ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 27 September 2009

റേഷനരിയെക്കുറിച്ച്...(ആസിയാന്‍ കരാറിനെക്കുറിച്ചല്ല)

നി നാട്ടില്‍ പോയി ഒന്നാംതരം കുത്തരിച്ചോറു കഴിക്കുമ്പോള്‍ ഒരിക്കലും പഴയ ആ സന്തോഷമുണ്ടാവില്ല.

അതു നഷ്ടപ്പെട്ടത് ഇക്കഴിഞ്ഞ ഓണത്തിനായിരുന്നു.നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഇരുപത്തിരണ്ടു-ഇരുപത്തി നാലു രൂപയ്ക്ക് വാങ്ങുന്ന മട്ട അരിയുടേതിനെക്കാള്‍ നല്ല ചോറു കണ്ട് ഒരു കൌതുകത്തിനു അന്വേഷിച്ചതായിരുന്നു:എവിടുന്നു വാങ്ങി?
അതു റേഷന്‍ കടയിലെ അരിയായിരുന്നു.ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് 8രൂപ 90 പൈസയ്ക്ക് സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അരി നാട്ടിലെ റേഷന്‍ കടയില്‍ നിന്ന് അവിടെ കിട്ടുന്നന്നത് 12 രൂപയ്ക്ക്;അതും വഴക്കിനും വക്കാണത്തിനും ശേഷം.

ദശാബ്ദങ്ങളായി ഞങ്ങളുടെ നാട്ടിലെ ഒരേ ഒരു റേഷന്‍ കട നടത്തുന്നത് കറകളഞ്ഞ സഖാക്കന്മാരുടെ കുടുംബം.മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ നിര്യാതനായ സഖാവിന്റെ അനുജനാണു ഇപ്പോഴത്തെ ഉടമ.യുവനേതാവും നഗരസഭാംഗവുമാണു കക്ഷി.
ഉടമ ആരായാലും റേഷന്‍ കടകളിലെ നടപ്പ് ശീലങ്ങള്‍ക്ക് കക്ഷി-രാഷ്ട്രീയ വ്യത്യാസങ്ങളൊന്നുമില്ല. പൊതുജനങ്ങള്‍ക്ക് കുറഞ്ഞവിലക്ക് നല്‍കേണ്ട സാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൂടിയവിലക്ക് പുറത്ത് മറിച്ച് വിറ്റ് കാശാക്കുന്നത് തങ്ങളുടെ ജന്മാവകാശമായി കരുതുന്നവരാണു റേഷന്‍ വ്യാപാരികളില്‍ ഭൂരിപക്ഷവും.
നാട്ടിലെ സഖാവ് അതിനെക്കാള്‍ വില്ലനായിരുന്നു.അദ്ദേഹം സ്വന്തം കടയില്‍ തന്നെ പരസ്യമായി കരിഞ്ചന്ത നടത്തുന്നു.നാട്ടുകാര്‍ക്കെല്ലാം ഇത് അറിയാം.മിക്കവരും ചോദ്യം ചെയ്യില്ല.എന്തുകൊണ്ടെന്നാല്‍, സര്‍വ്വ കക്ഷിക്കാര്‍ക്കും കുറഞ്ഞ നിരക്കില്‍ അരി ഉദാരമായി സപ്ലൈ ചെയ്യുന്ന ഹൃദയാലുവാണു ഇയാള്‍.അനുവദിച്ച റേഷന്‍ പ്രഖ്യാപിച്ച വിലക്ക് നല്‍കാത്തതിനെ ചോദ്യം ചെയ്ത അപൂര്‍വ്വം പേര്‍ക്കായി അദ്ദേഹം പ്രഖ്യാപിച്ച ഇളവായിരുന്നു 12 രൂപയ്ക്കുള്ള എ.പി.എല്‍ അരി!

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കാര്യമാണു അതിലും കഷ്ടം.കല്ലും കട്ടയുമുള്ള പുഴുത്ത അരി മാത്രമാണു രണ്ടു രൂപയ്ക്ക് അവര്‍ക്ക് നല്‍കുന്നത്.പിന്നെ പശപ്പുള്ള പച്ചരിയും. കോഴിക്കും പശുവിനും നല്‍കാനാണു നാട്ടിലെ പാവങ്ങള്‍ ഇവ വാങ്ങുക.റേഷന്‍ പഞ്ചസാരയും മണ്ണെണ്ണയും കിട്ടുന്നത് പേരിനു മാത്രം.സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതായി പത്രത്തില്‍ കാണുന്ന സാധനങ്ങളൊന്നും ഒരു സമയത്തും അവിടെ സ്ടോക്കു വരാറില്ലത്രേ.വാങ്ങുന്ന സാധനങ്ങള്‍‍ക്ക് ബില്ല് നല്‍കുന്ന ഏര്‍പ്പാടും ഇല്ല.ഇക്കാര്യങ്ങളില്‍ സംസ്ഥാ‍നത്തെ മിക്ക ന്യായവില ഷോപ്പുകളും ഒരേ പോലെയാണു:മന്ത്രി ദിവാകരനും റേഷന്‍ കടക്കാരുടെ സംഘടനാനേതാക്കളും ഇതൊന്നും സമ്മതിക്കുകയില്ലെങ്കിലും പച്ചയായ സത്യമിതാണു.
ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ എഫ്.സി.ഐ.ഗോഡൌണുകളില്‍ പോയി ഗുണനിലവാരം പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷമേ റേഷന്‍ സാധനങ്ങള്‍‍ സ്റ്റോക്കെടുക്കാന്‍ പാടുള്ളു എന്നതാണു നിയമം.ഈ അരി റേഷന്‍ കടകളില്‍ പാവങ്ങള്‍ക്ക് വിതരണത്തിനു എത്തുമ്പോള്‍ ഭക്ഷ്യയോഗ്യമല്ലാത്തതായി തീരുന്നതെങ്ങെനെയാണു?അതേ റേഷന്‍ കടകളില്‍ ഏ.പി.എല്ലുകാര്‍ക്ക് കൊടുക്കാന്‍ കൊണ്ടുവരുന്ന അരിക്ക് നല്ല ഗുണനിലവാരമുണ്ടാകുന്നത് എങ്ങനെയാണു?ഉയര്‍ന്നരാഷ്ട്രീയാവബോധമുള്ള,മാധ്യമസാക്ഷരതയുള്ള ഒരു സമൂഹത്തില്‍ ഇത്ര നഗ്നമായ അഴിമതികള്‍ നടക്കുന്നത് എന്തുകൊണ്ടാണു?

