'എൻ്റെ ആകാശവാണിക്കാലം' (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2024 ജനവരി 20 ശനി ) പരമ്പരയിൽ പ്രക്ഷേപണാനുഭവങ്ങൾ പങ്കുവച്ചത് അനിത വർമ്മയും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, കൊച്ചി എഫ്.എം) ദാമോദർ രാധാകൃഷ്ണനും (മുൻ അവതാരകൻ; ശബ്ദ കലാകാരൻ).
തിരുവനന്തപുരം സ്വദേശിനിയായ അനിത വർമ്മയ്ക്ക് സാഹിത്യ,സംഗീത ബന്ധം പൈതൃകമായി കിട്ടിയതാണ്. കേരളപാണിനി എ.ആർ രാജരാജവർമ്മയുടെ കൊച്ചുമകളാണ് അമ്മയുടെ അമ്മ . കർണ്ണാടക സംഗീതജ്ഞരായ മാവേലിക്കര ആർ. പ്രഭാകര വർമ്മയും പി.ആർ കുമാരകേരളവർമ്മയും അടുത്ത ബന്ധുക്കൾ. ആകാശവാണി ബന്ധവുമുണ്ട്. വാർത്താവതാരകനായിരുന്ന പ്രതാപൻ,ഭാര്യയും സ്റ്റാഫ് അനൗൺസറുമായിരുന്ന സുമംഗല,പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന സുമിത്രാവർമ്മ എന്നിവരും ബന്ധുക്കൾ.അച്ഛൻ ഓമല്ലൂർ രാജരാജ വർമ്മ എഴുത്തുകാരനായിരുന്നു. അനുജത്തി ഡോ. ആർ ശ്രീലത വർമ്മയും ഗ്രന്ഥകാരിയാണ്.
റേഡിയോ വീട്ടിലെ നിത്യസാന്നിദ്ധ്യമായിരുന്നു .സംഗീതക്കച്ചേരികൾ, കഥകളിപ്പദങ്ങൾ, നാടകങ്ങൾ തുടങ്ങിയ റേഡിയോ പരിപാടികളെല്ലാം കേട്ടാണ് വളർന്നത്. ഓരോ പരിപാടിയെക്കുറിച്ചും വീട്ടിൽ ചർച്ച ചെയ്യുമായിരുന്നു. 'ബാലലോകം' അമ്മാവൻ വീരൻ എന്ന വീരരാഘവൻ നായരാണെന്ന് മനസിലാക്കിയത് അങ്ങനെയാണ്.
സ്ക്കൂളിൽ പഠിക്കുമ്പോൾ റേഡിയോയിലെ രണ്ടു പരിപാടികളിൽ പങ്കെടുത്തു - ദേശീയ ഗാനാലാപന മത്സരത്തിലും മലയാളം പ്രശ്നോത്തരിയിലും . "പക്ഷേ, ആകാശവാണിയിൽ എത്തുന്നത് യാദൃച്ഛികമായാണ്".
എം.എ കഴിഞ്ഞ്, ബി. എഡിന് പഠിച്ചു കൊണ്ടിരുന്നപ്പോളാണ് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം വന്നത്. എഴുത്തുപരീക്ഷ കഴിഞ്ഞ് ഏറെ നാളിനുശേഷമാണ് അതിൻ്റെ ഫലം വന്നത്. അതിനിടയിൽ വിവാഹിതയായി.1990-ൽ തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിയമിക്കപ്പെട്ടു. ബി.എഡിന് ഒപ്പം പഠിച്ചിരുന്ന സന്ധ്യാറാണിക്കും നിയമനം കിട്ടി - ദൂരദർശനിൽ.
"കേട്ടറിഞ്ഞ് പരിചിതരായ ശബ്ദലോകത്തെ പ്രഗത്ഭരുടെ നടുവിലേക്കെത്തിയപ്പോൾ അമ്പരപ്പും ആശങ്കയും പേടിയുമുണ്ടായിരുന്നു". ഓരോ പരിപാടിയും രൂപപ്പെട്ടുവരുന്നത് എങ്ങനെയെന്ന് മനസിലാക്കി. സംഗീതവും സാഹിത്യവും ഇഷ്ടമുള്ള മേഖലകളായിരുന്നതിനാൽ ജോലി ഇഷ്ടമായി. "സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കാനോ സന്തോഷത്തോടെ ജോലി ചെയ്യാനോ മറ്റെവിടെയും കഴിയില്ല".
