ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday 15 June 2022

കാർട്ടൂൺ.. കാർട്ടൂൺ-3:കെ. ഉണ്ണികൃഷ്ണൻ,സജ്ജീവ് ബാലകൃഷ്ണൻ

 ‘കാർട്ടൂൺ.. കാർട്ടൂൺ’ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം,ജൂൺ 11,2022),അനുഭവങ്ങൾ പങ്കുവച്ചത് മുതിർന്ന കാർട്ടൂണിസ്റ്റുകളായ കെ. ഉണ്ണികൃഷ്ണനും സജ്ജീവ് ബാലകൃഷ്ണനും.


 
കേരള കാർട്ടൂൺ അക്കാദമി ചെയർമാനായ കെ.ഉണ്ണികൃഷ്ണൻ ‘മാതൃഭൂമി' കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടറാണ്. സംസ്ഥാന സർക്കാരിൻ്റേയും കേരള ലളിതകലാ അക്കാദമിയുടേയും കാർട്ടൂൺ പുരസ്കാര ജേതാവാണ്.“പ്രീ-സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴേ ചിത്രങ്ങൾ വരച്ചുതുടങ്ങി.കേന്ദ്ര സർക്കാർ ജീവനക്കാരനായ അച്ഛനോടൊപ്പം അന്ന് വിശാഖപട്ടണത്തായിരുന്നു. വീട്ടുചുവരിൽ ക്രയോൺസ് കൊണ്ടു വരച്ചായിരുന്നു,തുടക്കം. പിന്നെ,കടലാസിലായി വര”.
 
 അമ്മയാണ് ആദ്യമായി ഒരു ചിത്രരചനാ മത്സരത്തിന് കൂട്ടിക്കൊണ്ടുപോയത്. കാർട്ടൂൺ വരയ്ക്കുമ്പോൾ അമ്മയായിരുന്നു ആദ്യ ആസ്വാദക;ഒരു ലിറ്റ്മസ് ടെസ്റ്റ് പേപ്പർ പോലെ . വരച്ചതിലെ ഫലിതം അമ്മയ്ക്ക് മനസിലായില്ലെങ്കിൽ ആ കാർട്ടൂൺ അവിടെ ഉപേക്ഷിക്കുമായിരുന്നു.
കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ വരകളും ടോംസിൻ്റെ ഹാസ്യവും ഏറെ ആകർഷിച്ചു.
ആദ്യം ‘ജന്മഭൂമി'യിലാണ് കാർട്ടൂൺ വരച്ചത്.‘സദ് വാർത്ത’ ദിനപ്പത്രത്തിൽ ഒരു വർഷത്തോളം കാർട്ടൂണിസ്റ്റായായും പ്രവർത്തിച്ചു. പക്ഷേ, ‘മാതൃഭൂമി’യിൽ പത്രപ്രവർത്തകനായാണ് ജോലി കിട്ടിയത്. ആദ്യം, ലൈനറായിരുന്നു. പിന്നെ ജേണലിസ്റ്റ് ട്രെയിനിയായി.
 
‘ഗൃഹലക്ഷ്മി‘യിൽ പ്രവർത്തിക്കുമ്പോൾ, ഒരു തെരഞ്ഞെടുപ്പ് കാലത്ത്,രണ്ടു മാസത്തോളം,എല്ലാ ദിവസവും പത്രത്തിൽ ‘ഓപ്പൺ വോട്ട്’ എന്ന പേരിൽ കാർട്ടൂൺ വരയ്ക്കാൻ അവസരം കിട്ടി.അന്ന് കെ. ഗോപാലകൃഷ്ണനായിരുന്നു,പത്രാധിപർ.
 
കാർട്ടൂണിനോട് നല്ല താൽപര്യമുള്ളവരും അല്ലാത്തവരുമെല്ലാം പത്രാധിപർമാരായി വന്നിട്ടുണ്ട്. അത് പത്രത്തിൽ പ്രതിഫലിക്കാറുണ്ട്. ഇത് വരയെയും സ്വാധീനിച്ചിട്ടുണ്ട്.
 
കെ.ഗോപാലകൃഷ്ണന് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് കാർട്ടൂണിനോട് വലിയ താൽപര്യമുള്ള മറ്റൊരു പത്രാധിപർ വന്നത് - മനോജ് കെ.ദാസ് . അദ്ദേഹത്തിന്റെ കാലത്തും വലിയ പ്രോത്സാഹനം കിട്ടി. അത്തരം എഡിറ്റർമാർ വരുമ്പോൾ ഹരം പിടിച്ച് വരയ്ക്കും. ആക്സലറേറ്ററിൽ ചവുട്ടിയതുപോലെ കാർട്ടൂണിന് സ്പീഡ് കൂടും. 
 
സമയത്തിന്റെ സമ്മർദ്ദങ്ങളോട് മല്ലിട്ട് രസകരമായ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. മാതൃഭൂമി ഓൺലൈനിൽ ഒ. ആർ.രാമചന്ദ്രൻ പ്രോത്സാഹിപ്പിച്ചാണ് 'മഷിനോട്ടം' എന്ന കോളം തുടങ്ങിയത്.
സ്റ്റാഫ് കാർട്ടൂണിസ്റ്റല്ലാത്തതിനാൽ,എന്നും കാർട്ടൂണുകൾ വരയ്ക്കേണ്ടതില്ല.ഇടയ്ക്ക് ഏറെക്കാലം വരയ്ക്കാതെയുമിരുന്നിട്ടുണ്ട്.തെരഞ്ഞെടുപ്പ് കാലങ്ങളിൽ പക്ഷേ, മിക്ക ദിവസങ്ങളിലും കാർട്ടൂണുകൾ വരച്ചു. 
 
തന്റെ ശ്രദ്ധേയമായ ചില കാർട്ടൂണുകളെക്കുറിച്ച് കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.വി.എസ്. മുഖ്യമന്ത്രിയായിരിക്കേ,പാർട്ടിയും അദ്ദേഹവും തമ്മിൽ വലിയ സംഘർഷമുണ്ടായി.സ്കൂൾ തുറക്കുന്ന ദിവസം,അതെക്കുറിച്ച് വരച്ച കാർട്ടൂണിൽ വി.എസ് എന്ന പാവപ്പെട്ട കുട്ടി വാഴയില തലയിൽ പിടിച്ചുകൊണ്ട് സ്കൂളിൽ പോകുമ്പോൾ, അദ്ദേഹത്തിൻ്റെ മന്ത്രിസഭാംഗങ്ങളെയെല്ലാം ആഡംബരത്തോടെ ഒരുക്കി അയയ്ക്കുന്ന അമ്മ(പിണറായി) അവരെ ഉപദേശിക്കുന്നു;കൂട്ടുകൂടി ചീത്തയാകാതെ നോക്കണം.
 
ഏറെ പ്രശംസകൾ കിട്ടിയ മറ്റൊരു കാർട്ടൂണിൽ കഴിഞ്ഞ  നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടതാണു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കേട്ടിരിക്കുന്ന ഒരു സാധാരണക്കാരനോട്, ‘വല്ലതും കഴിച്ചോ ’ എന്ന്  ചോദിയ്ക്കുന്നു,പിണറായി. പിന്നെ,കിറ്റുമായി അയാൾ അദ്ദേഹത്തോടൊപ്പം പോകുന്നു..

 
ഒരു ദിവസവും ശുഷ്കമല്ല.കാർട്ടൂണുകളുടെ ആശയം സ്വയം രൂപപ്പെടുവരുന്നതാണ്. അത് സ്വാഭാവികമായി സംഭവിക്കുന്നു.കാർട്ടൂൺ വരയ്ക്ക് ഏകാന്തമായ ഒരു സ്വന്തം ലോകം പണിപ്പുരയായി വേണം. പക്ഷേ,ഔദ്യോഗിക ജോലി മറ്റൊന്നായതിനാൽ അടച്ചുപൂട്ടി കാബിനിൽ ഇരിക്കാനാവില്ല."അവിടെ എന്നെ തുണച്ചത് എന്റെ പ്രകൃതം തന്നെയാണ്. മുൻപേയുള്ള അന്തർമുഖത്വം കൂടുതലായി. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കാർട്ടൂണിനായി കൂടുതൽ ആലോചിക്കാൻ പറ്റി. എഡിറ്റോറിയൽ ഡസ്കിലായിരുന്നപ്പോൾ പകലെല്ലാം വായനയ്ക്കും വരയ്ക്കുമായി നീക്കിവെക്കാൻ പറ്റി".
 
കാർട്ടൂണിസ്റ്റുകൾ ആളുകളെ നിരന്തരമായി നിരീക്ഷിക്കേണ്ടതുണ്ട്. പല വാക്കുകൾക്കും കാഴ്ചകൾക്കും കാലത്തിനനുസരിച്ച് അർത്ഥവ്യത്യാസമുണ്ടാകുന്നു. ഉദാഹരണത്തിന്, നോട്ടെണ്ണൽ യന്ത്രം,ചാണകം, ഏറ്റവുമൊടുവിൽ, ബിരിയാണിച്ചെമ്പ്..... അവയ്ക്കെല്ലാം പഴയ അർത്ഥങ്ങളല്ല, ഇന്നുള്ളത്.
കാർട്ടൂണിസ്റ്റുകൾ അവയെല്ലം സ്വാംശീകരിക്കേണ്ടതുണ്ട്.
 
കാർട്ടൂണുകളിലെ വിമർശനങ്ങളോടുള്ള അസഹിഷ്ണുത തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും രൂക്ഷമാകാറുണ്ട്. അങ്ങനെ, ആരോ പരാതിപ്പെട്ട്, തന്റെ ഫേസ് ബുക്ക് അക്കൗണ്ട് പോലും കുറച്ചുകാലത്തേക്ക് ബ്ളോക്കാക്കിയിട്ടുണ്ടന്ന് കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
 
കാലാതീതമായി നിൽക്കുന്ന കാർട്ടൂണുകൾ എന്നും ഓർക്കപ്പെടും. ശങ്കർ കോൺഗ്രസിനെക്കുറിച്ച് വരച്ച കാർട്ടൂണുകൾ അടുത്തിലെ കായംകുളത്തെ ശങ്കേഴ്സ് ഗാലറിയിൽ കണ്ടപ്പോൾ,അത് ബോദ്ധ്യപ്പെട്ടു.
രാഷ്ട്രീയാതിപ്രസരം കാരണം സത്യത്തെ തലനാരിഴകീറി പരിശോധിക്കാൻ ഇപ്പോൾ ഒരു മാദ്ധ്യമത്തിനും സാദ്ധ്യമല്ല. അതുകൊണ്ടു തന്നെ, കാർട്ടൂണിസ്റ്റ് യേശുദാസൻ സംഭാഷണമെഴുതിയ 'പഞ്ചവടിപ്പാലം' പോലുള്ള നർമ്മപ്രധാനമായ രാഷ്ട്രീയ സിനിമകൾ ഇപ്പോൾ ഉണ്ടാകുന്നില്ല. സാമൂഹികാന്തരീക്ഷത്തിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ വാൾമുനകൾക്കിടയിലൂടെ നൂഴ്ന്നുപോയി, നല്ല നർമ്മം കണ്ടെത്തുക പ്രയാസമാണ്.
 
എളുപ്പം നർമ്മം പറയാൻ ട്രോളർമാർ സിനിമയെന്ന കൊമ്പിൽ ചാരി നിൽക്കുകയാണ് ചെയ്യുന്നത്. കൃത്യസമയത്ത് മിന്നൽ പോലെ വന്ന് , മിനിമം ഡയലോഗുകളിൽ അവർ സൃഷ്ടിക്കുന്ന ട്രോളുകളിൽ നിന്ന് കാർട്ടൂണിസ്റ്റുകൾക്ക് പാഠങ്ങൾ പഠിക്കാനുണ്ട്.
കുഞ്ചൻ നമ്പ്യാരുടെ കാലം മുതൽ തുടങ്ങിയ ഹാസ്യത്തിന്റെ രസച്ചരടാണ് കാർട്ടൂണുകളിലെത്തി നിൽക്കുന്നതെന്നും കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
 
ഒരു ലക്ഷത്തിലേറെ കാരിക്കേച്ചറുകളിലൂടെ റെക്കാർഡ് സൃഷ്ടിച്ച സജ്ജീവ് ബാലകൃഷ്ണൻ കൊച്ചിയിൽ ഇൻകം ടാക്സ് ജോയിൻ്റ് കമ്മീഷ്ണറാണ്. തൻ്റെ രൂപത്തെ ആത്മഹാസത്തിലൂടെ അദ്ദേഹം വിവരിക്കുന്നതിങ്ങനെ;fatoonist;heaviest caricaturist.

 
ഏഴാം ക്ളാസിൽ മദ്രാസിലെ ശന്തനൂസ് ചിത്രവിദ്യാലയത്തിൽ ആറുമാസം ദൈഘ്യമുള്ള പോസ്റ്റൽ ചിത്രകലാക്ളാസിൽ ചേർന്നുകൊണ്ടായിരുന്നു വരയിൽ തുടക്കം കുറിച്ചത്.
അഞ്ചാം ക്ളാസു മുതൽ ‘ദി ഇന്ത്യൻ എക്സ്പ്രസ്‘ പത്രത്തിലെ വാർത്തകൾ വായിച്ച് അർത്ഥം പറയണമെന്ന് അച്ഛൻ നിഷ്കർഷിച്ചു. എട്ടാം ക്ളാസ് ആയതോടെ മൂന്ന് എഡിറ്റോറിയലും സെൻട്രൽ സ്പ്രെഡ് ലേഖനവും വായിച്ച് അർത്ഥം പറയാവുന്ന നിലയിലെത്തി. അത് ഭാഷാനൈപുണ്യം കൂട്ടുകയും രാഷ്ട്രീയാവബോധമുണ്ടാക്കുകയും ചെയ്തു. ബിരുദത്തിന് പഠിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രാഷ്ട്രീയ പ്രബുദ്ധതയുള്ള,വളരെ സജീവമായ കാമ്പസായിരുന്നു. കാർട്ടൂണിന് രണ്ടു തവണ സർവ്വകലാശാലാ യുവജനോത്സവത്തിൽ രണ്ടാം സമ്മാനം കിട്ടി.
 