അതു ചോദിക്കേണ്ടവര്‍,തടയേണ്ടവര്‍ അതാതു പ്രദേശത്തെ പൊതുപ്രവര്‍ത്തകരാണു:രാഷ്ട്രീയക്കാരാണു.ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ട്,അവരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ സന്ധിയില്ലാസമരം ചെയ്ത്,അതിനായി കൊടിയമര്‍ദ്ദനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങി,അനേകര്‍ ജീവത്യാഗം പോലും ചെയ്തായിരുന്നു കേരളത്തിലെ പുരോഗമനരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നത്.ജന്മിത്വത്തിനെതിരെ പതിതജനതയുടെ പക്ഷത്ത് നിന്നുകൊണ്ട് നടത്തിയ ത്യാഗോജ്ജ്വലങ്ങളായ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളുമായിരുന്നു അവര്‍ക്ക് കേരളം വളക്കൂറുള്ള മണ്ണായി മാറിയത്.പക്ഷേ,നാട്ടുപ്രമാണിമാരുടെ പതനത്തിനു ശേഷം ആ സ്ഥാനത്ത് നാട്ടിലെ പാര്‍ട്ടിപ്രമാണിമാര്‍ ഉയര്‍ന്നുവരുന്ന വിചിത്രമായ കാഴ്ചയാണു നാം കണ്ടത്.അവര്‍ക്ക് പ്രാദേശിക ഭരണകൂടങ്ങളിലെ അധികാരപദവികള്‍,കോണ്‍ട്രാക്റ്റ് പണികള്‍,റേഷന്‍ കടകള്‍‍,കച്ചവടസ്ഥാപനങ്ങള്‍,സഹകരണസംഘങ്ങളുടെ ഭരണഭാരവാഹിത്വം,വര്‍ഗ്ഗ-ബഹുജനസംഘടനാ നേതൃത്വം തുടങ്ങിയവ ലഭിച്ചു.അവര്‍ ‍‍അങ്ങനെ സ്വയം അധികാരകേന്ദ്രങ്ങളായി പരിണമിച്ചു.ആര്‍ഭാടജീവിതത്തില്‍ ആനന്ദം കണ്ടെത്തി.കട്ടന്‍ ബീഡിക്കും പരിപ്പു വടക്കും പകരം കോളയും ചിക്കനും മട്ടന്‍ ബിരിയാണിയുമൊക്കെ വന്നു.ചെത്തുകള്ളിനും ഷാപ്പിനും പകരം മുന്തിയ ഇനം സ്കോച്ചും സ്റ്റാര്‍ ഹോട്ടലും അവര്‍ക്ക് പ്രിയംകരമായി.അവര്‍ക്കു ചുറ്റും സ്തുതിപാഠകരും,ഉപജാപക്കാരും ഗുണ്ടകളുമുണ്ടായി.അവര്‍ പറയുന്നത് വേദവാക്യങ്ങളായി.അവരുടെ തെറ്റുകള്‍ ചോദ്യം ചെയ്യാത്ത കീഴ്വഴക്കങ്ങളോ നാട്ടുനടപ്പുകളോ ആയി.അവര്‍ ഒരു പ്രത്യേക വര്‍ഗ്ഗമായി പടര്‍ന്നു പന്തലിച്ചു.അങ്ങനെ ,ആരാണു ഇടതു പക്ഷം,ആരാണു വലതു പക്ഷം ,ആരാ‍ണു പോരാളി,ആരാണു മാഫിയയും ഗുണ്ടയും എന്നു തിരിച്ചറിയാനാകാത്ത അവസ്ഥ വന്നു ചേര്‍ന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിലാണു ഇത്രയും ഭീകരമാ‍യ അധപ്പതനമുണ്ടാകുന്നത്.സര്‍വ്വവും ദുഷിച്ചു പോയി.സാധാരണ ജനങ്ങള്‍‍ക്ക് ഇന്ന് ആരെയും വിശ്വാസമില്ല.ഉത്തമരായ കമ്യൂണിസ്റ്റുകാരുടേയും ,നിസ്വാര്‍ഥരായ ഗാന്ധിയന്മാരുടേയും വംശം അന്യം നിന്നു പോയിരിക്കുന്നു.ആ മഹദ്പാരമ്പര്യത്തിന്റെ കടക്കല്‍ കത്തി വെച്ചിരിക്കുന്നു.സനാതന ജീവിത മൂല്യങ്ങള്‍ക്ക് ഇന്ന് നമ്മുടെ സമൂഹത്തില്‍ യാതൊരു വിലയുമില്ല.സത്യധര്‍മ്മാദികള്‍ പാഠപുസ്തകത്താളുകളിലും മതപഠനശാലകളിലും കേട്ടുമറക്കേണ്ടവ മാത്രമായി തീര്‍ന്നിരിക്കുന്നു.

നാട്ടിലെ റേഷന്‍ കടയില്‍ സംഭവിക്കുന്നത് കേരളത്തിന്റെ സമകാലികജീവിതത്തിലുണ്ടായ ഈ ദാരുണമായ വീഴ്ചയുടെ സത്യചിത്രമാകുന്നത് അതുകൊണ്ടാണു.
അതുകൊണ്ടു തന്നെയാണു പാവങ്ങള്‍‍ക്ക് നല്‍കേണ്ട നല്ല അരി പട്ടാപ്പകല്‍ തൊട്ടടുത്ത സത്യവിശ്വാസികളുടേയും സഖാക്കന്മാരുടേയും കടകളിലേക്കു കടത്തപ്പെടുന്നത്.പട്ടിണിപ്പാവങ്ങള്‍‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കാനുള്ള ഒന്നാംതരം അരി മറിച്ചു വില്‍ക്കുന്നതും വാങ്ങുന്നതും വിപ്ലവകക്ഷിക്കാരും ദൈവഭയമുള്ള നാനാമതസ്ഥരുമെല്ലാം അടങ്ങുന്ന സമൂഹമാണു.ആര്‍ക്കുമതില്‍ മനസാക്ഷി കുത്തില്ല.പാപ ബോധമില്ല.ധാര്‍മ്മിക രോഷമില്ല.എന്തൊരു ഐകമത്യം!

-അശരണരെ ഇങ്ങനെ നിഷ്ഠൂരമായി ചൂഷണം ചെയ്യാന്‍,അവര്‍ക്ക് അവകാശപ്പെട്ട ആറടി മണ്ണു പോലും കവര്‍ന്നെടുക്കാന്‍ ജാതി-മത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ സമൂഹം ഒന്നിച്ചതുകൊണ്ടായിരുന്നുവെല്ലോ സംസ്ഥാനത്തെ ആദിമനിവാസികളായ ആദിവാസികള്‍ വഴിയാധാരമായിപ്പോയത്.വികസനത്തിന്റെ പേരില്‍ പുനരധിവാസപദ്ധതികളില്ലാതെ ആയിരങ്ങള്‍ കുടിയിറക്കപ്പെട്ടതും ഇതു കൊണ്ടായിരുന്നുവല്ലോ.വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആശുപത്രികളുടെയും പേരില്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിനു രൂപ പിഴിഞ്ഞെടുക്കാന്‍ മാഫിയകള്‍‍ക്ക് ഒത്താശ ചെയ്തു കൊടുക്കപ്പെടുന്നതും ഇതുകൊണ്ടാണെല്ലോ.

കണ്‍ മുന്‍പിലുള്ള അനീതിയെ,ചൂഷണത്തെ കാണാതെ,അതിനു നേരെ കണ്ണടച്ച് ,അതിനു മൌനാനുവദം കൊടുക്കുന്നവരാണു ഗാട്ടു കരാറും ,ഇറാക്കിലെ അമേരിക്കന്‍ അധിനിവേശവും ആണവ ഉടമ്പടിയും ആസിയാന്‍ കരാറും‍ പോലുള്ള അന്താരാഷ്ട്രപ്രശ്നങ്ങളി‍ല്‍ ആകുലപ്പെടുകയും ശത്രുസംഹാരത്തിനാ‍ഹ്വാനം നടത്തുകയും ചെയ്യുന്നത്.
-അവരോട് അതീവ വിനയത്തോടെ പറയട്ടെ:ആദ്യം നാട്ടിലെ റേഷന്‍ കടയിലെ അരിപ്രശ്നത്തില്‍ ഇടപെടുക.മൂക്കിനു കീഴെയുള്ള ശത്രുവിനെ ആദ്യം സംഹരിക്കുക.

