ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 17 September 2024

ചരിത്രസാക്ഷികൾ:കെ.ജി പരമേശ്വരൻ നായർ

 ലയാള മാദ്ധ്യമരംഗത്തെ കാരണവന്മാരിൽ ഒരാളാണ് 92 വയസ്സുള്ള കെ.ജി പരമേശ്വരൻ നായർ.കേരള കൗമുദിയുടെ സ്പെഷ്യൽ കറസ്പോണ്ടൻ്റായി 1998 ൽ വിരമിച്ച അദ്ദേഹം തിരുവനന്തപുരം തൃക്കണ്ണാപുരത്ത് വിശ്രമ ജീവിതം നയിക്കുന്നു . വാർദ്ധക്യത്തിൻ്റെ അവശതകൾക്കിടയിലും തൻ്റെ സംഭവബഹുലമായ മാദ്ധ്യമജീവിതത്തെക്കുറിച്ച് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൻ്റെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ (2024 മാർച്ച് 24) പ്രത്യേക അതിഥിയായി എത്തി അദ്ദേഹം സംസാരിച്ചു.


നാടക,സിനിമാനടനാകായിരുന്നു ആഗ്രഹം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ, ധാരാളം നാടകങ്ങളിൽ അഭിനയിച്ചു. നാടകകൃത്തും കൗമുദി പത്രത്തിൻ്റെ പത്രാധിപരുമായിരുന്ന കൈനിക്കര പത്മനാഭപിള്ളയുടെ മകൻ കർമ്മചന്ദ്രൻ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിൻ്റെ ഏകാങ്കനാടകങ്ങൾ കേട്ടെഴുതിയായിരുന്നു തുടക്കം. അവ കോളേജിലും പുറത്തും അവതരിപ്പിച്ചു. പുന്നപ്ര- വയലാർ സമരത്തിൽ മകനെ നഷ്ടമായ ഒരു വൃദ്ധൻ വിലപിക്കുന്ന രംഗം അദ്ദേഹം എഴുതി, പരിശീലിപ്പിച്ചത് അവതരിപ്പിച്ച് കോളേജിലെ അഭിനയ മത്സരത്തിൽ സമ്മാനവും കിട്ടി. പ്രശസ്ത ചലച്ചിത്രനടൻ മധു അന്ന് കോളേജിൽ പഠിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന് എഴുത്തിലായിരുന്നു അന്ന് കൂടുതൽ താല്പര്യം.
ബിരുദ പഠനത്തിനുശേഷം നടനാകാൻ ശ്രമങ്ങൾ നടത്തി. അങ്ങനെ, പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'ക്രിസ്മസ് രാത്രി' (1961)എന്ന സിനിമയിൽ കംപൗണ്ടറായി അഭിനയിച്ചു. പക്ഷേ,കൂടുതൽ അവസരങ്ങൾ കിട്ടിയില്ല. അപ്പോഴാണ് സുഹൃത്തും എഴുത്തുകാരനുമായ കെ. എസ് കൃഷ്ണൻ ഒരു ജോലിയെക്കുറിച്ച് പറഞ്ഞത്. അന്ന് കെ.ബാലകൃഷ്ണൻ കൗമുദി ആഴ്ചപ്പതിപ്പിനൊപ്പം ദിനപത്രവും നടത്തിയിരുന്നു.അന്ന് എഡിറ്റോറിയലിൽ രണ്ടുപേർ മാത്രമേ അവിടെ ഉള്ളൂ -സഹോദരന്മാരായ ജി.വേണുഗോപാലും ജി.യദുകുല കുമാറും. അവർക്കൊപ്പം ഉണ്ടായിരുന്ന കെ. വിജയരാഘവൻ കേരളകൗമുദിയിൽ ചേർന്നിരുന്നു.വഞ്ചിയൂരിലായിരുന്നു പത്രം ഓഫീസ്. വാരികയുടെ ഓഫീസ് പേട്ടയിലും. കെ.ബാലകൃഷ്ണൻ അവിടെയിരുന്ന് മുഖപ്രസംഗങ്ങൾ എഴുതി കൊടുത്തയക്കും. വല്ലപ്പോഴും അദ്ദേഹം ഓഫീസിൽ സന്ദർശനം നടത്തിയിരുന്നു.
 
1962 ൽ കെ.ജി പരമേശ്വരൻ നായർ സബ് എഡിറ്ററായി കൗമുദി ദിനപത്രത്തിൽ ചേർന്നു. ആദ്യത്തെ ആറുമാസം ഡെസ്ക്കിൽ .പിന്നെ, റിപ്പോർട്ടിങ്ങിൽ. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് എതിരെയുള്ള കെട്ടിടത്തിലായിരുന്നു ബ്യൂറോ. കേരളകൗമുദി ബ്യൂറോയും അവിടെയായിരുന്നു.ഏജൻസികളയയ്ക്കുന്ന വാർത്തകൾ വിവർത്തനം ചെയ്തു കൊണ്ടാണ് തുടക്കം. ഒരിക്കൽ, കെ.ബാലകൃഷ്ണൻ ഓഫീസിൽ എത്തിയപ്പോൾ, പരമേശ്വരൻ നായർ വിവർത്തനം ചെയ്ത ഒരു വാർത്ത ജി.വേണുഗോപാൽ അദ്ദേഹത്തെ കാണിച്ചു .അത് വായിച്ചു നോക്കി അദ്ദേഹം പറഞ്ഞു ,”ദിസ് ബോയ് ഈസ് പ്രോമിസിംഗ്, വേണു” .മാധ്യമ പ്രവർത്തനത്തിന് ലഭിച്ച ആദ്യത്തെ അംഗീകാരമായിരുന്നു അത്. ബ്യൂറോയിലേക്ക് മാറിയപ്പോൾ രണ്ടാം കേരള നിയമസഭയുടെ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ അവസരം കിട്ടി. അതൊരു വലിയ തുടക്കമായിരുന്നു.പിന്നെ, അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നീണ്ട 36 വർഷം തുടർച്ചയായി കെ.ജി പരമേശ്വരൻ നായർ നിയമസഭയിൽ നിന്ന് വാർത്തകളും അവലോകനങ്ങളും എഴുതി, ചരിത്രം സൃഷ്ടിച്ചു.
 
സാമ്പത്തിക പ്രതിസന്ധി കാരണം കൗമുദി പത്രം പ്രസിദ്ധീകരണം നിർത്തി.അപ്പോൾ, കേരളകൗമുദിയിലെ റിപ്പോർട്ടറായ കെ. വിജയരാഘവൻ തനിക്ക് ഒരു സഹായിയെ വേണമെന്ന് എം.എസ് മണിയോട് പറഞ്ഞു. അതിന് അദ്ദേഹം ശുപാർശ ചെയ്തത് കെ.ജി പരമേശ്വരൻ നായരെ.പേട്ടയിൽ എത്തി, മണിയെ കാണാൻ അദ്ദേഹം നിർദ്ദേശിച്ചു.ഉടൻതന്നെ പോയെങ്കിലും, അന്ന് കാണാൻ പറ്റിയില്ല. അടുത്തദിവസം രാവിലെ എത്തി, തൊട്ടടുത്ത് താമസിച്ചിരുന്ന എം.എസ് മണിയെ കണ്ടു. അദ്ദേഹം നിയമന ഉത്തരവ് നൽകി. തൊട്ടപ്പുറത്ത് തന്നെയായിരുന്നു കൗമുദി വാരികയുടെ ഓഫീസ്. 'നീ പോയി ബാലണ്ണനെ കണ്ട് കാര്യം പറയണം', അദ്ദേഹം നിർദ്ദേശിച്ചു .'അവിടെ എത്തിയപ്പോൾ ഗൗരവത്തിൽ കെ.ബാലകൃഷ്ണൻ ചോദിച്ചു,”വാട്ട് ബ്രോട്ട് യു ഹിയർ ?”
കേരളകൗമുദിയിൽ ജോലി കിട്ടി എന്നു പറഞ്ഞു.ഇക്കാര്യം തൻ്റെ മുന്നിൽ വന്നതാണെന്നും കൗമുദിയിൽ ജോലി ചെയ്ത ആളായതിനാൽ താൻ ശുപാർശ ചെയ്യുന്നത് ശരിയല്ലെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു,
 
1963ൽ കെ.ജി പരമേശ്വരൻ നായർ കേരളകൗമുദി സിറ്റി ബ്യൂറോയിൽ കെ.വിജയരാഘവന്റെ സഹായിയായി ചേർന്നു.അങ്ങനെ, അദ്ദേഹത്തിൻ്റെ കേരളകൗമുദി ജീവിതം ആരംഭിച്ചു .പിന്നീടുള്ള 35 വർഷം മുഴുവൻ ഒരേ ഓഫീസിൽ തന്നെ പ്രവർത്തിച്ച അദ്ദേഹം പിൽക്കാലത്ത് ഒരു ദശാബ്ദത്തിലധികം ബ്യൂറോ ചീഫുമായി . 1991ൽ റിട്ടയർമെൻ്റ് പ്രായമെത്തിയെങ്കിലും 1998 വരെ അവിടെ തന്നെ തുടർന്നു."ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് വിജയരാഘവനോടാണ്. പത്രപ്രവർത്തനം എന്താണെന്ന് അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. കഠിനമായി അദ്ദേഹം പണിയെടുപ്പിക്കും. എം.എസ് മണിയോടാണ് അടുത്ത കടപ്പാട്".
 
നിയമസഭാവാർത്തകൾ വളരെ വിശദമായി കേരളകൗമുദി നൽകിയിരുന്നു. ഒരു ഘട്ടത്തിൽ, എം.എൽ.എമാരുടെ ഫോട്ടോകളും നൽകിയിരുന്നു. അതിന് വൻതോതിൽ വായനക്കാരുണ്ടായി. ആദ്യമായി നിയമസഭാ നടപടികളുടെ അവലോകനം നൽകിയതും കേരളകൗമുദിയാണ്.അതേ തുടർന്ന് ,മുൻ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ കെ.ആർ ചുമ്മാർ മലയാള മനോരമയിൽ തന്റേതായ ശൈലിയിൽ അവലോകനങ്ങൾ എഴുതിത്തുടങ്ങി. പിന്നീട്, മാതൃഭൂമിയിൽ പി.സി സുകുമാരൻ നായരും അവലോകനങ്ങൾ എഴുതിത്തുടങ്ങി. അവ ഓരോന്നും പഴഞ്ചൊല്ലിലായിരുന്നു ആരംഭിച്ചിരുന്നത്.
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒട്ടേറെ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, സഹപ്രവർത്തകർ ‘കെ.ജി’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന കെ.ജി പരമേശ്വരൻ നായർ.
 
1967 ൽ സപ്തകക്ഷി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം, കിഴക്കേക്കോട്ടയിൽ നടന്ന വലിയ പൊതുയോഗത്തിൽ ഇ.എം.എസ് പ്രഖ്യാപിച്ചു: കണ്ണിലെ കൃഷ്ണമണിപോലെ ഈ മന്ത്രിസഭയെയും മുന്നണിയെയും ഞങ്ങൾ കാത്തുസൂക്ഷിക്കും.പക്ഷേ, രണ്ടര വർഷം കഴിഞ്ഞ് ഭിന്നതകൾ മൂലം മന്ത്രിസഭ രാജിവെച്ചു ;മുന്നണി തകർന്നു.
 
കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവും സാമാജികനുമായിരുന്നു പി.ടി ചാക്കോ . ശങ്കർ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായിരിക്കെ,അദ്ദേഹം പീച്ചിയിൽ പോയി മടങ്ങി വരുമ്പോൾ,കാർ അപകടത്തിൽപ്പെട്ടു. അതിൽ ഒരു കോൺഗ്രസുകാരി ഉണ്ടായിരുന്നു എന്ന് ആരോപണമുയർന്നത് വലിയ വിവാദങ്ങമുണ്ടാക്കി. കോൺഗ്രസിലെ തന്നെ പ്രഹ്ലാദൻ ഗോപാലൻ എന്ന എം.എൽ.എ അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ സത്യഗ്രഹിമിരുന്നു. സമ്മർദ്ദത്തെ തുടർന്ന് 1964 ഫെബ്രുവരി 20 ന് അദ്ദേഹം രാജിവച്ചു.ഏതാനും മാസങ്ങൾക്കകം, ജൂലൈ 31 ന് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു. ഇത് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കി. കേരള കോൺഗ്രസിൻറെ ആവിർഭാവം അങ്ങനെയായിരുന്നു.
 
ടി. കെ ദിവാകരൻ, കെ. പങ്കജാക്ഷൻ തുടങ്ങിയ ആർ.എസ്. പി നേതാക്കളുടെ സമരവീര്യത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്, കെ.ജി പരമേശ്വരൻ നായർ.1960 കളുടെ അവസാനം ആർ.എസ്.പിയുടെ നേതൃത്വത്തിൽ കരിമണൽ മേഖലയിലെ തൊഴിലാളികൾ സമരം നടത്തി.കെ.പങ്കജാക്ഷനായിരുന്നു അതിന് നേതൃത്വം നൽകിയത്. സെക്രട്ടറിയേറ്റിനുള്ളിലെ നിയമസഭാമന്ദിരം പിക്കറ്റ് ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.'പോലീസ് മർദ്ദിക്കും; സഹിക്കാൻ തയ്യാറുള്ളവർ മാത്രം മുന്നോട്ടു വന്നാൽ മതി' എന്ന് പറഞ്ഞപ്പോൾ മുന്നൂറോളം സമരക്കാരിൽ ചിലർ പിരിഞ്ഞു പോയി. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളിലൂടെ സമരക്കാർ പലപ്പോഴായി ഉള്ളിൽ പ്രവേശിച്ച് പിക്കറ്റിങ്ങ് ആരംഭിച്ചതോടെ പോലീസ് ഇടപെട്ടു . പങ്കജാക്ഷനെ ബൂട്ടിട്ട് ചവിട്ടി . നിയമസഭ സമ്മേളിക്കുന്ന സമയമായിരുന്നു അത്. ഇതറിഞ്ഞ ടി.കെ ദിവാകരനും ബേബി ജോണും സഭയിൽ നിന്ന് പുറത്തെത്തിയപ്പോഴേക്കും രക്തം പുരണ്ട വസ്ത്രങ്ങളുമായി പങ്കജാക്ഷനെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. അവർ അവിടെ ചെന്ന് അദ്ദേഹത്തെ ഇറക്കിക്കൊണ്ട് വന്നതും ഓർമ്മയാണ് .
 
ഇപ്പോഴും മനസ്സിൽ വേദനയായി നിലനിൽക്കുന്ന ഒരു വേർപാടിന് സാക്ഷ്യം വഹിച്ചതും ഓർമ്മയാണ് .1972 ഏപ്രിൽ മൂന്ന്. ശൂന്യ വേളയ്ക്ക് തൊട്ടുമുമ്പ്, ദ ഹിന്ദുവിലെ കൃഷ്ണമൂർത്തിയുമായി നിയമസഭാ കാൻ്റീനിൽ ചായകുടിക്കാൻ പോയതായിരുന്നു. ധനകാര്യ മന്ത്രി കോൺഗ്രസിലെ കെ.ടി ജോർജ്ജായിരുന്നു. അഭിജാതൻ;സരസൻ. തമാശയൊക്കെ പറയുന്ന അദ്ദേഹത്തിന് ചുറ്റും കുറേ ആളുകൾ കൂടിനിൽക്കുന്നുണ്ട്.വാച്ച് നോക്കിയപ്പോൾ, ശൂന്യവേള തീരാറായി ." പോകാൻ സമയമായി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 'അതെ, പോകാൻ സമയമായി. ഞാൻ അവസാനത്തെ വലി വലിച്ചോട്ടെ' എന്നു പറഞ്ഞ് സിഗരറ്റ് ആഞ്ഞു വലിച്ച്, സഭയിലേക്ക് അദ്ദേഹം പോയി. അഞ്ച് മിനിറ്റ് കഴിഞ്ഞ് ധനകാര്യ ബിൽ അവതരിപ്പിക്കാൻ അദ്ദേഹം എണീറ്റു. സംസാരിച്ചുകൊണ്ട് ഇരിക്കെ പെട്ടെന്ന് ശബ്ദം നിലച്ച്, മേശപ്പുറത്തേക്ക് കമിഴ്ന്നു വീണു. സഭാ ഡോക്ടർ ഓടിയെത്തി പരിശോധിച്ച്, അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മസ്തിഷ്കാഘാതം കാരണം അദ്ദേഹം മരിച്ചു. അന്ന് ഞാൻ പറഞ്ഞ വാക്കുകൾ അറം പറ്റിയത് പോലെയായതിൽ ഇപ്പോഴും ദുഃഖമുണ്ട്",ഈ സംഭവം ഓർത്തെടുത്ത് പറയുമ്പോൾ കെ.ജി വിതുമ്പി.
 