അക്കാലത്ത് കേരളത്തിന് പുറത്തുള്ള തൂലികാസുഹൃത്തുക്കൾ ‘ദ ടൈംസ് ഓഫ് ഇന്ത്യ’ ദിനപ്പത്രത്തിലെ ആർ. കെ ലക്ഷ്മണിൻ്റെ ‘ You said it’ പോക്കറ്റ് കാർട്ടൂൺ അയച്ചുതരുമായിരുന്നു. അബു എബ്രഹാമിൻ്റെ കാർട്ടൂൺ സ്ട്രിപ്പും ആകർഷിച്ചു. അതിലെ സ്ഥിരം കഥാപാത്രങ്ങൾ ജഗ്ജ്ജീവൻ റാമിനേയും ചരൺ സിങ്ങിനേയും പോലെയാണിരുന്നത്. വളരെക്കുറഞ്ഞ വരകൾ.
ഓ.വി വിജയന്റേയും ‘ബ്ളിറ്റ്സി'ലേയും കാർട്ടൂണുകളും ഇഷ്ടമായി.
 
അരവിന്ദൻ്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവു'മാണ് ഏറെ ആകർഷിച്ച കാർട്ടൂൺ പരമ്പര. അതിലെ കഥാപാത്രങ്ങൾ ചാലക്കുടിക്കടുത്ത സ്വന്തം ഗ്രാമമായ പരിയാരത്തെ സാധാരണ നാട്ടുകാരെ അനുസ്മരിപ്പിച്ചു. 
 
ഏതെങ്കിലും പത്രത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റാകുക എന്നതായിരുന്നു, അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം.പക്ഷേ, കോട്ടയത്തെ ‘മ' വാരികകളിലേക്ക് അയച്ച കാർട്ടൂണുകളിൽ ഭൂരിപക്ഷവും തിരികെക്കിട്ടി. അന്ന് വരകൾ കൂടുതലായിരുന്നു;കൈയക്ഷരം മോശവും.
പതിനെട്ടാം വയസ്സിൽ സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു അച്ഛൻ്റെ ഉപദേശം. അന്ന് നാട്ടിലുള്ള പലരും തിരക്കഥയെഴുതും. അങ്ങനെ, അതിൽ ചില ശ്രമങ്ങൾ നടത്തിയെങ്കിലും തുടർന്നില്ല.

 
1988ൽ, ഇരുപത്തിയഞ്ചാം വയസിൽ ഇംകം ടാക്സ് വകുപ്പിൽ ജോലി കിട്ടി. അതോടെ രാഷ്ട്രീയ കാർട്ടൂണുകൾ വരയ്ക്കുന്നത് അപകടകരമായി. അങ്ങനെ, കാരിക്കേച്ചറിലേക്ക് തിരിഞ്ഞു. അതിനെ മേലുദ്യോഗസ്ഥരടക്കം എല്ലാവരും പ്രോൽസാഹിപ്പിച്ചു. അതിന് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
കാരിക്കേച്ചറുകൾ വരയ്ക്കുന്നത് പുതിയ ബന്ധങ്ങൾ ഉണ്ടാക്കി. 2014 മുതൽ ഡൽഹി ഇൻ്റർനാഷണൽ ട്രേഡ് ഫെയറിൽ എല്ലാവവർഷവും നവംബർ മുതൽ രണ്ടാഴ്ചക്കാലം കാരിക്കേച്ചർ വരയ്ക്കാൻ പോകുന്നുണ്ട്. വ്യത്യസ്ത രൂപഭാവങ്ങളുള്ള മനുഷ്യരുടെ ചിത്രങ്ങൾ. തങ്ങളുടെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നതും ഫോട്ടോയിലെപ്പോലെ റിയലിസ്റ്റായിരിക്കുന്നവയുമാകണം കാരിക്കേച്ചറുകളെന്നാണു സ്ത്രീകൾക്ക് പൊതുവായുള്ള ധാരണ.
 
ഭാവം പ്രകടിപ്പിക്കുന്ന ഫീച്ചറുകളുള്ള വളരെക്കുറച്ച് പേരേയുള്ളൂ. അവരുടെ പ്രത്യേകതകൾ പെരുപ്പിച്ച് കാരിക്കേച്ചറുകൾ വരയ്ക്കാൻ പറ്റും. ബാക്കിയെല്ലാം,സത്യത്തിൽ,സ്കെച്ചുകളാണ് .
രാഷ്ട്രീയ കാർട്ടൂണുകൾ ബൗദ്ധികരചനകളാണ്. അതിന് ചരിത്രബോധവും രാഷ്ട്രീയാവബോധവും ആവശ്യമാണ്. അത് വളരെയധികം വെല്ലുവിളികൾ നിറഞ്ഞതാണ്. രാഷ്ട്രീയ കാർട്ടൂണിസ്റ്റുകൾക്ക് വേണ്ട ഭാവുകത്വവും അറിവും ഫലിതബോധവുമൊക്കെയുള്ളവരാണ് ഇപ്പോഴത്തെ ട്രോളർമാർ. അസാധാരണമായ പ്രതികരണങ്ങളാണ് അവയുണ്ടാക്കുന്നത്. അത് വളരെ പോസിറ്റീവാണ്. ട്രോളർമാർക്ക് വരയ്ക്കാൻ കൂടി കഴിയുമായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ കാർട്ടൂണിസ്റ്റുകളെ അവർ വെല്ലുമായിരുന്നു.
 
പരമ്പരാഗത മാദ്ധ്യമങ്ങളിൽ ഇപ്പോൾ രാഷ്ട്രീയ കാർട്ടൂണുകൾക്ക് പ്രാധാന്യം തീരെ കുറഞ്ഞുവരുകയാണ്. ജി.ആർ.സന്തോഷ് കുമാർ , സുനിൽ (സുനിൽ നമ്പൂതിരി) തുടങ്ങി അതി ശക്തമായ രാഷ്ട്രീയ കാർട്ടൂണകൾ വരയ്ക്കുന്നവർ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലാണുള്ളത്.
ആത്മഹാസങ്ങളാന്ന് കാർട്ടൂണുകൾ. ഉള്ളിലേക്കു തന്നെ നോക്കി ചിരിക്കലാണത്. നമ്മുടെ ഈഗോകളുടെ കാറ്റൂരിവിട്ട് , പ്രദർശിപ്പിക്കുകയാണ് കാരിക്കേച്ചറുകളിൽ ചെയ്യുന്നത്.
ഒന്ന്-രണ്ടു മിനിറ്റിനുള്ളിൽ വളരെ വേഗത്തിലാണ് കാരിക്കേച്ചറുകൾ വരയ്ക്കുക. ആദ്യം സംസാരത്തിലും ഈ വേഗതയുണ്ടായിരുന്നു. വരയിലെ സ്പീഡ് കുറയ്ക്കാൻ കഴിയുന്നില്ല. കുട്ടികളെ സന്തോഷിപ്പിക്കാനായാണ് വേഗത്തിൽ വരച്ചുതുടങ്ങിയത്.
 
വളരെകുറച്ച് വി. ഐ. പികളെ മാത്രമേ വരച്ചിട്ടുള്ളൂ. മമ്മൂട്ടി. മോഹൻലാൽ, നെടുമുടി വേണു തുടങ്ങി പത്തോളം പേരൊഴികെയുള്ളവരിൽ ഭൂരിപക്ഷവും അപരിചിതർ. ഐപാഡിൽ വരച്ച കാരിക്കേച്ചറുകളിൽ ഭൂരിപക്ഷവും കൈയ്യിലുണ്ട്. ഫേസ്ബുക്കിൽ ഏറെ സമയമെടുത്താണ് കുറിപ്പുകൾ എഴുതുക.
 
കാർട്ടൂൺ അക്കാദമിയുടെ കുട്ടികൾക്കായുള്ള ക്യാമ്പുകളിലൂടെ ഈ രംഗത്തേക്ക് ധാരാളം പേർ വരുന്നുണ്ടന്ന് സജീവ് ബാലകൃഷ്ണൻ പറഞ്ഞു. തൃക്കാരിയൂരിൽ നടന്ന ഒരു കാർട്ടൂൺ കാമ്പിൽ വെച്ചാണ് അക്കാലത്തെ പ്രമുഖ കാർട്ടൂണിസ്റ്റുകളായ സുകുമാർ,ടോംസ് തുടങ്ങിയ പ്രമുഖ കാർട്ടൂണിസ്റ്റുകളെയൊക്കെ താൻ കാണുന്നതും പരിചയപ്പെടുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനങ്ങളിലൂടെ കാർട്ടൂണിസ്റ്റുകൾ ഉണ്ടാകും.
 
ഡിജിറ്റൽ കാരിക്കേച്ചറിലുൾപ്പെടെ, കുട്ടികൾക്ക് ഇപ്പോൾ കാർട്ടൂൺ അക്കാദമി പരിശീലനം നൽകുന്നുണ്ട്. 60 കുട്ടികൾക്ക് സൗജന്യ കാർട്ടൂൺ ക്ളാസുകൾ നൽകിയി. അത് തുടരാനും ആലോചനയുണ്ടെന്ന് അക്കാദമിയുടെ വൈസ് ചെയർമാൻ കൂടിയായ സജ്ജീവ് ബാലകൃഷ്ണൻ .
"വിക്ടേഴ്സ് ചാനലിലൂടെ കുട്ടികളെ വര പഠിപ്പിക്കാനുള്ള എന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചിട്ടുണ്ട്".
ചൈന,ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അന്താരാഷ്ട്ര കാർട്ടൂൺ മത്സരങ്ങൾ നടത്തുന്നുണ്ട്. വരയിൽ പുതുമയും അസാധാരണമായ ആശയങ്ങളുമുള്ള ഈ കാർട്ടൂണുകൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ലഭ്യമാണ്.
 
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. കാർട്ടൂണിസ്റ്റ് സനീഷ് ദിവാകരൻ, പത്മനാഭ മല്ല്യ, വിശ്വപ്രഭ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബ് ‘മീഡിയ വേവ്സ്’ ചാനലിലുണ്ട്

കാർട്ടൂൺ..കാർട്ടൂൺ-2:ടി.കെ.സുജിത്,സുധീർനാഥ്

 'കാർട്ടൂൺ.... കാർട്ടൂൺ' പരമ്പരയുടെ രണ്ടാം അദ്ധ്യായത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,ജൂൺ 4, 2022),അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിയത് 'കേരള കൗമുദി' സ്റ്റാഫ് കാർട്ടൂണിസ്റ്റ് ടി.കെ.സുജിതും ഇംഗ്ലീഷ് , മലയാളം കാർട്ടൂണിസ്റ്റും ഗ്രന്ഥകാരനുമായ സുധീർനാഥും.


 
നിയമത്തിൽ ബിരുദാനന്തര ബിരുദംനേടിയ,തൃശൂർ കണിമംഗലം സ്വദേശിയായ സുജിത് ,2001 മെയ് 14 നാണ് കാർട്ടൂണിസ്റ്റായി കേരള കൗമുദിയിൽ ചേരുന്നത്.സ്കൂൾ തലം മുതൽ കാർട്ടൂണുകൾ വരച്ചിരുന്നു.സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ, കാർട്ടൂണിന് സമ്മാനം നേടിയ സുധീഷ് നാരായണന് സ്ക്കൂളിൽ നൽകിയ സ്വീകരണം പ്രചോദനമായി. തുടർന്ന്,ഹെഡ്മാസ്റ്ററേയും മന്ത്രി കെ.ആർ. ഗൗരിയമ്മയേയുമൊക്കെ വരച്ചു നോക്കി.കാർട്ടൂൺ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതിനെക്കുറിച്ച് ടോംസ് തന്റെ പ്രസിദ്ധീകരണത്തിൽ എഴുതിയ കുറിപ്പുകൾ, അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും' കാർട്ടൂൺ പരമ്പര എന്നിവയും കാർട്ടൂണിലേക്ക് ആകർഷിച്ചു. 
 
1999-ൽ മലയാള മനോരമ കാമ്പസ് ലൈൻ നടത്തിയ രാഷ്ട്രീയ കാർട്ടൂൺ മത്സരത്തിൽ ഒന്നാം സമ്മാനം നേടി. പാക്കനാർ വിനോദ മാസികയിലെ കാർട്ടൂണുകളും പ്രചോദനമായി. പിന്നീട് അതിൽ വരച്ചു.തൃശ്ശൂരിലെ 'ജയകാഹളം' എന്ന സായാഹ്നപ്പത്രത്തിൽ പഠനകാലത്തുതന്നെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു. 
 
ഗോപീകൃഷ്ണൻ കേരള കൗമുദി വിട്ട്, മാതൃഭൂമിയിൽ ചേർന്നപ്പോഴായിരുന്നു അവിടേക്ക് അപേക്ഷിച്ചത്. കാർട്ടൂണിസ്റ്റ് യേശുദാസൻ പറഞ്ഞാണ് അറിഞ്ഞത്. അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പിന്റെ കട്ടിങ്ങ് സഹിതം ആരോ അയച്ച ഊമക്കത്തും ലഭിച്ചു (കഥാകൃത്ത് എം.സുകുമാരന്റെ മകൾ രജനി മന്നാടിയാരും പ്രശാന്ത് എന്ന സുഹൃത്തുമായിരുന്നു ഇതിന്റെ പിന്നിലെന്ന് പിന്നീട് അറിഞ്ഞു).
നിയമസഭാ തെരഞ്ഞെടുപ്പ് കാലമായിരുന്നു, അത്. കേരള കൗമുദി, പത്ത് കാർട്ടൂണിസ്റ്റുകളുടെ ഒരു പാനൽ തന്നെ തയ്യാറാക്കി. ഓരോരുത്തരോടും കാർട്ടൂണുകൾ അയച്ചു നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ ഫാക്സിൽ അയച്ച ഒരു കാർട്ടൂൺ 2001 മാർച്ച് 30 ന് പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കപ്പെട്ടു വന്നു. തുടർന്ന്, സ്റ്റാഫ് കാർട്ടൂണിസ്റ്റായി അവിടെ നിയമിക്കപ്പെട്ടു. എ.പി. വിശ്വനാഥനായിരുന്നു അന്ന് എക്സിക്യൂട്ടീവ് എഡിറ്റർ.
 
കാർട്ടൂണിസ്റ്റുകൾക്ക് വലിയ സ്വാതന്ത്ര്യം നൽകുന്ന പത്രമാണ് കേരള കൗമുദി . ചിലപ്പോഴൊക്കെ നയങ്ങൾക്ക് വിരുദ്ധമായ കാർട്ടൂണുകൾ പോലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നോട്ടുനിരോധനത്തെ അനുകൂലിച്ചു മുഖപ്രസംഗം എഴുതിയ പത്രത്തിന്റെ ഒന്നാം പേജിൽ, അതിനു വിരുദ്ധമായ നിലപാടുള്ള കാർട്ടൂൺ വന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആകെ 2000 ൽപ്പരം കാർട്ടൂണുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. പ്രതിദിന പോക്കറ്റ് കാർട്ടൂണുകൾ വേറെയും. 
 