പിന്‍ കുറിപ്പ്: മലമറിക്കുന്ന വലിയവലിയ പ്രശ്നങ്ങളുള്ളപ്പോള്‍ ഇക്കാലത്ത് ആരെങ്കിലും റേഷനരിയെക്കുറിച്ച് ഉപന്യസിക്കുമോ?

-ദയവായി പൊറുക്കുക.എന്റെ ലോകം അത്ര വിശാലമല്ല.ഇവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു നില്‍ക്കുന്നതാണിഷ്ടം.

Thursday 24 September 2009

ബാങ്ക് മാനേജര്‍ക്കൊരു വില്‍പ്പത്രം

നിങ്ങളിതുവരെ പോയില്ലേ?പ്ലീസ്..എനിയ്ക്ക് ധാരാളം പണി വേറെയുണ്ടു.നിങ്ങള്‍ ദയവായി പോകണം”.
“സാറേ,ഞാനൊന്നു പറയട്ടെ.എനിക്കു വേണ്ടി സാറിന്റെ ഒരഞ്ചു മിനിറ്റ്...ദേ ഞാന്‍ പറയുന്നതൊന്നു കേട്ടിട്ട് സാറെന്നെ എന്തുവേണേലും ചെയ്തോ.ഇനി ഞാന്‍ ലോണപേക്ഷയുമായി കേറില്ല.അതിന്റെ ആവശ്യം വരത്തില്ല സാറേ”.
“തന്നോട് സംസാരിച്ചിട്ട് എന്റെ തൊണ്ട വറ്റി.എടോ അങ്ങ് അമേരിക്കയില്‍ ബാങ്കെല്ലാം പൊട്ടിപ്പാളീസായി.ഇവടേം മാന്ദ്യമാ ,മാന്ദ്യം.ബാങ്കിൽ ഡെപ്പോസിറ്റൊന്നും വരുന്നുല്ലടോ”.
“എന്റെ കൊച്ചന്റെ അഡ്മിഷന്റെ കാര്യമാ സാറേ.അവനെ എഞ്ചിനീയറാക്കണമെന്നത് എന്റെ ഒരാശയാ .എത്ര ബാങ്ക് കയറിയിറങ്ങീട്ടാ ഇവിടെ വന്നതെന്ന് സാറിനറിയുമോ....സാറ് അയലത്തുകാരനായോണ്ട് ഇവിടുന്നെങ്കിലും ലോണ്‍ കിട്ടുമെന്ന് വെച്ച് കെട്ടുതാലീം കൊണ്ടാ വന്നത്..എന്നിട്ടും സാറേന്നോട് ഇങ്ങനെ കണ്ണിച്ചോരയില്ലാതെ...”
“എടോ,തനിക്ക് പറഞ്ഞിട്ട് തലയിലൊന്നും കേറില്ലേ?മര്യാ‍ദയ്ക്ക് പറഞ്ഞിട്ട് മനസ്സിലായില്ലെങ്കില്‍ ദാ, പച്ചയ്ക്കങ്ങു പറയാം.എന്തോന്നു കണ്ടിട്ടാ തനിക്ക് ലക്ഷക്കണക്കിനു രൂപയ്ക്ക് വിദ്യാഭ്യാസ ലോണ്‍ തരുന്നെ?കെടക്കുന്ന ആ അഞ്ചു സെന്റ് വെള്ളക്കുഴിയല്ലാതെ തന്റെ കൈയ്യിലെന്തുണ്ടു?താനും തന്റെ വീട്ടുകാരും ഇതെങ്ങിനെ തിരിച്ചടയ്ക്കും?ഈട് വേണ്ട,കടലാസ് വേണ്ട എന്നൊക്കെ സര്‍ക്കാരു പറയും.പക്ഷേ താന്‍ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയാൽ,‍എടോ,എന്റെ ജോലിയാ പോകുന്നെ.തന്നെപ്പോലുള്ളോര്‍ക്ക് ലോണ്‍ തന്ന് ഈ പ്രായത്തില്‍ ഞാന്‍ കുത്തുപാളയെടുക്കണോന്ന് തനിക്കെന്താ ,നിര്‍ബന്ധമുണ്ടോ?താന്‍ വേഗം സ്ഥലം കാലിയാക്ക്.രാ‍വിലെ തന്നെ ഓരോ കേസുകെട്ടുകള്‍!”
“ഞാന്‍ പോകാം സാറേ.ദേ ,പറയാന്‍ വന്നതൊന്നു പറഞ്ഞിട്ട് ഞാന്‍ പോകയാ സാറേ......ഞാന്‍ പട്ടിണിക്കാരനാ.കുടികിടപ്പുകിട്ടിയ അഞ്ചു സെന്റേയുള്ളൂ.അത് മൂത്തോളെ കെട്ടിച്ചപ്പോ ഈട് വെച്ച് വായ്പയെടുത്തോണ്ട് അതിന്റെ കടലാസ്സുമില്ല,സാറേ”.
“അപ്പോ താന്‍ പിന്നെ ആകാശം ഈടു വെച്ചിട്ട് വായ്പ വാങ്ങാൻ വന്നിരിക്കുകയാ,അല്ലേ?താനെന്നാ ആളെ വടിയാക്കുന്നെ?”
“സാറേ,മോന്റെ എഞ്ചിനിയറിങ്ങ് കഴിഞ്ഞാല്‍ കുടുംബം രക്ഷപ്പെട്ടു”.
“താനീ പത്രോം ടീവീമൊന്നും ഇല്ലാത്തയാളാ,അല്ല്യോ!എടോ അമേരിക്കയിലൊക്കെ സര്‍വ്വരും കടപൂട്ടിയോണ്ട് ഇവിടിനി എഞ്ചിനിയര്‍മാര്‍ക്ക് പണിയൊന്നും കിട്ടില്ല.എടോ, എല്ലായിടത്തും മുടിഞ്ഞ മാന്ദ്യമാ,മാന്ദ്യം.ഇന്‍ഫോ പാര്‍ക്കിലും ബാങ്ലൂരിലുമൊക്കെ കമ്പനികള്‍ ആള്‍ക്കാരെ എടുക്കുന്നത് നിര്‍ത്തി.ശമ്പളം വെട്ടിക്കുറച്ചു.തന്റെ മോന്‍ പഠിച്ചു പാസ്സായി വരുമ്പോഴേക്ക് എഞ്ചിനീയര്‍മാര്‍ക്ക് പഞ്ചായത്തീന്ന് തൊഴിലില്ലായ്മാവേതനം കിട്ടുമെടോ.......താന്‍ വിട്ടു പോ.എനിക്ക് പണി വേറെയുണ്ടു.”
‘“സാറിതൊന്നു നോക്കിയാട്ടെ”
“ങ്ങേ,ഇതെന്ത് ,കൈക്കൂലിയോ!”
“കൈക്കൂലിയൊന്നുമല്ല,സാറേ.നോക്കിയാട്ടെ,നല്ല ഒന്നാന്തരം ഈട്
“താനെവിടുന്ന് ഈട് നല്‍കാനാ?!”
“ഈ കടലാസ്സൊന്നു തൊറന്നു നോക്ക്.ഇതുകൊണ്ടു സാറെനിക്ക് അഞ്ചല്ല പത്തു ല‍ക്ഷം കണ്ണുമടച്ച് ലോണ്‍ തരും”.
“ഇത് വില്‍പ്പത്രമല്ലേ?ഇതെനിക്കെന്തിനു?”
“വില്‍പ്പത്രം തന്നെ സാറേ.ചൊമച്ചും കൊരച്ചുമിരിക്കുന്ന എന്റെ ആയുസ്സ് തീരാറായി.ചത്ത് കഴിഞ്ഞു ഒടലോടെ സ്വര്‍ഗ്ഗത്തിലൊന്നും പോവാനുള്ള പൂതിയില്ല,സാറേ.അടക്കാൻ പോലും സ്ഥലം തെകയില്ല.അതുകോണ്ടാ സാറേ ഞാനിങ്ങനെയൊരു തീരുമാനമെടുത്തത്”.
“താന്‍ വളച്ചുകെട്ടാതെ തെളിച്ചു പറ”.
“സാറേ,ചത്തു കഴിഞ്ഞാല്‍ ചക്കിലാട്ടി തെങ്ങിന്റെ മൂട്ടില്‍ വളമായിട്ടിടണമെന്നാ ഗുരുസ്വാമി പറഞ്ഞത്.അന്ന് ഈ ബോഡികൊണ്ട് വേറെ ഉപയോഗമൊന്നുമില്ലാത്തോണ്ടാ ഗുരു വളമാക്കാന്‍ ഉപദേശിച്ചത്.ഇപ്പഴ് ഈ ജീവനില്ലാത്ത ബോഡിക്ക് എന്താ ഡിമാന്റെന്നറിയുമോ,സാറിനു?ഡോക്കിട്ടര്‍മാരാകാന്‍ പോകുന്നോര്‍ക്ക് കീറിമുറിച്ചു പഠിക്കാന്‍ ശവമില്ലാണ്ട് കോളേജിനു അംഗീകാരമ്പോലും കിട്ടുന്നില്ല,സാറേ,സാറു പത്രത്തീക്കണ്ടില്ലേ-സെമിത്തേരീന്നൊക്കെ ഡെഡ്ബോഡി അടിച്ചുമാറ്റി കോളേജുകാര്‍ക്ക് വില്‍ക്കുന്ന മാഫിയയൊണ്ടു സാറേ,ഇവിടെ.ലക്ഷങ്ങളെണ്ണിക്കൊടുത്ത് ബ്ലാക്ക് മാര്‍ക്കറ്റീന്നാ സ്വാശ്രയക്കാര്‍ ബോഡി വാങ്ങുന്നത്”.
“അതിനു?”
“ഞാന്‍ ചത്താലൊടന്‍ എന്റെ ശവത്തില്‍ സാറിനും ബാങ്കിനും പൂര്‍ണ്ണകൈകാര്യസ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള വില്‍പ്പത്രമാ സാറേ,ഇത്”.
“ങ്ങേ!”
‘നാളെത്തന്നെ ഞാന്‍ വടിയായിപ്പോയാലും സാറിനു എത്രലക്ഷം രൂപയാ ലാഭമെന്നറിയുമോ?ഇനി നാലഞ്ചു വര്‍ഷം കൂടി കഴിഞ്ഞിട്ടേ ഞാന്‍ ചാകുന്നുള്ളെങ്കില്‍ സാറിനു ബമ്പറടിച്ചെന്നു പറഞ്ഞാല്‍ മതിയെല്ലോ.അന്നു എന്റെ ശവം വിറ്റാല്‍ സാറിനു മോഹവെല കിട്ടും.അതു മൊത്തം സാറിനൊള്ളതാ.അവകാശോം പറഞ്ഞോണ്ട് ഒരുത്തനും വരത്തില്ല....ഇനി സാറീ വായ്പയൊന്നനുവദിച്ചു തന്നേ....എന്റെ ബോഡി മെഡിക്കല്‍ കോളേജുകാര്‍ക്ക് വിറ്റുകിട്ടുന്ന കാശില്‍ ഒരു ചില്ലിപ്പൈസ പോലും പുള്ളാര്‍ക്കും കെട്ടിയോള്‍ക്കും കൊടുക്കേണ്ട സാറേ.സത്യമായും അതു മൊത്തം സാറിനൊള്ളതാ!”

