'എന്റെ ആകാശവാണിക്കാലം' പതിനൊന്നാം ഭാഗത്തിൽ മുതിർന്ന പ്രക്ഷേപകരായ എം. പുഷ്പ കുമാരിയും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, കോഴിക്കോട്) കെ.എസ്. റാണാപ്രതാപനും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, തിരുവനന്തപുരം) അനുഭവങ്ങൾ പങ്കുവച്ചു (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2021 ഡിസം.11).
തിക്കോടിയന്റെ മകളായ പുഷ്പ, അമ്മ നഷ്ടപ്പെട്ട കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആരംഭിച്ചത്. ആകാശവാണി രണ്ടാം വീടായിരുന്നു. അച്ഛൻ അവിടെ കിടത്തി ഉറക്കിയിട്ടുണ്ട്. മഹാരഥൻമാരായ എഴുത്തുകാർക്കൊപ്പം കളിച്ചു വളർന്നു."അന്ന് ഓഫീസിന്റെ അന്തരീക്ഷമേ ഉണ്ടായിരുന്നില്ല. എല്ലാവരും ഒന്നിച്ചിരുന്ന് മുറുക്കും. ശരിക്കും ഒരു ഉത്സവാന്തരീക്ഷമായിരുന്നു. ആകാശവാണിയുടെ സുവർണ്ണകാലം. ചെമ്പൈ വന്നാൽ സ്വീകരണ മുറിയിൽ പുല്പായ വിരിച്ച് കിടക്കും. സ്റ്റേഷൻ ഡയറക്ടറും മറ്റും അദ്ദേഹത്തെ കാണാൻ അങ്ങോട്ട് ചെല്ലും . മഹാകവി വള്ളത്തോൾ, വി.ടി. തുടങ്ങിയവരൊക്കെ വന്നത് ഓർമ്മയുണ്ട്. മുതിർന്നപ്പോൾ , വി.ടി യുടെ കാൽ തൊട്ടു വന്ദിച്ച്, അനുഗ്രഹം വാങ്ങി".
കുട്ടിയായിരിക്കേ,'നാട്ടിൻപുറം' പരിപാടിയിൽ ഒരു വാചകം പറഞ്ഞു കൊണ്ടായിരുന്നു, ആകാശവാണിയിലെ തുടക്കം;"എനിക്ക് വിശക്കുന്നു, അമ്മേ .. ചോറു തരൂ'' .
അച്ഛൻ തിക്കോടിയൻ കുട്ടികളുടെ പരിപാടിയിൽ ബാലേട്ടനായിരിക്കുമ്പോൾ, അതിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്.
അന്നത്തെ പ്രോഗ്രാം മേധാവി പി.വി കൃഷ്ണമൂർത്തി തന്നെ 'ലിറ്റിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ' എന്നായിരുന്നു വിളിച്ചിരുന്നത്.
1974 - ൽ കോഴിക്കോട് നിലയത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായി ചേർന്നു.
"അച്ഛന് എന്നെ ടീച്ചറാക്കണമെന്നായിരുന്നു , ആഗ്രഹം.. അച്ഛന്റെ കൂടെ ഒന്നിച്ച് ഒന്നരക്കൊല്ലം ജോലി ചെയ്തു. ഓഫീസിൽ അച്ഛനും മകളും എന്നൊന്നും ഉണ്ടായിരുന്നില്ല".
കഠിനമായി അദ്ധ്വാനിക്കണമെന്നതായിരുന്നു , തിക്കോടിയൻ നൽകിയ ഉപദേശം.
ഒട്ടേറെ നാടകങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. മിക്കപ്പോഴും ഒപ്പം അഭിനയിച്ചിരുന്നത് ഖാൻ കാവിലായിരുന്നു. പി.പി.ശ്രീധരനുണ്ണിയും പി.എസ്. നമ്പീശനും ഗ്രാമശ്രീ പരിപാടിയിലെഴു തിയ ലഘുനാടക പരമ്പരകൾക്ക് ശബ്ദം നൽകിയായിരുന്നു , തുടക്കം.