പൊതുവേ ശാന്തമായി നടന്നിരുന്ന നിയമസഭാനടപടികളിൽ വലിയ മാറ്റമുണ്ടായത് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തായിരുന്നു. 1970 ജനുവരി 29ന് പ്രതിപക്ഷ പ്രവർത്തകർക്ക് നേരെ സെക്രട്ടറിയേറ്റിനു മുന്നിൽ ലാത്തിച്ചാർജ് ഉണ്ടായി. അത് സഭയിൽ ഉന്നയിക്കാൻ സി.പി.എം അംഗമായ ടി.എം മീതിയൻ ശ്രമിച്ചുവെങ്കിലും സ്പീക്കർ ഡി.ദാമോദരൻ പോറ്റി അനുവദിച്ചില്ല. ക്ഷുഭിതനായ അദ്ദേഹം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. അദ്ദേഹത്തോടൊപ്പം ഇ.കെ ഇമ്പിച്ചിബാവ,എ.വി ആര്യൻ,എ.എം ജോർജ്ജ് തുടങ്ങിയ കുറെ സി.പി.എം എം.എൽ.എമാരും ഡയസിൽ ചാടിക്കയറി സഭാനടപടികൾ അലങ്കോലപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായിരുന്നു ഇങ്ങനെ അക്രമ പ്രവർത്തനം ഉണ്ടായത് .സ്പീക്കറെ കയ്യേറ്റം ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ, അദ്ദേഹം രക്ഷപ്പെട്ട് പുറത്തുപോയി.തിരിഞ്ഞു നോക്കാതെ,കൈകൊണ്ട് ആദ്യം കാട്ടിയാണ്, സഭ നിർത്തിവച്ചതായി അദ്ദേഹം അറിയിച്ചത്.അഞ്ച് എം.എൽ എ മാരെ ഇതിൻ്റെ പേരിൽ അദ്ദേഹം സസ്പെൻഡ് ചെയ്തു.പിന്നീട് സഭയിൽ എത്രയോ പരാക്രമങ്ങൾ ഉണ്ടായി.. അതിനെല്ലാം , പ്രസ് ഗ്യാലറിയിലിരുന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
 
“ജനപ്രതിനിധികളിൽ ആരും തന്നെ അന്തസ്സും മര്യാദയുമില്ലാത്തവരല്ല.പക്ഷേ,രാഷ്ട്രീയത്തിൻ്റെ അതിപ്രസരവും വീറും വാശിയും കൂൂടുമ്പോൾ, അവരുടെ പെരുമാറ്റം അന്തസ്സിൻ്റെയും മര്യാദയുടെയും സീമ ചിലപ്പോഴെങ്കിലും ലംഘിക്കാറുണ്ട്.അംഗങ്ങൾ പരസ്പരം പേരു പറഞ്ഞ് സംസാരിക്കരുതെന്നും,അവരുടെ നിയോജകമണ്ഡലത്തിലെ മെമ്പർ എന്ന് മാത്രമേ സംബോധന ചെയ്യാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട്. പക്ഷേ,വീറും ശുണ്ഠിയും മൂത്ത് ‘എടാ’,'പോടാ’ വിളി നടത്തുന്നവർ മുഖ്യമന്ത്രിസ്ഥാനത്തിരുന്നവരെപ്പോലും സഭ്യേതരപദങ്ങൾ കൊണ്ട് അഭിഷേകം ചെയ്തിട്ടുണ്ട്”.പൊതുവേദികളിൽ വലിയ കൈയടിവാങ്ങുന്ന പല പ്രസംഗകരും നിയമസഭയിൽ ശോഭിക്കാതിരുന്നിട്ടുണ്ട്.കാര്യങ്ങൾ ഗഹനമായി പഠിച്ച്,ചുരുക്കി അവതരിപ്പിക്കുന്നവരാണ് സഭയിൽ എന്നും തിളങ്ങിയിട്ടുള്ളത്. “നീട്ടി സംസാരിക്കാൻ അവസരം കിട്ടുന്നതുകൊണ്ട് ബില്ലുകളുടെ ഒന്നാം വായനയിൽ പലരും പങ്കെടുക്കും.പക്ഷേ,കൂടുതൽ പഠനവും കാര്യവിചാരവും വേണ്ടിവരുന്ന രണ്ടാം വായനയിൽ അധികം പേരും പങ്കെടുക്കാറില്ല”.
 
അപ്രതീക്ഷിതമായി വീണുകിട്ടിയ ധാരാളം പ്രത്യേക വാർത്തകളുമുണ്ട് പരമേശ്വരൻ നായരുടെ തിളക്കമാർന്ന മാദ്ധ്യമ ജീവിതത്തിൽ . ഒരിക്കൽ, സിറ്റി ബ്യൂറോയിൽ ഇരിക്കുമ്പോൾ പ്രാകൃത വേഷം ധരിച്ച് അവശനായ ഒരാൾ കാണാൻ വന്നു. ജനറൽ ആശുപത്രിയിൽ ഭാര്യയുടെ കണ്ണ് മാറി ശസ്ത്രക്രിയ നടത്തിയതായി അദ്ദേഹം പറഞ്ഞു.ആകെ കഷ്ടത്തിലാണ്. അതിനെന്തെങ്കിലും സഹായം കിട്ടുമോ എന്നാണ് അയാൾ അന്വേഷിച്ചത്. "ഞാനയാൾക്ക് 50 രൂപ നൽകി, കാര്യം അന്വേഷിക്കാം എന്ന് സമാധാനിപ്പിച്ച് വിട്ടു". അന്വേഷിച്ചപ്പോൾ,വലിയ ചികിത്സാപിഴവ് ഉണ്ടായതായി മനസ്സിലാക്കി. അത് വാർത്തയായി പത്രത്തിൽ വന്നു. അന്ന് രാവിലെ ആരോഗ്യ മന്ത്രി വക്കം പുരുഷോത്തമൻ പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടിയപ്പോൾ പേടിച്ചു.വാർത്തയിലെന്തെങ്കിലും പാളിച്ച പറ്റിയോ? പിന്നിൽ പോയി ഇരുന്നു ."പത്രവുമായാണ് വക്കം എത്തിയത്. എന്നെ കണ്ട് ,പിന്നിലിരിക്കുന്നത് എന്തിനാണ് എന്നായി ആദ്യ ചോദ്യം. വൈകി എത്തിയത് കൊണ്ടാണ് എന്ന് മറുപടി നൽകി. അദ്ദേഹം ആ പത്രറിപ്പോർട്ട് മുഴുവൻ വായിച്ചിട്ട്, അത് സത്യമാണ്; വനിതാഡോക്ടർക്ക് പിഴവ് പറ്റിയതാണ്. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് പറഞ്ഞു.
 
ഗവ. സെക്രട്ടറിമാർ പത്രക്കാരോട് സംസാരിക്കുന്ന പതിവില്ല. എന്നാൽ, കെ. കരുണാകരൻ്റെ കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്ന ഡി. ബാബു പോൾ അങ്ങനെയായിരുന്നില്ല. സരസനായ അദ്ദേഹത്തിന് കേരള കൗമുദിയോട് വലിയ താല്പര്യവുമുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്ന് കേട്ട് , അദ്ദേഹത്തെ കാണാൻ പോയി. കൈയിൽ പേന കരുതിയിരുന്നില്ല. അദ്ദേഹം സാമ്പത്തിക ഞെരുക്കത്തെയും അതിൻ്റെ കാരണങ്ങളെയും സർക്കാർ സ്വീകരിക്കുന്ന നടപടികളെയും കുറിച്ച് ഒരു മണിക്കൂറോളം വിശദമായി സംസാരിച്ചു. അടുത്ത ദിവസങ്ങളിൽ ട്രഷറിയിലെ പണമിടപാടുകൾക്ക് നിയന്ത്രണം ഉണ്ടാകുമെന്നും മനസിലായി."അടുത്ത ദിവസം എൻ്റെ ബൈലൈനോടെ മുഖ്യ വാർത്തയായി ഇത് നൽകി".
 
കെ.കരുണാകരൻ മുഖ്യമന്ത്രിയും ടി.എം ജേക്കബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായിരുന്ന കാലത്താണ് പ്രീഡിഗ്രി ബോർഡ് രൂപവൽക്കരിക്കാൻ തീരുമാനിച്ചത്. ഒരു മന്ത്രിസഭായോഗത്തിൽ അത് ചർച്ച ചെയ്തതായി വിവരം കിട്ടി. അക്കാലത്ത് മന്ത്രിസഭായോഗ തീരുമാനങ്ങൾ പത്രക്കാരെ അറിയിക്കുന്ന സംവിധാനമുണ്ടായിരുന്നില്ല.അടുത്ത പരിചയമുള്ള മന്ത്രി വയലാർ രവിയെ വിളിച്ച് അന്വേഷിച്ചു. അദ്ദേഹം വിമാനത്താവളത്തിലായിരുന്നു. താൻ നേരത്തെ ഇറങ്ങിയതിനാൽ കൃത്യമായി കൃത്യമായി അറിയില്ലെന്ന് മറുപടി നൽകി. ഇക്കാര്യം കെ.സി സെബാസ്റ്റ്യനുമായും ചർച്ച ചെയ്തു. മറ്റൊരു മന്ത്രിയെ വിളിച്ച് ,തന്ത്രത്തിൽ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.അങ്ങനെയാണ് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിമരുന്നിട്ട ആ തീരുമാനം കേരളകൗമുദിൽ എക്സ്ക്ലൂസീവ് വാർത്തയായത്.
 
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായ എ.കെ ആൻറണി 1978 ഒക്ടോബർ 27 ആം തീയതി പൊടുന്നനെ രാജിവച്ച നാടകീയ സംഭവങ്ങൾക്ക് കെ .ജി പരമേശ്വരൻ നായരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പത്രക്കാരെ വിളിച്ചു. അവിടെ എത്തിയപ്പോൾ , മന്ത്രിസഭായോഗം കഴിഞ്ഞ് ആൻറണി പുറത്തിറങ്ങിയപ്പോൾ,സി.എച്ച് മുഹമ്മദ് കോയ,എസ്. വരദരാജൻ നായർ, കെ.കെ ബാലകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ആന്റണിയെ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ."അവരുടെ കൈ തട്ടിമാറ്റി, 'എനിക്ക് ചിലത് പറയാനുണ്ട് ' എന്ന ആമുഖത്തോടെ, അസ്ത്രം വിട്ട പോലെ ആൻറണി ഞങ്ങളുടെ മുന്നിലേക്ക് വന്ന്, താൻ മുഖ്യമന്ത്രിപദം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു". ചിക്കമഗളൂർ ഉപതെരത്തെട്ടപ്പിൽ മത്സരിക്കുന്ന ഇന്ദിരാഗാന്ധിക്ക് പിന്തുണ നൽകാൻ,ആൻ്റണിയുടെ പാർട്ടിയായ കോൺഗ്രസ് (ബ്രഹ്മാനന്ദ റെഡ്ഡി)തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ആ നാടകീയമായ രാജി പ്രഖ്യാപനം.
 
1985-87കാലത്ത് നിയമസഭാസ്പീക്കറായിരുന്ന വി. എം സുധീരനും മുഖ്യമന്ത്രി കെ.കരുണാകരനും തമ്മിൽ സഭയ്ക്കുള്ളിലും പുറത്തും അഭിപ്രായ വ്യത്യാസം ഉണ്ടായി.സഭ സമ്മേളിക്കാത്ത കാലത്ത് മാത്രം ഇറക്കേണ്ട ഓർഡിനൻസുകൾ മറ്റു സമയങ്ങളിലും സാധാരണമായതോടെ, അതിനെതിരെ നടപടി എടുക്കും എന്ന് നിയമസഭയിൽ സുധീരൻ പ്രഖ്യാപിച്ചു. "ഇത് അവർ തമ്മിലുള്ള അകർച്ച വർദ്ധിപ്പിച്ചു ".
ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹം ആരെയും പിണക്കില്ല.ഒരിക്കൽ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ കാണാൻ പോയപ്പോൾ ,സ്റ്റാഫ് റൂമിന്റെ വാതിൽ മുതൽ നിവേദനങ്ങളുമായി അദ്ദേഹത്തെ കാണാൻ കാത്തുനിൽക്കുന്ന ജനങ്ങളുടെ നീണ്ട നിര കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
 
രാഷ്ട്രീയ സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ദീർഘകാലം 'കാണാപ്പുറങ്ങൾ' എന്ന കോളം എഴുതിയിട്ടുണ്ട്, കെ.ജി പരമേശ്വരൻ നായർ .
 
രാഷ്ട്രീയ നേതാക്കന്മാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.പരമ ഭക്തനും കൗശലക്കാരനുമായ കെ.കരുണാകരൻ തനിക്ക് മറുപടി പറയാൻ വിഷമമുള്ള ചോദ്യങ്ങൾ വരുമ്പോൾ കണ്ണു ഇറുക്കി കാണിക്കും. എന്നിട്ട് ,മറ്റ് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംസാരിക്കും.
 
സരസനായ നായനാർ, കോട്ടയത്ത് നടന്ന ഒരു വിഗ്രഹമോഷണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് ചോദിച്ചപ്പോൾ, ഭഗവാന് എന്തിനാണ് പാറാവ് എന്ന് പ്രതികരിച്ചത് അന്ന് വലിയ വിവാദമുയർത്തിയിരുന്നു.
 
ഒരിക്കൽ, ലണ്ടൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ സി.എച്ച് മുഹമ്മദ് കോയ, തിരുവനന്തപുരം നഗരത്തിൽ കണ്ട 'മണ്ടൻമാർ ലണ്ടനിൽ ' എന്ന സിനിമയുടെ പോസ്റ്ററുകൾ നോക്കി ഉറക്കെ ആത്മഗതം ചെയ്തു :ഞങ്ങൾ ലണ്ടനിൽ പോയത് ഇവർ എപ്പോഴാണ് അറിഞ്ഞത്!
പത്രപ്രവർത്തകനായിരിക്കുമ്പോഴും അഭിനയമോഹം കൈവിട്ടില്ല .ഇതറിഞ്ഞ പഴയ സതീർത്ഥ്യൻ മധു താൻ സംവിധാനം ചെയ്ത 'ധീരസമീരേ യമുനാതീരേ' (1977)എന്ന സിനിമയിൽ അദ്ദേഹത്തിന് ഒരു ചെറിയ റോൾ നൽകി."പക്ഷേ,എത്ര ശ്രമിച്ചിട്ടും ഡയലോഗ് ശരിയായി പറയാൻ കഴിഞ്ഞില്ല. അഭിനയമല്ല എൻ്റെ നിയോഗമെന്ന് അതോടെ ബോദ്ധ്യമായി".
 
1998ൽ കേരളകൗമുദിയിൽ നിന്ന് കെ .ജി പരമേശ്വരൻ നായർ പടി ഇറങ്ങി .കുറച്ച് കാലത്തിനു ശേഷം ടി .ജെ ചന്ദ്രചൂഡൻ ആവശ്യപ്പെട്ടതനുസരിച്ച് ആർ.എസ്.പിയുടെ 'പ്രവാഹം' എന്ന പ്രസിദ്ധീകരണ ത്തിന്റെ പത്രാധിപത്യം ഏറ്റെടുത്തു."കേരളകൗമുദിയിലേതു പോലെ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു .ചന്ദ്രചൂഡൻ രാഷ്ട്രീയലേഖനങ്ങൾ എഴുതുമ്പോൾ എന്നെ കൂടെ ഇരുത്തി, ചർച്ച ചെയ്യുമായിരുന്നു. മിക്കപ്പോഴും ഞങ്ങൾ ഒന്നിച്ചിരുന്നാണ് ആഹാരം കഴിച്ചിരുന്നത്. പക്ഷേ, അദ്ദേഹത്തിൻറെ അവസാനകാലം ഏറെ ക്ലേശകരമായിരുന്നു".
 
മാദ്ധ്യമപ്രവർത്തനം ആരംഭിച്ചതും അവസാനിച്ചതും ആർ.എസ്.പിയുമായി ബന്ധമുള്ള പ്രസിദ്ധീകരണങ്ങളിൽ."എനിക്ക് ആർ.എസ്. പി നേതാക്കളോട് മമതയുണ്ടായിരുന്നു .സത്യസന്ധരും വിശാലമനസ്കരുമായിരുന്നു പാർട്ടിയുടെ നേതാക്കൾ".
 
ദീർഘകാലം നിയമസഭാനടപടികൾ റിപ്പോർട്ട് ചെയ്തതിനുള്ള പുരസ്കാരം രാഷ്ട്രപതി കെ.ആർ നാരായണിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞത് വലിയ ധന്യതയായി അദ്ദേഹം കണക്കാക്കുന്നു.'കേരള നിയമസഭയുടെ ആവിർഭാവവും വികാസ പരിണാമങ്ങളും വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ഒരു റഫറൻസ് പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട് - കേരള നിയമസഭ: ചരിത്രവും ധർമ്മവും. 2005ലാണ് ഇത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അടുത്തിടെ പരിഷ്കരിച്ച അഞ്ചാം പതിപ്പ് പുറത്തിറങ്ങി.

 
2005 ൽ പുസ്തക പ്രകാശനത്തിന് അന്നത്തെ മന്ത്രി വക്കം പുരുഷോത്തമനെ ക്ഷണിക്കാൻ പോയ കഥ കെ.ജി പരമേശ്വരൻ നായർ അനുസ്മരിച്ചു.പേഴ്സൺ സ്റ്റാഫിൽ അംഗമാകാൻ അദ്ദേഹം ക്ഷണിച്ചു. "സൗമ്യമായി അദ്ദേഹത്തോട് പറഞ്ഞു: ഈ സെറ്റിയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. താങ്കളുടെ സ്റ്റാഫിൽ ചേർന്ന് കഴിഞ്ഞാൽ ഇങ്ങനെ ഇരിക്കാൻ പറ്റില്ല . പത്രക്കാരനെന്ന ബഹുമാനം കളഞ്ഞു കുളിക്കാൻ ഞാനില്ല". കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ, പി.ടി.ഐയുടെ മാനേജരായിരുന്ന മുതിർന്ന പത്രപ്രവർത്തകൻ വിശ്വനാഥ് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. പത്രസമ്മേളനത്തിനിടയിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കരുണാകരൻ അദ്ദേഹത്തെ വിളിക്കും."കുളത്തിൽ വീണ ആടിനെ പോലെ അദ്ദേഹം ഒതുങ്ങി ഇരിക്കുന്നത് കണ്ട കാഴ്ച മനസ്സിലുണ്ടായിരുന്നു ".
 
ഏറെക്കാലം കേരള ശബ്ദം വാരികയിലും രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയിരുന്നു.പത്രപ്രവർത്തനത്തിന്റെയും എഴുത്തിന്റെയും സുവർണ്ണകാലം കടന്നുപോയി. ആരോഗ്യമനുവദിക്കുന്നെങ്കിൽ ഇപ്പോഴും ,പക്ഷേ, പത്രക്കാരനാവാൻ തയ്യാർ ."വിരമിച്ചിട്ട് വർഷങ്ങൾ ഏറെയായെങ്കിലും കെ.ജി എന്നോ വിജയരാഘവൻ എന്നോ പറഞ്ഞാൽ, ‘കേരള കൗമുദിക്കാരല്ലേ’ എന്ന് വായനക്കാർ ഇപ്പോഴും ചോദിക്കുന്നത് ഏറെ സന്തോഷം ഉണ്ടാക്കുന്നു”. 
 