Saturday 19 September 2009

പൈപ്പിലേയും കുപ്പിയിലേയും വെള്ളത്തിലെന്തുണ്ടു?

കേരള വാട്ടര്‍ അഥോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ വച്ചാണു വര്‍ഷങ്ങളായുള്ള ആ സംശയം ഉന്നയിക്കാന്‍ അവസരം കിട്ടിയത്:ടാപ്പിലെ വെള്ളം തിളപ്പിച്ചാറ്റാതെ കുടിക്കാമോ?നിങ്ങള്‍ പൈപ്പുവെള്ളം അങ്ങനെ തന്നെ കുടിക്കുമോ?വിളറിയ മുഖത്തോടെ അവര്‍ ഉരുണ്ടുകളിച്ചു.തങ്ങളുണ്ടാക്കുന്നത് ശുദ്ധജലമാണെന്നും വിതരണത്തിലെ കുഴപ്പങ്ങള്‍ കാരണമാകാം അശുദ്ധമാകുന്നതെന്നും വാദിച്ച് തലയൂരാന്‍ നോക്കി.

ടാപ്പില്‍ നിന്ന് ഈ മഴക്കാലത്തും വരുന്നത് കലക്കവെള്ളമാണെന്നും അത് കുടിച്ചാല്‍ ജലജന്യരോഗങ്ങള്‍ പിടിപെടുമെന്നും നന്നായി അറിയുന്നത് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്കു തന്നെ.അതുകൊണ്ടാണെല്ലോ അവരുടെ യോഗങ്ങളില്‍ ടാപ്പില്‍ നിന്നെടുത്ത “ഒന്നാന്തരം“ കുടിവെള്ളത്തിനു പകരം വിലകൊടുത്തു വാങ്ങിയ കുപ്പിവെള്ളം തന്നെ വെയ്ക്കുന്നതും മന്ത്രി പ്രേമചന്ദ്രനുള്‍പ്പെടയുള്ളവര്‍ അത് കുടിക്കുന്നതും.