ഉമ്മ
ാച്ചു, സുമിത്ര ('കാലം') തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും പുഷ്പ കുമാരിയുടെ ഓർമ്മയിൽ തിളങ്ങി നില്ക്കുന്നു.അക്ബർ കക്കട്ടിലിന്റെ കല്യാണം മുടക്കി പാത്തുമ്മ ഉൾപ്പെടെ ഒട്ടേറെ മുസ്ലീം സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.
" അച്ഛൻ നാടകങ്ങൾ കേട്ട് അഭിപ്രായം പറഞ്ഞിരുന്നില്ല. വീട്ടിൽ റേഡിയോ വയ്ക്കാൻ ഞാൻ സമ്മതിക്കില്ല !''.
ഖാൻ കാവിലിനോടൊപ്പം ശ്രോതാക്കളുടെ കത്തുകളും വായിച്ചിരുന്നു.
മള്ളൂർ രാമകൃഷ്ണൻ, ജി. ഭാർഗ്ഗവൻ പിള്ള , കെ.എ.മുരളീധരൻ , ആർ.സി ഗോപാൽ എന്നിവരായിരുന്നു, നാടക വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്.
"റേഡിയോ നാടകത്തിൽ എല്ലാ ഭാവങ്ങളും ശബ്ദത്തിലൂടെ വരുത്തണം".ആദ്യ കാലങ്ങളിൽ നാടകങ്ങളിൽ ശബ്ദ പശ്ചാത്തലം ഒരുക്കാൻ പലതരം
പൊടിക്കൈകൾ പ്രയോഗിച്ചിരുന്നതായി പുഷ്പ കുമാരി പറഞ്ഞു. ഇടിയുടെ ശബ്ദമുണ്ടാക്കിയിരുന്നത് ടിൻ ഷീറ്റിൽ അടിച്ചായിരുന്നു. കടലാസ് കൈയ്യിലെടുത്ത് തിരുമ്മിയായിരുന്നു, തീയെരിയുന്നതിന്റെ ശബ്ദം സൃഷ്ടിച്ചിരുന്നത്.
നാടകങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്തിരുന്ന ആദ്യ കാലങ്ങളിലുണ്ടായ രസകരമായ ചില അബദ്ധങ്ങളെക്കുറിച്ചും അവർ പറഞ്ഞു. ഒരു പുരാണ നാടകം പ്രക്ഷേണം ചെയ്യപ്പെട്ടുകൊണ്ടിരിക്കേ, ധൃതരാഷ്ട്രരുടെ കൈയിൽ നിന്ന് അടുത്ത പേജ് താഴെ വീണു പോയി. സഹനടൻ അത് എടുത്ത് കൊടുത്തപ്പോൾ , സന്തോഷം കൊണ്ട് ധൃതരാഷ്ട്രർ പറഞ്ഞു: യെസ് ... യെസ് !
മറ്റൊരിക്കൽ , പ്രൊമിത്യൂസ് നാടകത്തിൽ ശബ്ദ പശ്ചാത്തലം ഒരുക്കാൻ കൊണ്ടുവന്ന വലിയ ചങ്ങല , കാമുകിയായി അഭിനയിച്ച മായാ നാരായണന്റെ കാലിൽ വീണു. വേദന കടിച്ചമർത്തിക്കൊണ്ട് അവർ തന്റെ ഭാഗം അഭിനയിച്ചു തീർത്തു.