പുതിയ തലമുറയിൽപ്പെട്ട മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്: മാദ്ധ്യമപ്രവർത്തനം പരിപാവനമായ ജോലിയാണ് . അതിന് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്യരുത്.സത്യസന്ധമായ വാർത്തകളാണ് പത്രങ്ങളുടെ പിൻബലം.ഉറപ്പില്ലാത്ത കാര്യങ്ങൾ കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. വിശ്വാസ്യത ഇല്ലായ്മ പത്രങ്ങളെ ബാധിക്കും.
 
വസ്തുനിഷ്ഠ റിപ്പോർട്ടിങ്ങിനുള്ള പട്ടം താണുപിള്ള സ്മാരക പുരസ്കാരം,സമഗ്രസംഭാവനയ്ക്കുള്ള തിരുവനന്തപുരം സ്വദേശാഭിമാനി സ്മാരകസമിതിയുടെ പ്രത്യേകപുരസ്കാരം,രാഷ്ട്രീയ റിപ്പോർട്ടിങ്ങിനുള്ള തിരുവനന്തപുരം പ്രസ് ക്ളബ്ബിൻ്റെ കെ.സി സെബാസ്റ്റ്യൻ സ്മാരക അവാർഡ്,,കെ.വിജയരാഘവൻ പുരസ്കാരം,കേരള മീഡിയ അക്കാദമിയുടെ ആദരവ് തുടങ്ങിയ ബഹുമതികളും കെ.ജി പരമേശ്വരൻ നായർക്ക് ലഭിച്ചിട്ടുണ്ട്. 
 
ഡി. പ്രദീപ് കുമാറും കെ.ഹേമലതയുമാണ് അദ്ദേഹവുമായി ക്ലബ്ബ് ഹൗസ് പരിപാടിയിൽ സംസാരിച്ചത്.
ഈ പരിപാടിയുടെ ശബ്ദലേഖനംമീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്:https://youtu.be/RPi9LhZqDUc?si=f9HLFvDdt_RJJqg8

ഹായ്, Al - പരമ്പര 4:കൃഷ്ണ കുമാർ, വരുൺ രമേശ്

' ഹായ് Al'  ക്ലബ്ബ് ഹൗസ് പരമ്പരയുടെ നാലാം ഭാഗത്തിലെ ( ക്ലബ്ബ്ഹൗസ് മീഡിയ റൂം , 2024  സെപ്തം. 14, ശനി രാത്രി 7) അതിഥികൾ : കൃഷ്ണ കുമാർ, വരുൺ രമേശ്.

പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്:https://youtu.be/aSoMq-9Lilg?si=Fbkpo-nd6aLFPfrU

ഹായ് Al -പരമ്പര 3:ഡോ.പി. ദീപക്, പ്രവീൺ ചന്ദ്രൻ

'ഹായ്, Al' പരമ്പരയുടെ മൂന്നാം ഭാഗത്തിൽ ( സെപ്തംബർ ഏഴ് ശനിയാഴ്ച രാത്രി 7) ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ അതിഥികളായെത്തിയവർ: ഡോ.പി. ദീപക്, പ്രവീൺ ചന്ദ്രൻ .

നിർമ്മിതബുദ്ധിയെക്കുറിള്ള സംശയങ്ങൾക്ക് ഇവർ ഉത്തരം നൽകി.

ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്: https://youtu.be/_CQL63Y8Nc8?si=kAocqA8dkTSJez7Y
#AI

ഹായ് Al- പരമ്പര 2:ഡോ. ജിജോ പി ഉലഹന്നാൻ, ഷമീർ മച്ചിങ്ങൽ

'ഹായ്, AI' പരമ്പര രണ്ടാം ഭാഗത്തിൽ (ആഗസ്റ്റ് 31 ശനിയാഴ്ച രാത്രി 7 മണി) ക്ലബ് ഹൗസിൽ അതിഥികളായെത്തിയവർ:ഡോ. ജിജോ പി ഉലഹന്നാൻ, ഷമീർ മച്ചിങ്ങൽ.


ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധിയുടെ വിവിധ ഉപയോഗങ്ങളെക്കുറിച്ച് ഇവർ വിശദീകരിച്ചു.

 ഈ  പരിപാടിയുടെ ശബ്ദലേ ഖനം മീഡിയ വേവ്സ് ചാനലിലുണ്ട്: https://youtu.be/Mh79r3vArqE?si=kFWiXNOXn_6GgNQ3

#AI

ഹായ്, Al- പരമ്പര ആരംഭം:ദേവദാസ് രാജാറാം, സുനിൽ പ്രഭാകർ

'ഹായ്,Al';
Artificial Intelligence unplugged 
പരമ്പര ആഗസ്റ്റ് 24 ശനിയാഴ്ച രാത്രി 7 ന് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ ആരംഭിച്ചു.
അതിഥികൾ : ദേവദാസ് രാജാറാം, സുനിൽ പ്രഭാകർ .
 
ഒരു യുഗാരംഭമാണിത്.

ജീവിതത്തിൻ്റെ സമസ്തമേഖലകളെയും മാറ്റിമറിക്കുന്ന നിർമ്മിതബുദ്ധിയുടെ (Artificial Intelligence) വിവരസാങ്കേതിക വിപ്ലവത്തിന് നാം സാക്ഷ്യം വഹിക്കുകയാണിപ്പോൾ. മറ്റൊരു യുഗത്തിലേക്കുള്ള അതിവേഗ മാറ്റം. 

ഇത് 'യന്തിരൻമാരു'ടെ കാലം. ഡ്രൈവറില്ലാതെ ഓടുന്ന കാറുകൾ,വീട് വൃത്തിയാക്കുന്ന,വാർത്ത വായിക്കുന്ന, റേഡിയോ -ടെലിവിഷൻ പരിപാടികൾ അവതരിപ്പിക്കുന്ന,കുട്ടികൾക്ക് ക്ലാസ്സെടുക്കുന്ന റോബോട്ടുകൾ.അലക്സ, എക്കോ പോലെയുള്ള വ്യക്തിഗത സാങ്കേതിക സഹായികകൾ. എന്തിനും ഞൊടിയിടയിൽ ഉത്തരം നൽകുന്ന ചാറ്റ് ജി.പി.ടി, ബാർഡ്,ലാമ...ഇപ്പോൾ,വാട്ട്സാപ്പിലെ നീല വളയത്തോടെ, അത് (മെറ്റാ AI) സാധാരണക്കാർക്കും പരിചിതമായിത്തുടങ്ങി.

ഒപ്പം,കാണുന്നതും കേൾക്കുന്നതുമൊക്കെ സത്യമോ മിഥ്യയോ എന്നറിയാനാവാത്ത വിധം ആരുടെയും വീഡിയോയും ഓഡിയോയും  നിർമ്മിച്ചെടുക്കാമെന്നായതോടെ പുതിയ ഹൈ-ടെക് തട്ടിപ്പുകൾക്കും തുടക്കമായി.

നിർമ്മിതബുദ്ധിയുടെ എല്ലാ വശങ്ങളും ചർച്ച ചെയ്യുന്ന പരമ്പരയിൽ ഈ രംഗത്തെ വിദഗ്ദ്ധർ ഓരോ ആഴ്ചയും അതിഥികളായെത്തുന്നു.
 
ഈ പരിപടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/vR1-zGpbCks?si=UvZoJsSAFNzHLKDo

(Poster designed by Shibu Pm)
 
#AI

ചരിത്രസാക്ഷികൾ:പ്രേമ മന്മഥൻ

ഹിന്ദുവിൻ്റെ സീനിയർ അസിസ്റ്റൻ്റ് എഡിറ്ററായി 2012ൽ വിരമിച്ച മുതിർന്ന പത്രപ്രവർത്തകയായ പ്രേമ മന്മഥൻ ക്ളബ് ഹൗസ് മീഡിയ റൂമിൽ(27.4.2024) പ്രത്യേക അതിഥിയായി എത്തി.
                                               ലീലാ മേനൊനും പ്രേമ മന്മഥനും 
 
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിയായ പ്രേമയ്ക്ക് പത്രപ്രവർത്തനവുമായി ഒരു രക്തബന്ധമുണ്ട്.അമ്മയുടെ അച്ഛനായ പള്ളിപ്പുറം വി.നാരായണ പിള്ള മലയാള മനോരമയുടെ ലീഡർ റൈറ്ററായിരുന്നു. അത് അമ്മ കെ.ഭവാനിയമ്മ പറഞ്ഞുള്ള അറിവ് മാത്രം. എൻ.എസ്.എസിൻ്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്നു മുത്തച്ഛൻ.എന്നും കോട്ടയത്തേക്ക് കാൽനടയായി പോയിവന്നിരുന്ന അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ അമ്മ പറയുമായിരുന്നു.കെ.സി മാമൻ മാപ്പിളയൊക്കെ വീടിൻ്റെ വരാന്തയിലിരുന്ന് സംസാരിക്കുന്നത് അവർ കണ്ടിട്ടുണ്ട്.
 
മലയയിലെ റബർ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന അച്ഛൻ എസ്.പി മേനോൻ കുടുംബസമേതം അവിടെയായിരുന്നു താമസിച്ചിരുന്നത്.ഏഴാം ക്ളാസുവരെ പ്രേമ പഠിച്ചത് മലയയിൽ.നാടുമായുള്ള ബന്ധം നിലനിർത്താൻ, അമ്മ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു. കപ്പലിൽ ഹാർമോണിയം വരുത്തി,പാട്ടും നൃത്തവും പഠിപ്പിച്ചു.അവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്ട്രൈയിറ്റ് ടൈംസ് പത്രവും ഇന്ത്യ മൂവി ന്യൂസ് എന്ന പ്രസിദ്ധീകരണവും വരുത്തിയിരുന്നു. ദ ഹിന്ദു വായിച്ചുതുടങ്ങിയത് അക്കാലത്താണ് .അന്ന് ടാബ്ളോയിഡ് രൂപത്തിലുള്ള പതിപ്പ് ആഴ്ചതോറും അവിടെ എത്തിയിരുന്നു.റീഡേഴ്സ് ഡൈജസ്റ്റും വായിച്ചുതുടങ്ങി.
 
എട്ടാം ക്ളാസു മുതൽ പഠനം കേരളത്തിലായിരുന്നു.മലയാളം നന്നായി പഠിക്കാൻ വേണ്ടിയാണ് നാട്ടിൽ ചേർത്തത്- കണ്ണൂരിലെ ആംഗ്ളോ ഇന്ത്യൻ ഹൈസ്കൂളിൽ.പ്രീ-യൂണിവേഴ്സിറ്റി കോയമ്പത്തൂരിൽ.തിരുവനന്തപുരം ആൾ സെയിൻ്സ് കോളെജിൽ നിന്ന് ബി .എ ഇംഗ്ളീഷ് പാസായ ശേഷം ഭാരതീയ വിദ്യാഭവനിൽ ജേണലിസം കോഴ്സിനു ചേർന്നു. “വിയറ്റ്നാം യുദ്ധം റിപ്പോർട്ട് ചെയ്ത ഒരു പത്രപ്രവർത്തകൻ്റെ അനുഭവങ്ങൾ റീഡേഴ്സ് ഡൈജസ്റ്റിൽ വായിച്ചത് പത്രപ്രവർത്തകയാ കണമെന്നുള്ള ആഗ്രഹം ശക്തിപ്പെടുത്തി. മുത്തച്ഛനെക്കുറിച്ച് കേട്ട് കഥകൾ കുട്ടിക്കാലം മുതലേ മനസിലുണ്ടായിരുന്നു”.
 
പിൽക്കാലത്ത് സിനിമാരംഗത്ത് പ്രശസ്തരായിത്തീർന്ന രണ്ടു പേർ സഹപാഠികളായിരുന്നു-ബാലചന്ദ്ര മേനോനും വേണു നാഗവള്ളിയും. “ഇണങ്ങിയും പിണങ്ങിയും ബാലചന്ദ്ര മേനോനുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്’’.സതീർത്ഥ്യരിലൊരാളായ മോഹൻരാജ് ശിവാനന്ദ് പിന്നീട് റീഡേഴ്സ് ഡൈജസ്റ്റിൻ്റെ ഇന്ത്യ എഡിറ്ററായി.രണ്ടു പെൺകുട്ടികളും കൂടെയുണ്ടായിരുന്നു-ഫിലിപ്പ് എം.പ്രസാദിൻ്റെ ഭാര്യയായിത്തീർന്ന ഏലിയാമ്മ,ബംഗളുരു ക്രിസ്ത്യൻ അക്യൂമിനിക്കൽ സെൻ്ററിൻ്റെ ഡയറക്ടറായി വിരമിച്ച സൂസി നെല്ലിത്താനം.
 
പ്രഗൽഭ പത്രപ്രവർത്തകനായ കെ.സി ജോണും ആർ.രാധാകൃഷ്ണനുമായിരുന്നു അദ്ധ്യാപകരിൽ പ്രമുഖർ. “രാധാകൃഷ്ണൻ സാറായിരുന്നു ഞങ്ങളുടെ മെൻ്റർ”.ജേണലിസം സായാഹ്ന കോഴ്സായിരുന്നതിനാൽ, യൂണിവേഴ്സിറ്റി കോളേജിൽ എം.എയ്ക്കും ചേർന്നു.ബഥനി ഹോസ്റ്റലിലാണ് താമസം.അടിയന്തിരാവസ്ഥാക്കാലം.അവിടെ വരുത്തിയിരുന്ന ദ ഇന്ത്യൻ എക്സ്പ്രസ് പത്രം വായിക്കാൻ പിടിയും വലിയുമായിരുന്നു.
 
1976ൽ എം.എ പാസായി നാട്ടിലേക്ക് മടങ്ങി. “അച്ഛൻ സാധനം പൊതിഞ്ഞുകൊണ്ടുവന്ന ഇന്ത്യൻ എക്സ്പ്രസ് പത്രം നോക്കിയപ്പോൾ, അതിൽ ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിക്കുന്നത് കണ്ട് അപേക്ഷിച്ചു. അന്ന് തിരുവനന്തപുരത്ത് സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന എസ്.കെ അനന്തരാമനായിരുന്നു നിയമനത്തിൻ്റെ ചുമതല. അദ്ദേഹത്തെ കാണാൻ അറിയിപ്പ് കിട്ടി.ആദ്യം ഒരു ടെസ്റ്റെഴുതിച്ചു;തുടർന്ന് രണ്ട് റിപ്പോർട്ടുകളും.പോസ്റ്റ് വിമനെക്കുറിച്ചുള്ളതായിരുന്നു ആദ്യത്തെ റിപ്പോർട്ട്.അത് എഴുതി നൽകിയപ്പോൾ തലസ്ഥാനത്ത് നടന്നുവരുന്ന ഒരു പ്രദർശനത്തിൻ്റെ റിപ്പോർട്ട് എഴുതാൻ അയച്ചു.അവിടെ എല്ലാം കൊണ്ടുനടന്നു കാണിച്ച ഒരു പയ്യനെ പരിചയപ്പെട്ടു-പിൽക്കാലത്ത് പ്രശസ്തനായിത്തീർന്ന സംവിധായകൻ പ്രിയദർശൻ.
 
വരും നാളുകളിൽ ഏഴു റിപ്പോർട്ടുകൾ എഴുതി അയക്കണം എന്ന് അനന്തരാമൻ നിർദ്ദേശിച്ചു.മത സൗഹാർദ്ദത്തിൻ്റെ പ്രതീകമായ ചങ്ങനാശ്ശേരിയിലെ ചന്ദനക്കുട മഹോൽസവത്തെക്കുറിച്ചുള്ള തായിരുന്നു ആദ്യ റിപ്പോർട്ട്. അത് പ്രസിദ്ധീകരിക്കപ്പെട്ടു. ജേണലിസം കോഴ്സിൻ്റെ ഭാഗമായി തിരുവനന്തപുരം ചെങ്കൽചൂള ചേരിയെക്കുറിച്ചായിരുന്നു പഠനറിപ്പോർട്ട് തയ്യാറാക്കിയിരുന്നത്.അതിനെ ആസ്പദമാക്കി ഒരു സ്റ്റോറി എഴുതി.ഒപ്പം വന്ന മോഹൻ രാജ് ശിവാനന്ദൻ എടുത്ത ഫോട്ടോകളും കൈവശമുണ്ടായിരുന്നത് അയച്ചു.അതും പത്രത്തിൽ വന്നു.അതിനു കിട്ടിയ മറുപടി ഇതായിരുന്നു;for a student,your story is good.
 
-അത് അയച്ചത് അന്നത്തെ റസിഡൻ്റ് എഡിറ്റർ കെ.ശിവറാമായിരുന്നു (1973 ലാണ് കൊച്ചി എഡിഷൻ ആരംഭിച്ചത്). വിധുബാലയുടെ അച്ഛൻ കെ.ഭാഗ്യനാഥിൻ്റെ സഹോദരനായിരുന്നു ശിവറാം.അദ്ദേഹത്തിൻ്റെ ഭാര്യ അമ്മിണി ശിവറാം ഡെസ്കിലെ സ്വതന്ത്ര പത്രപ്രവർത്തകയായിരുന്നു . കേരളത്തിലെ ഇംഗ്ളീഷ് ദിനപത്രങ്ങളിലെ ആദ്യ വനിതാ ഫ്രീലാൻസർ. മൂവാറ്റുപുഴയിൽ ജനിച്ച അമ്മിണി ബോംബെയിൽ പോയി സ്വന്തം പ്രയത്നത്താലാണ് പത്രപ്രവർത്തകയായത്. “വനിതാ പത്രപ്രവർത്തകരിലെ ധിഷണാശാലിയായിരുന്നു,അവർ.'My town,my people’ എന്നൊരു പുസ്തകം അവർ എഴുതിയിട്ടുണ്ട്.
 