അപ്രതീക്ഷിതമായി ചില വലിയ അംഗീകാരങ്ങൾ ലഭിച്ച സംഭവങ്ങൾ ടി.കെ.സുജിത് വിവരിച്ചു.വി.എസ്.അച്ച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ,മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ദൗത്യസംഘത്തെ അയച്ച സമയം.രാഷ്ട്രീയ സംഭവികാസങ്ങളാൽ അന്തരീക്ഷം ചൂടുപിടിച്ചു നിൽക്കുന്ന അക്കാലത്ത് കുറേ ദിവസം പത്രത്തിൽ തന്റെ കാർട്ടൂണുകളൊന്നും വരാതെയായി. ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികൾക്ക് പ്രാധാന്യം നൽകിയതോടെ, കാർട്ടൂണുകൾക്കൾക്ക് ഒന്നാം പേജിൽ ഇടം കിട്ടാതെ പോയി. ഇത് പലരും ചോദിക്കാൻ തുടങ്ങിയതോടെ, കടുത്ത നൈരാശ്യമുണ്ടായി. ഇത് പത്രാധിപ സമിതിയിലും ചർച്ചയായി. തുടർന്ന്, കാർട്ടൂണുകൾ കൊടുക്കാൻ തീരുമാനമായി. 
 
സ്മാർട്ട് സിറ്റി, മൂന്നാർ ഒഴിപ്പിക്കൽ, വി.എസ്.അച്യുതാനന്ദൻ എന്നീ വിഷയങ്ങൾ കോർത്തിണക്കി ഒരു കാർട്ടൂൺ വരച്ചു. പക്ഷേ, അത് ആർക്കും മനസായില്ല. അതിനാൽ, കീറിക്കളത്ത് പെട്ടെന്ന് മറ്റൊന്ന് വരച്ചു. അത് , 'ആരുടെ നേട്ടം?' എന്ന പേരിൽ ഒന്നാം പേജിൽ വന്നു. അത് കണ്ട് ആവേശഭരിതനായ ഒരു വായനക്കാരൻ ഉപഹാരമായി ഒരു ചെക്ക് അയച്ചു തന്നു. അക്കൊല്ലത്തെ ഏറ്റവും നല്ല കാർട്ടൂണിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും, കേരള ലളിതകലാ അക്കാദമി പുരസ്ക്കാരവും ആ കാർട്ടൂണിനാണ് ലഭിച്ചത്. (സംസ്ഥാന സർക്കാരിന്റെ കാർട്ടൂൺ പുരസ്കാരം പത്ത് തവണ ടി.കെ.സുജിതിന് ലഭിച്ചിട്ടുണ്ട്).
 
വയലാർ രവിക്ക് കേന്ദ്ര മന്ത്രി പദം നൽക്കുന്നതിനെക്കുറിച്ച് പത്രവാർത്തകൾ വന്നുകൊണ്ടിരുന്ന സമയത്ത് തസ്രാക്കിൽ പോയി.ഖസാക്കിലെ രവി ബസ് വരാൻ കാത്തു നിന്ന രംഗവുമായി ബന്ധപ്പെടുത്തി, ഒരു കാർട്ടൂണിന്റെ ആശയം കിട്ടി. അദ്ദേഹത്തെ മന്ത്രിയാക്കുമ്പോൾ വരയ്ക്കായി അത് മാറ്റിവച്ചു. മന്ത്രിസഭാ പുന:സംഘടനയിൽ അദ്ദേഹം മന്ത്രിയാകുമെന്ന് വാർത്തകൾ വന്നുകൊണ്ടിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. പിന്നെയും വാർത്ത വന്നപ്പോൾ വരച്ചു. കട്ടപുറത്തിരിക്കുന്ന ബസിനായി രവി കാത്തു നിൽക്കുന്നു.സ്വന്തം സംഘടനയ്ക്കകത്തെ പ്രതിയോഗി സർപ്പമായി കാലിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുന്നു ... കാർട്ടൂൺ വന്നുവെങ്കിലും വയലാർ രവി മന്ത്രിയായില്ല.
 
പക്ഷേ, ഈ കാർട്ടൂണിന് സംസ്ഥാന സർക്കാർ പുരസ്ക്കാരം ലഭിച്ചു. ആ സമയത്ത് വയലാർ രവി മന്ത്രിയായി. പുരസ്ക്കാര വാർത്തയ്ക്കൊപ്പം ഈ കാർട്ടൂൺ പത്രം പുന:പ്രസിദ്ധീകരിച്ചു. മന്ത്രിയായി ,കേരള കൗമുദി സന്ദർശിച്ച അദ്ദേഹം പറഞ്ഞു: അവസാനം, ബസ് വന്നു!
 
കാർട്ടൂൺ ഒരു വികട കലയാണ്. കാർട്ടൂണിസ്റ്ററുകൾ എന്നും പ്രതിപക്ഷത്താണ്. ഭരണകൂടങ്ങളുടെ പി.ആർ വർക്കല്ല, കാർട്ടൂണിസ്റ്റുകൾ ചെയ്യുന്നത്. അഹിതമായ കാർട്ടൂൺ വരച്ചതിന്റെ പേരിൽ ഭീകരമായ സൈബർ ആക്രമണത്തിന് വിധേയനായിട്ടുണ്ട്. കേരള കൗമുദി ആഴ്ചപ്പതിപ്പിൽ പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ വിമർശിക്കുന്ന ഒരു കാർട്ടൂൺ വരച്ചു. അദ്ദേഹം ഗഗൻയാനിൽ, ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനാകുന്നു എന്നതായിരുന്നു,അത്. കാർട്ടൂൺ ഫേസ്ബുക്കിൽ വന്നതോടെ സംഘടിതമായ സൈബർ ലിഞ്ചിങ്ങാണുണ്ടായത്. ഫോണിലൂടെ നേരിട്ടും തെറി വിളികളുണ്ടായി.
 
എതിരഭിപ്രായങ്ങൾ ജനാധിപത്യപരമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥിതിയുണ്ടങ്കിലേ കാർട്ടൂണുകൾ നിലനില്ക്കൂ . എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുത സമൂഹത്തിലെ പല വിഭാഗങ്ങൾക്കും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ടി.കെ.സുജിത് പറഞ്ഞു.
ഗ്യാൻവ്യാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന ഒരു വാർത്തയെ ആസ്പദമാക്കി, ഫേസ്ബുക്കിൽ ഇട്ട ഒരു ട്രോളിന്റെ പേരിൽ ഡൽഹിയിൽ തനിക്കെതിരെ എഫ്.ഐ. ആർ ഫയൽ ചെയ്യപ്പെട്ടതായി കാർട്ടൂണിസ്റ്റ് സുധീർനാഥ് പറഞ്ഞു. ഒരു ഗൃഹോപകരണത്തിന്റെ ഫോട്ടോ നൽകി,' അയ്യോ, എന്റെ വീട്ടിലും ശിവലിംഗം പോലൊരു സാധനമുണ്ട്. വീട് സീല് ചെയ്യുമോ ആവോ' എന്ന കുറിപ്പോടെയായിരുന്നു , ഈ ട്രോൾ. ഇതെക്കുറിച്ച് 'സഹോദരൻ' മാസികയിൽ വരച്ച കാർട്ടൂൺ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും സുധീർ നാഥ് പറഞ്ഞു.
 
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലയാളത്തിലെ കാർട്ടൂണുകളാണ് ദേശീയ തലത്തിൽ പ്രശസ്തമായ പോക്കറ്റ് കാർട്ടൂണുകൾക്ക് വഴികാട്ടിയായതെന്ന് അദ്ദേഹം പറഞ്ഞു. 1949 ജനുവരി 24 മുതൽ 'ദേശബന്ധു' പത്രത്തിൽ കെ. എസ്. പിള്ള വരച്ച വേലുച്ചാർ എന്ന ബോക്സ് കാർട്ടൂണാണ് സാമുലിന് ദേശീയ ഇംഗ്ലീഷ് ദിനപത്രത്തിലെ ആദ്യ ബോക്സ് കാർട്ടൂൺ (Babuji) വരയ്ക്കാൻ പ്രചോദനമായത്.ആർ.കെ. ലക്ഷ്മണിന്റെ പ്രതിദിന പോക്കറ്റ് കാർട്ടൂണായ You said it ഇതെത്തുടർന്നാണ് ആരംഭിച്ചത്.
 
ദേശീയ മാധ്യമങ്ങളിൽ വരയ്ക്കുമ്പോൾ , പ്രാദേശിക മിത്തുകളും പ്രതീകങ്ങളും ഉപയോഗിക്കാൻ കഴിയില്ല. കേരളീയരായ അപൂർവ്വം നേതാക്കളേ ഇംഗ്ലീഷ് കാർട്ടൂണുകളിൽ വന്നിട്ടുള്ളൂ. കൽക്കത്തയിലെ 'ദ സ്റ്റേറ്റ്സ്മാൻ' പത്രത്തിൽ കാർട്ടൂണിസ്റ്റായിരുന്ന കുട്ടി,പഞ്ച് ലൈനുകൾക്ക് പകരം ചിത്രങ്ങളിലൂടെ ശക്തമായി ആശയ സംവേദനം നടത്തി. 
 
ഓരോ പത്രത്തിന്റേയും നയങ്ങൾക്കനുസൃതമായേ വരയ്ക്കാൻ കഴിയൂ. 'തേജസിൽ' വരച്ചപ്പോൾ മത ചിഹ്നങ്ങൾ ഒഴിവാക്കി.
 
ട്രോളുകളിൽ കാർട്ടൂണുകളുടെ അംശമുണ്ടെങ്കിലും അവ ഇവയ്ക്ക് പകരല്ല. അച്ചടി മാദ്ധ്യമങ്ങൾ കാർട്ടൂണകൾക്ക് സ്ഥലം നൽകുന്നത് ചുരുങ്ങി വരുന്നുവെങ്കിലും സമൂഹ മാദ്ധ്യമങ്ങളിലൂടെ കാർട്ടൂണുകൾ തുടർന്നും ശക്തമായ മാദ്ധ്യമമായി നിലനിൽക്കുമെന്ന് സുധീർ നാഥ് പറഞ്ഞു.
 
ചർച്ചയിൽ വി.എം.രാജ് മോഹൻ, വി.എ. ആശിഖ് എന്നിവർ പങ്കെടുത്തു.
 
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്. ലിങ്ക് :https://youtu.be/12KBhvRTSa4

കാർട്ടൂൺ--കാർട്ടൂൺ-1:കെ.വി.എം ഉണ്ണി,സുധീർ നാഥ്

 പ്രമുഖ കാർട്ടൂണിസ്റ്റുകൾ അനുഭവങ്ങൾ പങ്കു വയ്ക്കുന്ന 'കാർട്ടൂൺ... കാർട്ടൂൺ' പരമ്പരയുടെ ആദ്യ ഭാഗത്ത് (ക്ലബ്ബ് ഹൗസ് മീഡിയ റൂം, മെയ് 21), കെ.വി.എം ഉണ്ണിയും സുധീർ നാഥും അതിഥികളായെത്തി.

കാർട്ടൂണിനുള്ള ധാരാളം പുരസ്ക്കാരങ്ങൾ നേടിയവരാണ് രണ്ടാളും.

 
മലപ്പുറത്തെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഫൈൻ ആർട്ട്സ് കോളേജിൽ ചിത്രകലാഭ്യസനം നടത്തിയ തനിക്ക് അന്ന് സ്വപ്നം കാണാനുണ്ടായിരുന്നത് ഒരു ചിത്രകലാദ്ധ്യാപകന്റെ ജോലിയായിരുന്നുവെന്ന് കെ.വി.എം ഉണ്ണി പറഞ്ഞു. പക്ഷേ, 1995-ൽ പത്തൊൻപതാം വയസിൽ 'മാതൃഭൂമി'യിൽ ചേർന്നത് വലിയ വഴിത്തിരിവായി. പുതുതായി തുടങ്ങിയ കോട്ടയം യൂണിറ്റിലെ ലേഔട്ട് വിഭാഗത്തിലായിരുന്നു ആദ്യം. അന്ന്, ബാലഭൂമിയിൽ ആർട്ടിസ്റ്റായി ചേർന്ന ചിത്രകാരൻ ചന്ദ്രൻ ചൂലിശ്ശേരി അവിടെയിരുന്ന് ചിത്രങ്ങൾ വരച്ചയച്ചിരുന്നത് അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കി നിന്നു.
 
പിൽക്കാലത്ത് പ്രശസ്ത ചിത്രകാരനായ മദനനും കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണനുമൊപ്പം പ്രവർത്തിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ ,അന്ന് 'കേരള കൗമുദി'യിൽ വരച്ചിരുന്ന ഗോപീകൃഷ്ണന്റെ കാർട്ടൂണുകൾ കാണാനായി, ഗ്രാമത്തിലെ ഒരു കള്ളുഷാപ്പിൽ പോയി പത്രം മറിച്ചുനോക്കിയിരുന്ന കാലം ഉണ്ണി അനുസ്മരിച്ചു.
 
ആക്ഷേപഹാസ്യമല്ല, വിമർശന ഹാസ്യമാണ് കാർട്ടൂണകൾ. കാർട്ടൂണി സ്റ്റുകൾ എന്നും പ്രതിപക്ഷത്താണ്. അതാത് കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ അടയാളപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. കാലഘട്ടത്തിന്റെ ചരിത്ര രേഖകളാണവ.അതിനാൽ തന്നെ അവയിൽ മിക്കതിനും കാലാതീതമായ മൂല്യമില്ല.
 
കാർട്ടൂൺ രംഗത്തെ കുലപതിയായ ശങ്കർ മുതൽ കുട്ടി, അബു എബ്രഹാം, ഒ.വി.വിജയൻ തുടങ്ങി പുതുതലമുറയിലെ ഗോപീകൃഷ്ണനും ടി.കെ.സുജിതുമൊക്കെ ഉൾപ്പെട്ട മലയാളികളായ കാർട്ടൂണിസ്റ്റുകളുടെ ഒരു വലിയ നിരയുണ്ട്.
 
