ഐ.ടി രംഗത്ത് ഔട്ട് സോഴ്സിങ്ങ് അഥവാ പുറം പണിയ്ക്ക് കരാറെടുത്തിരിക്കുന്ന ഒരു കമ്പനിയുടെ സൈറ്റില്‍ ഇങ്ങനെയൊരു വരിയുണ്ടു;കുറഞ്ഞ വേതനത്തിനു സംതൃപ്തിയോടെ ജോലിചെയ്യാന്‍ തയ്യാറാണു ഇന്ത്യക്കാര്‍!
-ഇന്ത്യയിലേക്ക് എന്തുകൊണ്ട് അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യുന്നു എന്നതിന്റെ പച്ചയായ വിശദീകരണമാണിത്.അമേരിക്കയില്‍ ഇപ്പണി ചെയ്യിക്കാന്‍ ഒരാള്‍ക്ക് നല്‍കുന്ന കാശുകൊണ്ടു ഇവിടെ 15 പേരെ കൊണ്ടു പണിയെടുപ്പിക്കാം.അത്രയ്ക്കും ലാഭകരമാണു ഔട്ട്സോഴ്സിങ്ങ്.ഇവിടെ ഐ.ടി പാര്‍ക്കുളിലും ഇനി വരുന്ന സ്മാര്‍ട്ട്സിറ്റിയിലും ലക്ഷങ്ങള്‍ക്ക് പണിയുണ്ടാകുന്നത് പുറത്തുനിന്നും ഇങ്ങനെ കുറഞ്ഞ കൂലി നോക്കി നല്‍കപ്പെടുന്ന കരാര്‍ പണി മൂലമാണു.ഇതിനെയാണു ‘ഈ-കൂലി’ എന്നു വിശേഷിപ്പിച്ചത്.കേബിളിടുന്നതിനു കുഴിയെടുക്കാനും കെട്ടിടം പണിയാനും നമ്മള്‍ ഒറീസയില്‍ നിന്നും,ബംഗാളില്‍ നിന്നും കുറഞ്ഞ കൂലി നല്‍കി പട്ടിണി പാവങ്ങളെ കൊണ്ടുവരുന്നതു പോലുള്ള ഏര്‍പ്പാടാണിത്.ഇവര്‍ കൂലി കൂടുതല്‍ ചോദിച്ചാല്‍ പിന്നെ ഇവരെ പണിക്ക് വിളിക്കുമോ?കരാറുകാര്‍ അപ്പോള്‍ ഇവരെക്കാള്‍ പട്ടിണിക്കാരുള്ളയിടങ്ങളില്‍ നിന്ന് കുറഞ്ഞ കൂലിക്ക് ആളെയിറക്കും.അപ്പോള്‍ മറുത്തൊരക്ഷരം പറയാതെ നാട്ടിലേക്ക് വണ്ടി കയറുക.അതുമല്ലെങ്കില്‍ കിട്ടുന്നതും വാങ്ങി പോക്കറ്റിലിട്ട് മുതലാളിയെ സന്തോഷിപ്പിച്ചു നിര്‍ത്തി ഉള്ള കഞ്ഞിയില്‍ പാറ്റ വീഴാതെ നോക്കുക.
പക്ഷേ എല്ലാവരുടെ അത്താഴവും മുടക്കുന്ന ചില വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു അമേരിക്കയെ കരകയറ്റുന്നതിനു ഒബാമ കഴിഞ്ഞ ദിവസ്സം പ്രഖ്യാപിച്ച 720 ബില്ല്യന്‍ ഡോളറിന്റെ രക്ഷാപദ്ധതി ഇന്ത്യന്‍ ഐ.ടി വ്യവസയത്തിന്റെ അടിത്തറ തന്നെ ഇളക്കുന്നതാണു.സര്‍ക്കാരിന്റെ സൌജന്യങ്ങള്‍,അതായത് നികുതിയിളവ് ഉള്‍പ്പെടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആനുകൂല്യങ്ങള്‍,ഉപയോഗിക്കപ്പെടുത്തുന്ന സ്ഥാപനങ്ങളൊന്നും പുറം പണി നല്‍കാന്‍ പാടില്ല.ഔട്ട്സോര്‍ഴ്സിങ്ങിനു പകരം അമേരിക്കക്കാരെ കൊണ്ടു തന്നെ ജോലികള്‍ ചെയ്യിക്കണം.അങ്ങനെ കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഒഴിവാക്കാം.സര്‍ക്കാരിനെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് (protectionism) പരിഹാരമുണ്ടാക്കാമെന്നും ഒബാമ കണക്കു കൂട്ടുന്നു.
ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഐ.ടി വ്യവസായത്തിലുള്ളവര്‍ തല പുകഞ്ഞാലോചിക്കുകയാണു.അവരുടെ സംഘടനയായ Nasscom പറയുന്നത് സാമ്പത്തികമാന്ദ്യം അമേരിക്കന്‍ ഐ.ടി മേഖലയില്‍ കാര്യമായ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടില്ലെന്നാണു.2.28 ശതമാനം പേര്‍ക്ക് മാത്രമാണത്രെ അവിടെ പണിപോയത്.മൊത്തം തൊഴില്‍ നഷ്ടം 7.2 ശതമാനമാണു.നിര്‍മ്മാണ-ചില്ലറ വില്‍പ്പന മേഖലകളെയാണു അവിടെ സാമ്പത്തിക മാന്ദ്യം ഗുരുതരമായി ബാധിച്ചതെന്നാണു അവരുടെ വ്യാഖ്യാനം.അമേരിക്കന്‍ ഐ.ടി വ്യവസായത്തിന്റെ 50 ശതമാനവും ഔട്ട്സോഴ് സ് ചെയ്യുന്നുണ്ടു.കുറഞ്ഞ ചെലവു കാരണം ബ്രിട്ടന്‍,നോര്‍വേ,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പുറം കരാര്‍ പണികളിലൂടെ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും വ്യാഖ്യാനമുണ്ടു.ബാങ്കുകള്‍,ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍,വാഹന നിര്‍മ്മാതാക്കള്‍,ആശുപത്രികള്‍ തുടങ്ങിയവയുടെയൊക്കെ ഐ.ടി അധിഷ്ഠിത ജോലികളാണു ഇന്ത്യയില്‍ ചെയ്യുന്നത്.കുറഞ്ഞ കൂലി മാത്രമല്ല ഇതിനു പ്രചോദനം.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഈ ടൈം പണി ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നതിനു കാരണമായിട്ടുണ്ടു.വ്യത്യസ്ത ടൈം സോണിലാണു നമ്മള്‍.അവിടെ രാത്രിയാകുമ്പോള്‍ ഇവിടെ പകലാണു.വൈകിട്ട് അവിടെനിന്നും ഇന്റര്‍നെറ്റില്‍ ഇവിടേക്കയക്കുന്ന ജോലികള്‍ പകല്‍തന്നെ ചെയ്ത്,അവരുറങ്ങി എണീയ്ക്കുമ്പോഴേക്കും അവിടെ തിരികെയെത്തിക്കാം.പിന്നെയും മെച്ചങ്ങളുണ്ടു.കോള്‍ സെന്റര്‍,ഡേറ്റ എന്‍ ട്രി,മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ തുടങ്ങിയ പണികള്‍ക്ക് നല്ല ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവരെ വേണം.പ്ലേസ്കൂള്‍ മുതല്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന നല്ലൊരു ശതമാനം പേര്‍ ഇവിടെയുള്ളതും ഒരു അനുഗ്രഹമാണു.
ഇനി,മുന്‍ പറഞ്ഞ ഔട്ട്സോര്‍ഴ്സിങ്ങ് കമ്പനി ‘ഇന്ത്യയിലേക്ക് വരൂ’ എന്ന് പറഞ്ഞ് വിദേശ സ്ഥാപനങ്ങളെ ക്ഷണിക്കുന്നതിനു ഒരു കാരണം കൂടിയുണ്ടു.ഇവിടെ ഇഷ്ടം പോലെ ആളുകളെ പണിക്ക് കിട്ടും.എന്തുകൊണ്ടെന്നാല്‍, ജനസംഖ്യ കൂടുതലാകുന്നു.അതും ഇപ്പോള്‍ ഒരു അനുഗ്രഹമാണു.