കാശുകൊടുത്തു വാങ്ങുന്ന മലിനജലത്തെക്കുറിച്ച് നമ്മളിലാര്‍ക്കും പരാതിയില്ല;വേവലാതിയുമില്ല.നല്ല വെള്ളം തരുന്ന കിണറുകള്‍ മൂടിയും ഉപയോഗശൂന്യമാക്കിയും കലക്കവെള്ളം വാങ്ങിക്കുടിക്കുന്നതില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്ന നമ്മളെ പൈപ്പുവെള്ളത്തിന്റെ ഗുണനിലവാരം ആകുലപ്പെടുത്തുന്നതേയില്ല.കാശുള്ളവര്‍ ടാപ്പില്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ഉപകരണങ്ങള്‍ ഫിറ്റു ചെയ്യുന്നു.അതിനു പാങ്ങില്ലാത്തവര്‍ തിളപ്പിച്ചാറ്റി കുടിക്കുന്നു.പക്ഷേ, ലക്ഷക്കണക്കിനു കടകളിലും ഹോട്ടലുകളിലും പൈപ്പുവെള്ളം അങ്ങനെതന്നെ സര്‍ബ്ബത്തിലും ജ്യൂസിലും മോരിലുമൊക്കെ ചേര്‍ക്കുന്നു.പകര്‍ച്ചവ്യാധികള്‍ വരുന്ന ഒരു വഴി അതാണു.

സര്‍ക്കാരിന്റെ പ്രാഥമിക കടമകളിലൊന്നാണു ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത്.അവര്‍ അതില്‍ ദയനീയമായി പരാജയപ്പെടുംപോഴാണു ജനങ്ങള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.കുപ്പിവെള്ളത്തിലേക്ക് ഇടത്തരക്കാ‍ര്‍ മാത്രമല്ല സാധാരണക്കാര്‍ കൂടി തിരിഞ്ഞതോടെയാണു ഇന്ത്യ കുപ്പിവെള്ള വ്യവസായത്തില്‍ ലോകത്തെ പത്താമത്തെ രാജ്യമായത്.2003ല്‍ 189 ദശലക്ഷം ഡോളറായിരുന്നു ഇന്ത്യയിലെ കുപ്പിവെള്ള വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവ്.അത് 2008ല്‍ 599 ദശലക്ഷം ഡോളറായി കുതിച്ചുയര്‍ന്നു.അങ്ങനെ കുപ്പിവെള്ള വ്യവസായത്തില്‍ ഇന്ത്യ ഒരു ഭീമനായി വളര്‍ന്നിരിക്കുന്നു.കൊക്കക്കോള,ബിസ്ലേരി,പെപ്സി പോലുള്ള അന്താരാ‍ാഷ്ട്ര-ദേശീയ കുത്തകകള്‍ മുതല്‍ പ്രാദേശിക കുടില്‍ വ്യവസായികള്‍ വരെ ഈ രംഗത്ത് കോടികള്‍ കൊയ്തെടുക്കുന്നു.

നിര്‍മ്മാണച്ചെലവു തുലോം തുച്ഛം.ലാഭം അതിഭീമം.അനുദിനം വികസിക്കുന്ന വന്‍ മാര്‍ക്കറ്റ്.ഇതൊക്കെയാണു കുപ്പിവെള്ള വ്യവസായത്തെ അക്ഷയഖനിയാക്കുന്നത്.ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ ഉത്പാദനച്ചെലവു വെറും 25 പൈസയേ ഉള്ളുവെന്നാണു വിദഗ്ദ്ധര്‍ കണക്കുകൂട്ടിയിരിക്കുന്നത്.‍അത് 12 മുതല്‍ 15 രൂപ വരെ ഈടാക്കി വില്‍ക്കുമ്പോള്‍‍ ഉണ്ടാകുന്ന ലാഭം എത്രയിരട്ടിയായിരിക്കുമെന്നു ഊഹിച്ചു നോക്കുക.

വായുവും വെള്ളവും സമൂഹത്തിന്റെ പൊതുസ്വത്താണെന്നാണു സങ്കല്‍പ്പം.പക്ഷേ, ഭൂമിക്കടിയിലുള്ള വെള്ളത്തിന്റെ അവകാശി ഭൂ‍വുടമയാണെന്നാണു നിയമം അനുശാസിക്കുന്നത്.അതുകൊണ്ടാണു വന്‍ കിട സ്ഥാപനങ്ങളുടെ വെള്ളമൂറ്റലിനെതിരെ സര്‍ക്കാരുകള്‍ക്ക് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ വരുന്നത്.ജനങ്ങള്‍ കുടിവെള്ളത്തിനായി സമരരംഗത്തിറങ്ങുന്നതും ഇതിനാലാണു.വറള്‍ച്ചയും ശുദ്ധജലക്ഷാമവും കൊണ്ടു പൊറുതിമുട്ടുന്ന രാജസ്ഥാനിലെ ജയ്പ്പൂരിനടുത്ത കലാദേശ് ഗ്രാമത്തിലെ കൊക്കക്കോളയുടെ പ്ലാന്റിനെതിരെ ബഹുജനപ്രക്ഷോഭമുണ്ടായി.പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം ഊറ്റുന്നതിനു കമ്പനി അവിടെ സര്‍ക്കാരിലേക്ക് അടച്ചിരുന്നത് പ്രതിവര്‍ഷം വെറും 24246 രൂപയായിരുന്നു.അതാകട്ടെ വെള്ളമെടുക്കുന്നതിനുള്ള ചുങ്കമായിരുന്നില്ല.മൂന്നു ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചാണു ഒരു ലിറ്റര്‍ കുപ്പിവെള്ളം ഉണ്ടാക്കുന്നതത്രേ.അപ്പോള്‍ ഉണ്ടാകുന്ന മലിനജലം ഒഴുക്കിക്കളയുന്നതിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു കെട്ടിയ ഫീസായിരുന്നു ഈ തുക.

വാരണാസിയിലും കൊക്കക്കോളയുടെ വെള്ളമൂറ്റലിനെതിരെയും ജനകീയരോഷമുണ്ടായി.പക്ഷേ അവയെയൊക്കെ അതിജീവിച്ചുകൊണ്ട് അനുദിനം വികസിക്കുകയാണു കുടിവെള്ള വ്യവസായം.നൂറിലധികം ബ്രാന്റുകളുടെ 1200ലേറെ പ്ലാന്റുകള്‍ ഇന്ത്യയിലുണ്ടു.അവയില്‍ പകുതിയും സ്ഥിതി ചെയ്യുന്നത് ഭൂഗര്‍ഭ ജലലഭ്യത അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്ന,നദികളും മഴയും താരതമ്യേന കുറവായ തമിഴ്നാട്ടിലാണെന്നതാണു ക്രൂരമായ തമാശ.തലസ്ഥാനനഗരിയില്‍ പോലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന സംസ്ഥാനത്ത് കുത്തകകളും പ്രാദേശിക കമ്പനികളും കൂടി അവശേഷിച്ച വെള്ളവുമൂറ്റിയെടുത്ത് കുപ്പിയിലാക്കി വില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്നു.പാചകത്തിനും പ്രതിദിനാവശ്യങ്ങള്‍‍ക്കും ടാങ്കര്‍ വെള്ളത്തേയും ആശ്രയിക്കുന്നവരാണു ചെന്നൈ നിവാസികള്‍.ഇവിടെ ഇപ്പോള്‍ ടാങ്കര്‍ ലോറി മാഫിയകള്‍ വരെയുണ്ട്.അവര്‍ വെള്ളമൂറ്റുന്നത് സമീപപ്രദേശങ്ങളിലെ വയലേലകള്‍ക്കിടയില്‍ കുഴിച്ച കിണറുകളില്‍ നിന്നാണു‍. പ്രതിദിനം 13000 ടാങ്കറുകള്‍ ഈ വെള്ളവുമായി നഗരത്തിലെത്തുന്നു.പ്രതിവര്‍ഷം 148 ദശലക്ഷം ഡോളറാണത്രേ അവരുടെ വിറ്റുവരവ്!