ഏഴു റിപ്പോർട്ടുകളും അയച്ച ശേഷം,1977ൽ പ്രേമ കൊച്ചി ഡെസ്കിൽ നിയമിക്കപ്പെട്ടു. ഫോർട്ട് കൊച്ചി കൽവത്തിയിലെ ആസ്പിൻവാൾ ബിൽഡിങ്ങിലാണ് അന്നത്തെ ഓഫീസ്(ഇപ്പോൾ ബിനാലെയുടെ വേദി).അവിടെയെത്തി ഏതാനും മാസത്തിനകം കെ.ശിവറാമും അമ്മിണി ശിവറാമും സ്ഥലം മാറിപ്പോയി.പകരം, സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന എസ്.കെ അനന്തരാമൻ റസിഡൻ്റ് എഡിറ്ററായി. “അദ്ദേഹം വലിയ ഡിസിപ്ളിനേറിയനായിരുന്നു.മദ്യപാനവും പുകവലിയുമൊക്കെ അദ്ദേഹം വന്നതോടെ ഡെസ്കിനു പുറത്തായി”.എ.പി വിശ്വനാഥനായിരുന്നു യൂണിറ്റ് മാനേജർ. “സാധാരണ മാനേജറായിരുന്നില്ല,അദ്ദേഹം. പത്രപ്രവർത്തകനായ അദ്ദേഹത്തിനു മാനേജ്മെൻ്റും എഡിറ്റോറിയലും വഴങ്ങുമായിരുന്നു”.
ഫോർട്ട് കൊച്ചി ആസ്പിൻവാൾ ബിൽഡിങ്ങിലെ ഇന്ത്യൻ എക്സ്പ്രസ്  ഓഫീസിൽ (ആദ്യ നിര) എ.ഗോപിനാഥ്, മാധവൻകുട്ടി, നീലകണ്ഠ്, പ്രേമ മൻമഥൻ, മറ്റ് സഹപ്രവർത്തകർ.
 
നീലകകണ്ഠായിരുന്നു ആദ്യം ന്യൂസ് എഡിറ്റർ.പിന്നെ, തോമസ് ,എ.ഗോപിനാഥ് . പി.ജെ മാത്യു, സർവദമനൻ,മാധവൻകുട്ടി, പി.അനന്തകൃഷ്ണപിള്ള ,സെബാസ്റ്റ്യൻ പോൾ,വിജയകുമാർ തുടങ്ങിയവർ ഡെസ്കിലുണ്ടായിരുന്നു. അന്ന് അക്ഷരങ്ങൾ മെറ്റലിൽ വാർത്തെടുക്കുന്ന ലൈനോടൈപ്പ്, മോണോ ടൈപ്പ്  സംവിധാനമാണുണ്ടായിരുന്നത്. ഓഫ്സെറ്റിലേക്കും പുതിയ സംവിധാനത്തിലേക്കും മാറിയത് 1989 ഏപ്രിൽ 14ന് കലൂരിലേക്ക് ഓഫീസ് മാറ്റിയതിന് ശേഷമാണ് .അപ്പോഴേക്കും എം.കെ ദാസ് റസിഡറ്റ് എഡിറ്ററായി വന്നു.
 
കുറേക്കാലം ഡെസ്കിലും ബ്യൂറോയിലും മറ്റൊരു സ്ത്രീയുമുണ്ടായിരുന്നില്ല.പിന്നെ ഗീത റിപ്പോർട്ടിങ്ങിലും 
,റെബേക്ക കോശി,ശ്രീലതമേനോൻ എന്നിവർ ഡസ്കിലും എത്തി.ഗീത കുറച്ചുകാലം മാത്രമേ ഉണ്ടായിരു ന്നുള്ളൂ.പിന്നീട് അവരെക്കുറിച്ച് ഒന്നും        അറിയില്ല.ഡൽഹിയിൽ നിന്ന് റിപ്പോർട്ടറായി ഇതിനിടയിൽ ലീല മേനോൻ എത്തി.ആദ്യം കൊച്ചിയിലും പിന്നീട് ദീർഘകാലം കോട്ടയത്തും അവർ റിപ്പോർട്ടറായി-കേരള ത്തിലെ മാദ്ധ്യമരംഗത്തെ ആദ്യ വനിതാറിപ്പോർട്ടർ.“ലീലച്ചേച്ചിയുമായി വളരെയടുത്ത ബന്ധമുണ്ടായി രുന്നു. ആദ്യം ഫോർട്ട് കൊച്ചി ഓഫീസിലായിരുന്നു.പിന്നെ കോട്ടയത്ത് . അക്കാലത്ത് അത്ര ബന്ധമി ല്ലായിരുന്നു.അർബുദത്തെ അതിജീവിച്ച് അവർ തിരിച്ചു വന്നപ്പോൾ,കലൂരെ ഓഫീസിൽ ഒന്നിച്ചായി രുന്നു.അന്നാണ് ഏറെ അടുത്തത്.”നിലമ്പൂരിലെ അരുവക്കോട്ടെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് ലീലാ മേനോൻ എഴുതിയ ,ഏറെ ദേശീയ ശ്രദ്ധ ലഭിച്ച റിപ്പോർട്ടുകളിൽ സ്റ്റാഫ് ഫോട്ടോഗ്രാഫർ ജീവൻ ജോസിനും വലിയ പങ്കുണ്ട്. പ്രാഥമിക വിവരങ്ങൾ അദ്ദേഹമായിരുന്നു മിക്കപ്പോഴും നൽകിയിരുന്നത്.
 
കുട്ടികൾക്കായുള്ള പ്രതിവാര പംക്തിയായ 'കിഡ്സ് കോർണ്ണർ' ആരംഭിച്ചപ്പോൾ അതിൻ്റെ ചുമതല പ്രേമയ്ക്ക് കിട്ടി. ആ കോളം ഒൻപത് വർഷം തുടർന്നു.അതിൽ ‘ഗ്രാൻഡ്മ’ എന്ന പേരിൽ എല്ലാ ആഴ്ചയും എഴുതി.‘എണ്ണയൊക്കെ തേച്ച്, ഞങ്ങളുടെ ഗ്രാൻഡ്മായെപ്പോലെയിരിക്കുമോ? എന്നൊക്കെ ചോദിച്ച് കുട്ടികൾ കത്തുകളയക്കുമായിരുന്നു.അവരുടെ രചനകൾ ആ പേജിൽ കൊടുത്തിരുന്നു.അവരിൽ ചിലരും തൂലികാനാമത്തിലാണ് എഴുതിയിരുന്നത്.ദശാബ്ദങ്ങൾക്കിപ്പുറം അവരിലൊരാളെ ഫേസ്ബുക്കി ലൂടെ കണ്ടുകിട്ടി .’അരുണ’ എന്ന പേരിൽ എഴുതിയിരുന്നത് തൻ്റെ അനുജത്തിയായിരുന്നുവെന്ന് ഒരു ഫേസ്ബുക്ക് സുഹൃത്ത് വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സന്തോഷം വലുത്.
 
ചലച്ചിത്ര വിശേഷങ്ങളുള്ള ഫിലിം പേജ്,സാംസ്കാരിക വാർത്തകൾക്കായി ആർട്ട്സ് ആൻ്റ് കൾച്ചർ,ഫീച്ചറുകൾക്കായി ഫ്രൈഡേ ഫീച്ചേഴ്സ് , കാമ്പസ് എന്നീ പേജുകളുടേയും ചുമതല കിട്ടി.
അക്കാലത്ത് മുൻ നിര താരങ്ങളൊഴികെയുള്ളവർ ഓഫീസിൽ വന്നുകാണുമായിരുന്നു.’മേള’ത്തിൽ അഭിനയിച്ച് മമ്മൂട്ടി വന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് എഴുതി. “രണ്ടാഴ് ച കഴിഞ്ഞ് അദ്ദേഹം വീണ്ടും കാണാൻ വന്നു.'രണ്ടു മാസം കഴിഞ്ഞ് വരൂ' എന്ന് പറഞ്ഞ് മടക്കി അയച്ചു”.ഒട്ടേറെ സിനിമകളിൽ അഭിനയിച്ച് പ്രശസ്തനായ കാലത്ത് ക്യാപ്റ്റൻ രാജു കാണാൻ വന്നു. “ഞാൻ ക്യാൻ്റീനിലായിരുന്നു  .ഡെസ്കിലുണ്ടായിരുന്ന മുതിർന്ന സഹപ്രവർത്തകന് ആളെ തീരെ മനസിലായില്ല”( തൻ്റെ പേർ ക്യാപ്റ്റർ രാജു എന്ന് അറിയിച്ചപ്പോൾ,അദ്ദേഹം പട്ടാളത്തിലാണെന്ന് വിചാരിച്ച്,ചോദിച്ചു;ലീവിന് വന്നതായിരിക്കും,അല്ലേ?,അന്ന് ഡെസ്കിൽ ഒപ്പം പ്രവർത്തിച്ച ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു ) .
എല്ലാ ആഴ്ചയും സിനിമാനിരൂപണങ്ങളും കൊടുത്തിരുന്നു.“ഞാനും ഫ്രീലാൻസറായ റാംജിയുമായിരുന്നു മിക്ക ആഴ്ചയിലും എഴുതിയിരുന്നത്.തീയറ്ററിൽ ക്യൂ നിന്ന് ടിക്കറ്റ് വാങ്ങി സിനിമ കണ്ട്,ഓഫീസിലെത്തി കൈയോടെ എഴുതുകയായിരുന്നു പതിവ്
 
.ബാലചന്ദ്ര മേനോൻ സഹപാഠിയായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ സിനിമകളെക്കുറിച്ച് നിരൂപണമെഴുതുമ്പോൾ അതൊന്നും നോക്കിയിരുന്നില്ല. അതിൻ്റെ പേരിൽ പിണങ്ങിയിട്ടുമുണ്ട്. അന്നെഴുതിയ പല നിരൂപണങ്ങളിലെയും ഭാഷ കടുത്തതായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. കുറച്ചുകൂടി മയത്തിൽ എഴുതാമായിരുന്നു”.ഏറെക്കാലം ‘ലെറ്റേഴ്സ് റ്റു ദി എഡിറ്റർ’ പംക്തിയും നോക്കി.
 
പത്രത്തിൽ ചേർന്നതിന്റെ ആദ്യ വർഷങ്ങളിൽ,‘ദ ഇന്ത്യൻ എക്സ് പ്രസിൽ’ നടന്ന വലിയ പണിമുടക്കിനും പ്രേമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. “പക്ഷേ,സമരകാലത്ത് ഞാൻ പ്രസവാവധിയിലായി രുന്നു”. അന്ന് സബ് എഡിറ്ററായ സെബാസ്റ്റ്യൻ പോളിൻ്റെ നേതൃത്വത്തിലായിരുന്നു സമരം.”വളരെ മിടുക്കനായ സബ് എഡിറ്ററായിരുന്നു അദ്ദേഹം.എഡിറ്റു ചെയ്യുന്ന കോപ്പികൾ വളരെ നീറ്റ്”. 
 
പണിമുടക്ക് മൂലം പത്രം മുടങ്ങാതിരിക്കാൻ മാനേജ്മെൻ്റ് കടുത്ത നടപടികൾ സ്വീകരിച്ചു.റസിഡൻ്റ് എഡിറ്റർ എസ്.കെ അനന്തരാമന് വലിയ വാശിയായിരുന്നു.അനന്തകൃഷ്ണ പിള്ള, ഏ.ഗോപിനാഥ്, വിജയകുമാർ തുടങ്ങിയവരെ അദ്ദേഹം മധുരയ്ക്ക് അയച്ചു. അവിടെ നിന്ന് അച്ചടിച്ച പത്രമായിരുന്നു കേരളത്തിൽ വിതരണം ചെയ്തത്.അവസാനം ,ചർച്ച നടത്തി, ഒത്തുതീർപ്പിലെത്തി, സമരം പിൻവലിച്ചു.അങ്ങനെ,സെബാസ്റ്റ്യൻ പോൾ അടക്കം 18 പേർ ആനുകൂല്യങ്ങൾ വാങ്ങി രാജിവച്ചു. ഭൂരിപക്ഷം പേരും പ്രസിലെ ജീവനക്കാരായിരുന്നു.അവരിൽ മൂന്നു പേർ തുടങ്ങിയതാണ് കൊച്ചിലിലെ അനശ്വര പ്രസ്.അതെക്കുറിച്ച് പിൽക്കാലത്ത് ദ ഹിന്ദു വീക്കെന്റ് മാഗസിനിൽ സ്റ്റോറി എഴുതിയിട്ടുണ്ട്,പ്രേമ.
 
എം.കെ ദാസ് റിട്ടയർ ചെയ്ത ശേഷം,എഡിറ്റോറിയൽ അഡ്വൈസറായ ടി.ജെ.എസിൻ്റെ നേതൃത്വത്തിൽ പത്രത്തിൽ ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി. “അദ്ദേഹത്തിൽ നിന്ന് വിലപ്പെട്ടത് പലതും പഠിച്ചത് പിൽക്കാലത്ത് ദ ഹിന്ദുവിൽ ഉപയോഗപ്പെട്ടു”. സ്പെഷ്യൽ പേജുകൾ ഉടച്ചു വാർക്കപ്പെട്ടു. തുടർന്ന് , പ്രേമ നാലു വർഷത്തോളം ഡെസ്കിലും പ്രവർത്തിച്ചു.അക്കാലത്ത് രാത്രി ഷിഫ്റ്റിൽ ജോലിചെയ്തു.ആദ്യം വാഹനത്തിൽ കൊണ്ടുവിട്ടിരുന്നില്ല. ഏറെ സമ്മർദ്ദം ചെലുത്തിയാണ് അതിനുള്ള സൗകര്യം ഉണ്ടാക്കിയത്.അക്കാലത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.കൂട്ടായി ഒരു നായ മാത്രം.രാത്രി രണ്ടരയ്ക്ക് വീട്ടി ൽ കയറി, മുറിയൊക്കെ പരിശോധിച്ച്, കുഴപ്പമൊന്നുമില്ലെന്ന് കൈ കാണിക്കും വരെ ഡ്രൈവർ കാത്തുനിൽക്കുമായിരുന്നു. “സഹപ്രവർത്തകരിൽ നിന്ന് വലിയ സഹകരണമാണ് എനിക്ക് കിട്ടിയത്”.
 
അപ്പോഴേക്കും പുതുതായി ഒരു റെസിഡന്റ് എഡിറ്റർ ചുമതലയേറ്റു.അദ്ദേഹത്തിൻ്റെ പല നടപടികളും സഹപ്രവർത്തകർക്കിടയിൽ കടുത്ത സംതൃപ്തിയുണ്ടാക്കി.“ മുതിർന്ന സഹപ്രവർത്തകർ പോലും പീഡിപ്പിക്കപ്പെട്ടു. ലീലാമേനോനും അപമാനിതയായി. എനിക്കും സങ്കടകരമായ ഒട്ടേറെ അനുഭവങ്ങളുണ്ടായി. അവ പരസ്യമായി പറയാൻ വിഷമമുണ്ട്”.( റസിഡൻ്റ് എഡിറ്ററിൽ നിന്ന് തനിക്കേറ്റ അപമാനങ്ങൾ ഒന്നൊന്നായി എണ്ണിയെണ്ണിപ്പറഞ്ഞ്,താൻ പത്രത്തിൽ നിന്ന് രാജിവയ്ക്കുന്നതായി കൊച്ചി എഫ്.എം നിലയത്തിൽ നടത്തിയ ഒരു അഭിമുഖത്തിൽ, ലീലാ മേനോൻ പ്രഖ്യാപിച്ചത് അവരുമായി അന്ന് സംസാരിച്ച ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു).
 
“അത് എനിക്ക് സ്വന്തം വീടുപോലെയായിരുന്നു. അവസാനം എല്ലാം മാറി -a thankless job.ഞാൻ 2000 നവംബർ 19 ന് രാജിവച്ചു; അടുത്ത ദിവസം ലീലാ മേനോനും”.തുടർന്ന് ,2000 ഡിസംബറിൽ ദ ഹിന്ദുവിൽ ചേർന്നു.കൊച്ചി ഡെസ്കിൽ മെട്രോ പ്ളസിൻ്റെ ചുമതലയുള്ള സീനിയർ അസിസ്റ്റൻ്റ് എഡിറ്ററായി പന്ത്രണ്ടു വർഷം. മെട്രോ പ്ളസ് പേജ് തുടങ്ങിയത് ഒറ്റയ്ക്കായിരുന്നു.അന്ന് പേജ് ലേ ഔട്ട് ചെയ്തിരുന്നത് തിരുവനന്തപുരത്ത്.ഒരു വർഷത്തിനു ശേഷം, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് കെ.പ്രദീപും പ്രിയദർശിനി ശർമ്മയും കൂടെച്ചേർന്നു. “ധാരാളം സമയം കിട്ടി.അത് നന്നായി ഉപയോഗിച്ചു.ഒട്ടനവധി ഫീച്ചറുകളും ലേഖനങ്ങളുമെഴുതി. ഇപ്പോൾ പത്രത്തിന്റെ പഴയ ലക്കങ്ങൾ കാശടച്ചാലേ ഓൺലൈനിൽ വായിക്കാൻ പറ്റൂ.എന്റെ ലേഖനങ്ങൾക്കും ഞാൻ സബ്സ്ക്രൈബ് ചെയ്യണം ”.
 
ധാരാളം വായനക്കാരുണ്ടായിരുന്ന ഫീച്ചർ പേജുകളൊക്കെ പത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയോ അവയുടെ പ്രാധാന്യം കുറയുകയോ ചെയ്തു. “മറ്റു മാദ്ധ്യമങ്ങളും മൊബൈൽ ഫോണും വ്യാപകമായ തോടെ അച്ചടി മാദ്ധ്യമങ്ങളുടെ പ്രസക്തി തന്നെ കുറഞ്ഞു.പത്രങ്ങളുടെ കട്ടിങ്ങുകൾ സൂക്ഷിച്ചുവയ്ക്കാമെ ന്നതിനാൽ പരിമിതമായ തോതിലുള്ള പ്രാധാന്യം മാത്രമേ അവയ്ക്ക് ഇപ്പോഴുള്ളൂൂ.ഡോക്യുമെൻ്റേഷൻ പോലും ഇലക്ട്രോണിക് രൂപത്തിൽ സാദ്ധ്യമാണ് .അതിനാൽ, പത്രങ്ങൾക്ക് പണ്ടുണ്ടായിരുന്ന പദവി ഇപ്പോൾ ഇല്ല”, പ്രേമ പറഞ്ഞു.
 
