്ദേശം അയച്ചു. അത് കാർട്ടൂണിസ്റ്റ് ബി.എം ഗഫൂർ കോപ്പിയെടുത്ത് നൽകിയത് ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. 'തന്റെ പെർമിഷൻ ഇല്ലാതെ രണ്ടുപേജ് കീറി കളയാൻ ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത്' എന്നാണ് അദേഹം ചോദിച്ചത്.
എന്നാൽ, അടുത്ത ദിവസത്തെ ദേശാഭിമാനി, ജനയുഗം ദിനപത്രങ്ങളിൽ ഇതേക്കുറിച്ച് വലിയ പ്രാധാന്യത്തോടെ വാർത്തകൾ വന്നു. കീറിക്കളഞ്ഞ പേജിന്റെ വിശദാംശങ്ങളും അതിൽ ഉണ്ടായിരുന്നു.ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പത്രാധിപർ എൻ.പി രാജേന്ദ്രനെ ചുമതലപ്പെടുത്തി."എന്നെ വിളിച്ചുവരുത്തി അദ്ദേഹം രോഷാകുലനായി സംസാരിച്ചു. തനിക്കെതിരെ ഓഫീസിനകത്തും പുറത്തും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് റിപ്പോർട്ട് എഴുതിയത് എന്ന് അദ്ദേഹം ആരോപിച്ചു".
സ്ത്രീപീഡകരെ മാതൃഭൂമി സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് അജിത, ജെ.ഗീത, ഗംഗ ,അംബുജം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ബോധന സ്ത്രീ സംഘടന മാതൃഭൂമി ഓഫീസിന്റെ മുന്നിൽ സത്യഗ്രഹം നടത്തി. വൈകുന്നേരം എം.പി വീരേന്ദ്രകുമാറും ടി.വേണുഗോപാലക്കുറുപ്പും അജിതയുമായും മറ്റും ചർച്ച നടത്തി. ഇതെക്കുറിച്ചുള്ള അവരുടെ പ്രസ്താവന എഡിറ്റ് ചെയ്യാതെ , പൂർണ്ണമായും പത്രത്തിൽ കൊടുക്കും. ഒപ്പം, മാതൃഭൂമിക്ക് പറയാനുള്ളതും പ്രസിദ്ധീകരിക്കുമെന്ന ഒത്തുതീർപ്പുണ്ടാക്കി.
നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു, അത്. "എം.ഡി നാലപ്പാട് അന്വേഷണാത്മക പത്രപ്രവർത്തനം നിർത്തിവച്ച് യു.ഡി.എഫിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു". തെരഞ്ഞെടുപ്പിൽ 120 സീറ്റുകൾ അവർ നേടുമെന്ന സർവ്വേ റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. അന്ന്, മാർച്ച് 18ന് , മാതൃഭൂമിയുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത വീരേന്ദ്രകുമാർ പറഞ്ഞത് ഇങ്ങനെ :ഞാൻ രണ്ട് ശക്തികളുമായാണ് മത്സരിക്കുന്നത് - ഒന്ന്, യു.ഡി.എഫ്. പിന്നെ, എന്റെ പത്രം .
വീരേന്ദ്രകുമാർ മത്സരിക്കുന്നതിനാൽ വയനാട്ടിൽ മാത്രം എൽ.ഡി.എഫിനും ബാക്കി ജില്ലകളിലെല്ലാം യു.ഡി.എഫിനും പ്രാധാന്യം നൽകുന്ന വിചിത്രമായ രീതിയിലായിരുന്നു അന്ന് പത്രം പ്രസിദ്ധീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചു.