ടാങ്കര്‍ വെള്ളത്തിലും കിണറിലെ വെള്ളത്തിലും കീടനാശിനികളുടെ അംശമുണ്ടാകാം.ശരീരത്തിനു ഹാനികരമായ രാസവസ്തുക്കളും,ധാതുക്കളും ലവണങ്ങളും ലോഹങ്ങളും ഉണ്ടാകാം.അവ നമ്മള്‍ ശുദ്ധീകരിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ലല്ലൊ.പക്ഷേ അതെ കിണറ്റില്‍ നിന്നോ,നദിയില്‍ നിന്നോ അരുവിയില്‍ നിന്നോ ശേഖരിക്കുന്ന കുപ്പിവെള്ളത്തിന്റെ കാര്യമോ?ലോകത്തെ ഏറ്റവും ശുദ്ധവും അണുവിമുക്തവുമായ വെള്ളമാണു തങ്ങളുടേത് എന്നാണു മിക്ക കുപ്പിവെള്ളകമ്പനിക്കാരും അവകാശപ്പെടുന്നത്.ലണ്ടന്‍ ഈവനിങ്ങ് സ്റ്റാന്‍ഡേര്‍ഡ് ദിനപ്പത്രം കഴിഞ്ഞ വര്‍ഷം വിദഗ്ധരെ പങ്കെടുപ്പിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരിശോധന നടത്തി.അവിടെ സര്‍ക്കാരിന്റെ ടാപ്പ് വെള്ളത്തിനായിരുന്നു മൂന്നാം സ്ഥാനം.ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വിലയുള്ള ഒരു മിനറല്‍ വാട്ടര്‍ ബ്രാന്റിന്റെ സ്ഥാനം അതിനും പിന്നിലായിരുന്നു!ഇതാണു കുപ്പിവെള്ളത്തിന്റെ യതാര്‍ത്ഥ ഗുണനിലവാരം.ഇന്ത്യലിലെ പൈപ്പു വെള്ളത്തേക്കാള്‍ അതിനു മഹത്വമൊന്നും ഉണ്ടാകാനിടയില്ല.

ഒരു സ്വതന്ത്ര ഏജന്‍സി ഗുണനിലവാര പരിശോധന നടത്തുന്ന പക്ഷം വിശ്വോത്തര ബ്രാണ്ടുകളുടെ കുപ്പിവെള്ളത്തെക്കാള്‍ കേമം മാനാ‍ഞ്ചിറയിലേയും നമ്മുടെ പഴയ കിണറുകളിലേയും വെള്ളമായിരിക്കാനാണു സാദ്ധ്യത.പക്ഷേ, ഗുണനിലവാരത്തില്‍ ഏറ്റവും പിന്നില്‍ ഏത് എന്നതിനു ഒരു പരിശോധനയും ആവശ്യമില്ല;അത് നമ്മള്‍ മാസാമാസം കാശടച്ചു കേരളാ വാട്ടര്‍ അഥോറിറ്റിയുടെ ടാപ്പില്‍ നിന്നും ഭക്ത്യാദരപൂര്‍വ്വം കാത്തു-കാത്തിരുന്ന് പവിത്രമെന്ന് ധരിച്ച് കുടിക്കുന്ന വെള്ളമാകുന്നു.സംശയമില്ല.

അവര്‍ കുപ്പിവെള്ളം കൂടി ഇറക്കി കേരളീയരെ കുപ്പിയിലാക്കാന്‍ ഇറങ്ങിത്തിരിക്കുന്നു എന്നു കേട്ടു.ഇവിടെ എന്തും നടക്കും.കുപ്പിയിലാക്കിയ ആ കലക്കവെള്ളവും കേരളീയര്‍ കാശുകൊടുത്തു വാങ്ങിക്കുടിക്കും.
-അതില്‍ മനസാക്ഷിക്കുത്തും ധാര്‍മ്മികരോഷവും ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ക്കാ‍യി ഒരു കാര്യം കൂടി പറയാം.അടുത്തതവണ നാട്ടിലോ ഓഫീസിലോ എതെങ്കിലും മംഗളകര്‍മ്മത്തിനു സ്ഥലത്തെ ആരാദ്ധ്യരായ,ബഹുമാനപ്പെട്ട,അഭിവന്ദ്യരായ പഞ്ചായത്ത് പ്രസിഡന്റിനേയൊ,ചെയര്‍പേഴ്സണേയോ,മേയറേയോ,സാക്ഷാല്‍ മന്ത്രി-എം.പി.എം.എല്‍.ഏ അവര്‍കളേയോ,ഉദ്യോഗസ്ഥപ്രമുഖരേയോ,കുട്ടി നേതാക്കളേയോ ക്ഷണിക്കുമ്പോല്‍ അവര്‍ക്ക് നല്ല കുപ്പിഗ്ലാസ്സില്‍ അപ്പോള്‍ ടാപ്പില്‍ നിന്നെടുത്ത നല്ല വെര്‍ജിന്‍ പൈപ്പു വെള്ളം തന്നെ ഉപചാരപൂര്‍വ്വം നല്‍കുക!
ശേഷം ചിന്ത്യം.

Friday 4 September 2009

ഉത്സവക്കാലത്തെ ചാനല്‍ ദുരന്തങ്ങള്‍..

ണം മലയാളികളുടെ ദേശീയോത്സവമാണു എന്നാണു സങ്കല്‍പ്പം.പക്ഷേ ഞാനീക്കുറിപ്പെഴുതുന്ന മാവേലിയുടെ സ്വന്തം നാമധേയത്തിലറിയപ്പെടുന്ന,മഹാബലിക്കര എന്ന ഈ മാവേലിക്കരയില്‍ പോലും അത് ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളിലധിഷ്ടിതമായ ഒരാഘോഷമാണെന്നതാണു പച്ചപ്പരമാര്‍ത്ഥം.തിരുവോണം പോലുമാഘോഷിക്കാത്ത മറ്റു മതസ്ഥര്‍ക്ക് പായസ്സവും ഓണവിഭവങ്ങളും നല്‍കിപ്പോരുന്നതും ഒരാചാരമാകുന്നു.പകരം റംസാനും ക്രിസ്മസ്സിനും അവര്‍ ‍വീട്ടിലേക്ക് ക്ഷണിക്കുകയോ ബിരിയാണിയോ അപ്പവും പോത്തിറച്ചിയും കേക്കുമോ പകര്‍ന്നു നല്‍കുകയും ചെയ്യും.
അപ്പോഴും ജാതി-മത ഭേദമില്ലാതെ മലയാളികളെ ഓണനാളുകളിലൊന്നാക്കിയിരുന്നത് ഓണാവധിയിലെ കുടുംബസംഗമങ്ങളും നാട്ടിലെ സൌഹൃദസന്ദര്‍ശനങ്ങളും കൂട്ടായ്മകളുമായിരുന്നു.വീട്ടില്‍ സദ്യയൊരുക്കില്ലെങ്കിലും സൌജന്യനിരക്കില്‍ ലഭിക്കുന്ന അരിയ്ക്കും പഞ്ചസാരക്കും പാമോയിലിനും വെളിച്ചെണ്ണയ്ക്കുമായി നാട്ടിലെ മാവേലിസ്റ്റോറുകള്‍ക്കും ഓണച്ചന്തകള്‍ക്കും മുന്നില്‍ തിക്കിത്തിരക്കി ഓണത്തെ മനസ്സിലേക്ക് ആവാഹിച്ചവരാണു കേരളീയര്‍.നാട്ടിന്‍പുറത്തെ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബു‍കാരോ പാരലല്‍ കോളേജുകാരോ മഹിളാസമാജക്കാരോ ഒരുക്കുന്ന ഓണാഘോഷങ്ങളില്‍ പൂവിടാനും ഓടാനും ചാടാനും വടം വലിക്കാനും ആര്‍പ്പുവിളിക്കാനുമൊക്കെ ആബാലവൃദ്ധം ജനങ്ങളെത്തിയിരുന്നു.പിന്നെ, സായന്തനങ്ങളില്‍ അല്‍പ്പം പൂസ്സായി ചേട്ടന്മാരുടെ ഓണത്തല്ല്!