ഇടപ്പള്ളിയിലാണ് പ്രേമ താമസിക്കുന്നത്.ഭർത്താവ് സി.ആർ മന്മഥൻ മാതൃഭൂമിയിൽ ന്യൂസ് എഡിറ്ററായിരുന്നു.മാദ്ധ്യമജീവിതത്തിന്റെ തുടക്കകാലത്ത് കുറച്ചുകാലം റിപ്പോർട്ടിങ്ങിൽ ജോലിചെയ്തപ്പോഴാണ് അന്ന് മാതൃഭൂമിയിൽ റിപ്പോർട്ടറായിരുന്ന നൂറനാട് സ്വദേശി മന്മഥനെ പരിചയപ്പെട്ടത്. ഇരട്ടക്കുട്ടികളാണ് മക്കൾ -മനുവും മിഥുനും.
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്: https://youtu.be/cu-lSCbuZ6c?si=N1HxEUQuO8lqv1_B

എന്റെ ആകാശവാണിക്കാലം:ചന്ദ്രിക ഗോപിനാഥ് ,ബി.രഞ്ജിനി വർമ്മ

'ന്റെ ആകാശവാണിക്കാലം' (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2023 ഡിസം. 16 ) പരമ്പരയിൽ അതിഥികളായെത്തിയത് ചന്ദ്രിക ഗോപിനാഥും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ് ,കോഴിക്കോട്), ബി.രഞ്ജിനി വർമ്മയും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ്, തിരുവനന്തപുരം).


 
കോഴിക്കാട് ആകാശവാണിയിൽ, ആരംഭകാലം മുതൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു ചന്ദ്രികയുടെ അച്ഛൻ എൻ.ഗോപിനാഥൻ. ഗോപിനാഥ ഭാഗവതർ എന്ന് എല്ലാവരും വിളിച്ചിരുന്ന അദ്ദേഹം 1971-ൽ അകാലത്തിൽ മരിക്കുമ്പോൾ ചന്ദ്രിക പാലക്കാട് സംഗീത കോളേജിൽ ഗാനഭൂഷണത്തിന് പഠിക്കുകയായിരുന്നു. സ്ക്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ബാലലോകം പരിപാടിയിൽ പാടിക്കൊണ്ടായിരുന്നു റേഡിയോയിലെ തുടക്കം. ഗാനഭൂഷണം പാസായ ശേഷം,1975-ൽ ആകാശവാണി കോഴിക്കോട് നിലയത്തിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കപ്പെട്ടു. അടുത്ത വർഷം സ്ഥിരം നിയമനം കിട്ടി. അങ്ങനെ,39 വർഷം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി പ്രവർത്തിച്ച്, 2014 ൽ വിരമിച്ചു.
 
മഹാരഥൻമാരായ കെ. രാഘവൻ, തൃശൂർ പി രാധാകൃഷ്ണൻ, കെ.കുഞ്ഞിരാമൻ, ഹരിപ്പാട് കെ.പി. എൻ പിള്ള, പാല സി.കെ രാമചന്ദ്രൻ തുടങ്ങിയവർ സംഗീത വിഭാഗത്തിൽ ഒപ്പമുണ്ടായിരുന്നു. കെ.എ കൊടുങ്ങല്ലൂർ, എൻ.എൻ കക്കാട്, തിക്കോടിയൻ, ജഗതി എൻ.കെ. ആചാരി തുടങ്ങിയവരും ആദ്യ കാലത്ത് നിലയത്തിലുണ്ടായിരുന്നു."അവരെല്ലാം കൊച്ചു കുട്ടിയോടെന്നപോലെ എന്നെ സ്നേഹിച്ചു. തിക്കോടിയൻ മാഷൊക്കെ അങ്ങനെയേ വർത്താനം പറയുകയുള്ളൂ. കക്കാട് മാഷ് രോഗബാധിതനായി മരിക്കുന്നതിന് തൊട്ടു മുൻപ് അദ്ദേഹത്തെ ചെന്നു കണ്ടു. ദേഹത്ത് തൊടുമ്പോൾ കടുത്ത വേദനയായിരുന്നുവെങ്കിലും, 'നന്നായിരിക്കൂ, കുട്ടി' എന്ന് അദ്ദേഹം അനുഗ്രഹിച്ചത് ഓർക്കുന്നു".
ആകാശവാണിയിലെത്തിയ ശേഷമാണ് കർണ്ണാടക സംഗീതത്തിന്റെ ഓഡിഷൻ പാസായത്. അങ്ങനെ, 1978-ൽ ബി ഗ്രേഡ് കിട്ടി.
 
"അച്ഛന്റെ പേരു കൂട്ടിച്ചേർത്ത്,ചന്ദ്രിക ഗോപിനാഥ് എന്ന പേരിലാണ് പാടിത്തുടങ്ങിയത്. അത് ഞാൻ അച്ഛന് കൊടുത്ത വാക്കായിരുന്നു. അത് കേൾക്കാൻ അച്ഛനുണ്ടായില്ല".
 
1986-ൽ എ ഗ്രേഡ് കിട്ടി. അത് അപ്രതീക്ഷിതമായിരുന്നു. അന്ന് കാവാലം കുമാറായിരുന്നു , പ്രോഗ്രാം എക്സിക്യൂട്ടീവ് . കെ.പി.കെ നമ്പ്യാർ സ്റ്റേഷൻ ഡയറക്ടറും."അവർ വിളിച്ച് ആ വാർത്ത അറിയിക്കുമ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ചെമ്പൈ സംഗീതാത്സവത്തിൽ പാടിത്തുടങ്ങിയത് അതെത്തുടർന്നാണ്".
പാല സി.കെ രാമചന്ദ്രനാണ് ഗുരു."റേഡിയോയിലെ കർണ്ണാടക സംഗീത പാഠത്തിൽ വർഷങ്ങളോളം
അദേഹത്തിൽ നിന്ന് പാട്ട് പഠിച്ചത് ഞാനാണ്. അദ്ദേഹം വിരമിച്ച ശേഷം ഞാനും ആ പരിപാടിയിൽ സംഗീത ഗുരുവായി".
 
ലളിതഗാനാലാപനത്തിലും ഗ്രേഡുണ്ട്. ധാരാളം ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ഡോ.ബി. ബാലമുരളീകൃഷ്ണയ്ക്കാപ്പം ഭക്തിഗാനം പാടിയതാണ് മറക്കാനാവാത്ത ഒരു അനുഭവം. ഒരു കച്ചേരി റെക്കാർഡ് ചെയ്യാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്." അദ്ദേഹം പേരു് ചോദിച്ചു. അടുത്ത ദിവസം ഉച്ചയ്ക്ക് റേഡിയോയിൽ ഞാൻ പാടുന്നുണ്ടന്ന് അനൗൺസറും ഗായികയുമായ മായാനാരായണൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ട ശേഷം അദ്ദേഹം അഭിനന്ദനനമറിയിക്കുകയും സ്വന്തം ശൈലിയിൽ പാടാൻ ശ്രമിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. പിന്നെ നിലയത്തിൽ വന്നപ്പോഴാണ് ഒപ്പം പാടാൻ അവസരം കിട്ടിയത്".
 
ഏറെ ആരാധിച്ചിരുന്ന എം.എൽ വസന്തകുമാരി അടക്കമുള്ള ഒട്ടേറെ സംഗീതജ്ഞർ നിലയത്തിൽ വന്നപ്പോൾ അവരെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.എം.എസ് ബാബുരാജ് സംഗീതം നൽകിയ ഒരു ലളിതഗാനം പാടിയതും മറക്കാനാവാത അനുഭവം. കെ.രാഘവന്റെയും തൃശൂർ പി.രാധാകൃഷ്ണന്റെയും ഹരിപ്പാട് കെ.പി. എൻ പിള്ളയുടെയും സംഗീത സംവിധാനത്തിൽ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. ഒരു ഓണപ്പരിപാടിക്ക് തൃശൂർ പി.രാധാകൃഷ്ണൻ ഒരുക്കിയ 'കഥകളിമുദ്രയെനിക്കറിയില്ല, കടമിഴിയാലും കാര്യം പറയാനറിയില്ല' എന്ന ഗാനം പ്രശസ്തമാണ്. കെ.രാഘവൻ സംഗീതം നൽകിയ ' സൗവർണ്ണ മണിത്തേരിൽ നീയണഞ്ഞു' എന്ന പാട്ട് ചന്ദ്രിക ഗോപിനാഥ് ആലപിച്ചു. ഒരു കീർത്തനയും അവർ പാടി.
 
മറ്റ് സഹപ്രവർത്തകരെപ്പോലെ സംഗീത സംവിധാനം നിർവഹിച്ചിട്ടില്ല."കള്ളത്തരങ്ങളൊന്നും എനിക്കറിയില്ല .അറിയാത്തത് അറിയില്ല എന്ന് തന്നെ ഞാൻ പറയും". സംഗീത പാരമ്പര്യം മകൻ ഗോപീകൃഷ്ണൻ പിന്തുടരുന്നുണ്ട്. അദ്ദേഹം സംഗീത സംവിധായകനാണ്.
 
ഇപ്പോൾ ശാസ്ത്രീയ സംഗീതം കേൾക്കാൻ താല്പര്യമുള്ള ധാരാളം പേരുണ്ടെന്ന് ചന്ദ്രിക ഗോപിനാഥ് പറഞ്ഞു. ടെവിഷൻ റിയാലിറ്റി ഷോകൾ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. മത്സരത്തിന് വേണ്ടി മാത്രമല്ലാതെ, അവർ പാട്ട് കാര്യമായി പഠിക്കണം.
 
ബി.രഞ്ജിനി വർമ്മ തിരുവനന്തപുരം നിലയത്തിൽ 34 വർഷം സ്റ്റാഫ് ആർടിസ്റ്റായിരുന്നു - 1989 മുതൽ 2023 വരെ . പൂഞ്ഞാർ സ്വദേശിനിയായ രഞ്ജിനി സംഗീതം അഭ്യസിച്ച് തുടങ്ങിയത് അമ്മ ഭവാനി തമ്പുരാട്ടിയിൽ നിന്നായിരുന്നു. ശെമ്മങ്കുടിയുടെ ശിഷ്യയായിരുന്ന അവരും സഹോദരി സുലോചന തമ്പുരാട്ടിയും ചേർന്ന് ധാരാളം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട് (രണ്ടു പേരുടെയും ആലാപനങ്ങൾ പിൽക്കാലത്ത് രഞ്ജിനി വർമ്മ ഒരു സി.ഡി.യിലാക്കി). ഏതാനും മാസം പാലക്കാട് രാമ ഭാഗവതരുടെ കീഴിലും പഠിച്ചു.
 
തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബി.എയും റാങ്കോടെ എം.എ യും പാസായി."ഡിഗ്രി ഒന്നാം വർഷം മുതൽ ഡോ.കെ. ഓമനക്കുട്ടി ടീച്ചറിന്റെ കീഴിൽ സംഗീതഭ്യസനം തുടങ്ങി.ഇപ്പോൾ നാല്പതു വർഷമായി. ധാരാളം കച്ചേരികളിൽ കൂടെപ്പാടി".തുടക്കക്കാർക്കായുള്ള 'രാഗധാര' പരിപാടിയിൽ പാടിക്കൊണ്ടാണ് റേഡിയോ ബന്ധത്തിന്റെ ആരംഭം.1987-ൽ കർണ്ണാടക സംഗീതത്തിൽ ഓഡിഷൻ പാസായി, ബി- ഹൈ ആർട്ടിസ്റ്റായി. അന്ന് 50 മിനിറ്റ് ദൈർഘ്യമുള്ള തത്സമയ കച്ചേരി പാടി ."അതോടെ ആത്മവിശ്വാസം കിട്ടി".
 
2009ൽ എ ഗ്രേഡ് ലഭിച്ചു.കെ.പി ഉദയഭാനു , നെയ്യാറ്റിൻകര വാസുദേവൻ, എം.ജി രാധാകൃഷ്ണൻ, തൃപ്പൂണിത്തുറ കെ ഗിരിജാവർമ്മ, ഗോമതി ചിദംബരം, കെ.എസ് ഗോപാലകൃഷ്ണൻ, ബി.ശശികുമാർ , ഇരിങ്ങാലക്കുട വിജയകുമാർ , തിരുവനന്തപുരം വി.കാർത്തികേയൻ, തിരുവനന്തപുരം വി.സുരേന്ദ്രൻ , ആർ. വൈദ്യനാഥൻ, ആർ. വെങ്കിട്ടരാമൻ,സുബ്രഹ്മണി (തബല) തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.
"ആകാശവാണിയിൽ ചെല്ലുന്നത് എപ്പോഴും വീട്ടിലേക്ക് കയറി ചെല്ലുന്നതു പോലെയാണ്".
 
ആദ്യ കാലങ്ങളിൽ കർണ്ണാടക സംഗീത പാഠത്തിൽ പഠിതാവായിരുന്നു. നെയ്യാറ്റിൻകര വാസുദേവനായിരുന്നു ഗുരു. പിന്നീട് ഇരിങ്ങാലക്കുട വിജയകുമാറും.കാഴ്ച പരിമിതിയുള്ള ആളാണ് അദ്ദേഹം. പിൽക്കാലത്ത് സംഗീതപാഠം എടുക്കാനും അവസരം കിട്ടി."അന്ന് ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.35നായിരുന്നു ആ പരിപാടി. കാസർകോഡ്കാരിയായ വയലിനിസ്റ്റ് മഞ്ജുള രാജേഷ് സ്ക്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് സഹോദരി ആ പാഠങ്ങൾ കേട്ടു പഠിച്ചിരുന്നു എന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമുണ്ടായി. പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്".
 
മുൻപ് ആഴ്ചയിലൊരിക്കൽ,രാവിലെ 8.20 മുതൽ 50 മിനിറ്റ് തത്സമയ സംഗീതക്കച്ചേരിയായിരുന്നു. അതിൽ ധാരാളം പാടിയിട്ടുണ്ട്."പുറത്തു നിന്നുള്ള ആർട്ടിസ്റ്റുകൾ വന്നില്ലെങ്കിലും ഞങ്ങൾ തന്നെ പാടുമായിരുന്നു". എൻ.എസ് കൃഷ്ണമൂർത്തി സ്റ്റേഷൻ ഡയറക്ടറായിരിക്കെ, ഇത്തരം ഒരു കച്ചേരി കഴിഞ്ഞ് കാന്റീനിലെത്തിയപ്പോൾ, അദ്ദേഹം അഭിനന്ദനം അറിയിച്ചത് ഏറെ സന്തോഷം നൽകിയ അനുഭവമാണ്. ഡോ.കെ. ഓമനക്കുട്ടി പങ്കെടുത്ത ദേശീയ സംഗീത സമ്മേളനങ്ങളിൽ പല പ്രാവശ്യം കൂടെപ്പാടിയിട്ടുണ്ട്. ട്രിച്ചിയിൽ ദീക്ഷിതർ കൃതികൾ മാത്രം പാടിയത് ഓർക്കുന്നു. നവാവരണ കൃതികളും നവരാത്രി കൃതികളും മുഴുവൻ അവർക്കൊപ്പം വേദികളിൽ പാടിയിട്ടുണ്ട്. 
 
ആകാശവാണി ദേശീയസംഗീതോത്സവത്തിൽ പ്രക്ഷേപണം ചെയ്ത , ട്രിനിറ്റി ഫെസ്റ്റിവലിൽ രഞ്ജിനി വർമ്മ കച്ചേരി പാടി.നവരാത്രി മണ്ഡപത്തിൽ രണ്ട് പ്രാവശ്യം പാടിയിട്ടുണ്ട്. ചെമ്പൈ , സ്വാതിതിരുനാൾ സംഗീതോത്സവങ്ങളിലും പാടി.
 
പ്രക്ഷേപണങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഗുരുക്കൻമാരുണ്ടായിരുന്നു." വീണവിദ്വാനായ കെ.എസ് നാരായണ സ്വാമി, ഡോ.കെ. ഓമനക്കുട്ടിയെ പഠിപ്പിച്ച ഒരു കൃതി ഞാൻ നിലയത്തിലെ ഒരു തത്സമയ പ്രക്ഷേപണത്തിൽ പാടിയപ്പോൾ ,ഒരു ഭാഗത്ത് ചെറിയ ആശയക്കുഴപ്പമുണ്ടായി. പിന്നീട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ആ സ്ഥലത്ത് അങ്ങനെയല്ല പാടേണ്ടത്".
 
തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന പ്രമുഖ സംഗീതജ്ഞരെല്ലാം ആകാശവാണിയിൽ റെക്കാർഡിങ്ങിനെത്തുക പതിവായിരുന്നു. ടി.കെ മൂർത്തി അടക്കമുള്ളവരെ പരിചയപ്പെട്ടത് ഭാഗ്യമായി. സംഗീത കോളേജ് അദ്ധ്യാപകർ കൂടിയായ മാവേലിക്കര ആർ പ്രഭാകര വർമ്മ, പി.ആർ കുമാര കേരള വർമ്മ, പാൽക്കുളങ്ങര കെ അംബികാദേവി, നെയ്യാറ്റിൻകര എം.കെ മോഹനചന്ദ്രൻ തുടങ്ങിയവരും കച്ചേരികൾ അവതരിപ്പിക്കാനെത്തും.
വൃന്ദവാദ്യം, കഥാപ്രസംഗം, നാടൻ പാട്ട് തുടങ്ങിയവയുടെ റെക്കാർഡിങ്ങും ജോലിയുടെ ഭാഗമായിരുന്നു."എന്റെ ശബ്ദം അനുയോജ്യമല്ലാത്തതിനാൽ, ലളിത ഗാനങ്ങൾ പാടിയിട്ടില്ല".
 