1987 മെയ് 31 ന് ജോൺ എബ്രഹാം മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ ആ അജ്ഞാത മൃതദേഹത്തെ തിരിച്ചറിയുന്നതു മുതൽ ട്രെയിനിങ് കോളേജിലെ പൊതുദർശനത്തിനു ശേഷം നാട്ടിലേക്ക് യാത്രയാക്കും വരെ ഒപ്പമുണ്ടായിരുന്നു. അതിന്റെ റിപ്പോർട്ട് എഴുതിക്കൊണ്ടിരിക്കേ, വൈകീട്ട് സംഗീതജ്ഞനും 'അമ്മ അറിയാൻ' സിനിമയിലെ അഭിനേതാവുമായ ഹരിനാരായണൻ വിളിച്ചു.അത്യാവശ്യമായി ഒന്ന് കാണണം . മീഞ്ചന്തയിൽ താമസിച്ചിരുന്ന ഹരി ഏറെ അസ്വസ്ഥനായിരുന്നു. ജോണിന്റെ മൃതദേഹം കാണാൻ പോയില്ല. അത് താങ്ങാനുള്ള ശേഷി തനിക്കില്ലെന്ന് പറഞ്ഞു. തലേ ദിവസം ജോൺ തന്നെ കണ്ടിരുന്നു. മൂന്ന് ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചായിരുന്നു ജോൺ പറഞ്ഞത്.അവയുടെ വിഷ്വൽസ് എഴുതിയ മൂന്ന് പേജുകൾ തന്നു. പൂണെയിലെ ചേരികളിൽ താമസിക്കുന്ന തബല ഉണ്ടാക്കുന്ന സ്ത്രീകളെക്കുറിച്ചുള്ളതായിരുന്നു,ഒന്ന്."അതിനെക്കുറിച്ച് നീ എന്തെങ്കിലും എഴുതണം", ഹരി പറഞ്ഞു.'ജോൺ : അവസാനത്തെ മൂന്നു ദിവസങ്ങൾ, അവസാനത്തെ തിരക്കഥ' എന്ന പേരിൽ ചിത്രഭൂമിയുടെ പ്രത്യേക പതിപ്പിൽ ലേഖനം എഴുതി ."മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഞാനും ജോയ് മാത്യുവും കൂടി എസ്.എം സ്റ്റേറ്റിലൂടെ നടക്കുമ്പോൾ ജോൺ എബ്രഹാമിനെ കണ്ടിരുന്നു. അദ്ദേഹം ആകെ കോപാകുലനായിരുന്നു. ഞങ്ങൾ ഓടി രക്ഷപ്പെട്ടു".
1988ൽ മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റായത് മാധ്യമ ജീവിതത്തിലും വഴിത്തിരിവായി. മാനേജിംഗ് ഡയറക്ടറായ എം.പി വിരേന്ദ്രകുമാറിനു മുന്നിൽ യൂണിയൻ 60 ആവശ്യങ്ങൾ ഉന്നയിച്ചു. "അതിൽ 57ഉം നിരാകരിക്കപ്പെട്ടപ്പോൾ , എന്റെ കൺട്രോൾ പോയി. അദ്ദേഹത്തോട് പറഞ്ഞു :താങ്കൾ പത്രപ്രവർത്തകരുടെ കസേരയിൽ ,രാത്രി ഷിഫ്റ്റിൽ ,ഒരു ദിവസം ഒന്ന് ഇരുന്നു നോക്കണം. അപ്പോൾ ഞങ്ങളുടെ വർക്ക്ലോഡ് എത്രയെന്ന് ബോദ്ധ്യപ്പെടും.'ഇവിടെ രണ്ട് എം.ഡിമാർ ആവശ്യമില്ല' എന്ന് പറഞ്ഞ് വീരേന്ദ്രകുമാർ ഇറങ്ങിപ്പോയി". അടുത്ത ആഴ്ച കൊല്ലത്തേക്ക് സ്ഥലംമാറ്റപ്പെട്ടു.
തിരികെ വന്ന് , ഇന്റർനാഷണൽ ഡെസ്കിൽ പ്രവർത്തിക്കുമ്പോഴാണ് 1991 ൽ സോവിയറ്റ് യൂണിയന്റെ പതനം ഉണ്ടാവുന്നത്. അതേക്കുറിച്ച് എഡിറ്റ് പേജിൽ ലേഖനം എഴുതി.സോവിയറ്റ് യൂണിയൻ സോഷ്യൽ സാമ്രാജ്യത്വമായി മാറിയില്ലെന്ന ഇ.എം.എസിന്റെ നിലപാട് ശരിയല്ല എന്നാണ് ആ തകർച്ച തെളിയിച്ചത്.
2003 മുതൽ 2012 വരെ ചിത്രഭൂമിയിൽ പ്രവർത്തിച്ചു.അതിനെ ഒരു മുഖ്യധാരാപ്രസിദ്ധീകരണമാക്കി മാറ്റാൻ കഴിഞ്ഞു. 2004ൽ മലയാള സിനിമയിലെ സ്ത്രീകളെക്കുറിച്ചുള്ള പ്രത്യേക പതിപ്പ് ഇറക്കി.അതിൽ റോസിയെക്കുറിച്ചായിരുന്നു മുഖലേഖനം. ബി.എസ് പ്രദീപ് കുമാർ വരച്ച റോസിയുടെ ചിത്രം പിന്നീട് പലരും ഉപയോഗിച്ചു. ഇക്കാലത്ത് സ്പെയിനിൽ നടന്ന സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവലിൽ സംബന്ധിച്ചു.