വയലേലകള്‍ തരിശിടാനും പറമ്പുകളില്‍ കോണ്‍ക്രീറ്റ് സൌധങ്ങള്‍ നിര്‍മ്മിച്ചശേഷം അവശിഷ്ട ഇടങ്ങള്‍ തറക്കല്ലും തറയോടും പാകി ഭംഗിയാക്കാനും തുടങ്ങിയത്തോടെ ഓണത്തിനു കാര്‍ഷികോല്‍ത്സവമെന്ന പ്രാധാന്യം നഷ്ടപ്പെട്ടു: അതിന്റെ മതേതരമായ പ്രച്ഛായ മാഞ്ഞുപോയി.എന്നിട്ടും നാട്ടിന്‍പുറങ്ങളിലെ കൂട്ടായ്മകളിലൂടെ നിലനിന്നു പൊരുകയായിരുന്ന ആ നന്മകളൊക്കെയും അടുത്തകാലത്ത് പൊടുന്നനെ അപ്രത്യക്ഷമായിത്തുടങ്ങി.

ഓണത്തിന്റെ പഴയ പ്രതാപവും പ്രൌഡിയും ഇനിയൊരിക്കലും തിരിച്ചു വരുകയില്ല.എന്തുകൊണ്ടെന്നാല്‍, മലയാളിക്കിനിയൊരിക്കലും ഒരു കാര്‍ഷികസമൂഹമായി നിലനില്‍ക്കാനാകില്ല.ആ പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോയിരിക്കുന്നു.അതിനി വിളക്കിച്ചേര്‍ക്കാനാകില്ല.ആത്മാവു നഷ്ടപ്പെട്ട ഉത്സവമായി ഓണം മാറിയതിനു കാരണമിതാണു.
ഉയര്‍ന്ന ജീവിതനിലവാരമാണു മറ്റൊരു കാരണം.അഗതികളായ ആദിവാസികളും ചെറിയൊരുശതമാനം പട്ടിണിപ്പാവങ്ങളുമൊഴിച്ചു ബഹുഭൂരിപക്ഷം മലയാളിയ്ക്കും ഇന്നു ദാരിദ്ര്യവും പട്ടിണിയുമില്ല.വേലയുണ്ടു:പക്ഷേ പണിയെടുക്കാനാളില്ല.ആണ്ടിലൊരിക്കല്‍ മാത്രം വരുന്ന ഓണത്തിനു വിഭവസമൃദ്ധമായ സദ്യ ഉണ്ണാനായി കൊതിയോടെ കാത്തിരിക്കേണ്ട ഗതികേട് അവര്‍ക്കില്ല.85 ശതമാനം പേര്‍ക്കും മൊബൈല്‍ ഫോണും 79 ശതമാനം പേര്‍ക്കും ടെലിവിഷനുമുള്ള ഒരു ജനതക്ക് ആര്‍ഭാടങ്ങള്‍ക്ക് എന്തു കുറവു?കാണം വിറ്റും ഓണം ഉണ്ണേണ്ട ദുര്‍ഗ്ഗതി ആര്‍ക്കാണുള്ളത്? കാണം വിറ്റില്ലെങ്കിലും അധാരം ബ്ലേഡില്‍ വെച്ചും അവര്‍ മുന്തിയ ഇനം ബൈക്കു വാങ്ങും:പുതിയ മോഡല്‍ മൊബൈലും ടി.വിയും വാങ്ങും.

സത്യം പറയണമെല്ലോ:ആര്‍ഭാടത്തിനും ആഡംബരത്തിനും ജാതി-മത ഭേദമില്ല.ആനന്ദത്തിന്റെ വഴികള്‍ക്കും അങ്ങനെ തന്നെ.യഥാര്‍ത്ഥ മതേതരത്വം മലയാളി കിറുകൃത്യമായി പാലിക്കുന്നത് ഇക്കാര്യങ്ങളിലാണു. ബിവറേജസ് കോര്‍പ്പറേഷന്‍ കടകള്‍ക്കു മുന്നില്‍ ഏകോദരസഹോദരരെപ്പോലെ ക്യൂനില്‍ക്കുന്ന മലയാളിയുടെ അച്ചടക്കം പഠനവിഷയമാക്കേണ്ടതാണു.ഇക്കഴിഞ്ഞ തിരുവോണനാളടക്കമുള്ള ഏഴു ദിവസങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ കടകളില്‍ നിന്നു മാത്രം മലയാളി വാങ്ങിയത്154.40 കോടി രൂപയുടെ മദ്യമാണു.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 41.53 ശതമാനം വര്‍ദ്ധനവ്.ഇക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാ‍ലകള്‍,കള്ളുഷാപ്പുകള്‍,ബാറുകള്‍,ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ വിറ്റുപോയ മദ്യത്തിന്റെ കണക്കു കൂടി കൂട്ടിയാല്‍ 1000കോടിക്കു മേലെങ്കിലും വരും!പിന്നെ,മുക്കിനും മൂലയിലുമുള്ള കൊട്ടുവടി-ആനമക്കി ഷാപ്പുകളിലെ സമാന്തരമദ്യവില്‍പ്പന കൂടി ചേര്‍ത്താല്‍ മലയാളി ലോകോത്തര നിലവാരത്തിലെത്തിയെന്നു നിസ്സംശയം പറയാം.വിനോദത്തിനു ഇത്രയധികം ചെലവഴിക്കുന്നവര്‍ക്ക് എന്നും ഓണമാഘോഷിക്കാം.ക്രിസ്മസോ റംസാനോ അടിച്ചുപൊളിക്കാം.ആത്മാവ് നഷ്ടപ്പെട്ട മലയാളിക്ക് എന്തും ഒരടിച്ചുപൊളി ഉല്‍ത്സവമാക്കാം.അതിനവരെ പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും മലയാളിയുടേ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായിമാറിയിരിക്കുന്ന ടെലിവിഷന്‍ ചാനലുകളാണു.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു സിദ്ധാന്തിച്ച കാള്‍ മാര്‍ക്സ് കേരളത്തിലിപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ എഴുതുമായിരുന്നു:മലയാളിയെ മയക്കുന്ന കറുപ്പാണു ഇവിടുത്തെ ടി.വി ചാനലുകള്‍!