ശ്രോതാക്കൾക്ക് ശബ്ദതാരങ്ങളോട് അങ്ങേയറ്റം ആരാധനയും സ്നേഹവുമായിരുന്നുവെന്ന് എം. പുഷ്പ കുമാരി പറഞ്ഞു. അക്കാലത്തെ സ്ഥിരം നാടക ശബ്ദങ്ങളായിരുന്ന വി.എം. അഹമ്മദ് കോയയേയും രാജം കെ.നായരേയും നിലയം സന്ദർശിക്കുന്ന ശ്രോതാക്കൾ, ആരാധന മൃത്ത് വളഞ്ഞു വയ്ക്കുന്നത് കണ്ടിട്ടുണ്ടന്നും അവർ പറഞ്ഞു.
"ജീവിതത്തിൽ ഞാൻ ആകെ ഒരു നാടകം മാത്രമേ എഴുതിയിട്ടുള്ളൂ", എം. പുഷ്പ കുമാരി പറഞ്ഞു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ,1974 - ൽ സെക്രട്ടറിയിൽ ജോലി കിട്ടി, തിരുവനന്തപുരത്തെത്തിയ കെ.എസ്.റാണാപ്രതാപന്റെ ആകാശവാണി ബന്ധം തുടങ്ങുന്നത് കുട്ടികളുടെ പരിപാടിയിൽ ഒരു ശാസ്ത്ര പ്രഭാഷണത്തോടെയായിരുന്നു. അന്ന് ജോലി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ.
പിന്നെ,സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് എഡിറ്ററായി ആകാശവാണിയിലെത്തി.
"മഹാരഥൻമാരല്ലാം ഇരുന്ന വലിയ ഹാളിലായിരുന്നു ഞാനും . ടി.എൻ ഗോപിനാഥൻ നായർ, കെ.പത്മനാഭൻ നായർ, എസ്. സരസ്വതിയമ്മ, ശ്യാമളാലയം കൃഷ്ണൻ നായർ , ജഗതി തുടങ്ങിയവരെല്ലാമുണ്ട്. ഒരു നാടകമെഴുതിത്തരണമെന്ന് ജഗതി ആവശ്യപ്പെട്ടു. ആദ്യം , ഒരു പേരു പറഞ്ഞു കൊടുത്തു. നാടകം ചെയ്യാൻ സമയമായപ്പോൾ ഡോ.സി.ജി.രാമചന്ദ്രൻ നായരെ ചെന്നു കണ്ടു. അദ്ദേഹം ഒരു ശാസ്ത്രനാടകമെഴുതി:
അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിൽ ഒരു ജീവി വരുന്നതാണ് കഥ : 'സാമീപ്യം, സായൂജ്യം, സാരൂപ്യം'.
നാടകത്തിന്റെ ശബ്ദ പശ്ചാത്തലം ഒരുക്കുന്നതിനായി തുമ്പ വി.എസ്.എസ്.സി യിൽ പോയി , റോക്കറ്റ് വിക്ഷേപണത്തിന്റെ ശബ്ദം റിക്കാർഡ് ചെയ്തു.
ധാരാളം ശാസ്ത്ര നാടകങ്ങൾ എഴുതിയിട്ടുണ്ട്. നാടകോത്സവങ്ങളിൽ അവ ഉൾപ്പെടുത്തി. ഗവേഷണ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വന്യ ജീവി സങ്കേതങ്ങൾ തുടങ്ങിയവ സന്ദർശിച്ച് ഫീച്ചറുകളും പരിപാടികളും ചെയ്ത അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു.
പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ ലഭിച്ച് തൃശൂർ നിലയത്തിലെത്തിയപ്പോൾ , വി.കെ. എന്നുമായി അടുത്ത സൗഹൃദത്തിലായി. അദ്ദേഹത്തിന്റെ കഥകളും നോവലുകളും റേഡിയോ നാടകങ്ങളാക്കി .
തിരികെ തിരുവനന്തര ത്തെത്തിയപ്പോൾ , നാടകത്തിന്റെ ചുമതല വഹിച്ചു.