പക്ഷേ, സമകാലിക കാർട്ടൂണിസ്റ്റുകൾ ഇന്ന് വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുകയാണന്ന് കെ.വി.എം ഉണ്ണി പറഞ്ഞു. വരയോടൊപ്പം കൊടുക്കുന്ന കുറിക്കുകൊളളുന്ന അടിക്കുറിപ്പുകൾക്കായി കവിതകളെ മുതൽ പുരാണങ്ങളെ വരെ ആശ്രയിക്കാറുണ്ട്.
മുൻപ്,പാലിൽ നിന്ന് അല്പം ലഹരിയുള്ള ഒരു പാനീയം നിർമിക്കാൻ മിൽമ തീരുമാനിച്ചപ്പോൾ, അതെക്കുറിച്ച് ബി.എം.ഗഫൂർ 'കുഞ്ഞമ്മാൻ' പോക്കറ്റ് കാർട്ടൂണിൽ 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം ' എന്ന കവിതാശകലമായിരുന്നു , അടിക്കുറിപ്പായി നൽകിയത്. ഇതെത്തുടർന്ന് മിൽമ ആ നീക്കം ഉപേക്ഷിച്ചു.
 
മുണ്ടുകളിലൂടെ രാഷ്ടീയം പറയുന്ന 'മിണ്ടും മുണ്ട്' എന്ന കാർട്ടൂണിനായിരുന്നു, 2016-ൽ ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചത്. കാർട്ടൂൺ പറയ്ക്കാൻ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. നാലു തലമുറ കാർട്ടൂണിസ്റ്റുകൾ കെ.കരുണാകരനെ വരച്ചിട്ടുണ്ട്(കാർട്ടൂണിസ്റ്റ് യേശുദാസൻ ,കാർട്ടൂൺ വരയ്ക്കാനായി അദ്ദേഹത്തെ നിരന്തരം പിൻതുടർന്ന കഥ, ചർച്ചയിൽ ഇടപെട്ടുകൊണ്ട് , മോഡറേറ്ററായ കെ. ഹേമലത കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന ചെറിയൊരു മറുക് വളരുന്നതനുസരിച്ച്, കാർട്ടൂണിലും വളർന്ന്, വലിയ കാക്കപ്പുള്ളിയായി. അദ്ദേഹം വാച്ച് കെട്ടുന്നതിൽ വന്ന മാറ്റവും കാർട്ടൂണിൽ പ്രതിഫലിച്ചു ) .

ലീഡറും ജനങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള കാർട്ടൂണുകൾ ആസ്വദിച്ചിരുന്നു. ഇപ്പോഴത്തെ ചില രാഷ്ട്രീയ നേതാക്കൾ വിഗ്രഹങ്ങളായി മാറിക്കഴിഞ്ഞു. അവർക്ക് വിമർശനങ്ങൾ തീരെ ഇഷ്ടമല്ല.അവർക്ക് സൈബർ ഗുണ്ടകളുണ്ട്.
 
രാഷ്ട്രീയ പാർട്ടികളും ഭരണാധികളും മത സംഘടനകളും ചിന്തകൾക്ക് പോലും കടിഞ്ഞാണിടുന്ന രീതിയിൽ പ്രവർത്തിക്കുന്നു. മതത്തെ സംബന്ധിച്ച ഒന്നിനെക്കുറിച്ചും കാർട്ടൂൺ വരയ്ക്കാനാവാത്ത ഭയാനകമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. തങ്ങൾക്ക് ഹിതകരമല്ലാത്തത് വരയ്ക്കുന്ന കാർട്ടൂണിസ്റ്റുകളുടെ ഫോൺ നമ്പറുകൾ, തീവ്ര നിലപാടുകളുള്ള ചില സംഘടനകൾ അവരുടെ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത്, സംഘടിതമായ ആക്രമണം നടത്തുന്നു. ഗോപീകൃഷ്ണന് പലപ്പോഴും ഫോൺ ഓഫ് ചെയ്ത് വയ്ക്കേണ്ടി വന്നിട്ടുണ്ട്.
 
ടെലിവിഷൻ അവതാരകരും ഇങ്ങനെ ആക്രമിക്കപ്പെടുന്നുണ്ട്.
മുൻകാല കാർട്ടൂണുകളും പ്രസിദ്ധീകരണങ്ങളും സൂക്ഷിച്ചു വയ്ക്കുന്ന കണ്ണൂരിലെ സുരേന്ദ്രൻ കുറ്റിച്ചാലിന്റെ സഹകരണത്തോടെ ഇവയുടെ ഒരു ആർക്കൈവ് സ് ഉണ്ടാക്കാൻ കേരള കാർട്ടൂൺ അക്കാദമി ശ്രമിക്കുന്നുണ്ടെന്നും കെ.വി എം ഉണ്ണി പറഞ്ഞു. പുസ്തകരൂപത്തിലല്ല, ഓൺലൈനിൽ തന്നെ അവ ലഭ്യമാകണം.
 
കാർട്ടൂണിസ്റ്റുകൾ പണ്ടത്ത പ്പോലെ പേനയും പേപ്പറുമെടുത്ത് വരയ്ക്കുകയല്ല, ഇപ്പോൾ ചെയ്യുന്നത്. അവർ വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. 'പ്രോക്രിയേറ്റ്' എന്ന ഒരു പെയ്ഡ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് താൻ കാർട്ടൂണുകൾ വരയ്ക്കുന്നതെന്ന് ഉണ്ണി പറഞ്ഞു. മിക്ക കാർട്ടൂണുകളും ഇപ്പോൾ കളറിലാണ്.
 
സമൂഹ മാദ്ധ്യമങ്ങളിലൂടെ കാർട്ടൂണുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥി എം.വി.നികേഷ് കുമാർ കിണറ്റിൽ ഇറങ്ങിയതിനെക്കുറിച്ച് താൻ വരച്ച കാർട്ടൂൺ ഫേസ്ബുക്കിലിട്ടപ്പോൾ ആയിരക്കണക്കിനാളുകൾ അത് ഷെയർ ചെയ്യുകയും റീ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
 
നല്ല കാരിക്കേച്ചറുകളും കാർട്ടൂണുകളും വരയ്ക്കുന്നവർ പുതുതലമുറയിൽ ധാരാളമുണ്ടെങ്കിലും അവരാരും ഈ രംഗത്ത് ഉറച്ചു നിൽക്കുന്നില്ല. തൊഴിൽ സാദ്ധ്യതയില്ലാത്തതാണ് കാരണം.പത്രങ്ങളിൽ തന്നെ കാർട്ടൂണുകൾക്ക് പ്രാധാന്യം കുറഞ്ഞുവരുന്നു. മൾട്ടിമീഡിയ പഠിച്ച്, ആനിമേഷൻ രംഗമാണ് ഇപ്പോൾ കഴിവുള്ള ചെറുപ്പക്കാർ തൊഴിൽ മേഖലയായി തെരഞ്ഞെടുക്കുന്നതെന്നും കെ.വി.എം ഉണ്ണി പറഞ്ഞു.
1987 ലെ തെരഞ്ഞെടുപ്പ് കാലത്ത് ആലുവ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ ചുവരുകളിൽ കാർട്ടൂണുകൾ വരച്ചു കൊണ്ടായിരുന്നു താൻ കാർട്ടൂൺ രംഗത്തേക്ക് വന്നതെന്ന് സുധീർ നാഥ് പറഞ്ഞു. സൈക്കിളിൽ സഞ്ചരിച്ചായിരുന്നു , അന്ന് കാർട്ടൂൺ വരച്ചിരുന്നത്. ഓരോ ആഴ്ചയും മാറി വരയ്ക്കും.
 
'ദ ഒബ്സർവർ' ദിനപത്രത്തിൽ കാർട്ടൂണിസ്റ്റായാണ് തുടക്കം. വിദേശത്ത് ആനിമേറ്ററായ സുഹൃത്ത് അജയ് കുമാർ നിർദ്ദേശിച്ചതനുസരിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു.ഡൽഹിക്ക് ട്രെയ്ൻ ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത്, അവിടെ ഏഷ്യാനെറ്റിന്റെ ബിസിനസ് റിപ്പോർട്ടറായി ജോലി കിട്ടി. അവിടെയെത്തി,ടി.വി.ആർ. ഷേണായിയുടെ ശുപാർശയിൽ 'ദ ഒബ്സർവറി'ൽ കാർട്ടൂണിസ്റ്റായി. 
 
അഞ്ചു വർഷം ജോലി ചെയ്തു. തുടർന്ന് റീഡിഫ് ഡോട്ട് കോമിൽ . അക്കാലത്ത് തന്നെ മലയാള പത്രമാസികകളിലും കാർട്ടൂണുകൾ വരച്ചു. ഇംഗ്ലീഷിലുള്ള രാഷ്ട്രീയ കാർട്ടൂണുകളുടെ രണ്ട് സമാഹാരങ്ങൾ 'രൂപ' പുറത്തിറക്കിയിട്ടുണ്ട്. "കാർട്ടൂണിനെക്കുറിച്ച് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതിയിട്ടുള്ളത് ഞാനാണ്". എന്നാൽ, ഇപ്പോൾ രാഷ്ട്രീയ കാർട്ടൂണുകളുടെ പ്രാധാന്യം കുറഞ്ഞുവരുകയാണ്.
 
കേരള വർമ്മ, കുട്ടി, ഒ.വി. വിജയൻ തുടങ്ങിയ മുതിർന്ന കാർട്ടൂണിസ്റ്റുകളുമായുള്ള പരിചയമാണ് കാർട്ടൂണിന്റെ ചരിത്രം('വരയും കുറിയും') എഴുതാൻ പ്രേരിപ്പിച്ചത്. അവർ നൽകിയ അറിവുകളാണ് അതിന് അടിസ്ഥാനം.
 
ഡൽഹി ജീവിത കാലത്ത് മുതിർത്ത രഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായി. മുൻ പ്രധാനമന്ത്രി വി.പി.സിങ്ങ് ഡയാലിസിസ് നടത്തുമ്പോൾ ഒപ്പം പോയിരുന്നു. അദ്ദേഹം അപ്പോൾ കുഞ്ഞുണ്ണിക്കവിതകൾ പോലുള്ള ഹ്രസ്വകവിതകൾ ചൊല്ലും. അവ എഴുതിയെടുത്ത് , മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.
 
യാത്രയിലായിരുന്നതിനാൽ സുധീർ നാഥിന് കൂടുതൽ സംസാരിക്കാൻ കഴിയാത്തതിനാൽ, അടുത്ത ഭാഗത്ത് (ജൂൺ 4) തുടരും.
 
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ഈ പരിപാടിയുടെ ശബ്ദ ലേഖനം യൂട്യൂബിലുണ്ട്.
(Uploaded by Shibu P M).

ശ്രീലങ്ക മലയാളം പ്രക്ഷേപണാനുഭവങ്ങൾ:സരോജിനി ശിവലിംഗം

 

തിറ്റാണ്ടുകൾക്ക് മുൻപ് ലോകമെമ്പാടുമുള്ള മലയാളികൾ സായാഹ്നങ്ങളിൽ ചെവിയോർത്തിരുന്ന ശബ്ദം,ശ്രീലങ്ക റേഡിയോയുടെ മലയാള പരിപാടിയുടെ അവതാരകയായിരുന്ന സരോജിനി ശിവലിംഗത്തിന്റേതായിരുന്നു. പലർക്കും ഇന്നും ഗൃഹാതുരമായൊരു സ്മരണയാണത്.

 
ഇപ്പോൾ കോയമ്പത്തൂരിൽ വിശ്രമജീവിതം നയിക്കുന്ന സരോജിനി ശിവലിംഗത്തിന്റെ റേഡിയോജീവിത സ്മരണകളായിരുന്നു ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ ഈയാഴ്ച (മെയ് 28, 2022).
പാലക്കാട് കൊടുവായൂരിനടുത്ത കാക്കയൂർ സ്വദേശിനിയായ സരോജിനി, ആർ.ആർ.ശിവലിംഗത്തെ വിവാഹം കഴിച്ചതോടെയാണ് 1970 കളുടെ ആദ്യം ശ്രീലങ്കയിലെത്തിയത്. യാദൃച്ഛികമായി റേഡിയോയിൽ കേട്ട മലയാളം പരിപാടികളാണ് അതിലേക്ക് ആകർഷിച്ചത്. മലയാള പ്രക്ഷേപണം തുടങ്ങിയ സമയമായിരുന്നു അത്. കരുണാകരനായിരുന്നു,അവതാരകൻ.
അവതാരകയാകാൻ അപേക്ഷിച്ചു.അക്കാലത്തെ പ്രശസ്ത തമിഴ് അവതാരകനായ മയിൽവാഹനവും മറ്റുള്ളവരും ശബ്ദപരിശോധനയിൽ സഹായിച്ചു. അങ്ങനെ, മലയാളം അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടു.
 
തമിഴ് സർവീസിന്റെ ഭാഗമായിരുന്നു,മലയാളം പരിപാടികൾ."തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പരിപാടികൾ അവതരിപ്പിക്കുന്നവരുടെ ഒരു കൂട്ടുകുടുംബമായിരുന്നു , അത്".മലയാളം പരിപാടികൾ അന്ന് ദിവസവും അര മണിക്കൂർ . രണ്ടാഴ്ചയ്ക്കകം തന്നെ ലൈവ് ട്രാൻസ്മിഷൻ നടത്താൻ നിയോഗിക്കപ്പെട്ടു."എന്റെ ശ്രദ്ധ തിരിച്ചു വിടാൻ ഒരുതരം റാഗിങ്ങുണ്ടായിരുന്നു. പക്ഷേ, തെറ്റൊന്നും കൂടാതെ ആദ്യ ലൈവ് പൂർത്തിയാക്കിയതോടെ എല്ലാവരും സുഹൃത്തുക്കളായി".
 
തമിഴ് റെക്കാർഡ്സ് ലൈബ്രറിയിൽ പോയി , അടുത്ത ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യാനുള്ള റെക്കാർഡുകളും ടേപ്പുകളും കേട്ടു നോക്കും. അത് നിർബന്ധമായിരുന്നു. ലൈവ് പ്രക്ഷേപണത്തിൽ അനൗൺസ്മെന്റുകൾ മുഴുവൻ എഴുതി തയ്യാറാക്കില്ല.
 
ഇടയ്ക്ക് , ഇംഗ്ലീഷ് അനൗൺസറായും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, മലയാളത്തിൽ തന്നെ തുടർന്നു."ആ തീരുമാനം ശരിയായിരുന്നു. ഇപ്പോഴും എന്നെ ചിലരെങ്കിലും ഓർക്കുന്നുണ്ടല്ലോ".
 