കർണ്ണാടക സംഗീതത്തിൽ അടിത്തറ ഉണ്ടെങ്കിലേ ചലച്ചിത്ര ഗാനാലാപന രംഗത്ത് ഉറച്ചു നിൽക്കാൻ കഴിയുകയുള്ളുവെന്ന് രഞ്ജിനി വർമ്മ പറഞ്ഞു."ക്ലാസിക്കൽ ബേസുണ്ടെങ്കിൽ അവർക്ക് മുന്നേറാൻ കഴിയും. പക്ഷേ,കച്ചേരികൾ അവതരിപ്പിക്കണമെങ്കിൽ വർഷങ്ങളോളം നിരന്തരം പ്രയത്നിക്കണം. മാസ്റ്റേഴ്സിന്റെ കച്ചേരികൾ കേട്ടുള്ള കേഴ്‌വിജ്ഞാനം ആവശ്യമാണ്".
 
പുതിയ തലമുറയെ നല്ല പാട്ടുകൾ തന്നെ കേൾപ്പിക്കണം."കുട്ടികളെ ഇപ്പോഴത്തെ രീതിയിലുള്ള വല്ലാത്ത പാട്ടുകൾ കേൾപ്പിച്ചാൽ അവരുടെ ബ്രെയ്ൻ ഡാമേജ്ഡ് ആയിപ്പോകും".പുതിയ തലമുറക്കാർക്ക് പ്രത്യേക രീതിയിലുള്ള സ്വഭാവമാണ്."അത് എന്തായാലും, ഹൃദയത്തിൽ നിൽക്കുന്ന പാട്ടുകളേ നിലനിൽക്കൂ".കാലത്തിനനുസരിച്ച് കർണ്ണാടക സംഗീതകൃതികളുടെ ആലാപനത്തിൽ മാറ്റം വരുത്താനാകില്ലെന്നും രഞ്ജിനി വർമ്മ പറഞ്ഞു.
 
"നവാവരണ കൃതികൾ പഴയ രീതിയിലേ പാടാൻ കഴിയൂ".'നീലവർണ്ണ പാഹിമാം ' എന്ന കീർത്തനം രഞ്ജിനി വർമ്മ ആലപിച്ചു.
 
ചർച്ചയിൽ പി.എം. ഷിബു പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറ്റേർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/rqwPEeaGrD8?si=1F8v59nM4BZNjG_C

കേൾമൊഴിക്കാലം-പരമ്പര സമാപനം:റാണി ലക്ഷ്മി രാഘവൻ, നീത സജീവ്, സിതാര സേതുമാധവൻ,പി.നിഷ.

 കേൾവിപ്പുസ്തകങ്ങൾ അഥവാ ഓഡിയോ ബുക്കുകളിലൂടെ നമ്മുടെ ശബ്ദാവതരണ രംഗത്ത് പുത്തൻ തരംഗങ്ങൾ സൃഷ്ടിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ട് 2024 ജൂലൈ 6 ന് ക്ലബ്ബ് ഹൗസിൽ ആരംഭിച്ച പരമ്പര,'കേൾമൊഴിക്കാലം ', ഏഴാം അദ്ധ്യായത്തോടെ ആഗസ്റ്റ് 17 ശനിയാഴ്ച രാത്രി 7 മണിക്ക് സമാപിച്ചു.

 
അവസാന എപ്പിസോഡിൽ പങ്കെടുത്തവർ: റാണി ലക്ഷ്മി രാഘവൻ, നീത സജീവ്, സിതാര സേതുമാധവൻ,പി.നിഷ.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയവേവ്സ് ചാനലിൽ:https://youtu.be/Kgs8L5bmvzg?si=oQdmWMf70vKPx-h4

കേൾമൊഴിക്കാലം-6:വിവേക് ഭൂഷൺ,വൈശാഖ് ഗോപിനാഥ്,നിഖിൽ കെ റെജി

 'കേൾമൊഴിക്കാലം' പരമ്പര ആറാം ഭാഗം ആഗസ്റ്റ് 10 ശനിയാഴ്ച രാത്രി 7 മണിക്ക് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ അതിഥികളായി എത്തിയത്,കോടയത്ത് ഡി.സി ബുക്കിൻ്റെ സ്റ്റുഡിയോയിലെ ഓഡിയോ എഞ്ചിനിയർമാരായ വിവേക് ഭൂഷൺ,വൈശാഖ് ഗോപിനാഥ്,നിഖിൽ കെ റെജി.വിവേക്ക് ഭൂഷണും വൈശാഖ് ഗോപിനാഥും അവതാരകർ കൂടിയാണ്.

 

ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/ENgPkmYrnzY?si=MLlg7qCdtfoPodkD

 

കേൾമൊഴിക്കാലം-5:രാജീവ് നായർ, ജയചന്ദ്രൻ പറക്കോട് .

 കേൾവിപ്പുസ്തകങ്ങൾ (audio books) വായിക്കുന്ന പ്രമുഖ ശബ്ദാവതാരകർ പങ്കെടുക്കുന്ന 'കേൾമൊഴിക്കാലം' ക്ലബ്ബ് ഹൗസ് പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ പങ്കെടുത്ത  (ആഗസ്റ്റ് 3 ശനിയാഴ്ച രാത്രി 7 മണി) അതിഥികൾ : രാജീവ് നായർ, ജയചന്ദ്രൻ പറക്കോട് .

 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/zbjN7VGOHYY?si=JjMG1IEIBfC-p83W

Monday 16 September 2024

കേൾമൊഴിക്കാലം-4:ജയകുമാർ രാമകൃഷ്ണൻ,രഞ്ജിത്ത് വിപിനചന്ദ്രൻ

 'കേൾമൊഴിക്കാലം' പരമ്പരയുടെ നാലാം ഭാഗത്തിലെ (ക്ളബ് ഹൗസ് മീഡിയ റൂം,2024 ജൂലൈ 27 ശനിയാഴ്ച രാത്രി 7 മണി)അതിഥികൾ;ജയകുമാർ രാമകൃഷ്ണൻ,രഞ്ജിത്ത് വിപിനചന്ദ്രൻ.

 

 

ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ: https://youtu.be/XRBbHQ_i4nU?si=fzJdOx63c_AVgVtK

കേൾമൊഴിക്കാലം-3:ശഷ്മ വായത്ത്,പി.കെ വിനോദ്

 'കേൾമൊഴിക്കാലം', ക്ലബ്ബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ മൂന്നാം ഭാഗത്തിലെ (2024 ജൂലൈ 20 ,ശനി രാത്രി 7 മണി) അതിഥികൾ :ശഷ്മ വായത്ത് (ആർ. ജെ ചച്ചു), പി.കെ വിനോദ് .


 ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/r5DxX89pCtQ?si=KiAxzDlXGR0VSHNr

കേൾമൊഴിക്കാലം-2:സജികുമാർ പോത്തൻകോട്,പള്ളിപ്പുറം ജയകുമാർ

 'കേൾമൊഴിക്കാലം' രണ്ടാം ഭാഗത്തിലെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജൂലൈ 13, ശനി, രാത്രി 7 മണി) അതിഥികൾ : സജികുമാർ പോത്തൻകോട്, പള്ളിപ്പുറം ജയകുമാർ.


ഒട്ടേറെ കേൾവിപ്പുസ്തകങ്ങൾക്ക് (audio books) ശബ്ദം നൽകിയിട്ടുള്ള ഇവർ റേഡിയോ,ടെലിവിഷൻ അവതാരകരായും പ്രശസ്തരാണ്. സജികുമാർ പോത്തൻകോട് തിരക്കഥാകൃത്ത് കൂടിയാണ് .ധാരാളം റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ള പള്ളിപ്പുറം ജയകുമാർ ദൂരദർശനിൽ വാർത്താവതാരകനുമാണ്.
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/oRcLZ6c5744?si=86WRET845Sis8LYD

കേൾമൊഴിക്കാലം-1:ദാമോദർ രാധാകൃഷ്ണൻ, ഡോ.രാജേഷ് കെ പുതുമന

 വായന എന്നാൽ ഇപ്പോൾ, വായിച്ചത് കേൾക്കൽ കൂടിയാണ്.

തിരക്കിട്ട ജീവിതത്തിൽ വായനയ്ക്ക് സമയം കണ്ടെത്താനാകാത്തവർക്ക്,ഓഡിയോ ആപ്പുകളിലൂടെ പുസ്തകങ്ങൾ കേൾക്കാം. 
 
ഓഡിയോ ബുക്കുകളും കടന്ന് ഈ ആപ്പുകളിൽ ഇപ്പോൾ ഓഡിയോ പരമ്പരകൾ, ഷോകൾ മുതൽ ഓഡിയോ സിനിമകൾ വരെയുണ്ട്.
 
ശബ്ദാവതരണരംഗത്തെ പുതു വിശേഷങ്ങളുമായി പ്രശസ്ത അവതാരകർ പങ്കെടുക്കുന്ന 'കേൾമൊഴിക്കാലം' പരമ്പര ക്ളബ് ഹൗസ് മീഡിയ റൂമിൽ 2024 ജൂലൈ 6 ശനിയാഴ്ച രാത്രി 7 മണിക്ക് ആരംഭിച്ചു.


ആദ്യ എപ്പിസോഡിലെ അതിഥികൾ: ദാമോദർ രാധാകൃഷ്ണൻ, ഡോ. രാജേഷ് കെ പുതുമന.
 
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല' ,ഒ .വി വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം', സി. രാധാകൃഷ്ണൻ്റെ 'തീക്കടൽ കടഞ്ഞ് തിരുമധുരം' ഉൾപ്പെടെ ഇരുന്നൂറോളം പുസ്തകങ്ങൾക്കും ഒട്ടേറെ ഓഡിയോ പരമ്പരകൾക്കും റേഡിയോ പരിപാടികൾക്കും ശബ്ദം നൽകിയിട്ടുണ്ട്,ദാമോദർ രാധാകൃഷ്ണൻ. സ്റ്റോറി ടെൽ,കുക്കു എഫ്.എം തുടങ്ങിയ ഓഡിയോ പ്ലാറ്റ്ഫോമുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഡി.ആർ ഓഡിയോസിൻ്റെ സ്ഥാപകനാണ്.
 
തകഴിയുടെ 'കയർ ', മനു എസ് പിള്ളയുടെ 'ദന്തസിംഹാസനം', പ്രൊഫ.ടി.എ ജോസഫിൻ്റെ 'അറ്റുപോകാത്ത ഓർമ്മകൾ' ,സാറാ ജോസഫിൻ്റെ 'ബുധിനി' തുടങ്ങി നൂറിലധികം പുസ്തകങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ള ഡോ. രാജേഷ് കെ പുതുമന കോട്ടയത്ത് ഹൈസ്ക്കൂൾ അദ്ധ്യാപകനാണ്. കഥാപ്രസംഗം, ദൃക്സാക്ഷിവിവരണം, മിമിക്രി തുടങ്ങിയ രംഗങ്ങളിലും ശ്രദ്ധേയൻ.
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/oDlzpKdlboo?si=b2MtmfljR-HNmHvf

എൻ്റെ ആകാശവാണിക്കാലം;സി.എസ് രാധാദേവി

 ലയാള റേഡിയോ പ്രക്ഷേപണരംഗത്തെ ഏറ്റവും തലമുതിർന്ന കലാകാരിയായ സി.എസ് രാധാദേവിയുടെ അനുഭവാഖ്യാനങ്ങളോടെ 'എൻ്റെ ആകാശവാണിക്കാലം' ക്ലബ്ബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ രണ്ടാം ഭാഗം 2024 ജനവരി 27 ന് സമാപിച്ചു.


 
93ൻ്റെ അവശതകളെ വകവയ്ക്കാതെ, കൊച്ചുമകൾ അശ്വതിയുടെ സഹായത്തോടെ ഈ തത്സമയ പരിപാടിയിൽ പങ്കെടുത്ത്, എട്ടുപതിറ്റാണ്ടിലേറെ നീണ്ടു നില്ക്കുന്ന തൻ്റെ പ്രക്ഷേപണ , കലാജീവിതത്തെക്കുറിച്ച്, അവർ സംസാരിച്ചു.
 
തിരുവിതാംകൂർ റേഡിയോ നിലയം ആരംഭിച്ച 1943-ൽ തന്നെ കുട്ടികളുടെ പരിപാടിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു റേഡിയോ ജീവിതത്തിൻ്റെ തുടക്കം. കുട്ടിയായിരുന്നപ്പോഴെ സംഗീതവും നൃത്തവും അഭ്യസിച്ചു തുടങ്ങിയിരുന്നു. വൈക്കം മണി അയ്യർ, ഇരണിയിൽ തങ്കപ്പൻ, രാമനാഥ ഭാഗവതർ എന്നിവരായിരുന്നു ഗുരുക്കൻമാർ."ഞാൻ പാടുന്നതു കേട്ട് ഇഷ്ടപ്പെട്ട് ശെമ്മങ്കുടി ശ്രീനിവാസ അയ്യർ എന്നെ കുറച്ചു കാലം പാട്ട് പഠിപ്പിച്ചിട്ടുണ്ട്".
 
കലാനിലയം കൃഷ്ണൻ നായരും പ്രോൽസാഹനം നൽകി.1944 -ൽ, പതിമൂന്നാം വയസ്സിൽ സി. മാധവൻ പിള്ളയുടെ കൃതിയെ ആസ്പദമാക്കി എടുത്ത 'യാചകമോഹിനി' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു.അച്ഛൻ ശിവശങ്കരപ്പിള്ളയുടെ സുഹൃത്തായിരുന്ന കെ.പരമേശ്വരൻ പിള്ളയായിരുന്നു നിർമ്മാതാക്കളിലൊരാൾ. മദ്രാസിലായിരുന്നു ഷൂട്ടിങ്ങ് . ഒരു മാസം കഴിഞ്ഞപ്പോൾ നിർമ്മാതാക്കൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായതോടെ പടം മുടങ്ങി". അങ്ങനെ, ആദ്യ സിനിമ പൂർത്തിയായില്ല. എന്നാൽ ഓർമ്മയിൽ ഇപ്പോഴും ബാക്കിയായ ഒന്നുണ്ട്."കണ്ണാ, മണിവർണ്ണാ , കലാവിലാസ പരിപൂർണ്ണ..",അന്ന് പാടി, നൃത്തം ചെയ്ത പാട്ടിൻ്റെ വരികൾ സി.എസ് രാധാദേവി തെളിമയോടെ പാടി. 
 
പക്ഷേ, അക്കാലത്ത് തന്നെ അംബികാപതി എന്ന തമിഴ് സിനിമയിൽ ബാലതാരമായി, രാധാദേവി. ''പക്ഷേ, അതിൻ്റെ വിശദാംശങ്ങളൊന്നും ഓർമ്മയിലില്ല".തുടർന്ന്,ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത 'സ്ത്രീ ' സിനിമയിൽ (1950) രണ്ടാമത്തെ നായികയായ അഭിനയിച്ചു." ബന്ധുവായ തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു അതിന് വഴിയൊരുക്കിയത്. അദ്ദേഹത്തിൻ്റെ നാടകത്തെ ആസ്പദമാക്കി എടുത്ത സിനിമയിൽ കഥയ്ക്കു പുറമേ പാട്ടുകളും അദ്ദേഹമാണ് എഴുതിയത്. പ്രധാന നായകനും തിക്കുറിശ്ശി യായിരുന്നു. പരിഷ്ക്കാരിയല്ലാത്ത നാടൻപെണ്ണിൻ്റെ വേഷമായിരുന്നു എനിക്ക് . അരവിന്ദാക്ഷമേനോനായിരുന്നു എൻ്റെ നായകൻ. ഓമല്ലൂർ ചെല്ലമ്മ, ടി.ആർ ഓമന, സുമതി,നാഗവള്ളി ആർ.എസ് കുറുപ്പ് തുടങ്ങിയവരും അതിൽ അഭിനയിച്ചിരുന്നു".
 

1949 ൽ തിരുവിതാംകൂർ റേഡിയോയിൽ ആർട്ടിസ്റ്റായി ചേർന്നു.അന്ന് സ്റ്റാഫംഗങ്ങളായി പറവൂർ സിസ്റ്റേഴ്സ് അവിടെയുണ്ട് - പറവൂർ കെ. ശാരദാമണിയും പറവൂർ കെ. രാധാമണിയും. പിന്നെ, ഇന്ദിര പൊതുവാൾ. സ്ക്രിപ്റ്റ് റൈറ്ററായി തിരുനയിനാർകുറിച്ചി മാധവൻ നായർ, ശ്യാമളാലയം കൃഷ്ണൻ നായർ, പി.ഗംഗാധരൻ നായർ, വയലിൻ വാദകൻ ബി.എ ചിദംബരനാഥ് തുടങ്ങിയവരുമുണ്ടായിരുന്നു. "രാത്രി ഏതാനും മണിക്കൂർ മാത്രമായിരുന്നു പ്രക്ഷേപണം.കർണ്ണാടക സംഗീതം, നാടകം, കുട്ടികൾക്കുള്ള പരിപാടി തുടങ്ങിയവ അവതരിപ്പിച്ചു. എല്ലാം തത്സമയ പ്രക്ഷേപണമായിരുന്നു".
1950 ഏപ്രിൽ ഒന്നിന് തിരുവിതാകൂർ റേഡിയോ നിലയം ആൾ ഇന്ത്യ റേഡിയോയുടെ ഭാഗമായപ്പോൾ എല്ലാവരും സ്റ്റാഫ് ആർട്ടിസ്റ്റുമാരായി.
 