1994-ലെ റേഡിയോ നാടകോത്സവത്തിൽ അവതരിപ്പിച്ച , രാഷ്ട്രീയ രംഗത്ത് വൻ കോളിളക്കമുണ്ടാക്കിയ, 'ശതാഭിഷേക'ത്തിന്റെ കഥ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു;
സംഗീതാത്മകമായ , പുതുമയുള്ള ഒരു ആക്ഷേ ഹാസ്യ നാടകം എഴുതാമെങ്കിൽ താൻ ഒപ്പം കൂടാമെന്ന് എം.ജി.രാധാകൃഷ്ണൻ പറഞ്ഞു. എസ്. രമേശൻ നായർ നാടകമെഴുതാമെന്ന് സമ്മതിച്ചു. അദ്ദേഹം കൊണ്ടുവന്നത് വലിയൊരു നാടകം. അത് വായിച്ച്, രാധാകൃഷ്ണൻ വലിച്ചെറിഞ്ഞു. പല പ്രാവശ്യം അത് മാറ്റി എഴുതിച്ചു.
"നാടകം വിവാദമുണ്ടാക്കുമെന്ന് തോന്നി. നെടുമുടി വേണു ഉൾപ്പെടെയുള്ളവർ ശബ്ദം നൽകിയ നാടകം ഒറ്റരാത്രി കൊണ്ടാണ് റെക്കാർഡിങ്ങ് നടത്തിയത്. പ്രൊഡക്ഷൻ ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് തന്നെ നടത്തി.. രംഗം മാറുന്നതിന്, സംഗീതത്തിനു പകരം വായ്ത്താരിയയാണുപയോഗിച്ചത്. ജി.ശ്രീറാമായിരുന്നു അതുണ്ടാക്കിയത്.
"നാടകം പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞപ്പോൾ തന്നെ സിനിമാ സംവിധായകൻ കെ.പി. കുമാരൻ വിളിച്ചു. 45 മിനിറ്റായപ്പോൾ തിരുവനന്തപുരത്ത് കറന്റ് പോയി. മറ്റ് നിലയങ്ങളിൽ പ്രക്ഷേപണം മുടങ്ങിയില്ല. ഇവിടെയുള്ളവർ ആ നാടകം ഇതുവരെയും പൂർണ്ണമായി കേട്ടിട്ടില്ല. അത് പിന്നീടൊരിക്കലും ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടില്ല".
ഏകാധിപതിയായ കിട്ടുമ്മാവനിൽ ,അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനേയും, ഭാര്യാസഹോദരീ പുത്രനായ കിങ്ങിണിക്കുട്ടനിൽ കെ.മുരളീധരനേയും ജനങ്ങൾ കണ്ടതോടെ വലിയ വിവാദം പൊട്ടി പ്പുറപ്പെട്ടു. മൂന്നാം ദിവസമായിരുന്നു , അതിന്റെ തുടക്കം. "മുഖ്യമന്ത്രിക്ക് കേൾക്കാനായി , സഹപ്രവർത്തകനായ കെ.പി.ഉദയഭാനു ടേപ്പ് ആവശ്യപെട്ടുവെങ്കിലും നൽകിയില്ല. നാടകത്തിന്റെ വിവർത്തനവും ടേപ്പും ഡൽഹിയിലെ ആകാശവാണി അധികൃതർ ആവശ്യപെട്ടു. മലയാളിയായ അന്നത്തെ ഡപ്യൂട്ടി ഡയറക്ടർ ജനറൽ നാടകം കേട്ട്, അതിൽ തെറ്റൊന്നുമില്ലെന്ന് രേഖപ്പെടുത്തി" .