പ്രോഗ്രാം എക്സിക്യൂട്ടീവ് മാധവി രവീന്ദ്രനാഥിൻ്റെ വിഭാഗത്തിൽ ഇംഗ്ലീഷ് പരിപാടികളുടെ നിർമ്മാണത്തിലും പങ്കെടുത്തു.1992 ആദ്യം തൃശൂരിലേക്ക് സ്ഥലംമാറ്റം വാങ്ങി. രണ്ടു ഘട്ടങ്ങളിലായി 21 വർഷമാണ് അവിടെ പ്രവർത്തിച്ചത്.
"പ്രക്ഷേപണത്തിൻ്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നതും പരിപാടികൾക്ക് ശബ്ദം നൽകിത്തുടങ്ങുന്നതും അവിടെ വച്ചാണ്".2005-ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടി. കെ.എ മുരളീധരൻ സ്റ്റേഷൻ ഡയറക്ടറായിരിക്കെ ആരംഭിച്ച ' ഗാനസല്ലാപം' ഫോൺ - ഇൻ പരിപാടി ആദ്യമായി അവതരിപ്പിക്കാൻ അവസരം കിട്ടി. അന്ന് അത് തത്സമയ പരിപാടിയായിരുന്നില്ല. ആദ്യം ഫീച്ചറുകൾക്കാണ് ശബ്ദം നൽകിയത്. 2010 മുതൽ രണ്ടു വർഷം ഊട്ടിയിലും ജോലി ചെയ്തു.മാധവി രവീന്ദ്രനാഥായിരുന്നു പ്രോഗ്രാം മേധാവി. 2012 ൽ തൃശൂരിൽ തിരിച്ചെത്തി.
"അടുത്ത നാല് വർഷം ഏറെ സജീവമായിരുന്നു. അപ്പോഴേക്കും ഗാനസല്ലാപം തത്സമയ പരിപാടിയായി. ഒരു പാട് ശ്രോതാക്കളുമായി സംവേദിച്ചു. അങ്ങനെ ധാരാളം സുഹൃത്തുക്കളെ കിട്ടി. ഇപ്പോഴും അവരുമായി ബന്ധമുണ്ട്''.
വൈ.എസ് പൗർണ്ണമിയുമായി ചേർന്ന് , 2000 വരെയുള്ള മലയാള ചലച്ചിത്രഗാന ചരിത്രത്തെക്കുറിച്ച്
'ആയിരം പാദസരങ്ങൾ' എന്ന പേരിൽ ആറ് ഭാഗങ്ങളുള്ള പരമ്പര ചെയ്തതാണ് അവിസ്മരണീയമായ ഒരു അനുഭവം. അതിനായി യാത്ര ചെയ്തു. അപൂർവമായ പഴയ എൽ.പി റെക്കാർഡുകളുടെ ശേഖരമുള്ള വൈപ്പിനിലെ ഒരാളുടെ വീട്ടിൽ നിന്ന് ഗാനങ്ങൾ പകർത്തി.ദക്ഷിണാമൂർത്തി, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയ സംഗീതസംവിധായകരെ കണ്ടു. ഈ പരമ്പര മറ്റ് ചില നിലയങ്ങളും പ്രക്ഷേപണം ചെയ്തു.
തൃശൂരിൽ നിന്ന് ദേവികുളം നിലയത്തിലേക്കാണ് പോയത്."അവിടെ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. പ്രക്ഷേപണം തൊട്ടടുത്തു പോലും കിട്ടില്ല".