ചിത്രഭൂമിയിൽ പത്തുവർഷം 'നോയിസ് ' എന്ന പേരിൽ ഒരു കോളം എഴുതിയിരുന്നു.പക്ഷേ, അതിൽ ഇടപെടലും ചലച്ചിത്രവിമർശനങ്ങൾക്ക് തടസവും ഉണ്ടായപ്പോൾ കോളം നിന്നു.
എം.കേശവമേനോൻ പത്രാധിപരായിരിക്കെ ധാരാളം മുഖപ്രസംഗങ്ങൾ എഴുതി. അവയിൽ ഒന്നുമാത്രമാണ് നിരാകരിക്കപ്പെട്ടത്. 'വിഴിഞ്ഞം പദ്ധതി കേരളത്തിന്റ നാശത്തിന് വിത്തു വിതയ്ക്കും' എന്നായിരുന്നു അതിന്റെ തലക്കെട്ട്."അദാനി കേരളത്തെ തൂക്കിവില്ക്കുമെന്ന പക്ഷക്കാരനായിരുന്നു ഞാൻ . ആ നിലപാടാണ് ശരിയെന്ന് തെളിഞ്ഞു കഴിഞ്ഞു".പക്ഷേ, പത്രവും മാനേജ്മെന്റും പദ്ധതിക്കായി നിലകൊള്ളുന്ന സമയത്ത് അങ്ങനെ ഒരു മുഖപ്രസംഗം കൊടുക്കാനാകുമായിരുന്നില്ല .
1994ൽ മാതൃഭൂമി ഒരു ഇന്റർനെറ്റ് എഡിഷൻ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ , അത് ആവശ്യമില്ല എന്നായിരുന്നു മറുപടി ലഭിച്ചത്. ടാറ്റയുടെ ഇന്റർനെറ്റ് ഇംപ്ലിമെന്റേഷൻ വിഭാഗത്തിന്റെ ദക്ഷിണേന്ത്യൻ മേധാവിയായ ഒരു ബന്ധു ഇതിനായി മാനേജ്മെന്റുമായി ചർച്ച നടത്തിയപ്പോൾ, അത് അച്ചടിച്ച കോപ്പികൾ കുറയ്ക്കുമെന്നായിരുന്നു അവരുടെ നിലപാട്.പിന്നീട് കേരള കൗമുദി, ദീപിക, ദേശാഭിമാനി, മലയാള മനോരമ എന്നിവ ഓൺലൈൻ എഡിഷനുകൾ ഇറക്കിയ ശേഷമാണ് മാതൃഭൂമി ആ രംഗത്തെത്തിയത്. ഇൻറർനെറ്റ് എഡിഷന്റെ സീനിയർ സബ്ബ് എഡിറ്ററായി.
കമ്മ്യൂണിസത്തിന്റെ അപചയത്തെക്കുറിച്ചുള്ള അന്വേഷണമാണ് 'പാതാളക്കരണ്ടി' എന്ന നോവൽ. ഇത് 2008ലാണ് എഴുതിത്തുടങ്ങിയതെങ്കിലും ഇടയ്ക്ക വച്ച് നിന്നു.കമ്മ്യൂണിസത്തിന്റെ തകർച്ചക്ക് ശേഷമുള്ള റഷ്യ സന്ദർശിക്കണമെന്ന് തീരുമാനിച്ചു.2016ൽ, അവിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്, അത് കവർ ചെയ്യാനും യാത്രാവിവരണം എഴുതാനുമായി ഓൺ - ഡ്യൂട്ടിയിലയയ്ക്കാമെന്ന് പത്രാധിപർ തീരുമാനിച്ചു. യാത്രയ്ക്ക് മുൻപ് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളുമായും , പാർട്ടിയുടെ ഡിസൈനറായ ഇഗോറുമായും ചർച്ച ചെയ്തു. അദ്ദേഹം എഴുതിയ ഒരു ലേഖനം വിവർത്തനം ചെയ്ത് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പാർട്ടിക്ക് വേണ്ടി അദ്ദേഹം തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ആർട്ട് വർക്കുകൾ അയച്ചു കിട്ടിയിരുന്നു .അത് ആഴ്ചപ്പതിപ്പിൽ കവർ സ്റ്റോറിയായി പ്രസിദ്ധീകരിക്കാമെന്ന് കമൽറാം സജീവ് ഉറപ്പ് നൽകുകയും ചെയ്തു. പക്ഷേ, അവിചാരിതമായ ചിലത് സംഭവിച്ചു.