നാടകം പുസ്തകമായി ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു. അതിന് തുടരെ തുടരെ പതിപ്പുകളുണ്ടായി. ഈ നാടകത്തിലെ കിട്ടുമ്മാവൻ കരുണാകരനെ മനസിൽ വച്ചാണ് താൻ എഴുതിയതെന്ന് രമേശൻ നായർ പറഞ്ഞതോടെ വിവാദം ആളിക്കത്തി. "ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറായിരുന്നു. പക്ഷേ, ഏതാനും മാസങ്ങൾ കഴിഞ്ഞ് എസ്. രമേശൻ നായരെ പോർട്ട് ബ്ലയറിന് സ്ഥലം മാറ്റി. അദേഹം പോയില്ല. പകരം, സർവീസിൽ നിന്ന് സ്വയം വിരമിച്ചു".
അക്കാലത്ത് ഒ.വി.വിജയന്റെ ഒരു കഥ റേഡിയോ നാടകമാക്കിയിട്ടുണ്ടെന്ന് റാണാപ്രതാപൻ പറഞ്ഞു. റേഡിയോ മാധ്യമത്തിന് വഴങ്ങുമോ എന്ന് സംശയമുണ്ടായിരുന്ന വി.കെ.എന്നിന്റെ 'മഞ്ചൽ', എൻ.പി.സുകുമാരൻ , ആറു ഭാഗങ്ങളുള്ള റേഡിയോ നാടകമാക്കി. അത് സിനിമയാക്കാനും ശ്രമം നടന്നിരുന്നു. "അങ്ങനെ വന്നിരുന്നവരോട്, എന്നെ കാണാനായിരുന്നു വി.കെ.എൻ നിർദ്ദേശിച്ചിരുന്നത്".
ഉറൂബിന്റെ 'സുന്ദരികളും സുന്ദരൻമാരും' തുടർനാടകമാക്കി , സംവിധാനം ചെയ്തു.
കോഴിയെക്കുറിച്ചുള്ള ഒരു നാടകത്തിന്റെ പൂർണ്ണതയ്ക്കായി, ഒരു കോഴിയെ വാങ്ങി സ്റ്റുഡിയോയിലിട്ട് ശബ്ദലേഖനം ചെയ്ത അനുഭവവും അദ്ദേഹം വിവരിച്ചു.
തനിക്ക് ആത്മീയ ബന്ധമുള്ള കൃതികളുടെ റേഡിയോ ആവിഷ്ക്കാരങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് റാണാ പ്രതാപൻ പറഞ്ഞു. റേഡിയോയ്ക്കു വേണ്ടി എഴുതുമ്പോൾ ബാലസാഹിത്യം പോലെയായിരിക്കണം, ഭാഷ. അതിൽ 80 ശതമാനവും വിനോദമായിരിക്കണം. അത് വിവരങ്ങൾ കൊണ്ട് നിറക്കാൻ പാടില്ല.
റേഡിയോ നാടകങ്ങളിൽ സ്ക്രിപ്റ്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിന്നെ, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും.
എ.ബി.യു അവാർഡ്, പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ്ങിന് രണ്ടു തവണ ഉൾപ്പെടെ 14 ദേശീയ പ്രക്ഷേപണ പുരസ്ക്കാരങ്ങൾ തുടങ്ങിയവ കെ.എസ്. റാണാപ്രതാപന് ലഭിച്ചിട്ടുണ്ട്.
റേഡിയോ ഒരു പേഴ്സണൽ മീഡിയമാണ്. ആകാശവാണിയുമായി ശ്രോതാക്കൾക്ക് ആത്മബന്ധമുണ്ടെന്നും റാണാപ്രതാപൻ പറഞ്ഞു. പ്രക്ഷേപണത്തിന്റെ ഭാവിയിൽ അദ്ദേഹത്തിന് ആശങ്കകളില്ല.
പി.പി.ശ്രീധരനുണ്ണി, എം.വി.ശശികുമാർ,
ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർത്ഥിയായ ഫാത്തിമ സന, പത്മനാഭ മല്യ , പി.എം.ഷിബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയുമായിരുന്നു , മോഡറേറ്റർമാർ.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. ലിങ്ക് :
(Recorded and uploaded by Shibu Pm )