2019-ൽ കൊച്ചി എഫ്. എം നിലയത്തിലെത്തി. 2023-ൽ വിരമിച്ചത് അവിടെ നിന്നാണ്."എഫ്.എം റെയിൻബോ നിലയത്തിൻ്റെ ചുമതല ഏറെക്കാലം വഹിച്ചു. വിനോദ ചാനലായതിനാൽ ആർ. ജെകൾ അവതരിപ്പിക്കുന്ന തത്സമയ പരിപാടികളാണ് അധികവും.അവയുടെ മേൽനോട്ടമായിരുന്നു ചുമതല.'ക്ലാസിക്ക് കഫേ'യിൽ ഓരോ ആഴ്ചയും സിനിമയെയും പുസ്തകങ്ങളെയും ഉൾക്കൊള്ളിച്ചുള്ള പ്രമേയാധിഷ്ഠിത പരിപാടികൾ ഉൾപ്പെടുത്തി. ഫേസ്ബുക്ക് പേജിൽ 28000-ൽ അധികം ഫോളോവേഴ്സുണ്ടായിരുന്നു,നിലയത്തിന് ."എന്നാൽ അതിൽ വാർത്തകൾ കൊണ്ടുവന്നതോടെ കേൾവിക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്".
കൊച്ചി എഫ്.എം നിലയത്തിൽ തുടങ്ങിയ പ്രതിദിന പരിപാടിയായ 'മഹിതം മലയാള'ത്തിൻ്റെ ചുമതല വഹിച്ചു. ഒന്നര വർഷത്തോളം നീണ്ടു നിന്ന ജനപ്രിയ പരിപാടിയായിരുന്നു ഇത്. സാഹിത്യ പരിപാടികളുടെ ചുമതലയും ഉണ്ടായിരുന്നു.നാല് നോവലുകൾ വായിച്ചവതരിപ്പിച്ചതാണ് മറ്റൊരു അനുഭവം. സാറാ തോമസിൻ്റെ നാർമടിപ്പുടവയാണ് ആദ്യം വായിച്ചത്. തമിഴ് പശ്ചാത്തലത്തിലുള്ള കഥയും ശുദ്ധ തമിഴിലല്ലാത്ത സംഭാഷണമുള്ള നോവൽ . തിരുവനന്തപുരത്തെ ബ്രാഹ്മണ അഗ്രഹാരങ്ങൾ ക്കടുത്ത സ്കൂളിൾ പഠിച്ചപ്പോൾ തമിഴ് സംസാരിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നതിനാൽ വായന എളുപ്പമായി. അതിലെ നായികയായ കനകത്തിൻ്റെ മനസിലെ വേദന മുഴുവൻ ആഖ്യാനത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു."വെള്ളിത്തിര തത്സമയ ഫോൺ-ഇൻ പരിപാടിയിലേക്ക് വിളിച്ച ചില ശ്രോതാക്കൾ കനകത്തിൻ്റെ പേര് പറഞ്ഞു".
ഫോൺ -ഇൻ പരിപാടികളിൽ ഹൃദയത്തെ തൊട്ട ധാരാളം അനുഭവങ്ങ ഉണ്ടായിട്ടുണ്ട്. എറണാകുളത്ത് നിന്ന് വിളിച്ച ഒരമ്മ തന്നെ നോക്കാനാരുമില്ലെന്ന് പറഞ്ഞ് വിലപിച്ചു. മകൻ നഷ്ടപ്പെട്ട ഒരമ്മയും വിങ്ങിപ്പൊട്ടി. ആശുപത്രിയിലായ മകനായി പ്രാർത്ഥിക്കണമെന്നാണ് ഒരു അച്ഛൻ ആവശ്യപ്പെട്ടത്.
കെ.സുരേന്ദ്രൻ്റെ 'കാട്ടുകുരങ്ങി'ൻ്റെ വായന വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒരു പാട് കഥാപാത്രങ്ങൾ. വ്യത്യസ്ത ശബ്ദങ്ങൾ. നോവലിസ്റ്റിൻ്റെ മകൾ ശ്രീലതയും അവരുടെ സഹപാഠിയായിരുന്ന സതീഷ് സത്യനും വായന മുഴുവൻ കേട്ട്,അഭിപ്രായം അറിയിച്ചു. "സാധാരണക്കാരുടെ സംഭാഷണത്തിൽ അത്രയധികം ഉച്ചാരണശുദ്ധി ആവശ്യമില്ലെന്ന് ശ്രീലത പറഞ്ഞത് വലിയ പാഠമായി".