വിവിധ പരിപാടികളിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് ധാരാളം കത്തുകൾ വന്നിരുന്നു.വ്യത്യസ്തമായ രീതിയിൽ ആ കത്തുകൾ വായിച്ചവതരിപ്പിച്ചിരുന്നു. സൈനികരുടെ കത്തുകളായിരുന്നു , കൂടുതൽ. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കായി സന്ദേശ ഗാനങ്ങൾ തുടങ്ങിയത് അവർ അയച്ച കത്തുകളെ തുടർന്നായിരുന്നു. ഇങ്ങനെ പുതിയ പരിപാടികൾ തുടങ്ങാനള്ള ആശയങ്ങൾ കിട്ടിയിരുന്നു. മാരിവില്ല്, രാഗ സംഗമം, ശബ്ദ ലഹരി, വനിതാരംഗം തുടങ്ങിയ പരിപാടികൾ ഓർക്കുന്നു.ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്ഥിരമായി കത്തുകളയക്കുന്നവരുണ്ടായിരുന്നു. വിദൂരസ്ഥമായ ന്യൂയോർക്കിലിരുന്ന് പരിപാടി കേട്ട് ഒരു ശ്രോതാവയച്ച കത്ത് ഏറെ സന്തോഷമുണ്ടാക്കി. ജപ്പാനിൽ നിന്നും കത്തുകൾ കിട്ടിയിരുന്നു.
 
ബി.ബി.സി പരിപാടികളെയായിരുന്നു ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ മാതൃകയാക്കിയിരുന്നത്.
 
അക്കാലത്ത് റേഡിയോ നിലയം സന്ദർശിക്കാൻ ധാരാളം വിനോദ സഞ്ചാരികൾ വരുമായിരുന്നു. കൊളംബോയിലെത്തുന്ന സംഗീതജ്ഞരും എഴുത്തുകാരുമൊക്കെ മലയാളം പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. പി.ജയചന്ദ്രൻ, ജോളി എബ്രഹാം,'വാനമുദം' പരിപാടിയിലൂടെ പ്രശസ്തനായ ജെഎം. രാജു തുടങ്ങിയവരുമായുള്ള അഭിമുഖങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
 
യേശുദാസ് നിലയത്തിൽ വന്നപ്പോൾ കാണാൻ കഴിയാതിരുന്നത് വലിയ നഷ്ടമായി. അന്ന് അവധിയിലായിരുന്നു. തന്റെ പാട്ടുകൾ ശ്രീലങ്ക റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നത് കാതോർത്തിരുന്ന നാളുകൾ അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് ഫോണിൽ അദ്ദേഹവുമായി സംസാരിച്ചു.
 
പൊട്ടുന്നനെയാണ് റേഡിയോ ജീവിതം അവസാനിച്ചത്. 1983 ജൂലൈ 23. കലാപത്തിന്റെ നാളുകളായിരുന്നു,അത്. നിലയത്തിലേക്ക് പോകാൻ തുടങ്ങവേ, പുറത്തിറങ്ങുന്നത് അപകടകരമാന്നെന്ന് അയൽവീട്ടുകാർ മുന്നറിയിപ്പ് നൽകി. പുറത്തേക്ക് നോക്കിയപ്പോൾ,അക്രമാസക്തരായ ഒരു പറ്റം പേരെ കണ്ടു.നിലയത്തിലേക്ക് വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല. ആകെ പരിഭ്രമിച്ചു. ഭർത്താവ് അന്ന് ഒരു കോൺഫറൻസിനായി ജപ്പാനിലായിരുന്നു. വൈകാകെ, സംഘർഷബാധിതമായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. പിന്നീടിതുവരെ അവിടേക്ക് പോയിട്ടില്ല.
 
തമിഴ് തീവ്രവാദം കത്തി നിൽക്കുന്ന അക്കാലത്ത് സരോജിനി ശിവലിംഗം കൊല്ലപ്പെട്ടുവെന്ന് കേട്ട് , അനുശോചനമറിയിച്ച്, 'പുനർജൻമം' സിനിമയിലെ ഒരു ഗാനം അവർക്കായി സമർപ്പിച്ചുകൊണ്ട് ഒരു ശ്രോതാവ് തിരുവനന്തപുരം നിലയത്തിലേക്ക് കത്തയച്ചു. ആ ഗാനം പ്രക്ഷേപണം ചെയ്തു കൊണ്ട് അവതാരക അറിയിച്ചു :സരോജിനി ശിവലിംഗത്തിന് ഒന്നും സംഭവിച്ചിട്ടില്ല."നാട്ടിൽ വന്നപ്പോൾ മരുമകൻ പറഞ്ഞാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. കൊച്ചി ഷിപ്പ് യാർഡിൽ ജോലി ചെയ്യുന്ന ആളായിരുന്നു , ഈ ശ്രോതാവ്. എങ്ങനെയോ അയാൾ മരുമകന്റെ നമ്പർ കണ്ടെത്തി പല പ്രാവശ്യം വിളിച്ചിരുന്നു.ഞാൻ തിരിച്ചു വിളിച്ചു. എന്നോട് മാപ്പ് പറയാനായിരുന്നു അയാൾ വിളിച്ചത്. ഞാൻ അയാളെ സമാധാനിപ്പിച്ചു".
 
ചർച്ചയിൽ എം. തങ്കമണി, വി.എം.രാജ് മോഹൻ, പത്മനാഭ മല്ല്യ ,ആർ ജെ റെജിൻ,ഫാത്തിമ സന എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
 
ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
 
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.
 


ശ്രീലങ്ക മലയാളം പ്രക്ഷേപണാനുഭവങ്ങൾ;ലതിക വിവേകാനന്ദൻ

ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കാലത്ത് ചേർത്ത് നിർത്തിയ റേഡിയോ പ്രക്ഷേപണമായിരുന്നു ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷന്റെ (റേഡിയോ സിലോൺ) മലയാളം പരിപാടികൾ.

 
 
1971 ഡിസം.4 ന് ആരംഭിച്ച്, ഇപ്പോൾ തമിഴ് അനൗൺസ്മെൻ്റോടുകൂടിയുള്ള മലയാളം ചലച്ചിത്രഗാനങ്ങൾ മാത്രമായി ചുരുങ്ങിയ  പ്രതിദിന പ്രക്ഷേപണം. പിൽക്കാലത്തെ ഒട്ടേറെ റേഡിയോ, ടെലിവിഷൻ പ്രക്ഷേപണ നിലയങ്ങൾ മാതൃകയാക്കിയ, വൈവിദ്ധ്യപൂർണ്ണമായ, പുതുമയാർന്ന പരിപാടികൾ ..
 
അതിന്റെ അവതാരകരായ സരോജിനി ശിവലിംഗം, കരുണാകരൻ, വിശാലാക്ഷി ഹമീദ്, ലതിക വിവേകാനന്ദൻ എന്നിവർ , ശബ്ദത്തിലൂടെ അങ്ങനെ ഓരോ കുടുംബത്തിലും സുപരിചിതരായി. മലയാള റേഡിയോ പ്രക്ഷേപണത്തിലെ ആദ്യ റേഡിയോ ജോക്കികളായിരുന്നു , അവർ.1980-ൽ അവതാരകയായി ചേർന്ന്, 2005-ൽ ഇംഗ്ലീഷ് പരിപാടികളുടെ പ്രൊഡ്യൂസറായി വിരമിച്ച ലതിക വിവേകാനന്ദന്റെ പ്രേക്ഷേപണാനുഭവങ്ങളും ആഭ്യന്തര യുദ്ധകാലത്തെ നേർസാക്ഷ്യങ്ങളുമായിരുന്നു 2022 മെയ് 14 ന് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ.
 
തൃശൂർ അന്തിക്കാട് സ്വദേശിനിയായ ലതികയുടെ ലങ്കൻ ബന്‌ധം തുടങ്ങുന്നത് പഞ്ചായത്ത് റേഡിയോയിലൂടെ കുട്ടിക്കാലത്ത് കേട്ട അവിടെ നിന്നുള്ള മലയാളം പരിപാടികളിലൂടെയാണ്. "എനിക്കന്ന് ഏറെയിഷ്ടം കരുണാകരനെയായിരുന്നു ".വളരുമ്പോൾ , അങ്ങനെ ഒരു അവതാരകയാകുകയായിരുന്നു,ലക്ഷ്യം. "ശ്രീലങ്കയെക്കുറിച്ച് അവിടെയുണ്ടായിരുന്ന അച്ചാച്ചൻ പറഞ്ഞുള്ള അറിവുണ്ടായിരുന്നു. ലങ്കക്കാരുടെ വൃത്തിയും ശുചിത്വവുമൊക്കെ ആകർഷിച്ചു".
തൃശൂർ വിമല കോളേജിന്റെ രണ്ടാം ബാച്ചിൽ പഠിച്ച്, ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം, അദ്ധ്യാപികയായി ജോലി ചെയ്തു."കല്യാണമാണ് എന്നെ ശ്രീലങ്കയിലെത്തിച്ചത്. ഭർത്താവ് വിവേകാനന്ദന് അവിടെ മദ്യ വ്യവസായമായിരുന്നു".വീട് വിട്ട് പോകാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല.
"ട്രെയ്നിൽ കൊളംബോയിലേക്ക് അന്ന് ചാർജ്ജ് 125 രൂപയായിരുന്നു.രാമേശ്വരത്തു നിന്ന് കപ്പലിൽ തലൈമന്നാറിലേക്ക്.കുറേ ദൂരം സഞ്ചരിക്കുമ്പോൾ തന്നെ ശ്രീലങ്ക കാണാം. അവിടെ ഇറങ്ങി വീണ്ടും ട്രെയ്നിൽ കൊളംബോയിലേക്ക് ...".
 
1975 ലാണ് അവിടെയെത്തിയത്. അപരിചിതമായ ചുറ്റുപാട്. ക്രമേണ, അവിടെ സാംസ്കാരിക പരിപാടികളിൽ സജീവമായി. മലയാള കലാലയം എന്ന സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായി. അഞ്ചുവർഷം ,നാട്ടിൽ വരാതെ അവിടെ താമസിച്ച് പൗരത്വം നേടി. അപ്പോഴാണ് മലയാളം പ്രക്ഷേപണത്തിന് അവതാരകരെ ക്ഷണിച്ചത്. 1980-ൽ അവതാരകയായി.
സ്ഥിരം അനൗൺസർമാരില്ലാത്തപ്പോൾ,പകരം ജോലി ചെയ്യും. "അന്ന് ഒരു മണിക്കൂർ ഡ്യൂട്ടിക്ക് 13 രൂപയാണ് പ്രതിഫലം".
 
 മൂന്ന് മാസം നീണ്ടു നിന്ന പരിശീലനമുണ്ടായിരുന്നു.ആദ്യ പ്രക്ഷേപണത്തിന് പ്രോത്സാഹനവും മാർഗ്ഗ നിർദ്ദേശവുമായി കരുണാകരൻ സ്റ്റുഡിയോയിലുണ്ടായിരുന്നു. അദ്ദേഹം മാത്രമായിരുന്നു അന്ന് സ്ഥിരം സ്റ്റാഫംഗം. സരോജിനി ശിവലിംഗത്തോടൊപ്പം പ്രവർത്തിക്കാനായില്ല. ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ, അവർ നാട്ടിലേക്ക് മടങ്ങിപ്പോയി. (വിരമിച്ച ശേഷവും കരുണാകരൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കേരളത്തിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും വർഷം മുൻപ് തൃശൂരിൽ അന്തരിച്ചു).വിശാലാക്ഷി മുഖ്യമായും തമിഴ് പരിപാടികളാണ് ചെയ്തിരുന്നത്.

 
"വലിയ സാമ്രാജ്യമായിരുന്നു, നിലയം.മൂവായിരത്തോളം പേർ അന്ന് അവിടെ പ്രവർത്തിച്ചിരുന്നു. മൂന്നര ലക്ഷം സംഗീത റെക്കാർഡുകൾ ലൈബ്രറിയിലുണ്ടായിരുന്നു".
ഏഷ്യ സർവ്വീസിന്റെ തമിഴ് വിഭാഗത്തിന്റെ ഭാഗമായാണ് മലയാളം പരിപാടികൾ പ്രക്ഷേപണം ചെയ്തിരുന്നത്. അതിന് ഒരു കൺട്രോളറും ഡയറക്ടറുമുണ്ടായിരുന്നു. അവരുടെ അംഗീകാരത്തോടെയായിരുന്നു ,പരിപാടികൾ ചെയ്തിരുന്നത്. "പുതിയ പരിപാടികൾ തുടങ്ങുന്നതിന് മുൻപ് അതിന്റെ ഡമ്മി നിർമ്മിച്ച് കേൾപ്പിക്കും".എല്ലാ വാക്കുകളും മലയാളത്തിൽ തന്നെ വേണമെന്ന് നിഷ്കർഷയുണ്ടായിരുന്നു.
 
ശ്രോതാക്കൾ കത്തുകളിലൂടെ ആവശ്യപ്പെടുന്ന ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുമ്പോൾ , പാട്ടിനെക്കുറിച്ച് മനോഗതമനുസരിച്ച് ലഘുവിവരണങ്ങൾ നൽകിയിരുന്നു. അത് എഴുതി തയ്യാറാക്കാറില്ലായിരുന്നു. 
 
"ഗൾഫ് രാജ്യങ്ങൾ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു കൂടുതൽ കത്തുകൾ കിട്ടിയിരുന്നത്. വ്യക്തിപരമായും കത്തുകൾ അയച്ചിരുന്നു.ചാക്കു കെട്ടുകളിലാണ് ആ കത്തുകൾ സൂക്ഷിച്ചിരുന്നത്; അത്രയ്ക്കുമുണ്ടായിരുന്നു. സ്നേഹം നിറഞ്ഞ കത്തുകളായിരുന്നു,അവ".
അക്കാലത്ത് ഗൾഫിൽ നിന്ന്,പുതിയ മലയാളം സിനിമാ പാട്ടുകൾ അയച്ചു തന്നിരുന്ന ഒരു ബദറുദ്ദീനെയും, പ്രക്ഷേപണത്തിന് സഹായകമായ കഥകളും വിവരങ്ങളും നിരന്തരം അയച്ചു തന്നിരുന്ന എഴുത്തുകാരനായ മുരളി കുട്ടമ്പുഴയേയും, നൂറുകണക്കിന് കത്തുകളയച്ചിരുന്ന ഒരു കൃഷ്ണൻകുട്ടിയേയും ഇപ്പോഴും ഓർക്കുന്നു.
 