വാലന്റൈന്‍സ് ദിനവും അക്ഷരതൃതീയയും വരെ വലിയ സംഭവങ്ങളാക്കി അതില്‍ വ്യാപാരസദ്ധ്യതകളുടെ നൂറു മേനി വിളയിച്ചവരാണു നമ്മുടെ ചാനലുകള്‍.ഈ ഓണക്കാലത്തും അവര്‍ പതിവു തെറ്റിച്ചില്ലസര്‍വ്വം സിനിമമയമായിരുന്നു വിഭവങ്ങളെല്ലാം.‘സൂപ്പര്‍ ഡ്യൂപ്പര്‍‘ ‘മെഗാഹിറ്റ്’ സിനിമകള്‍.പിന്നെ, ഏതെങ്കിലും സിനിമയില്‍ ഒന്നു മുഖം കാണിക്കുക മാത്രം ചെയ്തിട്ടുള്ള ‘താരങ്ങളു’ടെ കൊച്ചുവര്‍ത്തമാനങ്ങള്‍.മൂന്നാംകിട മിമിക്രിക്കാരുടെ കോപ്രായങ്ങള്‍.നാലാംകിട ഗായകരുടെ കുടുംബവിശേഷങ്ങള്‍...

യേശുദാസിനെപ്പോലുള്ള മഹാഗായകരെ നമ്മു‍ടെ ചാനലുകല്‍ക്കു വേണ്ട.എം.ടിയേയും ഹരിഹരനേയും ,ഒ.എന്‍.വിയേയും,ദക്ഷിണാമൂര്‍ത്തിയേയും,കെ.രാഘവനേയും,ടി.വി ചന്ദ്രനേയും ഷാജി കരുണിനേയും പ്രിയനന്ദനനേയുമൊന്നും അവര്‍ക്ക് വേണ്ട.അവരുടെ വിശേഷങ്ങള്‍ മലയാളികള്‍ക്കറിയില്ല.മാധവിക്കുട്ടിയും മുകുന്ദനും സേതുവും ഡോ സുകുമാര്‍ അഴീക്കോടും സുഗതകുമാരിയും ഒരു ഓണത്തിനും ഈ സ്റ്റുഡിയോകളിലേക്ക് ക്ഷണിക്കപ്പെട്ടിട്ടില്ല.മലയാളിയുടെ ഭാഗധേയം നിര്‍ണ്ണയിച്ച, ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളായ വി.എസ്.അച്ച്യുതാനന്ദന്‍,കെ.ആര്‍.ഗൌരിയമ്മ,കെ.കരുണാകരന്‍,ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍.. ഇവരെയൊക്കെ നമ്മുടെ ചാനലുകാര്‍ വിസ്മരിച്ചിരിക്കുന്നു.മലയാളിയെ വിശ്വത്തോളം ഉയര്‍ത്തിയ കെ.കസ്തൂരിരംഗന്‍,ജി.മാധവന്‍ നായര്‍,എം.എസ്.സ്വാമിനാഥന്‍,അമൂലിന്റെ സ്ഥാപകന്‍ കുര്യന്‍,ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍,ടി.എന്‍.ശേഷന്‍......ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച,വരും തലമുറകള്‍ക്ക് പ്രകാശഗോപുരങ്ങളായ എത്രയെത്ര കേരളീയര്‍ ജീവിച്ചിരിക്കുന്നു.വിവിധ മതസംഘടനകളുടെ തലപ്പത്തുള്ള,സര്‍വ്വരാലും ആദരിക്കപ്പെടുന്ന ആത്മീയനേതാക്കളും സക്രിയരായി ഇരിക്കുമ്പോഴാനു നമ്മള്‍ ഏതു ചാനല്‍ തുറന്നാലും ഓണത്തിനും റംസാനും ക്രിസ്മസിനും റിനി ടോമിയുടേയും സുരാജ് വെഞ്ഞാറമ്മൂടിന്റേയും ജ്യോത്സ്നയുടേയും കുടിയന്‍ ബൈജുവിന്റേയും സുഭാഷിതങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും കണ്ടുകൊണ്ടിരിക്കുന്നത്.കേരളീയരുടെ ജീവിതമണ്ഡലങ്ങളില്‍ വെളിച്ചം പകര്‍ന്നു നല്‍കിയവരെ തമസ്കരിച്ച് ,അവര്‍ക്ക് നല്‍കേണ്ട കസേരകളില്‍ ഈ ചാനലുകള്‍ പിടിച്ചിരുത്തിയവരെ നോക്കുക.ഇവര്‍ പകര്‍ന്നുനല്‍കുന്ന ജീവിത‍മൂല്യങ്ങളെന്താണു?എന്താണീ അര്‍ത്ഥശൂന്യമായ കൊച്ചുവര്‍ത്തമാനങ്ങള്‍‍ മലയാളിപ്രേക്ഷകര്‍ക്ക് കൈമാറുന്ന സന്ദേശം?

ഒരു ദേശീയദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ഓണം.ആന്‍ഡ്രാമുഖ്യമന്ത്രി ഡോ.രാജശേഖര റെഡ്ഡിയുടെ മരണത്തില്‍ കലാശിച്ച ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള ഉദ്വേഗജനകമായ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ചാനലുകള്‍ ഈ കോമഡിഷോകള്‍ തുടരുകയായിരുന്നു.നാളെ, കേരളത്തില്‍ ഇതേപോലൊരു ട്രാജഡി എതെങ്കിലുമൊരുത്സവകാലത്ത് സംഭവിച്ചാല്‍,ജനനായകര്‍ ആരെങ്കിലും മരിച്ചാല്‍,വന്‍ അപകടം നടന്നാല്‍..അപ്പോഴും ചാനലുകള്‍ യാതൊരുളിപ്പുമില്ലാതെ,ഔചിത്യബോധമില്ലാതെ, ഈ തറപ്പരിപാടികള്‍ മുടക്കം കൂടാതെ തുടരും.മലയാളി അതിനു മുന്നില്‍ കണ്ണും മിഴിച്ചിരിക്കും.അങ്ങനെ ഉത്സവം അടിച്ചു പൊളിക്കും.ദുരന്തം മാര്‍ക്കറ്റബിള്‍ കമ്മോഡിറ്റിയല്ല.അതിനു സ്പോണ്‍സറെ കിട്ടില്ലല്ലോ.

ഒന്നുകൂടി:ഇത്തവണയും റംസാന്‍ മാസത്തിനിടയ്ക്കാണു ഓണം വന്നത്.നോമ്പനുഷ്ഠിച്ച് ആദ്ധ്യാത്മിക പുണ്യത്തിന്റെ ദിനങ്ങള്‍ പിന്നിടുന്ന വലിയൊരു വിഭാഗം ജനത ഇവിടെയുള്ള കാര്യം ഈ അടിപൊളി ചാനലുകാര്‍ക്കാര്‍ക്കെങ്കിലും ഓര്‍മയുണ്ടോ?

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