തിരക്കഥാകൃത്ത് ടി.എ റസാഖ് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് കൊണ്ടുവരാൻ വൈകി. അന്ന് അവിടെ ചലച്ചിത്രതാരങ്ങൾ പങ്കെടുക്കുന്ന ധനസമാഹരണ പരിപാടിയുണ്ടായിരുന്നു. അതു തീരും വരെ വൈകിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. അനുശോചന യോഗം പോലും നടത്താനായില്ല. "കുറച്ചു ദിവസം കഴിഞ്ഞ്, മിംസിലെ ഡോ. വേണു മുൻകൈയെടുത്ത് അളകാപുരിയിൽ ഒരു അനുശോചന യോഗം സംഘടിപ്പിച്ചു. അതിൽ ഞാൻ സംസാരിച്ചത് മാതൃഭൂമിക്ക് എതിരാണെന്ന് മാനേജ്മന്റ് വിധിയെഴുതി".പ്രശ്നം വഷളായപ്പോൾ ,റഷ്യൻ സന്ദർശനം ഡ്യൂട്ടിയല്ലാതാക്കി. അങ്ങനെ, സ്വന്തമായി, സകുടുംബം റഷ്യയിൽ പോയി. അതെക്കുറിച്ചുള്ള ലേഖനം പ്രാധാന്യം ഇല്ലാത്ത രീതിയിലാണ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് .തുടർന്ന്, കോട്ടയത്തേക്ക് സ്ഥലം മാറ്റപ്പെട്ടു.2021 ൽ കോഴിക്കോട് തിരിച്ചെത്തിയാണ്,മാതൃഭൂമിയിൽ നിന്ന് വിരമിച്ചത്.
ജോൺ എബ്രഹാമിന്റെ ഓർമ്മകളെ ആസ്പദമാക്കി ദീദി ദാമോദരൻ തിരക്കഥ എഴുതിയ 'ജോൺ',133 മിനിട്ട് ദൈർഘ്യമുള്ള ഫീച്ചർ ഫിലിമാണ്. അതിന്റെ പ്രാഥമിക പ്രദർശനം 2023 മാർച്ചിൽ തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലായിരുന്നു. 2013-ൽ പഴയ ഫയലുകൾ പരിശോധിച്ചപ്പോൾ കിട്ടിയ ഹരിനാരായണന്റെ കുറിപ്പിൽ നിന്നായിരുന്നു , ആ സിനിമയുടെ ആശയം പിറന്നത്. ജോണിന്റെ ഓർമ്മകളെക്കുറിച്ച് ഒരു സിനിമയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദീദി പറഞ്ഞു. അന്നുതന്നെ ഹരിനാരായണനെ ചെന്നു കണ്ടു. മരിക്കുന്നതിന്റെ തലേ ദിവസം തന്റെ വാതിലിൽ മുട്ടിയ ജോണിന്റെ ചിത്രം തന്നെ ഇപ്പോഴും പിൻതുടരുന്നുണ്ടെന്ന് ഹരി പറഞ്ഞു. അങ്ങനെ, ആത്മകഥാംശമുള്ള ഓർമ്മകളായാണ് ദീദി തിരക്കഥ എഴുതിയത്.ദീർഘകാലം കൊണ്ടാണ് അതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.സിനിമ പുറത്തിറങ്ങുമ്പോൾ അതിൽ സഹകരിച്ച ഹരിനാരായണൻ,എം.ജെ രാധാകൃഷ്ണൻ, രാമചന്ദ്രബാബു, രാമചന്ദ്രൻ മൊകേരി, മധുമാസ്റ്റർ,നന്ദകുമാർ എന്നിവർ ഒപ്പമില്ലെന്ന ദു:ഖമുണ്ട്.
'ചരിത്രസാക്ഷികൾ ' പതിനെട്ടാം ഭാഗത്തിൽ ഡി.പ്രദീപ്കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഇതിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ കേൾക്കാം. https://youtu.be/8ws9i9WqRgc
No comments:
Post a Comment