വനിതകൾക്കായുള്ള പരിപാടിയായ 'വനിതാ രംഗം', ഗാനാധിഷ്ഠിത പരിപാടിയായ 'മുത്താരം' തുടങ്ങി ധാരാളം പരിപാടികൾ അവതരിപ്പിച്ചു. കഥകൾ എഴുതിയുണ്ടാക്കി, അതുമായി ബന്ധപ്പെട്ട ഗാനങ്ങൾ ഉൾപെടുത്തി 'മനോരഞ്ജിനി' എന്ന വ്യത്യസ്തമായ പരിപാടിയും അവതരിപ്പിച്ചു. (ചെറുകഥകളും എഴുതാറുണ്ട് ,ലതിക).
 
യേശുദാസ് ,ശോഭന, മധു അമ്പാട് തുടങ്ങിയവർ ശ്രീലങ്ക സന്ദർശിച്ചപ്പോൾ, അവരുമായി അഭിമുഖം നടത്തി ,പ്രക്ഷേപണം ചെയ്തിട്ടുണ്ട് .
 

തമിഴ് ഈഴം പുലികളും സർക്കാരുമായുള്ള പോരാട്ടം രൂക്ഷമായ നാളുകൾ ജീവിതത്തിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കി. സിംഹളർ തങ്ങളെയും തമിഴരായാണ് കണ്ടിരുന്നത്. ആക്രമണത്തിൽ നിന്ന് രക്ഷപെടാനായി പൊട്ടിടുന്നത് ഒഴിവാക്കേണ്ടി വന്നു. ബോംബാക്രമണത്തിൽ, വീടിനു തൊട്ടടുത്ത സെൻട്രൽ ബാങ്ക് കെട്ടിടവും പള്ളിയുമൊക്കെ തകർന്നതിന് സാക്ഷിയാണ്. "എന്റെ ആഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടു. മരണവക്ത്രത്തിൽ നിന്ന് പല തവണ രക്ഷപെട്ടിട്ടുണ്ട്".
 
കനത്ത സുരക്ഷാ വലയത്തിലായിരുന്നു റേഡിയോ നിലയവും രൂപവാഹിനി ടെലിവിഷനു മടങ്ങിയ കെട്ടിടസമുച്ചയം. അക്രമണമുണ്ടായാൽ രക്ഷപെടുന്ന മാർഗങ്ങളെക്കുറിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ ക്ലാസുകളെടുത്തു. "സാരി ധരിച്ചെത്തരുതെന്നും അവർ നിർദേശിച്ചു".
അക്കാലത്തെക്കുറിച്ച് ലോകത്തെ അറിയിക്കണമെന്ന് ആഗ്രഹിച്ചു."സത്യത്തിൽ സിംഹള വാദമാണ് ആഭ്യന്തര യുദ്ധത്തിനിടയാക്കിയത്. 'ശ്രീലങ്കൻ ഡയറി' എന്ന പുസ്തകം അതെക്കുറിച്ചാണ്. പ്രസാധകൻ ആവശ്യപ്പെട്ടതിനാലാണ് അതിൽ എന്നെക്കുറിച്ച് കുറച്ച് കാര്യങ്ങൾ ഉൾപ്പെടുത്തിയത്".
പ്രക്ഷേപണ ജീവിതത്തിലെ ധന്യമായ ഓർമ്മകളിലൊന്ന് ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന പാലന സേനയിലെ മലയാളികൾ നാട്ടിലുള്ള പ്രിയപ്പെട്ടവർക്കായി അയച്ച സന്ദേശ ഗാനങ്ങൾ പ്രക്ഷേപണം ചെയ്തതാണ്.
 
രസകരമായ ഒരു അനുഭവമുണ്ട്.ഒരിക്കൽ തനിക്ക് ഡ്യൂട്ടിക്കെത്താൻ കഴിയാതെ വന്നപ്പോൾ തമിഴ് അനൗൻസറായ പോൾ ആന്റണി പ്രക്ഷേപകനായി."ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഉടൻ , അധികൃതർ അദ്ദേഹത്തിൽ നിന്ന് 100 രൂപ പിഴ ഈടാക്കാനുള്ള മെമ്മോ നൽകി".
ടെലിവിഷൻ പരിപാടികൾക്ക് പ്രചുര പ്രചാരം ലഭിച്ചതോടെയാണ് മലയാളം പരിപാടികളുടെ ജനപ്രീതി ഇടിഞ്ഞത്. മതാധിഷ്ഠിത സ്പോൺസേഡ് പരിപാടികളുടെ എണ്ണം കൂടി വന്നു."മറ്റു പരിപാടികൾ നിലനിർത്താൻ ഞങ്ങൾ സ്പോൺസർഷിപ്പ് പിടിച്ചു നൽകണമായിരുന്നു".
ക്രമേണ,പരിപാടികൾ കുറഞ്ഞു വന്ന് , അത് നിലച്ചു.
 
മലയാളം പരിപാടികളുടെ കാഷ്വൽ അവതാരകയായി തുടങ്ങിയ ലതിക വിവേകാനന്ദൻ പിന്നീട് ഇംഗ്ലീഷ് പരിപാടികളുടെ സ്റ്റാഫ് പ്രൊഡ്യൂസറായി നിയമിക്കപ്പെട്ടു.'ദ ഐലന്റ്' എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തിൽ എഴുതിയിരുന്ന ലേഖനങ്ങളായിരുന്നു, അതിന് വഴിതെളിയിച്ചത്.
 
ഡി.പ്രദീപ് കുമാറും വി.എം.രാജ് മോഹനും മോഡറ്റർമാരായി. ചർച്ചയിൽ മനോജ് രവീന്ദ്രൻ ,വിശ്വപ്രഭ, എം. തങ്കമണി, എം.പ്രസന്നകുമാർ എന്നിവർ പങ്കടുത്തു. പി.ലീലയുടെ 'നമസ്തെ കൈരളി ' എന്ന ഒരു ഗാനശകലത്തോടെയായിരുന്നു , മലയാളം പരിപാടികൾ ആരംഭിച്ചിരുന്നതെന്ന് പ്രസന്നകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം 'ഇലങ്കെ ഒലിപ്പരപ്പ് കൂട്ടുത്താപനം ഏസിയ സേവനം ....' എന്നാരംഭിക്കുന്ന, ഗൃഹാതുരമായ ആ അവതരണം ലതിക വിവേകാനന്ദൻ ആവർത്തിച്ചു.
വിരമിച്ച ശേഷം അന്തിക്കാട്ട് മടങ്ങിയെത്തിയ ലതിക, തൃശൂർ ആകാശവാണിയുടെ സ്ഥിരം ശ്രോതാവാണ്.ശ്രീലങ്കയെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതുന്നുണ്ട്. 
 
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് :https://youtu.be/LCFAniichVg


'ദൂരദർശൻ കാലം-കെ.കുഞ്ഞികൃഷ്ണൻ

 

ൽക്കത്ത ദൂരദർശൻ കേന്ദ്രത്തിൽ 1977 ൽ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായി തുടങ്ങി , ഇന്ത്യയുടെ ടെലിവിഷൻ മാദ്ധ്യമ രംഗത്ത് നിർണ്ണായക സംഭാവനകൾ നൽകി,അഡീഷണൽ ഡയറക്ടർ ജനറലായി വിരമിച്ച കെ.കുഞ്ഞികൃഷ്ണൻ തന്റെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സമ്പന്നമായ മാദ്ധ്യമാനുഭവങ്ങൾ ക്ലബ്ബ് ഹൗസിൽ ('ദൂരദർശൻ കാലം',മീഡിയ റൂം, മാർച്ച് 26, 2022) പങ്കുവച്ചു.
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിൽ മലയാളികളുടെ ദൃശ്യമാധ്യമ സംസ്കാരം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച അദ്ദേഹം, കണ്ണൂർ കരിവെളളൂരിനടുത്ത പെരളം സ്വദേശിയാണ്.
വൈകീട്ട് അഞ്ചരയ്ക്കുള്ള റേഡിയോ പരിപാടികൾ കേൾക്കാനായി മൂന്നര കിലോമീറ്റർ അകലെയുള്ള സ്ക്കൂളിൽ നിന്ന് വേഗം നടന്നെത്തിയിരുന്ന കുട്ടിക്കാലം അദ്ദേഹം ഓർമ്മിച്ചു. റേഡിയോയിലെ പ്രശ്നോത്തരികളോട് ഇഷ്ടമുണ്ടായിരുന്നു.
കോഴിക്കോട്ട് എം.എസ്.സി വിദ്യാർത്ഥിയായിരിക്കുമ്പോൾ താമസിച്ചത് നിലയത്തിനടുത്ത ലോഡ്ജിൽ . തിക്കോടിയനും ഉറൂബിന്റെ മരുമകനായ സുധാകരനുമായുമൊക്കെ പരിചയക്കാരായി. അങ്ങനെ, ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് തസ്തികയ്ക്ക് വിജ്ഞാപനം വന്നപ്പോൾ അപേക്ഷിച്ചു. ഗോവ നിലയത്തിലാണ് നിയമനം കിട്ടിയത്.
 
അന്ന്,പനാജി യാത്ര ദുഷ്കരം.മംഗലാപുരത്ത് നിന്ന് ഇടയ്ക്ക് ഒരു കടത്തു കടക്കണം. അവിടെ നിന്ന് ടാക്സി."കര എത്തും മുൻപേ ഞാൻ ബോട്ടിൽ നിന്ന് ചാടിഇറങ്ങാൻ ശ്രമിച്ചു. പെട്ടിയോടെ വെള്ളത്തിൽ വീണു, തലയിടിച്ചു മുറിവു പറ്റി. പോക്കറ്റിൽ ഉണ്ടായിരുന്ന അപ്പോയിന്റ്മെൻറ് ഓർഡർ വെള്ളത്തിൽ വീണ് നഷ്ടപ്പെട്ടു.ആകെ നനഞ്ഞു കുളിച്ചിരുന്നു.തൊട്ടടുത്ത പോസ്റ്റോഫീസിൽ ചെന്ന്, ലൈറ്റിങ് കോൾ ബുക്ക് ചെയ്ത് , നിലയത്തിലേക്ക് വിളിച്ചു. നിയമന ഉത്തരവില്ലാത വന്നിട്ട് കാര്യമില്ലെന്ന് അവർ പറഞ്ഞു.നിരാശയോടെ തിരികെ പോന്നു". 
 
പിന്നീട്,ഡൽഹി ഐ.സി.എ.ആറിൽ അസിസ്റ്റൻറ് എഡിറ്ററായി നിയമനം കിട്ടി. രണ്ടു വർഷത്തിനു ശേഷം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജൂനിയർ സയന്റിഫിക് ഓഫീസറായി. കടുത്ത നിയന്ത്രണങ്ങളുള്ള ജോലി. 1974 ൽ സി.പി.സി. സർ.ഐയിൽ ജോലി ചെയ്യുമ്പോൾ, ഗവേഷണ രംഗത്തെ അപചയത്തെക്കുറിച്ച് മാതൃഭൂമി ഓണപ്പതിപ്പിൽ, 'ഗവേഷണം എന്ന പ്രഹസനം' എന്ന പേരിൽ ലേഖനം എഴുതിയതിനെത്തുടർന്ന് കാസർഗോട്ടേക്ക് ട്രാൻസ്ഫർ ചെയ്തു. അന്നത്തെ ഡയറക്ടർ അത് ,വ്യക്തിപരമായ വിമർശനമായി എടുത്തു. "അധികാരികൾ പല തരത്തിൽ ദ്രോഹിച്ചു. അക്കിത്തത്തിന്റെ ബന്ധുവായിരുന്ന കെ.പി.എ. മേനോനായിരുന്നു , വകുപ്പിന്റെ സെക്രട്ടറി. അദ്ദേഹമാണ് രക്ഷിച്ചത്.
 
അക്കാലത്ത് ദൂരദർശനിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ നിയമനത്തിന് യു.പി.എസ്‌.സി അപേക്ഷ ക്ഷണിച്ചു.ഡൽഹിയിലായിരുന്നു ,ഇന്റർവ്യൂ. "ആകാശവാണിയിൽ നിന്ന് ജഗതി എൻ.കെ. ആചാരി,നാഗവള്ളി ആർ. എസ് കുറുപ്പ്, സുശീല വിജയരാഘവൻ തുടങ്ങിയവരുണ്ടായിരുന്നു. ജോലി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. അതിനാൽ, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ ജേണലിസം പഠിക്കാൻ ചേർന്നു". 
 
1977 ഓഗസ്റ്റിൽ കൽക്കത്ത ദൂരദർശനിൽ നിയമിച്ചു. "ആന്ധ്രയിലെ വെള്ളപ്പൊക്കം മൂലം തടസ്സപ്പെട്ടിരുന്ന ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച ശേഷമേ എത്താൻ കഴിഞ്ഞുള്ളൂ. കേന്ദ്രം ഡയറക്ടർ മീര മജുംദാറായിരുന്നു.സ്വന്തം അനിയനെ പോലെ എന്നെ അവർ കരുതി. അന്നത്തെ സ്നേഹധനരായ സഹപ്രവർത്തകരിൽ പലരുമായും ഇന്നും സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്". 
 
തുടർന്ന്,മദിരാശി കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടറായി. പൂന ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ അഞ്ചര മാസം ട്രെയിനിങ് . അധികം കാലം പ്രവർത്തിച്ച സ്റ്റേഷനാണ് മദിരാശി.
മലയാളത്തിലുള്ള ടെലിവിഷൻ പ്രക്ഷേണം ആരംഭിക്കുന്നത് അവിടെ നിന്നാണ്. പിൽക്കാലത്ത് തിരുവനന്തപുരം ദൂരദർശന്റെ ഡയറക്ടറായ പീർ മുഹമ്മദായിരുന്നു അവിടെ നിന്ന് ആദ്യ മലയാളം പരിപാടികൾ തുടങ്ങിയത്. ന്യൂനപക്ഷ ഭാഷകളായ മലയാളം,തെലുങ്ക്, കന്നഡ എന്നിവയിൽ മാസത്തിൽ രണ്ട് പരിപാടികൾ വീതം. മദ്രാസ് മലയാളി സമാജത്തിലെ കലാകാരരായിരുന്നു , മലയാളം പരിപാടികളിൽ പങ്കെടുത്തിരുന്നത്. ആദ്യ കാലങ്ങളിൽ ഡോ.എസ്.കെ.നായർ എഴുതിയ സ്കിറ്റുകളായിരുന്നു , മുഖ്യ ഇനം.
 