ഉച്ചാരണത്തിൻ്റെ പാഠശാലയാണ് ആകാശവാണി നിലയങ്ങൾ . എന്നാൽ, മറ്റ് റേഡിയോ നിയങ്ങൾ ആ നിലവാരം പുലർത്തുന്നില്ലെന്ന് അനിത വർമ്മ പറഞ്ഞു. വിനോദത്തിനും വാർത്തയ്ക്കും തുല്യ പ്രാധാന്യം നൽകണം. മാറുന്ന കാലത്തിനനുസരിച്ച് പരിപാടികളിൽ ആസൂത്രണം ചെയ്യാൻ കഴിയണം. ഫെക്സിസിബിലിറ്റി അത്യാവശ്യമാണ് .
ആകാശവാണിക്ക് ഇപ്പോഴും വലിയ വിശ്വാസ്യതയുണ്ട്.എത്ര മാദ്ധ്യമങ്ങൾ വന്നാലും അതിൽ മാറ്റമുണ്ടാകില്ലെന്നും അനിത വർമ്മ പറഞ്ഞു.
1978-ൽ കൊച്ചച്ചൻ കൊണ്ടുവന്ന മർഫി റേഡിയോ കണ്ട് അത്ഭുതത്തോടെ രണ്ടു കൈയും ഉയർത്തിപ്പിടിച്ചു നിന്ന തൻ്റെ കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ദാമോദർ രാധാകൃഷ്ണൻ ആരംഭിച്ചത്."എല്ലാവരും റേഡിയോ തുറന്നു വച്ച്, ജീവിതം ചിട്ടപ്പെടുത്തിയിരുന്ന നാളുകൾ. ആ സമമോപയോഗമാണ് എന്നെ സ്വാധീനിച്ചത്".
വീട്ടിൽ മലയാളവും കൊങ്കണിയും സംസാര ഭാഷകൾ . കുത്തിയതോട്ടിലെ സാരഥി കൊട്ടകയിൽ സിനിമ കാണാൻ പോയപ്പോൾ, നീല വെളിച്ചം വരുന്നത് കണ്ട്,പ്രൊജക്ടർ ഓപ്പറേറ്ററാകണമെന്ന ആഗ്രഹമുണ്ടായി. അതിനായി എറണാകുളത്ത് പോയി പഠിച്ചു. അത് വഴങ്ങാത്തതിനാൽ ഉപേക്ഷിച്ചു. അക്കൗണ്ടൻ്റായും സെയിൽസ്മാനായുമൊക്കെ ജോലി നോക്കി.
സിനിമയിലെ താരങ്ങളുടെ ശബ്ദവിന്യാസങ്ങൾ ശ്രദ്ധിച്ചു. അവ ആകർഷിച്ചു. 1990 കളിൽ കൊച്ചി എഫ്.എം നിലയത്തിലൂടെ നല്ല വ്യക്തതയോടെ റേഡിയോ പ്രക്ഷേപണം കേട്ടുതുടങ്ങി. വി.എം ഗിരിജയുടെയും ഷാജി യോഹന്നാൻ്റെയും അവതരണശൈലി ഇഷ്ടപ്പെട്ടു. കെ.വി ശരത് ചന്ദ്രൻ്റെ നാടകങ്ങൾ ആകർഷിച്ചു.
2004ൽ കേട്ട ഒരു പരസ്യ ഏജൻസിയുടെ അറിയിപ്പ് വഴിത്തിരിവായി. അവരുടെ പരസ്യങ്ങൾക്ക് ശബ്ദം നൽകാൻ ആളുകളെ തെഞ്ഞെടുക്കുന്നുണ്ടായിരുന്നു. കലൂരിലെ സ്റ്റുഡിയോയിൽ എത്തി. ഒരു ടെക്സ്റ്റൈൽ ഷോപ്പിൻ്റെ പരസ്യമാണ് വായിക്കാൻ തന്നത്. പല തവണ വായിച്ചു നോക്കിയെങ്കിലും എത്ര ശ്രമിച്ചിട്ടും, മോഡ്യുലേറ്റ് ചെയ്ത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. അവസാനം അവർ 100 രൂപ തന്ന് പറഞ്ഞയച്ചു."ഞാൻ ആ കാശ് വാങ്ങിയില്ല. കണ്ണുനിറഞ്ഞും ഉള്ളം തപിച്ചും,ചുട്ടുപഴുത്ത റോഡിലേക്ക് ഞാനിറങ്ങി നടന്നു".