"ഞങ്ങൾ മൂന്നു പേർ - ഞാൻ, കെ.ജി ദേവകിയമ്മ, ടി. പി രാധാമണി - ഒന്നിച്ച് എത്രയത്ര പരിപാടികൾ അവതരിപ്പിച്ചു!"ആദ്യകാലങ്ങളിൽ, ഹിന്ദി സിനിപ്പാട്ടുകളുടെ ട്യൂണിൽ സ്വന്തമായി ലളിതഗാനങ്ങൾ പാടുകയായിരുന്നു പതിവ്. തൃശൂർ പി.രാധാകൃഷ്ണൻ എത്തിയതോടെ അദ്ദേഹം ലളിതഗാനങ്ങൾക്ക് ഈണം നൽകി, ചിട്ടപ്പെടുത്തി."അങ്ങനെ ഞാൻ ആദ്യഗാനം പാടി - അഞ്ജനാ ശ്രീധരാ.." . രാധാദേവി ആ ഗാനത്തിൻ്റെ ഏതാനും വരികൾ ആലപിച്ചു.തൃശൂർ പി.രാധാകൃഷ്ണൻ സംഗീതം നൽകി പഠിപ്പിച്ച ലളിത സംഗീതപാഠങ്ങളിലും ദിണ്ഡിഗൽ കൃഷ്ണമൂർത്തിയുടെയും ചേർത്തല ആർ.ഗോപാലൻ നായരുടെയും കർണ്ണാടക സംഗീത പാഠങ്ങളിലും താൻ പഠിതാവായിരുന്നുവെന്നും അവർ ഓർമ്മിച്ചെടുത്തു.
 
ഗ്രാമീണ, കാർഷിക പരിപാടിയിൽ വൈകിട്ട് പ്രക്ഷേപണം ചെയ്തിരുന്ന നാട്ടിൻപുറം എന്ന സ്കിറ്റിൽ വർഷങ്ങളോളം സ്ഥിരം കഥാപാത്രത്തിനും ശബ്ദം നൽകി. ഒട്ടേറെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചു ."അന്ന് വിശേഷദിവസങ്ങളിൽ പുറത്തെ വേദികളിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ ആകാശവാണി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു".
 
മറ്റു നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബഹദൂർ സംവിധാനം ചെയ്ത 'ബല്ലാത്ത പഹയനി'ൽ നായികയായിരുന്നു.' പരിവർത്തനം' ഉൾപ്പടെ ടി.എൻ ഗോപിനാഥൻ നായരുടെ നാടങ്ങളിലും വേഷമിട്ടു.
 
എല്ലാത്തരം റേഡിയോ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ പ്രാദേശിക വാർത്തകളും വായിച്ചു. എസ്. സരസ്വതിയമ്മ മഹിളാലയം പരിപാടിയുടെ ചുമതല വഹിക്കുന്ന കാലത്ത് യാദൃച്ഛികമായി ഒരു കഥാപ്രസംഗവും അവതരിപ്പിക്കേണ്ടിവന്നു. മുൻകൂട്ടി നിശ്ചയിച്ച കലാകാരി എത്താത്തപ്പോൾ കഥാപ്രസംഗം അവതരിപ്പിക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു. മുൻപ് പ്രക്ഷേപണം ചെയ്തവ കേട്ടു നോക്കി, കഥാപ്രസംഗം തയ്യാറാക്കി അവതരിപ്പിച്ചു.
 
ചലച്ചിത്രപിന്നണിഗാനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്, രാധാദേവി.1950-ൽ 'നല്ലതങ്ക'യിൽ യേശുദാസിൻ്റെ അച്ഛൻ അഗസ്റ്റിൽ ജോസഫിനൊപ്പം പാടിക്കൊണ്ടായിരുന്നു തുടക്കം. അങ്ങനെ പതിനാല് സിനിമകളിലായി മൊത്തം 34 പാട്ടുകൾ. അവകാശി, ബാല്യസഖി,അനിയത്തി, ഹരിശ്ചന്ദ്ര,മന്ത്രവാദി രണ്ടിടങ്ങഴി, മറിയക്കുട്ടി തുടങ്ങിയവയാണ് ചിത്രങ്ങൾ.സഹപ്രവർതകനായിരുന്ന തിരുനയിനാർക്കുറിച്ചി മാധവൻനായരായിരുന്നു അതിനു പിന്നിൽ."ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത് ബന്ധുവായ കമുകറ പുരുഷോത്തമനൊപ്പം, യുഗ്മഗാനങ്ങൾ".
 
യേശുദാസിന് തന്നോട് വലിയ ഇഷ്ടമാണന്ന് രാധാദേവി പറഞ്ഞു."ആകാശവാണിയിൽ റെക്കാർഡിങ്ങിനു വരുമ്പോഴൊക്കെ അദ്ദേഹം സംസാരിക്കും.വീട്ടിലും വന്നിട്ടുണ്ട്".'സ്ത്രീ'യെ തുടർന്ന്, സി. ഐ.ഡി, ബീന,മോർച്ചറി, യുദ്ധം, എൻ.എച്ച് 47 തുടങ്ങി ഏതാനും സിനിമകളിൽ കൂടി രാധാദേവി അഭിനയിച്ചു.
 
ചില മലയാളം, തെലുങ്ക്, തമിഴ് സിനിമകൾക്ക് ശബ്ദവും നൽകിയിട്ടുണ്ട്. 'വനമാല'യിൽ നിന്നായിരുന്നു തുടക്കം. 'വാനമ്പാടി'യിൽ സുജാതയ്ക്കും 'കടലി'ൽ ശാരദയ്ക്കും ശബ്ദം നൽകി. 'ഭാർഗ്ഗവീനിലയ'ത്തിലും ശബ്ദം കൊടുത്തിട്ടുണ്ട്.
 
"ആകാശവാണിയിലെ ജോലി കാരണം സിനിമാരംഗത്ത് തുടരാൻ കഴിഞ്ഞില്ല. അതിനായി മദ്രാസിൽ തങ്ങണമായിരുന്നു. അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയും വാങ്ങണമായിരുന്നു".സ്റ്റേഷൻ ഡയറക്ടറുടെ അനുമതി വാങ്ങി മാത്രമേ പുറത്തെ സംഗീതക്കച്ചേരികൾക്കു പോലും പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ." ചെങ്ങന്നൂർ ദേവി ക്ഷേത്രത്തിൽ കച്ചേരി പാടിക്കൊണ്ടിരിക്കേ,സദസിൻ്റെ മുൻനിരയിൽ സ്റ്റേഷൻ ഡയറക്ടർ ഇരിക്കുന്നതു കണ്ടു. അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. അടുത്ത ദിവസം ഓഫീസിലെത്തിയപ്പോൾ വിളിപ്പിച്ച്,ചോദിച്ചു". അങ്ങനെ ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്.
1989ലാണ് ആകാശവാണിയിൽ നിന്ന് വിരമിച്ചത്. 
 
ഇപ്പോഴും റേഡിയോ പരിപാടികൾ കേൾക്കും ' സംഗീതക്കച്ചേരികൾ ഏറെ ഇഷ്ടമാണ്. പുതുകാലത്തെ സിനിമാപ്പാട്ടുകളൊന്നും കേൾക്കാറില്ല. പുതിയ തലമുറയ്ക്ക് പ്രിയം അവയോടാണെന്നറിയാം. കുട്ടിക്കാലത്ത് തുടങ്ങിയ നാമജപം ഇപ്പോഴും മുടങ്ങാതെ തുടരുന്നുണ്ട്."നാമം ഉറക്കെ ചൊല്ലി ശീലിച്ചതുകൊണ്ട് അക്ഷരശുദ്ധി കിട്ടി. റേഡിയോ പ്രക്ഷേപകർക്ക് അവതരണത്തിലും സംഭാഷണത്തിലും ഉച്ചാരണ ശുദ്ധി നിർബന്ധമാണ്".
 
ഇത്ര വർഷത്തിനു ശേഷവും ശ്രോതാക്കൾ തന്നെ ഓർക്കുന്നതിൽ ധന്യതയുണ്ടെന്ന് പറഞ്ഞാണ് പ്രക്ഷേപണ കലാരംഗത്തെ മനീഷിയായ സി.എസ് രാധാദേവി സംഭാഷണം അവസാനിപ്പിച്ചത്.
 
രണ്ട് ഭാഗങ്ങളായി (2021 ഒക്ടോബർ 2 -2022 മാർച്ച് 12, 2023 നവം 4- 2024 ജന.27) 37 ആഴ്ചകളിലായി 73 പ്രമുഖ പ്രക്ഷേപകർ അനുഭവങ്ങൾ പങ്കുവച്ച 'എൻ്റെ ആകാശവാണിക്കാലം' എന്ന ഈ പരമ്പരയെക്കുറിച്ചും കേരളത്തിലെ റേഡിയോ പ്രക്ഷേപണത്തിൻ്റെ ഭാവിയെക്കുറിച്ചും ബാലകൃഷ്ണൻ കൊയ്യാൽ, പ്രമോദ് ഗോപു,എം.പി പൗലോസ് പട്ടിമറ്റം,പത്മനാഭ മല്ല്യ,മൊയ്തീൻ കുഞ്ഞ് തൃക്കാക്കര ,കെ.പി മുഹമ്മദ് ഷെരീഫ് കാപ്പ് , ഗായത്രി,അജിത അരവിന്ദ് എന്നിവർ സംസാരിച്ചു.
 
ഡി. പ്രദീപ് കുമാറും കെ ഹേമലതയും മോഡറേറ്റർമാരായി. 
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/ieZFsXwjSYg?si=EVbrB0083B0mw81R

എൻ്റെ ആകാശവാണിക്കാലം:ദുർഗ്ഗ രാജു,എൻ.കെ ഉഷാദേവി,ആൻസി സേവിയർ

 'എൻ്റെ ആകാശവാണിക്കാലം' പരമ്പരയിൽ(ക്ളബ് ഹൗസ് മീഡിയ റൂം,2023 ഡിസംബർ 2 ശനി,രാത്രി 7 മണി) അതിഥികൾ,ദീർഘകാലം അവതാരകരായി പ്രവർത്തിച്ച്,വിരമിച്ച ദുർഗ്ഗ രാജു(തിരുവനന്തപുരം),എൻ.കെ ഉഷാദേവി(കൊച്ചി),ആൻസി സേവിയർ(തൃശൂർ).

ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/ExG69kx9nVA?si=r4BepU7PMq9lnS_q
 

എൻ്റെ ആകാശവാണിക്കാലം: എം.വി സക്കറിയ,സി.വി ബാലകൃഷ്ണൻ,വി.കെ രഘുനാഥ്(വാർത്താവതാരകർ)

 'ന്റെ ആകാശവാണിക്കാലം' ക്ലബ്ബ് ഹൗസ് പരമ്പരയിലെ (ജനവരി 13 ശനിയാഴ്ച രാത്രി 7 മണി)  അതിഥികൾ: കോഴിക്കോട് നിന്ന് ദീർഘകാലം പ്രാദേശിക വാർത്തകൾ വായിച്ച എം.വി സക്കറിയ, സി.വി ബാലകൃഷ്ണൻ , വി.കെ രഘുനാഥ്.

                               ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/wAcSp8CClI0?si=g74fKfnAGaSzTUI6

എൻ്റെ ആകാശവാണിക്കാലം:അനിത വർമ്മ,ദാമോദർ രാധാകൃഷ്ണൻ

 'ൻ്റെ ആകാശവാണിക്കാലം' (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2024 ജനവരി 20 ശനി ) പരമ്പരയിൽ പ്രക്ഷേപണാനുഭവങ്ങൾ പങ്കുവച്ചത് അനിത വർമ്മയും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, കൊച്ചി എഫ്.എം) ദാമോദർ രാധാകൃഷ്ണനും (മുൻ അവതാരകൻ; ശബ്ദ കലാകാരൻ).


 
തിരുവനന്തപുരം സ്വദേശിനിയായ അനിത വർമ്മയ്ക്ക് സാഹിത്യ,സംഗീത ബന്ധം പൈതൃകമായി കിട്ടിയതാണ്. കേരളപാണിനി എ.ആർ രാജരാജവർമ്മയുടെ കൊച്ചുമകളാണ് അമ്മയുടെ അമ്മ . കർണ്ണാടക സംഗീതജ്ഞരായ മാവേലിക്കര ആർ. പ്രഭാകര വർമ്മയും പി.ആർ കുമാരകേരളവർമ്മയും അടുത്ത ബന്ധുക്കൾ. ആകാശവാണി ബന്ധവുമുണ്ട്. വാർത്താവതാരകനായിരുന്ന പ്രതാപൻ,ഭാര്യയും സ്റ്റാഫ് അനൗൺസറുമായിരുന്ന സുമംഗല,പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന സുമിത്രാവർമ്മ എന്നിവരും ബന്ധുക്കൾ.അച്ഛൻ ഓമല്ലൂർ രാജരാജ വർമ്മ എഴുത്തുകാരനായിരുന്നു. അനുജത്തി ഡോ. ആർ ശ്രീലത വർമ്മയും ഗ്രന്ഥകാരിയാണ്.
 
റേഡിയോ വീട്ടിലെ നിത്യസാന്നിദ്ധ്യമായിരുന്നു .സംഗീതക്കച്ചേരികൾ, കഥകളിപ്പദങ്ങൾ, നാടകങ്ങൾ തുടങ്ങിയ റേഡിയോ പരിപാടികളെല്ലാം കേട്ടാണ് വളർന്നത്. ഓരോ പരിപാടിയെക്കുറിച്ചും വീട്ടിൽ ചർച്ച ചെയ്യുമായിരുന്നു. 'ബാലലോകം' അമ്മാവൻ വീരൻ എന്ന വീരരാഘവൻ നായരാണെന്ന് മനസിലാക്കിയത് അങ്ങനെയാണ്.
 
സ്ക്കൂളിൽ പഠിക്കുമ്പോൾ റേഡിയോയിലെ രണ്ടു പരിപാടികളിൽ പങ്കെടുത്തു - ദേശീയ ഗാനാലാപന മത്സരത്തിലും മലയാളം പ്രശ്നോത്തരിയിലും . "പക്ഷേ, ആകാശവാണിയിൽ എത്തുന്നത് യാദൃച്ഛികമായാണ്". 
 
എം.എ കഴിഞ്ഞ്, ബി. എഡിന് പഠിച്ചു കൊണ്ടിരുന്നപ്പോളാണ് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം വന്നത്. എഴുത്തുപരീക്ഷ കഴിഞ്ഞ് ഏറെ നാളിനുശേഷമാണ് അതിൻ്റെ ഫലം വന്നത്. അതിനിടയിൽ വിവാഹിതയായി.1990-ൽ തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിയമിക്കപ്പെട്ടു. ബി.എഡിന് ഒപ്പം പഠിച്ചിരുന്ന സന്ധ്യാറാണിക്കും നിയമനം കിട്ടി - ദൂരദർശനിൽ.
 
"കേട്ടറിഞ്ഞ് പരിചിതരായ ശബ്ദലോകത്തെ പ്രഗത്ഭരുടെ നടുവിലേക്കെത്തിയപ്പോൾ അമ്പരപ്പും ആശങ്കയും പേടിയുമുണ്ടായിരുന്നു". ഓരോ പരിപാടിയും രൂപപ്പെട്ടുവരുന്നത് എങ്ങനെയെന്ന് മനസിലാക്കി. സംഗീതവും സാഹിത്യവും ഇഷ്ടമുള്ള മേഖലകളായിരുന്നതിനാൽ ജോലി ഇഷ്ടമായി. "സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കാനോ സന്തോഷത്തോടെ ജോലി ചെയ്യാനോ മറ്റെവിടെയും കഴിയില്ല". 
 
പ്രോഗ്രാം എക്സിക്യൂട്ടീവ് മാധവി രവീന്ദ്രനാഥിൻ്റെ വിഭാഗത്തിൽ ഇംഗ്ലീഷ് പരിപാടികളുടെ നിർമ്മാണത്തിലും പങ്കെടുത്തു.1992 ആദ്യം തൃശൂരിലേക്ക് സ്ഥലംമാറ്റം വാങ്ങി. രണ്ടു ഘട്ടങ്ങളിലായി 21 വർഷമാണ് അവിടെ പ്രവർത്തിച്ചത്.
 
"പ്രക്ഷേപണത്തിൻ്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നതും പരിപാടികൾക്ക് ശബ്ദം നൽകിത്തുടങ്ങുന്നതും അവിടെ വച്ചാണ്".2005-ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടി. കെ.എ മുരളീധരൻ സ്റ്റേഷൻ ഡയറക്ടറായിരിക്കെ ആരംഭിച്ച ' ഗാനസല്ലാപം' ഫോൺ - ഇൻ പരിപാടി ആദ്യമായി അവതരിപ്പിക്കാൻ അവസരം കിട്ടി. അന്ന് അത് തത്സമയ പരിപാടിയായിരുന്നില്ല. ആദ്യം ഫീച്ചറുകൾക്കാണ് ശബ്ദം നൽകിയത്. 2010 മുതൽ രണ്ടു വർഷം ഊട്ടിയിലും ജോലി ചെയ്തു.മാധവി രവീന്ദ്രനാഥായിരുന്നു പ്രോഗ്രാം മേധാവി. 2012 ൽ തൃശൂരിൽ തിരിച്ചെത്തി.
 
"അടുത്ത നാല് വർഷം ഏറെ സജീവമായിരുന്നു. അപ്പോഴേക്കും ഗാനസല്ലാപം തത്സമയ പരിപാടിയായി. ഒരു പാട് ശ്രോതാക്കളുമായി സംവേദിച്ചു. അങ്ങനെ ധാരാളം സുഹൃത്തുക്കളെ കിട്ടി. ഇപ്പോഴും അവരുമായി ബന്ധമുണ്ട്''.
 