അന്ന് ശാസ്ത്ര സാഹിത്യകാരനായ കോന്നിയൂർ ആർ നരേന്ദ്രനാഥായിരുന്നു,മദ്രാസ് ആകാശവാണി നിലയം ഡയറക്ടർ."ദേവഗിരി കോളേജിൽ പഠിക്കുന്ന കാലം മുതൽ അദ്ദേഹത്തിന് എന്നെ അറിയാം.അടുത്ത ബന്ധുവും രക്ഷാകർത്താവുമായിരുന്ന ഡോ.കെ.ജി.അടിയോടിയും അദ്ദേഹവും സുഹൃത്തുക്കളായിരുന്നു".കോന്നിയൂർ ദൂരദർശൻ പരിപാടികളുമായി സഹകരിച്ചു.
 
നിർമ്മല ശ്രീനിവാസൻ, വിധുബാല തുടങ്ങിയ ആദ്യ കാല അവതാരകരെയും അദ്ദേഹം ഓർക്കുന്നു.
അപ്രതീക്ഷിതമായി നേരിട്ട വലിയൊരു പ്രതിസന്ധിയുടെ കഥയും അദ്ദേഹം വിവരിച്ചു. 1982-ൽ സൗത്ത് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സിന്റ സുവർണ്ണജൂബിലി ആഘോഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് പ്രസിഡന്റ് എൻ. സഞ്ജീവ റെഡ്ഡി. തിരിതെളിയിക്കാൻ കുത്തുവിളക്കുമായി വേദിയിൽ കുമാരി ജയലളിത ഉണ്ടായിരുന്നു.
 
എം.ജി രാമചന്ദ്രനായിരുന്നു അന്ന് തമിഴ്നാട് മുഖ്യമന്ത്രി . ആ റിപ്പോർട്ടിൽ ജയലളിതയുടെ ദൃശ്യം ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന്, ദൂരദർശന് എതിരെ സംസ്ഥാന സർക്കാർ അപ്രഖ്യാപിതമായ വിലക്ക് ഏർപ്പെടുത്തി."പരിപാടികൾ റെക്കോർഡ് ചെയ്യുന്നത് പോലും തടസ്സപ്പെട്ടു. ദൂരദർശന്റെ മൈക്കും ക്യാമറയും കണ്ടാൽ പൊലീസ് ആട്ടി ഓടിക്കും. ഡയറക്ടർ കപൂർ ലീവിലായിരുന്നതിനാൽ എനിക്കായിരുന്നു ചുമതല. മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കാണാൻ അനുമതി ചോദിച്ചങ്കിലും കിട്ടിയില്ല. കേന്ദ്രത്തിന് പ്രവർത്തിക്കാൻ കഴിയാത്ത രീതിയിൽ വൈദ്യുതി , ജലവിതരണം തുടങ്ങിയവയ്ക്കും പല നിയന്ത്രണങ്ങളും വന്നു".
 
കെ.ജെ. ഹോസ്പിറ്റലിലെ ഒരു ഡോക്ടറായിരുന്നു, വളരെ യാദൃച്ഛികമായി , ഇതിനൊരു പരിഹാരമുണ്ടാക്കാൻ വഴിയൊരുക്കിയത്. അദ്ദേഹം പറഞ്ഞതിനാ ലാകണം മുഖ്യമന്ത്രി വഴങ്ങി.
"ഒരു ദിവസം രാത്രി 12.15 ന് ഫ്ലാറ്റിൽ ആരോ കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ, പോലീസുകാർ.അവർ സല്യൂട്ട് ചെയ്തു.
 
'ലേറ്റ് ആയതിൽ ക്ഷമിക്കണം',അവർ തമിഴിൽ പറഞ്ഞു.'ഒരു കാര്യം അറിയിക്കാൻ എത്തിയതാണ്. നാളെ രാവിലെ 5.30നും 6നും ഇടയിൽ തലൈവർ താങ്കളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്'.സ്വന്തം വാഹനം ഇല്ലെന്നറിയിച്ചപ്പോൾ , വാഹനം തരാമെന്ന് അവർ പറഞ്ഞു .രാമപുരം ഗാർഡൻസിൽ 5.30 ന് വലിയ ആൾക്കൂട്ടമാണ് മുഖ്യമന്ത്രിയെ കാണാൻ കാത്തു നിന്നിരുന്നത്. കൃത്യം ആറു മണിക്ക് എന്നെ വിളിപ്പിച്ചു. തമിഴ് നല്ല വശമില്ലായിരുന്ന തുകൊണ്ട് വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു. ഞാൻ വിനയത്തോടെ,'മന്നിക്കണം,എനിക്ക് തമിഴ് അറിയില്ല' എന്ന് അദ്ദേഹത്തോട് പറഞ്ഞു. 'നമുക്ക് മലയാളത്തിൽ സംസാരിക്കാം' എന്ന് അദ്ദേഹം പറഞ്ഞതോടെ എല്ലാ ടെൻഷനും പോയി. ദൂരദർശന്
സർക്കാർ പരിപാടികൾ കവർ ചെയ്യുന്നതിന് നിലവിലുള്ള അപ്രഖ്യാപിത വിലക്ക് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല എന്ന് ഞാൻ പറഞ്ഞു. 'അമ്മു' എന്ന് പേരെടുത്തു പറഞ്ഞുകൊണ്ട്, എന്തുകൊണ്ടാണ് ജയലളിതയുടെ ഷോട്ട് ഒഴിവാക്കിയത് എന്ന് ആരാഞ്ഞു.'അനിയൻ വിചാരിച്ചാൽ അതു കിട്ടില്ലേ ' എന്ന് ചോദിച്ചു.
 
അത് കണ്ടെത്തി നൽകാൻ ശ്രമിക്കാമെന്നും ഇത്തരം വീഴ്ച ആവർത്തിക്കില്ലെന്നും ഉറപ്പു കൊടുത്തു."അപ്പോൾ, മദ്രാസിൽ നടക്കുന്ന തമിഴ് മഹാനാട് പരിപാടി കവർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഒ.ബി വാൻ ഇല്ലാതെ കഴിയില്ല എന്ന് അറിയിച്ചപ്പോൾ ,
ഇൻഫർമേഷൻ വകുപ്പ് മന്ത്രിയെ വിളിപ്പിച്ച്, തമിഴിൽ പറഞ്ഞു:'ദൂരദർശനുമായുള്ള എല്ലാ പ്രശ്നങ്ങളും തീർന്നു. ഇവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യണം'. 
 
അദ്ദേഹം അടുത്തു വന്നു പറഞ്ഞു: 'പ്രാതൽ കഴിച്ചിട്ട് പോയാൽ മതി'. പലതരം ചട്നിപ്പൊടികൾരുചിച്ചു നോക്കാൻ നിർദേശിച്ചുകൊണ്ട് , ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. മലയാളിയായ പാചകക്കാരനോട് വിളമ്പി ത്തരാൻ നിർദ്ദേശവും നൽകി.ആതിഥ്യമര്യാദയുടെ ഏറ്റവും ഉദാത്തമായ രീതികളാണ് ഞാൻ അപ്പോൾ അനുഭവിച്ചത്. 
 
ഓഫീസിൽ തിരികെയെത്തി, ക്യാമറയിലെ ഫൂട്ടേജ് പരിശോധിച്ചു. നെഗറ്റീവ് ഷോട്ട്സ് കളഞ്ഞിരുന്നില്ല. അതിൽ നിന്ന് ആ ദൃശ്യം കണ്ടെടുത്ത്, അടുത്ത ദിവസം റിപ്പോർട്ടിൽ ഉൾപ്പെടുത്തി" .
പിന്നീട് പലവട്ടം അദ്ദേഹത്തെ നേരിൽ കാണാനും അടുത്തിടപഴകാനും കഴിഞ്ഞു.
''ഒരിക്കൽ അദ്ദേഹം പറഞ്ഞു:'മദിരാശി സ്ഥിരവാസത്തിനുള്ള പറ്റിയ സ്ഥലമാണ്.ഫ്ലാറ്റോ വീടോ എന്താണെന്നുവെച്ചാൽ പറഞ്ഞോളൂ, പി.എയെ വിളിച്ചാൽ മതി '. ഏറെ സൗഹൃദം എക്കാലവും അദ്ദേഹം എന്നോട് കാണിച്ചു-മോസ്റ്റ് കോർഡിയൽ റിലേഷൻ.
വേലൂരിലെ ലോ പവർ ട്രാൻസ്മിറ്ററിന്റെ ഉദ്ഘാടനച്ചങ്ങിൽ ഹെലികോപ്ടറിൽ ഒരുമിച്ചു പോകാൻ അവസരമുണ്ടായി. ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി അടുത്തെത്തി, എന്താണ് സൗകര്യം വേണ്ടത് എന്ന് ആരാഞ്ഞു.ഗസ്റ്റ് ഹൗസിലായിരുന്നു എനിക്ക് താമസം ഏർപ്പെടുത്തിയിരുന്നത്. അത് ഉറപ്പുവരുത്തിയതിനു ശേഷം അദ്ദേഹം പോയപ്പോൾ എന്നോടായി , കാത്തുനിന്ന ജനങ്ങളുടെ ആരാധന. 
 
ചിലർ എന്റെ കാലിൽ തൊട്ടു. ദൈവത്തെ പോലെയാണ് അവരെന്നെ കണ്ടത്. മദിരാശിയിൽനിന്ന് ട്രാൻസ്ഫർ ആയപ്പോൾ അദ്ദേഹത്തെ കണ്ട് പറയാൻ കഴിഞ്ഞില്ല. അപ്പോഴേക്കും രോഗശയ്യയിലായി".
1984 ഒക്ടോബറിലാണ് തിരുവനന്തപുരത്തെത്തിയത് .അന്ന് സംപ്രേഷണം ആരംഭിച്ചിച്ചിട്ടില്ല. സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയിട്ടുമില്ല. ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോൾ , പ്രമുഖരുടെ അനുശോചന സന്ദേശങ്ങൾ റെക്കാർഡ് ചെയ്ത് അയയ്ക്കണമെന്ന നിർദ്ദേശം ലഭിച്ചു. ഒ.ബി.വാനിലെ സംവിധാനമുപയാഗിച്ചായിരുന്നു , റെക്കാർഡിങ്ങ്. മുഖ്യമന്ത്രി നായനാരെ പരിചയമുണ്ടായിരുന്നു. പറഞ്ഞയുടൻ അദ്ദേഹം സമ്മതിച്ചു.
 
അനുശോചനത്തിന്റെ ഒരു ഘട്ടത്തിൽ ,ഇന്ദിരയുടെ സ്വഭാവത്തിലെ സവിശേഷതകൾ വിവരിക്കവേ, നായനാർ പൊട്ടിക്കരഞ്ഞു.
 
പ്രധാനമന്ത്രിയുമായി ഡൽഹിയിൽ ചർച്ചക്ക് എത്തിയ അദ്ദേഹം, കേന്ദ്രം അവഗണിക്കുന്നതായി ആരോപണമുന്നയിച്ചു വികാരവിക്ഷോഭത്തോടെയാണ് സംസാരിച്ചത്. ഒച്ചപ്പാടുണ്ടാക്കിയ ചർച്ചയ്ക്കുശേഷം അൽപ്പ സമയം അതേ മുറിയിൽ തന്നെ ഇരുന്ന നായനാരുടെ അടുത്തേക്ക് ഇന്ദിര വന്നു. പിന്നീട് വളരെ സ്നേഹത്തോടെ അവർ അദ്ദേഹത്തോട് സംസാരിച്ചു.
'മിസ്റ്റർ,നായനാർ നിങ്ങളുടെ ആരോഗ്യം ഇപ്പോൾ എങ്ങനെയുണ്ട് ? എന്തൊക്കെ മരുന്നുകളാണ് കഴിക്കുന്നത് ' തുടങ്ങിയ അവരുടെ സ്നേഹാന്വേഷണങ്ങൾ ഓർത്തപ്പോൾ നായനാർ കരഞ്ഞു പോയി. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന അപൂർവ വ്യക്തിയായിരുന്നു ഇന്ദിരാഗാന്ധി എന്ന് നായനാർ പറഞ്ഞു". 
 
മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. കണ്ടാലുടൻ,'എടോ കുഞ്ഞികൃഷ്ണാ ' എന്ന് വിളിക്കും. ഏതു പ്രശ്നത്തിനും കൂടെ നിൽക്കും, അദ്ദേഹം. "പലപ്പോഴും ദൂരദർശൻ വാർത്ത കണ്ടാൽ , അഞ്ചു മിനിറ്റിനകം വിളിയെത്തും.
 
മലയാളം ശരിക്ക് വായിക്കാനറിയാത്ത ഒരു ന്യൂസ് റീഡറെപ്പറ്റി ഒരിക്കൽ ചോദിച്ചു,' എടോ എവിടെ നിന്നു കിട്ടി, ഈ സത്വത്തിനെ? കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇഷ്ടമാകാത്ത അവരെ ഉടൻ മാറ്റണമെന്ന് നിർദേശം നൽകി. വലിയ സാമർത്ഥ്യക്കാരിയായിരുന്നു,അവർ. ഉടൻ പോയി മുഖ്യമന്ത്രിയെ കണ്ടു. പിന്നീട് മുഖ്യമന്ത്രി വീണ്ടും വിളിച്ചു പറഞ്ഞു,'ഒരുപ്രാവശ്യം കൂടി വിളിച്ചിട്ട് അവരെ ഒഴിവാക്കി കൊള്ളൂ '.അപ്രകാരം തന്നെ ചെയ്തു".
 
തിരുവനന്തപുരം കേന്ദ്രം ആരംഭിച്ചപ്പോൾ ,നിരവധി പ്രശ്നങ്ങളാണ് നേരിട്ടത്.
കുടപ്പനക്കുന്ന് അന്ന് ഒരു ബാലികേറാമല ആയിരുന്നു. ദൂരദർശിനിലെത്താൻ യാത്രാസൗകര്യവും ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് ജോലി സമയമനുസരിച്ച് കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി.
ആകാശവാണിയിലെ ന്യൂസ് റീഡർമാരും ട്രാൻസ്മിഷൻ എക്സി ക്യൂട്ടീവായ രാജേശ്വരി മോഹനനുമായിരുന്നു ആദ്യ കാലത്ത് ദൂരദർശനിൽ വാർത്ത വായിച്ചിരുന്നത്. അവർ വാർത്ത വായിക്കരുത് എന്ന് നിർദ്ദേശം കിട്ടി. പ്രതിഫലമായി അവർക്ക്, മറ്റുള്ളവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്നു തുക മാത്രമേ കൊടുക്കാവൂ എന്നതായിരുന്നു മറ്റൊരു ഉത്തരവ് . ഒടുവിൽ , ഡയറക്ടർ ജനറലിന് എഴുതിയാണ് പ്രശ്നം പരിഹരിച്ചത് ആകാശവാണിയിൽ നിന്നുള്ളവർക്കും മറ്റു  വാർത്താവായനക്കാർക്കുള്ള  പ്രതിഫലം തന്നെ നൽകി.
 