അങ്ങനെ, അനൗൺസ്മെൻ്റുകൾ കേട്ടും പറഞ്ഞും സ്വയം പരിശീലിച്ചു. അടുത്ത വർഷം കൊച്ചി എഫ്.എംൽ കാഷ്വൽ അവതാരകനായി തെരഞ്ഞെടുക്കപ്പെട്ടു."ആദ്യമായി സ്റ്റുഡിയോ മൈക്കിനു മുന്നിൽ നിർത്തിയത് വി.എം ഗിരിജ". അന്ന് പി. രാമമൂർത്തിയായിരുന്നു സ്റ്റേഷൻ ഡയറക്ടർ.
പതിനാറു വർഷം അവിടെ അവതാരകനായി. അനൗൺസർ ഡ്യൂട്ടിയാണ് മുഖ്യമായും ചെയ്തത്. പ്രഭാത പ്രക്ഷേപണത്തിന് രാവിലെ അഞ്ചുമണിക്ക് മുൻപെത്തണം. വെളുപ്പിന് നിലയത്തിലേക്ക് ടൂ വീലറിലുള്ള യാത്രയിൽ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. ഒരിക്കൽ എറണാകുളം മെഡിക്കൽ സെൻ്റിനടുത്ത് വച്ച് ഒന്ന് മയങ്ങിപ്പോയി. തൊട്ടുപിന്നിലുള്ള വാഹനത്തിൻ്റെ ഹോണടിയാണ് ഉണർത്തിയത്. പല ദിവസങ്ങളിലും സ്റ്റുഡിയോയിൽ തന്നെ ഉണർന്നെണീറ്റിട്ടുണ്ട്." രാവിലത്തെ ഡ്യൂട്ടി ചെയ്യാൻ നല്ല ഗൃഹപാഠം ആവശ്യമാണ്. അതെക്കുറിച്ച് ആലോചിച്ചു കിടന്ന ചില രാത്രികളിൽ ഞെട്ടി ഉണർന്നിട്ടുണ്ട്".
റേഡിയോപ്രക്ഷേപണമാണ് ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച് ചെയ്തത്. സ്റ്റുഡിയോ ക്ലോക്കിലെ 'ടിക് ടിക് ', ജീവിതത്തിൻ്റെ താളവുമായി ബന്ധപ്പെട്ട് അനിർവചനീയമായ അനുഭൂതിയാണ് സമ്മാനിച്ചത്. സ്റ്റുഡിയോ യിലിരിക്കുന്നത് ഏകാന്തധ്യാനം പോലെയാണ് .ലൈവ് അനൗൺസ്മെൻ്റിനു പുറമേ നാടകങ്ങൾ ഉൾപ്പെടെ മറ്റു പരിപാടികൾക്കും ശബ്ദം നൽകിയിട്ടുണ്ട്. ബന്യാമിൻ്റെ 'ആടുജീവിതം' നോവലിൻ്റെ വായന മറക്കാനാവാത്ത അനുഭവമാണ്."ഞാൻ നബീലായി പരകായപ്രവേശം നടത്തി. അത് എൻ്റെ ഹൃദയ നൊമ്പരമായി മാറി".
'ഒരിടത്തൊരിടത്തൊരിടത്ത് ' പരിപാടിയിൽ കുട്ടികൾക്കായി കഥകളും വായിച്ചവതരിപ്പിച്ചിട്ടുണ്ട്.
2019-ൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം അന്തർ ജില്ലാ യാത്ര അസാദ്ധ്യമായി. അതിനു ശേഷം ഓഡിയോ ബുക്ക് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു."ശബ്ദം ജീവസന്ധാരണത്തിനുള്ള ഉപാധിയാക്കി മാറ്റി".
നൂറിലധികം പുസ്തകങ്ങൾ ഇതു വരെ വായിച്ചു. സ്റ്റോറിടെല്ലിനായി ഖസാക്കിൻ്റെ ഇതിഹാസം വായിക്കാൻ വഴിയൊരുക്കിയത് കഥാകൃത്തായ വിപിൻചന്ദ്രനാണ്. "അതൊരു സ്വപ്നമായിരുന്നു" . പുസ്തകത്തിൻ്റെ പ്രസാധകരായ ഡി.സി ബുക്സിൻ്റെ ഓഡിയോ പ്രൊഡക്ഷൻ്റെ ചുമതല വഹിക്കുന്ന സഞ്ജയിനെ പരിചയപ്പെടുത്തിത്തന്നു. അദ്ദേഹം കൊച്ചി എഫ്.എം മുൻ അവതാരകനാണന്നറിഞ്ഞത് അവിടെയെത്തിയപ്പോൾ .