വൈ.എസ് പൗർണ്ണമിയുമായി ചേർന്ന് , 2000 വരെയുള്ള മലയാള ചലച്ചിത്രഗാന ചരിത്രത്തെക്കുറിച്ച്
'ആയിരം പാദസരങ്ങൾ' എന്ന പേരിൽ ആറ് ഭാഗങ്ങളുള്ള പരമ്പര ചെയ്തതാണ് അവിസ്മരണീയമായ ഒരു അനുഭവം. അതിനായി യാത്ര ചെയ്തു. അപൂർവമായ പഴയ എൽ.പി റെക്കാർഡുകളുടെ ശേഖരമുള്ള വൈപ്പിനിലെ ഒരാളുടെ വീട്ടിൽ നിന്ന് ഗാനങ്ങൾ പകർത്തി.ദക്ഷിണാമൂർത്തി, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയ സംഗീതസംവിധായകരെ കണ്ടു. ഈ പരമ്പര മറ്റ് ചില നിലയങ്ങളും പ്രക്ഷേപണം ചെയ്തു.
തൃശൂരിൽ നിന്ന് ദേവികുളം നിലയത്തിലേക്കാണ് പോയത്."അവിടെ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. പ്രക്ഷേപണം തൊട്ടടുത്തു പോലും കിട്ടില്ല". 
 
2019-ൽ കൊച്ചി എഫ്. എം നിലയത്തിലെത്തി. 2023-ൽ വിരമിച്ചത് അവിടെ നിന്നാണ്."എഫ്.എം റെയിൻബോ നിലയത്തിൻ്റെ ചുമതല ഏറെക്കാലം വഹിച്ചു. വിനോദ ചാനലായതിനാൽ ആർ. ജെകൾ അവതരിപ്പിക്കുന്ന തത്സമയ പരിപാടികളാണ് അധികവും.അവയുടെ മേൽനോട്ടമായിരുന്നു ചുമതല.'ക്ലാസിക്ക് കഫേ'യിൽ ഓരോ ആഴ്ചയും സിനിമയെയും പുസ്തകങ്ങളെയും ഉൾക്കൊള്ളിച്ചുള്ള പ്രമേയാധിഷ്ഠിത പരിപാടികൾ ഉൾപ്പെടുത്തി. ഫേസ്ബുക്ക് പേജിൽ 28000-ൽ അധികം ഫോളോവേഴ്സുണ്ടായിരുന്നു,നിലയത്തിന് ."എന്നാൽ അതിൽ വാർത്തകൾ കൊണ്ടുവന്നതോടെ കേൾവിക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്".
 
കൊച്ചി എഫ്.എം നിലയത്തിൽ തുടങ്ങിയ പ്രതിദിന പരിപാടിയായ 'മഹിതം മലയാള'ത്തിൻ്റെ ചുമതല വഹിച്ചു. ഒന്നര വർഷത്തോളം നീണ്ടു നിന്ന ജനപ്രിയ പരിപാടിയായിരുന്നു ഇത്. സാഹിത്യ പരിപാടികളുടെ ചുമതലയും ഉണ്ടായിരുന്നു.നാല് നോവലുകൾ വായിച്ചവതരിപ്പിച്ചതാണ് മറ്റൊരു അനുഭവം. സാറാ തോമസിൻ്റെ നാർമടിപ്പുടവയാണ് ആദ്യം വായിച്ചത്. തമിഴ് പശ്ചാത്തലത്തിലുള്ള കഥയും ശുദ്ധ തമിഴിലല്ലാത്ത സംഭാഷണമുള്ള നോവൽ . തിരുവനന്തപുരത്തെ ബ്രാഹ്മണ അഗ്രഹാരങ്ങൾ ക്കടുത്ത സ്കൂളിൾ പഠിച്ചപ്പോൾ തമിഴ് സംസാരിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നതിനാൽ വായന എളുപ്പമായി. അതിലെ നായികയായ കനകത്തിൻ്റെ മനസിലെ വേദന മുഴുവൻ ആഖ്യാനത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു."വെള്ളിത്തിര തത്സമയ ഫോൺ-ഇൻ പരിപാടിയിലേക്ക് വിളിച്ച ചില ശ്രോതാക്കൾ കനകത്തിൻ്റെ പേര് പറഞ്ഞു".
 
ഫോൺ -ഇൻ പരിപാടികളിൽ ഹൃദയത്തെ തൊട്ട ധാരാളം അനുഭവങ്ങ ഉണ്ടായിട്ടുണ്ട്. എറണാകുളത്ത് നിന്ന് വിളിച്ച ഒരമ്മ തന്നെ നോക്കാനാരുമില്ലെന്ന് പറഞ്ഞ് വിലപിച്ചു. മകൻ നഷ്ടപ്പെട്ട ഒരമ്മയും വിങ്ങിപ്പൊട്ടി. ആശുപത്രിയിലായ മകനായി പ്രാർത്ഥിക്കണമെന്നാണ് ഒരു അച്ഛൻ ആവശ്യപ്പെട്ടത്.
കെ.സുരേന്ദ്രൻ്റെ 'കാട്ടുകുരങ്ങി'ൻ്റെ വായന വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒരു പാട് കഥാപാത്രങ്ങൾ. വ്യത്യസ്ത ശബ്ദങ്ങൾ. നോവലിസ്റ്റിൻ്റെ മകൾ ശ്രീലതയും അവരുടെ സഹപാഠിയായിരുന്ന സതീഷ് സത്യനും വായന മുഴുവൻ കേട്ട്,അഭിപ്രായം അറിയിച്ചു. "സാധാരണക്കാരുടെ സംഭാഷണത്തിൽ അത്രയധികം ഉച്ചാരണശുദ്ധി ആവശ്യമില്ലെന്ന് ശ്രീലത പറഞ്ഞത് വലിയ പാഠമായി".
 
ഉച്ചാരണത്തിൻ്റെ പാഠശാലയാണ് ആകാശവാണി നിലയങ്ങൾ . എന്നാൽ, മറ്റ് റേഡിയോ നിയങ്ങൾ ആ നിലവാരം പുലർത്തുന്നില്ലെന്ന് അനിത വർമ്മ പറഞ്ഞു. വിനോദത്തിനും വാർത്തയ്ക്കും തുല്യ പ്രാധാന്യം നൽകണം. മാറുന്ന കാലത്തിനനുസരിച്ച് പരിപാടികളിൽ ആസൂത്രണം ചെയ്യാൻ കഴിയണം. ഫെക്സിസിബിലിറ്റി അത്യാവശ്യമാണ് .
 
ആകാശവാണിക്ക് ഇപ്പോഴും വലിയ വിശ്വാസ്യതയുണ്ട്.എത്ര മാദ്ധ്യമങ്ങൾ വന്നാലും അതിൽ മാറ്റമുണ്ടാകില്ലെന്നും അനിത വർമ്മ പറഞ്ഞു.
 
1978-ൽ കൊച്ചച്ചൻ കൊണ്ടുവന്ന മർഫി റേഡിയോ കണ്ട് അത്ഭുതത്തോടെ രണ്ടു കൈയും ഉയർത്തിപ്പിടിച്ചു നിന്ന തൻ്റെ കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ദാമോദർ രാധാകൃഷ്ണൻ ആരംഭിച്ചത്."എല്ലാവരും റേഡിയോ തുറന്നു വച്ച്, ജീവിതം ചിട്ടപ്പെടുത്തിയിരുന്ന നാളുകൾ. ആ സമമോപയോഗമാണ് എന്നെ സ്വാധീനിച്ചത്".
 
വീട്ടിൽ മലയാളവും കൊങ്കണിയും സംസാര ഭാഷകൾ . കുത്തിയതോട്ടിലെ സാരഥി കൊട്ടകയിൽ സിനിമ കാണാൻ പോയപ്പോൾ, നീല വെളിച്ചം വരുന്നത് കണ്ട്,പ്രൊജക്ടർ ഓപ്പറേറ്ററാകണമെന്ന ആഗ്രഹമുണ്ടായി. അതിനായി എറണാകുളത്ത് പോയി പഠിച്ചു. അത് വഴങ്ങാത്തതിനാൽ ഉപേക്ഷിച്ചു. അക്കൗണ്ടൻ്റായും സെയിൽസ്മാനായുമൊക്കെ ജോലി നോക്കി.
 
സിനിമയിലെ താരങ്ങളുടെ ശബ്ദവിന്യാസങ്ങൾ ശ്രദ്ധിച്ചു. അവ ആകർഷിച്ചു. 1990 കളിൽ കൊച്ചി എഫ്.എം നിലയത്തിലൂടെ നല്ല വ്യക്തതയോടെ റേഡിയോ പ്രക്ഷേപണം കേട്ടുതുടങ്ങി. വി.എം ഗിരിജയുടെയും ഷാജി യോഹന്നാൻ്റെയും അവതരണശൈലി ഇഷ്ടപ്പെട്ടു. കെ.വി ശരത് ചന്ദ്രൻ്റെ നാടകങ്ങൾ ആകർഷിച്ചു.
 
2004ൽ കേട്ട ഒരു പരസ്യ ഏജൻസിയുടെ അറിയിപ്പ് വഴിത്തിരിവായി. അവരുടെ പരസ്യങ്ങൾക്ക് ശബ്ദം നൽകാൻ ആളുകളെ തെഞ്ഞെടുക്കുന്നുണ്ടായിരുന്നു. കലൂരിലെ സ്റ്റുഡിയോയിൽ എത്തി. ഒരു ടെക്സ്റ്റൈൽ ഷോപ്പിൻ്റെ പരസ്യമാണ് വായിക്കാൻ തന്നത്. പല തവണ വായിച്ചു നോക്കിയെങ്കിലും എത്ര ശ്രമിച്ചിട്ടും, മോഡ്യുലേറ്റ് ചെയ്ത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. അവസാനം അവർ 100 രൂപ തന്ന് പറഞ്ഞയച്ചു."ഞാൻ ആ കാശ് വാങ്ങിയില്ല. കണ്ണുനിറഞ്ഞും ഉള്ളം തപിച്ചും,ചുട്ടുപഴുത്ത റോഡിലേക്ക് ഞാനിറങ്ങി നടന്നു".
 
അങ്ങനെ, അനൗൺസ്മെൻ്റുകൾ കേട്ടും പറഞ്ഞും സ്വയം പരിശീലിച്ചു. അടുത്ത വർഷം കൊച്ചി എഫ്.എംൽ കാഷ്വൽ അവതാരകനായി തെരഞ്ഞെടുക്കപ്പെട്ടു."ആദ്യമായി സ്റ്റുഡിയോ മൈക്കിനു മുന്നിൽ നിർത്തിയത് വി.എം ഗിരിജ". അന്ന് പി. രാമമൂർത്തിയായിരുന്നു സ്റ്റേഷൻ ഡയറക്ടർ.
 
പതിനാറു വർഷം അവിടെ അവതാരകനായി. അനൗൺസർ ഡ്യൂട്ടിയാണ് മുഖ്യമായും ചെയ്തത്. പ്രഭാത പ്രക്ഷേപണത്തിന് രാവിലെ അഞ്ചുമണിക്ക് മുൻപെത്തണം. വെളുപ്പിന് നിലയത്തിലേക്ക് ടൂ വീലറിലുള്ള യാത്രയിൽ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. ഒരിക്കൽ എറണാകുളം മെഡിക്കൽ സെൻ്റിനടുത്ത് വച്ച് ഒന്ന് മയങ്ങിപ്പോയി. തൊട്ടുപിന്നിലുള്ള വാഹനത്തിൻ്റെ ഹോണടിയാണ് ഉണർത്തിയത്. പല ദിവസങ്ങളിലും സ്റ്റുഡിയോയിൽ തന്നെ ഉണർന്നെണീറ്റിട്ടുണ്ട്." രാവിലത്തെ ഡ്യൂട്ടി ചെയ്യാൻ നല്ല ഗൃഹപാഠം ആവശ്യമാണ്. അതെക്കുറിച്ച് ആലോചിച്ചു കിടന്ന ചില രാത്രികളിൽ ഞെട്ടി ഉണർന്നിട്ടുണ്ട്".
 
റേഡിയോപ്രക്ഷേപണമാണ് ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച് ചെയ്തത്. സ്റ്റുഡിയോ ക്ലോക്കിലെ 'ടിക് ടിക് ', ജീവിതത്തിൻ്റെ താളവുമായി ബന്ധപ്പെട്ട് അനിർവചനീയമായ അനുഭൂതിയാണ് സമ്മാനിച്ചത്. സ്റ്റുഡിയോ യിലിരിക്കുന്നത് ഏകാന്തധ്യാനം പോലെയാണ് .ലൈവ് അനൗൺസ്മെൻ്റിനു പുറമേ നാടകങ്ങൾ ഉൾപ്പെടെ മറ്റു പരിപാടികൾക്കും ശബ്ദം നൽകിയിട്ടുണ്ട്. ബന്യാമിൻ്റെ 'ആടുജീവിതം' നോവലിൻ്റെ വായന മറക്കാനാവാത്ത അനുഭവമാണ്."ഞാൻ നബീലായി പരകായപ്രവേശം നടത്തി. അത് എൻ്റെ ഹൃദയ നൊമ്പരമായി മാറി".
 
'ഒരിടത്തൊരിടത്തൊരിടത്ത് ' പരിപാടിയിൽ കുട്ടികൾക്കായി കഥകളും വായിച്ചവതരിപ്പിച്ചിട്ടുണ്ട്.
2019-ൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം അന്തർ ജില്ലാ യാത്ര അസാദ്ധ്യമായി. അതിനു ശേഷം ഓഡിയോ ബുക്ക് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു."ശബ്ദം ജീവസന്ധാരണത്തിനുള്ള ഉപാധിയാക്കി മാറ്റി".
നൂറിലധികം പുസ്തകങ്ങൾ ഇതു വരെ വായിച്ചു. സ്റ്റോറിടെല്ലിനായി ഖസാക്കിൻ്റെ ഇതിഹാസം വായിക്കാൻ വഴിയൊരുക്കിയത് കഥാകൃത്തായ വിപിൻചന്ദ്രനാണ്. "അതൊരു സ്വപ്നമായിരുന്നു" . പുസ്തകത്തിൻ്റെ പ്രസാധകരായ ഡി.സി ബുക്സിൻ്റെ ഓഡിയോ പ്രൊഡക്ഷൻ്റെ ചുമതല വഹിക്കുന്ന സഞ്ജയിനെ പരിചയപ്പെടുത്തിത്തന്നു. അദ്ദേഹം കൊച്ചി എഫ്.എം മുൻ അവതാരകനാണന്നറിഞ്ഞത് അവിടെയെത്തിയപ്പോൾ .
 
" 'ഖസാക്ക് ' പതിമൂന്ന് പ്രാവശ്യം ശ്രദ്ധയോടെ വായിച്ചിരുന്നതിനാൽ ആഖ്യാനം എളുപ്പമായി. പ്രാദേശിക ഉച്ചാരണവും ബാങ്ക് വിളിയും അപരിചിതമായി തോന്നിയില്ല".പുസ്തകം വായിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ഒരു ശബ്ദമുണ്ട്. വായിച്ചു കേൾക്കുന്ന ശബ്ദവും അതും ഒന്നാകുമ്പോഴാണ് ഓഡിയോബുക്കുകൾ വിജയിക്കുന്നത്. കഥയ്ക്കും കഥാപാത്രങ്ങൾക്കും അനുസൃതമായ ഭാവത്തിൽ വായിച്ചവതരിപ്പിക്കണം. അതിനപ്പുറം മിമിക്രി പോലുള്ള ശബ്ദാനുകരണങ്ങൾ വായനയിൽ ആവശ്യമില്ല. പ്രായം കൂടിയവരുടെ സംഭാഷണത്തിൽ ബേസ് വോയ്സ് ഉപയോഗിക്കാറുണ്ട്. "എഴുത്തുകാർക്കും വായനക്കാർക്കുമിടയിൽ ഓഡിയോബുക്ക് വായിക്കുന്നയാൾ പ്രേതമായി നില്ക്കാൻ പാടില്ല".
 
നോവൽ വായന കേട്ട ഒരു ശ്രോതാവ് എഴുതി:എൻ്റെ മനസിൻ്റെ ശബ്ദമായിരുന്നു നിങ്ങളുടെ വായന.
ആകാശവാണി എന്ന ഏറ്റവും നല്ല പ്രക്ഷേപണ കേന്ദ്രത്തിലെ പരിശീലനമാണ് ശബ്ദകലാകാരനെന്ന നിലയിൽ തന്നെ രൂപപ്പെടുത്തിയതെന്ന് ദാമോദർ രാധാകൃഷ്ണൻ പറഞ്ഞു. ആകാശവാണി പ്രക്ഷേപണത്തിൻ്റെ ശബ്ദ സൗകുമാര്യത്തിന് കാരണങ്ങളിലൊന്ന് സ്റ്റുഡിയോയുടെ വലുപ്പമാണ്. ഡിജിറ്റൽ യുഗത്തിൽ വലിയ സ്റ്റുഡിയോകൾ ആവശ്യമില്ലെങ്കിലും സ്ഥല പരിമിതി അവയുടെ ശബ്ദ നിലവാരത്തെ ബാധിക്കുന്നുണ്ട്.
 
"എന്നും ഭരണകൂടത്തിൻ്റെ പ്രതിപക്ഷത്ത് നില്ക്കേണ്ടതാണ് ഫോർത്ത് എസ്സ്റ്റേറ്റ്'' . മുൻപ് ജനങ്ങളുടെ ജിഹ്വയായിരുന്നു ആകാശവാണി . ബഹുസ്വരതയിലൂന്നിയുള്ള വിശ്വാസ്യതയായിരുന്നു ആകാശവാണിക്ക്. എന്നാൽ ഇന്ന് അത് നിലനിർത്താൻ കഴിയുന്നുണ്ടോ എന്ന് സംശയമാണ്.
മുപ്പത് സെക്കൻ്റ് ദൈർഘ്യമുള്ള റീലുകൾ പോലും പുതിയ തലമുറയെ ബോറടിപ്പിക്കുന്ന കാലമാണിത്. അവരെ ആകർഷിക്കാൻ കഴിയുക പ്രക്ഷേപകരുടെ മുന്നിലുള്ള വെല്ലുവിളിയാണെന്നും ദാമോദർ രാധാകൃഷ്ണൻ പറഞ്ഞു.
 
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/R37MxxGxZ5c?si=8x0cKxITe8gYDdIy

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (2) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