വാർത്താവായനക്കാർക്ക് ഡ്രസ് കോഡ് എർപ്പെടുത്തി. സ്ത്രീകൾ നല്ല രീതിയിൽ സാരി ധരിച്ചു വരണമെന്ന് നിർദ്ദേശം നൽകി. ബ്രാൻഡഡ്,കാഷ്വൽ വസ്ത്രങ്ങൾ വിലക്കി.
ആകാശവാണി തിരുവനന്തപുരം നിലയം ഡയറക്ടറിൽ നിന്ന് അന്ന് കാര്യമായ പിന്തുണയൊന്നും കിട്ടിയില്ല. ശത്രുതാപരമായ സമീപനമുണ്ടായി.
 
ദൂരദർശന്റെ അക്കാലത്തെ പ്രഭാവം അനന്യമായിരുന്നു. "മന്ത്രിമാർ ഡി.ഡി. ക്യാമറ എത്തുംവരെ
പരിപാടികൾ വൈകിച്ചും മറ്റും സഹകരിച്ചു".
 
രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ദൂരദർശൻ ഇരയായ അനുഭവങ്ങളും കെ.കുഞ്ഞികൃഷ്ണൻ വിവരിച്ചു. ഒരു ബന്ദ്
ദിനത്തിൽ ക്യാമറയുമായി പോയ ദൂരദർശൻ വാഹനത്തിനുനേരെ രോഷാകുലരായ
ബന്ദനുകൂലികൾ പാഞ്ഞെത്തി.
 
അവർ കാറിൽ പെട്രോളൊഴിച്ചു. "ഞാൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറുടെ കഴുത്തിൽ ഒരാൾ പിടിച്ചു. കൈ വിടുവിക്കാൻ ഞാൻ ശ്രമിച്ചു. എന്നെ അവർ ഉപദ്രവിച്ചു. കാറ് കത്തിക്കാൻ , ഒരാൾ തീപ്പെട്ടി എടുക്കാൻ പോയ സമയം സി.ആർ.പി.എഫ് കാരുടെ ഒരു വാഹനം എത്തി. ആംഡ് ഫോഴ്സിന്റെ പാസിങ് ഔട്ട് പരേഡിന് വന്നവരായിരുന്നു അവർ. ആൾക്കൂട്ടം കണ്ടു വാഹനം നിർത്തിയതാണ്. പക്ഷേ, അത് കണ്ട ആൾക്കൂട്ടം ഓടിപ്പോയി . കല്ലേറിൽ ന്യൂസ് എഡിറ്റർ കൃഷ്ണൻ നായർ ഉൾപ്പെടെ ഒരുപാട് പേർക്ക് പരിക്കുപറ്റി. ഇൻഫർമേഷൻ മന്ത്രി നേരിട്ട് വിളിച്ചു വിവരം അന്വേഷിച്ചു. ദൈവാധീനം കൊണ്ടാണ് രക്ഷപ്പെട്ടത്".
 
1987ൽ സ്റ്റുഡിയോ പൂർണ്ണതോതിൽ സജ്ജമായതോടെയാണ് ദൂരദർശനിൽ പ്രതിവാര പരമ്പരകൾ ആരംഭിച്ചത്. കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രൂപവാണി എന്ന നിർമ്മാണ കമ്പനി നിർമിച്ച ആദ്യകാല സീരിയലുകൾ അത്രത്തോളം ആകർഷകമായിരുന്നില്ല.
 
പിന്നീട് നല്ല കഥകൾ എടുത്ത്, ദൂരദർശൻ പരമ്പരകൾ നിർമ്മിച്ചി രുന്നു ;നാലുകെട്ട്, മിഖായേലിന്റെ സന്തതികൾ തുടങ്ങിയവ.വി.കെ.എൻ കഥകളുടെ ദൃശ്യാവിഷ്കാരം കണ്ട് അദ്ദേഹം കത്തെഴുതിയതിങ്ങനെ: എന്നാലും എന്റെ കുഞ്ഞികൃഷ്ണാ,എന്റെ പയ്യനെ കണ്ട് കരഞ്ഞു പോയി...
മധുമോഹന്റെ പരമ്പരകൾ തുടർച്ചയായി സംപ്രേഷണം ചെയ്യപ്പെട്ട കാര്യം അദ്ദേഹം ഓർമിച്ചു.പരമ്പരകൾക്ക് അംഗീകാരം നൽകുന്നതിൽ അഴിമതി വ്യാപകമായ ഒരു കാലമുണ്ടായിരുന്നു.
"അതിന്,കുത്തക ഒരു ദോഷമായി കാണണം".
 
1989 മാർച്ചിൽ സ്ഥലംമാറ്റമായി മദിരാശിയിലേക്ക് പോയി. 1991 മാർച്ചിലാണ് തിരിച്ചെത്തിയത്. ഏറ്റവും നല്ല കേന്ദ്രത്തിനുള്ള ദേശീയ അവാർഡിന് തിരുവനന്തപുരം കേന്ദ്രം രണ്ടുതവണ അർഹത നേടി.
 
ദൂരദർശന് തന്റെ ഏറ്റവും വലിയ സംഭാവന , മാർക്കറ്റിങ്ങിന്റെ ചാർജ് ഉള്ളപ്പോൾ നേടിക്കൊടുത്ത 651 കോടി രൂപയുടെ റെക്കോർഡ് വരുമാനം തന്നെയാണ് എന്ന് വിശ്വസിക്കുന്നു , അദ്ദേഹം. നാരോകാസ്റ്റിംഗ് പരീക്ഷിക്കാനായതും ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു.
ഇപ്പോൾ ഡി.ഡി യുടെ മാർക്കറ്റ് ഒരു ശതമാനത്തിൽ താഴെയാണ്."വരിയുടക്കപ്പെട്ട നേതൃത്വമാണ് ഇന്നുള്ളത് ".ഒരു തിരിച്ചുവരവ് നല്ല ലീഡർഷിപ്പ് ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്ന് കെ.കുഞ്ഞികൃഷ്ണൻ , ഒരു ചോദ്യത്തിന് മറുപടിയായി, പറഞ്ഞു.
 
ഭൂമി തങ്ങളുടെ കാൽക്കീഴിലാണ് എന്ന ഭാവമുള്ള മാദ്ധ്യമ പ്രവർത്തകർ മുൻപുണ്ടായിരുന്നു: ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്വകാര്യചാനലുകൾക്ക് സർവ്വതന്ത്ര സ്വാതന്ത്ര്യമാണ് ഇന്നുള്ളത്. ബ്രോഡ്കാസ്റ്റിംഗ് കോഡിനെപ്പറ്റി അവർക്കാർക്കും അറിയുകപോലുമില്ല. എന്നാൽ, ദൂരദർശൻ ഇപ്പോഴും ബ്രോഡ്കാസ്റ്റിംഗ് കോഡ് പാലിക്കുന്നു . "അടുത്തകാലത്ത് സർക്കാർ പൂട്ടിച്ച കേരളത്തിലെ ഒരു ചാനൽ നേരത്തെ പൂട്ടേണ്ടതായിരുന്നു. അവർക്ക് മുൻപ് നോട്ടീസ് കൊടുത്തിരുന്നില്ല". 
 
സ്വകാര്യ ചാനലുകൾ ഇപ്പോഴും മാദ്ധ്യമ നൈതികയ്ക്ക് വില കല്പിക്കുന്നില്ല. അപകടങ്ങളുടേയും കൊലപാതകങ്ങളുടേയും മറ്റും ദൃശ്യങ്ങൾ കാണിക്കുന്നതിന് പുറം രാജ്യങ്ങളിൽ ക്യാമറ ആങ്കിളുകൾ വരെ നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്.ആക്രമണം, ബീഭത്സത ഇവ എങ്ങനെ കാണിക്കണം എന്നതിന് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ബി.ബി.സി ക്ക്‌ ഉണ്ട്. പഴയ കാലങ്ങളിൽ വാർത്ത പല തലങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 
 
നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള സംപ്രേഷണം മോശപ്പെട്ട രീതിയിൽ സമൂഹത്തെ സ്വാധീനിക്കുന്നു. വിമർശനങ്ങളെ നേരിടാൻ അവർക്ക് മടിയാണ്. മാദ്ധ്യമ സ്ഥാപനങ്ങൾ സാമ്പത്തിക തിരുമറികളിൽ ഉൾപ്പെടുന്നത് സാധാരണമായി. 
 
മാധ്യമസ്വാതന്ത്ര്യം ഏറ്റവും കൂടിയ അമേരിക്കയിൽ പോലും സ്ഥിതി ഇതുതന്നെയാണ്. അവനവൻ പ്രക്ഷേപണമാണ് നടക്കുന്നത്. ധാർമികമൂല്യങ്ങൾക്ക് ഇവിടെ ഇടമില്ല .
ടെലിവിഷൻ മേഖലയിൽ ആത്മനിയന്ത്രണം ഒരാളും അനുസരിക്കില്ല. മിക്ക ചാനലുകളിലും ഇന്ന് പബ്ലിക് സർവീസ് സന്ദേശങ്ങൾ ഇല്ല. കൂടുതൽ ജനസ്വാധീനം കിട്ടാവുന്ന സെൻസേഷണൽ രീതികളാണ് അവർ അവലംബിക്കുന്നത് .
 
വിഷം ചീറ്റുന്ന പരമ്പരകളാണ് മറ്റൊന്ന്. സമൂഹത്തിൽ കാണുന്ന മനുഷ്യരെയല്ല അവയിൽ ചിത്രീകരിക്കുന്നത്. 
 
പ്രൊഫഷനുകളല്ല ചാനലുകളുടെ തലപ്പത്തുള്ളവരിൽ ബഹു ഭൂരിപക്ഷവുമെന്ന് അദ്ദേഹം നിരീക്ഷിച്ചു."മൊബൈൽ ക്യാമറയിൽ ,നേരെ ഓൺലൈനിൽ ട്രാൻസ്മിറ്റ് ചെയ്യുന്ന വാർത്തകളാണധികവും. വേണ്ടത്ര പരിശീലനം ഇല്ലാതെ, ശബ്ദവിന്യാസ നിയന്ത്രണമില്ലാതെ, തികച്ചും അൺ പ്രൊഫഷണലായാണ് വാർത്തകൾ പോകുന്നത്".
സർവതന്ത്ര സ്വതന്ത്രമായ പ്രസാർഭാരതി , വാർത്തയുടെ ക്വാളിറ്റിക്ക് മാറ്റം വരുത്തും എന്ന് പ്രതീക്ഷിച്ചിരുന്നു.
 
എന്നാൽ, പ്രസാർഭാരതി വന്നപ്പോൾ നിയന്ത്രണങ്ങൾ കൂടി. "ഇൻഫർമേഷൻ വകുപ്പ് പ്രക്ഷേപണ സ്ഥാപനങ്ങളെ വരിഞ്ഞു മുറുക്കി .സർക്കാർ നിയന്ത്രണം പ്രസാർഭാരതി ക്ക് മുൻപും ഉണ്ടായിരുന്നു. എന്നാൽ ആരോഗ്യകരമായ അന്തരീക്ഷത്തിൽ അന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു.
രാജീവ് ഗാന്ധി, വി.പി സിംഗ് , ഐ.കെ ഗുജ്റാൾ ഇവരുടെ കാലഘട്ടത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പി.വി നരസിംഹറാവു നിയന്ത്രണത്തിന്റെ ആളായിരുന്നു". 
 
സാമ്പത്തികമായി സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിൽ, സർക്കാറിനെ ആശ്രയിക്കേണ്ടിവരുന്നു. പ്രസാർഭാരതിയിൽ പ്രൊഫഷണൽ ആയ പ്രതിഭകൾ വരണം .
 
ഗ്രന്ഥകാരനും വിവർത്തകനും കൂടിയായ കെ.കുഞ്ഞികൃഷ്ണൻ , തന്റെ എഴുത്തിന്റെ നാൾ വഴികളെക്കുറിച്ചും സംസാരിച്ചു. 1960കളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിത്തുടങ്ങി.
റുഡ്യാഡ് കിപ്ലിങ്ങിന്റെ 'ജംഗിൾ ബുക്ക്' തർജ്ജമ ചെയ്യാൻ എം.ടി വാസുദേവൻ നായർ ആവശ്യപ്പെട്ടു."ഞാൻ എഴുതുമെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു.
ഇന്നും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കരുതുന്നത്".
 
മൂന്ന് അദ്ധ്യായങ്ങൾ ചെയ്തുകൊടുത്തു. അത് പ്രസിദ്ധീകരിച്ചു. ഡെസ്മണ്ട് മോറിസിന്റെ
'നേക്കഡ് ഏപ്പി'ന്റെ വിവർത്തനവും (നഗ്ന വാനരൻ) വന്നു. പുസ്തകത്തിന്റെ കോപ്പിറൈറ്റ് മാതൃഭൂമി പിന്നീട് വാങ്ങി.'നേക്കഡ് വുമൺ ' തർജ്ജമ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം ഡെസ്മണ്ട് മോറിസ് കത്തയച്ചു:'എന്റെ ഡ്രോയിങ്ങ് റൂമിൽ ഉള്ളത് പുസ്തകത്തിന്റെ മലയാളം തർജ്ജമായാണ്'.
ഡോ. റോബർട്ട് ഗാലോയുടെ വൈറോളജിയെക്കുറിച്ചുള്ള പ്രശസ്തമായ പുസ്തകം 'വൈറസ് വേട്ട' എന്ന പേരിൽ തർജ്ജമ ചെയ്തിട്ടുണ്ട്.പ്രകാശനം ഉടൻ ഉണ്ടാകും. സർവീസ് സ്റ്റോറിയായ 'ദൂരദർശൻ കാലം :പൂക്കൾ മുള്ളുകൾ' ഉടൻ പ്രസിദ്ധീകൃതമാകും.
 
ഇപ്പോൾ മാധ്യമങ്ങൾ ശാസ്ത്ര വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല. ശാസ്ത്രസാഹിത്യ
പരിഷത്തു പോലും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
 
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്:
 

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