പക്ഷേ,സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന അമേരിക്കന്‍ സ്ഥാപനങ്ങള്‍ പുറം പണികള്‍ നിര്‍ത്തിയാലോ?മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഈ പാത പിന്തുടര്‍ന്നാലോ?ഇപ്പോള്‍ തന്നെ ഐ.ടി വ്യവസായം കടുത്ത പ്രതിസന്ധിയിലണെന്നു നമുക്കറിയാം.കാമ്പസ് സെലക്ഷന്‍ പോലും അവര്‍ നിര്‍ത്തി വെച്ചിരിക്കുന്നു.ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വമ്പന്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുക മാത്രമല്ല, സ്റ്റഫിനെ വെട്ടിക്കുറയ്ക്കലും അരംഭിച്ചിട്ടുണ്ടു.ഇനി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
അത് ഏറെ ബാധിക്കുക കേരളത്തെയായിരിക്കും.കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ വിവരസാങ്കേതിക മേഖലയില്‍ ആവശ്യത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി.മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍ തുടങ്ങിയ പരമ്പരാഗത എഞ്ചിനിയറിങ്ങ് കോഴ്സുകള്‍ ഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഐ.ടി അധിഷ്ഠിത കോഴ്സുകള്‍ തെരഞ്ഞെടുത്തു.നമ്മുടെ അര്‍ട്സ് ആന്റ് സയന്‍സ് കോളെജുകളില്‍ പഠിക്കുന്നത് സാമൂഹികപദവിയ്ക്ക് ചേരാത്തതാണെന്നു വന്നു.ഒന്നിനും കൊള്ളാത്തവരാണു പരമ്പരാഗത കോഴ്സുകള്‍ പഠിക്കുന്നവര്‍ എന്ന അപകര്‍ഷതാബോധം അവയില്‍ ചേരുന്നവര്‍ക്കു തന്നെയുണ്ടായി.മധ്യമങ്ങള്‍ ഐ.ടി രംഗത്തെ അനന്ത തൊഴില്‍ സാധ്യതകളെക്കുറിച്ചും ,ചെറുപ്രായത്തില്‍ പതിനായിരങ്ങള്‍ ശമ്പളം വാങ്ങി ‘അടിച്ചു പൊളിച്ചു’ ജിവിക്കുന്ന ആധുനികരായ ചെറുപ്പക്കാരെക്കുറിച്ചും നിറം പിടിപ്പിച്ച ഫീച്ചറുകളെഴുതിയതും ഇതിനു കാരണമായി.വിദ്യാഭ്യാസത്തില്‍ അങ്ങനെ തെറ്റായ മുന്‍ ഗണനകള്‍ രൂപപ്പെട്ടു.മിടുമിടുക്കര്‍ ഐ.ടി രംഗം തെരഞ്ഞെടുത്തു.സമൂഹത്തിന്റെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ടായി.അവര്‍ക്ക് അര്‍ഹിച്ചതിലുമേറെ ശ്രദ്ധയും പരിഗണനയും പ്രോല്‍സാഹനവും കിട്ടി.
ഐ.ടി വ്യവസായത്തിനു വന്ന സ്ഥാപനങ്ങളെ ചുവന്നന്ന കാര്‍പ്പറ്റ് വിരിച്ചു നാം സ്വീകരിച്ചു.അവര്‍ക്കായി നമ്മുടെ മണ്ണും പ്രകൃതിവിഭവങ്ങളും തീറെഴുതിക്കൊടുത്തു.തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി.ഐ.ടി വ്യവസായം പച്ചപിടിക്കില്ലെങ്കില്‍ അവര്‍ ഇവയുറ്റെ സ്ഥലസൌകര്യങ്ങള്‍ കൈക്കലാക്കി മറ്റു വഴികള്‍ നോക്കും.’ലക്ഷം ലക്ഷം തൊഴിലവസരങ്ങള്‍’ ഐ.ടിയില്‍ സൃഷ്ടിക്കപ്പെടുമെന്നു കിനാവു കാണുന്നവര്‍ക്ക് ഉത്തരം മുട്ടുകയാണു.
സാമ്പത്തിക മാന്ദ്യം താല്‍ക്കാലികമായ പ്രതിസന്ധിയണെന്നു ആശ്വസിക്കുന്നവരുണ്ടു.അവരുടെ ശുഭാപ്തിവിശ്വാസത്തിനു അടിത്തറയില്ല.ആരും പ്രവചിച്ചതല്ലല്ലോഇത്രയും ഗുരുതരമായ ഈ സാമ്പത്തിക മാന്ദ്യം.
ആഗോള സ്ഥിതിഗതികല്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖല ഒട്ടും സുരക്ഷിതമല്ല.കോഴ്സ് കഴിഞ്ഞാലുടന്‍ ജോലിയും കൈനിറയെ പണവും എന്ന മോഹന സ്വപ്നവുമായി വളര്‍ത്തിയെടുത്തു കൊണ്ടുവന്ന പുതു തലമുറയ്ക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കനുള്ള ത്രാണിയില്ല.എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് സാമൂഹികാവബോധം കുറവാണു.സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ അതിനു ഉയര്‍ന്ന ക്ലാസ്സുകളില്‍ പ്രാധാന്യം നല്‍കുന്നില്ല.സമാന സിലബസുകളിലും ഇതാണവസ്ഥ.കാശ് ഏറെ കിട്ടുന്ന ജോലിക്കപ്പുറത്തേക്ക് അവര്‍ക്ക് ചിന്തിക്കാനാവില്ല.
-അപ്പോള്‍ ,ഐ.ടിയില്‍ തൊഴിലവസരങ്ങല്‍ കുത്തനെ ഇടിയുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും.ഗല്‍ഫില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ മടക്കയാത്രയും ആരംഭിച്ചിട്ടുണ്‍ടു.
ഇനി കൂടുതല്‍ അശുഭ വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കട്ടെ.