" 'ഖസാക്ക് ' പതിമൂന്ന് പ്രാവശ്യം ശ്രദ്ധയോടെ വായിച്ചിരുന്നതിനാൽ ആഖ്യാനം എളുപ്പമായി. പ്രാദേശിക ഉച്ചാരണവും ബാങ്ക് വിളിയും അപരിചിതമായി തോന്നിയില്ല".പുസ്തകം വായിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ഒരു ശബ്ദമുണ്ട്. വായിച്ചു കേൾക്കുന്ന ശബ്ദവും അതും ഒന്നാകുമ്പോഴാണ് ഓഡിയോബുക്കുകൾ വിജയിക്കുന്നത്. കഥയ്ക്കും കഥാപാത്രങ്ങൾക്കും അനുസൃതമായ ഭാവത്തിൽ വായിച്ചവതരിപ്പിക്കണം. അതിനപ്പുറം മിമിക്രി പോലുള്ള ശബ്ദാനുകരണങ്ങൾ വായനയിൽ ആവശ്യമില്ല. പ്രായം കൂടിയവരുടെ സംഭാഷണത്തിൽ ബേസ് വോയ്സ് ഉപയോഗിക്കാറുണ്ട്. "എഴുത്തുകാർക്കും വായനക്കാർക്കുമിടയിൽ ഓഡിയോബുക്ക് വായിക്കുന്നയാൾ പ്രേതമായി നില്ക്കാൻ പാടില്ല".
നോവൽ വായന കേട്ട ഒരു ശ്രോതാവ് എഴുതി:എൻ്റെ മനസിൻ്റെ ശബ്ദമായിരുന്നു നിങ്ങളുടെ വായന.
ആകാശവാണി എന്ന ഏറ്റവും നല്ല പ്രക്ഷേപണ കേന്ദ്രത്തിലെ പരിശീലനമാണ് ശബ്ദകലാകാരനെന്ന നിലയിൽ തന്നെ രൂപപ്പെടുത്തിയതെന്ന് ദാമോദർ രാധാകൃഷ്ണൻ പറഞ്ഞു. ആകാശവാണി പ്രക്ഷേപണത്തിൻ്റെ ശബ്ദ സൗകുമാര്യത്തിന് കാരണങ്ങളിലൊന്ന് സ്റ്റുഡിയോയുടെ വലുപ്പമാണ്. ഡിജിറ്റൽ യുഗത്തിൽ വലിയ സ്റ്റുഡിയോകൾ ആവശ്യമില്ലെങ്കിലും സ്ഥല പരിമിതി അവയുടെ ശബ്ദ നിലവാരത്തെ ബാധിക്കുന്നുണ്ട്.
"എന്നും ഭരണകൂടത്തിൻ്റെ പ്രതിപക്ഷത്ത് നില്ക്കേണ്ടതാണ് ഫോർത്ത് എസ്സ്റ്റേറ്റ്'' . മുൻപ് ജനങ്ങളുടെ ജിഹ്വയായിരുന്നു ആകാശവാണി . ബഹുസ്വരതയിലൂന്നിയുള്ള വിശ്വാസ്യതയായിരുന്നു ആകാശവാണിക്ക്. എന്നാൽ ഇന്ന് അത് നിലനിർത്താൻ കഴിയുന്നുണ്ടോ എന്ന് സംശയമാണ്.
മുപ്പത് സെക്കൻ്റ് ദൈർഘ്യമുള്ള റീലുകൾ പോലും പുതിയ തലമുറയെ ബോറടിപ്പിക്കുന്ന കാലമാണിത്. അവരെ ആകർഷിക്കാൻ കഴിയുക പ്രക്ഷേപകരുടെ മുന്നിലുള്ള വെല്ലുവിളിയാണെന്നും ദാമോദർ രാധാകൃഷ്ണൻ പറഞ്ഞു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.